Sunday, September 15, 2013

ഓണം - 2013

വണ്ടർലായിക്കു പോകണം, കുള-
ത്തിരയിൽ നീന്തിത്തിമിർക്കണം, ചെറു-
ടൂറുമൊന്നു നടത്തണം, ഫിലിം
ഫാമിലിയൊത്തു കാണണം.

ലുലുവിലും ഒന്നു കേറണം, പല
നിലയിലൂടെയും നീങ്ങണം, വൃഥാ
വില തിരക്കിയും നോക്കണം, കരം
തലയിൽ വെച്ചിങ്ങു പോരണം.

ടി.വി‘പ്പെട്ടി’ ‘പലക’യാക്കണം, പഴേ
ഫ്രിഡ്ജു മാറ്റിയെടുക്കണം, രഥം
പുതിയതൊന്നിനെ നോക്കണം, പണം
അലകളായിട്ടൊഴുക്കണം.

ജൗളിയാണെന്റെ സോദരാ, ധനം
തിന്നിടും കൊടും രാക്ഷസൻ, തുണി
വാങ്ങുകില്ലെന്നു വെയ്ക്കിലോ, പറ
ഓണമെന്തോന്നൊരോണമാ?

ബീവറേജു കടയിലെ പെരും
നീളമുള്ളോരു ക്യൂവിലും, ക്ഷമാ-
ശീലമോടങ്ങു നില്ക്കണം, മധു
ഗാന്ധിയെ വിറ്റുവാങ്ങണം.

“കനവുകണ്ടങ്ങിരിക്കയോ? ദ്രുതം
സഞ്ചി പേറുകെൻ കശ്മലാ! അരി-
സ്സാധനങ്ങളും കനികളും കട
പൂട്ടിടും മുൻപു വാങ്ങി വാ!”

കയ്യിലെണ്ണിത്തരികിലും, പണം
ഏറ്റിയെമ്മിൽ വരുകിലും, വില-
യേറ്റമേറുന്ന നാളിതിൽ, പെരു-
ത്തോണമുണ്ണുവാൻ വയ്യ സാർ!