Thursday, August 15, 2013

"ജയ് ഹിന്ദ്"

ഴുതി പാതിയിൽ നിർത്തിയ ഒരു യാത്രാവിവരണവും ചെറുകഥയും കയ്യിൽത്തടഞ്ഞത് 67-ആം സ്വാതന്ത്ര്യദിനം കൊടിയിറങ്ങിയ ഈ രാത്രിയിലാണ്‌; അതും പഴയ ചില കടലാസുകൾ തിരഞ്ഞപ്പോൾ. ഒപ്പം കിട്ടിയത് മറ്റൊരു യാത്രയുടെ ബാക്കിപത്രമാണ്‌. 19-12-2011-ൽ എറണാകുളത്തു നിന്നും ബാംഗ്ലൂരേക്കു നടത്തിയ ട്രെയിൻ യാത്രയുടെ ടിക്കറ്റ്. ഓർമ്മയുടെ താളുകളിലേക്ക് ചൂളം വിളിച്ചുപോയ ഒരു യാത്രയുടെ, മംഗലാപുരത്തെ സുഹൃത്തുക്കൾ ഇടുക്കി കാണാൻ വന്നതിന്റെ തിരുശേഷിപ്പ്. ഞാൻ ബാംഗ്ലൂരേക്ക് നടത്തിയിട്ടുള്ള ഏക ട്രെയിൻ യാത്രയും. ആ ടിക്കറ്റിൽ ടി.ടി.ഇ. ചെമന്ന മഷി കൊണ്ട് ഇനിഷ്യൽ ചെയ്തിരുന്നു. ആ മുറിപ്പാടാണ്‌ ഈ രാത്രിയിൽ എന്നെ ഇതെഴുതാൻ പ്രേരിപ്പിച്ചത്.

ഹ്രസ്വമായ മറ്റൊരു ട്രെയിൻ യാത്രയിലാണ്‌ ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടിയത്. ഒരു പക്ഷേ നാം എടുത്തണിയാൻ ശ്രമിക്കുന്ന ചില രൂപഭാവങ്ങൾ ഉള്ളയാളുകളെ കാണുമ്പോൾ നമുക്ക് ഒരാകർഷണം തോന്നാറില്ലേ? അതുപോലൊന്ന് എനിക്ക് അദ്ദേഹത്തോടും തോന്നി. ഒട്ടും തിരക്കില്ലാത്ത ആ പാസഞ്ചർ ട്രെയിനിന്റെ ജനാലയ്ക്കരികിൽ അഭിമുഖമായാണ്‌ ഞങ്ങൾ ഇരുന്നത്. വെറുതേ അകലേക്കു കണ്ണോടിച്ചിരുന്ന അദ്ദേഹത്തെ ഞാൻ കുറെ നേരമായി ശ്രദ്ധിക്കുകയായിരുന്നു. ഏതാണ്ട് എന്റെയൊപ്പം തന്നെ പ്രായം കാണും. വൃത്തിയായി പറ്റെ വെട്ടിയ മുടിയും നിവർന്നുള്ള ഇരിപ്പും കൈകളിൽ ദൃശ്യമായ ദൃഢമായ പേശികളും അയാളൊരു പട്ടാളക്കാരനാണെന്ന് തോന്നിപ്പിച്ചു.

ചിലപ്പോൾ നാം അങ്ങനെയാണ്‌, വെറുതേ കയറിയങ്ങ് ഇടപെട്ടുകളയും. അപ്പോൾ ഞാൻ ചോദിച്ചത് ഇങ്ങനെയാണ്‌-

“ആർ യു ഇൻ ആർമി, സർ?”

അയാൾ അതെയെന്ന അർഥത്തിൽ ചിരിച്ചു. തുടർന്നു ഞങ്ങൾ പരിചയപ്പെട്ടു. നമ്മുടെ (താരതമ്യേന!) സ്വച്ഛസുന്ദരമായ കേരളത്തിൽ നിന്നും വളരെയകലെ, സമരം നേരിടാൻ പട്ടാളം വരുന്നു എന്നത് പത്രക്കാരൻ വന്നു പത്രം എറിഞ്ഞേച്ചു പോയി എന്നു കേൾക്കുന്നത്ര ലാഘവത്തിൽ പട്ടാളക്കാർ ജനജീവിതത്തിന്റെ ഭാഗമായ ഒരു നാട്ടിലാണ്‌ ഇദ്ദേഹം സേവനം ചെയ്യുന്നത്. വളർന്നതും പഠിച്ചതുമെല്ലാം കേരളത്തിനു പുറത്തായിരുന്നു; എന്നാൽ വിവാഹം കഴിച്ചിരിക്കുന്നത് മദ്ധ്യകേരളത്തിൽ നിന്നും.

ആ പരിചയപ്പെടൽ കഴിഞ്ഞ് പ്രത്യേകിച്ച് എന്തു ചോദിക്കണമെന്നും പറയണമെന്നും അറിയാതെ ഇരുന്നപ്പോൾ, കലാപങ്ങളും ഏറ്റുമുട്ടലുകളും കുറവല്ലാത്ത ഒരു പ്രദേശത്ത് സേവനത്തിലിരിക്കുന്ന ആ പട്ടാളക്കാരനോട് ഞാൻ ചോദിച്ചു-

“ഇത്തരം കലാപങ്ങളിലും ആക്രമണങ്ങളിലും പെട്ട് പരിക്കേറ്റും മരിച്ചും കിടക്കുന്ന പൊതുജനത്തെ കാണുമ്പോൾ സങ്കടം തോന്നാറില്ലേ? അത്തരം സാഹചര്യങ്ങളിൽ ഓപ്പറേഷനുകളിൽ പങ്കെടുക്കുമ്പോൾ ഇങ്ങനെയൊക്കെ ഇരകളാക്കപ്പെടുന്ന ജനങ്ങളാണോ അതിനും മേലേ രാജ്യത്തോടുള്ള സ്നേഹമാണോ മനസ്സിൽ ഉയർന്നു നില്ക്കുക?”

അസ്വാഭാവികമായ ഒരു ചോദ്യം കേട്ടതുപോലെ സർ എന്നെ നോക്കി. ഞാൻ ഗൗരവമായിത്തന്നെയാണെന്ന് മനസ്സിലായപ്പോൾ അദ്ദേഹം പറഞ്ഞു-

“ഐ വിൽ ടെൽ യു. ബട് ബിഫോർ ദാറ്റ്, ലെറ്റ്മി ആസ്ക് യു വൺ തിങ്ങ്...”

തിരിച്ചു കിട്ടുന്ന ചോദ്യത്തിനായി ഞാൻ കാതു കൂർപ്പിച്ചു.

“.. എന്നാണു രാജ്, നിങ്ങൾ ഈ ഇന്ത്യാ മഹാരാജ്യത്ത് അവസാനമായി ഒരു ടെററിസ്റ്റ് അറ്റാക് ഉണ്ടായതായി കേട്ടത്, അല്ലെങ്കിൽ വായിച്ചത്?”

ഞാൻ ഓർമ്മയിൽ പരതി. ഒരു മാസത്തെ പത്രവായനയിൽ ചെറിയ തോതിലുള്ള ഒരു ഭീകരാക്രമണത്തെക്കുറിച്ചുപോലും വായിച്ചതായി ഓർക്കുന്നില്ല. ഇനി അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ ശ്രദ്ധിച്ചുംകാണില്ല. ഞാനത് തുറന്നു പറഞ്ഞു.

അദ്ദേഹമാകട്ടെ, ഭാവവ്യത്യാസമില്ലാതെ പറഞ്ഞു -

“ഒരുപാടുണ്ടായിട്ടുണ്ട്, ഉണ്ടാകുന്നുമുണ്ട്.”

ഞാൻ കണ്ണുമിഴിച്ചു - “എവിടെ?”

“ദാറ്റ് ഡസ്ന്റ് മാറ്റർ മാൻ.ആൻ അറ്റാക് - ഇറ്റ് മേൿസ് ദറ്റ് പ്ലേസ് എ വാർഫ്രണ്ട്; ഇറെസ്പെക്റ്റീവ് ഒഫ് ദ് നേം ഒഫ് ദ് ലാൻഡ്.”

ഒരു മഹദ്‌വചനം പോലെ തോന്നി എനിക്ക്. ഏതൊരാക്രമണവും സൃഷ്ടിക്കുന്നത് ഒരു പോർക്കളം മാത്രമാണ്‌, അതെവിടെയായാലും. ചോരകൊണ്ട് കണക്കുപറയുന്ന ഒരു കളിക്കളം.

“അങ്ങനെയൊരു വാർഫ്രണ്ടിൽ ഞാനുണ്ടായിരുന്നു. കൃത്യം ഒരു മാസം മുൻപ്. അല്പം ഐസോലേറ്റഡ് ആയിട്ടുള്ള ഒരു ഗ്രാമമാണ്‌. ഇനാൿസസബിളും. ഫോറസ്റ്റൊക്കെയുള്ള നല്ല ഹില്ലി ഏരിയയാണ്‌. അവിടമൊക്കെ ഇൻക്ലൂഡ് ചെയ്യുന്ന രീതിയിൽ ഒരു ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ കണക്കുകൂട്ടലിൽ ഈ ഗ്രാമം ഒരു ഹോട്സ്പോട്ടേ അല്ലായിരുന്നു.”

പറയുന്ന കഥയുടെ മുറുക്കം അദ്ദേഹത്തിന്റെ കണ്ണുകളിൽ നിഴലിച്ചുവന്നു. കഥ തുടർന്നു-

“അങ്ങനെയിരിക്കേ ഒരു ദിവസം, രാത്രിയാണ്‌ ഞങ്ങൾക്ക് ഇൻഫർമേഷൻ കിട്ടുന്നത്, ഈ വില്ലേജിൽ അറ്റാക് ഉണ്ടായി എന്ന്‌. ഞങ്ങൾ ഉറങ്ങാൻ തയ്യാറെടുക്കുന്ന സമയത്തായിരുന്നു അത്. ഉടൻ തന്നെ ഞങ്ങൾ മൂവ് ചെയ്തു. വളരെ ദുർഘടം പിടിച്ച വഴിയും എല്ലാമായിട്ട് മൂന്നുമണിക്കൂർ കൊണ്ടാണ്‌ ഞങ്ങളവിടെ എത്തിയത്.“

”അന്യരെ ഗ്രാമത്തിൽ കണ്ടിട്ട് അവരെ ചില വില്ലേജേഴ്സ് ചോദ്യം ചെയതത് ഇൻട്രൂഡേഴ്സിനെ പ്രൊവോക് ചെയ്യുകയായിരുന്നു. അവരെ ഫേവർ ചെയ്യുന്ന ലോക്കൽ ആയിട്ടുള്ള ഗ്രൂപ് കൂടിച്ചേർന്ന് ഈ വില്ലേജേഴ്സിനെ അറ്റാക് ചെയ്തു. എന്നിട്ട് ഫോറസ്റ്റിലേക്ക് കടന്നു എന്നായിരുന്നു ഞങ്ങൾക്കു കിട്ടിയ മെസ്സേജ്."


Courtesy : indianexpress.com

സറിന്റെ കണ്ണുകളിലെ ഭാവം മാറിയിട്ട് വിജയത്തിന്റേതായ ഒരു തിളക്കം മിന്നി-

”യു നോ രാജ്, ഉച്ചയ്ക്കു 12 മണിക്കു മുൻപ് ആ ഡെൻസ് ഫോറസ്റ്റിൽ നിന്നും 8 മിലിട്ടന്റ്സിനെ ഷൂട്ട് ചെയ്തു വീഴ്ത്തി. ബട്, പറഞ്ഞു വന്നത് അതല്ല, അതിനു ശേഷം ആ വില്ലേജ് മുഴുവൻ സെർച്ച് ചെയ്തു. അത് പതിവുള്ളതാണ്‌. എവിഡൻസിനും അവരുടെ ലോക്കൽ സപ്പോർട്ടിന്റെ സോഴ്സ് ഒക്കെ മനസ്സിലാക്കുന്നതിനും വേണ്ടീട്ടുകൂടെയാണത്...“

”... അവിടെ ഞങ്ങൾ ഒരു കാഴ്ച കണ്ടു. ഒരു ഫാമിലിയെ അവർ കൊന്നുതള്ളിയിരിക്കുന്ന കാഴ്ച. ആ വീട്ടിലെ അച്ഛനെയും അമ്മയെയും പിന്നെ ഒരു കുഞ്ഞിനെയും ഷൂട്ട് ചെയ്തു കൊന്നിരിക്കുകയാണ്‌. ബട്, അതിലുമുപരി, അവരുടെ ഇളയകുഞ്ഞ്, ന്യൂ ബോൺ ബേബി ആണ്‌, ഒരു രണ്ടാഴ്ച പ്രായം വരും, ഒരു പെൺകുഞ്ഞ്, അതും മരിച്ചു കിടക്കുകയാണ്‌. വിത് നോ എക്സ്ടേണലി വിസിബിൾ ഇൻജുറി. ആ കുഞ്ഞ് കിടക്കുന്നത് അതിന്റെ അമ്മയുടെ ദേഹത്തോട് ചേർന്ന് ചൂടുപറ്റി അമ്മയെ ആവത് കെട്ടിപ്പിടിച്ചുകൊണ്ടാണ്‌. ചിന്തിക്കാൻ പറ്റുമോ, ആ രാത്രിയിൽ, ആ കുഞ്ഞ് തണുത്ത് വിറച്ച്, ചുറ്റും മരണം മാത്രമുള്ള ടെറിഫിക്കായ ഏകാന്തതയിൽ കിടന്ന്, വിശന്നു കരഞ്ഞ് ശ്വാസം മുട്ടി നരകിച്ച്....!!! ഈ ലോകത്തേക്കു വന്നിട്ട് രണ്ടാഴ്ച പോലുമാകാത്ത ഒരു കുഞ്ഞിന്റെ മണിക്കൂറുകൾ നീണ്ട ഡെത്ത്!!!“

ഞങ്ങൾ രണ്ടും കുറെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല. അവസാനം സർ തന്നെ ചോദിച്ചു-

”വാട്ട് ഡു യു തിങ്ക് രാജ്, വാട്ട് ഡു വി സീ ഇൻ ദ് വിക്റ്റിംസ് ഇൻ സച് എ സിറ്റുവേഷൻ ?“

എനിക്കുത്തരമില്ലായിരുന്നു. ”എനിക്കറിയില്ല സർ. ഐ കാന്റ് ഈവൻ ഇമാജിൻ ഇറ്റ്!

“യു നോ രാജ്, ഞാൻ ഇപ്പോൾ നാട്ടിൽ വന്നിട്ടുള്ളത് എന്റെ വാവയുടെ പേരിടീൽ ചടങ്ങിനാണ്‌. ഇപ്പോ, ഐ തിങ്ക്, അവളുടെമുഖം എന്റെ കണ്മുന്നിൽ അന്നു മരിച്ചുകിടന്നിരുന്ന ആ കുഞ്ഞിന്റെ തന്നെയാണെന്ന്.”

ഇതു പറഞ്ഞപ്പോൾ വാത്സല്യമോ ഭീതിദമായ ഒരോർമ്മയോ നിമിത്തം അദ്ദേഹത്തിന്റെ കണ്ണിൽ നേരിയ ഒരു നനവു പടരുന്നതു ഞാൻ കണ്ടു. പിന്നീടു ഞാൻ ഒന്നും തന്നെ അദ്ദേഹത്തോടു ചോദിച്ചില്ല. ആ സംഭവം എന്നെ അത്രകണ്ട് അടിച്ചിരുത്തിക്കളഞ്ഞിരുന്നു. പെട്ടെന്നുതന്നെ അദ്ദേഹത്തിനിറങ്ങാനുള്ള സ്റ്റേഷനുമായി. അദ്ദേഹം സീറ്റിൽ നിന്നെണീറ്റപ്പോൾ ഞാനും ഒപ്പം എണീറ്റുനിന്നു. ആ ധീരയോദ്ധാവിന്റെ ചഞ്ചലപ്പെടാത്തതും കരുണ വറ്റാത്തതുമായ കണ്ണുകളിൽ നോക്കി അറ്റൻഷനായി നിന്നു കൊണ്ട് ഞാൻ പറഞ്ഞു-

“ജയ് ഹിന്ദ്, സർ!”