Showing posts with label news. Show all posts
Showing posts with label news. Show all posts

Sunday, September 09, 2018

നെടുംതൂണുകൾ

ചെറുപ്പത്തിൽ വായിച്ച ഒരു‌ കഥയോർക്കുന്നു. മണ്ടനായ ഒരുവന് ഒരിക്കൽ ഒരു ആധി - ആകാശത്തിനു തൂണില്ലല്ലോ, ഇപ്പോൾ അത് ഇടിഞ്ഞുവീഴുമല്ലോയെന്ന്. പരിഭ്രാന്തനായ അവൻ നെട്ടോട്ടം ആരംഭിച്ചു. ഒടുവിൽ ഒരു സന്യാസിയുടെ മുന്നിൽ എത്തി. മൂപ്പരോട് തന്റെ ആശങ്ക അറിയിച്ചു. ഉത്തരം പറയുന്നതിനു പകരം സന്യാസി ഒരു കാര്യം ചെയ്യാനേൽപ്പിച്ചു. "ചെന്ന് മുന്നിൽ കാണുന്നവരെ എല്ലാം ചീത്ത വിളിക്കുക. എന്നിട്ട് തിരിച്ചു വന്ന് നിന്റെ അനുഭവങ്ങൾ പറയുക."

അവൻ അപ്രകാരം ചെയ്തു. ചിലർ അവനെ തിരിച്ചു ശകാരിച്ചു. ചിലർ ഭ്രാന്തനെന്നു കരുതി അവഗണിക്കുകയോ ഓടിച്ചു വിടുകയോ ചെയ്തു. ചിലർ മർദ്ദിച്ചു. ഒടുക്കം അവനൊരു വീടിന്റെ മുന്നിൽ ചെന്നു. ചീത്തവിളിക്കാൻ വീട്ടുകാരെ അന്വേഷിച്ചു. ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു. അവരെയും പതിവുപോലെ അവൻ ചീത്തവിളിച്ചു.

അവന്റെ വിളയാട്ടം കഴിഞ്ഞിട്ടും ശാന്തയായി നിന്ന ആ സ്ത്രീ അവനെ ഉണ്ണാൻ ക്ഷണിച്ചു. ഇലയിട്ട് അവന് തൃപ്തി വരുവോളം ഊണു വിളമ്പി. അല്പം മുൻപു വരെ മുഴുവൻ ലോകരെയും ചീത്ത വിളിച്ചു നടന്ന അവന്റെ ഉള്ളിൽ ഈ സ്ത്രീയുടെ അലിവോടെയുള്ള പെരുമാറ്റം പ്രശാന്തി നിറച്ചു. അകാരണമായി അസഭ്യം പറഞ്ഞതിനു ആ അമ്മയോട് മാപ്പിരന്ന് അവൻ സന്യാസിയുടെ അടുക്കലേക്ക് തിരികെ പോയി നടന്ന കാര്യങ്ങൾ ഉണർത്തിച്ചു. അപ്പോൾ സന്യാസി അവനോട് പറഞ്ഞു : "ആ സ്ത്രീയെ പോലെയുള്ളവർ ഇന്നും ഈ ലോകത്ത് ഉള്ളതുകൊണ്ടാണ് ആകാശം തൂണില്ലാഞ്ഞിട്ടും ഇടിഞ്ഞു വീഴാത്തത്."

ഈ മഴക്കെടുതിക്കാലം കഴിയുന്ന വേളയിൽ ഞാൻ മനസ്സിലാക്കുന്നു അന്നത്തെ കഥയിലെ ആകാശം പേറുന്ന അമ്മയുടെ മക്കൾ അനേകമനേകം പേർ ഇന്നും നമുക്കിടയിലുണ്ട് എന്ന്. മേഘം തോരാപ്പെരുമഴയായി പെയ്തിറങ്ങിയാലും മഹാപ്രളയമായി മുക്കിക്കളഞ്ഞാലും സ്നേഹത്തിന്റെ, കരുണയുടെ, ആർദ്രതയുടെ, സമർപ്പണത്തിന്റെ നെടുംതൂണുകളായി നിലകൊള്ളാൻ ആ അമ്മയുടെ മക്കളുണ്ടാവും എന്ന്.

പ്രിയപ്പെട്ട #ജെയ്സൽ, നിങ്ങൾ ആ അമ്മയുടെ ഒരു മകനാണ്. ആ മക്കളുടെ പ്രതിനിധിയാണ്. നിങ്ങൾക്കും നന്മ നിറഞ്ഞ നിങ്ങളുടെ നൂറായിരം സഹോദരങ്ങൾക്കും എല്ലാ ഐശ്വര്യവും നേരുന്നു. നന്ദി, മലയാളനാടിനു മേൽ ആകാശം ഇടിഞ്ഞു വീഴാതെ കാത്തതിന്.

#CelebrateHumanity #KeralaFloods #togetherWeCan

Friday, March 03, 2017

"മതത്തേൽ കേറി ചൊറിയരുത്!"

ഒരു വൈദികൻ അത്യന്തം മ്ലേച്ഛമായ ഒരു പീഡനക്കേസിൽ പിടിക്കപ്പെട്ടു. സോളാറും ലോ അക്കാഡമിയും നടിയെ ആക്രമിക്കലും കഴിഞ്ഞ് ഇപ്പോൾ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന സെ‌ൻസേഷണൽ വിഭവം ഇതാണല്ലോ. വൈദികസമൂഹം മുഴുക്കനെ പീഡകരാണെന്നോ മറ്റോ ഒരു തെറ്റിദ്ധാരണ പടരാൻ അതിടയാക്കിയോ? സോഷ്യൽമീഡിയയിലും മറ്റ് മതാധിഷ്ഠിത കൂട്ടംചേരലുകളിലും അങ്ങനെയുള്ള പ്രചാരണത്തിനെതിരേയുള്ള വികാരപ്രകടനങ്ങൾ ഒളിഞ്ഞും തെളിഞ്ഞും വന്നുകാണുന്നു.

ഒരാൾ പിഴ ചെയ്യുമ്പോൾ അവരുടെ വർഗ്ഗത്തെ അപ്പാടെ കുറ്റക്കാരാക്കുന്നത് നമ്മുടെ ഒരു തെറ്റായ രീതിയായിപ്പോയി. ഈ സാമാന്യവൽക്കരണം നമ്മുടെ മാധ്യമങ്ങളും സമൂഹവുമൊക്കെ അന്നും ഇന്നും ചെയ്തു പോരുന്നതാണ്. നാം ആദരവോടെ കാണുന്ന പുരോഹിത സമൂഹം ഒന്നാകെ അടച്ചാക്ഷേപിക്കപ്പെട്ടപ്പോൾ വിശ്വാസികൾക്ക് വേദന തോന്നിയെങ്കിൽ അത്ഭുതമില്ല. പക്ഷേ അതോടൊപ്പം ഇനിപ്പറയുന്ന കാര്യങ്ങളുംകൂടി ഒന്ന് ആലോചിച്ചു നോക്കണം.

ഒരു രാഷ്ട്രീയ പ്രവർത്തകൻ അഴിമതി കാട്ടുമ്പോഴും ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുമ്പോഴും ഒരു സിനിമാ നടി അനാശാസ്യത്തിനു പിടിക്കപ്പെടുമ്പോഴും ഒരു‌ സെലിബ്രിറ്റി ഡിവോഴ്സാകുമ്പോഴും ഒരു യൂണിയൻ തൊഴിലാളി തല്ലുകൂടുമ്പോഴും അതാത് വർഗ്ഗം അടച്ചാണ് പഴികേൾക്കുന്നതും നാണം കെടുന്നതും. അല്ലേ?

രാഷ്ട്രീയക്കാരെല്ലാം ഒരു വക അഴിമതിക്കാര്‍,
സർക്കാർ ഉദ്യോഗസ്ഥർ ആരാ കൈക്കൂലി വാങ്ങാത്തത്,
സിനിമയിൽ കേറിയാൽ പെണ്ണുങ്ങൾ പെഴച്ചൂന്നു കൂട്ടിയാൽ മതി,
വെല്യവെല്യ ആൾക്കാർക്ക് കുടുംബ ജീവിതത്തിനു വല്ല വിലയുമുണ്ടോ,
ലോഡിങ്‌കാരുടെയത്ര ചന്തകൾ വേറേയുണ്ടോ‌
എന്നിങ്ങനെയുള്ള കമന്റുകളെല്ലാം നമ്മൾ അന്നും ഇന്നും പറയുന്നതാണ്.

നമ്മുടെ വീട്ടിൽ ഒരാൾ തലതെറിച്ചുപോയാൽ കുടുംബത്തിന്റെ മാനം പോയെന്ന് നമ്മൾ വിലപിക്കാറുണ്ട്. അതായത് ഒരാൾ ചെയ്യുന്ന കൊള്ളരുതായ്മ അയാൾ ഉൾപ്പെടുന്ന പ്രതിനിധീകരിക്കുന്ന സമൂഹത്തെകൂടി‌ ബാധിക്കുന്നുണ്ട് എന്നത് അംഗീകരിച്ചേ മതിയാകൂ.
സത്യസന്ധമായി ജോലി ചെയ്യുന്നവരെ അഴിമതിക്കാരായും മാർക്കറ്റിൽ അധ്വാനിച്ച് മാന്യമായി കുടുംബം പോറ്റുന്നവരെ തനി ചന്തയായും നാം വെറുതെയങ്ങ് മുദ്രകുത്തിയിട്ടില്ലേ?
ബൈക്കിൽ ചീറിപ്പായുന്ന ഫ്രീക്കന്മാരെല്ലാം കഞ്ചാവും മയക്കുമരുന്നും ആണെന്ന് ഒരു ധാരണ നമുക്കില്ലേ?
നാട്ടിലെ ഓട്ടോക്കാർ എല്ലാം വായ്നോക്കികളാണെന്ന് നമ്മളും കരുതിയിരുന്നതല്ലേ?
ഒറ്റപ്രാവശ്യം മോശം ഭക്ഷണം ലഭിച്ചതിന്റെ പേരിൽ ആ ഹോട്ടലിൽ ഒരിക്കലും നല്ല ഭക്ഷണം കിട്ടുകയില്ല എന്നു നാം വിധിയെഴുതാറില്ലേ?
ഒരു യാത്രയിൽ ഡ്രൈവർ കാട്ടിയ ഒന്നുരണ്ട് പിഴയുടെ പേരിൽ അവനു വണ്ടിയോടിക്കാനേ അറിയില്ല എന്നു നാം അടച്ചു പറഞ്ഞിട്ടില്ലേ?
ദുഷ്പേരു കേൾപ്പിച്ച ആൾക്കാരെ അവൻ/അവൾ ലോക'ഡാഷാ'ണെന്ന് ഒരു മയവും ഇല്ലാതെ നമ്മൾ വെച്ചുകാച്ചിയിട്ടില്ലേ?
ഒത്തിരി മിടുക്കരുള്ള ഒരു ക്ലാസ്സിലെ വിരലിലെണ്ണാവുന്ന തെമ്മാടികളുടെ പേരിൽ അതൊരു‌ കുഴപ്പം പിടിച്ച ക്ലാസാണെന്ന് നമ്മുടെ എത്രയോ അധ്യാപകർ വിധിയെഴുതിയിട്ടുണ്ടാവും?

ഇതുപോലെ എത്രയെത്ര ഉദാഹരണങ്ങൾ... ഈ‌ സാമാന്യവൽക്കരണം പുരോഹിതരുടെ കാര്യത്തിലും സംഭവിച്ചു. എല്ലാവരുടെയും പേരു‌കളയാൻ എല്ലാവരും ചീത്തയാവണമെന്നില്ല.

ഒരു വിഭാഗത്തെ അടച്ചു കുറ്റപ്പെടുത്തുമ്പോൾ അവരിൽ ഉൾപ്പെട്ട നല്ലവരായ ആൾക്കാർക്കും എത്ര വേദനിച്ചിട്ടുണ്ടാവും എന്നോർക്കാൻ ഈ സംഭവം കാരണമാവട്ടെ.

മതത്തിലും പുരോഹിതന്മാരിലും മാത്രമല്ല എല്ലാ വിഭാഗം ആളുകളിലും നല്ലവരും അല്ലാത്തവരും ഉണ്ട്. അടച്ചാക്ഷേപിക്കപ്പെടുമ്പോൾ നീറുന്ന ഹൃദയം എല്ലാ മനുഷ്യർക്കുമുണ്ട്. അതു മനസ്സിലാക്കാതെ, സ്വന്തം മതമോ മതത്തിന്റെ ആളുകളോ മാത്രം പ്രതിസ്ഥാനത്ത് വരുമ്പോൾ പൊട്ടുന്ന കുരുവിന് ചികിൽസ പ്രത്യേകം ചെയ്തേ മതിയാകൂ.

Monday, January 30, 2017

എന്റെ വാട്സാപ് രഹസ്യങ്ങൾ ഫേസ്ബുക്കിലൂടെ പരസ്യമാകുമോ?

സൈബർ ലോകത്ത്‌ ഈയിടെയായി പടരുന്ന ഈ ആശങ്ക ഫേസ്ബുക്കും വാട്സാപ്പും ഒരു കുടക്കീഴിൽ ആയതിന്റെ അനന്തര ഫലമാണ്‌‌. നമ്മളയക്കുന്ന മെസേജുകൾ പച്ചയ്ക്ക് ഇന്റർനെറ്റിൽ വരുമെന്നോ അവയെല്ലാം മറ്റുള്ളവർക്ക് കാണാൻ പറ്റുമെന്നോ അതിനർഥമില്ല. നമ്മുടെ വ്യക്തിവിവരങ്ങൾ വാട്സാപ് , ഫേസ്ബുക്കുമായി പങ്കിടും എന്ന് ലളിതമായി പറയാം.

ഉദാഹരണത്തിന്, എന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ എന്റെ മൊബൈൽ നമ്പർ ചേർത്തിട്ടില്ല, ഇമെയിൽ ഉണ്ട് താനും. വാട്സാപ്പിലാകട്ടെ മൊബൈൽ നമ്പരിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവർത്തനം, എന്നാൽ അതിനു ഇമെയിലുമായി യാതൊരു ബന്ധവും ഇല്ല. ഇവ രണ്ടും ഒന്നാകുമ്പോൾ മൊബൈൽ നമ്പർ, ഇ മെയിൽ, ഫേസ്ബുക്ക്, വാട്സാപ് എന്നിങ്ങനെ സോഷ്യൽ മീഡിയായിലെ വിവിധ പ്ലാറ്റ്ഫോമുകളിലെ വിവരങ്ങൾ ഒരേ സ്രോതസ്സിൽ നിന്നും ശേഖരിക്കുന്നതിനും അനലൈസ് ചെയ്യുന്നതിനും ഫേസ്ബുക്ക്-വാട്സാപ് അധികൃതർക്ക് സാധിക്കുന്നു. നിലവിൽ വാട്സാപ്പും ഫേസ്ബുക്കും ഫ്രീയാണെങ്കിലും പരസ്യങ്ങളിലൂടെയുള്ള വരുമാനം ഫേസ്ബുക്കിനു ചില്ലറയല്ല. ആ സ്ഥിതിക്ക് വാട്സാപ്പിൽ നിന്നു കൂടിയുള്ള വിവരങ്ങൾ ഫേസ്ബുക്കിനു ലഭിക്കുമ്പോൾ ഇടപാടുകാരെ വ്യക്തിപരമായി അടുത്തറിയാനും അങ്ങനെ കൂടുതൽ ഫലപ്രദമായ വാണിജ്യ പ്രവർത്തനങ്ങൾക്ക് അവ ഉപയോഗിക്കാനും അവർക്ക് സാധിക്കും.

ഇവ ചോർന്നാൽ, നാം ഭയക്കുന്നതുപോലെ നമ്മുടെ ഓൺലൈൻ ഇടപാടുകളും സമ്പർക്കങ്ങളും പരസ്യമാകാനും അതുമുഖേന നാം വഞ്ചിതരാകാനും മതി.

പ്രൈവസി സെറ്റിങ്സ് ഒന്നുകൂടി പരിശോധിക്കുക.
ഫേസ്ബുക്കിൽ പബ്ലിക് ആയി നിങ്ങൾ പോസ്റ്റ് ചെയ്യുന്ന ഏതു വിവരവും(ചിത്രവും വീഡിയോയും കുടുംബാംഗങ്ങളുടെ വിവരങ്ങളും ഫോൺ നമ്പരും ജീവിത ദുഃഖങ്ങളും നിങ്ങൾ ഇപ്പോൾ ആയിരിക്കുന്ന സ്ഥലവും യാത്രകൾ സംബന്ധിച്ച വിവരവും അങ്ങനെ എന്തും...) അതിൽ അക്കൗണ്ട് ഉള്ള(എന്നും നിര്‍ബ്ബന്ധമില്ല) ലോകത്തെവിടെയുമുള്ള ആൾക്കാർക്കു കാണാമെന്നോർക്കുക.

നമ്മുടെ ഒരു ഫോട്ടോ എടുക്കാൻ അപരിചിതരെ നാം അനുവദിക്കാറില്ല. അതേ സമയം‌ നമ്മുടെ ഒന്നാന്തരം ഫോട്ടോകൾ പബ്ലിക് ആക്കി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാ‌ൻ നാം മടിക്കാറില്ല. രണ്ടും തമ്മിൽ എന്താണു വ്യത്യാസം.. രണ്ടാമത്തേത് ആണു കൂടുതൽ അപകടകരം. അതറിയാൻ ചില സൈറ്റുകളിൽ വരുന്ന നമ്മുടെ നടിമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ നോക്കിയാൽ മതി!


സോഷ്യൽ മീഡിയായിൽ അച്ചടക്കം പാലിക്കുക. അത്രമാത്രമേ ചെയ്യാനുള്ളൂ.

Monday, August 24, 2015

ആഘോഷങ്ങളുടെ അതിരുകൾ


തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഓണാഘോഷപരിപാടിക്കിടെ ജീപ്പ് അപകടത്തിൽ ഒരു വിദ്യാർഥിനി പരിക്കേറ്റ് മരിച്ചത് അറിയാനിടയായി. അടൂർ മണക്കാല എൻജിനീയറിങ്ങ് കോളേജിൽ വിദ്യാർഥികൾ ഫയർ എഞ്ചിനും ക്രെയിനും ട്രാക്ടറും ഉപയോഗിച്ചും അവയിൽ അപകടകരമാം വിധം യാത്ര ചെയ്തും നടത്തിയ ഓണാഘോഷവും വാർത്തയിൽ നിറഞ്ഞു. ഈ രണ്ടു സംഭവങ്ങൾ എന്നിലുയർത്തിയ ചിന്തകളാണ്‌ ഏറെക്കാലത്തിനു ശേഷം ഇവിടെ ഒരു കുറിപ്പെഴുതുവാൻ എന്നെ പ്രേരിപ്പിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരത്തുകളും പൊതു സ്ഥലങ്ങളാണ്‌. നിങ്ങൾ ഒരു ഉൽസവത്തിന്‌ എത്ര പണം ചെലവാക്കണമെന്ന്‌, എങ്ങനെ ആഘോഷിക്കണമെന്ന്‌, അത് എത്രകണ്ട് നിയന്ത്രിക്കണമെന്ന് ഒരു സർക്കാരും നിബന്ധന വയ്ക്കുന്നില്ല. പക്ഷെ പൊതുസ്ഥലങ്ങളിൽ നമ്മുടെ ആഘോഷങ്ങൾക്ക് നാം അതിർവരമ്പുകൾ വയ്ക്കേണ്ടിയിരിക്കുന്നു എന്നതിൽ സംശയമില്ല. അവിടെല്ലാം നാം അറിയുകയും പാലിക്കുകയും ചെയ്യേണ്ടുന്ന ഒന്നുണ്ട് - അച്ചടക്കം. ആവേശലഹരിയിൽ ഈ വിദ്യാർഥികളും ആഘോഷങ്ങൾക്ക് അനുമതി നല്കിയ അദ്ധ്യാപകരും പൊതുജീവിതത്തിന്റെ അച്ചടക്കം ഉറപ്പാക്കേണ്ടിയിരുന്ന പൊലീസുകാർ അടക്കമുള്ള ഉദ്യോഗസ്ഥരും ആഘോഷങ്ങൾ അതിരു കടക്കുന്നതു നിയന്ത്രിച്ചില്ല; സാമൂഹ്യമായ അച്ചടക്കം പാലിച്ചില്ല.

പണമാണ്‌ ആഘോഷത്തിന്റെ അടിസ്ഥാന ശില, സോഷ്യൽ മീഡിയയാണ്‌ അതിന്റെ പാത, പ്രശസ്തിയാണ്‌ അതിന്റെ ഫലം. അല്ലെങ്കിൽ, എന്നാണ്‌ അപകടകരമായി വാഹനങ്ങൾ കൈകാര്യം ചെയ്യുന്നത് ഓണാഘോഷത്തിന്റെ ഭാഗമായത്? അഗ്നിശമനവാഹനം പൊതു സുരക്ഷയ്ക്കായുള്ളതാണ്‌. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാനായി ഉപയോഗിക്കേണ്ടത്. ആ വാഹനം ഓണാഘോഷ പ്രദർശനത്തിന്‌ ഉപയോഗിച്ചതിന്റെ യുക്തി എന്തുകൊണ്ടും പിടി കിട്ടുന്നില്ല. അതിലുമപ്പുറം ആ വാഹനത്തിന്റെ മുകളിലും പിന്നിലും അനേകം വിദ്യാർഥികൾ കയറി നിന്ന്‌ പൊതുനിരത്തിലൂടെ യാത്ര ചെയ്യുന്നതും അങ്ങേയറ്റം അപലപനീയമാണ്‌. എല്ലാറ്റിലും ഉപരി ഫയർ എഞ്ചിനിൽ നിന്നും വെള്ളം ചീറ്റിച്ച് മഴ പെയ്യിച്ച് തുള്ളിത്തിമിർത്തതിന്‌ നാടൻ ഭാഷയിൽ മെണപ്പ് എന്നേ പറയാനൊക്കൂ. അതിനായി ഫയർ എഞ്ചിന്‌ 10000/- രൂപയും വെള്ളം ചീറ്റിച്ച വകയിൽ 2000/- രൂപയും ട്രഷറിയിൽ അടച്ചു പോലും. ചെലവാക്കാൻ പണം ഉണ്ടെന്നു കരുതി ഇത്രയൊന്നും പോകരുത്. അതല്ലെങ്കിൽ നാളെ ഈ വിദ്യാർഥികളെക്കാൾ ക്രയശേഷിയുള്ളവർ പൂന്തോട്ടം നനയ്ക്കാനും പട്ടിയെ കുളിപ്പിക്കാനും വാട്ടർ തീം പാർക്ക് നടത്താനും നിത്യേനയെന്നോണം ഫയർ എഞ്ചിൻ വാടകയ്ക്കെടുത്താൽ നെറ്റി ചുളിക്കരുത്. ബീക്കൺ ലൈറ്റും കത്തിച്ച് മണിയും സൈറണും മുഴക്കി അഗ്നിശമന വാഹനങ്ങൾ പായുമ്പോൾ എന്തോ അപായം പിണഞ്ഞെന്ന്‌ ആധി കൊള്ളുന്നവർക്ക് ഏതോ ഈച്ചപ്പൻ മുതലാളിയുടെ പുൽത്തകിടി നനയ്ക്കാനാണ്‌ ഈ നെട്ടോട്ടം എന്ന ചിന്ത കാലക്രമേണ വന്നോളും.

പിന്നെ ട്രാക്ടറും ക്രെയിനും. അതിന്റെ മുതുകത്തും നെഞ്ചത്തും കയറി നിന്ന്‌ ആർത്തുല്ലസിച്ച് ആൺ-പെൺ ഭേദമെന്യേ പിള്ളേർ ഓണം ആഘോഷിച്ചതു കണ്ടപ്പോൾ മെതിയടിയിട്ടു വന്ന മാവേലിത്തമ്പുരാൻ പേടിച്ചിട്ടാണോ ആവോ, അടുത്തുള്ള വെയിറ്റിങ്ങ് ഷെഡ്ഡിൽ അഭയം തേടി. ഇനി കെ.എസ്.ആർ.ടി.സി.യുടെ കാര്യം. എന്തു ചെയ്തിട്ടും കര പറ്റാൻ ഗതിയില്ല്ലാതെ ആ സ്ഥാപനം പണ്ടേ തന്നെ സ്വകാര്യ യത്രകൾക്ക് ബസ് വാടകയ്ക്കു നല്കുന്നതാണ്‌. ആ സ്ഥിതിക്ക് ഓണം മാത്രമാക്കണ്ട, കോളേജ് ബസ് ആയിട്ട് പതിവായിത്തന്നെ ഒരെണ്ണം വാടകയ്ക്കെടുത്ത് ഓടിച്ചു കൂടേ? ഒന്നുമില്ലെങ്കിലും സ്ഥിരമായി നിശ്ചിത തുക കിട്ടുന്ന ഒരു സർവ്വീസ് എങ്കിലും മരണാസന്നമായ കോർപറേഷനു കിട്ടട്ടെ.

ഓണം ആഘോഷിക്കുന്നത് പൂക്കളമിട്ടും ഊഞ്ഞാലാടിയും നാടൻ കളികളിൽ ഏർപ്പെട്ടും സദ്യ ഉണ്ടുമൊക്കെ ആയിരുന്നെങ്കിൽ ഇപ്പോൾ അതങ്ങനെ അല്ലാതായെന്നു വേണം കരുതാൻ. ഭ്രാന്തമായി ക്യാമ്പസ്സിലൂടെ വാഹനമോടിച്ചും പൊതുമുതൽ വില നല്കി ദുരുപയോഗം ചെയ്തും റോഡു നിയമങ്ങൾ നഗ്നമായി ലംഘിച്ചും അപകടങ്ങൾ ഉണ്ടായേക്കുമെന്നറിഞ്ഞുകൊണ്ട് വാഹനങ്ങളും യന്ത്രങ്ങളും കൈകാര്യം ചെയ്തും... അതിന്‌ നമ്മൾ പകരം നല്കിയത് തെസ്നിയുടെ ചോരയാണ്‌, ജീവനാണ്‌.

ഇതെല്ലാം എന്തിനു വേണ്ടിയായിരുന്നു? ആരുടെ മുന്നിൽ ഹീറോയാകാൻ വേണ്ടിയായിരുന്നു? കൈ നിറയെ പണം , കരുത്തും ചേലുമുള്ള അല്ലെങ്കിൽ ശ്രദ്ധ കവരുന്ന വാഹനങ്ങൾ, സിരകളിൽ ലഹരി, ശരീരമാകെ കരുത്ത്, മനസ്സു നിറയെ തോന്ന്യാസവും. - ഇത്രയുമാണ്‌ അതു ചെയ്തതും ചെയ്യിപ്പിച്ചതും.

ഒരുകാലത്ത് കല്യാണസൊറ എന്ന വിവാഹ റാഗിങ്ങ് ആയിരുന്നു കേരളത്തെ പിടിച്ചു കുലുക്കിയ സാംസ്കാരിക അധഃപതനം. അതേ നാണയത്തിലും എന്നാൽ അതിലേറെ വ്യാപ്തിയിലുമാണ്‌ ഈ ആഘോഷാഭാസങ്ങൾ ഇവിടെ നടമാടുന്നത്. വിദ്യാർഥികളെയും യുവാക്കളെയും തെറ്റായ ആഘോഷങ്ങളിലേക്കും ശീലങ്ങളിലേക്കും നയിക്കുന്ന അവസ്ഥ ഇല്ലാതാവാൻ മാർഗ്ഗം ഒന്നേയുള്ളൂ. അതുപോലും ഞാൻ കടമെടുക്കുന്നത് അഗ്നിശമന സേനയുടെ തന്നെ ഒരു തീയണയ്ക്കൽ വിദ്യയിൽ നിന്നുമാണ്‌ - Cut the source. മേല്പ്പറഞ്ഞ വിധം വിദ്യാർഥികൾക്ക് ആവശ്യത്തിലധികം പണവും മറ്റു സൗകര്യങ്ങളും വന്നു ചേരുന്ന മാർഗ്ഗങ്ങൾ അടയ്ക്കുക. ആദ്യം കുടുംബത്തിൽ നിന്ന്‌, പിന്നെ കുടുംബത്തിനു പുറത്തു നിന്നും.

പിന്നെ ‘പ്രേമം’ സിനിമയെക്കുറിച്ച്. നിങ്ങൾ പ്രേമം സിനിമയിലെപ്പോലെ വേഷം ധരിച്ചതു കൊണ്ടോ ട്രെൻഡി ആയ പാട്ടുകളെ ഇഷ്ടപ്പെട്ടതുകൊണ്ടൊ ഇവിടെ ആരും കലിതുള്ളുന്നില്ല. പക്ഷേ ഹിറ്റാകുന്നതെല്ലാം അനുകരണീയമാണ്‌ എന്നൊരു അവസ്ഥ വരുന്നുണ്ട്, അതിലാണ്‌ അപകടം ഒളിഞ്ഞിരിക്കുന്നത്; അങ്ങനെ ഒരിടത്തും പഠിപ്പിക്കുന്നില്ലെങ്കിലും. Nothing is illegal if one hundred businessmen decide to do it എന്നു പറയാറുണ്ട്. കൂട്ടായ ഒരു പ്രവൃത്തി അത് എന്തു തന്നെയായാലും സ്വയം സധൂകരിക്കപ്പെടുന്ന ദുരവസ്ഥ. അത്യന്തം സാധാരണമായ ഒരു മുഖവും എന്നാൽ ശ്രദ്ധ കവരാൻ ഏറെ സവിശേഷതകളുമുള്ള ഒരു അദ്ധ്യാപികയെ പ്രണയിക്കാൻ ഇന്നാട്ടിലെ യുവാക്കൾക്ക് വച്ചു നീട്ടിയതിലൂടെ ‘പ്രേമം’ സിനിമ ചെയ്തത് അരുതാത്തതു ചെയ്യുവാനുള്ള കൗമാരത്തിന്റെ സഹജ വാസനയെ ഇളക്കിവിടുക തന്നെ. പിന്നെ മറ്റൊന്ന്‌ യുക്തി രഹിതവും പ്രഹസനവുമായ ഹിംസ. വിദ്യാർഥി ഗുരുവിനെ പ്രണയിക്കുന്നതും എന്നാൽ അതേ ടീച്ചറെപ്പറ്റി അശ്ലീലം പറഞ്ഞ പ്യൂണിനിട്ട് ഒന്നു പൊട്ടിച്ചിട്ട് അതേ വിദ്യാർഥി ‘മാത പിതാ ഗുരു ദൈവം’ എന്ന ആപ്തവാക്യം ഓതുകയും ചെയ്യുന്നിടത്ത് ആ യുക്തി രാഹിത്യവും പ്രഹസനസ്വഭാവവും തെളിയുന്നു(നിരീക്ഷണത്തിനും വാക്കുകൾക്കും കടപ്പാട്‌ ടി.പി. രാജീവൻ 24/08/2015-ൽ മലയാള മനോരമ ദിനപത്രത്തിൽ എഴുതിയ ലേഖനം). വില്ലനെ ആളറിയിക്കാതെയും അതുകൊണ്ടു തന്നെ താൻ ചെയ്ത കുറ്റമെന്തെന്നു ബോധ്യപ്പെടുത്താതെയും നായകനും കൂട്ടാളികളും മർദ്ദിക്കുന്നതും പുതിയ കാലത്തിന്റെ നായകവീര്യമാവാം. കുറഞ്ഞ പക്ഷം കലോൽസവ സ്റ്റേജിനടിയിൽ ബോംബു വെയ്ക്കുന്ന സാഹസമെങ്കിലും ‘പ്രേമം’ സിനിമ മൂലം പഠിതാക്കൾ ചെയ്യാതിരിക്കട്ടെ എന്നാശിക്കാം.

‘ഇവിടെ തുപ്പരുത്’ എന്നെഴുതിയ ഇടത്തു തന്നെ കാർക്കിച്ചു തുപ്പുന്നതു പോലെ നിയമങ്ങളെ, സാമാന്യ ശീലങ്ങളെ നിഷേധിക്കാനുള്ള ത്വരയ്ക്ക് അനല്പമായ പ്രേമത്തിന്റെ മാധുര്യം നല്കിയപ്പോൾ അതു തിരി കൊളുത്തിയത് ഒരുപാട് അരുതാഴികകളെ അധികം ആലോചനകൾക്കു പോലും വിധേയമാക്കാതെ പൊളിച്ചെഴുതാനുള്ള നീക്കങ്ങൾക്കായിരുന്നു. പെൺകുട്ടികൾ മുണ്ടുടുത്ത്‌ കോളേജിൽ വരുന്നതും ഇതിനാൽ അല്ലെന്നു പറയാനാവുമോ? കാരണം കലയല്ല ഭരിക്കുന്നത്, ട്രെൻഡാണ്‌!

നഷ്ടം എന്നും നഷ്ടപ്പെട്ടവർക്കു മാത്രമാണ്‌, അത് ആഘോഷമായാലും, ഹർത്താലായാലും. അതിനാൽ തെസ്നിയോട്‌ കേരളത്തിന്റെ മനഃസാക്ഷി മാപ്പു ചോദിക്കട്ടെ.

അരുതാഴികകൾ ആഘോഷമാകുമ്പോൾ പണവും സംഘബലവും ചേരുന്ന ഒരു കരിങ്കുപ്പായവും നന്മയെ മറയ്ക്കുന്ന ഒരു കറുത്ത കണ്ണടയും ഉണ്ടെന്ന്‌ നമുക്ക്‌ ഉറപ്പുവരുത്താം. ഖേദപൂർവ്വം ഓണാശംസകൾ!

Friday, December 12, 2014

സ്വർഗ്ഗത്തിലെ ജനാലയ്ക്കൽ നിന്ന്‌...

ഞാൻ സ്വർഗ്ഗത്തിലിരുന്നാണ്‌ ഇതെഴുതുന്നത്. സ്വർഗ്ഗമെന്നു കരുതിയിരുന്ന മറ്റൊരിടത്തായിരുന്നു ഇന്നലെ വരെ ഞാൻ. കഥ പറയുന്നതിനു മുൻപേ ഞാൻ ആരെന്നു പറയാം. എന്റെ പേര്‌ ലക്ഷ്മി. ഒന്നര വർഷം മുൻപാണ്‌ ഊരും പേരുമറിയാത്ത ആ നാട്ടിലേക്കു ഞാൻ വന്നത്. എനിക്കു ഒത്തിരി സ്നേഹവും കരുതലും ഞാൻ കൊതിച്ച സ്വാതന്ത്ര്യവും എല്ലാം എനിക്കാവോളം കിട്ടിയ ആ വീട്ടിൽ ഞാൻ വന്നത്...

എന്നെ കല്യാണം കഴിച്ചു കൊണ്ടുവന്നതൊന്നുമല്ല കേട്ടോ..!! വിലയ്ക്കു വാങ്ങിക്കൊണ്ടു വന്നതാണ്‌.. എന്താ ഞെട്ടിയോ ?? ഞാൻ നിങ്ങൾ വിചാരിക്കുന്നതു പോലെ മനുഷ്യസ്ത്രീയല്ല. ലക്ഷ്മി എന്നു സുന്ദരമായ പേരൊക്കെ ഉണ്ടെങ്കിലും(ഉണ്ടായിരുന്നെങ്കിലും) ഞാൻ ഒരു കുതിരയാണ്‌ - ആ! കുതിര!!

ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കാണ്‌ എന്നെ ഓമനിച്ചു കൊണ്ടുവന്നത്. കുളനട പുതുവാതുക്കൽ തടത്തിൽ വീട്ടിലേക്ക്. പൂനെയിലെ, അനേകം കുതിരകളെ പൂട്ടിയ, യാന്ത്രികതയും വിരസതയും നിറഞ്ഞ ഒരു ജയിലിൽ നിന്നുമുള്ള നിത്യമായ മോചനമായിരുന്നു എനിക്കു ദൈവത്തിന്റെ നട്ടിലേക്കുള്ള വരവ്. പലതിലൊന്നായി എവിടെയോ ഒതുങ്ങിപ്പോകുമായിരുന്ന ഞാൻ ഒരു കൂട്ടം സുമനസ്സുകളുടെ നടുവിലേക്ക് ഒരു താരത്തെപ്പോലെ, ഒരു രാജകുമാരിയെപ്പോലെ, ഒരു ഭൂലോകസുന്ദരിയെപ്പോലെ വന്നെത്തുകയായിരുന്നു. എല്ലാം ഒരു സ്വപ്നം പോലെയായിരുന്നു എനിക്ക്. പൂനെയുടെ ഊഷരതയിൽ നിന്നും പൊടിനിറമുള്ള പ്രകൃതിയിൽ നിന്നും ഉഷ്ണത്തിൽ നിന്നുമെല്ലാം മഴയും തണുപ്പും തണലും പച്ചപ്പും സ്നേഹിക്കാൻ ആളുമുള്ള നാട്ടിൽ 2014 ഡിസംബർ രണ്ടാം തീയതി വരെ ഞാൻ സ്വർഗ്ഗം എന്തെന്നറിയുകയായിരുന്നു.

അന്നാണ്‌ എന്റെ വിധി മാറിമറിഞ്ഞത്. ഒരു പക്ഷേ എനിക്കത്രയൊന്നും ആശിക്കാനോ അഹങ്കരിക്കാനോ എനിക്ക് അർഹതയില്ലാഞ്ഞിട്ടാവാം. അതങ്ങനെയവാൻ എന്തു തെറ്റ് ഞാൻ ചെയ്തെന്നും എനിക്കറിഞ്ഞുകൂടാ. ഞാൻ ഇവിടെയിരുന്നു കൊണ്ട്, വെണ്മേഘങ്ങൾ അതിരിടുന്ന ഈ ജാലകത്തിലൂടെ എനിക്ക് ഞാൻ കഴിഞ്ഞിരുന്നയിടം കാണാം. എന്നെ സ്നേഹിച്ചവരൊഴികെ ബാക്കിയെല്ലാം അവിടെ പതിവുപോലെ നീങ്ങുന്നു. എന്റെ അസാന്നിദ്ധ്യം ഏറ്റം നിർവ്വികാരമായി ഞാൻ കാണുന്നു. എന്റെ അഭാവം പൊഴിക്കുന്ന ശോകം നിസ്സഹായയായി ഞാനറിയുന്നു.

അന്നു രാത്രിയിൽ, ഇരുളിന്റെ മറപറ്റി എന്റെ വീട്ടിൽ ആരെല്ലാമോ കടന്നു വന്നു. നേർത്ത മഞ്ഞിന്റെ സുഖദമായ തണുപ്പിൽ ഞാൻ മയങ്ങി നില്ക്കുകയായിരുന്നു. പെട്ടെന്ന്, തലയിൽ ഒരു മിന്നല്പ്പിണർ വീണതുപോലെ, ശക്തമായ ഒരു താഡനത്തിൽ, അസഹ്യമായ അതിന്റെ വേദനയിൽ ഒരു നിമിഷം എന്റെ പ്രജ്ഞ മരവിച്ചു. ഒന്നു കരയാൻ പോലും ഞാൻ മറന്നു. ഉടലാകെ വേദനയുടെ പൂത്തിരികൾ പൊട്ടിച്ചിതറുന്നതു ഞാനറിഞ്ഞു. എന്റെ പിൻകാലിന്റെ അസ്ഥികൾ നുറുങ്ങിയമരുകയും അടിതെറ്റി നിന്നിടത്തു ഞാൻ വീഴുകയും ചെയ്തു. മഴത്തുള്ളികൾ പെയ്തുപതിക്കുന്നതു പോലെ മർദ്ദനങ്ങളും മുറിവുകളും എന്റെമേൽ വീണുകൊണ്ടിരുന്നു. വേദനയറിയാത്ത ഒരണുപോലും എന്റെ ദേഹത്തില്ലായിരുന്നു. എന്റെ ശരീരം എനിക്കു താങ്ങാനാവാത്ത ഭാരമാണെന്നും ഞരമ്പുകളിലൂടെ അഗ്നിയാണു പ്രസരിക്കുന്നതെന്നും വീണുള്ള കിടപ്പില്പ്പോലും എനിക്കു തോന്നി. എന്റെ കണ്മുന്നിൽ മനുഷ്യരൂപം പൂണ്ട നിഴലുകൾ സംഹാരനൃത്തം ചെയ്തു. അവരുടെ പാദപതനം പോലും എനിക്കു മുറിവുകളും നോവുകളും മാത്രം സമ്മാനിച്ചു. ഒന്നു കരയാൻ പോലുമാവാതെ ഞാൻ അവിടെ വീണുകിടന്നതും അബോധത്തിന്റെ ഏതോ ആഴങ്ങളിലേക്ക് പറന്നിറങ്ങിയതും ഇപ്പോൾ ഓർമ്മയുണ്ട്.

പിറ്റേന്നു മുതൽ വിവിധ ആശുപത്രികളിലായി ഞാൻ ചികിൽസിക്കപ്പെട്ടു. ബോധാബോധങ്ങളുടെ ഏതോ അതിർവരമ്പുകളിൽ വെച്ച് ഒരു യന്ത്രം കൊണ്ട് എന്നെയെടുത്തുയർത്തുന്നതും നഗരങ്ങളുടെ തിരക്കുകളിലൂടെയും രാജവീഥികളിലൂടെയും സൗഖ്യം തേടിച്ചെയ്ത യാത്രകളും ഞാനറിഞ്ഞു. പിന്നെയെപ്പോഴെല്ലാമോ, എന്നെ സ്നേഹിക്കാൻ മാത്രമറിയാവുന്ന കരങ്ങളുടെ സാന്ത്വനമേകുന്ന, ഇടർച്ചകലർന്ന തലോടലുകളും. അപ്പോഴെല്ലാം എനിക്കു പറയണമെന്നുണ്ടായിരുന്നു, എനിക്കിനി തിരികെ വരാനാവില്ല എന്ന്, എന്നോടിത്ര നാൾ കാട്ടിയ സ്നേഹത്തിനു ഇനിയൊരുപാടു ജന്മം കൂടെ നിന്നാലും കടം തീരില്ലയെന്ന്, എനിക്കു തിരികെ വരാനാവില്ലയെന്ന്‌. ഞാൻ വെറുമൊരു ‘മിണ്ടാപ്രാണി’യാണല്ലോ! അപ്പോഴും കനമില്ലാത്ത ഏതോ പ്രതീക്ഷകളിൽ മനസ്സർപ്പിച്ച് എന്റെ ജീവനെ തകർന്ന ശരീരത്തിൽ പിടിച്ചു നിർത്താൻ അവർ ശ്രമിച്ചുകൊണ്ടേയിരുന്നു.

ഒടുക്കം, അറിയാത്ത ഏതോ കാരണങ്ങളാൽ ആക്രമണത്തിനിരയായ ഞാൻ മരണത്തിനു കീഴടങ്ങി. ഞാൻ ഒരു കുതിരയായിരുന്നു. പേപ്പട്ടിക്കുപോലും വിധിക്കപ്പെടാത്ത ദാരുണമായ അന്ത്യമാണ്‌ എന്റെ വീട്ടിന്റെ വേലിക്കെട്ടിനുള്ളിലേക്ക് എന്നെ തേടിവന്നത്. ഞാൻ ഒരു ദ്രോഹവും ആർക്കും ചെയ്തിട്ടില്ല. എനിക്കൊരേയൊരു സങ്കടമേയുള്ളൂ, എന്റെ യജമാനനോട് എന്റെയുള്ളിൽത്തോന്നിയ സ്നേഹത്തെ ഒരിക്കല്ക്കൂടി അറിയിച്ചുവിടവാങ്ങാൻ എനിക്കു വിധിയുണ്ടായില്ല.

സ്വർഗ്ഗത്തിന്റെ ജനാലയ്ക്കൽ ഇരുന്നു നോക്കുമ്പോൾ എനിക്കെല്ലാം കാണാം, കേൾക്കാം, അറിയാം. എന്നെ പരിക്കേല്പ്പിച്ചവർക്ക് അതിലൂടെ എന്തെങ്കിലും സന്തോഷമോ, നേട്ടമോ ലഭിച്ചതായി കാണാനേ പറ്റുന്നില്ല. പകരം, മനസ്സിന്റെ അടിത്തട്ടിൽ ഉയർന്നു വരുന്ന ഏതോ കുറ്റബോധം മറയ്ക്കാനും ഒന്നുമില്ല ഒന്നുമില്ല എന്നു നടിക്കാനും അവർ ശ്രമിക്കുന്നതു നന്നായി കാണാം. ദൈവം അല്പം കഴിയുമ്പോൾ ഈ വഴി വരുന്നുണ്ട്. എനിക്കുള്ള ഉത്തരങ്ങൾ അപ്പോൾ ലഭിക്കുമായിരിക്കും. താഴെ ഭൂമിയിൽ എന്നെ ഉപദ്രവിച്ചവർക്ക് സമാധാനവും എന്നെ സ്നേഹിച്ചവർക്ക് സന്തോഷവും നല്കണമെന്ന് ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നുണ്ട്. പിന്നെ ഇതു വായിക്കുന്ന നിങ്ങൾ അവരോടെല്ലാം പറയണം, ഒരു മിണ്ടാപ്രാണി അവിടെ നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന്‌. നിർത്തട്ടെ.

Sunday, November 16, 2014

ചൂടുള്ള വാർത്ത!


ജോലി കഴിഞ്ഞ് വീട്ടിലേക്കു വണ്ടി കയറാൻ ഓടുമ്പോഴാണ്‌ ബസ് സ്റ്റാൻഡിൽ മൂന്നുപേർ അടിപിടി കൂടുന്നതു കണ്ടത്. അടിയെന്നു പറഞ്ഞാൽ ചുമ്മാ ഉന്തും തള്ളുമോ കുത്തിനു പിടിക്കലോ ഒന്നുമല്ല. അങ്ങോട്ടുമിങ്ങോട്ടും നല്ല പുഴുത്ത തെറി, ചെകിട്ടത്തടി, കൂമ്പിനിടി, ഒന്നാമൻ രണ്ടാമന്റെ അടിനാഭിക്ക് മുട്ടു കയറ്റുന്നു, രണ്ടാമൻ മൂന്നാമനെ നിലത്തിട്ടു ചവിട്ടുന്നു, മൂന്നാമൻ ഒന്നാമന്റെ ചെവി കടിച്ചു പറിക്കുന്നു, മൂവരുടെയും പൂർവ്വപിതാക്കന്മാർ കല്ലറയിൽ നിന്നും എണീറ്റു വരത്തക്കവിധം തന്തയ്ക്കുവിളി നടക്കുന്നു.... കപടസദാചാരം, വയ്ക്തിസ്വാതന്ത്ര്യം, സംസ്കാരം എന്നിവരായിരുന്നു ആ മൂന്നു പേർ.

അടച്ചിട്ട മുറിക്കു പുറത്തു വന്നപ്പോൾ പൊതു ജനം കാത്തു നില്ക്കുന്നുണ്ടായിരുന്നു. ചിലർക്ക് ഉമ്മ വേണം. ചിലർക്ക് ഒരാശ്ലേഷം മതി. ചിലർക്ക് ഇതൊന്നും വേണ്ടെങ്കിലും ‘കാര്യങ്ങളൊക്കെ’ ഒന്നു കണ്ടാൽ മതി. പ്രത്യേകിച്ച് അഭിപ്രായം ഇല്ലാത്ത കുറെപ്പേർ ഏറ്റവും കൂടുതൽ മെഗാപിക്സൽ ഉള്ള ഫോൺ ക്യാമറകൾ ഓൺ ചെയ്ത് കയ്യില്പ്പിടിച്ചു. ഉമ്മവെക്കാൻ വന്ന പോരാളികൾ പെഴച്ചുണ്ടായതാണോ പെഴച്ചു ജീവിക്കുന്നതാണോ എന്നൊക്കെ അറിയാൻ ചിലർ സ്കൂളിൽ പോലും ചെയ്യാത്ത വിധം ചരിത്രം ചികയാനിറങ്ങി. ഒട്ടൊക്കെ വിജയിച്ചപ്പോൾ മുന്നേ എടുത്ത മെഗാ പിക്സലിന്റെ ചുവട്ടിൽ അക്ഷരം കൊണ്ട് കാർക്കിച്ചു തുപ്പി. എന്നിട്ട് നാട്ടുകാരെല്ലാം നാണമില്ലാതെ മുണ്ടുംപൊക്കി നിന്നു മൂത്രമൊഴിക്കുന്ന ഫേസ്ബൂക്കിന്റെ ഭിത്തിയിൽ കൊണ്ടെ മൈദാപ്പശയും സ്വന്തം ആത്മരതിയുടെ രേതസ്സും സമാസമം ചേർത്തങ്ങ് ഒട്ടിച്ചു! പിന്നാലെ വന്ന സംസ്കാരസമ്പന്നരും സ്വാതന്ത്ര്യവാദികളും സദാചാരരംഗത്തെ പ്രമുഖരും പ്രതിലോമവാദികളും പ്രതിക്രിയാവാദികളും അതിനു കീഴെ താംബൂലചർവ്വണം നടത്തിയിട്ട് ചെഞ്ചോര നിറത്തിൽ തുപ്പി വെച്ചു.

ദൂരെ ദൂരെയെങ്ങോ അരണ്ട വെളിച്ചമുള്ള ഒരു എ.സി. മുറിയുടെ മൂലയ്ക്കിരുന്ന് സരിത മാഡം ഒരു ഏമ്പക്കം വിട്ടു, പിന്നാലെ ആശ്വാസത്തിന്റെ ഒരു നിശ്വാസവും. മനസ്സൊന്നു തണുത്തപ്പോൾ ചാനലിൽ പോയി ഒരു ഷോ നടത്തി. പണ്ടു പണ്ട് ഒരു സാറ്റലൈറ്റ് ചാനലിൽ ഷക്കീലാന്റിയുടെ കിന്നാരത്തുമ്പികൾ പ്രീമിയറായി പാറിനടന്ന ദിവസത്തെ ഓർമ്മിപ്പിച്ച് അന്നും നഗരങ്ങളിൽ വൈകിട്ട് ട്രാഫിക് കുറഞ്ഞു. അന്നു കേബിൾ തകരാറുണ്ടായപ്പോൾ ജീവിതത്തിലാദ്യമായി രാജാക്കാട്ട് കേബിൾ നെറ്റ്വർക്ക് നടത്തുന്ന ജോർജ്ജുകുട്ടി സ്വന്തം തന്ത ആരാണെന്നു പലവുരു കേട്ടറിഞ്ഞു. കിട്ടിയ റേറ്റിങ്ങ് കണ്ടപ്പോൾ ചാനലു മൊതലാളി ഇരുന്ന കസേരേന്നു പൊങ്ങിപ്പോയി. താഴെ വന്നത് ഇവളെ സ്ഥിരം വാർത്ത വായിക്കാൻ ഇരുത്തിയാലോ എന്ന മഹനീയ ചിന്തയുമായാണ്‌. ആ ഷോയുടെ അടങ്കൽ പിടിക്കാൻ വയ്യായിരുന്നോടാവ്വേ എന്നും ചോദിച്ച് കോണ്ടം കമ്പനിയുടെ മുതലാളി മാർക്കറ്റിങ്ങ് വിഭാഗത്തിന്റെ പപ്പും പൂടേം പറിച്ചു കാറ്റിൽ പറത്തി.

ഇനി എന്റെ അമ്മപെങ്ങന്മാരും മക്കളും വായിച്ചറിയുന്നതിന്‌ - ഇങ്ങനത്തെ അബദ്ധം ഇനിയാർക്കെങ്കിലും പറ്റിയാൽ, ആരെങ്കിലും ഭീഷണി മുഴക്കിയാൽ മൈൻഡ് ചെയ്യരുതെന്നും, സ്വന്തം സ്വകാര്യ അവയവങ്ങളുടെ പടമോ സിലുമയോ യേതെങ്കിലും തരത്തിൽ സോഷ്യൽ മീഡിയയിൽ വന്നാൽ കൂടിയാൽ ഒരു മാസമങ്ങു ക്ഷമിച്ചാൽ മതിയെന്നും നവമാധ്യമ ലോകത്തിലെ പുതിയ വിശുദ്ധ ചാനൽ പ്രസംഗത്തിന്റെ ഒന്നാമദ്ധ്യായത്തിൽ അഞ്ചാം വാക്യമായി അരുളിചെയ്തു. മാനം പോയിട്ടും (മനഃപൂർവ്വമോ അല്ലാതെയോ) ആത്മഹത്യ ചെയ്യാതെ പിടിച്ചു നില്ക്കുന്നതോടെ ദൈവം തമ്പ്രാനു പോലും പിന്നെ നമ്മളെ ഒന്നും ചെയ്യാനാവില്ല എന്നു പാഠം. ആകെ മുങ്ങിയാൽ കുളിരില്ല എന്നൊരു മട്ട്. ഓന്തോടിയാൽ വേലിക്കൽ വരെ. ചെമ്മീൻ ചാടിയാൽ മുട്ടോളം. കണ്ടോ കണ്ടോ ഒരു ന്യായീകരണം കണ്ടെത്താൻ മലയാളിക്ക് പഴഞ്ചൊല്ലുകൾ കാക്കത്തൊള്ളായിരം.

ഇതും പറഞ്ഞു ചിരിച്ചോണ്ട് വണ്ടിയോടിച്ചു പോയ ഒരുതതൻ വഴിയരികിൽ നിന്ന ഏതോ ഒരു ഇരുകാലിയെ തട്ടിയിട്ടേച്ച് നീട്ടി ഒരു ഹോണുമടിച്ച് ഒരൊറ്റ പോക്ക്. അവനെ എങ്ങനെയും ഓവർടേക്ക് ചെയ്യണം എന്നുകരുതി പിന്നാലെ പാഞ്ഞു വന്നവരെല്ലാം റോഡിലെ കുണ്ടിനെയും കുഴികളെയും പ്രാകി. വീണുകിടന്നയാളുടെ ദേഹം ചമ്മന്തിയായതാണെന്ന് എഫ്.എം.ലെ പെണ്ണിന്റെ ഒലിപ്പീരും കേട്ടിരുന്നതുകൊണ്ട് തിരിഞ്ഞില്ല. ആയിടയ്ക്ക്, ഒരു പാവം പെണ്ണ്‌, പേര്‌ എന്നതാണോ എന്തോ, ഏതോ ആശുപത്രീടെ മുകളിൽ നിന്നു ചാടിയെന്നോ, വീണെന്നോ, മരിച്ചെന്നോ ആ എന്നതാണോ..! പിന്നെ കിഴക്കെങ്ങാണ്ട് അണക്കെട്ടു നിറഞ്ഞെന്നോ, ഷട്ടർ തുറക്കുമെന്നോ... ഓ! പിന്നേ... തലയ്ക്കു മീതെ വെള്ളം വന്നാൽ അതിനെ മീതെ തോണി! ദെ, വാട്സ്ആപ്പിൽ എന്തോ പുതിയ ആപ്പു വന്നിട്ടുണ്ട്, സീ യു ഡാ!

Thursday, September 20, 2012

തൂമ്പ വേണ്ട, സൂചി മതിയാകും.

കേരളം മറ്റൊരു ബസ് ചാർജ്ജ് വർധനയുടെ പടിവാതില്ക്കൽ എത്തി നില്ക്കുകയാണല്ലോ. പറഞ്ഞിട്ടും കാര്യമില്ല എന്ന് അറിഞ്ഞുകൊണ്ടു തന്നെ വീണ്ടും ചില കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടെ.

കഴിഞ്ഞ വർഷമാണ്‌ കേരളം ഒരു ബസ് ചാർജ്ജ് വർധനയ്ക്കു സാക്ഷ്യം വഹിച്ചത്. എന്നാൽ അന്നുണ്ടായ കൂലികൂട്ടൽ അശാസ്ത്രീയമായിരുന്നു എന്നും ഫെയർ സ്റ്റേജ് സംബന്ധിച്ചും മിനിമം ചാർജ്ജു നല്കി സഞ്ചരിക്കാവുന്ന ദൂരം സംബന്ധിച്ചും നിരവധി ആശങ്കകളും തർക്കങ്ങളും ഉണ്ടായിരുന്നു. അബദ്ധജടിലമായ ബസ് ചാർജ്ജ് നിർണ്ണയമായിരുന്നു അതെന്ന് പല തലങ്ങളിൽ നിന്നും ആരോപണവും ഉയർന്നിരുന്നു. ജീവനു വരെയും ഭീഷണിയാകാവുന്ന പ്രശ്നങ്ങളോടു പോലും ‘കാലക്രമേണ അഡ്ജസ്റ്റു ചെയ്തു പോകുന്ന’ ഇന്ത്യൻ സ്വഭാവം അന്നുണ്ടായ പരാതികളെയും തോല്പ്പിച്ചു. അവയൊക്കെ പരിഹരിക്കപ്പെട്ടോ എന്ന് ഇനി പ്രതിഷേധവുമായി ഇറങ്ങുന്നതിനു മുൻപ് വിദ്യാസമ്പന്നരും പ്രബുദ്ധരുമായ പൊതുജനമേ നീ ചിന്തിക്കണം. എന്തെന്നാൽ, കബളിപ്പിക്കപ്പെടുന്നതും അറിഞ്ഞുകൊണ്ടും അതിനൊക്കെ തലവെച്ചു കൊടുക്കുന്നതും നിനക്കൊരു ശീലമാണ്‌.

ഇത്തവണ ബസ്സുടമകളുടെ ആവശ്യം മിനിമം ചാർജ്ജ് 7 രൂപ ആക്കണമെന്നതാണ്‌. അങ്ങനെ സംഭവിച്ചാൽ ഈയടുത്ത പ്രദേശങ്ങളിൽ ഏറ്റവും ചെലവേറിയ പൊതുയാത്രാ സംവിധാനമുള്ള സംസ്ഥാനമാവും നമ്മുടേത്. കേരളത്തിലെ റോഡുകളുടെ സ്ഥിതി ശോചനീയമാണെന്ന ഒറ്റ ന്യായം കൊണ്ട് ഇപ്പറഞ്ഞതിനെ ബസ്സുടമകളും തള്ളും എന്നതു വ്യക്തമാണ്‌. സമ്മതിച്ചു.

ബസ് വ്യവസായം നഷ്ടത്തിലാണെന്ന ബസ്സുടമകളുടെഭാഷ്യത്തിനു പുറമേ ഈ വിലവർദ്ധനവു കൊണ്ട് ഓരോ ദിവസവും 1000 രൂപയുടെ നഷ്ടമാണ്‌ ഒരു ബസ്സിന്‌ ഉണ്ടാവുന്നതെന്നാണ്‌ മറ്റൊരു നിരീക്ഷണം. മിനിമം ചാർജ്ജ് ഒറ്റയടിക്ക് 2 രൂപ വർധിപ്പിക്കുന്നതിലൂടെ മാത്രം എത്രകണ്ട് വരുമാനവർധനവ് ഉണ്ടാവുമെന്ന് നിങ്ങൾ സ്ഥിരം യാത്ര ചെയ്യുന്ന ഒരു ബസ്സിലെ ഒരു ദിവസം യാത്ര ചെയ്യുന്ന ആകെ യാത്രക്കാരുടെ ഏകദേശം എണ്ണത്തെ രണ്ടു കൊണ്ട് ഗുണിച്ചാൽ അറിയാം. എന്നുവെച്ചാൽ ഒരു ദിവസം 300 പേർ കയറി ഇറങ്ങുന്ന ബസ്സാണെങ്കിൽ പോലും ഇത്തരം ഒരു ചാർജ്ജ് വർദ്ധന 600 രൂപ വരുമാനം കൂട്ടും. അപ്രകാരം നോക്കിയാൽ മിനിമം ചാർജ്ജിനു മേലെ തുക ഈടാക്കാവുന്ന മറ്റു ടിക്കറ്റുകൾ കൂടി കണക്കിലെടുക്കുമ്പോൾ വലിയ ലാഭം ഉണ്ടാകുമെന്ന വസ്തുത വ്യക്തമാകും. ദീർഘദൂരബസ്സുകളിലെ കണക്കും ഇതേയടിസ്ഥാനത്തിൽ തന്നെ ആലോചിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ.

എണ്ണത്തിൽ ഭൂരിഭാഗവും സ്വകാര്യബസ്സുകൾ ഉള്ള നാടാണിത്. ഇടുക്കിയിൽ കെ.എസ്.ആർ.ടി.സി.യുടെ സാന്നിദ്ധ്യമാവട്ടെ നന്നേ കുറവും. മറ്റൊരു കാര്യം ഹൈറേഞ്ചിൽ പുത്തൻ ബസ്സുകളുടെ വസന്തകാലമാണ്‌ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഉള്ളതെന്നാണ്‌. പുതുതലമുറ ബസ്സുകൾ മാറി മാറി ഇറക്കി ഈ ബിസ്സിനസു തുടർന്നുകൊണ്ടു പോകാൻ ചില കാരണങ്ങൾ ഉണ്ട്. പുതിയ ബസുകൾക്കു ഇന്ധനം,ടയർ,സ്പെയർ പാർട്സ് ഇനങ്ങളിൽ ചെലവ് പഴയവയെ അപേക്ഷിച്ചു കുറവാണ്‌. കൂടുതൽ ശക്തിയും വേഗവുമുള്ളവയാണ്‌ പുത്തൻ വാഹനങ്ങൾ. ശബ്ദം കുറവും യാത്രാസുഖം കൂടുതലും ഉണ്ട്. പവർ സ്റ്റിയറിങ്ങ് മുതലായ സംവിധാനങ്ങൾ ഉള്ളതിനാൽ ഡ്രൈവർമാർക്കും ആയാസം കുറവുണ്ട്. എന്നിരുന്നാലും ഡീസൽ ചെലവ് തന്നെയാണ്‌ പ്രവർത്തനച്ചെലവിം എപ്പോഴും മുന്നിൽ. മേലെ പ്രസ്താവിച്ച മാതിരി ഭീമമായനഷ്ടം സഹിച്ചുകൊണ്ട് ലക്ഷക്കണക്കിനു രൂപ കടമെടുത്തും മുടക്കിയും ബസ് സർവ്വീസ് നടത്തുന്നത് അവരുടെ പ്രസ്താവന ശരിയാണെങ്കിൽ ലോകവ്യാപകമായി പ്രകീർത്തിക്കപ്പെടേണ്ട സാമൂഹ്യസേവനം തന്നെയാണ്‌. ഡീസൽ വില വർദ്ധിപ്പിച്ച ശേഷമുള്ള ഓരോ ദിവസവും ബസ്സുടമകൾ ആയിരമോ അതിനു മേലെയോ നഷ്ടം സഹിച്ചാണ്‌ ഓടുന്നതെങ്കിൽ പ്രിയപ്പെട്ട വായനക്കാരാ, യാത്രക്കാരാ, ഓസുകയാണു നാമൊക്കെ. അതും പാവം ബസ് മുതലാളിയുടെ കഞ്ഞിപ്പാത്രത്തിൽ നിന്നും കയ്യിട്ടു വാരിയിട്ട്. ഇതു ക്രൂരതയല്ലേ? അപ്പോൾ ‘ന്യായമായും’ രണ്ടു രൂപയെങ്കിലും മിനിം ചാർജ്ജിൽ വർദ്ധിപ്പിക്കണം. കാരണം ഈ ബസ്സു മുതലാളിമാരൊക്കെ ഈ ഭീമമായ നഷ്ടം സഹിക്കാനാവാതെ ബസ്സും വിറ്റ് കിട്ടുന്ന കാശ് വട്ടിപ്പലിശയ്ക്കു കൊടുത്ത് വീട്ടിലിരുന്നാൽ നമ്മളു പിന്നെ എങ്ങനെ യാത്ര ചെയ്യും?

ഇനിയുള്ള പുതുക്കിയ കൂലികൾ തൊട്ടടുത്ത ഒരു രൂപയ്ക്ക്(തൊട്ടു മുകളിലേത്) റൗണ്ടു ചെയ്യുമ്പോഴും നിങ്ങൾ പിടുങ്ങുന്നുണ്ടെന്നതു വിസ്മരിച്ചു കൂടാ. അൻപതു പൈസയുടെ കച്ചവടം ഇപ്പോൾ പ്രായോഗികമായി എങ്ങുമില്ലല്ലോ. ഹൈറേഞ്ചിൽ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന ബസ്സുകളുടെ ‘പ്രൊമോഷൻ’(ഓർഡിനറിയെ ഫാസ്റ്റും സൂപ്പർ ഫാസ്റ്റും എക്സ്പ്രസ്സും ഒക്കെ ആക്കൽ) മറ്റൊരു വധം ആണ്‌. പത്തും പതിനഞ്ചും രൂപയൊക്കെയാണു മിനിമം. അതു പോട്ടെ, ‘ഇത്തിൾക്കണ്ണികളായ’ വിദ്യാർഥികളെ ഒഴിവാക്കാനുള്ള കുൽസിതമാർഗ്ഗമായും ഈ ഇനം മാറ്റത്തെ ഉപയോഗപ്പെടുത്താമെന്നതു മറ്റൊരു ഗുണം. വരുമാനവും കൂടുതൽ, പിള്ളേർ-ശല്യം ഒഴിവാകുകയും ചെയ്യും. ആകയാൽ, വിദ്യാർഥികൾക്കുള്ള യാത്രാസൗജന്യം നിലവിലുള്ളതുപോലെ തുടർന്നുപോകണം എന്നാണ്‌ എന്റെ അഭിപ്രായം. പ്രത്യേകിച്ച് യാത്രാ സൗകര്യം കുറവുള്ള ഹൈറേഞ്ചിൽ ഇതു വളരെ പ്രസക്തമാണ്‌. അതു കൂടാതെ, കാലഹരണപ്പെട്ട ചില ചട്ടങ്ങളുടെ പേരിൽ, ഹൈറേഞ്ചിൽ ബസുകൾ അധികമായി ഈടാക്കുന്ന കൂലി - ആ കൊള്ളയും പിൻവലിക്കണം. കാരണം ഇവ ഇന്നാട്ടിലെ ജനങ്ങളോടു ചെയ്യുന്ന അനീതിയാണ്‌.

ഇനി പറയാൻ വന്ന കാര്യം. ചാർജ്ജു വർദ്ധിപ്പിക്കണ്ട എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ ഒരുവർഷത്തിനു ശേഷം മറ്റൊരു കൂലി പുതുക്കൽ വരുമ്പോൾ പൊതു ജനത്തിനു പറയാനുള്ളത് ഇതാണ്‌. ഇന്ധനവില ഓരോ തവണയും കൂടുമ്പോൾ അംഗീകൃതവും അല്ലാത്തതുമായ ഇത്തരം വില/കൂലി വർദ്ധനവുകളുടെ ഭാരം താങ്ങേണ്ടിവരുന്നത് ഈ പിരമിഡിലെ അവസാനവർഗ്ഗമായ ഉപഭോക്താക്കൾ അഥവാ എൻഡ് യൂസർമാർ ആണ്‌. ഒരു കോഴി മുട്ടയ്ക്ക് ഇരുപത്തഞ്ചു പൈസ കൂടിയാൽ രണ്ടു മുട്ട കൊണ്ട് ഉണ്ടാക്കുന്ന ഒരു ഓംലറ്റിന്‌ ഒരുരൂപയോ അതിലും കൂടുതലോ അധികമായി കൊടുക്കേണ്ടിവരുന്നവരാണ്‌ ഉപഭോക്താക്കൾ. പൊതുസമൂഹത്തിൽ ചർച്ചയായില്ലെങ്കിലും, പലർക്കും അറിയാം, ഡീസൽ വില വർദ്ധനയെ തുടർന്ന് ഓട്ടോറിക്ഷകൾ തങ്ങളുടെ ചാർജ്ജ് കൂട്ടിക്കഴിഞ്ഞു. ലിറ്ററിനു മുപ്പതും അതിലേറെയും കിലോമീറ്ററുകൾ ഓടാൻ കെല്പ്പുള്ളവയാണ്‌ ഹൈറേഞ്ചിൽ വ്യാപകമായി കാണപ്പെടുന്ന പുതുപുത്തൻ ഡീസൽ ഓട്ടോകൾ. അങ്ങനെ നോക്കിയാൽ വളരെ നേരിയ അധികച്ചെലവാണ്‌ അടിസ്ഥാനപരമായി ഉണ്ടാവുക. മുപ്പതെന്നതു പോകട്ടെ, പത്തു കി.മീ. പോലും ഓട്ടം വിളിച്ചാൽ മുൻപത്തേതിലും അഞ്ചു രൂപയല്ലല്ലോ ഒരോട്ടോക്കാരൻ കൂടുതലായി വാങ്ങുക, ആണോ? അല്ലെന്നു നിസ്സംശയം പറയാം.

അതായത്, ഇന്ധനവിലവർദ്ധനയുടെ മറവിൽ കൊള്ളലാഭം കൊയ്യാനുള്ള ഒരു ഉപാധിയാണ്‌ ഈ കൂലിവർദ്ധനവുകൾ. അത് അങ്ങനെയല്ലെന്നു ജനങ്ങൾക്കു തോന്നണമെങ്കിൽ ‘ആനുപാതികമായ’ നിരക്കു വർദ്ധനവുമാത്രമേ വരുത്താവൂ. നിയമങ്ങളെയും ചട്ടങ്ങളെയും സ്വാർഥലാഭത്തിനു വേണ്ടിയുള്ള ചട്ടുകങ്ങളാക്കുമ്പോൾ എല്ലാ ഭാരവുംതാങ്ങേണ്ടിവരുന്ന പൊതുജനത്തിന്‌ അർഹമായ നീതി നിഷേധിക്കപ്പെടരുത്. അവന്റെ പോക്കറ്റിൽ കയ്യിട്ടുവാരാൻ പണത്തിന്റെയും നിയാമവ്യവസ്ഥയുടെയും രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരാജാക്കന്മാരുടെയും പിന്തുണയുള്ള മുതലാളിമാരെ അനുവദിക്കരുത്.


വാല്‌: ഇനി കൂലി കൂട്ടിയാൽത്തന്നെ ജനസേവകർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സഹകരണപ്രസ്ഥാനങ്ങളും ചാരിറ്റബിൾ സൊസൈറ്റികളും സമാന സ്വഭാവമുള്ള കൂട്ടുസംരംഭങ്ങളും നടത്തുന്ന ബസ് സർവ്വീസുകൾ നിലവിലെ നിരക്കിൽ തന്നെ സർവ്വീസ് തുടരാൻ തയ്യാറാവുമോ? കാരണം, ഇതു സർവീസല്ലേ ബിസിനസ്സല്ലല്ലോ!

എവടെ?? കാശുകിട്ടിയാലെന്നാ, കയ്ക്കുമോ ??? :)

Monday, July 23, 2012

Poornachandran Joins Government Service

Poornachandran, the youngster who lost an eye and a hand in a freak explosion when he was aged six, joined Kerala government service as an LD Clerk at the Sri Swati Thirunal College of Music, Thycaud, Thiruvananthapuram where he studied music. Education Minister P K Abdu Rabb had handed over the Government Order appointing him in the presence of Chief Minister Oommen Chandy and Ministers P J Joseph, K Babu and Anoop Jacob.

Poornachandran is S K Poornachand in the official records was brought to the government's notice by the Sai Gramam, Thonnackal, which had adopted him after the mishap years ago. Poornachandran, who was born as Amavasi to Sreenivasan and Kaliyamma in Kannakurichi, Tamil Nadu, led the life of a ragpicker after the untimely death of his father.

Once, in Kallikkandi, Kannur, he picked up a steel canister which exploded. Amavasi lost his right eye and left hand. He was later adopted by the Sai Gramam. Poornachandran's music studies began after Playback legend S P Balasubrahmaniam listened to him reciting a prayer at Sai Gramam. On his suggestion, the youngster joined the Sri Swati Thirunal Music College. He has also become a familiar face to television viewers after participating in music contests.

Courtesy: Kerala Calling, June 2012

Tuesday, October 04, 2011

കട്ടപ്പനയില്‍ ഭക്ഷണത്തിന് തീവില (From Mathrubhumi)

Source: link

കട്ടപ്പന: കട്ടപ്പന ടൗണിലെ ഹോട്ടലുകളില്‍ ഭക്ഷണസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നു. മാനദണ്ഡങ്ങള്‍ ലംഘിച്ച് കഴിഞ്ഞദിവസം എല്ലാ സാധനങ്ങള്‍ക്കും വില വര്‍ധിപ്പിച്ചു.

6 രൂപയായിരുന്ന ചായയ്ക്ക് 9 രൂപയായും 7 രൂപയായിരുന്ന കാപ്പിക്ക് 10 രൂപയായും വര്‍ധിപ്പിച്ചു. ബീഫ്‌ഫ്രൈ 50 രൂപയില്‍ നിന്ന് 75 രൂപയായും, ഊണിന് 35 രൂപയില്‍നിന്ന് 50 രൂപയായും വര്‍ധിപ്പിച്ചു. 6 രൂപയായിരുന്ന പൊറോട്ടയ്ക്ക് ഇപ്പോള്‍ വില 10 രൂപയാണ്. നാരങ്ങാവെള്ളത്തിന് 10 രൂപയായി വര്‍ധിപ്പിച്ചു. വില വര്‍ധിപ്പിച്ചെങ്കിലും വിലവിവരപ്പട്ടികയില്‍ പുതുക്കിയ നിരക്ക് രേഖപ്പെടുത്തിയിട്ടില്ല.

അരി, പയര്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില കുറയുകയാണ് ചെയ്തത്. പാലിനുമാത്രമാണ് വില വര്‍ധിച്ചത്. ഹോട്ടലുകളില്‍ തോന്നിയപോലെയാണ് വില ഈടാക്കുന്നത്.

എന്നാല്‍ വില നിയന്ത്രിക്കുന്നതിനുള്ള താലൂക്ക്-ജില്ലാ ഭക്ഷ്യ ഉപദേശകസമിതി ഇതുസംബന്ധിച്ച് ഒരു നടപടിയും സ്വീകരിച്ചില്ല........
--------------

പണ്ട് , ഒരു പരിചയക്കാരന്‍ പത്രപ്രവര്‍ത്തകന്‍ (2003 ലാണ്) പറഞ്ഞിട്ടുണ്ട് , ഈ കേരളത്തില്‍ ഭക്ഷണസാധനങ്ങള്‍ക്ക് ഏറ്റവും വിലയുള്ളത് ഹൈറേഞ്ചിലാണെന്ന്. കുറെ യാത്ര ചെയ്തപ്പോള്‍ എനിക്കും തോന്നിയിട്ടുണ്ട് ഇതേകാര്യം. മറ്റുള്ളിടത്ത് എല്ലാ സ്ഥാപനങ്ങളിലും വില കുറവുണ്ടെന്നല്ല, മറിച്ച് തിരുവനന്തപുരത്തോ എറണാകുളത്തോ ആലപ്പുഴയിലോ ചെന്നാല്‍ വളരെക്കുറഞ്ഞ നിരക്കില്‍ നല്ല ഭക്ഷണം കിട്ടുന്ന ചെറുകിട സ്ഥാപനങ്ങള്‍ കാണാം. ഹൈറേഞ്ചില്‍ റെസ്റ്റോറന്റിലും നാടന്‍ ചായക്കടയിലും തട്ടുകടയിലും ഒരേ നിരക്കുതന്നെ.

ഒരു ചേട്ടന്‍ നടത്തുന്ന ഒരു ചായക്കട ഉണ്ട്‌. പുള്ളി തന്നെയാണു ചായ അടിക്കുന്നതും കാശ്‌ വാങ്ങുന്നതും... ചെറിയ കടയാണ്‌. പുള്ളീടെ വീട്ടില്‍ നിന്നാണു പലഹാരം ഉണ്ടാക്കി കൊണ്ടുവരുന്നത്‌. ഈ വിലവര്‍ധനവു പുള്ളിയും പ്രാവര്‍ത്തികമാക്കും. 1000 രൂപയുടെ കച്ചവടം പുള്ളിക്കുണ്ടാരുന്നു ഇതു വരെ എന്നു കരുതുക, ഇനിമേല്‍ അതു വലിയ മുതല്‍ മുടക്കില്ലാതെ തന്നെ 1300 ആകുന്നു. അതാണു വ്യത്യാസം

ബീഫിനു വില ഒരു കിലോയ്ക്ക്‌ രൂപ 20 കൂടിയിരിക്കാം, എന്നും കൊണ്ട്‌ ഒരു പ്ലേറ്റ്‌ ബീഫിനു ഒരു കിലോയ്ക്കുള്ളതിനെക്കാള്‍ വര്‍ധന ന്യായമാണോ?

അസോസിയേഷന്‍കാര്‍ പറയുന്നു , ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയില്‍ ആണെന്ന്‌ - കസ്റ്റമറെ (രുചി കൊണ്ടും, വൃത്തി , ഗുണം, വില എന്നിവ കൊണ്ടും) ആകര്‍ഷിക്കാന്‍ കഴിവില്ലാത്ത എതു ബിസിനെസ്സും കൂപ്പുകുത്തും... ഇല്ലെങ്കില്‍ കുത്തിക്കണം. അതിനു ജനം വിചാരിക്കണം.

ഒരു ചെറിയ കണക്കു പറയാം.
350 രൂപ ശമ്പളമുള്ള ഹോട്ടല്‍ തൊഴിലാളിയുടെ കൂലി 50 രൂപ കൂടി എന്നു കരുതുക. അങ്ങനെ പത്തു തൊഴിലാളികള്‍ ഉള്ള ഒരു സ്ഥാപനം. മുതലാളിക്കു ശമ്പളയിനത്തില്‍ വരുന്ന അധികച്ചെലവ്‌ ദിവസം 500 രൂപ.

40 പേര്‍ 3 പൊറൊട്ട വീതം തിന്നുന്നു ഒരു ദിവസം രാവിലെ. 120 പൊറൊട്ടയ്ക്ക്‌ നാലു രൂപ വര്‍ദ്ധിത നിരക്കില്‍ അധികവരുമാനം 480 രൂപ.
ഇതേ നാല്‍പതു പേര്‍ ചായയും കുടിക്കുന്നു. 40 * 3(അധിക നിരക്ക്‌) = 120.
ഇപ്പൊത്തന്നെ മുതലാളിയുടെ അധികച്ചെലവു മറികടന്നു.

ഈ നാല്‍പതു പേരില്‍ പത്തു പേര്‍ ബീഫു കഴിച്ചെന്നു കരുതുക. ഒരുകിലോ ബീഫു പോലും ചെല്വാകുന്നില്ല, എങ്കിലും അസംസ്കൃത വസ്തുക്കളിന്മേല്‍ അന്‍പതു രൂപ അധികച്ചെലവു മുതലാളിക്കുണ്ടെന്നു കരുതിയാലും, 25 രൂപ വീതം അധികം 10 പെരില്‍ നിന്നു- അതായതു 50 രൂ. മുടക്കില്‍ മുതലാളി നേടുന്ന വരുമാനം 250 രൂപ. ഇതു നാല്‍പതു പേരുടെ സാമ്പിള്‍ കണക്കുമാത്രം. മറുവശത്ത്‌ വാടക, ഇന്ധനം, വൈദ്യുതി, പലചരക്കു-പച്ചക്കറി സാധനങ്ങള്‍, പണിക്കൂലി എന്നിവയുടെയെല്ലാം വര്‍ദ്ധന കണക്കിലെടുത്താലും ഒരു ദിവസത്തെ മുഴുവന്‍ കച്ചവടത്തില്‍ നിന്നുള്ള അധികലാഭം എത്രത്തോളം വരും?

ഏതാനും നാളുകള്‍ക്കു മുന്‍പ് മില്‍മ പാല്‍‌വില ലിറ്ററൊന്നിനു മൂന്നു രൂപ കൂട്ടിയപ്പോള്‍, നമ്മുടെ ഹോട്ടലുകാര്‍ ചായയൊന്നിനു ഒരു രൂപ കൂട്ടി. ഈ വാര്‍ത്ത വരുന്നതിനു മുന്‍പുതന്നെ(ഓണക്കാലത്ത്) കട്ടപ്പനയില്‍ ചായവില 6 രൂപ ആയിട്ടുണ്ടായിരുന്നു. എന്തോരു യുക്തി ആണെന്നു നോക്കണേ. മൂന്നു ചാ‍യ വില്‍ക്കുമ്പോഴേക്കും മുതലിങ്ങുപോരും. ബാക്കിയോ?

ഈ മൈയ്‌യ്‌ദാന്നു പറയുന്ന സാമാനത്തിനു എത്രമാത്രം വിലകൂടിയിട്ടാ പൊറൊട്ടയൊന്നിന് നാലു രൂപ വെച്ചു കൂട്ടിയത്? ഒരു കിലോ മൈദയില്‍ നിന്നും 15 പൊറോട്ട ഉണ്ടാക്കാമെങ്കില്‍ ഈ കിട്ടുന്ന 60 രൂപയുടെ അധികലാഭം കൊണ്ട് ഹോട്ടലുടമ തിന്നു കൊഴുക്കത്തേയുള്ളൂ. അസംസ്കൃതവസ്തുക്കളുടെ വിലവര്‍ദ്ധനവിനു ആനുപാതികമായി ഉല്പന്നങ്ങളുടെ വിലകൂട്ടിയാല്‍ നാമമാത്രമായ വര്‍ദ്ധനവേ ഉണ്ടാകൂ എന്നു നിസ്സംശയം പറയാം. പൊറോട്ടമേക്കറുടെ കൂലി, ഇന്ധനം, എണ്ണ എല്ലാത്തിന്റെയും കൂടി ഉയര്‍ച്ച പരിഗണിച്ചാലും ആറ്-ഏഴ് രൂപയുടെ സാധനത്തിനു പൊടുന്നനെ 10 രൂപ വിലയിട്ടതിനെ എങ്ങനെ ന്യായീകരിക്കാനാവും? അതുപോലെതന്നെയാണു ബസ് ചാര്‍ജ്ജ് വര്‍ദ്ധനയും. ഇന്നത്തെ(30 സെപ്റ്റം.) മാധ്യമം പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് - ഗതാഗതമന്ത്രിക്ക് അബദ്ധം പറ്റിയതുകൊണ്ട് പുതുക്കിയ ബസ് കൂലിനിരക്കുകളില്‍ പരക്കെ അപാകതകള്‍! ഇനി അതു പരിഹരിച്ചെന്നു തന്നെ ഇരിക്കട്ടെ, ഇത്രയും നാള്‍ പൊതുജനത്തിന്റെ കയ്യില്‍ നിന്നും KSRTCയും സ്വകാര്യബസ്സുകളും പിടുങ്ങിയ കോടിക്കണക്കിനു രൂപയ്ക്കു ആരു സമാധാനം പറയും? പ്രതിപക്ഷം പോലും ഇതു കണ്ടില്ലെന്നുണ്ടോ? സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളനിര്‍ണ്ണയത്തിലായിരുന്നു ഇത്തരം ഒരു പിഴവുവന്നതെങ്കില്‍(അനോമലി എന്നാണതിനെ പറയുക) ഇവിടെ എത്ര ദിവസം ഓഫീസുകള്‍ പ്രവര്‍ത്തിക്കാതിരുന്നേനെ? എത്ര രാഷ്ട്രീയക്കാര്‍ യുദ്ധകാഹളം മുഴക്കിയേനെ? ആനുപാതികമല്ലാത്തതും അശാസ്ത്രീയവും ഭീമവുമായ ഒരു വിലവര്‍ദ്ധനവ് അടിച്ചേല്‍പ്പിക്കുന്ന ഈ പകല്‍ക്കൊള്ള തടയാന്‍ ഇവിടെ ആരുണ്ട്?

വന്നുവന്ന് ഒരു കൂട്ടുകാരനെ വഴിയില്‍ വെച്ചുകണ്ടാല്‍ “വാടാവ്വേ, ഒരു ചായ കുടിക്കാം..” എന്നു പോലും പറയാന്‍ പറ്റില്ലല്ലോ!

പൊതുജനം കഴുത! ആദ്യത്തെ രണ്ടുമൂന്നു ദിവസം പഴിയും പരാതിയുമായി ഇങ്ങനെ നടക്കും. പിന്നെ ഇതൊക്കെ ജീവിതത്തിന്റെ ഭാഗമായി കണ്ട് അങ്ങു സ്വീകരിക്കും. അതിപ്പോ പാലിനു വിലകൂടിയാലും ഇന്ധനത്തിനു വിലകൂടിയാലും ഭീകരാക്രമണം/ബോംബ് സ്ഫോടനം എന്നിവ ഉണ്ടായാലും.

Tuesday, September 20, 2011

പെട്രോള്‍ വില കുത്തനെ താഴ്‌ന്നു; നാളെ മുതല്‍ തേനും പാലും

ന്യൂയോര്‍ക്ക്‌: ഇന്നലെ കേരളത്തില്‍ ഇന്ധന വിലവര്‍ദ്ധനയ്ക്കെതിരേ നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്ന്‌ പെട്രോള്‍ വില കുത്തനെ ഇടിഞ്ഞു. എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളുടെ സമിതി അടിയന്തിരമായി യോഗം ചേര്‍ന്ന്‌ ക്രൂഡ്‌ ഓയിലിന്റെ രാജ്യാന്തര വിലയില്‍ ഇരുപതു ശതമാനം കുറവു വരുത്താന്‍ തീരുമാനിക്കുകയായിരുന്നു. കെരളത്തിന്റെ പൊതുവികാരം ലോകസാമ്പത്തിക വ്യവസ്ഥിതിയെ പ്രതിഫലിപ്പിക്കുന്നതാണെന്നും ആയതിനാലാണ്‌ ഈ തീരുമാനം കൈക്കൊണ്ടതെന്നു ഒപെക്‌ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ അറിയിച്ചു.

രാജ്യാന്തരവിലയില്‍ വന്ന വ്യതിയാനത്തെത്തുടര്‍ന്ന് കേരളത്തില്‍ പെട്രോള്‍ വില ലിറ്ററിനു 14 രൂപ കുറയും. ഇതു കൂടാതെ സംസ്ഥാനം ഈടാക്കുന്ന വില്‍പന നികുതി പാടേ ഒഴിവാക്കാന്‍ ആലോചിക്കുന്നതായി ധനമന്ത്രി തിരുവനന്തപുരത്തു പ്രസ്താവിച്ചു. ഇന്നു വൈകുന്നേരം അടിയന്തിരമായി ചേരുന്ന കാബിനറ്റ്‌ യോഗം ഇതില്‍ തീരുമാനം എടുക്കും. തുടര്‍ന്ന് പുതുക്കിയ വില രാത്രി വൈകി പ്രഖ്യാപിക്കും. കുറഞ്ഞ വില ഇന്ന്‌ അര്‍ദ്ധരാത്രി തന്നെ പ്രാബല്യത്തില്‍ വരും.

സമരത്തെ തുടര്‍ന്ന്‌ ഒരു സംസ്ഥാനം തന്നെ നിശ്ചലമായ സാഹചര്യത്തില്‍ കേന്ദ്ര തീരുവയില്‍ ഇളവുവരുത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന്‌ കേരളത്തില്‍ നിന്നുള്ള എം.പി.മാര്‍ ഡല്‍ഹിയില്‍ സംയുക്തതീരുമാനമെടുത്തു. എം.പി.മാരുടെ സംഘം ഇന്നുച്ചയ്ക്ക്‌ പ്രധാനമന്ത്രിയെയും പെട്രോളിയം മന്ത്രിയെയും കാണും. ഇതില്‍ വിജയിച്ചാല്‍ രാജ്യത്തിനാകെ നേട്ടവും സമ്പദ്‌ വ്യവസ്ഥയ്ക്കു പുത്തനുണര്‍വ്വും ആകുമെന്ന്‌ എം.പി.മാരുടെ സംഘം പ്രത്യാശ പ്രകടിപ്പിച്ചു.

മറ്റൊരു സാമ്പത്തിക തകര്‍ച്ചയിലേക്കു നീങ്ങുന്ന അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയ്ക്കു കിട്ടിയ ലൈഫ്‌ ജാക്കറ്റാണ്‌ ഇന്ധന വിലയില്‍ വന്ന കുറവെന്ന്‌ ബറാക്ക്‌ ഒബാമ വൈറ്റ്‌ ഹൗസില്‍ നടത്തിയ പ്രത്യേക പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ഇതിനു സഹായിച്ച കേരളത്തിലെ രാഷ്ട്രീയനേതാക്കളോട്‌ അമേരിക്ക എക്കാലവും കടപ്പെട്ടിരിക്കുന്നു എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തിന്റെ മഹത്വം ലോകജനതയ്ക്കു തന്നെ അനുഗ്രഹമായതിന്റെ മകുടോദാഹരണമാണിത്‌- അദ്ദേഹം പറഞ്ഞു.

നാളെ മുതല്‍ ഓരോ ലിറ്റര്‍ പെട്രോളിനൊപ്പം 100 മില്ലി പാലും അന്‍പതു മില്ലി തേനും കൂടി വിതരണം ചെയ്യുമെന്നു പെട്രോളിയം കമ്പനികള്‍ വാഗ്ദാനം ചെയ്തു. തേനും പാലും ഒഴുകുന്ന സുന്ദരമായ ഒരു നാടിനു നാന്ദി കുറിക്കുവാനാണ്‌ തങ്ങള്‍ ശ്രമിക്കുന്നതെന്ന്‌ പൊതുമേഖലാ എണ്ണക്കമ്പനികളുടെ പ്രസ്താവനയില്‍ എടുത്തു പറയുന്നു. വിലയിടിവിനെത്തുടര്‍ന്ന്‌ ഡീലര്‍മാര്‍ക്കുണ്ടാവുന്ന നഷ്ടം പരിഹരിക്കാന്‍ വില്‍പന നടത്തുന്ന ഉല്‍പന്നങ്ങള്‍ ഒരു കിലോലിറ്ററിനു 10 ലിറ്റര്‍ എന്ന കണക്കില്‍ സൗജന്യമായി ഡീലര്‍മാര്‍ക്കു നല്‍കും.

മാറിയ സാഹചര്യത്തില്‍ എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില കുറയ്ക്കാന്‍ സത്വര നടപടി സ്വീകരിക്കാന്‍ പൊതുഭരണവകുപ്പും ഭക്ഷ്യ-സിവില്‍ സപ്ലൈസ്‌ വകുപ്പും യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമം തുടങ്ങി. ഇളവു ചെയ്ത ബസ്‌ ചാര്‍ജ്ജ്‌, ടാക്സി-ഓട്ടോ നിരക്കുകളും ഇന്നു രാത്രിയോടെ തന്നെ പ്രഖ്യാപിച്ചേക്കും. സാമ്പത്തിക ഈ രംഗത്തുണ്ടാവുന്ന വന്‍ മാറ്റങ്ങള്‍ നിരീക്ഷിക്കാന്‍ എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടേ കേന്ദ്ര സര്‍ക്കാര്‍ ധനകാര്യ സെക്രട്ടറി അദ്ധ്യക്ഷനായി ഒരു അനാലിസിസ്‌ കമ്മിറ്റിക്കു രൂപം നല്‍കി. ഇന്ത്യയെ ഇനി പിടിച്ചാല്‍ കിട്ടില്ലെന്നു കോണ്‍ഗ്രസ്സ്‌ അദ്ധ്യക്ഷയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു. ഈ കണ്ട മാറ്റങ്ങളെല്ലാം തങ്ങള്‍ കാരണമാണു ഉണ്ടായതെന്നും ആകയാല്‍ സംസ്ഥാന സര്‍ക്കാര്‍ രാജിവെച്ച്‌ അധികാരം ഒഴിയണമെന്നും സമരസമിതി കണ്‍വീനര്‍ ആവശ്യപ്പെട്ടു. അതേ സമയം വിലക്കുറവിനു സംസ്ഥാന സര്‍ക്കാരിന്റെ നടപടികളും കാരണമായിട്ടുണ്ടെന്നും രാജി വെയ്ക്കാനുള്ള അവശ്യം പ്രതിപക്ഷത്തിന്റെ വിലകെട്ട രാഷ്ട്രീയ കുതന്ത്രമാണെന്നും രമേശ്‌ ചെന്നിത്തല തിരിച്ചടിച്ചു.

എന്നിരുന്നാലും പെട്രോളിയം അടിസ്ഥാനമാക്കിയുള്ള ഓഹരികളും മ്യൂച്വല്‍ ഫണ്ടുകളും ഉച്ചയ്ക്കു ശേഷം കൂപ്പു കുത്തി. ഒന്നു ചീഞ്ഞു മറ്റൊന്നിനു വളമാകുന്നതാണെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകില്ലെന്നും സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ വൃത്തങ്ങള്‍ അറിയിച്ചു. പൊതുജങ്ങളും ആശാവഹമായ പ്രതികരണമാണു നല്‍കുന്നത്‌. ഓട്ടോക്കൂലി മിനിമം അഞ്ചുരൂപയാകുമെന്ന്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഉണ്ണികൃഷ്‌ണന്‍ പറഞ്ഞു. എന്നാല്‍ സ്വര്‍ണ്ണത്തിന്റെ വില ഇപ്പോഴും ഉയര്‍ന്നുതന്നെ ആണല്ലോ എന്നായിരുന്നു ചില വീട്ടമ്മമാരുടെ പരിഭവം.

Thursday, May 19, 2011

മായുന്ന മലയാളം

എസ്‌.എസ്‌.എല്‍.സി ബുക്കില്‍ മലയാളത്തില്‍ പേരു രേഖപ്പെടുത്തുന്ന സമ്പ്രദായം ഇക്കൊല്ലം മുതല്‍ ഇല്ലെന്നു വാര്‍ത്ത. ഇംഗ്ലീഷില്‍ മാത്രം പേരു നല്‍കിയാല്‍ മതിയെന്നാണ്‌ വിശദീകരണം.

ഇനിയിപ്പോ മലയാളത്തില്‍ പേരുകാണുന്ന ഔദ്യോഗികരേഖകള്‍ ജനന സര്‍ട്ടിഫിക്കറ്റ്‌, വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ്‌, റേഷന്‍ കാര്‍ഡ്‌ എന്നിവ മാത്രമായിരിക്കും(?). മറ്റു വിദ്യാഭ്യാസരേഖകളില്‍ ഒന്നും തന്നെ മലയാളത്തില്‍ പേരു രേഖപ്പെടുത്തുന്ന പതിവില്ലാത്തതു കൊണ്ട്‌ ഒരാളുടെ വിദ്യാഭ്യാസ രേഖകളില്‍ നിന്നും മാതൃഭാഷ പാടേ പടിയിറങ്ങിപ്പോകുന്നതായിക്കാണാം. ആധുനിക കാലത്ത്‌ മലയാളത്തിലുള്ള ഔദ്യോഗിക എഴുത്തുകുത്തുകള്‍(ജോലി സംബന്ധമായും മറ്റും) കുറവാണെങ്കിലും ഒരു അടിസ്ഥാന രേഖ എന്ന നിലയില്‍ ഈ ഒരു വിവരം എസ്‌.എസ്‌.എല്‍.സി ബുക്കില്‍ നിലനിര്‍ത്തണമെന്ന്‌ എനിക്കഭിപ്രായമുണ്ട്‌. കാരണം ഭാവിയിലെ പല കാര്യങ്ങള്‍ക്കും (വോട്ടര്‍മാരുടെ തിരിച്ചറിയല്‍ രേഖയ്ക്ക്‌ അപേക്ഷിക്കുന്നതുള്‍പ്പടെ) എസ്‌.എസ്‌.എല്‍.സി ബുക്ക്‌ മാനദണ്ഡമാകുന്നു എന്നതിനാല്‍ അതിലെ വിവരങ്ങള്‍ക്ക്‌ കൃത്യതയും പൂര്‍ണ്ണതയും നല്‍കേണ്ടത്‌ ആവശ്യമാണ്‌. ഒരേ സ്പെല്ലിങ്ങില്‍ പല ഉച്ചാരണങ്ങള്‍ സാധ്യമായ പേരുകള്‍ ഉള്ളവര്‍ക്ക്‌ ആ ആശയക്കുഴപ്പം ദൂരീകരിക്കുന്നതിനും മാതൃഭാഷയില്‍ പേരുള്ളത്‌ സഹായകമാവും (ഉദാ: ശൈലജ/ഷൈലജ).