Showing posts with label ഇരട്ടപ്പേര്‌. Show all posts
Showing posts with label ഇരട്ടപ്പേര്‌. Show all posts

Saturday, May 24, 2008

നാമവിശേഷം - ഭാഗം 3

നാട്ടിലെ വിപ്ലവാത്മക ഇരട്ടപ്പേരുകാരില്‍ നല്ലൊരു ഭാഗം സീനിയര്‍ സിറ്റിസണ്‍സ്‌ ആണ്‌. ആനയമ്മാവന്‍ എന്ന കാര്‍ന്നോരെ എല്ലാവര്‍ക്കുമറിയാം. അവരിലൊരു പത്തു ശതമാനത്തിനു പോലും അദ്ദേഹത്തിന്‍റെ യഥാര്‍ഥ പേരറിഞ്ഞുകൂടാ. കാലില്‍ ആണിരോഗത്തിന്‍റെ സ്പെല്ലിങ്ങ്‌ മിസ്റ്റേക്കുമായി മന്ദം മന്ദം നടന്നു നീങ്ങുന്ന അദ്ദേഹം പണ്ട്‌ ആനക്കാരനായിരുന്നതിനാലാണ്‌ ആ പേരു വന്നതത്രേ. വഴിയില്‍വച്ചു കാണുമ്പോഴെല്ലാം പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന അദ്ദേഹത്തെ അമ്മാവാ എന്നല്ലാതെ ആനയമ്മാവാ എന്നാരെങ്കിലും വിളിക്കുന്നതു കേട്ടിട്ടില്ല. ഈ സ്നേഹക്കൂടുതല്‍ കൊണ്ടാവണം ആ അമ്മാവന്‍റെ സ്നേഹമയിയായ ഭാര്യയെ അമ്മായി എന്നും വിളിച്ചുപോരുന്നു. അതെ, ഒരു ഗ്രാമത്തിന്‍റെ മൊത്തം അമ്മാവനും അമ്മായിയും!

"ഒരു കുഞ്ഞേട്ടനെ അറിയുമോ?"

"യേതു കുഞ്ഞേട്ടനെയാ നിങ്ങളുദ്ദേശിക്കുന്നെ?" ഒത്തിരി കുഞ്ഞേട്ടന്മാരുള്ള നാട്ടില്‍ ഈ കണ്‍ഫ്യൂഷന്‍ സ്വാഭാവികം. എന്നാല്‍ കാളക്കുഞ്ഞേട്ടന്‍ എന്നൊന്നെടുത്തു ചോദിച്ചുനോക്കൂ.

"എന്നാപ്പിന്നെ ഇതാദ്യമങ്ങു പറഞ്ഞാപ്പോരായിരുന്നോടാ ഉവ്വേ?" എന്നൊരു ലാഘവത്വം തിരിച്ചുകിട്ടും. ഞാന്‍ കേട്ടിട്ടുള്ളതില്‍ വച്ചേറ്റവും പഴക്കമുള്ള വട്ടപ്പേരിതാണ്‌. ഈ പേരിനുപിന്നിലെ ചരിത്രമന്വേഷിച്ച എനിക്കു കിട്ടിയത്‌ ഒരു ഇലക്ഷന്‍ കഥയാണ്‌. വളരെ പണ്ട്‌ കാള ചിഹ്നത്തില്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച ഒരു സ്ഥാനാര്‍ത്ഥിക്കുവേണ്ടി ഇദ്ദേഹം കാളയായി വേഷംകെട്ടി നിരത്തിലൂടെ നടന്നിട്ടുണ്ടത്രേ. കുറച്ചുകാലം പട്ടാളത്തിലൊക്കെയുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ ഈ പൂര്‍വ്വചരിത്രം ശരിയാണോയെന്ന് വെല്യ നിശ്ചയം പോരാ. എന്തായാലും ഇഷ്ടസ്ഥാനാര്‍ത്ഥിയുടെ ചിഹ്നം അദ്ദേഹത്തിന്‍റെ പേരിനൊപ്പം കയറിക്കൂടി.

പതിഞ്ഞുപോകുന്ന ചിലപേരുകള്‍ ഉടമസ്ഥരുടെ സമീപസ്ഥരിലും ചെന്നു താവളമുറപ്പിക്കുന്നതു സാധാരണ സംഭവമല്ല. വളരെ പൊക്കം കുറഞ്ഞ ഒരു വ്യക്തിയാണു ബാബുച്ചേട്ടന്‍. പക്ഷെ, ഇന്നുള്ള ആ പബ്ലിസിറ്റി ബാബുച്ചേട്ടനു നേടിക്കൊടുത്തത്‌ ആ പൊക്കമില്ലായ്മയാണ്‌ - പേരിനു മുന്നില്‍ ഉണ്ട എന്ന വിശേഷണം വന്നതിനു ശേഷം. കലണ്ടറുകള്‍ പലതു പഴകി. ബാബുച്ചേട്ടന്‍റെ പയ്യന്‍ അപ്പനെക്കാള്‍ ഉയരത്തില്‍ വളര്‍ന്നെങ്കിലും പാരമ്പര്യം കൈവിടാന്‍ നാട്ടുകാരനുവദിച്ചില്ല. അവനും കിട്ടി പേര്‌- ഉണ്ടക്കൊച്ച്‌.

ഒരു പത്തിരുപതു കൊല്ലം മുന്‍പ്‌, എന്‍റെ ഗ്രാമവും കാര്‍ഷികസമൃദ്ധിയുടെ പച്ചപ്പട്ടുടുത്തു കുളിര്‍ ചൂടി നിന്ന കാലത്ത്‌ പാക്ക്‌(അടയ്ക്ക) ഒരു പ്രധാന നാണ്യവിളയായിരുന്നു. ആകാശത്തോളം വളര്‍ന്നു നില്‍ക്കുന്ന കവുങ്ങുകളില്‍ കുതിച്ചുകയറി ഇടതിങ്ങിവിളഞ്ഞ മുഴുത്ത പാക്കിന്‍കുലകള്‍ നിലത്തേക്ക്‌ ആഞ്ഞു വീണിരുന്ന ഒരു കാലം. ഓരോ വീട്ടിലെയും തിണ്ണയിലും വലിയ മുറിയിലും(അന്നു 'ഹാള്‍' എന്നൊരു കണ്‍സെപ്റ്റ്‌ ഇല്ലല്ലോ) മുറ്റത്തുമൊക്കെയായി തൊപ്പിയടര്‍ത്തിയ ചമ്പന്‍പാക്ക്‌ (പച്ച അടയ്ക്ക) കൂട്ടിയിട്ടിരിക്കും. കുടുംബാംഗങ്ങളും ജോലിക്കാരുമെല്ലാം ചേര്‍ന്നിരുന്ന്‌ സൊറപറഞ്ഞ്‌ പിച്ചാത്തി കൊണ്ട്‌ തൊണ്ടുകളഞ്ഞ്‌ പാക്ക്‌ ഒരുക്കുന്ന കാഴ്ച സുലഭമായിരുന്നു. പാക്കുപറിക്കാന്‍ എളിയില്‍ തിരുകിയ പിച്ചാത്തിയുമായി കവുങ്ങുകളില്‍ നിന്നും കവുങ്ങുകളിലേക്ക്‌ അണ്ണാറക്കണ്ണന്മാരെപ്പോലെ ചാടിക്കയറുന്ന കൊടിവച്ച കവുങ്ങുകയറ്റക്കാരുണ്ടവിടെ. ഈ എസ്റ്റാബ്ലിഷ്‌ഡ്‌ കയറ്റക്കാരുടെയിടയിലേക്ക്‌ ഒരു നാള്‍ ഒരു പയ്യന്‍ വന്നു ചേര്‍ന്നു - അജയന്‍. പക്ഷേ, ഈ അജയനു കവുങ്ങുകയറാനുള്ള ഉശിരും ചുറുചുറുക്കും ആവോളമുണ്ടായിരുന്നിട്ടും വേണ്ടത്ര അവസരങ്ങളൊത്തില്ല. ഒടുക്കം കിട്ടിയതോ, ഈപ്പറഞ്ഞ വമ്പന്‍മാര്‍ ഉപേക്ഷിച്ചിട്ട കവുങ്ങുകള്‍ മാത്രം. പൃഷ്ഠഭാഗം ആസിഡുസഞ്ചിയുമായി നടക്കുന്ന നീറുകള്‍ വിഹരിക്കുന്ന റിസ്ക്കി കവുങ്ങുകള്‍. എന്നാല്‍ നീറുനല്‍കിയ നീറ്റല്‍ വകവെയ്ക്കാതെ അജയന്‍ കവുങ്ങുകള്‍ കയറിയിറങ്ങിയപ്പോള്‍ നീറുണ്ണി എന്നറിയപ്പെട്ടു. ദുസ്സാഹചര്യങ്ങളെ അവഗണിച്ച്‌ ഉയരങ്ങള്‍ തേടിയ അദ്ധ്വാനിയായ ഒരു ചെറുപ്പക്കാരനു ഗ്രാമം നല്‍കിയ ഫോര്‍മിക്കാസിഡിന്‍റെ മണമുള്ള ചെല്ലപ്പേര്‌.

കോതമംഗലത്തിനടുത്തുള്ള പിണ്ടിമന എന്ന സ്ഥലത്തെക്കുറിച്ചു ഞാനാദ്യം കേള്‍ക്കുന്നത്‌ എന്‍റെ സഹപാഠിയായിരുന്ന റിറ്റോയുടെ ഇരട്ടപ്പേരിന്‍റെ കഥയന്വേഷിച്ചപ്പോഴാണ്‌. അവന്‍റെ സ്വദേശം പിണ്ടിമന പഞ്ചായത്തിലെ മുത്തംകുഴി ആണത്രേ. തന്മൂലം പിണ്ടിമനയിലെ പിണ്ടി അവന്‍റെ പര്യായമായി. മുത്തംകുഴിയിലെ 'മുത്തത്തിന്‌' അപ്പോള്‍ ഒരു പ്രാധാന്യവുമില്ലേ എന്നു ചോദിക്കരുത്‌.

പിണ്ടിയോടൊപ്പം തന്നെ പരിഗണിക്കപ്പെടേണ്ടയാളാണു ജിനീഷ്‌. ഡിഗ്രി പഠനകാലത്ത്‌ ഒരു ഇരട്ടപ്പേരു വീഴുകയും വിധിവശാല്‍ ആ പേര്‌ സാര്‍ഥകമാവുകയും ചെയ്ത വേറൊരാളെ എനിക്കു കാട്ടാനാവില്ല. രാജകുമാരി എന്‍.എസ്‌.എസ്സിലെ പഠനകാലത്ത്‌ നാഷണല്‍ സര്‍വ്വീസ്‌ സ്കീമിലെ ഒന്നാംതരം ഒരു സന്നദ്ധസേവകനായിരുന്നു കക്ഷി. ആളു ചില്ലറക്കാരനൊന്നുമല്ല കേട്ടോ. സ്കൗട്ട്‌ പ്രസ്ഥാനത്തില്‍ അണിചേര്‍ന്ന്‌ പ്രധാനമന്ത്രിയുടെ കയ്യീന്നു മെഡലൊക്കെ കിട്ടിയിട്ടുള്ള ഒരു കുഞ്ഞു സാമൂഹ്യപ്രവര്‍ത്തകന്‍ ആണിദ്ദേഹം. നാടന്‍ പാട്ടുകളും ക്യാമ്പ്‌ ഫയറുമെല്ലാമായി അടിച്ചുപൊളിച്ച ഒരു എന്‍.എസ്‌.എസ്‌ ക്യാമ്പുകാലത്ത്‌ ജിനീഷിന്‍റെ ഊര്‍ജ്വസ്വലതയെ മാനിച്ച്‌ കൂട്ടുകാര്‍ 'മൂപ്പന്‍' എന്നു വിളിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പൂയംകുട്ടി വനാന്തരങ്ങളിലെ വിവിധ ആദിവാസിക്കുടികളില്‍ സൗരവിളക്കുകള്‍ നന്നാക്കുന്ന ജോലിയും അവിടുത്തെ ഏകാധ്യാപകവിദ്യാലയത്തിലെ അധ്യാപകവൃത്തിയും മെഡിക്കല്‍ ക്യാമ്പു നടത്തിപ്പുമൊക്കെയായി അവന്‍ നടന്നപ്പോള്‍ പണ്ടുവീണ ചെല്ലപ്പേര്‌ ഒരു പദവി പോലെ ജിനീഷിനു തോന്നിയിരിക്കണം. പിന്നീട്‌ എം.എസ്‌.സി പഠനത്തിനിടയിലും അട്ടയുടെ കടിയേറ്റ്‌ ആനച്ചൂരു മണക്കുന്ന വനത്തിലൂടെ തോളിലൊരു ബാഗും തൂക്കി നടന്നിട്ടുണ്ട്‌ അവന്‍. പുറംലോകവുമായി പരിമിതമായ ബന്ധം മാത്രം പുലര്‍ത്തുന്ന ഒരുവിഭാഗം ജനതയ്ക്ക്‌ അവന്‍ ആദരണീയനായിരുന്നു. മൂപ്പനെപ്പോലെ!

ഹെല്‍മെറ്റ്‌ നിര്‍ബ്ബന്ധമില്ലാതിരുന്ന കാലത്ത്‌ മൊട്ടിട്ടുവരുന്ന കഷണ്ടിയില്‍ ഒരു കുഞ്ഞുസൂര്യനെപ്പേറി ചെമന്ന എന്‍ഫീല്‍ഡ്‌ ബുള്ളറ്റില്‍ ഖഡ്‌ ഖഡ്‌ ശബ്ദം മുഴക്കിവന്ന റെജിസാറിനെ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥികള്‍ വിളിച്ച പേരാണ്‌ 'ജമ്പന്‍'. ക്ലാസ്സിന്‍റെ ഗൗരവം ഒന്നയഞ്ഞ ഒരു ദിവസം സാറുതന്നെ പറഞ്ഞു: "ഡാ, നീയൊക്കെ എന്നെ വിളിക്കുന്ന പേരെന്നതാന്നൊക്കെ എനിക്കറിയാം, ട്ടോ!" റെജിസാര്‍ പിന്നീടു ഹീറോ ഹോണ്ട പാഷന്‍റെ ലാളിത്യത്തിലേക്ക്‌ ഒതുങ്ങിയെങ്കിലും ഉരുവിട്ടു പഠിച്ച പേര്‌ ശിഷ്യര്‍ മറന്നില്ല. എന്നിരിക്കിലും, അന്നുമിന്നും സാറിനു പിള്ളേരോടുള്ള സ്നേഹവും അടുപ്പവും- നമിക്കണം.

ക്ലാസ്സില്‍ വരുന്നതിനോട്‌ തന്നെ താല്‍പര്യമില്ലാത്ത ഡിഗ്രിപ്പിള്ളേരുടെ ഇടവേളസമയം കൂടി നോട്ടുപറഞ്ഞുതരാന്‍ അദ്ധ്യാപിക തട്ടിയെടുത്താലോ? സഹിക്കാന്‍പറ്റുവോ? പ്രത്യേകിച്ചു ബി.സി.ഏയിലെ ലലനാമണികളുടെ സഞ്ചാരം ഞങ്ങളുടെ ക്ലാസ്‌മുറിക്കു മുന്നിലൂടെയാവുമ്പോള്‍. നോട്ടു തീര്‍ക്കാതെ വിടില്ല എന്നു ടീച്ചര്‍ പിടിച്ചപിടി വിടാതെ നിന്നപ്പോള്‍ കൊടുത്തൂ പേരൊരെണ്ണം - ഉടുമ്പ്‌.

ലാസ്റ്റ്‌, ബട്ട്‌ നോട്ട്‌ ലീസ്റ്റ്‌.

ടെറസ്സില്‍ ഒരു ദിവസം കാറ്റും കൊണ്ടിരിക്കുകയാണ്‌. അനിലിന്‌, ശ്ശെ, തക്കായിക്കൊരു പൂതി. എല്‍ബിയുടെ ചുള്ളന്‍ എന്ന പേരിനു ഗ്ലാമറു പോരാ. പുതിയൊരു പേരു വേണം. ഒന്നാലോചിക്കാന്‍ എന്നോടു പറഞ്ഞിട്ടു തക്കായി ചിന്തയിലാണ്ടു. അവന്‍ കിട്ടീ കിട്ടീയെന്ന്‌ ആര്‍ത്തു വിളിച്ചപ്പോള്‍ ആകാംക്ഷ അടക്കാനാവാതെ ഞാന്‍ സംഗതി അന്വേഷിച്ചു. ഉടന്‍ വന്നൂ മറുപടി-

"വേതാളം..!! എപ്പടി?"

"സൂപ്പര്‍..! അടിപൊളിപ്പേരു തന്നെ." ഞാന്‍ എല്‍ബിയുടെ നേരേ തിരിഞ്ഞു. ആഹ്ലാദാതിരേകത്തോടെ വിളിച്ചു: "എടാ ചുള്ളാ, നിന്‍റെ പേരു മാറ്റി..."

അനില്‍ ഇടയ്ക്കുകയറി- "അതേയ്‌, അവനിപ്പോ തല്‍ക്കാലം ഒരു പേരുണ്ട്‌. അതുകൊണ്ട്‌ വേതാളം എന്ന പേരു നിനക്കിരിക്കട്ടെ!"

പഴയ ആട്ടോഗ്രാഫിന്‍റെ താളു മറിക്കുമ്പോള്‍ ഇന്നും കാണാം- "Dear Vethalam..."

എന്തോ ഒരിത്‌...!

Saturday, May 17, 2008

നാമവിശേഷം - ഭാഗം 2

ഇരട്ടപ്പേരുവിളിയുടെ വസന്തകാലം ഡിഗ്രി പഠനത്തിന്‍റെ സമയമായിരുന്നു. ഒരുമാതിരിപ്പെട്ട എല്ലാര്‍ക്കും തരക്കേടില്ലാത്ത ഒരു പേരു നല്‍കുക എന്നത്‌ ഏതു കോളേജിന്‍റെയും ഒരു രീതിയാണല്ലോ. അതില്‍ അദ്ധ്യാപകരെന്നോ വിദ്യാര്‍ത്ഥിയെന്നോ ആണെന്നോ പെണ്ണെന്നോ ഭേദമില്ല.

രാജകുമാരി എന്‍.എസ്സ്‌.എസ്സ്‌ കോളേജിലെ ബി.എസ്സ്‌.സി പഠനകാലത്ത്‌ ഞാന്‍ കാണിച്ച എറ്റവും വലിയ സാഹസങ്ങളില്‍ ഒന്നായിരുന്നു എന്‍റെ ക്ലാസ്സിലെ 52 പേരില്‍ ഭൂരിഭാഗം ആള്‍ക്കാരുടെയും ചെല്ലപ്പേരടങ്ങുന്ന ഒരു ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചത്‌. ഈ രക്തത്തില്‍ എന്നെക്കൂടാതെ എന്‍റെ സഹമുറിയന്മാരായിരുന്ന അനില്‍, എല്‍ബി, രാജേഷ്‌ എന്നിവര്‍ക്കും കാര്യമായ പങ്ക്‌ ഉണ്ടായിരുന്നു. അതിലെ മിക്കവാറും പേരുകള്‍ക്കും പിന്നില്‍ ഒരു ന്യായമോ സംഭവമോ ഉണ്ടാവുകയും ചെയ്യും.

എന്നു വെച്ചാല്‍ ആദ്യമായി തക്കായി, ശ്ശേ, അനിലിന്‍റെ കാര്യം തന്നെയെടുക്കാം. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ ഇലക്ട്രോണിക്സ്‌ പഠിക്കുന്ന കാലത്തു തന്നെ അത്യാവശ്യം എലക്ട്രോണിക്സ്‌ സര്‍വ്വീസിങ്ങ്‌ ഭ്രമം ഉണ്ടായിരുന്ന ആളാണു ടിയാന്‍. അക്കാലത്ത്‌ ഒരു ഡയോഡോ റെസിസ്റ്ററോ വാങ്ങാന്‍ വേണ്ടി മാത്രം നെടുംകണ്ടത്തു നിന്നും തമിഴ്‌നാട്ടിലെ കമ്പത്തേക്കു അനവധി യാത്രകള്‍ അവന്‍ നടത്തിയിട്ടുണ്ട്‌. വൂഫറുകളും ആമ്പ്ലിഫയറുകളും ടേപ്പ്‌ റെക്കോര്‍ഡര്‍ മെക്കാനിസവുമെല്ലാം ധന്യമാകിയ ആ കാലം മേല്‍പ്പറഞ്ഞ ഉല്‍പ്പന്നങ്ങളിലെ ഒരു ബ്രാന്‍ഡ്‌ നെയിം തന്നെ അനിലിനും ചാര്‍ത്തി- തക്കായി. ഒന്നുകൂടി പൊലിപ്പിച്ചു പറഞ്ഞാല്‍ ലോക്കല്‍ തക്കായി.

കരുമാടിക്കുട്ടന്‍ റിലീസായകാലത്ത്‌, കൈകൊട്ടു പെണ്ണേ, കൈ കൊട്ടുപെണ്ണേ എന്നു കേരളമൊന്നടങ്കം പാടി നടന്ന കാലത്ത്‌ ഇനി ഉടനെയൊന്നും ബാര്‍ബര്‍ ഷോപ്പിലേക്കില്ല എന്നുമ്പറഞ്ഞാണ്‌ രാജേഷ്‌ മുടി പറ്റെ വെട്ടിയത്‌. ആരോ ഒരു രസത്തിനു കരുമാടീന്നു വിളിച്ചു. പിന്നെ കോളേജു മുഴുവന്‍ അതേറ്റുവിളിച്ചു. എല്‍ബി സ്നേഹംകൂട്ടി 'കരു' എന്നു ചുരുക്കിവിളിച്ചു. കോതമംഗലത്തെ പോത്താനിക്കാട്ടു നിന്നും ഹൈറേഞ്ചിലേക്ക്‌ വണ്ടി കയറിയ എല്‍ബിച്ചായന്‍ വന്ന വരവിനുതന്നെ തന്‍റെ 'ചുള്ളന്‍' എന്ന പേര്‌ കൊണ്ടുപോന്നു - 'ഇവന്‍ ചുള്ളനാണു കേട്ടോ' എന്നു പറയുന്ന മാതിരി അത്ര ചുള്ളനൊന്നുമല്ലായിരുന്നെങ്കിലും ആ വാക്കു കേട്ടാല്‍ എല്‍ബിയുടെ അലറിച്ചിരിയാണിന്നും ഓര്‍മ്മയില്‍.

ഈ എല്‍ബിയുടെ സന്തതസഹചാരിയും ലോക്കല്‍ ഗാര്‍ഡിയനുമൊക്കെയായിരുന്നു ഡിനു ആദായി. ആദായി എന്ന അവന്‍റെ അപ്പന്‍റെ പേരിനെ വികൃതമാക്കി ഡിനുവിനു തന്നെ നല്‍കിയതു മറ്റാരുമല്ല, എല്‍ബി തന്നെ. "ഡിനു അതായി, ഇതായി, ആടായി, കോഴിയായി, പാമ്പായി അവസാനം വടിയായി" എന്നു പറഞ്ഞുവരുമ്പോഴേക്കും എല്‍ബിയുടെ പത്തു പൂര്‍വ്വികര്‍ തെറികേട്ടിരിക്കും.

അതുപോലെ, അന്നൊരു നാളില്‍ പനിപിടിച്ചു ക്ലാസ്സിലൊന്നും പോകാതെ റൂമില്‍ ചടഞ്ഞുകൂടിയ സിജോയ്കിട്ട്‌ കൊടുത്ത പണി എന്നതാന്നോ? സിജോയുടെ 'വളരെ അടുത്ത' കൂട്ടുകാരിയുടെ വീട്ടിലേക്കു വിളിച്ചിട്ടു പറഞ്ഞു- 'അതേയ്‌, ഇന്നു രാവിലെ സിജോയുടെ കാലു ക്ലോസെറ്റില്‍ പോയി, ഉളുക്കി. നടക്കാന്‍ വയ്യാഞ്ഞതു കൊണ്ടാ ക്ലാസില്‍ വരാഞ്ഞത്‌. പനിയാണെന്നു വെറുതേ പറഞ്ഞതാ. നടക്കാന്‍ മേലാത്തതുകൊണ്ട്‌ നിന്നോടു മാത്രം വിവരം പറയാന്‍ പറഞ്ഞു ഞങ്ങളെ ഏര്‍പ്പാടാക്കി വിട്ടതാ.' സംഗതി ഏറ്റു. പിറ്റേ ദിവസം ആ പെണ്‍കുട്ടി വരുന്ന ബസില്‍ വന്ന എല്ലാ വിദ്യാര്‍ഥിനികളും സിജോയുടെ ഉളുക്കിയ കാലു കാണാന്‍ ഉദ്വേഗത്തോടെ വരുന്നത്‌ ക്രൂരമായ ഒരാനന്ദത്തോടെ ഞങ്ങള്‍ നോക്കിനിന്നു. ഈ സംഭവത്തോടെ 'ക്ലോസറ്റ്‌ ഉണ്ണി' (ചുരുക്കി സി.റ്റി. ഉണ്ണി) എന്നൊരു പേരു വീണു ആശാന്‌.

ഗഞ്ചന്‍ എന്ന ദിലീപ്‌ തന്‍റെ ഇരട്ടപ്പേരു കേള്‍ക്കുമ്പോള്‍ എന്നും ഒരു നിര്‍വ്വികാരതയോടെ മാത്രമേ നിന്നിട്ടുള്ളൂ. അബീഷിനെ വീട്ടുകാര്‍ നല്ലോരുപേരും നല്‍കി കോളേജിലേക്കയച്ചെങ്കിലും സഹപാഠികള്‍ക്ക്‌ അവനെ 'കപീഷ്‌' എന്നു വിളിക്കാനായിരുന്നു താല്‍പര്യം. എന്‍റെ ബി.എസ്സ്‌.സി ക്ലാസ്സിന്‍റെ മുന്‍നിരയില്‍ മൂന്നു വര്‍ഷവും സൂക്ഷ്മശ്രദ്ധയോടെ ഇമചിമ്മാതെ ലെക്‍ചറുകള്‍ കേട്ടിരുന്ന ആമിനയെ 'റഡാര്‍' എന്നാദ്യം വിശേഷിപ്പിച്ചതു തക്കായിയാണ്‌. എറ്റവും പൊക്കമുണ്ടായിരുന്ന, ഇല്ലിക്കമ്പുപോലെ മെലിഞ്ഞ, ഞങ്ങള്‍ ആണുങ്ങള്‍ കാട്ടുന്ന ഏതലമ്പിനും ഒരധികാരഭാവത്തോടെ ശകാരിക്കുന്ന ശ്രീകലയെ ബഹുമാനിക്കാന്‍ 'ചേച്ചി' എന്നൊരു സ്ഥാനപ്പേരല്ലാതെ മറ്റു മാര്‍ഗ്ഗമില്ലായിരുന്നു.

കോളേജിലെ എന്‍.എസ്സ്‌.എസ്സിന്‍റെ ഒരു മുഖ്യ സംഘാടകനായിരുന്ന ഷിനുമോനെ ഞാന്‍ ഓര്‍ക്കുന്നു. നാടന്‍ പാട്ടുകളും കുറിക്കുകൊള്ളുന്ന തമാശകളുമൊക്കെയായി ഒരു സദസ്സിനെ കയ്യിലെടുക്കാന്‍ അവനൊരാള്‍ മതിയാകും. ശരീരത്തിന്‍റെ വലിപ്പം പരിഗണിച്ച്‌ 'ചിന്നന്‍' എന്ന പേരാണ്‌ അവനു നല്‍കപ്പെട്ടത്‌. പക്ഷേ, ബാലരമയില്‍ കാണാറുണ്ടായിരുന്ന കൗശലക്കാരനായ ചിന്നന്‍ ചുണ്ടെലിയുടെ സ്വഭാവമാവില്ലേ അവനെ ആ പേരിനുടമയാക്കിയത്‌?

നോട്ടുകള്‍ എഴുതി സൂക്ഷിക്കുന്ന ഫയലില്‍ ഇ.എം.എസ്സിന്‍റെയും എ.കെ.ജിയുടെയും മാര്‍ക്സിന്‍റെയും ചെ ഗുവേരയുടെയും ചിത്രങ്ങള്‍ സൂക്ഷിച്ചിരുന്ന മനോജ്‌ ഒരു തീവ്രകമ്മ്യൂണിസ്റ്റ്‌ തന്നെയായിരുന്നു. അവനെ മനോജെന്നു വിളിക്കരുത്‌, 'ചെഗു' എന്നു വിളിക്കുക.

ആ ക്ലാസ്സിലുണ്ടായിരുന്നതില്‍ എറ്റവും വെറൈറ്റി പേര്‌ ആയിരുന്നു അര്‍ജുന്‍റേത്‌ - അര്‍ജുന്‍ തോ കോള്‍ബേ(തോ എന്നാല്‍ തോമസ്‌). അതിലെ തോയും കോയും ചേത്തു 'തോക്കോ' എന്നൊരു പേരു നല്‍കിയാല്‍ എങ്ങനെയിരിക്കും? പക്ഷെ തിരിച്ചറിയപ്പെടാന്‍ കോള്‍ബേ എന്നൊരു സര്‍നെയിമിനു പുറമേ ഒരു ഇരട്ടപ്പേരിന്‍റെ ആവശ്യമില്ലായിരുന്നു അവന്‌.

കോതമംഗലം, അടിമാലി, രാജകുമാരി തുടങ്ങിയ പ്രദേശങ്ങളില്‍ വളരെയധികം പേര്‍ക്കുള്ള ഒരു പേരാണ്‌ എല്‍ദോസ്‌. കോളേജിലും അനവധി എല്‍ദോസുമാര്‍ ഉണ്ടായിരുന്നു. ക്ലാസ്സിനകത്തും തമസസ്ഥലത്തും പോളിസികള്‍ വിറ്റ എല്‍ദോസ്‌ സുപരിചിതനായതു എല്‍.ഐ.സി എന്ന ഇനിഷ്യല്‍ കിട്ടിയതിനു ശേഷമാണ്‌. പിന്നെയുള്ള എല്‍ദോസുമാര്‍ വീട്ടുപേര്‍ ചേര്‍ത്തൊക്കെ വിളിക്കപ്പെട്ടുപോന്നു.

ഹൈറേഞ്ചില്‍ പൊതുവേ കാണുന്ന ഒരു പ്രവണതയാണ്‌ ഒരാളെ കുടുംബപ്പേരു ചേര്‍ത്ത്‌ പരാമര്‍ശിക്കുക എന്നത്‌. പത്താം ക്ലാസ്സിലെ ഡിവിഷന്‍ തിരിച്ചപ്പോള്‍ ആകെമൊത്തം രണ്ട്‌ അനീഷ്‌ ജോസഫുമാരുണ്ടായിരുന്നതില്‍ ഒരാള്‍ പത്ത്‌ എ യിലേക്കും മറ്റൊരാള്‍ പത്ത്‌ ഡി യിലേക്കും പോകേണ്ടിവന്നപ്പോള്‍ ആകെ ഒരു കണ്‍ഫ്യൂഷന്‍. അവസാനം അഡ്മിഷന്‍ നമ്പര്‍ വെച്ചാണ്‌ ആര്‌ എങ്ങോട്ടു പോകണമെന്ന കാര്യത്തിലെ അങ്കലാപ്പു തീര്‍ത്തത്‌. ഈ കുഴപ്പം പിന്നീടുണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ കണ്ടു പിടിച്ച വഴി മേലില്‍ പുന്നമറ്റത്തില്‍ ജോസഫ്‌ മകന്‍ അനീഷിനെ 'പുന്ന' എന്നും തോണക്കര ജോസഫ്‌ മകന്‍ അനീഷിനെ 'തോണക്കര' എന്നും വിളിക്കുകയെന്നതായിരുന്നു. ഇന്നും ആ വിളിക്കു മാറ്റമില്ല.

കൂട്ടുകാരെയൊക്കെ വിളിക്കുന്ന ഇരട്ടപ്പേരുകള്‍ സഹിക്കാം മാഷേ, അതു നമുക്കിടയില്‍ തന്നെ നില്‍ക്കും. എന്നാലൊണ്ടല്ലോ, സാറന്മാര്‍ക്കു വീഴുന്ന ഇരട്ടപ്പേര്‌.. ഏഹേ! ഇനി അവരു സ്ഥലം മാറി വേറേ സ്കൂളിലോ കോളേജിലോ പോയാലും അവരോടൊപ്പം ആ പേരിനും ട്രാന്‍സ്ഫര്‍ കൊടുക്കുന്നതാണു ചരിത്രം. ഇരട്ടയാര്‍ സ്കൂളില്‍ പഠിച്ചിട്ടുള്ള ആരും 'ഡാകിനി' എന്നു പേരുള്ള ഒരു അദ്ധ്യാപികയെ അറിയാതിരിക്കാന്‍ വഴിയില്ല. അത്രയ്ക്കു നൊട്ടോറിയസ്‌ ആയിരുന്നു ഈ പേരും അവരോട്‌ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിരുന്ന മനോഭാവവും. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത്‌, ഞാന്‍ ക്ലാസ്‌ ലീഡറായിരിക്കേ സ്റ്റാഫ്‌ റൂമില്‍ നിന്നും മാപ്‌ എടുത്തോണ്ട്വരാന്‍ ഞാന്‍ നിയുക്തനായി. എവിടെയാ മാപ്‌ വച്ചിരിക്കുന്നത്‌ എന്ന എന്‍റെ ചോദ്യത്തിനു കിട്ടിയ മറുപടി "____ റ്റീച്ചറിനോടു ചോദിച്ചാല്‍ മതി" എന്നായിരുന്നു.

'അതിപ്പോ ആരാ ആ റ്റീച്ചര്‍?' എന്നു ഞാന്‍ കണ്‍ഫ്യൂഷന്‍ അടിച്ചു നില്‍ക്കുമ്പോള്‍ ഒരു സഹപാഠി പറഞ്ഞു -

"എടാ, ഡാകിനി റ്റീച്ചര്‍!".

'ഓഹ്ഹ്‌.. ഡാകിനിയായിരുന്നോ?!!'. എന്നാപ്പിന്നെ ഡാകിനി എന്നങ്ങു പറഞ്ഞാപ്പോരായിരുന്നോ എന്നു ഞാന്‍ വിചാരിച്ചു. ഇതായിരുന്നു അവസ്ഥ.

Sunday, May 11, 2008

നാമവിശേഷം - ഭാഗം 1

"ഡാ.. ഡേവച്ചായന്‍ പിന്നേം തൊടങ്ങീട്ടോ..." ഉച്ചകഴിഞ്ഞു മൂന്നേകാലിനു ശേഷം എന്‍റെ പതിവുള്ള കോട്ടുവായുത്സവത്തിനിടയില്‍ സുത്തീടെ വിളി.

"എന്നതാടാ? പൊടിയാടീല്‍ അവനു വേണ്ടീട്ടു മാത്രം എല്‍. ഐ.സിയുടെ പുതിയ ബ്രാഞ്ചു തുടങ്ങിയോ? അതോ ഇത്തവണയെങ്കിലും വായില്‍നോക്കി നടന്നു വല്ല പെണ്‍പിള്ളേരുടെയും കയ്യീന്നു തല്ലു വാങ്ങിയോ?"

കുറേക്കൂടി സംശയങ്ങളും ആശങ്കകളും മനസ്സില്‍ ഓടിയെത്തിയതാണ്‌. അതും പറഞ്ഞോണ്ടിരുന്നാല്‍ സുത്തി പറയാന്‍ വന്നതിന്‍റെ രസം പോകും.

"ബ്ലണ്ടറുകള്‍ വിളമ്പുവാനായി ഡേവച്ചായന്റെ ജന്മം ഇനിയും ബാക്കി..." സുത്തി വീണ്ടും പഴയ എല്‍.പി. സ്കൂള്‍ മോണോ ആക്റ്റ്‌ കാലഘട്ടത്തിലേക്കു തിരിച്ചു പോകുമോ എന്നു ഞാന്‍ ഒരുവേള ചിന്തിച്ചു പോയി. "എന്നതാന്നോ? എടാ ഇവിടെയെ പ്രതീക്‌ എന്നു പേരുള്ള ഒരു പാര്‍ട്ടി ഉണ്ടേയ്‌. ഒരു ദിവസം പുള്ളി ഡേവനോട്‌ ചോദിച്ചു, പുള്ളീടെ പേരു ഡേവിനറിയാമോന്ന്‌. അപ്പോ ഡേവ്‌ പറഞ്ഞു 'ആഹ്‌, പിന്നേ, എനിക്കറിയാം.... പ്രാകൃത്‌ അല്ലേ?'

അങ്ങനെയൊരു മോഡിഫിക്കേഷന്‍ ഒരുകാലത്തും പ്രതീക്‌ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. കക്ഷി ഒന്നു ഡിമ്മായെങ്കിലും ഡേവിനെ തിരുത്തി.

'ആ കോപ്പ്‌, 'ബാബൂ'ന്നു വിളിക്കും, വേണേ വിളി കേട്ടോണം' എന്നു പണ്ടാരാണ്ടു പറഞ്ഞ പോലെ കാര്യമൊക്കെ മനസ്സിലായെങ്കിലും ഡേവ്‌ പിന്നെ പ്രാകൃത്‌ എന്നു തന്നെയാണു വിളി. അതുപോലെ മറ്റൊരു പരിചയക്കാരന്‍ താഹയെ ഡേവ്‌ 'തായ' എന്നാണു വിളിക്കുന്നതു പോലും.

ഇത്തരത്തില്‍ ഡേവ്‌ പേരു നല്‍കിയ അനേകര്‍ എന്‍റെ ചുറ്റുമുണ്ട്‌. സുത്തിയുടെ സുത്യേവ്‌ എന്ന പേര്‌ ഡേവ്‌ ആദ്യകാലത്ത്‌ പറഞ്ഞിരുന്നത്‌ സുഖ്ദേവ്‌ എന്നായിരുന്നു. അതു പിന്നെ ഒരു സാമ്യം ഉണ്ടെന്നു വെയ്ക്കാം. കോഴിക്കോടുകാരന്‍ ബിനോജിന്‍റെ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന പേര്‌ ബിച്ചു എന്നാണെങ്കിലും പണ്ടു കളരി പഠിച്ചിരുന്നതിന്‍റെ ഓര്‍മ്മയ്ക്കായി 'ഗുരുക്കള്‍', 'മര്‍മ്മാണി' എന്നീ നാമധേയങ്ങളും ഡേവ്‌ അവര്‍കള്‍ ചാര്‍ത്തിക്കൊടുത്തതായിട്ട്‌ 'ഗുണ്ടുമോന്‍' എന്നൊരു വിസ്ഫോടനാത്മകനാമവും കൂടി ഉണ്ട്‌. മറ്റൊരു സഹപ്രവര്‍ത്തകനെ (അവന്‍റെ സ്വഭാവം കൊണ്ടാണെന്നു പറയപ്പെടുന്നു) പുളൂസ്‌ എന്നാണത്രേ വിളിക്കുക, അദ്ദേഹത്തിനത്‌ അത്ര ഇഷ്ടമല്ലെങ്കില്‍ക്കൂടിയും. ചിലപ്പോള്‍ അവിചാരിതമായിട്ടാണ്‌ പലര്‍ക്കും ഇരട്ടപ്പേരു വീഴുക. ഒരിക്കല്‍ ഒരു സഹവര്‍ക്കര്‍ നല്ല ടൈറ്റ്ഫിറ്റ്‌ ടീഷര്‍ട്ടും ജീന്‍സും ഇട്ട്‌ കറുത്തുകുറുകിയ ശരീരത്തിലെ മസ്സിലും പെരുപ്പിച്ച്‌ ഓഫീസിലോട്ടു കയറി വരുന്നതു കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞുപോയി - "ആസ്സനേയ്‌..." അതീപ്പിന്നെ ഡേവ്‌ ആ പാവത്തിനെ കൊച്ചിന്‍ ഹനീഫാന്നേ പറയൂ. ഡേവിന്‍റെ പേര്‌ എന്താണെന്നോ? അപ്പുക്കുട്ടന്‍! കാരണം അറിയണമെങ്കില്‍ 'ഇന്‍ ഹരിഹര്‍നഗര്‍' എന്ന സിനിമ കാണുക. ഏതാണ്ടാ ഒരു പ്രസരിപ്പും ഉത്സാഹവും മനോനിലവാരവുമൊക്കെയാണു കക്ഷിക്ക്‌!

ആരു ടോസ്സ്‌ നേടി എന്നു നേരിട്ടു ചോദിച്ച്‌ ഗൂഗിളിനെപ്പോലും വിറപ്പിച്ച താര അവള്‍ ഒരു തിര്‌വന്തോരംകാരിയാണെന്ന ഒറ്റക്കുറ്റത്തിന്‍റെ പേരില്‍ 'പയലേ' എന്നു വിളിക്കപ്പെട്ടു പോരുന്നു. പടര്‍ത്തിയിട്ട മുടിയുമായി സ്ഥിരം ഓഫീസില്‍ വരുന്ന മറ്റൊരു സ്ത്രീരത്നത്തെ വിശേഷിപ്പിക്കുന്നത്‌ വെളിച്ചപ്പാട്‌ ഉറഞ്ഞുതുള്ളുന്നതുപോലെ തലകുലുക്കിക്കൊണ്ട്‌ "ദേവീ..." എന്നാണ്‌. അങ്ങനെയാണു തന്‍റെ ഇരട്ടപേരെന്ന്‌ ഇന്നും ആ പെണ്‍കൊച്ചിനറിയില്ല.

ശരീരപ്രകൃതിയും ഇരട്ടപ്പേരുനിര്‍ന്നയത്തില്‍ ഒരു സുപ്രധാന ഘടകമാവാറുണ്ട്‌. പ്ലസ്‌ ടുവില്‍ എന്‍റെ ക്ലാസ്സ്‌മേറ്റായിരുന്ന അനീഷിനെ സ്നേഹംകൂടുമ്പോള്‍ 'റോളറേ' എന്നും 'അമ്മാവന്‍കല്ല്‌' എന്നുമൊക്കെയായിരുന്നു വിളിച്ചോണ്ടിരുന്നത്‌. ഞാനുള്‍പ്പെടുന്ന ഒരു ചെറുസംഘത്തിനുള്ളില്‍ മാത്രം 'ഇറച്ചിക്കോഴി' എന്ന്‌ ഒരു പെണ്‍കിടാവ്‌ അറിയപ്പെട്ടിരുന്നു. ഒരിക്കല്‍ ക്ലീന്‍ ഷേവ്‌ ചെയ്തു വന്നു കണ്ണാടിക്കാരനായ ദീപുവിനെ ഒരു കത്തനാരുടെ ഛായ ഉണ്ടായിരുന്നതുകൊണ്ട്‌ അച്ചന്‍ എന്നു വിളിച്ചു. ആ ക്ലാസ്സില്‍ രണ്ടു ദീപുമാരുണ്ടായിരുന്നതുകൊണ്ട്‌ ഇന്നും 'അച്ചന്‍ ദീപു' എന്നു പറഞ്ഞാല്‍ ആളെ പെട്ടെന്നു പിടികിട്ടും. പുള്ളി ഇപ്പോള്‍ കല്ലട ബസ്സിലെ സാരഥിയാണ്‌. ഏ.കെ. ജി പടി എന്ന സ്ഥലത്തു നിന്നും വന്നിരുന്ന എന്‍റെ കൂട്ടുകാരന്‍ ഏ.കേ.ജി. എന്നു തന്നെ അറിയപ്പെട്ടു. തിരിച്ചും സംഭവിക്കാറുമുണ്ട്‌ - ചില ഏരിയാകള്‍ ആളിന്‍റെ പേരിലാവും അറിയപ്പെടുക. അക്കാലത്ത്‌ ഇരട്ടയാര്‍-കട്ടപ്പന റൂട്ടിലെ ഒരു വളവ്‌ അറിയപ്പെട്ടിരുന്നത്‌ 'അമ്പിളി വളവ്‌' എന്നായിരുന്നു. എങ്കിലും, അമ്പിളിയുടെ വീട്‌ അവിടെയെങ്ങാനുമാണോ എന്ന്‌ ഇന്നും എനിക്കു നിശ്ചയം പോരാ.

യാതൊരു ലോജിക്കും ഇല്ലാതെയാണു ചില പേരുകള്‍ നല്‍കപ്പെട്ടിരിക്കുന്നത്‌ എന്നും കാണാം. ഒരുദാഹരണത്തിന്‌ എന്നെ ഡേവ്‌ ഫോണ്‍ ചെയ്യുമ്പോഴും മറ്റും വിളിക്കുന്നത്‌ 'അന്തോണീ'ന്നാണ്‌. എന്തിനാ? ആ!

അല്ല, ഇമ്മാതിരി പേരുകള്‍ ചിലപ്പോള്‍ യഥാര്‍ഥ പേരിനെക്കാള്‍ ഹിറ്റാവാറുണ്ട്‌. എന്‍റെ ആത്മാര്‍ത്ഥസുഹൃത്ത്‌ ജോബി വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കട്ടപ്പനയില്‍ നിന്നും കോട്ടയം സി.എം.എസ്സ്‌ കോളേജില്‍ പഠിക്കാന്‍ ചെന്നപ്പോള്‍ വീണ പേര്‌ - മൗഗ്ലി -ഇന്നും വാലിഡ്‌ ആണ്‌. അന്നും ഇന്നും ഹൈറേഞ്ചില്‍ നിന്നും നാട്ടുമ്പുറത്തു പഠിക്കാന്‍ ചെല്ലുന്നവന്‌ ഇതാണു സ്ഥിതി. ഈ മൗഗ്ലിവഴി പരിചയപ്പെട്ട ഒരു അരുണ്‍ പരക്കെ അറിയപ്പെട്ടിരുന്നത്‌ ലൂണാര്‍ എന്ന പേരിലാണ്‌. കുറേക്കാലം അവന്‍റെ യഥാര്‍ത്ഥ പേര്‌ അതു തന്നെയാണെന്നാണു ഞാന്‍ കരുതിയിരുന്നത്‌. മൂപ്പരിപ്പോള്‍ വക്കീലാണ്‌. ഇനി ചീഫ്‌ ജസ്റ്റീസായാലും ആ പേരുമാറുമെന്നും തോന്നുന്നില്ല! അതുപോലെ തന്നെ ഒരു ലാദന്‍ - അവന്‍റെ വീട്ടുകാര്‍ വരെ ഇപ്പോള്‍ പയ്യന്‍റെ ചെല്ലപ്പേരിനോട്‌ ഇണങ്ങിക്കഴിഞ്ഞു. ഫോണ്‍ ചെയ്യുമ്പോഴൊക്കെ 'ലാദനുണ്ടോ?' 'ലാദനൊന്നു കൊടുക്കാമോ?' എന്നൊക്കെയാണ്‌ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ചോദിക്കുക! ഈ പേരു വീണത്‌ സെപ്റ്റംബര്‍ 11-നു ശേഷമാണോ എന്നെനിക്കറിഞ്ഞുകൂടാ.

നേഴ്സറിയില്‍ പഠിച്ചിരുന്ന കാലത്ത്‌ സന്തോഷ്‌ എന്നു പേരുള്ള ഒരു പാവം പയ്യനുണ്ടായിരുന്നു എന്‍റെ ക്ലാസ്സില്‍. അവന്‌ ആ നാലുവയസ്സുതലയില്‍ ഏതോ ഒരുവന്‍ ചാര്‍ത്തിയ പേരാണ്‌ 'ഓച്ചിക്കുട്ടന്‍' അഥവാ 'ഓച്ചി'. പിന്നീടു ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്തൊരിക്കല്‍ വൈകുന്നേരം ഞാന്‍ പലചരക്കുകടയില്‍ സാധനം വാങ്ങാന്‍ പോയപ്പോള്‍ ഈ സന്തോഷ്‌ അവിടെ വരുകയും സാധനങ്ങള്‍ വാങ്ങുന്നതിനിടയില്‍ തലകറങ്ങി വീഴുകയും ചെയ്തു. അവിടെ കൂടി നിന്നവരെല്ലാം ചേര്‍ന്ന് ഈ കൊച്ചനെ എടുത്ത്‌ തിണ്ണയിലെ ബെഞ്ചില്‍ കിടത്തുകയും വീശിക്കൊടുക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. വിചിത്രമായ സംഭവമെന്തെന്നാല്‍ ഓച്ചി എന്ന ഇരട്ടപ്പേരല്ലാതെ അവിടെയുണ്ടായിരുന്ന ആര്‍ക്കും ഇവന്‍റെ യഥാര്‍ത്ഥ പേരറിഞ്ഞുകൂടായിരുന്നു എന്നതാണ്‌.

ചിലപേരുകള്‍ കാലവും ചില സംഭവങ്ങളും ചേര്‍ന്നു മായ്ച്ചുകളയാറുണ്ട്‌. ഉയരംകൂടിയ ഒരു കക്ഷിയുണ്ടായിരുന്നു ഞങ്ങളുടെ ഗ്രാമത്തില്‍. മൂപ്പിലാന്‍റെ ചെല്ലപ്പേരായിരുന്നു മോഴ. കാരണം അജ്ഞാതമാണു കേട്ടോ. അങ്ങേരുകല്യാണമൊക്കെ കഴിച്ചു ഒരു ചെറിയ ജോലിയൊക്കെയായി ഒതുങ്ങിയതോടെ ആ പേരൊക്കെയങ്ങു മാഞ്ഞുപോയി. പക്ഷെ ചിലപേരുകള്‍ ഏഷ്യന്‍ പെയിന്‍റ്‌സുപോലെ കാലങ്ങളോടു പൊരുതി നില്‍ക്കും. അത്തരം പേരുകാര്‍ ഒരുപാടുണ്ട്‌ നാട്ടില്‍.