Saturday, April 25, 2009

പാലാപ്രയാണം

[വന്നവഴി]

ഞാനങ്ങനെ വീട്ടിലെത്തി പല്ലുതേപ്പും കുളീമൊക്കെ കഴിഞ്ഞ്‌ കപ്പയും ഇറച്ചിയുമൊക്കെ ശാപ്പിട്ട്‌ ഒന്നു രണ്ട്‌ ഗുലാബ്‌ ജാമൂന്‍ എടുത്തു വിഴുങ്ങി ബാംഗ്ലൂര്‍ വിശേഷങ്ങളൊക്കെ പറഞ്ഞ്‌ അങ്ങനെയിരുന്നു. ടിവിയില്‍ തെരെഞ്ഞെടുപ്പാഘോഷങ്ങള്‍ തന്നെ. ബോറ്‌ കേസ്‌. വാര്‍ത്തകള്‍ക്കു പോലും രാഷ്ട്രീയച്ചുവയാണ്‌. ആര്‌ ആരെ എന്തു കുറ്റം പറയുന്നു എന്നതാണല്ലോ ഇപ്പോഴത്തെ വാര്‍ത്തകളുടെ ഗതി. രാഷ്ട്രീയക്കാര്‍ ഛര്‍ദ്ദിക്കുന്നത്‌ അരിച്ചെടുത്ത്‌ പൊതുജനത്തിനു തിന്നാന്‍ കൊടുക്കുക, അത്ര തന്നെ! ഇടുക്കീല്‍ ഇത്തവണേം ഫ്രാന്‍സിസ്‌ ജോര്‍ജ്ജ്‌ ജയിക്കുമോ? അതോ പി.ടി. തോമസ്‌ ഈ മണ്ഡലം യു.ഡി.എഫിലേക്കു തിരിച്ചുകൊണ്ടുവരുമോ? എന്തായാലും എനിക്കു വോട്ടു ചെയ്യാന്‍ വരാനൊക്കില്ല. വിഷൂനും. വീട്ടില്‍ നിന്നു മാറിനിന്നുള്ള രണ്ടാമത്തെ വിഷുവാണിത്‌.

എന്താ വാവേ ഒരു നേരം പോക്ക്‌? സാഗരായില്‍ 'സാഗര്‍ ഏലിയാസ്‌ ജാക്കി', സന്തോഷില്‍ 'ടു ഹരിഹര്‍നഗര്‍', ഐശ്വര്യായില്‍ 'അയന്‍'. പോണംന്നുണ്ട്‌. വൈകിട്ടാട്ടെ, നോക്കാം. ഇടയ്ക്ക്‌ വാവയുമായി അല്‍പം ഗുസ്തി പിടിച്ചു നോക്കി. പയ്യന്‍ കരാട്ടേ പഠിക്കുന്നതിന്റെ അറിയാനുണ്ട്‌ - ഇടിക്കൊക്കെ എന്താ ഒരു വെയിറ്റ്‌! ഇനി മുതല്‍ ഇവനേം പേടിക്കണമല്ലോ ഭഗവാനേ! നാട്ടില്‍ തന്നെയായിരുന്നെങ്കില്‍ ഫീസില്ലാതെ കുറെ വ്യായാമമുറകള്‍ ഒക്കെ പഠിക്കാമായിരുന്നു- സ്ഥിരം നെയ്‌ദോശയടിച്ച്‌ വളരുന്ന എന്റെ ഉണ്ണിക്കുടവയറോര്‍ത്ത്‌ ഞാന്‍ ആകുലപ്പെട്ടു.

മുന്‍പൊക്കെ ഈയിരുപ്പിനു മുന്നേ രണ്ടു പെഗ്‌ വിടാറുള്ളതായിരുന്നു. ഈയിടെയായി ഭവനസന്ദര്‍ശനത്തിനു വരുമ്പോള്‍ കുപ്പി ഒന്നും കൊണ്ടുവരാറില്ലാത്തതുകൊണ്ട്‌ ആ പരിപാടി ഇല്ല. മാതാശ്രീയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ്‌ വീട്ടിലേക്കുള്ള എന്റെ ലഗേജില്‍ നിന്ന് വിസ്കിക്കുപ്പി അപ്രത്യക്ഷമായത്‌. കുറെ നാളായി വെള്ളമടിയോട്‌ എനിക്കും തീരെ താല്‍പര്യമില്ല. മൊത്തത്തില്‍ ആര്‍ക്കു പോയി? അച്ചായിക്കു പോയി! ഓ പിന്നെ, അച്ചായിക്കു ഞാന്‍ കൊണ്ടുവന്നിട്ടു വേണ്ടേ? അപ്പോ വിജയ്‌ മല്ല്യയ്ക്കു പോയി, ഹല്ല പിന്നെ!

അങ്ങനെയിരിക്കേ ഉച്ചയായപ്പോള്‍ തീരുമാനിക്കുന്നു - വെമ്പള്ളിക്കുപോയേക്കാം. എന്തിനാ? ചുമ്മാ ഒരു വണ്‍ഡേ ട്രിപ്‌. നടുക്കത്തെ ആന്റി അവിടെയാണ്‌. അപ്പോ ശെരി, നേരത്തെ വിട്ടേക്കാം, സന്ധ്യക്കുമുന്‍പേ അങ്ങെത്താംന്നു കരുതി. ലോങ്ങ്‌ ട്രിപ്പല്ലേ, ഒന്നു ഷേവ്‌ ചെയ്തു കളഞ്ഞേക്കാം എന്നു കരുതിയതു തെറ്റായിപ്പോയൊ? ഇരുതല ബ്ലേഡിട്ട്‌ വടിച്ച്‌ നാള്‍ കുറെ ആയതുകൊണ്ടാവും അതിന്റെ 'നേക്ക്‌' കിട്ടിയില്ല. അവിടവിടെ ചോര പൊടിഞ്ഞു. ഒന്നര കഴിഞ്ഞപ്പോള്‍ വീട്ടില്‍ നിന്നിറങ്ങി. രണ്ടുമണി കഴിഞ്ഞ്‌ കട്ടപ്പന സ്റ്റാന്‍ഡില്‍ വന്ന് വാഗമണ്‍ വഴി പാലായ്ക്ക്‌ അടുത്ത വണ്ടിയെപ്പഴാ എന്നന്വേഷിച്ചു. രണ്ടേമുക്കാലിന്‌ എന്ന മറുപടിക്കു ശേഷം 'രണ്ടു പത്തുകാരെല്ലാം സ്റ്റാന്‍ഡിനു പുറത്തു പോണം' എന്നു സ്റ്റാന്‍ഡ്‌മാഷ്‌ ശ്രീമാന്‍ ബെന്നി കളപ്പുരയ്ക്കല്‍ മൈക്കിലൂടെ അലറി. കട്ടപ്പന പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്‍ഡില്‍ ഒരിക്കലെങ്കിലും കയറിയവര്‍ ആ സ്വരം ഓര്‍ക്കാതിരിക്കില്ല. ഇരുപതില്‍ താഴെ മാത്രം ബസുകള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യാവുന്ന ആ സ്റ്റാന്‍ഡിലെ സമയക്രമം പാലിക്കുന്ന ജോലി പലപ്പോഴും യാത്രക്കാര്‍ക്ക്‌ ചിരിപരത്തുന്ന നിമിഷങ്ങളും വണ്ടിക്കാര്‍ക്ക്‌ ശകാരവര്‍ഷവും സമ്മാനിക്കാറുണ്ട്‌. മൈക്കിലൂടെ 'ആ എച്‌.എം.എസ്‌ അവിടെ എന്നാടുക്കുവാ? പോകാറായില്ലേ?' എന്നും ഡ്രൈവറോട്‌ 'എടാ സജിയേ, നീയെന്നാടാ അവിടെ പെറ്റുകിടക്കുവാണോ?' എന്നുമൊക്കെ ഇദ്ദേഹം ചോദിച്ചു കളയും!

പറഞ്ഞു വന്നത്‌- കാത്തുനിക്കണ്ട, ഒള്ള വണ്ടിക്കു കേറി കാഞ്ഞിരപ്പള്ളീലോ പൊന്‍കുന്നത്തോ പോയി അവിടുന്നു പാലായ്ക്കു കേറാം എന്നു ഞാന്‍ അഭിപ്രായപ്പെട്ടു. നോക്കുമ്പോ കൊട്ടാരക്കരയ്ക്കുള്ള ഒരു ഫാസ്റ്റ്‌ പാസഞ്ചര്‍ 'ശരണ്യ' കിടപ്പുണ്ട്‌. പോകാന്‍ തയ്യാറാവുന്നു, ഒന്നു നോക്കിയപ്പോള്‍ സീറ്റുണ്ട്‌, പക്ഷേ, എല്ലാം മുന്നിലാണ്‌. എന്തായാലും കയറി. അമ്മയ്ക്കു സീറ്റുകിട്ടി. ഞങ്ങളപ്പനും മോനും പെട്ടിപ്പുറം. അങ്ങനെ അച്ഛനുമമ്മയും ഒത്തൊരു യാത്ര!

സ്വരാജ്‌ എത്തിയപ്പോള്‍ ബസില്‍ സംഗീതമൊഴുകാന്‍ തുടങ്ങി. കസെറ്റല്ല, സിഡിയല്ല ഒരു പെന്‍ഡ്രൈവില്‍ നിന്നാണു പാട്ട്‌. ആ മ്യൂസിക്‌ സിസ്റ്റത്തില്‍ പെന്‍ഡ്രൈവ്‌ മാത്രമേ പറ്റത്തൊള്ളൂ എന്നു തോന്നി. സിഡി/കസെറ്റ്‌ ഇടാനുള്ള വാ അതിന്റെ മുന്നില്‍ കണ്ടില്ല. ഹിന്ദിപ്പാട്ടുകളുടെ ട്യൂണില്‍ മലയാളം പ്രണയഗാനങ്ങള്‍. "എന്നും നിനക്കായി പാടാം...എന്നെ നിനക്കായി നല്‍കാം..." ബോണറ്റില്‍ നിന്നു കാലിലേക്ക്‌ ചൂട്‌ പകര്‍ന്നുകിട്ടി, വിയര്‍ക്കുന്നു. ചെരിപ്പൂരിയിട്ടു. വണ്ടി ന്യായമായി കത്തിച്ചു വിടുന്നു. വെയിലും ചൂടും തലേന്നത്തെ യാത്രാക്ഷീണവും കൊണ്ട്‌ ആയിരുപ്പില്‍ ഞാനൊന്നുറങ്ങി.

എവിടെയോ ഓട്ടം നിലച്ചപ്പോള്‍ കണ്ണു തുറന്നു. ഓ! ഏലപ്പാറ എത്തിയോ? ഒരു മണിക്കൂര്‍ കഴിഞ്ഞിരുന്നു. പിന്‍ഭാഗത്ത്‌ ഒരാള്‍ക്കു ഇരിപ്പിടമുണ്ടെന്ന് കണ്ടക്ടര്‍ പറഞ്ഞു. ഞാന്‍ പോകാന്‍ ആദ്യം ഒന്നു മടിച്ചു. സീറ്റില്‍ പോയിരുന്ന് ഉറങ്ങിക്കോടാ എന്ന് അച്ചായി പറഞ്ഞപ്പോള്‍ ഞാന്‍ പയ്യെ എണീറ്റു. അമ്മോ! ഏറ്റവും പിന്നിലത്തെ നിര. സാമാന്യം നല്ല കുലുക്കം. ഒക്കെ പോട്ടെ- എന്റെ വലതു വശത്തിരുന്ന അച്ചായനാണേല്‍ കൊണ്ടുപിടിച്ച്‌ ഉറക്കം. അയാളുടെ തല അടിക്കടി ഒടിഞ്ഞുവീഴുന്നതാകട്ടെ എന്റെ തോളത്തും. ഈശ്വരാ! ഇതിനായിരുന്നോ സ്വസ്ഥമായി മുന്നിലിരുന്ന ഞാന്‍ ഇങ്ങോട്ടുവന്നത്‌? മുന്നിലാരുന്നേല്‍ സ്വസ്ഥമായി ഉറങ്ങാമാരുന്നു. അല്ലേല്‍ അങ്കോം കണ്ട്‌ താളീമൊടിച്ച്‌(ഐ മീന്‍ ഡ്രൈവിങ്ങും കണ്ട്‌ വായിലും നോക്കി) ഇരിക്കാമായിരുന്നു. ഓരോ വീഴ്ചയ്ക്കു ശേഷവും ഉറക്കം നിയന്ത്രിക്കാന്‍ അച്ചായന്‍ പരമാവധി ശ്രമിച്ചെങ്കിലും എന്നെ അലോസരപ്പെടുത്താന്‍ അയാളുടെ അന്നത്തെ നക്ഷത്രഫലത്തില്‍ വിധിച്ചിട്ടുണ്ടാകണം.

നാലേകാല്‍ കഴിഞ്ഞപ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ ഇറങ്ങി. അല്‍പനേരത്തിനുശേഷം ഈരാറ്റുപേട്ട വഴി പാലായ്ക്കുള്ള ബസ്സില്‍ കയറി. ഇത്തവണ അമ്മയ്ക്കൊപ്പം ഇരുന്നു. പേട്ടക്കവലയില്‍ നിന്നും യൂണിഫോം സാരിയുടുത്ത ഒരു പറ്റം പെണ്‍പിള്ളേര്‍ കേറി. 'ബി.എഡ്‌. പിള്ളേരാരിക്കും അല്ലേ'ന്നു ഞാന്‍ അമ്മയോട്‌ സംശയം പ്രകടിപ്പിച്ചു. 'ഉം..' അമ്മ മൂളിയത്‌ വളരെ നിഷ്കളങ്കമായിട്ടായിരുന്നു. പാലായീച്ചെന്ന് കറങ്ങിക്കുത്തി നിന്ന് അല്‍പം കഴിഞ്ഞ്‌ കുറവിലങ്ങാടിനുള്ള വണ്ടിക്കു കയറി. ആ യാത്രയ്ക്കിടയില്‍ ആന്റിയെ വിളിച്ചു.

"കൊച്ചിപ്പോ ബാംഗ്ലൂരീന്നാണോ?"

"ഏയ്‌ അല്ല, ഞാന്‍ ദേ ഇങ്ങു പാലായിലൊണ്ട്‌!"

"ഏഹ്‌??? പാലായിലോ? അതെപ്പോ വന്നു?" ആന്റിയുടെ സ്വരത്തില്‍ അത്ഭുതം.

"അതൊക്കെ വന്നു. ഞാന്‍ ഒറ്റയ്ക്കല്ല, കൂടെ അച്ചായീം അമ്മേം ഉണ്ട്‌..." തുടര്‍ന്നു ഞാന്‍ എന്റെ നമ്പരിട്ടു. "...അതേയ്‌.. പിന്നെ, ഞങ്ങളേ, ഇവിടെ പാലാ വരെ ഒരത്യാവശ്യ കേസിനു വന്നതാ..! പിന്നേയ്‌.. അങ്ങോട്ടു വരുന്നില്ല. തിരിച്ചു പൊയ്ക്കൊണ്ടിരിക്കുവാ. ആ... കട്ടപ്പനയ്ക്കു പോവാന്ന്."

"ഏഹ്‌.. അയ്യോ അതെന്നാ പരിപാടിയാ കാണിച്ചെ? അതും ഇത്തറ്റം വരെ വന്നേച്ച്‌.. അതെന്നാ പോക്കാ ആ പോയെ?"

"അതേയ്‌.. കാര്യമെന്നാന്നോ? ഞങ്ങള്‍ ഒരു പെണ്ണുകാണാന്‍ വന്നതാ. പെട്ടെന്നുള്ള ഒരു വരവല്ലാരുന്നോ. അതുകൊണ്ട്‌ തിരിച്ചു പോവ്വാ. വീട്ടില്‍ ആടും പശൂമൊക്കെ ഒള്ളതല്ലേ? അതുകൊണ്ട്‌ അങ്ങോട്ടു വരുന്നില്ല. ഞങ്ങളു കട്ടപ്പനയ്ക്കുള്ള വണ്ടിയേലിരിക്കുവാ.!" ഞാന്‍ അമ്മയെ ഒന്നു നോക്കി. കസറുന്നുണ്ട്‌ എന്ന് അമ്മ തലയാട്ടിക്കാണിച്ചു.

ആന്റിയുടെ സ്വരത്തില്‍ നിരാശ കലര്‍ന്നു: "ശ്ശൊ, എന്നാലും ഈ വൈകുന്നേരമായപ്പോ നിങ്ങക്കു തിരിച്ചു പോകണ്ട കാര്യമൊണ്ടാരുന്നോ? അതു കളിപ്പീരായിപ്പോയി കേട്ടോ! ശ്ശെ.. ഇവിടം വരെ വന്നേച്ച്‌..."

ബസില്‍ ആള്‍ക്കാര്‍ തീരെ കുറവായിരുന്നു. ധൈര്യപൂര്‍വ്വം ഞാന്‍ നാടകം തുടര്‍ന്നു: "ആ എന്നാ പറയാനാ? എനിക്കാണെങ്കി ഞായറാഴ്ച തിരിച്ചു പോകുവേം വേണ്ടേ. അതാ അങ്ങോട്ടു വരാഞ്ഞത്‌. ഇനി അടുത്ത വരവിനാകട്ടെ, അപ്പോ അതിലേയൊക്കെ വരാം..." ഞാന്‍ ചിരിയമര്‍ത്തി.

ആന്റി ഏതാണ്ട്‌ സുല്ലിട്ടപോലെയായി. "ആ എന്നാപ്പിന്നെ അങ്ങനെയാട്ടെ..! അല്ലാതിപ്പോ എന്നാ പറയാനാ?"

ഞാന്‍ അപ്പോള്‍ കളം മാറി. "അല്ലെങ്കില്‍ പിന്നെ ആന്റീ ഒരു കാര്യം ചെയ്യാം. ഇതൊരു കേയെസ്സാര്‍ട്ടീസിയാ. ഞാന്‍ വണ്ടിക്കാരോട്‌ പറഞ്ഞ്‌ ഇതു വെമ്പള്ളിക്കു തിരിച്ചുവിടട്ടേ? കട്ടപ്പനയ്ക്കു പോകുന്ന വണ്ടിയാ. എന്നാലും ആന്റീടെ ഒരു സന്തോഷത്തിന്‌ വേണെങ്കി..."

"എടാ ചെറുക്കാ.. നിന്നെ ഞാന്‍.... നീയിങ്ങു വാടാ, നിനക്കു ഞാന്‍ വെച്ചിട്ടുണ്ട്‌!! അമ്പടാ, അവന്റെയൊരു..." സ്നേഹം നിറഞ്ഞ ശകാരവര്‍ഷത്തില്‍ എന്റെ വാക്കുകള്‍ അലിഞ്ഞുപോയി.

കുറവിലങ്ങാട്‌ ഇറങ്ങി പലഹാരോം വാങ്ങി യാത്ര തുടര്‍ന്നു. സ്റ്റോപ്പിലിറങ്ങിയപ്പോഴേ അനിയന്‍ അജയിനെ വിളിച്ചു- 'ബൈക്കുമായിട്ടു വാടാ, ഞങ്ങളു പതുക്കെ നടക്കുവാ!'

അഞ്ചു മിനിറ്റു കഴിഞ്ഞില്ല സ്പ്‌ളെന്‍ഡര്‍ വന്നു. 'ഇറങ്ങെടാ, ഹോ! എത്ര നാളായി വണ്ടിയോടിച്ചിട്ട്‌!' അങ്ങനെ ഞാന്‍ ആദ്യമായി അമ്മയെ പിന്നിലിരുത്തി ബൈക്കോടിച്ചു. അമ്മ ആദ്യമായാണു ബൈക്കില്‍ കേറുന്നത്‌. ഞാന്‍ വേഗം തീരെക്കുറച്ചാണോടിച്ചതെങ്കിലും 'പയ്യെപ്പോ, പയ്യെപ്പോ' എന്ന് അമ്മ പറയുന്നുണ്ടായിരുന്നു. അച്ഛനും അജയ്‌യും പിന്നാലെ നടന്നു വന്നു.

വീട്ടില്‍ ചെന്നു കേറിയപ്പഴേ ഫോണ്‍ വിളിച്ചതിന്റെ ശിക്ഷ ആന്റീടെ വക- നല്ല പൊള്ളുന്ന കിഴുക്കിന്റെ രൂപത്തില്‍. പിന്നെ ചായയുടെയും ചക്ക വറുത്തതിന്റെയും ഒപ്പം സ്നേഹാന്വേഷണങ്ങളും വെടിവട്ടവും. നല്ല ഒന്നാന്തരം മീനച്ചൂട്‌. ഹൈറേഞ്ചിലും ഇതുപോലെ ഉഷ്ണമായി വരുവാ. മാറുന്ന പ്രകൃതിയെപ്പറ്റി ഒരാശങ്ക പങ്കുവെച്ചു.

"ചുമ്മാ വാടാ, നമുക്കൊന്നു കറങ്ങിയേച്ചും വരാം." എന്നും പറഞ്ഞ അജയിനേം കൂട്ടി ബൈക്കുമെടുത്ത്‌ ഇറങ്ങി. നേരം നന്നായി ഇരുട്ടിയിരുന്നു. ലൈറ്റിട്ട്‌ ബൈക്കോടിച്ചതു പോയിട്ട്‌ ബൈക്കോടിച്ചു തന്നെ നല്ല പരിചയമില്ല. എറിയണമെന്നുള്ളവനും ദൈവം കൊഴി കൊടുക്കാറില്ലല്ലോ. ഹൈവേയില്‍ കൂടി അരക്കയ്യന്‍ ഷര്‍ട്ടും ലുങ്കിയും ധരിച്ച്‌ അലസമായി വണ്ടിയോടിച്ചു. വിയര്‍പ്പി കിനിഞ്ഞുവന്ന നെറ്റിയില കാറ്റുകൊണ്ടപ്പോള്‍ നല്ല സുഖം. നാടിന്റെ സുഖം, സ്വാതന്ത്ര്യം. പിന്നിലിരുന്ന് അജയ്‌ എന്റെ തരികിടകളുടെ അപ്ഡേറ്റ്‌ തിരഞ്ഞു. കടപ്പൂര്‍ ഭാഗത്തേക്ക്‌ വണ്ടി തിരിച്ച്‌ വിജനമായ വഴിയിലൂടെ കുറെ നേരം ഓടിച്ചു പോയി. റോഡിനിരുവശവും പാടമുള്ള തുറസ്സായ ഒരു പ്രദേശമുണ്ട്‌ പള്ളിക്കു സമീപം. അവിടെ പാലത്തിനുമേല്‍ വണ്ടി നിര്‍ത്തിയിട്ട്‌ അല്‍പനേരം ഇറങ്ങി നിന്നു കാറ്റുകൊണ്ടു. ഓണത്തിനു വന്നപ്പോള്‍ ആകെ വെള്ളം നിറഞ്ഞ് കിടക്കുകയാ‍യിരുന്നു.

അജയിന്റെ കാമ്പസ്‌ വിശേഷങ്ങള്‍ തിരഞ്ഞു. ഞാന്‍ പറഞ്ഞു- 'ഉള്ള സമയം, അതു ശെരിക്കും ആസ്വദിച്ചോണം, ഇനി രണ്ടു മൂന്നു വര്‍ഷം. അതുകഴിഞ്ഞ്‌ കോളേജ്‌ ജീവിതം ആസ്വദിച്ചില്ലാന്നു തോന്നിയാല്‍ നികത്താനാവാത്ത നഷ്ടമാകും.'

അകലെ പാടത്ത്‌ കൊയ്ത്തുയന്ത്രത്തിന്റെ വെളിച്ചം. പണ്ട്‌ ഈ വഴിയെ സൈക്കിളില്‍ ഡബിള്‍സ്‌ വെച്ചു വന്നതും ഗട്ടര്‍ ഒഴിവാക്കാനായി വളച്ചെടുത്തപ്പോള്‍ എതിരെ വന്ന ഒരു മാരുതിയുടെ നേര്‍ക്കു സൈക്കിള്‍ നീങ്ങിയതും കാറുകാരന്‍ ചീത്തപറഞ്ഞതും ഒരിക്കല്‍കൂടി ഓര്‍ത്തുചിരിച്ചു. വീട്ടില്‍ നിന്നു മിസ്സ്ഡ്‌ കാള്‍. ഓര്‍മ്മകളുടെ വയല്‍ വരമ്പത്തു നിന്നും തിരികെ.

എത്ര പറഞ്ഞാലും തീരാത്ത വര്‍ത്തമാനം അത്താഴം കഴിഞ്ഞും രാത്രി വൈകിയും നീണ്ടു. ഉറങ്ങിയേ പറ്റൂ എന്നായപ്പോള്‍ തറയില്‍ പായ വിരിച്ചു കിടന്നു. രാവിലെ എട്ടുമണിയായിട്ടും ഉറക്കം തുടരാനുള്ള മൂഡിലായിരുന്ന എന്നെ അതില്‍ നിന്നു പിന്തിരിപ്പിച്ചത്‌ ബാക്കിയുള്ളോര്‍ക്ക്‌ ഉച്ചയായ നേരത്ത്‌ ഹാളില്‍തന്നെയുള്ള ഈ കിടപ്പാണ്‌.

പിന്നെന്താ..? പല്ലുതേപ്പും ചായകുടീമൊക്കെ കഴിഞ്ഞ്‌ പിന്നേം ബൈക്കില്‍ ഒരു കറക്കം. വയലായിലേക്കു പോകുന്ന വഴി ബ്ലോക്കു ചെയ്തിരിക്കുന്നു. കലുങ്കുപണിയാണത്രെ. അവിടെപ്പോയി പണിയുടെ പുരോഗതി ഞങ്ങള്‍ വിലയിരുത്തി. പ്രാതല്‍ കഴിഞ്ഞും ചുമ്മാ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന എന്നെ വിളിച്ച്‌ അമ്മ ഓര്‍മ്മിപ്പിച്ചു-"പോകണ്ടേ? പോയി കുളിക്കുവൊക്കെ ചെയ്യ്‌!"

അങ്ങനെ ഉച്ചയ്ക്കു മുന്നേ അവിടുന്നിറങ്ങി. ഇത്തവണ ഷാപ്പ്‌ സന്ദര്‍ശനം നടന്നില്ല എന്നൊരു രഹസ്യമായ സങ്കടത്തോടെ. നേരെ പാലായില്‍ വന്നു. അക്കാഡമിക്‌ പ്രൊജക്ടിന്റെ നാലുമാസങ്ങള്‍ ചെലവഴിച്ച റബ്ബറിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും നാട്‌. ഓര്‍മ്മകളും മീനച്ചിലാറ്റിലെ ഓളങ്ങളും ഉച്ചവെയിലേറ്റു തിളങ്ങി.

ഏലപ്പാറയ്ക്ക്‌ വാഗമണ്‍ വഴി ഒരു സെന്റ്‌. ജോര്‍ജ്ജ്‌ ബസ്‌. സഹ്യന്റെ വിരിമാറിലൂടെ ബസ്സ്‌ ഇരമ്പിക്കയറി. "എന്നെ കാണാനായി മാത്രം ഒരു ദിവസം ഇതിലേ വരില്ലേ?" പുല്‍മേടുകള്‍ എന്നോടു ചോദിച്ചു- നാണം നിറഞ്ഞ ഒരു കാമുകിയെപ്പോലെ. ഞാന്‍ പറഞ്ഞു: "വരും, തീര്‍ച്ചയായും വരും!"

Friday, April 10, 2009

I had to witness it too!

He is a good guy; smart, tall, pleasant, a volleyball player, a singer, a mobile dictionary of music and more. It was his last day in the company. In other words, today it is the beginning of a new era in his life.

His name is Sibi. You know him from one of my oldest posts. He was senior to me in the organization by two months. From the very first day I joined the team I experienced a harmony in his company. He is a man with a positive energy and a good sense of humour and all the boyish thoughts.

Today is the day of Good Friday of 2009. It was a working day and we were in the office with our share of tasks. After 4:15 pm, as usual, I dropped a line to Sugu asking her to join us the tea-break. Mandy, who sits next to me, was also free. The other cubicle mate was on leave. So, we three, moved towards the lift. While waiting at the elevator we sensed the absence of Sibi on the floor and nobody knew where he was.

'Hmmm… Let him come once he is back at the seat' - we thought.

The weather was hot, but silent as on every Good Friday. I remembered the times when I was at home. There were no chirps and coos by birds. Whole nature appears very calm. One of the interesting things, on this day of remembrance of the holy sacrifice only a few number of vanilla flowers bloom instead of two or more on each bunch!

For some reason, I was not hungry this noon. So I decided to have a masala dosa. After placing my order at the canteen, I dialled Sibi. After three or four seconds I pressed the end button. A missed call is enough to remind him of the tea time. The lazy mood of the weekend tempted us to spend more time in the canteen. Even after the break, Sibi didn’t show up.

We came back to the ground floor. I followed Sugu to her cube. Her cube-mate Sathi had told me that I could take the dates at his place. I sat on the desk, had a chit chat with him while emptying the dates packet. Then I found Sibi standing at his place, two cubicles away, with a blank face.

His cell phone was between his left ear and shoulder. I noticed him picking up something in a hurry. There was a guy standing next to him in a contrasting red T-shirt with the yellow one of Sibi's. I tried to recollect his name; I supposed he was a guy from the HR department. I asked Sathi whether he was the guy from HR. He was unsure. By the time Sugu also noticed Sibi in his unusual mood. She wondered why this HR guy is with Sibi now. I sensed some danger as there is no entertainment program or cultural event happening (Sibi used to be a part of the events, so he had much interaction with the HR department in connection with them). I gestured flipping my palm to ask him what the matter was. With the same plain look he pointed to the skies with all his fingers. I was in tension by now.

I approached his place leaving behind the open packet of dates. Sibi had come out of his cube, and was shaking hands of Srini, one of the former team-mates. He walked towards me, as I asked him what happened.

"I am also Shaani, yaar."

*************

Shaani is a good friend of mine who joined Bangalore Office, right after her honeymoon. It was in the second half of February. She was settling into a new life both personally and professionally, by getting transferred to Bangalore where her husband is working. She started work yesterday, just like a normal day, and lost herself in the duties. It was unusual for me to flash a 'hi, good morning' t her name through instant messenger. But I did it to share a copy of my recent blog-post. I told her not to poke instant messenger since my project lead might be there at my place for some review. After a few minutes she mailed me to tell about the write up. It became the last e-mail I received from her official id.

Sharp at 11:37 am Shaani's chat message popped up conveying 3 lines:

Shaani [11:37 AM]:
i'm leaving the company
Shaani [11:37 AM]:
resigned
Shaani [11:37 AM]:
bye


I was shocked! She clarified- "i'll be leaving within .5 hrs"!

Oh! My God!

After a moment I asked her where was she and rushed to her place. She was waiting at the threshold of the mighty building. A few minutes ago, she was an inmate of this beautiful building. She did not have the prestigious identity card dangling from her neck. Instead, she had a big envelope which contained some sheets, with the story of her resignation imprinted.

She explained me everything. Nothing much was there; it was very simple. She received a call from her HR Executive and was asked to meet him at once. There he explained her about the company decision to discontinue her service. On request she was told that this was based on her perfomance and was a decision from the higher management. She was speechless. She was asked to RESIGN and given the application format for the same. The application for resignation was filed, and soon got approved with immediate effect! On the top of it she was asked to leave the company premises within half an hour. Period.

I met her. Her team-mates wished her adieu and went back to the seats. One of her friends came and spoke with her for a few minutes. She also left. Another close friend (from the same office complex) called her up, asked about the happenings, said okay and hanged up. Again I became the only person with her.

"We are meeting for the second time. Aren’t we?" I asked her.

She nodded. I had met her when she joined this office.

"I didn’t expect this kind of a situation to meet you again..." I sighed.

She was waiting for her husband to come and pick her. The time was ticking. I could see some drops of tears rolling over her cheeks. I did not want to see her weeping.

"What you have lost is only the job. Everything else is fine and with you. Luckily you have lot of people around to take care of you!"

I accompanied her to the gate. She did not have the swipe card to go through the turnstile. She approached the security and showed her resignation letter. He opened the tiny gate for her. The walkway was relatively deserted. For the last time she crossed the gate as an employee.

"I don't deserve to be fired. I don't..." I could feel the pain in her sentence.

A few minutes later her husband, Sree, arrived. He had a parcel with him- their lunch.

"So… tomorrow Biriyani and day after tomorrow Pulav..!"

All of us laughed. Actually she was just being not allowed to weep.

*************

"I am also Shaani, yaar." Sibi said. He could spoke only this much. I held his hand. And those were the last words he spoke to me today.

He went to Mandy, told him the matter in one sentence. I found Mandy getting up from the seat in a shock. He was speechless too. We followed him to the lobby. With the bag on his right shoulder, Sibi moved to the basement where the vehicles are parked. He is leaving the office without flashing his id card at the attendance recorder marked 'OUT'. The HR guy left the scene through the front door. I saw Srini’s eyes getting wet. He was a good companion. Both of us used to hit Srini badly inside the elevator!

I came back to my seat. My mind was blank. I had lost my best friend in the team. He was the only Malayali guy in our team, who always fascinated by the filmy jokes of Dileep, Innocent, Sreenivasan and Salimkumar. On the desk, my green water bottle had some water left within. He used to have water from it whenever he came there. It happened today also. It won’t happen again. What about his girl? Their life? Dreams? Plans?



We know their actual performance in their deeds. And we know how the ratings were made so. The company speaks in terms of performance figures. Only we see the lives.

I heard the reverse horn of some vehicle from the basement.

Names are changed.

Thursday, April 09, 2009

ദാറ്റ്‌സ് വൈ ഐ ഗോ ഹോം!

ഒത്തിരിയായി ഒരു യാത്രാവിവരണം എഴുതിയിട്ട്‌! ബാംഗ്ലൂരില്‍ നിന്നും മിക്കവാറും എല്ലാ മാസവും കട്ടപ്പനയിലേക്ക്‌ ഒരു യാത്ര പതിവാണ്‌. നാട്ടില്‍ പോയി മൂന്നാഴ്ച കഴിയണ്ട, അതിനു മുന്‍പേ മനസ്സില്‍ നിന്നും വീടു വിളിക്കും. അമ്മയുടെ സ്ഥിരം എസ്‌.ടി.ഡി. കാളുകളിലെ 'ഇനിയെന്നാ മോന്‍ വരുന്നേ?' അല്ലെങ്കില്‍ 'ഇനിയെന്നാടാ ലീവ്‌?' എന്ന ചോദ്യത്തില്‍ ആകാംക്ഷ കുന്നുകൂടും. അച്ചാറുകുപ്പികള്‍ കാലിയായി വരളും. വീട്ടിലേല്‍പ്പിച്ച ചെക്ക്‌ ലീഫുകള്‍ തീരും. ആ മണ്ണ്‌! അവിടെയെത്താന്‍ ഉള്ളം വെമ്പല്‍ കൊള്ളും! ഈ വികാരത്തിനു വെയിലോ മഞ്ഞോ മഴയോ ഒരു തടസ്സമാണോ?



പുതുവര്‍ഷം പിറന്നതില്‍പ്പിന്നെ ജനുവരി മാസം ഒന്നു പോയിരുന്നു. അതില്‍പിന്നെ പോകാനൊത്തത്‌ മാര്‍ച്ച്‌ 26-നാണ്‌. മുന്‍കൂട്ടി നിശ്ചയിച്ച ചില യാത്രകള്‍ കൊണ്ട്‌ ഞെരുങ്ങിയ ഒരു സന്ദര്‍ശനമായിരുന്നു അത്‌. എത്ര മുന്‍പേ തീരുമാനിച്ച യാത്ര ആയിരുന്നെങ്കിലും സ്വന്തം പിടിപ്പുകേട്‌ മൂലം 'ഉഗാദി'യുടെ തലേന്നത്തെ യാത്രയ്ക്കുള്ള ടിക്കറ്റ്‌ ബുക്കുചെയ്യാന്‍ വിട്ടു. അതിനാല്‍ കല്ലട ബസ്സിന്റെ സെമിസ്ലീപ്പര്‍ സുഖത്തില്‍ നിന്നു വിട്ട്‌ അന്ന് തമിഴ്‌നാട്‌ ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പ്പറേഷന്‍ ബസ്സിലെ അല്ലലറിഞ്ഞ്‌ പോകേണ്ടിവന്നു(ചന്തി വേകാന്‍ പാകത്തിന് ബോണറ്റേല്‍ ഇരുന്നാണ് സേലം വരെ പോയത്). ആ യാത്ര കഴിഞ്ഞ്‌ ചൊവ്വാഴ്ച മടങ്ങിയെത്തി. വെള്ളിയാഴ്ച രാമനവമി ആയതിനാല്‍ മൂന്നുദിവസത്തെ അവധി തരപ്പെട്ടതിന്‍ പ്രകാരം വീണ്ടും വ്യാഴാഴ്ച നാട്ടിലേക്ക്‌! പറയാന്‍ പോകുന്നത്‌ ആ രണ്ടാം യാത്രയെപ്പറ്റി...

കഴിഞ്ഞയാഴ്ചത്തെപ്പോലെ ഇത്തവണയും ടിക്കറ്റ്‌ ഇല്ല. മടങ്ങിവരാന്‍ ടിക്കറ്റ്‌ ഉണ്ടോ എന്നതുമാത്രമാണു പോകുന്നതിന്റെ മാനദണ്ഡം. വ്യാഴാഴ്ച വൈകിട്ടു കിടക്കും മുന്‍പേ ബാഗ്‌ തയ്യാറാക്കി വെച്ചു. രാവിലെ കട്ടപ്പനയിലെ കല്ലട ഓഫീസില്‍ വിളിച്ചു ചോദിക്കണം ഞായറാഴ്ച ടിക്കറ്റ്‌ ഉണ്ടോന്ന്. ഉണ്ടെങ്കില്‍ നാളെ പുറപ്പെടും അല്ലെങ്കില്‍ മൂന്നു ദിവസം നീളുന്ന ഒരു വാരാന്ത്യം ബാംഗ്ലൂരില്‍ തന്നെ തീര്‍ക്കും.

രാവിലെ ഓഫീസില്‍ കാലേകൂട്ടിയെത്തി. സാധാരണ ഒന്‍പതര കഴിഞ്ഞേ അവിടെ കാലുകുത്താറുള്ളൂ. അന്നു എട്ടര കഴിഞ്ഞപ്പോള്‍ ഹാജര്‍. ഒരാഴ്ചയായി ഒരു ഇഷ്യുവുമായി മസില്‍ പിടിത്തം തുടരുന്നതാണ്‌. അതിന്റെ കാര്യം ഒരു തീരുമാനമാക്കാതെ നേരത്തെ ചാടുന്നതെങ്ങനെ എന്ന ചിന്തയായിരുന്നു. പതിവിലും കുറച്ചു നേരം മാത്രം ബ്രേക്‍ഫാസ്റ്റിനെടുത്ത്‌ വേഗം ജോലിയില്‍ മുഴുകി. പത്തര കഴിഞ്ഞ്‌ ഫോണ്‍ വിളിച്ച്‌ മടക്കയാത്രയ്ക്കു ടിക്കറ്റ്‌ ഉറപ്പുവരുത്തി. ആഹഹ! ഞാന്‍ ഇന്നും വീട്ടില്‍ പോകുന്നു എന്നു ആഹ്ലാദത്തോടെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ അനൗണ്‍സ്‌ ചെയ്തു. ഉടനെ കിട്ടി ഏത്തയ്ക്കാ ചിപ്സിനുള്ള ഓര്‍ഡര്‍!

നാലരയായപ്പോഴേക്കും തലപെരുപ്പിച്ച ജാവഫയലിനെ പാതി വഴിയില്‍ സേവ്‌ ചെയ്ത്‌ ഇറങ്ങി. ഒട്ടും നേരം കളയാതെ റൂമിലെത്തി. ശ്ശടേന്നൊന്നു കുളിച്ചു. എടുത്തുവെയ്ക്കേണ്ട സാധനങ്ങളെല്ലാം ഉണ്ടോന്ന് ഒന്നുകൂടി ഉറപ്പു വരുത്തി. വേഷം മാറി. ഒരു കുപ്പി വെള്ളം കരുതി(എന്തിനു പച്ചവെള്ളത്തിനു പതിനഞ്ചു രൂപ മുടക്കണം?). ഇറങ്ങാന്‍ നേരം എന്തോ ഒരു പന്തികേട്‌! എന്തോ മറന്ന പോലെ. ആ പോട്ടെ! അഞ്ചരയായപ്പോള്‍ ബസ്‌ സ്റ്റോപ്പില്‍ വന്നു. സേലം വണ്ടി പിടിക്കണം. കുറഞ്ഞ പക്ഷം ഹൊസൂര്‍ വണ്ടി. സ്വന്തം സ്റ്റോപ്പില്‍ ഇന്നു സേലം വണ്ടിയൊന്നും നിര്‍ത്തുന്ന ലക്ഷണം കാണുന്നില്ല എന്നു മനസ്സിലായതോടെ ഇലക്ട്രോണിക്‌ സിറ്റിക്കുള്ള 356-നു കയറി. ബസ്‌ അല്‍പം മുന്നോട്ടു നീങ്ങിയപ്പോളാണ്‌ എന്തോ ഒരു കുറവ്‌!! യെസ്‌! ആകമാനം ഒന്നു തപ്പി നോക്കി. ഫോണിന്റെ ഹെഡ്‌സെറ്റ്‌ എടുത്തില്ല. എന്റെ പ്രിയപ്പെട്ട പാട്ടുകള്‍ ഇല്ലാതെ, ശ്ശെ!! എടുത്ത്‌ ബാഗിന്റെ മുകളില്‍ വെച്ചതാണ്‌; എന്നിട്ടും ബാഗ്‌ മാത്രം എടുത്തോണ്ട്‌ പോന്നു. എനിക്കെന്നോടു തന്നെ കലി വന്നു. ഇ-സിറ്റിയില്‍ ഇറങ്ങി. ഉടനെ തന്നെ വന്ന ഒരു സേലം വണ്ടിയില്‍ കയറി. മഞ്ഞ ബസ്‌, ഇഷ്ടം പോലെ സീറ്റ്‌, ടിക്കറ്റ്‌ തൊണ്ണൂറു രൂപ. സൗകര്യപ്രദമായ ഇടം നോക്കി ഇരുന്നു. മൂന്നുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ ഞാനും ഒരണ്ണാച്ചിയും മാത്രം. സമയം ആറാകുന്നു. പത്തരയ്ക്ക്‌ സേലം- ഞാന്‍ കണക്കുകൂട്ടി.

ബസ്സിലെ ടി.വി. യില്‍ 'എം കുമരന്‍ സണ്‍ ഓഫ്‌ മഹാലക്ഷ്മി' ഓടുന്നു. പല തവണ കണ്ട പടമാണ്‌, അതും ബസ്സില്‍ നിന്നു തന്നെ. എന്നിട്ടും ഞാനും അസിനും തമ്മിലുള്ള പഴയ സ്നേഹബന്ധം വെച്ചു സംഭവം ഞാന്‍ കണ്ടോണ്ടിരുന്നു. അവളിപ്പോ വെല്യ ബോളിവുഡ്‌ സ്റ്റാറായെന്നു വെച്ച്‌ നമുക്ക്‌ 'എല്ലാം' മറക്കാന്‍ പറ്റുവോ? നമ്മളിപ്പോഴും ജയകാന്തന്‍ സ്റ്റാറ്റസിലാണെങ്കിലും! ആ സിനിമയില്‍ രണ്ടു കെട്ടിടങ്ങള്‍ക്കിടയിലെ പൈപ്പില്‍ കൂടി വിവേക്‌ നടന്നുവരുമ്പോള്‍ സകല മതങ്ങളുടെയും ഭക്തിഗാനങ്ങള്‍ പക്കമേളം സഹിതം പാടുന്നത്‌.. എന്റമ്മോ ഓര്‍ക്കുമ്പോ തന്നെ ചിരി വരും.

യാത്ര തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞില്ല, മൂക്കിലെന്തോ നനയുന്നതുപോലെ തോന്നി. ഒരു ടിഷ്യുപേപ്പറെടുത്ത്‌ തുടച്ചു. പൊടുന്നനെ ഇടത്തെ മൂക്കില്‍ നിന്നും രക്തം പൊടിയാന്‍ തുടങ്ങി. കയ്യിലിരുന്ന ടിഷ്യു കൊണ്ട്‌ തുടച്ചിട്ടും തീരുന്നില്ല. മുകളിലെ തട്ടില്‍ വെച്ച ബാഗില്‍ നിന്നും വേറെ പേപ്പറെടുക്കാന്‍ എണീറ്റപ്പോള്‍ മീശയ്ക്കു മുകളില്‍ ഒരു തുള്ളി ഉരുണ്ടുകൂടുന്നതു ഞാനറിഞ്ഞു. വീണ്ടും പേപ്പറെടുത്തു നന്നായി തുടച്ചു. ഷര്‍ട്ടിന്റെ പടിക്കു സമീപം ഒരു കുഞ്ഞു തുള്ളി വീണിരുന്നു. അല്പംകഴിഞ്ഞ് രക്തം നിലച്ചു. എന്റെ അടുത്തിരുന്നവര്‍ ആരും ഒന്നും കണ്ടില്ല. വെള്ളമെടുത്ത്‌ മുഖം ചെറുതായി നനച്ച് തുടച്ചു. രക്തം പുരണ്ട പേപ്പര്‍ വെളിയില്‍ കളഞ്ഞു. എന്താ ചോര വരാന്‍ കാരണം? അറിയില്ല.

കൃഷ്ണഗിരി ടൗണിനു മുന്‍പ്‌ ബസ്‌ അല്‍പനേരം നിര്‍ത്തിയിട്ടു. ഞാന്‍ ഇറങ്ങി ഒരു സ്പ്രൈറ്റ്‌ കുടിച്ചു. വെറുതെ നിന്നപ്പോള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയുടെ നൈറ്റ്‌ മോഡ്‌ ഒന്നു പരീക്ഷിച്ചു.



ഉറക്കം മാത്രം വന്നില്ല. കൃഷ്ണഗിരി ബൈപാസ്‌ വിട്ട്‌ ബസ്‌ ഇടത്തെ വരിയിലൂടെ നീങ്ങി. ഓ! ഇനി പട്ടണപ്രവേശമൊക്കെ കഴിഞ്ഞ്‌ എപ്പോഴാണോ അക്കരെയക്കരെ എത്തുക? സ്റ്റാന്‍ഡില്‍ എന്റെ സഹസീറ്റന്‍ അണ്ണാച്ചി ഇറങ്ങി. ബസില്‍ തമിഴ്‌ പുസ്തകങ്ങള്‍ വില്‍ക്കുന്ന ഒരു പയ്യന്‍ കയറിവന്നു. കുറെ പുസ്തകങ്ങള്‍ എന്റെ അടുത്തും വെച്ചിട്ട്‌(എനിക്കു സെലെക്റ്റ്‌ ചെയ്യാന്‍) അവന്‍ വില്‍പനയ്ക്കു നടന്നു. ആരും അവന്റെ കയ്യില്‍ നിന്നു പുസ്തകം വാങ്ങിയതായി ഞാന്‍ കണ്ടില്ല. എന്റെയടുത്തു വെച്ച പുസ്തകങ്ങളിലേക്കു ഞാന്‍ നോക്കിയതേയില്ല. അത്യാവശ്യം ഒരു തമിഴ്‌വാക്യം തടഞ്ഞുതപ്പി വായിക്കാനുള്ള അറിവ്‌ ബസിന്റെ ബോര്‍ഡ്‌ വായിക്കാനാണ്‌ ഉപകാരപ്പെടുന്നത്‌. അല്ലാതെ പുസ്തകം ഒന്നും.. എയ്‌ അതിനുള്ള പാങ്ങില്ല.

ആ പയ്യന്‍ എന്റെ അടുത്തു വന്നുനിന്നു. എന്റെ നേരെ ആ പുസ്തകക്കെട്ട്‌ നീട്ടി. ഞാന്‍ ആദ്യമെല്ലാം അവനെ അവഗണിച്ചു. ഞാന്‍ പുസ്തകം വാങ്ങും എന്നവനു തോന്നിയിരിക്കണം. എനിക്കുതമിഴ്‌ വായിക്കാനറിയില്ല എന്നവനോട്‌ പറയണമെന്ന് തോന്നി. വേണ്ട എന്നു കൈ കൊണ്ടു കാണിച്ചു. 'സാപ്പാടുക്കാക സര്‍, ഒരു ബുക്ക്‌ എടുങ്ക സര്‍' എന്ന വാക്കു കേട്ടയുടന്‍ ഞാന്‍ അവനെ ഒന്നു നോക്കി. പന്ത്രണ്ട്‌-പതിമൂന്നു വയസു പ്രായം വരും അവന്‌. ഇരുനിറം, മുഷിഞ്ഞ ഷര്‍ട്ടും കറുത്ത ജീന്‍സും വേഷം. വിശാലമായ നെറ്റിയില്‍ കുങ്കുമക്കുറി. ദൈന്യത നിറഞ്ഞ മുഖം. 'ഒരു ബുക്ക്‌ എടുങ്ക സര്‍, പശിക്കിറത്‌ സര്‍'- അവന്‍ വീണ്ടും പറഞ്ഞപ്പോള്‍ എനിക്കവന്റെ മുഖത്തു നോക്കാന്‍ എന്തു കൊണ്ടോ സാധിച്ചില്ല. യാചകരെ ഞാന്‍ തീരെ സഹായിക്കാറില്ല. പക്ഷേ, ഇവന്‍ യാചകനല്ല. വയറ്റിപ്പിഴപ്പിന്റേതെന്നു പറഞ്ഞ്‌ ഇവന്‍ പുസ്തകം വില്‍ക്കുകയാണ്‌. പോക്കറ്റില്‍ കൈയ്യിട്ടപ്പോള്‍ ആദ്യം കിട്ടിയ, എന്നെ സംബന്ധിച്ച്‌ വളരെ നിസ്സാരമായ ഒരു തുക ഞാന്‍ അവന്റെ കയ്യില്‍ കൊടുത്തു. നന്ദിപൂര്‍വ്വം അവന്‍ പിന്‍വാങ്ങി.

ബസ്‌ മുന്നോട്ടു നീങ്ങി. കുങ്കുമക്കുറിയിട്ട ആ പയ്യന്റെ മുഖം എന്റെ കണ്ണില്‍ തങ്ങിനിന്നു. അവന്റെ പ്രായത്തില്‍ ഞാന്‍ എന്തു ചെയ്യുകയായിരുന്നു? ഒരു പുസ്തകം വിറ്റാല്‍ എത്രയാവും അവനു കിട്ടുക? ഒന്നോ രണ്ടോ? രാത്രി ഏഴേമുക്കാലിന്‌ ബസില്‍ പുസ്തകം വില്‍ക്കുന്ന ഇവന്‍ പഠിക്കുന്നുണ്ടാവില്ലേ? വാവയുടെ(എന്റെ കസിന്‍) പ്രായമല്ലേ അവനു കാണൂ? വീണ്ടും കുറേനേരത്തേക്ക് ആ പയ്യനെപ്പറ്റിയുള്ള ചിന്ത എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. പിന്നെ പതുക്കെ ഏതൊരു വഴിയോരക്കാഴ്ചയും പോലെ അതും മനസ്സില്‍ നിന്നു മാഞ്ഞു.

എം കുമരന്‍ കഴിഞ്ഞ്‌ ‘താമരഭരണി’യുമായി വിശാലും മുക്തയും എന്നെ ബോറടിപ്പിച്ചു. കൃത്യം പത്തരയ്ക്ക്‌ ഞാന്‍ സേലം സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി. മധുരക്കുള്ള വണ്ടിയില്‍ കയറി. കയ്യില്‍ കരുതിയ എഗ്ഗ്‌ പഫ്സ്‌ എടുത്തു തിന്നാന്‍ തുടങ്ങി. സാധനം പോര! മൊത്തം തിന്നാന്‍ തോന്നിയില്ല. ബാക്കി വന്നത്‌ ചവറ്റുകുട്ടയില്‍ എറിഞ്ഞ്‌ കുറെ വെള്ളം കുടിച്ചു. അത്താഴം ഓവര്‍. ഡിണ്ടിഗലിനു ടിക്കറ്റെടുത്തു- അറുപതു രൂപ. നാലു മണിക്കൂറോളമെടുക്കും. പുതിയ ബസ്‌. കുഷ്യന്‍ സീറ്റ്‌. ഓടിത്തുടങ്ങിയപ്പോള്‍, തള്ളേ! എയര്‍ സസ്പെന്‍ഷന്‍! കൊള്ളാല്ലോ എന്നു മനസിലോര്‍ത്തു. പണ്ടുണ്ടായ ഒരനുഭവം ഇത്തവണയും ആവര്‍ത്തിച്ചു. സേലം ടൗണ്‍ കഴിഞ്ഞ്‌ അല്‍പമായതേയുള്ളൂ, അതിരൂക്ഷമായ ദുര്‍ഗ്ഗന്ധം ബസ്സില്‍ നിറഞ്ഞു. ശ്വാസം മുട്ടി മരിക്കുമെന്നു തോന്നിപ്പോയി. അത്ര രൂക്ഷമായ നാറ്റമായിരുന്നു. എന്തരപ്പാ ഇത്ര നാറ്റം വാരാന്‍ എന്നു ഞാന്‍ ആകുലപ്പെട്ടു. അതും ഒരു 2-3 മിനിറ്റ്‌ നേരത്തേക്കേ! ഈ മണമടിച്ച്‌ മനുഷ്യരെങ്ങനെ ഇവിടെ ജീവിക്കുന്നു? ഹ്ഹോ!

ടി.വിയില്‍ എം.ജി.ആര്‍ പാട്ടുകള്‍ തകര്‍ക്കുന്നു. അതവഗണിച്ച്‌ സുഖമായി ഉറങ്ങി. ഇടയ്ക്ക്‌ ഏതോ പട്ടിക്കാട്ടില്‍ വണ്ടി നിര്‍ത്തി. ഇടതുവശം ഹൈവേയും വലത്ത്‌ ഒന്നു രണ്ടു കടകളും പാര്‍ക്കിങ്ങും. പുറത്തിറങ്ങി മൂത്രശങ്ക തീര്‍ത്തു കാറ്റൊക്കെ കൊണ്ടു നിന്നു. സമയം ഒന്നേകാല്‍ കഴിഞ്ഞിരുന്നു. വണ്ടി ഓടിത്തുടങ്ങിയപ്പോള്‍ വീണ്ടും ഉറക്കമായി. അടുത്തിരുന്നയാള്‍ തട്ടി വിളിച്ചു. "ഡിണ്ടിഗലാ?" ഞാന്‍ തലയാട്ടി. "ഇങ്കെ താന്‍." ഞാന്‍ ധൃതിയില്‍ ഇറങ്ങി. കമ്പത്തിനുള്ള ബസ്‌ കിടപ്പുണ്ടായിരുന്നു. ഒട്ടും തിരക്കില്ല. കയറി ഇരിപ്പായി. അഞ്ചുമിനിറ്റിനകം പുറപ്പെട്ടു. ഡിണ്ടിഗല്‍-കമ്പം മുപ്പത്തി മൂന്നു രൂപ - ടിക്കറ്റെടുത്തപാടെ ഉറക്കവും തുടങ്ങി. തേനി ബസ്‌സ്റ്റാന്‍ഡില്‍ കുറെ നേരം നിര്‍ത്തിയിട്ടു. ആള്‍ക്കാര്‍ പത്രം തരം തിരിക്കുന്നതും കെട്ടിവെയ്ക്കുന്നതുമൊക്കെ കുറെ നേരം നോക്കി നിന്നു. പിന്നെ കാലിയായിക്കിടന്ന ഒരു സീറ്റില്‍ കയറി നീണ്ടു നിവര്‍ന്നു കിടന്നു. ചത്തുകിടന്നുറങ്ങി.

ഏതോ ഒരു ഉള്‍വിളികേട്ട്‌ പെട്ടെന്നുണര്‍ന്നപ്പോള്‍ വണ്ടി കമ്പം ടൗണില്‍ എത്തിയിരുന്നു. നേരം ആറര കഴിഞ്ഞു. ഇറങ്ങാന്‍ റെഡിയായി നിന്നപ്പോള്‍ കുമളിക്കുള്ള ഒരു വണ്ടി പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നു. ഓടിച്ചെന്നതില്‍ കയറി. ഏഴു രൂപ മുടക്കിയപ്പോള്‍ ഏഴു പത്തിന്‌ കുമളിയില്‍. നേരെ കുമളി സ്റ്റാന്‍ഡിലെത്തി. കട്ടപ്പനയ്ക്കുള്ള ബസ്‌ കിടപ്പുണ്ട്‌. കെ.എല്‍. 6 സി 672 - പഴയ 'പി.ജെ. ആന്‍ഡ്‌ സണ്‍സ്‌'. ഇപ്പോ 'സാരഥി' എന്നോമറ്റോ ആണു പേര്‌. ബാഗ്‌ ബസ്സില്‍ വെച്ച്‌ അല്‍പമകലെയുള്ള ഒരു കടയില്‍ കയറി - ഒരു കാലിച്ചായ കുടിക്കാന്‍. കടക്കാരന്‍ എന്തെല്ലാമോ തൂക്കലോ തുടയ്ക്കലോ ഒക്കെയാണ്‌. അല്‍പനേരം കാത്തു നിന്നു സഹികെട്ടപ്പോള്‍ പറഞ്ഞു: "ചേട്ടാ, ഒരു സ്ട്രോങ്ങ്‌ ചായ തന്നേ!" എന്റെ സ്വരത്തില്‍ വ്യക്തമായ ഈര്‍ഷ്യ കലര്‍ന്നിരുന്നു. ചായ പാതി കുടിച്ചില്ല, ദാണ്ടെ വണ്ടി ഹോണടിക്കുന്നു. ഒരു കവിള്‍ കൂടി മൊത്തി അഞ്ചു രൂപയുടെ ഒരു തുട്ട്‌ കടക്കാരനെ ഏല്‍പ്പിച്ചപ്പോഴേക്കും ബസ്‌ നീങ്ങിത്തുടങ്ങിയിരുന്നു. ബാക്കി പോലും വാങ്ങാന്‍ നില്‍ക്കാതെ സ്റ്റാന്‍ഡിന്റെ ഇടതു വശത്തുള്ള കുറുക്കുവഴിയിലൂടെ അടുത്ത ജംഗ്ഷനിലേക്ക്‌ ഓടാന്‍ ആഞ്ഞപ്പോള്‍ കടയില്‍ നിന്ന ആരോ പറഞ്ഞു: ചായ കുടിച്ചേച്ചു പോയാ മതി. അത്‌ 'ബസ്‌ പോവില്ല മാഷെ' എന്നൊരു ധൈര്യപ്പെടുത്തല്‍ ആയിരുന്നിട്ടും 'അത്ര ബുദ്ധിമുട്ടാന്നേല്‍ താന്‍ തന്നെ എടുത്തു വിഴുങ്ങിക്കോ' എന്നയാളോട്‌ പറയാനാണു തോന്നിയത്‌. എന്തായാലും പറയാഞ്ഞതു നന്നായി!

അമ്പലത്തിന്റെ മുന്നില്‍ ബസ്‌ നിര്‍ത്തിയപ്പോള്‍ ചാടിക്കയറി. ഇരുപത്തിരണ്ടര രൂപയാണു കട്ടപ്പനയ്ക്കു ചാര്‍ജ്ജ്‌. സമയം ഏഴരയോടടുക്കുന്നു. എട്ടേമുക്കാലിനകം ചെല്ലും. കഴിഞ്ഞ തവണ വന്നപ്പോള്‍ ഒരു മണിക്കൂര്‍ നേരത്തെയായിരുന്നു. നല്ല മഞ്ഞും തണുപ്പുമായിരുന്നതിനാല്‍ ഷട്ടറൊക്കെ അടച്ചാണു പോയത്‌(വീട്ടിനടുത്തു നിന്നും അന്നെടുത്ത ചിത്രങ്ങള്‍ ചുവടെ). ഇന്നെന്തായാലും തണുപ്പില്ല. കുമളി-മൂന്നാര്‍ റോഡ്‌ നന്നാക്കിയിരിക്കുന്നു എന്ന കാര്യം അപ്പോഴാണു ശ്രദ്ധിച്ചത്‌. എത്രകാലമായി നാശമായിക്കിടന്നതായിരുന്നു! നല്ല സ്മൂത്ത്‌ വഴി. കെ.എസ്‌.ടി.പി. പദ്ധതിയാണ്‌, മെഷീന്‍ ടാറിങ്ങ്‌.








ഇടയ്ക്കൊക്കെ നല്ല കോഴിക്കാഷ്ഠത്തിന്റെ മണമടിച്ചു. ഇരുവശത്തുമുള്ള ഏലത്തോട്ടങ്ങളില്‍ നിന്നാവണം. ഇപ്പോള്‍ വളം ചെയ്യുമോ? ഈ വേനലില്‍? ആര്‍ക്കറിയാം. എന്തായാലും നല്ല ശക്തമായ ദുര്‍ഗ്ഗന്ധം! സേലം മണത്തിന്റെ ഏഴയലത്ത് എത്തില്ലെങ്കിലും ഇടയ്ക്കെല്ലാം അതുവന്നും പോയുമിരുന്നു. എട്ടേമുക്കാലായപ്പോള്‍ ബസ്‌ കട്ടപ്പനയെത്തി. മാര്‍ക്കറ്റിനു താഴെ ഇറച്ചിക്കടയ്ക്കു സമീപം വണ്ടി ഓരം ചേര്‍ന്നുനിന്നു. പടപടാന്ന് യാത്രക്കാര്‍ ഷട്ടറിടുന്നതു കണ്ട്‌ സംഭവമെന്താണെന്നു നോക്കിയപ്പോഴല്ലേ രസം! ബസിന്റെ മുകളില്‍ നിറയെ ഇറച്ചിക്കോഴികളാണ്‌. ആരെല്ലാമോ ചേര്‍ന്ന് ലോഡിറക്കുന്നു. ‘പുറകീക്കൂടെയേ എറക്കാവൊള്ളേ’ എന്നു കണ്ടകടര്‍ ഓര്‍മ്മപ്പടുത്തുന്നു. ചുമ്മാതല്ല ഇന്നേരമത്രയും കോഴിക്കാട്ടം നാറിയത്‌. ഷട്ടറിടാന്‍ എന്നെപ്പോലുള്ള ചില ഹതഭാഗ്യന്മാര്‍ താമസിച്ചതുകാരണം ബസിനുള്ളില്‍ നിറയെ കോഴിപ്പൂട പറന്നു നടന്നു! തലയിലും തുണിയിലും ബാഗിലും വീണതൊക്കെ തട്ടിക്കുടഞ്ഞ്‌ അശോകാ ജംഗ്ഷനില്‍ ഞാന്‍ ഇറങ്ങി.

അത്യാവശ്യം ബേക്കറി സാധനങ്ങള്‍ വാങ്ങി. ഉടനെയെങ്ങാനും ബസ്സുണ്ടോ എന്നറിയാന്‍ ഒന്നു വീട്ടിലേക്കു വിളിച്ചു. ഇല്ല. മനസ്സില്‍ അപ്പോള്‍ തോന്നിയ ഒരു പൂതിയുടെ അടിസ്ഥാനത്തില്‍ കോള്‍ഡ്‌ സ്റ്റോറേജിലേക്ക്‌ നടന്നു. ഒന്നരകിലോ കൊളസ്റ്റ്രോള്‍ വാങ്ങി. താഴെ ഇടശ്ശേരിക്കവലയില്‍ എത്തി, ട്രിപ്‌ ഓട്ടോയില്‍ കയറി. ഓട്ടോ കൊച്ചുതോവാളയടുക്കുന്ന നേരത്ത്‌ വാവ എതിരെ സൈക്കിളില്‍. ഇക്കഴിഞ്ഞ ക്രിസ്മസിനു കിട്ടിയ സമ്മാനമാണാ സൈക്കിള്‍(ഞാന്‍ കൊടുത്തതാ!). ഓട്ടോയില്‍ ഇരുന്ന എന്നെ അവന്‍ കണ്ടു. ലാപ്‌ടോപ്പിലെ പുതിയ സിനിമകളും പാട്ടുകളും ഗെയിമുകളും ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ട്‌ ഞാന്‍ വണ്ടിയിറങ്ങി അവനെ കാത്തു നിന്നു. വാവയ്ക്കാദ്യം ചോദിക്കാനുള്ളത്‌ അതാവുമല്ലോ. പിന്നെ ഒരുമിച്ച്‌ ഇടവഴി കയറി വീട്ടിലേക്കു നടന്നു.

വീട്ടിലെത്തി. രണ്ടുമാസം കൂടി കഴിഞ്ഞതവണ വന്നപ്പോളുണ്ടായ പോലെ അമ്മയുടെ ആശ്ലേഷം ഇത്തവണ ഉണ്ടായില്ല. എങ്കിലും ആ മുഖത്തെ ഭാവം അന്നുമിന്നും ഒന്നുതന്നെ. പോക്കറ്റില്‍ കിടന്ന ടിക്കറ്റുകള്‍ എല്ലാം മേശപ്പുറത്തിടവേ ഒന്നു കൂട്ടി നോക്കി. ആകെ മൊത്തം ടോട്ടല്‍ ഇരുനൂറ്റി ഇരുപത്തഞ്ചു രൂപ. ഇരുപത്തയ്യായിരമായാലെന്ത്‌, വീട്ടില്‍ വരുന്നതല്ലേ? ദാറ്റ്‌സ്‌ വൈ, ഐ ഗോ ഹോം എവ്‌രി മന്ത്‌!