Showing posts with label humor. Show all posts
Showing posts with label humor. Show all posts

Sunday, October 15, 2017

ആബ്സിന്തെ കനവുകൾ

ആബ്സിന്തെ ബൊട്ടാണിക്കൽ നേഴ്സറി, ഇടുക്കി ജില്ല.

അതെ, നിങ്ങൾ കേട്ടത് ശരി തന്നെ. ആബ്സിന്തെ. വിദേശരാജ്യങ്ങളിൽ കിട്ടുന്ന വീര്യം കൂടിയ മദ്യം. ‘പ്രേമം’ സിനിമയിൽ ജോർജ്ജും കൂട്ടുകാരും ഒരന്തിക്ക് അടിച്ച് കിളി പാറിച്ച അതേ തീത്തൈലം..

നുമ്മടെ ഒരു ചങ്ക് ബ്രോ ആസ്ത്രേലിയായീന്ന് കെട്ടുംകെട്ടി വരുമ്പ ഒരെണ്ണം കൊണ്ടു തരാമെന്ന് പറഞ്ഞിരുന്നു. അക്കാര്യം മറ്റൊരു കനേഡിയൻ ചങ്കിനോട് പറഞ്ഞപ്പോൾ അതിന്റെ പ്രധാന ചേരുവയെപറ്റി ഒരു വാട്സാപ്പ് സംഭാഷണം ഉണ്ടായി. കാര്യമായ ഭേദഗതികളില്ലാതെ ആ സംഭാഷണം ഇതാ. ( സുരക്ഷയെ കരുതിയുളള മുന്നറിയിപ്പ് - ഇത് ആരും അനുകരിക്കാൻ പാടില്ല. അതു മൂലമുണ്ടാകുന്ന യാതൊരു കഷ്ടനഷ്ടങ്ങൾക്കും ഈ ബ്ലോഗോ ഞാനോ ഇതിലെ കഥാപാത്രങ്ങളോ സാക്ഷാൽ ഒടേതമ്പുരാനോ പോലും ഉത്തരവാദി ആയിരിക്കുന്നതല്ല.)

അവൻ(കനേഡിയൻ ചങ്ക്): The Truth behind Absinthe. The Chemical that’s taken all the blame for absinthe’s hallucinogenic reputation is called thujone, which is a component of wormwood.
ഞാൻ: what is wormwood?

അവൻ: It is a herb. (അതിന്റെ പടം അയച്ചു തന്നു, എന്നിട്ട് ..) Some people believe this can cure cancer and some other illness... Wormwood is actually used to eliminate intestinal worms, especially roundworms and pinworms

ഞാൻ: ഇതു നമ്മുടെ നാട്ടിൽ പിടിക്കുവോ..??
ഞാൻ: ഉണ്ടേൽ ഒരു തൈ കൊണ്ടുവാ
ഞാൻ: ലക്ഷ്മി തരുവിനു ശേഷം കേരളത്തിന്റെ ഭാവി ഇതിലാണ്.

അവൻ: ശരിയാ. വാറ്റി അടിക്കാം.... രോഗവും മാറും

ഞാൻ: I meant marketing.. ഇതു നെഴ്സറി ഉണ്ടാക്കി ഒരു ഒറ്റ വർഷം കൊണ്ട് വിൽക്കുക. രണ്ടാം വർഷം മുതൽ ആദായമെടുക്കാമെന്ന് വാങ്ങിക്കുന്നവരെ വിശ്വസിപ്പിക്കുക. ഫാർമ കമ്പനികൾ വാങ്ങിക്കോളുമെന്ന് അടിച്ചിറക്കുക. ഏലം പറിച്ചു കളഞ്ഞിട്ട് ആണെങ്കിലും ആൾക്കാർ ഇതു നടും. ഒരു കാലത്തു ഹൈറേഞ്ചുകാർ വാനില വാങ്ങിയതു പോലെ വന്നു വങ്ങിക്കോളും. കച്ചവടം മൂപ്പിച്ചു നടത്തി തയ്യെല്ലാം വിറ്റശേഷം കമ്പനി പൂട്ടി മുങ്ങുക. നമ്മൾ സ്കൂട്ട്. ചോദിച്ചാൽ നമ്മുടെ പാർട്ണർഷിപ്പ് പിരിഞ്ഞെന്നും അതിനാൽ നെഴ്സറി നിർത്തിയെന്നും പറയുക

അവൻ: ആട് - മാഞ്ചിയം ലൈൻ, സംഭവം കഴിയുമ്പോൾ രാജ്യം വിടണം, അല്ലേൽ നാട്ടുകാർ വീട്ടിൽ വന്നു പഞ്ഞിക്കിടും.

ഞാൻ: യു goat ഇറ്റ്

അവൻ: നമ്മൾ മുങ്ങിയാലും നമ്മുടെ ബന്ധുക്കളുടെ കാര്യം സ്വാഹ....

ഞാൻ: ഇതു വലിയ സംഭവമാണെന്ന് നമ്മൾ പരസ്യപ്പെടുത്താൻ പാടില്ല.. കരക്കമ്പി ആയിരിക്കണം നമ്മുടെ പ്രധാന മാർക്കറ്റിങ് സ്റ്റ്രാറ്റജി. നമ്മുടെ ഫ്ലക്സിലും ബോർഡിലും ഒന്നും ഈ സാധനത്തിനു പ്രാധാന്യം കാണരുത്. ഇതൊരു വിശേഷപ്പെട്ട ചെടി ആണെന്ന് മാത്രം പറഞ്ഞാൽ മതി

അവൻ: ഈ ചെടിക്ക് എന്തൊക്കയോ ഔഷധ ഗുണമുള്ളതാ. അപ്പോ ചെറുതായിട്ട് നമ്മൾ ബാക്ക്ഗ്രൗണ്ട് കളി വച്ചാൽ കരക്കമ്പി പറന്നു കളിച്ചോളും

ഞാൻ: വിരയ്ക്കു കൊള്ളാമെന്നു മാത്രമേ നമ്മൾ പറയാവൂ. ഇതുപയോഗിച്ചു ആരുടെ എങ്കിലും വിര മാറിയാൽ തന്നെ കാൻസർ കേസ് ജനം ഏറ്റെടുത്തോളും. അവർ എയ്ഡ്സിനു വരെ കൊള്ളാമെന്ന് വെച്ചു കാച്ചിക്കോളും

അവൻ: ലോകവ്യാപകമായി അംഗീകരിച്ച ഔഷധ ഗുണങ്ങൾ പരസ്യപ്പെടുത്താൻ

ഞാൻ: കാരണം നാളെ കേസ് വന്നാലും പ്രൂഫൊള്ള ഫലമേ നമ്മൾ വാഗ്ദാനം ചെയ്യാവൂ. കാൻസറിന്റെ കാര്യം വാക്കാൽ മാത്രമേ പറയാവൂ. അതും ഉണ്ടത്രേ ചേർത്ത് പറഞ്ഞാൽ മതി

ഞാൻ: നാല് വാട്സാപ്പ് മെസെജ് നാസയുടെ ചെലവിൽ ഇറക്കിയാൽ മതി.. ഒപ്പം ഇത് ** ഫാർമസി ച്യവനപ്രാശത്തിൽ ചേർക്കുന്ന രഹസ്യ ചേരുവ ആണെന്നും കീച്ചിയേക്കണം

അവൻ: അതേ....നിയമപരമായി നമ്മളെ ഒരു ***ഉം ചെയ്യാൻ പറ്റരുത്
അവൻ: ക്യാൻസർ കാര്യം നമ്മുടെ വിശ്വസ്ത സുഹൃത്തുക്കൾ വഴി ഇറക്കാം. പിന്നെ ഇല്ലാത്ത ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ വക കുറച്ച് മെസ്സേജുകളും

ഞാൻ: എന്നാപ്പിന്നെ വെള്ളം സൗകര്യമുള്ള റോഡ് സൈഡിലെ പരന്ന സ്ഥലം രണ്ടു വർഷത്തേക്ക് പാട്ടത്തിനു കിട്ടുമോന്നു നോക്കട്ടേ? ഈ കുന്ത്രാണ്ടത്തിന്റെ നേഴ്സറി തുടങ്ങാൻ??

അവൻ: ഹഹാ... അതേയ്, വെള്ളം വേണമെന്നില്ല. സാധാരണ കര നിലം മതി. ഞാൻ നോക്കി. ഡ്രൈ ലാൻഡ് എന്നാ പറഞ്ഞിരിക്കുന്നത്

ഞാൻ: വെള്ളം വേണമെന്നെ. മൂന്നു നേരം സ്പ്രിംഗ്ലർ വെച്ച് എമ്പാടും വെള്ളം ചീറ്റിച്ചാലേ നെഴ്സറിക്ക് ഒരു ഗുമ്മുണ്ടാകൂ

അവൻ: സ്പ്രിംഗ്ലർ വെക്കുന്നുണ്ടെങ്കിൽ പിന്നെ പച്ച നെറ്റ് കൂടി വിരിക്കാം.

ഞാൻ: ഗ്രാന്റ്. പച്ച നെറ്റും നാല് ബംഗാളികളും. മഹാരാഷ്ട്രയിൽ ഇതു കൃഷി ചെയ്യുന്ന തോട്ടത്തിൽ നിന്നുമാണ് അവന്മാരെ വരുത്തിയതെന്ന് പറയാം. കേരളീയർക്ക് മഹാരാഷ്ട്രാന്നു പറഞ്ഞാൽ ബോംബെ, കൂടിയാൽ പൂനെ. അത്രേയുള്ളൂ.

ഞാൻ: ഹോ എടാ നമ്മളെ ഇനി പിടിച്ചാൽ കിട്ടത്തില്ല

അവൻ: മുന്തിയ ഇനം കാർ, കൂളിംഗ് ഗ്ലാസ്സ് എല്ലാം വേണം. ജാഡ ഒട്ടും കുറയാൻ പാടില്ല. നല്ല കിളി പോലത്തെ ഒരു പെങ്കൊച്ചിനെ മാസം 2000 രൂപ കൊടുത്ത് ഓഫീസിൽ ഇരുത്താം

അവൻ: ഓ.... നമ്മൾക്ക് അങ്ങ് സുഖിക്കണം.

ഞാൻ: ഏഹ്..?? നീ പ്രമുഖ നടനു പറ്റിയതൊക്കെ ഇത്രവേഗം മറന്നോ!

അവൻ: ശേ.. അതിനല്ല.. മുതലാളിമാരായിട്ട് ഇരുന്നു സുഖിക്കണമെന്ന്.

ഞാൻ: ഹോ എന്റെ അകവാളു മിന്നി.. അങ്ങനെ നോക്കിയാൽ രണ്ട് കൊടുക്കണോ.. പിരിച്ചു വിടുമ്പോൾ സ്റ്റേറ്റ് ലെവൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ മാനേജരുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് തരാമെന്ന് പറഞ്ഞാൽ മതി. പിന്നെ ഡ്യൂട്ടി‌സമയത്ത് പ്ലസ്ടുവിനു യൂണിഫോം ആയി ഉപയോഗിച്ച പാൻറ്റ്സും ഓവർകോട്ടും ഇടാൻ പറയണം. കയ്യിലെപ്പോളും അസുസിന്റെ ഒരു ടാബും ഒരു റൈറ്റിങ് പാഡും കരുതാനും പറയണം. ഐപാഡ് ഇല്ലേലും സാരമില്ല. ചെലവാ.

അവൻ: അത് മതി.....

ഞാൻ: പാഡ് വെച്ച് അവൾ വേണമെങ്കിൽ ബംഗാളികൾക്ക് വാട്സാപ്പ് അയച്ചു കളിച്ചോട്ടെ. അംബേട്ടന്റെ ഒരു സിമ്മും എടുത്ത് കൊടുത്തേക്കാം, വിത്ത് അൺലിമിറ്റഡ് നെറ്റ്.

അവൻ: അതേ. പിന്നെ വരുന്ന നാട്ടുകാരെ മുഴുവൻ അവൾ കൊഞ്ചി കൊഞ്ചി സാറേ എന്നു വിളിക്കണം. സകല ഞോഞ്ഞന്മാരെയും ഇളിച്ച് കാണിക്കുകേം ചെയ്യണം. ടാക്റ്റിക്കാണ്, പ്രമുഖ വ്യാപാരികൾ തൊട്ട് മുറുക്കാൻ കടക്കാർ വരെ ചെയ്യുന്നതാ.

ഞാൻ: നമ്മടെ ഡാഡി ഗിരിജയുടെ ഫാർമ കമ്പനിയിലേക്ക് എല്ലാ ദിവസവും ഈ ചെടി ലോഡ് പോകുന്നത് നമ്മൾ കസ്റ്റമേഴ്സിന്റെ മുന്നിൽ ഫേക്ക് ചെയ്യണം. "അടുത്തയാഴ്ച രണ്ടു ടൺ വേണമെന്നൊക്കെ ഇപ്പോൾ പറഞ്ഞാലെങ്ങനെയാ" എന്നൊക്കെ ഫാർമ കമ്പനിയുടെ പർചേസ് മാനേജരോട് കറങ്ങുന്ന കസേരയിൽ ഇരുന്ന് നമ്മുടെ കസ്റ്റമേഴ്സ് കാൺകെ ഫോണിലൂടെ തട്ടിക്കേറണം.

അവൻ: ഇതിലെ തേരാ പാരാ നടക്കുന്ന രണ്ടു ഊള സായിപ്പുമാരെ കള്ളും കഞ്ചാവും കൊടുത്ത് ആറു മാസം അവിടെ നിർത്താം. നാസയിലെ വിദഗ്ധര് ആണെന്ന് കാച്ചാം..

ഞാൻ : കലക്കും. ഇനി കാൻസർ ക്ലെയിം എന്ന വകുപ്പിൽ ക്ലച്ച് പിടിച്ചില്ലേലും പേടിക്കാനില്ല. അബ്സിന്തെയിൽ ഉപയോഗിക്കുന്നതാണെന്ന് കേട്ടാൽ വനമേഖലയോടു ചേർന്നുള്ള പ്രദേശങ്ങളിൽ നല്ല സെയിൽ‌സ് കിട്ടും. ലോക്കൽ ഈപ്പച്ചന്മാർ ഇരുട്ടുവാക്കിനു വന്നു വാങ്ങിച്ചോണ്ട് പൊക്കോളും.

അവൻ: ലോകത്തിലെ ഏറ്റവും നല്ല ആബ്‌സിന്ത് കിട്ടുന്ന സ്ഥലമായി രണ്ടു വർഷം കൊണ്ട് കേരളത്തിനെ നമുക്ക് മാറ്റണം

ഞാൻ: യേസ്.. വേൾഡ് ആബ്സിന്ത് ഹബ്. പറ്റിയാൽ സോമവേദത്തിൽ ആബ്സിന്ത് ഉണ്ടാക്കുന്നതിനെക്കുറിച്ച് പരാമർശം ഉണ്ടെന്നും സിന്ധു നദീതട സംസ്കാരത്തിന്റെ ശേഷിപ്പുകളിൽ ആബ്സിന്ത് അരിക്കുന്ന അരിപ്പ കിട്ടിയെന്നും ഒക്കെ കീച്ചാം.

അവൻ: വേറെ ലെവലായി!! പിന്നെ ആളുകേറാൻ, നമ്മുടെ നേഴ്സറിയിൽ ഒരു ഫ്രീ ടോയ്‌ലറ്റ് വെച്ചാൽ വഴീക്കൂടി പോകുന്ന ടൂറിസ്റ്റ് വണ്ടിയൊക്കെ ഓസിനു ശങ്ക തീർക്കാൻ നിര്ത്തിക്കോളും. പ്രസ്ഥാനത്തിൽ തിരക്കും തോന്നും!

ഞാൻ: അത് പൊളിച്ചു. ഓരോ വിസിറ്ററിനും വേനപ്പച്ച, തൊട്ടാവാടി എന്നി ഔഷധചെടികളുടെ മേൽത്തരം ടിഷൂ കൾചർ തൈ കോപ്ലിമെന്റായി കൊടുക്കാം.

അവൻ: ഒരു നോട്ടീസും.

ഞാൻ: ഷുവർ. ടോയ്‌ലറ്റ് ഡെയ്‌ലി കഴുകാൻ നിലവിലുള്ള ബംഗാളികളിൽ നിന്ന് ഒരാളെ തന്നെ വെക്കാം. അവനു ഡെയ്‌ലി അൻപതു രൂപ കൂടുതൽ കൊടുത്തേക്കാം.

ഞാൻ: പിന്നെ, പ്രസ്ഥാനത്തിൽ ഒരു സെൽഫീ പോയിന്റ് വേണം. ഏത് ആംഗിളിൽ ഫോട്ടോ എടുത്താലും നമ്മുടെ ബോർഡ് ഫ്രെയിമിൽ വരണം.

ഞാൻ: മറ്റൊരു കിടിലൻ ഐഡിയാ ഉണ്ട്. വീട്ടിൽ തിളപ്പിക്കുന്ന കുടിവെള്ളത്തിൽ രണ്ടു ദിവസത്തിലധികം പ്രായമില്ലാത്ത ഒരു തളിരു ഇട്ട് തിളപ്പിച്ചാൽ ആദ്യം പറഞ്ഞ മാതിരി ഉദരരോഗ പ്രതിവിധിക്കു ഉത്തമമാണെന്ന് പറയണം. മെയിൻ പോയിന്റായിട്ട് ശുക്ലവർദ്ധനവിനും കേമമാണെന്ന് കീച്ചിയേക്കണം.

അവൻ: ശുക്ല വർദ്ധനവ് - അത് ഉറപ്പായും വേണം.

ഞാൻ: അങ്ങനെയായാൽ സെയിത്സ് പിടിച്ചാൽ കിട്ടാതാകും.

അവൻ: സ്തനങ്ങളുടെ വലിപ്പം കൂട്ടാൻ കൂടി നല്ലതാണെന്ന് കാച്ചിയേക്കാം. പെണ്ണുങ്ങളും മേടിക്കട്ടെ.

ഞാൻ: അയ്യോ ആശാനേ! പർട്ടിക്കുലർ സെറ്റ് ഒഫ് കസ്റ്റമേഴ്സിനു യൂണിവേഴ്സലി അക്സപ്റ്റബിളായിട്ടുള്ള ആർത്തവ വേദന കുറയ്ക്കും എന്നായാലോ. ഒരു പ്രായം കഴിഞ്ഞ എല്ലാം വീഴും.

അവൻ: സമയം ദീർഘിപ്പിക്കും തുടങ്ങി സകലമാന തള്ളലും കരക്കമ്പി ആയി ഇറക്കാം.

ഞാൻ: സിവനേ!! ആ പിന്നെ, നമ്മുടെ ജൈവകൃഷിയിലേക്കിറങ്ങിയ നടനെ ഒക്കെ കാശു കൊടുത്തിട്ടായാലും ഇടയ്ക്കിടെ സ്പോട്ടിൽ വരുത്തണം. എന്നിട്ട് കുളമാവ് വനത്തിൽ പാഴ്തൈ കളയാൻ പോകുന്ന കൂട്ടത്തിൽ ആ വണ്ടിയേൽ കേറ്റി വിടണം. കണ്ടാൽ മൂപ്പിൽസ് തൈകളെല്ലാം ഹോൾസെയിലായിട്ട് വാങ്ങിക്കൊണ്ട് പോവാണെന്ന് നാട്ടുകാർക്ക് തോന്നണം.

അവൻ: ഹവാഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ എന്ന് പറഞ്ഞ് രണ്ടു പേരെ ഇടയ്ക്ക് കൊണ്ടുവരാം.

ഞാൻ: “ബോട്ടണി - ക്യൂറേറ്റിവ് ഹെർബ്സ്” വിഭാഗം മേധാവിയും പിന്നെ ഡീനും ആയിക്കോട്ടെ.

അവൻ: ഡീനോ..??

ഞാൻ: അയ്യോ യൂത്തനല്ല!

അവൻ: ഓ... മറ്റേ ഡീൻ!!

ഞാൻ: വ്വാ തന്നെ.

അവൻ: (കാനഡായിലെ കുറെ സായിപ്പുമാരുടെയും ഒരു ചുന്ദരിപ്പെണ്ണിന്റെയും ഗ്രൂപ്പ് പോട്ടം കാണിച്ചിട്ട്) ഇവന്മാര് പോരെ?? വട്ടച്ചിലവും കുപ്പിയും കൊടുത്താൽ മതി.

ഞാൻ: ആ പെണ്ണിന്റെ ടിക്കറ്റ് ഞാൻ വഹിക്കാം‌. ആ രണ്ടു താടിക്കാരെയും കൂട്ടിക്കോ. പിന്നെ ആ എബി മാത്യുവും പോന്നോട്ടെ. (ആറാംതമ്പുരാൻ.jpg)

ഞാൻ: അതേയ്, ഇടുക്കി ഡാം ഓപ്പണാകുകയും പൂജാ, ഓണം, ക്രിസ്മസ് തുടങ്ങിയ അവധി ഒക്കെ വരുമ്പോൾ ***, ***, *** തുടങ്ങിയ നമ്മുടെ സിനിമയിലെ കെട്ടു കോലങ്ങളെ ഒക്കെ കാശു കൊടുത്ത് എഴുന്നള്ളിച്ചു നിർത്തണം. പുതിയ ഒരുത്തി ഉണ്ടല്ലോ, ചുമ്മാ ചിരിക്കാൻ മാത്രം അറിയാവുന്ന.. ആ അവളൊക്കെ വന്നാലേ യൂത്ത് ഇടിച്ചു നിൽക്കൂ. അതിന്റെ ഒക്കെ പിക് എടുത്ത് ഫ്രെയിം ചെയ്ത് ഓഫീസിലെ ഭിത്തിയിൽ തൂക്കണം.

അവൻ: സീരിയൽ റാണിമാരെ ഇറക്കാം. മന്ത്രിമാരുടെ കൂടെ നിൽക്കുന്ന ഫോട്ടോയും വേണം.

ഞാൻ: അങ്ങനാണെങ്കിൽ കരിക്ക് മസ്റ്റ്. മറ്റേ ബോംബെ, ചെന്നൈ ഒക്കെ വിദേശത്താണെന്നു പറഞ്ഞ ടീംസിനെ ഒന്നും വേണ്ട.

അവൻ: അയ്യോ കുഴപ്പമില്ലന്നേ. ഇവരൊക്കെ വന്നിട്ടു ഫുൾ മേക്കപ്പിൽ കമാന്നു മിണ്ടാതെ തൈയും തലോടി നിന്നാൽ മതി. ഒരു ഗ്രിപ്പിന് കാനഡയിലെ രണ്ടു യൂണിവേഴ്സിറ്റിയിൽ നിന്ന് നമുക്ക് കോണസാണ്ടർ അവാർഡ് കിട്ടുന്നതിന്റെ ഫോട്ടോയും ഉണ്ടാക്കാം.

ഞാൻ: നമുക്ക് പ്രസ്ഥാനം സണ്ണിചേച്ചിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചാലോ??

അവൻ: ഡേയ് നമ്മൾ തുടങ്ങുന്നതു കോഴിഫാം അല്ല.

ഞാൻ: എന്നാൽ നമ്മുടെ ആശാനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാം. പ്രസംഗിക്കുന്ന മൈക്കിനു മുന്നിൽ മൈക്കു കാരന്റെ പേരിനു പകരം നമ്മുടെ സ്ഥാപനത്തിന്റെ പേരു വെക്കും. സ്ത്രീ തൊഴിലാളികളെയും ഖദറുകാരെയും മൂപ്പരു നാല് തെറി പറഞ്ഞാൽ പബ്ലിസിറ്റിക്ക് പിന്നെ നമ്മുടെ കയ്യീന്ന് അഞ്ചിന്റെ പൈസാ മുടക്ക് വരില്ല.

അവൻ: മഞ്ഞ ചാനലുകാരെ വിളിക്കണം. അവന്മാർ വാർത്ത ആക്കിക്കോളും.

ഞാൻ: ലോക്കലു മതി . രണ്ടേ രണ്ടേണ്ണം.

ഞാൻ: വിവാദം ആയിക്കഴിയുമ്പോൾ അന്തിവെളിച്ചപ്പാടന്മാരൊക്കെ ചർച്ചിക്കാനുളള വിഡിയോ ഫുട്ടേജ് കിട്ടാൻ പിന്നാലെ നടക്കും . അന്നേരം ലോക്കൽ ചാനലുകാരനും ഒരു പത്രാസൊക്കെ കിട്ടിക്കോട്ടെ.

അവൻ: എന്നാപ്പിന്നെ ലോക്കല് ഊളകൾ മതി. രണ്ടു ഫുള്ളു കൊടുത്താൽ ഓകെ.

അവൻ: പിന്നെ സകല ചോട്ടാ നേതാക്കൾക്കും കവട്ട ജവാൻ മേടിച്ചു കൊടുത്ത് നമ്മുടെ ആളാക്കണം.

ഞാൻ: പോരുംപ്പോ ആബ്സിന്തെയുടെ പത്ത് കാലിക്കുപ്പി കൊണ്ടുപോരെ. അതിൽ ഒഴിച്ചു കൊടുക്കാം.

ഓരോന്നിലും നേരിയ ഡോസ് ഉറക്കഗുളികയും കലക്കണം. എന്നാലെ യെവന്മാർ വീഴൂ. ഓസിനു അടിച്ചടിച്ചു മുടിഞ്ഞ കപ്പാസിറ്റി ആയിരിക്കും.

അവൻ: ആനമയക്കി കലക്കാം.

അവൻ: വിദ്യാർഥികളെ ആകർഷിക്കാൻ സ്കൂളുകൾക്ക് ഫ്രീ പിക്നിക് സംവിധാനം, ക്ലാസ്സ് വിത്ത് പ്രൊജക്ടർ.

ഞാൻ: അതിൽ നാം നാടിന്റെ ജൈവ സമ്പത്ത് തിരിച്ചു പിടിക്കുന്നതിനെ പറ്റി മാത്രം പറയണം. വീണ്ടും തൊട്ടാവാടി, വേനപ്പച്ച, ഫ്രീ നോട്ടീസ്..

ഞാൻ: ജപ്തി നോട്ടീസിന്റെ കോപ്പി തരുന്ന ചെറുകിട കർഷകർക്ക് കേന്ദ്രത്തിന്റെ എന്ന പേരിൽ 25% ഇളവ് കൊടുക്കാം. പിന്നെ ആ കൊടിക്കാരുടെ ശല്യം പേടിക്കേണ്ട.

ഞാൻ: ഇതെല്ലാം ആ പെങ്കൊച്ച് സിങ്കിൾ ഹാൻഡഡ് ആയിട്ട് ചെയ്യേണ്ടി വരുമല്ലോ.

അവൻ: അതിനു അവൾക്ക് ഡെയ്‌ലി ചായയും കടിയും നാലുമണിക്ക്. കമ്പനി വക.

ഞാൻ: കൊള്ളാം അളിയാ. നമ്മടെ അച്ഛാദിൻ ആയെന്നാ തോന്നുന്നത്!

ശുഭം.

Monday, November 28, 2011

ക്ഷേമാന്വേഷണം

"മാഷേ നിങ്ങള്‍ എവിടത്തുകാരനാ?" ഒന്നു നിര്‍ത്തിയിട്ട്‌, "... അല്ല, നേരത്തേ ചോദിച്ചിട്ടുണ്ടോ എന്നറിയില്ല, എന്നാലും?"

"പെരുമ്പാവൂര്‍."

"ആ, അപ്പോ നമ്മടെ അടുത്തൊക്കെ തന്നെ! ജയറാമിനെ ഒക്കെ അറിയുമോ? എന്നു വെച്ചാ നേരിട്ടു പരിചയം ഉണ്ടോ?"

"ജയറാമിനെ... നേരിട്ടു പരിചയം ഇല്ല. പുള്ളീടെ വീടു കണ്ടിട്ടുണ്ട്‌."

"ഓ, അതു ശരി."

"അനന്യയെ അറിയാം! പിന്നെ മിത്ര എന്റെ സിസ്‌റ്ററിന്റെ സ്‌കൂള്‍ മേറ്റ്‌ ആയിരുന്നു."

"ഓഹോ! അനന്യയും ആയി എങ്ങനെ?"

"അത്ര നല്ല റിലേഷന്‍ അല്ല!"

"ഒരുപാട്‌ അടുക്കാന്‍ പോകാത്തതാ നല്ലത്‌. ഞാന്‍ ഇവരൊക്കെയായി ഒരു ഡിസ്‌റ്റന്‍സ്‌ ഇട്ടു നിക്കുന്നത്‌ അതുകൊണ്ടാ!"

"സത്യം, പിന്നല്ലാതെ!"

"ഈ നയന്‍താരയുമായി ഫ്രണ്ട്ഷിപ്പിനു ഒരു പരിധി വെച്ചത്‌ ഇപ്പോ മറ്റേ ഇഷ്യു ഒക്കെ വന്നപ്പോള്‍ എത്ര നന്നായി എന്നു മനസ്സിലായി. അല്ലെങ്കില്‍ കാണുന്നോരെല്ലാം നമ്മളോട്‌ ചോദിക്കില്ലേ?"

"പിന്നല്ലാതെ.."

"വെറുതെ എന്തിനാ നമ്മള്‍ അവരുടെ പ്രൈവറ്റ്‌ ലൈഫിനെ കുറിച്ച്‌ അഭിപ്രായം പറയുന്നേ!"

"അനന്യ ഫീല്‍ഡില്‍ വരുന്നേനു മുന്നേ എന്റ്‌ ഫ്രണ്ടാരുന്നു."

"അതെയോ?"

"ഇപ്പോ വന്‍ ജാഡയാ. സിസ്‌റ്ററിന്റെ കല്യാണത്തിനൊക്കെ വന്നിട്ടുണ്ട്‌. ഇപ്പോ തീരെ ടച്ചില്ല."

"എന്നെ പിന്നെ മിക്കവരും വല്ലപ്പോഴുമൊക്കെ വിളിക്കും."

"അതു ശരി! ആരൊക്കെ?"

"ലാലൊന്നും ഇപ്പോ വിളിക്കില്ല. ചാക്കോച്ചന്‍, ജയസൂര്യ, സുരാജ്‌ ഒക്കെ ആഴ്‌ചയില്‍ ഒന്നെങ്കിലും വിളിക്കും. കല്‍പനച്ചേച്ചിയെ ഓണത്തിന്റെ സമയത്തു നേരിട്ടു കണ്ടിരുന്നു. അമ്പിളിച്ചേട്ടന്‍ ഇനി ആ വഴിക്കു വരുമ്പോള്‍ വീട്ടില്‍ കേറാമെന്നാ പറഞ്ഞേക്കുന്നേ. പുള്ളി പഴമ്പുരാണം പറയാന്‍ തുടങ്ങിയാല്‍ നമ്മളിരുന്നുപോകും കെട്ടോ!"

"തന്നേ?"

"ആന്നെന്നേ! എല്ലാരും ഒരുപാടു തിരക്കൊക്കെ ഉള്ളവരായതുകൊണ്ട്‌ ഞാന്‍ അങ്ങോട്ട്‌ കേറി വിളിക്കാനും മറ്റും പോകില്ല. എന്നാലെന്നാ, എല്ലാരും തന്നെ നല്ല സ്‌നേഹമുള്ള കൂട്ടത്തിലാ കേട്ടോ! നല്ല കെയര്‍ ആണ്‌! ആര്‌ എന്നു വിളിച്ചാലും ആദ്യം ചോദിക്കുന്നത്‌ ഒരേ കാര്യമാ.."

"അതെന്തോന്ന്‌?"

"അസുഖം ഒക്കെ ഇപ്പോള്‍ കുറവുണ്ടോന്ന്‌!"

Wednesday, October 12, 2011

അന്തോണിയുടെ തോല്‌വിയും അച്ചാമ്മയുടെ അനിശ്ചിതത്വവും

ഏതാണ്ട്‌ മൂന്നു പതിറ്റാണ്ടുകള്‍ക്കു മുന്‍പ്‌ അച്ചാമ്മയ്‌ക്ക്‌ അന്തോണിയെ കല്യാണം ആലോചിക്കുന്ന കാലം. സോഷ്യലൈസിങ്ങും നെറ്റ്‌വര്‍ക്കിലൂടെയുള്ള സോഷ്യലൈസിങ്ങും ഒന്നും മാമുനിമാര്‍ പോലും പ്രവചിച്ചിട്ടില്ലാത്ത കാലമായിരുന്നല്ലോ അത്‌. ഇന്നു ചാവറ മാട്രിമോണി ഡോട്ട്‌ കോം ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യം അന്നു അന്തോണി-അച്ചാമ്മമാര്‍ക്കായി പ്രാവര്‍ത്തികമാക്കിയത്‌ ബ്രോക്കര്‍ ശ്രീമാന്‍ ഉണ്ണിവറീതുചേട്ടനായിരുന്നു. ആ, അതുതന്നെ, രണ്ടുകൂട്ടരുടെയും ഇടയ്ക്കു നിന്ന്‌ ഇടപാടാക്കി(ഡീല്‍ ഓര്‍ നോ ഡീല്‍) കൊടുക്കുന്നതുകൊണ്ടുതന്നെയാണ്‌ ആ പേര്‌. നമ്മള്‍ സിനിമായില്‍ കാണുന്നമാതിരി നീളന്‍ ജുബ്ബയും വര്‍ഷത്തില്‍ 365 ദിവസവും കക്ഷത്തില്‍ ഊറുന്ന വിയര്‍പ്പു കുടിക്കുന്ന ഡയറിയും കാലന്‍ കുടയും ഉള്ള ദല്ലാള്‍ അല്ല കെട്ടോ ഈ ഉണ്ണിവറീത്‌. സാധാരണ വേഷം, കണക്കും ഡേറ്റാബേസുമെല്ലാം തലയ്ക്കുള്ളില്‍. മരുന്നിനു പോലും ഫോട്ടോ കാണിക്കല്‍ ഇല്ല. ബ്രോക്കര്‍ എന്ന സ്ഥാനപ്പേരുപോലും ഇല്ലാതിരുന്ന അക്കാലത്ത്‌ 'എടക്കാരന്‍' എന്നാണു വിവാഹദല്ലാളുമാര്‍ അറിയപ്പെട്ടിരുന്നത്‌. ഇപ്പോ കല്യാണബ്രോക്കര്‍മാരെ തീരെ കാണാനില്ല. സ്ഥലമിടപാടു ബ്രോക്കര്‍മാരെ ബ്രോക്കര്‍ എന്നു വിളിച്ചാല്‍ നമ്മള്‍ അവരുടെ തന്തയ്‌ക്കു വിളിച്ചമാതിരി ഒരു നോട്ടമാണ്‌, എന്താ കാര്യം? 'റിയല്‍ എസ്റ്റേറ്റ്‌ ഏജന്റ്‌' എന്നേ അവരെ വിളിക്കാവൂ.

പറഞ്ഞു വന്നത്‌, നമ്മടെ അന്തോണീടെ ആലോചന വന്നതിനെക്കുറിച്ചാണല്ലോ. പെണ്ണിന്റെ വീട്ടുകാരും ചെറുക്കന്റെ വീട്ടുകാരും പരസ്‌പരം ചില അന്വേഷണങ്ങളൊക്കെ നടത്തണം, അതാണല്ലോ ഒരു നാട്ടുനടപ്പ്‌. ഇരുപത്തഞ്ചായതിനെ 'അടുത്ത കുംഭത്തില്‍ പതിനേഴ്‌ തെകയും' എന്നു പറഞ്ഞു കെട്ടിക്കുന്ന കാലമാ. ആണുങ്ങളുടെ കാര്യമാണെങ്കില്‍, 'തങ്കപ്പെട്ട സ്വഭാവമാ' എന്നു പറയും ദല്ലാള്‍. ആളെ നേരിട്ടറിയാവുന്നവര്‍ക്കറിയാം ഈ പറഞ്ഞ തങ്കപ്പെട്ട സ്വഭാവം എന്നതു ശരിക്കും തള്ളയെ തല്ലുന്ന തങ്കപ്പേട്ടന്റെ പോലത്തെ സ്വഭാവമായിരിക്കും എന്ന്. അല്ല, എന്തിനേറേ പറയുന്നു ആയിരം കള്ളം പറഞ്ഞാണ്‌ ഒരു കല്യാണം നടത്തുന്നതെന്നാണല്ലോ പഴമൊഴി. നമ്മടെ നായകനെക്കുറിച്ച്‌ എടക്കാരന്‍ പറഞ്ഞതും ഏതാണ്ടിതുപോലൊക്കെത്തന്നെ ആയിരുന്നു.

"യ്യോ! അന്തോണീന്നു പറഞ്ഞാ അവിടങ്ങളിലൊക്കെ നല്ല മതിപ്പാ." ഉവ്വ, ഏതു കാര്യത്തിലാന്നും കൂടെ പറയണം. ഇനി വരുന്ന ഡയലോഗ്‌ ശ്രദ്ധിച്ചാല്‍ മതി. എന്തുമാത്രം മധുരം ചാലിച്ച കസര്‍ത്താണെന്നു നോക്കിക്കോണം.

"ഈ അന്തോണീടപ്പന്‍, വര്‍ക്കിച്ചന്‍, അവിടങ്ങളിലൊക്കെ നല്ല പേരൊള്ള മനുഷ്യനാ. കാശും പത്രാസും ഒന്നും അധികം പറയാനില്ലെങ്കിലും... ഇന്നു വരെ ഒരു മുട്ടും വന്നിട്ടില്ല. നന്നായി പറമ്പീ പണിയും. കൃഷീം കന്നുകാലീം എല്ലാ വകേം ഉണ്ട്‌. വെളുക്കുമ്പോ എറങ്ങിയാ പിന്നെ ഇരുട്ടീട്ടേ പണി നിര്‍ത്തിക്കേറൂ. അല്ല, അതിന്റെ ഗുണവും ഉണ്ട്‌ കേട്ടോ. എന്നതാ? ഇന്നു വരെ, മൂപ്പിലാനൊരു കാര്യത്തിനും മുടക്കം വന്നിട്ടില്ല. പിന്നെയെന്നാ, പള്ളിക്കും കൂട്ടര്‍ക്കും തന്നാലാവുന്നതൊക്കെ ചെയ്യുന്നുമുണ്ട്‌. അല്ല, അങ്ങനെയുള്ളോര്‍ക്കു പണോം പത്രാസും എന്തിനാന്നേ? മൂപ്പരാണെങ്കില്‍ ഒന്നാംതരം വിശ്വാസി. പെണ്ണുമ്പിള്ളയാണെങ്കി അതുപോലെ തന്നെ. ആ വീട്ടിലെ സകല കാര്യങ്ങളും വേണേല്‍ ഒറ്റയ്‌ക്കവരു നോക്കിക്കോളും...."

അന്തോണിയില്‍ നിന്നു ടപ്പേന്നു വര്‍ത്താനം അന്തോണീടപ്പനിലെത്തീതു കണ്ടില്ലേ? ഇത്രേം കേക്കുമ്പോ പെണ്ണിന്‌, 'എന്നാപ്പിന്നെ ഞാന്‍ ചെറുക്കന്റെ അപ്പന്‍ വര്‍ക്കിച്ചനെ കെട്ടിക്കോളാം' എന്നു വരെ തോന്നിപ്പോകും. ഭാവി-അമ്മായിയമ്മേടേ മിടുക്കിനെ കുറിച്ചുള്ള വര്‍ണ്ണനയില്‍ വേണമെങ്കില്‍ ആ വീട്ടിലെ സകല കാര്യങ്ങളും - കെട്ട്യോനെ ഉള്‍പ്പടെ - തന്റെ വരുതിക്കു നിര്‍ത്താന്‍ പാങ്ങുള്ള ഒരു രാക്ഷസിയാണ്‌ അവര്‍ എന്നും അര്‍ഥം കാണാം. സൂക്ഷിച്ചു നോക്കണം, ഇതു വരെ അന്തോണീടെ പുരാണം ഒന്നും പറഞ്ഞിട്ടില്ല!

ഇത്രേം പറഞ്ഞു, കേട്ടതെല്ലാം തൊണ്ടതൊടാതെ ഇറക്കിയാല്‍ പയ്യന്റെ കുടുംബത്തെപ്പറ്റി ഇപ്പോ പെണ്ണിന്റെ വീട്ടുകാര്‍ക്ക്‌ നല്ല മതിപ്പായി. വേറൊരു കാര്യം മാതാപിതാക്കള്‍ എപ്പോളും മാതാപിതാക്കളുടെ ലെവലിലേ ചിന്തിക്കൂ. മത്ത കുത്തിയാല്‍ കുമ്പളം മുളയ്‌ക്കില്ല എന്ന വിശ്വാസം. (പേട്ടുമത്തനായിക്കൂടേ എന്നു ചോദിക്കരുത്‌, അല്ല, ആരും ചോദിക്കാറില്ല!) മാതാപിതാക്കളുടെ ഭാഗം ക്ലീന്‍ ആയാല്‍ ബാക്കി താനെ ശരിപ്പെട്ടോളും എന്നൊരു വെപ്പ്‌. വിശ്വാസം, അതാണല്ലോ എല്ലാം! ഇത്രേം പറഞ്ഞാലുള്ള മെച്ചം എന്തെന്നാല്‍... മന:ശാസ്ത്രപരമായി, ഇത്രേം കാഴ്ചപ്പൊലിമയുള്ള വിഭവങ്ങള്‍ വിളമ്പി വെച്ചിട്ട്‌ 'അവിയലിന്‌ ഇച്ചിരെ ഉപ്പു കുറവാട്ടോ, സാമ്പാറിന്‌ സൊല്‍പം എരിവു കൂടുതലും' എന്നു പറഞ്ഞാല്‍, ഈ വായിക്കുന്ന നിങ്ങളാണെങ്കിലും പെണ്ണിന്റെ അപ്പന്റെ സ്ഥാനത്താണെങ്കില്‍ "ഓ.. അതു സാരമില്ലന്നേ" എന്നേ പറയൂ. ഇനി മറിച്ചൊരഭിപ്രായമുണ്ടെങ്കിലും "ഇതൊക്കെ അത്ര കാര്യമാക്കാനുണ്ടോ ചങ്ങാതീ?" എന്നു ദല്ലാളും "നിങ്ങളങ്ങു സമ്മതിക്കു മനുഷ്യാ!" എന്നു പെണ്ണുമ്പിള്ളയും പറയുമ്പോള്‍ അയാളങ്ങു താഴ്‌ന്നു കൊടുക്കും. അമ്മയുടെ മനസ്സില്‍ 'എന്നതായാലും എന്നെ കെട്ടിയെഴുന്നള്ളിച്ചോണ്ടുവന്ന നരകത്തേക്കാള്‍ നൂറുമടങ്ങു ഭേദമാണല്ലോ' എന്നാവും.

"ചെറുക്കന്‍ മിടുക്കനാ. കാണാന്‍ യോഗ്യന്‍. ഏഴാം ക്ലാസ്സുവരെയേ പോയിട്ടുള്ളൂ. എന്നാലെന്നാ, അപ്പനെപ്പോലെ തന്നെയാ, അദ്ധ്വാനി. നന്നായി പറമ്പില്‍ പണിയും. അപ്പനെ പറിച്ചു വെച്ചപോലെയാ! ആ! ദു:സ്വഭാവം എന്നു പറയാന്‍ അങ്ങനെ ഒന്നും തന്നെയില്ല. എന്നാലും, ഇന്നത്തെ പിള്ളാരല്ലേ, അതിപ്പോ കമ്പനി കൂടുമ്പോ ഒരമ്പതോ നൂറോ അടിക്കുമെന്നോ ഒരു ബീഡിയെങ്ങാനും പൊകയ്‌ക്കുമെന്നോ കൂട്ടിക്കോ. വേറേ അലമ്പു കമ്പനിയോ കൂട്ടുകെട്ടോ ഏ...ഹേ! വീടും വീട്ടുകാര്യങ്ങളും ആയിട്ട്‌ ഒതുങ്ങിക്കഴിയുന്നവന്‍. ഇവിടത്തെ ഒരു രീതീം കാര്യങ്ങളും ഒക്കെ വെച്ചു നോക്കിയപ്പോ എനിക്കു തോന്നി അച്ചായന്റെ കുടുംബത്തീ കേറ്റാന്‍ കൊള്ളാവുന്ന ഒരുത്തനാണെന്ന്‌. അല്ലങ്കില്‍ പിന്നെ ഞാന്‍ ഇതിവിടെ അവതരിപ്പിക്കില്ലല്ലോ, യേത്‌?"

മേല്‍പ്പറഞ്ഞതിന്റെ ഏതാണ്ടു നടുക്കു ഭാഗത്ത്‌ പ്രതിശ്രുതവധു അച്ചാമ്മയുടെ ജീവിതത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കാവുന്ന ചില സംഗതികള്‍ നിരന്നു കിടക്കുന്നുണ്ടെങ്കിലും അവസാനം അച്ചാമ്മയുടെ കുടുംബമഹിമ കൊണ്ട്‌ ഒരു ചൂണ്ടക്കൊളുത്തുണ്ടാക്കി എറിഞ്ഞപ്പോ അച്ചാമ്മേടപ്പന്‍ ഇടം വലം നോക്കാതെ കൊത്തി.

ഭക്ഷണപ്രിയനായ അന്തോണിയെ പാട്ടിലാക്കാന്‍ എടക്കാരന്‍ കണ്ട വഴി അച്ചാമ്മ ഒരു പാചകറാണിയാണെന്നു പറഞ്ഞു പിടിപ്പിക്കുകയായിരുന്നു. അവസാനം പുകിലാകാണ്ടിരിക്കാന്‍ ചെറുക്കന്‍ നന്നായി ശാപ്പാടടിക്കുന്ന കൂട്ടത്തിലാ എന്നു പെണ്ണിന്റെ അമ്മയോട്‌ ഡാവിലൊന്നു സൂചിപ്പിക്കാനും മറന്നില്ല. എന്നിട്ടോ, കല്യാണമുറച്ച അന്നു മുതല്‍ കെട്ടിന്റെ തലേന്നു വരെ അച്ചാമ്മയ്‌ക്കു പാചകത്തിന്റെ ക്രാഷ്‌ കോഴ്‌സായിരുന്നു. ഇന്നും ഇതൊക്കെ നടപ്പുള്ളതാണേ! കെട്ടു കഴിഞ്ഞ്‌ "താനല്ലേടോ അവളൊരു പാചകറാണിയാണെന്നു പറഞ്ഞത്‌? പാചകം എന്നാണോ വാചകം എന്നാണോ താന്‍ അന്നു ശെരിക്കും പറഞ്ഞെ?" എന്നു ഉണ്ണിവറീതിനോട്‌ അന്തോണി ചോദിക്കാഞ്ഞതു നമ്മടെ അച്ചാമ്മേടെ മിടുക്ക്‌.

പക്ഷേ അച്ചാമ്മയുടെ സ്ഥിതി മറിച്ചായിരുന്നു. ബീഡിപ്പുക എന്നതു അന്തോണിക്ക്‌ ജീവശ്വാസമാണെന്ന തിരിച്ചറിവ്‌. അതിന്‌ ഒരുപാടുനാളൊന്നും കാത്തിരിക്കേണ്ടിയും വന്നില്ല. പിന്നെ ആദ്യമൊക്കെ അത്ര ഇല്ലായിരുന്നെങ്കിലും അന്തിയാവുമ്പോ പണി കഴിഞ്ഞിട്ട്‌ അന്തോണി ഒന്നു മുങ്ങുന്നതു പതിവായി. ഇരുട്ടിക്കഴിയുമ്പോള്‍ പൊങ്ങും. മുങ്ങലും പൊങ്ങലും ഒക്കെ വെള്ളത്തിലേ നടക്കൂ എന്നു കൂട്ടിവായിക്കാനുള്ള ജി.കെ. ഒക്കെ വായനക്കാര്‍ക്കുണ്ടല്ലോ. പോരാഞ്ഞ്‌ സമാധാനപൂര്‍ണ്ണമായ അക്ഷമയോടെ ക്യൂ നില്‍ക്കാന്‍ അന്നു ബീവറേജൊന്നുമില്ല. സൊയമ്പന്‍ ചാരായം ഉള്ള കാലമാണ്‌. പുഴുങ്ങിയ മുട്ട കൂട്ടി ഒരു നൂറടിച്ചാല്‍ കല്ലു ചുമക്കുന്നവന്റെ വരെ മേലുവേദനയും കരളും അലിഞ്ഞു പോകും. നാട്ടിലാണെങ്കില്‍ ഇഷ്‌ടം പോലെ തെങ്ങും പനയും - 'എന്നെ ചെത്തി കള്ളെടുക്കാവോ?' എന്നും ചോദിച്ച്‌ നില്‍ക്കുന്നു. (ഇപ്പോ നമ്മുടെ നാട്ടില്‍ തേങ്ങായിടാന്‍ ആളെ കിട്ടില്ല, പക്ഷേ ചെത്തുകാര്‍ ഇഷ്‌ടം പോലെ ഉണ്ട്‌. 'ഡിമാന്‍ഡ്‌ മേക്‌സ്‌ പ്രൊഡക്റ്റ്‌സ്‌ ആന്‍ഡ്‌ പ്രൊഫഷണല്‍സ്‌' എന്നാണല്ലോ!) അപ്പോ മേനി പറഞ്ഞ ദു:ശ്ശീലരാഹിത്യം എന്ന ഗുണം പള്ളീച്ചെന്നു പറഞ്ഞാമതി എന്ന ഗതിയായി. ഇതൊരിക്കല്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ 'ഇതു ഞാന്‍ എപ്പളേ പ്രതീക്ഷിച്ചു' എന്ന മട്ടില്‍ അന്തോണി തിരിച്ചടിച്ചു:

"ഞാന്‍ കള്ളുകണ്ടാല്‍ കാര്‍ക്കിച്ചു തുപ്പുന്നവനാണെന്നും ബീഡിപ്പുക കൊണ്ടാല്‍ ആസ്‌മാ വരുന്നോനാണെന്നും ഒന്നും പറഞ്ഞിട്ടില്ല. നിന്റേം നിന്റെ വീട്ടുകാരടേം വെളിവുകേടിന്‌ അങ്ങനെ കരുതിപ്പോയതിന്‌ ഞാനെന്നാ പെഴച്ചു? പകരം ഇങ്ങോട്ടു പറഞ്ഞതെന്നാ? നിന്റത്രേം വെച്ചു വെളമ്പാന്‍ കഴിവുള്ളവള്‍ ആ കരേല്‍ വേറേയില്ലന്നല്ലേ? ശരി, ഞാന്‍ വലിക്കുമെന്നും അല്‍പസൊല്‍പം കുടിക്കുമെന്നും അറിഞ്ഞപ്പോ നിന്റെ തെറ്റിദ്ധാരണയങ്ങു മാറി. ഇനി നിന്റെ വീട്ടുകാര്‍ എന്നെ എന്തെല്ലാം കള്ളം പറഞ്ഞാ തെറ്റിദ്ധരിപ്പിച്ചേക്കുന്നേന്നാര്‍ക്കറിയാം?"

അച്ചാമ്മയുടെ ഉള്ളു നൊന്തു. പേടിക്കേണ്ട, പാചകറാണിപ്പട്ടം പോയാല്‍ തന്റെ കുടുംബക്കാര്‍ ആകമാനം നുണയന്മാരാണെന്ന്‌ അതിയാന്‍ പറഞ്ഞു കളയുമെന്ന പേടിയായിരുന്നു പുള്ളിക്കാരിക്ക്‌. കെട്ടിക്കേറിച്ചെല്ലുന്ന പെണ്ണിന്റെ കുടുംബം തരംതാണുപോയാല്‍ പിന്നെ അവള്‍ക്കവിടെ എന്താ വില? ഒരു കാര്യം നല്ലതാണെന്നു സ്ഥാപിക്കാനാണല്ലോ പ്രയാസം, നല്ലതല്ലെന്നു വരുത്താനാണെകില്‍ ഒരൊറ്റ മോശം കാര്യം ഉണ്ടായാല്‍ മതിയല്ലോ. ഒറ്റ ബഗ്ഗുണ്ടെങ്കില്‍ ആപ്‌ളിക്കേഷന്‍ ബഗ്‌-ഫ്രീ ആണെന്നു നമുക്കും പറയാന്‍ പറ്റില്ലല്ലോ.

ആ ഒരൊറ്റ കാരണം കൊണ്ട്‌ അതീവ ശ്രദ്ധയോടെ അച്ചാമ്മ വെച്ചു വെളമ്പുന്നു, അന്തോണി ഇന്നും വായ്‌ക്കു രുചിയുള്ള ആഹാരം കഴിക്കുന്നു. (ഉപ്പല്‍പം കൂടിപ്പോയ കറി അച്ചാമ്മ തന്നെ തിന്നുന്നു.)

ഗുണപാഠം: ഒരുപാടുണ്ട്‌, വാട്ടെവര്‍ യു ഫീല്‍, ടേക്കിറ്റ്‌ മാന്‍!

Thursday, February 03, 2011

എന്നാലുമെന്റെയത്തച്ചീ!

ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്ത്‌ ഒരു ഗ്രാമത്തില്‍ നടന്ന ഒരു സംഭവമാണ്‌ ഇത്‌. വായനാസുഖത്തിന്‌ അല്‍പം മസാലചേര്‍ത്തിട്ടുണ്ടെങ്കിലും പ്രധാനസംഭവം അതിന്റെ തനതുരൂപത്തില്‍ത്തന്നെ വിവരിച്ചിട്ടുണ്ട്‌.

ഒരു ചായക്കട. ഒരു ചേട്ടനും ചേച്ചിയും ചേര്‍ന്നാണ്‌ കട നടത്തുന്നത്‌.

പതിവുപോലെ അന്നും ആളുകള്‍ കടയില്‍ വന്നു ചായയും പലഹാരവും കഴിച്ചു ചിലരൊക്കെ പറ്റിലെഴുതി പറ്റിച്ചും ബാക്കിയുള്ളവര്‍ കാശുകൊടുത്തും മടങ്ങി. ഏതു നാട്ടിലും കാണുമല്ലോ ഒരു യുവസംഘം. നാടിന്റെ സ്പന്ദനങ്ങള്‍ അപ്പപ്പോഴറിയുന്ന, ഉത്സവം, പെരുന്നാള്‍ തുടങ്ങി ഹര്‍ത്താല്‍ വരെ ഒന്നിച്ചുനിന്ന് ഒരാഘോഷമാക്കിമാറ്റുന്ന പ്രത്യേകിച്ചു പണിയൊന്നുമില്ലാത്ത ഒരു കുഞ്ഞുസംഘം ആ നാട്ടിലും ഉണ്ടായിരുന്നു. എന്നാല്‍ ഈ സംഭവം നടക്കുന്ന ദിവസം കളകളമോടെ ഒഴുകുന്ന തോടിനു കുറുകെയുള്ള കലുങ്കിലിരുന്ന് പതിവുപോലെ നാട്ടിലെ ശാലീന സുന്ദരികളായ കുമാരിമാരുടെ അന്നത്തെ സഞ്ചാരവും പഞ്ചാരയും റിവ്യൂ ചെയ്യാതെ അവര്‍ മേപ്പടി ചായക്കടയില്‍ കേറി. എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ. നാടിനും വീടിനും അണയഞ്ചിന്റെ ഉപകാരമില്ലാതെ വൈകുന്നേരം കറങ്ങിനടക്കുന്ന ഇവന്മാരെന്താ ഇന്നു പതിവില്ലാതെ കടയില്‍ എന്നു ചേട്ടന്‍ ഒന്നു ശങ്കിച്ചെങ്കിലും യെവന്മാരുടെ തീറ്റയും ആര്‍ത്തിയും അറിയാവുന്നതിനാല്‍ ഉള്ളില്‍ ഒന്നു ചിരിച്ചു. "അഞ്ചു സ്‌ട്രോങ്ങു ചായേ...യ്‌" എന്നുറക്കെ ഉള്ളിലേക്കു നോക്കി വിളിച്ചു പറഞ്ഞു.

നമ്മുടെ മിന്നാമിന്നിക്കൂട്ടം ചായ കാത്തിരിക്കുന്ന നേരത്ത്‌ അവിടെ കിടന്ന മനോരമപ്പത്രത്തിന്റെ അങ്ങിങ്ങ്‌ എണ്ണവിരലുകള്‍ പതിഞ്ഞ താളുകള്‍ മറിച്ച്‌ ഇന്നാരാ പീഡിപ്പിക്കപ്പെട്ടത്‌ എന്നറിയാന്‍ പരതി. ഒപ്പം ഇളം ബ്രൗണ്‍ നിറത്തില്‍ മൊരിഞ്ഞു കൊതിപ്പിച്ച്‌ ചെറുചൂടു പരത്തി ചില്ലിട്ട അലമാരയില്‍ അടുങ്ങിയിരിക്കുന്ന ബോണ്ട കടിയായി ഓര്‍ഡര്‍ ചെയ്തു.

ചൂടന്‍ ബോണ്ട ‘കടി ഒന്ന്, ചവ നാല്‌’ എന്ന ക്രമത്തില്‍ രണ്ട്‌ റൗണ്ട്‌ കഴിഞ്ഞപ്പോഴാണ്, നമ്മടെ ചേച്ചി, രണ്ട്‌ ഗ്ലാസ്‌ ചായ ഇടത്തേക്കയ്യിലും മൂന്നുഗ്ലാസ്‌ ചായ വലത്തേക്കയ്യിലും തികഞ്ഞ പ്രഫഷനലിസത്തോടെ എടുത്തുകൊണ്ടുവന്ന്‌ മേശപ്പുരത്തു നിരത്തിയത്. തല്‍സമയം നടുക്കിരുന്ന വിദ്വാന്‍, എന്തോ രഹസ്യം പറയുന്നപോലേ ഇങ്ങനെ ഉര ചെയ്തു:

"ഹെയ്‌... ഏക്കടി മോളെ..ഡീ, ഒന്നേ..ക്കടി മോളേ...."

അതുകേട്ടയുടനെ മറ്റൊരു വിദ്വാന്‍ കുറെയേറെ നാടകീയത കലര്‍ത്തി ഇങ്ങനെ ചോദിച്ചു:

"അത്തച്ചീയത്തച്ചീ, അത്തച്ചിയെന്നതാ ഈപ്പറേണേ...??"

ചായഗ്ലാസ്‌ കൊണ്ടെവെച്ച്‌ അടുത്ത മേശയില്‍ നിന്നു രണ്ട്‌ കാലിഗ്ലാസുമെടുത്തിട്ട്‌ യു-ടേണെടുത്ത്‌ നിന്ന ചേച്ചി തിരിഞ്ഞ തിരിവില്‍ ഞെട്ടി ഈ ഗഡികളുടെ നേരെ നിന്നു. കളം മാറി എന്നു കണ്ട്‌ ഒരുത്തന്‍ ബോണ്ടയില്‍ ഒന്നൂടെ കടിമുറുക്കി. പത്രം വായിച്ചവന്‍ അതില്‍ത്തന്നെ തലപൂഴ്‌ത്തി. മറ്റവന്‍ ചിരിയിപ്പോ പൊട്ടുമെന്ന അവസ്ഥയില്‍ ഒരു ചേയ്ഞ്ചിന്‌ അലമാരയിലേക്ക്‌ അലക്ഷ്യമായി നോക്കി. നാലാമത്തവന്‍ പൊട്ടിവന്ന ചിരിയില്‍ ബോണ്ട ചവയ്ക്കാനും വിഴുങ്ങാനും പറ്റാതെ തല്‍സ്ഥിതി തുടര്‍ന്നു. പിന്നെയുള്ളവന്‍, പാവം, കണ്ട്രോള്‍ ഇല്ലാഞ്ഞതുകൊണ്ട്‌ തലതല്ലിച്ചിരി തുടങ്ങി.

ചേച്ചീടെ കാര്യം പറഞ്ഞില്ലല്ലോ. ‘ദാരകാസുരനെ വധിക്കാന്‍ പൊസിഷനെടുത്തു നിന്ന ദേവിയുടെ’ എക്‍സ്‌പ്രഷന്‍ന്നു പറഞ്ഞാല്‍ എത്തില്ല. കണ്ണില്‍ നിന്നു അമ്മാതിരി തീനാമ്പുകളുയരുന്ന നോട്ടം നോക്കി ചേച്ചി രണ്ട്‌ ഡീപ്‌ ബ്രെത്തെടുത്തു.

ചിരിച്ചു മറിഞ്ഞവന്‍ തലപൊക്കി ചേച്ചിയെ ഒന്നൂടെ നോക്കി! പൊട്ടാറായിരുന്നവന്റെ പൊട്ടി!! മറ്റവന്റെ സ്റ്റക്കായ ബോണ്ടക്കഷണം തികട്ടിവന്ന ചിരിയുടെ പ്രഷറില്‍ "പ്‌ഫ..ഫ്‌" എന്നൊരു ശബ്ദത്തോടെ ബഹിര്‍ഗ്ഗമിച്ചു.

ചേച്ചീടെ സകല പിടീം വിട്ടെന്നുപറയണ്ടല്ലോ! പിന്നെ കേട്ടത്‌ കടയില്‍ നിന്നു ഭയങ്കര ബഹളം. യുവാക്കളുടെ നേരെ കടക്കാരി ചേച്ചി കലിച്ചുതുള്ളുകയാണ്‌.

"പ്‌ഫ! എരണം കെട്ടവന്മാരേ...! നിന്റെയൊക്കെ അമ്മയോടു ചെന്നു ചോദിക്കെടാ, തെണ്ടികളേ! ...... *some text missing* "

കാരണം.......?

ട്രേയ്‌.......ന്‍! ഫ്‌ളാഷ്‌ബാക്ക്‌.

കടയുടെ പിറകിലായാണ്‌ ചേച്ചിയും ചേട്ടനും താമസം. സ്വന്തമായി പശു ഉള്ളതിനാല്‍ ചായക്കടയിലെ ആവശ്യത്തിനുള്ള പാലിന്‌ പുറത്തെങ്ങും പോകണ്ട. കടയിലെ ഭക്ഷണാവശിഷ്‌ടങ്ങള്‍ ന്ന്വച്ചാ കാടിയും മറ്റും പശുവിനു തിരിച്ചും കിട്ടും.

അപ്പൊ ഈ തൊഴുത്ത്‌-ചായക്കട-വീട്‌ ത്രയം ഈ ദമ്പതിമാരാല്‍ ഒരു വിധം നന്നായി നടത്തപ്പെട്ടു വരവേയാണ്‌ ഇനിപ്പറയുന്ന സംഭവം നടക്കുന്നത്‌.

അത്തച്ചി എന്നു നാട്ടുകാര്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന, ഏകദേശം 45-50 വയസ്സുള്ള ഒരു പാവം മനുഷ്യന്‍ ഉണ്ട്‌ ആ നാട്ടില്‍. ഇദ്ദേഹത്തിന്റെ തൊഴില്‍ പശുക്കറവയാണ്‌. നമ്മുടെ ചായക്കടയിലും ഇങ്ങേര്‍ തന്നെയാണ്‌ കറവക്കാരന്‍. എന്നും അതിരാവിലെ(കടയില്‍ പാല്‍ കാലേകൂട്ടിവേണമല്ലോ) ഇദ്ദേഹം വരും. പാല്‍ കറന്നൊഴിക്കാനുള്ള പാത്രമൊക്കെ വീടിനു പുറത്തു തന്നെ ഇദ്ദേഹത്തിന്റെ സൗകര്യാര്‍ഥം വെച്ചിട്ടുണ്ടാവും. അങ്ങനെ ഇയാള്‍ നേരെ വന്നു പശുവിനെ കറന്ന്‌ പാല്‍ പാത്രത്തില്‍ ഒഴിച്ചു വെച്ചിട്ട്‌ അടുത്ത കറവത്തൊഴുത്ത്‌ ലക്ഷ്യമാക്കി പോകും. അതാണു പതിവ്‌.

ഒരു ദിവസം, നമ്മടെ ഈ അത്തച്ചി പിഴിച്ചില്‍ദൗത്യത്തിനായി തൊഴുത്തില്‍ എത്തിയത്‌ പതിവിലും അല്‍പം നേരത്തെ ആയിരുന്നു. പശുവിന്റെ അകിടു കഴുകാനുള്ള വെള്ളം നിറച്ച ഒരു ബക്കറ്റും പാല്‍ കറന്നൊഴിക്കാനുള്ള പാത്രവും എടുത്ത്‌ അത്തച്ചി വരുമ്പോഴേക്കും പശുവും എണീറ്റ്‌ തയ്യാറായി നില്‍ക്കുന്നതാണു ശീലം. എന്തരോ എന്തോ, അന്ന് അത്തച്ചി കൂട്ടില്‍ കയറിയിട്ടും പശു എഴുന്നേറ്റില്ല.

അത്തച്ചി പശുവിനെ ഒന്നു തൊട്ടും പിടിച്ചും ഒക്കെ നോക്കി. അവള്‍ ഉടനെ ഒന്നും എണീക്കാന്‍ കൂട്ടാക്കുന്നില്ല. അത്തച്ചിയുടെ ക്ഷമ കെട്ടു.

പശുക്കളോട്‌ ഇടപെടുന്നവര്‍ക്കറിയാം അതുങ്ങളോട്‌ അവര്‍ എപ്പോഴും വാല്‍സല്യപൂര്‍വ്വമേ പെരുമാറൂ. അത്‌ അടി കൊടുക്കുവാണെങ്കില്‍ കൂടിയും. പശൂനെ വിളിക്കുമ്പോഴും ഒരു ഇണക്കത്തോടെ ഒക്കെയേ വിളിക്കൂ. അങ്ങനെ അത്തച്ചിയും വിളിച്ചു:

"ഡി, ഏക്കെഡി.. ഹും.. ഏറ്റേ..." പശു പക്ഷേ ഗൗനിച്ചില്ല.

അത്തച്ചി പശുവിന്റെ തുടയില്‍ വലതു കൈത്തലം കൊണ്ട്‌ നോവിക്കാതെ രണ്ടുമൂന്നടി. മടിച്ചു നിക്കുന്ന പശുവിനെ സ്വയം ഫസ്റ്റ്‌ ഗിയറിടാന്‍ പ്രേരിപ്പിക്കുന്നതാണ്‌ ഈ അടി എന്നു ലേഖകനും അനുഭവം ഉള്ളതാകുന്നു. അടിയോടൊപ്പം സ്വരം അല്‍പംകൂടി ഉയര്‍ത്തി:

"ഏക്കടി മോളേ... ഉം...ഏറ്റേ... എടി നിന്നോടല്ലെ പറഞ്ഞേ ഏക്കാന്‍?? ഹിങ്ങെണീക്കെഡീ!!"

"അത്തച്ചീ അത്തച്ചീ, എന്നാ അത്തച്ചീ ഈ പറേണേ..??" പൊടുന്നനെ ഒരു സ്ത്രീസ്വരം!!

അസമയത്ത്‌ കളമൊഴി കേട്ടു ഞെട്ടിയ അത്തച്ചി ശബ്ദം കേട്ടിടത്തേക്ക്‌ നോക്കുമ്പോ... ന്റെ റബ്ബേ! എന്നതാ?

അത്തച്ചി കൂട്ടിലുണ്ടെന്ന വിവരം അറിയാതെ ഉറക്കച്ചടവോടെ വന്ന്‌ തൊഴുത്തിന്റെ ഒരു വശത്ത്‌ പെടുക്കാനിരുന്ന ചേച്ചി, തെറുത്തുകയറ്റിയ നൈറ്റിയുമായി അത്തച്ചിയുടെ നേരെ നിന്നു പകച്ചു നോക്കുന്നു!!!!

_______________________________________________________
വാല്‍ക്കഷണങ്ങള്‍:
1. എങ്ങനീയിക്കഥ നാട്ടില്‍പ്പാട്ടായി എന്നതിന്‌ എന്റെ ഒരൂഹം: രസതന്ത്രം സിനിമയിലെ ഇന്നസെന്റിന്റേതു പോലെ രഹസ്യം സൂക്ഷിക്കാന്‍ പറ്റാത്തത്ര ഇന്നസെന്റായ ഒരു മനസ്സാവും അത്തച്ചിക്കുണ്ടായിരുന്നത്‌.
2. അത്തച്ചീടെ കറവയുടെ ഗതിയെന്തായി എന്ന് പറയേണ്ട കാര്യമില്ലല്ലോ.
3. പയ്യന്മാര്‍ കുളിക്കാന്‍ ആളാംവീതം ഡെറ്റോളും സോപ്പും വാങ്ങിക്കൊണ്ടാണ്‌ വീട്ടിലേക്കുമടങ്ങിയത്‌.

Thursday, October 28, 2010

ബള്‍ബ്‌ ഫ്യൂസായി!

അന്തോണിയുടെ വീട്ടില്‍ അയാളും മൗനവും തമ്മില്‍ത്തല്ലി. അയല്‍കൂട്ടം അച്ചാമ്മ വിവരമറിഞ്ഞതിനു ശേഷമുള്ള നാല്‍പ്പത്തഞ്ചാമത്തെ നെടുവീര്‍പ്പ്‌ ഫിനിഷ്‌ ചെയ്തു. തൊഴുത്തിലെ കന്നുകാലികള്‍ അമറാതെ തലതാഴ്ത്തി നിന്നു. ഇളയമക്കള്‍ ആഭാസ്‌ കുമാറും കൊച്ചുറാണിയും ടിവി ഓഫ്‌ ചെയ്ത്‌ സ്വന്തം മുറിയില്‍ ചടഞ്ഞുകൂടി. ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ കൂട്ടില്‍ കിടന്നു രണ്ട്‌ അങ്കവാലന്‍ പൂങ്കോഴികള്‍ മാത്രം ആര്‍ത്തു കൂവി. മൂത്തവന്‍ ജോണിക്കുട്ടിയുടെ പൊടി പോലും കാണാനില്ല.

താടിക്കു കയ്യും കൊടുത്തിരുന്നാണെങ്കിലും അന്തോണി ഇടതടവില്ലാതെ മകന്‍ ജോണിക്കുട്ടിയെ പുലഭ്യം പറഞ്ഞു.

"വെളിവു കെട്ടവന്‍, അങ്ങനെ വേണം ... ഹല്ല പിന്നെ... പാലു കൊടുത്ത കൈക്കു തന്നെ തിരിഞ്ഞു കൊത്തീതല്ലേ... ആര്‍ക്കു പോയി? അന്തോണിക്കൊരു ചുക്കും ഇല്ല.... അവനിങ്ങു വരട്ടെ. കുറെ നാളായി അവന്‍ നേരാം വണ്ണം വീട്ടില്‍ ഒന്നുറങ്ങിയിട്ട്‌. കള്ളനെപ്പോലെ പാത്തും പതുങ്ങീമാ വരവ്‌..? എന്നതാ കാര്യം? കൊള്ളരുതാഴികയല്ലോ ചെയ്യുന്നെ. കാര്‍ന്നോന്മാരടെ മുന്നില്‍ പിന്നെ വരാമ്പറ്റുവോ? നന്ദി കെട്ടവന്‍.. ഫൂ!!"

അന്തോണി മടിയില്‍ നിന്നും ഒരു ജ്യോതിമാന്‍ ബീഡി കൂടി എടുത്ത്‌ തീ പിടിപ്പിച്ചു. ഒരു പുക ആഞ്ഞു വലിച്ചൂതി.

"എടിയെ.. എടീ.." അകത്തേക്കു നോക്കി ഭാര്യയെ വിളിച്ചു. അനക്കമൊന്നുമില്ല.

"എടിയേ നിനക്കെന്നാ വിളികേട്ടാല്‌?? ഏ? നീയെന്നാ പുഴുങ്ങിക്കോണ്ടിരിക്കുവാ അകത്ത്‌?"

എന്നിട്ടും അച്ചാമ്മ ഒരക്ഷരം മിണ്ടിയില്ല. കുടുംബശ്രീ യോഗങ്ങളില്‍ ഘോരഘോരം അലയ്ക്കുന്ന ആളാണ്‌ മൗനവ്രതത്തിലിരിക്കുന്നതെന്നു വായനക്കാരോര്‍ക്കണം.

"എടീ എവിടെപ്പോയെടീ നിന്റെ പുന്നാരമകന്‍? കോനിക്കുട്ടി..! മുടിയാനുണ്ടായവന്‍ എവിടെപ്പോയെന്നാ ചോദിച്ചത്‌..?"

കൂട്ടില്‍ കിടന്ന കൈസര്‍ 'ഒന്നു മിണ്ടാതിരിക്കാവോ' എന്നയര്‍ത്ഥത്തില്‍ അന്തോണിയുടെ നേരേ തലപൊക്കി ഒന്നു നോക്കി, വീണ്ടും കണ്ണടച്ചു കിടന്നു.

"എടീ അച്ചാമ്മേ, ആ നശിച്ചവനെന്തിയേന്ന്‌?"

"എനിക്കറിയത്തില്ലെന്ന്‌ ഞാനാദ്യമേ പറഞ്ഞു കെട്ടോ മനുഷ്യാ!!" അച്ചാമ്മയുടെ ശബ്ദം അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്കു വന്നു. ഉണ്ടായ ഞെട്ടല്‍ മറയ്ക്കാന്‍ അന്തോണി ബീഡി ഒന്നുകൂടി ആഞ്ഞുവലിച്ചിട്ട്‌ ആരോടോ അരിശം തീര്‍ക്കാനെന്നപോലെ വലിച്ചെറിഞ്ഞു.

"അവനിങ്ങു വരട്ടെ. ഇനിയിപ്പോ എങ്ങോട്ടാ എറങ്ങിപ്പുറപ്പെടുന്നേന്നു കാണണമല്ലോ. അവനു കുടുംബത്തിന്റെ പാരമ്പര്യം ധിക്കരിക്കാം. എരണം കെട്ടവന്‍. നന്നാവില്ല എന്ന് എനിക്കന്നേ അറിയാമാരുന്നു. കണ്ടില്ലെ. ഗൊണം പിടിക്കില്ലാന്ന്‌ നൂറുതരം പറഞ്ഞതാ.. എവടെ കേക്കാന്‍. അനുഭവിക്കണം അവന്‍!" അന്തോണിക്കരിശം തീരുന്നില്ല.

"ഇങ്ങനെ പ്‌രാകാതെ മനുഷ്യാ, ഒന്നുമല്ലേലും അതും നിങ്ങടെ മോന്‍ തന്നെയല്ലേ!"

"ഡീ, ഡീ, നീ കൂടുതലു വക്കാലത്തും കൊണ്ടു വരല്ലേ..! നീയൊറ്റ ഒരുത്തിയാ അവനെ ഇങ്ങനെ അഴിഞ്ഞാടാന്‍ വിട്ടത്‌. പെരയ്ക്കാത്തിരുന്ന റബര്‍ ഷീറ്റെടുത്ത്‌ വിക്കാന്‍ നീയല്ലേടീ ഒത്താശ ചെയ്തത്‌? ഇപ്പോ എന്നായെടീ.? മിണ്ടിപ്പോകരുത്‌ നീ.. അവനു വേണ്ടീട്ട്‌ ഒരുത്തീം ഇവിടെ വാദിക്കണ്ടാ.. ഹാ!"

അച്ചാമ്മ സ്വരമടക്കി. മകനൊരു ആവശ്യം പറഞ്ഞപ്പോള്‍ വീട്ടിലിരുന്ന ഷീറ്റെടുത്ത്‌ വിറ്റോളാന്‍ അനുമതി കൊടുക്കുകയും അപ്പനെക്കൊണ്ട്‌ സമ്മതിപ്പിച്ചോളാമെന്നു ഏല്‍ക്കുകയും ചെയ്തതാണ്‌ അച്ചാമ്മ. ഷീറ്റ്‌ മകന്‍ എടുത്തു വില്‍ക്കുകയും കാര്യമറിഞ്ഞപ്പോള്‍ അന്തോണി മറുകുറ്റി തിരിയുകയും ചെയ്തതോടെ അച്ചാമ്മ പ്രതിരോധത്തിലായി. മകനാകട്ടെ അപ്പന്റെ മുഖത്തു നോക്കാന്‍ കെല്‍പ്പില്ലാതാകുകയും ചെയ്തു.

"അവനും അവന്റെയൊരു ബള്‍ബും... മുടിക്കാനൊണ്ടായ സന്തതി!!" അന്തോണി ചീത്ത പറച്ചില്‍ തുടര്‍ന്നു.

"കള്ളുഷാപ്പ്‌ അവധിയല്ലാരുന്നേല്‍ ഇങ്ങേരു നാലെണ്ണം പൂശി എവിടെയെങ്കിലും ചാഞ്ഞേനെ. ഇതിപ്പോ അതിനും യോഗമില്ലല്ലോ ഈശോയേ..!" അച്ചാമ്മ പരിതപിച്ചു.

വേലിക്കപ്പുറത്തെ ഇടവഴിയിലൂടെ ഒരു സംഘമാളുകള്‍ ആര്‍ത്തിരമ്പി നീങ്ങി. അവര്‍ അലറി വിളിച്ചു.

"ആരാ ആരാ കരയുന്നെ?
ഞാനാ ഞാനാ റിബലാണേ
അയ്യോ റിബലേ പേരെന്താ?
എന്നുടെ പേര്‌ ജോണിച്ചന്‍!
എന്നാ ജോണീ കരയുന്നേ?
ബെന്നിച്ചനെന്നെ തോല്‍പ്പിച്ചേ!!"

"പെട്ടീ പെട്ടീ ശിങ്കാരപ്പെട്ടീ
പെട്ടി തുറന്നപ്പോ ജോണിച്ചന്‍ പൊട്ടി
ഫ്യൂസായേ ബള്‍ബ്‌ ഫ്യൂസായേ
ജോണിച്ചന്റെ ബള്‍ബ്ബ്‌ ഫ്യൂസായെ
പൊട്ടിച്ചേ ബള്‍ബ്‌ പൊട്ടിച്ചേ
കൈപ്പത്തി ബള്‍ബിനെ പൊട്ടിച്ചേ"

അങ്ങനെ സിറ്റിങ്ങ്‌ മെംബര്‍ ജോണിച്ചന്‍ വേലിക്കല്ലില്‍ ഹൈക്കമാന്‍ഡിനോട്‌ ഇടഞ്ഞ്‌ റിബലായി വള്ളിക്കെട്ടുപാറ പഞ്ചായത്ത്‌ ആറാം വാര്‍ഡില്‍ ബള്‍ബ്‌ ചിഹ്നത്തില്‍ മല്‍സരിച്ച്‌ വെടിപ്പായി തോറ്റ് 'മുന്‍ മെംബര്‍' എന്ന സ്ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. കൈലീം മടക്കിക്കുത്തി അന്തോണി ജാഥയ്ക്കൊപ്പം ചേര്‍ന്നു, കലിപ്പു തീരുമാറ്‌ മുദ്രാവാക്യം ഏറ്റുവിളിച്ചു -

"ആരാ ആരാ കരയുന്നെ?
ഞാനാ ഞാനാ ജോണിച്ചന്‍
എന്നാ എന്നാ കരയുന്നേ?
ബെന്നിയെന്നെ തോല്‍പ്പിച്ചേ!!"

Thursday, August 19, 2010

അന്തോണിയുടെ സ്വാഗതപ്രസംഗം

"നീയാ നോട്ടീസൊന്നൂടെ വായിച്ചേ" അന്തോണി ഇളയപുത്രന്‍ ആഭാസ്‌കുമാറിനോട്‌ പറഞ്ഞു.

അടുക്കളയില്‍ തേങ്ങാച്ചമ്മന്തിക്ക്‌ മുളക്‌ ചുട്ടുകൊണ്ടിരുന്ന അച്ചാമ്മ പിറുപിറുത്തു. "ഇങ്ങേര്‍ക്കിത്‌ എന്തിന്റെ കേടാ? ഇതിപ്പോ മൂന്നാമത്തെ തവണയാ ആ ചെക്കനെക്കൊണ്ട്‌ നോട്ടീസ്‌ വായിപ്പിക്കുന്നെ. ഇങ്ങനെയുണ്ടോ ഒരു.."

"നീ മിണ്ടാതിരിയെഡീ..!" അതൊരു ആജ്ഞയായിരുന്നു. ആഭാസ്‌കുമാര്‍ നോട്ടീസ്‌ വായിച്ചു.

"വള്ളിക്കെട്ടുപാറ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ യു. പി. സ്കൂള്‍ രജതജൂബിലി ആഘോഷവും ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനവും

ബഹുമാന്യരെ, വള്ളിക്കെട്ടുപാറയുടെ തിലകക്കുറിയായ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ സ്കൂള്‍ രൂപീകൃതമായിട്ട്‌ മഹത്തായ ഇരുപത്തഞ്ച്‌ വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വിവരം അറിവുള്ളതാണല്ലോ. നമ്മുടെ നാടിന്റെ അക്ഷരദീപമായ വിദ്യാലയം രജതജൂബിലി എന്ന നാഴികക്കല്ലു പിന്നിടുന്ന ഈ അവസരം സമുന്നതമായി കൊണ്ടാടാന്‍ മാനേജ്‌മെന്റും അദ്ധ്യാപക രക്ഷകര്‍തൃസമിതിയും സംയുക്തമായി തീരുമാനിച്ചിരിക്കുന്നു. രണ്ടായിരത്തൊമ്പത് ജനുവരി മാസം മുപ്പതാം തീയതി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്‌ ഒന്നു മുപ്പതിന് സ്കൂള്‍ ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ രജതജൂബിലി ആഘോഷങ്ങളും സ്മാരകമന്ദിര ഉദ്ഘാടനവും നടത്തപ്പെടുന്നതാണ്‌. നമ്മുടെ രൂപതയുടെ അഭിവന്ദ്യ മെത്രാന്‍ റവ..... “

"ആ... മതി, മതി." അന്തോണി ഇടയ്ക്കു കയറി. "ഇനി നീയാ 'കാര്യപരിപാടി' എന്ന ഭാഗം വായിച്ചേ..!"

"കാര്യപരിപാടി.. ഒന്നു മുപ്പത്‌ പി.എം. ഈശ്വരപ്രാര്‍ഥന... സ്വാഗത പ്രസംഗം... ശ്രീ ആന്റണി വേലിക്കല്ലില്‍ ബ്രായ്ക്കറ്റില്‍ പി.റ്റി.എ. പ്രസിഡന്റ്‌..."

കേട്ട പാടെ അന്തോണി കസേരയില്‍ ഒന്നു ഞെളിഞ്ഞിരുന്നു. ആഭാസ്‌ വായന തുടര്‍ന്നു...

"അദ്ധ്യക്ഷ പ്രസംഗം ശ്രീ. കെ. വി. ഇട്ടിയവിരാ, സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍.. ജൂബിലി ദിന സന്ദേശം - റവ. ഫാ..."

"ആ... മതി മതി!" അന്തോണി വീണ്ടും ഇടയ്ക്കു കയറി. "നിനക്കു പഠിക്കാനൊന്നുമില്ലേ? പോയിരുന്നു വല്ലോം പഠിക്കെടാ.. അവന്റെ ഒരു നോട്ടീസു വായന!"

അനന്തരം അന്തോണി ഒരു ബീഡിക്കു തീ കൊളുത്തി അത്താഴത്തിനുള്ള വിളിക്ക്‌ കാതോര്‍ത്ത്‌ ചാരുകസേരയില്‍ മലര്‍ന്നു കിടന്നു.

**** **** ****

"എന്നാ മനുഷേനെ, ഇതു വരെ ഉറങ്ങിയില്ലേ? നിങ്ങക്കിതെന്നാ പറ്റി? "

പാതിരാ കഴിഞ്ഞിട്ടും കിടക്കയില്‍ ഉരുണ്ടുകളിക്കുന്ന കാന്തനെ നോക്കി അച്ചാമ്മ പ്രണയപൂര്‍വ്വം ചോദിച്ചു.

"അല്ലെടീ, ഞാനോര്‍ക്കുവാരുന്നു..."

"എന്നതാ ഇച്ചായാ..? നന്ദിനിപ്പശൂന്റെ പേറിന്റെ കാര്യമാണോ? അതിനിനി ഒരാഴ്ചകൂടി എടുക്കും!"

"ശ്ശെ, അതല്ലെടീ മൂശേട്ടേ.. എന്നാലും ആ ഒരു പറച്ചിലു വേണ്ടാരുന്നു."

"എന്നതാ മനുഷേനേ..? ഒന്നു തെളിച്ചുപറ."

"ആ തിലകന്‍ പ്രയോഗമേ, നോട്ടീസിലെ! അതൊരു സുമാറില്ലാത്ത വാക്കായിപ്പോയി. ആ സിലുമാ ഭ്രാന്തന്‍ എബി സാറാ നോട്ടീസടിക്കാന്‍ കൊടുത്തത്‌. അപ്പൊഴേ തോന്നിയതാ അവനെന്തേലും എടങ്ങേറൊപ്പിക്കുമെന്ന്‌. അവന്റെ ഒരു തിലകനും സംയുക്തേം!"

"ദേ.. എന്റെ വായീന്നു നല്ലതു കേക്കണ്ടങ്കി വേഗം കെടന്നൊറങ്ങിക്കോ!! ഇതിയാന്റെ ഒരു തിലകന്‍!"

**** **** ****

മൈക്കിലൂടെ അനൗണ്‍സ്‌മന്റ്‌ മുഴങ്ങി: "യോഗനടപടികളില്‍ ഇനി സ്വാഗത പ്രസംഗം. അതിനായി പൗരപ്രമുഖനും സര്‍വ്വോപരി അധ്യാപക രക്ഷാകര്‍തൃസമിതി പ്രസിഡന്റുമായ ശ്രീ. ആന്റണി വേലിക്കല്ലില്‍-നെ വേദിയിലേക്ക്‌ ക്ഷണിച്ചുകൊള്ളുന്നു..."

സൈഡ്‌ കര്‍ട്ടനു പിന്നില്‍ നിന്ന അന്തോണി പോലും അപ്പോഴാണറിഞ്ഞത്‌, താന്‍ പൗരപ്രമുഖനാണെന്ന്. അച്ചാമ്മ തേച്ചു മിനുക്കിയ ക്രീം കളര്‍ ടെര്‍ലിന്‍ ഷര്‍ട്ടും പോളിസ്റ്റര്‍ ഡബിള്‍ മുണ്ടും ഉടുത്ത ശ്രീമാന്‍ അന്തോണി വിറതാങ്ങിയുടെ(പ്രസംഗപീഠം) അടുത്തെത്തി. മൈക്കിന്റെ കഴുത്തിനു പിടിച്ചൊന്നു പൊക്കി.

"കൂ......................ഉം...."

ആള്‍ക്കാരല്ല, മൈക്കാണു കൂവിയത്‌. ഒന്നു ശങ്കിച്ചെങ്കിലും വേദിയിലുള്ള വി.ഐ.പികളെയും സദസ്സിന്റെ ഇടയില്‍ ഓറഞ്ചു നിറത്തിലുള്ള സാരി ധരിച്ച്‌ കാതു കൂര്‍പ്പിച്ചിരിക്കുന്ന പ്രിയതമയെയും കണ്ടതോടെ അന്തോണിയുടെ ടെന്‍ഷന്‍ മാറി. ഒന്നു മുരടനക്കി ആശാന്‍ നല്ല ബാസില്‍ തന്നെ ആരംഭിച്ചു...

"വേദിയിലിരിക്കുന്ന വിശിഷ്ടാതിഥികളേ, സദസ്സിലുള്ള നാട്ടുകാരേ, പ്രിയപ്പെട്ട വിദ്യാര്‍ഥീ വിദ്യാര്‍ഥിനികളേ...

വള്ളിക്കെട്ടുപാറ സ്കൂളിന്റെ രശത ജൂബിലി ആഗോഷങ്ങള്‍ക്കുവേണ്ടിയാണ്‌ നാം ഇവിടെ കൂടിയിരിക്കുന്നത്‌. നമ്മുടെ നാട്ടിലെ അനേകമനേകം കുട്ടിഗള്‍ഖ്‌ അറിവിന്റെ അക്ഷരാമൃതം പകര്‍ന്നു കൊഡുത്തിട്ടുള്ള ഒരു ഒരു അക്ഷയ ഖനിയാണീ വിധ്യാലയം. ആകയാല്‍ ഈ സമ്മേളനത്തില്‍ സ്വാഗതം പറയാന്‍ എനിക്കു കിട്ടിയ ഈ അവസരം വളരെ വിലപ്പെട്ടതാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. "

എന്നിട്ട്‌ അന്തോണി സ്റ്റേജിലിരിക്കുന്ന സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ഇട്ടിയവിര സാറിന്റെ മുഖത്തേക്കൊന്നു നോക്കി. 'കൊള്ളാം, നല്ല തുടക്കം' എന്ന് അദ്ദേഹം തലയാട്ടി.

'ദേ, രജത ജൂബിലി സ്മാരക മന്ദിരം എന്നു മാത്രമേ പ്രസംഗത്തില്‍ പറയാവൂ. 'കഞ്ഞിപ്പെര' എന്നു മിണ്ടിപ്പോയേക്കരുത്‌. പിന്നെ അരമനേന്നു പൈസ കുമുകുമാന്നു തന്നതുകൊണ്ടാ ഇതൊക്കെ ഒപ്പിക്കാനായത്‌. മെത്രാനെ നല്ലോണം ഒന്നു പുകഴ്ത്തിയേക്കണം. അല്ലെങ്കി പിതാവ്‌ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ്‌ ഉടനെ സ്ഥലം വിടും. മെത്രാന്‍ വന്നതു കൊണ്ടാ ഇത്രേം അമ്മച്ചിമാരും പെണ്ണുങ്ങളും വന്നേക്കുന്നത്‌. അതോര്‍ത്തോണം!' ഹെഡ്‌മാസ്റ്ററുടെ വാക്യങ്ങള്‍ അന്തോണിയുടെ തലയില്‍ അലയടിച്ചു.

"...ആദ്യമായി സ്വാഗതം ആശംസിക്കുന്നത്‌ യോഗാധ്യക്ഷന്‍ ബഹുമാന്യനായ നമ്മുടെയെല്ലാം എഡ്‌മാഷ്‌ ശ്രീ ഇട്ടിയവിരാ സാറിനാണ്‌..."

"... ഇട്ടിയവിരാ സാറിനെക്കുറിച്ചു പറയുകയാണെങ്കില്‍, ഈ വിധ്യാലയത്തിനെ നന്മയ്ക്കും ഉന്നമനത്തിനായി അഹോരാത്രം പ്രയത്നിക്കുന്ന ഒരാള്‍. അച്ചടക്കവും ചിട്ടയായ പഠനവുമാണ്‌ നല്ല വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുന്നത്‌ എന്നദ്ദേഹം എപ്പോഴും പറയാറുണ്ട്‌. അച്ചടക്കത്തിന്റെ കാര്യത്തിലാണെങ്കില്‍ അദ്ദേഹത്തിനുള്ള നിഷ്കര്‍ഷ എനിക്ക്‌ എന്റെ മകന്‍ മുഖേന അറിവുള്ളതാണ്‌. ബഹുമാന്യനായ ഇട്ടിയവിര സാറിനെ ഞാന്‍ ഈ വേദിയിലേക്ക്‌ സ്വാഗതം ചെയ്തു കൊള്ളുന്നു."

ബലേ ഭേഷ്‌. നിലയ്ക്കാത്ത കയ്യടി. അന്തോണി സാറിനെ ഒന്നു പാളി നോക്കി, സാര്‍ സദസ്സിനു നേരേ കൈ കൂപ്പി. സ്കൂള്‍ ലീഡര്‍ നീന പൗലോസ്‌ സാറിനു പൂച്ചെണ്ട്‌ നല്‍കി. മുന്‍നിരയില്‍ ഇരുന്ന് അക്കുത്തിക്കു കളിക്കുന്ന പയ്യന്മാരുടെ നേരെ സാര്‍ കയ്യോങ്ങി.

"... അടുത്തതായി സ്വാഗതം ആശംസിക്കേണ്ടുന്നത്‌ നമ്മുടെയിടയിലേക്ക്‌ ഇന്നു കടന്നു വന്ന് ഈ വേദിയെ അനുഗ്രഹീതമാക്കിയ ആരാധ്യനായ രൂപതാ മെത്രാനാണ്‌. "

അന്തോണിയുടെ പാളി നോട്ടം. പിതാവ്‌ ഞാനിതെത്ര കേട്ടിരിക്കുന്നു എന്ന ഭാവത്തില്‍ ഇരിക്കുന്നു.

"നമുക്കെല്ലാവര്‍ക്കും അറിയാം, നമ്മുടെ ഇടവകയുടെയും സ്കൂളിന്റെയുമൊക്കെ കാര്യത്തില്‍ തിരുമേനിക്കുള്ള താല്‍പര്യം."

അരമനയില്‍ നാലുതവണ പോയിട്ടാണ്‌ പുള്ളിയെ ഒന്നുകാണാന്‍ കൂടി ഒത്തത്‌ എന്ന വിവരം പ്രാസംഗികന്‍ വിഴുങ്ങി.

"വന്ദ്യ പിതാവ്‌ ആദ്യം തന്നെ പറഞ്ഞു, ഈ ഇടവകയിലെ കുഞ്ഞാടുകളുടെ കാര്യത്തില്‍ തനിക്ക്‌ അങ്ങേയറ്റം താല്‍പര്യമുണ്ട്‌. ആയതു കൊണ്ട്‌, എത്രയും വേഗം ജൂബിലി സ്മാരക മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കണം. പിന്നീടും പല അവസരങ്ങളില്‍ അതിനായിട്ട്‌ ഞങ്ങള്‍ സമീപിച്ചപ്പോഴെല്ലാം നിറഞ്ഞ സ്നേഹത്തോടെയേ വന്ദ്യപിതാവ്‌ ഞങ്ങളെ സ്വീകരിച്ചിട്ടുള്ളൂ..."

ആദ്യമുണ്ടായിരുന്ന ബാസൊക്കെ പോയെങ്കിലും അന്തോണി കത്തിക്കയറി.

"വന്ദ്യപിതാവിനെക്കുറിച്ച്‌ കൂടുതലായിട്ടു പറയുവാണെങ്കില്‌, അദ്ദേഹത്തിനു നമ്മുടെ രൂപതയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള താല്‍പര്യം പ്രസിദ്ധമാണ്‌. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍, തൊള്ളായിരത്തി എണ്‍പത്തി ഒന്‍പതില്‍, അദ്ദേഹം പിതാവാകുന്നേനൊക്കെ വളരെ മുന്നേ, അദ്ദേഹം നമ്മുടെ കൊച്ചുഗ്രാമത്തില്‍ വരികയും അന്നു ശൈശവ ദശയിലായിരുന്ന ഈ സ്കൂളിന്റെ പ്രവര്‍ത്തനം കണ്ട്‌ തൃപ്തനായി മടങ്ങുകയും ചെയ്തിട്ടുള്ളതാണ്‌. അന്നു മുതല്‍ ഇവിടുത്തെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ വന്ദ്യപിതാവിനുള്ള സത്വരശ്രദ്ധ ഞാന്‍ ഓര്‍മ്മിച്ചുപോവുകയാണ്‌."

സദസ്സില്‍ അങ്ങിങ്ങു അടക്കിയ ചിരികള്‍ പൊട്ടുന്നതു അന്തോണി അറിഞ്ഞു. 'ഹെയ്‌, ഞാന്‍ കാരണം ആയിരിക്കില്ല' എന്നു കരുതി പ്രസംഗം വര്‍ദ്ധിതവീര്യത്തോടെ തുടര്‍ന്നു.

"വന്ദ്യപിതാവിന്റെ ഈ ഇടവകയിലെ കുഞ്ഞുങ്ങളോടുള്ള നിസ്വാര്‍ഥ സ്നേഹത്തിന്റെ പ്രതീകമായി ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന കെട്ടിടം മാറും എന്നതില്‍ തര്‍ക്കമില്ല. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം കാണിച്ച ശുഷ്‌കാന്തി പ്രത്യേകം പ്രസ്താവ്യമാണ്‌."

അന്തോണി പിതാവിന്റെ ഐശ്വര്യം തുളുമ്പുന്ന മുഖമൊന്നു കാണാനായി തല തിരിച്ചു. മെത്രാന്‍ ദാണ്ടെ പാവയ്ക്കാനീരു കുടിച്ചപോലത്തെ മുഖഭാവത്തോടെ ഇരിക്കുന്നു!

"അഭിവന്ദ്യപിതാവ്‌ രൂപതയിലുടനീളം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഈ നാടിന്റെ ഭാവിയിലേക്കുള്ള നിക്ഷേപമായി മാറുമെന്ന് എനിക്കു സംശയമില്ല..."

സദസ്സിലെ ചിരി ഒന്നു കൂടി പരന്നു. ഏതാണ്ടെല്ലാവരുടെയും മുഖത്ത്‌ ഒരു ആക്കിയ ചിരി കാണാം. കണ്‍ഫ്യൂഷിതനായ അന്തോണി ഇട്ടിയവിരാ സാറിനെ ഒന്നു ചാഞ്ഞു നോക്കി.

തല ചെരിച്ച്‌ താടി തന്റെ നേരേ നീട്ടിയെറിഞ്ഞ്‌ സാര്‍ തുടര്‍ന്നോളാന്‍ ആംഗ്യം കാട്ടി. എന്നാല്‍ 'വേഗം തീര്‍ത്തിട്ടു പോടോ' എന്നാണ്‌ സാര്‍ ഉദ്ദേശിച്ചതെന്നു പാവം അന്തോണിക്കു മനസ്സിലായില്ല.

"...ആകയാല്‍ ഇനി മേലിലും ഇന്നാട്ടിലെ സാമൂഹ്യ-സാംസ്കാരിക-വിദ്യാഭാസ മേഖലകളില്‍ വന്ദ്യപിതാവിന്റെ... "

പിന്നില്‍ നിന്ന് ആരോ തോണ്ടിയതിനാല്‍ അന്തോണിയുടെ കോണ്‍സണ്ട്രേഷന്‍ തെറ്റി. നോക്കുമ്പോ ഇട്ടിയവിരാ സാര്‍. സാറിന്റെ മുഖം ആപ്പിള്‍ പോലെ തുടുത്തിരിക്കുന്നു. "എന്നാ സാറേ??"

"എടോ കാലമാടാ, ഇനിയെങ്കിലും മെത്രാനെ 'വന്ധ്യപിതാവ്‌' എന്നു വിളിക്കുന്നതൊന്നു നിര്‍ത്തെടോ!!!"

"കൂ...................ഉം.." മൈക്കും നാട്ടുകാരും ഒന്നിച്ചു കൂവി.

Thursday, August 05, 2010

ബ്ലോഗര്‍ മാട്രിമോണി ഡോട്‌ കോം

കശാപ്പുകാരന്‍ വിലപറയുന്നതിനു മുന്‍പ്‌ മാടിനെ നോക്കുന്നതുപോലെ എന്റെ കസിനെ അയാള്‍ നോക്കി. 'എന്തോരു മനുഷ്യനാടോ ഇയാള്‍, ആളെ കണ്ടിട്ടില്ലാത്തു പോലെ ഇത്ര നോക്കാന്‍?' ചോദിക്കണമെന്നുണ്ടായിരുന്നു. അരുണിന്റെ മുഖത്തെ അങ്കലാപ്പും അസ്വസ്ഥതയും എനിക്കു വായിച്ചെടുക്കാമായിരുന്നു. പെണ്ണിന്റെ അപ്പന്‍ മിലിട്ടറിക്കാരനാണ്‌. കേട്ടപ്പോഴേ ഇതു വല്ല കൂതറകേസും ആയിരിക്കുമെന്ന്‌ ഞാന്‍ പറഞ്ഞതാ.

"ചുമ്മാ ഇരിക്കാതെ ഇതൊക്കെ എടുത്തു കഴിക്ക്‌.." ഇങ്ങേരടെ ഒരു സൗണ്ട്‌! ഞാന്‍ വീണ്ടും ഞെട്ടി. ആദ്യം ഞെട്ടിയത്‌ 10 മിനിറ്റ്‌ മുന്‍പായിരുന്നു. അല്‍പം എയറൊക്കെ എടുത്തു പിടിച്ച്‌ സുസ്മേരവദനരായി അരുണിനെ ഒപ്പം നടത്തി ഗേറ്റ്‌ കടന്നു വന്ന വരവിന്‌ കൂട്ടില്‍ കിടന്ന അല്‍സേഷ്യന്‍ നായ - ആ നായിന്റെ മോന്‍ ഒരു കുര. ഒന്നല്ല, ഒരൊന്നൊന്നര കുര. വെറുതെ ഞെട്ടീന്നു പറഞ്ഞാല്‍ പോരാ. പെണ്ണു വീട്‌ എത്തുന്നതിനു 10 മിനിറ്റ്‌ മുന്‍പ്‌ NH-212ന്റെ സൈഡില്‍ വണ്ടി നിര്‍ത്തി മൂത്രശങ്ക തീര്‍ത്തതുകൊണ്ട്‌ പുതിയ ലൂയി ഫിലിപ്പ്‌ നനയാതെ കഴിഞ്ഞു. ഈ അല്‍സേഷ്യനും മിലിട്ടറി ആണെന്നാ തോന്നുന്നത്‌ - എന്തൊരു ശൂരത്വം!. നിര്‍ത്താതെ കുര. ഇടിവെട്ടുന്ന ബാസ്‌. കൂടും പൊളിച്ചു പണ്ടാരമെങ്ങാനും ചാടി വീണാല്‍ കോടി പുതപ്പിച്ചു കിടത്താന്‍ വീട്ടുകാര്‍ക്ക്‌ പല്ലും നഖോം പോലും കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട. ഉടനെ വന്നു രണ്ടാമത്തെ വെടിശബ്ദം.

"കോട്ടയത്തൂന്നു രാവിലെ വിളിച്ച..??" വീണ്ടും ഞെട്ടി.'റിട്ടയേഡ്‌ കേണല്‍ രാഘവന്‍ സര്‍ അല്ലേ' എന്ന് ചോദിക്കാന്‍ മനസ്സില്‍ കരുതിയിരുന്നത് ആവിയായി. നോക്കിയപ്പോള്‍ ആജാനുബാഹുവായ ഒരു മനുഷ്യന്‍ സിറ്റൗട്ടില്‍. വീട്ടില്‍ മീന്‍കറി വെക്കുന്ന മണ്‍ചട്ടിയുടെ നിറം. പട്ടാളത്തില്‍ വെടിമരുന്ന് ഇടി ആയിരുന്നിരിക്കണം ഡ്യൂട്ടി. തവിട്ടു നിറം കലര്‍ന്ന കണ്ണുകള്‍. ആളെ കൊല്ലുന്ന മീശ. അല്ല, ഈ റിട്ടയേഡ്‌ മിലിട്ടറിക്കാരന്മാര്‍ക്കെല്ലാവര്‍ക്കും കപ്പടാമീശ വെച്ചിരിക്കണം എന്നു നിയമം വല്ലോം ഉണ്ടോ? ഇതിനിടയില്‍ കൂടി ഇയാള്‍ക്ക്‌ ആവശ്യമായ ഓക്സിജന്‍ എങ്ങനെ അകത്തെത്തുന്നു? അതോ ഇനി വീരപ്പന്റെ വല്ല..? ഏയ്, മൂപ്പര്‍ നമ്മടെ ജാതി ആവാന്‍ വഴിയില്ലല്ലോ. എന്റെ ചിന്തകള്‍ കാടു കയറി.

"കേറിവാ... " വീണ്ടും പെണ്ണിന്റപ്പന്റെ സിംഹഗര്‍ജ്ജനം. അതൊരു ക്ഷണമായിട്ടല്ല ആക്രോശമായിട്ടാണ്‌ അരുണിനും തോന്നിയതെന്ന്‌ അവന്‍ ഇടതു കയ്യിലെ വിരലുകള്‍ തെരുതെരെ കൂട്ടിപ്പിടിക്കുന്നതു കണ്ടതോടെ എനിക്കുറപ്പായി. ‘വിട്ടോടാ, ഈ ബന്ധം നമുക്കു വേണ്ട’ എന്നു വിളിച്ചു കൂവി തിരിഞ്ഞോടാന്‍ തോന്നി. അങ്ങനെ ഓടിയാല്‍ പിന്നെ ഒപ്പം ഓടിപ്പോകുന്നത്‌ എന്റെ മാനം കൂടി ആയിരിക്കും. കാരണം അരുണിന്റെ മുന്നില്‍ അനേകം പെണ്ണുകാണല്‍ നടത്തി എക്സ്‌പീരിയന്‍സ്ഡ്‌ ആയ ആളാണു ഞാന്‍. പിന്നെ അവന്റെ ചേട്ടന്‍ സ്ഥാനത്ത്‌ നില്‍ക്കുന്നതിന്റെ ഒരു ഗെറ്റപ്പ്‌ നമ്മള്‍ വിടരുതല്ലോ.

ഹും.. എന്തെല്ലാം പെര്‍ഫോമന്‍സായിരുന്നു? മലപ്പുറം കത്തി, മാങ്ങാത്തൊലി... എന്താന്നോ? ആദ്യമായി പെണ്ണുകാണാന്‍ പോവല്ലേ എന്നോര്‍ത്തപ്പോ രാവിലെ അവനൊരു പൂതി. കാര്‍ ഒന്നു പുതിയതാക്കണം. അതിനു കാര്‍ പുതിയതാണല്ലോ. 1000കി.മീ. പോലും ഓടിയിട്ടില്ല. അവനപ്പോ അതു പോര. അത്രേ ഓടീട്ടുള്ളു എന്നു നാട്ടുകാര്‍ക്ക്‌ പ്രത്യേകിച്ച്‌ പെണ്ണുവീട്ടുകാര്‍ക്ക്‌ അറിയില്ലല്ലോ. അതു കൊണ്ട്‌ ഒരു ഇമ്പ്രഷന്‍ സ്റ്റെപ്പെന്ന നിലയില്‍ കഴിഞ്ഞയാഴ്ച മാത്രം കിട്ടിയ നമ്പര്‍ പതിപ്പിച്ച പ്ലേറ്റ്‌ രണ്ടും അഴിച്ചുമാറ്റി. താല്‍ക്കാലിക നമ്പര്‍ അപ്പോഴും ഗ്ലാസിലുണ്ടായിരുന്നതിനാല്‍ വണ്ടി പുതുപുത്തന്‍ തന്നെ. അരുണ്‍ തന്നെയാണ്‌ രാവിലെ കാര്‍ വാഷൊക്കെ ഇട്ടു കുളിപ്പിച്ച്‌ കുട്ടപ്പനാക്കി ഇട്ടതും. അല്ലെങ്കില്‍ സിനിമാ കാണാനും മീന്‍ വാങ്ങാന്‍ പോകാനുമൊക്കെ വണ്ടി എടുത്തോണ്ടു പോയിട്ട് എയറുപോലും നോക്കുകേലാത്തവനാ. ഇത്രേം കേട്ടപ്പോ ഈ കാര്‍ Audi Q7 ആണെന്നു വിചാരിച്ചു പോയാല്‍ തെറ്റി. വെറും സാദാ Alto.

പെണ്ണുകാണലിലേക്കു തിരികെ വരാം. മൊത്തത്തില്‍ സെറ്റപ്പ് കൊള്ളാം(വീട്ടുകാരനൊഴികെ). നല്ല വീട്.‌ സുന്ദരമായി ഒരുക്കിയിരിക്കുന്ന സ്വീകരണ മുറി. പതുപതുത്ത സോഫയില്‍ ഞാനും മണവാളപരമായ വിനയത്തോടെ 'ഹാഫ്‌-സീറ്റ്‌' പൊസിഷനില്‍ അരുണും ഇരുന്നു. ഒരു പൊണ്ണന്‍ ടിവി. ഹോം തീയേറ്റര്‍ സിസ്റ്റം. ഇവിടെ കമ്പ്ലീറ്റ്‌ ഒച്ചപ്പാടിന്റെ ആള്‍ക്കാരാണോ? അപ്പോളാണ്‌ വേറൊരു സാധനം കണ്ടത്‌. ഭിത്തിയില്‍ തൂങ്ങുന്ന ഒരു തോക്ക്‌!!

ഥള്ളേ..!

'പട്ടാളത്തിലെ ജോലി തീര്‍ന്നെങ്കിലും അമ്മാവന്‍ വെടിവെപ്പ്‌ നിര്‍ത്തീട്ടില്ല, അല്ലിയോ' എന്നു 'ലേലം' സിനിമയില്‍ മെത്രാനോട്‌ എം.ജി. സോമന്‍ ചോദിക്കുന്ന ഈണത്തില്‍ ഒരു വാചകം പൊന്തി വന്നതാ. ആയുസ്സിനെ കരുതി അതു വിഴുങ്ങി. ആദ്യം പട്ടി, പിന്നെ അപ്പന്‍, ഇപ്പോ ദേ തോക്കും. ഇക്കണക്കിന് വാ‍യിനോക്കിക്കൊണ്ട് ഒരുത്തനും ഈ പഞ്ചായത്ത് വാര്‍ഡില്‍പോലും വരാന്‍ സാധ്യതയില്ല.

പൊന്നുമോനെ അരുണേ, വീട്ടില്‍ നിന്നിറങ്ങുന്നതിനു മുന്നേ നീയെന്നതാ പറഞ്ഞെ? പെണ്ണിന്റെ അപ്പന്‍ മിലിട്ടറി ആയതുകൊണ്ട് കാര്യങ്ങള്‍ എല്ലാം നല്ലപടിക്ക്‌ നടന്നാല്‍ അവന്‍ മിലിട്ടറി റമ്മില്‍ നീന്തും പോലും. ഇയാള്ടെ ലക്ഷണം കണ്ടിട്ട്‌ ക്വാട്ട കിട്ടുന്നതു മുഴുവന്‍ കാന്റീനില്‍ വെച്ചു തന്നെ തീര്‍ക്കുന്ന ഇനം ആണെന്നു തോന്നുന്നു.

"ശ്രീലതേ..." വീണ്ടും ആക്രോശം. അരുണിന്റെ നോട്ടത്തിന്റെ അര്‍ഥം എനിക്കറിയാം - പെണ്ണിനെ ആണോ പെണ്ണിന്റെ അമ്മയെ ആണോ വിളിച്ചതെന്ന്‌. സംശയത്തിനു വിരാമമിട്ടുകൊണ്ട്‌ ഒരു ട്രേയില്‍ പലഹാരവുമായി വൈകുന്നേരം 7.30 നു കാണിക്കുന്ന സീരിയലിലെ ഒരു കഥാപാത്രത്തെ പോലെ പെണ്ണിന്റെ അമ്മ കടന്നു വന്നു. പെണ്ണ് അപ്പന്റെ ഷേപ്പ് ആവരുതേ എന്നൊരു പ്രാര്‍ഥന അരുണിന്റെ കണ്ണില്‍ തെളിഞ്ഞു നിന്നു.

അപ്പന്‍ അന്വേഷണം തുടര്‍ന്നു: "ഇതാരാന്നാ പറഞ്ഞെ?"

ചോദ്യം ആരോടാണെന്ന ഒരു കണ്‍ഫ്‌യൂഷന്‍ ഉണ്ടായെങ്കിലും മൂത്തോരടെ സ്ഥാനത്ത്‌ ചെന്ന ആളായതിനാല്‍ ആ വള്ളിയില്‍ ഞാന്‍ തന്നെ കയറിയങ്ങു പിടിച്ചു.

"എന്റെ പേര്‌ രാജ്‌. ഇതെന്റെ കസിനാണ്‌. ന്നു പറഞ്ഞാല്‍ അച്ഛന്റെ പെങ്ങടെ മോന്‍. പേര്‌ അരുണ്‍. ബാംഗ്ലൂരിലാണ്‌ ജോലി."

അരുണിന്റെ മുഖത്തെ ചിരിയുടെ വോള്‍ട്ടേജ്‌ 10v കൂടി പെണ്ണിന്റെ അച്ഛന്റെയും അമ്മയുടെയും നേര്‍ക്ക്‌ തിരിഞ്ഞിട്ട്‌ വീണ്ടും പഴയ വോള്‍ട്ടതയിലേക്ക്‌ വന്നു. അപ്പോള്‍ ബോണ്‍വിറ്റ ഭരണിക്ക്‌ കയ്യും കാലും മുളച്ച ഷേപ്പുള്ള ഒരു പന്ത്രണ്ടുകാരന്‍ പയ്യനും വന്ന് കേണലിന്റെ സൈഡില്‍ ഇരുന്നു. അവന്റെ കെട്ടും മട്ടും കണ്ടാല്‍ കയ്യിലിരിക്കുന്ന PSPക്ക്‌ വെളിയില്‍ ഒരു ലോകമുണ്ടെന്ന വിചാരമുള്ളതായി തോന്നുന്നില്ല. കണ്ടിട്ട്‌ ഒരു കുഞ്ഞളിയന്‍ മട്ടുണ്ട്‌ കെട്ടോടാ അരുണേ. മൂപ്പിലാന്റെ പരിചയപ്പെടുത്തല്‍ അതു ശരിവെച്ചു.

"എന്നാ പരുവാടി പയ്യന്‌?" വീണ്ടും ഗര്‍ജ്ജനം. പിന്നില്‍ പുഞ്ചിരിക്കുന്ന മുഖവുമായി ആ സ്ത്രീ നില്‍ക്കുന്നതു കൊണ്ട്‌ മനസ്സാനിധ്യം വിടാതെ എനിക്ക്‌ സംസാരിക്കാന്‍ പറ്റുന്നുണ്ട്‌.

"സോഫ്റ്റേറ്‌ എഞ്ചിനീയറാ. എന്നെപ്പോലെ തന്നെ.(ആ സെന്റന്‍സ്‌ വേണ്ടാരുന്നെന്ന്‌ തോന്നി - എങ്ങാനും എന്നെ കണ്ടിട്ട്‌ അങ്ങേര്‍ക്ക്‌ വല്ല വശപ്പെശകും തോന്നിയാലോ? അല്ല, അതിനു സാധ്യത ഏറേ ആണേ.) ഇപ്പോ മൂന്നു വര്‍ഷമായി അവിടെ."

അല്‍പം നേരം മൗനം. ഗ്യാപ്‌ ഫില്‍ ചെയ്യാനായി ഞാന്‍ വീണ്ടും പറഞ്ഞു തുടങ്ങി - "ഇവന്റെ വീട്ടില്‍ മൂന്നു പിള്ളേരാ. മൂത്തതു രണ്ട്‌ പെങ്ങമ്മാരാ. രണ്ട്‌ പേരുടേം കല്യാണം കഴിഞ്ഞു..." ഹൊ! അതങ്ങു പറഞ്ഞു തീര്‍ന്നപ്പോ തള്ളേടെ മുഖത്തെ സന്തോഷം ഒന്നു കാണണാരുന്നു. അവരുടെ വീടിന്റെ മുന്നില്‍ വരെ സൂനാമി വന്നിട്ട്‌ തിരിച്ചു പോയപോലെ!! ഓരോരോ മെന്റാലിറ്റികളേ.. ഞാനും അപ്പനും പരസ്പരം കുടുംബപുരാണം പങ്കുവെച്ച്‌ കളിച്ച്‌ ഒരു അഞ്ചെട്ട്‌ മിനിറ്റും കൂടി അങ്ങു പോയി.

മുന്നിലെ ടീപ്പോയില്‍ കുഴലപ്പം, ഞാലിപ്പൂവന്‍ പഴം, കായ വറുത്തത്‌, ലഡു എന്നിവ നിരന്നു. കുഴലപ്പം, ലഡു എന്നീ പലഹാരങ്ങള്‍ കാരണം എന്റെ ജീവിതത്തില്‍ ചില അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതാകയാല്‍(അവ മറ്റൊരിക്കല്‍ പറയാം) ഞാന്‍ മറ്റ്‌ ഇനങ്ങളിലേക്ക്‌ നോക്കി. ഈ കര്‍ക്കടമാസത്തില്‍ തണുപ്പും പിടിച്ച്‌ അങ്ങേരടെ ഒരു പഴം എന്നു ചിന്തിച്ച്‌ ഒരു ഉപ്പേരിക്കഷണം(ആദ്യ വാരല്‍ ആയതു കൊണ്ട്‌ 'എനിക്കിതൊന്നും ഇഷ്ടമല്ല സാറെ' എന്ന ഭാവത്തില്‍ ഒന്നേയൊന്നു മാത്രം) ഞാന്‍ എടുത്തു കടിച്ചു. തല്‍സമയം ബസ്‌സ്റ്റാന്‍ഡിലെ മൂത്രപ്പുരയ്ക്കു മുന്നില്‍ ക്യൂ നിക്കുന്നവന്റെ മാതിരി ഒരക്ഷമാഭാവം അരുണിന്റെ മുഖത്ത്‌ നിഴലിക്കുന്നതു ഞാന്‍ കണ്ടു. 'ഒന്നടങ്ങി ഇരിക്കെടാ, അവള്‍ അകത്ത്‌ ഒരുങ്ങുന്നതേ ഉള്ളൂ' ഞാന്‍ അവനെ കണ്ണു കൊണ്ട്‌ കാണിച്ചു. ആദ്യത്തെ പെണ്ണുകാണല്‍ അല്ലേ? പെണ്ണു കാണുന്നതും ബാറില്‍ കേറുന്നതും ഒരു പോലാ. ആദ്യത്തെ ഒന്നു രണ്ട്‌ തവണ ഭയങ്കര ടെന്‍ഷനും ചളിപ്പും ഒക്കെ ആയിരിക്കും. പിന്നെ എല്ലാം സ്മൂത്ത്‌ ആണെന്നേ.

കാലമാടന്‍ കേണല്‍ വിടാന്‍ ഭാവമില്ല. "എഞ്ചിനീയറു പണി അല്ലാതെ വേറെന്നാ വകുപ്പൊക്കെ ഒണ്ട്‌ അരുണിന്‌?"

മൂപ്പരെന്താ ഉദ്ദേശിച്ചത്‌? അധിക വരുമാനത്തിനുള്ള സ്രോതസ്സോ അതോ ഇവന്റെ ഹോബികളോ? അതോ ഇവന്റെ ബാംഗ്ലൂര്‍ ജീവിതത്തെക്കുറിച്ച്‌ വല്ല ഹിന്റും ഒപ്പിച്ചെടുക്കാനുള്ള ചൂണ്ടയുമാണോ? ഉവ്വ. കൊത്തീതു തന്നെ. അരുണ്‍ കേറി പിടിക്കുന്നതിനു മുന്നെ ഞാന്‍ ഇടപെട്ടു.

"ആ, അതു പിന്നെ നേരമ്പോക്കിനാണേല്‍ അത്യാവശ്യം ഷെയറൊക്കെ ഉണ്ട്‌. പിന്നെ കൊറച്ച്‌ മ്യൂച്ചല്‍ ഫണ്ട്‌. പിന്നെ ബാംഗ്ലൂരല്ലേ ജീവിതച്ചെലവു കൂടുതലാ. ഇവന്‍ താമസിക്കുന്നത്‌ ഫ്രണ്ട്‌സിനൊപ്പമാ. പിന്നെന്നാ, രണ്ടൂന്നു ബ്ലോഗ്‌ ഉണ്ട്‌. അതും കുറെ കലാപ്രവര്‍ത്തനോം ഒക്കെയായി ഇങ്ങനെ ഒതുങ്ങിക്കഴിയുന്നു."

കാടും പടലും തല്ലി ഒരു വിധത്തില്‍ ഞാന്‍ പറഞ്ഞു നിര്‍ത്തി. 'അലക്കി ഇഷ്ടാ' എന്ന അഭിനന്ദനം ഒരു നോട്ടമായി അരുണില്‍ നിന്നും എന്റെ നേര്‍ക്ക്‌ നീണ്ടുവന്നു. കലാകാരന്മാരായ ആണുങ്ങളെ പെണ്ണുങ്ങള്‍ക്ക്‌ പൊതുവെ ഇഷ്ടമാണെന്ന് തളത്തില്‍ ദിനേശന്‍ വഴിക്ക്‌ അരുണിന്‌ അറിവു കിട്ടിയിട്ടുള്ളതാകുന്നു. പക്ഷേ ഇതു പറയുമ്പോ എന്തായിരുന്നു എന്റെ മനസ്സില്‍ എന്ന് എനിക്കറിയാം.

ഒന്ന്‌ : ഷെയറ്‌, ഞാന്‍ പറയണ്ടല്ലോ... വല്ലവിധേനയും ഒരു അക്കൗണ്ട്‌ ഒക്കെ ഒപ്പിച്ച്‌ ഓഹരിവ്യാപരം തുടങ്ങി. ഒരു മാസം കൊണ്ട്‌ വാങ്ങുന്ന ശമ്പളത്തിന്റെ ഇരട്ടി കടമായപ്പോ ആ കട പൂട്ടി.

രണ്ട്‌ : മ്യൂച്ചല്‍ ഫണ്ട്‌, ഓഫീസിലെ എക്സ്റ്റന്‍ഷന്‍ ഫോണില്‍ വന്ന ഒരു വിളിയിലെ കിളിനാദവുമായി സൊള്ളി സൊള്ളി മുപ്പതിനായിരം കൊടുത്ത്‌ ഒരു മ്യൂച്ചല്‍ ഫണ്ടില്‍ ചേര്‍ന്നു. പിന്നെ ആ വഴിക്ക്‌ തിരിഞ്ഞു നോക്കീട്ടില്ല.

മൂന്ന്‌ : ജീവിതച്ചെലവ്‌, ഒരു കുപ്പി ബിയറിനെന്താ വില.. വിസ്കിയും ബ്രാന്‍ഡീം പറയേം വേണ്ട. അവസാനം വന്നു വന്ന്‌ ഓള്‍ഡ്‌ മങ്ക്‌ റമ്മില്‍ എത്തി നിക്കുന്നു ജീവിത നിലവാരം. കൂട്ടുകാരുടെ കൂടെ താമസം. ഞാന്‍ കൂടുതല്‍ വിവരിക്കേണ്ടല്ലോ.

നാല്‌ : കലാപ്രവര്‍ത്തനം. പ്ലസ്‌-ടുവിനു പഠിക്കുമ്പോള്‍ ക്ലാസ്സില്‍ ഇരുന്ന് ടീച്ചറിന്റെ കാര്‍ട്ടൂണ്‍ വരച്ചതിനു പിടിക്കപ്പെട്ട അന്നു തുടങ്ങിയതാ. ഫോട്ടോഗ്രാഫി എന്നൊക്കെ പറഞ്ഞാല്‍ മരിക്കും. സകല സമയോം നെറ്റിലാ. 'നല്ല നല്ല ചിത്രങ്ങള്‍' തേടിപ്പിടിക്കാന്‍ മിടുക്കനാ. അതെന്നിട്ട്‌ ലോകത്തിന്റെ നാലു മൂലയ്ക്കുമുള്ള കൂട്ടുകാര്‍ക്ക്‌ മെയിലയയ്ക്കും.

"ഈ ബ്ലോഗൊക്കെ അത്ര നല്ല ഏര്‍പ്പാടാണോ?" തൊലച്ചു - അതിയാന്റെ ഒരന്വേഷണം. ഇയാളു ചുമ്മാ വെടിപറഞ്ഞിരിക്കാതെ പെണ്ണിനെ വിളിക്കു കൂവേ!

"ആ, കുഴപ്പമില്ല. മാസം ഒരു അഞ്ചെട്ട്‌ പോസ്റ്റെങ്കിലും വരും. രണ്ട്‌ ബ്ലോഗ്‌ പുറത്തും ഒരെണ്ണം കമ്പനി നെറ്റ്‌വര്‍ക്കിലുമാ. കമന്റ്‌ കിട്ടുന്നതിന്‌ അനുസരിച്ചിരിക്കും. ഫീല്‍ഡ്‌ ഇപ്പൊ അല്‍പം ഡള്ളാ. റിസഷനൊക്കെ അല്ലാരുന്നോ? ഇപ്പോ മാറിവരുന്ന ലക്ഷണം കാണുന്നുണ്ട്‌. നമ്മള്‍ അതില്‍ എത്രമാത്രം നമ്മുടെ ടൈം ഇന്‍വെസ്റ്റ്‌ ചെയ്യുന്നൂന്ന് അനുസരിച്ചിരിക്കും അവിടുന്നുള്ള റിട്ടേണ്‍. രാജേട്ടനും ഉണ്ടായിരുന്നു - ഫോട്ടോബ്ലോഗുള്‍പ്പടെ. കല്യാണം ഒക്കെ കഴിഞ്ഞ്‌ തിരക്കായപ്പോ മെയിന്റയിന്‍ ചെയ്യാന്‍ ബുദ്ധിമുട്ടായി. ഇപ്പോ വെറുതെ കിടക്കുവാ."

ഇത്തവണ അരുണ്‍ കേറിയങ്ങു കൊഴുപ്പിച്ചു. അത്രയ്ക്കു വേണാരുന്നോടാ എന്നയര്‍ഥത്തില്‍ കാച്ചിയ എന്റെ നോട്ടം അവന്‍ ഡിസ്മിസ്‌ ചെയ്തു.

"ഓഹ്‌ അതു ശരി. അല്ലേലുമതെ, ഒരു പ്രസ്ഥാനമാകുമ്പം നമ്മളത്‌ നേരെ ചൊവ്വേ നടത്തിക്കൊണ്ട്‌ പോയില്ലേലേ... അല്ലിയോ?"

കെഴങ്ങന്‍ കേണലേ ഇയാളെന്നാ ധരിച്ചു വെച്ചേക്കുന്നെ. മൂന്നു ബ്ലോഗെന്നു പറഞ്ഞാല്‍ ബാംഗ്ലൂര്‌ വാടകയ്ക്കു കൊടുക്കാന്‍ പാകത്തില്‍ കിടക്കുന്ന മൂന്നുനില കെട്ടിടം ആണെന്നോ?

ഉള്ളില്‍ ഒരു ചിരി പൊന്തി വന്നു. മോനെ അരുണേ, നിന്റെ ഒണക്കബ്ലോഗില്‍ പൊട്ടിച്ച ഉണ്ടയില്ലാ വെടി കേണലിന്റെ സൈന്യത്തെ കീഴടക്കിയെടാ. മിലിട്ടറി റം കിനാവുകള്‍ യാഥാര്‍ഥ്യമാകുമോടാ ഗൊച്ചു ഗള്ളാ..! എന്റെ മനസ്സില്‍ For CSD supply only എന്ന വാക്യം മിന്നി മറഞ്ഞു.

അതു വരെ മിണ്ടാതിരുന്ന പയ്യന്‍ PSP താഴെ വെച്ചിട്ട്‌ അരുണിന്റെ നേരെ നോക്കി - "അങ്കിള്‍, അങ്കിളിന്റെ ബ്ലോഗിന്റെ പേരെന്നാ?"

സംശയപൂര്‍വ്വം ഞാന്‍ കേണലിന്റെ മുഖത്തു നോക്കി. പുള്ളിക്കാരനു വല്ലോം കത്തിയോ? ഇല്ലെന്നു തോന്നുന്നു. രണ്ടും കല്‍പ്പിച്ച്‌ അരുണ്‍ പേരു പറഞ്ഞു - അവന്റെ സ്വന്തം ഫാക്ടറീടെ പേരുപറയുന്നമട്ടില്‍.

"എത്ര ബ്ലോഗ്‌ ഉണ്ടെന്നാ പറഞ്ഞെ..?" ഈ ചോദ്യം കൊച്ചുണ്ടാപ്രി വക. അപ്പന്റെ ക്രോസ്‌ വിസ്താരം ഈ ഫാസ്റ്റ്‌ ഫുഡ്‌ കണ്ടെയ്‌നര്‍ ഏറ്റെടുത്ത ലക്ഷണമാടാ അരുണേ!

"മൂ... അല്ല രണ്ട്‌." അരുണിന്റെ ശബ്ദം ഇടറുന്നു.

"എന്നും അതില്‍ വര്‍ക്കു ചെയ്യുമോ?" ഉണ്ടാപ്രി തുടര്‍ന്നു.

"ഇല്ല, വല്ലപ്പോഴും മാത്രം."

"ആവറെജ്‌ ഫീഡ്ബായ്ക്ക്‌?" അവന്റെ...!!

അരുണ്‍ നിന്നുവെട്ടി വിയര്‍ത്തു. "പെ.. പെര്‍ പോസ്റ്റ്‌, ഒരു ആറ്‌ ഏഴ്‌..!"

ഉണ്ടാപ്രി PSPയും പൊക്കിപ്പിടിച്ചോണ്ട് ചാടിത്തുള്ളി. "അയ്യേ....!! പപ്പാ പപ്പാ... എനിക്കു പോലും നാലു ബ്ലോഗൊണ്ട്‌! ഒരു റ്റിന്റുമോന്‍ തമാശ പോസ്റ്റ്‌ ചെയ്താല്‍ എനിക്കു കിട്ടും മിനിമം അന്‍പതു കമന്റ്‌... ഈ അങ്കിളിന്‌ ഒന്നും അറിയൂല്ലാ...!! ഹ ഹ..!!"

മിലിട്ടറി മാമന്‍ ഇരിപ്പിടത്തില്‍ നിന്നു സാവധാനം എണീറ്റു. മൂപ്പിലാന്റെ മുഖത്ത്‌ ഒരു ഡ്രാക്കുളച്ചിരി. തോക്കെടുക്കാനുള്ള ഭാവമെന്നു മനസ്സിലാക്കിയ ഞാനും അരുണും സോഫയില്‍ നിന്നും ചാടി എഴുന്നേറ്റു. ചിപ്സ്‌ നിരത്തിയ ട്രേ തട്ടി മറിഞ്ഞു.

"ഓടിക്കോടാ..." ഞാന്‍ അരുണിനോട്‌ അലറി. മുന്നിലോടി വാതില്‍ക്കലെത്തിയ അരുണ്‍ സഡന്‍ബ്രേക്കിട്ടു നിന്നു. മുന്നില്‍ അല്‍സേഷ്യന്‍.

"ഭും..." വെടിയാണോ പട്ടിയുടെ കുരയാണോ. പതാ നഹി. എടുത്തിട്ടു കുടഞ്ഞപോലെ ഞാന്‍ ഞെട്ടി.

പതിയെ എല്ലാം വ്യക്തമായി വന്നു. "ചേട്ടാ എണീക്ക്‌, എത്ര നേരമാ ഈ ഉറങ്ങുന്നെ. ഇന്ന് അരുണിനു പെണ്ണു കാണാന്‍ പോകുന്ന കാര്യം മറന്നോ? അവന്‍ ദേ ഒന്‍പതാകുമ്പോ റെഡി ആകുമെന്ന്."

"പെണ്ണു കാണാനും പോകുന്നില്ല ഒരു $&#@*8%@!~നും പോകുന്നില്ല. ആ കോപ്പനോട്‌ വേണെങ്കി കുഞ്ഞമ്മാവനെയും കൂട്ടി പൊക്കോളാന്‍ പറ. ഹല്ല പിന്നെ."

പത്നി എന്നെ ഒരു നിമിഷം മിഴിച്ചു നോക്കി.

'കൊച്ചുവെളുപ്പാങ്കാലം വരെ ബ്ലോഗിനകത്തു കേറി അങ്ങിരിക്കും, എന്നിട്ട്‌ ഉറക്കത്തില്‍ മൊത്തം പിച്ചും പേയും പറച്ചിലും ഞെട്ടലും. ഒരു ദിവസം കമ്പ്യൂട്ടറും കുന്ത്രാണ്ടോം എല്ലാം കൂടെ ഞാനെടുത്തു ചുടും....' എന്നൊരു ഹാര്‍ഷ്‌ കമന്റും പോസ്റ്റ്‌ ചെയ്തിട്ട്‌ ഭാര്യാജി അടുക്കളയിലേക്കു തിരിച്ചുനടന്നു.

Monday, May 31, 2010

ലയനരജനി

"അവള്‍.. പീജേമോള്‍... എന്നാലും ആ ഒരുമ്പെട്ടോള്‍ ഇങ്ങനെ ചെയ്തല്ലോ..?" തിണ്ണയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്ന്‌ മൂത്തവന്‍ വി.ജയന്‍ ദിനേശ്‌ ബീഡിയുടെ പുക ഊതി വിട്ടു. ചാരുകസേരയില്‍ താടിക്ക്‌ ഇടതു കൈയ്യും കൊടുത്ത്‌ ഇരിപ്പാണ്‌ കാരണവര്‍ അച്ചുമാമന്‍. മൂപ്പര്‌ പൂച്ചവളര്‍ത്തലും നീട്ടിപ്പരത്തിയുള്ള വര്‍ത്തമാനവുമൊക്കെ നിര്‍ത്തിയിട്ട്‌ കാലം കുറെ ആയി. മൗനമാണ്‌ ഇപ്പോഴത്തെ സ്ഥായീഭാവം. പ്രത്യേകിച്ചും മൂത്തവന്‍ വി.ജയന്‍ വീട്ടിലുള്ളപ്പോള്‍.

"വന്‍....ചനയല്ലേ അവളീ കുടുംബത്തോട്‌ കാണിച്ചത്‌?" ഒന്നു നിര്‍ത്തി, "ഒന്നു പറയാമായിരുന്നില്ലേ അവള്‍ക്ക്‌ നേരത്തെ..?"

ജയനു ദേഷ്യം കേറി. "കാര്‍ന്നോരിതെന്താ ഈപ്പറയുന്നത്‌? നേരത്തെ പറഞ്ഞാല്‌ ആ നസ്രാണിച്ചെക്കന്‍ കെ.എം. മോനിക്ക്‌ കെട്ടിച്ചു കൊടുക്കുമായിരുന്നോ?" അവന്റെ സ്വരം വല്ലാതെ കനത്തിരുന്നു. അല്ലേലും ആ പാമോലിന്‍ കമ്പനിയുടെ പണമിടപാടിന്റെ കാര്യം സെറ്റില്‍ ആക്കിയതില്‍ പിന്നെ അവനിത്തിരി മിടുക്ക്‌ കൂടുതലാണല്ലോന്ന് അച്ചുമാമന്‍ ഓര്‍ത്തു.

"എല്ലാം എന്റെ വിധി." കാലിനടിയിലെ മണ്ണൊലിച്ചു പോയപോലെ കാര്‍ന്നോര്‍ മച്ചിലേക്കു കണ്ണു നട്ടു കിടന്നു. പടിപ്പുരയ്ക്കല്‍ എന്തോ അനക്കം കണ്ട്‌ രണ്ടാമത്തവന്‍ വെളിച്ചം ഭാസ്കരന്‍ "ആരാടാ അവിടെ ??" എന്നുറക്കെ വിളിച്ചു ചോദിച്ചു.

"ഞാനാണേ.. സി.പി. നാണു. അകത്തേക്കു വന്നോട്ടെ?"

മച്ചില്‍ നിന്നു നോട്ടം പിന്‍വലിക്കാതെ കാര്‍ന്നോര്‍ പറഞ്ഞു: "ഇവിടെ ഒരുത്തി പുറപ്പെട്ടു പോയതിന്റെ തീയിലിരിക്കുമ്പോഴാ. .. ഒരു പുതിയ വാല്യക്കാരന്‍..! രണ്ടു ദിവസം കഴിയട്ടെ." ഭാസ്കരന്‍ ഒന്നും മിണ്ടാതെ അകത്തേക്കു കയറിപ്പോയി. ജയന്‍ ഓര്‍ത്തു- കാര്യങ്ങള്‍ എന്റെ വരുതിക്കു വരുന്നുണ്ട്‌. അങ്ങനെ വാല്യക്കാരനും എന്റെ ആളായി.

"ദീപം... ദീപം..."

"എ..? ടീച്ചറോ? ഇങ്ങനെയൊരു പതിവൊന്നും ഇവിടില്ലാത്തതാണല്ലോ ശ്രീമതീ?"

തിരി നീക്കിയിട്ട്‌ വിരല്‍ത്തുമ്പില്‍ പറ്റിയിരുന്ന എണ്ണ മുടിയില്‍ തേച്ച്‌ തിരിയവേ ടീച്ചര്‍ പറഞ്ഞു: "തെറ്റുതിരുത്തല്‍ രേഖ കൊണ്ടൊന്നും ഒരു കാര്യോമില്ല. ഇങ്ങനത്തെ പതിവൊക്കെയുണ്ടെങ്കില്‍ ഈശ്വരവിശ്വാസത്തിന്റെ പേരില്‍ ആള്‍ക്കാര്‍ വീടുവിട്ടു പോകുന്നതെങ്കിലും നിര്‍ത്തുമല്ലോ. കൃഷ്ണാ... ഗുരുവായൂരപ്പാ..!"

ഇറയത്തിട്ടിരുന്ന അരിവാള്‍ത്തല നക്ഷത്രവെളിച്ചത്തില്‍ മിന്നി.

*** *** ***

പുതുപ്പള്ളിയിലെ വീട്ടില്‍ കുഞ്ഞൂഞ്ഞ്‌ കുരിശുവര കഴിഞ്ഞ്‌ എഴുന്നേറ്റു. അപ്പോള്‍ മുറ്റത്ത്‌ ഐസ്ക്രീമിന്റെ പരസ്യക്കുടയും പിന്നില്‍ ഫ്രീസറും പിടിപ്പിച്ച ഒരു പെട്ടി ഓട്ടോ വന്നു നിന്നു. അതില്‍ നിന്നിറങ്ങിയ ആള്‍ നേരെ സ്വീകരണമുറിയിലെത്തി ഗൃഹനാഥന്റെ മുന്നിലത്തെ കസേരയിലിരുന്നു.

"കുഞ്ഞൂഞ്ഞു മൊയ്‌ലാളി ഒരു കാര്യം മന്‍സിലാക്കണം. ങ്ങടെ ഒരു ബെശമന്ന്‌ പറഞ്ഞാ ന്റെ കുടുമ്മകാര്യം പോലന്നാണ്‌. അദാണ്‌ ഞമ്മളീ നേരത്തായിട്ടും ഇബിടെ ബന്നേക്കണ്‌"

കുഞ്ഞൂഞ്ഞ്‌ ആലിക്കുട്ടിയെ തറപ്പിച്ചു നോക്കി. എന്നിട്ട്‌.. "ആ..ബ്‌.. ഹാലിക്കുട്ടി ഒഹ്‌ന്നും പറയണ്ടാ. മോനി ഇവിടത്തെ പയ്യനൊക്കെത്തന്നെ. അതുകൊണ്ടുംകൂടിയാ പറയുന്നേ. വീട്ടില്‌ കാര്‍ന്നോന്മാരോട്‌ അലോചിക്കാതെ ഓരോന്നൊക്കെ കാണിച്ചു കൂട്ടുമ്പഴ്‌.. എ.. എനിക്കത്‌ ഹംഗീകരിച്ച്‌ ആ.. കൊടുക്കാന്‌ അല്‍പം ബുദ്ധിമുട്ടൊണ്ട്‌."

ആലിക്കുട്ടി ഒന്നു മുന്നോട്ടാഞ്ഞിരുന്നു. "ങ്ങള്‌ ദെന്തൂട്ടാണ്‌ പറയണ്‌? ഓനങ്ങനെ എടോം വലോം നോക്കാതെ ഒന്നും ചെയ്യൂലാന്ന്‌. പൊറുപ്പിക്കാന്‍ ബേണ്ടീട്ട്‌ തന്ന്യല്ലേ ഓന്‍ കൂടെ കൂട്ടീത്‌? ഇനി നിങ്ങളായിട്ടങ്ങ്‌ നടത്തിക്കൊടുക്കീന്ന്‌."

"ഹാലിക്കുട്ടി എന്നതാ ഈപ്പറയുന്നെ? വേറെ മതക്കാരി ഒരു പെണ്ണ്‍. അതും പണ്ട്‌ മദ്രാസീന്നു വരുമ്പോ ബസേല്‍ വെച്ച്‌ ഏതാണ്ടൊരു ദുഷ്പേരും കേപ്പിച്ചവള്‍ - എന്നതാ? ആരാണ്ടടെ പോക്കറ്റില്‍ കൈയ്യിട്ടെന്നോ, പേഴ്സ്‌ എടുത്തെന്നോ -എനിക്കറിയാന്‍ മേല. ഇതിനെയൊക്കെ നമ്മടെ കൂട്ടത്തി ഹെങ്ങനെ കൂട്ടാനാ ആ..ബ്‌. അലിക്കുട്ടീ..? ഞാന്‍ സമ്മതിക്കുകേല. മാത്രമല്ല, ലീഡറും ഡെല്ലീന്ന്‌ സോണിയക്കുഞ്ഞും തങ്കച്ചനുമൊക്കെ വിളിച്ചു ചോദിക്കുമ്പോ ഞാനെന്നാ സമാധാനം പറയും?"

അതൊക്കെ പറഞ്ഞിട്ട്‌ ഇപ്പെന്താ? ഓനിഷ്ടപ്പെട്ടു പോയില്ലേ? ഓളാണേ പൊറപ്പെട്ടു പോരുകേം ശെയ്തു. ഇനീപ്പോ ഓന്‍ ഓളേം കൊണ്ട്വരുമ്പോ പൊരേല്‌ കേറ്റാതിരിക്കരുത്‌! ഞമ്മള്‌ ഇനി ഇരുന്നാല്‍ ഐശ്ക്രീം അലുത്തുപോകും. ഞമ്മളെറങ്ങണ്‌"

ആലിക്കുട്ടി പോയപാടെ കുഞ്ഞൂഞ്ഞച്ചായന്‍ നീട്ടിയൊരു തുപ്പ്‌. "ഥ്‌ഫൂ... അവനൊരു ഒത്താശേം കൊണ്ട്‌ വന്നേക്കുന്നു. ഹല്ല പിന്നെ." എന്നിട്ടകത്തേക്കു തിരിഞ്ഞു വിളിച്ചു പറഞ്ഞു- "എടിയേ... ചെന്നിത്തലേന്ന്‌ ആരേലും വിളിക്കുവാന്നേല്‍ ഞാന്‍ അതിവേഗം ബഹുദൂരത്തേക്ക്‌ ഒരു യാത്ര പോയേക്കുവാന്നു പറഞ്ഞേരെ!"

*** *** ***

താഴത്തെ വഴിയില്‍ ഒരു വെളിച്ചം, തുടര്‍ന്ന് ഒരനക്കം. അല്‍പം കഴിഞ്ഞപ്പോള്‍ പരത്തിച്ചീകിയ മുടിയുമായി മോനി. ഒരു സൈക്കിളും തള്ളിക്കൊണ്ടാണ്‌ വരവ്‌. പിന്നാലെ ഒരു പെണ്ണും.

"മോനീ, നിക്കെടാ അവിടെ..!" ഒച്ചയുയര്‍ത്തി കുഞ്ഞൂഞ്ഞ്‌. "ആരാടാ ഇവള്‍?"

"ഇത്‌ അച്ചുമാമന്റെ വീട്ടിലെ... ഞങ്ങള്‍ ഒന്നിച്ച്‌ ജീവിക്കാന്‍ തീരുമാനിച്ചു. ഇവളാ എന്റെ പെണ്ണ്‌"

"ഫ! നിനക്ക്‌ ലയിക്കാന്‍ സ്വന്തം ജാതീന്നൊരെണ്ണത്തിനെ കിട്ടിയില്ല അല്ലേ? ഇവിടെ ആരോടും മിണ്ടാതേം ചോദിക്കാതേം തോന്ന്യാസം കാണിച്ചിട്ട്‌ ഇരുട്ടത്ത്‌ ഒരു സൈക്കിളും തള്ളിക്കൊണ്ട്‌ വന്നേക്കുന്നു. ഈ പെരയ്ക്കാത്തു കേറിപ്പോകരുത്‌!!!"

"അതെന്നാ വര്‍ത്താനമാ അച്ചായാ? ഞാന്‍ വിളിച്ചോണ്ടുവന്ന പെണ്ണാ ഇവള്‍. ഇനി ഇതാ ഇവള്‍ടെ കുടുംബം."

"ആഹാ? ആന്നോ? അതങ്ങു പള്ളീപ്പോയി പറഞ്ഞാ മതി. ഒരു ലയനം! ഇവിടെ കേറ്റി പൊറുപ്പിക്കണെങ്കിലേ നല്ല അന്തസ്സൊള്ള തറവാട്ടീപ്പിറന്ന നസ്രാണിപ്പെണ്ണ്‌ ആയിരിക്കണം. ഇതിപ്പോ മുറപ്രകാരം ആലോചിക്കാതേം പള്ളീ വിളിച്ചുചൊല്ലാതേം ഒരു സമ്മന്തം. അതാണെങ്കി ഈ കാര്യത്തില്‍ നടക്കുകേമില്ല. എന്നിട്ടും ഇവിടെത്തന്നെ കൂടാനാ ഭാവമെങ്കില്‍, നിനക്കുള്ള കഞ്ഞീം കറീം ഇവിടെ തന്നെ കാണും. അതീന്ന്‌ കൊടുത്തു നീ ഇവളെ പോറ്റിക്കോണം. മനസ്സിലായോ- റേഷന്‍ കാര്‍ഡില്‍ പേരു ചേര്‍ക്കാന്‍ പറ്റില്ലാന്ന്‌!!!" ഇത്രേം പറഞ്ഞ്‌ കുഞ്ഞൂഞ്ഞ്‌ തിരിഞ്ഞു.

വിഷണ്ണയായി പീജെ മോനിയുടെ നിഴലിനു മറഞ്ഞു നിന്നു. എന്തോ ഓര്‍ത്തിട്ടെന്നപോലെ കുഞ്ഞൂഞ്ഞ്‌ ഇതും കൂടി പറഞ്ഞു: "പിന്നെ, നമ്മളു കുടുംബകാര്യം പറയുന്നേടത്തൊന്നും ഇവളെ കണ്ടുപോയേക്കല്ല്‌!!"

തല്‍ക്കാലം സ്ഥിതി ശാന്തമെന്നു കണ്ട്‌ മോനി സൈക്കിള്‍ കന്നാലിക്കൂടിന്റെ ഭിത്തിയില്‍ ചാരി വെച്ചു. പെണ്ണിന്റെ കൈ പിടിച്ച്‌ വീട്ടില്‍ കയറി. വാതില്‍ക്കല്‍ വന്നെത്തിനോക്കിയ മറ്റു കുടുംബാംഗങ്ങള്‍ അക്ഷരമുരിയാടാതെ അകത്തേക്കു വലിഞ്ഞു. പെണ്ണിനെ കൂട്ടി മോനി സ്വന്തം മുറിയിലേക്കു പോയി. പുതിയ വീട്ടിലെത്തിയ എല്ലാ അങ്കലാപ്പോടും കൂടി പീജെ കുമാരി മിഴുങ്ങസ്യാന്നു നിന്നു.

*** *** ***

രാത്രി കനത്തു. ആചാരങ്ങളും അലങ്കാരങ്ങളും ഇല്ലാതെ അവരുടെ ആദ്യരാത്രി.

മെയ്‌മാസച്ചൂടില്‍ ചീവീടുകള്‍ റബ്ബര്‍ മരങ്ങളിലിരുന്ന് ഉറക്കെ ചീറി.

അകത്തെ ഇരുട്ടിലെ നിശ്ശബ്ദതയില്‍ മോനി പതിയെ വിളിച്ചു : "പീജേ..."

"എന്തോ..!" മൃദുലമായി പീജെ വിളി കേട്ടു.

"എന്റെ പീജെ..!"

"മോനിച്ചായാ..."

പ്രണയത്തിന്റെ ഹൃദയതന്ത്രികള്‍ ഒട്ടുപാല്‍ പോലെ വലിഞ്ഞു വിങ്ങി. "മോനിച്ചായനെന്നോട്‌ ദേഷ്യമുണ്ടോ..?"

"എന്നാത്തിന്‌?"

"ഇവിടാര്‍ക്കും ഞാന്‍ വന്നത്‌ ഇഷ്ടമായില്ലല്ലോ?"

"അതെന്നേലും അയിക്കോട്ടെ. എന്നും കൊണ്ട്‌ ഞാന്‍ നിന്നോട്‌ ദേഷ്യപ്പെടുന്നതെന്തിനാ!"

"ഉം... ച്ചായനെന്നാ എന്നോട്‌ ആദ്യം ഇഷ്ടം തോന്നിയേ?"

"എത്ര തവണ പറഞ്ഞതാ പീജേ??"

"കേക്കാനുള്ള കൊതികൊണ്ടല്ലേ ച്ചായാ?"

"തൊടുപുഴ കോളേജിലെ വേദിയില്‍ നീ പാട്ടു പാടിയില്ലേ? അന്ന്‌!!"

"ഉം... ച്ചായന്‍ നടത്തുന്ന ഓരോ പ്രസംഗോം ഞാന്‍ എത്ര കൊതിയോടെ കേക്കുമായിരുന്നെന്നോ? എന്റെ ചേട്ടന്മാരും മാമന്മാരുമൊക്കെ കൂവുമ്പോ എനിക്ക്‌ പക്ഷേ കൈ കൊട്ടാനാ തോന്നുക. ന്നാലും ഞാന്‍ മിണ്ടാതിരുന്നു കളയും. നമ്മള്‍ സൈക്കിളില്‍ ഓവര്‍ലോഡ്‌ പോകുന്നതൊക്കെ ഞാന്‍ എത്ര സ്വപ്നം കണ്ടിട്ടുണ്ടെന്നോ?"

"ആണോ..? പറഞ്ഞപോലെ എന്റെ ചിഹ്നം നിനക്ക്‌ ഇഷ്ടമാണോ?"

"ഉം... ഒത്തിരി ഇഷ്ടമാ. എന്റെ ചിഹ്നത്തിലും രണ്ടിനാണു പ്രാധാന്യം."

"എ..? അതെന്നാ..?"

"വീല്‌... സൈക്കിളിന്റെ വീല്‌." പീജെ കുണുങ്ങിച്ചിരിച്ചു.

"ഓ.. അത്‌!! അവള്‍ടെ ഒരു തമാശ..!"

"ശ്‌... നുള്ളാതെ ച്ചായാ..!"

"നീയിങ്ങു നോക്കിയെ, ഇനി നിന്റെ പേര്‌ എന്റെ ഇനിഷ്യലു കൂട്ടിയാ."

"അറിയാം, ച്ചായാ. ഇനി 'എം'ന്ന് അല്ലേ? ആ ബ്രായ്ക്കറ്റില്‍ 'എം' കിടക്കുന്നതു കാണാന്‍ എന്തു ഭംഗിയാ! അല്ലേലും പെണ്ണ്‌ അവളുടെ അപ്പനേം അമ്മേം വിട്ട്‌ ഭര്‍ത്താവിനോട്‌ ചേരുന്നു എന്നല്ലേ തിരുവചനം? അപ്പോ പേരും മാറണമല്ലോ..?"

"മിടുക്കി. നിനക്കിതൊക്കെ അറിയാമോ?"

"മതം മാറുമ്പോ അതൊക്കെ അറിഞ്ഞിരിക്കണ്ടേ ച്ചായാ..?"

സന്തോഷം കൊണ്ട്‌ മോനിയുടെ ഉള്ളം റബ്ബര്‍പാല്‍ നിറഞ്ഞ ചിരട്ട പോലെ തുളുമ്പി. ഒരു ഗാഢാലിംഗനത്തിലേക്ക്‌ പീജെ അമര്‍ന്നു.

"പിന്നെ, ച്ചായാ, എനിക്ക്‌ ഒരാശ..." പീജെ പറയാനാവാതെ നാണിച്ച്‌ നിന്നു.

"എന്തായാലും പറയ്‌, പീജേ.." മോനി പ്രോല്‍സഹിപ്പിച്ചു.

"നമുക്ക്‌... നമുക്ക്‌... ഒരു യുവജനവിഭാഗവും ഒരു മഹിളാസംഘടനേം രൂപീകരിക്കണം. പിന്നെ ഒരു വിദ്യാര്‍ഥി സംഘടനേം.."

മോനി ഒന്നു ഞെട്ടി.

"ഈശോയേ... മൂന്നു പോഷകസംഘടനയൊക്കെ വളര്‍ത്തിക്കോണ്ട്‌ വരാനുള്ള പാടു നിനക്കറിയാവോ പീജേ? ഏതേലും ഒന്നു പോരായോ..?"

"ച്ചായാ, എന്റെ ആഗ്രഹമല്ലേ.?"

"ഉം... ഇവിടുത്തെ പ്രശ്നങ്ങള്‍ ഒക്കെ ഒന്ന്‌ ഒതുങ്ങിയിട്ടു മതി വര്‍ക്കിംഗ്‌ കമ്മിറ്റി കൂടല്‍. പോരേ..?" മോനി ചോദിച്ചു.

നാണത്താല്‍ തുടുത്ത പീജേ അസ്പഷ്ടമായി മൂളി.

"പോഷകസംഘടനകളേ നോക്കാന്‍ ബുദ്ധിമുട്ടാണേല്‌ നമുക്ക്‌ പുറപ്പുഴേലോട്ട്‌ പോകാം. അവിടെ ഒത്തിരി പശൂം കൃഷീമൊക്കെ ഉണ്ട്‌."

"ഏയ്‌.. അതൊന്നും വേണ്ടിവരില്ല. പാലാച്ചന്തേല്‌ എനിക്കു പണിയുള്ളിടത്തോളം കാലം നമുക്കെവിടേം പോകേണ്ടിവരില്ല. അവിടുത്തെ നമ്മുടെ തോട്ടത്തിലെ ഒട്ടുപാല്‍ മാത്രം മതി നമുക്ക്‌ സുഖമായിട്ട്‌ ജീവിക്കാന്‍!"

"ന്റെ മോനിച്ചായാ... ച്ചായനെന്നോട്‌ എത്ര സ്നേഹമാ. ഞാന്‍ ഭാഗ്യവതിയാ. എനിക്കെന്തു സന്തോഷമാണെന്നോ?"

"ന്നാ എന്റെ പീജെ ഒരു പാട്ടു പാടിക്കേ.. വെല്യ പാട്ടുകാരി അല്ലേ..!"

"യ്യോ... ഈ രാത്രീലോ? ആരേലും കേക്കും..!"

"എന്റെ ചെവീ പാടിയാ മതി."

"ഉം..." പീജെ ശ്രുതി പിടിച്ചു.

"... പാലരുവീ നടുവില്‍, പണ്ടൊരു
പൗര്‍ണ്ണമാസീ രാവില്‍..
മല്‍സ്യകന്യയാം തോണിക്കാരിയെ
മാമുനിയൊരുവന്‍ കാമിച്ചൂ..."

"ന്റെ പീജേ.. നീ പീജേയല്ല ആര്‍.ജെ. ആണ്‌..!!"

ഇതുകേട്ട്‌ സാവധാനം മോനിയുടെ നെഞ്ചില്‍ അവള്‍ തലചായ്ച്ചു.

അവര്‍ അങ്ങനെ ഒരു ഗ്രൂപ്പും പുതച്ച് ഉറങ്ങി.

Wednesday, May 26, 2010

വിശ്വാസത്തിന്റെ മറുവശം

വിശ്വാസം...അതാണോ എല്ലാം ?? (http://nayathil.blogspot.com/2010/05/blog-post_25.html) എന്ന കവിതയ്ക്കുള്ള മറുപടി .

ഞാനിപ്പോള്‍ വീട്ടിലാണ്‌. ആകെ ഡെസ്പ്‌. ഓഫീസില്‍ പോകാന്‍ തോന്നുന്നില്ല. ഇതിനെ പ്രേമനൈരാശ്യം എന്നു വിളിക്കാന്‍ വയ്യ. ജീവിത നൈരാശ്യം എന്നു വിളിക്കണം. അല്ലേ, നിങ്ങളു പറ, കൊലച്ചതിയല്ലേ അവളു ചെയ്തത്‌?

കാര്യത്തോടടുത്തപ്പോ അവള്‍ക്ക്‌ അപ്പനോട്‌ മാത്രം വിശ്വാസം. അതവള്‍ കാത്തപ്പോ അവടപ്പന്‌ ആശ്വാസം. അമ്മയ്ക്കു നിശ്വാസം. എനിക്കു മാത്രം പ്രയാസം!

"നാളെ രാവിലെ പോകണം. റെയില്‍വേ സ്റ്റേഷനിലേക്ക്‌ കുട്ടപ്പന്‍ ചേട്ടന്റെ കാര്‍ ഏര്‍പ്പാടാക്കീട്ടൊണ്ട്‌. ഞാന്‍ ഒറ്റയ്ക്ക്‌ പൊക്കോളാം" എന്നു വീട്ടുകാരോട്‌ തലേദിവസം പറഞ്ഞു. അച്ചന്‍ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. സൂക്ഷിക്കണേ മോനേ എന്നു മാത്രം അമ്മ പറഞ്ഞു.

കൊച്ചുവെളുപ്പാങ്കാലത്തു പുറപ്പെടുന്ന ട്രെയിനിനു ടിക്കറ്റും ബുക്ക്‌ ചെയ്ത്‌ തലേദിവസം എല്ലാം പ്ലാന്‍ ചെയ്തു ധാരണയാക്കി വെച്ചിരുന്നതാ. രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പ്‌ ലാന്‍ഡ്‌ ഫോണില്‍ നിന്നു വിളിച്ച്‌ അവളൊരു പറച്ചില്‍: "ഞാന്‍ എന്റെ ജീവിതം നിനക്കായിട്ടു മാത്രം തരുവാ" എന്ന്. വിശ്വസിച്ചു പോയി അളിയാ...!

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട്‌ ഉറക്കം വരുന്നുണ്ടോ? വിധീന്നല്ലാതെ എന്തു പറയാന്‍? അല്ലെങ്കില്‍ എന്തിനു വിധിയെ പഴിക്കണം? അവളുടെ വീട്ടില്‍ ചെന്നു മാനംമര്യാദയ്ക്കു പെണ്ണു ചോദിച്ചതല്ലേ? കുടുംബ മഹിമ, ജീവിക്കാന്‍ ചുറ്റുപാട്‌, സാമാന്യം നല്ലൊരു ജോലി... അല്ല എനിക്കെന്തായിരുന്നു ഒരു കുറവ്‌? എന്നിട്ടും ആ മൊശടന്‍ കാര്‍ന്നോര്‌, അയാള്‍ തടസ്സം പറഞ്ഞു. എന്തിനാന്നു അയാള്‍ക്കു പോലും അറിഞ്ഞൂടാ. വെറുതെ എന്റെ വീട്ടുകാരുടെ സമയം മെനക്കെടുത്താന്‍..!

അല്ല, അവള്‍ക്കെന്നാ ഇപ്പോ പെട്ടെന്ന്‌ വീട്ടുകാരോട്‌ സ്നേഹം? ഒരെത്തും പിടിയും കിട്ടുന്നില്ല. പണ്ടിതൊന്നും ഇല്ലാരുന്നല്ലോ? അവളുടെ അപ്പന്‍ ജോലി ചെയ്യുന്ന ഓഫീസിന്റെ താഴത്തെ നിലയില്‍ ഇരുന്നാ അവള്‍ ഒരിക്കല്‍ ഐസ്ക്രീം നൊട്ടി നുണഞ്ഞത്‌. മൂപ്പരെങ്ങാനും വരുമോ എന്ന എന്റെ സംശയത്തിന്‌ 'അതിയാനു ഷുഗറാ, ഐസ്ക്രീം പാര്‍ലറിന്റെ അടുത്തൂടെ പോലും പോവില്ല.' എന്നായിരുന്നു മറുപടി.

പാര്‍ക്കില്‍ ചുറ്റാന്‍, ബീച്ചില്‍ തിരകള്‍ എണ്ണാന്‍, പൃഥ്വിരാജിന്റെ റിലീസ്‌ പടത്തിനു ഇടികൊണ്ട്‌ ടിക്കറ്റെടുക്കാന്‍, അവളുടെ എക്സാം ഫീസ്‌ അടയ്ക്കാന്‍ ബാങ്കില്‍ ക്യൂ നിക്കാന്‍, പിസ്സ ഓര്‍ഡര്‍ ചെയ്യാന്‍ ... എല്ലാത്തിനും ഞാന്‍. ഈ പാവം ഞാന്‍. മാത്രമോ? അവള്‍ക്കു കാലാകാലം മൊബൈല്‍ റീചാര്‍ജ്‌ ചെയ്തു കൊടുക്കണം, ഓരോ വാരാന്ത്യത്തിലും അവളുടെ കൂടെ കറങ്ങാന്‍ ബൈക്കില്‍ പെട്രോളും നിറച്ച്‌ ഡ്രൈവറെപ്പോലെ ഞാന്‍ കാത്തു നിക്കണം. അവളുടെ കൂട്ടുകാരികള്‍ എന്നു പറഞ്ഞു നടക്കുന്ന കരിങ്കാലികളുടെ ബര്‍ത്ത്ഡേയ്ക്ക്‌ ഗിഫ്റ്റ്‌ സെലെക്റ്റ്‌ ചെയ്യാന്‍ ഞാന്‍ അവള്‍ക്ക്‌ അകമ്പടി പോണം.. അപ്പോഴൊന്നും ഇവള്‍ ഓര്‍ത്തില്ലേ അവളുടെ ഒടുക്കത്തെ വിശ്വാസത്തിന്റെ കാര്യം? അതോ എനിക്കു കിട്ടാന്‍പോണ സാലറി ഹൈക്ക് അവള്‍ മുന്‍‌കൂട്ടി അറിഞ്ഞോ? പരദൈവങ്ങളേ!

എന്തിനേറെ പറയുന്നു.. അവസാനം ട്രെയിന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്ത വകയില്‍ ക്രെഡിറ്റ്‌ കാര്‍ഡില്‍ വീണ്ടും അക്കങ്ങള്‍ പെരുത്തു. വെളുപ്പാങ്കാലത്ത്‌ ഇല്ലാത്ത ഓട്ടത്തിനു വിളിച്ചുവരുത്തിയതിന്‌ കുട്ടപ്പന്‍ ചേട്ടന്‍ വക പുളിച്ച തെറി. ബാംഗ്ലൂരില്‍ ചെന്നിട്ട്‌ റജിസ്റ്റര്‍ കല്യാണം നടത്തുമ്പോള്‍ 'ഞാനൊപ്പിടാം ഞാനൊപ്പിടാം' എന്നു ഉത്സാഹിച്ച സുഹൃത്തുക്കള്‍ 'നീയൊരു കോന്തനായതുകൊണ്ടാ' എന്നു പറഞ്ഞപ്പോളുണ്ടായ ഉള്‍പ്പുളകം. അതിനാണു എറ്റവും കൂടുതല്‍ മാര്‍ക്ക്‌. കോപ്പ്‌. ഇപ്പോ അവരില്‍ ഒരുത്തനും കൂട്ടിയിടിച്ചാല്‍ മിണ്ടില്ലെന്നായി.

എല്ലാം അവളുടെ വിശ്വാസത്തിന്റെ പേരില്‍.

വിശ്വാസം അതല്ലേ എല്ലാം? അതെ...

ഒരിക്കല്‍ ക്രെഡിറ്റ്‌ കാര്‍ഡിലെ കടങ്ങള്‍ ഞാന്‍ കൊടുത്തു തീര്‍ക്കുമെന്ന വിശ്വാസം.

പിണങ്ങിപ്പോയ കൂട്ടുകാര്‍ തിരികെ വരുമെന്ന വിശ്വാസം.

നാട്ടുകാര്‍ എന്നെ പെണ്ണുപിടിയന്‍ എന്നു വിളിക്കുന്നത്‌ ഒരിക്കല്‍ നിര്‍ത്തുമെന്ന വിശ്വാസം.

അവള്‍ക്കു വേണ്ടി ചെലവാക്കിയ കാശുണ്ടായിരുന്നെങ്കില്‍ ഒരു ആള്‍ട്ടോ വാങ്ങാമായിരുന്നെന്ന വിശ്വാസം.

ഡ്രൈവര്‍ കുട്ടപ്പന്‍ ചേട്ടന്‍ എന്നെ കാണുമ്പോഴുള്ള പല്ലിറുമ്മല്‍ ഒരുനാള്‍ നിര്‍ത്തുമെന്ന വിശ്വാസം.

എന്നെങ്കിലും ഒരുനാള്‍ അവടപ്പനെ രണ്ടെണ്ണം പറയാം എന്നുള്ള വിശ്വാസം.

ഒരുനാള്‍ നല്ല ഒരു ഹൈക്ക് വരുമെന്നുള്ള വിശ്വാസം.

വിശ്വാസം - അതു തന്നെ എല്ലാം!

Tuesday, May 18, 2010

ഹരിതഭവനം [തുള്ളല്‍]

ഗ്രീനായ സീനൊക്കെയോര്‍മ്മയായ്‌, മാരണം
പോലെവന്നീടുമീ വറുതിയില്‍, വേനലില്‍
വള്ളിക്കുടിലെന്നു മൂഢം നിനച്ചു ഞാന്‍
ഗ്രീന്‍ഹൗസെന്നൊരു വാക്കുവായ്ച്ചീടവേ
മാലിന്യവാതകം അന്തരീക്ഷം മൂടി
പാരിനെയെപ്പോഴും വേവിച്ചു കൊല്ലുന്നു.
ആരിതു ചെയ്യുന്നുവെന്നും അറിഞ്ഞഹോ,
മറ്റാരുമല്ലെടോ, മാനുഷര്‍ മാനുഷര്‍!

വണ്ടികളേറെ വഴിതിങ്ങിയോടുന്ന
ട്രാഫിക്‌ ജാമുള്ള ബി.റ്റി.എം. ജംക്ഷനില്‍
ചാരത്തു ചേലൊത്ത മങ്കമാര്‍ കാമന്റെ
കൈ കോര്‍ത്തു നീങ്ങുന്ന ഫുട്‌പാത്തില്‍ നിന്നു ഞാന്‍

ചാരവര്‍ണ്ണത്തിലും കാളിമയേറിയും
ധൂപം വമിക്കും നഗരമടര്‍ക്കളം
റിക്ഷകള്‍, ബസ്സുകള്‍, ബൈക്കുകള്‍, കാറുകള്‍
വ്യപാരശാലകള്‍, വീടുകള്‍, ബാറുകള്‍
വ്യവസായശാലകള്‍, മാളുകള്‍, ഭക്ഷണം
പാചകം ചെയ്യുന്ന പീടികക്കുശിനികള്‍
തെല്ലല്ല പിന്നിലും കാര്യാലയങ്ങളും
ഒട്ടുമേ പിന്നിലല്ലോരോ മനുഷ്യരും

അന്തിയാം നേരത്ത്‌, അന്തിച്ചു ഞാന്‍ നിന്ന
ബി.ടി.എം സ്റ്റോപ്പിന്റെ മൂലയ്ക്കു കണ്ടൊരു
കുഞ്ഞൊരു പീടികയില്‍ നിന്നു ഞാന്‍ വാങ്ങിയ
ബീഡ ചവച്ചോണ്ട്‌ വായ്നോക്കി നില്‍ക്കവേ,
'ഗ്രീന്‍ ഹൗസു വാതകം നമ്മളും തള്ളുന്നു,
നിശ്വാസമെന്നു നാം ഈസിയായ്‌ ചൊല്ലുന്നു!'
മണ്ടനായ്‌ ഇമ്മട്ടിലെന്തരോ ചിന്തിച്ചു,
മന്ദം നടക്കുന്ന മങ്കമാരെ പാര്‍ത്തു.

വണ്ടികള്‍ തള്ളുന്ന ധൂപവൃക്ഷങ്ങള്‍ ക-
ണ്ടുണ്ടായൊരിണ്ടലിന്നെങ്ങനെ തീര്‍പ്പൂ ഞാന്‍?
വായില്‍ നിറഞ്ഞൊരു വെറ്റിലനീരഹോ
നിര്‍ലജ്ജമോടയില്‍ തുപ്പിത്തിരിയവേ,
കാളിന്ദിയെ വെല്ലും കാളകൂടം തളം
കെട്ടിയ കാന തന്‍ ഗന്ധമറിഞ്ഞു ഞാന്‍.
ഒട്ടൊന്നു ശങ്കിച്ചു, 'വെയ്ക്കുമോ വാളു ഞാന്‍?
പെട്ടെന്നു തീരുമോ പൊന്മാന്റെ വീര്യവും?'

കല്‍മഷം തൊട്ടുതീണ്ടാത്തയെന്‍ ജീവിതം
ഗ്രീന്‍കണക്റ്റ്‌ പാട്ടിന്റെ ജീവനും സാരവും.
എങ്ങനെയെന്നതു കേള്‍ക്കുവിന്‍ കൂട്ടരേ
നിങ്ങളും കണ്‍പാര്‍ത്തു ചെമ്മേ പകര്‍ത്തിടൂ!

കാര്‍ബണ്‍ ഡയോക്സൈഡ്‌ പേരായ വാതകം
കാണുന്നപോലല്ല, പൊള്ളിക്കുമൂഴിയെ.
ആയതു കൊണ്ടു നാം യാത്ര കുറയ്ക്കുന്നു
നാട്ടിലേക്കാകിലും ക്വാട്ടറിലൊന്നുതാന്‍.
സര്‍ക്കാര്‍ വകയിലെ ബസ്സുകളില്‍ തന്നെ
വര്‍ക്കിനായ്‌ വന്നു, മടങ്ങിപ്പോയീടുന്നു.
നേരവും കാലവും നോക്കേണ്ട, പാര്‍ക്കിങ്ങ്‌
തേടിയലഞ്ഞു മനസ്സു മടുക്കേണ്ട.
ബൈക്കില്ല, കാറില്ല, വ്യാപാരവാണിജ്യ-
മൊട്ടും തിരിയില്ല, ശുദ്ധനാം പാമരന്‍.
ഓഫീസിലേസിയുണ്ടെങ്കിലും നാമതിനേറ്റവും
സൗകര്യമേകിയിരിക്കണം,
ചാരണം വതായനങ്ങളും വാതിലു-
മല്ലെങ്കില്‍ ഏസിയതോഫുചെയ്തീടണം.
നിര്‍ത്തണമേതൊരു ദീപവും, പങ്കയും
വൃത്തി കഴിഞ്ഞുടന്‍ തെല്ലും മടിക്കാതെ.
പാഴാക്കലില്ല, കരണ്ടൊരുതുള്ളിയും
പാരിന്നു മേലേയിരുള്‍ പരന്നീടിലും
പാചകം ദൈനംദിനം ചെയ്യുമെങ്കിലും
പാതികരുതും പഴേങ്കഞ്ഞിയാക്കുവാന്‍.
ലാഭമാണോര്‍ക്കണം പിറ്റേന്നു നാമതു
ലോഭമില്ലാതെ കഴിക്കുന്നു പ്രാതലായ്‌.
അച്ചാറും കഞ്ഞിയും നിത്യവും സേവിച്ചു
സ്വന്തം ഗൃഹാന്തരേ സ്വസ്ഥനായ്‌ വാഴുന്നു.
വെയ്ക്കണം മാമരമൊന്നേലും, കാക്കണം
നട്ടുവെച്ചിട്ടു നനച്ചു പാലിക്കണം.
ഇപ്പൊഴാണോര്‍ത്തതു പേപ്പറിന്‍ വൃത്താന്തം
പാഴാക്കീടല്ലേയൊരു തുണ്ടു പേപ്പറും.
പാചകം ചെയ്യുകില്‍, പാത്രം കഴുകുകില്‍
നീരാടിയാര്‍ക്കുകില്‍, ആടയലക്കുകില്‍
ഫ്ലഷു ചെയ്യുമ്പൊഴും, ഷേവു ചെയ്യുമ്പൊഴും
ബ്രഷു ചെയ്യുമ്പൊഴും, കാര്‍ കഴുകുമ്പൊഴും
വെള്ളമില്ലാതെ കരഞ്ഞു കേഴുന്നവര്‍
ഇല്ലോളമല്ലെന്നു കണ്ടിട്ടൊഴുക്കണം.
മാലിന്യമേറു നടത്തുന്ന മാന്യരും
കാഠിന്യമുള്ള നടപടിക്കര്‍ഹരാം.
നാളത്തെ നമ്മുടെ ജീവനും ശ്വാസവു-
മിന്നു നിന്‍ ചെയ്തിയാലില്ലായ്മചെയ്യല്ലേ!
നമ്മുടെയമ്മയാം ഭൂമിയെ നാമാരു-
മല്ലാതെ കാക്കുവാനില്ലെന്നുമോര്‍ക്കണം.

Wednesday, April 21, 2010

ശശി, തലയൂര്‌!

"അപ്പച്ചോ, എനിക്കല്‍പ്പം ദെണ്ണമൊണ്ട്‌. അല്ല പിന്നെ, ട്വിറ്ററണ്ണനെ കസേരേന്നെറക്കാന്‍ ഓരോരുത്തന്മാരു പെരുപ്പിച്ചു നടക്കുവല്ലാരുന്നോ? ഇപ്പോ എല്ലാം 'മോടി'യാക്കിയല്ലോ..?"

രോഷം കൊണ്ടു ചീറുന്ന മകന്‍ ആഭാസ്‌കുമാറിനെ നോക്കി അന്തോണി വാപൊളിച്ചു നിന്നു.

"ഇതുപോലൊരു മന്ത്രിയെ ഇനി കേരളത്തിനു കിട്ടണമെങ്കിലേ ഇച്ചിരെ പുളിക്കും. അപ്പടി ഇപ്പടി കേസൊന്നുമല്ല. യൂയെന്നില്‍ കിടന്നു കളിച്ചയാളാ. നോക്കിക്കോ, ഐപ്പിയെല്‍ ടീമും മന്ത്രിപദവീം എല്ലാം നിന്ന നിപ്പില്‍ ദെ.." ടൊക്ക്‌ ടൊക്ക്‌ (ആഭാസ്‌ രണ്ടു ഞൊട്ടി) "..ഇവിടെ വരും. തിരിച്ചുള്ള പണി കൊടുക്കുവേം ചെയ്യും."

കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയ മകന്‌ ഇത്രേം രാഷ്ട്രീയബോധം ഉണ്ടെന്ന് അന്തോണി മനസ്സിലാക്കവേ, "ഫാ... " അടുക്കളയില്‍ നിന്നും അന്തോണിച്ചായന്റെ ധര്‍മ്മപത്നി അയല്‍കൂട്ടം അച്ചാമ്മ മകന്റെ നേര്‍ക്ക്‌ ഒരാട്ട്‌. വെക്കേഷന്‍ ക്‍ളാസ്സിനു പോകാന്‍ കണ്ണെഴുതിക്കൊണ്ട്‌ നിന്ന മകള്‍ കൊച്ചുറാണിയുടെ കോന്‍സണ്ട്രേഷന്‍ തെറ്റി. കേരള ഐപ്പീയെല്‍ ടീമിന്റെ ഭാവി കയ്യാലപ്പുറത്താവുന്നതും തന്റെ കണ്ണില്‍ മഷി പടരുന്നതും അയല്‍പക്കത്തെ 'ബിയര്‍ ബെന്നിച്ച'നു നൊമ്പരമുണ്ടാക്കും എന്ന്‌ അവള്‍ക്കല്ലേ അറിയൂ! "...രാവിലെ കിടന്ന്‌ അലയ്ക്കാതെ ആ പശൂനു വല്ല പുല്ലും അരിഞ്ഞു കൊടുക്കാനുള്ളതിന്‌ ചെറുക്കന്‍ നിന്നു കീറുന്നു!" അച്ചാമ്മ മകനെ ശകാരിക്കലും ടാസ്ക്‌ അലോക്കേഷനും ഒന്നിച്ചു നടത്തി.

ഇതു കേട്ട മാത്രയില്‍ മകന്‍ കാണാന്‍ പാകത്തില്‍ അരിവാള്‍ തിണ്ണയിലേക്കു നീക്കിയിട്ട്‌ അന്തോണി അടുത്ത ജ്യോതിമാന്‍ ബീഡിക്കു തീ കൊളുത്തി.

കേരളത്തിലെ ഒരു ശരാശരി കുടുംബത്തില്‍ ഐപ്പിയെല്‍ വിവാദം ഉണ്ടാക്കിയ അലയൊലികളാണ്‌ നാം കണ്ടത്‌.

ഐപ്പിയെല്‍ തറവാട്ടുമുറ്റത്ത്‌ കഴിഞ്ഞ ഒരാഴ്ച്ചയായി ആള്‍ത്തിരക്കാണ്‌. താവഴികളിലും പെരുവഴികളിലുമുള്ള സകലമാന ആത്മാക്കളും കുഞ്ഞുകുട്ടി പരാധീനങ്ങള്‍ സഹിതം എത്തിയിട്ടുണ്ട്‌. വീതം വെയ്പ്പാണത്രേ. തറവാട്ടു കാരണവര്‍ എന്നു പറയാനൊരാളില്ല. ഉണ്ടെങ്കില്‍ തന്നെ അതു ലളിതാക്ഷന്‍ ആണ്‌. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍. കുറച്ചുകാലം പുറത്തെങ്ങോ ആയിരുന്നു. എന്തായാലും അവിടുത്തെ പോലീസിനു പണി കൂട്ടാതെ നാട്ടില്‍ തന്നെ എത്തി. അങ്ങനെയിരിക്കേയാണ്‌ ഐപ്പീയെല്‍ തറവാടു നോക്കാന്‍ തണ്ടും തടീമൊള്ള ഒരുത്തനെ തപ്പുന്നത്‌. അങ്ങനെ മൂപ്പീന്ന് തറവാട്ടു ഭൂമിയിലെ തേങ്ങയിട്ടും ഇട്ടതില്‍നിന്നു വഹിച്ചും നാട്ടിലെ കള്ളുകച്ചവടക്കാരന്‍ വിജയന്റെ തലതെറിച്ച മകന്‍ സിദ്ധന്റെ കൂടെ തരികിട കാണിച്ചും നടപ്പായി. ഇപ്പോ വെല്യ ആളായി, ആസ്തിയായി. ഇപ്പഴത്തെ ഒരു സെറ്റപ്പ്‌ വെച്ച്‌, ഒരു മലയാള സിനിമേലാണേല്‍ സിദ്ദിഖ്‌ ചെയ്യേണ്ട റോളാണ്‌. വടക്കെങ്ങാണ്‌ ഒരു മരുഭൂമിക്കടുത്ത്‌ കപ്പകൃഷി നടത്തുന്ന വകേല്‍ ഒരമ്മാവനുണ്ട്‌ - നരേന്ദ്രന്‍. മൂപ്പീന്നാണ്‌ ഗുരു.

താന്‍ തീരുമാനിക്കും ഏതു വീതം ആര്‍ക്കു പോണം എന്നൊക്കെ എന്നെ തീരുമാനിച്ചു വീമ്പിളക്കി നിന്നപ്പോള്‍ ദേ വരുന്നു.. ആരാ? ശശി. നമ്മടെ ശശി. കുറച്ചുനാള്‍ യൂഎന്നിലെങ്ങാണ്ടൊള്ള ഒരു കോഫീ എസ്റ്റേറ്റിലായിരുന്നു പണി. ഇപ്പോ ഇങ്ങോട്ടു വന്ന്‌ തെക്കെങ്ങാണ്ട്‌ ഒരു പെട്ടിക്കട നടത്തുന്നു. പോരാഞ്ഞ്‌ ഇന്ദ്രപ്രസ്ഥത്തില്‍ 10 സെന്റ്‌ സ്ഥലം ഉണ്ട്‌. കഴിഞ്ഞ വോട്ട്‌മേളയില്‍ പങ്കെടുത്തതിന്‌ ഒരു മാഡം വിളിച്ചു കൊടുത്തതാ. പറഞ്ഞുപിടിച്ചു വരുമ്പം സഹമന്ത്രിയാണേലെന്നാ, സഹ ഉണ്ടെങ്കിലും മന്ത്രിയല്ലേ? കാറും കൂട്ടവും ഒക്കെയുണ്ട്‌. ആള്‍ സ്റ്റൈലാണ്‌, നെറ്റിയിലേക്കു പാളിവീഴുന്ന മുടി കൈകൊണ്ടൊരു ഒതുക്കുണ്ട്‌- കാണണം. പക്ഷേ ഒരു ദുശ്ശീലമുണ്ട്‌. തറവാട്ടിലെ ഊട്ടുപുരേടെ ഭിത്തിയില്‍ അതുമിതുമൊക്കെ കോറിയിടും. അതു അടിച്ചു തളിക്കാനും തേങ്ങായിടാനും വരുന്നോരൊക്കെ ഏറ്റുപിടിക്കും. ഇതൊക്കെ കേട്ട്‌ തറവാട്ടിലെ തലനരച്ചുതുടങ്ങിയവര്‍ക്കൊക്കെ ഒരു മുറുമുറുപ്പ്‌. അല്ലേലും നേരാ, കാര്‍ന്നോന്മാരെ വിശുദ്ധപശു എന്നൊക്കെ കയറി അങ്ങുവിളിച്ചാല്‍ ആരെങ്കിലും സഹിക്കുമോ? വിശുദ്ധപോത്തെന്നൊന്നും വിളിക്കാഞ്ഞതു ഭാഗ്യായി. കൂട്ടത്തില്‍ അല്‍പം വിവരോം വിദ്യാഭ്യാസോം ഉള്ളതുകൊണ്ട്‌ എല്ലാവരും കണ്ണടച്ചു.

ഒരുപ്രകാരത്തില്‍ അതും അല്‍പം പ്രശ്നായി ട്ടോ. മണ്ണും ചാരി നിന്നവന്‍ പെണ്ണുംകൊണ്ട്‌ പോയീന്നു പറഞ്ഞപോലെ അല്ലാരുന്നോ തിര്‍വോന്‍തരത്തെ കബഡി കളിയിലെ പ്രകടനം. അന്തര്‍ദേശീയ വ്യക്തിത്വമായതു കൊണ്ട്‌ നാട്ടുറൗഡികളൊന്നും അടുക്കാന്‍ പോയില്ല. ഉള്ളില്‍ അല്‍പം അസൂയ ഉണ്ടാരുന്നെങ്കിലും അതങ്ങനെ തന്നെ നിര്‍ത്തി.

അങ്ങനെയിരിക്കെ, ഒരിക്കല്‍ ദുബായിക്കടപ്പുറത്തു കടല തിന്നിരിക്കുമ്പോള്‍ ദാണ്ടെ പോണു ഒരു വനിത! ആരാ? സു... ഓ! ഞാന്‍ പറയില്ല. അവരും ഈ വീതം വയ്പ്പിന്റെ സമയത്ത്‌ അതേ പഞ്ചായത്തുവാര്‍ഡില്‍ തന്നെ ഉണ്ടായിരുന്നു. ആരു പറഞ്ഞിട്ടു വന്നതാണെന്നൊന്നും ഒരു പിടീമില്ല. ശശിയുടെ ആളാണെന്ന് വഴിപാടു ശീട്ടാക്കുന്നിടത്തും കുളിക്കടവിലുമ്മൊക്കെ ആളുകള്‍ അടക്കം പറയുന്നുണ്ട്‌. ലളിതന്‍ കൂട്ടിക്കിഴിച്ചു വന്നപ്പോ തൊടീടെ തെക്കേമൂലയ്ക്ക്‌ ചെന്നൈ സിംഹം വാഴുന്നിടത്തിനു പടിഞ്ഞാറുമാറി ഒരു ഹൗസ്‌ പ്ലോട്ടിനു പറ്റിയ സ്ഥലം! അത്‌ ആരുടേം വീതത്തിലില്ലാത്തതാ. വില്‍ക്കാമെന്നു തീരുമാനമായി. വാങ്ങാന്‍ ആദ്യം ആരും മുന്നിട്ടു വന്നില്ല, വില തന്നെ വില്ലന്‍. ഒരു പുതുപ്പട്ടാളക്കാരനും മൂപ്പീന്നിന്റെ കൂടെ പണ്ട്‌ ഇസ്കൂളില്‍ കുട്ടീം കോലും കളിച്ചു നടന്ന ചിലരും വന്ന്‌ സ്ഥലം കണ്ടേച്ചു പോയി. കൃഷി നടത്തുന്നതു പോയിട്ട്‌ ഉഴുതാനുള്ള ചെലവിനു കാശു തികയില്ലെന്നു കണ്ട്‌ അച്ചാറുകച്ചോടം തന്നെ നല്ലതെന്നു പറഞ്ഞ്‌ മദ്രാസിനുള്ള അടുത്ത വണ്ടി പിടിച്ചു.

വടക്കൂന്നു കുറെ അച്ചായന്മാരു വന്നു സ്ഥലം കണ്ടു, ഇഷ്ടപ്പെട്ടു. അതിനിടേക്കൂടെ, ശശിയങ്ങുകേറി കൊഴുപ്പിച്ചു. 'ഇന്ന വില പറഞ്ഞോ, സംഗതി ഏക്കും' എന്നോതിക്കൊടുത്തു. അതും ഫ്രീയായിട്ട്‌. പല വണ്ടിയില്‍ പലവഴിക്കൂന്നു വന്നവരെ മടിശീല അഴിപ്പിച്ച്‌ ഉള്ളതെല്ലാം നുള്ളിപ്പെറുക്കി എടുത്തു. എണ്ണി നോക്കിയപ്പോ ഒന്നു വിലപറഞ്ഞുനോക്കാം എന്നായി സംഘം. ഇടവഴി കയറി ശശി മുന്നേ നടന്നു. പോണ വഴിക്കു പറഞ്ഞു, ആരാന്നു ചോദിച്ചാ 'റോണ്ഡിവൂ'ന്നു പറഞ്ഞാമതി. പിന്നെ വേറൊന്നും ചോദിച്ചു ബുദ്ധിമുട്ടിക്കില്ല. വില പറഞ്ഞു കഴിഞ്ഞപ്പോ, കുടുംബക്കാര്‍ക്കു ബോധിച്ചു. പക്ഷേ, ലളിതനു ഒരു കണ്ണിക്കടി. ഇതു പൊളിച്ചടുക്കണം. അങ്ങനെ വല്ല വരുത്തനും ഇതുകൊണ്ട്‌ കൃഷി നടത്തണ്ട.

പിന്നാമ്പുറത്തൂടെ ഇറങ്ങി, ശശിയെ കണ്ണുകാണിച്ചു വിളിച്ചു. നിലവറേലിരിക്കുന്ന വെല്യ ഓട്ടുരുളി തരാം. ഒന്നൊഴിവാകണം. ഊട്ടുപുരേടെ ഭിത്തീലൊന്നും എഴുതേണ്ടിവന്നില്ല, സംഗതി നാട്ടില്‍ പാട്ടായി. അങ്ങനെ ലളിതനെ ഒന്നൂടെ വെറുപ്പിച്ചു. കച്ചവടം ഉറച്ചു. ചിട്ടിക്കാരി ശാന്ത തന്റെ മകന്‌ പുതിയ കൃഷിക്കാരു സ്ഥിരം പണികൊടുക്കുമെന്നു പറഞ്ഞു. 'പണിയാകുമല്ലോ' എന്നു നാട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു. കച്ചവടം ഒറപ്പിച്ചു. പിരിവിന്റെ കണക്കൊന്നും ആരും കണ്ടില്ല, ആരും ചോദിച്ചുമില്ല. കൂട്ടത്തില്‍ മലയാളം അറിയാവുന്ന ഒരുത്തനുണ്ടായിരുന്നതുകൊണ്ട്‌ നാട്ടിലെ പത്രക്കാര്‍ക്ക്‌ അധികം സ്പോക്കണ്‍ ഇംഗ്ലിഷ്‌ പറയേണ്ടിവന്നില്ല.

ഒപ്പിടീലും ആധാരം കൈമാറലും നടക്കുമ്പോഴും ശശി ഭിത്തിയില്‍ എസ്സെമ്മെസ്സ്‌ പോലെ അതുമിതും നഖം കൊണ്ട്‌ കോറിയിട്ടു. വേലിക്കല്‍കൂടെ ആരോ മറയുന്നത്‌ ഏതൊ ഒരുത്തന്‍ കണ്ടു.

"പെങ്ങളേ ഒന്നു നിന്നേ, ആരാന്നൊന്നു പറഞ്ഞേച്ചും പോ!" പെങ്ങളു പറഞ്ഞ പറുപടി എല്ലാരേം ഞെട്ടിച്ചു. പുള്ളിക്കാരിക്ക്‌ അവകാശമൊണ്ടെന്ന്. ഒന്നും രണ്ടുമല്ല 80 സെന്റിന്‌ അവകാശമുണ്ടത്രേ. ശശിയുടെ നേരെ ലളിതന്‍ പാളി നോക്കി. 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ' എന്ന സാധുഭാവം. നിന്നെ തല്ലാനുള്ള വടി കിട്ടിയെടാ - ലളിതന്‍ മനസ്സില്‍ പറഞ്ഞു. പിറ്റേന്ന്‌ വാര്‍ഡ്‌ ഗ്രാമസഭ അലമ്പിപ്പിരിഞ്ഞു. ആ പെണ്ണുമ്പിള്ളയ്ക്കു വീതം കൊടുത്തവനാരാണെന്നറിയണം, കാശ്‌ വല്ലടത്തൂന്നും മോട്ടിച്ചതാണോന്നറിയണം, ശശീടെ മടിക്കുത്തില്‍ എത്ര രൂപായുണ്ടെന്നറിയണം. ആകെ പുകില്‌.

കളം ചീഞ്ഞെന്നു കണ്ട്‌ നായിക പറഞ്ഞു:"വെറുതെ കിട്ടീത്‌ വാഴില്ല. ഞാന്‍ ദേ എല്ലാം റോണ്ഡിവൂനു തന്നെ ഏല്‍പ്പിക്കുന്നു". വെച്ച വെടി ഏശിയില്ല. പഞ്ചായത്ത്‌ പ്രസിഡന്റ്‌ മോഹനന്‍ എറണാകുളത്തൂന്നു വന്നിട്ട്‌ ഒന്നു കുളിക്കാന്‍ പോലും നിക്കാതെ ശശിയെ വിളിപ്പിച്ചു.

"നാളെ, തൊഴിലുറപ്പു പദ്ധതീടെ ബില്ല് പാസാക്കണ്ടതാ, പഞ്ചായത്തു കമ്മറ്റീല്‌. ങ്ങള്‌ എന്തു ബിസിനസ്‌ ചെയ്താലും വേണ്ടില്ല, നാളത്തെ ബില്ല് കുളമാക്കരുത്‌. ആ കാറിന്റെ മുകളിലെ ചോന്ന ലൈറ്റ്‌ അതിങ്ങു തിരിച്ചു തന്നേക്ക്‌."

പ്രതീക്ഷിച്ചതാണെങ്കിലും ഇത്രയും തിരിച്ചു ചോദിച്ചു: "എന്നു തിരിച്ചു കിട്ടും?"

"ഇന്നലെ ഞാന്‍ പറഞ്ഞില്ലേ. നമ്മുടെ നാട്ടിലെ റോഡാവുമ്പോ കയറ്റോം ഇറക്കോം ഒക്കെ ഉണ്ടാവും." ഇത്രേം പറഞ്ഞ്‌ മോഹന്‍ജി ഒരു തുടം വലിയചന്ദനാദി എണ്ണ തലയില്‍ കമഴ്‌ത്തി തോര്‍ത്തുമെടുത്ത്‌ ഒറ്റപ്പോക്ക്‌. എല്ലാം മനസ്സിലായ ശശി പുറത്തിറങ്ങി ആരുടേം മുഖത്തു നോക്കാതെ കാറ്റില്‍ക്ലാസ്‌ വണ്ടിയില്‍ കയറി ശീഘ്രം പാഞ്ഞു. പുരയ്ക്കകത്തു കയറി വാതിലടച്ചു.

സഹ അങ്ങനെ സ്വാഹ!

Monday, February 15, 2010

കോര്‍പ്പറേറ്റ് കംഫര്‍ട്ട്

കഴിഞ്ഞയാഴ്ച ഓഫീസില്‍ കസ്റ്റമേഴ്സിന് ഒരു സെഷന്‍ എടുക്കാന്‍ ഞാന്‍ നിയുക്തനായി. പൂനെയില്‍ നിന്നും ചെന്നൈയില്‍ നിന്നും മൂന്നാലുപേര്‍ ടെലി-കോണ്‍ഫറന്‍സില്‍, നാലു കണ്‍സല്‍ട്ടന്റുമാര്‍ എന്റെയും രണ്ടു സഹപ്രവര്‍ത്തകരുടെയും ഒപ്പം കോണ്‍ഫറന്‍സ്‌ റൂമില്‍.

കണ്‍സല്‍ട്ടന്റുമാര്‍ എത്താന്‍ അല്‍പം വൈകുമെന്ന് അറിഞ്ഞതിനാല്‍ 9.15 നു ആരംഭിക്കേണ്ട വധത്തിന്‌ അല്‍പം വൈകിയാണ്‌ വട്ടം കൂട്ടിയത്‌. ഒന്‍പതരയോടെ കോണ്‍ഫറന്‍സ്‌ കോളും പ്രസന്റേഷനും പ്രൊജക്ടറുമൊക്കെ തയ്യാറാക്കി. മറ്റു സ്ഥലങ്ങളിലുള്ളവര്‍ കാതുകൂര്‍പ്പിച്ചു കാത്തിരിക്കുന്നു. അപ്പോള്‍ ടീമിലെ സീനിയറിന്റെ സ്വരം: "അവര്‍ പതുക്കെ എത്തട്ടെ, നമുക്ക്‌ തുടങ്ങാം..."

എന്റെ മുഖത്ത്‌ എന്തോ ഒരങ്കലാപ്പ്‌. അതെ ഒരു വെളിപാട്‌! എന്തോ ഒരു ധര്‍മ്മസങ്കടം. പോകണോ വേണ്ടയോ? അതെ, കൊളോക്യലായി പറയുവാണെങ്കില്‍ ഒന്നു വെളിക്കിറങ്ങണമെന്ന തോന്നല്‍. ആദ്യത്തെ കണ്‍ഫ്‌യൂഷനൊക്കെ മാറി ഇപ്പോ നല്ല ശക്തമായ തോന്നലുണ്ട്‌. അതു ഓരോ സെക്കന്റിലും കൂടി വരികയും ചെയ്യുന്നു. അതെ ഉപേക്ഷിക്കാനാവാത്ത ഒരു വിളി. ഇന്‍ സോഫ്റ്റ്‌വെയര്‍ മെയിന്റനന്‍സ്‌ റ്റേം ഷോ-സ്റ്റോപ്പര്‍ ടിക്കറ്റ്‌!!!

സീനിയറിനോട്‌ ഒതുക്കതില്‍ ഒരെക്സ്‌ക്യൂസ്‌മീ, ഐ വില്‍ ബീ ബാക്കിനെ മിനിറ്റ്‌ എന്നു പറഞ്ഞ്‌ പുറത്തിറങ്ങി. ഗര്‍ഭിണിയെ അര്‍ജന്റായി ആശുപത്രിയില്‍ കൊണ്ടോവുമ്പോ 'റോഡുപണി നടക്കുന്നു, വഴിമാറിപോവുക' എന്ന ബോര്‍ഡ്‌ കണ്ട കെട്ട്യോന്റെ അവസ്ഥയായി എനിക്ക്‌. കാര്യമെന്താ? റെസ്റ്റ്‌റൂമിന്റെ അണ്ടര്‍വേ മെയിന്റനന്‍സ്‌! വേറെ സ്ഥലം നോക്കാന്‍ വാതില്‍ക്കല്‍ ബോര്‍ഡ്‌!

അടുത്ത സ്വീകരണസ്ഥലം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. അപ്പോഴും മനസ്സിലെ ചോദ്യം: എന്നാലുമെന്താ ഇപ്പോഴിങ്ങനെ? ഒന്നും ആലോചിക്കാ‍ന്‍ സമയമുണ്ടായിരുന്നില്ല. പാന്റിട്ട ചേട്ടന്‍ നില്‍ക്കുന്ന പടം ഒട്ടിച്ചുവെച്ച ആദ്യ ആശ്വാസപ്പുരയില്‍ കയറി.ശഠപഠേന്നു CMM level 5 നിലവാരമുള്ള ഒരെപ്പിസോഡ്‌ നടത്തി. (അങ്ങനെ വേണമല്ലോ. നമ്മള്‍ വെകിയാല്‍ കസ്റ്റമര്‍ ഡിലൈറ്റ്‌ കാക്ക കൊണ്ടോവില്ലേ?).

അടുത്ത സ്റ്റെപ്പ്‌, ഏരിയാ ക്ലീനാക്കി, സിസ്റ്റം ഷട്ട്‌ ഡൗണ്‍ ചെയ്യണമല്ലോ? നമ്മള്‍ ഇന്ത്യാക്കാര്‍ക്ക്‌ ഷട്ട്‌ ഡൗണ്‍ ചെയ്യണമെന്നതു നിര്‍ബ്ബന്ധമുള്ള കാര്യാണേ. ചുമ്മാ വാള്‍പ്പേപ്പര്‍ കൊണ്ട്‌ സ്ക്രീന്‍ ലോക്ക്‌ ചെയ്താല്‍ പോരാ. ആ പീച്ചാംകുഴലെടുത്തു ഞെക്കി. ഏഹേ...! പാനി നഹി! ഹമ്മേ!! ദെന്തൂട്ട്‌ ട ശവി? ഇതെന്നതാടാ ഉവ്വേ? അപ്പീ കന്നംതിരിവുകള്‌ മ്മടടുത്തു വേണ്ട ട്ടാ? പല സ്ലാങ്ങില്‍ പറഞ്ഞുനോക്കി. ഒരു നിമിഷം കോണ്‍ഫറന്‍സിലിരിക്കുന്ന പയലുകളുടെ ഇ-മെയില്‍ ഐഡികള്‍ മനസ്സില്‍ മിന്നിമറഞ്ഞു ( മുഖം മനസ്സില്‍ വരാന്‍ അവരെ ആരേം നാം നേരിട്ടു കാണാറില്ലല്ല്!).

എന്തായാലും അല്ലറ ചില്ലറ അപശബ്ദങ്ങള്‍ക്കു ശേഷം പൊടുന്നനെ പാനി വന്നു. ഇത്തവണ പറ്റിയ അബദ്ധം മറ്റൊന്ന്. പാന്റ്സിലും ഷൂസിലുമൊക്കെ വെള്ളം. ഒരുപ്രകാരത്തില്‍ ടിഷ്യു പേപ്പര്‍ കൊണ്ട്ട് തുടച്ച് ഉണക്കി എല്ലാം ശുഭകരമാക്കി, ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ തിരികെ കോണ്‍ഫറന്‍സ്‌ റൂമില്‍ ചെന്നു കയറി. എല്ലാവരും പ്രസന്ററെ കാത്തിരിക്കുവാ. അന്നേരവൊണ്ട്‌ സീനിയര്‍ പറയുന്നു: "ഞങ്ങളോര്‍ത്തു നീ മുങ്ങിയെന്ന്"

പറയാന്‍ തോന്നിയതാ- മുങ്ങാന്‍ പറ്റിയില്ലേലും ആകെ നനഞ്ഞെന്ന്! പിന്നെ കോര്‍പറേറ്റ്‌ എത്തിക്വറ്റ്‌ ഓര്‍ത്ത്‌ ഒരു ദീര്‍ഘനിശ്വാസവും വിട്ട്‌ സെഷനിലേക്ക്‌ കടന്നു.

Thursday, December 18, 2008

കസ്റ്റമറുടെ സന്തോഷം ഞങ്ങളുടെ വിജയം!

“കസ്റ്റമറുടെ സന്തോഷമാണ് ഞങ്ങളുടെ വിജയം”

കൂടോത്രം v 1.0(Beta) യുടെ സംതൃപ്തനായ ഒരുപഭോക്താവ് ശ്രീ. ദീപക് രാജിന്റെ വാക്കുകള്‍!
കൂടുതല്‍ വിവരങ്ങള്‍ ദാ, ഇവിടെ!

Wednesday, July 16, 2008

കഷ്ടം, കര്‍ക്കിടകം!

അന്തോണിക്ക് എന്നും കഷ്ടകാലമാണ്. എന്നും എന്നു പറഞ്ഞാല്‍ പോരാ എപ്പോഴും. കയ്യബദ്ധങ്ങളും മണ്ടത്തരങ്ങളും വന്നു കൂടുന്ന ദുരിതങ്ങളും പാരകളുമെല്ലാമായി അന്തോണി സ്വസ്ഥതയെന്തെന്നറിയാതെ കഴിഞ്ഞുകൂടി.

കൂനിന്മേല്‍ കുരുവെന്ന പോലെ കര്‍ക്കിടകം വറുതി ചൊരിഞ്ഞെത്തി. നല്ലൊന്നാന്തരം വരിക്കച്ചക്കപ്പഴം കണ്ടപ്പോള്‍ തിന്നാതെ വിടുന്നതെങ്ങനെ? ഇത്ര തേനൂറുന്ന സ്വാദുള്ളപ്പോള്‍ അല്‍പം മാത്രം കഴിച്ചു നിര്‍ത്തുന്നതെങ്ങനെ? അരമുറിച്ചക്ക ഇഷ്ടന്‍ ഒറ്റയിരിപ്പിനു തിന്നു തീര്‍ത്തുകളഞ്ഞു. പിറ്റേന്നു വെളുപ്പിനെ വയറ്റിലെന്തെല്ലാമോ അസ്വസ്ഥതകള്‍. ന്യൂനമര്‍ദ്ദവും ഉഷ്ണജലപ്രവാഹവും തിരയിളക്കവും. കോഴികൂവും‌മുന്‍പേ ഉറക്കം നഷ്ടപ്പെട്ട അന്തോണി തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിക്കാന്‍ നോക്കിയിട്ടും രക്ഷയില്ല.

ഒന്നിരിക്കേണ്ട നേരമടുത്തെന്ന് ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ അടിവയറ്റില്‍ നിന്നും ഒരു പുളകം സുഷുമ്നാ നാഡി വഴി അന്തോണിയുടെ തലച്ചോറിലെത്തി സഡന്‍ ബ്രേക്കിട്ടുനിന്നു. പുതച്ചിരുന്ന കമ്പിളി വലിച്ചെറിഞ്ഞ് കര്‍ക്കിടകപ്പെയ്ത്തില്‍ കുഴഞ്ഞ വഴിയിലൂടെ ഇരുട്ടില്‍ വീഴാതെയും എന്നാല്‍ പരമാവധി വേഗത്തിലും അഭയസ്ഥാനം ലക്ഷ്യമാക്കി പാഞ്ഞു. ഓട്ടത്തിനിടയില്‍ ഗോഡ്‌ഫാദര്‍ സിനിമയില്‍ ഇന്നസെന്റ് പറയുന്ന “ആഞ്ജനേയാ, കണ്ട്രോളു തരണേ” എന്ന വാക്യം അറിയാതെ ഓര്‍ത്തു.

പ്രിന്‍സ് മൈദയുടെ ചാക്കുകൊണ്ടു മറച്ച ആ ദുരിതാശ്വാസകേന്ദ്രത്തിന്റെ ഉള്ളില്‍ കടന്ന് തുണിബന്ധങ്ങളഴിക്കാന്‍ തനിക്കു കിട്ടിയ മൂന്നാലു സെക്കന്റുകള്‍ പാഴാക്കാതെ അണ്ടര്‍വെയറിന്റെ വള്ളിയില്‍ പിടിച്ച് ആഞ്ഞുവലിച്ചതും......കടുംകെട്ടു വീണു!!!!! ഒരു നിമിഷത്തെ മൌനത്തിനുശേഷം ആകാശത്തേക്കുറ്റുനോക്കി അന്തോണി ഭക്തിപൂര്‍വ്വം ചോദിച്ചു:

“കര്‍ത്താവേ, അവിടുന്നെന്നെ കക്കൂസിലും പരീക്ഷിക്കുവാന്നോ?”