Friday, March 13, 2009

കല്യാണം കൂടാനായി...

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-10

തുടക്കം
കഴിഞ്ഞ കഥ

"തേയ്‌, ഞാനേ.. ഒരു മൂന്നരയൊക്കെ ആകുമ്പോളെ ഇറങ്ങത്തൊള്ളൂ... പോരെ?" വിനോദിനോട്‌ ഞാന്‍ ഫോണില്‍.

"ആ... മതി മതി! നമക്കേ, ഒരു നാലാകുമ്പോളേക്കും അവിടുന്ന് സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ പറ്റില്ലേ?"

"ഓ. അതിനെന്താ. ഞാന്‍ ഏതാണ്ട്‌ റെഡിയായിക്കഴിഞ്ഞു. നേരെ എന്റെ ജംങ്ങ്‌ഷനില്‍ വന്നാ മതി. ഹൊസൂര്‍ റോഡില്‍ തന്നെ വെയിറ്റ്‌ ചെയ്തോ, ഞാന്‍ അങ്ങോട്ടു വന്നോളാം..."

"ഓകെ. ഒരു മൂന്നേമുക്കാലുകഴിയുമ്പോളേക്കും ഞാന്‍ അങ്ങെത്താം."

"അപ്പൊ ശരി, പറഞ്ഞപോലെ. ഞാനിപ്പോത്തന്നെ ഇറങ്ങി."

പ്രദീപിന്റെ കല്യാണമാണ്‌ നാളെ. ബാംഗ്ലൂരില്‍ നിന്ന് പ്രത്യേക ക്ഷണിതാക്കള്‍ വിനോദേട്ടനും ഞാനും. ഞായറാഴ്ചയാണ്‌ കല്യാണം എന്നതിനാല്‍ ശനിയാഴ്ച രാവിലെ വീട്ടിലെത്തി വൈകിട്ടു പ്രദീപിന്റെ വീട്ടിലേക്കു ചെല്ലാം. വരന്റെ പാര്‍ട്ടിയോടൊപ്പം പുറപ്പെട്ട്‌ കല്യാണത്തില്‍ സംബന്ധിക്കാം, എറണാകുളത്തു വന്ന് അവിടെനിന്നു ബസ്സിനു ബാംഗ്ലൂരിലേക്കും എന്നതാണു പ്ലാന്‍.

അങ്ങനെയിരിക്കേയാണു വിനോദേട്ടന്‍ വിളിക്കുന്നത്‌. മൂപ്പരു നേരത്തെ, അതായതു വെള്ളിയാഴ്ചയ്ക്കു മുന്നേതന്നെ നാട്ടില്‍ പോകാനിരുന്നതായിരുന്നു. ഭാര്യയുടെ പ്രസവത്തീയതി അടുത്തതിനാല്‍ ഒരാഴ്ച്ച ലീവെടുത്താണു പോക്ക്‌. പക്ഷേ ജോലി സംബന്ധമായ അത്യാവശ്യം കാരണം ശനിയാഴ്ചയും കൂടി ഓഫീസില്‍ പോകേണ്ടിവരുമെന്നു മനസ്സിലായതോടെ എന്നോടും കൂടി ഒപ്പം കൂടാന്‍, അതായത്‌ ശനിയാഴ്ച പോകാമെന്നു നിര്‍ദ്ദേശിച്ചു. വീട്ടില്‍ പോകാതെ നേരെ വിനോദേട്ടന്റെ വീട്ടില്‍ പാതിരാ കഴിയുന്ന നേരത്ത്‌ ചെന്ന് ഉറങ്ങി രാവിലെ ഫ്രഷായി നേരെ കല്യാണവീട്ടിലേക്ക്‌. ഭാഗ്യത്തിനു പുള്ളിക്കാരന്റെ ഔദ്യോഗിക പരിപാടികള്‍ ഉച്ചകഴിഞ്ഞപ്പോഴേക്കും തീര്‍ന്നതിനാല്‍ സന്ധ്യയ്ക്കുമുന്‍പുതന്നെ യാത്ര തിരിക്കാമെന്നായി.

മൂന്നേമുക്കാല്‍ കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ മെയിന്‍ റോഡില്‍ ചെന്നു നിന്നു. അല്‍പം കഴിഞ്ഞപ്പോള്‍ കാള്‍ വന്നു:

"അതേയ്‌, വിനോദേട്ടാ, ഞാന്‍ ആ നീല ഗ്ലാസിട്ട ആ ബില്‍ഡിങ്ങില്ലേ? അതിന്റെ മുന്നിലുണ്ട്‌."

"ഓകെ.!"

കറുത്ത സ്വിഫ്റ്റ്‌ എന്റെ അരികില്‍ വന്നു നിന്നു.

"ബാഗ്‌ പൊറകിലത്തെ സീറ്റില്‍ വെച്ചോ രാജേ..!"

"ശെരി ശെരി." പിന്‍ഡോര്‍ തുറന്ന് ബാഗ്‌ സീറ്റില്‍ വെച്ചു. വിനോദേട്ടന്റെ രണ്ടു ബാഗുകള്‍ അവിടെ നേരത്തെ തന്നെയുണ്ട്‌. ഞാന്‍ കയറിയ ഉടനെ പുള്ളി ചോദിച്ചു-

"അപ്പോ വിട്ടേക്കാം?"

"ഓകെ."

"വന്നിട്ട്‌ ഒത്തിരി നേരമായാരുന്നോ?"

"ഏയ്‌, ഇല്ല. ഒരഞ്ചു മിനിറ്റ്‌. പിന്നെ, എന്താരുന്നു ഓഫീസില്‍ ഇന്ന്‌?"

"അയ്യോ, ഒന്നും പറയണ്ട. ഞാന്‍ അടുത്താഴ്ച ലീവല്ലേ. അപ്പോ സെര്‍വര്‍ അഡ്മിനിസ്റ്റ്രേഷന്റെ കാര്യങ്ങളൊക്കെ പറഞ്ഞേല്‍പ്പിക്കാന്‍ നിന്നതാ. അതൊരു പുലിവാലായാരുന്നു. ഞാന്‍ ഈ സംഗതിയെല്ലാം കാലേകൂട്ടി ഞങ്ങടെ ടീമിലുള്ള ഒരു പെണ്ണിനെ പഠിപ്പിച്ചു വെച്ചിരുന്നതാ. നമ്മടെ സമയം! ഇന്നലെ ആ പെണ്ണു ബാത്രൂമില്‍ തെന്നി വീണു കാലിനു പൊട്ടല്‍. വേറെ ഒരുത്തനുണ്ടായിരുനതു ലീവ്‌. പിന്നെ ഇന്നവനെ വിളിച്ചു വരുത്തി അത്യാവശ്യം കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. ഈ നേരമായപ്പോഴേക്കും ഇങ്ങെത്താന്‍ കഴിഞ്ഞതു ഭാഗ്യം!"

"അതു ശരി.."

"മാത്രോമല്ല, ഞാന്‍ അവിടെ ചെന്നിട്ട്‌ ബിന്‍സീനെ ആശുപത്രീല്‍ അഡ്മിറ്റ്‌ ചെയ്യാനാ ഇരുന്നത്‌. ചൊവ്വാഴ്ചയാ ഡേറ്റ്‌ പറഞ്ഞിരിക്കുന്നത്‌, എന്നാ ശനിയാഴ്ച തന്നെ അഡ്മിറ്റ്‌ ചെയ്യാംന്നുങ്കരുതി ഇരിക്കുവാരുന്നു. കുഴപ്പമില്ല, വീട്ടുകാര്‍ നോക്കിക്കോളും. പിന്നെ കല്യാണത്തിനു പോകുന്നതിനു മുന്നേ നമുക്കൊന്നു കേറി കണ്ടേച്ചും പോകാം."

"തീര്‍ച്ചയായും."

"ഈ വേഷം കൊള്ളാമല്ലോ? ടീ ഷര്‍ട്ടും ബെര്‍മുഡയും. സായിപ്പാന്നോ?"

"പൊന്നുമോനെ, ഞാന്‍ ലോങ്ങ്ട്രിപ്പിലെല്ലാം ഇതാണിടാറ്‌. ചുമ്മാ പാന്റ്സിലും ജീന്‍സിലും കേറിയിരുന്നു പുഴുങ്ങി ഉറക്കമിളച്ചിരുന്നു ഡ്രൈവു ചെയ്യുന്നതെന്തിനാ? ഇതാവുമ്പോ കംഫര്‍ട്ടബിളല്ലേ?"

"ഉം.. രണ്ടെണ്ണം അടിക്കുന്നില്ലേ, അതോ ഇപ്പോത്തന്നെ അടിച്ചിട്ടുണ്ടോ?"

"ഹേയ്‌.. ഇല്ലേയില്ല. ഡ്രൈവുചെയ്യുമ്പോള്‍ മദ്യം അടുപ്പിക്കത്തില്ല. അതൊക്കെ അതിന്റേതായ സമയത്ത്‌."

"അതു നല്ല കാര്യം തന്നെ."

ഞങ്ങളങ്ങനെ മിണ്ടീം പറഞ്ഞും യാത്ര തുടര്‍ന്നു. ബാംഗ്ലൂരു മുതല്‍ പൊന്‍കുന്നം വരെ മൂപ്പരു തന്നെ വണ്ടി ഓടിക്കണമല്ലോ എന്നു ചിന്തിച്ചപ്പോള്‍ ഡ്രൈവിങ്ങ്‌ അറിയാത്തതില്‍ എനിക്കു ലജ്ജ തോന്നി.

"എങ്ങനെ ഇത്രേം ദൂരം ഒറ്റയ്ക്കു വണ്ടിയോടിക്കും?"

"ഒറ്റയ്ക്കല്ല്ലല്ലോ. നീയില്ലേ."

"അതല്ല മാഷെ, ഒന്നു കൈമാറി ഓടിക്കണമെന്നു വെച്ചാല്‍ ആരുമില്ലല്ലോന്ന്!"

"ഓ.. അതൊരു വിഷയമല്ല മോനെ. ഉറക്കം വരാത്തിടത്തോളം ഞാന്‍ എത്ര കിലോമീറ്റര്‍ വേണേലും വണ്ടിയോടിക്കാം. നല്ല റോഡും നിര്‍ത്താതെ പാട്ടും ഉണ്ടായാ മതി. ഞാന്‍ പോകുന്ന സമയത്ത്‌ മിക്കവാറും ഇടയ്ക്കു നിര്‍ത്തിയിട്ട്‌ ഒന്നു രണ്ടു മണിക്കൂറൊക്കെ ഉറങ്ങിയിട്ടാ പോകാറ്‌. ഹം... ഇപ്പോ നാലു മണിയായില്ലേ. നമുക്ക്‌ ഒരു പത്തു പതിനൊന്നു മണിക്കൂര്‍ എസ്റ്റിമേറ്റ്‌ ചെയ്യാം. മൂന്നു മണിക്കു നമ്മള്‍ വീട്ടില്‍ ചെല്ലും! ഒരു നാലു മണിക്കൂര്‍ ഉറങ്ങി എട്ടു മണിയാകുമ്പോളേക്കും നമുക്ക്‌ വീട്ടീന്നെറങ്ങാം. പിന്നെ പെട്ടെന്നൊന്നു ആശൂത്രീലും പോയി ഒന്‍പതാകുമ്പോ പ്രദീപിന്റെ വീട്ടിലും ചെല്ലാം. പോരേ?"

"പിന്നെന്താ? വെല്‍ പ്ലാന്‍ഡ്‌ ആണല്ലോ?" ഞാന്‍ വിനോദേട്ടനെ ഒന്നു പൊക്കി.

"ആകാതെ പറ്റുമോ, രായപ്പാ..!"

ചന്ദാപുര എത്തിയപ്പോള്‍ ഒന്നു നിര്‍ത്തി.

"ഡാ, നിനക്കു ബിയര്‍ വേണോ?" വിനോദേട്ടന്റെ ചോദ്യം.

"ഏയ്‌ വേണ്ട." ഞാന്‍ നിഷേധിച്ചു.

"എടാ, വാങ്ങിച്ചു കഴിക്കുന്നേ കഴിച്ചോ. എന്നെ നോക്കണ്ട, കേട്ടോ? നീ ചുമ്മാ ബോറടിച്ചിരിക്കുവല്ലേ. പിന്നെ ബിയറടിച്ചിട്ട്‌ കാറിന്റെ ഗ്ലാസ്‌ താഴ്ത്തിയിട്ടിട്ട്‌ കാറ്റുകൊണ്ടിരുന്നു യാത്ര ചെയ്യുന്നതിന്റെ സുഖം എന്താണെന്നു ചെക്ക്‌ ചെയ്യുകേം ചെയ്യാം."

ഞാന്‍ ശങ്കിച്ചു നിന്നു.

"ചെന്നു മേടീരെടാ. ദേ, അവിടെ, ഉം.. ദേ ഞാനും വരാം!"

രണ്ടുകുപ്പി മരച്ച പൊന്മാന്‍ ശക്തന്‍(കിങ്ങ്‌ഫിഷര്‍ സ്ട്രോങ്ങ്‌) വാങ്ങി.

ഇതിനിടെ വിനോദേട്ടന്റെ വീട്ടില്‍ നിന്നു വിളിച്ചു. ബിന്‍സിയെ അഡ്മിറ്റ്‌ ചെയ്തെന്ന് അറിയിക്കാനായിരുന്നു. വിനോദേട്ടന്‍ ഒരു ചായകുടി ഒക്കെ കഴിഞ്ഞ്‌ ഉഷാറായി വീണ്ടും വണ്ടിയെടുത്തു. സ്വിഫ്റ്റ്‌ പതുക്കെ വേഗമാര്‍ജ്ജിച്ചു തുടങ്ങി. ഞാനും റോഡിലേക്കും ഇടയ്ക്കെല്ലാം വിനോദേട്ടന്റെ ആസ്വദിച്ചുള്ള ഡ്രൈവിങ്ങിലേക്കും ശ്രദ്ധിച്ചുകൊണ്ടിരുന്നു. അച്ഛനാകാന്‍ പോകുന്നതിലുള്ള ഉത്സാഹം വിനോദേട്ടന്റെ മുഖത്തു തെളിഞ്ഞു നിന്നിരുന്നു. ഇടയ്ക്ക്‌ ഒരു താരാട്ടു പാട്ട്‌ കേട്ടപ്പോള്‍ ആ പാട്ട്‌ പഠിച്ചുവെച്ചോളാന്‍ ഞാന്‍ മൂപ്പരോട്‌ പറഞ്ഞു.

"പഠിക്കേണ്ടകാര്യമില്ല. ഇതെനിക്കറിയാമെടാ, ഇതു ഞാന്‍ ബിന്‍സിയെ പാടിക്കേള്‍പ്പിക്കാറുള്ളതാ!"

ബിയറിന്റെ തണുപ്പ്‌ പയ്യെപ്പയ്യെ ഉള്ളു കുളിര്‍പ്പിച്ചു.

*** *** ***

"പ്രദീപേ, കാര്‍ ഡെക്കറേഷനു വണ്ടി എപ്പഴത്തേക്കാ എത്തിക്കണ്ടെ?"

"എന്നതാ ആന്റീ, കേട്ടില്ല.." സിറ്റൗട്ടില്‍ സംസാരിച്ചിരുന്നവരുടെ ഇടയില്‍ നിന്നും പ്രദീപ്‌ വാതില്‍ക്കലേക്കു നോക്കി.

"വണ്ടി ഡെക്കറേഷന്‍ എപ്പളാന്ന്?"

"ഏഴുമണിക്ക്‌ മുന്നേ ചെല്ലാനാ പറഞ്ഞേക്കുന്നെ. സജിയെയോ അനിലിനെയോ വിടാം." പ്രദീപ്‌ ഉറക്കെ പറഞ്ഞു. കസിന്മാരാണ്‌ അനിലും സജിയും. ഇരുവരും പന്തലില്‍ കല്യാണഒരുക്കങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നു.

ഹാളിലൂടെ ഓടിക്കളിച്ചു ബഹളം വെയ്ക്കുന്ന കുട്ടികളോട്‌ "ആ മിറ്റത്തെങ്ങാനും പോയി കളിക്ക്‌ പിള്ളാരെ" എന്ന് ശാസിച്ചും "അനിലോ സജിയോ ആരേലും പൊക്കോളും ചേച്ചീ.." എന്ന് ആരോടോ വിളിച്ചു പറഞ്ഞും ആന്റി അകത്തേക്കുപോയി.

"ആരാടാ നാളത്തെ നിന്റെ ഡ്രൈവര്‍?" കൂടിയിരുന്ന അമ്മാവന്മാരിലൊരാള്‍ ചോദിച്ചു.

"അനിലും സജീം കൂടിയാ മല്‍സരം. രണ്ടുപേരില്‍ ഇന്നു രാത്രീലത്തെ ഗുലാന്‍പെരിശില്‍ ജയിക്കുന്നയാള്‍ക്ക്‌ നാളെ സ്റ്റിയറിങ്ങ്‌..!" -പ്രദീപ്‌.

"അതു ന്യായമായ മല്‍സരം. ഗുലാന്‍പെരിശെങ്ങനെയാന്നോ ആവോ, എന്നാലും ഡ്രൈവിങ്ങില്‍ അനില്‍ മിടുക്കനാ!" ഇളയമ്മാവന്റെ വക അനിലിനു ബൊക്കെ.

രാജേന്ദ്രന്‍ ചേട്ടന്‍ ഏറ്റുപിടിച്ചു - "അതു പിന്നെ ഇന്നാള്‌ കൊച്ചുമോളടെ കുഞ്ഞിനേം കൊണ്ട്‌ ആശൂത്രീപോയപ്പോ കണ്ടതല്ലായോ? ആ രാത്രീല്‌ എത്ര തഴക്കത്തോടെയാ അവനാ ജീപ്പ്‌..."

ഫോണ്‍ പോക്കറ്റില്‍ കിടന്ന്‌ ചിലച്ചു. പരിചയമില്ലാത്ത നമ്പര്‍. വെടിവട്ടത്തില്‍ നിന്ന് മാറിനിന്ന് സംസാരിക്കാനായി പയ്യെ എഴുന്നേറ്റപ്പോള്‍ 'ഒരുക്കങ്ങളെത്രയായി എന്നെറിയാനുള്ള വിളിയാണോടാ?' എന്നു കുസൃതി നിറഞ്ഞ ഒരന്വേഷണം പിന്നാലെ വന്നു. അല്ലെന്ന് ആംഗ്യം കാണിച്ച്‌ പ്രദീപ്‌ ഫോണെടുത്തു.

"ഹലോ.."

"....."

"അതെ പ്രദീപാണ്‌, ആരാ വിളിക്കുന്നത്‌?"

"................."

"ഉവ്വ്‌. യാ....ഐ നോ.. മൈ ഫ്രണ്ട്‌..!!"

"................"

"ഓ.. വാട്‌..? വ്‌..വെന്‍ .....? വിച്‌ ഹോസ്പിറ്റല്‍ ഇസ്‌ ദിസ്‌..?"

"......................................."

"ഓഹ്‌.. ഗോഡ്‌..! ഹൗ ഇസ്‌ ദ്‌ കണ്ടിഷന്‍ നൗ? "

"....................."

"ഓഹ്‌..അന്‍ഡ്‌ വാട്‌ എബൗട്‌ ദ്‌ അദര്‍ പെഴ്സണ്‍?"

"...."

"ഓ..ഓകെ."

"........................."

"യാഹ്‌, ഐ നോ. ഐവില്‍ മേക്‌ ദ്‌ അറേഞ്ജ്മെന്റ്‌സ്‌... ഓകെ. എനിതിങ്ങ്‌ അര്‍ജന്റ്‌ പ്ലീസ്‌ കാള്‍ മീ ഓകെ?"

"...."

"ഓകെ.. താങ്ക്സ്‌ ഫോര്‍ ഇന്‍ഫോമിങ്ങ്‌..."


നിന്ന നില്‍പില്‍ പ്രദീപ്‌ വെട്ടിവിയര്‍ത്തു. പന്തലില്‍ കൂടിയിരുന്നവര്‍ ആരും വാചകമടിയുടെ ബഹളത്തില്‍ അങ്ങോട്ടു ശ്രദ്ധിച്ചില്ല. ഒരു ഞൊടി ശങ്കിച്ചു നിന്ന ശേഷം പ്രദീപ്‌ ഫോണെടുത്ത്‌ തിടുക്കത്തില്‍ ഡയല്‍ ചെയ്തു.

Tuesday, March 10, 2009

വിനോദകാണ്ഡം

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-9

തുടക്കം
കഴിഞ്ഞ കഥ

നേരം മൂന്നേകാല്‍.

“എന്തൊരു ചൂട്” ബെഡ്ഡിലേക്കു മറിയുമ്പോള്‍ മനസ്സിലോര്‍ത്തു. ഇന്നലെ വൈകിട്ട് ഓഫീസില്‍ നിന്നും വന്നപ്പോള്‍ മുതല്‍ നിര്‍ത്താതെ കറങ്ങുന്ന ഫാന്‍ ആണ്. ഈ വര്‍ഷം ഉഷ്ണം നേരത്തെയാണെന്നു തോന്നുന്നു.

ടെറസ്സില്‍ അലക്കി വിരിച്ച തുണി ഇതിനകം ഉണങ്ങിക്കാണും. പിന്നെ എടുക്കാം. നാട്ടില്‍ പോയിട്ടു വരുന്നതിന്റെ പിറ്റേ വാരാന്ത്യങ്ങളെല്ലാം ഇങ്ങനെയാണ്. മുറി വൃത്തിയാക്കലും തുണിയലക്കും ശനി-ഞായര്‍ ദിവസങ്ങളിലെ പകലുറക്കവും ഒക്കെ കഴിഞ്ഞയാഴ്ചത്തെ കുടിശിഖ കാണുമല്ലോ.

ഊണിനു സാമ്പാറും പയറുതോരനും ആയിരുന്നു. ശാപ്പാടു കഴിഞ്ഞ് ഒന്നുറങ്ങണമെന്ന് ഓര്‍ത്തതാണ്. കമ്പ്യൂട്ടറിന്റെ പാതിയടഞ്ഞ ലിഡ് ഉയര്‍ത്തി, അതിനെ ഉണര്‍ത്തി. രവീന്ദ്രന്‍ മാഷിന്റെ പാട്ടുകള്‍ ഒരു റൌണ്ട് കറങ്ങി പ്ലേലിസ്റ്റിന്റെ താഴെവന്നു നില്‍ക്കുന്നു. ഡൌണ്‍ലോഡ് ചെയ്യാനിട്ടിരുന്ന ഫയലുകള്‍ തീര്‍ന്നിരുന്നു. പുതിയ മെയിലൊന്നും ഇല്ല. ആരൊക്കെയോ ചാറ്റില്‍ ചെമപ്പും പച്ചയും കാട്ടി നില്‍ക്കുന്നു. പെട്ടെന്നു തന്നെ ചാറ്റില്‍ നിന്നും ലോഗൌട് ചെയ്തു. ചാറ്റാന്‍ ഒരു മൂഡില്ല. പെട്ടെന്നോര്‍ത്തപ്പോള്‍ കഴിഞ്ഞദിവസം കണ്ട രണ്ട് ജോലിപ്പരസ്യത്തിന്റെ ലിങ്കുകള്‍ സുഹൃത്തിനയച്ചു. അതിന്റെ സ്റ്റഡിമെറ്റീരിയല്‍ കയ്യിലുണ്ടായിരുന്നതും അയച്ചു കൊടുത്തു. വൈകിട്ടെങ്ങാനും വിളിച്ചും കൂടി പറഞ്ഞേക്കാം. അല്ലെങ്കില്‍ ചിലപ്പോ ശ്രദ്ധിച്ചെന്നു വരില്ല. പതുക്കെ ഒന്നു മയങ്ങാം എന്നു കരുതി കമ്പ്യൂട്ടര്‍ മടക്കി വെച്ചപ്പോള്‍ ഫോണ്‍ അടിക്കുന്നു.

ദാരപ്പാ എന്നൊരു ആകാംക്ഷയോടെ എടുത്തു നോക്കി.

"Vinod Bglr"

"ഹലോ!”

“ഹലോ രാജല്ലേ?”

“അതെ.. എന്തുണ്ട് വിനോദേട്ടാ വാര്‍ത്തകള്‍?”

“ആ.. അപ്പോ, മനസ്സിലായി അല്ലെ? എന്തു വാര്‍ത്ത? സുഖം തന്നെ. എവിടാ ഇപ്പോ?”

“ഞാന്‍ റൂമില്‍ തന്നെയുണ്ട്, ഊണൊക്കെ കഴിഞ്ഞ് ചുമ്മായിരിക്കുന്നു. മാഷെവിടാ?”

“ഞാന്‍ വീട്ടില്‍ തന്നെ. ഇപ്പോ പ്രദീപ് വിളിച്ചാരുന്നു. രാജിന്റെ കാര്യം പറഞ്ഞു. അപ്പോ വെറുതെ വിളിച്ചതാ. എന്താ പരിപാടികളൊന്നുമില്ലേ ശനിയാഴ്ചയായിക്കൊണ്ട്?”

“ഓ.. യെന്നാ പരിപാടി? വെറുതെയിങ്ങനെ. വൈകിട്ട് ചിലപ്പോ സിറ്റിക്കൊന്നിറങ്ങും. അത്യാവശ്യമൊന്നുമില്ല. ചിലപ്പോ..”

“എന്നാപ്പിന്നെ ഇങ്ങോട്ടു പോരുന്നോ? ഞാന്‍ ഇവിടെ തന്നേയേ ഉള്ളൂ. നമ്മക്കൊന്നു കാണുവേം ചെയ്യാം. രാജെന്നെ കാണാനിരിക്കുവാന്നു പ്രദീപ് പറഞ്ഞാരുന്നു..”

ഞാനല്പം കണ്‍ഫ്യൂഷനിലായി. പോകണോ വേണ്ടയോ? പോണം. പക്ഷേ, ഇന്നു തന്നെ, ഇപ്പൊ തന്നെ പോകണോ?

“എന്താ ആലോചിക്കുന്നെ? വേറേ എന്തേലും പ്രോഗ്രാം ഉണ്ടേ വരണമെന്നില്ല. ..”

“ഞാന്‍ വരാം. എനിക്കു പ്രോഗ്രാമൊന്നുമില്ല.”

“വണ്ടിയുണ്ടോ? അതോ ബസ്സിനാണോ വരുന്നത്?”

“ബസ്സിലാ വരുന്നത്.”

“എന്നാ ഞാന്‍ സില്‍ക് ബോര്‍ഡില്‍ വന്നു നിക്കാം. എനിക്കു ഉടനെ ബൊമ്മനഹള്ളി വരെ വരേണ്ട ഒരു കാര്യമുണ്ട്.”

“...ആ.. ഹ്മ്... ഓകെ. എങ്കില്‍ ഞാന്‍ അവിടെ കാണാം. ഞാന്‍ പെട്ടെന്നിറങ്ങാം. അവിടെ വന്നിട്ടു വിളിക്കാം. പരമാവധി അര മണിക്കൂര്‍.”

*** *** ***

പറഞ്ഞസ്ഥലത്തു തന്നെ വിനോദെത്തി. എന്റെ കുറ്റിനാട്ടിയ നില്പു കണ്ടാല്ത്തന്നെ അറിയാം ഞാനാരെയോ കാത്തു നില്‍ക്കുവാണെന്ന്. എന്റെയടുത്ത് വണ്ടി നിര്‍ത്തിയിട്ട് ചോദിച്ചു:

“രാജ്...?”

“അതെ.”

“കേറ്.”

“പിന്നെ എന്നാ ഒണ്ട്?” അതായിരുന്നു വിനോദിന്റെ ആദ്യചോദ്യം. പിന്നെപ്പിന്നെ വീട്, വീട്ടുകാര്‍, ജോലി, ബാംഗ്ലൂര്‍ ജീവിതം, സാമ്പത്തിക മാന്ദ്യം, പ്രദീപ് അങ്ങനെ കുറെ കാര്യങ്ങള്‍.

വളരെ അനായാസം ഇടപെടുന്ന ഒരു മനുഷ്യന്‍. എന്നെ ആദ്യം കാണുകയായിരുന്നെങ്കിലും അങ്ങനെ ഒരു തോന്നലേ ഇല്ല മൂപ്പരുടെ ഇടപെടാലിറ്റിയില്‍. ഞാനാണെങ്കില്‍ ഒന്നു കംഫര്‍ട്ടബിളാവാന്‍ തന്നെ നല്ല നേരമെടുക്കും. ഞാന്‍ ഇമ്പ്രെസ്സ്ഡ്!

ജയനഗറിലെ വിനോദിന്റെ വാടകവീട്. ഒരു ബെഡ്‌റൂം, ഒരു ഹാള്‍, അടുക്കള. രണ്ടായി തിരിച്ചിരിക്കുന്നതുകൊണ്ട് ഒരു ബെഡ്‌റൂം കൂടിയുള്ളതു പോലെ തോന്നി. അത്യാവശ്യം ഫര്‍ണിച്ചറെല്ലാം ഉണ്ട്. അകത്തേക്കു കടന്നതും വിനോദെന്നോട് ഇരിക്കാന്‍ പറഞ്ഞു. അതെനിക്കു വളരെ ഫോര്‍മല്‍ ആയിത്തോന്നി. അപ്പോഴാണ് മൂപ്പര്‍ പറയുന്നത് പുള്ളീടെ ഭാര്യ അവിടെയില്ലെന്ന്.

“പുള്ളിക്കാരി എന്തിയേ? ജോലിക്ക് പോയതാണോ?”

“അതെ. ഞാന്‍ കൊടുത്ത ഒരു ജോലിക്കു പോയതാ! പ്രസവത്തിനേ! നാട്ടില്‍ കൊണ്ടാക്കിയിട്ട് ഞാന്‍ ഇന്നു രാവിലെ ഇങ്ങു വന്നതേയുള്ളൂ. ശാപ്പാടു കഴിച്ച് കിടന്നുറങ്ങി. ഉച്ചകഴിഞ്ഞ് എഴുന്നേറ്റു. ഒറ്റയ്ക്കിരുന്നു ബോറടിച്ചപ്പോള്‍ രാജിനെ വിളിക്കാംന്നു കരുതി.”

ഒന്നുനിര്‍ത്തി വിനോദ് തുടര്‍ന്നു.

"പെട്ടെന്ന് ഒറ്റയ്ക്കായപോലെ ഒരു തോന്നല്‍! രണ്ടെണ്ണം അടിച്ചിട്ട്‌ ഒന്നു കിടന്നുറങ്ങാമെന്നു വെച്ചാലും ഒരു മൂഡില്ല. പെണ്ണുമ്പിള്ള പറഞ്ഞിട്ടാ പോയത്‌, ഞാനിവിടില്ലെന്നോര്‍ത്ത്‌ വെള്ളമടി ആഘോഷമാക്കിയേക്കരുതെന്ന്... അവള്‍ക്കു ശരിക്കും എന്നെ പേടിയുണ്ട്‌ അക്കാര്യത്തില്‍... ഹ.. ഹ്ഹ..!!"

"എന്നിട്ടെന്തു തീരുമാനിച്ചു? നാലെണ്ണമടിച്ച്‌ പോത്തുപോലെ കിടന്നു ഒന്നുറങ്ങിക്കൂടായിരുന്നോ? ക്ഷീണമൊക്കെ പമ്പ കടന്നേനേമല്ലോ? ഏഹ്‌?"

"കലിപ്പന്‍ അടിക്കാന്‍ ഒരു മൂഡില്ല രാജെ. മാത്രോമല്ല, സാധനം പോയി വാങ്ങിക്കൊണ്ടുവരുവേം വേണം. അത്ര ആവശ്യമില്ല. എന്നാ രണ്ടു ബിയര്‍ മരപ്പിച്ചത്‌ ഇരിപ്പുണ്ട്‌. ഞാന്‍ എടുത്തോണ്ടു വരാം."

നല്ലതുടക്കം തന്നെ. ഞാന്‍ മനസ്സിലോര്‍ത്തു. ആദ്യമായിട്ട്‌ ഒരു വീട്ടില്‍ വരുമ്പോള്‍ കുടിക്കുന്ന സംഗതി ബിയര്‍. ഇയാളൊരു മുഴുക്കുടിയന്‍ വല്ലോമാണോ? ആളെ കണ്ടാലങ്ങനെ ഒന്നും പറയില്ല. ചിലപ്പോള്‍ കള്ളനെ കണ്ടാല്‍ കള്ളനാണെന്നു തോന്നുകേയില്ലല്ലോ? തിരിച്ചും. അങ്ങനെ വല്ലോമായിരിക്കും...

"ദേ, ഇതേയുള്ളൂ." വിനോദേട്ടന്റെ സ്വരം എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി. വലതു കയ്യില്‍ രണ്ടു കുപ്പിയും ഇടതു കയ്യിലെ പ്ലേറ്റില്‍ കുറെ മിക്സ്ചറുമായി നായകന്‍ വന്നു. കുടിക്കബിള്‍സും തിന്നബിള്‍സും ടീപോയിന്മേല്‍ വച്ചു. കീചെയിന്‍ കൊണ്ട്‌ വെടിപ്പായി ബിയര്‍ തുറന്നു.

"എഡ്‌!"

ടിക്‌! "ചിയേഴ്സ്‌!" കുപ്പിക്ക്‌ മുടിഞ്ഞ തണുപ്പ്‌. ബിയര്‍ അകത്ത്‌ ഉറഞ്ഞാണോ കിടക്കുന്നത്‌?

"പ്രദീപിന്റെ ആകസ്മികസുഹൃത്തുമായുള്ള ആദ്യകൂടിക്കാഴ്ചയ്ക്ക്‌ ഈ ബിയര്‍ ഡെഡിക്കേറ്റ്‌ ചെയ്യുന്നു!"

റിമോട്ടെടുത്ത്‌ ടിവി ഓണ്‍ചെയ്തു. ഹോം തിയെറ്ററിലൂടെ ആംഖോം മെ തെരീ ഒഴുകിവന്നു. ഉഷ്ണം അത്ര കനത്തിട്ടില്ലെങ്കിലും ഈ അള്‍ട്രാചില്‍ഡ്‌ ബിയര്‍ ഒരു സുഖമാണ്‌. തൊണ്ട ചീത്തയാവാതിരുന്നാല്‍ മതിയായിരുന്നു.

"എന്തെങ്കിലും സംസാരിക്ക്‌ രാജെ... എന്താഡോ ആലോചിക്കുന്നത്‌? വൈകിട്ടു ഗേള്‍ഫ്രന്‍ഡിനെ കാണാന്‍ പോകുന്ന കാര്യമാണോ?"

ഇങ്ങേരു ചൂണ്ടയിടുവാണല്ലോ. "ഹേ..യ്‌". ഞാന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.

"എന്നോട്‌ പ്രദീപ്‌ പറയുവാ താന്‍ നല്ല ഒരു കമ്പനിയാണെന്ന്. എന്നാ കമ്പനി എന്നു ഞാന്‍ അവനോട്‌. കള്ളിനും കപ്പയ്ക്കും കത്തിക്കും കൂട്ടാവുന്ന കമ്പനിയാണെന്ന് അവന്‍! എന്നാലതൊന്നു കണ്ടേക്കാമല്ലോ എന്നു ഞാനും. പിന്നെ എന്റെ വീട്ടില്‍ വരുന്ന ആദ്യദിവസം തന്നെ എങ്ങനെ പാമ്പാക്കി വിടും എന്നോര്‍ത്താ ഇന്നു വേണ്ടെന്നു വെച്ചത്‌. അപ്പോ ഈ ബിയര്‍ വരാന്‍ പോകുന്ന പാര്‍ട്ടികളുടെ ഒരു ട്രെയിലര്‍ ഷോയാണെന്നു കൂട്ടിയാ മതി.!! കെട്ടോ!"

സംഗതി കുളമാകുമെന്ന് എനിക്കു തോന്നി. "അയ്യൊ..! ഞാന്‍ അത്ര വല്യ അടികാരനൊന്നുമല്ല. കഴിക്കും, അത്രേയുള്ളൂ. അല്ലാതെ വിനോദേട്ടനെപ്പോലെ എസ്റ്റാബ്ലിഷ്ഡ്‌ കുടിയനൊന്നുമല്ല." ഞാന്‍ നയം വ്യക്തമാക്കി. അല്ല, ഒരു ഫാള്‍സ്‌ ഇമേജ്‌ പതിയരുതല്ലോ.

"അത്‌ എന്തെങ്കിലുമാകട്ടേ. അതു എനിക്കു തന്നത്താന്‍ നിശ്ചയിക്കാന്‍ ഒരവസരം തരണേന്നേ ഞാന്‍ പറഞ്ഞൊള്ളൂ. അതിനു കുഴപ്പമില്ലല്ലോ? ഹ്‌.. ച്‌!!" ബിയറിന്റെ ഗ്യാസ്‌ ഒരേമ്പക്കമായി പുറത്തേക്ക്‌.

"ഓകെ. നമക്കു കാണാം."

"നിങ്ങള്‍ എത്ര തവണ കണ്ടു, നാട്ടില്‍ വെച്ച്‌? രണ്ടോ അതോ മൂന്നോ?" വിനോദേട്ടന്റെ കണ്ണുകള്‍ ചുരുങ്ങി എന്റെ മുഖത്തിനു നേരെ നിന്നു.

"മൂന്ന്." ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയെപ്പോലെ ഞാന്‍ മറുപടി നല്‍കി.

"ഹ്‌...മം..." നീട്ടിയൊന്നു മൂളി മൂപ്പര്‍ സോഫയിലേക്കൊന്നു ചാഞ്ഞു. അരമിനിറ്റ്‌ എന്തോ ആലോചിക്കുന്നതു പോലെ കിടന്നു. പിന്നെ നിവര്‍ന്നിരുന്ന് ബിയര്‍ ഒരു കവിള്‍ കൂടി അകത്താക്കി ഇങ്ങനെ ചോദിച്ചു-

"പ്രദീപുമായി ഇടപെട്ടു കഴിഞ്ഞപ്പോള്‍ രാജിനെന്തു തോന്നി?"
എന്നിട്ട്‌ ഉത്തരത്തിനായി കാതുകൂര്‍പ്പിച്ച്‌ കണ്ണുനട്ടിരുന്നു. ഇതെന്താ ഇങ്ങനൊരു ചോദ്യം എന്നു ഞാന്‍ അന്തം വിട്ടു.

"കൊള്ളാം. സിമ്പിള്‍ ഒരു മനുഷ്യന്‍." വിനോദേട്ടന്‍ പിന്മാറുന്നില്ല. ഞാന്‍ തുടര്‍ന്നു.

"എന്നോടു കുറെ കഥകളൊക്കെ പറഞ്ഞു. പണ്ടത്തെ ഒരു ലൈനും പുള്ളിക്കാരിയെ കല്യാണം വിളിക്കാന്‍ പോയതുമൊക്കെ. കുറെ കഷ്ടപ്പെട്ടിട്ടുണ്ട്‌ എന്നു തോന്നുന്നു. എന്തായാലും ഉറപ്പാണ്‌ - പുള്ളി ഇപ്പോ ജീവിതത്തില്‍ വളരെ സന്തോഷവാനാണ്‌."

“മുന്‍പ് അങ്ങനെയല്ലാത്ത ഒരു കാലമുണ്ടായിരുന്നു രാജേ. കഷ്ടപ്പാടിന്റെയും മന:സംഘര്‍ഷങ്ങളുടെയും ജീവിതസമരങ്ങളുടെയും ഒക്കെ ഒരു കാലം. പക്ഷേ, അവനുണ്ടല്ലോ, അവന്‍ ഒരു അപാര മനുഷ്യനാടാ. തീയില്‍ കുരുത്തതാ അവന്‍. അവനൊക്കെ ജീവിതത്തില്‍ പരാജയപ്പെട്ടാല്‍ പിന്നെ ആരു ജയിക്കാനാ?”
ബാക്കി..?