Sunday, March 30, 2008

പ്രണയകാലം

"എന്നോ ഒരു നാള്‍ ഞാന്‍ പോലുമറിയാതെ അവള്‍ എന്‍റെ മുന്നില്‍ വന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പേ കണ്ട ആ മുഖം ഒരു ഗ്രൂപ്പ്‌ ഫോട്ടോയില്‍ നിന്നും കണ്ടെത്താന്‍ എനിക്കെന്തു പ്രയാസം?"

ഈ വാചകങ്ങള്‍ എന്നോട്‌ പറയുമ്പോള്‍ അതും എന്‍റെ കൂട്ടുകാരന്‍റെ മറ്റൊരു വിനോദമായേ എനിക്കു തോന്നിയുള്ളൂ.

എന്‍റെ പ്രിയകൂട്ടുകാരനും അവളും ഒരിക്കലും ക്ലാസ്മേറ്റ്സ്‌ അല്ലായിരുന്നു. പക്ഷേ അവന്‍ ആ സ്കൂളില്‍ എല്ലാവര്‍ക്കും പരിചിതനായിരുന്നു. അവളുടെ ആരാധന നിറഞ്ഞ നോക്കുകള്‍ അവനെ തേടി ഒരിക്കലും എത്തിയിട്ടില്ല. അന്ന് അവര്‍ക്കിടയില്‍ കേവലം ഒരു പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവളണിഞ്ഞ ചിലങ്കയുടെ കിലുക്കങ്ങള്‍ അവന്‍ കേട്ടിട്ടില്ല. വെറും ഒരു പരിചയം മാത്രം.

കാലപ്രവാഹത്തില്‍ വിസ്മരിക്കപ്പെട്ടു പോയ ഒരു പരിചയം പുതുനാമ്പിട്ടപ്പോള്‍ എന്‍റെ പ്രിയസുഹൃത്തിന്‌ എന്തു തോന്നിയെന്ന്‌ എനിക്കറിയില്ല. സൗഹൃദങ്ങളുടെയും സ്നേഹബന്ധങ്ങളുടെയും ഇഴയടുപ്പവും അകലവും അവനോളമറിയുന്ന വേറെ ഒരാളെ ഞാന്‍ കണ്ടിട്ടില്ല. അതിനാല്‍ മറ്റനേകം സുഹൃദ്‌ബന്ധങ്ങളെപ്പോലെ ഇതും ഹൃദ്യമായ ഒന്നാവും എന്നു ഞാന്‍ കരുതി.

അവന്‌ പേരു മാത്രമറിയാവുന്ന ഒരു പരിചയമായിരുന്നില്ല അവള്‍. പറഞ്ഞുവന്നത്‌ വളരെ മുന്‍പേ അവന്‍ അവളെ കണ്ടിട്ടുണ്ടായിരുന്നു. സംസാരിച്ചിട്ടുണ്ടായിരുന്നു. കളിയാക്കിയിട്ടുണ്ടായിരുന്നു. ആരാധിച്ചിട്ടുണ്ടായിരുന്നു. അവളുടെ പ്രസന്നതയില്‍ അതിശയിച്ചിട്ടുണ്ടായിരുന്നു. നീണ്ട ഏഴു വര്‍ഷത്തെ ഇടവേളയ്ക്കിപ്പുറം അവളുടെ സൗഹൃദം സ്നേഹാന്വേഷണങ്ങളായി അവനെ തേടിയെത്തിയപ്പോള്‍ ഈ ലോകത്തിലെ എറ്റവും സന്തോഷവാനായ വ്യക്തി അവനാണോ എന്നു ഞാന്‍ അതിശയിച്ചു. ശരിയായിരുന്നു. അവളുടെ സൗഹൃദം അവനെ അത്രയ്ക്കു സ്വാധീനിച്ചിട്ടുണ്ടായിരുന്നു.

സൗഹൃദം പങ്കിടലുകളിലേക്ക്‌. അവനറിഞ്ഞു- അവളുടെ കുടുംബത്തെ, അച്ഛന്‍റെ പ്രവാസജീവിതത്തെ, അമ്മയുടെ വാല്‍സല്യത്തടവറയെ, അനുജത്തിയുടെ കുസൃതികളെ. പിന്നെ ഇവരെയെല്ലാം കോര്‍ത്തിട്ടിരിക്കുന്ന സ്നേഹച്ചരടിനെ. ഒപ്പം അവളറിഞ്ഞു- അവന്‍റെ മനസ്സിനെ. ജീവിത ലക്‍ഷ്യങ്ങളെ, ചുരുങ്ങിയ കാലം കൊണ്ടു കയറിയ പടവുകളെ, അവന്‍റെ ഉള്ളിലെ ഉറവ വറ്റാത്ത അക്ഷരങ്ങളെ, വേദികളില്‍ വാഗ്‌ശരങ്ങള്‍ കൊണ്ടവന്‍ നടത്തിയ അശ്വമേധങ്ങളെ, പ്രചോദനമായി സ്നേഹം മാത്രം നല്‍കാന്‍ കെല്‍പുണ്ടായിരുന്ന അവന്‍റെ കുടുംബാംഗങ്ങളെ, അവനില്‍ ദൈവം ചൊരിഞ്ഞ അനുഗ്രഹങ്ങളെ, ഉള്ളില്‍ നീറുന്ന നോവു നല്‍കിയ ചില സംഭവങ്ങളെ, പണ്ടെന്നോ കണ്ട ചിരിയിലൊളിഞ്ഞ കള്ളക്കൃഷ്ണനെ, അവന്‍റെ മനസ്സിനെ.

കമ്പ്യൂട്ടറിന്‍റെ ചാറ്റ്‌ വിന്‍ഡോയില്‍ തെളിയുന്ന പച്ച ബിന്ദുവിലും ഒതുങ്ങാതെ ഇതിനോടകം അവന്‍റെ സ്വരം അവളെ തേടിയെത്തി. അവളുടെ പഠനവഴികളില്‍ അവന്‍ ചൂണ്ടുപലകയായി. പരീക്ഷാരാത്രികളില്‍ കാതങ്ങളകലെ അവള്‍ക്കവന്‍ ഉറങ്ങാതെ കൂട്ടിരുന്നു. പതിയെ അവന്‍ തിരിച്ചറിഞ്ഞു, ഇതാണു പ്രണയമെന്ന്‌. സെല്‍ഫോണ്‍ ഹൃദയം പിടയ്ക്കുന്ന ഒരു മിസ്സ്‌ കോള്‍ തരുമ്പോള്‍ അതിന്‍റെ അര്‍ഥം വേറെയാണെന്ന്‌. പ്രണയാതുരമായ ഗാനങ്ങള്‍ മനസ്സിലും ചുണ്ടിലുമൂറുമ്പോള്‍ അവളെ മാത്രം ഓര്‍ക്കുന്നതെന്തിനാണെന്ന്‌. അവന്‍ പ്രണയിക്കുകയാണെന്ന്‌.

രാവിന്‍റെ തണുപ്പ്‌ ഭൂമിയെ പുല്‍കാന്‍ വെമ്പിയ ഒരു വേളയില്‍ അവര്‍ പരസ്പരം മനസ്സു തുറന്നു. 'സുഹൃത്തിനും മേലെ' എന്നവള്‍ പറഞ്ഞപ്പോള്‍ സ്വതസിദ്ധമായ കുസൃതിയോടെ അവളോടവന്‍ പറഞ്ഞു: 'തെളിച്ചു പറ!' അവളില്‍ വിടര്‍ന്നതു നാണമോ? അറിയില്ല, എങ്കിലും അവള്‍ പറഞ്ഞു- 'എനിക്കും ഇഷ്ടമാണ്‌'. അപ്പോഴും അവര്‍ വളരെ അകലെയായിരുന്നു.

അറിയാതെ പരസ്പരം ഇഷ്ടപ്പെടുമ്പോഴും അവര്‍ മനസ്സിലാക്കി- ഒരിക്കലും ഒന്നിക്കാന്‍ പറ്റാത്ത ഒന്നാണു തങ്ങളുടെ ബന്ധമെന്ന്‌. ഇരുവരുടെയും കുടുംബവും മറ്റു സാഹചര്യങ്ങളും ഒക്കെ മറിച്ചു ചിന്തിപ്പിച്ചു. എങ്കിലും എല്ലാം മറന്ന്‌ അവന്‍ അവളെ സ്നേഹിച്ചു. നൂറു ശതമാനം ആത്മാര്‍ഥതയോടെ. ആദ്യപ്രണയം. പുലരികളില്‍ ഹൃദയത്തില്‍ പ്രാവിന്‍റെ കുറുകല്‍. കൊടുംവെയിലില്‍ ഇളംമഞ്ഞിന്‍റെ കുളിര്‍. ത്രിസന്ധ്യകളില്‍ ചേക്കേറുന്ന കിളികളുടെ ചിരി. പ്രണയം നിലാവു പോലെ പരന്നൊഴുകി.

അവന്‍റെ പ്രണയത്തിന്‍റെ ആഴമറിഞ്ഞ ഒരു വേളയില്‍, ഗദ്ഗദങ്ങള്‍ കെണിവെച്ച സ്വരത്തില്‍ അവള്‍ ചോദിച്ചു- 'എന്നെ എന്തിനാണിങ്ങനെ സ്നേഹിക്കുന്നത്‌?' അവളുടെ വിടര്‍ന്ന കണ്ണുകളില്‍ നനവൂറിയിരിക്കണം. വിങ്ങുന്ന ഹൃദയത്തോടെ അവന്‍ പറഞ്ഞു- 'എനിക്കു നിന്നെ സ്നേഹിച്ചേ തീരൂ!'

അവന്‍റെ ആത്മവിശ്വാസത്തിന്‍റെ കനലണഞ്ഞ നിമിഷങ്ങളില്‍ ഊതിയുണര്‍ത്തി, അവള്‍. അവളുടെ പ്രസന്നതയുടെ തിരിയണയ്ക്കാന്‍ വന്ന കാറ്റില്‍ അവന്‍റെ കൈകള്‍ രക്ഷയേകി. അവന്‍റെ വിജയങ്ങളില്‍ അവള്‍‍ അഭിനന്ദനങ്ങള്‍ ചൊരിഞ്ഞു. സ്വന്തം കാര്യത്തിനു പോലും പ്രാര്‍ഥിക്കാത്ത അവന്‍ അവള്‍ക്കായി ദൈവത്തോടു യാചിച്ചു.

ഒടുവിലൊരുനാള്‍ ഒരു വിഷുക്കൈനീട്ടമായി അവള്‍ പറഞ്ഞു- 'ഞാന്‍ ഹോസ്റ്റല്‍ വിടുന്നു. നാളെ വീട്ടിലേക്ക്‌. ഒരു പക്ഷേ ഇനി ഒരു ഫോണ്‍ കോള്‍ പോലും സാധ്യമാകില്ലെന്നു വരാം.'

ഇതു വരുമെന്നാറിയാമായിരുന്നിട്ടും അവര്‍ പതറി. അവന്‍ ചോദിച്ചു- 'എനിക്കു നിന്നെ സ്നേഹിക്കാതിരിക്കാനാവില്ല. പക്ഷേ ഇനി ?'
-'എനിക്കറിയില്ല. നമുക്ക്‌ ഒന്ന് സംസാരിക്കാന്‍ പോലും ചിലപ്പോ പറ്റില്ല'. അവളുടെ മറുപടി.

'അപ്പോള്‍ ?'

'ഒന്നുകില്‍ നമുക്കു പിരിയാം, എന്നെന്നേക്കുമായി. അല്ലെങ്കില്‍ നല്ല സുഹൃത്തുക്കളാകാം, നമ്മളെ സ്നേഹിക്കുന്ന ആര്‍ക്കും അസ്വസ്ഥതയുണ്ടാക്കാത്ത വിധം.' ഒരു തേങ്ങല്‍ പൊട്ടിയടര്‍ന്നു വീഴുന്നു.

'നല്ല സുഹൃത്തുക്കള്‍! ഇത്രയും നാള്‍ മനസ്സിലെങ്കിലും എന്‍റെ എല്ലാമായിരുന്ന നിന്നെ വെറുമൊരു സുഹൃത്തായി മാത്രം കാണാന്‍ എനിക്കാവില്ല. നിന്നെ നഷ്ടപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ഒരിക്കലും. എന്തു വേണമെന്നു നീ തീരുമാനിച്ചുകൊള്ളുക. നീ എന്തു പറയുന്നുവോ അതെനിക്കു സമ്മതം.' അവനറിയാം, അവള്‍ തന്നെ അഗാധമായി സ്നേഹിക്കുന്നുണ്ടെന്ന്‌. അവള്‍ക്കു തന്‍റെ സ്നേഹം നഷ്ടപ്പെടുത്താനാവില്ലെന്ന്‌.

ഇടവേള.

അവള്‍ തീരുമാനമറിയിക്കുന്നു- 'നമുക്കു പിരിയാം...!'

ഫോണില്‍ സ്വരങ്ങള്‍ ഇടമുറിയുന്നു.

വിലാപങ്ങള്‍. സ്വപ്നങ്ങള്‍. സങ്കല്‍പങ്ങള്‍. അഭ്യര്‍ഥനകള്‍. ഉപദേശങ്ങള്‍. പ്രാര്‍ഥനകള്‍. എല്ലാം കണ്ണീരില്‍ കുതിര്‍ന്നു.

വെറും രണ്ടുമാസത്തെ പ്രണയം...!

നന്മ മാത്രം പൊന്‍വെയിലായി തെളിഞ്ഞ ഒരു പ്രണയകാലം. ആ വിഷുപ്പൂക്കള്‍ക്കൊപ്പം ഈ പ്രണയപുഷ്പവും കൊഴിഞ്ഞു വീണു. അവന്‍റെ മനസ്സില്‍ ഇന്നും ആ സ്നേഹം പൂത്തു നില്‍ക്കുന്നു. അവള്‍ സമ്മാനിച്ചു പോയ ആത്മവിശ്വാസം പകര്‍ന്ന ഉയര്‍ച്ചകളില്‍. ഇന്നും മനസ്സില്‍ മായാതെ നില്‍കുന്ന അനേകമനേകം വാക്കുകളില്‍...

ഒരിക്കലും തമ്മില്‍ കാണാതെ ഒരു പ്രണയം.

അവന്‍റെയും അവളുടെയും സന്തോഷം ആര്‍ക്കും സങ്കടമാവാതിരിക്കാന്‍ ഈ പ്രണയം ബലികഴിക്കപ്പെട്ടു. അവനുമറിയില്ല ഏതാണു ശരി എന്ന്‌.

ഇന്ന്‌ അവള്‍ അവന്‍റെ ആരുമല്ലാതായിക്കഴിഞ്ഞു. ഏതോ തോണിയില്‍ ദിശയില്ലാതെ അവനും തുഴയുന്നു.

എങ്കിലും എന്‍റെ പ്രിയ കൂട്ടുകാരാ, ഞാന്‍ നിന്നെ അറിയുന്നു. നിന്‍റെ പ്രണയത്തെ അറിയുന്നു. നിന്‍റെ നന്മയും ഹൃദയവേഗവുമറിയുന്നു.

നല്ലതു വരട്ടെ, എല്ലാവര്‍ക്കും.

Saturday, March 15, 2008

അനിയനോടു കാട്ടിയ അനീതി

ഇന്നു പുതിയ ഒരാളെ പരിചയപ്പെടുത്താം. കക്ഷിയുടെ ചെല്ലപ്പേരു വാവ - എന്‍റെ അനിയനാണ്‌. ന്ന്വച്ചാല്‍ അച്ഛന്‍റെ അനിയന്‍റെ മോന്‍.

ഞങ്ങള്‍ രണ്ട്‌ കുടുംബങ്ങളും താമസം അടുത്തടുത്ത വീടുകളിലാണെങ്കിലും ജീവിതം ഒരു വീട്ടിലെന്നപോലെയാണ്‌. അതുകൊണ്ട്‌ ഈ വാവച്ചാരുമായി എനിക്കുള്ള അറ്റാച്ച്മെന്റ്‌ വളരെ വലുതാണ്‌. ഞാന്‍ ബാംഗ്ലൂരു നിന്നും വീട്ടില്‍ ചെല്ലുമ്പോഴെല്ലാം ഗുസ്തി പിടിക്കാന്‍ അവനാണ്‌ ഒരു കമ്പനി. പക്ഷെ ഏതാണ്ട്‌ ഒരു ഒന്നര മാസമായി ആശാന്‍ ഒരു നല്ല 'കിടപ്പിനു' വിധിക്കപ്പെട്ടിരിക്കുകയാണ്‌, ജനുവരി മാസം കൃത്യ ദിവസം നോക്കി ടിയാന്‍ അച്ഛനമ്മമാര്‍ക്ക്‌ കൊടുത്ത വിവാഹവാര്‍ഷിക സമ്മാനം വട്ടമൊടിഞ്ഞ സ്വന്തം വലതുകാല്‍ ആയിരുന്നു. സ്കൂളില്‍ ഫുട്ബോള്‍ കളിച്ചപ്പോള്‍ കൂട്ടുകാരനുമായി കൂട്ടിയിടിച്ചു വീണതാത്രേ. കൂട്ടുകാരന്‍ മര്യാദക്കാരനായിരുന്നിരിക്കണം- ഭാഗ്യത്തിനു അവന്‍ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. ഈ കിടപ്പിലും "ഓഹ്ഹ്ഹ്‌.. പരീക്ഷ എഴുതണ്ടല്ലോ! ചുമ്മാ വീട്ടില്‍ പാട്ടും കേട്ട്‌ ടി.വി.യും കണ്ട്‌ മൂന്നു മാസം ഇരിക്കാം" എന്നു പറഞ്ഞുകളഞ്ഞു പഹയന്‍.

ഇനി സംഭവത്തിലേക്ക്‌.

ഞാന്‍ ഡിഗ്രിക്കു പഠിക്കുന്ന കാലത്ത്‌ വാവച്ചാര്‍ വെറുതേ ഒരു നേരമ്പോക്കിന്‌ അംഗന്‍വാടിയില്‍ പോകുന്നുണ്ട്‌. മൂപ്പിലാനു ക്ലാസ്സുള്ള ദിവസങ്ങളില്‍ ഞാന്‍ വീട്ടിലുണ്ടെങ്കില്‍ മൂന്നു മൂന്നരയാകുമ്പോള്‍ പ്രതിയെ അംഗന്‍വാടിയില്‍ നിന്നും വീട്ടിലെത്തിക്കേണ്ട ഡ്യൂട്ടി എനിക്കു കിട്ടാറുണ്ട്‌. കൊച്ചുതോവാള ജംഗ്ഷനിലെ അംഗന്‍വാടിയില്‍ നിന്നും ഉഷ റ്റീച്ചറിനു റ്റാറ്റായും നല്‍കി ഞങ്ങള്‍ നടന്നുതുടങ്ങി ഒരു മൂന്നു മിനിറ്റു കഴിയുമ്പോഴേക്കും നടപ്പു നിര്‍ത്തി വാവ എന്‍റെ തോളില്‍ സ്ഥാനമുറപ്പിച്ചിരിക്കും. പിന്നെയങ്ങോട്ട്‌ ഇടവഴിയായതിനാല്‍ അന്നത്തെ കഥകളും പാട്ടും ഒക്കെയായി ഒരു റിയാലിറ്റി ഷോ തന്നെ എന്‍റെ തോളത്ത്‌ അരങ്ങേറും.

ഇടയ്ക്ക്‌ ഞങ്ങളുടെ എതിരെ ആരെങ്കിലും പോയാല്‍, ആ നിഴല്‍ മാറുന്ന നിമിഷം തന്നെ മൂപ്പര്‍ എന്‍റെ ചെവിക്കരികിലേക്കു കുനിഞ്ഞ്‌ "ആ തേത്തന്‍റെ പേടെന്നാ?" എന്നു ചോദിക്കും. അല്ലെങ്കില്‍ അടുത്ത പറമ്പില്‍ പുല്ലുചെത്തുന്നവരെ നോക്കി 'ആ തേത്തനൊക്കെയും പുല്ലൊക്കെയും ചെത്തുവാ, ല്ലെ?' എന്നു സൗമ്യമായി അന്വേഷിക്കും. പുള്ളിക്കാരന്‍റെ അന്നത്തെ ഒരു വാക്കാണ്‌ 'ഒക്കെയും' - പ്രൈവറ്റ്ബസില്‍ ആളെക്കയറ്റുന്നതു പോലെ പറ്റുന്നിടത്തെല്ലാം അതു തിരുകിക്കേറ്റും. സ്വപ്നങ്ങളൊക്കെയും പങ്കു വെയ്ക്കാം എന്ന പാട്ടാണു കക്ഷിക്കേറ്റവും പ്രിയം എന്നൊരു പറച്ചില്‍ തന്നെ അക്കാലത്തു വീട്ടിലുണ്ട്‌. ഈ ചോദ്യങ്ങളെല്ലാം അസഹ്യമാകുന്നത്‌ അവന്‍ എന്‍റെ ചെവിയില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ കുനിഞ്ഞു വന്നു സംസാരിക്കവേ ചൂടുള്ള ഉച്ഛ്വാസ വായു കര്‍ണ്ണനാളത്തിലേക്കു പമ്പുചെയ്യുമ്പോളാണ്‌. ചെവിക്കുള്ളിലൂടെ തലയ്ക്കകത്തേക്ക്‌ ഒരു മിന്നല്‍പ്പിണര്‍ പോകുന്നപോലെ ഒരു അനുഭൂതിയാണപ്പോള്‍. തല എടുത്തിട്ടൊന്നു കുടയണം അതിന്‍റെ ഒരു തരിപ്പു മാറിക്കിട്ടാന്‍! ചില നേരങ്ങളില്‍ ഇന്‍ ഹരിഹര്‍ നഗര്‍ സിനിമയില്‍ ജഗദീഷ്‌ മുകേഷിന്‍റെ തോളത്തു കേറിയിരുന്ന് കണ്ണു രണ്ടും പൊത്തിപ്പിടിച്ചിരുന്ന മാതിരി പണിയും ടിയാന്‍ എന്‍റെ നേരെ പ്രയോഗിച്ചിട്ടുണ്ട്‌.

മൂപ്പിലാന്‍റെ അന്നത്തെ മറ്റൊരു വിനോദമായിരുന്നു എന്തെങ്കിലും സാധനങ്ങള്‍ വെറുതെ അന്തരീക്ഷത്തിലോട്ടു പൊക്കിയെറിയല്‍. "ആ.... പൊക്ക്ക്ക്കോാാ..." എന്നൊരു പറച്ചിലോടെയാവും മേല്‍പ്പടി പദാര്‍ഥം ഭൂഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിക്കുന്നത്‌. പന്തുകള്‍ ധാരാളം അന്നു മൂപ്പിലാന്‍റെ കസ്റ്റഡിയിലുണ്ടായിരുന്നതു കൊണ്ട്‌ ഈ കളി രസമുള്ള ഒരു കാഴ്ച്ചയായിരുന്നു. "ആ..." എന്നു പറഞ്ഞ്‌ ആയമെടുത്ത്‌ "പൊക്കോ.." യിലെ 'ക്കോ' പരയുന്നതും പന്തു പൊങ്ങുന്നതു കാണാം. എറിയുന്നതിന്‍റെ ആയത്തില്‍ ആളുടെ ബാലന്‍സ്‌ തെറ്റി എങ്ങാനും ചന്തീം കുത്തി വീണാല്‍ അതിനുമുണ്ട്‌ വായ്ത്താരി- "ഓ.... ടമ്മീീ..". ഈ കളി നടത്താന്‍ കൊച്ചിന്‍റെ കയ്യില്‍ ഒരു ദിവസം കിട്ടിയത്‌ ഒരു പിച്ചാത്തിയായിരുന്നു. "ആ.. പൊക്കോ" ഒക്കെ പറഞ്ഞ്‌ കൊച്ച്‌ പിച്ചാത്തി തൊണ്ണൂറു ഡിഗ്രിയില്‍ ഒരൊറ്റയേറ്‌. കത്തി നേരെ പൊങ്ങി കൃത്യം ചെറുക്കന്‍റെ നിറുകയില്‍ തന്നെയാണ്‌ ലാന്‍റ്‌ ചെയ്തത്‌. ഭാഗ്യത്തിനു തീരെച്ചെറിയ ഒരു മുറിവല്ലാതെ ഒന്നും പറ്റിയില്ല. ചുരുക്കിപ്പറഞ്ഞാല്‍ പ്രായം കൊണ്ട്‌ അവന്‍ അനിയനാണെങ്കിലും വികൃതിയില്‍ എന്‍റെ ചേട്ടനാണ്‌.

അങ്ങനെയങ്ങനെ നാവുറച്ചും പിച്ചവച്ചും വരുന്ന അക്കാലത്ത്‌ എന്തോ ഒരാവശ്യത്തിനായി കട്ടപ്പന ടൗണ്‍ വരെ ഞാന്‍ പോകാന്‍ നേരത്ത്‌ വെറുതെ അവനോടു ചോദിച്ചു:

"ഡാ, നീ വരുന്നോ കട്ടപ്പനയ്ക്ക്‌, എന്‍റെ കൂടെ?"

"ഇപ്പോളോ?"

"ആഹ്‌, ഇപ്പോള്‍ത്തന്നെ".

"നമ്മളു രണ്ടു പേരും തന്നെയോ?"

"ഹ്‌ം, തന്നെ".

"നാനെങ്ങും വരുന്നില്ല".

"ചുമ്മാ വാടാ, നിനക്കൊരു ഐസ്ക്രീം മേടിച്ചു തരാം".

"എന്നാ.. നാന്‍ വടാം". ആ വാഗ്ദാനത്തില്‍ പയ്യന്‍ വീണു. കടയിലൊക്കെ പോയിവന്നിട്ട്‌ ഓരോ പൊതിയും സഞ്ചിയില്‍ നിന്നെടുക്കുമ്പോള്‍ "വാവച്ചാണോ...?" എന്നു നീട്ടിയുള്ള ചോദ്യത്തെ ഞങ്ങള്‍ ഒരുപാടു ഫേസ്‌ ചെയ്ത്ട്ടുണ്ട്‌. കൂടാതെ ആ ചെറുപ്രായത്തിലും വീടിന്‍റെ ചുവരുകള്‍ക്കുള്ളില്‍ 'ബേക്കറിവിഴുങ്ങി' എന്ന്‌ ഒരോമനപ്പേരും കക്ഷിക്കുണ്ടായിരുന്നു. അപ്പോള്‍പ്പിന്നെ ഐസ്ക്രീമില്‍ തെന്നി പയ്യന്‍ വീണില്ലെങ്കിലേ അത്ഭുതമുള്ളൂ.

വാവച്ചാര്‍ ഉടന്‍ തന്നെ റെഡിയായി. ഞങ്ങള്‍ പുറപ്പെട്ടു. കട്ടപ്പനയില്‍ ചെന്നു കാര്യം നടത്തി. അടുത്ത പരിപാടി വാഗ്ദാനം നിറവേറ്റലാണ്‌.

കട്ടപ്പന സെന്‍ട്രല്‍ ജംഗ്ഷനിലുള്ള ബെസ്റ്റ്‌ ബേക്കേഴ്സില്‍ കയറി ഞങ്ങള്‍ ഇരുന്നു. സപ്ലയര്‍ വന്നു.

"മോന്‌ എതു ഐസ്ക്രീമാടാ വേണ്ടേ..?" ഞാന്‍ ചൊദിച്ചു.

അവനു നാണം. ഈയവസരങ്ങളില്‍ നമ്മള്‍ തന്നെ വേണമല്ലോ കരകയറ്റാന്‍. സാദാ കപ്പ്‌ രണ്ടു തരമുണ്ട്‌- ആറു രൂപയുടേതും പത്തു രൂപയുടേതും. വല്ലപ്പോഴുമല്ലെ അനിയച്ചാര്‌ ഐസ്ക്രീം കഴിക്കൂ എന്നു ചിന്തിച്ച്‌ വലുതു തന്നെ ഞാന്‍ ഓര്‍ഡര്‍ ചെയ്തു. സാമ്പത്തികസ്വയംപര്യാപ്തത പ്രാപിച്ചിട്ടില്ലാത്ത ഞാന്‍ അക്കാലത്ത്‌ പുറത്തുപോയാല്‍ ഒരു ചായയും ബോണ്ടയും മാത്രം കഴിച്‌ വെറും അഞ്ചു രൂപ ചെലവില്‍ റിഫ്രഷ്മെന്‍റ്‌ ഒതുക്കുമായിരുന്നു. അക്കണക്കിനു നോക്കിയാല്‍ ഇപ്പോള്‍ അവനു കിട്ടാന്‍ പോകുന്ന ഐസ്ക്രീം ഒരു ലോട്ടറിയാണ്‌. ഐസ്ക്രീം ഒന്നു മാത്രം ഓര്‍ഡര്‍ ചെയ്തു.

സാധനം വന്നു. കപ്പിനു മുകളിലെ പേപ്പര്‍ നീക്കിമാറ്റി മുരിക്കുംതടി കൊണ്ടുണ്ടാക്കിയ കരണ്ടി കൊണ്ട്‌ ഞാന്‍ തന്നെ അല്‍പ്പം ഐസ്ക്രീം തോണ്ടി അവന്‍റെ വായില്‍ വെച്ചു കൊടുത്തു. എന്നിട്ടു ശ്രദ്ധാപൂര്‍വ്വം ഐസ്ക്രീം തിന്നാനുള്ള നിര്‍ദ്ദേശങ്ങളും കൊടുത്ത്‌ അവന്‍ അതു തിന്നുന്നതും നോക്കിയിരുന്നു.

"ഉടുപ്പെലൊന്നും വീഴിക്കല്ല്‌ കേട്ടോ.."

"കുറേശ്ശേ തോണ്ടിയെടുത്ത്‌ തിന്നു മോനേ.."

"എങ്ങനുണ്ട്‌ ? നല്ല തണുപ്പാണോ?"

ഇത്യാദി ചോദ്യമൊക്കെ ചോദിച്ചിരുന്നപ്പോഴാണ്‌ ഞാനെന്തിനു വെറുതെയിരിക്കണം, ഒരു ചായ ആവാല്ലോ എന്നു ചിന്തിച്ച്‌ ഒരെണ്ണത്തിന്‌ ഓര്‍ഡര്‍ ചെയ്തത്‌. എന്‍റെ ചെലവ്‌ വെറും രണ്ടര രൂപയില്‍ ഒതുക്കി.

ഞാന്‍ ചായ കുടിച്ചു കഴിഞ്ഞിട്ടും അവന്‍റെ ഐസ്ക്രീം തീറ്റ തീര്‍ന്നില്ല. അല്ല, തീറ്റക്കാര്യത്തില്‍ ഒരു സൂപ്പര്‍ഫാസ്റ്റ്‌ ആയിരുന്നു ഞാന്‍ അക്കാലത്ത്‌. അതിനൊരു അറുതി വന്നത്‌ ഈ ബാംഗ്ലൂര്‍ എത്തി മനസ്സിനും വയറിനും ബോധിക്കാത്ത ഭക്ഷണം സ്ഥിരം കഴിക്കാന്‍ തുടങ്ങിയതോടെയാണ്‌. അവസാനം വാവയ്ക്ക്‌ നല്‍കപ്പെട്ട ഐസ്ക്രീമിന്‍റെ കപ്പ്‌ 'എന്നെ വിടൂ.. അയ്യോ.. എന്നെ വിടൂ..' എന്നു കരഞ്ഞു നിലവിളിക്കും എന്ന ഘട്ടത്തിലെത്തിയപ്പോള്‍ അവന്‍ തീറ്റ നിര്‍ത്തി. ബില്ലും വാങ്ങി "എന്നാ നമുക്ക്‌ പൂവ്വാം?" എന്നു പയ്യനോട്‌ പറഞ്ഞപ്പോഴാണ്‌ എനിക്കു കൊച്ചിന്‍റെ മനോഗതം മനസ്സിലായത്‌. ഇരിപ്പിടത്തില്‍ നിന്നും നടന്നു നീങ്ങവേ, എന്തോ വെല്യ അരുതാഴിക ഞാന്‍ ചെയ്തെന്ന മട്ടില്‍ എന്നോട്‌ ഒരു ചോദ്യം-

"എഹ്‌..എന്നാലേ.. തേത്തായിയൊക്കെയും എന്നാ എനിക്കു ചായയൊക്കെയും വാംങ്ങിച്ചു തടാത്തെ?"

ഞാന്‍ കാറ്റൂതി വിട്ട ബലൂണ്‍ പോലെയായി എന്നു പറയേണ്ടതില്ലല്ലോ?

Sunday, March 09, 2008

പാത്താമുട്ടത്തെ അളിയന്‍

തങ്കപ്പന്‍ ഒരു പാവമായിരുന്നു, അയാളുടെ ഭാര്യയോ ഒരഹങ്കാരിയും. ഭര്‍ത്താവിനെയടക്കം കുടുംബം ഭരിക്കുന്നത്‌ ഭാര്യയാണ്‌. പാവം തങ്കപ്പന്‍ അധ്വാനിച്ചു സമ്പാദിക്കുന്നതെല്ലാം ഭാര്യയാണു കൈകാര്യം ചെയ്തിരുന്നതും ചെലവഴിച്ചിരുന്നതും. എന്തിന്‌, ഒരു ബീഡി വാങ്ങാന്‍ പോലും ഭാര്യയുടെ മുന്നില്‍ കൈ നീട്ടേണ്ട അവസ്ഥയായി കൂലിപ്പണിക്കാരനായ തങ്കപ്പന്‌.

ജീവിതത്തില്‍ എങ്ങും ഒരത്താണി കാണാതെ അലഞ്ഞു മനസ്സു മടുത്ത തങ്കപ്പന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. അയാള്‍ വീടിനടുത്തുള്ള വനത്തിലേക്ക്‌ ഒരു മുഴം കയറുമായി യാത്രയായി. കെട്ടിത്തൂങ്ങാന്‍ പറ്റിയ ഒരു മരം കണ്ടപ്പോള്‍ അതിനു താഴെ ഒരു നിമിഷം നിര്‍ന്നിമേഷനായി നിന്നു. കരള്‍ പറിയുന്ന വേദനയോടെ ദൈവത്തോട്‌ തന്‍റെ ദുര്‍ഗതി പറഞ്ഞു യാചിച്ചു. ഒപ്പം, ജീവനൊടുക്കുന്നതില്‍ ക്ഷമയും ചോദിച്ചു. സാവധാനം മരത്തില്‍ കയറി. കയറിന്‍റെ ഒരറ്റം മരക്കൊമ്പില്‍ കെട്ടി. മറ്റേയറ്റത്ത്‌ കുടുക്കുണ്ടാക്കി. വിറയാര്‍ന്ന കൈ കൊണ്ട്‌ കുടുക്കു കഴുത്തിലേക്കിടാന്‍ തുടങ്ങിയതും 'വല്‍സാ..' എന്നൊരു വിളി കേട്ട്‌ തങ്കപ്പന്‍ ഞെട്ടി.

"ഞാന്‍ വല്‍സനല്ല, തെക്കേടത്തെ തങ്കപ്പനാ..!" എന്നു നാലുപാടും നോക്കിക്കൊണ്ട്‌ വിളിച്ചു പറഞ്ഞു.

"മനസ്സിലായി മകനേ! നാം ബ്രഹ്മാവാണ്‌. നിന്‍റെ കഷ്ടതകളില്‍ ഈ മനസ്സലിഞ്ഞിരിക്കുന്നു. നീ മരിക്കാനുള്ളവനല്ല. ഇക്കാലമത്രയും നീയനുഭവിച്ച ദുരിതങ്ങളില്‍ നിന്ന്‌ നാം നിന്നെ കരകയറ്റാം. ഇതാ, നിനക്കു നാം മൂന്നു വരം നല്‍കുന്നു. ഈ ലോകത്തില്‍ നീയാഗ്രഹിക്കുന്ന ഏതു മൂന്നു കാര്യവും ചോദിച്ചുകൊള്ളൂ. നാം നടത്തിത്തരും."

കടം കേറി മുടിഞ്ഞപ്പോള്‍ ഡി.എസ്‌.എഫിന്‍റെ കുറി അടിച്ചവനെപ്പോലെ തങ്കപ്പന്‍ നിന്നു പുളകിതനായി.

ബ്രഹ്മാവ്‌ തുടര്‍ന്നു- "വരങ്ങള്‍ ചോദിച്ചുകൊള്ളൂ മകനേ.."

ഇതു സത്യം തന്നെയോ?തങ്കപ്പന്‍റെ ബി.പി. കൂടി. നാവു പൊങ്ങുന്നില്ല. ദേഹം വിയര്‍ക്കുന്നു. കണ്ണില്‍ ഇരുട്ടു കയറുന്നു. അയാള്‍ തഴമ്പിച്ച കൈകള്‍ കൊണ്ട്‌ സ്വന്തം മുഖത്ത്‌ ഒന്നടിച്ചു നോക്കി. "ഹൗ, എന്തൊരു വേദന.!"

ബ്രഹ്മദേവന്‍ പറഞ്ഞു:"മകനേ, നിന്‍റെ വീര്‍പ്പുമുട്ടല്‍ നാം മനസ്സിലാക്കുന്നു. അതുകൊണ്ട്‌, ദാ, ഈ മൂന്നു തേങ്ങകള്‍ നാം നിനക്കു സമ്മാനിക്കുന്നു. നീയെന്ത്‌ ഉരുവിട്ട ശേഷം ഈ തേങ്ങ ഉടച്ചാലും അത്‌ ആ നിമിഷം സാധ്യമാകും. നല്ലതു വരട്ടെ മകനേ!" അനുഗ്രഹവും നല്‍കി ബ്രഹ്മാവു അപ്രത്യക്ഷനായി.

തുള്ളിച്ചാടി തങ്കപ്പന്‍ വീട്ടിലെത്തി. ഇതിലൊരെണ്ണം അവളെ മര്യാദ പഠിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കണം എന്ന് തങ്കപ്പന്‍ ഉറപ്പിച്ചു. കയ്യില്‍ മൂന്നു തേങ്ങയും പിടിച്ചു ആനന്ദനൃത്തം ചവിട്ടി വരുന്ന ആമ്പ്രന്നോനോട്‌ ഭാര്യ കാര്യം തിരക്കി. ഒറ്റശ്വാസത്തില്‍ തങ്കപ്പന്‍ കഥ മുഴുവന്‍ വിവരിച്ചു.

അതുകേട്ടപ്പോള്‍ ഭാര്യയ്ക്കൊരാഗ്രഹം- "അതേയ്‌... നമുക്കു മൂന്നു തേങ്ങാ കിട്ടിയില്ലെ? ഒരു തേങ്ങ കൊണ്ടുതന്നെ നമ്മുടെ കഷ്ടപ്പാടെല്ലാം തീരുമല്ലോ. പിന്നേയ്‌.. പാത്താമുട്ടത്തെ എന്‍റെ ഇളയ ആങ്ങളയൊണ്ടല്ലോ, അവരു വെല്യ കഷ്ടപ്പാടിലാ. ഒരു തേങ്ങ ആങ്ങളയ്ക്കു കൊടുക്കുവാണെങ്കി.."

പറഞ്ഞുതീര്‍ന്നില്ല, തങ്കപ്പന്‍ ഇടയ്ക്കു കയറി: "ഇതേ എനിക്കു ബ്രഹ്മാവു തന്ന വരമാ. അതുകൊണ്ട്‌ നിന്‍റെ ആങ്ങളമാര്‍ സുഖിക്കണ്ട."
ഭാര്യയുടെ മുഖം ചുവന്നു.
"എനിക്കെന്‍റെ കുഞ്ഞാങ്ങളയെ മറക്കാന്‍ പറ്റുവോ? ഒരു തേങ്ങ അങ്ങു കൊടുക്കരുതോ..?"തങ്കപ്പന്‍ കലികൊണ്ടലറി: "പാത്താമുട്ടത്തെ അളിയനു ഞാന്‍ കൊറെ കിഡ്നി കൊടുക്കും!"

ഇതുകേട്ട ഭാര്യക്കു ഹാലിളകി. അവര്‍ പാഞ്ഞു വന്ന്‌ ഭര്‍ത്താവിന്‍റെ കയ്യിലിരുന്ന തേങ്ങ പിടിച്ചുവാങ്ങി. ഭാര്യയുടെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ തങ്കപ്പന്‍റെ കയ്യില്‍ നിന്നും ഒരു തേങ്ങ നിലത്തേക്ക്‌ തെറിച്ചുവീണു!

പ്ഠേ...

"കഴുതേ.. നീ കാരണം ഒരു തേങ്ങാ പോയി." എന്നും പറഞ്ഞു അവര്‍ വീണ്ടും വഴക്കായി. ഇനിയും ഒരപകടം ഉണ്ടാവാതിരിക്കാന്‍ തങ്കപ്പന്‍ തേങ്ങകള്‍ രണ്ടും അലമാരയില്‍ വെച്ചു പൂട്ടി.

അനന്തരം രാത്രിയായി. ഇരുവരും അത്താഴം കഴിച്ചു കിടന്നുറങ്ങി.

കൊച്ചുവെളുപ്പാന്‍കാലത്തു വാതിലില്‍ മുട്ടു കേട്ട്‌ തങ്കപ്പന്‍ ഉണര്‍ന്നു. ഉള്ളിലെ ആധികാരണം തേങ്ങകള്‍ രണ്ടും യഥാസ്ഥാനത്തുണ്ടോ എന്നു ഉറപ്പുവരുത്തി. പോയി വാതില്‍ തുറന്നു നോക്കിയപ്പോള്‍ ദേഹമാകെ കരിമ്പടം കൊണ്ടു മൂടി പാത്താമുട്ടത്തെ അളിയന്‍. അതിശയിച്ചു പോയെങ്കിലും തങ്കപ്പന്‍ അളിയനെ ക്ഷണിച്ചു.

" ആ..ഹ്‌.. അളിയനോ? ഇതെന്നാ ഇത്ര രാവിലെ? കേറിവാ.. ഞാനവളെ വിളിക്കാം."

ഉടനെ അളിയന്‍ തിടുക്കത്തില്‍ പറഞ്ഞു: "നില്ലളിയാ, വേണ്ട! ഞാന്‍ കേറുന്നില്ല. വരം കിട്ടീന്നറിഞ്ഞു വന്നതാ. ഞാനിപ്പോ ഒരു വെല്യ പ്രശ്നത്തിലാ. അളിയനു മാത്രമേ എന്നെ രക്ഷിക്കാന്‍ പറ്റൂ. ദേ, ഇതൊന്നു പരിഹരിച്ചു തരണം..." എന്നും പറഞ്ഞു പുതച്ചിരുന്ന കരിമ്പടം നീക്കിക്കാണിച്ചു.

ഭയാനകമായ ആ കാഴ്ച കണ്ട്‌ തങ്കപ്പന്‍റെ തല കറങ്ങി. ദേഹത്തുള്ള സകല രോമകൂപങ്ങളില്‍ നിന്നും കിഡ്നി കിളിര്‍ത്ത നിലയില്‍ പാത്താമുട്ടത്തെ അളിയന്‍..!

ബ്രഹ്മാവിന്‍റെ വരമല്ലേ, അനുഗ്രഹത്തിനൊണ്ടോ വല്ല കൊറവും?വല്ലവിധേനയും തങ്കപ്പന്‍ അളിയനെ സമാധാനിപ്പിച്ചു യാത്രയാക്കി. നേരം വെളുക്കും മുന്‍പെ ഇതിയാനിതെന്നാ പരിപാടി എന്നറിയാന്‍ ഉറക്കച്ചടവോടെ എഴുന്നേറ്റു വന്ന ഭാര്യ സംഗതി കേട്ടപ്പോള്‍ നെഞ്ചത്തടിച്ചു നിലവിളിക്കാന്‍ തുടങ്ങി. ഗത്യന്തരമില്ലാതെ കക്ഷി പറഞ്ഞു: " രാവിലെ കെടന്നു കാറണ്ട. മിച്ചമുള്ള രണ്ടെണ്ണത്തില്‍ നിന്നും ഒരെണ്ണമെടുത്ത്‌ പൊട്ടിച്ചേക്കാം. അളിയന്‍റെ ഒടുക്കത്തെ ഒരു കിഡ്നി!"

രണ്ടാമത്തെ തേങ്ങ എടുത്തുകൊണ്ടുവന്ന് "പാത്താമുട്ടത്തെ അളിയന്‍റെ കിഡ്നിയെല്ലാം പോക്കിത്തരണേ, ബ്രഹ്മാവേ..!" എന്നു പറഞ്ഞ്‌ ഉടച്ചു.

ഭാര്യയുടെ നേരെ നോക്കി "നിനക്കു സമാധാനമായില്യോടീ..?" എന്നു വ്യസനപൂര്‍വ്വം പറഞ്ഞു കൊണ്ട്‌ ഒരു ബീഡിക്കു തീ കൊളുത്തി.

നേരം ഉച്ചയായിക്കാണും, വീട്ടിലേക്കു ദാ ഒരാള്‍ ഓടിക്കിതച്ചു വരുന്നു! കാര്യമന്വേഷിച്ച തങ്കപ്പനോട്‌ ആഗതന്‍റെ മറുപടി. "അതേ, നിങ്ങടെ പാത്താമുട്ടത്തെ അളിയന്‌ മൂത്രം പോണില്ലാന്ന്‌. ആശൂത്രീലോട്ടു കൊണ്ടുപോയേക്കുവാ. സങ്ങതി അല്‍പ്പം പെശകാന്നാ കേട്ടത്‌."തങ്കപ്പന്‍റെ ഉള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നി. അധികം വന്ന കിഡ്നി റിമൂവ്‌ ചെയ്ത കമാന്‍റിലെ പിഴവു കാരണം പ്രകൃത്യാ ഉണ്ടായിരുന്ന കിഡ്നി കൂടി ഇല്ലാതായി!

ദൂതനെ യാത്രയാക്കിയപ്പോഴേക്കും മിസ്സിസ്‌ തങ്കപ്പന്‍ കെട്ടിയോനെ പഴിപറഞ്ഞു ബഹളം തുടങ്ങിയിരുന്നു. ഹതാശനായ തങ്കപ്പന്‍ മൂന്നാമത്തെ തേങ്ങ കൈയ്യിലെടുത്ത്‌ മനമുരുകി പ്രാര്‍ഥിച്ചു:

"പാത്താമുട്ടത്തെ അളിയന്‌ ജന്മനായുണ്ടായിരുന്ന കിഡ്നി രണ്ടും തിരിച്ചു കൊടുത്തേക്കണേ, ദേവാധിദേവാ..!"

പ്ഠേ...!

ഗുണപാഠം: ഭാര്യമാരെ സൂക്ഷിക്കുക. ബ്രഹ്മാവിനു പോലും നിങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞെന്നു വരില്ല.