Showing posts with label മൊബൈൽകഥ. Show all posts
Showing posts with label മൊബൈൽകഥ. Show all posts

Sunday, July 22, 2018

മൺസൂൺ മാംഗോസ്

വീട്ടിലേക്കുള്ള വഴിയുടെ അരികിൽ വേലിച്ചെമ്പരത്തികളുടെ ഇടയിൽ ആ മാവിൻ തൈയെ വളരാൻ അനുവദിച്ചത് ആർക്കും ശല്യമില്ലാതെ അതവിടെ നിന്നു പിഴച്ചോളും എന്നു കരുതിയിട്ടു തന്നെയാണ്. ആ നിരയിൽഇപ്പോൾ നാലു മാവുകളുണ്ട്. ഈ പറഞ്ഞ മാവ് ഇക്കൊല്ലം കന്നി കായ്ച്ചു. വളർന്നു മൂന്നാൾ പൊക്കത്തിനു മേലെ ആയിട്ട്.

രണ്ടു മാങ്ങകളാണ് അതിൽ ആകെ ഉണ്ടായത്. നാടായ നാട്ടിലൊക്കെ മാവ് പൂത്തും കായ്ച്ചും പഴുത്തും കഴിഞ്ഞ് മഴയും മൂത്ത് കാലം തെറ്റിയ കാലത്തും ഈ മാങ്ങകൾ രണ്ടും അവിടെ തന്നെ നിന്നു. അതുകൊണ്ടു തന്നെ ശ്രദ്ധാകേന്ദ്രമായ ഈ മാങ്ങകളെ എന്നും ജോലി കഴിഞ്ഞു തിരികെ പോകുന്ന വഴിക്ക് നോക്കാറുണ്ടായിരുന്നു. രാത്രിയായെങ്കിൽ മൊബൈലിന്റെ ലൈറ്റിൽ നോക്കും. എങ്ങാനും പഴുത്തു വീണോ? അതോ അവിടെ തന്നെയുണ്ടോ?

കുറേ നാളായി ഇതേ കഥ ത‌ന്നെ തുടർന്നപ്പോൾ പഴുത്തു നിൽക്കുവാണെങ്കിൽ ഇവന്മാരെ വീഴ്ത്തിയിട്ടുതന്നെ കാര്യം എന്നു വിചാരിച്ച് മാവിനെ കൈ‌കൊണ്ട് പിടിച്ചു കുലുക്കിയും മാവിൽ പടർത്തിയ കൊടിയെ എടങ്ങേറാക്കാതെ തായ്ത്തടിയിൽ ചവിട്ടിയുലച്ചും പരിശ്രമിച്ചിട്ടും മാങ്ങകൾ അടരാതെ തന്നെ നിലകൊണ്ടു.

ഇന്ന്, ഞായറാഴ്ച, വെറുതേ ഒന്നു നടക്കാനിറങ്ങിയപ്പോൾ ആ പതിവു നോട്ടത്തിൽ ഒരു മാങ്ങ മാത്രമേ കാണാനായുള്ളു. നോക്കിയപ്പോൾ ദേ കിടക്കുന്നു, ചോട്ടിൽ ചുനയുണങ്ങാതെ ചുന്ദരൻ മാങ്ങയൊന്ന്. വൈകിക്കിട്ടിയ ആ കന്നി മൂവാണ്ടൻ മാമ്പഴം അപ്പഴേ കൊണ്ടുപോയി മുറിച്ച് അപ്പനുമമ്മയ്ക്കുമൊപ്പം കഴിച്ചു. മഴക്കാലമായതിനാൽ മധുരത്തിനല്പം‌ മങ്ങലുണ്ടായിരുന്നെന്നു‌ മാത്രം.

ശുഭം.

Tuesday, July 17, 2018

ട്രീറ്റ്മെന്റ്

ഇപ്പോൾ ശ്രമിച്ചിട്ട് ഓർത്തെടുക്കാ‌ൻ കഴിയാത്ത ഏതോ‌ സ്വപ്നത്തിന്റെ അവസാനമാണ് ഞാൻ ഇന്നുണർന്നത്. ആരും എന്നോടൊന്നും സംസാരിക്കുന്നില്ലെന്നും ആരോടും ഒന്നും സംസാരിക്കാൻ എനിക്കാവുന്നില്ലെന്നും തോന്നിത്തുടങ്ങിയിട്ടുണ്ട്. വായിൽ വരണ്ടു കിടക്കുന്ന ഒരു‌ മാംസക്കഷണമായി മാറിയോ നാവെന്നുപോലും സംശയിച്ചു തുടങ്ങിയിരിക്കുന്നു.

മങ്ങിയ മഞ്ഞനിറമുള്ള ആശുപത്രിച്ചുവരുകളും മടുപ്പിക്കുന്ന തണുപ്പുള്ള ടൈലുകളും ഒട്ടും ഉന്മേഷം തരുന്നില്ല. മുൻപ് അറിഞ്ഞിട്ടില്ലാത്ത തരം ഏതെല്ലാമോ വേദനകൾ ശരീരത്തിൽ വിള്ളൽ തീർക്കുന്നുണ്ട്. അവ കൈകാലുകളിൽ നിന്നും ഉദരത്തിന്റെ ഉള്ളറകളിൽ നിന്നും ചെറുസംഘങ്ങളായി വന്ന് തലയ്ക്കുള്ളിൽ തീമഴ പെയ്യിക്കുന്നു. അവ ദേഹമാകെ പെയ്തു നിറയുന്നു.

ഇന്ന് കാര്യമായ പരിശോധനയോ‌ മറ്റോ ഉണ്ട്. ഇന്നലെയും ഉണ്ടായിരുന്നു. ആഘോഷപൂർവ്വം വന്നു രക്തമെടുത്തുകൊണ്ടുപോയത് മാത്രം ഞാനറിഞ്ഞു. അയഞ്ഞു വീര്യം കെട്ട പേശികൾക്കിടയിൽ നിന്നും നോവുതിന്ന് രക്തം ചുരത്താനായി‌മാത്രം ഒരു ഞരമ്പിനെ ഉയർത്തിയെടുത്തു. അബോധത്തിന്റെ ഇടവേളകളിൽ വീണുകിട്ടുന്ന സത്യത്തിന്റെ ചില‌ വെളിപാടുകൾ.

സിനിമകളിൽ കേൾക്കാറുള്ള സ്ട്രെച്ചറിന്റെ കരകരശബ്ദം എന്റെ യാത്രയിൽ കൂട്ടിനു വരാഞ്ഞത് ആധിയുടെ ആഘാതം തെല്ലൊന്നുമല്ല കുറച്ചത്. ഒപ്പം നടക്കുന്ന ഹോസ്പിറ്റൽ സ്റ്റാഫിന്റെയും കൂട്ടിരിപ്പുകാരുടെയും അസ്പഷ്ടമായ സംസാരം എനിക്കു നീരസമുണ്ടാക്കി.

പരിശോധനാ മുറിയിൽ വെച്ച് ഡോക്ടർ സംസാരിച്ചത് കൂടുതലും അവിടുത്തെ സ്റ്റാഫിനോടും പിന്നെ എന്റെ കൂട്ടിരിപ്പുകാരോടുമാണ്. ഇടയ്ക്കിടെ എന്നെ നോക്കുകയും മൃദുവായ കൈകൾ കൊണ്ട് എന്റെ ശരീരഭാഗങ്ങളിൽ സ്പർശിച്ചു കൊണ്ട് എന്തൊക്കെയോ‌ പരിശോധിക്കുകയും ചെയ്തു.

വലുതെന്തോ ആണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കു മനസ്സിലായി.
"ഡോണ്ട് ടേയ്ക് ടെൻഷൻ, ഇറ്റ്സ് ജസ്റ്റ് എ പ്രൊസീജ്യർ"
മൃദുവായ കൈകളുള്ള ഡോക്ടറുടെ സ്വരത്തിൽ അത്ര മൃദുത്വം ഇല്ലായിരുന്നു.

നേർമ്മയുള്ള ഒരു‌മയക്കത്തിനവസാനം ആ മുറിയിൽ നിന്നും എന്നെ പുറത്തിറക്കി.
"വൈകുന്നേരത്തേക്ക് റിസൾട്ടാകും. ബാക്കി അപ്പോൾ സംസാരിക്കാം" ഡോക്ടർ പറഞ്ഞു നിർത്തുന്നത് വ്യക്തമായും ഞാൻ കേട്ടു.

തിരികെ എന്നെ കൊണ്ടുപോകുമ്പോൾ ഇടനാഴിയുടെ  ദൂരം കൂടിയ പോലെ. മേൽക്കൂരയിലെ ചെറിയ ലൈറ്റുകൾ എന്റെ കണ്ണിന്റെ പിന്നിലേക്ക് വേഗത്തിൽ ഓടി മാറുന്നതായി തോന്നി. ഈ ഒരു പകൽ കൂടി കഴിഞ്ഞാൽ ഔദ്യോഗികമായി  ഞാൻ മരിച്ചുതുടങ്ങുകയാണെന്നും.