Showing posts with label ഓര്‍മ്മ. Show all posts
Showing posts with label ഓര്‍മ്മ. Show all posts

Friday, March 27, 2020

ബ്ലോഗ്സാപ്പ് അഭിമുഖം

മലയാളം ബ്ലോഗര്‍മാരുടെ വാട്സാപ്പ് കൂട്ടായ്മയായ ബ്ലോഗ്സാപ്പിലെ അംഗങ്ങള്‍ 25.03.2020 തീയതിയില്‍ ഞാനുമായി നടത്തിയ ചോദ്യോത്തര പരിപാടിയില്‍ നിന്ന്-

Sari:ആദ്യ ചോദ്യം.. എന്ത് കൊണ്ടാണ് രാജിന്റെ ബ്ലോഗിന് ഓലപ്പീപ്പി എന്ന പേരിട്ടത്?
===ബ്ലോഗിൽ വരുന്ന കാലം നൊസ്റ്റാൾജിയ മലയാളി സമൂഹത്തെ ആകെ ഗ്രസിച്ച സമയം ആയിരുന്നു. ഞാനും വീട്ടിൽ നിന്നു അകന്നു നിൽക്കുന്ന സമയം. എനിക്ക് ഓലപ്പീപ്പി ഉണ്ടാക്കി തന്നിരുന്നത് അമ്മൂമ്മ ആണ്. അതുണ്ടാക്കാൻ എനിക്കറിയുകയും ഇല്ല. നാടൻ ചുവയുള്ള പഴയ ഓർമ്മകളുടെ അടയാളമായി ഓലപ്പീപ്പി എന്ന പേരിട്ടു.

Sari: രാജ് ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആണല്ലോ..പൊതുവെ സാധാരണ ജനങ്ങളോട് ഉദ്യോഗസ്ഥർ അധികാരത്തിന്റെ ഹുങ്ക് കാണിക്കുന്നത് കണ്ടിട്ടുണ്ട്.. എന്നെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടോ.. ചെയ്യുന്നവരെ കണ്ടിട്ടുണ്ടോ, ചെയ്യുന്നത് തടയാൻ ശ്രമിക്കാറുണ്ടോ?
===അധികാരത്തിന്റെ ഹുങ്ക് ആരോടും പ്രയോഗിച്ചിട്ടില്ല. അത്തരം സാഹചര്യമുള്ള ഓഫീസിൽ ജോലി ചെയ്തിട്ടില്ല. ജനസമ്പർക്കം താരതമ്യേന കൂടുതലുള്ള ചില ഓഫീസുകളില്‍ ദിനംപ്രതി അത്തരം സാഹചര്യങ്ങൾ ഉണ്ടാവാറുണ്ട്. പക്ഷേ ഇടപാടുകാരിൽ ചിലരോട് ഇടഞ്ഞിട്ടുണ്ട്, കനപ്പിച്ച് സംസാരിച്ചിട്ടുണ്ട്. ഉദ്ദേശിച്ച കാര്യം നടക്കാത്തതിൽ കലിപ്പിച്ചു വരുന്നവരോട് സമാധാനത്തിൽ കാര്യം പറഞ്ഞാൽ മനസ്സിലാകും എന്നാണ് അനുഭവം. നടക്കുന്ന കാര്യമല്ല എന്നാണെങ്കിൽ കൂടിയും ലളിതമായും സൗമ്യമായും പറഞ്ഞാൽ മിക്കവരും മനസ്സിലാക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ എന്റെ ഓഫീസിൽ നന്നേ കുറവാണ്. കലിപ്പ് സീനുകളിൽ ഇടപെടേണ്ടി വന്നിട്ടില്ല.

Sari: രാജ് ന്റെ ജോലിയിൽ 1 മുതൽ 5 വരെ റേറ്റിങ്ങ് തന്നാൽ എത്രയിൽ സ്വന്തം സ്ഥാനം റേറ്റ് ചെയ്യും (***** is 5ത് പൊസിഷൻ)?
===3.75/5

Anu: Techie ആയിരുന്നപ്പോൾ ആണോ govt. ഉദ്യോഗസ്ഥൻ ആയപ്പോൾ ആണോ ജീവിതം കൂടുതൽ ആസ്വദിക്കുന്നത്? ജോലി ഭാരമായി തോന്നുന്നത്/തോന്നിയിരുന്നത്?
===ചെയ്യുന്ന ജോലിക്ക് ജീവിതങ്ങളെ മാറ്റാൻ സാധിക്കുന്നു എന്നും കാണപ്പെടുന്ന റിസൾട്ട് ഉണ്ടാകുന്നു എന്നുള്ളതും സർക്കാർ ജോലിയിലാണ്. ടെക്കി ലൈഫ് മറ്റൊരു ജീവിതരീതി ആണ്. രണ്ടിനും ഗുണവും ദോഷവും ഉണ്ട്. ആത്മസംതൃപ്തി ഇവിടെത്തന്നെയാണ്. ജോലിഭാരത്തെപ്പറ്റി ഇപ്പോളും ആശയക്കുഴപ്പം തന്നെ. സർക്കാരിൽ ഭാരത്തിനു ഒട്ടും കുറവില്ല. കൊടിവച്ച വക്കീലന്മാർ തയ്യാറാക്കുന്ന ഹർജികൾക്കാണ് പത്താം ക്ലാസ് ക്വാളിഫിക്കേഷൻ വച്ച് എതിർസത്യവാങ്മൂലം തയ്യാറാക്കുന്നത്. അത് ഭാരം തന്നെ ആണ്. പൊതുവായി പറഞ്ഞാൽ ഭാരം കുറവാണ്. ഒരു മാസം 300 ഫയൽ ചെയ്യുന്നവനും 30 ഫയൽ ചെയ്യുന്നവനും ഒരേ ശമ്പളം. കഠിനമായ 10 ഫയൽ ചെയ്യുന്നതും ഈസി ആയ 100 ഫയൽ ചെയ്യുന്നതിനും ഒരേ സമയം വേണ്ടി വന്നേക്കാം. ഇതൊന്നും സർക്കാർ തലത്തിൽ അനലൈസ് ചെയ്യപ്പെടുന്നില്ല. ടെക് മേഖലയിൽ നമ്മളുടെ ഓരോ ഡെലിവറിക്കും കണക്കുണ്ട്. എടുക്കുന്ന ഭാരത്തിനു റിട്ടേൺ ഉണ്ട്.

Sari: ഗവണ്മെന്റ് ജോലി തന്നെ ആയിരുന്നോ ജീവിത ലക്ഷ്യം? ആ ലക്ഷ്യത്തിലേക്ക് എന്ന് മുതൽ പരിശ്രമം തുടങ്ങി? എപ്പോൾ വിജയിച്ചു?
===അല്ല. ഒരു ഭാഗ്യം പോലെ ലഭിച്ചതാണ് ഈ ജോലി. ആദ്യമായി എഴുതിയ ടെസ്റ്റിൽ. ഒരു വൺടൈം വണ്ടർ ആയി എന്നത് പിൽക്കാല യാഥാർത്ഥ്യം. നോട്ടിഫിക്കേഷൻ വന്ന ശേഷം തനിയെ പഠിച്ച് എഴുതിയതാണ്. പഠനം പൂർത്തിയായി ഒരു മാസത്തിനകം ജോലിക്ക് കയറി. അന്ന് കുടുംബത്തിലെ സാഹചര്യം മോശമായതിനാൽ സ്വർഗ്ഗം കിട്ടിയ പ്രതീതി ആയിരുന്നു. അഞ്ചോ ആറോ മാസത്തെ പരിശീലനം എന്നേ പറയാനുള്ളൂ.

Sari: ഗവണ്മെന്റ് ജോലി ആയത് കൊണ്ട് മാറി മാറി വരുന്ന പൊളിറ്റിക്കൽ പാർട്ടിക്കാർ പ്രശ്‌നം ആയിട്ടുണ്ടോ? ഒരനുഭവം വിശദീകരിക്കാമോ?
===തീർച്ചയായും. വളരെ രാഷ്ട്രീയ ഇടപെടൽ ഉള്ള മേഖലയാണ്. സർവ്വീസ് സംഘടനകൾ അതാത് മാതൃരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കണ്ട്രോളില്‍ ആണ്.

Sari: മോളെ കുറിച്ചുള്ള സ്വപ്നങ്ങൾ, അവൾ താങ്കളുടെ സങ്കല്പത്തിൽ എങ്ങനെ, എന്തായി തീരണാമെന്നാണ്?
===ധാരാളം ചോദ്യങ്ങൾ ചോദിക്കുന്ന, ഇന്ററാക്റ്റീവ് ആയ, പ്രസന്നവതിയായ കുട്ടിയാണ് അവൾ. ഞാനും അവളും കൂടുമ്പോൾ ആനന്ദദായകമായ ഒരു ഹാർമണി രൂപപ്പെടുന്നത് ആസ്വദിക്കാറുണ്ട്. വലുതാവുമ്പോൾ നീ പഞ്ചായത്ത് മെമ്പറാകുമെന്നാണ് ഞാൻ തമാശ പറയാറുള്ളതെങ്കിലും ഒരു അധ്യാപികയോ മറ്റോ ആകുമെന്നാണ് എനിക്ക് തോന്നാറുള്ളത്. സേവനമേഖലയിലോ ആൾക്കാരുടെ ജീവിതത്തിനു ക്ഷേമം നൽകാനാവുന്ന ഒരു പൊസിഷനിലോ അവളെ കാണാൻ ആഗ്രഹിക്കുന്നു.

Sari: അടുത്തിടെ ഇട്ട മൂന്ന് ബ്ലോഗ് പോസ്റ്റുകളിലും അന്ധകാരം എന്നത് വല്ലാതെ ഉപയോഗിച്ചതായി എനിക്ക് തോന്നി. പൊതുവെ ഇരുട്ട് ആശയറ്റതിന്റെ പ്രതീകമായി കരുതുമ്പോൾ എന്താണ് ഇരുട്ടിനോട് ഇത്ര പ്രിയം?
===അത് ഒരു റിഫ്ലക്ഷൻ ആണ്. ഞാൻ വളരെ ഇമോഷണൽ ആയ ഒരാളാണ്. മനസിനു സന്തോഷം തോന്നുമ്പോൾ ഞാൻ അത് അളവറ്റ് ആസ്വദിക്കും. സംഘർഷങ്ങളിൽ, സങ്കടങ്ങളിൽ ആയിരിക്കുമ്പോൾ അത് ലഘൂകരിക്കാൻ എഴുത്ത് ഉപകാരപ്പെടാറുണ്ട്. എന്റെ മികച്ച വാക്കുകൾ വന്നിട്ടുള്ളത് കനത്ത മനഃസംഘർഷങ്ങൾക്കിടയിലാണ്. ഉള്ളിലെ നെഗറ്റിവിറ്റി എഴുത്തിലൂടെ ഒഴുക്കിവിടുന്നു എന്നും പറയാം.

Devadas Samantharan: മേലുദ്യോഗസ്ഥർ പറയുന്നതിനനുസരിച്ച് ധാർമ്മികതയ്ക്ക് എതിരായി പ്രവർത്തിക്കേണ്ടിവരുമ്പോഴത്തെ മാനസികാവസ്ഥയെ എങ്ങനെ നേരിടും?
===നമ്മുടെ ലെവലിനു അനുസരിച്ച് അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കാറുണ്ട്. അതിനായി സഹപ്രവർത്തകരെയും സീനിയേഴ്സിനെയും ആശ്രയിക്കാറുണ്ട്. എന്റേത് ഒരു ഡിസിഷൻ മേക്കിങ് പോസ്റ്റ് അല്ലാത്തതിനാൽ അധികം ബേജാറാകേണ്ടതില്ല. അങ്ങനെയുള്ള ഓർഡറുകൾ നടപ്പാക്കേണ്ടി വരുമ്പോൾ സ്വന്തം എല്ലിൽ പിടിക്കാതിരിക്കാനുള്ള പോംവഴികൾ ഫയലിലും കത്തുകളിലും ഉത്തരവുകളിലും ഉൾപ്പെടുത്തും. ഉദ്യോഗസ്ഥർ സർക്കാരിന്റെ ടൂൾസ് ആണെന്ന് കരുതിയാൽ ആ മനഃപ്രയാസങ്ങൾ പെട്ടെന്ന് തീരും.

Sari: ഇടുക്കി ജില്ലക്കാരുടെ 2 പ്രത്യേകതയും രണ്ട് നെഗറ്റീവ്സും പറയാമോ?
===ഇടുക്കിക്കാർ പൊതുവേ അധ്വാനശീലരും മനോവീര്യം ഉള്ളവരുമാണ്; ബസ്സിറങ്ങി ഒരു കി.മീ. കൂടി പോകാനുണ്ടെങ്കിൽ ആ ദൂരം നടക്കാൻ തയ്യാറാവും ഇടുക്കിക്കാരൻ. ‘ലൗഡ് സ്പീക്കറി’ലെ ‘മൈക്കി’നെപ്പോലെ സംസാരത്തിലും ഭാവപ്രകടനങ്ങളിലും ലൗഡ് ആണ് പൊതുവേ ഇവിടത്തുകാർ.

ഇടുക്കിക്കാർ പിന്നോക്കക്കാർ ആണെന്നും അപരിഷ്കൃതർ ആണെന്നും വള്ളിയേൽ തൂങ്ങികൾ ആണെന്നും പതിറ്റാണ്ടുകളായി പരിഹസിക്കപ്പെടുന്നവർ ആണ്. അത് അസഹനീയമാണ്. അതിനെതിരേ തെറി വരെ വിളിച്ചു കളയും. മറ്റൊന്ന് നഗരജീവിതത്തോട് ചേർന്ന് പോകാനുള്ള മടി. ഇന്നത്തെ തലമുറയ്ക്ക് മാറ്റം വരുന്നുണ്ട്. ഇടുക്കി വിട്ടാലുള്ള കാലാവസ്ഥ പോലും അവർക്ക് അസഹനീയമാണ്; എനിക്കും.

Sari: Transgender എന്നവരെ താങ്കൾ എങ്ങനെ നോക്കി കാണുന്നു?
===ഞാൻ അത്തരം ആൾക്കാരുമായി ഇന്നു വരെ ഇടപെട്ടിട്ടില്ല. എന്തായാലും കഴിഞ്ഞ മൂന്നാലു വർഷം കൊണ്ട് എനിക്ക് അവരോടുള്ള മനോഭാവം പാടെ മാറി എന്ന് അഭിമാനപൂർവ്വം പറയാം.

Sari: താഴെ പറയുന്നവരെ പറയുമ്പോൾ ആദ്യം മനസിൽ വരുന്ന കാര്യങ്ങൾ പറയാമോ
1. സമാന്തരൻ
2 ദിവ്യ കല്ലോലിനി
3 ഏരിയൽ ഫിലിപ്
4. മുരളി മുകുന്ദൻ
5. ഗൗരീനാഥൻ(Sari)
===1. സമാന്തരനുമായി രണ്ടു വട്ടമേ ഞാൻ സംസാരിച്ചിട്ടുള്ളൂ എന്ന് തോന്നുന്നു. ഒരു അസാധ്യ മനുഷ്യൻ ആണ്. ബ്ലോഗ്സാപ്പിലെ ഒരു മെമ്പറോടൊപ്പം ഒരു ദിവസം ചെലവിടാൻ അവസരം വന്നാൽ ഞാൻ തെരഞ്ഞെടുക്കുന്നത് സമനെ ആവും. ആ പേരു കേട്ടാൽ ആദ്യം മനസ്സിൽ വരുന്നത് മൂപ്പര്‍ ട്രെയിൻ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ആ സീനാണ്. വെയിലിൽ തിളങ്ങുന്ന നീളൻ പാളങ്ങളിലേക്ക് നോക്കി സിഗ്നലുകൾക്കനുസരിച്ച് ഒരു ലോഹപ്പാമ്പിനെ തെളിക്കുന്ന തേരാളി!
2. ദിവ്യ-സുധിമാരുടെ വീട്, പരിസരം, അവിടെ പോയതിന്റെ ഓർമ്മകൾ. പിന്നെ ഇപ്പോ ചില പാലക്കാടൻ ചിത്രങ്ങളും.
3. പരസ്യഭരിതമായ അദ്ദേഹത്തിന്റെ ബ്ലോഗ് പേജ് തന്നെ!
4. അദ്ദേഹത്തിന്റെ ഏതാനും പോസ്റ്റുകൾ വായിച്ചിട്ടുണ്ടെന്നല്ലാതെ പ്രത്യേകിച്ച് ഒന്നുമില്ല. അമ്മയെക്കുറിച്ചുള്ള പോസ്റ്റ്.
5. ലെയ്ത്തിൽ ഇരുമ്പ് ഗ്രൈൻഡ് ചെയ്യുമ്പോളൊക്കെ തീപ്പൊരി തെറിക്കില്ലേ? അതുപോലെ ജീവിതത്തിൽ അനുഭവങ്ങൾ മൂർച്ച വരുത്തിയപ്പോൾ പഴുത്ത് തീ തുപ്പിയ ഒരു അസാമാന്യ സ്ത്രീ.

Sari: ഓൺലൈൻ ലോകത്ത് താങ്കൾ വെളിപ്പെടുത്താത്ത താങ്കളുടെ മൂന്ന് സ്വഭാവസവിശേഷതകൾ പറയാമോ?
===ഒന്ന്. എന്റെ പിന്തുണയോടെ എന്റെ ഒരു സുഹൃത്ത് കള്ളപ്പേരിൽ ട്രോൾസ് ഇടാറുണ്ട്. റെസ്പോൺസ് ആയിരം കടക്കുമ്പോൾ(k അടിക്കുക എന്ന് പറയും) അവൻ പറയും ഒറിജിനൽ ഐഡിയിൽ ഇട്ടാൽ മതിയാരുന്നെന്ന്!

രണ്ട്. വാട്സാപ്പിൽ വരുന്ന നല്ലൊരു പങ്ക് വീഡിയോ/യുട്യൂബ് ലിങ്കുകൾ ഞാൻ ഓപ്പൺ ചെയ്യാറുപോലുമില്ല.

മൂന്ന്. ഫാൻഫൈറ്റ്ക്ലബ് മുതലായ ചില ഗ്രൂപ്പുകളിലെ അശ്ലീലവും അല്ലാത്തതുമായ തമാശകൾ ആസ്വദിക്കാറുണ്ട്. എന്നാൽ അവയ്ക്ക് ലൈക്ക് / കമന്റ് ഒന്നും ചെയ്യില്ല.

Rajeswari: ജീവിതത്തിൽ സ്വസ്ഥമായി ഇരിക്കാൻ അത്യാവശ്യം എന്ന് തോന്നുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?
===പണത്തെ കുറിച്ച് ടെൻഷൻ ഇല്ലാതിരിക്കുക. സന്തോഷങ്ങളും സങ്കടങ്ങളും പങ്കിടാൻ‌ ആൾക്കാർ ഒപ്പമുണ്ടാവുക. ആരുടെയെങ്കിലുമൊക്കെ വിലപ്പെട്ടവരായിരിക്കുക.

Rajeswari: വ്യക്തി ബന്ധങ്ങളിൽ ആത്മ സമർപ്പണം ആണോ, dominance ആണോ അതോ പരസ്പരമുള്ള പങ്ക് വയ്ക്കൽ ആണോ മുന്നിട്ട് നിൽക്കുന്നത്?

===മേൽക്കോയ്മ നമുക്ക് ഇന്നല്ലെങ്കിൽ നാളെ മടുക്കും. ആത്മസമർപ്പണത്തെക്കാളും പങ്കുവെയ്ക്കൽ ആണ് ബന്ധങ്ങളെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നത്. ചിലപ്പോൾ ആത്മസമർപ്പണങ്ങൾ സ്വയം പ്രഖ്യാപിത തടവറകൾ ആയി മാറുന്നുണ്ടല്ലോ.

Rajeswari: ലഹരി ജീവിതത്തിൽ എത്ര മാത്രം സ്വാധീനം ചെലുത്തുന്നുണ്ട്? അവ വ്യക്തി എന്ന നിലയിൽ ഉള്ള productivity കൂട്ടുകയാണോ കുറയ്ക്കുകയാണോ ചെയ്യുന്നത്?
===ലഹരി എന്റെ ഒരു പേർസണൽ എൻജോയ്മെന്റ് ആണ്. അതുമൂലം മറ്റൊരാൾക്ക് പ്രത്യക്ഷമായ പ്രയാസമോ നഷ്ടമോ ഉണ്ടാക്കാതിരിക്കാൻ നോക്കുന്നുണ്ട്. മദ്യപിച്ചാൽ കുറെകൂടി ഡിസിപ്ലിൻഡ് ആണ് ഇപ്പോള്‍. ലഹരി ഔദ്യോഗിക ജീവിതത്തിൽ പ്രൊഡക്റ്റിവിറ്റി കൂട്ടാറില്ല.

Rajeswari: ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള വ്യക്തികളുടെ സവിശേഷതകൾ പറയാമോ?
===മഹാന്മാരല്ലാത്തവരുടെ : കഠിനാധ്വാനം, അർപ്പണബോധം, proactiveness. എനിക്ക് അത്ര നേടാൻ പറ്റിയിട്ടില്ലാത്ത ഗുണങ്ങൾ.

Sari: ഈ ഗ്രൂപ്പിന് ഡെഡിക്കേറ്റ് ചെയ്യാൻ ഒരു പാട്ട് ആവശ്യപ്പെട്ടാൽ താങ്കൾ ഏത് പാട്ട് ഡെഡിക്കേറ്റ് ചെയ്യും?
===റാൻഡം പിക്ക് - പലവട്ടം പൂക്കാലം വഴിതെറ്റി...

Sari: നിർഭയ കൊലക്കേസിലെ പ്രതികളെ തൂക്കി കൊല്ലുന്നതിന് എതിരെയും അനുകൂലിച്ചും ഉള്ള വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ട്. താങ്കളുടെ നിലപാട് എന്താണ്?
===ഉറപ്പായും അവർക്ക് പരമാവധി ശിക്ഷ നൽകണം എന്നു തന്നെയാണ് അഭിപ്രായം. അത് വൈകിപ്പോയെന്നേ പരാതി ഉള്ളൂ. ഗോവിന്ദച്ചാമിക്കും അത് കിട്ടണം.

Sari: ക്രൂരമായ ശിക്ഷകൾ കുറ്റവാളികളെ കുറക്കുമെന്നാണോ താങ്കൾ കരുതുന്നത്?
=== മനുഷ്യൻ സ്വയം തിരുത്തുന്നില്ലെങ്കിൽ സിസ്റ്റം ആ ജോലി ഏറ്റെടുക്കും. കറക്റ്റീവ് മെഷേർസ് ക്രിമിനൽ മനസ്സുകളെ പരിവർത്തനപ്പെടുത്തി മാലാഖ ആക്കിക്കളയും എന്ന് അന്ധമായ വിശ്വാസമൊന്നും എനിക്കില്ല. ശിക്ഷയോടുള്ള ഭയം കൊണ്ടുകൂടിയേ കുറ്റങ്ങൾ കുറയ്ക്കാനാകൂ. തീരദേശ നിയമം ലംഘിച്ചാൽ കെട്ടിടം പൊടിയാക്കുമെന്ന് വന്നതോടെ ഇനി അത്തരം ശ്രമങ്ങൾ കുറയും. പിഴ കൂടിയപ്പോൾ ട്രാഫിക് ലംഘനങ്ങൾ കുറഞ്ഞു എന്നാണ് എന്റെ അനുഭവം. കോഡ്രൈവർ യാത്രികനും സീറ്റ് ബെൽറ്റ് ഇട്ടു. പിൻയാത്രക്കാരനും ഹെൽമെറ്റ് വെച്ചു. കർഫ്യൂ ലംഘിച്ച് പുറത്തിറങ്ങിയാൽ അടികിട്ടും/അകത്താകും എന്ന് വന്നതോടെ ഇന്ന് നല്ല മാറ്റം വന്നില്ലേ?

Sari: കെട്ടിട നിർമ്മാണം പോലത്തെ നിയമങ്ങളിൽ ബാധകമായത് പോലെ, ക്രിമിനൽ, അതായത്‌ റേപ്പ് പോലുള്ളവ കുറയും എന്ന് വിശ്വസിക്കുന്നുണ്ടോ?
===റേപ്പ് കുറയണമെങ്കിൽ ചികിൽസ വിത്തിൽ നിന്നേ തുടങ്ങണം. ശിക്ഷ കടുപ്പിച്ചത് കൊണ്ട് മാത്രം മാറ്റം വരില്ല. എന്നിരുന്നാലും നിയമസംവിധാനത്തോടുള്ള പേടിക്ക് സിവിൽ/ക്രിമിനൽ/നോൺ ബെയ്ലബിൾ/പെറ്റി എന്ന ഭേദമൊന്നും ഇല്ലെന്നാണ് തോന്നുന്നത്. സ്ത്രീസുരക്ഷ ഒരു വലിയ വിഷയമാണ്.

Sari: ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച അമ്മയും ഭാര്യയുമല്ലാത്ത ഒരു വനിതയെ കുറിച്ച് പറയാമോ? എന്ത് കൊണ്ട് എന്നും വിശദീകരിക്കുക?
===ആദ്യം മനസിൽ വരുന്ന പേര് രജനി ബാലകൃഷ്ണൻ ആണ്. കേരള പൊലീസിൽ സീനിയർ വനിതാ കോൺസ്റ്റബിൾ ആണ്. എന്റെ ഇരുപതുകളുടെ തുടക്കത്തിൽ അങ്ങനൊരു സൗഹൃദം ലഭിച്ചത് വിലപ്പെട്ട ഭാഗ്യം തന്നെ ആണ്. എനിക്ക് ഈ ജോലി കിട്ടാനുള്ള ശ്രമങ്ങൾക്ക് മോട്ടിവേഷൻ ഇവരാണ്. 17 കൊല്ലമായി തുടരുന്ന സൗഹൃദം.

Anu: ബിവറേജസ് അടയ്ക്കാൻ ഉള്ള തീരുമാനത്തെ എങ്ങനെ കാണുന്നു? കയ്യിൽ സ്റ്റോക്ക് ഇല്ലാത്ത മദ്യപൻമാരെ ഇത് മാനസികമായി ബാധിക്കാൻ സാധ്യതയുണ്ടോ?
===അടയ്ക്കാതെ തരമില്ലല്ലോ. മുൻപേ അടയ്ക്കേണ്ടതായിരുന്നു. ഒരു സ്ഥിരം കുടിയൻ അല്ലാഞ്ഞിട്ടും അടയ്ക്കാൻ പോകുന്നു എന്ന് കേട്ടപ്പോൾ എനിക്കുപോലും ഒരു വല്ലാഴിക തോന്നുന്നുണ്ട്. അപ്പോൾ മുഴുക്കുടിയന്മാരുടെ കാര്യം പറയണോ. ഇവിടെ ഫീലിങ്സിനു സ്ഥാനമില്ല.

Sudhi Arackal: നമ്മുടെ ഇന്നത്തെ സാമൂഹ്യജീവിതത്തിൽ ഉടനടി മാറ്റം വരുത്തണം എന്ന് രാജ് ആഗ്രഹിക്കുന്ന മൂന്നു കാര്യങ്ങൾ?
===മതങ്ങളുടെ അമിതമായ സ്വാധീനവും മുതലെടുപ്പും, TRP ബേസ്ഡ് മീഡിയ, വിദ്യാഭ്യാസമില്ലാത്ത ഭരണകർത്താക്കൾ / മക്കൾ രാഷ്ട്രീയം.

Sudhi Arackal: അവിസ്മരണീയമായ 3 കാര്യങ്ങൾ?
===ആദ്യ പ്രണയം, വിവാഹം, IT രംഗത്ത് ജോലിചെയ്ത കാലഘട്ടം.

Sudhi Arackal: മറക്കാൻ ആഗ്രഹിക്കുന്ന 1 കാര്യം??
===2018 ഒക്ടോബർ 21 നു സംഭവിച്ച ആക്സിഡന്റും ബന്ധപ്പെട്ട മാനസിക സംഘർഷങ്ങളും.

Sudhi Arackal: ഭാവിയിൽ IAS കിട്ടിയാൽ ആദ്യം ചെയ്യുന്ന കാര്യം എന്തായിരിക്കും?
===അങ്ങനെ ഒരു സ്വപ്ന പദ്ധതി ഇല്ല. തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകാനുള്ള പദ്ധതികളോട് ഇഷ്ടമാണ്. യഥാർത്ഥത്തിൽ അത് നിലവിൽ വന്നു കഴിഞ്ഞു.

Vinod Kuttath: പഴയ രാജഭരണ കാലത്തെ രാജാവ്, മന്ത്രി, ഭടൻ, ജനം ഇങ്ങനെയാണ് നിർവഹിച്ചിരുന്നത്. എന്നാൽ ഇന്നീ ജനാധിപത്യ കാലത്ത് ഈ നിർവചനം എങ്ങിനെയാണ്? ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ എന്ന രീതിയിൽ രാജിന്റെ നിർവചനത്തെ എങ്ങനെ നോക്കി കാണുന്നു? ചെറിയൊരു മാറ്റം വരുത്തി ഒരു സാധാരണ മനുഷ്യൻ ആയിരുന്നെങ്കിൽ ഈ വ്യവസ്ഥിതിയെ എങ്ങനെ നിർവ്വചിക്കുമായിരുന്നു?
===രാഷ്ട്രീയ നയം. മന്ത്രിസഭ/ലജിസ്ലേച്ചർ. ഉദ്യോഗസ്ഥർ. ജനം.
ഇടയ്ക്ക് തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും എന്തിനേറെ തുക്കടാ രാഷ്ട്രീയക്കാരും വരെ ഏറിയും കുറഞ്ഞും വരും. ഒരു complex multilayered decentralized system എന്നാണ് വെയ്പ്പ് എങ്കിലും രാഷ്ട്രീയത്തിനു മേലെ ഒന്നും പറക്കില്ല. എന്റെ ഉദ്യോഗവും പൊതുജനത്തിന്റെ അവസ്ഥയും തമ്മിൽ വലിയ അന്തരമില്ല. ഉദ്യോഗമുള്ളതു കൊണ്ട് ചില പ്രിവിലെജുകൾ ഉണ്ട്. നടന്നു നേടേണ്ട കാര്യങ്ങൾ വിളിച്ചു നേടാനൊക്കെ പറ്റും. പൊതുജനത്തിനു സ്വാതന്ത്ര്യം കൂടുതലുണ്ട്. ഉദ്യോഗസ്ഥരുടെ കയ്യും കാലും നാക്കും കെട്ടിയിട്ടിരിക്കുകയാണ്.

Utopian: അതുപിന്നെ ലെജിസ്ലേച്ചറിന്റെ താഴെയല്ലേ ബ്യൂറോക്രസി വരൂ ജനാധിപത്യത്തിൽ. You mean it should be versa?
===താഴെയാണ്. എങ്കിലും അന്യായമായ രാഷ്ട്രീയ ഇടപെടലുകൾ ഈ സംവിധാനത്തിന്റെ ബാലൻസ് തെറ്റിക്കും.

Sari: എന്താണ് ഒരു വ്യക്തിയുടെ സൗന്ദര്യം താങ്കളുടെ അഭിപ്രായത്തിൽ?
===പെരുമാറ്റം + പ്രസന്നത.

Sari: എഴുത്തുകാരിൽ പ്രിയപ്പെട്ട ഒരാൾ, അയാളുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതി?
===ബഷീറിന്റെ ശൈലി ഇഷ്ടമാണ്. ഈ അടുത്തകാലത്ത് വായിച്ചതിൽ ജയമോഹന്റെ 'നൂറു സിംഹാസനങ്ങൾ' കറക്കിയെറിഞ്ഞുകളഞ്ഞു.

Utopian: ഇരട്ടപ്പേര് (കൾ) ഉണ്ടോ?
===ഉണ്ടായിരുന്നു.

Utopian: കോളേജ് കാലത്തെ എങ്ങനെ അടയാളപ്പെടുത്തുന്നു? ഏറ്റവും നല്ല ഓർമ്മ? (പ്രണയമല്ലാതെ )
===എടുത്തു പറയത്തക്ക ഗുണമുള്ള ഒരു സ്റ്റുഡന്റ് ആയിരുന്നില്ല ഞാൻ. സർവ്വവ്യാപിയായി നിന്നിരുന്നു എന്ന് സ്വയം തോന്നുന്നു. ഡിഗ്രി കാലത്തെ ഇലക്ഷൻ ക്യാമ്പെയ്നുകൾ രസകരമായ അനുഭവങ്ങളാണ്.

Utopian: വകുപ്പിൽ അഴിമതി നടക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ? ജോലിയുമായി ബന്ധപ്പെട്ട് 1.നിസ്സഹായത, 2.ധാർമികരോഷം, 3.അഭിമാനം തോന്നിയ സന്ദർഭങ്ങൾ വിവരിക്കാമോ?
=== അഴിമതി എല്ലായിടത്തും ഉണ്ട്. ചില സർക്കാർ പരിപാടികൾക്ക് ഗവ. ഫണ്ടിങ് വളരെ കുറവായിരിക്കും. അങ്ങനെ വരുമ്പോൾ കീഴാഫീസുകൾ വഴി പിരിവ് നടക്കും. എത്ര സ്ട്രെയ്റ്റ് ആയ ഓഫീസറും ആ സമയത്ത് ചില ഒത്താശകൾ ചെയ്യാൻ ബാധ്യസ്ഥരാകും. അതാണ് നിസ്സഹായത. അധികാരകേന്ദ്രങ്ങളിൽ ചിലരുടെ ഇടിച്ചു കയറുന്ന സ്വഭാവം കൊണ്ട് ഒരേ വിഷയത്തിൽ രണ്ടുതരം നീതിയൊക്കെ നടപ്പാകുമ്പോൾ അമർഷം തോന്നാറുണ്ട്. ഒരു പാവപ്പെട്ടവന്, സിസ്റ്റത്തെ കുറിച്ചു വലിയ ധാരണയില്ലാത്ത ഗതികെട്ടവന് ഒരു കാര്യം നടത്തിക്കൊടുക്കുമ്പോൾ കിട്ടുന്ന തൃപ്തിയും അഭിമാനവും സർക്കാർ സേവനത്തിന്റെ മാത്രം ഗുണമാണ്. അപ്പൻ വെട്ടിപ്പിടിച്ച ഭൂമിക്ക് മകൻ പട്ടയം വാങ്ങുന്നതും ഒക്കെ.

Utopian: ഈ പട്ടയം വിഷയം ശരിക്കും എന്താണ്? ഇടുക്കിയിൽ ആണ് കൂടുതലും കേൾക്കാറ്. പട്ടയം വിതരണം ചെയ്തു എന്നൊക്കെ. ഭൂരഹിതർ ആയ ആളുകൾക്ക് ഭൂമി കൊടുക്കുന്ന ഏർപ്പാട് ആണോ? എന്താണ് അതിന്റെ criteria? ഉള്ളുകള്ളികൾ?
===ലളിതമായി പറഞ്ഞാൽ സർക്കാർ ഭൂമി പണ്ടുമുതൽ കൈവശം വച്ച് കൃഷി നടത്തി വരുന്നവർക്ക് സർക്കാർ സ്ഥലവിസ്തീർണ്ണത്തിനു ആനുപാതികമായ ചില തുകയൊക്കെ വാങ്ങിയ ശേഷം കൈവശക്കാരനു അവകാശം രേഖയാക്കി നൽകുന്നു. സർക്കാർ ഭൂമി സ്വകാര്യ ഭൂമി ആകുന്നു. അയാൾ ഭൂവുടമ ആകുന്നു. സർക്കാരിനു കരം(ഭൂനികുതി) ലഭിക്കുന്നു. അയാൾക്ക് ആ ഭൂമി ഈടുവെയ്ക്കാനോ അനന്തരാവകാശികൾക്ക് നിയമാനുസൃതം ഭാഗം വെയ്ക്കാനോ വിറ്റുതുലയ്ക്കാനോ ഒക്കെ പറ്റുന്നു. ചുരുക്കത്തിൽ അയാൾടെ ജീവിതം വേറേ ലെവലാകുന്നു.
“ഓഹോ.. തനിക്ക് പട്ടയം കിട്ടുവാ അല്ലെ.. ഇത്ര സെന്റ്... അതിന്റെ ഇപ്പോളത്തെ വിലയെന്നതാ.‌. എത്ര ലക്ഷങ്ങളാ.. ഞാനല്ലേ സ്ഥലമളന്ന് മഹസർ എഴുതുന്നത്.. തന്നേരെ എനിക്ക് ഒരു പതിനായിരം..” - ഇതാണ് ഉള്ളുകള്ളി.

Utopian: എല്ലാവർക്കും ഗുണം അല്ലേ..
===അല്ല.

Utopian: അപ്പൊ എന്ത് മാനദണ്ഡം ആണ് ഇങ്ങനെ പട്ടയം കൊടുക്കുന്നതിന്നു ഉള്ളത്? For eg. ഞാൻ പോയി അനധികൃതമായി കുറച്ച് സ്ഥലത്ത് കൃഷി ചെയ്താൽ ഭാവിയിൽ എനിക്ക് പട്ടയം കിട്ടുമോ? പരമാവധി എത്ര ഏക്കർ ഭൂമി ഇങ്ങനെ പട്ടയം വഴി ഒരാൾക്ക് കിട്ടാൻ വകുപ്പുണ്ട്?
===ഇല്ല. ഇടുക്കിയിൽ മുഖ്യമായും പ്രാബല്യത്തിൽ ഉള്ള രണ്ടു നിയമങ്ങളിൽ ഒന്നിൽ 1971 നും മറ്റതിൽ 1977 നും മുൻപ് കൈവശം ഉണ്ടായിരിക്കണം. അല്ലെങ്കിൽ അന്നു കൈവശമുള്ള ആളിൽ നിന്നു കൈമാറി വന്നതെന്ന് തെളിയിക്കുന്ന രേഖകൾ വേണം. അവകാശപ്പെടുന്ന കൈവശ കാലയളവ് ബോധ്യപ്പെടുന്ന തരത്തിൽ കൃഷി വേണം. പരമാവധി ഒരു കുടുംബത്തിന് നാലേക്കർ വരെ കിട്ടാൻ വകുപ്പുണ്ട്.
Divya Sudhi: ചോറുണ്ടോ ?
===ഉണ്ടു. :)

Devadas Samantharan: ഏറ്റവും അടുത്ത സുഹൃത്ത് എന്നൊരാൾ ഉണ്ടോ ? അയാൾ നിങ്ങളെ സ്വാധീനിക്കുന്നതെങ്ങനെ?
===തീർച്ചയായും ഉണ്ട്. In everyday, in every way making me better. മനോഹരമായ കൊടുക്കൽ വാങ്ങലുകളിലൂടെ.

Divya Sudhi: സ്വയം നിർവചിക്കുന്നത് എങ്ങനെ?
===A man who is still in search of his mission on earth.

Divya Sudhi: സെർച്ച്‌ ഓഫ് മിഷൻ എന്ന് പറയുമ്പോൾ മിഷൻ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്ന് തന്നെ അല്ലേ? അതോ പൂർത്തീകരിച്ചിട്ടില്ല എന്നാണോ ഉദ്ദേശിച്ചത്?
===കണ്ടെത്തിയിട്ടില്ല എന്നു തന്നെ ആണ്.

Samantharan: വീട്ടുവൈദ്യങ്ങളിൾ ഇടുക്കിക്കാർ കഴിവുള്ളവരാണ്. രാജും വീട്ടാരും എങ്ങനെ?
===യഥാസമയം അത്തരം ഒറ്റമൂലികളും വീട്ടുമരുന്നുകളും കിട്ടാറുണ്ട്.

Divya Sudhi: മറ്റുള്ളവരെ അളക്കുന്നത് എങ്ങനെ?
===ത്രാസ് വെച്ച് കിലോഗ്രാം കണക്കിനും ടേപ്പ് വെച്ച് അടി, ഇഞ്ച് / മീറ്റർ, സെ.മീറ്റർ എന്നീ വിധത്തിലും അളക്കുകയും അളവുകളെ വിലയിരുത്തുകയും ചെയ്തുവരുന്നു. കൂടാതെ mm Hg, bpm മുതലായ അളവുകളും ഉണ്ട്. മാനസികമായി ഒരു ഇന്റേണൽ സ്പ്ക്ട്രോമീറ്റർ കൊണ്ടും അളക്കുന്നു. അതിന്റെ കാലിബ്രേഷൻ സെറ്റിങ്സ് വെളിപ്പെടുത്താനാവില്ല.

Divya Sudhi: ഈ സെറ്റിംഗ്സ് ശരിയാണെന്നു അതായത് ഓരോരുത്തരെയും അളന്നത് / മനസ്സിലാക്കിയത് ശരിയാണെന്നു വിശ്വസിക്കുന്നുണ്ടോ?
===mm Hg (പ്രെഷർ) വല്ലാതെ താണും അളവിലധികം പൊങ്ങിയും നിൽക്കുന്നവരോട് അടുക്കാൻ സൂക്ഷിക്കണം. Beats per minute ചിലർക്ക് ഇടയ്ക്കിടെ മിസ്സ് ആകും. അങ്ങനെയുള്ളവരുമായി ഇടപെടുന്നത് ഒരു സുഖമാണ്. ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കേ 'സജീവമായ അന്തർധാര' സൂക്ഷിക്കുന്നവരെ തിരിച്ചറിയാനും നിലനിർത്താനും എളുപ്പമാണ്, സന്തോഷകരമാണ്. ഭൂരിഭാഗം അളവുകളും ശരിയാണ്. ചിലരിൽ പൂർണമായും അളക്കാനാകാത്തതിന്റെ തിരിച്ചടി ലഭിച്ചിട്ടുമുണ്ട്.

Devadas Samantharan: ഒരു വ്യക്തി എന്ന നിലയിൽ ജീവിതത്തിൽ ജീവിതപങ്കാളിയെ എത്ര ശതമാനം ഉൾപ്പെടുത്താനാവുന്നുണ്ട്?
===എല്ലാ തലങ്ങളിലും പൂർണ്ണമായി ഉൾപ്പെടുത്താൻ പറ്റാറില്ല.

Sudhi Arackal: അത് ഞാനായിരുന്നെങ്കിൽ എന്ന് ഏതെങ്കിലും വ്യക്തിയെക്കുറിച്ചു തോന്നിയിട്ടുണ്ടോ?
===ഇല്ല. അത് എനിക്കായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ട്.

Sudhi Arackal: ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമ?
===തീർത്ത് പറയാൻ പറ്റില്ല. എങ്കിലും മണിച്ചിത്രത്താഴ് ഒരു ഭേദപ്പെട്ട ഉത്തരം ആകും.

Sudhi Arackal: ഇന്ത്യ ലോകത്തിനു നൽകിയ വരദാനം എന്ന് തോന്നിയിട്ടുള്ള ഭാരതീയൻ?
===പഴയ മഹാന്മാരൊക്കെ അണ്ടർ ചാലഞ്ച് ആണ്. ഡോ. എ പി ജെ അബ്ദുൽ കലാം എന്നാണ് എന്റെ ലേറ്റസ്റ്റ് ഉത്തരം.

Sudhi Arackal: അസൂയ തോന്നിയിട്ടുള്ള കൂട്ടുകാർ? ഉണ്ടെങ്കിൽ എങ്ങനെ?
===ഒരുപാടുപേരോട് പോസിറ്റീവായ അസൂയ തോന്നിയിട്ടുണ്ട്. പലപ്പോഴും അവർ സൂക്ഷിക്കുന്ന മൂല്യങ്ങൾ കാരണമാണ്. വളരെ സൗമ്യമായും ആർദ്രമായും ഇടപെടുന്ന ഒരു കൂട്ടുകാരി എനിക്കുണ്ട്. അസൂയയോടെ ഞാൻ അനുകരിക്കാൻ ശ്രമിക്കുന്ന ഒരു ഗുണമാണ് അത്.

Sudhi Arackal: ബ്ലോഗർ എന്ന നിലയിൽ മറ്റു ബ്ലോഗർമാരോട് ഇടപെടുന്നതിൽ തെറ്റ് സംഭവിച്ചതായി തോന്നിയിട്ടുണ്ടോ?
===ഇല്ല.

Sudhi Arackal: നല്ല രീതിയിൽ ഇടപെട്ടിട്ടും തെറ്റിദ്ധരിക്കപ്പെട്ടാൽ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത്?
===Sort out ചെയ്യാൻ ശ്രമിക്കാറുണ്ട്. അല്ലെങ്കിൽ വിട്ടു കളയും. അങ്ങനെ ചെയ്യേണ്ടി വരുന്നതിൽ വിഷമം തോന്നാറുണ്ട്.

Sudhi Arackal: രാജ് ഒരു സ്ത്രീവിരുദ്ധൻ ആണെന്ന ആരോപണം ഉയർന്നാൽ അതിനെ എങ്ങനെ പ്രതിരോധിക്കും?
===അല്ലെന്ന് സ്ഥാപിക്കാൻ എന്റെ പക്കൽ കാരണങ്ങൾ ഉറപ്പായും ഉണ്ടാവും. അതിനു മുൻപ് എന്തിന്റെ അടിസ്ഥാനത്തിൽ അങ്ങനെ തീർച്ചപ്പെടുത്തി എന്ന് അന്വേഷിക്കും.

Sudhi Arackal: ഏതെങ്കിലും ഒരു രാജ്യത്തെ നശിപ്പിക്കാൻ അവസരം കിട്ടിയാൽ തെരഞ്ഞെടുക്കുന്ന രാജ്യം?
===വല്ലാത്ത ചോദ്യം. എനിക്കറിയാവുന്ന ഒരു രാജ്യത്തെയും നശിപ്പിക്കണമെന്നില്ല.

Sudhi Arackal: അച്ഛനമ്മമാരെക്കുറിച്ച്?
===അച്ഛൻ - സോമൻ - ജോലി : കൃഷി, അമ്മ - ഓമന - ജോലി : ഞങ്ങളെ നോക്കൽ. അച്ഛനമ്മമാർക്ക് സ്വന്തം മക്കൾ ബെസ്റ്റ് ആവും. എന്റെ അച്ഛനമ്മമാർ എനിക്കും ബെസ്റ്റ്. വളരെ അണ്ടർസ്റ്റാൻഡിങ് ആയ ആൾക്കാരാണ് അവർ. എനിക്ക് ആദ്യമായി ഒരാളെ ഇഷ്ടപ്പെട്ടെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും ഞാൻ അച്ഛനോട് നേരെവിളിച്ച് പറയുകയായിരുന്നു.

Sudhi Arackal: ഒരു പെൺകുഞ്ഞിന്റെ അച്ഛനും ഒരു ആൺകു ൽഞ്ഞിന്റെ അച്ഛനും തമ്മിൽ ഭൗതീകതലത്തിൽ എന്തെങ്കിലും വ്യത്യാസം ഉള്ളതായി തോന്നിയിട്ടുണ്ടോ?
===ഞാ‌ൻ പെൺകുഞ്ഞിന്റെ അച്ഛൻ മാത്രമേ ആയിട്ടുള്ളൂ. താരതമ്യം അനുഭവത്തിൽ ഇല്ല.

Udayaprabhan: ജീവിതത്തിൽ ആരെയെങ്കിലും അനുകരിക്കണം എന്ന് തോന്നിയിട്ടുണ്ടോ ?
===യേശുദാസ് നെ പോലെ പാടാൻ പറ്റിയിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. ജി വേണുഗോപാലിനെ അനുകരിച്ചിട്ടുണ്ട്.

Udayaprabhan: തെറ്റായ ചില മുൻകാല തീരുമാനങ്ങൾ തിരുത്തുവാൻ അവസരം ലഭിച്ചാൽ ആദ്യം?
===നെടുമ്പാശ്ശേരി എയർപോർട്ടിലെ ജൂനിയർ എക്സിക്യൂട്ടീവിന്റെ ഇന്റർവ്യൂ അറ്റൻഡ് ചെയ്തേനെ.

Udayaprabhan: മറ്റുള്ളവരെ വെറുപ്പിക്കുന്ന സ്വന്തം സ്വഭാവം ഏത്? അത് തിരുത്തണമെന്ന് തോന്നിയിട്ടുണ്ടോ.?
===പല കാര്യങ്ങളിലും ഒരു മറുവശം കാണുന്നവനാണ് ഞാൻ. അത് പ്രകടിപ്പിക്കുമ്പോൾ മറ്റുള്ളവർ അതെന്റെ നിലപാടാണെന്ന് കരുതുന്നു. ഇവനെന്തിനും ഉടക്കാണല്ലോ എന്ന്. ശരിക്കും ഞാൻ അതല്ല; എന്റെ ഉടക്ക് അങ്ങനല്ലാാാ. അതുകൊണ്ട് തിരുത്താനുമില്ല.

Udayaprabhan: യാത്രയിൽ പരിചയപ്പെടുന്ന അപരിചിതരോട് സുഹൃദ്ബന്ധം നിലനിർത്താൻ ശ്രമിച്ചിട്ടുണ്ടോ.?
===അങ്ങനെ പരിചയപ്പെട്ട അപൂർവ്വം ചിലർ ഇപ്പോളും ഉണ്ട്. ഇപ്പോൾ അത്തരം സന്ദർഭങ്ങൾ കുറവാണ്.

Udayaprabhan: ഒരു ചടങ്ങിന് വേണ്ടി കഠിനാദ്ധ്വാനം ചെയ്തിട്ട് അർഹതപ്പെട്ട അംഗീകാരവും ബഹുമാനവും നന്ദിയും കിട്ടാതെ വരുമ്പോൾ തുടർ പ്രവർത്തനങ്ങൾ എങ്ങനെ?
===കടുത്ത നിരാശ ഉണ്ടാവാറുണ്ട്. പിന്നോട്ട് വലിക്കാറുണ്ട്. പിന്നെ ശീലമായി.

Udayaprabhan: ഒരു വ്യക്തിയെ പൂർണ്ണമായി മനസ്സിലാക്കുന്നതിന് മുമ്പ് ആ വ്യക്തിത്വത്തെ വിലയിരുത്താറുണ്ടോ.?
===ഇല്ല. നല്ല കൂട്ടായിക്കഴിഞ്ഞാവും നമുക്ക് ഒരിക്കലും ചേർന്നു പോകാനാകാത്ത പ്രശ്നങ്ങൾ ചിലർക്ക് ഉണ്ടെന്ന് മനസ്സിലാകുക. ഇന്റവ്യൂ ചെയ്തിട്ട് കൂട്ടുകൂടാൻ പറ്റില്ലല്ലോ.

Divya Sudhi: ജീവിതം =100% ആണെങ്കിൽ പേർസണൽ ലൈഫ് + ഒഫീഷ്യൽ ലൈഫിന്റെ അനുപാതം ?
===33% ഒഫീഷ്യൽ.

Devadas Samantharan: അണക്കെട്ടു നിർമ്മാണത്തിന് വന്നവരും പിന്നീട് ഇവിടെ കുറേ കാലം താമസിച്ചവരുമായി സൗഹൃദം ഉണ്ടായിരുന്നോ ?
===അവരുടെ പിൻതലമുറക്കാർ സഹപ്രവർത്തകരായി ഉണ്ട്.

Sudhi Arackal: കേരളത്തിൽ ഏറ്റവും കൂടുതൽ പൊതുമുതൽ കയ്യേറ്റം നടന്നിട്ടുള്ള ജില്ലയിൽ താമസിക്കുന്ന ആളെന്ന നിലയിലും റവന്യൂ ഉദോഗസ്ഥൻ എന്ന നിലയിലും കയ്യേറ്റത്തെ എങ്ങനെ നോക്കിക്കാണുന്നു?
===ഒരുകാലത്ത് കയ്യേറ്റം സർക്കാർ സ്പോൺസേഡ് ആയിരുന്നു. രണ്ടാം ലോകയുദ്ധം കഴിഞ്ഞുണ്ടായ വറുതിയുടെ ബാക്കിയുമായിട്ടാണ് എന്റെ അപ്പൂപ്പൻ ഇടുക്കിക്ക് വരുന്നത്. 1955 ൽ. അന്ന് അത് നിലനില്പിന്റെ സമരവും ഒപ്പം കേരളത്തിന്റെ രാഷ്ട്രീയ അതിരുകൾ കാക്കാനുള്ള അജണ്ട കൂടി ആയിരുന്നു. ഇന്നത്തെ ഫീച്ചേർഡ് കയ്യേറ്റങ്ങൾ എല്ലാം സ്വാർഥത മൂലമുള്ളതാണ്. കയ്യേറ്റങ്ങളെ പ്രായോഗികമായി ചെറുക്കാനുള്ള കയ്യൂക്കും ആൾബലവും റവന്യൂ വകുപ്പിനു ഇല്ല. അതേ സമയം വകുപ്പിന്റെ മുഖ്യ ചുമതല സർക്കാർ ഭൂമിയുടെ സംരക്ഷണം ആണു താനും. ഇതിനിടയിലുള്ള കളിയാണ് റവന്യൂക്കാരന്റെ ഔദ്യോഗിക ജീവിതം.

Sudhi Arackal: ഇഷ്ടപ്പെട്ട മലയാളം സാഹിത്യകാരൻ?
===പിന്നെയും ബഷീർ

Utopian: സ്വയം നിന്ദ തോന്നിയ ഒരു നിമിഷം?
===2008 ൽ ആണെന്ന് തോന്നുന്നു; ഒരു മദ്യപാനസദസ്സിൽ വെച്ച് ഇന്റിമേറ്റ് ഫ്രണ്ടിനെ വാക്കുകൾ കൊണ്ട് അപമാനിച്ചു. അവനതിനു ചുട്ടമറുപടി തന്നു. അതിനു ശേഷം ചെറുതല്ലാത്ത ആത്മനിന്ദ ഉണ്ടായി. പിന്നെ അങ്ങനെ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുന്നതിന് ആ സംഭവം കാരണമായി.

Utopian: തന്നെത്തന്നെ പുറത്ത് നിന്ന് വിലയിരുത്തിയാൽ കാണുന്ന മോശം സ്വഭാവം?
===വിട്ടുകളയേണ്ടതായ ചില കാര്യങ്ങളെ കൊണ്ടു നടക്കുക.

Utopian: ഏറ്റവും ഇഷ്ടപെട്ട കഥ, കവിത, നോവൽ (പേര് ഓർമ്മയുള്ളത്)
===പെട്ടെന്ന് ഓർത്തു പറയാൻ ഒരു കഥയോ കവിതയോ ഇല്ല. നോവൽ നിച്ചാത്തം by പി കണ്ണൻകുട്ടി.

Utopian: ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച വ്യക്തി(നോൺ ഫാമിലി) & പുസ്തകം?
===ഒരു വ്യക്തിയെ മാത്രമായി ചൂണ്ടിക്കാണിക്കാനാവില്ല. കഠിനാധ്വാനം, അർപ്പണ ബോധം എന്നിവ കൊണ്ട് അതാത് ഫീൽഡിൽ അതികായന്മാരായ പലരെയും ഇഷ്ടമാണ്. കഴിഞ്ഞ കൊല്ലം എന്നെ അതുപോലെ പ്രചോദിപ്പിച്ച ഒരു വ്യക്തി തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് ആണ്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലെ വിവരണങ്ങളിൽ നിന്നും. പുസ്തകം 2012 ൽ എനിക്കു ലഭിച്ച ആൽക്കെമിസ്റ്റ് തന്നെ.

Aarsha Abhilash: ഒരു സ്ത്രീ ആകാൻ കഴിഞ്ഞാൽ രാജിന് ആരാകാൻ ആണ് ഇഷ്ടം?
===ജയലളിതയെ പോലെ പവർഫുൾ ആയ എന്റെ അമ്മൂമ്മയെ പോലെ സ്നേഹമയിയായ ഒരു സ്ത്രീ.

Aarsha Abhilash: രാജിന് ചേരുന്ന ജോലി എന്ന് തോന്നിയിട്ടുള്ളത്?
===എഡിറ്റർ, അധ്യാപകൻ

Sudhi Arackal: ഏറ്റവും ഇഷ്ടപ്പെട്ട പുരുഷബ്ലോഗറും വനിതാ ബ്ലോഗറും?
===ഗുരു വിശാലമനസ്കനും കൊച്ചുത്രേസ്യയും. ലെജൻഡ്സ്.

Sudhi Arackal: അസൂയ തോന്നിയിട്ടുള്ള മലയാളം സാഹിത്യകാരൻ?
===പദ്മരാജൻ

Sudhi Arackal: പദ്മരാജന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ?
===ഇഷ്ടപ്പെടാത്തത് ഒന്നുമില്ല. പ്രത്യേക ഇഷ്ടം നമുക്കു പാർക്കാൻ മുതിരിത്തോപ്പുകൾ-നോട്. ഏറ്റവും ഇഷ്ടമെന്ന് അർഥമില്ല.

Sudhi Arackal: ഒരു മലയാളം സിനിമ സംവിധായകനെ അസിസ്റ്റ് ചെയ്യാൻ അവസരം കിട്ടിയാൽ ആരെ തെരഞ്ഞെടുക്കും?
===ജോഷി/ദിലീഷ് പോത്തൻ.

Sudhi Arackal: താങ്കളെ ഏറ്റവും വെറുപ്പിച്ച സുപ്രീം കോടതി വിധി ഏതാണ്?
===സുപ്രീം കോടതി വിധികളെ പുറമേ നിന്നു കണ്ടിട്ടുള്ള അറിവു വെച്ച് ബാബറി മസ്ജിദ് കേസിലെ വിധി നീതിപൂർവ്വമല്ലെന്ന് തോന്നിയിട്ടുണ്ട്.

Aarsha Abhilash: രാജിന്റെ പേര് രാജ് എന്നല്ലായിരുന്നു എങ്കിൽ എന്താകണം ആയിരുന്നു?
===അനുരാജ്.

Divya Sudhi: ഇന്നത്തെ ചോദ്യോത്തര പംക്തി അനുഭവം എങ്ങനെ ഉണ്ടായിരുന്നു ?
===I enjoyed a lot.

Divya Sudhi: മോളുടെ പേര് എന്താണ്?
===അൻവിത.

Utopian: ബ്ലോഗ് എഴുത്തിൽ എങ്ങനെ എത്തിപ്പെട്ടു?
===ബ്ലോഗ് വായിച്ച് വായിച്ച് എനിക്കും എഴുതാൻ മുട്ടി!

Utopian: 2.ബ്ലോഗ് എഴുതുന്നതിനെ എങ്ങനെ കാണുന്നു?
A. ടൈം പാസ്സ് /
B. സമയം കിട്ടുമ്പോൾ എഴുതുന്നു. എഴുതിയില്ല എങ്കിലും വല്യ വിഷമം ഒന്നുമില്ല
C. സീരിയസ് ആയി എഴുതുന്നു. ബ്ലോഗിനെ പ്രിയപ്പെട്ട എഴുത്ത് മാധ്യമം ആയി കാണുന്നു.
D. സ്വയം അടയാളപ്പെടുത്തലിന്റെ ഒരു വഴി - ആത്മാവിഷ്ക്കാരം.
===D പ്രധാനമായും. ഫേസ്ബുക്കിനെക്കാൾ തനിമയോടെ പെരുമാറാൻ പറ്റുന്ന മാധ്യമം എന്ന നിലയിൽ C യും സ്വീകാര്യം.

Divya Sudhi: താങ്കളുടെ കാഴ്ചപ്പാടുകൾ സ്വഭാവത്തെ എങ്ങനെ സ്വാധീനിക്കുന്നു?
===ഡിബേറ്റല്ല എന്റെ സ്വഭാവം. ഇത്തരം ഇന്റേണൽ ഡിബേറ്റുകൾ എന്നെ നന്നായി പരുവപ്പെടുത്തിയിട്ടുണ്ട് എന്നുറപ്പാണ്. കാഴ്ചപ്പാടുകൾ എന്ന് നിങ്ങൾ നിരീക്ഷിക്കുന്നത് ഞാൻ ഉത്തരം തേടുന്ന ചോദ്യങ്ങളാവാം. എന്തായാലും ഞാൻ തീർത്തും ഒരു പെസ്സിമിസ്റ്റ് അല്ല.

Sunday, December 02, 2018

സൂര്യകമൽ - ഒരോർമ്മക്കുറിപ്പ്

“ഞാൻ അക്കരെ കടക്കും. കാശുണ്ടാക്കി തിരിച്ചുവരും. അതിനുള്ള പണിയാണു ഞാൻ നോക്കുന്നത്..”

ഇതു പറയുമ്പോൾ മുൻപൊന്നും അവനിൽ കണ്ടിട്ടില്ലാത്ത നിശ്ചയദാർഢ്യവും പ്രതീക്ഷയും ആ കണ്ണുകളിൽ നിന്നു വായിച്ചെടുക്കുവാൻ എനിക്കു കഴിയുന്നുണ്ടായിരുന്നു. തൊട്ടു മുൻപു വരെ നിർദ്ദയം അവനെ കുറ്റപ്പെടുത്തുകയും നിശിതമായി വിമർശിക്കുകയും ചെയ്തുകൊണ്ടിരുന്ന എന്റെ ഭാവം മയപ്പെട്ടു പോയിരുന്നു. അവൻ വല്ലാതെ അയഞ്ഞു കാണപ്പെട്ടു. എന്റെ വാക്കുകൾ അവന്റെ ഉള്ളിൽ തട്ടിയെന്നും അവനിൽ നീറ്റൽ ഉണ്ടാക്കിയെന്നും മനസ്സിലായി എനിക്ക്. മേശമേൽ നിരന്നിരുന്ന ഗ്ലാസ്സുകളിൽ പകർത്തിവെച്ച ബ്രാൻഡിയുടെ കാര്യം ഞങ്ങൾ മറന്നു. അപ്പോളാണ്‌ ചുരുങ്ങിയ വാക്കുകളിൽ സൂര്യൻ അവന്റെ സ്വപ്നം ഞങ്ങൾക്കു മുന്നിൽ വരച്ചിട്ടത്. സാക്ഷിയായി മണിക്കുട്ടനും ഞങ്ങളെ പേറി 8/I എന്നു നമ്പരുള്ള മുറിയും.

“എടാ സൂര്യാ, അങ്ങനെ ഒരു നാൾ നീ തിരിച്ചു വരുമ്പോൾ അന്നു നിന്നെ മുന്നിൽ നിന്നു സ്വീകരിക്കാൻ ഈ ഞാൻ ഉണ്ടാകും”

ഇരുന്നിടത്തു നിന്നും എഴുന്നേറ്റു വന്ന് അവനെന്നെ ഗാഢം ആശ്ലേഷിച്ചു. അപ്പോൾ അവനെന്താണ്‌ പറഞ്ഞതെന്ന് ഞാൻ ഓർക്കുന്നില്ല. പക്ഷേ അവന്റെ സ്വരം വല്ലാതെ ഇടറിയിരുന്നു. അങ്ങനെ ഒരു നാൾ വന്നാൽ ഞാൻ അവനെ കാത്ത് അവിടെ ഉണ്ടാകുമെന്ന് അവനറിയാം. അവന്റെ നേട്ടങ്ങളും സന്തോഷങ്ങളും കാണണമെന്ന് ആത്മാർഥമായി ഞാൻ ആഗ്രഹിക്കുന്നുണ്ടെന്നും അവനറിയാം. അനേകം ആളുകൾ തന്നെപ്പറ്റി മോശം കാര്യങ്ങൾ കരുതുകയും പറയുകയും ചെയ്യുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെ അതിനെയെല്ലാം പുല്ലുപോലെ അവഗണിച്ച സൂര്യൻ. ഇത്രയധികം ഹേറ്റേഴ്സിനെ അവൻ അർഹിച്ചിരുന്നോ? അതിനു അവൻ അവരോടെല്ലാം എന്തു ദ്രോഹമാണു ചെയ്തത്? എന്തായാലും അവനോട് എനിക്ക് ഇങ്ങനെയേ സംസാരിക്കാനാവൂ. കാരണം അവൻ എന്റെ ചങ്ങാതി ആയിരുന്നു. ഞങ്ങൾക്കിടയിൽ സെന്റിമെന്റ്സ് ഉരുത്തിരിഞ്ഞ ഏക സന്ദർഭവും ഇതായിരുന്നു.

*******

പ്രിയപ്പെട്ട സൂര്യകമൽ, ഒന്നും മറക്കുന്നവനല്ല നീയെന്ന് എനിക്കറിയാം. എനിക്ക് വാക്കു പാലിക്കാൻ അങ്ങനെ ഒരു അവസരം സൃഷ്ടിക്കുന്നതിനായി നീ പരിശ്രമിക്കുന്നുണ്ടായിരുന്നു എന്നാണു ഞാൻ കരുതിപ്പോന്നത്. എല്ലാവരും മറന്നെന്ന് കരുതുന്നുണ്ടാവും നീ. നിന്റെ മരണത്തിന്റെ തലേന്നും ഞാൻ നിന്നെക്കുറിച്ചു സംസാരിച്ചിരുന്നു. അപ്പോഴും നിന്നെപ്പറ്റി മോശമായി പറയാൻ എനിക്കു കഴിഞ്ഞില്ലടാ. അതിനു മുൻപുള്ള രണ്ടു ദിവസങ്ങളിലും നിന്നെക്കുറിച്ച് ഓരോരുത്തരോടു സംസാരിച്ചിരുന്നു. എന്നിട്ട് പഹയാ, ഞാൻ ഇന്നലെ രാവിലെ കേട്ടത് നിന്റെ മരണമാണല്ലോ!

എനിക്കറിയുന്ന കാലമത്രയും നീ സന്തോഷത്തിന്റെയും ആഘോഷങ്ങളുടെയും ആളായിരുന്നില്ലേ? എന്നിട്ടും അറിയാത്തവർ പോലും നിന്നെ വെറുത്തതും അത്രമേൽ അവജ്ഞയോടെ സംസാരിച്ചതും എന്തിനാണു സൂര്യാ, ഒരിക്കലും നീ വേവലാതിപ്പെടാത്ത കാര്യമാണെങ്കിൽ തന്നെയും? ഇത്രയും കുന്തം നിറഞ്ഞ ലോകത്ത് നീയൊന്നും ഒരു മുള്ളല്ലായിരുന്നു സൂര്യാ. നിന്റെ തോന്ന്യാസങ്ങളും സ്വന്തം നിയമങ്ങളും നിന്റെ സ്വകാര്യതകൾ മാത്രമായിരുന്നല്ലോ. അവമൂലം മറ്റാർക്ക് എന്തു ദൂഷ്യമാണു ഉണ്ടായിട്ടുള്ളത്? നമ്മളുമായി ഒന്നിച്ചു ജോലി ചെയ്തിരുന്ന ആർക്കും നീ ഒരു പ്രയാസമുണ്ടാക്കിയില്ലല്ലോ... വെറുതെ മോശക്കാരനായവനേ! നിന്റെ റൂൾസ്, നിന്റെ ലൈഫ്! നീ മറ്റൊന്നും നോക്കിയില്ല. എല്ലാ ദിവസവും ആഘോഷമുള്ള, സൗഹൃദ സഭകളുടെ അധിപനായ നീ എന്തിൽ നിന്നെല്ലമായിരുന്നു ഒളിച്ചോടാൻ ശ്രമിച്ചിരുന്നത് എന്നെനിക്കറിയാം. നീ തേടിപ്പിടിക്കാൻ വെമ്പിയിരുന്നതാകട്ടെ ജീവിതം നിന്റെ മുന്നിലേക്കു നീട്ടിയ ചോദ്യങ്ങൾക്ക് നിനക്കു മാത്രം ബോധിക്കുന്ന ഉത്തരങ്ങൾ ആയിരുന്നു. എന്നിട്ടും എത്രമേൽ ജീവിതം ട്രാക്കു തെറ്റി ഓടുമ്പോഴും നീയെന്നും ഞങ്ങൾക്ക്, ആ സൗഹൃദക്കൂട്ടത്തിനു ഒരുത്തമ തോഴനും ആത്മാർഥ സുഹൃത്തും ആയിരുന്നു.

അങ്ങനെ ഒരു രാത്രി ‘വെറുതേയിരിക്കുമ്പോൾ’ തോന്നിയ വിളിക്ക് മൂന്നാറിനു വെച്ചു പിടിക്കാൻ, ആ ആലോചന കൊഴുക്കുമ്പോഴേക്കും ഷൂസുധരിച്ചു കഴിയുന്ന ആ ഒരിത് നിന്റെ ഒപ്പമേ കിട്ടൂ. സൗഹൃദക്കൂട്ടങ്ങളിൽ മാത്രം അറഞ്ഞു പാടുന്ന പാട്ടുകാരാ, ലഹരിയുടെ നിലാവിൽ മുങ്ങി രാത്രികൾ പകലാക്കുമ്പോഴും നിന്റെ എല്ലാ ഇഷ്ടങ്ങളും ഇഷ്ടം പോലെ സധിക്കുമ്പോളും നീ വെല്ലുവിളിച്ചത് നിന്നെത്തന്നെയും നിന്നെചോദ്യം ചെയ്ത പലതിനെയും ആയിരുന്നല്ലോ.

എത്രയെത്ര യാത്രകൾ... എന്ത്ര സന്തോഷങ്ങൾ, എത്ര ചിരികൾ.. ഒന്നൊന്നായി ഓർമ്മയിൽ ആർത്തിരമ്പുകയാണ്‌. ഇടുക്കി വനത്തിലെ പച്ചപ്പു മൂടിയ വമ്പൻ മലയുടെ മുകളിൽ നില്ക്കുന്ന ഒറ്റയാനെ ഓടുന്ന ബസിലിരുന്നു നിന്നെ കാണിച്ചിട്ടുള്ളത് ഞാനാണ്‌. മൂന്നാറിലെ യാത്രി നിവാസിൽ താമസിച്ചിട്ടില്ലേ എന്ന ചോദ്യത്തിനു ഞാൻ താമസിച്ചിട്ടില്ല, പക്ഷേ എന്റെ കാർ അവിടെ പോയിട്ടുണ്ട് എന്നു പറയുന്നതിന്റെ പൊരുൾ നിനക്കു മാത്രമല്ലേ മനസ്സിലാകൂ? നിന്റെ ആ മാരുതി കാറുമായി ഏറ്റവും ദൂരെ പോയിട്ടുള്ളതും ഞാനായിരിക്കും. അന്ന് സന്ധ്യക്ക് കുളമാവ് വനത്തിൽ വെച്ചു വണ്ടിനിന്നുപോയതും ഫോണിലൂടെ നീ തന്ന നിർദ്ദേശങ്ങൾ കൊണ്ട് തകരാർ നേരെയാക്കാനായതും... പിന്നെ ആ യാത്രയിൽ നിന്റെ വണ്ടി പിണങ്ങിയില്ല. നമ്മളും ഒരിക്കലും പിണങ്ങിയില്ല. അതുപോലെ നമ്മളും. ഭിന്നതകളിൽ ആരോഗ്യകരമായ അകലമിട്ടു പരസ്പരം അഭിപ്രായങ്ങളെ മാനിച്ച നമ്മൾ എപ്പോൾ പിണങ്ങാനാണ്‌?

നിന്റെ ഒപ്പം ഉണ്ടായിരുന്ന കാലത്തൊന്നും ഒരു മൂഡോഫും എന്നെ കീഴ്പ്പെടുത്തിയിരുന്നില്ല. നിന്നോടൊപ്പം ആയിരിക്കുന്നത് അത്രമേൽ പ്രസന്നപൂർണ്ണവും ഊർജ്ജസ്വലവും ആയിരുന്നു. കൗശലവും ബുദ്ധികൂർമ്മതയും നിറഞ്ഞ തമാശകളും കളിയാക്കലുകളും പങ്കിട്ടിരുന്നതും നിന്നോടൊപ്പം ആയിരുന്നു. ഇരിപ്പിനും നടപ്പിനും തമ്മിൽ അകലം കൂടിയപ്പോൾ കാന്റീനിലെ ആ പതിവു ബ്രൂ കോഫി പോലും മറന്നു. ‘വടി’ എന്ന പലഹാരം തിന്നണമെന്ന് നീ ആഗ്രഹിച്ചിട്ട് ദിവസങ്ങൾക്കകം അത് കട്ടപ്പന ബസ് സ്റ്റാൻഡിലെ ഒരു കടയിൽ നിന്നുവാങ്ങി കൊണ്ടുതന്നപ്പോൾ ഉണ്ടായ ആശ്ചര്യം എനിക്ക് അറിയാവുന്നതാണല്ലോ. പൊതിച്ചോറ്‌ പങ്കിടാനും, നാളെ ചക്കക്കുരുതോരൻ കൊണ്ടുവരണമെന്ന് ചട്ടം കെട്ടാനും നീയല്ലേ ഉണ്ടായിരുന്നുള്ളൂ. അത്രമേൽ ഭക്ഷണപ്രിയനായിരുന്ന നിന്നെ മക്കാറാക്കാൻ പാതിരാത്രി കഴിയുന്ന നേരത്ത് കപ്പപ്പുഴുക്കിന്റെയും എരിവും പുളിയുമുള്ള മത്തിച്ചാറിന്റെയും ഒരു ഓർമ്മപ്പെടുത്തൽ മതിയായിരുന്നല്ലോ.. അതിനു നീ പറയുന്ന മറുപടികൾ പേപ്പറിൽ എഴുതാൻ കൊള്ളില്ലല്ലോടാ പുല്ലേ! കുയിലിമലച്ചെരുവുകളെല്ലാം നിന്റെ ഓർമ്മകളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. മൈക്രോവേവ് മേടും പാറപ്പുറവും.. എം.ആർ.എസ് റോഡും ആ റോഡിലെ നൃത്തവും മൂന്നാറിൽ വെച്ച് വണ്ടിക്കു വട്ടം ചാടിയ ആളോട് ‘ചേട്ടാ ഇതിലും നല്ല വണ്ടി പുറകേ വരുന്നുണ്ട്’എന്ന് പറഞ്ഞതും...
പ്രിയപ്പെട്ട സൂര്യൻ, നീ ആർക്ക് എന്തെല്ലാം ആയിരുന്നെന്ന് എനിക്കറിയില്ല. എന്നാൽ നീയെനിക്കൊരു ഉത്തമ സുഹൃത്ത് ആയിരുന്നു. ചേർച്ചകൾ അങ്ങേയറ്റം ആസ്വദിച്ചും വിയോജിപ്പുകൾക്ക് അർഹമായ ‘നോ’ പറഞ്ഞും ആ സ്ഥാനമങ്ങനെ നിലകൊണ്ടു. നീയെന്നും നല്ല ചങ്ങാതി ആയിരുന്നു; സ്നേഹിതനും കലാകാരനും ബുദ്ധിശാലിയും കൗശലക്കാരനുമായിരുന്നു. ജീവിതപ്രതിസന്ധികൾ തരണം ചെയ്ത് നീ മടങ്ങി വരുന്നത് ഇടയ്ക്കെല്ലാം ഞാൻ സ്വപ്നം കണ്ടിരുന്നു...

നിന്നെപ്പോലെ ഒരു ചങ്ങാതി ഇനി ഉണ്ടാവില്ല. ഒരു വണ്ടി ഓർമ്മകളും കുറെ യാത്രാനുഭവങ്ങളും കറവീഴാത്ത കൂട്ട് പിരിഞ്ഞുപോയ നൊമ്പരവും ബാക്കിയാക്കി നീ യാത്രയാകുമ്പോൾ ഒരുപിടി അക്ഷരപ്പൂക്കൾ കൊണ്ട് നിനക്കു പ്രണാമം!!

Sunday, July 29, 2018

മാജിക് മഷ്റൂം


2011. ഞായറാഴ്ച. ഇന്നലെ റൂമിൽ വന്നത് അല്പം വൈകിയാണ്‌. അഞ്ച് പ്രവൃത്തി ദിനങ്ങൾ സമ്മാനിക്കുന്ന ടെൻഷനും തിരക്കും ഇറക്കി വെച്ച് ശ്വാസം നേരെ വിടുന്ന ശനിയാഴ്ച അവസാനിപ്പിക്കാൻ ഇലക്ട്രോണിക് സിറ്റിയിലെ ബാറിൽ കിട്ടുന്ന കിങ്ങ് ഫിഷർ ബിയറോ ഓൾഡ് മങ്ക് റമ്മോ ധാരാളമാകും. കൂട്ടിനു ബട്ടർ റോട്ടിയും അകമ്പടിക്കായി ഒരു മഷ്റൂം മസാലയും ഉണ്ടെങ്കിൽ കേമമാകും. പകൽ മുഴുവൻ പൊടിപാറിച്ചും ചുട്ടു പഴുത്തും കിടന്ന റോഡ് ഏറെക്കുറെ വിജനമായിരിക്കും. ഫേസ്-II ലേക്കു തിരിയുന്ന ഫ്ലൈ ഓവറിനു കീഴിലേക്ക് പാളി വീഴുന്ന വെളിച്ചത്തിന്റെ അരികു പറ്റി ഒരു ഹിജഡ അന്നും നിന്നിരുന്നു. ഷിഫ്റ്റ് ജോലിക്കാർക്കായി ഓടുന്ന ടാറ്റ സുമോകൾ മാത്രം ഉച്ചത്തിൽ കന്നട പാട്ടുകൾ മുഴക്കി വന്നും പോയുമിരുന്നു. നടപ്പാതയിൽ കൃത്യമായ അകലത്തിൽ വളർത്തിയിരുന്ന മഞ്ഞയും റോസും നിറമുള്ള ചെറുമരങ്ങൾ തെരുവു വിളക്കുകളുടെ മഞ്ഞ വെളിച്ചത്തിൽ ശാന്തരായി നിന്നു. ഭക്ഷണവും മദ്യവും തന്ന അനായാസതയിൽ ഞാൻ സാവധാനം നടന്നു. വീശിയിട്ടുണ്ടെങ്കിൽ ഉറക്കം എളുപ്പമാണ്‌.

അവധി ദിവസത്തിന്റെ എല്ലാ ഘോഷങ്ങളും കേട്ടാണ്‌ ഉണർന്നത്. ഫോണിനു വാരാന്ത്യങ്ങളിൽ അലാം മുഴക്കാൻ അവകാശമില്ല. പകരം പല പല സാധനങ്ങൾ ഉന്തുവണ്ടികളിൽ വില്ക്കുന്നവരും പഴയ പത്രക്കടലാസും കുപ്പികളും വാങ്ങാൻ വരുന്നവരും ചേർന്ന് മണിയോടെ എന്നെ ഉണർത്തി. ഇന്നത്തെ ലോകം കാണാനും പത്രമെടുക്കാനുമായി വാതിൽ തുറന്നു. താഴെ റോഡിൽ നിന്നും രണ്ടാം നിലയിൽ ഞാൻ താമസിക്കുന്ന്നതിന്റെ അങ്ങേ വശത്തുള്ള അപ്പാർട്ട്മെന്റിന്റെ വരാന്തയിലേക്കാണ്‌ പത്രം എറിയുക. മലയാള പത്രം മസ്റ്റാണ്‌.

പുറത്ത് നല്ല ഉന്മേഷം കാണുന്നു. വരാന്തയിൽ അങ്ങിങ്ങു വെള്ളം വീണു കിടക്കുന്നു. അതെ, രാത്രി മഴ പെയ്തിരിക്കുന്നു! താഴെ, ടാറിടാത്ത വഴിയിലെ മൺകുഴികളിൽ വെള്ളം കെട്ടി നില്ക്കുന്നുണ്ട്. ഒരു ചാക്ക് പച്ചക്കറി കയറ്റിയ മോപ്പഡുമായി ഒരു അണ്ണാച്ചി കുഴിയിൽ ചാടാതെ വെട്ടിച്ചു പോകുന്നു. മഴ!!

നാട്ടിലും മഴ പെയ്തിട്ടുണ്ടാവും. ഇടവപ്പാതി എത്തുമ്പോൾ. തിരി മുറിയാതെ, ആർത്തലച്ചും കുത്തിയൊലിച്ചും ചെയ്യുന്ന ചറു പിറു മഴ. നനവും തണുപ്പും വറുതിയും സമ്മാനിക്കുന്ന അടമഴ. മണ്ണിന്റെ കാതിൽ സംഗീതമായും മേനിയിൽ പ്രേമമുദ്രകളായും പെയ്തലിയുന്ന മഴ.

പെട്ടെന്ന് മഷ്റൂം മസാല ഓർമ്മ വന്നു. ചായം പേറി ചെമന്ന ഏതെല്ലാമോ മസാലക്കൂട്ടിൽ എനിക്ക് ആഹരിക്കാൻ കിടക്കുന്ന ഇരുണ്ടുപോയ കൃഷി ചെയ്ത കൂൺകഷണങ്ങൾ. പേരുപോലും അറിയാത്ത കൂൺ. നമ്മുടെ പറമ്പിൽ മഴക്കാലത്ത് ഉണ്ടാകുന്ന കൂണിനു പേരുണ്ട്. അവയ്ക്കു തനതു മണമുണ്ട്, രുചിയുണ്ട്. ഓരോന്നും വെയ്ക്കാവുന്നതും വെയ്ക്കുന്നതുമായ രീതിയുണ്ട്. കൂൺ കിട്ടുന്നതിൽ തന്നെ അപൂർവ്വതയും ഉണ്ട്.

മണ്ണിനു സന്തോഷം വരുമ്പോഴാണ്‌ കൂൺ മുളയ്ക്കുക എന്നെനിക്കു തോന്നിയിട്ടുണ്ട്. മഴക്കാലത്തു കൂണുണ്ടാകുന്നത് അതുകൊണ്ടാവും. സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്നും രാവിലെ കൂൺ തേടി മഴയുടെ ഇടവേളനോക്കി ഒരു പോക്കുണ്ട്. ഉറക്കം ഉണർന്ന ഉടനെ, പല്ലു തേയ്ക്കുന്നതിനും സ്കൂളിൽ പോകുന്നതിനായി തയ്യാറെടുക്കുന്നതിനും ഇടയ്ക്കുള്ള ഏതെങ്കിലും സമയം.. ഒറ്റ ഓട്ടത്തിനു പോയി വരാവുന്ന ചില സ്പോട്ടുകളിൽ മണ്ണിന്റെ അതേ നിറമുള്ള മണ്ടയുമായി വിരിഞ്ഞു നില്ക്കുന്ന ഒരു കുഞ്ഞൻ കുട. വലിയ ഒരു പാവക്കൂൺ. നനമണ്ണിനെ തുളച്ചു കയറി വിജയം വരിച്ച ഒറ്റ ദിവസത്തെ ജീവനുള്ള ഒരു അദ്ഭുത സസ്യം; അല്ല കുമിൾ.


(Photos taken from internet)
ഒറ്റയാൻ പാവക്കൂണല്ലാതെ പിന്നെയും ഉണ്ടായിരുന്നു. ചെറുതെങ്കിലും മൂന്നോ നാലോ ചിലപ്പോൾ അതിലധികമോ കൂണുണ്ടാകുന്ന ഒരു സ്പോട്ട്. മഴമൂക്കുന്ന മിഥുനത്തിൽ, തോറനയ്ക്ക്, ആറാനയെ തോട്ടിലൊഴുക്കാനുള്ള മഴയത്ത് ആ അദ്ഭുതം സംഭവിക്കും. അനവധിയനവധി കൂണുകൾ, മാനത്തു നക്ഷത്രം വിരിയുന്ന പോലെ നിരന്നു കൂണു മുളയ്ക്കും - പെരുംകൂൺ. അധികം വിരിയാത്ത തലയാണ്‌ ഇവയ്ക്ക്, നേർത്തു നീണ്ട തണ്ടും.

പെരുംകൂണിനോടാണ്‌ ഏറ്റവും ബഹുമാനം കാട്ടുക. ആക്രാന്തം കൂടാതെയും ബഹലം വെയ്ക്കതെയും സാവധാനം പറിക്കണം. കൂണിന്റെ എണ്ണത്തെ കുറിച്ചും അളവിനെ കുറിച്ചുമൊന്നും അഭിപ്രായപ്രകടനം നടത്തിക്കൂടാ.. അങ്ങനെ അങ്ങനെ. മര്യാദകേട് കാട്ടിയാൽ പിന്നെ കൂൺ ഉണ്ടാവില്ലെന്ന് മുതിർന്നവർ ശാസിക്കുമായിരുന്നു. ഈ സാധനം വറുത്തരച്ചു വെയ്ക്കുന്നതിനോളം കിടപിടിക്കുന്ന മറ്റൊരു ഒഴിച്ചു കൂട്ടാൻ ഇല്ല. പിന്നെ കുഞ്ഞു കുഞ്ഞു കൂണുകൾ ഉണ്ട്, കൂട്ടം കൂട്ടമായി ഉണ്ടാകുന്നവ. അരിക്കൂൺ എന്നൊക്കെ പറയും. തൂവെള്ള നിറമുള്ളതും തവിട്ടു കലർന്ന ചാര നിറമുള്ളതും ഉണ്ട്. ഇത് മഞ്ഞളും തേങ്ങയുമൊക്കെ ചേർത്ത് തോരൻ വെച്ചാൽ കലക്കൻ ആണ്‌. കൂട്ടമായി കൂൺ ഉണ്ടാകുമ്പോൾ മണം വരുമെന്ന് കേട്ടിട്ടുണ്ട്. എനിക്ക് അനുഭവമില്ല.

പറഞ്ഞു വന്നത് പാവക്കൂണ്‌ കിട്ടുന്നതിനെപ്പറ്റിയല്ലേ. പറമ്പിന്റെ പടിഞ്ഞാറേ അറ്റത്ത് ഒറ്റയ്ക്കു നില്ക്കുന്ന, വല്ലപ്പോഴും മാത്രം കായ്ക്കുന്ന തെങ്ങിന്റെ തടത്തിനു മേലെ, നടവഴിയുടെ ഓരത്ത്, ഡിസംബറിൽ ഉണ്ണീശോപ്പൂക്കൾ ഉണ്ടാവുന്ന നാടൻ റബ്ബർ മരത്തിന്റെ പരിസരത്തായാണ്‌ കൂൺ കാണുക. പലപ്പോഴും തെറ്റാറില്ല. നടവഴിക്ക് അപ്പുറത്ത് ചില ദിവസങ്ങളിൽ ഇതു മുളയ്ക്കുന്നത് എന്നെ പറ്റിക്കാൻ ആവും. അതു കൊണ്ട് തിരയുമ്പോൾ അവിടെയും നോക്കണം. ചില ദിവസം കിട്ടുന്ന കൂൺ ചെറുതായിരിക്കും. ചിലപ്പോൾ അദ്ഭുതപ്പെടുത്തുന്ന വിധം വലുതും. നേരമില്ലാത്ത് നേരത്തു വന്ന് കൂൺ തേടി അത് കണ്ടെത്തുന്ന നിമിഷം നിധി കിട്ടിയ പോലെ സന്തോഷമാണ്‌.

പിന്നെയത് ശ്രദ്ധാപൂർവ്വം പിഴുതെടുക്കും. പാവക്കൂണിന്റെ കുടയെക്കാൾ വലിയ ഭാഗം തണ്ടാണ്‌. അതുകൊണ്ട് തണ്ട് പരമാവധി നീളത്തിൽ ലഭിക്കത്തക്ക വിധം പിഴുതെടുത്താൽ നേട്ടമാണ്‌. ഒരിക്കൽ ഇതു പോലെ രാവിലെ പോയിട്ട് കൂൺ കിട്ടിയില്ല. വൈകിട്ട് സ്കൂൾ വിട്ടു വരുന്ന വഴി കൂൺ കണ്ടു - അതും മുട്ടനൊരെണ്ണം. ഞാനിത് രാവിലെ എന്തു കൊണ്ട് കണ്ടില്ല എന്ന് അതിശയിച്ചു. ആവേശത്തിൽ പറിച്ചപ്പോൾ തറ നിരപ്പു വെച്ച് തണ്ട് അടർന്നു പോന്നു. പുറത്തു വന്നതിലും കൂടുതൽ അടിയിലുള്ളതിനാൽ ഞാൻ വീട്ടിൽ പോയി തൂമ്പ കൊണ്ടുവന്ന് ശേഷിച്ച ഭാഗം മാന്തി എടുത്തു. വീട്ടിൽ ചെന്നപ്പോൾ അമ്മൂമ്മ പറഞ്ഞപ്പോളാണ്‌ ചെയ്ത അബദ്ധത്തിന്റെ ആഴം മനസ്സിലായത്. കൂണു കിളച്ചു പറിച്ചാൽ പിന്നെ ഉണ്ടാവില്ലത്രേ. അതും ഇരുമ്പു തൊട്ട്! സത്യമാണെങ്കിലും അല്ലെങ്കിലും പിന്നെ അധികം കൂൺ ഒന്നും അവിടെ നിന്നും കിട്ടിയിട്ടില്ല. ഇപ്പോൾ ഒട്ടും ഇല്ല.

ആ ഒറ്റ കൂൺ ഒരു കുഞ്ഞു തോരൻ വെയ്ക്കാൻ അതു മതിയാകും. അല്ലെങ്കിൽ ഒരു അഡാറ്‌ ചേരുവയും ചേർത്ത് വാഴയിലയിൽ പൊതിഞ്ഞ് അടുപ്പിലെ കനലിൽ വെച്ച് ചുട്ടെടുക്കും. ഇത്ര തനത് സ്വാദും മണവും ഉള്ള ഭക്ഷണം ഇല്ലെന്നാണ്‌ എന്റെ അനുഭവം. ചുവന്നുള്ളിയുടെ രുചിയും തേങ്ങാപ്പീരയുടെ ഇളം മധുരവും പച്ചക്കാന്താരിയുടെ തീക്ഷ്ണമായ എരിവും വെളിച്ചെണ്ണയുടെയും കരിയാപ്പിലയുടെയും പിന്നെ വാടിക്കരിഞ്ഞ വാഴയിലയുടെയും സമ്മിശ്രമായ നറുമണവും - ഒക്കെതിനും മേലെ വെന്തു ചുരുങ്ങിയ കുഞ്ഞി കുഞ്ഞി കൂൺ കഷണങ്ങളും. സ്കൂളിൽ കൊണ്ടു പോകാൻ ചോറാണ്‌. മിക്കവാറും രാവിലെ കഴിക്കുന്നതും ചോറുതന്നെ. ചൂടു കുത്തരിച്ചോറും കൂൺ ചുട്ടതും!! ആഹഹഹ!!

ഞാൻ മുറിക്കു പുറത്തു നില്ക്കുകയാണ്‌. കൂണുമില്ല ഒരു കുന്തവുമില്ല. ഇന്നലത്തെ അടി, വൈകി ഉണരൽ. ഫ്രഷ് ആയിട്ട് കടയിൽ പോകണം, പാൽ വാങ്ങണം. കറി വെയ്ക്കാൻ ഒന്നും ഇല്ല. മെയിൻ റോഡിൽ പോയാൽ അര കിലോ ചിക്കൻ കട് പീസ് വാങ്ങാം. ചോറു വെയ്ക്കാം, ഒരു പായ്ക്കറ്റ് തൈരും വാങ്ങാം - ജോറാക്കാം.

പത്രമെടുത്ത് തിരിഞ്ഞു നടന്നപ്പോളും മനസ്സിൽ വന്നത് ഇതാണ്‌ - കൂണുമില്ല ഒരു...

(വാല്ക്കഷണം - ഭൂമിക്കു സന്തോഷം വരാഞ്ഞിട്ടോ, അന്നൊരിക്കൽ കൂൺ കിളച്ചു പറിച്ചതു കൊണ്ടോ, ഉൽസാഹത്തിമിർപ്പിൽ പെരുംകൂൺ പറിച്ചിട്ടോ, വളങ്ങളുടെയും കീടനാശിനികളുടെയും പ്രയോഗം കാരണം മണ്ണിനു വന്ന മാറ്റം കൊണ്ടോ.. കൂൺ ഇപ്പോ തീരെ കിട്ടാറില്ല.)

Thursday, February 21, 2013

വീട്ടിലേക്കുള്ള വഴി

യാത്ര ചെയ്യുമ്പോൾ സായം സന്ധ്യകൾ എത്ര മനോഹരങ്ങളാണ്‌? കാഴ്ചകളുടെ ത്വരിതമായ ഒരു സ്വഭാവമാറ്റം വരുന്ന നേരമാണ്‌ അസ്തമയവേളകൾ. പകൽവെളിച്ചത്തിന്റെ ധാരാളിത്തത്തിൽ നിന്നും ആദിത്യൻ എളിമയോടെ തലതാഴ്ത്തുന്നതും തുടർന്ന് ചാഞ്ഞു ചിതറിവീഴുന്ന പോക്കുവെയിലും സന്ധ്യാദീപ്തിയും പിന്നീട് ഇരുളും ചിലപ്പോൾ നിലാവും ഒന്നൊന്നായി വരുന്ന ഒന്നുരണ്ടു മണിക്കൂറുകൾ.

ഒരു പക്ഷേ, പകൽ മുഴുവൻ നാം ശീലിച്ച വെളിച്ചവും പ്രവർത്തനോന്മുഖതയും സായംകാലത്തിന്റെ ഈ മാറ്റത്തെ വളരെ ശ്രദ്ധിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ടാവാം. ഒരുദിവസം കൂടി എരിഞ്ഞുതീരുകയായി എന്ന ബോദ്ധ്യം കുറെക്കൂടി നമ്മെ ആ നേരങ്ങളിൽ തിരക്കിട്ടോടാനും നിർബന്ധിക്കുന്നുണ്ടാവാം. ചേക്കേറാൻ കിളികൾ കൂടുന്ന കലപില വീടണയാനുള്ള ത്വരയായി മനുഷ്യനിൽ പരിണാമപ്പെടുന്നുണ്ടാവാം. അങ്ങനെയാവുമ്പോൾ സായാഹ്നങ്ങൾ ഗൃഹാതുരത്വത്തിന്റെ വിളഭൂമികളായും മാറുന്നു.

‘ഹോം സിൿനസ്’ ഞാൻ ആദ്യമായി അനുഭവിക്കുന്നത് എന്റെ ബാല്യത്തിൽ ഞാൻ ആസ്വദിച്ച അതിമനോഹരമായ ഒരു സൂര്യാസ്തമയവേളയിലാണ്‌. വിശാലമായ ഒരു കാൻവാസിൽ വരച്ചിട്ട ഒരു ജലച്ഛായാചിത്രം പോലെ ഒട്ടും ശോഭ ചോരാതെ ആ അസ്തമയക്കാഴ്ച എന്റെ മനസ്സിലുണ്ട്. ആ ദൃശ്യത്തിൽ കണ്ണീരുപോലെ തെളിഞ്ഞൊഴുകുന്ന ഒരു കൈത്തോടിനു കുറുകെ കെട്ടിയ ഒരു കലുങ്കിലാണ്‌ ഞാൻ ഇരിക്കുന്നത്. കപ്പയും പച്ചക്കറികളും വിളയുന്ന തോട്ടങ്ങൾ മുന്നിൽ. അതിനു വലതുവശത്ത് നെല്പാടം. അതിനുമപ്പുറം റബ്ബർത്തോട്ടങ്ങൾ. വിജനമായ റോഡിന്റെ ഭാഗമാണ്‌ ഈ കലുങ്ക്. വല്ലപ്പോഴും മാത്രം കടന്നുപോകുന്ന വാഹനങ്ങൾ. അവയിൽ യാത്ര ചെയ്യുന്നവർ ഏകനായി കലുങ്കിലിരിക്കുന്ന എന്നെ സംശയപൂർവ്വം നോക്കുന്നുണ്ട്.


എന്റെ പിന്നിൽ മുൻപു പറഞ്ഞ പാടത്തിന്റെ ബാക്കി. തോടിന്റെ ഒരു കരയോടു ചേർന്ന് നോക്കെത്താദൂരത്തോളം നീളത്തിൽ അതു പരന്നുകിടക്കുകയാണ്‌. എന്നാൽ, നേർത്ത ആ പാടശേഖരത്തിന്റെ ഇരുവശങ്ങളിലും റബ്ബറും തെങ്ങുമെല്ലാം വളരുന്ന തോട്ടങ്ങളാണ്‌. പാടവരമ്പത്ത് തലനീട്ടി നില്ക്കുന്ന തെങ്ങുകളുടെ ഓലകൾ പോക്കുവെയിലിൽ വാൾത്തല പോലെ വെട്ടിത്തിളങ്ങുന്നതു കാണാം. സ്വർണ്ണപ്പൊടി വാരിയെറിയുന്നതു പോലെയുള്ള വെയിലിൽ നെൽനാമ്പുകളുടെ ഹരിതാഭയ്ക്കു തിളക്കം കൂടിയിട്ടുണ്ട്. സുഖമുള്ള കാറ്റ് പാടത്തിനക്കരെനിന്നും പ്രത്യേകിച്ച് യാതൊരു ഗന്ധവുമില്ലാതെ എന്നെത്തലോടാൻ മാത്രം ഇതിലേ വന്നുപോകുന്നുണ്ട്. ഇടയ്ക്കെല്ലാം കടന്നുപോകുന്ന വാഹനങ്ങൾ പരത്തുന്ന പുക ‘യാത്ര’യുടെ മണമാണ്‌ എന്നിൽ നിറയ്ക്കുന്നത്.

അപ്പോഴേക്കും വെയിൽ നന്നായി ചാഞ്ഞുകഴിഞ്ഞിരുന്നു. പോക്കുവെയിലിന്റെ ശോണിമ കൂടിക്കൂടിവന്നു. ദൂരെ ഒരു നേർത്ത നീലാനിറം കൊണ്ടു വരച്ചിട്ടപോലെ കാണുന്ന മലകൾക്കുമേൽ സൂര്യൻ ഒരു സിന്ദൂരച്ചെപ്പു പോലെ, കടും കുങ്കുമനിറമാർന്ന്, വട്ടത്തിൽ... ഹോ! ഞാൻ ആദ്യമായി കാണുകയായിരുന്നു അങ്ങനെയൊരു അസ്തമയസൂര്യനെ. അന്ന്, ആ നിമിഷം, അകലെയുള്ള വീട്ടിലേക്ക് എന്റെ മനസ്സുപാഞ്ഞു. മണിക്കൂറുകളോളം യാത്ര ചെയ്താൽ മാത്രം ചെന്നെത്താനാവുമായിരുന്ന വീട്ടിലേക്ക് ഒരു നിമിഷം കൊണ്ട് ഞാൻ പറന്നുചെന്നു. അവിടെയുള്ളവർ ഇപ്പോൾ എന്തുചെയ്യുകയാണെന്നും അവരെന്താണു കഴിച്ചതെന്നും എന്നെക്കുറിച്ച് അവർ ഓർക്കുന്നുണ്ടോയെന്നും തിരക്കിവന്നു. പിന്നെയും വളർന്നപ്പോൾ ഞാനറിഞ്ഞു, അന്ന് അനുഭവിച്ച ആ വികാരമായിരുന്നു ഗൃഹാതുരത്വമെന്ന്.

ഇന്നും യാത്രാവേളകളിൽ, സായംസന്ധ്യകളിൽ ഓടുന്ന വാഹനത്തിന്റെ ജാലകത്തിനപ്പുറത്ത് പിന്നോട്ടു പായുന്ന ഇരുൾ ഗ്രസിച്ചു തുടങ്ങിയ ചില കാഴ്ചകൾ അതിശക്തമായൊരു കാന്തം പോലെ വീട്ടിലേക്കു വലിച്ചടുപ്പിക്കാറുണ്ട്. റോഡരികിലെ ചെറിയ വേലിക്കപ്പുറത്തെ മരത്തിന്റെ അഴികളുള്ള ജനലുള്ള വീടിന്റെ ഉമ്മറത്ത് എരിയുന്ന സന്ധ്യാദീപം. വണ്ടിയുടെ വേഗത്തെ തോല്പ്പിച്ച് കാതിലെത്തുന്ന ഒരു പശുവിന്റെ കരച്ചിൽ. ഏതോ അടുക്കളയിൽ നിന്നുയരുന്ന പുകയിൽ കലർന്നുപരക്കുന്ന ഇഴപിരിച്ചെടുക്കാൻ വയ്യാത്ത ചില മിശ്രഗന്ധങ്ങൾ. എല്ലാത്തിനും മീതെ, ലോകത്തിനുമേലേ ഇരുൾ പരക്കുമ്പോൾ എനിക്കു തല ചായ്ക്കാനെന്നു കണ്ടിരിക്കുന്ന, ശീലിച്ചിരിക്കുന്ന എന്റെ വീടിന്റെ തണൽ. അതു തരുന്ന സുരക്ഷിതത്വം, അതു നല്കുന്ന സ്വസ്ഥത, അവയുടെ ഓർമ്മ. അവിടേക്കു വേഗം ഓടിയെത്താനുള്ള വെമ്പൽ. കൂടണയാനുള്ള കിളിയുടെ തിരക്കിട്ട പ്രയാണം. ഏതിരുട്ടിലും പിശകാതിരിക്കാൻ ഊട്ടിയുറപ്പിച്ച മനസ്സിലെ ലക്ഷ്യം. ഇങ്ങനെയെല്ലാം പ്രകൃതി നിന്റെ ഭവനത്തെ നിന്റെ ആത്മാവിനോട് വിളക്കിച്ചേർത്തു വെച്ചിരിക്കുകയാണ്‌. അറുത്തിടാൻ നോക്കിയാൽ ചോരചീറ്റുന്ന ഒരു ചേർപ്പ്.

Thursday, February 14, 2013

എന്റെ പ്രിയപ്പെട്ട മനുവിന്‌...

(BASED ON A TRUE INCIDENT)

ഞാൻ കുറെ നാളായി ആലോചിക്കുകയായിരുന്നു, ബർത്‌ഡേയ്ക്ക് മനുവിന്‌ എന്തു സമ്മാനം കൊടുക്കണമെന്ന്‌. ഏതായാലും അതൊരു സർപ്രൈസ്‌ ഗിഫ്റ്റ് ആയേ തീരൂ. മനു ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന്‌. അങ്ങനെ, ഞാൻ വളരെക്കാലം നീണ്ട ആലോചനകൾക്കു ശേഷമാണ്‌ ഒരു സൺഗ്ലാസ് വാങ്ങാമെന്ന് തീരുമാനിച്ചത്.

മനു എന്റെ ലവർ ആണെന്നു കരുതിയോ. എന്നാൽ ആണ്‌. പോരാഞ്ഞ്, എന്റെ ഭർത്താവും ഞങ്ങളുടെ കുഞ്ഞുവാവ ധ്രുവിന്റെ കുറുമ്പനായ അച്ഛനും ആണ്‌. അടുത്ത ആഴ്ചയാണു കേട്ടോ മനുവിന്റെ ബർത്‌ഡേ. എന്തായാലും ഞാൻ ഇങ്ങനെയൊരു ഗിഫ്റ്റ് കൊടുക്കുന്നുണ്ടെന്ന്‌ മനുവിനു യാതൊരു ക്ലൂവും കിട്ടരുത്. 2000 രൂപയാണ്‌ എന്റെ ബഡ്ജറ്റ്. ഗിഫ്റ്റ് വാങ്ങുന്നതും മനു അറിയാതെ വേണം. അതുകൊണ്ട് ആ ആഴ്ച്ചത്തെ വീക്കെന്റ് ഷോപ്പിങ്ങിൽ പോലും ഞാൻ ആ പർചേസ് വേണ്ടെന്നു വെച്ചു. പക്ഷേ ഷോപ്പിങ്ങ് മാളിലെ സൺഗ്ലാസ്സുകൾ നിരത്തി വച്ചിരിക്കുന്ന ഭാഗത്തു ചെന്നപ്പോൾ ഞാനല്പം ചുറ്റിപ്പറ്റി നിന്നത് മനു ശ്രദ്ധിച്ചിട്ടുണ്ടാവുമോ ആവോ?

ഓഫീസിൽ ഫ്രീടൈം തീരെക്കുറവാണിപ്പോൾ. എങ്കിലും ഇല്ലാത്ത സമയം ഉണ്ടാക്കി ഫാസ്ട്രാക്കിന്റെ ചില മോഡലുകളൊക്കെ നോക്കി വെച്ചു. ഏത് ആകൃതിയിലുള്ള ഗ്ലാസ് വേണം, ഏതു നിറത്തിലുള്ള ഗ്ലാസ് വേണം, വാങ്ങിക്കൊടുക്കുന്നതു മനുവിന്‌ ഇഷ്ടപ്പെടുമോ എന്നുതുടങ്ങി പിന്നെയും ചിന്തകൾ എന്നിൽ വന്നു നിറഞ്ഞുകൊണ്ടിരുന്നു. ദിവസം ഇങ്ങടുക്കും തോറും അതു വാങ്ങാൻ പറ്റാത്തതിലുള്ള ആധിയും എന്നെ പൊതിയുന്നുണ്ടായിരുന്നു. തിങ്കൾ, ചൊവ്വ, ബുധൻ ഈ മൂന്നു ദിവസങ്ങളുണ്ട് ഇനി. വ്യാഴാഴ്ച രാവിലെ തന്നെ അതു നല്കുകയും വേണം.

ഐ.ടി.ലോകത്തിന്റെ തിരക്കുകളെ ഞാൻ അത്രയധികം ശപിച്ചുപോയത് തിങ്കളഴ്ചയായിരുന്നു. മൂന്നു മണിക്കെങ്കിലും പണി തീർത്ത് ഇറങ്ങി കോറമംഗലയിൽ പോയി സാധനം വാങ്ങി പതിവു സമയത്ത് വീട്ടിലെത്താമായിരുന്നു, മനുവിന്‌ ഒരു സംശയത്തിനും ഇട നല്കാതെ. അവിചാരിതമായി വന്ന തിരക്കുകൾ കാരണം അന്നു നേരത്തെ ഓഫീസ് വിടാൻ സാധിച്ചില്ല. ഞാൻ അന്ന് വളരെ ഗ്ലൂമിയായിരുന്നെന്ന് മനുവിനു തോന്നിയോ എന്തോ!

ശരിക്കും പറഞ്ഞാൽ ഗിഫ്റ്റ് സെലക്ടു ചെയ്യാൻ പോകുമ്പോൾ ആരെയെങ്കിലും ഒപ്പം കൂട്ടാനും ഞാൻ ആലോചിച്ചു. സജിനിക്ക് നേരത്തെ ഇറങ്ങാൻ പറ്റില്ല. സജിത്തിനും അതു തന്നെയാണു സ്ഥിതി. അവനാണെങ്കിൽ ബ്രാൻഡിനെപ്പറ്റിയൊക്കെ നല്ല വിവരമുണ്ട്‌. ഇവർ രണ്ടുപേരുമല്ലാതെ കോറമംഗല വരെ എന്റെ ഒപ്പം വരാൻ പറ്റുന്ന മറ്റാരും ജ്യൂസ് ടീമിലില്ല(ലഞ്ച് ടീമാണെങ്കിലും ലഞ്ചിനു ശേഷം പതിവായി കുടിക്കുന്ന ജ്യൂസാണു ഞങ്ങളുടെ ഫ്രണ്ട്സ് സർക്കിളിനെ വിളിക്കാൻ ഞങ്ങൾ യൂസ് ചെയ്യുന്നത്). ശരിക്കും പറഞ്ഞാൽ ജ്യൂസ് ടീമിൽ ഇതൊരു ചർച്ചയൊന്നും ആയില്ല. ഷിജോയും രാജും ഇടയ്ക്കിടെ ‘വാങ്ങിച്ചോ, വാങ്ങിച്ചോ’ എന്ന്‌ അന്വേഷിച്ചുകൊണ്ടിരുന്നു. ഞാനാണെങ്കിൽ ഇതിനെപ്പറ്റി അത്ര എക്സൈറ്റഡ് ആണെന്ന് ഭാവിച്ചുമില്ല. എങ്ങാനും അങ്ങനെയൊക്കെ രാജിനു തോന്നിയാൽ ഇല്ലാത്തതൊക്കെ പറഞ്ഞ് കളിയാക്കിക്കൊല്ലും. ആക്ച്വലി, ഓഫീസ് കമ്പ്യൂട്ടറിൽ മനുവിന്റെ പലതരം ഫോട്ടോയെടുത്തുവെച്ച് ഏതു തരം ഗ്ലാസാണ്‌ മൂപ്പർക്കു യോജിക്കുക എന്നെല്ലാം സ്സങ്കല്പ്പിച്ചു നോക്കി. ശരിക്കും മനു ഡ്രൈവ് ചെയ്യുമ്പം അതു വെച്ചാലാവും സ്റ്റൈൽ.

തിടുക്കം സഹിക്കവയ്യാഞ്ഞ്, വല്ലവിധേനയും വർക്ക് തീർത്ത് മൂന്നു മണിക്ക് ഓഫീസിൽ നിന്നും ഇറങ്ങി. ഷോപ്പേഴ്സ് സ്റ്റോപ്പിൽ പോയി. മുക്കാൽ മണിക്കൂർ തപ്പിയിട്ടാണ്‌ മനസ്സിനു പിടിച്ച ഒരെണ്ണം കണ്ടുപിടിച്ചത്. എന്നിട്ടും ചില കൺഫ്യൂഷനുകൾ. അവസാനം ഒരെണ്ണം ഉറപ്പിച്ച് ബില്ലാക്കി ഇറങ്ങിയപ്പോൾ സന്ധ്യയായി എന്നു പറഞ്ഞാൽ മതിയല്ലോ!

വീട്ടിൽ ചെന്ന പാടെ സംഗതി ഹാൻഡ് ബാഗിൽ നിന്നും എടുത്ത് വാർഡ്രോബിന്റെ മൂലയ്ക്ക് ഒളിപ്പിച്ചു. മടിയൻ മനു അതിലൊന്നും നോക്കില്ല, എങ്കിലും ഒരു സസ്പെൻസ് സംരക്ഷിക്കാൻ എന്തും ചെയ്യണമല്ലോ.

അവസാനം ബുധനാഴ്ച രാത്രിയായി. നാളെ രാവിലെ സംഭവം പൊട്ടിക്കണം. മനുവിനെ ഞെട്ടിക്കണം. മനുവിനെ കൂളിങ്ങ് ഗ്ലാസ് അണിയിച്ചു കൂളാക്കുന്ന പ്രഭാതം സ്വപ്നം കണ്ടുറങ്ങി. ശരിക്കും തലപൊട്ടുന്ന തിരക്കാണു മനുവിന്‌. അതുകൊണ്ട് പാതിരാത്രി വരെ ഉറങ്ങാതെ കാത്തിരുന്ന് ‘ഹാപ്പി ബർത്‌ഡേ’ പറയുന്ന പരിപാടിയൊന്നും ഉണ്ടായില്ല. പക്ഷേ, രാവിലെ ഉണർന്ന പാടെ ‘സ്നേഹപൂർവ്വം’ ആ കർമ്മമങ്ങു നടത്തി.

അന്നിടാൻ കാത്തുവെച്ചിരുന്ന ടീ ഷർട്ടും ജീൻസും അണിഞ്ഞ് കണ്ണാടിക്കു മുന്നിൽ മുന്നിൽ ഗ്ലാമർ സെറ്റു ചെയ്തു കൊണ്ടു നിന്നപ്പോൾ നമ്മുടെ ബ്രഹ്മാസ്ത്രം ‘ടണ്ടടേം.....’ എന്നൊരു മ്യൂസിക്കിന്റെ അകമ്പടിയോടെ ഞാൻ എടുത്ത് അവതരിപ്പിച്ചു. അത്ഭുതസ്തബ്ധനായി മനു നില്ക്കെ ഞാൻ പ്ലാൻ ചെയ്ത പടി മനുവിനെ അതണിയിച്ചു. ഞെട്ടൽ മാറാതെ, മനു അത് മുഖത്തു നിന്നും എടുത്ത് തിരിച്ചും മറിച്ചും നോക്കി.

“നോക്കണ്ട മനൂ, അത് ഒറിജിനലു തന്നെയാ...” എനിക്കങ്ങു ശുണ്ഠി വന്നു.

“ഇഷ്ടായോ....??”

“ഉം.... ഇഷ്ടമാകാതെ... ഇതേ പോലൊരെണ്ണം വാങ്ങണമെന്നു തന്നെ ഞാൻ കരുതിയിരിക്കുവാരുന്നു. ”

മനു അതു ധരിച്ചു കണ്ണാടിയിൽ നോക്കി. അതെടുത്തു മാറ്റിയിട്ടു നോക്കി. പിന്നെ എന്നെയൊന്നു നോക്കി. പിന്നെയും കണ്ണാടിയിൽ നോക്കി. എനിക്കെന്തോ ഒരിത്...!!!

“എന്നാ നോക്കുന്നെ?”

“എടീ മണ്ടൂസേ, എന്റെ കണ്ണിനു പവർ ഉണ്ടെന്നും ഞാൻ സ്പെക്ട്സ് ഉപയോഗിക്കുന്നതാണെന്നും നീ ഒട്ടും ഓർത്തില്ല അല്ലേ?”

_________________________
വാല്ക്കഷണം : പിന്നീട്, ജ്യൂസ് ടീം ആ കണ്ണട ലേലം വിളിച്ചു. അൻപതിൽ വിളി തുടങ്ങി. മൽസരിച്ച് ഇരുനൂറ്റൻപത് രൂപ വരെ മോഹവില പറഞ്ഞെങ്കിലും നമ്മുടെ നായിക ശക്തിയുക്തം പ്രഖ്യാപിച്ചു: “ഞാനതു വില്ക്കുന്നില്ലാ..!!”

അന്നു മനു ഭാര്യയ്ക്ക് അബദ്ധം മനസ്സിലാക്കി കൊടുത്തനേരത്ത്, ‘പറ്റിയല്ലോ അക്കിടി’ എന്ന ഭാവത്തിൽ അവൾ നിന്ന ആ നിമിഷമുണ്ടല്ലോ; ആ നിമിഷത്തിനപ്പുറം ഏതു ഗിഫ്റ്റിനാണു വില??

Wednesday, November 21, 2012

കമ്മ്യൂണിസ്റ്റ് പച്ച എന്തെന്നറിയാത്തവർ

പ്പോഴത്തെ തലമുറ അവരുടെ വിദ്യാഭ്യാസത്തിലും തുടർന്നു പാലിച്ചു പോരുന്ന ജീവിതക്രമത്തിലും അനുവർത്തിക്കുന്ന ഒരു അലിഖിത നിയമമുണ്ട്. നാം ജീവിച്ചുപോരുന്ന സമൂഹത്തെയും അതിന്റെ എഴുതപ്പെട്ടിട്ടില്ലാത്ത ചരിത്രത്തെയും കുറിച്ച് സാമാന്യമായി അറിഞ്ഞിരിക്കേണ്ടതായ കാര്യങ്ങൾ അവഗണിക്കൽ. നിത്യജീവിതത്തിന്റെ വിവിധതലങ്ങളിൽ നിന്ന് അനൗപചാരികമായി ലഭിക്കുന്ന ഇത്തരം അറിവുകൾ ശൈശവം മുതൽ പ്രഫഷണൽ തലം വരെ നീളുന്ന ടൈം ടേബിൾ ചിട്ടയുടെ തള്ളിക്കയറ്റത്തിൽ അന്യം നിന്നു പോകുന്നതിനെ സൂചിപ്പിക്കാനാണ്‌ ഈ കുറിപ്പ്.

പറമ്പും പാടവും തൊടിയും കാവും ഇടവഴിയും പരിചയമുള്ള കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും, ഡസൻ കണക്കിനു നിലകൾ കെട്ടിയുയർത്തിയ അപ്പാർട്ടുമെന്റുകളിൽ ബോൺസായ് പോലെ വളർന്നു കായ്ച്ചു പഴുക്കുന്നവർക്കും താന്താങ്ങളുടെ പരിധിയിലും അതിനു പുറത്തേക്കും കണ്ണുപായിച്ചാൽ കാല്ക്കാശിന്റെ അധികച്ചെലവില്ലാതെ അറിയാനും തിരിച്ചറിയാനുമുള്ള ചിലതിലേക്കു ഞാനൊരു വഴിമരുന്നിടാം. ഒന്നുന്തിത്തന്നാൽ സൈക്കിളോടിച്ചു പോകാനുള്ള ആത്മവിശ്വാസമുള്ളവർ പുഞ്ചിരിയോടെ തുടരുക.

ശീർഷകം ഒന്നുകൂടി വായിക്കുമോ? കമ്മ്യൂണിസ്റ്റ് പച്ചയ്ക്ക് എങ്ങനെ ആ പേരുവന്നു? ഞാൻ കണ്ടു പരിചയിച്ച അതേ ചെടി തന്നെ ആയിരിക്കുമോ നിങ്ങളറിയുന്ന കമ്മ്യൂണിസ്റ്റ്പച്ച? നിങ്ങളുടെ കുട്ടികൾക്ക് അല്ലെങ്കിൽ നിങ്ങളറിയുന്ന ബാലകർക്ക്, കൗമാരക്കാർക്ക് ഏതാണീ ചെടിയെന്ന് (അവർക്കറിയില്ലെങ്കിൽ) ഇനിയൊരവസരത്തിൽ നിങ്ങൾ പറഞ്ഞുകൊടുക്കുമോ? ഇനി അറിയുമെങ്കിൽതന്നെ ‘നിനക്കിതറിയുമോ’ എന്ന് അദ്ഭുതത്തോടെയോ അഭിനന്ദനം കലർന്ന സ്വരത്തിലോ ഒന്നു ചോദിക്കുമോ? കളിക്കളത്തിലെ മണ്ണൊന്നു കയ്യില്പ്പുരണ്ടാൽ ഇൻഫെക്ഷനെക്കുറിച്ചു ‘വറി’ ചെയ്യുന്ന ആഡ്-ബേബീസിനോട് കമ്മ്യൂണിസ്റ്റ് പച്ചയുടെയും വേനപ്പച്ചയുടെയും അല്പം കൂടി ആധികാരികമായൽ തുളസിയിലയുടെയും ചാറ്‌ കളിക്കളത്തിൽ നിന്നുണ്ടാവുന്ന മുറിവുകളിൽ ഇറ്റിക്കുമായിരുന്നെന്ന് പറഞ്ഞുകൊടുക്കുമോ? ‘ഹൗ ഡർട്ടി’ എന്ന പരിഹാസത്തെ പേടിക്കുന്നില്ലെങ്കിൽ മാത്രം.

അവർ വയനാട്ടിലെ മുത്തങ്ങ സമരത്തെക്കുറിച്ച് ഓർക്കുന്നുണ്ടാവുമോ? മുത്തങ്ങ എന്ന ഒരിനം പുല്ല് ഉണ്ടെന്നും അതിന്റെ മൂട്ടിലെ ചെറിയ കിഴങ്ങ് ഉണക്കിപ്പൊടിച്ച് പാലിൽ ചേർത്ത് ഔഷധമായി കഴിക്കാറുണ്ടെന്നും അവർക്കറിയുമായിരിക്കുമോ? മണ്ണിൽ നിന്നുമിപ്പോൾ പിഴുതെടുത്ത നറുനീണ്ടിയുടെ വേര്‌ പൊട്ടുമ്പോഴത്തെ സുഗന്ധം അവർക്ക് എവിടെ നിന്നെങ്കിലും ഓർത്തെടുക്കാനാവുന്നുണ്ടോ? നഗരത്തിലെ ഫുട്പാത്തിന്റെ ഓരത്ത് വളരുന്ന കൂർത്തുന്തിയ പുല്ലാണ്‌ കുട്ടിക്കഥയിലെ കഴുതച്ചാർ രുചിയോടെ തിന്നതായി വായിച്ച കറുകപ്പുല്ല് എന്ന് അവർ അറിയുന്നുണ്ടാവുമോ?

എ.സി.യുടെ ശീതളിമയിൽ എഫ്.എം.ചാനലിൽ നിന്നുയരുന്ന കൊച്ചുവർത്തമാനവും സംഗീതവും കേട്ട് പരസ്പരം കളിയും കാര്യവും ഒന്നും പറയാതെ പായുമ്പോൾ വഴിയരികിൽ വെളുത്ത അനേകം പൊട്ടുകൾ പോലെയുള്ള പൂക്കളുമായി നില്ക്കുന്ന ചെടി പാർത്തീനിയം എന്ന വിനാശകാരിയായ സസ്യമാണെന്നു പറഞ്ഞു കൊടുക്കുമോ? അതിലെ പൂമ്പൊടി അലർജ്ജി, ആസ്ത്മ മുതലായ അസുഖങ്ങൾക്ക് ഇടവരുത്തുമെന്നും. ഈ ചെടി പൂക്കും മുൻപേ വെട്ടി കൂട്ടിയിട്ടു കത്തിച്ചുകളയുന്നതാണ്‌ ഇവയെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. കഴിഞ്ഞ ഒരു പതിറ്റാണ്ടിലാണ്‌ കേരളത്തിലെ പാതയോരങ്ങളിലും വെളിമ്പ്രദേശങ്ങളിലും ഇതിത്രകണ്ടു പെരുകിയത്.

തൊട്ടാൽവാടിയുടെ ഇല കൂമ്പുന്നതു നിങ്ങൾ കൗതുകത്തോടെ നോക്കിയിട്ടില്ലേ? നിങ്ങളുടെ കുട്ടികൾ അതു ചെയ്യുന്നതു കാണുമ്പോൾ എന്താവും നിങ്ങൾക്കു തോന്നുക?

ആ ഫ്ലക്സ് ബോർഡ് തൂക്കിയയോട്ടിരിക്കുന്ന മരമാണു മഴമരം. സായാഹ്നങ്ങളിൽ ഇലകൂപ്പിയുറങ്ങുന്ന ആ മരത്തിന്‌ എന്തുകൊണ്ടാണ്‌ ആ പേരു കിട്ടിയതെന്ന് അറിയുമോ? അറിയുമെങ്കിൽ എനിക്കും കൂടി ഒന്നു പറഞ്ഞു തരുമോ?

പിന്നെയും നമ്മുടെ പാതയോരങ്ങളിൽ കാണുന്ന ഇലച്ചാർത്തുകൾ നിറഞ്ഞ മരം - വനജ്വാല - Flame of the forest. അകലെയുള്ള മലകളിൽ, കാടുകളിൽ കൂട്ടമായി തീക്ഷ്ണമായ ചെമപ്പൻ പൂക്കളുമായി ഈ മരം നില്ക്കുമ്പോൾ കാടിനു തീ പിടിച്ചതുപോലെ തോന്നുന്നതു തന്നെയാണ്‌ ഈ പേരിനു നിദാനം. പക്ഷേ ഈ പൂക്കൾ പ്രകൃത്യായുള്ള കൊതുകു നിവാരണികളാണെന്ന് അറിയുമോ? കുമ്പിൾ പോലെ വിടർന്നു നില്ക്കുന്ന ഈ പൂക്കളിൽ തങ്ങിനില്ക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിടുകയും തുടർന്ന് പൂവു വാടിക്കൂമ്പിപ്പോകുമ്പോൾ ലാർവകൾ നശിച്ച് പ്രജനന ചക്രം പൂർത്തിയാക്കാനാവാതെ നശിച്ചുപോവുകയും ചെയ്യുന്നു. കൊതുകിനു മുട്ടയിടാൻ ഒരു സ്പൂൺ വെള്ളം തന്നെ ധാരാളം എന്നറിയാമല്ലോ?

ഓലക്കീറുകൊണ്ട് കാറ്റാടിയുണ്ടാക്കി അതൊന്നു വേഗം കറങ്ങുന്നതു കാണാനായി അതും കയ്യിലേന്തി വേഗമോടി ഉരുണ്ടുവീണ കഥ പറയാനുണ്ടോ നിങ്ങൾക്ക്? പേപ്പർ കൊണ്ട് ഇത്തരത്തിൽ ഒരു കാറ്റാടി ഉണ്ടാക്കാനറിയുമോ? ശീമമുരിക്കിന്റെകായുടെ ഉണങ്ങിയ തൊണ്ടിന്റെ ഒരു പാളി എടുത്ത് (ഫാനിന്റെ ലീഫ് ആകത്തക്ക വിധത്തിൽ) അതിന്റെ നടുവിലൂടെ ഒരു ഈർക്കിൽ കടത്തി അതിന്റെ തന്നെ കുരു ഈർക്കിലിൽ തടയായി ഇട്ടാലും ഒരു രസികൻ കാറ്റാടി ആകുമെന്ന് അറിയുമായിരുന്നോ നിങ്ങൾക്ക്?

ഇതും ഇതിനപ്പുറവും നിങ്ങൾക്കറിയാം. ഇതെല്ലാം നമ്മോടൊപ്പം ഇന്നല്ലെങ്കിൽ നാളെ മണ്ണടിയാതിരിക്കാൻ നമ്മൾ ചെലവാക്കേണ്ടത് ഏതാനും വാക്കുകളും അലസമായി പാഴാക്കുന്ന നിമിഷങ്ങളും.

ഒന്നര പതിറ്റാണ്ടെങ്കിലും മുൻപ് അവധികാരണം സ്കൂളിൽ പോകേണ്ടിയിരുന്നില്ലാത്ത ഒരു സ്വാതന്ത്ര്യദിനത്തിൽ ഞാൻ എന്റെ മുത്തച്ഛനോടുചോദിച്ചു, എങ്ങനെയായിരുന്നു ചാച്ഛാ സ്വാതന്ത്ര്യം കിട്ടിയ ആ ദിവസം? ചാച്ഛൻ അക്കാലത്ത് മുപ്പതുകളിൽ എത്തിയിട്ടുണ്ടായിരിക്കില്ല. ഹൈറേഞ്ചിലേക്കു വരുന്നതു പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ്‌. എരുമേലിയിലെ സ്വാതന്ത്ര്യപ്പുലരി ചാച്ഛൻ വിവരിച്ചുതന്നു. ജനങ്ങളുടെ മുഖത്തെ ആഹ്ലാദവും നാടുനീളെ ജാഥകളും കൊടിതോരണങ്ങളുമായി ആളുകൾ നടന്നതുമൊക്കെ ഒരു ബ്ലായ്ക്ക് ആന്റ് വൈറ്റ് ചലച്ചിത്രം പോലെ എന്റെ ഉള്ളിലുണ്ട്.

ഓരോ ജന്മവും കഥകളുടെ കൂമ്പാരമാണ്‌. വെറുതെ പറയുന്ന കൊച്ചുവർത്തമാനങ്ങളിലൂടെ നിങ്ങൾ പകരുന്നത് വലിയ മൂല്യങ്ങളും അറിവുകളുമാകാം. അതുകൊണ്ട് സൂര്യനുകീഴെയുള്ള എല്ലാത്തിനെയും പറ്റി നേരിട്ടുസംസാരിക്കൂ, ഒപ്പം നടക്കുമ്പോൾ കൈവിരൽത്തുമ്പിൽ ഒന്നു പിടിക്കൂ, ഒന്നുമല്ലെങ്കിലും കമ്മ്യൂണിസ്റ്റ് പച്ചയെ എങ്കിലും അവർ തിരിച്ചറിയട്ടെ!