Thursday, November 20, 2008

പാട്ടോര്‍മ്മകള്‍ - വീണ്ടും

പാട്ടുകള്‍ ഏതൊരാളിനെയും പോലെ എനിക്കും ഇഷ്ടമാണ്‌. ദൈനംദിന ജീവിതത്തോട്‌ ഇത്രയേറെ ഇഴചേര്‍ന്നു കിടക്കുന്ന മറ്റൊരു കലാരൂപം എനിക്കില്ല. എന്നും രാവിലെ സെല്‍ഫോണില്‍ മുഴങ്ങുന്ന അലാം സംഗീതം മുതല്‍ പാതിരാ കഴിയുന്ന നേരത്ത്‌ എന്നെ നിദ്രയുടെ ശാന്തതയിലേക്കു നയിക്കുന്ന ശ്രുതിമധുരമായ ഏതെങ്കിലുമൊരു ഗാനം വരെ പാട്ടുകള്‍ നിറഞ്ഞ ദിവസങ്ങളിലൂടെയാണ്‌ എന്റെ ജീവിതം. ചുണ്ടിലൂറുന്ന മൂളിപ്പാട്ടുകളും, എപ്പോഴും നിര്‍ത്താതെ പാടുന്ന മനസ്സിന്റെ പാട്ടുപെട്ടിയുടെ ഈണങ്ങളും സെല്‍ഫോണിലെ ഏതാണ്ട്‌ ഒന്നേകാല്‍ ജി.ബി. യും ഓഫീസ്‌ കമ്പ്യൂട്ടറിലെ ആറര ജി.ബി യും സ്വന്തം കമ്പ്യൂട്ടറിലെ പത്തിലേറെ ജി.ബി. എം.പി.ത്രീ ഫയലുകളും അനേകം സിഡികളും വീട്ടില്‍ പൊടി പിടിച്ചു കിടക്കുന്ന മുപ്പതോളം കസെറ്റുകളും പതിമൂന്നു വയസ്സാകാറായ ഒരു ടു-ഇന്‍-വണ്ണും ചേര്‍ന്നതാണ്‌ എന്റെ സംഗീതസാമ്രാജ്യം. ഞാന്‍ അതിലെ സന്തുഷ്ടനായ ചക്രവര്‍ത്തിയും.

ഗാനശേഖരത്തിന്റെ വലിപ്പം വെച്ചു നോക്കിയാല്‍ എന്റെ കയ്യിലുള്ളതു വളരെ ചെറിയ ഒരളവായിരിക്കാം. എന്നിരുന്നാലും പാട്ടുകള്‍ ശ്രദ്ധിച്ചു തുടങ്ങിയ കാലം തൊട്ടേ മനസ്സില്‍ പതിഞ്ഞവയെല്ലാം അവസരം കിട്ടുന്ന മുറയ്ക്ക്‌ സ്വരൂപിച്ചുണ്ടാക്കിയതാണിതെല്ലാം. മാത്രമല്ല, ഞാന്‍ കേള്‍ക്കുന്ന ഓരോ പാട്ടിനും ഓരോ കഥയും പറയാനുണ്ടാവും. ഓരോ പാട്ടും ഓര്‍മ്മകളുമായി അത്രയേറെ കെട്ടുപിണഞ്ഞു കിടക്കുന്നു. പാട്ടുവര്‍ത്തമാനം പറയുന്ന കൂട്ടത്തില്‍ അങ്ങനത്തെ ചില കഥകളും ഞാന്‍ പങ്കുവെയ്ക്കാം.

ഞാന്‍ ഒരു സംഗീതപ്രേമി ആണ്‌. പാട്ടുപഠിച്ചിട്ടില്ലെങ്കിലും പാട്ടു മൂളാറുണ്ട്‌. പഠിച്ചിട്ടില്ലെന്നു പറയാനും പറ്റില്ല, പഠിക്കാന്‍ ശ്രമിച്ചിരുന്നു, ഒരാറേഴു വര്‍ഷം മുന്‍പ്‌. പക്ഷേ തുടരാനായില്ല. അപ്പോ പാടാറില്ലേ എന്നു ചോദിച്ചാല്‍ പാടാറുണ്ട്‌ എന്നു തന്നെ പറയേണ്ടിവരും. ഓര്‍മ്മയുടെ അങ്ങേയറ്റത്തു നിന്നു തുടങ്ങാം.

ആദ്യം മനസ്സില്‍ പതിഞ്ഞ പാട്ടേതാണ്‌? കാക്കോത്തിക്കവിലെ അപ്പൂപ്പന്‍താടികള്‍ എന്ന ചിത്രത്തിലെ 'കണ്ണാംതുമ്പീ പോരാമോ എന്നോടിഷ്ടം കൂടാമോ' എന്ന പാട്ട്‌. ബാല്യത്തിന്റെ നൈര്‍മ്മല്യവും വിശുദ്ധിയും അറിയുന്നതിനും മുന്‍പേ തന്നെ അറിയാതെ പിഞ്ചുനാവില്‍ ഉറച്ചുപോയ ലളിതമായ ഒരു ഗാനം. ഇന്നും ആ ഗാനം ഇടയ്ക്കിടെ എന്റെ വാക്‍മാന്‍ ഫോണ്‍ കേള്‍പ്പിച്ചു തരുമ്പോള്‍ കാറ്റിന്റെ ചിറകില്‍ അലസമായിപ്പറക്കുന്ന അപ്പൂപ്പന്‍താടി പോലെ മനസ്സ്‌ ബാല്യത്തിലേക്ക്‌ യാത്രചെയ്യും.

ഒരു പാട്ടുമായി ഞാന്‍ നാലു പേരുടെ മുന്നില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്‌, എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍, മൂന്നാം ക്ലാസില്‍ വെച്ചായിരുന്നു. കൊച്ചുതോവാള സെന്റ്‌. ജോസഫ്സ്‌ എല്‍ പി സ്കൂളിന്റെ വരാന്തയില്‍ ഏതോ ഒരു വെള്ളിയാഴ്ച ദിവസം ചേര്‍ന്ന മീറ്റിങ്ങില്‍ (വെല്യ ആള്‍ക്കാര്‍ സാഹിത്യസമാജം എന്നൊക്കെപ്പറയും, ഞങ്ങള്‍ക്ക്‌ അതു മീറ്റിങ്ങായിരുന്നു.) ഞാന്‍ പാടിയ ഗാനം 'ഉണ്ണികളേ ഒരു കഥ പറയാം, ഈ പുല്ലാങ്കുഴലിന്‍ കഥ പറയാം' ആയിരുന്നു. ഉറപ്പായും ഞാന്‍ അതു മുഴുവന്‍ പാടിയിട്ടുണ്ടാവില്ല, കാരണം ഇന്നും ആ പാട്ടുമുഴുവനായി എനിക്കറിയില്ല എന്നതു തന്നെ! രണ്ടാമതായി ഓര്‍മ്മയിലുള്ളതു ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ലളിതഗാനമല്‍സരത്തിനു പങ്കെടുത്തതാണ്‌. എന്നെക്കാള്‍ നന്നായി പാടുന്ന ഒരാള്‍ ഉള്ളതുകൊണ്ട്‌ രണ്ടാം സ്ഥാനം ഉറപ്പിച്ചാണു ഞാന്‍ സ്റ്റേജില്‍ കയറിയത്‌. പക്ഷേ, എന്തുകൊണ്ടോ പാടാനുള്ള വരിമറന്ന ഞാന്‍ പാതിപാടി നിര്‍ത്തി. അന്നു പാടിയ പാട്ടേതായിരുന്നു? ഓര്‍മ്മയില്ല.

പിന്നെ ഞാന്‍ വെറുമൊരു കേള്‍വിക്കാരന്‍ മാത്രമായി ഒതുങ്ങി. എങ്കിലും മനസ്സിലെ പാട്ടിനോടുള്ള പ്രണയം ഒടുങ്ങിയിരുന്നില്ല. റേഡിയോയില്‍ കേള്‍ക്കുന്ന പാട്ടുകള്‍ക്ക്‌ ഒപ്പം പാടിയും മൂളിയും ഞാന്‍ യേശുദാസിനെയും എം.ജി. ശ്രീകുമാറിനെയുമൊക്കെ വെല്ലുവിളിച്ചു നടന്നു.


അങ്ങനെയിരിക്കെ സൗദിയില്‍ നിന്നു വന്ന വിശ്വനമ്മാവന്‍ എനിക്കൊരു വാക്‍മാന്‍ കൊണ്ടുതന്നു. കസെറ്റിടുന്ന തരം- അന്നുപിന്നെ കസെറ്റല്ലാതെ സിഡിയും ഡിജിറ്റല്‍ സംഗീതവും ഐപോഡും ഒന്നുമില്ലല്ലോ. ഒരു ചെമന്ന വാക്‍മാന്‍! കുടുംബസുഹൃത്തും ഇലക്ട്രോണിക്‌ മെക്കാനിക്കുമായിരുന്ന ബാബു ചേട്ടനെക്കൊണ്ട്‌ അതിനൊരു എലിമിനേറ്ററും ഒപ്പം ഒരു ചെറിയ സ്പീക്കറും സംഘടിപ്പിച്ചു. നീലഗിരി എന്ന ചിത്രത്തിലെയും മറ്റും പാട്ടുകളാണ്‌ അന്നു ഞാന്‍ കേട്ടത്‌. ഈ സംഭവം ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലത്തു നടന്നതാവണം. പിന്നെ ഒരിക്കല്‍ എന്തോ ചെക്കു ചെയ്യാനാണെന്നു പറഞ്ഞ്‌ ബാബുചേട്ടന്‍ ആ സെറ്റ്‌ എടുത്തുകൊണ്ടു പോയതിനുശേഷം ഇന്നുവരെ ഞാന്‍ അതു കണ്ടിട്ടില്ല.

പിന്നീട്‌ പാട്ടുകേള്‍ക്കുന്ന ഒരു യന്ത്രം വേണമെന്നു തോന്നിത്തുടങ്ങുന്നത്‌ ഹൈസ്കൂള്‍ ക്ലാസ്സിലെത്തിയപ്പോഴാണ്‌. പിനെ ഊണിലും ഉറക്കത്തിലും അതിനെപ്പറ്റി മാത്രമായി ചിന്ത. പത്രത്തില്‍ വരുന്ന ടേപ്പ്‌ റെക്കോര്‍ഡറിന്റെ പരസ്യങ്ങള്‍ വെട്ടിയെടുത്തു രഹസ്യമായി സൂക്ഷിച്ചു. പോക്കറ്റ്‌ മണി എന്ന പേരില്‍ കിട്ടുന്ന അഞ്ചും പത്തുമെല്ലാം ചെലവാക്കാതെ കരുതി വെച്ചു. ആ നോട്ടുകള്‍ വൃത്തിയായി അടുക്കി മേശവലിപ്പിനുള്ളില്‍ വിരിച്ചിരുന്ന പേപ്പറിന്റെ അടിയില്‍ ഒളിപ്പിച്ചു വെച്ചു. ഇക്കണക്കിനു പോയാല്‍ എന്ന് ഞാന്‍ ടേപ്പു വാങ്ങാന്‍ പാകത്തില്‍ ധനികനാവും എന്നു കിനാവുകണ്ടു. തരം കിട്ടുമ്പോഴെല്ലാം ആ പണം എടുത്തെണ്ണി പാട്ടുപെട്ടിസ്വപ്നത്തിന്റെ കസെറ്റ്‌ തിരിച്ചും മറിച്ചും ഞാന്‍ പ്ലേ ചെയ്തു.

കാര്യങ്ങള്‍ തകിടം മറിഞ്ഞതു പെട്ടെന്നായിരുന്നു. ഒരു ദിവസം ഞാന്‍ സ്കൂള്‍ വിട്ടു വീട്ടില്‍ വന്നപ്പോള്‍ മുഖത്തൊരു കൗശലം നിറഞ്ഞ ചിരിയുമായി പിതാജി മുന്നില്‍. "എന്തിനാടാ നീ കാശു സൂക്ഷിക്കുന്നെ?" എന്നൊരു ചോദ്യം. ഞാന്‍ കുടുങ്ങിയില്ലേ. സ്കൂളില്‍ പഠിക്കുന്ന ചെറുക്കന്റെ കയ്യില്‍ അപ്രതീക്ഷിതമായി നാനൂറ്റിചില്വാനം രൂപ കണ്ടാല്‍ ഏതൊരപ്പനും ചോദിക്കും ഇതിന്റപ്പുറത്തെ ചോദ്യം. ഇന്നയാവശ്യത്തിനാണെന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ അച്ചായിയുടെ ചിരി ഒന്നു കൂടി വികസിച്ചു. ഞാന്‍ എന്തോ ഒരപകടം വരാന്‍ പോകുന്നതു മുന്‍കൂട്ടിക്കണ്ടു. ദേ, വന്നുകഴിഞ്ഞു- "ടേപ്പല്ലേ, അതു നമുക്കു മേടിക്കാം. മുളകു പറിക്കുമ്പോഴാട്ടെ. അപ്പ്പ്പൊ നമുക്കൊരെണ്ണമങ്ങു മേടിച്ചു കളയാം." ബാക്കിയൊന്നും വ്യക്തമായി ഓര്‍ക്കുന്നില്ലെങ്കിലും ഞാന്‍ സ്വരുക്കൂട്ടിയ പണം മേല്‍പ്പറഞ്ഞ വാക്കിന്റെ ഉറപ്പില്‍ അച്ചായിക്കു നല്‍കേണ്ടതായിവന്നു. പദ്ധതിക്കു അംഗീകാരമായി, ഇനി കാര്യങ്ങള്‍ നടത്തുകയേ വേണ്ടൂ എന്നതിനാല്‍ മുളകു പറിക്കേണ്ട സമയമായപ്പോഴേക്കും ഞാന്‍ ഉഷാറായി വിളവെടുപ്പിനിറങ്ങി. കൊടിയുടെ ചുവട്ടില്‍ ഉതിര്‍ന്നു വീഴുന്ന മണികള്‍ പെറുക്കിയെടുത്തുകൊള്ളാനാണ്‌ അനുവാദമെങ്കിലും അതും നോക്കിയിരുന്നാല്‍ കാര്യം നടക്കില്ല എന്നു മനസ്സിലാക്കാനുള്ള എസ്റ്റിമേറ്റിംഗ്‌ സ്കില്ലൊക്കെ എനിക്കുണ്ടായിരുന്നു. ആകയാല്‍ വര്‍ദ്ധിതോല്‍സാഹത്തോടെ നല്ല മുളകുള്ള കൊടിയില്‍ ഏണി വച്ചു കയറിയും കുറെയൊക്കെ ചുവട്ടില്‍ നിന്നും പറിച്ചും ടേപ്പുവാങ്ങുന്നതിനുള്ള കുരുമുളകു സംഭരണം ഞാന്‍ ഉജ്ജ്വലമാക്കി. ലക്ഷ്യപ്രാപ്തിക്കു പ്രധാനം മാര്‍ഗ്ഗമാകയാല്‍ ഇടയ്ക്കിടെ പ്രൊഫഷണല്‍ പണിക്കാര്‍ പറിക്കുന്ന മുളകിന്റെ ചാക്കില്‍ നിന്നും ഒന്നും രണ്ടും പിടി മുളക്‌ സ്വന്തം അക്കൗണ്ടിലേക്കു രഹസ്യമായി ട്രാന്‍സ്ഫര്‍ ചെയ്തു. ഇപ്രകാരം ഒപ്പിച്ച മുളകെല്ലാം പ്രത്യേകം മെതിച്ചുണങ്ങി സൂക്ഷിച്ചു.

ഇടയ്ക്കൊക്കെ തൂക്കിയും നോക്കി. കമ്പോളവില വെച്ചു മതിപ്പു കണക്കാക്കി തികഞ്ഞോ തികഞ്ഞോ എന്ന് ഉദ്വേഗപൂവ്വം അന്വേഷിച്ചു. ഏതാണ്ടു തികഞ്ഞു എന്നായപ്പോള്‍ എരികേറ്റി പര്‍ച്ചേസിനു പുറപ്പെടുകയായി. കട്ടപ്പന ടൗണില്‍ കൊണ്ടുപോയി മുളകുവിറ്റു കാശാക്കി. ഏതാണ്ട്‌ ആയിരത്തിയിരുനൂറുരൂപയ്ക്കുള്ള മുളകുണ്ടായിരുന്നു. അങ്ങനെ 1996 ഫെബ്രുവരി മാസം ഒന്നാം തീയതി ഒരു ഒനിഡ മോണോ വാങ്ങി. അന്നു തന്നെ ഒരു കസെറ്റും വാങ്ങി. ടിപ്സ്‌ മ്യൂസികിന്റെ ബര്‍സാത്‌ എന്ന ഹിന്ദി ചിത്രത്തിലെ ഗാനങ്ങളായിരുന്നു അതില്‍. ഞാന്‍ വാങ്ങിയ ആദ്യ കസെറ്റ്‌- വില 28 രൂപ. അന്നു രാത്രി അച്ചായിയുടെ ഒപ്പം യുദ്ധം ജയിച്ചു വരുന്ന ചക്രവര്‍ത്തിയെപ്പോലെ വീട്ടിലെത്തി.

ബര്‍സാത്തിന്റെ കസെറ്റിലൂടെ വീട്ടില്‍ അന്നു സംഗീതമഴ മണിക്കൂറുകളോളം പെയ്തു. പിറ്റേന്നൊരു തോന്നല്‍- മോണോ പോരാ, സ്റ്റീരിയോ തന്നെ വേണം. വൈകുന്നേരം പൊതിഞ്ഞെടുത്തോണ്ടു പോയി വീണ്ടും കട്ടപ്പനയ്ക്ക്‌. തലേന്നു വാങ്ങിയ സാധനം പിറ്റേന്നു ചെന്നു മാറ്റിയെടുത്തു, നഷ്ടമൊന്നുമില്ല, സ്റ്റീരിയോയ്ക്കു കൂടുതല്‍ പണം വേണ്ടിവന്നതല്ലാതെ. അങ്ങനെ, 1996 ഫെബ്രുവരി മാസം രണ്ടാം തീയതി വിഡിയൊകോണ്‍ എസ്‌എഫ്‌15 എന്ന മോഡല്‍ ടു-ഇന്‍-വണ്‍ എന്റെ കുടുംബാംഗമായി. അന്നും വാങ്ങി ഒരു കസെറ്റ്‌. കെ.എസ്‌. ചിത്രയുടെ തിരഞ്ഞെടുത്ത പാട്ടുകള്‍. 'എന്റെ ഇഷ്ടഗാനങ്ങള്‍' എന്ന പേരില്‍ ഓഡിയൊട്രാക്‍സ്‌ പുറത്തിറക്കിയ ആ കസെറ്റ്‌ കാലത്തിന്റെ അവശതകളോടെ ഇന്നും വര്‍ക്കിംഗ്‌ കണ്ടീഷനില്‍ വീട്ടിലുണ്ട്‌. 'വരുവാനില്ലാരുമീ വിജനമാമീ വഴിക്കറിയാം അതെന്നാലുമെന്നും' എന്നായിരുന്നു ചിത്ര പാടിത്തുടങ്ങിയിരുന്നത്‌.

പിന്നെയിങ്ങോട്ട്‌ കൂട്ടുകാരുടെ കസെറ്റുകള്‍ പങ്കിട്ടും ഇടയ്ക്കിടെ റെക്കോര്‍ഡ്‌ ചെയ്യിച്ചും എന്റെ പ്രിയപ്പെട്ട ഗാനലോകം ഞാന്‍ വിപുലപ്പെടുത്തി. അവധിദിനങ്ങളില്‍ ആകാശവാണിയില്‍ ഉച്ചയ്ക്കു 2.10നുള്ള ചലച്ചിത്രഗാനങ്ങള്‍ക്കായി റെക്കോര്‍ഡ്‌ ബട്ടണില്‍ വിരല്‍ വെച്ചു കാതോര്‍ത്തിരുന്നു. അങ്ങനെയാണു വിദ്യാസാഗറിന്റെ ഈണമായി പ്രണയമണിത്തൂവല്‍ പൊഴിയിച്ച പവിഴമഴയും പുന്നമടക്കായലില്‍ വീണ വെണ്ണിലാച്ചന്ദനക്കിണ്ണവും എന്റെ കൂട്ടുകാരായത്‌. യാദൃശ്ചികമാവണം, എല്ലാ വരിയിലും മഴയുള്ള പ്രണയമണിത്തൂവല്‍ പൊഴിയിച്ച പാട്ടു ഞാന്‍ ഒരു വിലകുറഞ്ഞ പ്ലെയിന്‍ കസെറ്റില്‍ റെക്കൊര്‍ഡ്‌ ചെയ്യുമ്പോള്‍ പുറത്ത്‌ ഇടിവെട്ടി മഴ തകര്‍ക്കുകയായിരുന്നു. ഇടിമിന്നല്‍ കര്‍കറ്‌ര്‍ ശബ്ദമായി റേഡിയോയിലൂടെ വന്നെന്റെ പാട്ടിന്റെ റെക്കോര്‍ഡിംഗ്‌ നിലവാരത്തെ സാരമായി അന്നു ബാധിച്ചു. ഷോര്‍ട്ട്‌വേവ്‌ ബാന്‍ഡില്‍ പേരറിയാത്ത ഏതോ വിദൂരസ്റ്റേഷനുകളില്‍ നിന്നും വരുന്ന ലതാ മങ്കേഷ്ക്കറുടെയും, എസ്‌പിബിയുടെയും, കുമാര്‍ സാനുവിന്റെയും സ്വരങ്ങളെ ഞാന്‍ നെഞ്ചേറ്റി. കാറ്റില്‍ ഉലയുന്ന ഒരു ദീപനാളം പോലെയാണു പാട്ടു കേള്‍ക്കുക. തെല്ലിട വ്യക്തമായും പിന്നെ പതുക്കെ മങ്ങിമങ്ങി വീണ്ടും തെളിഞ്ഞും... അന്നത്തെ ഏറ്റവും പ്രിയപ്പെട്ട വിനോദങ്ങള്‍.

മലയണ്ണാര്‍ക്കണ്ണന്‍ മാര്‍ഗഴിത്തുമ്പിയെ മണവാട്ടിയാക്കിയതും മഞ്ഞക്കിളിയുടെ മൂളിപ്പാട്ടിന്റെ മാധുര്യമറിഞ്ഞതും പൊന്നാമ്പല്‍ പുഴയിറമ്പത്തു കണ്ട ഓര്‍മ്മ പങ്കിട്ടതും ആ ടു ഇന്‍ വണ്ണിലൂടെയായിരുന്നു. ആറ്റിറമ്പിലെ കൊമ്പിലിരുന്ന തത്തമ്മമാര്‍ കൊഞ്ചിയതും മിഴികൊണ്ടു മിഴികളില്‍ പ്രണയമുഴിയാന്‍ കെല്‍പുള്ള ഇളയരാജായിശൈ മനസ്സില്‍ വേരുപിടിച്ചതും അക്കാലത്തായിരുന്നു. നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞ ആരോ പിന്നെയും പിന്നെയും കിനാവിന്റെ പടികടന്നു വന്ന് എന്നെ പാടിയുറക്കി. ചിലപ്പോഴെല്ലാം പ്രാണനിലുണരുന്ന ഗാനം ആത്മാവില്‍ ചിറകുകുടഞ്ഞ പ്രിയയ്കായി ഗന്ധര്‍വ്വന്‍ പാടുമ്പോള്‍ എന്റെ ഉള്ളും അറിയാതെ നൊന്തു. അരയാല്‍ക്കൊമ്പിലിരുന്ന അലയുംകാറ്റിന്റെ ഹൃദയവേദന ഞാനും പങ്കിട്ടു. നെഞ്ചിലെ തീര്‍ത്ഥം വാര്‍ന്നുപോയിരുന്നില്ലെങ്കിലും സൂര്യകിരീടം വീണുടയുന്ന നൊമ്പരഗാനം എന്റെയുള്ളിലും ഏതെല്ലാമോ നൊമ്പരങ്ങള്‍ നിറച്ചു. ശോകഗാനങ്ങളെയും മെലഡികളെയും അറിയാതെ ഇഷ്ടപ്പെട്ടുപോയ ഒരു കാലം..!

വിലപ്പെട്ട സമ്മാനങ്ങളായി രണ്ടു കസെറ്റുകള്‍ എന്റെ പക്കലുണ്ട്‌. ഡിഗ്രി അവസാനവര്‍ഷം പഠിക്കുമ്പോള്‍ ക്രിസ്‌മസ്‌ ഫ്രണ്ടായിരുന്ന എനിക്കു സഹപാഠി തന്ന കസെറ്റാണ്‌ ഒന്ന്. ഞാന്‍ കേള്‍ക്കാന്‍ കൊതിച്ച ഏതാനും ഗാനങ്ങള്‍ എന്നെത്തേടിവന്നതുപോലെ. ജിം മാത്യുവിനു വേണ്ടി ആ കസെറ്റ്‌ തെരഞ്ഞെടുത്തുനല്‍കിയത്‌ അജീഷ്‌ ഗോപാല്‍ ആയിരുന്നു. വൈശാഖസന്ധ്യയും ഇലപൊഴിയും ശിശിരവും നീള്‍മിഴിപ്പീലിയിലെ നീര്‍മണിയുമെല്ലാം ആ കസെറ്റ്‌ എനിക്കുനല്‍കി. പിന്നത്തെ ഗാനോപഹാരം, എണ്‍പതുകളിലെ കുറെ പാട്ടുകള്‍ തിരഞ്ഞെടുത്തു പിടിപ്പിച്ച ഒരു കസെറ്റ്‌. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്തിരുന്ന കാലത്തു രൂപപ്പെട്ട സൗഹൃദത്തിന്‌ ആ കസെറ്റ്‌ പകരമാവുമായിരുന്നില്ലെങ്കിലും കാലം പോകെപ്പോകെ രജനി മാഡത്തിന്റെ സൗഹൃദത്തിന്റെ വിലയെന്ന പോലെ ആ പാട്ടുകളുടെയും മാധുര്യം ഞാനറിഞ്ഞു. ആലുവാപ്പുഴയെ അഴകുള്ള ഒരു പെണ്ണായി മനസ്സില്‍ തെളിയിച്ച്‌, തേനും വയമ്പും നാവിലുള്ള വാനമ്പാടിയുടെ ശ്രീരാഗവുമായി ആ കസെറ്റിലൂടെ വീണ്ടും എന്നില്‍ നിറഞ്ഞ രവീന്ദ്രസംഗീതം ഞാന്‍ നിധി പോലെ സൂക്ഷിക്കുന്നു, ആരാധിക്കുന്നു. ആ കസെറ്റിലെ ഗാനങ്ങള്‍ മനസ്സിലൊട്ടിയതിനു ശേഷമാണ്‌ എന്റെ ഇഷ്ടഗാനങ്ങളില്‍ പലതും രവീന്ദ്രന്‍ മാഷിന്റെ ഈണങ്ങളായിരുന്നെന്നു ഞാനറിഞ്ഞതു തന്നെ. ഗോപികാവസന്തവും പ്രമദവനവും കളിപ്പാട്ടവും നീലക്കടമ്പുകളും ഒറ്റക്കമ്പിനാദവും അഹവും സൂര്യഗായത്രിയും ആത്മാവിന്‍ പുസ്തകത്താളും രാമായണക്കാറ്റും രാക്കിളിപ്പൊന്മകളുമെല്ലാം പ്രിയങ്കരമായത്‌ അതു രവീന്ദ്രന്‍ മാഷ്‌ എന്ന അതുല്യപ്രതിഭയുടെ ഗാനങ്ങളാണെന്നറിയാതെയായിരുന്നു. ഹരിമുരളീരവം ഒരു വന്‍സംഭവമായിരുന്നതു കൊണ്ട്‌ അതു മാഷിന്റേതാണെന്നു അന്നെ അറിയാമായിരുന്നു. സോഫ്റ്റ്‌വെയര്‍ ട്രെയിനിങ്ങിലായിരുന്ന കാലത്ത്‌ എന്നും ഓഫീസില്‍ വന്നാല്‍ പ്രമദവനം ആദ്യം കേള്‍പ്പിക്കുന്നതരത്തില്‍ ഒരു പ്ലേലിസ്റ്റ്‌ എനിക്കുണ്ടായിരുന്നു. പിന്നീടാണ്‌ രവീന്ദ്രസംഗീതത്തെ പ്രത്യേകം ശേഖരിക്കുകയും തരംതിരിച്ചു സൂക്ഷിക്കുകയുമൊക്കെ ചെയ്യാന്‍ തുടങ്ങിയത്‌. ഇപ്പോഴും എന്റെ ശേഖരം പൂര്‍ണ്ണമല്ല കേട്ടോ.

ചില പാട്ടുകള്‍ തരുന്നത്‌ യാത്രയുടെ ഓര്‍മ്മയാണ്‌. അടുത്തകാലത്തുള്ള ദീപ്തമായ ഒരോര്‍മ്മ ഓണത്തിനു നാട്ടില്‍ പോയതാണ്‌. പന്ത്രണ്ടുദിവസത്തെ അവധിക്കായി ഓണത്തിനു പോകുമ്പോള്‍ അടുത്തിടെ ശ്രീ(ശ്രീശോഭിന്‍)യില്‍നിന്നു കിട്ടിയ ദൂരെയാണു കേരളവും ഡൗണ്‍ലോഡ്‌ ചെയ്തെടുത്ത പൊന്നോണ തരംഗിണിയും ആവണിപ്പൂക്കളും നിറച്ച്‌ ഫുള്‍ചാര്‍ജ്ജുമായി മൊബൈല്‍ കൂട്ടിനുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ ഹൈവേയിലൂടെ ബസ്‌ ചീറിപ്പായുമ്പോള്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ആ പാട്ടുകള്‍ എന്നെ വല്ലാതെ നീറ്റുന്നുണ്ടായിരുന്നു. 'ദൂരെയാണു കേരളം' കേട്ടപ്പോള്‍ പ്രത്യേകിച്ചും. ചന്ദ്രലേഖയിലെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഓര്‍ക്കുന്നത്‌ ഹൈസ്കൂള്‍ പഠനകാലത്ത്‌ കട്ടപ്പന-ഇരട്ടയാര്‍ റൂട്ടില്‍ സര്‍വ്വീസ്‌ നടത്തിയിരുന്ന 'ഗ്രാന്‍ഡ്‌' ബസ്സില്‍ നടത്തിയ ഒരു യാത്രയും. ബസ്സില്‍ നന്നേ തിരക്കുണ്ടായിരുന്നതിനാല്‍ ഹൈറേഞ്ചുവഴിയിലെ ദുര്‍ഘടമായ യാത്രയില്‍ ആലംബം ആ പാട്ടുമാത്രമായിരുന്നതിനാലാണ്‌ ഇന്നും അതോര്‍ത്തിരിക്കുന്നത്‌. കൊച്ചുകൊച്ചു സന്തോഷങ്ങളിലെ കോടമഞ്ഞില്‍ താഴ്‌വരയില്‍ എന്ന ഗാനം കേള്‍ക്കുമ്പോളെല്ലാം രാജകുമാരി എന്‍.എസ്‌.എസ്‌ കോളേജില്‍ പഠിക്കുന്ന കാലത്ത്‌, ഒരു ഞായറാഴ്ച ഉച്ചതിരിഞ്ഞ്‌ വീട്ടില്‍വന്നുമടങ്ങിയ പോക്കാണ്‌. മേല്‍പ്പറഞ്ഞ പാട്ടുകേള്‍ക്കുമ്പോള്‍ മഞ്ഞുമൂടിയ ഏലത്തോട്ടങ്ങളിലൂടെ 'ശക്തി' ബസ്‌ ശാന്തന്‍പാറയിലേക്കു നീങ്ങുകയായിരുന്നു. പാലായിലെ ഒരു സ്ഥാപനത്തില്‍ അവസാനസെമസ്റ്ററിലെ പ്രോജക്ട്‌ ചെയ്യാന്‍ അവിടെ താമസിക്കുന്ന കാലത്തിന്റെ ഓര്‍മ്മകളാണ്‌ 'രസതന്ത്ര'ത്തിലെ ഗാനങ്ങള്‍ ഉണര്‍ത്തുക. അക്കാലത്തെ പതിവാണ്‌ മുനിസിപ്പല്‍ സ്റ്റേഡിയത്തിനടുത്തുള്ള ഗോപുരം ഹോട്ടലിലെ ശാപ്പാട്‌. 'ഉണക്കമീനും വാഴയ്ക്കയും ചാറ്‌' അവരുടെ പ്രത്യേകതയാണ്‌, അതു മാത്രം മതി ഒരില ചോറുണ്ണാന്‍. പിന്നെ കപ്പ-വറ്റക്കറി, പൊറോട്ട-ചിക്കന്‍, പിടി-പോത്ത്‌... ഞനൊന്നും പറയുന്നില്ല.

പാട്ടുകഥ പറഞ്ഞു പറഞ്ഞ്‌ ശാപ്പാടിലെത്തിയപ്പോഴാണ്‌ എനിക്കു വിശക്കുന്നെന്ന ഭീകരമായ സത്യം ഞാനറിയുന്നത്‌. തല്‍ക്കാലം നിര്‍ത്താം. പിന്നെയുമുണ്ട്‌ പാട്ടോര്‍മ്മകളേറെ. ഇനിയും വരാം അവയുമായി.

Thursday, October 16, 2008

ഓര്‍മ്മകളുടെ സുഗന്ധം

ഇന്നാണ്‌ ആ ദിവസം.

മറ്റൊരു വാരത്തിന്റെ തിരക്കുകളിലേക്ക്‌ സ്വസ്ഥമായുണരാന്‍ ഈ ഞായറാഴ്ച കിടക്കുമ്പോഴാണ്‌ ഒക്ടോബര്‍ പതിനാറിന്റെ പ്രത്യേകത ഓര്‍ത്തത്‌. എന്റെ വെല്യമ്മച്ചി(അച്ഛന്റെ അമ്മ)യുടെ ഓര്‍മ്മദിനം. സ്നേഹത്തിന്റെ ആ ആള്‍രൂപം എന്റെ മുന്നില്‍ നിന്നു മറഞ്ഞിട്ട്‌ പന്ത്രണ്ടുവര്‍ഷം.

"Precious Pearls" എന്ന പോസ്റ്റിലൂടെ പണ്ടൊരിക്കല്‍ പങ്കുവെച്ച ആ സ്നേഹം ഞാന്‍ വീണ്ടും പ്രകടിപ്പിക്കുകയാണ്‌. പന്ത്രണ്ടാം ചരമവാര്‍ഷികം എന്ന തലക്കെട്ടില്‍ ഒരു പത്രത്താളില്‍ പല ചിത്രങ്ങളിലൊന്നായി വെല്യമ്മച്ചിയുടെ പടം വരുന്നതിലും ശ്രേഷ്ഠം ഇതാണെന്നു ഞാന്‍ കരുതുന്നു. ഒരുപക്ഷേ, ഇതൊരു സ്വകാര്യമായ അഥവാ വ്യക്തിപരമായ വികാരപ്രകടനമായേക്കാം. തെറ്റാണെങ്കില്‍ സദയം ക്ഷമിക്കുക.

ചാച്ചനും വെല്യമ്മച്ചിക്കും കൂടി ആറുമക്കളിലായി ഞങ്ങള്‍ പതിനേഴു പേരക്കുട്ടികളാണ്‌ ഉണ്ടായിരുന്നത്‌. ആ പതിനേഴില്‍ ചാച്ചനും വെല്യമ്മച്ചിക്കും ഏറ്റവും പ്രിയപ്പെട്ട ആള്‍ ഞാനായിരുന്നു. കാരണം, ആണ്‍മക്കളുടെ ആണ്‍മക്കളില്‍ ഏറ്റവും മൂത്തയാളായ ഞാനായിരുന്നു എന്നും ആ ലാളനകള്‍ക്കു കീഴ്‌പ്പെട്ട്‌ അവരോടൊപ്പമുണ്ടായിരുന്നത്‌. ഈയടുപ്പമാണ്‌ എന്നെ വെല്യമ്മച്ചിയുടെ സന്തതസഹചാരിയാക്കിയത്‌. എത്രയെത്ര യാത്രകള്‍, സന്ദര്‍ശനങ്ങള്‍, പരിചയക്കാര്‍..!

അന്നു ഞാന്‍ കുട്ടിയാണ്‌- പ്രൈമറി സ്കൂളില്‍ പഠിക്കുന്നു. അവധിയാകാന്‍ കാത്തിരിക്കും. ഒരവധിക്കാലത്ത്‌ ഒരു സര്‍ക്കീട്ടെങ്കിലും ഉറപ്പാണ്‌. ഞാനും വെല്യമ്മച്ചിയും തനിയെ. മിക്കവാറും രക്തബന്ധങ്ങള്‍ തേടിയുള്ള യാത്രകള്‍. കാലേകൂട്ടി എല്ലാം ആസൂത്രണം ചെയ്തു വെയ്ക്കും, എന്നു പോകണം, എവിടെല്ലാം പോകണം-എന്നിട്ട്‌ അതിനുവേണ്ട പണമൊക്കെ സമാഹരിക്കും. അവിടെയും ഇവിടെയുമൊക്കെയായി സൂക്ഷിച്ചുവെച്ചിരിക്കുന്ന പഴയ കലം, കുട്ട, സഞ്ചി ഒക്കെ തപ്പിനോക്കിയാല്‍ അറിയാം വെല്യമ്മച്ചിയുടെ വരുമാനസ്രോതസ്സുകള്‍. കൊട്ടപ്പാക്ക്‌, ഗ്രാമ്പൂവിന്റെ തണ്ട്‌, ചൊള്ള്‌, ചീര്‌, കുരുമുളക്‌(കൊടിയുടെ ചുവട്ടില്‍ നിന്നു പെറുക്കിയെടുത്തത്‌), അരിമുളക്‌(തൊലി കളഞ്ഞ കുരുമുളക്‌) എന്നിവയൊക്കെയായിരുന്നു അവയ്ക്കുള്ളിലെ സമ്പാദ്യങ്ങള്‍. കൂടാതെ അടുക്കളയിലെ ഭിത്തിയലമാരയുടെ വലതു വശത്തു തൂക്കിയിട്ടിരുന്ന കിറ്റിന്റെ ചെറിയ അറയില്‍ സൂക്ഷിച്ചിരുന്ന ഏതാനും നോട്ടുകളും, മരുന്നുകള്‍ വെച്ചിരുന്ന അലമാരയിലെ ടിന്നിലെ കുറെ നാണയങ്ങളും!!

അങ്ങനെ ഒരവധിക്കാലം തുടങ്ങും- ഞങ്ങള്‍ ഇരുവരും പ്ലാനുകള്‍ തയ്യാറാക്കും-എന്നിട്ടോ? ചാച്ചനോട്‌ പറഞ്ഞ്‌ അന്തിമാനുവാദം വാങ്ങേണ്ടത്‌ എന്റെ ചുമതലയാണ്‌. ആ നയതന്ത്രദൗത്യം എന്നും ഭംഗിയായിത്തന്നെ ഞാന്‍ നിര്‍വ്വഹിച്ചുപോന്നു. ഒപ്പം കേന്ദ്രത്തില്‍ നിന്നും സാമ്പത്തികസഹായവും ഞാന്‍ തരപ്പെടുത്തിക്കൊടുത്തിരുന്നു.

പിന്നെയൊരു പോക്കാണ്‌- കട്ടപ്പനയിലെത്തുന്നു, കോട്ടയത്തിനു പോകുന്ന ഒരു വണ്ടി പിടിക്കുന്നു. ഉച്ചയോടെ കൊടുങ്ങൂരെത്തി അവിടുന്നാണ്‌ ഊണ്‌. കൊടുങ്ങൂര്‍ കവലയില്‍ തന്നെ ഉള്ള സോമഗിരി എന്നു പേരുള്ള ഒരു ഹോട്ടലിലായിരുന്നു പതിവായി ഞങ്ങളുടെ ഊണ്‌. ഇലയിലാണ്‌ അവിടെ ചോറുവിളമ്പുക. ഊണും കഴിഞ്ഞ്‌ ഇറങ്ങുമ്പോള്‍ പള്ളിക്കത്തോടിനുള്ള ബസ്സ്‌ കിടപ്പുണ്ടാവും. പേര്‌ - യുവരാജ്‌ എന്നാണെന്നു തോന്നുന്നു. പള്ളിക്കത്തോടുനിന്ന് ഞങ്ങള്‍ക്കു പോകേണ്ട ആനിക്കാട്‌ - കവുങ്ങും പാലം ഭാഗത്തേക്ക്‌ അന്ന് എപ്പോഴുമൊന്നും ബസ്സില്ല. ആ രണ്ടുമൂന്നു കിലോമീറ്റര്‍ ഞങ്ങളങ്ങു നടക്കും! വഴിയിലെല്ലാം വല്യമ്മച്ചിയുടെ പരിചയക്കാരാണ്‌. എല്ലാരോടും തമാശയൊക്കെ പറഞ്ഞ്‌, ക്ഷേമമന്വേഷിച്ച്‌, നിരയൊത്ത പല്ലുകള്‍ കാട്ടി ഉറക്കെച്ചിരിച്ച്‌.. കുറെ നേരം യാത്ര ചെയ്തതിന്റെ ക്ഷീണമൊക്കെ പമ്പ കടക്കും. ആവഴിക്കീവഴിക്ക്‌ എന്നൊക്കെപ്പറഞ്ഞു ബന്ധമൊക്കെ പറഞ്ഞു തരും, ആ! എനിക്കതൊന്നും മൊത്തം മനസ്സിലാകില്ല. എന്നാലും എല്ലാം കേട്ടും കണ്ടും ഞങ്ങളങ്ങനെ നടക്കും.

"കെഴക്കൂന്നുള്ളോരിങ്ങെത്തിയല്ലോ! ഞങ്ങളിന്നലെക്കൂടെ പറഞ്ഞതേയുള്ളൂ." പത്താമുദയമഹോല്‍സവത്തിന്റെ പന്തലൊരുക്കുന്നതിനിടയില്‍ റോഡിലൂടെ നടന്നു വരുന്ന ഞങ്ങളെക്കണ്ട ആരോ ഒരാള്‍ വിളിച്ചുപറഞ്ഞത്‌ ഇന്നും എന്റെ കാതിലുണ്ട്‌. പത്താമുദയവും മണ്ഡലകാലത്തെ ഉത്സവവും ഒരിക്കലും വിട്ടിരുന്നില്ല. അവിടെയുള്ള സകലമാന അമ്മാവന്മാരുടെ വീട്ടിലും കയറിയിറങ്ങി ഒരു മൂന്നാലു ദിവസം എല്ലാം മറന്നൊരു നടപ്പാണ്‌. ഉത്സവഘോഷയാത്രയുടെ കൂടെ കൂടി ആ തിരക്കിലലിഞ്ഞ്‌ ആനയും മേളവും തീവെട്ടിയും താലപ്പൊലിയുമെല്ല്ലാം ചേര്‍ന്നു രാവു പകലാക്കിയ മേടം പത്തുകള്‍. ഇതിലേക്ക്‌ വെല്യമ്മച്ചി പതിവായി സംഭാവനയും നല്‍കാറുണ്ടായിരുന്നു. മണ്ഡലസമാപനത്തിനു വൈകുന്നേരം കേളി, തുടര്‍ന്ന് ഭജന, മതപ്രസംഗം പിന്നെ രാവേറെ വൈകി ബാലെ. ഇതിനൊക്കെ കൂട്ടായി വെല്യമ്മച്ചിയും.

അതുപോലെതന്നെ എത്രയോ ക്ഷേത്രദര്‍ശനങ്ങള്‍! ഞായറാഴ്ചകളില്‍ തൊപ്പിപ്പാള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്കുള്ള പതിവുയാത്രകള്‍. കയ്യില്‍ കരുതിയ കര്‍പ്പൂരവും ചന്ദനത്തിരിയും എന്നെക്കൊണ്ടു നടയ്ക്കു വെയ്പിക്കുമ്പോള്‍ എന്തിനാണ്‌ അങ്ങനെ ചെയ്യുന്നതെന്നു പോലും എനിക്കറിഞ്ഞുകൂടായിരുന്നു.

എന്റെ ബാല്യത്തില്‍ ഞാന്‍ എന്റെ പെറ്റമ്മയ്ക്കൊപ്പം ഉറങ്ങിയതിനെക്കാള്‍ കൂടുതല്‍ ഉറങ്ങിയിട്ടുള്ളത്‌ വെല്യമ്മച്ചിയുടെ കൂടെയാണ്‌. ചാച്ചന്റെ കമ്പിളിയുടെ ചൂടുപറ്റി വെല്യമ്മച്ചിയോട്‌ ചേര്‍ന്നുകിടന്ന തണുപ്പുള്ള രാത്രികളും, കവുങ്ങിന്‍ പാള കൊണ്ടുണ്ടാക്കിയ വീശുപാള നല്‍കിയ സുഖത്തിലുറങ്ങിയ രാവുകളും സ്‌മൃതിനാശം വന്നാലും മറക്കാനൊക്കില്ല. ആ കിടപ്പില്‍ അസംഖ്യം റേഡിയോ നാടകങ്ങള്‍ക്കു ഞങ്ങള്‍ കാതോര്‍ത്തിരുന്നു. രാവിലെ ഉറക്കമുണര്‍ത്തുന്നത്‌ ആലപ്പുഴനിലയം ട്യൂണ്‍ ചെയ്തു വെച്ചിരിക്കുന്ന റേഡിയോയിലെ സുഭാഷിതവും പിന്നെ വരുന്ന ഉദയഗീതങ്ങളും. ഇടയ്ക്കെപ്പൊഴോ എത്തുന്ന ഡല്‍ഹി റിലേ ഇംഗ്ലീഷ്‌ വാര്‍ത്തയെ തെല്ലൊരീര്‍ഷ്യയോടെ ചാച്ചന്‍ ഓഫാക്കിക്കളയുന്നതും ഞാനോര്‍ക്കുന്നു. കിടക്ക വിട്ടെണീക്കുമ്പോള്‍ തെളിഞ്ഞുകത്തുന്ന നിലവിളക്കാവും വന്ദനം പറയുക. പിന്നെ പ്രഭാതഭേരിയും പ്രിന്‍സ്‌ മൈദയുടെ പരസ്യവുമെല്ലാം കഴിഞ്ഞ്‌ പ്രാദേശികവാര്‍ത്തകള്‍ കോഴിക്കോട്‌ റിലേ.

മലയാളമാസം ഒന്നാം തീയതി വീട്ടില്‍ ആദ്യം കേറുന്നതു ഞാനായിരിക്കണമെന്ന ഒരു നിര്‍ബ്ബന്ധവും വെല്യമ്മച്ചിക്കുണ്ടായിരുന്നു. തലേദിവസം സമീപത്തു തന്നെയുള്ള സ്വന്തം വീട്ടില്‍ കിടന്നിട്ട്‌ രാവിലെയാണ്‌ ഈ ഒന്നാം തീയതികേറ്റം. ഈ ഐശ്വര്യദാനത്തിനുള്ള പ്രതിഫലമെന്നോണം ഒരുകുറ്റി പുട്ട്‌ (മിക്കവാറും ഉണ്ടാക്കാറുള്ളതു പുട്ടാണ്‌) ആവിപറത്തി, പഴത്തിന്റെയും പഞ്ചസാരയുടെയും കൂടെ എന്നെക്കാത്തിരിക്കുന്നുണ്ടാവും ഞാന്‍ എത്തുമ്പോള്‍.

എപ്പോഴും എല്ലാത്തിനോടും സംസാരിച്ചു നടക്കുന്ന ആളായിരുന്നു വെല്യമ്മച്ചി. അതു ചിലപ്പോ പാത്രങ്ങളോടാവാം, വീട്ടിലെ മൃഗങ്ങളോടാവാം. ചിലപ്പോള്‍ പറമ്പിലെ മരത്തിലിരുന്നു ചിലയ്ക്കുന്ന പക്ഷിയോടാവാം. ഒരിക്കല്‍ അങ്ങനെ ചിലച്ചുകൊണ്ടിരുന്ന പക്ഷി 'മോഹനാ..' എന്നാണു വിളിക്കുന്നതെന്നും പറഞ്ഞ്‌ അതിനോട്‌ 'മോഹനനിന്നലെ പോയി' എന്നു പലവട്ടം എന്നെക്കൊണ്ട്‌ മറുപടി പറയിപ്പിച്ചിട്ടുണ്ട്‌(അച്ഛന്റെ അനിയന്റെ പേരു മോഹനന്‍ എന്നാണ്‌!). നടന്നുപോയവഴിയില്‍ അറിയാതെ കാല്‍തട്ടിയ ഒരു കല്ലിനെ 'നീയെന്തിനാ കോപ്പേ ഇവിടെയിപ്പൊ വന്നു കിടന്നെ?' എന്നു ഗുണദോഷിക്കാന്‍ വെല്യമ്മച്ചിക്ക്‌ ഒരു മടിയും ഒരുകാലത്തുമുണ്ടായിട്ടില്ല.

പറമ്പില്‍ കായ്ച്ചു നില്‍ക്കുന്ന തെങ്ങിന്റെയും മാവിന്റെയും പേരില്‍ ഓരോ കഥയെങ്കിലും പറയാനുണ്ടായിരുന്നു വെല്യമ്മച്ചിക്ക്‌. 'ചാച്ചന്‍ നിന്റെ അപ്പനെക്കൊണ്ടു വെയ്പ്പിച്ചതാ ആ തെങ്ങ്‌ !' എന്നു പറഞ്ഞു ചൂണ്ടിക്കാണിച്ചു തരും. ഞങ്ങള്‍ക്കിടയില്‍ ഒരുപാടു തമാശകളും സംഭവിക്കാറുണ്ടായിരുന്നു. പണ്ടു നെല്ലും കരിമ്പും കൃഷിയുണ്ടായിരുന്ന കാലത്തെ ഓര്‍മ്മകളും വികൃതിയിലും എന്റെ അപ്പനായ അപ്പന്റെ ചെയ്തികളും വെന്താല്‍ പുട്ടുപോലെ പൊടിയുന്ന കപ്പയുടെയും ചേമ്പിന്റെയും നീലക്കാച്ചിലിന്റെയും പുരാണങ്ങളും കൊണ്ട്‌ ഞങ്ങളുടെ വേളകള്‍ സമ്പുഷ്ടമായിരുന്നു.

ഒരിക്കലൊരു കരിക്കു വെട്ടിത്തന്നുകൊണ്ട്‌ വിളിച്ചത്‌ നാക്കു പിഴച്ച്‌ ഇങ്ങനെയായിപ്പോയി: "ഇന്നാടാ, മാക്രി വെള്ളാത്ത മുള്ളം!!" ചൊറിച്ചുമല്ലലും കല്‍ക്കട്ട ന്യൂസ്‌ എന്ന സിനിമയില്‍ മീരാ ജാസ്മിന്റെ കഥാപാത്രം 'അയ്‌നങ്ങനെ പയ്‌നറയുന്ന' കുസൃതിയുമൊക്കെ എമ്പണ്ടേ ഞങ്ങളുടെ കമ്പനിക്കു രസമേറ്റിയിരുന്നു!

പിന്നെയൊരു സംഗതിയുള്ളത്‌ ഞങ്ങളൊന്നിച്ചുള്ള ഷോപ്പിങ്ങാണ്‌. ഷോപ്പിങ്ങെന്നു പറഞ്ഞാല്‍ ഒരുപാടു പരിഷ്കാരമായിപ്പോകും- ചന്തയ്ക്കു പോക്ക്‌ എന്നു വേണം പറയാന്‍. വാങ്ങേണ്ട സാധനങ്ങളുടെ പട്ടിക ഓര്‍മ്മിപ്പിക്കലും ഓട്ടോ വിളിക്കലും മറ്റുമാണ്‌ എന്റെ ചുമതല. വാതത്തിന്റെയും മറ്റും അസ്കിതകളൊക്കെ അല്‍പമുണ്ടായിരുന്നു. കട്ടപ്പന സന്തോഷ്‌ തീയേറ്ററിനടുത്തുള്ള, രാഘവന്‍ വൈദ്യരുടെ വൈദ്യശാലയില്‍ നിന്നാണ്‌ മരുന്നു വാങ്ങുക. ചാച്ചന്റെ ചുമയെകരുതി വാങ്ങുന്ന ഡാബര്‍ ലേഹ്യത്തില്‍ നിന്നും ഒരു ഞോണ്ട്‌ തിന്നുന്നത്‌ എന്റെയൊരു വീക്‍നെസ്‌ ആയിരുന്നു. അന്നു പതിവായി വാങ്ങുന്ന ഒരു സ്‌നാക്സ്‌ ഐറ്റമാണു പൊരിക്കടല. പിന്നെ ചന്തയില്‍ നിന്നും അത്യാവശ്യസാധനങ്ങളും വാങ്ങി മടക്കം. പരിചയമുള്ള ഒരു ഓട്ടോ മടക്കയാത്രയ്ക്കു വിളിക്കുന്നത്‌ എന്റെ പൂര്‍ണ്ണഉത്തരവാദിത്വമാണ്‌. അക്കാലത്ത്‌ പ്രതീകം എന്നു പേരുള്ള ഒരോട്ടോ ഉണ്ട്‌. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ അതിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ KL 7 D 4998 എന്നായിരുന്നു. പ്രതീകം ഓട്ടോ ഓടിക്കുന്ന ജോസുചേട്ടന്‍ 'പ്രതീകം ജോസ്‌' എന്നാണറിയപ്പെട്ടിരുന്നത്‌. നാട്ടുകാര്യങ്ങളൊക്കെപ്പറഞ്ഞ്‌ ഞങ്ങളങ്ങനെ പോരും.

ഒരിക്കലും മറക്കാനാവാത്ത വിലപ്പെട്ട ഒരു സമ്മാനം വെല്യമ്മച്ചി എനിക്കു തന്നിട്ടുണ്ട്‌. ഉള്ളതെല്ലാം നുള്ളിപ്പെറുക്കിവിറ്റും പോസ്റ്റ്‌ ഓഫീസ്‌ ചിട്ടികൂടിയുമൊക്കെ വാങ്ങിത്തന്ന കഷ്ടിച്ച്‌ ഒരു പവന്‍ തൂക്കമുള്ള ഒരു താരമാല! അത്‌ ഇടയ്ക്കൊന്നു തൂക്കം കൂട്ടി മാറ്റി എടുത്തിരുന്നുവെങ്കിലും വെല്യമ്മച്ചിയോടുള്ള വാക്കുകള്‍ക്കതീതമായ ആത്മബന്ധത്തിന്റെ സാക്ഷിയായി ഇപ്പോഴും എന്റെ കഴുത്തില്‍.


സ്നേഹത്തിന്റെ ആ ആള്‍രൂപം

എഴുതിയെഴുതി ഒരുപാടായോന്നൊരു സംശയം. എത്രയെഴുതിയാലും തീരില്ല. എങ്ങനെയെഴുതിയാലും എനിക്കതു വരച്ചുകാട്ടാനാവില്ല. ആ സ്നേഹമിന്നും നെഞ്ചിലുണ്ട്‌. ഏതെങ്കിലും കഥാപുസ്തകത്തില്‍ മുഴുകിയിരിക്കുന്ന എന്നെത്തേടി വരുന്ന പേരെടുത്തുള്ള രണ്ടുവിളികളെയും ഞാന്‍ അറിയാതെ അവഗണിക്കുമായിരുന്നു. അവസാനം അറ്റകൈക്കാണ്‌ "ഡാ, വേട്ടോനെ.." എന്നു വിളിക്കുന്നത്‌. അറിയാതെ വിളി കേട്ടുപോകും. ഓടിച്ചെല്ലുമ്പോള്‍ എന്തെങ്കിലും കിട്ടും, കേട്ടോ! ആ സാന്നിദ്ധ്യമാണ്‌ നഷ്ടമായത്‌. പിരിഞ്ഞ നേരത്ത്‌ ഒരിറ്റുകണ്ണീരു ഞാന്‍ വീഴ്‌ത്തിയില്ലെങ്കിലും പിന്നെയെന്നും ഓര്‍ക്കുമ്പോള്‍ അറിയാതെ ഒരു ഗദ്ഗദം തൊണ്ടയില്‍ കുരുങ്ങിയും, ഒരുമാത്ര ശ്വാസം ഉടക്കിയും, ഒന്നുകൂടി കണ്ണ്‌ ഈറനണിഞ്ഞും...

വളരണ്ടായിരുന്നു, ആര്‍ക്കും ആരെയും പിരിയേണ്ടി വരരുതായിരുന്നു...