Thursday, May 19, 2011

മായുന്ന മലയാളം

എസ്‌.എസ്‌.എല്‍.സി ബുക്കില്‍ മലയാളത്തില്‍ പേരു രേഖപ്പെടുത്തുന്ന സമ്പ്രദായം ഇക്കൊല്ലം മുതല്‍ ഇല്ലെന്നു വാര്‍ത്ത. ഇംഗ്ലീഷില്‍ മാത്രം പേരു നല്‍കിയാല്‍ മതിയെന്നാണ്‌ വിശദീകരണം.

ഇനിയിപ്പോ മലയാളത്തില്‍ പേരുകാണുന്ന ഔദ്യോഗികരേഖകള്‍ ജനന സര്‍ട്ടിഫിക്കറ്റ്‌, വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ്‌, റേഷന്‍ കാര്‍ഡ്‌ എന്നിവ മാത്രമായിരിക്കും(?). മറ്റു വിദ്യാഭ്യാസരേഖകളില്‍ ഒന്നും തന്നെ മലയാളത്തില്‍ പേരു രേഖപ്പെടുത്തുന്ന പതിവില്ലാത്തതു കൊണ്ട്‌ ഒരാളുടെ വിദ്യാഭ്യാസ രേഖകളില്‍ നിന്നും മാതൃഭാഷ പാടേ പടിയിറങ്ങിപ്പോകുന്നതായിക്കാണാം. ആധുനിക കാലത്ത്‌ മലയാളത്തിലുള്ള ഔദ്യോഗിക എഴുത്തുകുത്തുകള്‍(ജോലി സംബന്ധമായും മറ്റും) കുറവാണെങ്കിലും ഒരു അടിസ്ഥാന രേഖ എന്ന നിലയില്‍ ഈ ഒരു വിവരം എസ്‌.എസ്‌.എല്‍.സി ബുക്കില്‍ നിലനിര്‍ത്തണമെന്ന്‌ എനിക്കഭിപ്രായമുണ്ട്‌. കാരണം ഭാവിയിലെ പല കാര്യങ്ങള്‍ക്കും (വോട്ടര്‍മാരുടെ തിരിച്ചറിയല്‍ രേഖയ്ക്ക്‌ അപേക്ഷിക്കുന്നതുള്‍പ്പടെ) എസ്‌.എസ്‌.എല്‍.സി ബുക്ക്‌ മാനദണ്ഡമാകുന്നു എന്നതിനാല്‍ അതിലെ വിവരങ്ങള്‍ക്ക്‌ കൃത്യതയും പൂര്‍ണ്ണതയും നല്‍കേണ്ടത്‌ ആവശ്യമാണ്‌. ഒരേ സ്പെല്ലിങ്ങില്‍ പല ഉച്ചാരണങ്ങള്‍ സാധ്യമായ പേരുകള്‍ ഉള്ളവര്‍ക്ക്‌ ആ ആശയക്കുഴപ്പം ദൂരീകരിക്കുന്നതിനും മാതൃഭാഷയില്‍ പേരുള്ളത്‌ സഹായകമാവും (ഉദാ: ശൈലജ/ഷൈലജ).

Monday, May 16, 2011

കേരളാ ടുഡേ

ഉമ്മനും രമേശനും തമ്മിലുള്ള പഞ്ചഗുസ്തി മല്‍സരം കാഴ്ചക്കാര്‍ ഉണ്ടാകില്ലെന്ന ഭയം മൂലം ഉപേക്ഷിച്ചു. ഉമ്മനെ വിജയിയായി പ്രഖ്യാപിച്ചുകൊള്ളാന്‍ രമേശന്‍ രഫറിയോട്‌ ആവശ്യപ്പെട്ടു.

ജോസഫും കുഞ്ഞാലിയും ഇനി മൂത്രമൊഴിക്കണമെങ്കില്‍ പോലും മുന്‍കൂര്‍ നോട്ടീസ്‌ നല്‍കി സഭയില്‍ അനുമതി തേടിയിരിക്കണമെന്ന്‌ എല്‍.ഡി.എഫ്‌ യോഗം

നേതാക്കന്മാര്‍ പൊതുവേദികളില്‍ ഇംഗ്ലീഷ്‌ പറയുന്നതിനു മുന്‍പ്‌ യുട്യൂബ്‌ ഒന്നു നോക്കുന്നതു നന്നായിരിക്കുമെന്ന് ഹൈക്കമാന്‍ഡിന്റെ ശുപാര്‍ശ

അച്ചുമാമന്‍ എഫക്റ്റ്‌ എന്നൊരു സാധനമേ ഇല്ല എന്നു പാര്‍ട്ടി നേതാക്കള്‍.

അച്ചുമാമന്‍ എഫക്റ്റിന്റെ അഭാവത്തിലും ഇടതുമുന്നണിക്ക്‌ ഇത്രയും സീറ്റ്‌ കിട്ടിയതിന്റെ കാരണം പഠിക്കാന്‍ കേന്ദ്ര സമിതിയെ വെയ്ക്കണമെന്ന്‌ കീഴ്ഘടകങ്ങള്‍ ആവശ്യപ്പെട്ടു.

ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ പ്രതിപക്ഷത്തിന്റെ വരാനിരിക്കുന്ന സമരമുഖങ്ങളെ പരിഗണിച്ച്‌ റേഷന്‍ കടകളിലൂടെ ചീളുകല്ല്‌, പെട്രോള്‍ ബോംബ്‌, സ്റ്റീല്‍ ബോംബ്‌, വടിവാള്‍ എന്നിവ വിതരണം ചെയ്യണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെടും.

നിയമസഭാഹാളിന്റെ കവാടങ്ങളും പടിക്കെട്ടുകളും വലുതാക്കല്‍ പ്രവൃത്തി ദ്രുതഗതിയില്‍ പൂര്‍ത്തിയാകുന്നു. ഇറങ്ങിപ്പോക്ക്‌ വേളകളില്‍ തിക്കും തിരക്കും മൂലം മറ്റൊരു പുല്ലുമേട്‌ ദുരന്തം ആവര്‍ത്തിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണു നടപടി.

നേരിയ ഭൂരിപക്ഷത്തിനുമാത്രം യു.ഡി.എഫ്‌ ജയിച്ചതിനാല്‍ തെരഞ്ഞെടുപ്പിനു ശേഷം ഖദര്‍ വസ്ത്രങ്ങള്‍ക്കുണ്ടാവാറുള്ള വമ്പിച്ച ഡിമാന്‍ഡ്‌ ഇത്തവണ ഉണ്ടാകില്ലെന്ന്‌ ഖാദി ബോര്‍ഡ്‌ ചെയര്‍മാന്‍

രമേശ്‌ ആദ്യമായി സെക്രട്ടേറിയറ്റിലേക്കു വിളിച്ചത്‌ അവിടെ ഹെലിപാഡ്‌ ഉണ്ടോ എന്നറിയാനാണെന്ന്‌ അഭ്യൂഹം

ഭരണപക്ഷത്തിന്റെ രാഷ്ട്രീയ ഭാവിക്കു വേണ്ടി ചില നേതാക്കള്‍ക്ക്‌ വിമാനയാത്ര, ശീതഭക്ഷണപാനീയങ്ങള്‍ എന്നിവയ്ക്‌ വിലക്കേര്‍പ്പെടുത്തും

വകുപ്പ്‌ വിഭജനം : ഘടക കക്ഷികളില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക്‌ പാര്‍ലമെന്ററികാര്യ വകുപ്പിന്റെ ചുമതല മാത്രം നല്‍കാമെന്ന്‌ ധാരണ

ഉദ്ഘാടന വകുപ്പ്‌ രൂപീകരണം ആദ്യ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യും; ഇതിലേക്ക്‌ ഹെലികോപ്റ്റര്‍ വാങ്ങാന്‍ ആഗോള ടെന്‍ഡര്‍ ക്ഷണിക്കും.

അരുണാചല്‍ / ആന്ധ്ര കോപ്റ്റര്‍ അപകടങ്ങള്‍ : ഉദ്ഘാടന വകുപ്പ്‌ ഏറ്റെടുക്കാന്‍ നിയുക്ത മന്ത്രിമാര്‍ക്ക്‌ വിമുഖത; ആര്‍ക്കെന്ന്‌ നറുക്കിട്ട്‌ തീരുമാനിക്കുമെന്ന്‌ ഹൈക്കമാന്‍ഡ്‌

വേരുറപ്പിക്കാന്‍ ചെളിയില്ലാത്തതിനാലാണു കേരളത്തില്‍ താമര വിരിയാത്തതെന്നു ഇടത്‌-വലത്‌ സംയുക്ത പ്രസ്താവന

പൊന്മോതിരത്തിന്റെ ബിസിനസ്‌ ശക്തിപ്പെടുത്താന്‍ ആലോചിക്കുന്നതായി വെള്ളാക്കള്ളി

പ്രതിപക്ഷ/ഭരണപക്ഷ വിഭാഗങ്ങള്‍ കമ്പിവേലി കെട്ടി വേര്‍തിരിക്കണമെന്ന്‌ സെക്രട്ടേറിയറ്റ്‌ എന്‍ജിനീയറിങ്‌ വിഭാഗത്തിനു ഭരണപക്ഷ എം.എല്‍.എ മാരുടെ നിവേദനം

തലസ്ഥാനത്തെ പൊലീസ്‌ സംവിധാനം ശക്തിപ്പെടുത്തും; പുതിയ ബാരിക്കേഡുകള്‍ പണിയുന്നത്‌ വെല്‍ഡര്‍ വേലായുധന്റെ ലെയ്ത്തില്‍; ലാത്തി വരുന്നത്‌ ബീഹാറില്‍ നിന്നും; പ്രക്ഷോഭകാരികള്‍ കരയാന്‍ കൂട്ടാക്കില്ല എന്നതിനാല്‍ കണ്ണീര്‍ വാതകം ഇനി തുടരില്ല; ജല പീരങ്കിയില്‍ ഇനി എന്‍ഡോസള്‍ഫാന്‍-കോള മിശ്രിതം

'വാഹനം വാങ്ങല്‍ - വീടു മോടിപിടിപ്പിക്കല്‍ മഹാമഹം' നിയുക്ത മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന്‌ യു.ഡി.എഫ്‌ യോഗം

വടക്കന്‍ ജില്ലകളിലെ സ്കൂളുകളില്‍ നിന്ന്‌ തലസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ മാതാപിതാക്കള്‍ക്ക്‌ ക്ഷണക്കത്തുകളുടെ പ്രവാഹം

പ്രതിവാരഹര്‍ത്താല്‍ ഏതു ദിവസം ആയിരിക്കുമെന്ന പ്രഖ്യാപനം പിബിയുടെ അഭിപ്രായം കൂടി ആരാഞ്ഞതിനു ശേഷം

തേക്കിന്‍കാട്‌ മൈതാനത്തിന്റെ ഇടതുവശത്തും വലതുവശത്തും പൊട്ടാതെ കിടക്കുന്ന ഗുണ്ടുകള്‍ ഇനിയും ഉണ്ടാവാം എന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പൂരക്കമ്മിറ്റിക്കാര്‍ മുന്നറിയിപ്പു നല്‍കുന്നു.