Sunday, March 08, 2009

ഒരു സുഹൃത്ത് ജനിച്ചു

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-8

തുടക്കം
കഴിഞ്ഞ കഥ

“ഇനി ബാംഗ്ലൂരേയ്ക്ക് എന്നാ?”

“ഞായറാഴ്ച തിരിക്കും. തിങ്കളാഴ്ച രാവിലെ പണിക്കു കേറണം.”

"എവിടുന്നാ ട്രെയിന്‍?”

“ട്രെയിനിനല്ല, കട്ടപ്പനേന്നു നേരിട്ട് ബസുണ്ട്. അതിനു പോകുന്നതാ എളുപ്പം.”

“ഓ, ശരി. ഞാനോര്‍ത്തു, ഇനി കോട്ടയത്തൂന്നോ എറണാകുളത്തൂന്നോ എങ്ങാനും ട്രെയിനിനാണു യാത്രയെങ്കില്‍ കാണാമല്ലോന്ന്‌.”

“കാണുന്നതിനെന്താ, ഞാന്‍ ഇനീം ഇതിലെയൊക്കെ വരാം. എന്തായാലും പ്രദീപ് പോണേനു മുന്‍പ് നമുക്ക് ഒന്നുകൂടി കൂടണം. പിന്നെ, ബാംഗ്ലൂരെ ആ കക്ഷിയെ എനിക്കുകൂടി ഒന്നു പരിചയപ്പെടുത്തി തരണം”

“വിനോദിനെയല്ലേ, അത് ഞാന്‍ അങ്ങോട്ടു പറയാനിരിക്കുകയായിരുന്നു. ഒരു കാര്യം ചെയ്യാം, ഞാന്‍ വിനോദിന്റെ നമ്പര്‍ തരാം. എന്നിട്ട് ഇടയ്ക്കു വിളിക്കുമ്പോല്‍ പറയാം. ഓക്കെ.?”

“മതി മതി, ധാരാളം മതി.”

പ്രദീപ് മൊബൈല്‍ എടുത്ത് വിനോദിന്റെ നമ്പരിനായി പരതി. “പണ്ടുകാലത്തായിരുന്നെങ്കില്‍ എനിക്കിങ്ങനെ നമ്പര്‍ കോണ്ടാക്റ്റ്സില്‍ പോയി നോക്കെണ്ടി വരത്തില്ലാരുന്നു. എന്റെ ആവശയ്ത്തിനുള്ള ഒരുമാതിരിപ്പെട്ട നമ്പരൊക്കെ എനിക്കു മന:പാഠമായിരുന്നു. ഈ സെല്ഫോണ്‍ ഉപയോഗം തുടങ്ങിയതില്‍ പിന്നെ നമ്പരൊന്നും ഓര്‍ത്തു വെയ്ക്കേണ്ട.... ആ ഇന്നാ, വിനോദിന്റെ നമ്പര്‍ നയന്‍-ഡബിള്‍-എയിറ്റ്-സിക്സ്.... ”

അപ്പോഴാണ്, മുന്‍പ് തോന്നിയ ഒരു കൌതുകം തുറന്നു ചോദിച്ചാലോ എന്നെനിക്കു തോന്നിയത്. തെല്ലു സങ്കോചത്തോടെയാണെങ്കിലും “അതേയ്, ഗള്‍ഫുകാരനൊക്കെയാണെങ്കിലും, ഇതെന്നാ ഈ നോകിയ 1108 കൊണ്ടുനടക്കുന്നത്? ഞാന്‍‌ നിങ്ങളുടെ കയ്യില്‍ ഒരു വമ്പന്‍ ഫോണാണു പ്രതീക്ഷിച്ചത്. അതോ ഇതു നാട്ടില്‍ വന്നപ്പോ തല്‍ക്കാലത്തേക്കു വാങ്ങിയതാണോ?”

പ്രദീപ് സുന്ദരമായൊന്നു ചിരിച്ചു. “എന്റെ പൊന്നു സുഹൃത്തേ, നമുക്കവിടെയും ഇവിടെയും ഒരൊറ്റ ഹാന്‍ഡ്സെറ്റേ ഉള്ളൂ. അക്കരെ കടന്ന് ആദ്യം വാങ്ങിയത് ഇതുപോലെ തന്നെ താണയിനം ഒരു സെറ്റായിരുന്നു. ഒരു 3315. ഏതാണ്ട് ഒന്നരക്കൊല്ലം മുന്പ് വരെ അതു തന്നെയായിരുന്നു കയ്യില്‍. ഒരു ദിവസം അതു സ്വിമ്മിങ് പൂളില്‍ വീണു. അതോടെ അതിന്റെ പണി പൂട്ടി. അന്നെല്ലാവരും പറഞ്ഞു- പോയി നല്ല ഒരു സെറ്റ് വാങ്ങാന്‍. എവടെ? ഞാന്‍ പോയി ഇതു വാ‍ങ്ങി. നമ്മടെ ഉദ്ദേശംന്നു വെച്ചാ ഇവടന്നു പറഞ്ഞാ അവടെ കേക്കണം, അവടന്നു പറഞ്ഞാ ഇവടെ കേക്കണം, പിന്നെ അത്യാവശ്യം എസ്സെമ്മെസ്സും. അല്ലതെ നമക്കു വാപ്പും ബ്ലൂടൂത്തും ജിപിആറെസ്സും ക്യാമറയുമൊന്നും മൊബൈലില്‍ വേണ്ടാ. ചുമ്മാ മൊബൈല്‍ അത്ര തന്നെ.”

മതിയായോ എന്നയര്‍ത്ഥത്തില്‍ എന്നെ ഒന്നിരുത്തി നോക്കിയിട്ട് തുടര്‍ന്നു: “പിന്നെ ഇവടെ വന്നപ്പോ ഒരു ലൈഫ്ടൈം കണക്ഷന്‍ ഞാനങ്ങെടുത്തു, പോകുമ്പോ വീട്ടിലേപ്പിച്ചിട്ടു പോകും..!”

“ഓകെ..” ബോദ്ധ്യപ്പെട്ടിരിക്കുന്നു. അതേസമയം ഞാനോര്‍ത്തു- അപ്പോപ്പിന്നെ ഈ സ്കൂളിലൊക്കെ പഠിക്കുന്ന പിള്ളേര്‍ എന്തിനാ പതിനഞ്ചും ഇരുപതും ഇരുപത്തയ്യായിരോം ഒക്കെ വിലയുള്ള സ്മാര്‍ട്ഫോണും കൊണ്ടു നടക്കുന്നത്?

“എന്നാ ശെരി നമ്മക്കെഴുന്നേക്കാം?” ബില്ലുകൊടുത്തു കഴിഞ്ഞപ്പോള്‍ ഉണ്ടായ ‘ഗ്യാപ്’ നിറയ്ക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു. കുറെ നേരമിരുന്നു കഥ പറഞ്ഞതിന്റെയും സൂപ്പര്‍ ശാപ്പാട് അടിച്ചതിന്റെയും ആലസ്യം കാരണം പെട്ടെന്നു എഴുന്നേക്കാന്‍ ശരീരത്തിനും മനസ്സിനും മടി. പോക്കുവെയിലില്‍ തിളങ്ങിനിന്ന കായലിന്റെ കാറ്റേറ്റ് അല്പനേരം ഷാപ്പിനു പുറത്തു നിന്നപ്പോള്‍ എന്തെന്നില്ലാത്ത ഉന്മേഷം. ചുമ്മാതല്ല, ദൈവത്തിന്റെ സ്വന്തം നാട് എന്നു പറയുന്നത് അല്ലേന്ന് ചോദിച്ചപ്പോള്‍ പ്രദീപ് പറഞ്ഞു - “എത്ര നാളുണ്ടെന്നു കണ്ടറിയാം.”

“അപ്പോ വിട്ടേക്കാം?” പോക്കറ്റില്‍ നിന്നും കാറിന്റെ കീയെടുത്തുകൊണ്ട് പ്രദീപ്.

“വണ്ടി ഓടിക്കാന്‍ പ്രശനമൊന്നുമില്ലല്ലോ അല്ലേ?” തെല്ലൊരാശങ്കയോടെ ഞാന്‍ .

“ഓടിക്കാന്‍ പറ്റത്തില്ലെങ്കി ഓടിക്കാന്‍ വയ്യഡേ, നമക്കു ഇച്ചിരെ കഴിഞ്ഞു പോകാം, അല്ലെങ്കി നീ ഡ്രൈവ് ചെയ്യ് എന്നു ഞാന്‍ ഓപ്പണായിട്ടു പറയും.”

“ഞാന്‍ ഡ്രൈവ് ചെയ്തതു തന്നെ! അതെന്തായാലും നടക്കില്ല. കാരണം ചന്തുവിന് ഡ്രൈവിങ് അറിയില്ല.!”

“അയ്യേ, അതൊക്കെ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാട്ടോ! ചെറുപ്രായത്തില്‍ തന്നെ പഠിച്ചിരിക്കണം ഡ്രൈവിങ് ഒക്കെ.”

ഗ്ഗ്‌ളു .. ഗ്ഗ്‌ളു എന്നൊരു ശബ്ദത്തോടെ നീലനിറമുള്ള ഐ-ടെന്‍ പൂട്ടുതുറന്നു.ബീജ് നിറമുള്ള അകത്തളത്തില്‍ കാര്‍ പെര്‍ഫ്യൂമിന്റെ വാസന തങ്ങിനിന്നിരുന്നു. സ്റ്റാര്‍ട്ട് ചെയ്യാനൊരുങ്ങിയതും പ്രദീപിനൊരു കാള്‍.

“ഹലൊ..”

“...”

“അല്ല, ഇവിടെ കുമരകത്ത്. ഒരു കമ്പനിക്കാരന്‍ ഒരു ട്രീറ്റ് കൊടുക്കാന്‍ വന്നതാ....”

“...”

“ഞാന്‍ അന്നു പറഞ്ഞില്ലേ, രാജ്, ബാംഗ്ല്ലൂരില്‍ ഉള്ള..?... ഏ?.. അതു തന്നെ- കട്ടപ്പന.”

“....”

“എന്നതാ? .. ഏയ്.. ഇല്ലില്ല.. പോവ്വാ.. പുറപ്പെടാന്‍ തുടങ്ങുവാരുന്നു. ....... ഇല്ല, വിളിച്ചില്ല. വൈകിട്ടാട്ടെ, ഇപ്പോ ഓഫീസിലാരിക്കും... അപ്പോ ഞാന്‍ ചെന്നിട്ടു വിളിക്കാം. കെട്ടോ.... ആം...”

ആ സംസാരം ശ്രദ്ധിക്കാതിരിക്കാനാവുമായിരുന്നില്ല. കാള്‍ തീര്‍ക്കുമ്പോള്‍ പ്രദീപിന്റെ മുഖത്തു അതുവരെ ഞാന്‍ കാണാത്ത ഒരു പ്രകാശം പടരുന്നതു കണ്ടു.

“അര്‍ച്ചന.. അല്ലല്ല, ‘ആര്‍ച്ച‘ ആയിരുന്നിരിക്കണം അല്ലേ?”

“ഹൂ എത്സ്?” പ്രദീപിന്റെ മുന്‍പത്തെ സന്തോഷത്തിന്‍ മാറ്റുകൂടിയതും ഞാന്‍ കണ്ടു.

“എന്തിനാ ആര്‍ച്ച എന്ന് ഫോണില്‍ പേരു സേവ് ചെയ്തിരിക്കുന്നത്? അതു പുള്ളിക്കാരീടെ പെറ്റ് നെയിം ആണോ? അല്ല ഒരു ആകാംക്ഷ കൊണ്ടു ചോദിക്കുന്നതാ!”

“എടാ ഭയങ്കരാ, അതു പെറ്റ് നെയിമും മണ്ണാങ്കട്ടീം ഒന്നുമല്ല. എ-എ-ആര്‍-സി-എച്-എ എന്നെഴുതുമ്പോ അതു കോണ്ടാക്റ്റ് ലിസ്റ്റില്‍ ആദ്യം വരും. അതിനു വേണ്ടി അങ്ങിട്ടെന്നേയുള്ളൂ.”

“എന്റെ പൊന്നേ, എന്തൊരു ലോജിക്! അതിന്റെ കാര്യമില്ലല്ലോ, റീസന്റ് കാള്‍ ലിസ്റ്റില്‍ എപ്പോളും കാണില്ലേ?”

സ്റ്റീരിയോയില്‍ പാട്ടു പരതിക്കൊണ്ടിരുന്ന പ്രദീപ് ‘മതിയെടാ ആക്കിയത് ‘ എന്നര്‍ഥമാക്കുന്ന ഒരു നോട്ടം നോക്കി വണ്ടി മുന്നോട്ടെടുത്തു.

പാട്ടുപോലെ പിന്നെയും പിന്നെയും പ്രദീപിനെ കിനാവിന്റെ പടികടന്ന് ആ പദനിസ്വനങ്ങള്‍ വരുന്നുണ്ടായിരുന്നിരിക്കണം. പൊന്‍‌കുന്നത്തു നിന്നും എത്രയും വേഗം കട്ടപ്പനയ്ക്കുള്ള ബസു പിടിക്കണം എന്ന ചിന്തയില്‍ ഞാന്‍ പുറത്തേക്കു നോക്കിയിരുന്നു. കാറ് കോട്ടയത്തിനുള്ള വഴിയേ ഞങ്ങളെയും കൊണ്ട് പാഞ്ഞു.

എന്നിട്ട് ?

Saturday, February 14, 2009

കഥയില്ലാതെ

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-7

കഴിഞ്ഞ കഥ

“പ്രേമിച്ചിട്ടില്ലേന്നോ? എന്തര് ച്വാദ്യങ്ങളണ്ണാ..!” ഞാന്‍ നീട്ടിയൊന്നു ചിരിച്ചു. എന്റെ ആക്കലില്‍ പ്രദീപ് ഒന്നുലഞ്ഞെന്നു തോന്നി. ഞാന്‍ സീരിയസ്സായി. “പ്രേമിക്കാത്ത ആമ്പിള്ളാരുണ്ടോ മാഷെ? സ്കൂളില്‍ പഠിക്കുന്ന കാലത്ത് വെളുത്തു കൊലുന്നനെയുള്ള ആ പെണ്‍കുട്ടിയുടെ കമ്മലിലെ ചുവന്ന കല്ലില്‍ കണ്ണുടക്കിയ കാലം മുതല്‍ ഞാനും താനുമൊക്കെ നിശ്ശബ്ദമായും ഉറക്കെയുമൊക്കെ ഓരോരുത്തരെ പ്രണയിക്കുകയല്ലേ...”

“അപ്പം കഴി!” പ്രദീപിനെ ഞാന്‍ ഓര്‍മ്മിപ്പിച്ചു. “..ആ പിന്നെ, സ്നേഹിക്കാന്‍ ഏതു മരങ്ങോടനും പറ്റും. അതു തിരിച്ചു കിട്ടുന്നവനാണ് ശെരിക്കും ആപ്പീസര്‍. ഇപ്പൊ എന്തോന്ന് അങ്ങനെയൊക്കെ പ്രതീക്ഷിക്കാന്‍? എല്ലാം ഒരു അഡ്ജസ്റ്റ്മെന്റ്. മൊബൈല്‍ ഫോണിലെ റിങ്ടോണിന്റെ അവസ്ഥയാ മനുഷ്യനും ബന്ധങ്ങള്‍ക്കും. ഔട്ട്ഡേറ്റഡ് ആണെന്നു തോന്നുക പോലും വേണ്ട, ചുമ്മാ ഡിലീറ്റ് ചെയ്തു കളയും. എനിക്കു പേടിയാ മാഷേ, സത്യത്തില്‍, പ്രേമിക്കാന്‍!”

“ഓ.. എന്നുവെച്ചാല്‍ രാജ് ഇന്നുവരെ ആരേം ഇഷ്ടപ്പെട്ടിട്ടില്ല എന്നാണോ?”

“ആരു പറഞ്ഞങ്ങനെ? ഞാന്‍ പറഞ്ഞില്ലെ, ഒരാളെ ഇഷ്ടപ്പെടാനും അല്ലെങ്കില്‍ രഹസ്യമായിട്ടെങ്കിലും പ്രണയിക്കാനോ ആരുടെയും അനുവാദം വേണ്ടല്ലോ? എഹ്.? ”

“പോഡേ, പോഡേ, വെളവെറക്കാതെ പോഡേ. എടോ, തന്റെ മൊഖത്തെ ഓഞ്ഞ ഇളി കണ്ടാലറിയാം താനെന്തോ ഒളിപ്പിക്കുന്നുണ്ടെന്ന്. ഇത്രെം നാളത്തെ പരിചയം കൊണ്ട് പറയുന്നതാ, താന്‍ നൊണ പറഞ്ഞാല്‍ ‘ദേ ഇപ്പറഞ്ഞതു നൊണയാണേ’ന്ന് നിന്റെ മുഖത്തു തെളിഞ്ഞുവരും!”

“ഓ.. തോറ്റു. പക്ഷേ ഞാന്‍ അങ്ങനെ ഒരു ഫുള്‍ സെറ്റപ്പ് പ്രേമത്തിലൊന്നും പെട്ടിട്ടില്ല മാഷേ....” പ്രദീപ് ഇടയ്ക്കു കയറി-“ഏ? അതെന്നാ ഈ ഫുള്‍ സെറ്റപ്പ് പ്രണയം? അപ്പോ ബാംഗ്‌ളൂര് എന്തെങ്കിലും ഡിങ്കോള്‍സിഫിക്കേഷന്‍..?”

“പ്‌ഭാ...! ഇതെന്നാ ഇങ്ങേര്‍ക്കു കള്ളു തലയ്ക്കു പിടിച്ചോ? എന്റെ അര്‍ച്ചനച്ചേച്ചീ..! നിങ്ങടെ ജീവിതം കട്ടപ്പൊക! എന്റെ പൊന്നുക്ണാപ്പേ... നമ്മടെ ഒരു സെറ്റപ്പിനൊത്ത ഒരു ആളെ കാണാഞ്ഞിട്ടു തന്നെയാ.” അടുത്ത കൊട്ട് എവിടെയാ എന്നയര്‍ത്ഥത്തില്‍ ഞാന്‍ പ്രദീപിന്റെ മുഖത്തേക്കു നോക്കി.

“പ്ലീസ്, എലാബറേറ്റ് ഓണ്‍..”

“നമ്മടെ സെറ്റപ്പെന്നു പറഞ്ഞാ നമ്മടെ പേഴ്സനല്‍ പ്രിഫറന്‍സുകള്‍. എന്നു പറഞ്ഞാല്‍ ഈ ചുമ്മാ ഒരു നേരമ്പോക്കിനു വേണ്ടി പെണ്ണുങ്ങളുടെ പിന്നാലെ പോകുന്നത്..ഏയ്.. അതൊന്നും അത്ര സുമാറുള്ള കാര്യവല്ല എന്നാ എന്റെയൊരഭിപ്രായം. പിന്നെ അങ്ങനെ വെറുതെ കമ്പനിയടിച്ചു നടക്കാനായിരുന്നെങ്കില്‍ കോളേജില്‍ പഠിച്ചിരുന്ന കാലത്തു തന്നെ ആകാമായിരുന്നല്ലോ. അന്നു കരുതിയിരുന്നത് സ്വന്തം കാലില്‍ നിക്കാനും ഒരു കുടുംബം നോക്കാനുമുള്ള ആമ്പിയറായാലേ ഒരു പെണ്ണിനെ ഇഷ്ടപ്പെടാനുള്ള ധാര്‍മ്മികാവകാശം ഉണ്ടാകൂ എന്നായിരുന്നു. പിന്നെ ജോലിയും വരുമാനവുമെല്ലാമായിക്കഴിഞ്ഞ്ഞപ്പോളേക്കും അങ്ങനെ സ്വന്തം ഇഷ്ടപ്രകാരമല്ല ഇമ്മാതിരി കാര്യങ്ങള്‍ ഒക്കെ നടത്തുന്നത് എന്നു തോന്നി.”

“കോളേജില്‍ പഠിച്ചിരുന്ന കാലത്തേ നീയിങ്ങനെയൊക്കെ ചിന്തിച്ചോ? ഭയങ്കരനാണല്ലോ നീ? ആദര്‍ശവാദിയാ?”

“ആക്കാതെ മാഷേ, ഒരു വശത്ത് ആദര്‍ശമോ മണ്ണാങ്കട്ടയോ എന്തു കുന്തമോ അത്. പിന്നെ ആത്മാര്‍ഥമായി പറഞ്ഞാ ഇച്ചിരെ പേടിയും ഉണ്ടായിരുന്നു എന്നു കൂട്ടിക്കോ. കോളേജില്‍ എല്ലാവരും സുഹൃത്തുക്കള്‍. അതിനെടേക്കൂടെ ഞാന്‍ ഏതേലും ഒരുത്തിയെ തപ്പിപ്പിടിച്ചു ലൈനാക്കി ഏതെങ്കിലും ഒരു തൂണിന്റെയോ മരത്തിന്റെയോ ചോട്ടില്‍ പോയി നിന്നു നേരം കളഞ്ഞാരുന്നെങ്കി ഇന്നോര്‍ക്കാന്‍ ഒരു പക്ഷേ മാനസമൈനേ വരൂ എന്ന പാട്ടു മാത്രമേ കാണത്തൊള്ളാരുന്നൊള്ളൂ. ഞാന്‍ കണ്ടിട്ടുള്ള കോളേജ് ലൈനുകള്‍ മിക്കതും ഫ്രന്‍ഡ്‌ഷിപ് കില്ലേഴ്സ് ആയിരുന്നു. നമ്മളെന്തിന് പെണ്ണുകമ്പനിക്കായി ബാക്കിയുള്ളവരുമായ ഇന്ററാക്‌ഷന്‍ കളയണം? പിന്നെ, ഒരു ജീവിതമാര്‍ഗ്ഗവും സെറ്റപ്പുമൊന്നുമില്ലാതെ എങ്ങനാ ഒരു പ്രേമബന്ധമൊക്കെ...?”

“അതു ചോദ്യം. അല്ല, തമാശയ്ക്കു പോലും ഒരു സെറ്റപ്പ് കോളേജില്‍ ഇലാരുന്നു അല്ലെ? നിന്നെപ്പോലെ ഒരു ഗിടുതാപ്പന്‍ വ്യക്തിത്വത്തിന് ഉറപ്പായും കാണേണ്ട ഒരൈറ്റമാണല്ലോ അത്..? എന്നതേലുമാട്ടെ, അപ്പോ കോളേജങ്ങനെ തീര്‍ന്നു എന്നു ഞാന്‍ കരുതിക്കൊള്ളാം. പിന്നെയും കടന്നുപോയല്ലോ വര്‍ഷം പലത്? ഇക്കാലമൊന്നും ആരോടും ഒര് ‘ഇതു’തോന്നിയില്ലേടാ ഉവ്വേ?”

കുടത്തില്‍ വീണ്ടും കള്ളു നിരന്നു. ഒപ്പം പ്ലേറ്റില്‍ കരിമീന്‍ ഫ്രൈയും കപ്പയും. “പതുക്കെ പിടിച്ചാ മതി കെട്ടോ.” എന്നെ ഒന്നോര്‍മ്മപ്പെടുത്തി പ്രദീപ് വീണ്ടും കഥയ്ക്കു കാതോര്‍ത്തു.

അതു കേക്കാത്ത പോലെ പുതിയ സെര്‍വ് ഞാന്‍ എടുത്തൊന്നു പിടിച്ചു. ചൂണ്ടുവിരല്‍ കൊണ്ട് മാങ്ങാ അച്ചാറില്‍ ഒന്നു മുക്കി നക്കി. “സൊയമ്പന്‍ അച്ചാര്‍!.” എരിവാസ്വദിച്ചു-“ശ്..ശ്ശ്.. ” എന്നിട്ടൊന്നു കൂടി മോന്തി ഞാന്‍ തുടര്‍ന്നു:

“ഹ്ഹേയ്.. പിന്നെ ആരോടെങ്കിലുമൊക്കെ ഒരു ‘ഇതു’ തോന്നിയില്ലേല്‍ ശരിയാവില്ലല്ലോ. തോന്നിയിട്ടുണ്ട്. ചിലരെ കാണുമ്പോ കക്ഷി കൊള്ളാമല്ലോ എന്നൊക്കെ തോന്നാറില്ലെ? അമ്മാതിരി. പിന്നെ ചിലപ്പോ അതും കഴിഞ്ഞ് ചില ആള്‍ക്കാരോട് ഒരു ‘വല്ലാത്ത അട്രാക്‍ഷന്‍’ തോന്നില്ലേ? അതും ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും ഒരു ലൈഫ് ആകുമെന്നു തോന്നിയില്ല. നമുക്ക് ഒക്കില്ല എന്നു തോന്നുന്ന ഒരു കേസ് നമ്മളു പിടിക്കുന്നതെന്തിനാ? അതുകൊണ്ട് ഇതുവരെ അങ്ങനെ ഒന്നും നടന്നില്ല. ഒരു ഫ്രീ ബേഡിനെപ്പോലെ അസ്സലായി വായിനോക്കി ജീവിക്കുന്നു. നല്ല കേസുവല്ലോം കണ്ടാ പിടിച്ചേക്കാം. ഒരു ‘നോ റിസ്ക്’ പ്രണയമൊക്കെയേ ന്നമ്മളു താങ്ങുവൊള്ളൂ മാഷെ. വിപ്ലവം തീരെ വയ്യ.”

“തിങ്കിങ് ഇന്‍ ബ്രോഡ് സ്പെക്ട്രം! ന്ന്വച്ചാല്‍ പ്രേമിച്ചു കഴിഞ്ഞാ പിന്നെ കെട്ടാതെ പറ്റില്ല എന്ന്.. അതായതു ‘ആത്മാര്‍ഥത’ എന്നു പറയുന്ന സാധനം. ഓക്കെ. നല്ലതു തന്നെ. പിന്നെ ഒരു വശത്തു ധൈര്യക്കൊറവ്. ഒരു മുട്ടിടി. പൊന്നുമോനെ ‘മെലിഞ്ഞു നിക്കുന്നവന്‍ വലിഞ്ഞടിക്കു’മെന്നാ പറയാറ്. നീയൊക്കെ കച്ചമുറുക്കിയിറങ്ങിയാലൊണ്ടല്ലോ ഈപ്പറഞ്ഞ ആദര്‍ശോം പേടീമൊക്കെ വെള്ളത്തീ വരച്ച വര പോലെയാകും. അതൊക്കെ ഇപ്പ തോന്നുന്നതാ. പിന്നെ ഇമ്മാതിരി കാര്യങ്ങളില്‍ അധികമാരുടേം സെന്റിമെന്റ്സും ഹൃദയസ്പന്ദനവും അവതാളത്തിലാക്കണ്ട എന്നൊരു വിചാരമുള്ളതു നല്ലതൊക്കെത്തന്നെ. പക്ഷേ അങ്ങനെ വിചാരിച്ചുകഴിഞ്ഞാ ചെലപ്പോ തത്ത്വോം കെട്ടിപ്പിടിച്ച് ഇരുന്നുപോകാനും മതി. നിനക്കു പ്രേമത്തിന്റെ രുചി അറിയണോ, കളത്തിലോട്ടെറങ്ങ്. ദാറ്റ്സാള്‍, ബാക്കി പിന്നാലെ വന്നോളും!”

“ഉവ്വ! കളത്തിലിറങ്ങി! മാങ്ങാത്തൊലി! മത്തങ്ങാക്കുരു! ആദ്യമേ പണിയൊക്കെയൊന്നു സെറ്റിലാകട്ടെ. ഇപ്പോ അങ്ങു കേറിയതല്ലേയുള്ളൂ. ഒന്നു പയറ്റിത്തെളിഞ്ഞ് കാലുറയ്ക്കട്ടെ...”

പ്രദീപ് ഇടയ്ക്കു കയറി-“ഏ? ഏ...? എന്തുവാ..? ആദ്യം കോളേജു പറ്റത്തില്ല. ജീവിതമാര്‍ഗ്ഗം വേണം. പിന്നെ നോ-റിസ്ക് ബന്ധം വേണം. പിന്നെ ഇപ്പോ ദേ, അവനു ജോലി കൊറച്ചൂടെ സെറ്റില്‍ ആക്കണം പോലും. നിനക്കൊന്നും പ്രേമിക്കാന്‍ വിധിയില്ലെടാ. ചുമ്മാ സ്വപ്നം കാണാനേ പറ്റൂ. അവസാനം ഒരു അറേഞ്ജ്ഡ് കല്യാണത്തിന്റെ ഒടുക്കം നിന്റെ തിളങ്ങുന്ന ഈ ബാച്ചിലര്‍ കുപ്പായം ഊരിവെച്ചിട്ട് നീ മണിയറയിലേക്കു തലകുനിച്ചു നടന്നുപോകും. മണ്ടങുണാപ്പന്‍! എന്‍‌ജൊയ് മാന്‍, ഈച് ആന്‍ഡ് എവ്‌രി മൊമെന്റ് ഒഫ് ബാച്ലര്‍ ലൈഫ് ഇസ് പ്രെഷ്യസ്. എ‌ന്‍‌ജോയ് ഇറ്റ് റ്റു ദ് ഫുള്ളസ്റ്റ്. എത്സ് യു വില്‍ റിഗ്രറ്റ് ഇറ്റ് ലേറ്റര്‍. ഇറ്റ്സ് ദ് ഓണ്‍ലി ടൈം വെന്‍ യു കന്‍ ഡൂ വാ...ട്ടെവര്‍ യു ലൈക്..!!”

“ആന്നോ..? ആന്നെങ്കിലും ഏതു തരികിടയും കേറിയങ്ങു പിടിക്കാന്‍ പറ്റുമോ മാഷേ?”

“അതില്ല. ഞാന്‍ പറഞ്ഞത് ഈ യൂത്തിങ്ങനെ വേസ്റ്റാക്കരുതെന്നാ. അസ് എ ഗുഡ് ഫ്രണ്ട്ട് , ഹൌ കന്‍ ഐ ലീഡ് യു റ്റു സംതിങ് റോങ്ങ്?”
പിന്നെ എന്തു പറഞ്ഞു?