Tuesday, May 05, 2009

മോക്ഷം പുനര്‍ജ്ജന്മം

കഥ നടക്കുന്നത്‌ നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌!

പൗരാണിക ഒറീസയിലെ ഒരു കുഗ്രാമത്തില്‍ ഒരു പാവം ബാലിക ഉണ്ടായിരുന്നു. പാവം എന്നു പറഞ്ഞാല്‍ പഞ്ചപാവം. തേജശ്രീ എന്നായിരുന്നു അവളുടെ പേര്‌. അവള്‍ക്ക്‌ നന്നേ ചെറുപ്പത്തില്‍ സ്വന്തം അമ്മയെ നഷ്ടപ്പെട്ടു. രണ്ടാനമ്മയോടും അച്ഛനോടുമൊപ്പമാണ്‌ അവള്‍ ജീവിച്ചു പോന്നത്‌. കന്നുകാലി വളര്‍ത്തലായിരുന്നു അവരുടെ തൊഴില്‍.

ഓമനത്തം തുളുമ്പുന്ന ഈ കുഞ്ഞിനെ രണ്ടാനമ്മ പോലും ഉള്ളു നിറയെ സ്നേഹിച്ചു. എന്നാല്‍ ആ സ്നേഹത്തിന്‌ അധികം ആയുസ്സുണ്ടായില്ല. കാരണം, രണ്ടാനമ്മയ്ക്കു കുട്ടികള്‍ ഉണ്ടാവാത്തത്‌ ഈ കുഞ്ഞിന്റെ ജന്മദോഷം കൊണ്ടാണെന്ന് ഏതോ ഒരു കൈനോട്ടക്കാരി ഈ സ്ത്രീയെ പറഞ്ഞു വിശ്വസിപ്പിച്ചു. അതിനായി ഈ കുഞ്ഞിനെ എവിടെയെങ്കിലും ഉപേക്ഷിക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. അതോടെ രണ്ടാനമ്മയ്ക്കു തേജശ്രീയെ കണ്ണെടുത്താല്‍ കണ്ടുകൂടെന്നായി. അവര്‍ ഇവളെ ദ്രോഹിക്കാന്‍ തുടങ്ങി. അവളുടെ അച്ഛനാകട്ടെ എല്ലാം കണ്ടും കേട്ടും മൗനമായി നിന്നു.

ഇതിനിടെ രണ്ടു തവണ തേജശ്രീയെ കാട്ടിലുപേക്ഷിക്കാന്‍ രണ്ടാനമ്മ ശ്രമിച്ചു. ഭാഗ്യവശാല്‍ അച്ഛന്‍ അവളെ കണ്ടെത്തി വീട്ടിലെത്തിച്ചു. തുടര്‍ന്ന് തൊട്ടതിനും പിടിച്ചതിനുമെല്ലാം രണ്ടാനമ്മ അവളെ ക്രൂരമായി ശിക്ഷിക്കാന്‍ തുടങ്ങി. അമ്മയുടെ ഉപദ്രവം സഹിക്കവയ്യാതെ പിഞ്ചുപ്രായത്തില്‍ തേജശ്രീ കാലിമേയ്ക്കാന്‍ കാട്ടില്‍ പോയിത്തുടങ്ങി. രണ്ടാനമ്മ ഇതില്‍ അകമഴിഞ്ഞു സന്തോഷിച്ചു. കാട്ടില്‍ വെച്ച്‌ വല്ല അപകടമോ മൃഗങ്ങളുടെ ആക്രമണമോ ഉണ്ടായി ശല്യം തീരുമെന്ന് അവര്‍ കരുതി. എന്നാല്‍ കാട്ടിലേക്കുള്ള പതിവുയാത്രകള്‍ തേജശ്രീയ്ക്ക്‌ പീഡനത്തില്‍ നിന്നുള്ള രക്ഷാമാര്‍ഗ്ഗമായി.

പൂക്കളും മരങ്ങളും കിളികളും മൃഗങ്ങളും നിറഞ്ഞ കാട്‌ അവള്‍ക്കൊരു പുതുലോകമായിരുന്നു. ഏകാന്തമായ പകലുകളില്‍ പശുക്കളോടൊപ്പം നടന്നും കാട്ടുപഴങ്ങള്‍ തിന്നും അവള്‍ നടന്നു. ഇടയ്ക്കിടെ ഓര്‍മ്മയില്‍ പോലുമില്ലാത്ത പെറ്റമ്മയുടെ മുഖവും സ്നേഹവും മനസ്സില്‍ സങ്കല്‍പ്പിച്ച്‌ ആകുലപ്പെട്ടു. ആ നൊമ്പരമെല്ലാം ഗാനമായി അവളുടെ ചുണ്ടില്‍ നിന്നും ഒഴുകിവീണു. അവളുടെ സ്വരമാധുരിയിലും ഈണത്തിലും മയങ്ങി ചെവിയാട്ടി കാമധേനുക്കള്‍ മേഞ്ഞുനടന്നു.

അങ്ങനെയിരിക്കേ ഒരിക്കല്‍, ഒരു ഋഷിവര്യന്‍ ആ കാട്ടിലൂടെ വരികയുണ്ടായി. അങ്ങകലെനിന്നും ശോകാര്‍ദ്രമായ ഒരു മധുരഗീതം അദ്ദേഹത്തിന്റെ കാതില്‍ വന്നുവീണു. 'ഈ കൊടും കാട്ടില്‍ ഇത്ര മധുരമായി പാടുന്നതാര്‌?' എന്നദ്ദേഹം അതിശയിച്ചു. പാട്ടിനെ പിന്തുടര്‍ന്ന് എത്തിയ മഹര്‍ഷി കണ്ടത്‌ സുന്ദരിയായ ഒരു കുഞ്ഞ്‌ പൂമരത്തണലില്‍ ഇരുന്ന് കണ്ണീര്‍ വാര്‍ത്തു പാടുന്നതാണ്‌. അലിവുതോന്നിയ മഹര്‍ഷി അവളുടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അനന്തരം അവളെ തന്നോടൊപ്പം കൂട്ടി ദൂരെയുള്ള തന്റെ ആശ്രമത്തിലേക്കു പോയി.

അന്നു വൈകുന്നേരം കാലിക്കൂട്ടങ്ങള്‍ ഏറെ വൈകിയാണു തിരിച്ചെത്തിയത്‌. തിരികെ വരാന്‍ തേജശ്രീയുടെ അകമ്പടി ഇല്ലാഞ്ഞതിനാല്‍ ആ പാവം മിണ്ടാപ്രാണികള്‍ ആകെ സങ്കടപ്പെട്ടിരുന്നു. ഏറെ നാള്‍ കഴിഞ്ഞും തേജശ്രീയുടെ വിവരമൊന്നും ലഭിക്കാഞ്ഞതിനാല്‍ അവളെ വല്ല കടുവയും പിടിച്ചു തിന്നുകാണുമെന്ന് ഗ്രാമത്തില്‍ എല്ലാവരും കരുതി. രണ്ടാനമ്മ മാത്രം ഇതില്‍ വളരെ സന്തോഷിച്ചു.

അകലെയെങ്ങോ കൊടുംവനത്തിലായിരുന്നു ആ മഹര്‍ഷിയുടെ ആശ്രമം. അവിടെ അദ്ദേഹത്തിന്റെ ഏതാനും ശിഷ്യന്മാരും ഒരു പുത്രനും ഉണ്ടായിരുന്നു. ശാന്തിയും സമാധാനവും നിറഞ്ഞ ആ അന്തരീക്ഷത്തില്‍ കുഞ്ഞുതേജശ്രീ മുനിയുടെ വളര്‍ത്തുമകളായി ജീവിച്ചു. വലിയ വിജ്ഞാനിയായ ആ മഹര്‍ഷി അവളെ അക്ഷരവിദ്യയും വേദങ്ങളും ശാസ്ത്രങ്ങളും സംഗീതവും അഭ്യസിപ്പിച്ചു. അവള്‍ വളര്‍ന്നു- സുന്ദരിയായ ഒരു കൗമാരക്കാരിയായി. അവളുടെ മധുരമായ പ്രാര്‍ഥനാഗീതം കേട്ടാണ്‌ എന്നും ആശ്രമം ഉണരുക. ബുദ്ധിസാമര്‍ഥ്യത്തിലും പഠനത്തിലും മഹര്‍ഷിയുടെ മറ്റു ശിഷ്യരെ തേജശ്രീ വളരെ വേഗം പിന്നിലാക്കി. അങ്ങനെ അവള്‍ ആശ്രമവാസികളുടെ ആരാധനാപാത്രമായി മാറി.

മുനികുമാരനായ വിദ്യാധരന്‍ തേജശ്രീയില്‍ ആകൃഷ്ടനായി. അവളുടെ മധുരഗാനങ്ങളും വേദനൈപുണ്യവും ഭക്തിയും അവനെ ഉന്മത്തനാക്കി. സുന്ദരിയും ബുദ്ധിമതിയുമായ തേജശ്രീയെ സ്വന്തമാക്കാന്‍ അവന്‍ അങ്ങേയറ്റം ആഗ്രഹിച്ചു. തേജശ്രീയാകട്ടെ, ശക്തനും സുമുഖനും വേദശാസ്ത്രങ്ങളില്‍ നിപുണനുമായ വിദ്യാധരനെ മനസ്സുകൊണ്ട്‌ ഇഷ്ടപ്പെട്ടിരുന്നു. എങ്കിലും ഗുരുകോപം ഭയന്ന് അവള്‍ തന്റെ ഇഷ്ടം ഉള്ളില്‍ ഒതുക്കി. വിദ്യാധരനാകട്ടെ, ഓരോ നിമിഷവും തേജശ്രീയെ ഉള്ളുരുകി സ്നേഹിച്ചുകൊണ്ടിരുന്നു; അവളറിയാതെ. ഒരുനാള്‍ അച്ഛനോട്‌ അവളോടുള്ള തന്റെ ഇഷ്ടം തുറന്നുപറയാന്‍ വിദ്യാധരന്‍ നിശ്ചയിച്ചു.

അങ്ങനെയിരിക്കേ, നാടുവാഴുന്ന തമ്പുരാന്‍ ഒരിക്കല്‍ ഈ ആശ്രമത്തിലെത്തി. മഹാപണ്ഡിതനായ മഹര്‍ഷി കൊട്ടാരത്തിലേക്കു വന്ന് രാജഗുരുവായി സ്ഥാനമേറ്റ്‌ നാടിനെ അനുഗ്രഹിക്കണമെന്നതായിരുന്നു രാജാവിന്റെ അപേക്ഷ. എന്നാല്‍, മഹാമുനിയാകട്ടെ കൊട്ടാരത്തില്‍ പോയി ലൗകിക സുഖങ്ങളില്‍ മുഴുകി ജീവിക്കാന്‍ കൂട്ടാക്കിയില്ല. അതിനു പകരമായി എന്തു പ്രായശ്ചിത്തം വേണമെങ്കിലും ചെയ്തുകൊള്ളാമെന്നു രാജാവിനു വാക്കുനല്‍കി. 'എങ്കില്‍ അങ്ങയുടെ സുന്ദരിയായ കുമാരിയെ എനിക്കു വിവാഹം ചെയ്തു തന്നാലും' എന്നായി മഹാരാജന്‍. മഹര്‍ഷിക്കു സമ്മതിക്കാതെ തരമില്ലായിരുന്നു.

ഈ വാര്‍ത്തയറിഞ്ഞ്‌ വിദ്യാധരന്‍ ഉള്ളുരുകി വിഷമിച്ചു. മുനിയോട്‌ കുമാരന്‍ കാര്യങ്ങള്‍ ബോധിപ്പിച്ചു. എന്നാല്‍ രാജകോപം ഭയന്ന മഹര്‍ഷി മകനോട്‌ ഈ ബന്ധത്തില്‍ നിന്നു പിന്മാറാന്‍ ഉപദേശിച്ചു. എന്നാല്‍ കുമാരന്‍ അതിനൊരുക്കമല്ലായിരുന്നു. അങ്ങേയറ്റം വ്യഥിതനായി അവന്‍ തേജശ്രീയെ സമീപിച്ച്‌ തന്റെ ഇഷ്ടമറിയിച്ചു. രാജാവിനെ വേള്‍ക്കാന്‍ സമ്മതമല്ലെന്ന് അച്ഛനോടു പറയാന്‍ വിദ്യാധരന്‍ കരഞ്ഞുകൊണ്ട്‌ അവളോട്‌ ആവശ്യപ്പെട്ടു. എന്നാല്‍ രാജാവിന്റെ പ്രതാപത്തിലും റാണിപ്പട്ടത്തിന്റെ ഗര്‍വ്വിലും മയങ്ങിപ്പോയ തേജശ്രീ കുമാരന്റെ അപേക്ഷ നിരസിച്ചു. മനസ്സുകലങ്ങിയ വിദ്യാധരന്‍ ആശ്രമം ഉപേക്ഷിച്ച്‌ എങ്ങോട്ടെന്നില്ലാതെ പോയി.

രാജാവിന്റെയും തേജശ്രീയുടെയും വിവാഹം ആര്‍ഭാടപൂര്‍വ്വം നടന്നു. ആശ്രമത്തില്‍ നിന്നും വെള്ളക്കുതിരകളെ കെട്ടിയ സ്വര്‍ണ്ണത്തേരില്‍ കുമാരി രാജാവിനോടൊപ്പം യാത്രയായി. പാതയോരങ്ങളില്‍ സുന്ദരിയായ പട്ടമഹിഷിയെ കാണാന്‍ ജനങ്ങള്‍ തിങ്ങിയാര്‍ത്തു. രാജവീഥി പൂമെത്തയായി. എല്ലാവരും രാജദമ്പതിമാര്‍ക്ക്‌ അനുഗ്രഹവര്‍ഷം ചൊരിഞ്ഞു. ഒരിക്കലും സ്വപ്നത്തില്‍ പോലും കാണാന്‍ കഴിയാതിരുന്ന കാര്യം ഇന്നിതാ യാഥാര്‍ഥ്യമായിരിക്കുന്നു!!! ഈ നാടു ഭരിക്കുന്ന രാജാവിന്റെ പത്നിയാണു ഞാന്‍ ഇന്ന്!

സകല‍ ആഡംബരങ്ങളോടും കൂടി കൊട്ടാരത്തില്‍ അവള്‍ വാണു. ചുറ്റും പരിചാരകരും ആജ്ഞാനുവര്‍ത്തികളും നിറഞ്ഞ ആ ലോകം അവളെ വല്ലാതെ ആകര്‍ഷിച്ചു. ക്രമേണ അവള്‍ തന്റെ ഗുരുവും വളര്‍ത്തച്ഛനുമായ ഋഷിയെ മറന്നു, ആശ്രമത്തിലെ ലളിതജീവിതവും ചര്യകളും എന്തിന്‌, തന്നെ മനസ്സിലിട്ട്‌ ആരാധിച്ച വിദ്യാധരനെയും മറന്നു. ചുറ്റുമുള്ളവരുടെ മധുരവാണിയില്‍ മയങ്ങി അവളില്‍ പതിയെ അഹങ്കാരം മുളപൊട്ടിത്തുടങ്ങി. പാവങ്ങളോട്‌ പുച്ഛവും നിന്ദയും കാട്ടിയ അവള്‍ കൊട്ടാരത്തില്‍ സഹായമന്വേഷിച്ച്‌ എത്തുന്നവരെപ്പോലും ആട്ടിയകറ്റാനും ദ്രോഹിക്കാനും തുടങ്ങി. അന്യര്‍ കഷ്ടപ്പെടുന്നതു കാണുന്നതില്‍ അവള്‍ ക്രൂരമായ ഒരാനന്ദം കണ്ടെത്തി.

തത്സമയം വിദ്യാധരനാകട്ടെ, ഹതാശനായി, ഏകാകിയായി അങ്ങിങ്ങ് അലഞ്ഞുകൊണ്ടിരുന്നു. ആ കദനഭാരം ഒരുഗ്രശാപമായി തേജശ്രീയുടെയും അവള്‍ വാഴുന്ന നാട്ടുരാജ്യത്തിന്റെയും മേല്‍ പതിച്ചു. കടുത്ത വേനലില്‍ പുഴകളും കുളങ്ങളും വറ്റി വരണ്ടു. പാടങ്ങളും തോട്ടങ്ങളും കരിഞ്ഞുണങ്ങി. കന്നുകാലികള്‍ ആഹാരം കിട്ടാതെ കൂട്ടത്തോടെ ചത്തൊടുങ്ങി. പതിയെ നാടെങ്ങും അതിരൂക്ഷമായ ക്ഷാമം അനുഭവപ്പെട്ടു. പട്ടിണികൊണ്ട്‌ പൊറുതിമുട്ടിയ ജനങ്ങള്‍ കൊട്ടാരവാതില്‍ക്കല്‍ വന്നുവിലപിച്ചു. പണ്ടകശാലകള്‍ കാലിയായി. സഹായം ചോദിക്കാന്‍ പരിവാരസമേതം അയല്‍‌രാജ്യത്തേക്കു യാത്രയായ മഹാരാജാവിനെ വിഷം തീണ്ടി. നാടുവാഴുന്ന തമ്പുരാന്‍ പെരുവഴിയില്‍ ചികില്‍സ കിട്ടാതെ മരിച്ചു വീണു.

അകാലത്തിലെ ഭര്‍തൃവിയോഗവും തേജശ്രീയ്ക്കു തിരിച്ചറിവു നല്‍കിയില്ല. വൈധവ്യത്തിന്റെ വേലിക്കെട്ടുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടാന്‍ സുഖലോലുപതയില്‍ മുഴുകിശീലിച്ച അവള്‍ക്കായില്ല. നാടിന്റെ ഭരണം രാജാവിന്റെ സഹോദരന്‍ ഏറ്റെടുത്തപ്പോള്‍ സര്‍വ്വാഭരണവിഭൂഷിതയായി ആട്ടവും പാട്ടും വിനോദങ്ങളുമായി കൊട്ടാരത്തില്‍ അവള്‍ കഴിഞ്ഞുപോന്നു. വിധി അവളെയും അധികനാള്‍ വാഴാന്‍ അനുവദിച്ചില്ല. മാരകമായ എതോ ത്വക്‍രോഗം ബാധിച്ച അവളെ രാജകുടുംബാംഗങ്ങള്‍ കൊട്ടാരത്തില്‍ നിന്ന് മാറ്റി പാര്‍പ്പിച്ചു. ചികില്‍സയോ പരിചരണമോ സമയത്തിന്‌ ആഹാരമോ ലഭിക്കാതെ നരകയാതനകള്‍ അനുഭവിച്ച്‌ അവള്‍ അവിടെ കഴിഞ്ഞുകൂടി.

അങ്ങനെയിരിക്കേ ഒരുനാള്‍ വിദ്യാധരന്‍ നാട്ടില്‍ തിരികെയെത്തി. പ്രാണപ്രേയസിയുടെ വാര്‍ത്തയറിഞ്ഞ അയാള്‍ തേജശ്രീയുടെ ചെറ്റക്കുടിലില്‍ ചെന്നു. അവിടെവച്ച്‌ അയാള്‍ പശ്ചാത്താപിക്കുന്ന സ്വന്തം സ്നേഹിതയെ കണ്ടെത്തി. അറപ്പും വെറുപ്പും ഉളവാക്കുന്ന നിലയില്‍ അസുഖം മൂര്‍ഛിച്ച് തേജശ്രീയെ അയാള്‍ മാറോടണച്ചു. ഉരുകിയ ഹൃദയത്തിന്റെ വേദന കണ്ണീരായി അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി. സ്നേഹമെന്താണെന്നു വീണ്ടും അറിഞ്ഞ ഏതോ ഒരുനിമിഷം ഒരു തേങ്ങലിലുടക്കി അവളുടെ ദേഹം നിശ്ചലമായി. 'അടുത്ത ജന്മം നീയെന്റേതു മാത്രമാവാന്‍ പാകത്തില്‍ കൊടിയജാതകദോഷവുമായി ജനിക്കട്ടെ' എന്ന് വിദ്യാധരന്‍ അവളെ 'അനുഗ്രഹിച്ചു'. ധ്യാനത്തിലെന്നോണം അവിടെയിരുന്ന വിദ്യാധരനും പിന്നീട്‌ ഒരിക്കലും കണ്ണു തുറന്നില്ല.

വാല്‍ക്കഷണം: (1) നൂറ്റാണ്ടുകള്‍ക്കു ശേഷം അവള്‍ വീണ്ടും സ്നേഹം ചൊരിയുന്ന ഒരു പറ്റം ആള്‍ക്കാരുടെയിടയില്‍ ജീവിക്കാനായ്‌ പിറന്നു. നല്ല വ്യക്തിയായി വളര്‍ന്നു, വളരെനാളത്തെ തിരച്ചിലിനു ശേഷം ചേരുന്ന ഒരു ജാതകം അവളുടെ വീട്ടുകാര്‍ കണ്ടെത്തി. ഇന്നവള്‍ സുഖമായി ജീവിക്കുന്നു. സംഗീതം ഒരു വരമായി ഇന്നുമുണ്ട് അവളുടെ ഒപ്പം.
(2) ഞാനിതെങ്ങനെയറിഞ്ഞു?
കഥയില്‍ ചോദ്യമില്ല.

Saturday, April 25, 2009

പാലാപ്രയാണം

[വന്നവഴി]

ഞാനങ്ങനെ വീട്ടിലെത്തി പല്ലുതേപ്പും കുളീമൊക്കെ കഴിഞ്ഞ്‌ കപ്പയും ഇറച്ചിയുമൊക്കെ ശാപ്പിട്ട്‌ ഒന്നു രണ്ട്‌ ഗുലാബ്‌ ജാമൂന്‍ എടുത്തു വിഴുങ്ങി ബാംഗ്ലൂര്‍ വിശേഷങ്ങളൊക്കെ പറഞ്ഞ്‌ അങ്ങനെയിരുന്നു. ടിവിയില്‍ തെരെഞ്ഞെടുപ്പാഘോഷങ്ങള്‍ തന്നെ. ബോറ്‌ കേസ്‌. വാര്‍ത്തകള്‍ക്കു പോലും രാഷ്ട്രീയച്ചുവയാണ്‌. ആര്‌ ആരെ എന്തു കുറ്റം പറയുന്നു എന്നതാണല്ലോ ഇപ്പോഴത്തെ വാര്‍ത്തകളുടെ ഗതി. രാഷ്ട്രീയക്കാര്‍ ഛര്‍ദ്ദിക്കുന്നത്‌ അരിച്ചെടുത്ത്‌ പൊതുജനത്തിനു തിന്നാന്‍ കൊടുക്കുക, അത്ര തന്നെ! ഇടുക്കീല്‍ ഇത്തവണേം ഫ്രാന്‍സിസ്‌ ജോര്‍ജ്ജ്‌ ജയിക്കുമോ? അതോ പി.ടി. തോമസ്‌ ഈ മണ്ഡലം യു.ഡി.എഫിലേക്കു തിരിച്ചുകൊണ്ടുവരുമോ? എന്തായാലും എനിക്കു വോട്ടു ചെയ്യാന്‍ വരാനൊക്കില്ല. വിഷൂനും. വീട്ടില്‍ നിന്നു മാറിനിന്നുള്ള രണ്ടാമത്തെ വിഷുവാണിത്‌.

എന്താ വാവേ ഒരു നേരം പോക്ക്‌? സാഗരായില്‍ 'സാഗര്‍ ഏലിയാസ്‌ ജാക്കി', സന്തോഷില്‍ 'ടു ഹരിഹര്‍നഗര്‍', ഐശ്വര്യായില്‍ 'അയന്‍'. പോണംന്നുണ്ട്‌. വൈകിട്ടാട്ടെ, നോക്കാം. ഇടയ്ക്ക്‌ വാവയുമായി അല്‍പം ഗുസ്തി പിടിച്ചു നോക്കി. പയ്യന്‍ കരാട്ടേ പഠിക്കുന്നതിന്റെ അറിയാനുണ്ട്‌ - ഇടിക്കൊക്കെ എന്താ ഒരു വെയിറ്റ്‌! ഇനി മുതല്‍ ഇവനേം പേടിക്കണമല്ലോ ഭഗവാനേ! നാട്ടില്‍ തന്നെയായിരുന്നെങ്കില്‍ ഫീസില്ലാതെ കുറെ വ്യായാമമുറകള്‍ ഒക്കെ പഠിക്കാമായിരുന്നു- സ്ഥിരം നെയ്‌ദോശയടിച്ച്‌ വളരുന്ന എന്റെ ഉണ്ണിക്കുടവയറോര്‍ത്ത്‌ ഞാന്‍ ആകുലപ്പെട്ടു.

മുന്‍പൊക്കെ ഈയിരുപ്പിനു മുന്നേ രണ്ടു പെഗ്‌ വിടാറുള്ളതായിരുന്നു. ഈയിടെയായി ഭവനസന്ദര്‍ശനത്തിനു വരുമ്പോള്‍ കുപ്പി ഒന്നും കൊണ്ടുവരാറില്ലാത്തതുകൊണ്ട്‌ ആ പരിപാടി ഇല്ല. മാതാശ്രീയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ്‌ വീട്ടിലേക്കുള്ള എന്റെ ലഗേജില്‍ നിന്ന് വിസ്കിക്കുപ്പി അപ്രത്യക്ഷമായത്‌. കുറെ നാളായി വെള്ളമടിയോട്‌ എനിക്കും തീരെ താല്‍പര്യമില്ല. മൊത്തത്തില്‍ ആര്‍ക്കു പോയി? അച്ചായിക്കു പോയി! ഓ പിന്നെ, അച്ചായിക്കു ഞാന്‍ കൊണ്ടുവന്നിട്ടു വേണ്ടേ? അപ്പോ വിജയ്‌ മല്ല്യയ്ക്കു പോയി, ഹല്ല പിന്നെ!

അങ്ങനെയിരിക്കേ ഉച്ചയായപ്പോള്‍ തീരുമാനിക്കുന്നു - വെമ്പള്ളിക്കുപോയേക്കാം. എന്തിനാ? ചുമ്മാ ഒരു വണ്‍ഡേ ട്രിപ്‌. നടുക്കത്തെ ആന്റി അവിടെയാണ്‌. അപ്പോ ശെരി, നേരത്തെ വിട്ടേക്കാം, സന്ധ്യക്കുമുന്‍പേ അങ്ങെത്താംന്നു കരുതി. ലോങ്ങ്‌ ട്രിപ്പല്ലേ, ഒന്നു ഷേവ്‌ ചെയ്തു കളഞ്ഞേക്കാം എന്നു കരുതിയതു തെറ്റായിപ്പോയൊ? ഇരുതല ബ്ലേഡിട്ട്‌ വടിച്ച്‌ നാള്‍ കുറെ ആയതുകൊണ്ടാവും അതിന്റെ 'നേക്ക്‌' കിട്ടിയില്ല. അവിടവിടെ ചോര പൊടിഞ്ഞു. ഒന്നര കഴിഞ്ഞപ്പോള്‍ വീട്ടില്‍ നിന്നിറങ്ങി. രണ്ടുമണി കഴിഞ്ഞ്‌ കട്ടപ്പന സ്റ്റാന്‍ഡില്‍ വന്ന് വാഗമണ്‍ വഴി പാലായ്ക്ക്‌ അടുത്ത വണ്ടിയെപ്പഴാ എന്നന്വേഷിച്ചു. രണ്ടേമുക്കാലിന്‌ എന്ന മറുപടിക്കു ശേഷം 'രണ്ടു പത്തുകാരെല്ലാം സ്റ്റാന്‍ഡിനു പുറത്തു പോണം' എന്നു സ്റ്റാന്‍ഡ്‌മാഷ്‌ ശ്രീമാന്‍ ബെന്നി കളപ്പുരയ്ക്കല്‍ മൈക്കിലൂടെ അലറി. കട്ടപ്പന പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്‍ഡില്‍ ഒരിക്കലെങ്കിലും കയറിയവര്‍ ആ സ്വരം ഓര്‍ക്കാതിരിക്കില്ല. ഇരുപതില്‍ താഴെ മാത്രം ബസുകള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യാവുന്ന ആ സ്റ്റാന്‍ഡിലെ സമയക്രമം പാലിക്കുന്ന ജോലി പലപ്പോഴും യാത്രക്കാര്‍ക്ക്‌ ചിരിപരത്തുന്ന നിമിഷങ്ങളും വണ്ടിക്കാര്‍ക്ക്‌ ശകാരവര്‍ഷവും സമ്മാനിക്കാറുണ്ട്‌. മൈക്കിലൂടെ 'ആ എച്‌.എം.എസ്‌ അവിടെ എന്നാടുക്കുവാ? പോകാറായില്ലേ?' എന്നും ഡ്രൈവറോട്‌ 'എടാ സജിയേ, നീയെന്നാടാ അവിടെ പെറ്റുകിടക്കുവാണോ?' എന്നുമൊക്കെ ഇദ്ദേഹം ചോദിച്ചു കളയും!

പറഞ്ഞു വന്നത്‌- കാത്തുനിക്കണ്ട, ഒള്ള വണ്ടിക്കു കേറി കാഞ്ഞിരപ്പള്ളീലോ പൊന്‍കുന്നത്തോ പോയി അവിടുന്നു പാലായ്ക്കു കേറാം എന്നു ഞാന്‍ അഭിപ്രായപ്പെട്ടു. നോക്കുമ്പോ കൊട്ടാരക്കരയ്ക്കുള്ള ഒരു ഫാസ്റ്റ്‌ പാസഞ്ചര്‍ 'ശരണ്യ' കിടപ്പുണ്ട്‌. പോകാന്‍ തയ്യാറാവുന്നു, ഒന്നു നോക്കിയപ്പോള്‍ സീറ്റുണ്ട്‌, പക്ഷേ, എല്ലാം മുന്നിലാണ്‌. എന്തായാലും കയറി. അമ്മയ്ക്കു സീറ്റുകിട്ടി. ഞങ്ങളപ്പനും മോനും പെട്ടിപ്പുറം. അങ്ങനെ അച്ഛനുമമ്മയും ഒത്തൊരു യാത്ര!

സ്വരാജ്‌ എത്തിയപ്പോള്‍ ബസില്‍ സംഗീതമൊഴുകാന്‍ തുടങ്ങി. കസെറ്റല്ല, സിഡിയല്ല ഒരു പെന്‍ഡ്രൈവില്‍ നിന്നാണു പാട്ട്‌. ആ മ്യൂസിക്‌ സിസ്റ്റത്തില്‍ പെന്‍ഡ്രൈവ്‌ മാത്രമേ പറ്റത്തൊള്ളൂ എന്നു തോന്നി. സിഡി/കസെറ്റ്‌ ഇടാനുള്ള വാ അതിന്റെ മുന്നില്‍ കണ്ടില്ല. ഹിന്ദിപ്പാട്ടുകളുടെ ട്യൂണില്‍ മലയാളം പ്രണയഗാനങ്ങള്‍. "എന്നും നിനക്കായി പാടാം...എന്നെ നിനക്കായി നല്‍കാം..." ബോണറ്റില്‍ നിന്നു കാലിലേക്ക്‌ ചൂട്‌ പകര്‍ന്നുകിട്ടി, വിയര്‍ക്കുന്നു. ചെരിപ്പൂരിയിട്ടു. വണ്ടി ന്യായമായി കത്തിച്ചു വിടുന്നു. വെയിലും ചൂടും തലേന്നത്തെ യാത്രാക്ഷീണവും കൊണ്ട്‌ ആയിരുപ്പില്‍ ഞാനൊന്നുറങ്ങി.

എവിടെയോ ഓട്ടം നിലച്ചപ്പോള്‍ കണ്ണു തുറന്നു. ഓ! ഏലപ്പാറ എത്തിയോ? ഒരു മണിക്കൂര്‍ കഴിഞ്ഞിരുന്നു. പിന്‍ഭാഗത്ത്‌ ഒരാള്‍ക്കു ഇരിപ്പിടമുണ്ടെന്ന് കണ്ടക്ടര്‍ പറഞ്ഞു. ഞാന്‍ പോകാന്‍ ആദ്യം ഒന്നു മടിച്ചു. സീറ്റില്‍ പോയിരുന്ന് ഉറങ്ങിക്കോടാ എന്ന് അച്ചായി പറഞ്ഞപ്പോള്‍ ഞാന്‍ പയ്യെ എണീറ്റു. അമ്മോ! ഏറ്റവും പിന്നിലത്തെ നിര. സാമാന്യം നല്ല കുലുക്കം. ഒക്കെ പോട്ടെ- എന്റെ വലതു വശത്തിരുന്ന അച്ചായനാണേല്‍ കൊണ്ടുപിടിച്ച്‌ ഉറക്കം. അയാളുടെ തല അടിക്കടി ഒടിഞ്ഞുവീഴുന്നതാകട്ടെ എന്റെ തോളത്തും. ഈശ്വരാ! ഇതിനായിരുന്നോ സ്വസ്ഥമായി മുന്നിലിരുന്ന ഞാന്‍ ഇങ്ങോട്ടുവന്നത്‌? മുന്നിലാരുന്നേല്‍ സ്വസ്ഥമായി ഉറങ്ങാമാരുന്നു. അല്ലേല്‍ അങ്കോം കണ്ട്‌ താളീമൊടിച്ച്‌(ഐ മീന്‍ ഡ്രൈവിങ്ങും കണ്ട്‌ വായിലും നോക്കി) ഇരിക്കാമായിരുന്നു. ഓരോ വീഴ്ചയ്ക്കു ശേഷവും ഉറക്കം നിയന്ത്രിക്കാന്‍ അച്ചായന്‍ പരമാവധി ശ്രമിച്ചെങ്കിലും എന്നെ അലോസരപ്പെടുത്താന്‍ അയാളുടെ അന്നത്തെ നക്ഷത്രഫലത്തില്‍ വിധിച്ചിട്ടുണ്ടാകണം.

നാലേകാല്‍ കഴിഞ്ഞപ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ ഇറങ്ങി. അല്‍പനേരത്തിനുശേഷം ഈരാറ്റുപേട്ട വഴി പാലായ്ക്കുള്ള ബസ്സില്‍ കയറി. ഇത്തവണ അമ്മയ്ക്കൊപ്പം ഇരുന്നു. പേട്ടക്കവലയില്‍ നിന്നും യൂണിഫോം സാരിയുടുത്ത ഒരു പറ്റം പെണ്‍പിള്ളേര്‍ കേറി. 'ബി.എഡ്‌. പിള്ളേരാരിക്കും അല്ലേ'ന്നു ഞാന്‍ അമ്മയോട്‌ സംശയം പ്രകടിപ്പിച്ചു. 'ഉം..' അമ്മ മൂളിയത്‌ വളരെ നിഷ്കളങ്കമായിട്ടായിരുന്നു. പാലായീച്ചെന്ന് കറങ്ങിക്കുത്തി നിന്ന് അല്‍പം കഴിഞ്ഞ്‌ കുറവിലങ്ങാടിനുള്ള വണ്ടിക്കു കയറി. ആ യാത്രയ്ക്കിടയില്‍ ആന്റിയെ വിളിച്ചു.

"കൊച്ചിപ്പോ ബാംഗ്ലൂരീന്നാണോ?"

"ഏയ്‌ അല്ല, ഞാന്‍ ദേ ഇങ്ങു പാലായിലൊണ്ട്‌!"

"ഏഹ്‌??? പാലായിലോ? അതെപ്പോ വന്നു?" ആന്റിയുടെ സ്വരത്തില്‍ അത്ഭുതം.

"അതൊക്കെ വന്നു. ഞാന്‍ ഒറ്റയ്ക്കല്ല, കൂടെ അച്ചായീം അമ്മേം ഉണ്ട്‌..." തുടര്‍ന്നു ഞാന്‍ എന്റെ നമ്പരിട്ടു. "...അതേയ്‌.. പിന്നെ, ഞങ്ങളേ, ഇവിടെ പാലാ വരെ ഒരത്യാവശ്യ കേസിനു വന്നതാ..! പിന്നേയ്‌.. അങ്ങോട്ടു വരുന്നില്ല. തിരിച്ചു പൊയ്ക്കൊണ്ടിരിക്കുവാ. ആ... കട്ടപ്പനയ്ക്കു പോവാന്ന്."

"ഏഹ്‌.. അയ്യോ അതെന്നാ പരിപാടിയാ കാണിച്ചെ? അതും ഇത്തറ്റം വരെ വന്നേച്ച്‌.. അതെന്നാ പോക്കാ ആ പോയെ?"

"അതേയ്‌.. കാര്യമെന്നാന്നോ? ഞങ്ങള്‍ ഒരു പെണ്ണുകാണാന്‍ വന്നതാ. പെട്ടെന്നുള്ള ഒരു വരവല്ലാരുന്നോ. അതുകൊണ്ട്‌ തിരിച്ചു പോവ്വാ. വീട്ടില്‍ ആടും പശൂമൊക്കെ ഒള്ളതല്ലേ? അതുകൊണ്ട്‌ അങ്ങോട്ടു വരുന്നില്ല. ഞങ്ങളു കട്ടപ്പനയ്ക്കുള്ള വണ്ടിയേലിരിക്കുവാ.!" ഞാന്‍ അമ്മയെ ഒന്നു നോക്കി. കസറുന്നുണ്ട്‌ എന്ന് അമ്മ തലയാട്ടിക്കാണിച്ചു.

ആന്റിയുടെ സ്വരത്തില്‍ നിരാശ കലര്‍ന്നു: "ശ്ശൊ, എന്നാലും ഈ വൈകുന്നേരമായപ്പോ നിങ്ങക്കു തിരിച്ചു പോകണ്ട കാര്യമൊണ്ടാരുന്നോ? അതു കളിപ്പീരായിപ്പോയി കേട്ടോ! ശ്ശെ.. ഇവിടം വരെ വന്നേച്ച്‌..."

ബസില്‍ ആള്‍ക്കാര്‍ തീരെ കുറവായിരുന്നു. ധൈര്യപൂര്‍വ്വം ഞാന്‍ നാടകം തുടര്‍ന്നു: "ആ എന്നാ പറയാനാ? എനിക്കാണെങ്കി ഞായറാഴ്ച തിരിച്ചു പോകുവേം വേണ്ടേ. അതാ അങ്ങോട്ടു വരാഞ്ഞത്‌. ഇനി അടുത്ത വരവിനാകട്ടെ, അപ്പോ അതിലേയൊക്കെ വരാം..." ഞാന്‍ ചിരിയമര്‍ത്തി.

ആന്റി ഏതാണ്ട്‌ സുല്ലിട്ടപോലെയായി. "ആ എന്നാപ്പിന്നെ അങ്ങനെയാട്ടെ..! അല്ലാതിപ്പോ എന്നാ പറയാനാ?"

ഞാന്‍ അപ്പോള്‍ കളം മാറി. "അല്ലെങ്കില്‍ പിന്നെ ആന്റീ ഒരു കാര്യം ചെയ്യാം. ഇതൊരു കേയെസ്സാര്‍ട്ടീസിയാ. ഞാന്‍ വണ്ടിക്കാരോട്‌ പറഞ്ഞ്‌ ഇതു വെമ്പള്ളിക്കു തിരിച്ചുവിടട്ടേ? കട്ടപ്പനയ്ക്കു പോകുന്ന വണ്ടിയാ. എന്നാലും ആന്റീടെ ഒരു സന്തോഷത്തിന്‌ വേണെങ്കി..."

"എടാ ചെറുക്കാ.. നിന്നെ ഞാന്‍.... നീയിങ്ങു വാടാ, നിനക്കു ഞാന്‍ വെച്ചിട്ടുണ്ട്‌!! അമ്പടാ, അവന്റെയൊരു..." സ്നേഹം നിറഞ്ഞ ശകാരവര്‍ഷത്തില്‍ എന്റെ വാക്കുകള്‍ അലിഞ്ഞുപോയി.

കുറവിലങ്ങാട്‌ ഇറങ്ങി പലഹാരോം വാങ്ങി യാത്ര തുടര്‍ന്നു. സ്റ്റോപ്പിലിറങ്ങിയപ്പോഴേ അനിയന്‍ അജയിനെ വിളിച്ചു- 'ബൈക്കുമായിട്ടു വാടാ, ഞങ്ങളു പതുക്കെ നടക്കുവാ!'

അഞ്ചു മിനിറ്റു കഴിഞ്ഞില്ല സ്പ്‌ളെന്‍ഡര്‍ വന്നു. 'ഇറങ്ങെടാ, ഹോ! എത്ര നാളായി വണ്ടിയോടിച്ചിട്ട്‌!' അങ്ങനെ ഞാന്‍ ആദ്യമായി അമ്മയെ പിന്നിലിരുത്തി ബൈക്കോടിച്ചു. അമ്മ ആദ്യമായാണു ബൈക്കില്‍ കേറുന്നത്‌. ഞാന്‍ വേഗം തീരെക്കുറച്ചാണോടിച്ചതെങ്കിലും 'പയ്യെപ്പോ, പയ്യെപ്പോ' എന്ന് അമ്മ പറയുന്നുണ്ടായിരുന്നു. അച്ഛനും അജയ്‌യും പിന്നാലെ നടന്നു വന്നു.

വീട്ടില്‍ ചെന്നു കേറിയപ്പഴേ ഫോണ്‍ വിളിച്ചതിന്റെ ശിക്ഷ ആന്റീടെ വക- നല്ല പൊള്ളുന്ന കിഴുക്കിന്റെ രൂപത്തില്‍. പിന്നെ ചായയുടെയും ചക്ക വറുത്തതിന്റെയും ഒപ്പം സ്നേഹാന്വേഷണങ്ങളും വെടിവട്ടവും. നല്ല ഒന്നാന്തരം മീനച്ചൂട്‌. ഹൈറേഞ്ചിലും ഇതുപോലെ ഉഷ്ണമായി വരുവാ. മാറുന്ന പ്രകൃതിയെപ്പറ്റി ഒരാശങ്ക പങ്കുവെച്ചു.

"ചുമ്മാ വാടാ, നമുക്കൊന്നു കറങ്ങിയേച്ചും വരാം." എന്നും പറഞ്ഞ അജയിനേം കൂട്ടി ബൈക്കുമെടുത്ത്‌ ഇറങ്ങി. നേരം നന്നായി ഇരുട്ടിയിരുന്നു. ലൈറ്റിട്ട്‌ ബൈക്കോടിച്ചതു പോയിട്ട്‌ ബൈക്കോടിച്ചു തന്നെ നല്ല പരിചയമില്ല. എറിയണമെന്നുള്ളവനും ദൈവം കൊഴി കൊടുക്കാറില്ലല്ലോ. ഹൈവേയില്‍ കൂടി അരക്കയ്യന്‍ ഷര്‍ട്ടും ലുങ്കിയും ധരിച്ച്‌ അലസമായി വണ്ടിയോടിച്ചു. വിയര്‍പ്പി കിനിഞ്ഞുവന്ന നെറ്റിയില കാറ്റുകൊണ്ടപ്പോള്‍ നല്ല സുഖം. നാടിന്റെ സുഖം, സ്വാതന്ത്ര്യം. പിന്നിലിരുന്ന് അജയ്‌ എന്റെ തരികിടകളുടെ അപ്ഡേറ്റ്‌ തിരഞ്ഞു. കടപ്പൂര്‍ ഭാഗത്തേക്ക്‌ വണ്ടി തിരിച്ച്‌ വിജനമായ വഴിയിലൂടെ കുറെ നേരം ഓടിച്ചു പോയി. റോഡിനിരുവശവും പാടമുള്ള തുറസ്സായ ഒരു പ്രദേശമുണ്ട്‌ പള്ളിക്കു സമീപം. അവിടെ പാലത്തിനുമേല്‍ വണ്ടി നിര്‍ത്തിയിട്ട്‌ അല്‍പനേരം ഇറങ്ങി നിന്നു കാറ്റുകൊണ്ടു. ഓണത്തിനു വന്നപ്പോള്‍ ആകെ വെള്ളം നിറഞ്ഞ് കിടക്കുകയാ‍യിരുന്നു.

അജയിന്റെ കാമ്പസ്‌ വിശേഷങ്ങള്‍ തിരഞ്ഞു. ഞാന്‍ പറഞ്ഞു- 'ഉള്ള സമയം, അതു ശെരിക്കും ആസ്വദിച്ചോണം, ഇനി രണ്ടു മൂന്നു വര്‍ഷം. അതുകഴിഞ്ഞ്‌ കോളേജ്‌ ജീവിതം ആസ്വദിച്ചില്ലാന്നു തോന്നിയാല്‍ നികത്താനാവാത്ത നഷ്ടമാകും.'

അകലെ പാടത്ത്‌ കൊയ്ത്തുയന്ത്രത്തിന്റെ വെളിച്ചം. പണ്ട്‌ ഈ വഴിയെ സൈക്കിളില്‍ ഡബിള്‍സ്‌ വെച്ചു വന്നതും ഗട്ടര്‍ ഒഴിവാക്കാനായി വളച്ചെടുത്തപ്പോള്‍ എതിരെ വന്ന ഒരു മാരുതിയുടെ നേര്‍ക്കു സൈക്കിള്‍ നീങ്ങിയതും കാറുകാരന്‍ ചീത്തപറഞ്ഞതും ഒരിക്കല്‍കൂടി ഓര്‍ത്തുചിരിച്ചു. വീട്ടില്‍ നിന്നു മിസ്സ്ഡ്‌ കാള്‍. ഓര്‍മ്മകളുടെ വയല്‍ വരമ്പത്തു നിന്നും തിരികെ.

എത്ര പറഞ്ഞാലും തീരാത്ത വര്‍ത്തമാനം അത്താഴം കഴിഞ്ഞും രാത്രി വൈകിയും നീണ്ടു. ഉറങ്ങിയേ പറ്റൂ എന്നായപ്പോള്‍ തറയില്‍ പായ വിരിച്ചു കിടന്നു. രാവിലെ എട്ടുമണിയായിട്ടും ഉറക്കം തുടരാനുള്ള മൂഡിലായിരുന്ന എന്നെ അതില്‍ നിന്നു പിന്തിരിപ്പിച്ചത്‌ ബാക്കിയുള്ളോര്‍ക്ക്‌ ഉച്ചയായ നേരത്ത്‌ ഹാളില്‍തന്നെയുള്ള ഈ കിടപ്പാണ്‌.

പിന്നെന്താ..? പല്ലുതേപ്പും ചായകുടീമൊക്കെ കഴിഞ്ഞ്‌ പിന്നേം ബൈക്കില്‍ ഒരു കറക്കം. വയലായിലേക്കു പോകുന്ന വഴി ബ്ലോക്കു ചെയ്തിരിക്കുന്നു. കലുങ്കുപണിയാണത്രെ. അവിടെപ്പോയി പണിയുടെ പുരോഗതി ഞങ്ങള്‍ വിലയിരുത്തി. പ്രാതല്‍ കഴിഞ്ഞും ചുമ്മാ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന എന്നെ വിളിച്ച്‌ അമ്മ ഓര്‍മ്മിപ്പിച്ചു-"പോകണ്ടേ? പോയി കുളിക്കുവൊക്കെ ചെയ്യ്‌!"

അങ്ങനെ ഉച്ചയ്ക്കു മുന്നേ അവിടുന്നിറങ്ങി. ഇത്തവണ ഷാപ്പ്‌ സന്ദര്‍ശനം നടന്നില്ല എന്നൊരു രഹസ്യമായ സങ്കടത്തോടെ. നേരെ പാലായില്‍ വന്നു. അക്കാഡമിക്‌ പ്രൊജക്ടിന്റെ നാലുമാസങ്ങള്‍ ചെലവഴിച്ച റബ്ബറിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും നാട്‌. ഓര്‍മ്മകളും മീനച്ചിലാറ്റിലെ ഓളങ്ങളും ഉച്ചവെയിലേറ്റു തിളങ്ങി.

ഏലപ്പാറയ്ക്ക്‌ വാഗമണ്‍ വഴി ഒരു സെന്റ്‌. ജോര്‍ജ്ജ്‌ ബസ്‌. സഹ്യന്റെ വിരിമാറിലൂടെ ബസ്സ്‌ ഇരമ്പിക്കയറി. "എന്നെ കാണാനായി മാത്രം ഒരു ദിവസം ഇതിലേ വരില്ലേ?" പുല്‍മേടുകള്‍ എന്നോടു ചോദിച്ചു- നാണം നിറഞ്ഞ ഒരു കാമുകിയെപ്പോലെ. ഞാന്‍ പറഞ്ഞു: "വരും, തീര്‍ച്ചയായും വരും!"