Saturday, February 04, 2012

ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 4

വോള്‍ടേജ്‌ ഇല്ലാതിരുന്ന ഒരു ഗ്രാമത്തില്‍ ട്രാന്‍സ്‌ഫോര്‍മര്‍ വെച്ച ദിവസത്തെ സന്ധ്യപോലെ പ്രകാശപൂരിതം ആയിരുന്നു കപ്പ തിന്ന എല്ലമുഖങ്ങളും. ഹൈറേഞ്ചിലെ തണുപ്പിനോടും കാറ്റിനോടും പൊരുത്തപ്പെടാനാവാതെ അപ്പോഴും സംഘം മുന്‍വാതില്‍ അടച്ചിട്ട്‌ പത്രോം വായിച്ച്‌ ടി.വീം കണ്ടിരുന്നു. ഒരു പതിനൊന്നര ആയിക്കാണും, ആരുടെയോ ഫോണില്‍ അരുണ്‍ സ്റ്റീഫന്‍ എന്ന സ്റ്റീവിന്റെ വിളി. വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തിട്ട്‌ അവനെ കാത്തിരുന്നു.

അഞ്ചു മിനിറ്റു കഴിഞ്ഞില്ല ഇതാ വരുന്നു വീണ്ടും സ്റ്റീവിന്റെ വിളി. "ഇറച്ചിക്കട കാണുന്നില്ലല്ലോ! ഞാന്‍ കുറേ നടന്നു!" സ്റ്റീവ്‌ വഴിപിഴച്ചു പോയെന്നു ഞങ്ങള്‍ ഉറപ്പിച്ചു. ധൃതിയില്‍ താഴെ റോഡിലേക്കു ഞാന്‍ ചെന്നപ്പോള്‍ സ്റ്റീവ്‌ വീട്ടിലേക്കുള്ള വഴിക്കു തിരിയുന്നുണ്ട്‌. അച്ഛന്‍ അവിടെ ഉണ്ടായിരുന്നത്‌ അവനു രക്ഷയായി. തലേദിവസത്തെ അവന്റെ പണിപ്രാരാബ്‌ധവും യാത്രാദുരിതവും ഒക്കെ പറഞ്ഞ്‌ ഞങ്ങള്‍ വീട്ടിലേക്കുള്ള കയറ്റം കയറി. സ്റ്റീവും കയറ്റത്ത്‌ അല്‍പം കിതയ്‌ക്കാതിരുന്നില്ല.

അതെ, ഇതാണ്‌ അരുണ്‍ സ്റ്റീഫന്‍. പി.എസ്‌.സി. പരീക്ഷയിലോ ബാങ്ക്‌ ടെസ്റ്റിലോ 'മലയാളചളിയുടെ പിതാവാര്‌' എന്നൊരു ചോദ്യം കണ്ടാല്‍ കണ്ണുമടച്ച്‌ ഇവന്റെ പേര്‌ എഴുതിക്കോളുക. എല്ലാം കൊടുക്കുന്നോര്‍ക്ക്‌ എന്തെങ്കിലുമൊരു കുറവ്‌ ദൈവം ബാക്കിവെക്കും എന്നതിന്റെ ഉത്തമ ഉദാഹരണം. സംസാരത്തില്‍ ഓഫ്‌ ടോപ്പിക്‌ അടിക്കാനും 'ഒന്നു മിണ്ടാതിരിക്കാമോ' എന്നു കേള്‍വിക്കാരെക്കൊണ്ട്‌ ചോദിപ്പിക്കുന്നയിനം കൂതറ തമാശ ഇറക്കാനും ഇവനുള്ള വ്യഗ്രതയാണ്‌ ആ കുറവ്‌. എന്‍ട്രന്‍സ്‌ എഴുതിയപ്പോള്‍ എന്‍ജിനീയറിങ്ങിനു നല്ല റാങ്കും(വിത്ത്‌ ഫ്ലൈയിങ്ങ്‌ കളേഴ്‌സ്‌) മെഡിക്കലിനു മോശം റാങ്കും കിട്ടിയത്‌ ഏതൊക്കെയോ രോഗികളുടെ ആയുസ്സിന്റെ ബലം. അല്ലെങ്കില്‍ ഡോക്‌ടറുടെ തമാശ കേട്ട്‌ രോഗി മരിച്ചു എന്നൊക്കെ ഇക്കാലത്തു നാം പത്രത്തില്‍ വായിച്ചേനെ. ഇവനെന്തായാലും മനുഷ്യനെ ചികില്‍സിക്കുന്ന ഡോക്‌ടര്‍ ആവില്ലാരുന്നു എന്നു റംസ്‌ അടക്കം പറയുന്നു. കണ്ടാല്‍ തെറ്റൊന്നും പറയില്ല. ഒത്ത പൊക്കം, പാകത്തിനു വണ്ണം. ഹൃദ്യമായ പെരുമാറ്റം. അറിവ്‌, വിവരം, ബുദ്ധി, ശക്തി, നട്ടെല്ല്‌ എല്ലാ സംഗതികളും ഉണ്ട്‌. മള്‍ട്ടിയുടെയത്ര സഹൃദയനല്ല. അതുകൊണ്ടു തന്നെ നിറ്റ്‌സ്‌ വ്യാകുലപ്പെടുന്നതെന്തിനോ അതൊന്നും ഇവനൊരു വിഷയമേയല്ല. റംസിന്റെ 'എന്നാലും അവളെന്നെ പറ്റിച്ചല്ലോ' എന്ന ഭാവം മുഖത്തിന്റെ ഏഴയലത്തുകൂടി പോയിട്ടില്ല. ചിക്കുവിന്റെ സന്തത സഹചാരിയായ മൗനം ഇവന്‍ നില്‍ക്കുന്ന താലൂക്കില്‍ പോലും കാണില്ല. യാതൊരു ദു:ശീലവും ഇല്ല താനും. പറഞ്ഞിട്ടെന്താ, ഈ മള്‍ട്ടിയെയും ചിക്കുവിനെയും നിറ്റ്‌സിനെയും ഒക്കെ സമ്മതിക്കണം. സ്റ്റീവിന്റെ കൂടെ കഴിഞ്ഞ്‌ ഇവരുടെയെല്ലാം ക്ഷമകോഷ്യന്റ്‌ ബുര്‍ജ്‌ ദുബായിയുടെ മേലെയാണിപ്പോള്‍ നില്‍ക്കുന്നത്‌. അല്ലെങ്കില്‍ പിന്നെ ഇവനെ അവര്‍ എമ്പണ്ടേ അടിച്ചു കൊന്നേനെ! ഈ ഒരുദാഹരണം കൂടി പറയാതെ സ്റ്റീഫന്‍ പരിചയം പൂര്‍ത്തിയാവില്ല.

ഈ യാത്രയ്‌ക്കിടയില്‍ സ്റ്റീവ്‌ എന്നോടൊരു കടംകഥ ചോദിച്ചു. ഒരു പെയിന്റര്‍ ആമസോണ്‍ വനത്തില്‍ അകപ്പെട്ടു പോയി. അയാളുടെ കയ്യില്‍ പണമായി ആകെ പത്തു രൂപയാണുള്ളത്‌. അയാള്‍ക്ക്‌ തോപ്പുംപടിക്ക്‌(നമ്മടെ എറണാകുളത്തെ തോപ്പുംപടി, അതുതന്നെ, പീഡനം നടന്ന സ്ഥലം) പോകണം. അയാളെങ്ങനെ ഈ സെറ്റപ്പില്‍ നിന്നു തോപ്പുംപടിക്കു പോകുമെന്നാണു ചോദ്യം. ഞാന്‍ തലയറഞ്ഞാലോചന തുടങ്ങി. കഥയറിയാവുന്ന ബാക്കി നാലുപേരും എന്റെ ചിന്താഭാരം കണ്ടു ചിരിയും തുടങ്ങി. അവസാനം ഞാന്‍ സുല്ലിട്ടു. ചളിക്കുടയ ചാരുമൂര്‍ത്തി ചളിശ്രീ പീ.ജേ.ഭൂഷണം ശ്രീ സ്റ്റീവ്‌ കഥയുടെ കുരുക്കഴിച്ചുതന്നു.

"അയാളിപ്പോ എവിടെയാ?"
"ആമസോണ്‍ വനത്തില്‌"
"ആ ആണല്ലോ. അപ്പോ അവിടെ കാണുന്ന ഒരു ഇല അങ്ങു പറിക്ക്യ. ആളൊരു പെയിന്ററല്ലേ? ആ ഇലയില്‍ വെളുത്ത പെയിന്റ്‌ അടിക്ക്യ. ഇപ്പോ ആ ഇല എന്തായി? വെള്ള ഇല. എന്നു വെച്ചാ വൈറ്റ്‌-ഇല. വൈറ്റിലയില്‍ നിന്നാല്‍ തോപ്പുംപടിക്ക്‌ വണ്ടി കിട്ടാനാണോ പാട്‌? കയ്യിലുള്ള പത്തുരൂപാ ബസ്സുകൂലിക്ക്‌.. സിമ്പിള്‍..!!"

ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ സ്റ്റീവും മറ്റവന്മാര്‍ ഞങ്ങളിതെത്ര കണ്ടിരിക്കുന്നു എന്ന ഭാവേന തകര്‍ത്തു ചിരിയും. ഞാന്‍ ഒന്നും പറഞ്ഞില്ല. ഒരു തെറി പോലും പറഞ്ഞില്ല. സ്റ്റീവിന്റെ കൂട്ടുകാരോട്‌ സഹതാപം പ്രകടിപ്പിച്ചില്ല. ഒരു രണ്ടു മൂന്നു മിനിറ്റത്തേക്ക്‌ തലയില്‍ കൈ വെച്ച്‌ ഒരേയിരിപ്പായിരുന്നു.

***** ***** *****

സ്റ്റീവിനെയും കുളിപ്പിച്ചു കപ്പയും തീറ്റിച്ചെങ്കിലും പുറത്തേക്കിറങ്ങാനുള്ള മൂഡായില്ല. വാളുവെച്ച ക്ഷീണത്തിനു ബദലായിക്കിട്ടിയ കപ്പയുടെ ആലസ്യത്തിനു വഴിപ്പെട്ട്‌ മള്‍ട്ടിയും നിറ്റ്‌സും കിടന്നുറക്കമായി. ആ കിടപ്പൊന്നു കാണണമായിരുന്നു. ഇരുവരും ഒരേ പോസില്‍. കൈത്തലം തുടകള്‍ക്കിടയില്‍ അമര്‍ത്തിവെച്ച്‌ കൊഞ്ച്‌ ചുരുണ്ടിരിക്കുന്നതുപോലെ വളഞ്ഞു കിടന്ന്‌ ഒരുറക്കം. അവരുടെ പ്രത്യേക അഭ്യര്‍ഥനപ്രകാരം ആ ദൃശ്യം ഇതുവരെ പുറത്തു വിട്ടിട്ടില്ല.

സ്റ്റീവ്‌ പാത്രം വടിച്ചു നക്കുന്നു, ചിക്കു പത്രവും.


അവരെ ഉറങ്ങാന്‍ വിട്ടിട്ട്‌ ഞാനും ചിക്കുവും റംസും സ്റ്റീവും കൂടി പറമ്പിലൊക്കെ ഒന്നു കറങ്ങാന്‍ പോയി. ഏലച്ചെടികളെ പരിചയപ്പെട്ടു, പച്ചക്കാ ഇറുത്തു രുചിച്ചു, കുളം കണ്ടു, കുരുമുളകും കാപ്പിയും കണ്ടു. പറമ്പിന്റെ അങ്ങേ അറ്റത്തെത്തി. അടുത്ത പറമ്പില്‍ ഉശിരോടെ ഉയര്‍ന്നുവരുന്ന റബര്‍ മരങ്ങള്‍ക്കിടയില്‍ തോട്ടപ്പയര്‍ തഴച്ചു വളര്‍ന്നു കിടക്കുന്നു. അടുത്തിടെ അവിടെ നിന്നും വമ്പനൊരു മൂര്‍ഖന്‍ പാമ്പിനെ ഒരു അയല്‍പക്കംകാരന്‍ കണ്ടതായി ഞാന്‍ പറഞ്ഞപ്പോള്‍ റംസ്‌ പറഞ്ഞു: "നമുക്കിനി തിരിച്ചു പോയാലോ?"

***** ***** *****

ഇവന്റെ ജനനം പാല്‍പ്പാത്രം നിറച്ചു


വീണ്ടും വിശ്രമവും തുടര്‍ന്ന്‌ ഊണും. ഊണിനു രാവിലത്തെ മീന്‍കറി തന്നെ പ്രധാന വിഭവം. എടുത്തു പറയാനൊന്നും വേറെയില്ല. ഊണു കഴിഞ്ഞ്‌ പിന്നേം വിശ്രമം. ഇങ്ങനെ വിശ്രമിച്ചോണ്ടിരുന്നാല്‍ നമ്മള്‍ വന്ന കാര്യം നടക്കില്ലല്ലോ! ഉച്ച കഴിഞ്ഞിട്ടും നിനക്കൊക്കെ തണുപ്പാണോ? വാ വല്ലയിടത്തും പോകണ്ടേ? ചോദ്യങ്ങളുടെ ശരമാരി സംഘത്തിന്റെ കര്‍ത്തവ്യബോധത്തെ പിടിച്ച്‌ ഇക്കിളിയിട്ടു. രാജ്‌ ഭയങ്കര റിയലിസ്റ്റിക്കാണ്‌, മാത്രവുമല്ല നമ്മള്‍ക്ക്‌ ഈ സ്ഥലമൊന്നും വെല്യ പിടീമില്ല. അത്‌ കൊണ്ട്‌ പുള്ളി പറയുന്നതിനു കാതോര്‍ക്കാം.

നമ്മടെ ഈ സെറ്റപ്പ്‌ വെച്ച്‌ മൂന്നാറൊന്നും കറങ്ങുന്ന കാര്യം ഓര്‍ക്കണ്ട. കുമളിയില്‍ എന്തൊക്കെയോ പ്രശ്‌നമാണെന്നു കേള്‍ക്കുന്നു, അതുകൊണ്ട്‌ തേക്കടി സന്ദര്‍ശനവും വെട്ടാം. അവിടെ ഒന്നു കറങ്ങണമെങ്കില്‍ ഒരു പകുതി പകല്‍ സമയമെങ്കിലും വേണം താനും. ഇടുക്കി ഡാം സന്ദര്‍ശനം. സാധാരണ ക്രിസ്‌മസ്‌-പുതുവല്‍സരം പ്രമാണിച്ച്‌ തുറന്നു കൊടുക്കാറുള്ളതാണ്‌. ഇത്തവണ അങ്ങനെയൊന്നും കേട്ടില്ല. അതിന്റെ കാര്യവും ഗോവിന്ദ. ഇനി പെട്ടെന്നു തീര്‍ക്കാവുന്നതും ലളിതവുമായ രണ്ട്‌ ഐറ്റങ്ങള്‍ ഉള്ളത്‌ ഒന്ന്‌, കട്ടപ്പനയുടെ പ്രാന്തപ്രദേശമായ കല്യാണത്തണ്ട്‌ മലയാണ്‌. വലിയ അപകടമൊന്നുമില്ലാത്ത ഒരു ട്രെക്കിംഗ്‌. രണ്ട്‌, രാമക്കല്‍മേട്‌. കുഞ്ഞു ട്രെക്കിംഗ്‌. കിടിലന്‍ വ്യൂപോയിന്റ്‌. പക്ഷേ പത്തിരുപതു കി.മീ.യാത്രയുണ്ട്‌, ഇന്നിത്ര താമസിച്ചതുകൊണ്ട്‌ അതിനി നടക്കില്ല. സോ, നമ്മുടെ മുന്നിലെ ഏക വഴി കല്യാണത്തണ്ടിലേക്ക്‌! വേറെ ഒന്നും ചെയ്യാനില്ലാത്തതു കൊണ്ട്‌ തീരുമാനം ഐകകണ്‌ഠ്യേന അംഗീകരിക്കപ്പെട്ടു.

പിന്നെ ഒരു കൂട്ടപ്പൊരിച്ചില്‍. ക്യാമറയെടുക്കുന്നു, ഡ്രെസ്സു ചെയ്യുന്നു, ഫോണെടുക്കുന്നു, ജാക്കറ്റിടുന്നു, ബാഗില്‍ കുടിക്കാന്‍ വെള്ളം കരുതുന്നു.... ടപ്പേന്നെല്ലാവരും റെഡിയായി. കൊച്ചുതോവാളയിലത്തി. ഒറ്റ വണ്ടിയില്ല. ഓട്ടോ, അത്‌ ആപേ ആയാലും, ഞങ്ങള്‍ ആറുപേര്‍ക്ക്‌ തികയില്ല. കടയിലെ സജി ചേട്ടന്‍ അവിടെയുണ്ട്‌. ജീപ്പ്പും കിടപ്പുണ്ട്‌. പുള്ളിയെ കട്ടപ്പനയ്‌ക്ക്‌ ഓട്ടം വിളിച്ചു. അല്‍പസമയത്തിനകം സജി ചേട്ടന്‍ തയ്യറായി വന്നു. ജീപ്പ്പിലേക്കു കയറുന്ന വഴിക്ക്‌ മടക്കി വെച്ചിരുന്ന ആംറെസ്റ്റ്‌ ചാഞ്ഞു വരികയും തെറ്റില്ലാത്ത വിധം ചിക്കുവിന്റെ നെറ്റി അതിനൊരുമ്മ കൊടുക്കുകയും ചെയ്‌തു. ചിക്കു നേരിട്ട ക്ലേശങ്ങളുടെ തുടക്കം ആ ജീപ്പ്പിന്റെ ചവിട്ടുപടിയില്‍ നിന്നു തുടങ്ങി.

പത്തു മിനിട്ടിനകം ഞങ്ങള്‍ കട്ടപ്പന ഐ.ടി.ഐ. ജംക്‌ഷനു സമീപം ഇന്‍ഫന്റ്‌ ജീസസ്‌ സ്‌കൂളിനടുത്ത്‌ വണ്ടിയിറങ്ങി. അവിടെയാണ്‌ ബ്ലോഗറുടെ ഉറ്റസുഹൃത്ത്‌ ജോബി എന്ന ജോച്ചായന്റെ വീട്‌. കല്യാണത്തണ്ടിലേക്കുള്ള ബ്ലോഗറുടെ മുന്‍യാത്രകള്‍ ഈ ജോബിക്കൊപ്പം ആയിരുന്നു. അതിനാല്‍ ഈ യാത്രയിലും ബ്ലോഗര്‍ക്കു ജോച്ചായന്‍ ഒപ്പം വേണമെന്നൊരു മോഹം. ആയത്‌ മുന്‍കൂട്ടി വിളിച്ച്‌ അറിയിച്ചിട്ടുണ്ട്‌. ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ ഒരു മൂന്നു മണി കഴിഞ്ഞിട്ടുണ്ടാവണം. അച്ചായന്റെ വീട്ടില്‍ കയറിയെന്നു വരുത്തി(പഴം തിന്നാന്‍ വേണ്ടി മാത്രം). മള്‍ട്ടിയാണെങ്കില്‍ അന്നു കപ്പയും ചോറുമൊന്നും കഴിച്ചില്ലെന്നു സംശയം ജനിപ്പിച്ചു. റംസ്‌ ഒരു മല്‍സരത്തിനു ശ്രമിച്ചെങ്കിലും ഒന്നാം ലാപ്പില്‍ തന്നെ പിന്‍വാങ്ങി. അധികം താമസിയാതെ(ബോറാക്കാതെ) ഞങ്ങള്‍ പുറപ്പെട്ടു.

വഴിക്ക്‌ സന്ദര്‍ശകര്‍ അച്ചായനുമായി പരിചയപ്പെട്ടു. തമാശകള്‍ പറഞ്ഞും മള്‍ട്ടിയുടെ ജീവിതരഹസ്യങ്ങള്‍ തേടിയും നടക്കുന്നതിനിടയില്‍ ആദ്യത്തെ കയറ്റം അത്ര വിഷമിപ്പിച്ചില്ല. പിന്നീട്‌ കുത്തനെയുള്ള ഒരിറക്കം. തുടക്കത്തില്‍ അങ്ങു ദൂരെ തലയുയര്‍ത്തി നില്‍ക്കുന്ന കല്യാണത്തണ്ടുമലയുടെ ഉച്ചി കാണുമാറായി. മുഖങ്ങളില്‍ 'ഇതിനു വരേണ്ടിയിരുന്നോ' എന്നൊരു ഭാവം 'ഏതു മലയും ഇന്നു കീഴടക്കിയിട്ടേയുള്ളൂ' എന്ന നിശ്ചയദാര്‍ഢ്യവുമായി പോരടിച്ചു നിന്നു. ചിതറിക്കിടക്കുന്ന ഉരുളന്‍ കല്ലുകളില്‍ ചവിട്ടി ചിക്കു ഒന്നുരണ്ടു വട്ടം സ്ലിപ്പായി. ആലപ്പുഴയില്‍ ഇങ്ങനത്തെ വഴികളും ഇറക്കവും കല്ലുകളും ഇല്ലാത്തതു കൊണ്ടാവും. ചമ്മല്‍ മറയ്‌ക്കാനെന്നോണം അവന്‍ ചെരിപ്പിനെ കുറ്റം പറഞ്ഞു. അതിന്റെ കണ്ടീഷന്‍ മോശമാണത്രേ. പിച്ച പിച്ച ചിച്ചു, വീണ്ടും ഒരു സ്‌കേറ്റിംഗ്‌ വിദഗ്‌ധനെപ്പോലെ തെന്നി നീങ്ങി. ഞങ്ങളുടെ ചിരി അതിരുകടന്നപ്പോള്‍ ഇനിയെന്തായാലും വീഴാതെ നോക്കണം എന്ന വാശിയിലായി ആശാന്‍. ഭാഗ്യം, ഇറക്കം തീര്‍ന്നു. ആ വഴി ചെന്നുചേരുന്ന റോഡിനക്കരെ മറ്റൊരു മണ്‍റോഡ്‌. അതൊരു ഒന്നര കയറ്റം. ചങ്കിടിപ്പിനു ശക്തി കൂടി. നടപ്പിനു വേഗം വല്ലാതെ കുറഞ്ഞു. 'ഈ കുന്നും മലയുമൊക്കെ കണ്ടുപിടിച്ചവനെ കൊല്ലണം' സ്റ്റീവ്‌ പറഞ്ഞതു മറ്റെല്ലാവരും കേട്ടില്ലെന്നു നടിച്ചു. ചുറ്റും കാപ്പിയും മുളകും ഏലവുമൊക്കെ വളരുന്ന കൃഷിയിടങ്ങള്‍. അതിനെല്ലാം മധ്യത്തില്‍ ഓരോ വീടുകള്‍. നഗരത്തിന്റെ ശബ്‌ദങ്ങളില്ലാത്ത അന്തരീക്ഷം. പോക്കുവെയിലിനു ചൂടുണ്ടെങ്കിലും തണുത്ത കാറ്റ്‌ അതിനും വിയര്‍പ്പിനും മരുന്നായി.

രണ്ടാമത്തെ കയറ്റത്തിനപ്പുറം അല്‍പം നിരപ്പ്‌. നടപ്പിന്റെ വേഗം തെല്ലു കൂടി. ആ റോഡിന്നവസാനം പാറമാത്രമെന്നു തോന്നിക്കുന്ന ഒരു കുന്നിന്റെ ചുവട്ടിലെത്തി. നില്‍ക്കാതെ നടപ്പു തുടരവേ ബ്ലോഗര്‍ പറഞ്ഞു 'ദേ, ഈ പാറേടെ പുറത്തൂടെ കേറിവേണം പോകാന്‍!'

'ഈ പാറേടെയോ?' ചോദ്യം പലനാവുകളില്‍ നിന്നും ഒന്നിച്ചു പൊങ്ങി. നടന്നും കുന്നുകയറിയും സഹികെട്ട സഹയാത്രികര്‍ ബ്ലോഗറെ അടിച്ചു കൊന്നാല്‍ വീട്ടിലറിയിക്കാനായിരിക്കും അച്ചായനെകൂടെ കൂട്ടിയത്‌.

'നടക്കെടാ ഉവ്വേ.. ഒരു ടൂര്‍ ഓപ്പറേറ്ററും കാണിക്കാത്ത കാഴ്‌ചകളിലേക്കാണു ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്നത്‌!' ബ്ലോഗറുടെ വാക്കുകള്‍ ബൂസ്റ്റിന്റെ ഫലം ചെയ്‌തു.

'വീയാര്‍ റോക്കിങ്ങ്‌..!' സ്റ്റീവ്‌ ആവേശത്തോടെ അലറി.

ശ്വാസമെടുക്കാന്‍ തത്രപ്പെടുന്നതിനിടയില്‍ ചിക്കു ചോദിച്ചു: "എന്തോന്നു റോക്കിങ്ങ്‌?"

"എടാ നമ്മള്‍ പാറപ്പുറത്തുകൂടി കയറുവാന്ന്‌..!"

കാളച്ചാണകം എന്ന് ഇംഗ്ലീഷില്‍ പറഞ്ഞുകൊണ്ട്‌ അല്‍പം ഓക്‍സിജന്‍ കിട്ടുമോന്നറിയാന്‍ റംസ്‌ കിഴക്കോട്ടു തിരിഞ്ഞു നിന്നു.

പക്ഷേ ആ പാറ കയറിയപ്പോള്‍ ആദ്യത്തെ പിറ്റ്‌സ്റ്റോപ്പിനുള്ള വിളി മുഴങ്ങി. അല്‍പനേരം വിശ്രമം. സകലവനും പട്ടിയെപ്പോലെ കിതച്ചു ഫ്ലാറ്റ്‌ ആയി. ബ്ലോഗറുടെ ആവേശമൊക്കെ വാചകത്തിലേ ഉള്ളൂ എന്നു മലബാറുകാരു തിരിച്ചറിഞ്ഞു.

പിന്നെയും ഒരു ഇരുനൂറു മീറ്റര്‍ കൂടി. സകലരും തളര്‍ന്നു. ചെരിഞ്ഞു വിശാലമായിക്കിടക്കുന്ന പാറമേല്‍ ഞങ്ങളിരുന്നു. രണ്ടാമത്തെ പിറ്റ്‌സ്റ്റോപ്‌.

"അങ്ങനെ പാതി വഴിയായി!" ബ്ലോഗര്‍ പ്രഖ്യാപിച്ചതു കേട്ട്‌ അച്ചായന്‍ ഒന്നു ചിരിച്ചു.

"പകുതിയേ ആയൊള്ളോ? അയ്യോ...!" ചിക്കു നിരാശ മറച്ചു വെച്ചില്ല.

"സമയമൊന്നു നോക്കിയേ! നമ്മള്‍ നടക്കാന്‍ തുടങ്ങിയിട്ട്‌ ഒരു മണിക്കൂര്‍ പോലും ആയില്ല." അപ്പോഴാണ്‌ എല്ലാവരും അക്കാര്യം ശ്രദ്ധിച്ചത്‌. വഴി ഉയര്‍ത്തിയ വെല്ലുവിളികള്‍ ഒരുപാടു നടന്നതായി തോന്നിപ്പിക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്‌തു. മള്‍ട്ടിയും നിറ്റ്‌സും പാറപ്പുറത്ത്‌ മാനം നോക്കി മലര്‍ന്നു കിടന്നു. വെയിലിന്റെ ചൂടുണ്ട്‌ പാറയ്‌ക്ക്‌. സൂര്യന്‍ മലയ്‌ക്കപ്പുറത്തു പടിഞ്ഞാറു ചായാന്‍ പോകുന്നു. കൃഷിസ്ഥലങ്ങളെല്ലാം തീര്‍ന്നു. ഞങ്ങളിരുന്നിടത്തു നിന്നും കിഴക്കോട്ടു നോക്കിയാല്‍ കട്ടപ്പന പട്ടണവും അതിനു കിഴക്ക്‌ അതിരുതീര്‍ക്കുന്ന മലനിരകളും പ്രകൃതിയുടെ വിശാലമായ കാന്‍വാസിലെ ഹരിതാഭമായ ഒരു ചിത്രം പോലെ. ഇനി മേലേക്ക്‌ കുറ്റിച്ചെടികളും പുല്ലും മാത്രം വളര്‍ന്നു നില്‍ക്കുന്ന മേട്‌ മാത്രം, പക്ഷേ കയറ്റം തന്നെ.

കല്യാണത്തണ്ടിലേക്കുള്ള വഴിയില്‍ നിന്നും കട്ടപ്പന പട്ടണത്തിന്റെ ദൃശ്യം

നടപ്പിന്റെ ഇടവേളയിലെ കിടപ്പിന്റെ സുഖം - മള്‍ട്ടിയും റംസും


വെള്ളം കുടിച്ചു. ഇരുന്നും കിടന്നും കിതപ്പാറ്റി, വിയര്‍പ്പു തോര്‍ന്നപ്പോള്‍ ഒറ്റകുതിപ്പിനു മുകളിലെത്താമെന്നു തോന്നിപ്പോയി. വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍ക്കിടയിലൂടെ, കല്ലിലും മുള്ളിലും ചവിട്ടി മലകയറി. ഏറ്റവും മുകളില്‍ കല്യാണത്തണ്ട്‌ ക്ഷേത്രം കാണാം. പക്ഷേ ആ ദിശയിലല്ല, പിന്നെയും വലത്തോട്ടാണു ഞങ്ങള്‍ക്കു പോകേണ്ടത്‌. പുല്ലുപടര്‍ന്നു വളര്‍ന്ന മലഞ്ചെരിവിലൂടെ പിന്നെയും ഉയരങ്ങള്‍ താണ്ടി നടപ്പ്‌. അവസാനം നിറുകയിലെത്തി, സഹ്യന്റെ ഉച്ചിയിലെന്നു തോന്നിക്കും വിധം മനോഹരമായ പ്രകൃതിയുടെ നിറുകയില്‍!

ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 3

ബ്ലോഗര്‍ക്കങ്ങനെ ക്ഷീണമൊന്നും കാണാനില്ല. വന്നപാടെ വേഷോം മാറി പത്രത്തിലും ടി.വി.യിലുമൊക്കെ ഒന്നു കണ്ണുപായിച്ച്‌ ഇതിനിടെ മൂപ്പിലാന്‍ പല്ലും തേച്ചു, ചായേം കുടിച്ചു. ഞങ്ങള്‍ക്കാണെങ്കില്‍ തണുത്തിട്ടു തറയില്‍ കാലുകുത്താന്‍ വയ്യ. കസേരയിലിരുന്നാല്‍ കട്ടിലില്‍ ഇരിക്കാന്‍ തോന്നും. കട്ടിലില്‍ ഇരുന്നാല്‍ കിടക്കാന്‍ തോന്നും. കിടന്നാല്‍ പുതയ്‌ക്കാന്‍ തോന്നും.

അങ്ങനെ നിക്കുമ്പോളാണു ബ്ലോഗര്‍ പറേണത്‌ കുളിക്കാന്‍. ഞങ്ങ എല്ലാരും മുഖത്തോടു മുഖം നോക്കി. ഇനി ഇവിടെ കുളിച്ചിട്ടു വന്നാലേ ഭക്ഷണം വിളമ്പത്തൊള്ളോ? അല്ല, ഓരോയിടത്തും ഓരോ രീതികളായിരിക്കുമല്ലോ! ഒന്നു രണ്ടു തവണ ബ്ലോഗര്‍ പറഞ്ഞു: "എന്നാ ഓരോരുത്തരായി റൊട്ടൈന്‍സ്‌ ഒക്കെ നടത്തിക്കോളൂ. ഒരു ബാത്‌റൂം ദാ ഇവിടെ, വേറൊരെണ്ണം ദാണ്ടവിടെ.."
പൊതുവേ എല്ലാര്‍ക്കും ഒരു നിസ്സംഗത ആയിരുന്നു അതു കേട്ടപ്പോള്‍. പ്രതിഷേധസൂചകമായി ശരീരത്തിലെ ഓരോ രോമവും എഴുന്നേറ്റു നിന്നു സഭ സ്‌തംഭിപ്പിച്ചു. ബ്ലോഗര്‍ക്കു കാര്യം മനസ്സിലായി. "ചൂടുവെള്ളം വേണംന്നുള്ളോര്‍ക്ക്‌ വെള്ളം ചൂടാക്കുന്നുണ്ട്‌..." ഇതു കേട്ടപ്പോള്‍ പകുതി തണുപ്പു മാറി. എന്നാലും ആ പറച്ചിലേ - ചൂടുവെള്ളം വേണംന്നുള്ളോര്‍ക്കു പോലും! കുളിക്കാനേ തോന്നുന്നില്ല, അപ്പോഴല്ലേ പച്ചവെള്ളത്തിലെ കുളി. ഒരുത്തനും പച്ചവെള്ളത്തില്‍ കുളിക്കാനുള്ള സ്റ്റാമിന ഇല്ലെന്നു കണ്ട ബ്ലോഗര്‍ ക്രൂരമായ ഒരു ആനന്ദത്തോടെ എന്നാല്‍ ഞാന്‍ കുളിച്ചേച്ചും വരാം എന്നും പറഞ്ഞ്‌ ഒരു തോര്‍ത്തുമെടുത്ത്‌ അന്റാര്‍ട്ടിക്കേല്‍ പോയാലും ഞാന്‍ പച്ചവെള്ളത്തിലേ കുളിക്കൂ എന്ന ഭാവം വിരിയുന്ന ഒരു നോട്ടം ഞങ്ങളുടെ നേരേ എറിഞ്ഞിട്ടു പോയി.

അടുക്കളയില്‍ നിന്നാണെങ്കില്‍ എന്തെല്ലാമോ ശബ്‌ദങ്ങള്‍ കേള്‍ക്കുന്നുണ്ട്‌. ചീനച്ചട്ടിയില്‍ കടുകു വറക്കുന്നതിന്റെ മണവും എന്തോ ഇളക്കിമറിക്കുമ്പോള്‍ ചട്ടുകം ചീനച്ചട്ടിയില്‍ തട്ടിയുണ്ടാകുന്ന മണിനാദവും പിന്നെയും എന്തെല്ലാമോ രുചിയും മണവും വര്‍ണ്ണവുമാകുന്നതിനിടയില്‍ ആവിയായി പൊങ്ങുന്നതിന്റെ നേര്‍ത്ത വാസനയും... കുളിയൊന്നു കഴിഞ്ഞുകിട്ടുന്നതുവരെ ആമാശയത്തെ ഒന്നടക്കിയിരുത്താന്‍ ഞങ്ങള്‍ പെട്ട പാട്‌!

അന്നും ബ്ലോഗര്‍ തണുത്തവെള്ളത്തിലാണു കുളിച്ചത്‌. കുളിമുറിയില്‍ ആദ്യത്തെ വെള്ളത്തുള്ളികള്‍ ബ്ലോഗറുടെ ദേഹത്തുവീണ സമയത്ത്‌ ഒരാര്‍ത്തനാദം മുഴങ്ങിയെന്നു ഒരു ശ്രുതി പടര്‍ന്നു. ബ്ലോഗറോടു ചോദിച്ചാല്‍ നാടിന്റെ കുളിര്‌ ശരീരത്തിലൂടെ മനസ്സിലേക്ക്‌ സ്വാംശീകരിക്കുന്നതാണ്‌ എന്നെങ്ങാനും അങ്ങേര്‌ സാഹിത്യഭാഷയില്‍ കാച്ചിയാലോ എന്നു പേടിച്ച്‌ ആരും അതെന്താണെന്നു ചോദിച്ചില്ല. പഴം പൊളിക്കുന്ന ലാഘവത്തോടെ നാടന്‍ കോഴിയുടെ തൊലി ഉരിക്കാന്‍ പോന്നത്ര ചൂടുള്ള വെള്ളത്തില്‍ കുളിച്ചിട്ടും വിറയ്‌ക്കാതെ നില്‍ക്കാന്‍ കഷ്‌ടപ്പെടുന്ന ഞങ്ങള്‍ക്ക്‌ അതു ചോദിക്കാന്‍ എന്തവകാശം?

"എന്നാ ബാ.. നമക്കു വല്ലോം കഴിക്കാം!" അടുക്കളയില്‍ കയറി ഒരു റൗണ്ടടിച്ചു വന്ന ബ്ലോഗര്‍ എന്തോ സാധനം ഉപ്പുനോക്കാനെടുത്തു ചവച്ചുകൊണ്ട്‌ അരുളിച്ചെയ്‌തു. ഈ 'കര്‍ണ്ണാമൃതം കര്‍ണ്ണാമൃതം' എന്നു കേട്ടിട്ടില്ലേ? ആയുര്‍വേദ മരുന്നിന്റെ പേരുപോലെ തോന്നുമെങ്കിലും അതൊന്നുമല്ല. ദേ, ഇക്കേട്ടമാതിരി വാക്കുകളെയാണ്‌ അങ്ങനെ പറയുന്നത്‌. എന്താന്നുവെച്ചാ, റെസ്‌പോണ്‍സ്‌ അങ്ങനെ ആയിരുന്നു. വാളുവെച്ച ക്ഷീണത്തിന്റെ പുറത്ത്‌ കുളിച്ചിട്ടു വന്ന്‌ മനോരമപത്രത്തിലെ ചരമകോളത്തില്‍ പരിചയക്കാരുടെ ആരുടെയോ പടം കണ്ടമാതിരി മുഖം പൂഴ്‌ത്തിയിരുന്ന നിറ്റ്‌സ്‌ ഒക്കെ ദാണ്ടെടാ ആ കട്ടിലിന്നടീല്‍ ബോംബുണ്ട്‌ എന്നു കേട്ട മാതിരിയല്ലേ ചാടിയെഴുന്നേറ്റ്‌ സേഫ്‌ അസംബ്ലി പോയിന്റായിട്ട്‌ മാര്‍ക്ക്‌ ചെയ്‌തിരിക്കുന്ന ഊണുമേശയ്‌ക്കരികില്‍ വന്നത്‌!

പിന്നെ കാര്യങ്ങളൊക്കെ ശഠപഠേന്നാണു നടന്നത്‌. കസേരകള്‍ മേശയേ ലക്ഷ്യമാക്കു പാഞ്ഞടുത്തു. അതിഥികള്‍ ഉപവിഷ്‌ടരായി. ബ്ലോഗര്‍ ഒരു സപ്ലയറുടെ ചാതുര്യത്തോടെ കപ്പപ്പുഴുക്കു വിളമ്പിയ പാത്രങ്ങള്‍ ഒന്നൊന്നായി ഞങ്ങളുടെ മുന്നില്‍ നിരത്തി വെച്ചു.

ഹയ്യട ഹയ്യാ! എന്നു വെച്ചാ, അതായത്‌ ഈ കപ്പപ്പുഴുക്കെന്നു പറഞ്ഞാ, നല്ല നാടന്‍ കപ്പ കൊത്തി നുറുക്കിക്കഴുകി, വാവട്ടമുള്ള കലത്തിലിട്ടു വറ്റാനും മാത്രം പാകത്തിനു വെള്ളം ചേര്‍ത്ത്‌ ഉപ്പിട്ടങ്ങനെ വേവിച്ച്‌, നാടന്‍ മഞ്ഞളും ഉള്ളിയും വെളുത്തുള്ളീം ചേര്‍ത്തരച്ച്‌ തേങ്ങയും പച്ചമുളകും കരിയാപ്പിലയും പാതിയരവു പാകത്തില്‍ ഒതുക്കിയെടുത്ത്‌, കപ്പയങ്ങു വെന്തു വരുന്ന വരവിന്‌ ഈ അരപ്പിനെ കലത്തിന്റെ വക്കോളം നിറയുന്ന കപ്പയുടെ മേലെ വെച്ച്‌, കലമെടുത്ത്‌ രണ്ടു കുലുക്കുമ്പോള്‍ അടിഭാഗത്തു കിടന്ന കപ്പ മേലെയും മേലേ കിടന്ന അരപ്പും കപ്പയും കൂടി അങ്ങു താഴെയും ചെല്ലുന്ന മാന്ത്രികവിദ്യ കാട്ടി, ഈ സംവിധാനം അരപ്പു വേകാന്‍ പാകത്തില്‍ ചെറുതീയിലൊന്നാവി കേറ്റി, അറിയാമെങ്കിലും മൂടി തുറന്ന്‌ ഒരു കഷണം കപ്പയെടുത്ത്‌ ഉള്ളം കയ്യിലിട്ട്‌ ഊതിയാറ്റി, കടിച്ചു വേവുനോക്കി, വട്ടം തുണികൂട്ടിപ്പിടിച്ചു വാങ്ങി തറയില്‍ വെച്ച്‌, കൊരണ്ടിപ്പലകയിട്ടിരുന്ന്‌, പൊള്ളാതെ തുണികൂട്ടി ഇരു കാല്‍പാദങ്ങളും കൊണ്ട്‌ കലം അമര്‍ത്തിപ്പിടിച്ച്‌, കാലാകാലങ്ങളായി കപ്പയിളക്കല്‍ നിര്‍വ്വഹിച്ചു പോരുന്ന അലകുകൊണ്ടുള്ള തുടുപ്പെന്നു പേരുള്ള ആ വടികൊണ്ട്‌ അധികം കുഴയാതെയും എന്നാല്‍ എല്ലായിടത്തും ഒരേപോലെ അരപ്പു ചെല്ലാനും പാകത്തില്‍ കപ്പ കുഴച്ചു തീര്‍ത്ത്‌, തുടുപ്പിങ്ങെടുക്കുമ്പോള്‍ അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പുഴുക്ക്‌ ചൂണ്ടുവിരല്‍ കൊണ്ട്‌ വടിച്ചെടുത്ത്‌, പുഴുക്കിന്റെ സത്തായ ഈ സാധനം വായിലാക്കി ഒന്നു നുണഞ്ഞ്‌ "മ്‌..റ്റ!!" എന്നു നാക്കുകൊണ്ട്‌ ഒരു ഞൊടിശബ്ദം കേള്‍പ്പിച്ചിട്ട്‌ "കപ്പ റെഡീ.." എന്നു പറയുമ്പോഴാണ്‌ കപ്പപ്പുഴുക്കു വിളമ്പാറാവുന്നത്‌. ഇച്ചിരെ ഓവറാക്കമെന്നുണ്ടെങ്കില്‍ വെളിച്ചെണ്ണയില്‍ കടുകുപൊട്ടിച്ച്‌ ചെമന്നുള്ളി വട്ടത്തിലരിഞ്ഞ്‌ ഇറുത്തിട്ട നാലഞ്ച്‌ വറ്റല്‍മുളകും ചേര്‍ത്തുമൂപ്പിച്ച്‌ കപ്പപ്പുഴിക്കില്‍ ചേര്‍ത്തിളക്കിയെടുക്കാം. (കണ്ടില്ലേ നിസ്സാര കേസേ ഉള്ളൂ, എന്നിട്ടാണു ചിലര്‍ പറയുന്നതു കപ്പ കഴിക്കുവാണേല്‍ കള്ളുഷാപ്പിലെ കപ്പ കഴിക്കണംന്ന്‌. അവരടെ ഉദ്ദേശം വേറെയാ! )





പിന്നാലെ വന്നതു തേങ്ങായരച്ച നാടന്‍ മീന്‍ കറി! ഈ മീന്‍ കറീന്നു പറഞ്ഞാല്‌, മഞ്ഞളിന്റെയും മുളകിന്റെയും ഒരു ഐക്യവും അനുപാതവും കാരണം ചെന്തെങ്ങിന്റെ നിറമുള്ള നല്ല കൊഴുത്ത ചാറ്‌. അതിലിങ്ങനെ തനിക്കുള്ളതെല്ലാം സ്വയം സമര്‍പ്പിച്ചു ദേഹം മാത്രമായി പൊന്തിക്കിടക്കുന്ന ഒരു തണ്ടു കരിയാപ്പില. ന്യൂനപക്ഷമാണെങ്കിലും കാഴ്‌ചയിലും മണത്തിലും ഗുണത്തിലും തങ്ങളുടെ സജീവസാന്നിദ്ധ്യം അറിയിച്ചുകൊണ്ട്‌ കേരളാകോണ്‍ഗ്രസ്സ്‌ പോലെ പിളര്‍ന്നു കിടക്കുന്ന പച്ചമുളകുകള്‍. ശാലീനസുന്ദരിയുടെ കവിളത്തെ കാക്കപ്പുള്ളിപോലെ ചാറിനുമേലേക്ക്‌ കുറുപ്പു നിറത്തില്‍ പൊന്തി നില്‍ക്കുന്ന കുടമ്പുളിക്കഷണത്തിന്റെ അരിക്‌. കഷണം കഷണമായി നിരന്നു കിടന്നു ചാറില്‍ തിങ്ങുന്ന മീന്‍നുറുക്കുകള്‍. രാവിലെ വെച്ച കറിയായതുകൊണ്ട്‌ പുളി പിടിച്ചു വരുന്നതേയുള്ളൂ. അനക്കാതെ, പുളി ചാറില്‍ മുക്കിയിട്ടിട്ട്‌ ഒരു മൂന്നാലു മണിക്കൂര്‍ കഴിഞ്ഞിട്ട്‌ ഒന്നു രുചിച്ചു നോക്കിയേ! ലോ.. ലതാണ്‌ മീന്‍കറി!

ആനന്ദലബ്‌ധിക്കിനിയെന്തു വേണം. ഒരഞ്ചു മിനിറ്റു നേരത്തേക്ക്‌... വെള്ളമെടുക്കുമ്പോള്‍ ഗ്ലാസ്‌ തട്ടുകയും മുട്ടുകയും ചെയ്യുന്നതും, "കപ്പയിങ്ങെടുത്തേ..", "മീന്‍ പാത്രമിങ്ങു തന്നേ.." എന്നിങ്ങനെ 'പൊതുവായ' ചില ഹ്രസ്വവാചകങ്ങളുമല്ലാതെ വേറൊന്നും അവിടെ കേള്‍ക്കാനില്ലായിരുന്നു. അവിടെ മോസ്റ്റ്‌ ഗ്ലാമറസ്‌ സകലകലാവല്ലഭന്‍ മള്‍ട്ടിയില്ല, ഉള്ളാലെ നടന്‍ സിദ്ധാര്‍ത്ഥിന്റെ ഒരു കട്ടുണ്ടെന്നു ഭാവിക്കുന്ന റംസില്ല, ആലപ്പുഴയിലൊക്കെ കിട്ടുന്നതാണു മോനേ മീന്‍ എന്ന്‌ ആധികാരികമായി പറയാന്‍ ശേഷിയുള്ള ചിച്ചുവില്ല, ഇടപെടുന്ന ഏതു പെണ്ണിനും സഹോദര്യം തോന്നിപ്പോകുന്ന തങ്കപ്പെട്ട സ്വഭാവത്തിനുടമയായ നിറ്റ്‌സ്‌ ഇല്ലേയില്ല. എന്തിന്‌, ബ്ലോഗറുപോലും താന്‍ തന്റെ അതിഥികള്‍ക്കു മുന്നിലാണെന്ന നിയന്ത്രണമൊന്നുമില്ലാതെ തന്റെ പ്രൊഫൈലില്‍ പറഞ്ഞിട്ടുള്ള 'കപ്പയും മീനും പോലത്തെ നാടന്‍ ഐറ്റംസിനോടുള്ള താല്‍പര്യം' സുദൃഢം സ്‌ഥാപിക്കുന്നതില്‍ മുഴുകിയിരിക്കുകയായിരുന്നു. അല്‍പനേരം കഴിഞ്ഞപ്പോഴാണ്‌ എല്ലാവരും ലോകകാര്യങ്ങളൊക്കെ സംസാരിക്കാനും, എന്തിന്‌ മുഖത്തോടു മുഖം നോക്കാനുംകൂടി തയ്യാറായത്‌. തങ്ങളെ പിടിച്ചടിമകളാക്കുന്നതില്‍ വിജയിച്ചതു വിശപ്പാണോ അതോ കപ്പയുടെയും കറിയുടെയും മഹത്വമാണോ എന്നറിയാന്‍ പ്രിയപ്പെട്ട കൂട്ടുകാരോടു തന്നെ ചോദിക്കണം.

സ്വന്തം വീട്ടിലായതു കൊണ്ട്‌ ഞാന്‍ ഒരു കാര്യം സമ്മതിച്ചു തന്നേക്കാം: 'കപ്പയും മീനും കണ്ടപ്പോള്‍ കണ്ട്രോളു പോയി!'