Showing posts with label വാവ. Show all posts
Showing posts with label വാവ. Show all posts

Thursday, July 28, 2016

കുമരകം - 2

ഞങ്ങൾ ജലം കൊണ്ടു മുറിവേല്ക്കാൻ തയ്യാറായി ഇരിക്കവേ ആകാശത്തു മേഘങ്ങൾ ഒരു തായമ്പകയ്ക്കു വട്ടം കൂട്ടി. പൊടുന്നനെ തുള്ളിക്കൊരു കുടമെന്ന കണക്കിനു മഴ പെയ്യാൻ തുടങ്ങി. ആദ്യമൊക്കെ അവഗണിച്ചെങ്കിലും പടിഞ്ഞാറു നിന്നു വീശിയടിച്ച കാറ്റിൽ ബോട്ടിനുള്ളിലേക്കു മഴ നല്ല അസ്സലായി ചാഞ്ഞു പെയ്തു. നാലുചുറ്റും, കീഴിലും വെള്ളമായിരുന്നതു കൂടാതെ ഇപ്പോൾ ആകാശത്തു നിന്നും വെള്ളം..! നനഞ്ഞിരിക്കാൻ വയ്യാതെ ഗതികെട്ട് ബോട്ടിന്റെ വശങ്ങളിലെ മറ താഴ്ത്തി.


ട്‌ർ..ർ..ന്ന്‌ ബോട്ട് അപ്പോഴും ഓടിക്കൊണ്ടിരുന്നു. കാർഡ് ബോർഡ് പെട്ടിയിലടച്ച പൂച്ചക്കുഞ്ഞുങ്ങളുടെ അവസ്ഥയിൽ ഞങ്ങൾ ബോട്ടിലിരുന്ന്‌ വല്ലവിധേനയും കര പറ്റാൻ കാത്തിരുന്നു. പൊതിഞ്ഞുമൂടിയ ബോട്ടിൽ അര മണിക്കൂർ നേരം കൂടി പെരുമഴയത്ത് ഒരു പ്രയോജനവും ഇല്ലാതെ കായലിലൂടെ അലഞ്ഞശേഷം ഞങ്ങൾ കരപറ്റി.

ഭാഗ്യവശാൽ ബോട്ടിൽ കയറുമ്പോൾ ഒരു കുട കരുതിയിരുന്നു. ഞാൻ ആ കുട ചൂടി പുറത്തിറങ്ങി. കാർ ബോട്ട് കിടന്നതിനടുത്തേക്ക് കാർ കൊണ്ടു വന്നു. അപ്പോഴും തുള്ളിക്കൊരു കുടം കണക്കെപെയ്യുകയാണ്‌. വേറെ കുടയും കൊണ്ടു വന്ന്‌ ടീമിനെ മൊത്തം ബോട്ടിൽ നിന്നും ഇറക്കി, ബോട്ടുകാരന്റെ കണക്കും സെറ്റിൽ ചെയ്ത് കാറിൽ കയറി.

ഇനി??

ശാപ്പാട് അടിക്കണം. നേരം ഒന്നര കഴിഞ്ഞു. വിശന്നു തുടങ്ങിയിട്ടേ ഉള്ളൂ. തണ്ണീർമുക്കം ബണ്ട് കാണണം. അതിനു മുൻപ് തണ്ണീർമുക്കം കാരനായ സുഹൃത്ത് വർഗീസ് ചേട്ടനെ വിളിച്ചു. നമ്മടെ ലക്കെന്നു പറഞ്ഞാൽ മതിയല്ലോ, അവധിദിനമായിട്ടും അദ്ദേഹം ജോലിസ്ഥലമായ തിരുവനന്തപുരത്തു തന്നെയാണ്‌. എന്തായാലും മത്സ്യയിനങ്ങൾ വാങ്ങാൻ പറ്റുന്ന ഒന്നുരണ്ടു കടകളെപ്പറ്റിയുള്ള വിവരം തന്ന്‌ വർഗീസ് ചേട്ടൻ സഹായിച്ചു. എന്തുകൊണ്ടോ, തണ്ണീർമുക്കത്തു നിന്നും മീൻ വാങ്ങുന്നതിനോട് ചേട്ടനു യോജിപ്പില്ലായിരുന്നു. അങ്ങനെ ഞങ്ങൾ തണ്ണീർമുക്കത്തിനു വണ്ടി വിട്ടു.

കലശലായ മഴ അപ്പോഴും തകർക്കുകയാണ്‌. എങ്ങും വണ്ടി നിർത്താൻ തോന്നിയില്ല. സിനിമ, കറന്റ് അഫയേഴ്സ് എന്നിങ്ങനെ യുവത്വം തുളുമ്പുന്ന ചർച്ചകൾ പൊടിപൊടിക്കുന്നതു കൊണ്ട് ബോറടി തെല്ലുമില്ല. ചുമ്മാ വീട്ടിൽ കുത്തിപ്പിടിച്ചിരിക്കുന്നതിലും നല്ലത് കൂട്ടമായിട്ട് ഇങ്ങനെ അലയുന്നതു തന്നെയാണ്‌(വണ്ടിയിൽ ഇന്ധനവും കയ്യിൽ ചിക്കിലിയും വേണം, മാസാദ്യം ആയിരുന്നു എന്നത് പ്രത്യേകം ഓർമ്മിക്കുക). അതിനിടെ ‘ഓർഡിനറി’യിലെ പാട്ടു കേട്ടപ്പോഴാണ്‌ അതിന്റെ സംവിധായകനെപ്പറ്റി പരാമർശം ഉണ്ടായത്. പുള്ളി ഒരു ‘വൺ ടൈം വണ്ടർ’ ആയിരുന്നെന്നാണ്‌ ഞങ്ങളുടെ ഒരു ഇത്. പക്ഷെ സദസ്സിലേക്ക് എന്റെ ചോദ്യം മറ്റൊന്നായിരുന്നു - ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ ‘വൺ ടൈം വണ്ടർ’ ആരായിരുന്നു?? പല ഉത്തരങ്ങളും വന്നെങ്കിലും ക്വിസ് മാസ്റ്റർ ‘വെളിപ്പെടുത്തിയ’ ശരിയുത്തരം സരിത എന്നായിരുന്നു. സ്വയം മറന്ന ഞങ്ങളുടെ ചിരിയിലെ വനിതാപ്രാതിനിധ്യം 33% വും കടന്നു.

വണ്ടി ഓടിയോടി ബണ്ടും കടന്നങ്ങു പോയി. അജയ്-യുടെ പരിമിതമായ പ്രാദേശിക ജ്ഞാനം വെച്ച് ഒരു മീൻചന്ത, സാറി, ഫിഷ് മാർക്കറ്റ്(ഇതിനു നാറ്റം അല്പം കുറവുള്ള പോലെ) തപ്പുകയാണു ഞങ്ങൾ. ആലപ്പുഴ റൂട്ടിൽ അല്പം മുന്നോട്ടു പോയെങ്കിലും തിരികെ വന്ന് ആ കവലയിൽ തന്നെ മറഞ്ഞിരിക്കുന്ന ഒരു ചന്ത ഞങ്ങൾ കണ്ടെത്തി.

പിടയ്ക്കുന്ന കരിമീനും ഞുളയ്ക്കുന്ന കൊഞ്ചും ഇറുക്കുന്ന ഞണ്ടും പിന്നെ ഞങ്ങളുടെ താല്പര്യം അത്രയൊന്നും ആകർഷിക്കാതിരുന്ന വേറെന്തൊക്കെയോ മത്സ്യങ്ങളും അവിടെ ഉണ്ടായിരുന്നു. ഈ കരിമീൻ ടൂറിസം ഉണ്ടാക്കിയ ഒരു ഹൈപ്പ് ആണെന്നും അതൊരു വിശേഷമില്ലാത്ത പ്രലോഭനമാണെന്നും ഞങ്ങളുടെ മുൻചർച്ചയിൽ നിരീക്ഷിക്കപ്പെട്ടിരുന്നു. കൂട്ടത്തിൽ കരിമീൻ കഴിച്ചവർക്ക് ആർക്കും അതിനെന്തെങ്കിലും സൊയമ്പനാലിറ്റി ഉള്ളതായി തോന്നിയില്ലത്രേ. ചുമ്മാ ഒരു രസത്തിനു തിന്നാവുന്ന ഒരു മീൻ, അത്രന്നേ. എതിരഭിപ്രായമുള്ളവർക്ക്, കരിമീൻ പൊള്ളിച്ചതോ കത്തിച്ചതോ എന്തൊക്കെ പറ്റുമോ ഒക്കെ ഒരുക്കി വച്ചിട്ട് വന്നു കഴിക്കാൻ എന്നെ വെല്ലുവിളിക്കാവുന്നതും എന്റെ ധാരണ തെറ്റായിരുന്നു എന്നു തെളിയിച്ചതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാവുന്നതുമാണ്‌.


അതു കൊണ്ട്, ഞങ്ങൾ ചെമ്മീൻ മാത്രം വാങ്ങി. ഒരു കിലോ വെമ്പള്ളിക്കും, ഒരു കിലോ കഞ്ഞിക്കുഴിക്കും. പക്ഷേ അവിടെ ഞങ്ങൾക്കു കൗതുകമുണർത്തിയ കാഴ്ച പെടയ്ക്കണ കരിമീനൊന്നും അല്ലായിരുന്നു. മീൻ വൃത്തിയാക്കി തരാൻ അവിടെ സദാ കർമ്മനിരതരായ ഏതാനും ചേച്ചിമാർ ഉണ്ടായിരുന്നു. സാധാരണ വീട്ടുവേഷത്തിൽ, നിലത്തു പലകയിട്ടിരുന്ന്‌ മുന്നിലെ പ്ലാസ്റ്റിക്കിൽ നിരത്തിയിട്ടിരിക്കുന്ന ചെമ്മീനിൽ നിന്നും വേഗം വേഗം ഓരോന്നെടുത്ത്‌, ടപ്പേ ടപ്പേന്നു പൊളിച്ചു കയ്യിലടുക്കി, നിറയുമ്പോൾ മുന്നിലെ പാത്രത്തിലേക്കു തട്ടുന്നപണി ചെയ്യുന്നവർ. ഒരു കിലോ ചെമ്മീൻ ഒരുക്കാൻ ദാ ദാ ന്നു പറയുന്ന നേരം നേരം മതി, മോഹൻലാൽ പറഞ്ഞ പോലെ പൂവിറുക്കുമ്പോലെ. അത്ര കൈത്തഴക്കം. ഒരു പക്ഷേ ഞാൻ ഇക്കാഴ്ച അധികം കണ്ടിട്ടില്ലത്തതു കൊണ്ടുമാവാം. ചെമ്മീൻ മാത്രമല്ല, കയ്യിൽ കിട്ടുന്ന എന്തും, ഞണ്ടോ, കരിമീനോ നിസ്സാര സമയത്തിനുള്ളിൽ റെഡി ടു കുക്ക് പരുവത്തിലാക്കി കൊടുക്കുന്നു അവർ. പെടയ്ക്കണ കരിമീനെ വാങ്ങാൻ കിട്ടുമെന്നു പറഞ്ഞല്ലോ. അവറ്റോളെ ആ പെടയ്ക്കണ നിലയിൽ തന്നെ കശാപ്പു ചെയ്യുന്ന ദാരുണമായ കാഴ്ചയും ഉണ്ടവിടെ. ജന്തുസ്നേഹികൾ കേൾക്കണ്ട. കരിമീനെ എടുത്ത്, വാൽ പുറത്തേക്കു വരത്തക്കവിധം ഉള്ളം കയ്യിൽ പിടിച്ച്, നീണ്ടു നന്നേ കനം കുറഞ്ഞ കത്തികൊണ്ട് അതിന്റെ തൊലി അങ്ങു ചീന്തിയെടുക്കുവാണ്‌, പിന്നെ വായുടെ ഭാഗം തുരന്നു കളയുകേം ചെയ്യും. പിന്നെ അല്ലറ ചില്ലറ ചെത്തും വെട്ടും. നമ്മുടെ മീൻ വെട്ടാനുള്ള ഊഴം വരാനാണു ശരിക്കു കാത്തു നില്പ്. നിരവധി ആളുകൾ പല തരം മീൻ വാങ്ങി വൃത്തിയാക്കിച്ച് പാർസലാക്കി കൊണ്ടു പോകുന്നുണ്ടായിരുന്നു. ക്ലീനിങ്ങ് ചാർജ്ജ് കിലോ ഒന്നിന്‌ 20 രൂപയാണ്‌, അത് ബില്ലിൽ തന്നെ ചേർത്തു കൊടുത്താൽ മതി. ചേച്ചിമാരെ കസ്റ്റമേഴ്സ് ഡീൽ ചെയ്യേണ്ടതില്ല.

രണ്ടു കിലോ ചെമ്മീൻ സഞ്ചിയിലായി (വില 330 + 20). ഞങ്ങൾ തിരികെ യാത്ര തുടർന്നു. ഇപ്പോ സമയം കുറേക്കൂടി മുന്നേറിയിരുന്നു. മഴ ചെറിയതോതിൽ തുടർന്നു പോന്നതു കൊണ്ട് ബണ്ടിൽ നിന്ന്‌ ഒരു ഫോട്ടോ സെഷൻ നടന്നില്ല. ബണ്ടിലെ ഒരു വളവിൽ റോഡിന്റെ വീതിയെ വെല്ലുവിളിച്ച് ഒരു കെ.എസ്.ആർ.ടി.സി. കേറിയിങ്ങു വന്നു. ചിലർ വരുമ്പോൾ വഴീന്നു മാറിയില്ലെങ്കിൽ ചരിത്രമാവും എന്ന ട്രോൾ മെസേജ് ഓർത്തു പോയി. വഴിയരികിലെ ടാർപ്പോലിൻ കെട്ടിയ കുഞ്ഞു കടകളിൽ ഒന്നിൽ നിന്നും കാൽ കിലോ ഉണക്ക ചെമ്മീനും വാങ്ങി. പച്ച ചെമ്മീൻ നാളെ കട്ടപ്പന വരെ എത്തിക്കാൻ പറ്റാത്തതിനാൽ ഇത് അങ്ങോട്ടുള്ളതാണ്‌. വൈകുന്നേരങ്ങളിലെ കഞ്ഞി, മഴക്കാലത്തു സുലഭമായ ചക്കപ്പുഴുക്ക്, എന്തിനേറെ ഓഫീസിലേക്കുള്ള ചോറ്റുപാത്രത്തില്പോലും കാന്താരി ചേർത്ത ചെമ്മീൻ ചമ്മന്തി ഉണ്ടെങ്കിൽ ആസ്വാദ്യത വേറെ ലെവലാണ്‌!

യോദ്ധായിൽ ജഗതി പറഞ്ഞതു പോലെ വയറു കിടന്നു തിത്തെയ് പാടാൻ തുടങ്ങിയിരുന്നു. വിശപ്പു കെടുന്നതിനു മുന്നേ സെറ്റപ്പായ ഏതെലും റെസ്റ്റോറന്റിൽ വണ്ടി നിർത്തുക, മൂക്കറ്റം തട്ടുക എന്നൊരൊറ്റ അജണ്ടയേ ഇനി ബാക്കിയുള്ളൂ. അങ്ങനെ പോയിപ്പോയി പ്രശസ്തമായ ‘തറവാട്’ ഫാമിലി ഷാപ്പ് റെസ്റ്റാറന്റിൽ തന്നെ വണ്ടി ഒതുക്കി. കള്ളപ്പം, കപ്പ, പിന്നെ കരിമീൻ, ചെമ്മീൻ, കക്ക, ഞണ്ട് അങ്ങനെയങ്ങനെ ഒരു നീണ്ട ലിസ്റ്റ് വന്നു. കരിമീൻ നമ്മൾ പണ്ടെ വേണ്ടെന്നു വച്ചു, ചെമ്മീൻ കയ്യിൽ സ്റ്റോക്കുണ്ട്. അപ്പോ വേറെന്തെങ്കിലും പയറ്റാമെന്നായി. നാലുപേർക്കും ഓരോ കപ്പയും പിന്നെ ഒരു ഞണ്ടു കറിയും ഒരു താറാവു കറിയും പറഞ്ഞു. അതിൽ നില്ക്കില്ല എന്നറിയാമായിരുന്നു. അന്നു കൂടെ ഉണ്ടായിരുന്നവർക്ക് ഞണ്ട് എങ്ങനെ കഴിക്കണം എന്നൊരു ലൈവ് ഡെമോ ഞാൻ നടത്തിക്കാണിച്ചു. ഞണ്ടു തീറ്റയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചു തന്ന സഹധർമ്മിണിയെ മനസ്സിൽ ധ്യാനിച്ച് ഒരലക്കങ്ങട് അലക്കി. പൊരിപ്പൻ മസാലയും ഞണ്ടിൻ തോട്‌ ഏല്പ്പിച്ച പരിക്കുകളും കൊണ്ട് ആകെ എരിപൊരി പിമ്പിരി. എന്നിട്ടും തീർന്നില്ല, നാലു പേർക്കുമായി രണ്ടു കപ്പ കൂടെ പറഞ്ഞു. ഞങ്ങളുടെ മൂഡ്(ആക്രാന്തം) തിരിച്ചറിഞ്ഞ വെയിറ്റർ ‘ഒരു തലക്കറി ആയാലോ?’ എന്നു ചോദിച്ചു. ആ ചൂണ്ട സമയം അടുത്ത മീനുകളെപ്പോലെ ഞങ്ങളെല്ലാരുമങ്ങു കൊത്തിവിഴുങ്ങി.

കപ്പ നിരന്നു, തൊട്ടു പിന്നാലെ തലക്കറിയും വന്നു. ഞെട്ടിപ്പോയി - ഒരു വലിയ തളികയിൽ അത്ര വലുതല്ലെങ്കിലും രണ്ടു മീന്തല!! ചേട്ടാ, ഇതു ഫുള്ളാണോ? ഇതിന്റെ പകുതി മതിയാരുനല്ലോ എന്നു ഞാൻ പറഞ്ഞത് ഞങ്ങളെക്കൊണ്ടിത് കൂട്ടി(നോക്കി)യാൽ കൂടുമോ എന്ന സംശയം ഒന്നുകൊണ്ട് മാത്രമായിരുന്നു. “ഏയ്, അതു ചെറുതല്ലേ..” എന്ന വെയിറ്ററുടെ തള്ളിക്കളയലിനു കീഴ്പ്പെട്ട് ഞങ്ങൾ അങ്കം തുടർന്നു. എങ്ങനെ സഹിക്കും, വേമ്പനാട്ടു കായലു പോലെ കിടക്കുവാണ്‌ നല്ല ഇരുളൻ ചോപ്പു നിറത്തിൽ ചാറ്‌, അതിനിടെ ആഫ്രിക്കൻ പായലുപോലെ അങ്ങിങ്ങു കിടക്കുന്ന വെളുത്തുള്ളി, ഇഞ്ചി, കുടമ്പുളി എന്നിവയുടെ പീസുകൾ. കൊതുമ്പുവള്ളം പോലെ കിടക്കുന്ന ഉള്ളികഷണങ്ങൾ. രുചി പ്രവചിപ്പിക്കുന്ന മണം. കറിക്ക് ചൂടില്ല, എന്നുവെച്ചാൽ ഇരുന്നു ഉപ്പും പുളിയുമൊക്കെ സ്വാംശീകരിച്ച കറി. കപ്പയ്ക്കു ഇതിലും നല്ല ഒരു ജീവിത സഖിയെ കിട്ടാനില്ല! എങ്ങാനും തലക്കറി ബാക്കി വന്നാൽ പാർസലാക്കി വീട്ടിൽ കൊണ്ടുപോകാം എന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. വിധി (മീൻകറിയുടെ) മറ്റൊന്നായിരുന്നു. ലേശം പണിപ്പെട്ടിട്ടാണെങ്കിലും ഞങ്ങൾ കപ്പയും തീർത്തു; മീൻതലക്കറിത്താലം വടിച്ചും വെച്ചു. തലക്കറിക്ക് വെറും 250 രൂപയേ വിലയിട്ടുള്ളൂ.. അപ്പോ ബാക്കി ഐറ്റംസിന്റെ വില ഊഹിച്ചാൽ മതി.

സ്വതവേ ഭക്ഷണത്തോട് വിരക്തിയുള്ള ജ്യോ അന്ന്‌ ഒരു പാത്രം കപ്പയും ആനുപാതികമായി കറികളും കഴിച്ചു. രണ്ടാമതു വന്ന കപ്പയിൽ നിന്നും ഒരു പങ്കും അവളെ കഴിപ്പിച്ചു. സാധാരണ അവൾ കഴിക്കുന്നതു കണ്ടാൽ ഭക്ഷണത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരുടെ മൂഡ് പോകും. പക്ഷേ ഇന്ന്‌ കൊച്ചു തകർത്തു. നൃത്തം പഠിച്ചിട്ടില്ലാത്ത ഗംഗ തമിഴ്പാട്ടുപാടി നൃത്തം ചെയ്തൂന്നൊക്കെ കേട്ടിട്ടില്ലേ? സ്വന്തം ആമാശയത്തിന്‌ ഇത്ര കപ്പാസിറ്റിയുണ്ടെന്ന് ഏറെ നാളുകൾക്കു ശേഷം അവൾ തിരിച്ചറിഞ്ഞു. അജയ്-ഉം ജിഷ്ണുവും ഞാനുമൊക്കെ ഇത് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്നതു കാരണം അതിൽ കഥയില്ലാതായി.

കുടത്തിലെ കള്ളിന്റെ കാര്യം പറഞ്ഞില്ലല്ലോ. കുടമൊന്നിനു 90 രൂപയാണ്‌. ഞങ്ങളുടെ കൂട്ടത്തിൽ നിന്ന്‌ ആരും കള്ളു കുടിച്ചില്ലെന്ന്‌ ഔദ്യോഗികമായി പറയാം. ഞാൻ ഒരു പെറ്റ് ബോട്ടിലിൽ ഒരു ലിറ്റർ ഒഴിച്ചു കൊണ്ടുപോന്നു.

തീറ്റ കഴിഞ്ഞപ്പോഴേക്കും ഒരു പരുവമായി. നേരിയ ചാറ്റൽ മഴയത്ത് ഞങ്ങൾ മടക്ക യാത്ര നടത്തി. വല്ല വിധേനയും വെമ്പള്ളിയിൽ അജയ്-യുടെ വീട്ടിൽ ചെന്നു കേറി. ആന്റിക്ക് ഞങ്ങളെ ചായ കുടിപ്പിക്കാൻ നന്നേ നിർബന്ധിക്കേണ്ടി വന്നു. കുറേ നേരം ഞങ്ങൾ വിശ്രമിച്ചു. ചെമ്മീൻ ചീയുന്നേനു മുന്നെ ആറു മണിയോടെ നേരേ ഇടുക്കിക്കു വെച്ചു പിടിച്ചു.

പെയ്ത്ത് കുളമാക്കിയ റംസാൻ ട്രിപ്പ് അങ്ങനെ ശാപ്പാടിന്റെ പച്ചയിൽ ഉജ്ജ്വലമായി.


എപ്പിലോഹ് - 1) കഞ്ഞിക്കുഴിയിൽ ചെന്നു പറ്റിയിട്ട് ഞാൻ ആദ്യം തേടിയത് ആ പെറ്റ് ബോട്ടിലായിരുന്നു. അടപ്പു ഒരു സീല്ക്കാരശബ്ദത്തോടെ തുറന്നു, ശ്വാസം മുട്ടിയിരുന്ന കള്ള്‌ ഒന്നു മൂരി നിവർന്നു. നുരഞ്ഞു മൂത്തു കള്ളൻ! ഒരു കള്ളപ്പം റെസിപ്പീക്കുള്ളതു ഊറ്റിക്കൊടുത്തിട്ട് ഞാൻ അതപ്പഴേ അകത്താക്കി. കേടാകുന്ന ഭക്ഷണ പാനീയങ്ങൾ നമ്മൾ പാഴാക്കാതെ യഥാസമയം ഉപയോഗിക്കണം.

2) ഫുഡ്ഡടി തീർന്നില്ല. അന്ന്‌ അത്താഴത്തിന്‌ കപ്പബിരിയാണി ആയിരുന്നു. എനിക്കതു വർണ്ണിക്കാൻ മേല
!

3) പിറ്റേന്ന് ഓഫീസിലേക്കുള്ള പൊതിച്ചോറിൽ ചെമ്മീൻ ചാകര!

4) സത്യം പറഞ്ഞാൽ പിന്നെ കുറെ നാളിങ്ങോട്ട് ഞങ്ങളുടെ ജാതകത്തിൽ ഇഷ്ടഭക്ഷണ സമൃദ്ധി എന്നൊരു യോഗം തെളിഞ്ഞു നിന്നിരുന്നു.

5) അതായത് ആ വാരാന്ത്യം വേറൊരു ട്രിപ്പ്...

Wednesday, July 27, 2016

കുമരകം - 1

“റംസാനെന്താ പരിപാടി?”

“ഒന്നൂല്ലാ..”

“എങ്ങോട്ടേലും തെറിച്ചാലോ?”

“എങ്ങോട്ട്?”

“കുമരകം?? പാവപ്പെട്ടവന്റെ ഒരു വള്ളംകളി നടത്താം, എപ്പടി?”

ഡീലാകാൻ അധികം ആലോചിക്കാനുണ്ടായിരുന്നില്ല്ല, ‘pillers’ നു. ഈ പിള്ളേർസ് നമ്മൾ അഞ്ച്ചെട്ട് കസിൻസ് ഉൾപ്പെടുന്ന ഒരു വാട്സാപ്പ് ഗ്രൂപ് ആണ്‌. അതിൽ ഞാൻ, അജയ്, ജ്യോതി, ജിഷ്ണു എന്നിവരാണ്‌ മേല്പ്പറഞ്ഞ ആലോചന നടത്തിയത്.

അപ്രകാരം റംസാൻ തലേന്ന്, അതായത് ജൂലൈ 5 ചൊവ്വ, ജോലി കഴിഞ്ഞ് എളേപ്പന്റെ സ്ഥലമായ കഞ്ഞിക്കുഴി(ഇടുക്കി)യിൽ എത്തി. രാത്രി അവിടെ തങ്ങി. വീട്ടു വിശേഷം നാട്ടു വിശേഷം, മൊബൈൽ ഗെയിം, സിനിമ(സ്സെൻഡർ!) ഇത്യാദികൾ കഴിഞ്ഞുറങ്ങുമ്പോൾ നേരം പാതിരാ. നാളെ കുമരകത്തിനു എപ്പോൾ തിരിക്കും എന്ന് ആകുലതയ്ക്കു നേരെ ‘ഒറക്കം തെളിയുന്നേന്‌ അനുസരിച്ച്’ എന്നൊരു തർക്കു(ത്തരം) തട്ടിയേച്ച് ശിറുപിറൂന്നു പെയ്യുന്ന മഴയുടെ തണുപ്പിനെ പുറത്തു നിർത്തി ഒരു പുതപ്പിനടിയിലേക്കു നൂണ്ടു.

ഒരൊന്നര മണിക്കൂർ വൈകി ഏഴരയ്ക്കു വണ്ടിയെടുത്തു. ഒപ്പം ജിഷ്ണുവും ജ്യോതിയും. വെമ്പള്ളി(ഏറ്റുമാനൂർ)യിൽ നിന്നും അജയ്-യെ പൊക്കണം, അവിടുന്നു വേണം കുമരകത്തിനു പോകാൻ. രാവിലെ ഒന്നും കഴിക്കാൻ നിന്നില്ല, അത് വെമ്പള്ളിയിൽ നിന്നും ആകാം എന്നുകണക്കു കൂട്ടി.

കഞ്ഞിക്കുഴിയിൽ നിന്നും വണ്ണപ്പുറത്തേക്ക് കള്ളിപ്പാറ കഴിഞ്ഞുള്ള ഇറക്കം ഇറങ്ങുമ്പോൾ ഇന്നു വരെ ആ റൂട്ടിൽ കിട്ടിയിട്ടില്ലാത്ത ഒരു ദൃശ്യാനുഭവം കിട്ടി. വണ്ണപ്പുറം-തൊടുപുഴ എന്നിങ്ങനെ പരന്നു വിശാലമായിക്കിടക്കുന്ന താഴ്‌വാരത്തിനു മീതെ പാറിക്കളിക്കുന്ന പഞ്ഞിത്തുണ്ടുകൾ പോലുള്ള മഞ്ഞ്.. മേഘക്കുഞ്ഞുങ്ങൾ... കുമരകത്തു ചെല്ലുമ്പോഴേ തുറക്കേണ്ടി വരൂ എന്നു കരുതിയ ക്യാമറയെ അവിടെ വച്ചു വിളിച്ചെണീപ്പിച്ചു.


ഓള്രെഡി അല്പം ബിസി സ്റ്റേജിലാരുന്നെങ്കിലും അവിടെ നിന്ന്‌ ആ കുളിരു കൊണ്ട് ആ പ്രഭാതക്കാഴ്ച ആസ്വദിക്കാതിരിക്കാൻ ആവുമായിരുന്നില്ല. എന്തായാലും ആ കാഴ്ച ഞങ്ങളെ പത്തിരുപത് മിനിറ്റ് അവിടെ പിടിച്ചു നിർത്തുക തന്നെ ചെയ്തു. എറണാകുളത്തിന്റെ ഇങ്ങേയറ്റത്ത്, അതായത് തൃപ്പൂണിത്തുറ, കോലഞ്ചേരി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് പ്രത്യേകിച്ചും, ഹൈറേഞ്ചിലേക്കു പറന്നു കയറാൻ പറ്റിയ ഒരിടനാഴിയാണ്‌ ഈ റൂട്ട്. കഠിനമായ കയറ്റവും കൊടും വളവുകളും ഉള്ള തനി ഹൈറേഞ്ച് വഴിയാണ്‌. എങ്കിലും ഇടയ്ക്കു വിശ്രമിക്കാൻ പ്രേരിപ്പിക്കുന്ന ഇത്തരം കാഴ്ചകളും തനി ഹൈറേഞ്ച് നാടൻ ശാപ്പാടും ഒക്കെ കിട്ടുന്ന നിരവധിയിടങ്ങൾ അതിനു യുക്തമായ സ്ഥലങ്ങളിൽ തന്നെ രാത്രികളിൽ പോലും മിഴി തുറന്നു നിങ്ങളെ കാത്തിരിപ്പുണ്ടാവും. ഒരു വൈകുന്നേരം എറണാകുളത്തു നിന്നും ഇങ്ങു പിടിച്ചാൽ കള്ളിപ്പാറ കേറ്റം കേറിയിങ്ങെത്തുമ്പോൾ വണ്ടിയുടെ കിതപ്പാറ്റാൻ ഒന്നു നിർത്തുകയുമാവാം, മഞ്ഞിന്റെ അകമ്പടിയോടെ ചൂളം വിളിച്ചെത്തുന്ന മൺസൂൺ കാറ്റത്ത് തിളപ്പൻ കട്ടൻ കാപ്പിയും ഊതിക്കുടിച്ച്, ആ ചൂട് ഗ്ലാസ്സിൽ നിന്നും കയ്യിലേക്കു പകർന്ന് അങ്ങനെ നിക്കാം. പിന്നെ ഇടുക്കിയിലോ, പള്ളിവാസലിലോ, അങ്ങു മൂന്നാറിലോ ചെന്നെത്തും വരെ ഒരു റൊളർ കോസ്റ്റർ റൈഡിനുള്ള ഊർജ്ജം കിട്ടാൻ അതു മതി. അങ്ങനെ ഒന്നു നിക്കാൻ വേണ്ടി മാത്രം വന്നാലും അതൊരു മൊതലാ.

അത്തരം ഏകദിന സഞ്ചാരികൾ എന്നു തോന്നുന്ന ചിലർ അപ്പോൾ കുന്നുകയറി പോകുന്നുണ്ടായിരുന്നു. തൊടുപുഴയും കടന്ന്, നാലമ്പലങ്ങളുടെ രാമപുരത്തു കൂടി, ഉഴവൂരും മരങ്ങാട്ടുപിള്ളിയും കടന്ന്‌ ഞങ്ങൾ വെമ്പള്ളിയിൽ ചെന്നു. ആന്റി സൊയമ്പൻ കള്ളപ്പവും കടലക്കറിയും കരുതി വെച്ചിരുന്നു. അതിൽ ചൂടൻ ചായയുടെ തലോടൽ കൂടിയായപ്പോൾ രണ്ടുമണിക്കൂറിലധികം നീണ്ട യാത്രയുടെ മടുപ്പൊക്കെ മുൻപു കണ്ട മഞ്ഞു പോലെ മാഞ്ഞു പോയി.

ഇനിയാണ്‌ ശെരിക്കുള്ള യാത്ര കിടക്കുന്നത്. അജയ് റെഡിയായി വന്നയുടൻ ‘ലീല’യിൽ ബിജു മേനോന്റെ പുതുസ്വരത്താൽ വാഴ്ത്തപ്പെട്ട ‘കോട്ടയം പട്ടണ’ത്തെ കുറുകെ കടന്ന്, കുമരകത്തേക്കു പാഞ്ഞു.

രാവിലെ വെല്യ കുഴപ്പമില്ലാതെ നിന്ന കാലാവസ്ഥ മോശമാവുന്നതിന്റെ എല്ലാ സൂചനകളും വഴിക്ക് കിട്ടുന്നുണ്ടായിരുന്നു. കോട്ടയം പട്ടണം റംസാൻ പ്രമാണിച്ച് താരതമ്യേന നിർജീവമായിരുന്നു. ഈസ്റ്ററോ ക്രിസ്സ്മസ്സോ വല്ലതും ആയിരുന്നെങ്കിൽ ഉണർവ്വെന്താണെന്നു കാണിച്ചു തന്നേനെ. പണ്ട് അങ്ങനെയൊരു നാളിൽ കോട്ടയത്തു വന്നയൊരാൾക്ക് അവിടെ അടിച്ചു പൂസാകാത്ത രണ്ടേ രണ്ടു പേരെയേ കാണാൻ പറ്റിയുള്ളൂ എന്നൊരു കഥയുണ്ട് - ഒന്ന്‌ രാഷ്ട്ര പിതാവിന്റെ പ്രതിമയും മറ്റേത് പി.സി.ചാക്കോയുടെ പ്രതിമയും.

കുമരകത്തേക്കുള്ള യാത്രയിൽ അജയ് ഗൈഡിന്റെ സ്ഥാനം ഏറ്റെടുത്തു. ചൂണ്ടക്കാർ നിരനിന്നിരിക്കാത്തതെന്ത് എന്ന്‌ അജയ് വിസ്മയിച്ച ആറ്റിറമ്പുകൾ താണ്ടി താറാക്കൂട്ടം മേയുന്ന പാഴ്പ്പാടങ്ങൾ കടന്ന് വണ്ടി കുമരകത്തെത്തി. വന്ന കാര്യം ഇനിയെങ്കിലും പറയാതെ വയ്യ. പക്ഷി സങ്കേതത്തിലൂടെ ഒരു നടത്തം, മൂക്കറ്റം ശാപ്പാട്, പറ്റുമെങ്കിൽ വല്ല മീൻ ഐറ്റംസ് വാങ്ങി മടക്കം; അത്രേയുള്ളൂ.

എന്തായാലും ഞങ്ങളു ചെന്നപ്പോ മണി പന്ത്രണ്ടു കഴിഞ്ഞു. അന്വേഷണത്തിന്റെ ഒടുവിൽ ‘ബേദ് സാൻൿച്വറി കാണാൻ രാവിലെ വന്നിട്ടേ കാര്യമുള്ളൂ’ എന്നു കേട്ടു. നടക്കാനായിട്ട് കുമരകത്തോട്ട് പെട്രോലും കത്തിച്ചു വരേണ്ട കാര്യമില്ലാരുന്നല്ലോ എന്ന ചിന്തയിൽ, ഹൗസ് ബോട്ടിന്റെ വലിപ്പം പേഴ്സിനില്ല എന്ന ബോധ്യത്തിൽ ഞങ്ങൾ ഒരു ചെറിയ ബോട്ടെടുത്തു. ഒരു മണിക്കൂർ ഒന്നു കറങ്ങാൻ, ഫീസ് 500 Rs./hr.

ആദ്യം അജയും ഞാനും ബോട്ടിൽ കയറി. പിന്നെ ജ്യോതിയും. ഒടുവിൽ ജിഷ്ണു ബോട്ടിൽ കയറുമ്പോഴാണ്‌ ആ ഒരു നഗ്ന സത്യം ഞങ്ങൾ മനസ്സിലാക്കിയത് - ജിഷ്ണു വിന്‌ ജലയാത്ര ഭയമണ്‌. മസിലു പിടിച്ച്, പിച്ച വെച്ച്, ഇതെങ്ങാനും ചെരിയുമോ മറിയുമോ എന്ന ഭായത്താൽ ഉലയുന്ന ബോട്ടിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് അള്ളിപ്പിടിച്ച് ജിഷ്ണു വല്ല വിധേനയും യാത്ര തുടങ്ങി. പിന്നത്തെ പത്തു മിനിറ്റ്

‘അയ്യോ, ഈ ബോട്ടിനു വെള്ളക്കേടുണ്ടല്ലോ...’

‘അയ്യോ ഇതു വെള്ളം കേറുന്നതല്ല, ലവൻ മുള്ളുന്നതാണല്ലോ.’ എന്നൊക്കെ പറഞ്ഞങ്ങു കൂടി.

വിശാലമായ വേമ്പനാട്ടു കായലിലേക്കു ഞങ്ങൾ കയറുമ്പോൾ മാനം വല്ലാതെ ഇരുളാൻ തുടങ്ങിയിരുന്നു. ബോട്ടുകാരൻ ചേട്ടൻ യാത്രാനേരം ഒന്നര-രണ്ട് മണിക്കൂറാക്കിയാൽ നമുക്ക് കനാലു വഴിയൊക്കെ പോകാം, നാടൻ ഫൂഡ് അടിക്കാം എന്നൊക്കെ ചില ഓഫറുകൾ വെച്ചു. അങ്ങനെയെങ്കിൽ നമ്മൾ ഇപ്പോഴെ ഭക്ഷണം ബുക്ക് ചെയ്തിട്ട് പോകണം എന്നും പറഞ്ഞു. ഞങ്ങൾ ഒന്നാലോചിച്ചപ്പോൾ അതു തള്ളിക്കളയാമെന്നു വെച്ചു. കാരണം ബോട്ട് ചാർജ്ജ് ഇരട്ടിയാകും. നമുക്ക് യാതൊരു ഊഹവുമില്ലാത്ത സ്ഥലത്തെ ശാപ്പാട് ആകും. കൊല്ലുന്ന റേറ്റ് വാങ്ങിയെന്നുവരാം. അങ്ങനെ ഏറ്റു പോയാൽ പെട്ടു പോയേക്കും എന്നൊക്കെ കരുതി അതങ്ങു ഒഴിവാക്കി. നമുക്ക് ഒരു മണിക്കൂറിൽ ക്ലോസ് ചെയ്യാമെന്നു ചേട്ടനോടും പറഞ്ഞു. അങ്ങനെ യാത്ര ചെയ്യവേ ദൂരെ പാതിരാമണൽ ദ്വീപും പിന്നെ ഓരോ അതിരും കരയുമൊക്കെ ഞങ്ങളുടെ സാരഥി കാട്ടിത്തന്നു.

ഓളപ്പരപ്പിൽ ചലിക്കുന്ന ഓലപ്പുരകൾ പോലെ വഞ്ചിവീടുകൾ കറങ്ങി നടപ്പുണ്ടായിരുന്നു. ഞാൻ അവരോട് എന്റെ മുൻ വഞ്ചിവീട് യാത്രയുടെ വിശേഷങ്ങൾ കുളങ്ങര സാറിനെപ്പോലെ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു.

സവാരി ഒരു മുപ്പത്തഞ്ചു മിനിറ്റു കഴിഞ്ഞു കാണാണം... ഞങ്ങളുടെ യാത്രയിൽ കരിനിഴൽ വീഴ്ത്തിയ സംഭവത്തിന്റെ തുടക്കം അവിടെയായിരുന്നു... ഞങ്ങൾ ജലം കൊണ്ട് മുറിവേല്ക്കാൻ പോകയാണെന്ന് അപ്പോളറിഞ്ഞില്ല.

{...cont'd : click here}

Thursday, June 30, 2011

എഗെയ്‌ന്‍ വെന്റ്‌ ഹോം - 5

ഒരേഴര ആയിക്കാണും ഉറക്കം ഉണര്‍ന്നപ്പോള്‍. പല്ലുതേച്ചു ഒരു കട്ടനടിച്ചു. വാവ അപ്പോഴും മൂടിപ്പുതച്ചു കിടന്നുറങ്ങുന്നു. പോയി അവന്റെ കൂടെ കുറെ നേരം കിടന്നു. പിന്നെ അവന്‌ എണീക്കാന്‍ ഭാവമില്ല എന്നു കണ്ടപ്പോള്‍ ചവിട്ടിക്കുത്തി എണീപ്പിച്ചു. ഏത്തയ്‌ക്ക ഉപ്പേരിക്കൊപ്പം ചായകുടി ഒക്കെ കഴിഞ്ഞു.

ഇന്നു സ്വസ്ഥമായി പറമ്പിലൊന്നു കറങ്ങണം, ഒപ്പം വാവയെയും കൂട്ടി. ഒരുപാടു നാളായി. കുടുംബവീട്‌ അടച്ചിട്ടിരിക്കുകയാണ്‌. പുതിയ വാടക്കക്കാര്‍ ഉടന്‍ വരുമെന്നു പറഞ്ഞിട്ടുണ്ട്‌. ആളും അനക്കവും ഇല്ലാതെ അതിങ്ങനെ കിടക്കുന്നതു കാണുമ്പോള്‍ ഒരു മന:പ്രയാസം. കഴിഞ്ഞ മാസം വരെ ഒരു കുടുംബം അവിടെ താമസം ഉണ്ടായിരുന്നു. ഒരു ചേട്ടനും ഭാര്യയും സ്‌കൂള്‍ വിദ്യാര്‍ഥികളായ മൂന്ന്‌ ആണ്മക്കളും. എന്റെ വീട്ടില്‍ നിന്നാല്‍ കേള്‍ക്കാം അവരുടെ ബഹളം. കളിയും ചിരിയും ഒച്ചപ്പാടും ഇടയ്‌ക്കെല്ലാം വഴക്കും കരച്ചിലും. ഒരിക്കല്‍ മാത്രമേ ആ വികൃതിരാമന്മാരുമായി ഞാന്‍ ഇടപെട്ടിട്ടുള്ളൂ. കുരങ്ങന്റെ സ്വഭാവമുള്ള അവന്മാര്‍ക്ക്‌ പറ്റിയ സ്ഥലം ആയിരുന്നു ആ വീടും പരിസരവും. ഇനി വരുന്നത്‌ എത്തരക്കാരാണോ ആവോ!

വീടിന്റെ പടിഞ്ഞാറുവശത്ത്‌ നിന്നിരുന്ന മരങ്ങളൊക്കെ കോതിയൊതുക്കി തെളിച്ചു കപ്പ നട്ടു. മഴയുടെ ഉശിരില്‍ കരിമ്പച്ച നിറമുള്ള തലപ്പുകളാട്ടി അരയൊപ്പം പൊക്കത്തില്‍ കിളിര്‍ത്തു കയറി നില്‍ക്കുന്നു. മൂവാണ്ടന്‍ മാവില്‍ നിറയെ മാങ്ങാ. ഇക്കൊല്ലം ആ മാവില്‍ മാത്രമേ കാര്യമായി മാങ്ങയുള്ളൂ. മൂന്നു നാലെണ്ണമേ കിട്ടിയുള്ളൂ. ഹൈറേഞ്ചില്‍ ജൂണിലേ മാങ്ങ നന്നായി പഴുക്കൂ. അടമഴ പിടിച്ചാല്‍ വെള്ളം കയറി മാങ്ങയുടെ രുചി കുറയും, മഴത്തണുപ്പില്‍ മാങ്ങ തിന്നാന്‍ രസവും പോരാ. ജീവിതത്തിലാദ്യമായി കാശുകൊടുത്തു ഞാന്‍ മാങ്ങാ വാങ്ങിച്ച(ബാംഗ്ലൂരില്‍ വെച്ച്‌) വര്‍ഷമാണിത്‌. അതിന്റെ ചൊരുക്ക്‌ ഉണ്ടായിരുന്നതിനാല്‍ കിട്ടിയ മാങ്ങ പോരാ എന്നു തോന്നി.

പരിസരത്തു തന്നെ കിടന്ന കല്ലും കമ്പും ഒക്കെ ശേഖരിച്ച്‌ ഏറുതുടങ്ങി. വാവയും കടുത്ത മല്‍സരം ഉയര്‍ത്തി. കുത്തനെ ഉയര്‍ന്നു വളര്‍ന്ന മാവ്‌ ആയതിനാല്‍ കേറാന്‍ പറ്റില്ല, തോട്ടിയും എത്തില്ല. അപ്പോള്‍ പിന്നെ ഏറുതന്നെ ശരണം. പടുപടാന്നു മാങ്ങാ വീണു. വീഴുന്ന ഓരോന്നും എടുത്തു ഞെക്കി നോക്കും, ഞെക്കു കൊണ്ടില്ലെങ്കില്‍ കടിച്ചു നോക്കും. പഴുക്കാത്ത ചെനച്ചു മഞ്ഞച്ച മാങ്ങയുടെ പുളിപ്പിന്റെ ലഹരിയില്‍ ആ മാങ്ങ കൊണ്ടു തന്നെ വീണ്ടും എറിയും. ഒരുവേള എറിഞ്ഞ കമ്പ്‌ മാവില്‍ തൊടുകപോലും ചെയ്യതെ കപ്പക്കാലായിലേക്കു പറപറന്നു. നല്ല കമ്പായിരുന്നതിനാല്‍ അതെടുക്കന്‍ ചെന്നപ്പോളാണ്‌ കിളിര്‍ത്തു നിന്ന ഒരു മൂട്‌ കപ്പയുടെ ഒരു തലപ്പ്‌ ഒടിച്ചും കൊണ്ടാണ്‌ ആ കൊഴി ലാന്‍ഡ്‌ ചെയ്‌തതെന്ന കയ്‌ക്കുന്ന യാഥാര്‍ഥ്യം മനസ്സിലായത്‌. അതും വഴിയരികില്‍ നില്‍ക്കുന്ന മൂട്‌. സൂത്രത്തില്‍ ഒടിഞ്ഞ ആ തലപ്പെടുത്ത്‌ ആരും കാണാതിരിക്കന്‍ താഴേക്ക്‌ എറിഞ്ഞു കളഞ്ഞു. ഭാഗ്യത്തിനു വേറൊരു തലപ്പ്‌ കുഴപ്പമൊന്നുമില്ലാതെ നില്‍പ്പുണ്ട്‌. 'നീ അതുകൊണ്ട്‌ ജീവിച്ചാ മതി' എന്നു കപ്പയോട്‌ പറഞ്ഞിട്ട്‌ കമ്പുമെടുത്ത്‌ സ്‌കൂട്ടായി. കുറേ എറിഞ്ഞിട്ടും പഴമൊന്നും കിട്ടാഞ്ഞതിനാല്‍ കിട്ടിയ മാങ്ങകള്‍ കയ്യിലെടുത്ത്‌ ഞങ്ങള്‍ തിരികെ നടന്നു.

വീടിന്റെ അരികില്‍ മാങ്ങകള്‍ വെച്ചിട്ട്‌ വീണ്ടും പറമ്പിലേക്കു പോയി. തെക്കേഭാഗത്ത്‌ ചാച്ചനും വെല്യമ്മച്ചിയും ഉറങ്ങുന്ന മണ്ണ്‌. ഒരു നിമിഷം കൊണ്ട്‌ ഒരുപാട്‌ ഓര്‍മ്മച്ചിത്രങ്ങള്‍ മനസ്സിലൂടെ മിന്നിമറഞ്ഞു. വഴിമുടക്കി തലനീട്ടി നില്‍ക്കുന്ന കൊക്കോച്ചെടികള്‍ക്കും കാപ്പിച്ചെടികള്‍ക്കുമിടയിലൂടെ ഞങ്ങള്‍ പ്ലാവിന്‍ ചുവട്ടിലേക്കു നടന്നു. രണ്ട്‌ വ്യത്യസ്‌ത വരിക്ക പ്ലാവുകള്‍ ഉണ്ടവിടെ. ഒരെണ്ണം, വരിക്കപ്ലാവെന്നു ഞങ്ങള്‍ വിളിക്കുന്നത്‌, തവിട്ടുകലര്‍ന്ന മഞ്ഞ നിറമുള്ള ചക്കയും ഉള്ളില്‍ വെളുത്ത ചുളയും ഉള്ളത്‌. അതിന്റെ താഴത്തെ ഞെടുപ്പില്‍ മുഴുത്ത ഒരു ചക്ക പഴുത്തു ചീഞ്ഞുപോയി. അഴുകി പൊഴിഞ്ഞു വീണ ഒരെണ്ണം ഈച്ചയാര്‍ത്ത്‌ ചുവട്ടില്‍ കിടക്കുന്നു. മേലോട്ടു നോക്കി. കായ്‌ ഇഷ്‌ടം പോലെ ഉണ്ട്‌. ഒക്കെയും ഒത്തിരി പൊക്കത്തിലാ. ഇടയ്‌ക്കു കണ്ട ഒരെണ്ണം വിളഞ്ഞതാണെന്നു തോന്നി. അതും തോട്ടി പോലും എത്താത വിധം പൊക്കത്തിലാ. പിന്നെ അടുത്ത പ്ലാവ്‌. ഉരുണ്ട ചക്ക ഉണ്ടാവുന്നതിനാല്‍ ഉണ്ടപ്ലാവ്‌ എന്നാണ്‌ അതിന്റെ പേര്‌. നീണ്ട്‌ ഇളം മഞ്ഞ ചുളയാണതില്‍. പഴുത്ത ചുളയ്‌ക്കുള്ളിലെ തേനിന്‌ ഒരു വിശേഷപ്പെട്ട മധുരമാണ്‌. അതിലും പാകമൊത്ത ചക്ക ഒന്നും കണ്ടില്ല.

പണ്ടൊരിക്കല്‍ ഈ പ്ലാവില്‍ ചക്കയിടാന്‍ കയറി ഒരു പണി കിട്ടിയ അനുഭവം ഉണ്ടെനിക്ക്‌. ഏഴെട്ട്‌ വര്‍ഷം മുന്‍പാണ്‌. ഒരു ഒന്നരയാള്‍ പൊക്കത്തില്‍ തായ്‌ത്തടി കവരം (Y ആകൃതി) ആകുന്നു ഈ പ്ലാവില്‍. ആ കവരയില്‍ കയറിയാല്‍ കയ്യെത്തിച്ചു പറിക്കാന്‍ പാകത്തില്‍ ചക്ക ഉണ്ടായിരുന്നു അന്ന്‌. കയറി, ചക്കയിട്ടു, കത്തി താഴേക്കിട്ടു. ഇറങ്ങുകയാണ്‌. പിടിച്ചിറങ്ങാനുള്ള 'ഗ്രിപ്‌' ഒന്നും ഇല്ലാത്തതിനാല്‍ പാതി വരെ ഊര്‍ന്നിറങ്ങി അവിടുന്ന്‌ ചാടാമെന്നാണ്‌ എന്റെ കണക്കുകൂട്ടല്‍. പാതി ഇറങ്ങി, താഴേക്കു നോക്കി, അവിടെ കിടക്കുന്ന ചെരിപ്പില്‍ തന്നെ കാല്‍ വെയ്‌ക്കണം എന്നു വിചാരിച്ചു. പക്ഷേ സ്വന്തം ഭാരം കയ്യില്‍ നിന്നു പോകും എന്നു തോന്നിയപ്പോള്‍ അല്‍പം തിടുക്കത്തില്‍ ചാടി. ലക്ഷ്യം പിഴച്ചു. കാല്‍ കുത്തിയത്‌ ചെരിപ്പിലല്ല, വലത്തെ കാലിന്റെ ഉപ്പൂറ്റി അമര്‍ന്നത്‌ വെട്ടിക്കളഞ്ഞിട്ട്‌ മണ്ണില്‍ നിന്നും രണ്ടിഞ്ച്‌ പൊക്കത്തില്‍ പൊങ്ങി നിന്നിരുന്ന ഒരു കാപ്പിത്തൈയ്യുടെ കുറ്റിയില്‍! കുന്തമുന പോലെ അതു തുളഞ്ഞു കയറി, ഒപ്പം അഴുകി കമ്പോസ്റ്റ്‌ പരുവത്തില്‍ കിടക്കുന്ന കരിയിലത്തരികളും! പിന്നെ ഒരു വിധം ഞൊണ്ടിയും ചാടിയും വീട്ടില്‍ ചെന്നു, കാല്‍ കഴുകി നോക്കിയപ്പോള്‍ ഉള്ളിലേക്കുണ്ട്‌ മുറിവ്‌. പിന്നെ ആശുപത്രിയില്‍ പോയി. അടര്‍ന്നിരുന്ന തൊലി മുറിച്ചു കളഞ്ഞ നേഴ്‌സ്‌ പോലും "ശ്‌..ശ്‌.." എന്നു വെച്ചു. പല്ലുകടിച്ച്‌ ഞാനിരുന്നു. ഭാഗ്യത്തിനു മുറിവല്ലാതെ മറ്റുകേടൊന്നും ഉണ്ടായില്ല. ഒരാഴ്ച ഞണ്ടി നടന്നു. അടുത്ത ദിവസം തന്നെ പ്ലാവിന്‍ ചുവട്ടില്‍പ്പോയി ആ കാപ്പിക്കുറ്റി മൃഗീയവും പൈശാചികവുമായ രീതിയില്‍ പിഴുതുകളഞ്ഞ്‌ ഞാന്‍ പ്രതികാരം ചെയ്‌തു. ഇന്നും ആ പ്ലാവിനെ കുറിച്ചു പറയുമ്പോള്‍ അമ്മയും വാവയുടെ അമ്മയുമൊക്കെ കാപ്പിക്കുറ്റിയിലേക്കു ഞാന്‍ ചാടിയ സംഭവം പരാമര്‍ശിക്കാറുണ്ട്‌!

ചക്ക കിട്ടില്ലെന്നറിഞ്ഞ്‌ മുന്തിരിക്കുലയ്‌ക്കു കൊതിച്ച കുറുക്കനെപ്പോലെ ഞാനും വാവയും തിരികെ നടന്നു. അപ്പോളതാ ഒരു കവുങ്ങിന്റെ ചോട്ടില്‍ പഴുക്കാ വീണു കിടക്കുന്നു. അവിടെ കിടന്ന ഒരു പാള എടുത്ത്‌ പഴുക്ക ഒന്നൊന്നായി പെറുക്കിക്കൂട്ടി. അതും കൊണ്ട്‌ വീട്ടില്‍ വന്ന്‌ മാങ്ങയും എടുത്ത്‌ തിരികെ എന്റെ വീട്ടിലേക്ക്‌. ആ പോക്കിലും രണ്ട്‌ കവുങ്ങിന്റെ ചോട്ടില്‍ നിന്നും പഴുക്കാ കിട്ടി. ആകെ ഇരുന്നൂറെണ്ണമെങ്കിലും കിട്ടിക്കാണും, മഴ നനഞ്ഞ്‌ എല്ലാത്തിന്റെയും തൊണ്ട്‌ ചീയാറായിരുന്നു. വെയിലുണ്ടായിരുന്നതു കൊണ്ട്‌ വീട്ടില്‍ വന്നപ്പോള്‍ ഒരു പ്ലാസ്റ്റിക്‌ ചാക്ക്‌ മുറ്റത്തു വിരിച്ച്‌ പാക്ക്‌ അതില്‍ തോരാനിട്ടു.

വൈകിട്ട്‌ വാവയ്‌ക്ക്‌ ട്യൂഷന്‍ ഉണ്ട്‌. ഉച്ച കഴിഞ്ഞപ്പോള്‍ ഊണും കഴിച്ചിട്ട്‌ അവന്‍ പോയി. മുത്ത്‌ തങ്ങി. നാലരയ്‌ക്കാണ്‌ കട്ടപ്പനയില്‍ നിന്നും കല്ലട ബാംഗ്ലൂരിനു പുറപ്പെടുന്നത്‌. ഇനി പോകാനുള്ള തയ്യാറെടുപ്പ്‌. അത്താഴം ഇലപ്പൊതി കെട്ടാന്‍ വാഴയില മുറിച്ചു വെച്ചു.

Wednesday, May 25, 2011

പിള്ളാരടെ ഒരു കാര്യം!

അനിയത്തിക്കൊച്ച്‌ അന്ന് പ്രൈമറി സ്കൂളില്‍ പഠിക്കുന്ന കാലം. ആ, നമ്മടെ വാവേടെ ചേച്ചി! മുത്ത്‌! ഒരു മല്‍സരപ്പരീക്ഷയില്‍ പങ്കെടുക്കാനായി കുറെ പൊതുവിജ്ഞാനവുമൊക്കെയായി അവള്‍ മല്ലടിക്കുകയാണ്‌. അവളോട്‌ ചോദ്യങ്ങള്‍ ചോദിച്ച്‌ ഉത്തരങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടത്‌ എന്റെ കടമയാണല്ലോ. പുസ്തകം വാങ്ങി മലയാളസാഹിത്യം സംബന്ധിച്ച ചോദ്യങ്ങള്‍ ഒന്നൊന്നായി ഞാന്‍ മുത്തിനോട്‌ ചോദിച്ചു കൊണ്ടിരുന്നു. അന്നു ടി.വി.യും കൊടയാന്റിനായും ഒന്നും വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ സകല കുടുംബാംഗങ്ങളും മോള്‍ടെ പഠനം കാണാന്‍ ഒപ്പമുണ്ട്‌.

"മാമ്പഴം എന്ന കവിത എഴുതിയതാര്‌?"

"വൈലോപ്പിള്ളി"

"സ്നേഹഗായകന്‍ എന്നറിയപ്പെട്ട കവി ആര്‌?"

"കുമാരനാശാന്‍"

"നളിനി ആരുടെ കൃതി ആണ്‌?"

"നീലന്‍!!!!!!"

വീടുകുലുങ്ങുന്ന ചിരിക്കിടയില്‍ ഞാന്‍ പുസ്തകം മടക്കി. ഇത്രേം ജീക്കെയുള്ള കൊച്ചിനെ ഞാനിനി എന്തിനു പരീക്ഷിക്കണം?

വാല്‍ക്കഷണം: മുത്ത്‌ പരീക്ഷ അസ്സലായി ജയിച്ചു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ!

Saturday, March 15, 2008

അനിയനോടു കാട്ടിയ അനീതി

ഇന്നു പുതിയ ഒരാളെ പരിചയപ്പെടുത്താം. കക്ഷിയുടെ ചെല്ലപ്പേരു വാവ - എന്‍റെ അനിയനാണ്‌. ന്ന്വച്ചാല്‍ അച്ഛന്‍റെ അനിയന്‍റെ മോന്‍.

ഞങ്ങള്‍ രണ്ട്‌ കുടുംബങ്ങളും താമസം അടുത്തടുത്ത വീടുകളിലാണെങ്കിലും ജീവിതം ഒരു വീട്ടിലെന്നപോലെയാണ്‌. അതുകൊണ്ട്‌ ഈ വാവച്ചാരുമായി എനിക്കുള്ള അറ്റാച്ച്മെന്റ്‌ വളരെ വലുതാണ്‌. ഞാന്‍ ബാംഗ്ലൂരു നിന്നും വീട്ടില്‍ ചെല്ലുമ്പോഴെല്ലാം ഗുസ്തി പിടിക്കാന്‍ അവനാണ്‌ ഒരു കമ്പനി. പക്ഷെ ഏതാണ്ട്‌ ഒരു ഒന്നര മാസമായി ആശാന്‍ ഒരു നല്ല 'കിടപ്പിനു' വിധിക്കപ്പെട്ടിരിക്കുകയാണ്‌, ജനുവരി മാസം കൃത്യ ദിവസം നോക്കി ടിയാന്‍ അച്ഛനമ്മമാര്‍ക്ക്‌ കൊടുത്ത വിവാഹവാര്‍ഷിക സമ്മാനം വട്ടമൊടിഞ്ഞ സ്വന്തം വലതുകാല്‍ ആയിരുന്നു. സ്കൂളില്‍ ഫുട്ബോള്‍ കളിച്ചപ്പോള്‍ കൂട്ടുകാരനുമായി കൂട്ടിയിടിച്ചു വീണതാത്രേ. കൂട്ടുകാരന്‍ മര്യാദക്കാരനായിരുന്നിരിക്കണം- ഭാഗ്യത്തിനു അവന്‍ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. ഈ കിടപ്പിലും "ഓഹ്ഹ്ഹ്‌.. പരീക്ഷ എഴുതണ്ടല്ലോ! ചുമ്മാ വീട്ടില്‍ പാട്ടും കേട്ട്‌ ടി.വി.യും കണ്ട്‌ മൂന്നു മാസം ഇരിക്കാം" എന്നു പറഞ്ഞുകളഞ്ഞു പഹയന്‍.

ഇനി സംഭവത്തിലേക്ക്‌.

ഞാന്‍ ഡിഗ്രിക്കു പഠിക്കുന്ന കാലത്ത്‌ വാവച്ചാര്‍ വെറുതേ ഒരു നേരമ്പോക്കിന്‌ അംഗന്‍വാടിയില്‍ പോകുന്നുണ്ട്‌. മൂപ്പിലാനു ക്ലാസ്സുള്ള ദിവസങ്ങളില്‍ ഞാന്‍ വീട്ടിലുണ്ടെങ്കില്‍ മൂന്നു മൂന്നരയാകുമ്പോള്‍ പ്രതിയെ അംഗന്‍വാടിയില്‍ നിന്നും വീട്ടിലെത്തിക്കേണ്ട ഡ്യൂട്ടി എനിക്കു കിട്ടാറുണ്ട്‌. കൊച്ചുതോവാള ജംഗ്ഷനിലെ അംഗന്‍വാടിയില്‍ നിന്നും ഉഷ റ്റീച്ചറിനു റ്റാറ്റായും നല്‍കി ഞങ്ങള്‍ നടന്നുതുടങ്ങി ഒരു മൂന്നു മിനിറ്റു കഴിയുമ്പോഴേക്കും നടപ്പു നിര്‍ത്തി വാവ എന്‍റെ തോളില്‍ സ്ഥാനമുറപ്പിച്ചിരിക്കും. പിന്നെയങ്ങോട്ട്‌ ഇടവഴിയായതിനാല്‍ അന്നത്തെ കഥകളും പാട്ടും ഒക്കെയായി ഒരു റിയാലിറ്റി ഷോ തന്നെ എന്‍റെ തോളത്ത്‌ അരങ്ങേറും.

ഇടയ്ക്ക്‌ ഞങ്ങളുടെ എതിരെ ആരെങ്കിലും പോയാല്‍, ആ നിഴല്‍ മാറുന്ന നിമിഷം തന്നെ മൂപ്പര്‍ എന്‍റെ ചെവിക്കരികിലേക്കു കുനിഞ്ഞ്‌ "ആ തേത്തന്‍റെ പേടെന്നാ?" എന്നു ചോദിക്കും. അല്ലെങ്കില്‍ അടുത്ത പറമ്പില്‍ പുല്ലുചെത്തുന്നവരെ നോക്കി 'ആ തേത്തനൊക്കെയും പുല്ലൊക്കെയും ചെത്തുവാ, ല്ലെ?' എന്നു സൗമ്യമായി അന്വേഷിക്കും. പുള്ളിക്കാരന്‍റെ അന്നത്തെ ഒരു വാക്കാണ്‌ 'ഒക്കെയും' - പ്രൈവറ്റ്ബസില്‍ ആളെക്കയറ്റുന്നതു പോലെ പറ്റുന്നിടത്തെല്ലാം അതു തിരുകിക്കേറ്റും. സ്വപ്നങ്ങളൊക്കെയും പങ്കു വെയ്ക്കാം എന്ന പാട്ടാണു കക്ഷിക്കേറ്റവും പ്രിയം എന്നൊരു പറച്ചില്‍ തന്നെ അക്കാലത്തു വീട്ടിലുണ്ട്‌. ഈ ചോദ്യങ്ങളെല്ലാം അസഹ്യമാകുന്നത്‌ അവന്‍ എന്‍റെ ചെവിയില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ കുനിഞ്ഞു വന്നു സംസാരിക്കവേ ചൂടുള്ള ഉച്ഛ്വാസ വായു കര്‍ണ്ണനാളത്തിലേക്കു പമ്പുചെയ്യുമ്പോളാണ്‌. ചെവിക്കുള്ളിലൂടെ തലയ്ക്കകത്തേക്ക്‌ ഒരു മിന്നല്‍പ്പിണര്‍ പോകുന്നപോലെ ഒരു അനുഭൂതിയാണപ്പോള്‍. തല എടുത്തിട്ടൊന്നു കുടയണം അതിന്‍റെ ഒരു തരിപ്പു മാറിക്കിട്ടാന്‍! ചില നേരങ്ങളില്‍ ഇന്‍ ഹരിഹര്‍ നഗര്‍ സിനിമയില്‍ ജഗദീഷ്‌ മുകേഷിന്‍റെ തോളത്തു കേറിയിരുന്ന് കണ്ണു രണ്ടും പൊത്തിപ്പിടിച്ചിരുന്ന മാതിരി പണിയും ടിയാന്‍ എന്‍റെ നേരെ പ്രയോഗിച്ചിട്ടുണ്ട്‌.

മൂപ്പിലാന്‍റെ അന്നത്തെ മറ്റൊരു വിനോദമായിരുന്നു എന്തെങ്കിലും സാധനങ്ങള്‍ വെറുതെ അന്തരീക്ഷത്തിലോട്ടു പൊക്കിയെറിയല്‍. "ആ.... പൊക്ക്ക്ക്കോാാ..." എന്നൊരു പറച്ചിലോടെയാവും മേല്‍പ്പടി പദാര്‍ഥം ഭൂഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിക്കുന്നത്‌. പന്തുകള്‍ ധാരാളം അന്നു മൂപ്പിലാന്‍റെ കസ്റ്റഡിയിലുണ്ടായിരുന്നതു കൊണ്ട്‌ ഈ കളി രസമുള്ള ഒരു കാഴ്ച്ചയായിരുന്നു. "ആ..." എന്നു പറഞ്ഞ്‌ ആയമെടുത്ത്‌ "പൊക്കോ.." യിലെ 'ക്കോ' പരയുന്നതും പന്തു പൊങ്ങുന്നതു കാണാം. എറിയുന്നതിന്‍റെ ആയത്തില്‍ ആളുടെ ബാലന്‍സ്‌ തെറ്റി എങ്ങാനും ചന്തീം കുത്തി വീണാല്‍ അതിനുമുണ്ട്‌ വായ്ത്താരി- "ഓ.... ടമ്മീീ..". ഈ കളി നടത്താന്‍ കൊച്ചിന്‍റെ കയ്യില്‍ ഒരു ദിവസം കിട്ടിയത്‌ ഒരു പിച്ചാത്തിയായിരുന്നു. "ആ.. പൊക്കോ" ഒക്കെ പറഞ്ഞ്‌ കൊച്ച്‌ പിച്ചാത്തി തൊണ്ണൂറു ഡിഗ്രിയില്‍ ഒരൊറ്റയേറ്‌. കത്തി നേരെ പൊങ്ങി കൃത്യം ചെറുക്കന്‍റെ നിറുകയില്‍ തന്നെയാണ്‌ ലാന്‍റ്‌ ചെയ്തത്‌. ഭാഗ്യത്തിനു തീരെച്ചെറിയ ഒരു മുറിവല്ലാതെ ഒന്നും പറ്റിയില്ല. ചുരുക്കിപ്പറഞ്ഞാല്‍ പ്രായം കൊണ്ട്‌ അവന്‍ അനിയനാണെങ്കിലും വികൃതിയില്‍ എന്‍റെ ചേട്ടനാണ്‌.

അങ്ങനെയങ്ങനെ നാവുറച്ചും പിച്ചവച്ചും വരുന്ന അക്കാലത്ത്‌ എന്തോ ഒരാവശ്യത്തിനായി കട്ടപ്പന ടൗണ്‍ വരെ ഞാന്‍ പോകാന്‍ നേരത്ത്‌ വെറുതെ അവനോടു ചോദിച്ചു:

"ഡാ, നീ വരുന്നോ കട്ടപ്പനയ്ക്ക്‌, എന്‍റെ കൂടെ?"

"ഇപ്പോളോ?"

"ആഹ്‌, ഇപ്പോള്‍ത്തന്നെ".

"നമ്മളു രണ്ടു പേരും തന്നെയോ?"

"ഹ്‌ം, തന്നെ".

"നാനെങ്ങും വരുന്നില്ല".

"ചുമ്മാ വാടാ, നിനക്കൊരു ഐസ്ക്രീം മേടിച്ചു തരാം".

"എന്നാ.. നാന്‍ വടാം". ആ വാഗ്ദാനത്തില്‍ പയ്യന്‍ വീണു. കടയിലൊക്കെ പോയിവന്നിട്ട്‌ ഓരോ പൊതിയും സഞ്ചിയില്‍ നിന്നെടുക്കുമ്പോള്‍ "വാവച്ചാണോ...?" എന്നു നീട്ടിയുള്ള ചോദ്യത്തെ ഞങ്ങള്‍ ഒരുപാടു ഫേസ്‌ ചെയ്ത്ട്ടുണ്ട്‌. കൂടാതെ ആ ചെറുപ്രായത്തിലും വീടിന്‍റെ ചുവരുകള്‍ക്കുള്ളില്‍ 'ബേക്കറിവിഴുങ്ങി' എന്ന്‌ ഒരോമനപ്പേരും കക്ഷിക്കുണ്ടായിരുന്നു. അപ്പോള്‍പ്പിന്നെ ഐസ്ക്രീമില്‍ തെന്നി പയ്യന്‍ വീണില്ലെങ്കിലേ അത്ഭുതമുള്ളൂ.

വാവച്ചാര്‍ ഉടന്‍ തന്നെ റെഡിയായി. ഞങ്ങള്‍ പുറപ്പെട്ടു. കട്ടപ്പനയില്‍ ചെന്നു കാര്യം നടത്തി. അടുത്ത പരിപാടി വാഗ്ദാനം നിറവേറ്റലാണ്‌.

കട്ടപ്പന സെന്‍ട്രല്‍ ജംഗ്ഷനിലുള്ള ബെസ്റ്റ്‌ ബേക്കേഴ്സില്‍ കയറി ഞങ്ങള്‍ ഇരുന്നു. സപ്ലയര്‍ വന്നു.

"മോന്‌ എതു ഐസ്ക്രീമാടാ വേണ്ടേ..?" ഞാന്‍ ചൊദിച്ചു.

അവനു നാണം. ഈയവസരങ്ങളില്‍ നമ്മള്‍ തന്നെ വേണമല്ലോ കരകയറ്റാന്‍. സാദാ കപ്പ്‌ രണ്ടു തരമുണ്ട്‌- ആറു രൂപയുടേതും പത്തു രൂപയുടേതും. വല്ലപ്പോഴുമല്ലെ അനിയച്ചാര്‌ ഐസ്ക്രീം കഴിക്കൂ എന്നു ചിന്തിച്ച്‌ വലുതു തന്നെ ഞാന്‍ ഓര്‍ഡര്‍ ചെയ്തു. സാമ്പത്തികസ്വയംപര്യാപ്തത പ്രാപിച്ചിട്ടില്ലാത്ത ഞാന്‍ അക്കാലത്ത്‌ പുറത്തുപോയാല്‍ ഒരു ചായയും ബോണ്ടയും മാത്രം കഴിച്‌ വെറും അഞ്ചു രൂപ ചെലവില്‍ റിഫ്രഷ്മെന്‍റ്‌ ഒതുക്കുമായിരുന്നു. അക്കണക്കിനു നോക്കിയാല്‍ ഇപ്പോള്‍ അവനു കിട്ടാന്‍ പോകുന്ന ഐസ്ക്രീം ഒരു ലോട്ടറിയാണ്‌. ഐസ്ക്രീം ഒന്നു മാത്രം ഓര്‍ഡര്‍ ചെയ്തു.

സാധനം വന്നു. കപ്പിനു മുകളിലെ പേപ്പര്‍ നീക്കിമാറ്റി മുരിക്കുംതടി കൊണ്ടുണ്ടാക്കിയ കരണ്ടി കൊണ്ട്‌ ഞാന്‍ തന്നെ അല്‍പ്പം ഐസ്ക്രീം തോണ്ടി അവന്‍റെ വായില്‍ വെച്ചു കൊടുത്തു. എന്നിട്ടു ശ്രദ്ധാപൂര്‍വ്വം ഐസ്ക്രീം തിന്നാനുള്ള നിര്‍ദ്ദേശങ്ങളും കൊടുത്ത്‌ അവന്‍ അതു തിന്നുന്നതും നോക്കിയിരുന്നു.

"ഉടുപ്പെലൊന്നും വീഴിക്കല്ല്‌ കേട്ടോ.."

"കുറേശ്ശേ തോണ്ടിയെടുത്ത്‌ തിന്നു മോനേ.."

"എങ്ങനുണ്ട്‌ ? നല്ല തണുപ്പാണോ?"

ഇത്യാദി ചോദ്യമൊക്കെ ചോദിച്ചിരുന്നപ്പോഴാണ്‌ ഞാനെന്തിനു വെറുതെയിരിക്കണം, ഒരു ചായ ആവാല്ലോ എന്നു ചിന്തിച്ച്‌ ഒരെണ്ണത്തിന്‌ ഓര്‍ഡര്‍ ചെയ്തത്‌. എന്‍റെ ചെലവ്‌ വെറും രണ്ടര രൂപയില്‍ ഒതുക്കി.

ഞാന്‍ ചായ കുടിച്ചു കഴിഞ്ഞിട്ടും അവന്‍റെ ഐസ്ക്രീം തീറ്റ തീര്‍ന്നില്ല. അല്ല, തീറ്റക്കാര്യത്തില്‍ ഒരു സൂപ്പര്‍ഫാസ്റ്റ്‌ ആയിരുന്നു ഞാന്‍ അക്കാലത്ത്‌. അതിനൊരു അറുതി വന്നത്‌ ഈ ബാംഗ്ലൂര്‍ എത്തി മനസ്സിനും വയറിനും ബോധിക്കാത്ത ഭക്ഷണം സ്ഥിരം കഴിക്കാന്‍ തുടങ്ങിയതോടെയാണ്‌. അവസാനം വാവയ്ക്ക്‌ നല്‍കപ്പെട്ട ഐസ്ക്രീമിന്‍റെ കപ്പ്‌ 'എന്നെ വിടൂ.. അയ്യോ.. എന്നെ വിടൂ..' എന്നു കരഞ്ഞു നിലവിളിക്കും എന്ന ഘട്ടത്തിലെത്തിയപ്പോള്‍ അവന്‍ തീറ്റ നിര്‍ത്തി. ബില്ലും വാങ്ങി "എന്നാ നമുക്ക്‌ പൂവ്വാം?" എന്നു പയ്യനോട്‌ പറഞ്ഞപ്പോഴാണ്‌ എനിക്കു കൊച്ചിന്‍റെ മനോഗതം മനസ്സിലായത്‌. ഇരിപ്പിടത്തില്‍ നിന്നും നടന്നു നീങ്ങവേ, എന്തോ വെല്യ അരുതാഴിക ഞാന്‍ ചെയ്തെന്ന മട്ടില്‍ എന്നോട്‌ ഒരു ചോദ്യം-

"എഹ്‌..എന്നാലേ.. തേത്തായിയൊക്കെയും എന്നാ എനിക്കു ചായയൊക്കെയും വാംങ്ങിച്ചു തടാത്തെ?"

ഞാന്‍ കാറ്റൂതി വിട്ട ബലൂണ്‍ പോലെയായി എന്നു പറയേണ്ടതില്ലല്ലോ?