Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Friday, March 27, 2020

ബ്ലോഗ്സാപ്പ് അഭിമുഖം

മലയാളം ബ്ലോഗര്‍മാരുടെ വാട്സാപ്പ് കൂട്ടായ്മയായ ബ്ലോഗ്സാപ്പിലെ അംഗങ്ങള്‍ 25.03.2020 തീയതിയില്‍ ഞാനുമായി നടത്തിയ ചോദ്യോത്തര പരിപാടിയില്‍ നിന്ന്-

Sari:ആദ്യ ചോദ്യം.. എന്ത് കൊണ്ടാണ് രാജിന്റെ ബ്ലോഗിന് ഓലപ്പീപ്പി എന്ന പേരിട്ടത്?
===ബ്ലോഗിൽ വരുന്ന കാലം നൊസ്റ്റാൾജിയ മലയാളി സമൂഹത്തെ ആകെ ഗ്രസിച്ച സമയം ആയിരുന്നു. ഞാനും വീട്ടിൽ നിന്നു അകന്നു നിൽക്കുന്ന സമയം. എനിക്ക് ഓലപ്പീപ്പി ഉണ്ടാക്കി തന്നിരുന്നത് അമ്മൂമ്മ ആണ്. അതുണ്ടാക്കാൻ എനിക്കറിയുകയും ഇല്ല. നാടൻ ചുവയുള്ള പഴയ ഓർമ്മകളുടെ അടയാളമായി ഓലപ്പീപ്പി എന്ന പേരിട്ടു.

Sari: രാജ് ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആണല്ലോ..പൊതുവെ സാധാരണ ജനങ്ങളോട് ഉദ്യോഗസ്ഥർ അധികാരത്തിന്റെ ഹുങ്ക് കാണിക്കുന്നത് കണ്ടിട്ടുണ്ട്.. എന്നെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടോ.. ചെയ്യുന്നവരെ കണ്ടിട്ടുണ്ടോ, ചെയ്യുന്നത് തടയാൻ ശ്രമിക്കാറുണ്ടോ?
===അധികാരത്തിന്റെ ഹുങ്ക് ആരോടും പ്രയോഗിച്ചിട്ടില്ല. അത്തരം സാഹചര്യമുള്ള ഓഫീസിൽ ജോലി ചെയ്തിട്ടില്ല. ജനസമ്പർക്കം താരതമ്യേന കൂടുതലുള്ള ചില ഓഫീസുകളില്‍ ദിനംപ്രതി അത്തരം സാഹചര്യങ്ങൾ ഉണ്ടാവാറുണ്ട്. പക്ഷേ ഇടപാടുകാരിൽ ചിലരോട് ഇടഞ്ഞിട്ടുണ്ട്, കനപ്പിച്ച് സംസാരിച്ചിട്ടുണ്ട്. ഉദ്ദേശിച്ച കാര്യം നടക്കാത്തതിൽ കലിപ്പിച്ചു വരുന്നവരോട് സമാധാനത്തിൽ കാര്യം പറഞ്ഞാൽ മനസ്സിലാകും എന്നാണ് അനുഭവം. നടക്കുന്ന കാര്യമല്ല എന്നാണെങ്കിൽ കൂടിയും ലളിതമായും സൗമ്യമായും പറഞ്ഞാൽ മിക്കവരും മനസ്സിലാക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ എന്റെ ഓഫീസിൽ നന്നേ കുറവാണ്. കലിപ്പ് സീനുകളിൽ ഇടപെടേണ്ടി വന്നിട്ടില്ല.

Sari: രാജ് ന്റെ ജോലിയിൽ 1 മുതൽ 5 വരെ റേറ്റിങ്ങ് തന്നാൽ എത്രയിൽ സ്വന്തം സ്ഥാനം റേറ്റ് ചെയ്യും (***** is 5ത് പൊസിഷൻ)?
===3.75/5

Anu: Techie ആയിരുന്നപ്പോൾ ആണോ govt. ഉദ്യോഗസ്ഥൻ ആയപ്പോൾ ആണോ ജീവിതം കൂടുതൽ ആസ്വദിക്കുന്നത്? ജോലി ഭാരമായി തോന്നുന്നത്/തോന്നിയിരുന്നത്?
===ചെയ്യുന്ന ജോലിക്ക് ജീവിതങ്ങളെ മാറ്റാൻ സാധിക്കുന്നു എന്നും കാണപ്പെടുന്ന റിസൾട്ട് ഉണ്ടാകുന്നു എന്നുള്ളതും സർക്കാർ ജോലിയിലാണ്. ടെക്കി ലൈഫ് മറ്റൊരു ജീവിതരീതി ആണ്. രണ്ടിനും ഗുണവും ദോഷവും ഉണ്ട്. ആത്മസംതൃപ്തി ഇവിടെത്തന്നെയാണ്. ജോലിഭാരത്തെപ്പറ്റി ഇപ്പോളും ആശയക്കുഴപ്പം തന്നെ. സർക്കാരിൽ ഭാരത്തിനു ഒട്ടും കുറവില്ല. കൊടിവച്ച വക്കീലന്മാർ തയ്യാറാക്കുന്ന ഹർജികൾക്കാണ് പത്താം ക്ലാസ് ക്വാളിഫിക്കേഷൻ വച്ച് എതിർസത്യവാങ്മൂലം തയ്യാറാക്കുന്നത്. അത് ഭാരം തന്നെ ആണ്. പൊതുവായി പറഞ്ഞാൽ ഭാരം കുറവാണ്. ഒരു മാസം 300 ഫയൽ ചെയ്യുന്നവനും 30 ഫയൽ ചെയ്യുന്നവനും ഒരേ ശമ്പളം. കഠിനമായ 10 ഫയൽ ചെയ്യുന്നതും ഈസി ആയ 100 ഫയൽ ചെയ്യുന്നതിനും ഒരേ സമയം വേണ്ടി വന്നേക്കാം. ഇതൊന്നും സർക്കാർ തലത്തിൽ അനലൈസ് ചെയ്യപ്പെടുന്നില്ല. ടെക് മേഖലയിൽ നമ്മളുടെ ഓരോ ഡെലിവറിക്കും കണക്കുണ്ട്. എടുക്കുന്ന ഭാരത്തിനു റിട്ടേൺ ഉണ്ട്.

Sari: ഗവണ്മെന്റ് ജോലി തന്നെ ആയിരുന്നോ ജീവിത ലക്ഷ്യം? ആ ലക്ഷ്യത്തിലേക്ക് എന്ന് മുതൽ പരിശ്രമം തുടങ്ങി? എപ്പോൾ വിജയിച്ചു?
===അല്ല. ഒരു ഭാഗ്യം പോലെ ലഭിച്ചതാണ് ഈ ജോലി. ആദ്യമായി എഴുതിയ ടെസ്റ്റിൽ. ഒരു വൺടൈം വണ്ടർ ആയി എന്നത് പിൽക്കാല യാഥാർത്ഥ്യം. നോട്ടിഫിക്കേഷൻ വന്ന ശേഷം തനിയെ പഠിച്ച് എഴുതിയതാണ്. പഠനം പൂർത്തിയായി ഒരു മാസത്തിനകം ജോലിക്ക് കയറി. അന്ന് കുടുംബത്തിലെ സാഹചര്യം മോശമായതിനാൽ സ്വർഗ്ഗം കിട്ടിയ പ്രതീതി ആയിരുന്നു. അഞ്ചോ ആറോ മാസത്തെ പരിശീലനം എന്നേ പറയാനുള്ളൂ.

Sari: ഗവണ്മെന്റ് ജോലി ആയത് കൊണ്ട് മാറി മാറി വരുന്ന പൊളിറ്റിക്കൽ പാർട്ടിക്കാർ പ്രശ്‌നം ആയിട്ടുണ്ടോ? ഒരനുഭവം വിശദീകരിക്കാമോ?
===തീർച്ചയായും. വളരെ രാഷ്ട്രീയ ഇടപെടൽ ഉള്ള മേഖലയാണ്. സർവ്വീസ് സംഘടനകൾ അതാത് മാതൃരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കണ്ട്രോളില്‍ ആണ്.

Sari: മോളെ കുറിച്ചുള്ള സ്വപ്നങ്ങൾ, അവൾ താങ്കളുടെ സങ്കല്പത്തിൽ എങ്ങനെ, എന്തായി തീരണാമെന്നാണ്?
===ധാരാളം ചോദ്യങ്ങൾ ചോദിക്കുന്ന, ഇന്ററാക്റ്റീവ് ആയ, പ്രസന്നവതിയായ കുട്ടിയാണ് അവൾ. ഞാനും അവളും കൂടുമ്പോൾ ആനന്ദദായകമായ ഒരു ഹാർമണി രൂപപ്പെടുന്നത് ആസ്വദിക്കാറുണ്ട്. വലുതാവുമ്പോൾ നീ പഞ്ചായത്ത് മെമ്പറാകുമെന്നാണ് ഞാൻ തമാശ പറയാറുള്ളതെങ്കിലും ഒരു അധ്യാപികയോ മറ്റോ ആകുമെന്നാണ് എനിക്ക് തോന്നാറുള്ളത്. സേവനമേഖലയിലോ ആൾക്കാരുടെ ജീവിതത്തിനു ക്ഷേമം നൽകാനാവുന്ന ഒരു പൊസിഷനിലോ അവളെ കാണാൻ ആഗ്രഹിക്കുന്നു.

Sari: അടുത്തിടെ ഇട്ട മൂന്ന് ബ്ലോഗ് പോസ്റ്റുകളിലും അന്ധകാരം എന്നത് വല്ലാതെ ഉപയോഗിച്ചതായി എനിക്ക് തോന്നി. പൊതുവെ ഇരുട്ട് ആശയറ്റതിന്റെ പ്രതീകമായി കരുതുമ്പോൾ എന്താണ് ഇരുട്ടിനോട് ഇത്ര പ്രിയം?
===അത് ഒരു റിഫ്ലക്ഷൻ ആണ്. ഞാൻ വളരെ ഇമോഷണൽ ആയ ഒരാളാണ്. മനസിനു സന്തോഷം തോന്നുമ്പോൾ ഞാൻ അത് അളവറ്റ് ആസ്വദിക്കും. സംഘർഷങ്ങളിൽ, സങ്കടങ്ങളിൽ ആയിരിക്കുമ്പോൾ അത് ലഘൂകരിക്കാൻ എഴുത്ത് ഉപകാരപ്പെടാറുണ്ട്. എന്റെ മികച്ച വാക്കുകൾ വന്നിട്ടുള്ളത് കനത്ത മനഃസംഘർഷങ്ങൾക്കിടയിലാണ്. ഉള്ളിലെ നെഗറ്റിവിറ്റി എഴുത്തിലൂടെ ഒഴുക്കിവിടുന്നു എന്നും പറയാം.

Devadas Samantharan: മേലുദ്യോഗസ്ഥർ പറയുന്നതിനനുസരിച്ച് ധാർമ്മികതയ്ക്ക് എതിരായി പ്രവർത്തിക്കേണ്ടിവരുമ്പോഴത്തെ മാനസികാവസ്ഥയെ എങ്ങനെ നേരിടും?
===നമ്മുടെ ലെവലിനു അനുസരിച്ച് അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കാറുണ്ട്. അതിനായി സഹപ്രവർത്തകരെയും സീനിയേഴ്സിനെയും ആശ്രയിക്കാറുണ്ട്. എന്റേത് ഒരു ഡിസിഷൻ മേക്കിങ് പോസ്റ്റ് അല്ലാത്തതിനാൽ അധികം ബേജാറാകേണ്ടതില്ല. അങ്ങനെയുള്ള ഓർഡറുകൾ നടപ്പാക്കേണ്ടി വരുമ്പോൾ സ്വന്തം എല്ലിൽ പിടിക്കാതിരിക്കാനുള്ള പോംവഴികൾ ഫയലിലും കത്തുകളിലും ഉത്തരവുകളിലും ഉൾപ്പെടുത്തും. ഉദ്യോഗസ്ഥർ സർക്കാരിന്റെ ടൂൾസ് ആണെന്ന് കരുതിയാൽ ആ മനഃപ്രയാസങ്ങൾ പെട്ടെന്ന് തീരും.

Sari: ഇടുക്കി ജില്ലക്കാരുടെ 2 പ്രത്യേകതയും രണ്ട് നെഗറ്റീവ്സും പറയാമോ?
===ഇടുക്കിക്കാർ പൊതുവേ അധ്വാനശീലരും മനോവീര്യം ഉള്ളവരുമാണ്; ബസ്സിറങ്ങി ഒരു കി.മീ. കൂടി പോകാനുണ്ടെങ്കിൽ ആ ദൂരം നടക്കാൻ തയ്യാറാവും ഇടുക്കിക്കാരൻ. ‘ലൗഡ് സ്പീക്കറി’ലെ ‘മൈക്കി’നെപ്പോലെ സംസാരത്തിലും ഭാവപ്രകടനങ്ങളിലും ലൗഡ് ആണ് പൊതുവേ ഇവിടത്തുകാർ.

ഇടുക്കിക്കാർ പിന്നോക്കക്കാർ ആണെന്നും അപരിഷ്കൃതർ ആണെന്നും വള്ളിയേൽ തൂങ്ങികൾ ആണെന്നും പതിറ്റാണ്ടുകളായി പരിഹസിക്കപ്പെടുന്നവർ ആണ്. അത് അസഹനീയമാണ്. അതിനെതിരേ തെറി വരെ വിളിച്ചു കളയും. മറ്റൊന്ന് നഗരജീവിതത്തോട് ചേർന്ന് പോകാനുള്ള മടി. ഇന്നത്തെ തലമുറയ്ക്ക് മാറ്റം വരുന്നുണ്ട്. ഇടുക്കി വിട്ടാലുള്ള കാലാവസ്ഥ പോലും അവർക്ക് അസഹനീയമാണ്; എനിക്കും.

Sari: Transgender എന്നവരെ താങ്കൾ എങ്ങനെ നോക്കി കാണുന്നു?
===ഞാൻ അത്തരം ആൾക്കാരുമായി ഇന്നു വരെ ഇടപെട്ടിട്ടില്ല. എന്തായാലും കഴിഞ്ഞ മൂന്നാലു വർഷം കൊണ്ട് എനിക്ക് അവരോടുള്ള മനോഭാവം പാടെ മാറി എന്ന് അഭിമാനപൂർവ്വം പറയാം.

Sari: താഴെ പറയുന്നവരെ പറയുമ്പോൾ ആദ്യം മനസിൽ വരുന്ന കാര്യങ്ങൾ പറയാമോ
1. സമാന്തരൻ
2 ദിവ്യ കല്ലോലിനി
3 ഏരിയൽ ഫിലിപ്
4. മുരളി മുകുന്ദൻ
5. ഗൗരീനാഥൻ(Sari)
===1. സമാന്തരനുമായി രണ്ടു വട്ടമേ ഞാൻ സംസാരിച്ചിട്ടുള്ളൂ എന്ന് തോന്നുന്നു. ഒരു അസാധ്യ മനുഷ്യൻ ആണ്. ബ്ലോഗ്സാപ്പിലെ ഒരു മെമ്പറോടൊപ്പം ഒരു ദിവസം ചെലവിടാൻ അവസരം വന്നാൽ ഞാൻ തെരഞ്ഞെടുക്കുന്നത് സമനെ ആവും. ആ പേരു കേട്ടാൽ ആദ്യം മനസ്സിൽ വരുന്നത് മൂപ്പര്‍ ട്രെയിൻ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ആ സീനാണ്. വെയിലിൽ തിളങ്ങുന്ന നീളൻ പാളങ്ങളിലേക്ക് നോക്കി സിഗ്നലുകൾക്കനുസരിച്ച് ഒരു ലോഹപ്പാമ്പിനെ തെളിക്കുന്ന തേരാളി!
2. ദിവ്യ-സുധിമാരുടെ വീട്, പരിസരം, അവിടെ പോയതിന്റെ ഓർമ്മകൾ. പിന്നെ ഇപ്പോ ചില പാലക്കാടൻ ചിത്രങ്ങളും.
3. പരസ്യഭരിതമായ അദ്ദേഹത്തിന്റെ ബ്ലോഗ് പേജ് തന്നെ!
4. അദ്ദേഹത്തിന്റെ ഏതാനും പോസ്റ്റുകൾ വായിച്ചിട്ടുണ്ടെന്നല്ലാതെ പ്രത്യേകിച്ച് ഒന്നുമില്ല. അമ്മയെക്കുറിച്ചുള്ള പോസ്റ്റ്.
5. ലെയ്ത്തിൽ ഇരുമ്പ് ഗ്രൈൻഡ് ചെയ്യുമ്പോളൊക്കെ തീപ്പൊരി തെറിക്കില്ലേ? അതുപോലെ ജീവിതത്തിൽ അനുഭവങ്ങൾ മൂർച്ച വരുത്തിയപ്പോൾ പഴുത്ത് തീ തുപ്പിയ ഒരു അസാമാന്യ സ്ത്രീ.

Sari: ഓൺലൈൻ ലോകത്ത് താങ്കൾ വെളിപ്പെടുത്താത്ത താങ്കളുടെ മൂന്ന് സ്വഭാവസവിശേഷതകൾ പറയാമോ?
===ഒന്ന്. എന്റെ പിന്തുണയോടെ എന്റെ ഒരു സുഹൃത്ത് കള്ളപ്പേരിൽ ട്രോൾസ് ഇടാറുണ്ട്. റെസ്പോൺസ് ആയിരം കടക്കുമ്പോൾ(k അടിക്കുക എന്ന് പറയും) അവൻ പറയും ഒറിജിനൽ ഐഡിയിൽ ഇട്ടാൽ മതിയാരുന്നെന്ന്!

രണ്ട്. വാട്സാപ്പിൽ വരുന്ന നല്ലൊരു പങ്ക് വീഡിയോ/യുട്യൂബ് ലിങ്കുകൾ ഞാൻ ഓപ്പൺ ചെയ്യാറുപോലുമില്ല.

മൂന്ന്. ഫാൻഫൈറ്റ്ക്ലബ് മുതലായ ചില ഗ്രൂപ്പുകളിലെ അശ്ലീലവും അല്ലാത്തതുമായ തമാശകൾ ആസ്വദിക്കാറുണ്ട്. എന്നാൽ അവയ്ക്ക് ലൈക്ക് / കമന്റ് ഒന്നും ചെയ്യില്ല.

Rajeswari: ജീവിതത്തിൽ സ്വസ്ഥമായി ഇരിക്കാൻ അത്യാവശ്യം എന്ന് തോന്നുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?
===പണത്തെ കുറിച്ച് ടെൻഷൻ ഇല്ലാതിരിക്കുക. സന്തോഷങ്ങളും സങ്കടങ്ങളും പങ്കിടാൻ‌ ആൾക്കാർ ഒപ്പമുണ്ടാവുക. ആരുടെയെങ്കിലുമൊക്കെ വിലപ്പെട്ടവരായിരിക്കുക.

Rajeswari: വ്യക്തി ബന്ധങ്ങളിൽ ആത്മ സമർപ്പണം ആണോ, dominance ആണോ അതോ പരസ്പരമുള്ള പങ്ക് വയ്ക്കൽ ആണോ മുന്നിട്ട് നിൽക്കുന്നത്?

===മേൽക്കോയ്മ നമുക്ക് ഇന്നല്ലെങ്കിൽ നാളെ മടുക്കും. ആത്മസമർപ്പണത്തെക്കാളും പങ്കുവെയ്ക്കൽ ആണ് ബന്ധങ്ങളെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നത്. ചിലപ്പോൾ ആത്മസമർപ്പണങ്ങൾ സ്വയം പ്രഖ്യാപിത തടവറകൾ ആയി മാറുന്നുണ്ടല്ലോ.

Rajeswari: ലഹരി ജീവിതത്തിൽ എത്ര മാത്രം സ്വാധീനം ചെലുത്തുന്നുണ്ട്? അവ വ്യക്തി എന്ന നിലയിൽ ഉള്ള productivity കൂട്ടുകയാണോ കുറയ്ക്കുകയാണോ ചെയ്യുന്നത്?
===ലഹരി എന്റെ ഒരു പേർസണൽ എൻജോയ്മെന്റ് ആണ്. അതുമൂലം മറ്റൊരാൾക്ക് പ്രത്യക്ഷമായ പ്രയാസമോ നഷ്ടമോ ഉണ്ടാക്കാതിരിക്കാൻ നോക്കുന്നുണ്ട്. മദ്യപിച്ചാൽ കുറെകൂടി ഡിസിപ്ലിൻഡ് ആണ് ഇപ്പോള്‍. ലഹരി ഔദ്യോഗിക ജീവിതത്തിൽ പ്രൊഡക്റ്റിവിറ്റി കൂട്ടാറില്ല.

Rajeswari: ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള വ്യക്തികളുടെ സവിശേഷതകൾ പറയാമോ?
===മഹാന്മാരല്ലാത്തവരുടെ : കഠിനാധ്വാനം, അർപ്പണബോധം, proactiveness. എനിക്ക് അത്ര നേടാൻ പറ്റിയിട്ടില്ലാത്ത ഗുണങ്ങൾ.

Sari: ഈ ഗ്രൂപ്പിന് ഡെഡിക്കേറ്റ് ചെയ്യാൻ ഒരു പാട്ട് ആവശ്യപ്പെട്ടാൽ താങ്കൾ ഏത് പാട്ട് ഡെഡിക്കേറ്റ് ചെയ്യും?
===റാൻഡം പിക്ക് - പലവട്ടം പൂക്കാലം വഴിതെറ്റി...

Sari: നിർഭയ കൊലക്കേസിലെ പ്രതികളെ തൂക്കി കൊല്ലുന്നതിന് എതിരെയും അനുകൂലിച്ചും ഉള്ള വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ട്. താങ്കളുടെ നിലപാട് എന്താണ്?
===ഉറപ്പായും അവർക്ക് പരമാവധി ശിക്ഷ നൽകണം എന്നു തന്നെയാണ് അഭിപ്രായം. അത് വൈകിപ്പോയെന്നേ പരാതി ഉള്ളൂ. ഗോവിന്ദച്ചാമിക്കും അത് കിട്ടണം.

Sari: ക്രൂരമായ ശിക്ഷകൾ കുറ്റവാളികളെ കുറക്കുമെന്നാണോ താങ്കൾ കരുതുന്നത്?
=== മനുഷ്യൻ സ്വയം തിരുത്തുന്നില്ലെങ്കിൽ സിസ്റ്റം ആ ജോലി ഏറ്റെടുക്കും. കറക്റ്റീവ് മെഷേർസ് ക്രിമിനൽ മനസ്സുകളെ പരിവർത്തനപ്പെടുത്തി മാലാഖ ആക്കിക്കളയും എന്ന് അന്ധമായ വിശ്വാസമൊന്നും എനിക്കില്ല. ശിക്ഷയോടുള്ള ഭയം കൊണ്ടുകൂടിയേ കുറ്റങ്ങൾ കുറയ്ക്കാനാകൂ. തീരദേശ നിയമം ലംഘിച്ചാൽ കെട്ടിടം പൊടിയാക്കുമെന്ന് വന്നതോടെ ഇനി അത്തരം ശ്രമങ്ങൾ കുറയും. പിഴ കൂടിയപ്പോൾ ട്രാഫിക് ലംഘനങ്ങൾ കുറഞ്ഞു എന്നാണ് എന്റെ അനുഭവം. കോഡ്രൈവർ യാത്രികനും സീറ്റ് ബെൽറ്റ് ഇട്ടു. പിൻയാത്രക്കാരനും ഹെൽമെറ്റ് വെച്ചു. കർഫ്യൂ ലംഘിച്ച് പുറത്തിറങ്ങിയാൽ അടികിട്ടും/അകത്താകും എന്ന് വന്നതോടെ ഇന്ന് നല്ല മാറ്റം വന്നില്ലേ?

Sari: കെട്ടിട നിർമ്മാണം പോലത്തെ നിയമങ്ങളിൽ ബാധകമായത് പോലെ, ക്രിമിനൽ, അതായത്‌ റേപ്പ് പോലുള്ളവ കുറയും എന്ന് വിശ്വസിക്കുന്നുണ്ടോ?
===റേപ്പ് കുറയണമെങ്കിൽ ചികിൽസ വിത്തിൽ നിന്നേ തുടങ്ങണം. ശിക്ഷ കടുപ്പിച്ചത് കൊണ്ട് മാത്രം മാറ്റം വരില്ല. എന്നിരുന്നാലും നിയമസംവിധാനത്തോടുള്ള പേടിക്ക് സിവിൽ/ക്രിമിനൽ/നോൺ ബെയ്ലബിൾ/പെറ്റി എന്ന ഭേദമൊന്നും ഇല്ലെന്നാണ് തോന്നുന്നത്. സ്ത്രീസുരക്ഷ ഒരു വലിയ വിഷയമാണ്.

Sari: ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച അമ്മയും ഭാര്യയുമല്ലാത്ത ഒരു വനിതയെ കുറിച്ച് പറയാമോ? എന്ത് കൊണ്ട് എന്നും വിശദീകരിക്കുക?
===ആദ്യം മനസിൽ വരുന്ന പേര് രജനി ബാലകൃഷ്ണൻ ആണ്. കേരള പൊലീസിൽ സീനിയർ വനിതാ കോൺസ്റ്റബിൾ ആണ്. എന്റെ ഇരുപതുകളുടെ തുടക്കത്തിൽ അങ്ങനൊരു സൗഹൃദം ലഭിച്ചത് വിലപ്പെട്ട ഭാഗ്യം തന്നെ ആണ്. എനിക്ക് ഈ ജോലി കിട്ടാനുള്ള ശ്രമങ്ങൾക്ക് മോട്ടിവേഷൻ ഇവരാണ്. 17 കൊല്ലമായി തുടരുന്ന സൗഹൃദം.

Anu: ബിവറേജസ് അടയ്ക്കാൻ ഉള്ള തീരുമാനത്തെ എങ്ങനെ കാണുന്നു? കയ്യിൽ സ്റ്റോക്ക് ഇല്ലാത്ത മദ്യപൻമാരെ ഇത് മാനസികമായി ബാധിക്കാൻ സാധ്യതയുണ്ടോ?
===അടയ്ക്കാതെ തരമില്ലല്ലോ. മുൻപേ അടയ്ക്കേണ്ടതായിരുന്നു. ഒരു സ്ഥിരം കുടിയൻ അല്ലാഞ്ഞിട്ടും അടയ്ക്കാൻ പോകുന്നു എന്ന് കേട്ടപ്പോൾ എനിക്കുപോലും ഒരു വല്ലാഴിക തോന്നുന്നുണ്ട്. അപ്പോൾ മുഴുക്കുടിയന്മാരുടെ കാര്യം പറയണോ. ഇവിടെ ഫീലിങ്സിനു സ്ഥാനമില്ല.

Sudhi Arackal: നമ്മുടെ ഇന്നത്തെ സാമൂഹ്യജീവിതത്തിൽ ഉടനടി മാറ്റം വരുത്തണം എന്ന് രാജ് ആഗ്രഹിക്കുന്ന മൂന്നു കാര്യങ്ങൾ?
===മതങ്ങളുടെ അമിതമായ സ്വാധീനവും മുതലെടുപ്പും, TRP ബേസ്ഡ് മീഡിയ, വിദ്യാഭ്യാസമില്ലാത്ത ഭരണകർത്താക്കൾ / മക്കൾ രാഷ്ട്രീയം.

Sudhi Arackal: അവിസ്മരണീയമായ 3 കാര്യങ്ങൾ?
===ആദ്യ പ്രണയം, വിവാഹം, IT രംഗത്ത് ജോലിചെയ്ത കാലഘട്ടം.

Sudhi Arackal: മറക്കാൻ ആഗ്രഹിക്കുന്ന 1 കാര്യം??
===2018 ഒക്ടോബർ 21 നു സംഭവിച്ച ആക്സിഡന്റും ബന്ധപ്പെട്ട മാനസിക സംഘർഷങ്ങളും.

Sudhi Arackal: ഭാവിയിൽ IAS കിട്ടിയാൽ ആദ്യം ചെയ്യുന്ന കാര്യം എന്തായിരിക്കും?
===അങ്ങനെ ഒരു സ്വപ്ന പദ്ധതി ഇല്ല. തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകാനുള്ള പദ്ധതികളോട് ഇഷ്ടമാണ്. യഥാർത്ഥത്തിൽ അത് നിലവിൽ വന്നു കഴിഞ്ഞു.

Vinod Kuttath: പഴയ രാജഭരണ കാലത്തെ രാജാവ്, മന്ത്രി, ഭടൻ, ജനം ഇങ്ങനെയാണ് നിർവഹിച്ചിരുന്നത്. എന്നാൽ ഇന്നീ ജനാധിപത്യ കാലത്ത് ഈ നിർവചനം എങ്ങിനെയാണ്? ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ എന്ന രീതിയിൽ രാജിന്റെ നിർവചനത്തെ എങ്ങനെ നോക്കി കാണുന്നു? ചെറിയൊരു മാറ്റം വരുത്തി ഒരു സാധാരണ മനുഷ്യൻ ആയിരുന്നെങ്കിൽ ഈ വ്യവസ്ഥിതിയെ എങ്ങനെ നിർവ്വചിക്കുമായിരുന്നു?
===രാഷ്ട്രീയ നയം. മന്ത്രിസഭ/ലജിസ്ലേച്ചർ. ഉദ്യോഗസ്ഥർ. ജനം.
ഇടയ്ക്ക് തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും എന്തിനേറെ തുക്കടാ രാഷ്ട്രീയക്കാരും വരെ ഏറിയും കുറഞ്ഞും വരും. ഒരു complex multilayered decentralized system എന്നാണ് വെയ്പ്പ് എങ്കിലും രാഷ്ട്രീയത്തിനു മേലെ ഒന്നും പറക്കില്ല. എന്റെ ഉദ്യോഗവും പൊതുജനത്തിന്റെ അവസ്ഥയും തമ്മിൽ വലിയ അന്തരമില്ല. ഉദ്യോഗമുള്ളതു കൊണ്ട് ചില പ്രിവിലെജുകൾ ഉണ്ട്. നടന്നു നേടേണ്ട കാര്യങ്ങൾ വിളിച്ചു നേടാനൊക്കെ പറ്റും. പൊതുജനത്തിനു സ്വാതന്ത്ര്യം കൂടുതലുണ്ട്. ഉദ്യോഗസ്ഥരുടെ കയ്യും കാലും നാക്കും കെട്ടിയിട്ടിരിക്കുകയാണ്.

Utopian: അതുപിന്നെ ലെജിസ്ലേച്ചറിന്റെ താഴെയല്ലേ ബ്യൂറോക്രസി വരൂ ജനാധിപത്യത്തിൽ. You mean it should be versa?
===താഴെയാണ്. എങ്കിലും അന്യായമായ രാഷ്ട്രീയ ഇടപെടലുകൾ ഈ സംവിധാനത്തിന്റെ ബാലൻസ് തെറ്റിക്കും.

Sari: എന്താണ് ഒരു വ്യക്തിയുടെ സൗന്ദര്യം താങ്കളുടെ അഭിപ്രായത്തിൽ?
===പെരുമാറ്റം + പ്രസന്നത.

Sari: എഴുത്തുകാരിൽ പ്രിയപ്പെട്ട ഒരാൾ, അയാളുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതി?
===ബഷീറിന്റെ ശൈലി ഇഷ്ടമാണ്. ഈ അടുത്തകാലത്ത് വായിച്ചതിൽ ജയമോഹന്റെ 'നൂറു സിംഹാസനങ്ങൾ' കറക്കിയെറിഞ്ഞുകളഞ്ഞു.

Utopian: ഇരട്ടപ്പേര് (കൾ) ഉണ്ടോ?
===ഉണ്ടായിരുന്നു.

Utopian: കോളേജ് കാലത്തെ എങ്ങനെ അടയാളപ്പെടുത്തുന്നു? ഏറ്റവും നല്ല ഓർമ്മ? (പ്രണയമല്ലാതെ )
===എടുത്തു പറയത്തക്ക ഗുണമുള്ള ഒരു സ്റ്റുഡന്റ് ആയിരുന്നില്ല ഞാൻ. സർവ്വവ്യാപിയായി നിന്നിരുന്നു എന്ന് സ്വയം തോന്നുന്നു. ഡിഗ്രി കാലത്തെ ഇലക്ഷൻ ക്യാമ്പെയ്നുകൾ രസകരമായ അനുഭവങ്ങളാണ്.

Utopian: വകുപ്പിൽ അഴിമതി നടക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ? ജോലിയുമായി ബന്ധപ്പെട്ട് 1.നിസ്സഹായത, 2.ധാർമികരോഷം, 3.അഭിമാനം തോന്നിയ സന്ദർഭങ്ങൾ വിവരിക്കാമോ?
=== അഴിമതി എല്ലായിടത്തും ഉണ്ട്. ചില സർക്കാർ പരിപാടികൾക്ക് ഗവ. ഫണ്ടിങ് വളരെ കുറവായിരിക്കും. അങ്ങനെ വരുമ്പോൾ കീഴാഫീസുകൾ വഴി പിരിവ് നടക്കും. എത്ര സ്ട്രെയ്റ്റ് ആയ ഓഫീസറും ആ സമയത്ത് ചില ഒത്താശകൾ ചെയ്യാൻ ബാധ്യസ്ഥരാകും. അതാണ് നിസ്സഹായത. അധികാരകേന്ദ്രങ്ങളിൽ ചിലരുടെ ഇടിച്ചു കയറുന്ന സ്വഭാവം കൊണ്ട് ഒരേ വിഷയത്തിൽ രണ്ടുതരം നീതിയൊക്കെ നടപ്പാകുമ്പോൾ അമർഷം തോന്നാറുണ്ട്. ഒരു പാവപ്പെട്ടവന്, സിസ്റ്റത്തെ കുറിച്ചു വലിയ ധാരണയില്ലാത്ത ഗതികെട്ടവന് ഒരു കാര്യം നടത്തിക്കൊടുക്കുമ്പോൾ കിട്ടുന്ന തൃപ്തിയും അഭിമാനവും സർക്കാർ സേവനത്തിന്റെ മാത്രം ഗുണമാണ്. അപ്പൻ വെട്ടിപ്പിടിച്ച ഭൂമിക്ക് മകൻ പട്ടയം വാങ്ങുന്നതും ഒക്കെ.

Utopian: ഈ പട്ടയം വിഷയം ശരിക്കും എന്താണ്? ഇടുക്കിയിൽ ആണ് കൂടുതലും കേൾക്കാറ്. പട്ടയം വിതരണം ചെയ്തു എന്നൊക്കെ. ഭൂരഹിതർ ആയ ആളുകൾക്ക് ഭൂമി കൊടുക്കുന്ന ഏർപ്പാട് ആണോ? എന്താണ് അതിന്റെ criteria? ഉള്ളുകള്ളികൾ?
===ലളിതമായി പറഞ്ഞാൽ സർക്കാർ ഭൂമി പണ്ടുമുതൽ കൈവശം വച്ച് കൃഷി നടത്തി വരുന്നവർക്ക് സർക്കാർ സ്ഥലവിസ്തീർണ്ണത്തിനു ആനുപാതികമായ ചില തുകയൊക്കെ വാങ്ങിയ ശേഷം കൈവശക്കാരനു അവകാശം രേഖയാക്കി നൽകുന്നു. സർക്കാർ ഭൂമി സ്വകാര്യ ഭൂമി ആകുന്നു. അയാൾ ഭൂവുടമ ആകുന്നു. സർക്കാരിനു കരം(ഭൂനികുതി) ലഭിക്കുന്നു. അയാൾക്ക് ആ ഭൂമി ഈടുവെയ്ക്കാനോ അനന്തരാവകാശികൾക്ക് നിയമാനുസൃതം ഭാഗം വെയ്ക്കാനോ വിറ്റുതുലയ്ക്കാനോ ഒക്കെ പറ്റുന്നു. ചുരുക്കത്തിൽ അയാൾടെ ജീവിതം വേറേ ലെവലാകുന്നു.
“ഓഹോ.. തനിക്ക് പട്ടയം കിട്ടുവാ അല്ലെ.. ഇത്ര സെന്റ്... അതിന്റെ ഇപ്പോളത്തെ വിലയെന്നതാ.‌. എത്ര ലക്ഷങ്ങളാ.. ഞാനല്ലേ സ്ഥലമളന്ന് മഹസർ എഴുതുന്നത്.. തന്നേരെ എനിക്ക് ഒരു പതിനായിരം..” - ഇതാണ് ഉള്ളുകള്ളി.

Utopian: എല്ലാവർക്കും ഗുണം അല്ലേ..
===അല്ല.

Utopian: അപ്പൊ എന്ത് മാനദണ്ഡം ആണ് ഇങ്ങനെ പട്ടയം കൊടുക്കുന്നതിന്നു ഉള്ളത്? For eg. ഞാൻ പോയി അനധികൃതമായി കുറച്ച് സ്ഥലത്ത് കൃഷി ചെയ്താൽ ഭാവിയിൽ എനിക്ക് പട്ടയം കിട്ടുമോ? പരമാവധി എത്ര ഏക്കർ ഭൂമി ഇങ്ങനെ പട്ടയം വഴി ഒരാൾക്ക് കിട്ടാൻ വകുപ്പുണ്ട്?
===ഇല്ല. ഇടുക്കിയിൽ മുഖ്യമായും പ്രാബല്യത്തിൽ ഉള്ള രണ്ടു നിയമങ്ങളിൽ ഒന്നിൽ 1971 നും മറ്റതിൽ 1977 നും മുൻപ് കൈവശം ഉണ്ടായിരിക്കണം. അല്ലെങ്കിൽ അന്നു കൈവശമുള്ള ആളിൽ നിന്നു കൈമാറി വന്നതെന്ന് തെളിയിക്കുന്ന രേഖകൾ വേണം. അവകാശപ്പെടുന്ന കൈവശ കാലയളവ് ബോധ്യപ്പെടുന്ന തരത്തിൽ കൃഷി വേണം. പരമാവധി ഒരു കുടുംബത്തിന് നാലേക്കർ വരെ കിട്ടാൻ വകുപ്പുണ്ട്.
Divya Sudhi: ചോറുണ്ടോ ?
===ഉണ്ടു. :)

Devadas Samantharan: ഏറ്റവും അടുത്ത സുഹൃത്ത് എന്നൊരാൾ ഉണ്ടോ ? അയാൾ നിങ്ങളെ സ്വാധീനിക്കുന്നതെങ്ങനെ?
===തീർച്ചയായും ഉണ്ട്. In everyday, in every way making me better. മനോഹരമായ കൊടുക്കൽ വാങ്ങലുകളിലൂടെ.

Divya Sudhi: സ്വയം നിർവചിക്കുന്നത് എങ്ങനെ?
===A man who is still in search of his mission on earth.

Divya Sudhi: സെർച്ച്‌ ഓഫ് മിഷൻ എന്ന് പറയുമ്പോൾ മിഷൻ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്ന് തന്നെ അല്ലേ? അതോ പൂർത്തീകരിച്ചിട്ടില്ല എന്നാണോ ഉദ്ദേശിച്ചത്?
===കണ്ടെത്തിയിട്ടില്ല എന്നു തന്നെ ആണ്.

Samantharan: വീട്ടുവൈദ്യങ്ങളിൾ ഇടുക്കിക്കാർ കഴിവുള്ളവരാണ്. രാജും വീട്ടാരും എങ്ങനെ?
===യഥാസമയം അത്തരം ഒറ്റമൂലികളും വീട്ടുമരുന്നുകളും കിട്ടാറുണ്ട്.

Divya Sudhi: മറ്റുള്ളവരെ അളക്കുന്നത് എങ്ങനെ?
===ത്രാസ് വെച്ച് കിലോഗ്രാം കണക്കിനും ടേപ്പ് വെച്ച് അടി, ഇഞ്ച് / മീറ്റർ, സെ.മീറ്റർ എന്നീ വിധത്തിലും അളക്കുകയും അളവുകളെ വിലയിരുത്തുകയും ചെയ്തുവരുന്നു. കൂടാതെ mm Hg, bpm മുതലായ അളവുകളും ഉണ്ട്. മാനസികമായി ഒരു ഇന്റേണൽ സ്പ്ക്ട്രോമീറ്റർ കൊണ്ടും അളക്കുന്നു. അതിന്റെ കാലിബ്രേഷൻ സെറ്റിങ്സ് വെളിപ്പെടുത്താനാവില്ല.

Divya Sudhi: ഈ സെറ്റിംഗ്സ് ശരിയാണെന്നു അതായത് ഓരോരുത്തരെയും അളന്നത് / മനസ്സിലാക്കിയത് ശരിയാണെന്നു വിശ്വസിക്കുന്നുണ്ടോ?
===mm Hg (പ്രെഷർ) വല്ലാതെ താണും അളവിലധികം പൊങ്ങിയും നിൽക്കുന്നവരോട് അടുക്കാൻ സൂക്ഷിക്കണം. Beats per minute ചിലർക്ക് ഇടയ്ക്കിടെ മിസ്സ് ആകും. അങ്ങനെയുള്ളവരുമായി ഇടപെടുന്നത് ഒരു സുഖമാണ്. ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കേ 'സജീവമായ അന്തർധാര' സൂക്ഷിക്കുന്നവരെ തിരിച്ചറിയാനും നിലനിർത്താനും എളുപ്പമാണ്, സന്തോഷകരമാണ്. ഭൂരിഭാഗം അളവുകളും ശരിയാണ്. ചിലരിൽ പൂർണമായും അളക്കാനാകാത്തതിന്റെ തിരിച്ചടി ലഭിച്ചിട്ടുമുണ്ട്.

Devadas Samantharan: ഒരു വ്യക്തി എന്ന നിലയിൽ ജീവിതത്തിൽ ജീവിതപങ്കാളിയെ എത്ര ശതമാനം ഉൾപ്പെടുത്താനാവുന്നുണ്ട്?
===എല്ലാ തലങ്ങളിലും പൂർണ്ണമായി ഉൾപ്പെടുത്താൻ പറ്റാറില്ല.

Sudhi Arackal: അത് ഞാനായിരുന്നെങ്കിൽ എന്ന് ഏതെങ്കിലും വ്യക്തിയെക്കുറിച്ചു തോന്നിയിട്ടുണ്ടോ?
===ഇല്ല. അത് എനിക്കായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ട്.

Sudhi Arackal: ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമ?
===തീർത്ത് പറയാൻ പറ്റില്ല. എങ്കിലും മണിച്ചിത്രത്താഴ് ഒരു ഭേദപ്പെട്ട ഉത്തരം ആകും.

Sudhi Arackal: ഇന്ത്യ ലോകത്തിനു നൽകിയ വരദാനം എന്ന് തോന്നിയിട്ടുള്ള ഭാരതീയൻ?
===പഴയ മഹാന്മാരൊക്കെ അണ്ടർ ചാലഞ്ച് ആണ്. ഡോ. എ പി ജെ അബ്ദുൽ കലാം എന്നാണ് എന്റെ ലേറ്റസ്റ്റ് ഉത്തരം.

Sudhi Arackal: അസൂയ തോന്നിയിട്ടുള്ള കൂട്ടുകാർ? ഉണ്ടെങ്കിൽ എങ്ങനെ?
===ഒരുപാടുപേരോട് പോസിറ്റീവായ അസൂയ തോന്നിയിട്ടുണ്ട്. പലപ്പോഴും അവർ സൂക്ഷിക്കുന്ന മൂല്യങ്ങൾ കാരണമാണ്. വളരെ സൗമ്യമായും ആർദ്രമായും ഇടപെടുന്ന ഒരു കൂട്ടുകാരി എനിക്കുണ്ട്. അസൂയയോടെ ഞാൻ അനുകരിക്കാൻ ശ്രമിക്കുന്ന ഒരു ഗുണമാണ് അത്.

Sudhi Arackal: ബ്ലോഗർ എന്ന നിലയിൽ മറ്റു ബ്ലോഗർമാരോട് ഇടപെടുന്നതിൽ തെറ്റ് സംഭവിച്ചതായി തോന്നിയിട്ടുണ്ടോ?
===ഇല്ല.

Sudhi Arackal: നല്ല രീതിയിൽ ഇടപെട്ടിട്ടും തെറ്റിദ്ധരിക്കപ്പെട്ടാൽ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത്?
===Sort out ചെയ്യാൻ ശ്രമിക്കാറുണ്ട്. അല്ലെങ്കിൽ വിട്ടു കളയും. അങ്ങനെ ചെയ്യേണ്ടി വരുന്നതിൽ വിഷമം തോന്നാറുണ്ട്.

Sudhi Arackal: രാജ് ഒരു സ്ത്രീവിരുദ്ധൻ ആണെന്ന ആരോപണം ഉയർന്നാൽ അതിനെ എങ്ങനെ പ്രതിരോധിക്കും?
===അല്ലെന്ന് സ്ഥാപിക്കാൻ എന്റെ പക്കൽ കാരണങ്ങൾ ഉറപ്പായും ഉണ്ടാവും. അതിനു മുൻപ് എന്തിന്റെ അടിസ്ഥാനത്തിൽ അങ്ങനെ തീർച്ചപ്പെടുത്തി എന്ന് അന്വേഷിക്കും.

Sudhi Arackal: ഏതെങ്കിലും ഒരു രാജ്യത്തെ നശിപ്പിക്കാൻ അവസരം കിട്ടിയാൽ തെരഞ്ഞെടുക്കുന്ന രാജ്യം?
===വല്ലാത്ത ചോദ്യം. എനിക്കറിയാവുന്ന ഒരു രാജ്യത്തെയും നശിപ്പിക്കണമെന്നില്ല.

Sudhi Arackal: അച്ഛനമ്മമാരെക്കുറിച്ച്?
===അച്ഛൻ - സോമൻ - ജോലി : കൃഷി, അമ്മ - ഓമന - ജോലി : ഞങ്ങളെ നോക്കൽ. അച്ഛനമ്മമാർക്ക് സ്വന്തം മക്കൾ ബെസ്റ്റ് ആവും. എന്റെ അച്ഛനമ്മമാർ എനിക്കും ബെസ്റ്റ്. വളരെ അണ്ടർസ്റ്റാൻഡിങ് ആയ ആൾക്കാരാണ് അവർ. എനിക്ക് ആദ്യമായി ഒരാളെ ഇഷ്ടപ്പെട്ടെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും ഞാൻ അച്ഛനോട് നേരെവിളിച്ച് പറയുകയായിരുന്നു.

Sudhi Arackal: ഒരു പെൺകുഞ്ഞിന്റെ അച്ഛനും ഒരു ആൺകു ൽഞ്ഞിന്റെ അച്ഛനും തമ്മിൽ ഭൗതീകതലത്തിൽ എന്തെങ്കിലും വ്യത്യാസം ഉള്ളതായി തോന്നിയിട്ടുണ്ടോ?
===ഞാ‌ൻ പെൺകുഞ്ഞിന്റെ അച്ഛൻ മാത്രമേ ആയിട്ടുള്ളൂ. താരതമ്യം അനുഭവത്തിൽ ഇല്ല.

Udayaprabhan: ജീവിതത്തിൽ ആരെയെങ്കിലും അനുകരിക്കണം എന്ന് തോന്നിയിട്ടുണ്ടോ ?
===യേശുദാസ് നെ പോലെ പാടാൻ പറ്റിയിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. ജി വേണുഗോപാലിനെ അനുകരിച്ചിട്ടുണ്ട്.

Udayaprabhan: തെറ്റായ ചില മുൻകാല തീരുമാനങ്ങൾ തിരുത്തുവാൻ അവസരം ലഭിച്ചാൽ ആദ്യം?
===നെടുമ്പാശ്ശേരി എയർപോർട്ടിലെ ജൂനിയർ എക്സിക്യൂട്ടീവിന്റെ ഇന്റർവ്യൂ അറ്റൻഡ് ചെയ്തേനെ.

Udayaprabhan: മറ്റുള്ളവരെ വെറുപ്പിക്കുന്ന സ്വന്തം സ്വഭാവം ഏത്? അത് തിരുത്തണമെന്ന് തോന്നിയിട്ടുണ്ടോ.?
===പല കാര്യങ്ങളിലും ഒരു മറുവശം കാണുന്നവനാണ് ഞാൻ. അത് പ്രകടിപ്പിക്കുമ്പോൾ മറ്റുള്ളവർ അതെന്റെ നിലപാടാണെന്ന് കരുതുന്നു. ഇവനെന്തിനും ഉടക്കാണല്ലോ എന്ന്. ശരിക്കും ഞാൻ അതല്ല; എന്റെ ഉടക്ക് അങ്ങനല്ലാാാ. അതുകൊണ്ട് തിരുത്താനുമില്ല.

Udayaprabhan: യാത്രയിൽ പരിചയപ്പെടുന്ന അപരിചിതരോട് സുഹൃദ്ബന്ധം നിലനിർത്താൻ ശ്രമിച്ചിട്ടുണ്ടോ.?
===അങ്ങനെ പരിചയപ്പെട്ട അപൂർവ്വം ചിലർ ഇപ്പോളും ഉണ്ട്. ഇപ്പോൾ അത്തരം സന്ദർഭങ്ങൾ കുറവാണ്.

Udayaprabhan: ഒരു ചടങ്ങിന് വേണ്ടി കഠിനാദ്ധ്വാനം ചെയ്തിട്ട് അർഹതപ്പെട്ട അംഗീകാരവും ബഹുമാനവും നന്ദിയും കിട്ടാതെ വരുമ്പോൾ തുടർ പ്രവർത്തനങ്ങൾ എങ്ങനെ?
===കടുത്ത നിരാശ ഉണ്ടാവാറുണ്ട്. പിന്നോട്ട് വലിക്കാറുണ്ട്. പിന്നെ ശീലമായി.

Udayaprabhan: ഒരു വ്യക്തിയെ പൂർണ്ണമായി മനസ്സിലാക്കുന്നതിന് മുമ്പ് ആ വ്യക്തിത്വത്തെ വിലയിരുത്താറുണ്ടോ.?
===ഇല്ല. നല്ല കൂട്ടായിക്കഴിഞ്ഞാവും നമുക്ക് ഒരിക്കലും ചേർന്നു പോകാനാകാത്ത പ്രശ്നങ്ങൾ ചിലർക്ക് ഉണ്ടെന്ന് മനസ്സിലാകുക. ഇന്റവ്യൂ ചെയ്തിട്ട് കൂട്ടുകൂടാൻ പറ്റില്ലല്ലോ.

Divya Sudhi: ജീവിതം =100% ആണെങ്കിൽ പേർസണൽ ലൈഫ് + ഒഫീഷ്യൽ ലൈഫിന്റെ അനുപാതം ?
===33% ഒഫീഷ്യൽ.

Devadas Samantharan: അണക്കെട്ടു നിർമ്മാണത്തിന് വന്നവരും പിന്നീട് ഇവിടെ കുറേ കാലം താമസിച്ചവരുമായി സൗഹൃദം ഉണ്ടായിരുന്നോ ?
===അവരുടെ പിൻതലമുറക്കാർ സഹപ്രവർത്തകരായി ഉണ്ട്.

Sudhi Arackal: കേരളത്തിൽ ഏറ്റവും കൂടുതൽ പൊതുമുതൽ കയ്യേറ്റം നടന്നിട്ടുള്ള ജില്ലയിൽ താമസിക്കുന്ന ആളെന്ന നിലയിലും റവന്യൂ ഉദോഗസ്ഥൻ എന്ന നിലയിലും കയ്യേറ്റത്തെ എങ്ങനെ നോക്കിക്കാണുന്നു?
===ഒരുകാലത്ത് കയ്യേറ്റം സർക്കാർ സ്പോൺസേഡ് ആയിരുന്നു. രണ്ടാം ലോകയുദ്ധം കഴിഞ്ഞുണ്ടായ വറുതിയുടെ ബാക്കിയുമായിട്ടാണ് എന്റെ അപ്പൂപ്പൻ ഇടുക്കിക്ക് വരുന്നത്. 1955 ൽ. അന്ന് അത് നിലനില്പിന്റെ സമരവും ഒപ്പം കേരളത്തിന്റെ രാഷ്ട്രീയ അതിരുകൾ കാക്കാനുള്ള അജണ്ട കൂടി ആയിരുന്നു. ഇന്നത്തെ ഫീച്ചേർഡ് കയ്യേറ്റങ്ങൾ എല്ലാം സ്വാർഥത മൂലമുള്ളതാണ്. കയ്യേറ്റങ്ങളെ പ്രായോഗികമായി ചെറുക്കാനുള്ള കയ്യൂക്കും ആൾബലവും റവന്യൂ വകുപ്പിനു ഇല്ല. അതേ സമയം വകുപ്പിന്റെ മുഖ്യ ചുമതല സർക്കാർ ഭൂമിയുടെ സംരക്ഷണം ആണു താനും. ഇതിനിടയിലുള്ള കളിയാണ് റവന്യൂക്കാരന്റെ ഔദ്യോഗിക ജീവിതം.

Sudhi Arackal: ഇഷ്ടപ്പെട്ട മലയാളം സാഹിത്യകാരൻ?
===പിന്നെയും ബഷീർ

Utopian: സ്വയം നിന്ദ തോന്നിയ ഒരു നിമിഷം?
===2008 ൽ ആണെന്ന് തോന്നുന്നു; ഒരു മദ്യപാനസദസ്സിൽ വെച്ച് ഇന്റിമേറ്റ് ഫ്രണ്ടിനെ വാക്കുകൾ കൊണ്ട് അപമാനിച്ചു. അവനതിനു ചുട്ടമറുപടി തന്നു. അതിനു ശേഷം ചെറുതല്ലാത്ത ആത്മനിന്ദ ഉണ്ടായി. പിന്നെ അങ്ങനെ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുന്നതിന് ആ സംഭവം കാരണമായി.

Utopian: തന്നെത്തന്നെ പുറത്ത് നിന്ന് വിലയിരുത്തിയാൽ കാണുന്ന മോശം സ്വഭാവം?
===വിട്ടുകളയേണ്ടതായ ചില കാര്യങ്ങളെ കൊണ്ടു നടക്കുക.

Utopian: ഏറ്റവും ഇഷ്ടപെട്ട കഥ, കവിത, നോവൽ (പേര് ഓർമ്മയുള്ളത്)
===പെട്ടെന്ന് ഓർത്തു പറയാൻ ഒരു കഥയോ കവിതയോ ഇല്ല. നോവൽ നിച്ചാത്തം by പി കണ്ണൻകുട്ടി.

Utopian: ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച വ്യക്തി(നോൺ ഫാമിലി) & പുസ്തകം?
===ഒരു വ്യക്തിയെ മാത്രമായി ചൂണ്ടിക്കാണിക്കാനാവില്ല. കഠിനാധ്വാനം, അർപ്പണ ബോധം എന്നിവ കൊണ്ട് അതാത് ഫീൽഡിൽ അതികായന്മാരായ പലരെയും ഇഷ്ടമാണ്. കഴിഞ്ഞ കൊല്ലം എന്നെ അതുപോലെ പ്രചോദിപ്പിച്ച ഒരു വ്യക്തി തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് ആണ്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലെ വിവരണങ്ങളിൽ നിന്നും. പുസ്തകം 2012 ൽ എനിക്കു ലഭിച്ച ആൽക്കെമിസ്റ്റ് തന്നെ.

Aarsha Abhilash: ഒരു സ്ത്രീ ആകാൻ കഴിഞ്ഞാൽ രാജിന് ആരാകാൻ ആണ് ഇഷ്ടം?
===ജയലളിതയെ പോലെ പവർഫുൾ ആയ എന്റെ അമ്മൂമ്മയെ പോലെ സ്നേഹമയിയായ ഒരു സ്ത്രീ.

Aarsha Abhilash: രാജിന് ചേരുന്ന ജോലി എന്ന് തോന്നിയിട്ടുള്ളത്?
===എഡിറ്റർ, അധ്യാപകൻ

Sudhi Arackal: ഏറ്റവും ഇഷ്ടപ്പെട്ട പുരുഷബ്ലോഗറും വനിതാ ബ്ലോഗറും?
===ഗുരു വിശാലമനസ്കനും കൊച്ചുത്രേസ്യയും. ലെജൻഡ്സ്.

Sudhi Arackal: അസൂയ തോന്നിയിട്ടുള്ള മലയാളം സാഹിത്യകാരൻ?
===പദ്മരാജൻ

Sudhi Arackal: പദ്മരാജന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ?
===ഇഷ്ടപ്പെടാത്തത് ഒന്നുമില്ല. പ്രത്യേക ഇഷ്ടം നമുക്കു പാർക്കാൻ മുതിരിത്തോപ്പുകൾ-നോട്. ഏറ്റവും ഇഷ്ടമെന്ന് അർഥമില്ല.

Sudhi Arackal: ഒരു മലയാളം സിനിമ സംവിധായകനെ അസിസ്റ്റ് ചെയ്യാൻ അവസരം കിട്ടിയാൽ ആരെ തെരഞ്ഞെടുക്കും?
===ജോഷി/ദിലീഷ് പോത്തൻ.

Sudhi Arackal: താങ്കളെ ഏറ്റവും വെറുപ്പിച്ച സുപ്രീം കോടതി വിധി ഏതാണ്?
===സുപ്രീം കോടതി വിധികളെ പുറമേ നിന്നു കണ്ടിട്ടുള്ള അറിവു വെച്ച് ബാബറി മസ്ജിദ് കേസിലെ വിധി നീതിപൂർവ്വമല്ലെന്ന് തോന്നിയിട്ടുണ്ട്.

Aarsha Abhilash: രാജിന്റെ പേര് രാജ് എന്നല്ലായിരുന്നു എങ്കിൽ എന്താകണം ആയിരുന്നു?
===അനുരാജ്.

Divya Sudhi: ഇന്നത്തെ ചോദ്യോത്തര പംക്തി അനുഭവം എങ്ങനെ ഉണ്ടായിരുന്നു ?
===I enjoyed a lot.

Divya Sudhi: മോളുടെ പേര് എന്താണ്?
===അൻവിത.

Utopian: ബ്ലോഗ് എഴുത്തിൽ എങ്ങനെ എത്തിപ്പെട്ടു?
===ബ്ലോഗ് വായിച്ച് വായിച്ച് എനിക്കും എഴുതാൻ മുട്ടി!

Utopian: 2.ബ്ലോഗ് എഴുതുന്നതിനെ എങ്ങനെ കാണുന്നു?
A. ടൈം പാസ്സ് /
B. സമയം കിട്ടുമ്പോൾ എഴുതുന്നു. എഴുതിയില്ല എങ്കിലും വല്യ വിഷമം ഒന്നുമില്ല
C. സീരിയസ് ആയി എഴുതുന്നു. ബ്ലോഗിനെ പ്രിയപ്പെട്ട എഴുത്ത് മാധ്യമം ആയി കാണുന്നു.
D. സ്വയം അടയാളപ്പെടുത്തലിന്റെ ഒരു വഴി - ആത്മാവിഷ്ക്കാരം.
===D പ്രധാനമായും. ഫേസ്ബുക്കിനെക്കാൾ തനിമയോടെ പെരുമാറാൻ പറ്റുന്ന മാധ്യമം എന്ന നിലയിൽ C യും സ്വീകാര്യം.

Divya Sudhi: താങ്കളുടെ കാഴ്ചപ്പാടുകൾ സ്വഭാവത്തെ എങ്ങനെ സ്വാധീനിക്കുന്നു?
===ഡിബേറ്റല്ല എന്റെ സ്വഭാവം. ഇത്തരം ഇന്റേണൽ ഡിബേറ്റുകൾ എന്നെ നന്നായി പരുവപ്പെടുത്തിയിട്ടുണ്ട് എന്നുറപ്പാണ്. കാഴ്ചപ്പാടുകൾ എന്ന് നിങ്ങൾ നിരീക്ഷിക്കുന്നത് ഞാൻ ഉത്തരം തേടുന്ന ചോദ്യങ്ങളാവാം. എന്തായാലും ഞാൻ തീർത്തും ഒരു പെസ്സിമിസ്റ്റ് അല്ല.

Sunday, January 19, 2020

പേരറിയാത്തവർ

പണ്ട് വല്ലപ്പോഴുമൊക്കെ പോകാറുണ്ടായിരുന്ന ഒരു കടയുണ്ട്. എന്നും അടഞ്ഞു മാത്രം കാണപ്പെടാറുള്ള നാലഞ്ച് ഷട്ടർ മുറികൾ നിരന്നിരിക്കുന്ന ഒരു കെട്ടിടത്തിലെ ഇടയ്ക്കുള്ള ഒരു മുറി. പച്ചക്കറിയും പലചരക്കും വിൽക്കുന്ന ഒറ്റഷട്ടർ മുറിയും അതിനു മുന്നിൽ വരാന്തയിലൂടെ മുറ്റം വരെ ഗ്രില്ലിട്ട് നീട്ടിയെടുത്തിരിക്കുന്നതുമായ ഒരു നാടൻ കട. ഗ്രില്ലിട്ട ഭാഗത്ത് പലവിധം പച്ചക്കറികൾ വില്പനയ്ക്കായി വെച്ചിരിക്കും. ഉള്ളിൽ പലചരക്കും.

ആ കടക്കാരന്റെ പേര് എനിക്കറിയില്ല. ആളൊരു മുസൽമാൻ ആണ്. മുൻപ് ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ ഏറ്റവും അടുത്ത് മാവേലി സ്റ്റോർ കഴിഞ്ഞാൽ ഉണ്ടായിരുന്ന കട ഇതാണ്. പലതവണയായി അവിടുന്നു സാധനങ്ങൾ വാങ്ങിയ കൂടെ അയാൾ എന്നെയും പരിചയപ്പെട്ടു. വീട്ടുകാരെ ഒക്കെ അങ്ങേർക്ക് അറിയാം. അപ്പോളൊന്നും പേരു ചോദിക്കാൻ ഞാനും ശ്രദ്ധിച്ചില്ല. നാട്ടുകാര്യങ്ങളും അതിന്റെ കമന്റും ഒക്കെയായി സംസാരിക്കാറുണ്ടെങ്കിലും എന്റെയുള്ളിൽ അയാൾ വെറുമൊരു കടക്കാരൻ മാത്രമായി നിലകൊണ്ടു. എനിക്കു വിളിക്കേണ്ടപ്പോൾ ഇക്കാ എന്ന് മാത്രം ഞാനയാളെ വിളിച്ചു.
മറ്റുകടകളിൽ പൊതുവേ പലവ്യഞ്ജനം പ്ലാസ്റ്റിക് കൂടുകളിലും മറ്റും കെട്ടി തരുമ്പോൾ ഇയാൾ പരമ്പരാഗത രീതിയിൽ കടലാസ് കുമ്പിളിൽ സാധനം പൊതിഞ്ഞ് ചണനൂൽ കൊണ്ട് കെട്ടി തന്നിരുന്നു.

അലങ്കോലമെന്ന് തോന്നിക്കുന്ന കടയിൽ നിന്നും ഓരോ കിടുപിടി സാധനങ്ങൾ അയാൾ കൃത്യമായി എടുത്ത് തരുന്നത് എന്നെ വിസ്മയിപ്പിച്ചിരുന്നു. അല്പം കഷണ്ടിയും അങ്ങിങ്ങു നരകളുമുള്ള അയാളുടെ മീശയും മുഖവും ഞാൻ മറന്നിരിക്കുന്നു. മുകളിലെ കുടുക്കുകളിടാത്ത അയഞ്ഞ ഫുൾകൈ ഷർട്ടും ധരിച്ച് അലസമായി ഉടുത്ത ലുങ്കിയിലാണ് ഇരുണ്ട നിറമുള്ള അയാളെ ഞാൻ കാണാറ്. ഇടയ്ക്കെല്ലാം എരിയുന്ന ഒരു സിഗരറ്റും ചുണ്ടിലുണ്ടായിരുന്നു എന്ന് ഓർമ്മിക്കുന്നു. പച്ചക്കറി അടുക്കിയ ഗ്രില്ലിട്ട ഭാഗം കടന്ന് ഷട്ടർ വരമ്പിന്റെ അടുത്തിട്ടിട്ടുള്ള മേശയ്ക്കു സമീപം നമുക്ക് നിൽക്കാം. മച്ചിൽ നിന്നും കെട്ടിത്തൂക്കിയ തുലാസിൽ ആടിക്കളിക്കുന്ന ഭാരക്കട്ടികളും കടലാസുകുമ്പിളുകളും എന്നെ ബാല്യത്തിലെ ഏതോ വ്യാപാരക്കാഴ്ചകളിലേക്ക് അന്നെല്ലാം എടുത്തെറിയുന്നുണ്ടാവണം.
ഒരിക്കൽ ഒരു സന്ധ്യാവേളയിൽ ഞാൻ സാധനങ്ങൾ വാങ്ങാനായി ചെല്ലുമ്പോൾ മേശയ്ക്കൽ അയാൾ പരിക്ഷീണിതനായി തലകുമ്പിട്ട് ഇരിക്കുന്നുണ്ടായിരുന്നു. അയാളുടെ അമ്മയെന്നു തോന്നിക്കുന്ന നന്നേ മെലിഞ്ഞ ഒരു വൃദ്ധയും കടയ്ക്കുള്ളിൽ ഉണ്ടായിരുന്നു. അയാളുടെ അതേ നിറമായിരുന്നു ആ അമ്മയ്ക്കും. പ്രായം പൊള്ളിച്ച ആ മുഖത്തെ കണ്ണുകൾ രണ്ടു കുഴികളിലേക്ക് ആണ്ടിരുന്നു. എന്നാൽ ചാരനിറം പടർന്ന ആ കണ്ണുകളിൽ ഒരു തിളക്കം കാണാമായിരുന്നു. ഞാൻ സാധങ്ങൾ ആവശ്യപ്പെട്ടപ്പോൾ അയാളെ ഒന്നു രണ്ടു വട്ടം വിളിച്ച് നിരാശയായ ആ ഉമ്മ അവ ഒന്നൊന്നായി എടുത്തു തന്നുതുടങ്ങി.

മുൻപെല്ലാം നല്ല തകൃതത്തോടെ സാധനങ്ങൾ തന്നിരുന്ന അയാൾക്ക് പകരം ഈ ഉമ്മ എടുത്തുതന്നാൽ നേരം കുറെ പിടിക്കുമല്ലോ എന്നെല്ലാം ഞാൻ വിചാരിച്ചു. എന്റെ മനസ്സു വായിച്ചിട്ടെന്നോണം, കടയിലെ അനക്കങ്ങൾ അറിഞ്ഞിട്ടാവാം, ബോധശൂന്യനെ പോലെ മേശയിൽ തലവെച്ചു കിടന്ന അയാൾ സാവധാനം എഴുന്നേറ്റു. അഴിഞ്ഞു പോകാറായ ലുങ്കി ഉടുത്ത് നന്നേ ക്ലേശിച്ച് അയാൾ നേരേ നിന്നു. എന്നോട് പഴയ പരിചയഭാവമൊന്നും കാണിക്കാതെ ഉമ്മയുടെ നേരേ തിരിഞ്ഞ് എന്തെടുക്കുവാ എന്നൊക്കെ ശബ്ദമുയർത്തി ചോദിച്ചു. അയാൾ മദ്യപിച്ചിട്ടുണ്ടാവണം. പാവം ആ ഉമ്മ ഒന്നും പറയാതെ ജോലി തുടർന്നു. ഉമ്മയോട് 'അങ്ങു മാറി നിൽക്ക് , മാറി നിൽക്കാനല്ലേ പറഞ്ഞത്' എന്നെല്ലാം ഉറക്കച്ചടവാർന്ന സ്വരത്തിൽ ഉച്ചത്തിൽ പറഞ്ഞിട്ട് എനിക്കു വേണ്ടുന്ന സാധനങ്ങൾ അയാൾ എടുത്തു തരുവാൻ തുടങ്ങി. ഉമ്മയാകട്ടെ മറുത്തൊന്നും പറയാതെ അയാളെ നീരസത്തോടെ നോക്കിക്കൊണ്ട് സൗകര്യപൂർവ്വം മാറിനിന്നുകൊടുത്തു. ഭാഗ്യത്തിനു കുറച്ചുമാത്രം വസ്തുക്കളേ എനിക്കന്ന് വാങ്ങാനുണ്ടായിരുന്നുള്ളൂ. ശേഷം അയാൾ കണക്കു കൂട്ടിയപ്പോൾ അയാളുടെ അവസ്ഥമൂലം എനിക്കു നഷ്ടം ഉണ്ടാകരുതെന്ന് കണ്ട് ഞാൻ മേശയ്ക്കരികിൽ ജാഗ്രതയോടെ നിന്നു. പണം കൊടുത്ത് അന്നു ഞാൻ പോന്നശേഷം വർഷങ്ങളായി അപൂർവ്വം അവസരങ്ങളിലേ ആ കടയിൽ കയറിയിട്ടുള്ളൂ.

ഇന്നലെ, വൈകിട്ട് ആ വഴി യാത്ര ചെയ്തപ്പോൾ അത്യാവശ്യം വേണ്ടുന്ന പച്ചക്കറിയും മറ്റും വാങ്ങാനായി ഞാൻ അവിടെ വണ്ടി നിർത്തി ഇറങ്ങി. എന്നെ നിരാശനാക്കിക്കൊണ്ട് അവിടെ എനിക്കു വേണ്ടുന്ന പച്ചക്കറികളൊന്നും ഇല്ലായിരുന്നു. പണ്ടേ വലിയ പകിട്ടില്ലാത്ത ആ കടയ്ക്ക് നന്നായി നോക്കിനടത്താത്തതിന്റെ എല്ലാ ഭംഗികേടും ഞാൻ കണ്ടു. പകുതിയോളം കാലിയാണ്. ഫ്രഷ് പച്ചക്കറി ഒന്നുമില്ല. കൂടുതൽ നാൾ ഇരിക്കുന്നതരം കുറെ കായ്കളും കിഴങ്ങുകളും ഉള്ളിയും മറ്റും ആണുള്ളത്. കറിപ്പൊടിക്കമ്പനിയുടെ ക്യു ആർ കോഡുള്ള ഒരു സ്റ്റിക്കർ കാണാവുന്ന ഒരിടത്ത് ഒട്ടിച്ചിട്ടുണ്ട്. അതിൽ 'ചങ്ങാതി സ്റ്റോഴ്സ്' എന്ന് ഇംഗ്ലീഷിൽ എഴുതിയിരുന്നു. ആ കടയ്ക്ക് ഒരു പേരുണ്ട് എന്നത് ഞാൻ അന്നു വരെ ശ്രദ്ധിച്ചിരുന്നില്ല. കയറിച്ചെന്നപ്പോൾ അന്നു കണ്ട ഉമ്മയാണ് കടയിലുള്ളത്. എന്റെ ഓർമ്മയിലെ ചിത്രത്തിനെക്കാൾ അല്പം കൂടി അവരുടെ അവസ്ഥ മോശമായിട്ടുണ്ട്. അവരുടെ കണ്ണിലെ വെള്ളിത്തിളക്കം നല്ലതോ ചീത്തയോ എന്നെനിക്ക് അപ്പോഴും മനസ്സിലായില്ല.

"ഇക്കാ എന്ത്യേ.?" ഇക്കയുടെ മിടുക്കുള്ള സപ്ലൈ ആണെങ്കിൽ വേഗമാകുമല്ലോ കാര്യങ്ങൾ എന്നോർത്ത് ഞാൻ തിരക്കി.
കഷ്ടിച്ചു മാത്രം കേൾക്കാവുന്ന സ്വരത്തിൽ ആ ഉമ്മാ അവ്യക്തമായ ഒരാംഗ്യം കലർത്തി എന്നോട് പറഞ്ഞു : ".. പോയി.."

നന്നായി കേൾക്കാഞ്ഞതു കൊണ്ടും കൂടിയാണ്; ഞാൻ ചോദിച്ചു - "എവിടെ പോയി?"

വല്ലാതെ ഇടറിയ സ്വരത്തിൽ മറുപടി അവർ പറയാൻ ആഞ്ഞപ്പോഴാണ് ഞാൻ അവരുടെ മുഖത്ത് നോക്കിയതും അവരുടെ ഭാവം എന്നെ സ്തബ്ധനാക്കിയതും അവരുടെ മറുപടി എന്നെ ഞെട്ടിച്ചുകളഞ്ഞതും - "മരിച്ചുപോയി!!"

ഒരു നിമിഷം ഞാൻ ഷോക്കടിച്ചതുപോലെ നിന്നു. അവരുടെ വാക്ക് അവസാനിക്കുമ്പോൾ ഉയരാൻ കെല്പില്ലാത്ത ഒരു തേങ്ങലിന്റെ സ്വരം ഞാൻ കേട്ടു. അജ്ഞാതമായ തിളക്കമുള്ള കുഴിഞ്ഞ കണ്ണുകളിൽ നീർ പൊടിയുന്നതുപോലെ. എന്റെ കയ്യും കാലും ഒരു നിമിഷം മരച്ചു. സാധനം വാങ്ങാൻ വന്നതാണെന്ന് ഞാൻ മറന്നു.

"അയ്യോ.. ഞാൻ അറിഞ്ഞില്ലായിരുന്നു.. എന്തു പറ്റി.. എന്ന്.. എത്ര നാളായി...."
എന്നിങ്ങനെ മൂന്നുനാലു ചോദ്യങ്ങൾ അവിവേകിയായ എന്റെ പാഴ്നാവിൽ നിന്നും പിന്നെയും വീണു.

"മഞ്ഞപ്പിത്തമായിരുന്നു.. ഒരു മാസം.. പെട്ടെന്ന്..."

അടർന്നടർന്നു വീണ മറുപടികൾ. അവ പിന്നെയും നീറുന്ന ഓർമ്മകളിലേക്ക് അവരെ കൂട്ടിക്കൊണ്ട് പോയിരിക്കാം. അവരുടെ കണ്ണുകൾ സജലങ്ങളായി, നീർമണികളാവാതെ, പൊഴിയാതെ വിങ്ങിവിങ്ങി നിന്നു.

എനിക്കവരെ ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നു. ഞാനോ? ആ പാവം വൃദ്ധയുടെ മുന്നിൽ നിഷ്പ്രഭനായ നിസ്സാരനായ ഒരു മൊണ്ണയായി നിന്നു. എനിക്കറിയാവുന്ന ക്ഷമാവാക്യങ്ങളൊന്നും അവരുടെ മുന്നിൽ ഏശില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു.

"ഒ.. ഒരു ചിക്കൻ മസാല" എങ്ങനെയോ ഞാൻ പറഞ്ഞൊപ്പിച്ചു.

അവരെ അഭിമുഖീകരിക്കാനാവാതെ, അതിന്റെ വില നൽകിയിട്ട്, ഇപ്പോഴും എന്തെന്ന് വിവേചിക്കാനാവാത്ത ഒരു മാനസികാവസ്ഥയിൽ ഞാൻ ആ പടിയിറങ്ങി.

പേരറിയാത്ത ആ കടക്കാരൻ എന്റെ ആരുമല്ല. എന്നിട്ടും ഞാൻ കരുതുന്നു എന്റെ ആരുമല്ല അയാളെങ്കിൽ പിന്നെ...?

© MS Raj 13/10/2019

Sunday, December 02, 2018

സൂര്യകമൽ - ഒരോർമ്മക്കുറിപ്പ്

“ഞാൻ അക്കരെ കടക്കും. കാശുണ്ടാക്കി തിരിച്ചുവരും. അതിനുള്ള പണിയാണു ഞാൻ നോക്കുന്നത്..”

ഇതു പറയുമ്പോൾ മുൻപൊന്നും അവനിൽ കണ്ടിട്ടില്ലാത്ത നിശ്ചയദാർഢ്യവും പ്രതീക്ഷയും ആ കണ്ണുകളിൽ നിന്നു വായിച്ചെടുക്കുവാൻ എനിക്കു കഴിയുന്നുണ്ടായിരുന്നു. തൊട്ടു മുൻപു വരെ നിർദ്ദയം അവനെ കുറ്റപ്പെടുത്തുകയും നിശിതമായി വിമർശിക്കുകയും ചെയ്തുകൊണ്ടിരുന്ന എന്റെ ഭാവം മയപ്പെട്ടു പോയിരുന്നു. അവൻ വല്ലാതെ അയഞ്ഞു കാണപ്പെട്ടു. എന്റെ വാക്കുകൾ അവന്റെ ഉള്ളിൽ തട്ടിയെന്നും അവനിൽ നീറ്റൽ ഉണ്ടാക്കിയെന്നും മനസ്സിലായി എനിക്ക്. മേശമേൽ നിരന്നിരുന്ന ഗ്ലാസ്സുകളിൽ പകർത്തിവെച്ച ബ്രാൻഡിയുടെ കാര്യം ഞങ്ങൾ മറന്നു. അപ്പോളാണ്‌ ചുരുങ്ങിയ വാക്കുകളിൽ സൂര്യൻ അവന്റെ സ്വപ്നം ഞങ്ങൾക്കു മുന്നിൽ വരച്ചിട്ടത്. സാക്ഷിയായി മണിക്കുട്ടനും ഞങ്ങളെ പേറി 8/I എന്നു നമ്പരുള്ള മുറിയും.

“എടാ സൂര്യാ, അങ്ങനെ ഒരു നാൾ നീ തിരിച്ചു വരുമ്പോൾ അന്നു നിന്നെ മുന്നിൽ നിന്നു സ്വീകരിക്കാൻ ഈ ഞാൻ ഉണ്ടാകും”

ഇരുന്നിടത്തു നിന്നും എഴുന്നേറ്റു വന്ന് അവനെന്നെ ഗാഢം ആശ്ലേഷിച്ചു. അപ്പോൾ അവനെന്താണ്‌ പറഞ്ഞതെന്ന് ഞാൻ ഓർക്കുന്നില്ല. പക്ഷേ അവന്റെ സ്വരം വല്ലാതെ ഇടറിയിരുന്നു. അങ്ങനെ ഒരു നാൾ വന്നാൽ ഞാൻ അവനെ കാത്ത് അവിടെ ഉണ്ടാകുമെന്ന് അവനറിയാം. അവന്റെ നേട്ടങ്ങളും സന്തോഷങ്ങളും കാണണമെന്ന് ആത്മാർഥമായി ഞാൻ ആഗ്രഹിക്കുന്നുണ്ടെന്നും അവനറിയാം. അനേകം ആളുകൾ തന്നെപ്പറ്റി മോശം കാര്യങ്ങൾ കരുതുകയും പറയുകയും ചെയ്യുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെ അതിനെയെല്ലാം പുല്ലുപോലെ അവഗണിച്ച സൂര്യൻ. ഇത്രയധികം ഹേറ്റേഴ്സിനെ അവൻ അർഹിച്ചിരുന്നോ? അതിനു അവൻ അവരോടെല്ലാം എന്തു ദ്രോഹമാണു ചെയ്തത്? എന്തായാലും അവനോട് എനിക്ക് ഇങ്ങനെയേ സംസാരിക്കാനാവൂ. കാരണം അവൻ എന്റെ ചങ്ങാതി ആയിരുന്നു. ഞങ്ങൾക്കിടയിൽ സെന്റിമെന്റ്സ് ഉരുത്തിരിഞ്ഞ ഏക സന്ദർഭവും ഇതായിരുന്നു.

*******

പ്രിയപ്പെട്ട സൂര്യകമൽ, ഒന്നും മറക്കുന്നവനല്ല നീയെന്ന് എനിക്കറിയാം. എനിക്ക് വാക്കു പാലിക്കാൻ അങ്ങനെ ഒരു അവസരം സൃഷ്ടിക്കുന്നതിനായി നീ പരിശ്രമിക്കുന്നുണ്ടായിരുന്നു എന്നാണു ഞാൻ കരുതിപ്പോന്നത്. എല്ലാവരും മറന്നെന്ന് കരുതുന്നുണ്ടാവും നീ. നിന്റെ മരണത്തിന്റെ തലേന്നും ഞാൻ നിന്നെക്കുറിച്ചു സംസാരിച്ചിരുന്നു. അപ്പോഴും നിന്നെപ്പറ്റി മോശമായി പറയാൻ എനിക്കു കഴിഞ്ഞില്ലടാ. അതിനു മുൻപുള്ള രണ്ടു ദിവസങ്ങളിലും നിന്നെക്കുറിച്ച് ഓരോരുത്തരോടു സംസാരിച്ചിരുന്നു. എന്നിട്ട് പഹയാ, ഞാൻ ഇന്നലെ രാവിലെ കേട്ടത് നിന്റെ മരണമാണല്ലോ!

എനിക്കറിയുന്ന കാലമത്രയും നീ സന്തോഷത്തിന്റെയും ആഘോഷങ്ങളുടെയും ആളായിരുന്നില്ലേ? എന്നിട്ടും അറിയാത്തവർ പോലും നിന്നെ വെറുത്തതും അത്രമേൽ അവജ്ഞയോടെ സംസാരിച്ചതും എന്തിനാണു സൂര്യാ, ഒരിക്കലും നീ വേവലാതിപ്പെടാത്ത കാര്യമാണെങ്കിൽ തന്നെയും? ഇത്രയും കുന്തം നിറഞ്ഞ ലോകത്ത് നീയൊന്നും ഒരു മുള്ളല്ലായിരുന്നു സൂര്യാ. നിന്റെ തോന്ന്യാസങ്ങളും സ്വന്തം നിയമങ്ങളും നിന്റെ സ്വകാര്യതകൾ മാത്രമായിരുന്നല്ലോ. അവമൂലം മറ്റാർക്ക് എന്തു ദൂഷ്യമാണു ഉണ്ടായിട്ടുള്ളത്? നമ്മളുമായി ഒന്നിച്ചു ജോലി ചെയ്തിരുന്ന ആർക്കും നീ ഒരു പ്രയാസമുണ്ടാക്കിയില്ലല്ലോ... വെറുതെ മോശക്കാരനായവനേ! നിന്റെ റൂൾസ്, നിന്റെ ലൈഫ്! നീ മറ്റൊന്നും നോക്കിയില്ല. എല്ലാ ദിവസവും ആഘോഷമുള്ള, സൗഹൃദ സഭകളുടെ അധിപനായ നീ എന്തിൽ നിന്നെല്ലമായിരുന്നു ഒളിച്ചോടാൻ ശ്രമിച്ചിരുന്നത് എന്നെനിക്കറിയാം. നീ തേടിപ്പിടിക്കാൻ വെമ്പിയിരുന്നതാകട്ടെ ജീവിതം നിന്റെ മുന്നിലേക്കു നീട്ടിയ ചോദ്യങ്ങൾക്ക് നിനക്കു മാത്രം ബോധിക്കുന്ന ഉത്തരങ്ങൾ ആയിരുന്നു. എന്നിട്ടും എത്രമേൽ ജീവിതം ട്രാക്കു തെറ്റി ഓടുമ്പോഴും നീയെന്നും ഞങ്ങൾക്ക്, ആ സൗഹൃദക്കൂട്ടത്തിനു ഒരുത്തമ തോഴനും ആത്മാർഥ സുഹൃത്തും ആയിരുന്നു.

അങ്ങനെ ഒരു രാത്രി ‘വെറുതേയിരിക്കുമ്പോൾ’ തോന്നിയ വിളിക്ക് മൂന്നാറിനു വെച്ചു പിടിക്കാൻ, ആ ആലോചന കൊഴുക്കുമ്പോഴേക്കും ഷൂസുധരിച്ചു കഴിയുന്ന ആ ഒരിത് നിന്റെ ഒപ്പമേ കിട്ടൂ. സൗഹൃദക്കൂട്ടങ്ങളിൽ മാത്രം അറഞ്ഞു പാടുന്ന പാട്ടുകാരാ, ലഹരിയുടെ നിലാവിൽ മുങ്ങി രാത്രികൾ പകലാക്കുമ്പോഴും നിന്റെ എല്ലാ ഇഷ്ടങ്ങളും ഇഷ്ടം പോലെ സധിക്കുമ്പോളും നീ വെല്ലുവിളിച്ചത് നിന്നെത്തന്നെയും നിന്നെചോദ്യം ചെയ്ത പലതിനെയും ആയിരുന്നല്ലോ.

എത്രയെത്ര യാത്രകൾ... എന്ത്ര സന്തോഷങ്ങൾ, എത്ര ചിരികൾ.. ഒന്നൊന്നായി ഓർമ്മയിൽ ആർത്തിരമ്പുകയാണ്‌. ഇടുക്കി വനത്തിലെ പച്ചപ്പു മൂടിയ വമ്പൻ മലയുടെ മുകളിൽ നില്ക്കുന്ന ഒറ്റയാനെ ഓടുന്ന ബസിലിരുന്നു നിന്നെ കാണിച്ചിട്ടുള്ളത് ഞാനാണ്‌. മൂന്നാറിലെ യാത്രി നിവാസിൽ താമസിച്ചിട്ടില്ലേ എന്ന ചോദ്യത്തിനു ഞാൻ താമസിച്ചിട്ടില്ല, പക്ഷേ എന്റെ കാർ അവിടെ പോയിട്ടുണ്ട് എന്നു പറയുന്നതിന്റെ പൊരുൾ നിനക്കു മാത്രമല്ലേ മനസ്സിലാകൂ? നിന്റെ ആ മാരുതി കാറുമായി ഏറ്റവും ദൂരെ പോയിട്ടുള്ളതും ഞാനായിരിക്കും. അന്ന് സന്ധ്യക്ക് കുളമാവ് വനത്തിൽ വെച്ചു വണ്ടിനിന്നുപോയതും ഫോണിലൂടെ നീ തന്ന നിർദ്ദേശങ്ങൾ കൊണ്ട് തകരാർ നേരെയാക്കാനായതും... പിന്നെ ആ യാത്രയിൽ നിന്റെ വണ്ടി പിണങ്ങിയില്ല. നമ്മളും ഒരിക്കലും പിണങ്ങിയില്ല. അതുപോലെ നമ്മളും. ഭിന്നതകളിൽ ആരോഗ്യകരമായ അകലമിട്ടു പരസ്പരം അഭിപ്രായങ്ങളെ മാനിച്ച നമ്മൾ എപ്പോൾ പിണങ്ങാനാണ്‌?

നിന്റെ ഒപ്പം ഉണ്ടായിരുന്ന കാലത്തൊന്നും ഒരു മൂഡോഫും എന്നെ കീഴ്പ്പെടുത്തിയിരുന്നില്ല. നിന്നോടൊപ്പം ആയിരിക്കുന്നത് അത്രമേൽ പ്രസന്നപൂർണ്ണവും ഊർജ്ജസ്വലവും ആയിരുന്നു. കൗശലവും ബുദ്ധികൂർമ്മതയും നിറഞ്ഞ തമാശകളും കളിയാക്കലുകളും പങ്കിട്ടിരുന്നതും നിന്നോടൊപ്പം ആയിരുന്നു. ഇരിപ്പിനും നടപ്പിനും തമ്മിൽ അകലം കൂടിയപ്പോൾ കാന്റീനിലെ ആ പതിവു ബ്രൂ കോഫി പോലും മറന്നു. ‘വടി’ എന്ന പലഹാരം തിന്നണമെന്ന് നീ ആഗ്രഹിച്ചിട്ട് ദിവസങ്ങൾക്കകം അത് കട്ടപ്പന ബസ് സ്റ്റാൻഡിലെ ഒരു കടയിൽ നിന്നുവാങ്ങി കൊണ്ടുതന്നപ്പോൾ ഉണ്ടായ ആശ്ചര്യം എനിക്ക് അറിയാവുന്നതാണല്ലോ. പൊതിച്ചോറ്‌ പങ്കിടാനും, നാളെ ചക്കക്കുരുതോരൻ കൊണ്ടുവരണമെന്ന് ചട്ടം കെട്ടാനും നീയല്ലേ ഉണ്ടായിരുന്നുള്ളൂ. അത്രമേൽ ഭക്ഷണപ്രിയനായിരുന്ന നിന്നെ മക്കാറാക്കാൻ പാതിരാത്രി കഴിയുന്ന നേരത്ത് കപ്പപ്പുഴുക്കിന്റെയും എരിവും പുളിയുമുള്ള മത്തിച്ചാറിന്റെയും ഒരു ഓർമ്മപ്പെടുത്തൽ മതിയായിരുന്നല്ലോ.. അതിനു നീ പറയുന്ന മറുപടികൾ പേപ്പറിൽ എഴുതാൻ കൊള്ളില്ലല്ലോടാ പുല്ലേ! കുയിലിമലച്ചെരുവുകളെല്ലാം നിന്റെ ഓർമ്മകളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. മൈക്രോവേവ് മേടും പാറപ്പുറവും.. എം.ആർ.എസ് റോഡും ആ റോഡിലെ നൃത്തവും മൂന്നാറിൽ വെച്ച് വണ്ടിക്കു വട്ടം ചാടിയ ആളോട് ‘ചേട്ടാ ഇതിലും നല്ല വണ്ടി പുറകേ വരുന്നുണ്ട്’എന്ന് പറഞ്ഞതും...
പ്രിയപ്പെട്ട സൂര്യൻ, നീ ആർക്ക് എന്തെല്ലാം ആയിരുന്നെന്ന് എനിക്കറിയില്ല. എന്നാൽ നീയെനിക്കൊരു ഉത്തമ സുഹൃത്ത് ആയിരുന്നു. ചേർച്ചകൾ അങ്ങേയറ്റം ആസ്വദിച്ചും വിയോജിപ്പുകൾക്ക് അർഹമായ ‘നോ’ പറഞ്ഞും ആ സ്ഥാനമങ്ങനെ നിലകൊണ്ടു. നീയെന്നും നല്ല ചങ്ങാതി ആയിരുന്നു; സ്നേഹിതനും കലാകാരനും ബുദ്ധിശാലിയും കൗശലക്കാരനുമായിരുന്നു. ജീവിതപ്രതിസന്ധികൾ തരണം ചെയ്ത് നീ മടങ്ങി വരുന്നത് ഇടയ്ക്കെല്ലാം ഞാൻ സ്വപ്നം കണ്ടിരുന്നു...

നിന്നെപ്പോലെ ഒരു ചങ്ങാതി ഇനി ഉണ്ടാവില്ല. ഒരു വണ്ടി ഓർമ്മകളും കുറെ യാത്രാനുഭവങ്ങളും കറവീഴാത്ത കൂട്ട് പിരിഞ്ഞുപോയ നൊമ്പരവും ബാക്കിയാക്കി നീ യാത്രയാകുമ്പോൾ ഒരുപിടി അക്ഷരപ്പൂക്കൾ കൊണ്ട് നിനക്കു പ്രണാമം!!

Sunday, July 29, 2018

മാജിക് മഷ്റൂം


2011. ഞായറാഴ്ച. ഇന്നലെ റൂമിൽ വന്നത് അല്പം വൈകിയാണ്‌. അഞ്ച് പ്രവൃത്തി ദിനങ്ങൾ സമ്മാനിക്കുന്ന ടെൻഷനും തിരക്കും ഇറക്കി വെച്ച് ശ്വാസം നേരെ വിടുന്ന ശനിയാഴ്ച അവസാനിപ്പിക്കാൻ ഇലക്ട്രോണിക് സിറ്റിയിലെ ബാറിൽ കിട്ടുന്ന കിങ്ങ് ഫിഷർ ബിയറോ ഓൾഡ് മങ്ക് റമ്മോ ധാരാളമാകും. കൂട്ടിനു ബട്ടർ റോട്ടിയും അകമ്പടിക്കായി ഒരു മഷ്റൂം മസാലയും ഉണ്ടെങ്കിൽ കേമമാകും. പകൽ മുഴുവൻ പൊടിപാറിച്ചും ചുട്ടു പഴുത്തും കിടന്ന റോഡ് ഏറെക്കുറെ വിജനമായിരിക്കും. ഫേസ്-II ലേക്കു തിരിയുന്ന ഫ്ലൈ ഓവറിനു കീഴിലേക്ക് പാളി വീഴുന്ന വെളിച്ചത്തിന്റെ അരികു പറ്റി ഒരു ഹിജഡ അന്നും നിന്നിരുന്നു. ഷിഫ്റ്റ് ജോലിക്കാർക്കായി ഓടുന്ന ടാറ്റ സുമോകൾ മാത്രം ഉച്ചത്തിൽ കന്നട പാട്ടുകൾ മുഴക്കി വന്നും പോയുമിരുന്നു. നടപ്പാതയിൽ കൃത്യമായ അകലത്തിൽ വളർത്തിയിരുന്ന മഞ്ഞയും റോസും നിറമുള്ള ചെറുമരങ്ങൾ തെരുവു വിളക്കുകളുടെ മഞ്ഞ വെളിച്ചത്തിൽ ശാന്തരായി നിന്നു. ഭക്ഷണവും മദ്യവും തന്ന അനായാസതയിൽ ഞാൻ സാവധാനം നടന്നു. വീശിയിട്ടുണ്ടെങ്കിൽ ഉറക്കം എളുപ്പമാണ്‌.

അവധി ദിവസത്തിന്റെ എല്ലാ ഘോഷങ്ങളും കേട്ടാണ്‌ ഉണർന്നത്. ഫോണിനു വാരാന്ത്യങ്ങളിൽ അലാം മുഴക്കാൻ അവകാശമില്ല. പകരം പല പല സാധനങ്ങൾ ഉന്തുവണ്ടികളിൽ വില്ക്കുന്നവരും പഴയ പത്രക്കടലാസും കുപ്പികളും വാങ്ങാൻ വരുന്നവരും ചേർന്ന് മണിയോടെ എന്നെ ഉണർത്തി. ഇന്നത്തെ ലോകം കാണാനും പത്രമെടുക്കാനുമായി വാതിൽ തുറന്നു. താഴെ റോഡിൽ നിന്നും രണ്ടാം നിലയിൽ ഞാൻ താമസിക്കുന്ന്നതിന്റെ അങ്ങേ വശത്തുള്ള അപ്പാർട്ട്മെന്റിന്റെ വരാന്തയിലേക്കാണ്‌ പത്രം എറിയുക. മലയാള പത്രം മസ്റ്റാണ്‌.

പുറത്ത് നല്ല ഉന്മേഷം കാണുന്നു. വരാന്തയിൽ അങ്ങിങ്ങു വെള്ളം വീണു കിടക്കുന്നു. അതെ, രാത്രി മഴ പെയ്തിരിക്കുന്നു! താഴെ, ടാറിടാത്ത വഴിയിലെ മൺകുഴികളിൽ വെള്ളം കെട്ടി നില്ക്കുന്നുണ്ട്. ഒരു ചാക്ക് പച്ചക്കറി കയറ്റിയ മോപ്പഡുമായി ഒരു അണ്ണാച്ചി കുഴിയിൽ ചാടാതെ വെട്ടിച്ചു പോകുന്നു. മഴ!!

നാട്ടിലും മഴ പെയ്തിട്ടുണ്ടാവും. ഇടവപ്പാതി എത്തുമ്പോൾ. തിരി മുറിയാതെ, ആർത്തലച്ചും കുത്തിയൊലിച്ചും ചെയ്യുന്ന ചറു പിറു മഴ. നനവും തണുപ്പും വറുതിയും സമ്മാനിക്കുന്ന അടമഴ. മണ്ണിന്റെ കാതിൽ സംഗീതമായും മേനിയിൽ പ്രേമമുദ്രകളായും പെയ്തലിയുന്ന മഴ.

പെട്ടെന്ന് മഷ്റൂം മസാല ഓർമ്മ വന്നു. ചായം പേറി ചെമന്ന ഏതെല്ലാമോ മസാലക്കൂട്ടിൽ എനിക്ക് ആഹരിക്കാൻ കിടക്കുന്ന ഇരുണ്ടുപോയ കൃഷി ചെയ്ത കൂൺകഷണങ്ങൾ. പേരുപോലും അറിയാത്ത കൂൺ. നമ്മുടെ പറമ്പിൽ മഴക്കാലത്ത് ഉണ്ടാകുന്ന കൂണിനു പേരുണ്ട്. അവയ്ക്കു തനതു മണമുണ്ട്, രുചിയുണ്ട്. ഓരോന്നും വെയ്ക്കാവുന്നതും വെയ്ക്കുന്നതുമായ രീതിയുണ്ട്. കൂൺ കിട്ടുന്നതിൽ തന്നെ അപൂർവ്വതയും ഉണ്ട്.

മണ്ണിനു സന്തോഷം വരുമ്പോഴാണ്‌ കൂൺ മുളയ്ക്കുക എന്നെനിക്കു തോന്നിയിട്ടുണ്ട്. മഴക്കാലത്തു കൂണുണ്ടാകുന്നത് അതുകൊണ്ടാവും. സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്നും രാവിലെ കൂൺ തേടി മഴയുടെ ഇടവേളനോക്കി ഒരു പോക്കുണ്ട്. ഉറക്കം ഉണർന്ന ഉടനെ, പല്ലു തേയ്ക്കുന്നതിനും സ്കൂളിൽ പോകുന്നതിനായി തയ്യാറെടുക്കുന്നതിനും ഇടയ്ക്കുള്ള ഏതെങ്കിലും സമയം.. ഒറ്റ ഓട്ടത്തിനു പോയി വരാവുന്ന ചില സ്പോട്ടുകളിൽ മണ്ണിന്റെ അതേ നിറമുള്ള മണ്ടയുമായി വിരിഞ്ഞു നില്ക്കുന്ന ഒരു കുഞ്ഞൻ കുട. വലിയ ഒരു പാവക്കൂൺ. നനമണ്ണിനെ തുളച്ചു കയറി വിജയം വരിച്ച ഒറ്റ ദിവസത്തെ ജീവനുള്ള ഒരു അദ്ഭുത സസ്യം; അല്ല കുമിൾ.


(Photos taken from internet)
ഒറ്റയാൻ പാവക്കൂണല്ലാതെ പിന്നെയും ഉണ്ടായിരുന്നു. ചെറുതെങ്കിലും മൂന്നോ നാലോ ചിലപ്പോൾ അതിലധികമോ കൂണുണ്ടാകുന്ന ഒരു സ്പോട്ട്. മഴമൂക്കുന്ന മിഥുനത്തിൽ, തോറനയ്ക്ക്, ആറാനയെ തോട്ടിലൊഴുക്കാനുള്ള മഴയത്ത് ആ അദ്ഭുതം സംഭവിക്കും. അനവധിയനവധി കൂണുകൾ, മാനത്തു നക്ഷത്രം വിരിയുന്ന പോലെ നിരന്നു കൂണു മുളയ്ക്കും - പെരുംകൂൺ. അധികം വിരിയാത്ത തലയാണ്‌ ഇവയ്ക്ക്, നേർത്തു നീണ്ട തണ്ടും.

പെരുംകൂണിനോടാണ്‌ ഏറ്റവും ബഹുമാനം കാട്ടുക. ആക്രാന്തം കൂടാതെയും ബഹലം വെയ്ക്കതെയും സാവധാനം പറിക്കണം. കൂണിന്റെ എണ്ണത്തെ കുറിച്ചും അളവിനെ കുറിച്ചുമൊന്നും അഭിപ്രായപ്രകടനം നടത്തിക്കൂടാ.. അങ്ങനെ അങ്ങനെ. മര്യാദകേട് കാട്ടിയാൽ പിന്നെ കൂൺ ഉണ്ടാവില്ലെന്ന് മുതിർന്നവർ ശാസിക്കുമായിരുന്നു. ഈ സാധനം വറുത്തരച്ചു വെയ്ക്കുന്നതിനോളം കിടപിടിക്കുന്ന മറ്റൊരു ഒഴിച്ചു കൂട്ടാൻ ഇല്ല. പിന്നെ കുഞ്ഞു കുഞ്ഞു കൂണുകൾ ഉണ്ട്, കൂട്ടം കൂട്ടമായി ഉണ്ടാകുന്നവ. അരിക്കൂൺ എന്നൊക്കെ പറയും. തൂവെള്ള നിറമുള്ളതും തവിട്ടു കലർന്ന ചാര നിറമുള്ളതും ഉണ്ട്. ഇത് മഞ്ഞളും തേങ്ങയുമൊക്കെ ചേർത്ത് തോരൻ വെച്ചാൽ കലക്കൻ ആണ്‌. കൂട്ടമായി കൂൺ ഉണ്ടാകുമ്പോൾ മണം വരുമെന്ന് കേട്ടിട്ടുണ്ട്. എനിക്ക് അനുഭവമില്ല.

പറഞ്ഞു വന്നത് പാവക്കൂണ്‌ കിട്ടുന്നതിനെപ്പറ്റിയല്ലേ. പറമ്പിന്റെ പടിഞ്ഞാറേ അറ്റത്ത് ഒറ്റയ്ക്കു നില്ക്കുന്ന, വല്ലപ്പോഴും മാത്രം കായ്ക്കുന്ന തെങ്ങിന്റെ തടത്തിനു മേലെ, നടവഴിയുടെ ഓരത്ത്, ഡിസംബറിൽ ഉണ്ണീശോപ്പൂക്കൾ ഉണ്ടാവുന്ന നാടൻ റബ്ബർ മരത്തിന്റെ പരിസരത്തായാണ്‌ കൂൺ കാണുക. പലപ്പോഴും തെറ്റാറില്ല. നടവഴിക്ക് അപ്പുറത്ത് ചില ദിവസങ്ങളിൽ ഇതു മുളയ്ക്കുന്നത് എന്നെ പറ്റിക്കാൻ ആവും. അതു കൊണ്ട് തിരയുമ്പോൾ അവിടെയും നോക്കണം. ചില ദിവസം കിട്ടുന്ന കൂൺ ചെറുതായിരിക്കും. ചിലപ്പോൾ അദ്ഭുതപ്പെടുത്തുന്ന വിധം വലുതും. നേരമില്ലാത്ത് നേരത്തു വന്ന് കൂൺ തേടി അത് കണ്ടെത്തുന്ന നിമിഷം നിധി കിട്ടിയ പോലെ സന്തോഷമാണ്‌.

പിന്നെയത് ശ്രദ്ധാപൂർവ്വം പിഴുതെടുക്കും. പാവക്കൂണിന്റെ കുടയെക്കാൾ വലിയ ഭാഗം തണ്ടാണ്‌. അതുകൊണ്ട് തണ്ട് പരമാവധി നീളത്തിൽ ലഭിക്കത്തക്ക വിധം പിഴുതെടുത്താൽ നേട്ടമാണ്‌. ഒരിക്കൽ ഇതു പോലെ രാവിലെ പോയിട്ട് കൂൺ കിട്ടിയില്ല. വൈകിട്ട് സ്കൂൾ വിട്ടു വരുന്ന വഴി കൂൺ കണ്ടു - അതും മുട്ടനൊരെണ്ണം. ഞാനിത് രാവിലെ എന്തു കൊണ്ട് കണ്ടില്ല എന്ന് അതിശയിച്ചു. ആവേശത്തിൽ പറിച്ചപ്പോൾ തറ നിരപ്പു വെച്ച് തണ്ട് അടർന്നു പോന്നു. പുറത്തു വന്നതിലും കൂടുതൽ അടിയിലുള്ളതിനാൽ ഞാൻ വീട്ടിൽ പോയി തൂമ്പ കൊണ്ടുവന്ന് ശേഷിച്ച ഭാഗം മാന്തി എടുത്തു. വീട്ടിൽ ചെന്നപ്പോൾ അമ്മൂമ്മ പറഞ്ഞപ്പോളാണ്‌ ചെയ്ത അബദ്ധത്തിന്റെ ആഴം മനസ്സിലായത്. കൂണു കിളച്ചു പറിച്ചാൽ പിന്നെ ഉണ്ടാവില്ലത്രേ. അതും ഇരുമ്പു തൊട്ട്! സത്യമാണെങ്കിലും അല്ലെങ്കിലും പിന്നെ അധികം കൂൺ ഒന്നും അവിടെ നിന്നും കിട്ടിയിട്ടില്ല. ഇപ്പോൾ ഒട്ടും ഇല്ല.

ആ ഒറ്റ കൂൺ ഒരു കുഞ്ഞു തോരൻ വെയ്ക്കാൻ അതു മതിയാകും. അല്ലെങ്കിൽ ഒരു അഡാറ്‌ ചേരുവയും ചേർത്ത് വാഴയിലയിൽ പൊതിഞ്ഞ് അടുപ്പിലെ കനലിൽ വെച്ച് ചുട്ടെടുക്കും. ഇത്ര തനത് സ്വാദും മണവും ഉള്ള ഭക്ഷണം ഇല്ലെന്നാണ്‌ എന്റെ അനുഭവം. ചുവന്നുള്ളിയുടെ രുചിയും തേങ്ങാപ്പീരയുടെ ഇളം മധുരവും പച്ചക്കാന്താരിയുടെ തീക്ഷ്ണമായ എരിവും വെളിച്ചെണ്ണയുടെയും കരിയാപ്പിലയുടെയും പിന്നെ വാടിക്കരിഞ്ഞ വാഴയിലയുടെയും സമ്മിശ്രമായ നറുമണവും - ഒക്കെതിനും മേലെ വെന്തു ചുരുങ്ങിയ കുഞ്ഞി കുഞ്ഞി കൂൺ കഷണങ്ങളും. സ്കൂളിൽ കൊണ്ടു പോകാൻ ചോറാണ്‌. മിക്കവാറും രാവിലെ കഴിക്കുന്നതും ചോറുതന്നെ. ചൂടു കുത്തരിച്ചോറും കൂൺ ചുട്ടതും!! ആഹഹഹ!!

ഞാൻ മുറിക്കു പുറത്തു നില്ക്കുകയാണ്‌. കൂണുമില്ല ഒരു കുന്തവുമില്ല. ഇന്നലത്തെ അടി, വൈകി ഉണരൽ. ഫ്രഷ് ആയിട്ട് കടയിൽ പോകണം, പാൽ വാങ്ങണം. കറി വെയ്ക്കാൻ ഒന്നും ഇല്ല. മെയിൻ റോഡിൽ പോയാൽ അര കിലോ ചിക്കൻ കട് പീസ് വാങ്ങാം. ചോറു വെയ്ക്കാം, ഒരു പായ്ക്കറ്റ് തൈരും വാങ്ങാം - ജോറാക്കാം.

പത്രമെടുത്ത് തിരിഞ്ഞു നടന്നപ്പോളും മനസ്സിൽ വന്നത് ഇതാണ്‌ - കൂണുമില്ല ഒരു...

(വാല്ക്കഷണം - ഭൂമിക്കു സന്തോഷം വരാഞ്ഞിട്ടോ, അന്നൊരിക്കൽ കൂൺ കിളച്ചു പറിച്ചതു കൊണ്ടോ, ഉൽസാഹത്തിമിർപ്പിൽ പെരുംകൂൺ പറിച്ചിട്ടോ, വളങ്ങളുടെയും കീടനാശിനികളുടെയും പ്രയോഗം കാരണം മണ്ണിനു വന്ന മാറ്റം കൊണ്ടോ.. കൂൺ ഇപ്പോ തീരെ കിട്ടാറില്ല.)

Sunday, September 11, 2016

കാറ്റിന്റെ രാജവീഥിയിൽ (തുടർച്ച)

സോമൻ ചേട്ടനെയും കൂട്ടി കാറ്റുപാറയ്ക്കു പോകാൻ ഞങ്ങൾ തയ്യാറെടുത്തു. നടന്നാണു പോവുക. ഫാം ഹൗസിൽ(അങ്ങനെ പറയാമെങ്കിൽ) നിന്നും ഇരുപതു മിനിറ്റോളം നടന്നാൽ മതി. ഗൈഡായി സോമൻ ചേട്ടൻ മുന്നിൽ നടന്നു. ഒരു എമർജൻസി ലാമ്പും ഒരു ഹെഡ്ലൈറ്റുമാണു ഞങ്ങളുടെ വെളിച്ചം. ഒരു വാക്കത്തിയും കയ്യിൽ കരുതി. ‘രാത്രിയല്ലേ.. ഇരുമ്പു കയ്യിലുള്ളതു നല്ലതാ..’ എന്നാണു സോമൻ ചേട്ടൻ അതിനു ന്യായം പറഞ്ഞത്.

ആ സ്ഥലത്തെക്കുറിച്ച് സോമൻ ചേട്ടൻ വാതോരാതെ സംസാരിച്ചു. കാറ്റാടിയന്ത്രത്തെക്കുറിച്ചുപോലും സോമൻ ചേട്ടനു ധാരാളം കാര്യങ്ങൾ പറയാനുണ്ടായിരുന്നു. അതിന്റെ ഒരു ഇതളിന്‌ മൂന്നു ടൺ ഭാരമുണ്ടത്രേ. അതു നാട്ടിയിരിക്കുന്ന തൂൺ പോലത്തെ സ്ട്രക്ചറിന് 20 ടൺ ഭാരവും കാറ്റാടി യന്ത്രത്തിന്റെ ഡൈനാമോ ഉൾക്കൊള്ളുന്ന ഭാഗത്തിന്‌ 12 അടി ഉയരമുണ്ടുപോലും. ഞാൻ ബാംഗ്ളൂരിൽ ഉണ്ടായിരുന്ന നാളുകളിൽ നാട്ടിലേക്കുള്ള യാത്രകൾക്കിടയിൽ ഈ കാറ്റാടികളുടെ ഭാഗങ്ങൾ ഭീമൻ ട്രെയിലറുകളിൽ കേരളം ലക്ഷ്യമാക്കി പോരുന്നതു കണ്ടിട്ടുണ്ട്. കുമളിയിലെയും തൂക്കുപാലത്തെയും ഇടുങ്ങിയ വഴികളിലൂടെ എങ്ങനെ ഇവ സ്ഥലത്തെത്തിക്കും എന്നു ഞാൻ വിസ്മയം പൂണ്ടിട്ടുണ്ട്. കാറ്റാടി വന്നതുകൊണ്ടാണ്‌ ഫാമിനടുത്തുവരെയെങ്കിലും റോഡ് ടാർ ചെയ്തത്. ഈ കഥയെല്ലാം പറഞ്ഞു നടക്കുമ്പോൾ ഞങ്ങൾ കാറ്റുപാറയിലേക്കുള്ള പാതിരാ നടത്തത്തിലായിരുന്നു.

കാറ്റാടിക്കഥ സോമൻ ചേട്ടൻ തുടർന്നു. മൂന്നരക്കോടി രൂപയാണ്‌ കാറ്റാടി യന്ത്രം ഒരെണ്ണം സ്ഥാപിക്കാൻ അന്നു ചെലവു വന്നത്. ഒരെണ്ണത്തിനുള്ള അടിത്തറ ഒരുക്കാൻ തന്നെ 1000 ചാക്ക് സിമന്റും അതിനു പാകത്തിൽ കമ്പിയും മെറ്റലും വേണമത്രേ. ശാന്തമായ രാത്രിയിൽ ഒരു വമ്പൻ കെട്ടിടത്തിന്റെയത്ര ഉയരത്തിൽ നിന്ന്‌ ആ കാറ്റാടി താളാത്മകമായി കറങ്ങുമ്പോൾ ആ രാക്ഷസരൂപം നമ്മിൽ അതു വരെയില്ലാത്ത ഒരു വിഭ്രാന്തി നിറയ്ക്കും. കാറ്റാടിയുടെ വേഗം അറിയണമെങ്കിൽ അതിന്റെ ഇതളിന്റെ തുമ്പിൽ തന്നെ നോക്കിക്കൊണ്ട് നിൽക്കണം. ഒരു ആകാശത്തൊട്ടിലിൽ നോക്കി നില്ക്കുന്നതുപോലെയാണത്. കാറ്റാടികൾക്ക് ഇനിയും അവിടെ നല്ല സാദ്ധ്യതയുള്ളതാണ്‌. എന്നാൽ കമ്പനികൾ പ്രൊജക്റ്റ് ചെയ്യാൻ തയ്യാറാകുന്നില്ല. സ്ഥലവാസികളിൽ നിന്നും ഭൂമി വിലയ്ക്കു വാങ്ങിയിട്ടാണ്‌ കമ്പനികൾ കാറ്റാടി സ്ഥാപിച്ചത്. കോളു തിരിച്ചറിഞ്ഞവർ വല്ലവിധേനയും പട്ടയം ഒക്കെ തരപ്പെടുത്തിയും ഭൂമിവില കുത്തനെ കൂട്ടിയും മാഫിയ കളിച്ചു. നെടുനീളൻ ലീഫുകളും യന്ത്ര ഭാഗങ്ങളും ഭീമൻ ട്രെയിലറുകളിൽ കൊണ്ടുവന്ന്‌ ക്രെയിനുകളുടെ സഹായത്തോടെ ഇറക്കിയപ്പോൾ തൊഴിലാളികൾ സംഘടിച്ചെത്തി നോക്കുകൂലി വാങ്ങി. ചുരുക്കത്തിൽ കേരളത്തിൽ ഇനി കാറ്റാടി സ്ഥാപിക്കണമെങ്കിൽ ഇച്ചിരി പുളിക്കും. അങ്ങനെ കേരളത്തിലെ ബാക്കി കാറ്റു വെറുതേ പാഴായിപ്പോകും. നല്ല കാറ്റുള്ള സീസണിൽ പ്രതിദിനം ഒരു യന്ത്രത്തിൽ നിന്നും 18000-19000 യൂണിറ്റ് കറന്റുണ്ടാക്കി ഗ്രിഡിലേക്കു നൽകും. കാറ്റു കുറവുള്ള സമയത്ത് അത് 7000 വരെയായി ചുരുങ്ങും. ‘കാറ്റു പോയി’ എന്നു പറഞ്ഞാൽ എന്താണെന്നു മനസ്സിലായില്ലേ?

കഥ പറഞ്ഞു പറഞ്ഞ് ഞങ്ങൾ റോഡും കടന്നു നേരേ കിഴക്കോട്ട് വെച്ചു പിടിക്കുകയാണ്‌. ഫാമിന്റെ അതിർത്തിയിൽ ടാറിട്ട റോഡും തീർന്നു. പിന്നെ കുറെ ദൂരം മെറ്റലിട്ട റോഡ്. പിന്നെ കാടോ വഴിയോ വെളിമ്പ്രദേശമോ ഒക്കെ മാറിമാറി വന്നു. റോഡിൽ നിന്നു മാറി നടത്തം തുടങ്ങുമ്പോൾ ഇരുവശവും ഇടതൂർന്ന കുറ്റിക്കാടാണ്‌. വിവിധ വർണ്ണങ്ങളിൽ പൂക്കളുമായി കൊങ്ങിണിയാണ്‌ പടർന്നു നിൽക്കുന്നത്.

“ഇതിലൊക്കെ പാമ്പു കാണുമോ സോമൻ ചേട്ടാ?” എന്ന് സൂര്യൻ ചോദിച്ചപ്പോൾ

“ഏയ് പാമ്പൊന്നും ഇല്ല” എന്നു നിസ്സാരമായി സോമൻ ചേട്ടൻ പറഞ്ഞുവെച്ചു.

മൂന്നുചുവടു മുന്നോട്ടു വെച്ചില്ല, ദേ കെടക്കണു വഴിയരികിൽ ഒരു വളവഴുപ്പൻ(ശംഖുവരയൻ)! അവനെ അവന്റെ വഴിക്കു വിട്ടിട്ട് ഞങ്ങൾ ചെല്ലുമ്പോൾ പാറയുള്ള ഒരു സ്ഥലത്ത് കുറ്റിക്കാടുകളാൽ പാതി ചുറ്റപ്പെട്ട ഒരു കുളം കണ്ടു. മഴക്കാലത്ത് കവിഞ്ഞൊഴുകേണ്ടതാണ്‌. ഇപ്പോൾ നിറഞ്ഞിട്ടുപോലുമില്ല. ശേഷം ചെറിയ ഒരു ഇറക്കം, അത്രേം തന്നെയുള്ള ഒരു കയറ്റം. അവിടെ രണ്ടു കാറ്റാടികളും കൂടി ഉണ്ട്. ആ കാറ്റാടികളുടെ അപ്പുറത്തുകൂടിപ്പോകുന്ന ഒരു ചാൽ ഞങ്ങൾ കണ്ടു. അതാണ്‌ കേരള-തമിഴ്‌നാട് അതിർത്തി. ഈ അതിർത്തി നിർണ്ണയിക്കപ്പെട്ടിരിക്കുന്നത് വളരെ ലളിതമായാണ്‌ - മലയുടെ കിഴക്കോട്ടു ചെരിവുള്ള ഭാഗം തമിഴകം, പടിഞ്ഞാട്ടു ചെരിവുള്ള സ്ഥലം കേരളം. വെള്ളത്തിന്റെ ഒഴുക്ക് എങ്ങോട്ടെന്നതാണ്‌ അതിന്റെ മാനദണ്ഡം.

അതിർത്തി കടന്നതോടെ ഞങ്ങൾ അങ്ങേച്ചെരുവിലായി എന്നു പറയേണ്ടതില്ലല്ലോ. കുറ്റിച്ചെടികൾക്കിടയിലൂടെയുള്ള ഒറ്റയടിപ്പാതയാണ്‌. ഉയർന്നു നിൽക്കുന്ന പൊന്തക്കാടുകൾക്കിടയിലൂടെ തമിഴ്നാടൻ സമതലം ഇടയ്ക്കിടെ കാണാമായിരുന്നു. മുൻപ് രാമക്കൽമേട്ടിൽ നിന്നുകൊണ്ട് ഇങ്ങനെ തമിഴ്നാട്ടിലെ പട്ടണങ്ങളെ രാത്രിയിൽ കണ്ടിട്ടുണ്ട്. അതേ സംഗതി തന്നെ ഇതും.

നിബിഡമായ പൊന്തക്കാടുകൾ ഞങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഇപ്പോൾ കുറ്റിച്ചെടികൾക്ക് ആ തഴപ്പില്ല. ഒറ്റയടിപ്പാതകൾ പലതായി പിരിഞ്ഞു പോകുന്നുണ്ട്. പ്രധാനമായും കന്നുകാലികൾ തീറ്റ തേടിപ്പോകുന്ന വഴികളാണവ. ഏകദേശം പതിനഞ്ചു മിനിറ്റേ ആയുള്ളൂ ഞങ്ങൾ നടക്കാൻ തുടങ്ങിയിട്ട്. സാവധാനം ഞങ്ങൾക്കും ചക്രവാളത്തിനും ഇടയിലുള്ള പൊന്തക്കാടുകൾ അപ്രത്യക്ഷമാകാൻ തുടങ്ങി. വഴിയുടെ വലതു വശത്തുകൂടി രണ്ടു മലകൾക്കിടയിലൂടെ തമിഴ്നാട് നീണ്ടു പരന്നു കിടക്കുന്നതു കാണുമാറായി.

അല്പം കൂടി നടന്നപ്പോൾ എന്തോ സംഗതി കാട്ടിത്തരുന്നതിനായി സോമൻ ചേട്ടൻ നിന്നു. ‘ദേ, ഈ കാണുന്നതാണ്‌ കാട്ടു സവാള!’

“ഓഹോ ഇതാണല്ലേ കാട്ടു സവാള!!?” എന്നു ചോദിച്ചുകൊണ്ട് സൂര്യൻ വാക്കത്തി വാങ്ങി ആ ചെടി കുത്തിയിളക്കാൻ ശ്രമിച്ചു. കല്ലും മണ്ണും തറഞ്ഞു കിടന്ന അവിടെ നിന്നും അതു പറിക്കാൻ ശ്രമിക്കവേ സോമൻ ചേട്ടൻ അതിന്റെ ഗുണത്തെ പറ്റി വാചാലനായി. ഇതൊരു മരുന്നാണ്‌ - ആണി രോഗത്തിനുള്ള മരുന്ന്. കാട്ടുസവാളയുടെ കിഴങ്ങു മാന്തിയെടുത്ത് കനലിൽ ചുട്ടെടുക്കണം. വെന്ത സവാള ചൂടോടെ മുറിച്ച് ആണിയുള്ള കാൽപാദം കൊണ്ട് ചൂടുസവാളയിൽ ചവിട്ടി നിന്നാൽ രോഗം മാറുമത്രേ! അല്പം കഷ്ടപ്പെട്ടിട്ടാണെങ്കിലും സൂര്യൻ അതിന്റെ കിഴങ്ങു മാന്തിയെടുത്തു. കടയിൽ നിന്നും വാങ്ങുന്ന സവാളയുടെ അത്ര തന്നെ വലിപ്പം ഉണ്ട്. ഘടനയും അതുപോലൊക്കെ തന്നെ, പക്ഷെ തൂവെള്ള നിറമാണ്‌. അതിന്റെ തൊലി പൊളിച്ചു, ഒരു അല്ലി എടുത്ത് മുറിച്ചു രുചിച്ചു, ഒരു കഷണം എനിക്കും തന്നു. അതു തിന്നാൻ കൊള്ളുകേല എന്നൊക്കെ സോമൻ ചേട്ടൻ ഞങ്ങളോടു പറയുന്നുണ്ടായിരുന്നു. രുചി ചവർപ്പാണെന്നറിഞ്ഞപ്പോൾ ഞങ്ങൾ തന്നെ അതു തുപ്പിക്കളഞ്ഞു - വേണ്ടാരുന്നു എന്ന ഭാവത്തോടെ.

ഇനിയാണു കാഴ്ച. മുന്നിലേക്കു നീണ്ടു പരന്നു കിടക്കുന്ന ഒരു പാറപ്പുറം. കിഴക്കു നിന്നുള്ള കാറ്റ് അപ്പോളേക്കും ഞങ്ങളെ പിടിച്ചുലയ്ക്കുന്ന രീതിയിൽ ശക്തിയാർജ്ജിച്ചിരുന്നു. അല്ല, തോട്ടത്തിൽ ഇത്ര കാറ്റ് അനുഭവപ്പെടാത്തതാണ്‌. പാറയുടെ ഒത്ത മുകളിലെത്തിയപ്പോൾ - സിനിമാ തീയേറ്ററിലെ സ്ക്രീനിൽ ഒരു ചിത്രം തെളിഞ്ഞു വരുന്നതു പോലെ നോക്കെത്താ ദൂരത്തോളം നീണ്ടു പരന്നു കിടക്കുകയാണ്‌ തമിഴ്നാട്‌. പ്രകാശബിന്ദുക്കളുടെ കോളനികൾ പോലെ അങ്ങിങ്ങ് ഓരോ പട്ടണങ്ങൾ. നിർത്താതെ കാറ്റു വീശുന്നു... ഇതാണ്‌ കാറ്റുപാറ!

ഒരു മിനിറ്റു കൊണ്ട് കയ്യും കാതുമൊക്കെ തണുത്തു മരച്ചു. ചെവിയാകെ കാറ്റിന്റെ ഹുങ്കാര ശബ്ദം നിറയുന്നു. പാറയുടെ അങ്ങേച്ചെരുവിൽ കസേരയുടെ ചാരുപോലെ ഉള്ളിലേക്കു കുഴിഞ്ഞ ഒരു ഭാഗമുണ്ട്. ഞങ്ങൾ മൂവരും അവിടെ ചടഞ്ഞിരുന്നു. അവിടം കാറ്റിന്റെ ഒരു നിഴൽ പ്രദേശമാണ്‌. അവിടെയിരുന്നാൽ നമ്മുടെ തലയ്ക്കു മുകളിലൂടെ അത്രയ്ക്കു കാറ്റു വീശുന്നുണ്ടെന്ന് തോന്നുകയേ ഇല്ല. താഴെ കാണുന്ന സ്ഥലങ്ങൾ കമ്പം, തേനി, തേവാരം, പാളയം, കോമ്പൈ തുടങ്ങിയ അതിർത്തി പട്ടണങ്ങളാണ്‌. കാഴ്ചയിൽ എല്ലാം ഒരുപോലെ തോന്നിച്ചു. രാമക്കൽമേടിന്റെ മുകളിൽ കായറിയാൽ മാത്രം കാണാൻ പറ്റുന്നത്ര വിശാലമായ കാഴ്ചയാണ്‌ കാറ്റുപാറയിൽ. രാമക്കൽമേട്ടിലേക്കുള്ള യാത്ര മലകയറ്റവും സാഹസികതയും അപകടവും നിറഞ്ഞതാണെങ്കിൽ ഇവിടെ അത്തരം അപകടം ഒന്നുമില്ല. ഞങ്ങളിരുന്ന പാറയുടെ അങ്ങേയറ്റത്തു നിന്നും വലിയ കൊക്കയാണ്‌, അങ്ങോട്ട് പോകരുതെന്നു മാത്രം. പോകേണ്ട ആവശ്യമില്ല താനും.അധികം പ്രയാസപ്പെടാതെ നടന്നെത്താം എന്നതും ഒരു അനുഗ്രഹമാണ്‌. സഞ്ചാരികൾ അധികം ആരും വരാത്ത ഇടമായതു കൊണ്ട് ഒരു മിഠായിക്കടലാസു പോലും ഇവിടെയില്ല. കന്നുകാലികളുടെ ചാണകം കണ്ടേക്കാം. അതേ സമയം രാമക്കൽമേട്ടിലേക്കു പോകുന്ന വഴിയോരത്തെല്ലാം പ്ലാസ്റ്റിക് കവറുകളും വെള്ളക്കുപ്പികളും കൊണ്ട് നിറഞ്ഞപോലെയായി. ജനം ഇടിച്ചു കയറിയാൽ ഇവിടെയും കുപ്പിയും കവറും ഗ്ലാസുമൊക്കെ നിറയും; അങ്ങനെ ആകാതിരുന്നെങ്കിൽ...

ഞങ്ങൾ ഇരുന്നതിന്റെ വലതു വശത്താണ്‌ രാമക്കൽമേട്. മെട്ടിലെ കുത്തനെ നില്ക്കുന്ന പാറയ്ക്കും കിഴക്കുമാറിയാണ്‌ കാറ്റുപാറ. ഒരു പക്ഷേ ഉയരത്തിലും. ഫാമിന്റെ സമീപത്തു കണ്ട മല ഇപ്പോളും അതേ ഗാംഭീര്യത്തോടെ ഞങ്ങളുടെ ഇടതു വശത്തുണ്ട്. അതിനു മുകളിൽ കയറിയാൽ രാമക്കൽമേട് ഒക്കെ ആകാശത്തു നിന്നു നോക്കിയാൽ എന്ന പോലെ കാണാം. ഫാമിന്റെ സമീപത്തു നിന്നും മൂന്നു മൂന്നര മണിക്കൂർ നടന്നാലേ ആ മലയുടെ മുകളിൽ എത്തിപ്പെടാൻ പറ്റൂ. അത് ശരിക്കും ഒരു ട്രെക്കിങ്ങ് തന്നെയാണ്‌. സോമൻ ചേട്ടന്റെ നേതൃത്വത്തിൽ നമ്മുടെ സഹപ്രവർത്തകർ ഒരിക്കൽ ആ മല കയറി. പിന്നീടാണെങ്കിലും അതിനു മുകളിൽ ഒന്നു കയറണം എന്ന് ഞങ്ങൾ അവിടെ വച്ചു തീരുമാനിച്ചു.

കാറ്റും തണുപ്പും കാരണം വിറയ്ക്കാൻ തുടങ്ങി. എന്നാൽ എത്ര നേരം അവിടെ ഇരുന്നിട്ടും ഒരേ കാഴ്ച തന്നെ കണ്ടിട്ടും മതിവരുന്നുമില്ല. പടിഞ്ഞാറു ലക്ഷ്യമാക്കി അങ്ങു നിന്നും ഒരു വിമാനം വരുന്നുണ്ടായിരുന്നു. ഞങ്ങൾ നന്നേ ഉയരത്തിൽ ആയിരുന്നതു കൊണ്ടോ വിമാനം താഴ്ന്നു പറന്നതു കൊണ്ടോ അതിന്റെ ജനാലകളിലൂടെ വരുന്ന വെളിച്ചം പോലും ഞങ്ങൾക്കു കൃത്യമായി കാണാമായിരുന്നു.

നേരം ഒരു മണിയായി. തണുപ്പിനെ പ്രതിരോധിക്കാൻ ഉടുവസ്ത്രങ്ങളല്ലാതെ ഒന്നും ഞങ്ങൾക്കില്ല. ചെവി മൂടിക്കെട്ടാൻ ഒരു തോർത്തെങ്കിലും കരുതിയിരുന്നെങ്കിൽ അല്പ നേരം കൂടി അവിടെ ഇരിക്കാമായിരുന്നു. ഞങ്ങൾ തിരികെ നടന്നു. ഞങ്ങൾക്കു മുന്നേ കാറ്റു പറന്നു.


വാൽ‌ക്കഷണം : കാറ്റുപാറയിൽ നിന്നും മടങ്ങുമ്പോൾ ഞാൻ മനസ്സിൽ കുറിച്ചു - വൈകാതെ പകൽ സമയത്ത് ഇവിടെയൊന്നു വരണം. ഒക്കെ ഒന്നൂടെ കാണണം. ഫോട്ടോയെടുക്കണം. സർവ്വോപരി ഇങ്ങോട്ടുള്ള വഴി കൂടി പഠിക്കണം. 24/08/2016-ൽ ശ്രീകൃഷ്ണജയന്തിയുടെ അന്ന്‌ ബൈക്കുമെടുത്ത് വീട്ടിൽ നിന്നും ഇറങ്ങി. നെടുംകണ്ടത്തു നിന്നും ജെയ്സൺ സാറിനെയും കൂട്ടി നേരെ കാറ്റുപാറയിൽ വന്നു. അന്നെടുത്ത ഫോട്ടോകളിൽ ചിലതു ചുവടെ :
കാറ്റുപാറയിലേക്കുള്ള വഴിയിൽ കണ്ട ഒരു ക്ടാവ്


മലകൾക്കിടയിലൂടെ കാണുന്ന താഴ്വര


രാമക്കൽ‌മേട്

തമിഴകവും പട്ടണങ്ങളും അവിടുത്തെ കാറ്റാടികളും




തോട്ടങ്ങൾ‌


കാറ്റുപാറയിലെ ഒരു പൂങ്കുല


ചില സ്ഥലവാസികൾ


തലയുയർത്തി നിൽ‌ക്കുന്ന രാമക്കല്ല്‌


അടുത്തുള്ള വലിയ മല

അവിടെ നിന്നുള്ള രാമക്കൽമേടിന്റെ കാഴ്ചയും, വലതു വശത്തെ വലിയ മലയും, തമിഴ്‌നാട്ടിലെ ചുവന്ന മണ്ണുഴുതിട്ട പാടങ്ങളും, മാവും പുളിയും തെങ്ങും നിരന്നു നിൽക്കുന്ന തോട്ടങ്ങളും, കുനുകുനെ കെട്ടിടങ്ങൾ നിറഞ്ഞ പട്ടണങ്ങളും, അവയ്ക്കെല്ലാമപ്പുറം നീല നിഴലുകൾ പോലെ കാണപ്പെട്ട മലനിരകളും, നമ്മളെ തോൽപ്പിക്കാനെന്നവണ്ണം താഴ്വാരത്തു നിറഞ്ഞു നിൽക്കുന്ന ചെറുതും വലുതുമായ നൂറുകണക്കിനു കാറ്റാടികളും ... കാണണമെങ്കിൽ വരൂ, കാറ്റുപാറയ്ക്ക്.. അധികം ആരും അറിയാത്ത കാറ്റിന്റെ രാജവീഥിയിലേക്ക്.

കാറ്റിന്റെ രാജവീഥിയിൽ

നെടുംകണ്ടത്തിനടുത്ത് കാഴ്ചയുടെയും അനുഭൂതികളുടെയും ഇത്രവലിയ ഒരു നിധിയുണ്ടെന്ന് അറിഞ്ഞിരുന്നില്ല - 2016 ആഗസ്റ്റ് മാസം 2--ആം തീയതി അവിടെ ചെല്ലുന്നതു വരെ. നെടുംകണ്ടത്തിനും തൂക്കുപാലത്തിനു സമീപത്തായി സംസ്ഥാനത്തിന്റെ കിഴക്കേ അതിരിനോട് ചേർന്നു കിടക്കുന്ന പുഷ്പക്കണ്ടത്തിനു സമീപമുള്ള കാറ്റുപാറ എന്ന സ്ഥലം. പ്രശസ്തമായ രാമക്കൽമേടിന്റെ അയൽക്കാരനായി വരും ഈ പ്രദേശം.

മാസങ്ങൾക്കു മുൻപേ പറഞ്ഞുറപ്പിച്ചതായിരുന്നു ഈ യാത്രയെക്കുറിച്ച്. ഓഫീസിൽ നിന്നും ഒരു സംഘമായി പോകാനും ഒരു രാത്രി സകല ആഘോഷങ്ങളോടുംകൂടി അവിടെ തങ്ങാനും പദ്ധതിയുണ്ടായിരുന്നു. അതിനായി ഞങ്ങളുടെ സഹപ്രവർത്തകനായ ജെയ്സൺ സാറിന്റെ കെയറോഫിൽ പുഷ്പക്കണ്ടത്ത് ഒരു ചെറിയ തോട്ടവും അതിലൊരു കൊച്ചു വീടും ഉണ്ട്. ഈ കുറിപ്പ് ആ തോട്ടത്തെയും അതിന്റെ ചുറ്റുമുള്ള ചില കാഴ്ചകളെയും പറ്റിയാണ്‌. മുൻപ് ഓഫീസിൽ നിന്നും അവിടെ ക്യാമ്പിങ്ങിനു പോയവരുടെ വിവരണങ്ങളിൽ നിന്നും കാറ്റുപാറ ഞങ്ങളെ വല്ലാതെ കൊതിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു.

പദ്ധതിയിട്ടതുപോലെ കാര്യങ്ങൾ നടന്നില്ല. സംഘമായുള്ള യാത്ര ഓരോരോ കാരണങ്ങൾ കൊണ്ട് നീണ്ടുപോയി. അതുകൊണ്ട് ഞാനും സഹപ്രവർത്തകനും സുഹൃത്തുമായ സൂര്യകമലും കൂടിയാണ്‌ പുഷ്പക്കണ്ടത്തിനു പോയത്. ഓഫീസിൽ നിന്നും തുടങ്ങുന്ന ഇത്തരം അപ്രതീക്ഷിത യാത്രകളിൽ മിക്കവാറും സഹചാരിയാവാറുള്ളത് ഇവനാണ്‌.

അന്ന്‌, ശനിയാഴ്ച ഓഫീസ് കഴിഞ്ഞ് സൂര്യന്റെ ഫോർച്യൂണറിൽ(മാരുതിയെ അവൻ തന്നെ വിളിക്കുന്ന പേര്‌, റിമെംബർ വിമൽകുമാർ ഓഫ് ദിലീപ്) ഞങ്ങൾ ഇരുവരും നെടുംകണ്ടത്തിനു പോയത്. അവിടെ ഞങ്ങളെ കാത്ത് മറ്റൊരു സഹപ്രവർത്തകനായ ഫിലാൽ നിൽപ്പുണ്ടായിരുന്നു. ജെയ്സൺ സറിനെയും കൂട്ടി ഞങ്ങൾ പുഷ്പക്കണ്ടത്തേക്കു തിരിച്ചു. ടൗണിൽ നിന്നും പൊറോട്ടയും ചപ്പാത്തിയും ചിക്കൻ കറിയും കശാപ്പ്ഡ് ചിക്കൻ ഒരെണ്ണവും വാങ്ങിക്കരുതി.

നെടുംകണ്ടത്തു നിന്നും പുഷ്പക്കണ്ടത്തേക്കുള്ള വഴി പരിചയമില്ലാത്തതുകൊണ്ടാവാം സുദീർഘമായി തോന്നി. കുത്തനെയുള്ള കയറ്റങ്ങളും ടാർ ചെയ്ത റോഡിൽ നമ്മെ കുഴപ്പത്തിലാക്കാൻ വേണ്ടി മാത്രം പതിയിരിക്കുന്ന കുഴികളും നന്നേ മറവുള്ള വളവുകളും ഉള്ളതാണ്‌ ആ വഴി. നേരം ഇരുട്ടിയതിനാൽ എതിരേ വരുന്ന വാഹനങ്ങളുടെ സാന്നിദ്ധ്യം ലൈറ്റ് കൊണ്ട് അറിയാൻ പറ്റുന്നുണ്ടായിരുന്നു. ഓരോ വളവുകളിലും പാഞ്ഞിറങ്ങി വരുന്ന ഹൈറേഞ്ചിന്റെ പ്രിയപ്പെട്ട ഡീസൽ ഓട്ടോറിക്ഷയുടെയോ ജീപ്പിന്റെയോ മുന്നിൽ പകച്ചു നിന്നുപോകാതിരിക്കാൻ കരുതലോടെയോ മുന്നോട്ടു പോകാനാകൂ. പോകുന്ന വഴിക്കെല്ലാം ഹൈറേഞ്ചിന്റെ ഭാഷയിൽ സിറ്റി എന്നറിയപ്പെടുന്ന കൊച്ചു കൊച്ചു കവലകൾ കാണാം.

ചില കയറ്റങ്ങളിൽ ഞാൻ സെക്കന്റ് ഗിയറിലേക്കു പുരോഗമിക്കുമ്പോൾ ഫിലാൽ ഇക്ക(അല്ലാഞ്ഞിട്ടും ആ പേരിനോട് ചേർത്ത് ഞങ്ങളങ്ങനെ വിളിച്ചുപോരുന്നു) സെക്കന്റിടണ്ടാ ഇടണ്ടാ എന്നു തിരുത്തിത്തന്നു. അത്ര കഠിനവും ദീർഘവുമാണ്‌ കയറ്റങ്ങൾ. എന്നാലും ഓട്ടോയും കാറും ഓടുകയും ചെയ്യും. നെടുംകണ്ടത്തു നിന്നും ഞങ്ങളുടെ ലക്ഷ്യ സ്ഥാനത്തേക്ക് 250/- രൂപയാണ്‌ ഓട്ടോക്കൂലി. ദൂരം 8-9 കിലോമീറ്ററേ കാണുകയുള്ളൂവെങ്കിലും റോഡിന്റെ അവസ്ഥയും കയറ്റവുമൊക്കെയാണ്‌ ഇത്ര ചാർജ്ജിനു കാരണം.

അവസാനം ലോകത്തിന്റെ നെറുകയിലെന്നപോലെ തോന്നിക്കുന്ന കുന്നിനു മുകളിൽ ഞങ്ങളെത്തി. നീണ്ടുകിടക്കുന്ന ആ മലയുടെ മുകളിൽ കൂടി അത്യാവശ്യം നിരപ്പായ റോഡാണ്‌. മുകളിൽ ചെന്നപ്പോൾ തന്നെ അങ്ങിങ്ങായി ഭീമൻ കാറ്റാടി യന്ത്രങ്ങൾ കറങ്ങുന്നതു കാണാമായിരുന്നു. ഓരോ പറമ്പുകളും തഴച്ചു വളർന്നു നിൽക്കുന്ന ചെമ്പരത്തിവേലി കൊണ്ട് വേർതിരിക്കപ്പെട്ടിരുന്നു എന്നു തോന്നി. 1950-കളിൽ മലയാളത്തിന്റെ കയ്യിൽ നിന്നും ഈ പ്രദേശം തമിഴ്‌നാടിനു പോകാതിരിക്കാൻ വേണ്ടി സൂത്രശാലിയായ പട്ടം താണുപിള്ള തെക്കുനിന്നും കുടുംബങ്ങളെ കൊണ്ടുവന്ന് കുടിയിരുത്തിയ സ്ഥലത്തു പെടുന്നതാണ്‌ ഇതും. അഞ്ചേക്കർ വീതം ഓരോ ബ്ലോക്കുകളായി തിരിച്ച് പട്ടയം കൊടുത്ത് മലയാളി പ്രാതിനിധ്യം ഉറപ്പിച്ച മേഖല ‘പട്ടം കോളനി’ എന്ന്‌ അറിയപെട്ടു. ഹൈറേഞ്ച് കോളനൈസേഷൻ സ്കീം എന്നാണ്‌ ഈ പദ്ധതി അറിയപ്പെട്ടത്. ഇന്നും ഇവിടുത്തെ ഓരോ വീടുകളുടെയും അഡ്രസ്സ് ‘ബ്ലോക്ക് നമ്പർ’ അടിസ്ഥാനത്തിലാണ്‌. മിക്ക കുടുംബങ്ങളുടെയും വേരുകൾ അങ്ങു തെക്കൻ തിരുവിതാംകൂറിലും. ആറു പതിറ്റാണ്ടുകൾക്കിപ്പുറം അന്നു വന്നവരുടെ കൊച്ചുമക്കളാണ്‌ ഇവിടെ ഇന്നത്തെ യുവജനങ്ങൾ.

അതു പോട്ടെ, മലമുകളിലൂടെ പോകുമ്പോൾ വശങ്ങളിലൂടെ
ഇടയ്ക്കിടയ്ക്കു ദൃശ്യമാക്കുന്ന മലയിടുക്കുകളിൽ ഓരോ പ്രകാശ ബിന്ദുക്കൾ കാണാമായിരുന്നു. കാറ്റാടി യന്ത്രങ്ങൾക്ക് ഊർജ്ജം പകരുന്ന കാറ്റ് സദാ വീശിക്കൊണ്ടിരുന്നു. ഞങ്ങൾ മുന്നോട്ടു പോകവേ, കേരളത്തിലെ അവസാനത്തെ കട എന്നു വിശേഷിപ്പിക്കാവുന്ന ഒരു കടയും കഴിഞ്ഞ്, ടാർ റോഡ് തീരുന്നതിനു തൊട്ടു മുൻപ്, മുള കൊണ്ടു പണിത ഒരു ഗേറ്റിനരികെ ഞങ്ങൾ വണ്ടി നിർത്തി. ഞങ്ങൾ നിന്നതിനു പിന്നിലായി ഒരു കാറ്റാടി അതിന്റെ എല്ലാ ഭീകരതയോടും കൂടി വൂഷ് വൂഷ് ശബ്ദത്തോടെ കറങ്ങിക്കൊണ്ടു നിന്നു. മുന്നിലും അല്പം അകലെയായി രണ്ടു കാറ്റാടികൾ കാണാമായിരുന്നു. റോഡിനു വലതു വശത്തേക്കുള്ള മലഞ്ചെരിവിൽ ചെറുതും വലുതുമായി ഇനിയും കുറെയെണ്ണം. കേരളത്തിലെ അവസാനത്തെ കടയെന്നു പറഞ്ഞതു വെറുതെയല്ല, ഞങ്ങൾ നിന്നിടത്തു നിന്നും 500 മീ. പോലുമില്ല കേരള-തമിഴ്‌നാട് അതിർത്തിയിലേക്ക്. അതിനിടയിൽ മറ്റു വീടുകളോ കടകളോ ഒന്നുമില്ല താനും.

ഗേറ്റിനപ്പുറം ഇടതു വശത്തുള്ള കുന്നിൻ ചെരിവിലാണ്‌ ഞങ്ങളുടെ അഭയകേന്ദ്രം. തെളിച്ചിട്ടിരിക്കുന്ന പറമ്പ്. താഴേക്ക്, കല്ലുപാകിയ റോഡ്. ഇടയ്ക്ക് അല്പദൂരം മണ്ണായതു കൊണ്ട് രാത്രി മഴ പെയ്താൽ കാർ തിരിച്ചു കയറ്റാൻ പ്രയാസം ആകുമെന്നതിനാൽ ഗേറ്റിനപ്പുറത്തു തന്നെ കാർ ഇട്ടു. രണ്ടു മിനിറ്റു നടക്കാനേ ഉള്ളൂ. ഞങ്ങൾ നിൽക്കുന്ന കുന്നിന്റെ അയലത്ത് ഒരു ഭീമൻ മലയുണ്ട്. തുറന്ന ആകാശം. സുഖകരമായ കാറ്റ്. അതിശക്തമായ കാറ്റുള്ള സ്ഥലമാണെങ്കിലും അന്നു കാറ്റ് തീരെ ദുർബ്ബലമായിരുന്നു. അവിടെ ചെയ്തു പോരുന്ന കൃഷിയെപ്പറ്റിയെല്ലാം ജെയ്സൺ സറും ഫിലാലിക്കയും ഞങ്ങൾക്കു പറഞ്ഞു തന്നു.

വഴിയുടെ വശങ്ങളിൽ പൂച്ചെടികൾ നട്ടു പിടിപ്പിച്ചിരുന്നു. കപ്പയും മുസംബിയും പാഷൻ ഫ്രൂട്ടുമൊക്കെ ഓരോയിടത്തു വിളഞ്ഞു കിടന്നിരുന്നു. പച്ചക്കറി കൃഷിയൊക്കെ അവസാനിച്ച മട്ടായിരുന്നെങ്കിലും കുറെ ഉരുളകിഴങ്ങ് അവിടെ ഉണ്ടായിരുന്നു. ഈ വർഷം മഴ നന്നേ കുറവായിരുന്നതിനാൽ പുല്ലും കാടുമൊക്കെ നിറഞ്ഞ് ശുഷ്കിച്ചു പോയ ഒരു കുളം ഏറ്റവും താഴെ. ടാർപോളിൻ കൊണ്ടുണ്ടാക്കിയ കുളം രണ്ടെണ്ണം. സിനിമയിലൊക്കെ കാണുന്ന തരത്തിൽ മുന്നിൽ ഉരുളൻ തടികൾ കൊണ്ട് സിറ്റൗട്ട് വേർതിരിച്ച ഇളം പച്ച നിറമുള്ള ഒരു കുഞ്ഞു വീട്. ചട്ടികളിൽ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടികൾ. ഇലച്ചാർത്തും നിറപ്പകിട്ടുമായി നിൽക്കുന്ന വേറെയും ചെടികൾ.

ഞങ്ങളെ സ്വീകരിക്കാൻ അവിടുത്തെ ജോലിക്കാരനായ സോമൻ ചേട്ടൻ നിൽപ്പുണ്ടായിരുന്നു. തീ കായാനുള്ള വിറകു തയ്യാറാക്കുകയായിരുന്നു ഞങ്ങൾ ചെല്ലുമ്പോൾ. പരിചയപ്പെട്ട ശേഷം വേഷം മാറി ഞങ്ങൾ അടുക്കളയിലേക്കു കടന്നു. ചിക്കൻ കഴുകി മസാലയൊക്കെ പുരട്ടി വച്ചപ്പോഴാണ്‌ എണ്ണയില്ല എന്ന സത്യം ഞങ്ങൾ മനസ്സിലാക്കുന്നത്. ഉടൻ തന്നെ സൂര്യനും ഫിലാലിക്കയും കൂടി മുൻപു പറഞ്ഞ കടയിൽ നിന്നും എണ്ണ വാങ്ങിക്കൊണ്ട് വന്നു.

വിശപ്പ് അധികരിച്ചിരുന്നതിനാൽ പൊറോട്ടയും ചിക്കൻ കറിയും കഴിച്ചു തുടങ്ങി. സമാന്തരമായി എണ്ണയിൽ ചിക്കൻ മൊരിയാനും തുടങ്ങി. അപ്പോഴേക്കും സോമൻ ചേട്ടൻ മുറ്റത്തെ നെരിപ്പോടിൽ തീയാളിച്ചു കഴിഞ്ഞു. പിന്നെ ഹൈറേഞ്ചിന്റെ തനതു തണുപ്പിൽ, ചിങ്ങമാസത്തെ പ്രസന്നമായ ആകാശത്തിനു കീഴെ(ഭാഗ്യത്തിന്‌ അന്നു മഴയില്ലാരുന്നു), മെല്ലെ വീശുന്ന കിഴക്കൻ കാറ്റിൽ എരിയുന്ന തീയ്ക്കരികിലിരുന്ന് ഞങ്ങൾ സൊറ പറഞ്ഞു, പാട്ടു പാടി, പഴങ്കഥകൾ കേട്ടു. കനലുകൾക്കുമീതെ കമ്പിയിൽ കോർത്തു കിടന്ന കോഴിക്കഷണങ്ങൾ മെല്ലെ വെന്തു പാകം വന്നു.

ചപ്പാത്തി തൊട്ടില്ല. ചിക്കൻ മിച്ചം വന്നു. വലിയ സംഘത്തെ പ്രതീക്ഷിച്ച ജെയ്സൺ സറിന്റെ മുന്നിൽ ഞങ്ങൾ രണ്ടുപേർ മാത്രം എത്തിയതിന്റെ കുഴപ്പം. നേരം രാത്രി പത്തര കഴിഞ്ഞു. പതിനൊന്നായി. സറിനും ഇക്കായ്ക്കും സ്വഭവനങ്ങളിലേക്കു മടങ്ങിപ്പോകണം. അവരെക്കൊണ്ടുപോകാൻ ഓട്ടോ വന്നു. മനസ്സില്ലാമനസോടെ അവരെ യാത്രയാക്കി. ഞാനും സൂര്യനും സോമൻ ചേട്ടനും മാത്രമായി.

അപ്പോൾ സോമൻ ചേട്ടൻ സ്വന്തം കഥ പറഞ്ഞു. പതിനൊന്നു വയസ്സുള്ളപ്പോൾ അച്ഛനമ്മമാരോടൊപ്പം നെടുമങ്ങാട് നിന്നും ഹൈറേഞ്ചിലേക്കു വന്നതാണ്‌. ഇന്നു അദ്ദേഹത്തിന്‌ 54 വയസ്സുണ്ട്. ഭാര്യയും രണ്ടു മക്കളും ഉണ്ട്. ഒന്നരയേക്കർ സ്ഥലവും അവിടെ ഏലം തുടങ്ങിയ കൃഷികളും ഉണ്ട്. അച്ഛനമ്മമാർ മരിച്ചുപോയി. ഇപ്പോഴും ബന്ധുക്കളെ കാണാൻ വർഷാവർഷം നാട്ടിൽ പോകാറുണ്ട്. വണ്ടിയും വഴിയുമൊന്നും ഇല്ലാത്ത കാലത്ത് നെടുംകണ്ടത്ത് ഒരു മലമൂട്ടിൽ വന്നു കുടിപാർത്ത ഇദ്ദേഹത്തേപ്പോലെ(അതിനും പതിറ്റാണ്ടുകൾക്കുമുൻപു വന്ന) അനേകായിരങ്ങളുടെ കഥ കൂടി എഴുതിയെങ്കിലേ ഹൈറേഞ്ചിന്റെ ചരിത്രം പൂർത്തിയാവുകയുള്ളൂ. ആദ്യകാലത്തു കുടിയേറിയവർ ഒന്നൊന്നായി കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ എഴുതപ്പെടാതെ പോകുന്നത് ഇന്നത്തെ കേരളത്തിന്റെ ഭൂപടത്തിൽ ഉടുമ്പഞ്ചോലയെന്നും ദേവികുളമെന്നും പേരുള്ള രണ്ടു താലൂക്കുകൾ നിലനിൽക്കുന്നതിനു കാരണക്കാരായ ഒരുപറ്റം യുദ്ധവീരന്മാരുടെ കഥ കൂടിയാണ്‌. മണ്ണിനോടും മലമ്പനിയോടും മരണത്തോടും പടവെട്ടി നേടിയ നെഞ്ചുറപ്പുള്ള ആണുങ്ങളുടെയും ജീവിത സമരത്തിൽ മെയ് കൊണ്ട് അദ്ധ്വാനിച്ചും എന്നാൽ കുറവില്ലാതെ കുടുംബം നോക്കിയും പൊറുത്ത അർപ്പണബോധമുള്ള പെണ്ണുങ്ങളുടെയും ചരിത്രം. മറ്റുനാട്ടുകാർക്കും ഇന്നത്തെ തലമുറയിലെ നല്ലൊരുഭാഗത്തിനും ഇപ്പറഞ്ഞത് എന്താണെന്നുപോലും പിടികിട്ടിയേക്കില്ല. ആ.. അതു പോട്ടെ..!


നമ്മുടെ സോമൻ ചേട്ടൻ

സോമൻ ചേട്ടൻ നല്ല മൂഡാണെങ്കിൽ പുള്ളിയേം കൂട്ടി രാത്രിയിൽ കാറ്റുപാറയിൽ പോകണം എന്ന്‌ ജെയ്സൺ സർ രഹസ്യമായി പറഞ്ഞിരുന്നു... (തുടരും)

Thursday, July 28, 2016

കുമരകം - 2

ഞങ്ങൾ ജലം കൊണ്ടു മുറിവേല്ക്കാൻ തയ്യാറായി ഇരിക്കവേ ആകാശത്തു മേഘങ്ങൾ ഒരു തായമ്പകയ്ക്കു വട്ടം കൂട്ടി. പൊടുന്നനെ തുള്ളിക്കൊരു കുടമെന്ന കണക്കിനു മഴ പെയ്യാൻ തുടങ്ങി. ആദ്യമൊക്കെ അവഗണിച്ചെങ്കിലും പടിഞ്ഞാറു നിന്നു വീശിയടിച്ച കാറ്റിൽ ബോട്ടിനുള്ളിലേക്കു മഴ നല്ല അസ്സലായി ചാഞ്ഞു പെയ്തു. നാലുചുറ്റും, കീഴിലും വെള്ളമായിരുന്നതു കൂടാതെ ഇപ്പോൾ ആകാശത്തു നിന്നും വെള്ളം..! നനഞ്ഞിരിക്കാൻ വയ്യാതെ ഗതികെട്ട് ബോട്ടിന്റെ വശങ്ങളിലെ മറ താഴ്ത്തി.


ട്‌ർ..ർ..ന്ന്‌ ബോട്ട് അപ്പോഴും ഓടിക്കൊണ്ടിരുന്നു. കാർഡ് ബോർഡ് പെട്ടിയിലടച്ച പൂച്ചക്കുഞ്ഞുങ്ങളുടെ അവസ്ഥയിൽ ഞങ്ങൾ ബോട്ടിലിരുന്ന്‌ വല്ലവിധേനയും കര പറ്റാൻ കാത്തിരുന്നു. പൊതിഞ്ഞുമൂടിയ ബോട്ടിൽ അര മണിക്കൂർ നേരം കൂടി പെരുമഴയത്ത് ഒരു പ്രയോജനവും ഇല്ലാതെ കായലിലൂടെ അലഞ്ഞശേഷം ഞങ്ങൾ കരപറ്റി.

ഭാഗ്യവശാൽ ബോട്ടിൽ കയറുമ്പോൾ ഒരു കുട കരുതിയിരുന്നു. ഞാൻ ആ കുട ചൂടി പുറത്തിറങ്ങി. കാർ ബോട്ട് കിടന്നതിനടുത്തേക്ക് കാർ കൊണ്ടു വന്നു. അപ്പോഴും തുള്ളിക്കൊരു കുടം കണക്കെപെയ്യുകയാണ്‌. വേറെ കുടയും കൊണ്ടു വന്ന്‌ ടീമിനെ മൊത്തം ബോട്ടിൽ നിന്നും ഇറക്കി, ബോട്ടുകാരന്റെ കണക്കും സെറ്റിൽ ചെയ്ത് കാറിൽ കയറി.

ഇനി??

ശാപ്പാട് അടിക്കണം. നേരം ഒന്നര കഴിഞ്ഞു. വിശന്നു തുടങ്ങിയിട്ടേ ഉള്ളൂ. തണ്ണീർമുക്കം ബണ്ട് കാണണം. അതിനു മുൻപ് തണ്ണീർമുക്കം കാരനായ സുഹൃത്ത് വർഗീസ് ചേട്ടനെ വിളിച്ചു. നമ്മടെ ലക്കെന്നു പറഞ്ഞാൽ മതിയല്ലോ, അവധിദിനമായിട്ടും അദ്ദേഹം ജോലിസ്ഥലമായ തിരുവനന്തപുരത്തു തന്നെയാണ്‌. എന്തായാലും മത്സ്യയിനങ്ങൾ വാങ്ങാൻ പറ്റുന്ന ഒന്നുരണ്ടു കടകളെപ്പറ്റിയുള്ള വിവരം തന്ന്‌ വർഗീസ് ചേട്ടൻ സഹായിച്ചു. എന്തുകൊണ്ടോ, തണ്ണീർമുക്കത്തു നിന്നും മീൻ വാങ്ങുന്നതിനോട് ചേട്ടനു യോജിപ്പില്ലായിരുന്നു. അങ്ങനെ ഞങ്ങൾ തണ്ണീർമുക്കത്തിനു വണ്ടി വിട്ടു.

കലശലായ മഴ അപ്പോഴും തകർക്കുകയാണ്‌. എങ്ങും വണ്ടി നിർത്താൻ തോന്നിയില്ല. സിനിമ, കറന്റ് അഫയേഴ്സ് എന്നിങ്ങനെ യുവത്വം തുളുമ്പുന്ന ചർച്ചകൾ പൊടിപൊടിക്കുന്നതു കൊണ്ട് ബോറടി തെല്ലുമില്ല. ചുമ്മാ വീട്ടിൽ കുത്തിപ്പിടിച്ചിരിക്കുന്നതിലും നല്ലത് കൂട്ടമായിട്ട് ഇങ്ങനെ അലയുന്നതു തന്നെയാണ്‌(വണ്ടിയിൽ ഇന്ധനവും കയ്യിൽ ചിക്കിലിയും വേണം, മാസാദ്യം ആയിരുന്നു എന്നത് പ്രത്യേകം ഓർമ്മിക്കുക). അതിനിടെ ‘ഓർഡിനറി’യിലെ പാട്ടു കേട്ടപ്പോഴാണ്‌ അതിന്റെ സംവിധായകനെപ്പറ്റി പരാമർശം ഉണ്ടായത്. പുള്ളി ഒരു ‘വൺ ടൈം വണ്ടർ’ ആയിരുന്നെന്നാണ്‌ ഞങ്ങളുടെ ഒരു ഇത്. പക്ഷെ സദസ്സിലേക്ക് എന്റെ ചോദ്യം മറ്റൊന്നായിരുന്നു - ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ ‘വൺ ടൈം വണ്ടർ’ ആരായിരുന്നു?? പല ഉത്തരങ്ങളും വന്നെങ്കിലും ക്വിസ് മാസ്റ്റർ ‘വെളിപ്പെടുത്തിയ’ ശരിയുത്തരം സരിത എന്നായിരുന്നു. സ്വയം മറന്ന ഞങ്ങളുടെ ചിരിയിലെ വനിതാപ്രാതിനിധ്യം 33% വും കടന്നു.

വണ്ടി ഓടിയോടി ബണ്ടും കടന്നങ്ങു പോയി. അജയ്-യുടെ പരിമിതമായ പ്രാദേശിക ജ്ഞാനം വെച്ച് ഒരു മീൻചന്ത, സാറി, ഫിഷ് മാർക്കറ്റ്(ഇതിനു നാറ്റം അല്പം കുറവുള്ള പോലെ) തപ്പുകയാണു ഞങ്ങൾ. ആലപ്പുഴ റൂട്ടിൽ അല്പം മുന്നോട്ടു പോയെങ്കിലും തിരികെ വന്ന് ആ കവലയിൽ തന്നെ മറഞ്ഞിരിക്കുന്ന ഒരു ചന്ത ഞങ്ങൾ കണ്ടെത്തി.

പിടയ്ക്കുന്ന കരിമീനും ഞുളയ്ക്കുന്ന കൊഞ്ചും ഇറുക്കുന്ന ഞണ്ടും പിന്നെ ഞങ്ങളുടെ താല്പര്യം അത്രയൊന്നും ആകർഷിക്കാതിരുന്ന വേറെന്തൊക്കെയോ മത്സ്യങ്ങളും അവിടെ ഉണ്ടായിരുന്നു. ഈ കരിമീൻ ടൂറിസം ഉണ്ടാക്കിയ ഒരു ഹൈപ്പ് ആണെന്നും അതൊരു വിശേഷമില്ലാത്ത പ്രലോഭനമാണെന്നും ഞങ്ങളുടെ മുൻചർച്ചയിൽ നിരീക്ഷിക്കപ്പെട്ടിരുന്നു. കൂട്ടത്തിൽ കരിമീൻ കഴിച്ചവർക്ക് ആർക്കും അതിനെന്തെങ്കിലും സൊയമ്പനാലിറ്റി ഉള്ളതായി തോന്നിയില്ലത്രേ. ചുമ്മാ ഒരു രസത്തിനു തിന്നാവുന്ന ഒരു മീൻ, അത്രന്നേ. എതിരഭിപ്രായമുള്ളവർക്ക്, കരിമീൻ പൊള്ളിച്ചതോ കത്തിച്ചതോ എന്തൊക്കെ പറ്റുമോ ഒക്കെ ഒരുക്കി വച്ചിട്ട് വന്നു കഴിക്കാൻ എന്നെ വെല്ലുവിളിക്കാവുന്നതും എന്റെ ധാരണ തെറ്റായിരുന്നു എന്നു തെളിയിച്ചതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാവുന്നതുമാണ്‌.


അതു കൊണ്ട്, ഞങ്ങൾ ചെമ്മീൻ മാത്രം വാങ്ങി. ഒരു കിലോ വെമ്പള്ളിക്കും, ഒരു കിലോ കഞ്ഞിക്കുഴിക്കും. പക്ഷേ അവിടെ ഞങ്ങൾക്കു കൗതുകമുണർത്തിയ കാഴ്ച പെടയ്ക്കണ കരിമീനൊന്നും അല്ലായിരുന്നു. മീൻ വൃത്തിയാക്കി തരാൻ അവിടെ സദാ കർമ്മനിരതരായ ഏതാനും ചേച്ചിമാർ ഉണ്ടായിരുന്നു. സാധാരണ വീട്ടുവേഷത്തിൽ, നിലത്തു പലകയിട്ടിരുന്ന്‌ മുന്നിലെ പ്ലാസ്റ്റിക്കിൽ നിരത്തിയിട്ടിരിക്കുന്ന ചെമ്മീനിൽ നിന്നും വേഗം വേഗം ഓരോന്നെടുത്ത്‌, ടപ്പേ ടപ്പേന്നു പൊളിച്ചു കയ്യിലടുക്കി, നിറയുമ്പോൾ മുന്നിലെ പാത്രത്തിലേക്കു തട്ടുന്നപണി ചെയ്യുന്നവർ. ഒരു കിലോ ചെമ്മീൻ ഒരുക്കാൻ ദാ ദാ ന്നു പറയുന്ന നേരം നേരം മതി, മോഹൻലാൽ പറഞ്ഞ പോലെ പൂവിറുക്കുമ്പോലെ. അത്ര കൈത്തഴക്കം. ഒരു പക്ഷേ ഞാൻ ഇക്കാഴ്ച അധികം കണ്ടിട്ടില്ലത്തതു കൊണ്ടുമാവാം. ചെമ്മീൻ മാത്രമല്ല, കയ്യിൽ കിട്ടുന്ന എന്തും, ഞണ്ടോ, കരിമീനോ നിസ്സാര സമയത്തിനുള്ളിൽ റെഡി ടു കുക്ക് പരുവത്തിലാക്കി കൊടുക്കുന്നു അവർ. പെടയ്ക്കണ കരിമീനെ വാങ്ങാൻ കിട്ടുമെന്നു പറഞ്ഞല്ലോ. അവറ്റോളെ ആ പെടയ്ക്കണ നിലയിൽ തന്നെ കശാപ്പു ചെയ്യുന്ന ദാരുണമായ കാഴ്ചയും ഉണ്ടവിടെ. ജന്തുസ്നേഹികൾ കേൾക്കണ്ട. കരിമീനെ എടുത്ത്, വാൽ പുറത്തേക്കു വരത്തക്കവിധം ഉള്ളം കയ്യിൽ പിടിച്ച്, നീണ്ടു നന്നേ കനം കുറഞ്ഞ കത്തികൊണ്ട് അതിന്റെ തൊലി അങ്ങു ചീന്തിയെടുക്കുവാണ്‌, പിന്നെ വായുടെ ഭാഗം തുരന്നു കളയുകേം ചെയ്യും. പിന്നെ അല്ലറ ചില്ലറ ചെത്തും വെട്ടും. നമ്മുടെ മീൻ വെട്ടാനുള്ള ഊഴം വരാനാണു ശരിക്കു കാത്തു നില്പ്. നിരവധി ആളുകൾ പല തരം മീൻ വാങ്ങി വൃത്തിയാക്കിച്ച് പാർസലാക്കി കൊണ്ടു പോകുന്നുണ്ടായിരുന്നു. ക്ലീനിങ്ങ് ചാർജ്ജ് കിലോ ഒന്നിന്‌ 20 രൂപയാണ്‌, അത് ബില്ലിൽ തന്നെ ചേർത്തു കൊടുത്താൽ മതി. ചേച്ചിമാരെ കസ്റ്റമേഴ്സ് ഡീൽ ചെയ്യേണ്ടതില്ല.

രണ്ടു കിലോ ചെമ്മീൻ സഞ്ചിയിലായി (വില 330 + 20). ഞങ്ങൾ തിരികെ യാത്ര തുടർന്നു. ഇപ്പോ സമയം കുറേക്കൂടി മുന്നേറിയിരുന്നു. മഴ ചെറിയതോതിൽ തുടർന്നു പോന്നതു കൊണ്ട് ബണ്ടിൽ നിന്ന്‌ ഒരു ഫോട്ടോ സെഷൻ നടന്നില്ല. ബണ്ടിലെ ഒരു വളവിൽ റോഡിന്റെ വീതിയെ വെല്ലുവിളിച്ച് ഒരു കെ.എസ്.ആർ.ടി.സി. കേറിയിങ്ങു വന്നു. ചിലർ വരുമ്പോൾ വഴീന്നു മാറിയില്ലെങ്കിൽ ചരിത്രമാവും എന്ന ട്രോൾ മെസേജ് ഓർത്തു പോയി. വഴിയരികിലെ ടാർപ്പോലിൻ കെട്ടിയ കുഞ്ഞു കടകളിൽ ഒന്നിൽ നിന്നും കാൽ കിലോ ഉണക്ക ചെമ്മീനും വാങ്ങി. പച്ച ചെമ്മീൻ നാളെ കട്ടപ്പന വരെ എത്തിക്കാൻ പറ്റാത്തതിനാൽ ഇത് അങ്ങോട്ടുള്ളതാണ്‌. വൈകുന്നേരങ്ങളിലെ കഞ്ഞി, മഴക്കാലത്തു സുലഭമായ ചക്കപ്പുഴുക്ക്, എന്തിനേറെ ഓഫീസിലേക്കുള്ള ചോറ്റുപാത്രത്തില്പോലും കാന്താരി ചേർത്ത ചെമ്മീൻ ചമ്മന്തി ഉണ്ടെങ്കിൽ ആസ്വാദ്യത വേറെ ലെവലാണ്‌!

യോദ്ധായിൽ ജഗതി പറഞ്ഞതു പോലെ വയറു കിടന്നു തിത്തെയ് പാടാൻ തുടങ്ങിയിരുന്നു. വിശപ്പു കെടുന്നതിനു മുന്നേ സെറ്റപ്പായ ഏതെലും റെസ്റ്റോറന്റിൽ വണ്ടി നിർത്തുക, മൂക്കറ്റം തട്ടുക എന്നൊരൊറ്റ അജണ്ടയേ ഇനി ബാക്കിയുള്ളൂ. അങ്ങനെ പോയിപ്പോയി പ്രശസ്തമായ ‘തറവാട്’ ഫാമിലി ഷാപ്പ് റെസ്റ്റാറന്റിൽ തന്നെ വണ്ടി ഒതുക്കി. കള്ളപ്പം, കപ്പ, പിന്നെ കരിമീൻ, ചെമ്മീൻ, കക്ക, ഞണ്ട് അങ്ങനെയങ്ങനെ ഒരു നീണ്ട ലിസ്റ്റ് വന്നു. കരിമീൻ നമ്മൾ പണ്ടെ വേണ്ടെന്നു വച്ചു, ചെമ്മീൻ കയ്യിൽ സ്റ്റോക്കുണ്ട്. അപ്പോ വേറെന്തെങ്കിലും പയറ്റാമെന്നായി. നാലുപേർക്കും ഓരോ കപ്പയും പിന്നെ ഒരു ഞണ്ടു കറിയും ഒരു താറാവു കറിയും പറഞ്ഞു. അതിൽ നില്ക്കില്ല എന്നറിയാമായിരുന്നു. അന്നു കൂടെ ഉണ്ടായിരുന്നവർക്ക് ഞണ്ട് എങ്ങനെ കഴിക്കണം എന്നൊരു ലൈവ് ഡെമോ ഞാൻ നടത്തിക്കാണിച്ചു. ഞണ്ടു തീറ്റയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചു തന്ന സഹധർമ്മിണിയെ മനസ്സിൽ ധ്യാനിച്ച് ഒരലക്കങ്ങട് അലക്കി. പൊരിപ്പൻ മസാലയും ഞണ്ടിൻ തോട്‌ ഏല്പ്പിച്ച പരിക്കുകളും കൊണ്ട് ആകെ എരിപൊരി പിമ്പിരി. എന്നിട്ടും തീർന്നില്ല, നാലു പേർക്കുമായി രണ്ടു കപ്പ കൂടെ പറഞ്ഞു. ഞങ്ങളുടെ മൂഡ്(ആക്രാന്തം) തിരിച്ചറിഞ്ഞ വെയിറ്റർ ‘ഒരു തലക്കറി ആയാലോ?’ എന്നു ചോദിച്ചു. ആ ചൂണ്ട സമയം അടുത്ത മീനുകളെപ്പോലെ ഞങ്ങളെല്ലാരുമങ്ങു കൊത്തിവിഴുങ്ങി.

കപ്പ നിരന്നു, തൊട്ടു പിന്നാലെ തലക്കറിയും വന്നു. ഞെട്ടിപ്പോയി - ഒരു വലിയ തളികയിൽ അത്ര വലുതല്ലെങ്കിലും രണ്ടു മീന്തല!! ചേട്ടാ, ഇതു ഫുള്ളാണോ? ഇതിന്റെ പകുതി മതിയാരുനല്ലോ എന്നു ഞാൻ പറഞ്ഞത് ഞങ്ങളെക്കൊണ്ടിത് കൂട്ടി(നോക്കി)യാൽ കൂടുമോ എന്ന സംശയം ഒന്നുകൊണ്ട് മാത്രമായിരുന്നു. “ഏയ്, അതു ചെറുതല്ലേ..” എന്ന വെയിറ്ററുടെ തള്ളിക്കളയലിനു കീഴ്പ്പെട്ട് ഞങ്ങൾ അങ്കം തുടർന്നു. എങ്ങനെ സഹിക്കും, വേമ്പനാട്ടു കായലു പോലെ കിടക്കുവാണ്‌ നല്ല ഇരുളൻ ചോപ്പു നിറത്തിൽ ചാറ്‌, അതിനിടെ ആഫ്രിക്കൻ പായലുപോലെ അങ്ങിങ്ങു കിടക്കുന്ന വെളുത്തുള്ളി, ഇഞ്ചി, കുടമ്പുളി എന്നിവയുടെ പീസുകൾ. കൊതുമ്പുവള്ളം പോലെ കിടക്കുന്ന ഉള്ളികഷണങ്ങൾ. രുചി പ്രവചിപ്പിക്കുന്ന മണം. കറിക്ക് ചൂടില്ല, എന്നുവെച്ചാൽ ഇരുന്നു ഉപ്പും പുളിയുമൊക്കെ സ്വാംശീകരിച്ച കറി. കപ്പയ്ക്കു ഇതിലും നല്ല ഒരു ജീവിത സഖിയെ കിട്ടാനില്ല! എങ്ങാനും തലക്കറി ബാക്കി വന്നാൽ പാർസലാക്കി വീട്ടിൽ കൊണ്ടുപോകാം എന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. വിധി (മീൻകറിയുടെ) മറ്റൊന്നായിരുന്നു. ലേശം പണിപ്പെട്ടിട്ടാണെങ്കിലും ഞങ്ങൾ കപ്പയും തീർത്തു; മീൻതലക്കറിത്താലം വടിച്ചും വെച്ചു. തലക്കറിക്ക് വെറും 250 രൂപയേ വിലയിട്ടുള്ളൂ.. അപ്പോ ബാക്കി ഐറ്റംസിന്റെ വില ഊഹിച്ചാൽ മതി.

സ്വതവേ ഭക്ഷണത്തോട് വിരക്തിയുള്ള ജ്യോ അന്ന്‌ ഒരു പാത്രം കപ്പയും ആനുപാതികമായി കറികളും കഴിച്ചു. രണ്ടാമതു വന്ന കപ്പയിൽ നിന്നും ഒരു പങ്കും അവളെ കഴിപ്പിച്ചു. സാധാരണ അവൾ കഴിക്കുന്നതു കണ്ടാൽ ഭക്ഷണത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരുടെ മൂഡ് പോകും. പക്ഷേ ഇന്ന്‌ കൊച്ചു തകർത്തു. നൃത്തം പഠിച്ചിട്ടില്ലാത്ത ഗംഗ തമിഴ്പാട്ടുപാടി നൃത്തം ചെയ്തൂന്നൊക്കെ കേട്ടിട്ടില്ലേ? സ്വന്തം ആമാശയത്തിന്‌ ഇത്ര കപ്പാസിറ്റിയുണ്ടെന്ന് ഏറെ നാളുകൾക്കു ശേഷം അവൾ തിരിച്ചറിഞ്ഞു. അജയ്-ഉം ജിഷ്ണുവും ഞാനുമൊക്കെ ഇത് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്നതു കാരണം അതിൽ കഥയില്ലാതായി.

കുടത്തിലെ കള്ളിന്റെ കാര്യം പറഞ്ഞില്ലല്ലോ. കുടമൊന്നിനു 90 രൂപയാണ്‌. ഞങ്ങളുടെ കൂട്ടത്തിൽ നിന്ന്‌ ആരും കള്ളു കുടിച്ചില്ലെന്ന്‌ ഔദ്യോഗികമായി പറയാം. ഞാൻ ഒരു പെറ്റ് ബോട്ടിലിൽ ഒരു ലിറ്റർ ഒഴിച്ചു കൊണ്ടുപോന്നു.

തീറ്റ കഴിഞ്ഞപ്പോഴേക്കും ഒരു പരുവമായി. നേരിയ ചാറ്റൽ മഴയത്ത് ഞങ്ങൾ മടക്ക യാത്ര നടത്തി. വല്ല വിധേനയും വെമ്പള്ളിയിൽ അജയ്-യുടെ വീട്ടിൽ ചെന്നു കേറി. ആന്റിക്ക് ഞങ്ങളെ ചായ കുടിപ്പിക്കാൻ നന്നേ നിർബന്ധിക്കേണ്ടി വന്നു. കുറേ നേരം ഞങ്ങൾ വിശ്രമിച്ചു. ചെമ്മീൻ ചീയുന്നേനു മുന്നെ ആറു മണിയോടെ നേരേ ഇടുക്കിക്കു വെച്ചു പിടിച്ചു.

പെയ്ത്ത് കുളമാക്കിയ റംസാൻ ട്രിപ്പ് അങ്ങനെ ശാപ്പാടിന്റെ പച്ചയിൽ ഉജ്ജ്വലമായി.


എപ്പിലോഹ് - 1) കഞ്ഞിക്കുഴിയിൽ ചെന്നു പറ്റിയിട്ട് ഞാൻ ആദ്യം തേടിയത് ആ പെറ്റ് ബോട്ടിലായിരുന്നു. അടപ്പു ഒരു സീല്ക്കാരശബ്ദത്തോടെ തുറന്നു, ശ്വാസം മുട്ടിയിരുന്ന കള്ള്‌ ഒന്നു മൂരി നിവർന്നു. നുരഞ്ഞു മൂത്തു കള്ളൻ! ഒരു കള്ളപ്പം റെസിപ്പീക്കുള്ളതു ഊറ്റിക്കൊടുത്തിട്ട് ഞാൻ അതപ്പഴേ അകത്താക്കി. കേടാകുന്ന ഭക്ഷണ പാനീയങ്ങൾ നമ്മൾ പാഴാക്കാതെ യഥാസമയം ഉപയോഗിക്കണം.

2) ഫുഡ്ഡടി തീർന്നില്ല. അന്ന്‌ അത്താഴത്തിന്‌ കപ്പബിരിയാണി ആയിരുന്നു. എനിക്കതു വർണ്ണിക്കാൻ മേല
!

3) പിറ്റേന്ന് ഓഫീസിലേക്കുള്ള പൊതിച്ചോറിൽ ചെമ്മീൻ ചാകര!

4) സത്യം പറഞ്ഞാൽ പിന്നെ കുറെ നാളിങ്ങോട്ട് ഞങ്ങളുടെ ജാതകത്തിൽ ഇഷ്ടഭക്ഷണ സമൃദ്ധി എന്നൊരു യോഗം തെളിഞ്ഞു നിന്നിരുന്നു.

5) അതായത് ആ വാരാന്ത്യം വേറൊരു ട്രിപ്പ്...

Wednesday, July 27, 2016

കുമരകം - 1

“റംസാനെന്താ പരിപാടി?”

“ഒന്നൂല്ലാ..”

“എങ്ങോട്ടേലും തെറിച്ചാലോ?”

“എങ്ങോട്ട്?”

“കുമരകം?? പാവപ്പെട്ടവന്റെ ഒരു വള്ളംകളി നടത്താം, എപ്പടി?”

ഡീലാകാൻ അധികം ആലോചിക്കാനുണ്ടായിരുന്നില്ല്ല, ‘pillers’ നു. ഈ പിള്ളേർസ് നമ്മൾ അഞ്ച്ചെട്ട് കസിൻസ് ഉൾപ്പെടുന്ന ഒരു വാട്സാപ്പ് ഗ്രൂപ് ആണ്‌. അതിൽ ഞാൻ, അജയ്, ജ്യോതി, ജിഷ്ണു എന്നിവരാണ്‌ മേല്പ്പറഞ്ഞ ആലോചന നടത്തിയത്.

അപ്രകാരം റംസാൻ തലേന്ന്, അതായത് ജൂലൈ 5 ചൊവ്വ, ജോലി കഴിഞ്ഞ് എളേപ്പന്റെ സ്ഥലമായ കഞ്ഞിക്കുഴി(ഇടുക്കി)യിൽ എത്തി. രാത്രി അവിടെ തങ്ങി. വീട്ടു വിശേഷം നാട്ടു വിശേഷം, മൊബൈൽ ഗെയിം, സിനിമ(സ്സെൻഡർ!) ഇത്യാദികൾ കഴിഞ്ഞുറങ്ങുമ്പോൾ നേരം പാതിരാ. നാളെ കുമരകത്തിനു എപ്പോൾ തിരിക്കും എന്ന് ആകുലതയ്ക്കു നേരെ ‘ഒറക്കം തെളിയുന്നേന്‌ അനുസരിച്ച്’ എന്നൊരു തർക്കു(ത്തരം) തട്ടിയേച്ച് ശിറുപിറൂന്നു പെയ്യുന്ന മഴയുടെ തണുപ്പിനെ പുറത്തു നിർത്തി ഒരു പുതപ്പിനടിയിലേക്കു നൂണ്ടു.

ഒരൊന്നര മണിക്കൂർ വൈകി ഏഴരയ്ക്കു വണ്ടിയെടുത്തു. ഒപ്പം ജിഷ്ണുവും ജ്യോതിയും. വെമ്പള്ളി(ഏറ്റുമാനൂർ)യിൽ നിന്നും അജയ്-യെ പൊക്കണം, അവിടുന്നു വേണം കുമരകത്തിനു പോകാൻ. രാവിലെ ഒന്നും കഴിക്കാൻ നിന്നില്ല, അത് വെമ്പള്ളിയിൽ നിന്നും ആകാം എന്നുകണക്കു കൂട്ടി.

കഞ്ഞിക്കുഴിയിൽ നിന്നും വണ്ണപ്പുറത്തേക്ക് കള്ളിപ്പാറ കഴിഞ്ഞുള്ള ഇറക്കം ഇറങ്ങുമ്പോൾ ഇന്നു വരെ ആ റൂട്ടിൽ കിട്ടിയിട്ടില്ലാത്ത ഒരു ദൃശ്യാനുഭവം കിട്ടി. വണ്ണപ്പുറം-തൊടുപുഴ എന്നിങ്ങനെ പരന്നു വിശാലമായിക്കിടക്കുന്ന താഴ്‌വാരത്തിനു മീതെ പാറിക്കളിക്കുന്ന പഞ്ഞിത്തുണ്ടുകൾ പോലുള്ള മഞ്ഞ്.. മേഘക്കുഞ്ഞുങ്ങൾ... കുമരകത്തു ചെല്ലുമ്പോഴേ തുറക്കേണ്ടി വരൂ എന്നു കരുതിയ ക്യാമറയെ അവിടെ വച്ചു വിളിച്ചെണീപ്പിച്ചു.


ഓള്രെഡി അല്പം ബിസി സ്റ്റേജിലാരുന്നെങ്കിലും അവിടെ നിന്ന്‌ ആ കുളിരു കൊണ്ട് ആ പ്രഭാതക്കാഴ്ച ആസ്വദിക്കാതിരിക്കാൻ ആവുമായിരുന്നില്ല. എന്തായാലും ആ കാഴ്ച ഞങ്ങളെ പത്തിരുപത് മിനിറ്റ് അവിടെ പിടിച്ചു നിർത്തുക തന്നെ ചെയ്തു. എറണാകുളത്തിന്റെ ഇങ്ങേയറ്റത്ത്, അതായത് തൃപ്പൂണിത്തുറ, കോലഞ്ചേരി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് പ്രത്യേകിച്ചും, ഹൈറേഞ്ചിലേക്കു പറന്നു കയറാൻ പറ്റിയ ഒരിടനാഴിയാണ്‌ ഈ റൂട്ട്. കഠിനമായ കയറ്റവും കൊടും വളവുകളും ഉള്ള തനി ഹൈറേഞ്ച് വഴിയാണ്‌. എങ്കിലും ഇടയ്ക്കു വിശ്രമിക്കാൻ പ്രേരിപ്പിക്കുന്ന ഇത്തരം കാഴ്ചകളും തനി ഹൈറേഞ്ച് നാടൻ ശാപ്പാടും ഒക്കെ കിട്ടുന്ന നിരവധിയിടങ്ങൾ അതിനു യുക്തമായ സ്ഥലങ്ങളിൽ തന്നെ രാത്രികളിൽ പോലും മിഴി തുറന്നു നിങ്ങളെ കാത്തിരിപ്പുണ്ടാവും. ഒരു വൈകുന്നേരം എറണാകുളത്തു നിന്നും ഇങ്ങു പിടിച്ചാൽ കള്ളിപ്പാറ കേറ്റം കേറിയിങ്ങെത്തുമ്പോൾ വണ്ടിയുടെ കിതപ്പാറ്റാൻ ഒന്നു നിർത്തുകയുമാവാം, മഞ്ഞിന്റെ അകമ്പടിയോടെ ചൂളം വിളിച്ചെത്തുന്ന മൺസൂൺ കാറ്റത്ത് തിളപ്പൻ കട്ടൻ കാപ്പിയും ഊതിക്കുടിച്ച്, ആ ചൂട് ഗ്ലാസ്സിൽ നിന്നും കയ്യിലേക്കു പകർന്ന് അങ്ങനെ നിക്കാം. പിന്നെ ഇടുക്കിയിലോ, പള്ളിവാസലിലോ, അങ്ങു മൂന്നാറിലോ ചെന്നെത്തും വരെ ഒരു റൊളർ കോസ്റ്റർ റൈഡിനുള്ള ഊർജ്ജം കിട്ടാൻ അതു മതി. അങ്ങനെ ഒന്നു നിക്കാൻ വേണ്ടി മാത്രം വന്നാലും അതൊരു മൊതലാ.

അത്തരം ഏകദിന സഞ്ചാരികൾ എന്നു തോന്നുന്ന ചിലർ അപ്പോൾ കുന്നുകയറി പോകുന്നുണ്ടായിരുന്നു. തൊടുപുഴയും കടന്ന്, നാലമ്പലങ്ങളുടെ രാമപുരത്തു കൂടി, ഉഴവൂരും മരങ്ങാട്ടുപിള്ളിയും കടന്ന്‌ ഞങ്ങൾ വെമ്പള്ളിയിൽ ചെന്നു. ആന്റി സൊയമ്പൻ കള്ളപ്പവും കടലക്കറിയും കരുതി വെച്ചിരുന്നു. അതിൽ ചൂടൻ ചായയുടെ തലോടൽ കൂടിയായപ്പോൾ രണ്ടുമണിക്കൂറിലധികം നീണ്ട യാത്രയുടെ മടുപ്പൊക്കെ മുൻപു കണ്ട മഞ്ഞു പോലെ മാഞ്ഞു പോയി.

ഇനിയാണ്‌ ശെരിക്കുള്ള യാത്ര കിടക്കുന്നത്. അജയ് റെഡിയായി വന്നയുടൻ ‘ലീല’യിൽ ബിജു മേനോന്റെ പുതുസ്വരത്താൽ വാഴ്ത്തപ്പെട്ട ‘കോട്ടയം പട്ടണ’ത്തെ കുറുകെ കടന്ന്, കുമരകത്തേക്കു പാഞ്ഞു.

രാവിലെ വെല്യ കുഴപ്പമില്ലാതെ നിന്ന കാലാവസ്ഥ മോശമാവുന്നതിന്റെ എല്ലാ സൂചനകളും വഴിക്ക് കിട്ടുന്നുണ്ടായിരുന്നു. കോട്ടയം പട്ടണം റംസാൻ പ്രമാണിച്ച് താരതമ്യേന നിർജീവമായിരുന്നു. ഈസ്റ്ററോ ക്രിസ്സ്മസ്സോ വല്ലതും ആയിരുന്നെങ്കിൽ ഉണർവ്വെന്താണെന്നു കാണിച്ചു തന്നേനെ. പണ്ട് അങ്ങനെയൊരു നാളിൽ കോട്ടയത്തു വന്നയൊരാൾക്ക് അവിടെ അടിച്ചു പൂസാകാത്ത രണ്ടേ രണ്ടു പേരെയേ കാണാൻ പറ്റിയുള്ളൂ എന്നൊരു കഥയുണ്ട് - ഒന്ന്‌ രാഷ്ട്ര പിതാവിന്റെ പ്രതിമയും മറ്റേത് പി.സി.ചാക്കോയുടെ പ്രതിമയും.

കുമരകത്തേക്കുള്ള യാത്രയിൽ അജയ് ഗൈഡിന്റെ സ്ഥാനം ഏറ്റെടുത്തു. ചൂണ്ടക്കാർ നിരനിന്നിരിക്കാത്തതെന്ത് എന്ന്‌ അജയ് വിസ്മയിച്ച ആറ്റിറമ്പുകൾ താണ്ടി താറാക്കൂട്ടം മേയുന്ന പാഴ്പ്പാടങ്ങൾ കടന്ന് വണ്ടി കുമരകത്തെത്തി. വന്ന കാര്യം ഇനിയെങ്കിലും പറയാതെ വയ്യ. പക്ഷി സങ്കേതത്തിലൂടെ ഒരു നടത്തം, മൂക്കറ്റം ശാപ്പാട്, പറ്റുമെങ്കിൽ വല്ല മീൻ ഐറ്റംസ് വാങ്ങി മടക്കം; അത്രേയുള്ളൂ.

എന്തായാലും ഞങ്ങളു ചെന്നപ്പോ മണി പന്ത്രണ്ടു കഴിഞ്ഞു. അന്വേഷണത്തിന്റെ ഒടുവിൽ ‘ബേദ് സാൻൿച്വറി കാണാൻ രാവിലെ വന്നിട്ടേ കാര്യമുള്ളൂ’ എന്നു കേട്ടു. നടക്കാനായിട്ട് കുമരകത്തോട്ട് പെട്രോലും കത്തിച്ചു വരേണ്ട കാര്യമില്ലാരുന്നല്ലോ എന്ന ചിന്തയിൽ, ഹൗസ് ബോട്ടിന്റെ വലിപ്പം പേഴ്സിനില്ല എന്ന ബോധ്യത്തിൽ ഞങ്ങൾ ഒരു ചെറിയ ബോട്ടെടുത്തു. ഒരു മണിക്കൂർ ഒന്നു കറങ്ങാൻ, ഫീസ് 500 Rs./hr.

ആദ്യം അജയും ഞാനും ബോട്ടിൽ കയറി. പിന്നെ ജ്യോതിയും. ഒടുവിൽ ജിഷ്ണു ബോട്ടിൽ കയറുമ്പോഴാണ്‌ ആ ഒരു നഗ്ന സത്യം ഞങ്ങൾ മനസ്സിലാക്കിയത് - ജിഷ്ണു വിന്‌ ജലയാത്ര ഭയമണ്‌. മസിലു പിടിച്ച്, പിച്ച വെച്ച്, ഇതെങ്ങാനും ചെരിയുമോ മറിയുമോ എന്ന ഭായത്താൽ ഉലയുന്ന ബോട്ടിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് അള്ളിപ്പിടിച്ച് ജിഷ്ണു വല്ല വിധേനയും യാത്ര തുടങ്ങി. പിന്നത്തെ പത്തു മിനിറ്റ്

‘അയ്യോ, ഈ ബോട്ടിനു വെള്ളക്കേടുണ്ടല്ലോ...’

‘അയ്യോ ഇതു വെള്ളം കേറുന്നതല്ല, ലവൻ മുള്ളുന്നതാണല്ലോ.’ എന്നൊക്കെ പറഞ്ഞങ്ങു കൂടി.

വിശാലമായ വേമ്പനാട്ടു കായലിലേക്കു ഞങ്ങൾ കയറുമ്പോൾ മാനം വല്ലാതെ ഇരുളാൻ തുടങ്ങിയിരുന്നു. ബോട്ടുകാരൻ ചേട്ടൻ യാത്രാനേരം ഒന്നര-രണ്ട് മണിക്കൂറാക്കിയാൽ നമുക്ക് കനാലു വഴിയൊക്കെ പോകാം, നാടൻ ഫൂഡ് അടിക്കാം എന്നൊക്കെ ചില ഓഫറുകൾ വെച്ചു. അങ്ങനെയെങ്കിൽ നമ്മൾ ഇപ്പോഴെ ഭക്ഷണം ബുക്ക് ചെയ്തിട്ട് പോകണം എന്നും പറഞ്ഞു. ഞങ്ങൾ ഒന്നാലോചിച്ചപ്പോൾ അതു തള്ളിക്കളയാമെന്നു വെച്ചു. കാരണം ബോട്ട് ചാർജ്ജ് ഇരട്ടിയാകും. നമുക്ക് യാതൊരു ഊഹവുമില്ലാത്ത സ്ഥലത്തെ ശാപ്പാട് ആകും. കൊല്ലുന്ന റേറ്റ് വാങ്ങിയെന്നുവരാം. അങ്ങനെ ഏറ്റു പോയാൽ പെട്ടു പോയേക്കും എന്നൊക്കെ കരുതി അതങ്ങു ഒഴിവാക്കി. നമുക്ക് ഒരു മണിക്കൂറിൽ ക്ലോസ് ചെയ്യാമെന്നു ചേട്ടനോടും പറഞ്ഞു. അങ്ങനെ യാത്ര ചെയ്യവേ ദൂരെ പാതിരാമണൽ ദ്വീപും പിന്നെ ഓരോ അതിരും കരയുമൊക്കെ ഞങ്ങളുടെ സാരഥി കാട്ടിത്തന്നു.

ഓളപ്പരപ്പിൽ ചലിക്കുന്ന ഓലപ്പുരകൾ പോലെ വഞ്ചിവീടുകൾ കറങ്ങി നടപ്പുണ്ടായിരുന്നു. ഞാൻ അവരോട് എന്റെ മുൻ വഞ്ചിവീട് യാത്രയുടെ വിശേഷങ്ങൾ കുളങ്ങര സാറിനെപ്പോലെ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു.

സവാരി ഒരു മുപ്പത്തഞ്ചു മിനിറ്റു കഴിഞ്ഞു കാണാണം... ഞങ്ങളുടെ യാത്രയിൽ കരിനിഴൽ വീഴ്ത്തിയ സംഭവത്തിന്റെ തുടക്കം അവിടെയായിരുന്നു... ഞങ്ങൾ ജലം കൊണ്ട് മുറിവേല്ക്കാൻ പോകയാണെന്ന് അപ്പോളറിഞ്ഞില്ല.

{...cont'd : click here}

Wednesday, August 13, 2014

പതിമൂന്നാന്തീ!

ചില ദിവസങ്ങൾ അങ്ങനെയാണ്‌. വമ്പൻ പ്രതീക്ഷകളോടെയും എളിയ ശ്രമങ്ങളോടെയും തുടങ്ങിയിട്ട് അവസാനം ഒരു കിഴവൻ കഴുതയെപ്പോലെ ഞരങ്ങി ഞരങ്ങിത്തീരും. അങ്ങനത്തെ ഒരു ദിവസത്തെപ്പറ്റിയാണ്‌ ഈ കുറിപ്പ്. ഇന്നത്തെ എന്റെ മൂഡോഫുകളുടെ കഥയിലേക്ക് സ്വാഗതം.

രാവിലെ പതിവിലും നേരത്തെ ഉണർന്നതിനു കാരണം മൂന്നു നാലു ദിവസമായിട്ടും മരുന്നു കഴിച്ചിട്ടും മാറാത്ത ചുമ നല്കിയ അലോസരമാണ്‌. ഹൈറേഞ്ചിലെ മഴക്കാലക്കുളിര്‌ രൂക്ഷമാണ്‌. ഇതിൽ നിന്നു രക്ഷപ്പെടാൻ കമ്പിളി കൊണ്ട് മൂടിപ്പുതച്ചും മങ്കിക്യാപ് ധരിച്ചുമാണ്‌ ഉറക്കം. എന്നിട്ടും രാവിലെ കഫം തൊണ്ടയിൽ കൂട്ടുകൂടി കഷ്ടപ്പെടുത്തിയപ്പോൾ എഴുന്നേറ്റു.

ഒരു വൻ യുദ്ധത്തിനൊടുവിൽ കണ്ഠത്തിലുടക്കിയ കഫത്തെ പറ്റുന്നത്ര ഗെറ്റൗട്ടടിച്ചിട്ട് പല്ലു തേപ്പും ഷേവിങ്ങും കഴിഞ്ഞപ്പോൾ ഇന്നത്തെ ദിനം നേരത്തെ തുടങ്ങിയെന്നോർത്ത് സന്തോഷിച്ചു. ആ അധികനേരത്ത് ബൈക്ക് കഴുകാമെന്നു വെച്ചു. വഴിയിലെ ചെളി മുഴുവൻ ചൂടി ഒരാഴ്ചയായി ഓടുകയാണ്‌ കുടുകുടുവണ്ടി. വാരാന്ത്യത്തിൽ വണ്ടി കഴുകാൻ പറ്റാഞ്ഞതിന്റെ കുറ്റം ഇന്നു തീർത്തു.

അത്യാവശ്യമുള്ള ചില ബാങ്കിടപാടുകൾ തീർക്കുന്നതിന്‌ അച്ഛനെ ഏർപ്പാടാക്കി. ബാങ്കിലടയ്ക്കാനുള്ള തുകയുടെ ചെക്ക് എഴുതി. നാളെ ഞാനും ബാങ്കിൽ നേരിട്ടു ചെല്ലണം. ഇത്രയൊക്കെയായപ്പോഴേക്കും സമയമായി. ഷർട്ട് നേരത്തെ ഇസ്തിരിയിട്ടു വെച്ചിട്ടുണ്ട്, അപ്പോൾ ആ പണി ഒഴിവായി. ഇന്നു പുതിയ പാന്റ്സ് ആണു ധരിക്കുന്നത്. അതിന്റെ ഒരു സന്തോഷവും ഉണ്ട്.

കുളിയൊക്കെ കഴിഞ്ഞ് വന്നപ്പോഴേക്കും മഴയായി. ഭക്ഷണം കഴിച്ച് കൃത്യ സമയത്തുതന്നെ ഇറങ്ങി. മഴയ്ക്ക് കാഠിന്യം കുറവാണ്‌. ടൗണിൽ പതിവു സ്ഥലത്ത് ബൈക്ക് പാർക്ക് ചെയ്തിട്ട് പതിവു ബസ്സിൽ ഓഫീസിലേക്ക് പോയി. പുറപ്പെട്ട ശേഷമാണ്‌ ആ സത്യം ഞാൻ തിരിച്ചറിഞ്ഞത്. മൊബൈൽ ഫോൺ എടുക്കാൻ മറന്നിരിക്കുന്നു!! മനസ്സിൽ ഒരു ചില്ലുകൊട്ടാരം ഉടഞ്ഞുവീണൂ. ഇന്നു ബുധനാഴ്ച. ഓഫീസിൽ വലിയ തിരക്കുള്ള ദിവസമാണ്‌. പലയിടത്തു നിന്നും ഔദ്യോഗിക ആവശ്യങ്ങൾക്ക് വിളി വരും. ബസ്സിൽ നിന്നും ഇറങ്ങി തിരികെ വീട്ടിൽ വന്ന്‌ മൊബൈൽ എടുത്താലോ എന്നു വരെ ചിന്തിച്ചുപോയി.

ബെസ്റ്റ്!! പത്തരയ്ക്ക് ജില്ലാ കളക്ടറുടെ ചേംബറിൽ ഒരു മീറ്റിങ്ങ് ഉണ്ട്. ബന്ധപ്പെട്ട സെക്‌ഷനിലെ ആൾ ലീവായതുകൊണ്ട് പകരം ഞാൻ കയറണം. അതുകൊണ്ട് ഇന്നെന്തായാലും താമസിച്ച് ഓഫീസിലെത്താൻ പറ്റില്ല. ഫോൺ ഇല്ലാതെ തന്നെ യാത്ര തുടരാൻ നിശ്ചയിച്ചു. ഓഫീസിൽ വന്നയുടനെ വീട്ടിൽ വിളിച്ച് ഞാൻ ഫോൺ എടുത്തിട്ടില്ലെന്ന്‌ അറിയിച്ചു. അച്ഛൻ ബാങ്കിൽ പോകുന്ന സമയത്ത് എന്തെങ്കിലും ആവശ്യം വന്നാൽ ഓഫീസ് നമ്പറിൽ വിളിച്ചാൽ മതിയെന്ന്‌ ശട്ടം കെട്ടി.

രണ്ടു മൂന്നു ദിവസമായി ചെയ്യാൻ പറ്റാതിരുന്ന ഒരു ഓർഡർ തയ്യാറാക്കി ഒപ്പിടുവിച്ച് അയക്കണം. അതിന്‌ അവലംബമായ അപേക്ഷ ഇന്നലെ മുതൽ തിരയുന്നതാണ്‌. അവസാനം സ്കാൻ ചെയ്തതിന്റെ പ്രിന്റ് എടുത്ത് ഫയൽ എഴുതി വെക്കാമെന്നു നിനച്ചു. പക്ഷേ പ്രിന്ററിന്റെ ടോണർ നിറയ്ക്കാനായി ഇന്നലെ കൊടുത്തിരിക്കുകയാണ്‌. മറ്റൊരു പ്രിന്ററിലെ കാട്രിഡ്ജ്‌ തല്ക്കാലത്തേക്ക് എടുത്ത് പ്രിന്റെടുത്തു ഫയലാക്കി. അപ്പോഴേക്കും മീറ്റിങ്ങിനു പോകാറായി.

ഇടുക്കി മെഡിക്കൽ കോളേജ് രൂപീകരണം സംബന്ധിച്ച യോഗമാണ്‌. മെഡിക്കൽ കോളേജിന്റെ സ്പെഷ്യൽ ഓഫീസറും പ്രിൻസിപ്പലും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും കളക്ടറുടെ അധ്യക്ഷതയിൽ കൂടിയിരിക്കുകയാണ്‌. ആ യോഗത്തിൽവെച്ചു ഞാൻ അനിയന്ത്രിതമായി ചുമയ്ക്കാൻ തുടങ്ങി. ഒരു റൗണ്ട് കഴിയുമ്പോൾ തുടങ്ങും അടുത്തത്. ഇറങ്ങിപ്പോകാനും വയ്യ, ഇരിക്കാനും വയ്യ, അടക്കിവെക്കാനും വയ്യ! ചുമച്ചു തുമച്ച്‌ എന്റെ കണ്ണു നിറഞ്ഞു. ഭാഗ്യത്തിന്‌ അപ്പോൾ ചായ എത്തി. ചൂടു ചായ രണ്ടു കവിൾ മൊത്തിക്കുടിച്ചപ്പോൾ തൊണ്ടയിലെ കിരുകിരുപ്പും ചുമയും ശമിച്ചു. പിന്നീട് യോഗത്തിൽ എന്റെ സാന്നിദ്ധ്യം ശാന്തമായിരുന്നു.

യോഗം കഴിഞ്ഞിറങ്ങിയപ്പോൾ കാല്പാദത്തിന്റെ ഒരു വശത്ത് ചോര ഒലിക്കുന്നു. അട്ട! ഓഫീസിന്റെ പരിസരത്തും റോഡരികിലുമെല്ലാം മഴയായാൽ അട്ടയുടെ എട്ടുകളിയാണ്‌. രാവിലെ ബസ്സിറങ്ങി ഓഫീസിലേക്കു നടന്നു വരുന്ന വഴി എപ്പോഴോ കയറിപ്പറ്റിയതായിരുന്നു ഈ അട്ട. ആശാൻ പണ്ടേ ആവശ്യത്തിനു ചോര മോന്തി സ്ഥലം കാലിയാക്കിയിരുന്നു. പുത്തൻ പാന്റ്സിന്റെ അടിഭാഗത്ത് അല്പം ചോര പറ്റിയിട്ടുണ്ടെങ്കിലും ഇരുണ്ട നിറമുള്ള തുണിയായതിനാൽ ഒന്നും കാണാനില്ല. തുടർന്ന് ഞാൻ കാൽ കഴുകാൻ പോയി.

സീറ്റിൽ ചെന്നപ്പോൾ അവിടെ പൂരത്തിനുള്ള ആൾ. ഓരോ അപേക്ഷയും വാങ്ങി അതിനുള്ള മറുപടിയും പറഞ്ഞു. ഇന്നു തന്നെ തയ്യാറാക്കേണ്ട റിപ്പോർട്ടുകൾക്കുള്ള പേപ്പറുകൾ ശരിയാക്കൻ ഏർപ്പാടുണ്ടാക്കി. രാവിലെ ചെയ്യാൻ ഉദ്ദേശിച്ചിരുന്ന ഓർഡർ ഡ്രാഫ്റ്റ് ചെയ്ത് വേഗം തന്നെ സാങ്ക്‌ഷനാക്കി അയയ്ക്കാൻ ഏല്പ്പിച്ചു. സമയം 12.45! അതിനിടയിൽക്കൂടി തുരുതുരെ ഫോൺ കാളുകൾ(ഓഫീസ് ഫോണിൽ). ഊണുകഴിക്കാൻ പോകുമ്പോളും ഇന്നു തയ്യാറാക്കാനുള്ള റിപ്പോർട്ടുകളുടെ മൂന്നു ഫയലുകളിൽ തൊടാൻ പോലും നേരം കിട്ടിയില്ല.

ഊണുകഴിഞ്ഞു വന്നപ്പോൾ ബാങ്കിൽ നിന്നും വിളി വന്നിരുന്നു. തിരിച്ചു വിളിച്ചു. എഴുതിക്കൊടുത്ത ചെക്ക് അവിടെ മാറാൻ പറ്റില്ലെന്ന്‌. തിരിച്ചടവ്‌ ഒരു ദിവസം കൂടി വൈകും. അങ്ങനെ ഇന്നത്തെ കാര്യം അവിടെയും ഗോവിന്ദ!

വരുന്നവഴി വരാന്തയിലെ ബെഞ്ചിൽ ഒരു മുഖം കണ്ടപ്പോൾ ഒന്നു ഞെട്ടി. ഇയാൾ ഇന്നും വന്നോ!!? കക്ഷി ഒരു ശല്യക്കാരൻ വ്യവഹാരിയാണ്‌. സാവധാനം അയാളുടെ കാര്യം തീരുമാനമാക്കാം എന്ന്‌ പറഞ്ഞാൽ കേൾക്കില്ല. കൊടുക്കുന്ന മറുപടികൾ ഒരു ചെവീൽ കൂടി കയറ്റി മറ്റേ ചെവിയിൽ കൂടി പുറത്തു കളയും. സീറ്റിനു സമീപം തോക്കുപോലെ വന്നു നിൽക്കും, എന്നിട്ട് മോണിട്ടറിലേക്കു നോക്കിക്കൊണ്ട് നിൽപാണ്‌. അങ്ങനെ കക്ഷികൾ നിന്നാൽ എനിക്ക് കംഫർട്ടബിളായി ജോലി ചെയ്യാൻ സാധിക്കില്ല. നമ്മൾ നിരീക്ഷിക്കപ്പെടുന്നു എന്നൊരു തോന്നൽ അറിയാതെ അലട്ടിക്കൊണ്ടിരിക്കും. ഇത് ജോലിയുടെ ഒഴുക്കിനെ ബാധിക്കുമെന്നതിനാൽ അങ്ങനെ നിൽക്കുന്നവരെ ഞാൻ മാറ്റി നിർത്താറുണ്ട്. ഇയാളോടും മറുപടി പറഞ്ഞ ശേഷം ഞാൻ ജോലിയിൽ മുഴുകി. അപ്പോഴും ഇങ്ങേർ ഈ നിൽപാണ്‌. അര മണിക്കൂർ കഴിഞ്ഞു കാണും, അയാൾ സ്വയം പിൻവാങ്ങി (സർക്കാരിനെ കബളിപ്പിക്കുന്നതു തൊഴിലാക്കിയ ആളായതുകൊണ്ടാണു കെട്ടോ ഈ സമീപനം). പക്ഷേ, ഒന്നുറപ്പ് - അയാൾ മൂന്നു പ്രവൃത്തി ദിവസങ്ങൾക്കകം വീണ്ടും വരും.

രണ്ടു റിപ്പോർട്ടുകൾ അയച്ചു. ഇനി ഒന്നു കൂടി. അതിന്റെ പണി തുടങ്ങുന്ന നേരത്ത് ‘കാതു കുത്തിയവൻ പോയപ്പോൾ കടൂക്കനിട്ടവൻ വന്നു’ എന്നു പറയുന്ന പോലെ ഒരു കടുംവെട്ട് കക്ഷി വന്നു. ഇതും നമ്മുടെ ഒരു സ്ഥിരം ക്ലയന്റാണ്‌. ഇയാളുടെ അപേക്ഷയിലെ സർക്കാർ ഉത്തരവു സംബന്ധിച്ച് ഒരു തർക്കമുണ്ട്. അതിന്റെ റിപ്പോർട്ടു കിട്ടാതെ ഇങ്ങേരുടെ പ്രശ്നം പരിഹരിക്കാനാവില്ല എന്ന വിവരം എനിക്കറിയാവുന്ന എല്ല ഭാവത്തിലും വികാരത്തിലും അയാളുടെ മുഖത്തു നോക്കിയും ആവർത്തിക്കേണ്ടി വന്നപ്പോൾ സ്ക്രീനിൽ നിന്നു കണ്ണെടുക്കാതെയും അയാളെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. പത്തുപതിനഞ്ചു മിനിറ്റ് വേണ്ടിവന്നു അയാളെയും വല്ലവിധേനയും ഒന്നു സമാധാനിപ്പിച്ചു വിടാൻ. ധൃതി കൂട്ടി റിപ്പോർട്ട് പ്രിന്റെടുത്തു. അപ്പോൾ അതിൽ ഒരു പിശക്‌. ഏറ്റവും അത്യാവശ്യമായി എന്നെല്ലാം ഡ്രാഫ്റ്റ് തയ്യാറാക്കിയോ അന്നെല്ലാം അതിൽ അറ്റകുറ്റപ്പണി വേണ്ടിവന്നിട്ടുണ്ട്. ഇന്നും വിഭിന്നമല്ല. ഡ്രാഫ്റ്റ് റെഡിയായപ്പോൾ ഫയലിൽ ഒപ്പിടേണ്ട ഏമാൻ സീറ്റിലില്ല. കളക്ടറുമായി സംസാരിക്കുന്നു. കാത്തു നിന്നുനിന്ന്‌ ഒരു ഇരുപത്തഞ്ചു മിനിറ്റും പതിവായി പോകുന്ന ബസ്സും കടന്നുപോയി. അവസാനം കക്ഷിയുടെ കൈവശം റിപ്പോർട്ട് കൊടുത്തയച്ചപ്പോൾ നേരം ഏറെ വൈകി. അതിനിടെ, റിപ്പോർട്ടു കൈപ്പറ്റി എന്നെഴുതി ഒപ്പിട്ടു തരാൻ പറഞ്ഞപ്പോൾ ‘കയ്യിൽ പറ്റി’ എന്നയാൾ എഴുതിവെച്ചത് പിന്നീട് ചിരിക്കാനും വകനല്കി. വാലിനു തീപിടിച്ചതുപോലെ തിരക്കിട്ട് കാര്യങ്ങൾ നടത്തേണ്ടി വന്ന മറ്റൊരു ദിനം കൂടി.

തിരികെ പോരുമ്പോൾ ഉടനീളം മഴ. കട്ടപ്പനയ്ക്കുള്ള വഴിയിൽ നിറയെ മഞ്ഞ്. ബസ്സിലിരുന്ന്‌ അതികഠിനമായി ചുമച്ചു. അത് ഏറിയപ്പോൾ എനിക്ക് എന്നോടു തന്നെ ഈർഷ്യ തോന്നി. ഭാഗ്യവശാൽ അല്പം കഴിഞ്ഞപ്പോൾ ശമനമുണ്ടായി. ടൗണിൽ നിന്നും വീട്ടിലേക്കു ബൈക്കിൽ വരുമ്പോഴും മഴ. ചുരുക്കത്തിൽ രാവിലെ വണ്ടി കഴുകിയതിന്റെ ഗുണം തീർന്നുകിട്ടി. ഒരു ദിവസം തികച്ച് വൃത്തിയായിട്ടിരിക്കാൻ വണ്ടിക്ക് യോഗമില്ലെന്നു തോന്നുന്നു.

സകല പ്രസരിപ്പും വറ്റി ചുമച്ചു പൊട്ടിയ തൊണ്ടയും മഴയേറ്റു വിറങ്ങലിക്കുന്ന ശരീരവുമായി നാളെയെങ്കിലും നന്നാവുമെന്ന പ്രതീക്ഷയോടെ!


PS : നാളെ നന്നാവാനേ തരമുള്ളൂ. കാരണം ഞാൻ ഒരു ഓഫ് എടുക്കുകയാണു നാളെ!

Wednesday, June 19, 2013

അവധികൾ നല്കുന്ന പുതുജീവൻ

മെയ് മാസം മുഴുവൻ ജോലിയുടെ ഭാഗമായുള്ള ഒരു ട്രെയിനിങ്ങിനായി തിരുവനന്തപുരത്തായിരുന്നു ഞാൻ. തലസ്ഥാനത്ത് ആണെങ്കിലും നഗരത്തിന്റെ തിരക്കുകളിൽ നിന്നും ആഘോഷങ്ങളിൽ നിന്നും പൂർണ്ണമായും അകന്ന്, തികച്ചും ഒരു വിദ്യാർഥിയെപ്പോലെ തന്നെ പഠനത്തിന്റേതായ സകല പിരിമുറുക്കങ്ങളും അനുഭവിച്ച് ഒരു മാസം. ശീർഷകത്തിൽ പറഞ്ഞിരിക്കുന്നതു പോലെ ഇതൊരു അവധിക്കാലമായിരുന്നു - പതിവായി പഴകിപ്പോയ ചര്യകളിൽ നിന്നും സ്ഥലങ്ങളിൽ നിന്നുമുള്ള ഒരവധി.

കൊടും വേനലിന്റെ മൂർദ്ധന്യത്തിലാണ്‌ ഞാൻ വീടു വിട്ടത്. തിരികെ വരുമ്പോഴേക്കും മഴക്കാലമാവും എന്നുറപ്പുണ്ടായിരുന്നു. അതിനാൽ കുടയും കയ്യിൽ കരുതി. നഷ്ടബോധം തോന്നിയത് ആകെ ഒരു കാര്യത്തെ പറ്റിയാണ്‌. വീടും ഈ ചെറിയ പട്ടണവും ഈ ഋതുസംക്രമവേളയിലൂടെ കടന്നു പോകുന്നത് നോക്കിനില്ക്കുക കൗതുകകരമാണ്‌. ആ രസക്കാഴ്ചയ്ക്കു നേർസാക്ഷ്യം വഹിക്കാനൊക്കില്ലല്ലോ എന്നൊരു നഷ്ടബോധം. ജലക്ഷാമത്തിന്റെ കയ്പ്പുനീർ തേകിയ ഈ വേനൽ ജലവറുതികളും കൊണ്ടു വരുന്ന ഇടവപ്പാതിയിലേക്ക് ചുവടുമാറുന്നതു കണ്ടിരിക്കാൻ പറ്റിയില്ല. ഒരു മാസത്തിനു ശേഷം തിരികെ വ്യത്യസ്തമായ ഭൂമികയിലേക്കുള്ള മടങ്ങി വരവ്. എത്ര തന്നെ കണ്ടിട്ടുള്ളതെങ്കിലും ഞാൻ പടിയിറങ്ങിപ്പോയ മണ്ണിലേക്കല്ല ഇപ്പോൾ വന്നു ചേർന്നിരിക്കുന്നത് എന്ന ബോധ്യം - അതു തരുന്ന അല്പനേരത്തെ അപരിചിതത്വം. പൊരുത്തപ്പെടുമോ എന്നറിയാതെ ഒരു കൂടിച്ചേരലിനായുള്ള യാത്ര പോലെ.. അറിഞ്ഞുകൊണ്ട് നേരിടേണ്ടിവരുന്ന ആ അനിശ്ചിതത്വത്തിലേക്കുള്ള മടക്കം!

ആ യാത്രയുടെ അങ്ങേയറ്റത്തും ഇങ്ങേയറ്റത്തുമുള്ള വൈരുദ്ധ്യങ്ങൾ പറയാം. പോയപോക്കിന്‌ കയ്യിൽ കുടിവെള്ളം കരുതാഞ്ഞതിൽ വിഷമിച്ചെങ്കിൽ തിരിച്ചിങ്ങോട്ട് ആർത്തു പെയ്യുന്ന മഴയുടെ മുഴക്കത്തിൽ മുഴുകാൻ വെമ്പിയിരിക്കുകയായിരുന്നു ഞാൻ. പക്ഷേ, അത്രയൊന്നും ഉണ്ടായില്ല. ഇടവിട്ടു മാത്രം ഘോരഘോരം പെയ്ത പെരുമഴയൊഴികെ. പോകും വഴി ഞൻ കണ്ടത്, വീണുകിട്ടിയ വേനൽമഴയിൽ നിന്നും ഉയിർകൊണ്ട് പച്ചപ്പിന്റെ നേരിയ കതിരുകൾ ചൂടി റോഡരികിലെ പാറക്കെട്ടുകളിലും കയ്യാലകളിലും നില്ക്കുന്ന പുൽനാമ്പുകളാണ്‌. അവയെല്ലാം വള്ളിപ്പടർപ്പുകൾ ഭൂരിപക്ഷം നേടിയ ഹരിത കംബളം കൊണ്ട് ഇക്കാലത്തിനിടെ മൂടപ്പെട്ടിരുന്നു. ഉണങ്ങിയ പുല്ലുകളുടെ മഞ്ഞ നിറം കൊണ്ട് വേനലിൽ പ്രാണൻ കെട്ടുപോയ മലഞ്ചെരിവുകളിൽ ജീവൻ തളിർത്തിരുന്നു. പാറക്കെട്ടുകളിലൂടെ, കുന്നിന്റെ കവിളിണകളിലൂടെ ആനന്ദാശ്രുക്കൾ വെള്ളിനൂലുകളായി ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു. ഇവയെല്ലാം മറച്ചുകൊണ്ട് തലനീട്ടിപ്പിടിക്കുന്ന കോടമഞ്ഞ് ഓരോ പെയ്ത്തിനു ശേഷവും രൂപം പറയാനാവാത്ത വെൺചിത്രങ്ങൾ ആകാശത്തിനു കീഴിൽ വരച്ചിട്ടു. മഞ്ഞിനും മഴയ്ക്കും അതിരിടുന്ന കാറ്റ് ആ ചിത്രങ്ങൾ മായ്ച്ചു കളഞ്ഞു. കരയാൻ വെമ്പുന്ന ബാലികയുടെ മുഖം പോലെ പ്രകൃതിയുടെ ഓമനമുഖം തെല്ലിട വാടി നിന്നു. പിന്നെ ഒരു നീണ്ട ഇരമ്പമായി വന്നു പെയ്തൊഴിഞ്ഞു.

ഇടവപ്പാതിയുടെ വരവറിയിച്ചുകൊണ്ട് പെയ്ത ആദ്യമഴയ്ക്കു ശേഷം ഈയാംപാറ്റകൾ, ആയിരക്കണക്കിന്‌, നനഞ്ഞ ഭൂമിയുടെ വിയർപ്പുരന്ധ്രങ്ങളിലൂടെ പുറത്തേക്കുവന്നു. ആകാശം കാണെ ഒരു ഞൊടി പകച്ചു നിന്നശേഷം ചിറകുകൾ വീശിയാട്ടി പറന്നുയർന്നു... സ്വാതന്ത്ര്യത്തിന്റെ പുത്തൻ ലോകത്തേക്ക്. അറിയാതെയെങ്ങാനും ഒരു മഴത്തുള്ളിയോ ഇലത്തുമ്പിൽ നിന്നും ഉതിർന്നു വീണ ഒരു പെരുംതുള്ളിയോ ആ ചിറകിൽ പതിച്ചാൽ മേനി തളർന്നു നേരേ ഭൂമിയിൽ. ദുർബ്ബലമായ ചിറകുകൾ അടർന്ന് വെറും പുഴുക്കളെപ്പോലെ മണ്ണിൽ അരിച്ചു നടക്കും ചിലവ. പിന്നെയും പറക്കാൻ ഭാഗ്യമുള്ളവർ ഉയരെ കത്തി നില്ക്കുന്ന വഴിവിളക്കിന്റെ പുറംചില്ലിൽ വെളിച്ചത്തെ അന്ധമായി പ്രണയിച്ച് തലതല്ലി മരിക്കുന്നു. ഞാനിരിക്കുന്ന മുറിയുടെ ജനാലച്ചില്ലിൽ നൂറുകണക്കിനു ഈയാംപാറ്റകൾ വന്ന് എന്റെ മുറിയിലെ സി.എഫ്.എൽ. വെളിച്ചത്തിനായി മുട്ടിവിളിക്കുന്നു. അതു കേൾക്കാൻ കൂട്ടാക്കാതെ ഞാൻ നാളത്തേക്കു തയ്യാറാക്കേണ്ട റിക്കാർഡുകളിൽ തല പൂഴ്ത്തുന്നു. രാവിലെ നോക്കുമ്പോൾ ജനാലച്ചില്ലിലും ഭിത്തിയിലും പറ്റിപ്പിടിച്ചിരിക്കുന്ന ചിലന്തിവലകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചിറകുകൾ കാണാം. താഴെ ചിറകുകൊഴിഞ്ഞും ജീവനൊടുങ്ങിയും കിടക്കുന്ന ഈയാംപാറ്റകളുടെ കൂമ്പാരം. ഇന്നലെ അവർക്കായി തുറന്നു കിടന്ന സ്വാതന്ത്ര്യത്തിന്റെ കവാടങ്ങൾ രാത്രിയിലെ മഴയിൽ അടഞ്ഞുപോയിരിക്കാം, അല്ലെങ്കിൽ ആളൊഴിഞ്ഞ പൂരപ്പറമ്പു പോലെ നിശ്ചേതനമായിരിക്കാം.

വേരോടടുത്ത്, മണ്ണിൽ കാലുറപ്പിച്ച് പ്ലാവിന്റെ ചുവട്ടിൽ ചാരിയിരിക്കുകയാണ്‌ ചക്കകൾ. അതിലൊന്നു പഴുത്തതാണ്‌. സമീപത്തു കൂടി പോകുമ്പോൾ മണം കിട്ടുന്നുണ്ട്. എലിയോ മറ്റോ ആവണം അതിന്നലെ തുരന്നു വച്ചിട്ടുണ്ട്. തുറന്നു വെച്ച മധുപാത്രത്തിൽ നിന്നും അമൃതുനുകരുന്ന ഈച്ചകളും മറ്റ് ഷഡ്പദങ്ങളും. എവിടെ നിന്നോ ഇറങ്ങിവന്ന ഒരണ്ണാൻ അവയെ ആട്ടിയകറ്റി വിരുന്നുണ്ടുതുടങ്ങി.

പുറത്തേക്കൊന്നിറങ്ങി തെല്ലിട വെറുതെ നിന്നാൽ മൂളിപ്പാട്ടും പാടിപ്പൊതിയുന്ന കൊതുകുകൾ. ഓരോ കൊതുകുകടിയും വരാൻ പോകുന്ന അസംഖ്യം അസുഖങ്ങളുടെ നാന്ദിയാണെന്ന തിരിച്ചറിവിൽ സ്വന്തം ശരീരത്തിലേക്ക് കാലെന്നും കരണമെന്നും നോക്കാതെ പതിയുന്ന കൈത്തലം. ചിതറിപ്പതിഞ്ഞ ഒരു ചോരത്തുള്ളിയുടെ നടുവിൽ പറ്റിപ്പിടിച്ചിരിക്കുന്ന കൊതുക് - രക്തസാക്ഷി. ഇതു കണ്ടിട്ട് എന്നെ കുത്താനുള്ള ഉദ്യമം മതിയാക്കി തൊട്ടടുത്ത് കാണുന്ന ഒരു തുടം വെള്ളത്തിൽ ആയിരം മുട്ടയിടുന്ന മറ്റൊരു കൊതുക് - പോരാളി. പകർച്ചവ്യാധികളെപ്പറ്റിയുള്ള വാർത്ത കേട്ടാൽ വിറയ്ക്കുന്ന നാട്.

Rain season

മഴ തിമിർത്തു പെയ്യാതെ ജൂൺ 3. സ്കൂൾ തുറന്ന ദിവസം. ട്രെയിനിങ്ങിനു ശേഷം ആദ്യമായി ഓഫീസിലേക്കുള്ള യാത്ര. ചാറ്റൽ മഴയുടെ കുളിരിൽ ബസ്സിലിരുന്ന് ബാക്കി നില്ക്കുന്ന ഉറക്കത്തിനായി നീക്കിവെച്ച ഒരു മണിക്കൂറിലേക്ക് പല ബസ് സ്റ്റോപ്പുകളിൽ നിന്നും പറന്നു വന്ന കരച്ചിലുകൾ. സ്കൂളിലേക്കുള്ള ആദ്യയാത്രയുടെ നൊമ്പരങ്ങൾ. വാശികൾ. പുത്തൻ കുടയും ചെരിപ്പും. ഇനിയും തയ്ച്ചു കിട്ടിയിട്ടില്ലാത്ത യൂണിഫോം. ആദ്യദിനം പുത്തൻ മണം വമിക്കുന്ന പുസ്തകങ്ങളുടെയും നോട്ടുബുക്കുകളുടെയും വലയ്ക്കുന്ന ഭാരമില്ല. സ്കൂൾ വരാന്തയിൽ എത്തിവലിഞ്ഞു നിന്ന് ഓടിന്റെ ചാലില്ക്കൂടി ഊർന്നുവീഴുന്ന മഴവെള്ളത്തിൽ കൈ നനച്ചിട്ട് ചോറ്റുപാത്രം തുറക്കുമ്പോൾ പരന്നൊഴുക്കുന്ന മണം. കല്ലിലരച്ച പുളിചേർത്ത ചമ്മന്തിയുടെ നവസുഗന്ധം.

ഓർമ്മകളിലൂടെ നാം അവധിയെടുക്കുകയാണ്‌. ഗൃഹാതുരതയുടെ ഋതുസംക്രമങ്ങളിലേക്ക്, ഒരു മഴവിൽത്തോണിയേറിപ്പോകുവാൻ!