Sunday, April 19, 2020

പെണ്ണുകാണൽ


രാവിലെ അരമനസ്സോടെയാണു ഒരുങ്ങിയത്; അതിന്റെ എല്ലാ നീരസവും എനിക്കുണ്ടായിരുന്നു താനും. ഞായറാഴ്ചയായിട്ടു സുഖമായിട്ട് ഒരു കറക്കം കിട്ടുന്നതിന്റെ രസം ഒരു വശത്ത്. പെണ്ണുകാണൽ പോലെ ഒരു ബോറു പരിപാടിക്ക് കൂട്ടു പോകുന്നതിന്റെ ചളിപ്പ് മറ്റൊരു വശത്ത്. അതും ഒരനിയന്റെ തുണക്കാരനായിട്ട്. എന്തു ചെയ്യാനാ, വിളിച്ചാൽ ഒഴിവാക്കാൻ വയ്യാത്ത കേസായിപ്പോയി.

“ഒൻപതു മണിയായിട്ടും ആടി തൂങ്ങി നിന്നോ കേട്ടോ... സമയത്തു ചെല്ലണം എന്നൊരു വിചാരമില്ല..” ശ്രീമതി പരാതിപ്രവാഹം തുടരുകയാണ്‌.

“പിന്നെ... പെണ്ണുകാണാനല്ലേ പോകുന്നത്, കല്യാണം കഴിക്കാനൊന്നും അല്ലല്ലോ. കൃത്യം മുഹൂർത്തം പാലിക്കാൻ?” എന്റെ കൗണ്ടർ.

“ദേ.. നമ്മുടെ കുടുംബത്തിൽ തന്നെ വെയ്റ്റിങ്ങിൽ ഒരു പാർട്ടിയെ വഴിയിൽ നിർത്തിയിട്ട് ആദ്യം വന്ന കൂട്ടരെ പെണ്ണു കാണിച്ചിട്ടുണ്ട് കേട്ടോ.. അതു കൊണ്ട് പറഞ്ഞ സമയത്ത് തന്നെ ചെല്ലാൻ നോക്ക്. എങ്ങാനും പത്തു പതിനഞ്ച് മിനിറ്റിൽ കൂടുതൽ താമസിച്ചാൽ നേരത്തെ തന്നെ ഒന്നു വിളിച്ചു പറഞ്ഞേക്കണം.”

എന്തിനും ഏതിനുമുള്ള അവളുടെ ഉപദേശം എനിക്ക് ഈർഷ്യ ഉണ്ടാക്കുമെങ്കിലും ഇതിലും ഒരു പോയിന്റുണ്ടെന്ന് എനിക്കു തോന്നി. സ്വന്തം പെണ്ണുകാണൽ കഥകൾ പോലും ശോകം സീനുകളാണ്‌. അതുകൊണ്ട് ഇത് ഒരു ബോറു പരിപാടിയാണെന്ന ചിന്ത എന്നിൽ പിന്നെയും പിന്നെയും പൊന്തി വന്നു.

രസം അതല്ല, കൂടെ വരുന്ന വിദ്വാനു പെണ്ണുകാണലേ ഇഷ്ടമല്ല. പെണ്ണുകാണൽ പോട്ടെ, സാമ്പ്രദായികമായ കല്യാണമേ ഇഷ്ടമല്ല. 'ഒരു രക്തഹാരമങ്ങോട്ടിടും, ഒരെണ്ണം ഇങ്ങോട്ടിടും, പാർട്ടി സൂക്തങ്ങൾ ഉറക്കെ ചൊല്ലും' ഈ ലൈനാകും അവന്റെ കല്യാണം എന്ന് കുടുംബവൃത്തങ്ങളിൽ ഒരു ശ്രുതി പണ്ടേയുണ്ട്. അതു പക്ഷേ അവന്റെ പാർട്ടിപ്രേമം കൊണ്ടായിരുന്നു. ഇപ്പോ പാർട്ടിയോട് വലിയ പ്രേമമില്ലെങ്കിലും ആദർശവാനായി ജീവിച്ചവൻ അതിൽ നിന്നും ഒട്ടും പിന്നോട്ട് പോയിട്ടില്ല എന്നാണ്‌ എന്റെ ധാരണ. പറ്റുമെങ്കിൽ ഇഷ്ടൻ തന്നെക്കാൾ പ്രായമുള്ള ഒരാളെ തന്നെ കെട്ടിക്കൂടെന്നില്ല. സാമ്പ്രദായികരീതിയെ വെല്ലുവിളിക്കാൻ ഇവൻ എന്ത് കടുംകയ്യും ചെയ്യും എന്നുറപ്പുള്ള അപ്പനും അമ്മയും ഇരുകൂട്ടർക്കും ഒത്തു പോകാവുന്ന മാർഗ്ഗങ്ങൾ തേടുന്നതിന്റെ ഭാഗമാണ്‌ ഈ ആദ്യ പെണ്ണുകാണൽ.

ഒരു ലോഡ് വ്യവസ്ഥകൾ വെച്ചിട്ടാണ്‌ ഇവൻ ഈ ചടങ്ങിനു ഇറങ്ങി പുറപ്പെട്ടതു തന്നെ. തുണ പോകേണ്ടത് ഞാനാണെന്ന് അറിഞ്ഞപ്പോൾ ഒഴിവാകുന്നെങ്കിൽ ഒഴിവാകട്ടെ എന്ന മട്ടിൽ ഞാനും അവന്റെ മുന്നിൽ കുറെ ഉപാധികൾ വെച്ചു. അതിൽ ഒന്നാമത്തേത് അലസമായ താടിയും മുടിയും പാടില്ല എന്നതാണ്‌. രണ്ട്, അലക്കിയ ഡ്രസ്സ് ധരിക്കണം; വൃത്തി വേണം എന്നതാണ്‌. മൂന്ന് തലേദിവസം കള്ളു കുടിക്കരുത്.... അങ്ങനെയങ്ങനെ. മുടിയാനായി അവൻ എല്ലാം സമ്മതിച്ചു. കാരണം മറ്റുള്ള ആരുടെയെങ്കിലും കൂടെ പെണ്ണു കാണാൻ പോകുന്നത് മൃതിയേക്കാൾ ഭയാനകം ആകാമെന്നത് തന്നെ. എന്തായാലും കാണാൻ പോകുന്നവനും കൂട്ടു പോകുന്നവനും ഒരുപോലെ താല്പര്യമില്ലാതെ ഈ പ്രഹസനത്തിനു ഇറങ്ങിത്തിരിച്ചു.

പെണ്ണിനെ ഇവന് ഇഷ്ടപ്പെട്ടാൽ തിരിച്ചു വീട്ടിൽ വരുന്നതിനു മുൻപു ചെലവു ചെയ്തേക്കാമെന്നാണ് എന്റെ ഓഫർ. ‘ഇന്നതു മിക്കവാറും കിട്ടീതു തന്നെ’ (മുതലാളിയുടെ മുഖത്തു പുച്ഛം)എന്നുറപ്പിച്ചാണ്‌ അവനും.

“എടാ, നീയൊക്കെ ഇതേതു കാലത്താ ജീവിക്കുന്നത്? ഇത്ര വയ്യാഴിക ആരുന്നേൽ നിനക്ക് കോഫീ ഷോപ്പിലോ പാർക്കിലോ വല്ലോം വെച്ചു പെണ്ണുകണ്ടാൽ പോരാരുന്നോ? അല്ലെങ്കിൽ ഒരു ദിവസം വല്ല റെസ്റ്റോറന്റിലേക്കും വിളിച്ച് ഒന്നിച്ച് ആഹാരം കഴിച്ചാൽ പോരാരുന്നോ?”

“എന്റെ പൊന്നുചേട്ടായീ.. ഞാൻ വീട്ടിൽ ആവതു പറഞ്ഞതാ അങ്ങനെ വല്ലോം ആണെങ്കിൽ ഞാൻ നല്ല കംഫർട്ടബിൾ ആയേനേന്ന്.. അപ്പോ പറയുവാ, അതവർ ഇങ്ങോട്ട് പറയാതെ നമ്മളെങ്ങനാ അങ്ങോട്ട് ആവശ്യപ്പെടുന്നേന്ന്?”

“ഇതൊക്കെ ഒരു പ്രശ്നമാണോഡേ?”

“ഒന്നെടപെടാൻ പറഞ്ഞാൽ ചേട്ടായിക്ക് വയ്യല്ലോ?”

“പൊന്നനിയാ... പോരുമ്പോൾ ഇഷ്ടപ്പെട്ടാലും ഇല്ലേലും നിനക്കു ചെലവു ചെയ്യാം. മാപ്പ്. മേലിൽ ഇങ്ങനെ ഒരു കോനാകൃതി ഉണ്ടാവാതെ നിന്നെ ഞാൻ കാത്തുകൊള്ളുകയും ആവാം. വാക്ക്.” വണ്ടി പാഞ്ഞു.

ഡിങ്കഭഗവാന്റെ അനുഗ്രഹത്താൽ നേരം വൈകാതെയും കഷ്ടപ്പാടുകൾ കൂടാതെയും ഞങ്ങൾ സ്ഥലത്തെത്തി.ഒരു തുടക്കക്കാരന്റെ എല്ലാ പതർച്ചയോടും കൂടി ആ ചടങ്ങ് നടന്നു. മനുഷ്യരുടെ എല്ലാ സെൻസറുകളും പ്രവർത്തിക്കുന്ന സമയമാണ്‌ ഇത്തരം സമയങ്ങൾ. ഞായറാഴ്ച ആയിക്കൊണ്ട് അയല്പക്കങ്ങളിൽ എവിടെയോ ബീഫ് വേകുന്നുണ്ടെന്ന് അവിടെ ചെന്നിറങ്ങിയതേ മനസ്സിലായി. പോർച്ചിൽ കിടന്ന കാറിന്റെയും സ്കൂട്ടറിന്റെയും നമ്പർ ഹൃദിസ്ഥമാക്കിയത് ഞാനും അവനും ഒരുപോലെ കഴിഞ്ഞു എന്ന് പിന്നീടുള്ള ഞങ്ങളുടെ ചർച്ചയിൽ വെളിവായി. കാർഷികപരമായി ഒന്നും ഇല്ല എന്നു തൊടിയിലെ ശുഷ്കിച്ച വാഴകളും വാടിയ ചേനകളും കാട്ടിത്തന്നു. വീടിന്റെ ഇടതുവശത്തായി കിണർ ഉണ്ട്. വച്ചിരിക്കുന്നത് ശേഷികുറഞ്ഞ പമ്പ്സെറ്റ് ആണെന്നതിനാൽ കിണറിനു വലിയ ആഴമില്ലെന്നും വേനലിലും വെള്ളത്തിനു വലിയ പ്രയാസമില്ലെന്നും കണക്കു കൂട്ടി. ഇടത്തരം വലിപ്പമുള്ള ഒരു കറിവേപ്പ് മുറ്റത്തോട് ചേർന്നു പറമ്പിൽ ഉള്ളതായും അതിൽ നിന്നും പതിവായി ഇല നുള്ളാറുണ്ടെന്നും ലക്ഷണങ്ങൾ കൊണ്ട് വ്യക്തം. വീടിന്റെ ഏകദേശ പഴക്കം, വീട്ടുവളപ്പിന്റെ ഏകദേശ വിസ്തീർണ്ണം (സെന്റിൽ), അവിടെ നില്ക്കുന്ന മൂപ്പെത്താത്ത അഞ്ചോളം തേക്കുമരങ്ങൾ, മൂന്നു ജാതി, ഒരു ആഞ്ഞിലി എന്നിവ എന്റെ ഫസ്റ്റ് ലുക്കിൽ പെട്ടെപ്പോളേക്കും ഞങ്ങൾക്ക് അകത്തു കയറാനുള്ള ക്ഷണം വന്നു.

വീടിന്റെ പരിസരത്തും ഉള്ളിലുമായി പതിവുള്ള ഇറെഗുലാരിറ്റീസ് കാണൻ സാധിച്ചതിൽ ഇവരുടെ ലൈഫ് സ്റ്റൈലിൽ കൃത്രിമമായ ഒരു അഡ്ജസ്റ്റുമെന്റും ഞങ്ങളുടെ വരവ് പ്രമാണിച്ച് നടത്തിയിട്ടില്ല എന്നു വ്യക്തമായി. ഗൃഹനാഥനുമായി പത്തു വീതം ചോദ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നടത്തി. ഇങ്ങോട്ടുള്ള ചോദ്യങ്ങൾ പരമാവധി ഒഴിവാക്കാൻ അവന്റെ കുടുംബത്തെ പറ്റി വിക്കിപ്പീഡിയ പേജ് പോലെ ഞാൻ വിവരണം നല്കി. അതിനിടെ അവൻ ആ മുറി മുഴുവൻ ഒരു ഡിറ്റക്ടീവിനെ പോലെ നോക്കി വിലയിരുത്തുന്നുണ്ടായിരുന്നു. പ്രസന്റേഷൻ ബോധ്യപ്പെട്ടതിനാലാവണം അങ്ങേർ അവരുടെ കുടുംബത്തെപ്പറ്റി ഇങ്ങോട്ടും ഒരു ക്ലാസ് തന്നു. കേട്ടതു പോലെ ആൾ അധ്യാപകൻ തന്നെ. കുറെക്കാലമായി ചൊല്ലുന്ന പാഠം പോലെ ഉണ്ട് ആ വിവരണവും. ഭാര്യയെയും പരിചയപ്പെടുത്തിയ ശേഷം “തണുത്തത് എന്തെങ്കിലും കുടിക്കാൻ ആവാമല്ലേ” എന്ന മുഖവുരയോടെ നായികയെ വിളിച്ചു. ചമ്മലും മടിയുമൊക്കെ പതിറ്റാണ്ടു മുൻപേ പടിയിറങ്ങിപ്പോയവരുടെ കൂട്ടത്തിൽ നിന്നും ഒരു സ്മാർട്ട് പെണ്ണു വന്ന്‌ ട്രേയിൽ നിരത്തിയ ഗ്ലാസുകളിൽ ഓറഞ്ച് നിറമുള്ള ഏതോ ദ്രാവകം ഞങ്ങൾ ഇരുവർക്കും അച്ഛനുമായി നല്കി.

താങ്ക്സ് പറയാഞ്ഞതിനു ഞാൻ അവന്റെ നേരെ ഒന്നു നോക്കി. ടെൻഷനോ ചൂടോ കാരണം അവന്റെ മൂക്കിന്റെ തുമ്പത്ത് ഉരുണ്ടു കൂടിയ നേർത്ത വിയർപ്പു തുള്ളികളെ ഞാൻ മാത്രമേ കണ്ടുള്ളൂ. അവ യഥാസമയം നീക്കം ചെയ്യാൻ ഫാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നു. ദ്രാവകം ഒരു സിപ് എടുത്തിട്ട് ഗ്ലാസ് ഞാൻ താഴ്ത്തി പിടിച്ചു. ഒള്ളത് പറയണമല്ലോ നല്ല സൊയമ്പൻ ഓറഞ്ച് ജ്യൂസ് ആ സമയത്ത് എന്തുകൊണ്ടും ഒരു അനിവാര്യത ആയിരുന്നു. പറഞ്ഞു കൊടുത്തത് പോലെ കുട്ടിയുടെ മുഖത്തു നോക്കി ഉടനെ തന്നെ ഗ്ലാസ് എടുത്തു, അടുത്ത സെക്കന്റിൽ ഒന്നുകൂടി നോക്കി, കുട്ടി പോയി അമ്മയുടെ അടുക്കൽ നിന്നു, ഞങ്ങൾ ഇരുവരും ഒരു തവണ ഗ്ലാസ് മൊത്തി.

ക്രിട്ടിക്കൽ മൊമന്റ് ഇതാണ്‌ എന്നു തിരിച്ചറിഞ്ഞ് ഞാൻ അനിയനെ എല്ലാവർക്കുമായി പരിചയപ്പെടുത്തി. അതേ സമയം അച്ഛൻ അമ്മയെ വിളിച്ച് മൂപ്പരുടെ ഒപ്പം ഇരുത്തി. സുഖശീതളമായ ജ്യൂസ് നുകർന്നുകൊണ്ട് ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കുടുംബ വൃത്താന്തങ്ങളും വ്യക്തി വിവരങ്ങളും ചോദിച്ചറിഞ്ഞു. കാര്യം, പേരും പഠിപ്പും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും അറിയാമായിരുന്നതു കൊണ്ട് അതിന്റെ വിശദാംശങ്ങളാണ്‌ കൂടുതലും ചോദിച്ചത്. അവൻ വല്ലാതെ വീർപ്പുമുട്ടുന്നുണ്ടെന്ന് എനിക്ക് സാഹചര്യത്തിന്റെ പിരിമുറുക്കം കാരണം തോന്നി. പെട്ടെന്നുതന്നെ ചെറുക്കനും പെണ്ണിനും സ്വകാര്യമായി സംസാരിക്കാനുള്ള സമയം അനുവദിച്ചു. അതൊരു പത്തിരുപതു മിനിറ്റ് നീണ്ടതിനാൽ എനിക്ക് അവനോട് എന്തെന്നില്ലാത്ത അമർഷം തോന്നി. “എന്താ ചൂട്, അല്ലെ” എന്ന ക്ലീഷെ സംഭാഷണോദ്ഘാടന ഡയലോഗ് മുതൽ തുടങ്ങിയിട്ട് എന്റെ റേഞ്ച് പോകുന്ന ഒരു ഘട്ടമെത്തിയപ്പോളാണ്‌ പന്തികേടില്ലാത്ത ഒരു പുഞ്ചിരിയുമായി നായിക മെയിൻ സ്റ്റേജിലേക്കു തിരികെ വന്നതും പിന്നാലെ അവൻ പ്രവേശിച്ചതും. ഉള്ളിടത്തോളം കാര്യങ്ങൾ ഓകെ ആണെന്നു കണ്ട്, ‘വീട്ടുകാരുമൊക്കെയായി സംസാരിച്ച് ബാക്കി നടപടികൾ ആലോചിക്കാം’ എന്ന് എങ്ങും തൊടാതെ, എന്നാൽ പോസിറ്റീവ് ആയ ഒരു മറുപടിയും കൊടുത്ത് ഞങ്ങൾ ഇറങ്ങി.

തിരിച്ചുള്ള യാത്രയിൽ അവനിൽ സമ്മിശ്ര വികാരങ്ങൾ ആയിരുന്നു. എന്തായാലും ചെലവ് എന്റെ ആയതു കൊണ്ട്, നിനക്കു ആളെ ഇഷ്ടപ്പെട്ടു അല്ലെ എന്ന് ചോദിച്ചു.

“ഇഷ്ടപ്പെട്ടൂ...” എന്നാലും എന്തോ ബാക്കി നില്ക്കുന്നു എന്ന മട്ടിൽ ആയിരുന്നു മറുപടി.

“സംഭവം ഒക്കെ കണ്ടിടത്തോളം കൊള്ളാം. താല്പര്യം ഉള്ള രീതിയിലാ എല്ലാവരും സംസാരിച്ചെ. എന്നാലും എനിക്കൊരു...” അവനു പിന്നെയുമെന്തെല്ലാമോ അങ്കലാപ്പ്.

“അതിപ്പോ നീ തിരക്കിട്ടു ഒന്നും തീരുമാനിക്കണ്ട. വീട്ടുകാരും കൂടി വന്നു കാണണമല്ലോ. അന്നും നിങ്ങൾ തമ്മിൽ സംസാരിക്കൂ. വേണമെങ്കിൽ പിന്നെ എപ്പോളെങ്കിലും പുറത്തെവിടേലും വെച്ചു കാണൂ. നിങ്ങൾ തമ്മിൽ ഒരു സിങ്ക് ആകും എന്നു തോന്നുന്നെങ്കിൽ മാത്രം നമുക്ക് മുന്നോട്ട് പോയാൽ മതി. എന്തു പറയുന്നു.?”

“ഉമ്മ്..” മൂളലിൽ അവന്റെമറുപടി ഒതുങ്ങി.

മുൻ ധാരണ പ്രകാരം ഞാൻ ബാറിന്റെ പാർക്കിങ്ങിലേക്ക് വണ്ടി കയറ്റി.

ഓരോ തണുപ്പൻ ബിയർ ഉള്ളിലേക്കിറങ്ങാൻ തുടങ്ങിയപ്പോൾ അവൻ പറഞ്ഞു.

“ചേട്ടായീ, ഈ യാതൊരു പരിചയവും ഇല്ലാത്ത ഒരാളെ പരിചയപ്പെട്ട്, ‘ഇഷ്ഠപ്പെട്ട്’ ഒക്കെയും കെട്ടുക എന്നു പറഞ്ഞാൽ ഒരു സീനാണ്‌ അല്ലെ?”

എന്താണ്‌ അവന്റെ നീക്കമെന്നറിയാതെ ഞാൻ ഉഴറി.

“ആ, ആണ്‌.. എന്നാലും , അങ്ങനെ ഒക്കെ അല്ലെ പൊതുവിൽ കാര്യങ്ങൾ?”

“അപ്പോൾ എന്റെ ചോദ്യം ഇതാണ്‌.. ആ സ്ഥിതിക്ക് നമ്മൾ എന്തിനു ലൈഫിൽ കോമ്പ്രമൈസ് ചെയ്യണം?”

“കവി ഉദ്ദേശിച്ചത്?”

“നമുക്കീ ആലോചന ഡ്രോപ്പ് ചെയ്യാം?”

ഞാൻ ഞെട്ടി. “എന്നിട്ട്.. അല്ലല്ല.. എന്തിന്‌...?”

“ഇവളു വേറെ ആരെയേലും കല്യാണം കഴിക്കട്ടെ..!”

“നീ..??”

“ഞാൻ ഇന്നാളു ഒരു ആൾടെ കാര്യം പറഞ്ഞില്ലേ? ഓർക്കുന്നുണ്ടോ?”

ഉദ്വേഗം കാരണം ഞാൻ ബീയർ മഗ് വേഗം കാലിയാക്കി.

“ആ.. ഒണ്ട്! പണ്ട്. അതിനു്? ആ കേസ് മാര്യേജിലൊന്നും എത്തില്ല; തീർന്നു; തകർന്നു എന്നൊക്കെ നീ തന്നെയല്ലേ പറഞ്ഞത്? എന്നിട്ടിപ്പോ?”

“ഞാൻ അവളെ ഒന്നുകൂടി വിളിച്ചു സംസാരിക്കട്ടെ. അവളാകുമ്പോ, എനിക്ക് അവളെയും അവൾക്ക് എന്നെയും അറിയാം.. അതു തന്നെയല്ലെ അതിന്റെ ഒരു ഇത്..?”

ഞാൻ അല്പ നേരത്തേക്ക് ഒന്നും മിണ്ടിയില്ല. സംഭവം അവൻ പറഞ്ഞത് പോയിന്റാണ്‌.

“ഗുഡ് യാ. ആ സ്ഥിതിക്ക്... പിന്നെ.. ഒഴിച്ചുവെച്ച ബീയർ തണുപ്പു മാറും മുൻപേ അടിക്കുന്നതാണ്‌ ഇതിന്റെ ഒരത്!”

“ചേട്ടാ.. രണ്ടു ചിൽഡൂടെ പോന്നോട്ടെ. നാലു പൊറോട്ടയും ഒരു ബീഫ് റോസ്റ്റും ഒരു എഗ് ബുർജിയും കൂടെ!!”

(THE END)

Friday, March 27, 2020

ബ്ലോഗ്സാപ്പ് അഭിമുഖം

മലയാളം ബ്ലോഗര്‍മാരുടെ വാട്സാപ്പ് കൂട്ടായ്മയായ ബ്ലോഗ്സാപ്പിലെ അംഗങ്ങള്‍ 25.03.2020 തീയതിയില്‍ ഞാനുമായി നടത്തിയ ചോദ്യോത്തര പരിപാടിയില്‍ നിന്ന്-

Sari:ആദ്യ ചോദ്യം.. എന്ത് കൊണ്ടാണ് രാജിന്റെ ബ്ലോഗിന് ഓലപ്പീപ്പി എന്ന പേരിട്ടത്?
===ബ്ലോഗിൽ വരുന്ന കാലം നൊസ്റ്റാൾജിയ മലയാളി സമൂഹത്തെ ആകെ ഗ്രസിച്ച സമയം ആയിരുന്നു. ഞാനും വീട്ടിൽ നിന്നു അകന്നു നിൽക്കുന്ന സമയം. എനിക്ക് ഓലപ്പീപ്പി ഉണ്ടാക്കി തന്നിരുന്നത് അമ്മൂമ്മ ആണ്. അതുണ്ടാക്കാൻ എനിക്കറിയുകയും ഇല്ല. നാടൻ ചുവയുള്ള പഴയ ഓർമ്മകളുടെ അടയാളമായി ഓലപ്പീപ്പി എന്ന പേരിട്ടു.

Sari: രാജ് ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആണല്ലോ..പൊതുവെ സാധാരണ ജനങ്ങളോട് ഉദ്യോഗസ്ഥർ അധികാരത്തിന്റെ ഹുങ്ക് കാണിക്കുന്നത് കണ്ടിട്ടുണ്ട്.. എന്നെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടോ.. ചെയ്യുന്നവരെ കണ്ടിട്ടുണ്ടോ, ചെയ്യുന്നത് തടയാൻ ശ്രമിക്കാറുണ്ടോ?
===അധികാരത്തിന്റെ ഹുങ്ക് ആരോടും പ്രയോഗിച്ചിട്ടില്ല. അത്തരം സാഹചര്യമുള്ള ഓഫീസിൽ ജോലി ചെയ്തിട്ടില്ല. ജനസമ്പർക്കം താരതമ്യേന കൂടുതലുള്ള ചില ഓഫീസുകളില്‍ ദിനംപ്രതി അത്തരം സാഹചര്യങ്ങൾ ഉണ്ടാവാറുണ്ട്. പക്ഷേ ഇടപാടുകാരിൽ ചിലരോട് ഇടഞ്ഞിട്ടുണ്ട്, കനപ്പിച്ച് സംസാരിച്ചിട്ടുണ്ട്. ഉദ്ദേശിച്ച കാര്യം നടക്കാത്തതിൽ കലിപ്പിച്ചു വരുന്നവരോട് സമാധാനത്തിൽ കാര്യം പറഞ്ഞാൽ മനസ്സിലാകും എന്നാണ് അനുഭവം. നടക്കുന്ന കാര്യമല്ല എന്നാണെങ്കിൽ കൂടിയും ലളിതമായും സൗമ്യമായും പറഞ്ഞാൽ മിക്കവരും മനസ്സിലാക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ എന്റെ ഓഫീസിൽ നന്നേ കുറവാണ്. കലിപ്പ് സീനുകളിൽ ഇടപെടേണ്ടി വന്നിട്ടില്ല.

Sari: രാജ് ന്റെ ജോലിയിൽ 1 മുതൽ 5 വരെ റേറ്റിങ്ങ് തന്നാൽ എത്രയിൽ സ്വന്തം സ്ഥാനം റേറ്റ് ചെയ്യും (***** is 5ത് പൊസിഷൻ)?
===3.75/5

Anu: Techie ആയിരുന്നപ്പോൾ ആണോ govt. ഉദ്യോഗസ്ഥൻ ആയപ്പോൾ ആണോ ജീവിതം കൂടുതൽ ആസ്വദിക്കുന്നത്? ജോലി ഭാരമായി തോന്നുന്നത്/തോന്നിയിരുന്നത്?
===ചെയ്യുന്ന ജോലിക്ക് ജീവിതങ്ങളെ മാറ്റാൻ സാധിക്കുന്നു എന്നും കാണപ്പെടുന്ന റിസൾട്ട് ഉണ്ടാകുന്നു എന്നുള്ളതും സർക്കാർ ജോലിയിലാണ്. ടെക്കി ലൈഫ് മറ്റൊരു ജീവിതരീതി ആണ്. രണ്ടിനും ഗുണവും ദോഷവും ഉണ്ട്. ആത്മസംതൃപ്തി ഇവിടെത്തന്നെയാണ്. ജോലിഭാരത്തെപ്പറ്റി ഇപ്പോളും ആശയക്കുഴപ്പം തന്നെ. സർക്കാരിൽ ഭാരത്തിനു ഒട്ടും കുറവില്ല. കൊടിവച്ച വക്കീലന്മാർ തയ്യാറാക്കുന്ന ഹർജികൾക്കാണ് പത്താം ക്ലാസ് ക്വാളിഫിക്കേഷൻ വച്ച് എതിർസത്യവാങ്മൂലം തയ്യാറാക്കുന്നത്. അത് ഭാരം തന്നെ ആണ്. പൊതുവായി പറഞ്ഞാൽ ഭാരം കുറവാണ്. ഒരു മാസം 300 ഫയൽ ചെയ്യുന്നവനും 30 ഫയൽ ചെയ്യുന്നവനും ഒരേ ശമ്പളം. കഠിനമായ 10 ഫയൽ ചെയ്യുന്നതും ഈസി ആയ 100 ഫയൽ ചെയ്യുന്നതിനും ഒരേ സമയം വേണ്ടി വന്നേക്കാം. ഇതൊന്നും സർക്കാർ തലത്തിൽ അനലൈസ് ചെയ്യപ്പെടുന്നില്ല. ടെക് മേഖലയിൽ നമ്മളുടെ ഓരോ ഡെലിവറിക്കും കണക്കുണ്ട്. എടുക്കുന്ന ഭാരത്തിനു റിട്ടേൺ ഉണ്ട്.

Sari: ഗവണ്മെന്റ് ജോലി തന്നെ ആയിരുന്നോ ജീവിത ലക്ഷ്യം? ആ ലക്ഷ്യത്തിലേക്ക് എന്ന് മുതൽ പരിശ്രമം തുടങ്ങി? എപ്പോൾ വിജയിച്ചു?
===അല്ല. ഒരു ഭാഗ്യം പോലെ ലഭിച്ചതാണ് ഈ ജോലി. ആദ്യമായി എഴുതിയ ടെസ്റ്റിൽ. ഒരു വൺടൈം വണ്ടർ ആയി എന്നത് പിൽക്കാല യാഥാർത്ഥ്യം. നോട്ടിഫിക്കേഷൻ വന്ന ശേഷം തനിയെ പഠിച്ച് എഴുതിയതാണ്. പഠനം പൂർത്തിയായി ഒരു മാസത്തിനകം ജോലിക്ക് കയറി. അന്ന് കുടുംബത്തിലെ സാഹചര്യം മോശമായതിനാൽ സ്വർഗ്ഗം കിട്ടിയ പ്രതീതി ആയിരുന്നു. അഞ്ചോ ആറോ മാസത്തെ പരിശീലനം എന്നേ പറയാനുള്ളൂ.

Sari: ഗവണ്മെന്റ് ജോലി ആയത് കൊണ്ട് മാറി മാറി വരുന്ന പൊളിറ്റിക്കൽ പാർട്ടിക്കാർ പ്രശ്‌നം ആയിട്ടുണ്ടോ? ഒരനുഭവം വിശദീകരിക്കാമോ?
===തീർച്ചയായും. വളരെ രാഷ്ട്രീയ ഇടപെടൽ ഉള്ള മേഖലയാണ്. സർവ്വീസ് സംഘടനകൾ അതാത് മാതൃരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കണ്ട്രോളില്‍ ആണ്.

Sari: മോളെ കുറിച്ചുള്ള സ്വപ്നങ്ങൾ, അവൾ താങ്കളുടെ സങ്കല്പത്തിൽ എങ്ങനെ, എന്തായി തീരണാമെന്നാണ്?
===ധാരാളം ചോദ്യങ്ങൾ ചോദിക്കുന്ന, ഇന്ററാക്റ്റീവ് ആയ, പ്രസന്നവതിയായ കുട്ടിയാണ് അവൾ. ഞാനും അവളും കൂടുമ്പോൾ ആനന്ദദായകമായ ഒരു ഹാർമണി രൂപപ്പെടുന്നത് ആസ്വദിക്കാറുണ്ട്. വലുതാവുമ്പോൾ നീ പഞ്ചായത്ത് മെമ്പറാകുമെന്നാണ് ഞാൻ തമാശ പറയാറുള്ളതെങ്കിലും ഒരു അധ്യാപികയോ മറ്റോ ആകുമെന്നാണ് എനിക്ക് തോന്നാറുള്ളത്. സേവനമേഖലയിലോ ആൾക്കാരുടെ ജീവിതത്തിനു ക്ഷേമം നൽകാനാവുന്ന ഒരു പൊസിഷനിലോ അവളെ കാണാൻ ആഗ്രഹിക്കുന്നു.

Sari: അടുത്തിടെ ഇട്ട മൂന്ന് ബ്ലോഗ് പോസ്റ്റുകളിലും അന്ധകാരം എന്നത് വല്ലാതെ ഉപയോഗിച്ചതായി എനിക്ക് തോന്നി. പൊതുവെ ഇരുട്ട് ആശയറ്റതിന്റെ പ്രതീകമായി കരുതുമ്പോൾ എന്താണ് ഇരുട്ടിനോട് ഇത്ര പ്രിയം?
===അത് ഒരു റിഫ്ലക്ഷൻ ആണ്. ഞാൻ വളരെ ഇമോഷണൽ ആയ ഒരാളാണ്. മനസിനു സന്തോഷം തോന്നുമ്പോൾ ഞാൻ അത് അളവറ്റ് ആസ്വദിക്കും. സംഘർഷങ്ങളിൽ, സങ്കടങ്ങളിൽ ആയിരിക്കുമ്പോൾ അത് ലഘൂകരിക്കാൻ എഴുത്ത് ഉപകാരപ്പെടാറുണ്ട്. എന്റെ മികച്ച വാക്കുകൾ വന്നിട്ടുള്ളത് കനത്ത മനഃസംഘർഷങ്ങൾക്കിടയിലാണ്. ഉള്ളിലെ നെഗറ്റിവിറ്റി എഴുത്തിലൂടെ ഒഴുക്കിവിടുന്നു എന്നും പറയാം.

Devadas Samantharan: മേലുദ്യോഗസ്ഥർ പറയുന്നതിനനുസരിച്ച് ധാർമ്മികതയ്ക്ക് എതിരായി പ്രവർത്തിക്കേണ്ടിവരുമ്പോഴത്തെ മാനസികാവസ്ഥയെ എങ്ങനെ നേരിടും?
===നമ്മുടെ ലെവലിനു അനുസരിച്ച് അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കാറുണ്ട്. അതിനായി സഹപ്രവർത്തകരെയും സീനിയേഴ്സിനെയും ആശ്രയിക്കാറുണ്ട്. എന്റേത് ഒരു ഡിസിഷൻ മേക്കിങ് പോസ്റ്റ് അല്ലാത്തതിനാൽ അധികം ബേജാറാകേണ്ടതില്ല. അങ്ങനെയുള്ള ഓർഡറുകൾ നടപ്പാക്കേണ്ടി വരുമ്പോൾ സ്വന്തം എല്ലിൽ പിടിക്കാതിരിക്കാനുള്ള പോംവഴികൾ ഫയലിലും കത്തുകളിലും ഉത്തരവുകളിലും ഉൾപ്പെടുത്തും. ഉദ്യോഗസ്ഥർ സർക്കാരിന്റെ ടൂൾസ് ആണെന്ന് കരുതിയാൽ ആ മനഃപ്രയാസങ്ങൾ പെട്ടെന്ന് തീരും.

Sari: ഇടുക്കി ജില്ലക്കാരുടെ 2 പ്രത്യേകതയും രണ്ട് നെഗറ്റീവ്സും പറയാമോ?
===ഇടുക്കിക്കാർ പൊതുവേ അധ്വാനശീലരും മനോവീര്യം ഉള്ളവരുമാണ്; ബസ്സിറങ്ങി ഒരു കി.മീ. കൂടി പോകാനുണ്ടെങ്കിൽ ആ ദൂരം നടക്കാൻ തയ്യാറാവും ഇടുക്കിക്കാരൻ. ‘ലൗഡ് സ്പീക്കറി’ലെ ‘മൈക്കി’നെപ്പോലെ സംസാരത്തിലും ഭാവപ്രകടനങ്ങളിലും ലൗഡ് ആണ് പൊതുവേ ഇവിടത്തുകാർ.

ഇടുക്കിക്കാർ പിന്നോക്കക്കാർ ആണെന്നും അപരിഷ്കൃതർ ആണെന്നും വള്ളിയേൽ തൂങ്ങികൾ ആണെന്നും പതിറ്റാണ്ടുകളായി പരിഹസിക്കപ്പെടുന്നവർ ആണ്. അത് അസഹനീയമാണ്. അതിനെതിരേ തെറി വരെ വിളിച്ചു കളയും. മറ്റൊന്ന് നഗരജീവിതത്തോട് ചേർന്ന് പോകാനുള്ള മടി. ഇന്നത്തെ തലമുറയ്ക്ക് മാറ്റം വരുന്നുണ്ട്. ഇടുക്കി വിട്ടാലുള്ള കാലാവസ്ഥ പോലും അവർക്ക് അസഹനീയമാണ്; എനിക്കും.

Sari: Transgender എന്നവരെ താങ്കൾ എങ്ങനെ നോക്കി കാണുന്നു?
===ഞാൻ അത്തരം ആൾക്കാരുമായി ഇന്നു വരെ ഇടപെട്ടിട്ടില്ല. എന്തായാലും കഴിഞ്ഞ മൂന്നാലു വർഷം കൊണ്ട് എനിക്ക് അവരോടുള്ള മനോഭാവം പാടെ മാറി എന്ന് അഭിമാനപൂർവ്വം പറയാം.

Sari: താഴെ പറയുന്നവരെ പറയുമ്പോൾ ആദ്യം മനസിൽ വരുന്ന കാര്യങ്ങൾ പറയാമോ
1. സമാന്തരൻ
2 ദിവ്യ കല്ലോലിനി
3 ഏരിയൽ ഫിലിപ്
4. മുരളി മുകുന്ദൻ
5. ഗൗരീനാഥൻ(Sari)
===1. സമാന്തരനുമായി രണ്ടു വട്ടമേ ഞാൻ സംസാരിച്ചിട്ടുള്ളൂ എന്ന് തോന്നുന്നു. ഒരു അസാധ്യ മനുഷ്യൻ ആണ്. ബ്ലോഗ്സാപ്പിലെ ഒരു മെമ്പറോടൊപ്പം ഒരു ദിവസം ചെലവിടാൻ അവസരം വന്നാൽ ഞാൻ തെരഞ്ഞെടുക്കുന്നത് സമനെ ആവും. ആ പേരു കേട്ടാൽ ആദ്യം മനസ്സിൽ വരുന്നത് മൂപ്പര്‍ ട്രെയിൻ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ആ സീനാണ്. വെയിലിൽ തിളങ്ങുന്ന നീളൻ പാളങ്ങളിലേക്ക് നോക്കി സിഗ്നലുകൾക്കനുസരിച്ച് ഒരു ലോഹപ്പാമ്പിനെ തെളിക്കുന്ന തേരാളി!
2. ദിവ്യ-സുധിമാരുടെ വീട്, പരിസരം, അവിടെ പോയതിന്റെ ഓർമ്മകൾ. പിന്നെ ഇപ്പോ ചില പാലക്കാടൻ ചിത്രങ്ങളും.
3. പരസ്യഭരിതമായ അദ്ദേഹത്തിന്റെ ബ്ലോഗ് പേജ് തന്നെ!
4. അദ്ദേഹത്തിന്റെ ഏതാനും പോസ്റ്റുകൾ വായിച്ചിട്ടുണ്ടെന്നല്ലാതെ പ്രത്യേകിച്ച് ഒന്നുമില്ല. അമ്മയെക്കുറിച്ചുള്ള പോസ്റ്റ്.
5. ലെയ്ത്തിൽ ഇരുമ്പ് ഗ്രൈൻഡ് ചെയ്യുമ്പോളൊക്കെ തീപ്പൊരി തെറിക്കില്ലേ? അതുപോലെ ജീവിതത്തിൽ അനുഭവങ്ങൾ മൂർച്ച വരുത്തിയപ്പോൾ പഴുത്ത് തീ തുപ്പിയ ഒരു അസാമാന്യ സ്ത്രീ.

Sari: ഓൺലൈൻ ലോകത്ത് താങ്കൾ വെളിപ്പെടുത്താത്ത താങ്കളുടെ മൂന്ന് സ്വഭാവസവിശേഷതകൾ പറയാമോ?
===ഒന്ന്. എന്റെ പിന്തുണയോടെ എന്റെ ഒരു സുഹൃത്ത് കള്ളപ്പേരിൽ ട്രോൾസ് ഇടാറുണ്ട്. റെസ്പോൺസ് ആയിരം കടക്കുമ്പോൾ(k അടിക്കുക എന്ന് പറയും) അവൻ പറയും ഒറിജിനൽ ഐഡിയിൽ ഇട്ടാൽ മതിയാരുന്നെന്ന്!

രണ്ട്. വാട്സാപ്പിൽ വരുന്ന നല്ലൊരു പങ്ക് വീഡിയോ/യുട്യൂബ് ലിങ്കുകൾ ഞാൻ ഓപ്പൺ ചെയ്യാറുപോലുമില്ല.

മൂന്ന്. ഫാൻഫൈറ്റ്ക്ലബ് മുതലായ ചില ഗ്രൂപ്പുകളിലെ അശ്ലീലവും അല്ലാത്തതുമായ തമാശകൾ ആസ്വദിക്കാറുണ്ട്. എന്നാൽ അവയ്ക്ക് ലൈക്ക് / കമന്റ് ഒന്നും ചെയ്യില്ല.

Rajeswari: ജീവിതത്തിൽ സ്വസ്ഥമായി ഇരിക്കാൻ അത്യാവശ്യം എന്ന് തോന്നുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?
===പണത്തെ കുറിച്ച് ടെൻഷൻ ഇല്ലാതിരിക്കുക. സന്തോഷങ്ങളും സങ്കടങ്ങളും പങ്കിടാൻ‌ ആൾക്കാർ ഒപ്പമുണ്ടാവുക. ആരുടെയെങ്കിലുമൊക്കെ വിലപ്പെട്ടവരായിരിക്കുക.

Rajeswari: വ്യക്തി ബന്ധങ്ങളിൽ ആത്മ സമർപ്പണം ആണോ, dominance ആണോ അതോ പരസ്പരമുള്ള പങ്ക് വയ്ക്കൽ ആണോ മുന്നിട്ട് നിൽക്കുന്നത്?

===മേൽക്കോയ്മ നമുക്ക് ഇന്നല്ലെങ്കിൽ നാളെ മടുക്കും. ആത്മസമർപ്പണത്തെക്കാളും പങ്കുവെയ്ക്കൽ ആണ് ബന്ധങ്ങളെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നത്. ചിലപ്പോൾ ആത്മസമർപ്പണങ്ങൾ സ്വയം പ്രഖ്യാപിത തടവറകൾ ആയി മാറുന്നുണ്ടല്ലോ.

Rajeswari: ലഹരി ജീവിതത്തിൽ എത്ര മാത്രം സ്വാധീനം ചെലുത്തുന്നുണ്ട്? അവ വ്യക്തി എന്ന നിലയിൽ ഉള്ള productivity കൂട്ടുകയാണോ കുറയ്ക്കുകയാണോ ചെയ്യുന്നത്?
===ലഹരി എന്റെ ഒരു പേർസണൽ എൻജോയ്മെന്റ് ആണ്. അതുമൂലം മറ്റൊരാൾക്ക് പ്രത്യക്ഷമായ പ്രയാസമോ നഷ്ടമോ ഉണ്ടാക്കാതിരിക്കാൻ നോക്കുന്നുണ്ട്. മദ്യപിച്ചാൽ കുറെകൂടി ഡിസിപ്ലിൻഡ് ആണ് ഇപ്പോള്‍. ലഹരി ഔദ്യോഗിക ജീവിതത്തിൽ പ്രൊഡക്റ്റിവിറ്റി കൂട്ടാറില്ല.

Rajeswari: ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള വ്യക്തികളുടെ സവിശേഷതകൾ പറയാമോ?
===മഹാന്മാരല്ലാത്തവരുടെ : കഠിനാധ്വാനം, അർപ്പണബോധം, proactiveness. എനിക്ക് അത്ര നേടാൻ പറ്റിയിട്ടില്ലാത്ത ഗുണങ്ങൾ.

Sari: ഈ ഗ്രൂപ്പിന് ഡെഡിക്കേറ്റ് ചെയ്യാൻ ഒരു പാട്ട് ആവശ്യപ്പെട്ടാൽ താങ്കൾ ഏത് പാട്ട് ഡെഡിക്കേറ്റ് ചെയ്യും?
===റാൻഡം പിക്ക് - പലവട്ടം പൂക്കാലം വഴിതെറ്റി...

Sari: നിർഭയ കൊലക്കേസിലെ പ്രതികളെ തൂക്കി കൊല്ലുന്നതിന് എതിരെയും അനുകൂലിച്ചും ഉള്ള വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ട്. താങ്കളുടെ നിലപാട് എന്താണ്?
===ഉറപ്പായും അവർക്ക് പരമാവധി ശിക്ഷ നൽകണം എന്നു തന്നെയാണ് അഭിപ്രായം. അത് വൈകിപ്പോയെന്നേ പരാതി ഉള്ളൂ. ഗോവിന്ദച്ചാമിക്കും അത് കിട്ടണം.

Sari: ക്രൂരമായ ശിക്ഷകൾ കുറ്റവാളികളെ കുറക്കുമെന്നാണോ താങ്കൾ കരുതുന്നത്?
=== മനുഷ്യൻ സ്വയം തിരുത്തുന്നില്ലെങ്കിൽ സിസ്റ്റം ആ ജോലി ഏറ്റെടുക്കും. കറക്റ്റീവ് മെഷേർസ് ക്രിമിനൽ മനസ്സുകളെ പരിവർത്തനപ്പെടുത്തി മാലാഖ ആക്കിക്കളയും എന്ന് അന്ധമായ വിശ്വാസമൊന്നും എനിക്കില്ല. ശിക്ഷയോടുള്ള ഭയം കൊണ്ടുകൂടിയേ കുറ്റങ്ങൾ കുറയ്ക്കാനാകൂ. തീരദേശ നിയമം ലംഘിച്ചാൽ കെട്ടിടം പൊടിയാക്കുമെന്ന് വന്നതോടെ ഇനി അത്തരം ശ്രമങ്ങൾ കുറയും. പിഴ കൂടിയപ്പോൾ ട്രാഫിക് ലംഘനങ്ങൾ കുറഞ്ഞു എന്നാണ് എന്റെ അനുഭവം. കോഡ്രൈവർ യാത്രികനും സീറ്റ് ബെൽറ്റ് ഇട്ടു. പിൻയാത്രക്കാരനും ഹെൽമെറ്റ് വെച്ചു. കർഫ്യൂ ലംഘിച്ച് പുറത്തിറങ്ങിയാൽ അടികിട്ടും/അകത്താകും എന്ന് വന്നതോടെ ഇന്ന് നല്ല മാറ്റം വന്നില്ലേ?

Sari: കെട്ടിട നിർമ്മാണം പോലത്തെ നിയമങ്ങളിൽ ബാധകമായത് പോലെ, ക്രിമിനൽ, അതായത്‌ റേപ്പ് പോലുള്ളവ കുറയും എന്ന് വിശ്വസിക്കുന്നുണ്ടോ?
===റേപ്പ് കുറയണമെങ്കിൽ ചികിൽസ വിത്തിൽ നിന്നേ തുടങ്ങണം. ശിക്ഷ കടുപ്പിച്ചത് കൊണ്ട് മാത്രം മാറ്റം വരില്ല. എന്നിരുന്നാലും നിയമസംവിധാനത്തോടുള്ള പേടിക്ക് സിവിൽ/ക്രിമിനൽ/നോൺ ബെയ്ലബിൾ/പെറ്റി എന്ന ഭേദമൊന്നും ഇല്ലെന്നാണ് തോന്നുന്നത്. സ്ത്രീസുരക്ഷ ഒരു വലിയ വിഷയമാണ്.

Sari: ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച അമ്മയും ഭാര്യയുമല്ലാത്ത ഒരു വനിതയെ കുറിച്ച് പറയാമോ? എന്ത് കൊണ്ട് എന്നും വിശദീകരിക്കുക?
===ആദ്യം മനസിൽ വരുന്ന പേര് രജനി ബാലകൃഷ്ണൻ ആണ്. കേരള പൊലീസിൽ സീനിയർ വനിതാ കോൺസ്റ്റബിൾ ആണ്. എന്റെ ഇരുപതുകളുടെ തുടക്കത്തിൽ അങ്ങനൊരു സൗഹൃദം ലഭിച്ചത് വിലപ്പെട്ട ഭാഗ്യം തന്നെ ആണ്. എനിക്ക് ഈ ജോലി കിട്ടാനുള്ള ശ്രമങ്ങൾക്ക് മോട്ടിവേഷൻ ഇവരാണ്. 17 കൊല്ലമായി തുടരുന്ന സൗഹൃദം.

Anu: ബിവറേജസ് അടയ്ക്കാൻ ഉള്ള തീരുമാനത്തെ എങ്ങനെ കാണുന്നു? കയ്യിൽ സ്റ്റോക്ക് ഇല്ലാത്ത മദ്യപൻമാരെ ഇത് മാനസികമായി ബാധിക്കാൻ സാധ്യതയുണ്ടോ?
===അടയ്ക്കാതെ തരമില്ലല്ലോ. മുൻപേ അടയ്ക്കേണ്ടതായിരുന്നു. ഒരു സ്ഥിരം കുടിയൻ അല്ലാഞ്ഞിട്ടും അടയ്ക്കാൻ പോകുന്നു എന്ന് കേട്ടപ്പോൾ എനിക്കുപോലും ഒരു വല്ലാഴിക തോന്നുന്നുണ്ട്. അപ്പോൾ മുഴുക്കുടിയന്മാരുടെ കാര്യം പറയണോ. ഇവിടെ ഫീലിങ്സിനു സ്ഥാനമില്ല.

Sudhi Arackal: നമ്മുടെ ഇന്നത്തെ സാമൂഹ്യജീവിതത്തിൽ ഉടനടി മാറ്റം വരുത്തണം എന്ന് രാജ് ആഗ്രഹിക്കുന്ന മൂന്നു കാര്യങ്ങൾ?
===മതങ്ങളുടെ അമിതമായ സ്വാധീനവും മുതലെടുപ്പും, TRP ബേസ്ഡ് മീഡിയ, വിദ്യാഭ്യാസമില്ലാത്ത ഭരണകർത്താക്കൾ / മക്കൾ രാഷ്ട്രീയം.

Sudhi Arackal: അവിസ്മരണീയമായ 3 കാര്യങ്ങൾ?
===ആദ്യ പ്രണയം, വിവാഹം, IT രംഗത്ത് ജോലിചെയ്ത കാലഘട്ടം.

Sudhi Arackal: മറക്കാൻ ആഗ്രഹിക്കുന്ന 1 കാര്യം??
===2018 ഒക്ടോബർ 21 നു സംഭവിച്ച ആക്സിഡന്റും ബന്ധപ്പെട്ട മാനസിക സംഘർഷങ്ങളും.

Sudhi Arackal: ഭാവിയിൽ IAS കിട്ടിയാൽ ആദ്യം ചെയ്യുന്ന കാര്യം എന്തായിരിക്കും?
===അങ്ങനെ ഒരു സ്വപ്ന പദ്ധതി ഇല്ല. തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകാനുള്ള പദ്ധതികളോട് ഇഷ്ടമാണ്. യഥാർത്ഥത്തിൽ അത് നിലവിൽ വന്നു കഴിഞ്ഞു.

Vinod Kuttath: പഴയ രാജഭരണ കാലത്തെ രാജാവ്, മന്ത്രി, ഭടൻ, ജനം ഇങ്ങനെയാണ് നിർവഹിച്ചിരുന്നത്. എന്നാൽ ഇന്നീ ജനാധിപത്യ കാലത്ത് ഈ നിർവചനം എങ്ങിനെയാണ്? ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ എന്ന രീതിയിൽ രാജിന്റെ നിർവചനത്തെ എങ്ങനെ നോക്കി കാണുന്നു? ചെറിയൊരു മാറ്റം വരുത്തി ഒരു സാധാരണ മനുഷ്യൻ ആയിരുന്നെങ്കിൽ ഈ വ്യവസ്ഥിതിയെ എങ്ങനെ നിർവ്വചിക്കുമായിരുന്നു?
===രാഷ്ട്രീയ നയം. മന്ത്രിസഭ/ലജിസ്ലേച്ചർ. ഉദ്യോഗസ്ഥർ. ജനം.
ഇടയ്ക്ക് തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും എന്തിനേറെ തുക്കടാ രാഷ്ട്രീയക്കാരും വരെ ഏറിയും കുറഞ്ഞും വരും. ഒരു complex multilayered decentralized system എന്നാണ് വെയ്പ്പ് എങ്കിലും രാഷ്ട്രീയത്തിനു മേലെ ഒന്നും പറക്കില്ല. എന്റെ ഉദ്യോഗവും പൊതുജനത്തിന്റെ അവസ്ഥയും തമ്മിൽ വലിയ അന്തരമില്ല. ഉദ്യോഗമുള്ളതു കൊണ്ട് ചില പ്രിവിലെജുകൾ ഉണ്ട്. നടന്നു നേടേണ്ട കാര്യങ്ങൾ വിളിച്ചു നേടാനൊക്കെ പറ്റും. പൊതുജനത്തിനു സ്വാതന്ത്ര്യം കൂടുതലുണ്ട്. ഉദ്യോഗസ്ഥരുടെ കയ്യും കാലും നാക്കും കെട്ടിയിട്ടിരിക്കുകയാണ്.

Utopian: അതുപിന്നെ ലെജിസ്ലേച്ചറിന്റെ താഴെയല്ലേ ബ്യൂറോക്രസി വരൂ ജനാധിപത്യത്തിൽ. You mean it should be versa?
===താഴെയാണ്. എങ്കിലും അന്യായമായ രാഷ്ട്രീയ ഇടപെടലുകൾ ഈ സംവിധാനത്തിന്റെ ബാലൻസ് തെറ്റിക്കും.

Sari: എന്താണ് ഒരു വ്യക്തിയുടെ സൗന്ദര്യം താങ്കളുടെ അഭിപ്രായത്തിൽ?
===പെരുമാറ്റം + പ്രസന്നത.

Sari: എഴുത്തുകാരിൽ പ്രിയപ്പെട്ട ഒരാൾ, അയാളുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതി?
===ബഷീറിന്റെ ശൈലി ഇഷ്ടമാണ്. ഈ അടുത്തകാലത്ത് വായിച്ചതിൽ ജയമോഹന്റെ 'നൂറു സിംഹാസനങ്ങൾ' കറക്കിയെറിഞ്ഞുകളഞ്ഞു.

Utopian: ഇരട്ടപ്പേര് (കൾ) ഉണ്ടോ?
===ഉണ്ടായിരുന്നു.

Utopian: കോളേജ് കാലത്തെ എങ്ങനെ അടയാളപ്പെടുത്തുന്നു? ഏറ്റവും നല്ല ഓർമ്മ? (പ്രണയമല്ലാതെ )
===എടുത്തു പറയത്തക്ക ഗുണമുള്ള ഒരു സ്റ്റുഡന്റ് ആയിരുന്നില്ല ഞാൻ. സർവ്വവ്യാപിയായി നിന്നിരുന്നു എന്ന് സ്വയം തോന്നുന്നു. ഡിഗ്രി കാലത്തെ ഇലക്ഷൻ ക്യാമ്പെയ്നുകൾ രസകരമായ അനുഭവങ്ങളാണ്.

Utopian: വകുപ്പിൽ അഴിമതി നടക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ? ജോലിയുമായി ബന്ധപ്പെട്ട് 1.നിസ്സഹായത, 2.ധാർമികരോഷം, 3.അഭിമാനം തോന്നിയ സന്ദർഭങ്ങൾ വിവരിക്കാമോ?
=== അഴിമതി എല്ലായിടത്തും ഉണ്ട്. ചില സർക്കാർ പരിപാടികൾക്ക് ഗവ. ഫണ്ടിങ് വളരെ കുറവായിരിക്കും. അങ്ങനെ വരുമ്പോൾ കീഴാഫീസുകൾ വഴി പിരിവ് നടക്കും. എത്ര സ്ട്രെയ്റ്റ് ആയ ഓഫീസറും ആ സമയത്ത് ചില ഒത്താശകൾ ചെയ്യാൻ ബാധ്യസ്ഥരാകും. അതാണ് നിസ്സഹായത. അധികാരകേന്ദ്രങ്ങളിൽ ചിലരുടെ ഇടിച്ചു കയറുന്ന സ്വഭാവം കൊണ്ട് ഒരേ വിഷയത്തിൽ രണ്ടുതരം നീതിയൊക്കെ നടപ്പാകുമ്പോൾ അമർഷം തോന്നാറുണ്ട്. ഒരു പാവപ്പെട്ടവന്, സിസ്റ്റത്തെ കുറിച്ചു വലിയ ധാരണയില്ലാത്ത ഗതികെട്ടവന് ഒരു കാര്യം നടത്തിക്കൊടുക്കുമ്പോൾ കിട്ടുന്ന തൃപ്തിയും അഭിമാനവും സർക്കാർ സേവനത്തിന്റെ മാത്രം ഗുണമാണ്. അപ്പൻ വെട്ടിപ്പിടിച്ച ഭൂമിക്ക് മകൻ പട്ടയം വാങ്ങുന്നതും ഒക്കെ.

Utopian: ഈ പട്ടയം വിഷയം ശരിക്കും എന്താണ്? ഇടുക്കിയിൽ ആണ് കൂടുതലും കേൾക്കാറ്. പട്ടയം വിതരണം ചെയ്തു എന്നൊക്കെ. ഭൂരഹിതർ ആയ ആളുകൾക്ക് ഭൂമി കൊടുക്കുന്ന ഏർപ്പാട് ആണോ? എന്താണ് അതിന്റെ criteria? ഉള്ളുകള്ളികൾ?
===ലളിതമായി പറഞ്ഞാൽ സർക്കാർ ഭൂമി പണ്ടുമുതൽ കൈവശം വച്ച് കൃഷി നടത്തി വരുന്നവർക്ക് സർക്കാർ സ്ഥലവിസ്തീർണ്ണത്തിനു ആനുപാതികമായ ചില തുകയൊക്കെ വാങ്ങിയ ശേഷം കൈവശക്കാരനു അവകാശം രേഖയാക്കി നൽകുന്നു. സർക്കാർ ഭൂമി സ്വകാര്യ ഭൂമി ആകുന്നു. അയാൾ ഭൂവുടമ ആകുന്നു. സർക്കാരിനു കരം(ഭൂനികുതി) ലഭിക്കുന്നു. അയാൾക്ക് ആ ഭൂമി ഈടുവെയ്ക്കാനോ അനന്തരാവകാശികൾക്ക് നിയമാനുസൃതം ഭാഗം വെയ്ക്കാനോ വിറ്റുതുലയ്ക്കാനോ ഒക്കെ പറ്റുന്നു. ചുരുക്കത്തിൽ അയാൾടെ ജീവിതം വേറേ ലെവലാകുന്നു.
“ഓഹോ.. തനിക്ക് പട്ടയം കിട്ടുവാ അല്ലെ.. ഇത്ര സെന്റ്... അതിന്റെ ഇപ്പോളത്തെ വിലയെന്നതാ.‌. എത്ര ലക്ഷങ്ങളാ.. ഞാനല്ലേ സ്ഥലമളന്ന് മഹസർ എഴുതുന്നത്.. തന്നേരെ എനിക്ക് ഒരു പതിനായിരം..” - ഇതാണ് ഉള്ളുകള്ളി.

Utopian: എല്ലാവർക്കും ഗുണം അല്ലേ..
===അല്ല.

Utopian: അപ്പൊ എന്ത് മാനദണ്ഡം ആണ് ഇങ്ങനെ പട്ടയം കൊടുക്കുന്നതിന്നു ഉള്ളത്? For eg. ഞാൻ പോയി അനധികൃതമായി കുറച്ച് സ്ഥലത്ത് കൃഷി ചെയ്താൽ ഭാവിയിൽ എനിക്ക് പട്ടയം കിട്ടുമോ? പരമാവധി എത്ര ഏക്കർ ഭൂമി ഇങ്ങനെ പട്ടയം വഴി ഒരാൾക്ക് കിട്ടാൻ വകുപ്പുണ്ട്?
===ഇല്ല. ഇടുക്കിയിൽ മുഖ്യമായും പ്രാബല്യത്തിൽ ഉള്ള രണ്ടു നിയമങ്ങളിൽ ഒന്നിൽ 1971 നും മറ്റതിൽ 1977 നും മുൻപ് കൈവശം ഉണ്ടായിരിക്കണം. അല്ലെങ്കിൽ അന്നു കൈവശമുള്ള ആളിൽ നിന്നു കൈമാറി വന്നതെന്ന് തെളിയിക്കുന്ന രേഖകൾ വേണം. അവകാശപ്പെടുന്ന കൈവശ കാലയളവ് ബോധ്യപ്പെടുന്ന തരത്തിൽ കൃഷി വേണം. പരമാവധി ഒരു കുടുംബത്തിന് നാലേക്കർ വരെ കിട്ടാൻ വകുപ്പുണ്ട്.
Divya Sudhi: ചോറുണ്ടോ ?
===ഉണ്ടു. :)

Devadas Samantharan: ഏറ്റവും അടുത്ത സുഹൃത്ത് എന്നൊരാൾ ഉണ്ടോ ? അയാൾ നിങ്ങളെ സ്വാധീനിക്കുന്നതെങ്ങനെ?
===തീർച്ചയായും ഉണ്ട്. In everyday, in every way making me better. മനോഹരമായ കൊടുക്കൽ വാങ്ങലുകളിലൂടെ.

Divya Sudhi: സ്വയം നിർവചിക്കുന്നത് എങ്ങനെ?
===A man who is still in search of his mission on earth.

Divya Sudhi: സെർച്ച്‌ ഓഫ് മിഷൻ എന്ന് പറയുമ്പോൾ മിഷൻ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്ന് തന്നെ അല്ലേ? അതോ പൂർത്തീകരിച്ചിട്ടില്ല എന്നാണോ ഉദ്ദേശിച്ചത്?
===കണ്ടെത്തിയിട്ടില്ല എന്നു തന്നെ ആണ്.

Samantharan: വീട്ടുവൈദ്യങ്ങളിൾ ഇടുക്കിക്കാർ കഴിവുള്ളവരാണ്. രാജും വീട്ടാരും എങ്ങനെ?
===യഥാസമയം അത്തരം ഒറ്റമൂലികളും വീട്ടുമരുന്നുകളും കിട്ടാറുണ്ട്.

Divya Sudhi: മറ്റുള്ളവരെ അളക്കുന്നത് എങ്ങനെ?
===ത്രാസ് വെച്ച് കിലോഗ്രാം കണക്കിനും ടേപ്പ് വെച്ച് അടി, ഇഞ്ച് / മീറ്റർ, സെ.മീറ്റർ എന്നീ വിധത്തിലും അളക്കുകയും അളവുകളെ വിലയിരുത്തുകയും ചെയ്തുവരുന്നു. കൂടാതെ mm Hg, bpm മുതലായ അളവുകളും ഉണ്ട്. മാനസികമായി ഒരു ഇന്റേണൽ സ്പ്ക്ട്രോമീറ്റർ കൊണ്ടും അളക്കുന്നു. അതിന്റെ കാലിബ്രേഷൻ സെറ്റിങ്സ് വെളിപ്പെടുത്താനാവില്ല.

Divya Sudhi: ഈ സെറ്റിംഗ്സ് ശരിയാണെന്നു അതായത് ഓരോരുത്തരെയും അളന്നത് / മനസ്സിലാക്കിയത് ശരിയാണെന്നു വിശ്വസിക്കുന്നുണ്ടോ?
===mm Hg (പ്രെഷർ) വല്ലാതെ താണും അളവിലധികം പൊങ്ങിയും നിൽക്കുന്നവരോട് അടുക്കാൻ സൂക്ഷിക്കണം. Beats per minute ചിലർക്ക് ഇടയ്ക്കിടെ മിസ്സ് ആകും. അങ്ങനെയുള്ളവരുമായി ഇടപെടുന്നത് ഒരു സുഖമാണ്. ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കേ 'സജീവമായ അന്തർധാര' സൂക്ഷിക്കുന്നവരെ തിരിച്ചറിയാനും നിലനിർത്താനും എളുപ്പമാണ്, സന്തോഷകരമാണ്. ഭൂരിഭാഗം അളവുകളും ശരിയാണ്. ചിലരിൽ പൂർണമായും അളക്കാനാകാത്തതിന്റെ തിരിച്ചടി ലഭിച്ചിട്ടുമുണ്ട്.

Devadas Samantharan: ഒരു വ്യക്തി എന്ന നിലയിൽ ജീവിതത്തിൽ ജീവിതപങ്കാളിയെ എത്ര ശതമാനം ഉൾപ്പെടുത്താനാവുന്നുണ്ട്?
===എല്ലാ തലങ്ങളിലും പൂർണ്ണമായി ഉൾപ്പെടുത്താൻ പറ്റാറില്ല.

Sudhi Arackal: അത് ഞാനായിരുന്നെങ്കിൽ എന്ന് ഏതെങ്കിലും വ്യക്തിയെക്കുറിച്ചു തോന്നിയിട്ടുണ്ടോ?
===ഇല്ല. അത് എനിക്കായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ട്.

Sudhi Arackal: ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമ?
===തീർത്ത് പറയാൻ പറ്റില്ല. എങ്കിലും മണിച്ചിത്രത്താഴ് ഒരു ഭേദപ്പെട്ട ഉത്തരം ആകും.

Sudhi Arackal: ഇന്ത്യ ലോകത്തിനു നൽകിയ വരദാനം എന്ന് തോന്നിയിട്ടുള്ള ഭാരതീയൻ?
===പഴയ മഹാന്മാരൊക്കെ അണ്ടർ ചാലഞ്ച് ആണ്. ഡോ. എ പി ജെ അബ്ദുൽ കലാം എന്നാണ് എന്റെ ലേറ്റസ്റ്റ് ഉത്തരം.

Sudhi Arackal: അസൂയ തോന്നിയിട്ടുള്ള കൂട്ടുകാർ? ഉണ്ടെങ്കിൽ എങ്ങനെ?
===ഒരുപാടുപേരോട് പോസിറ്റീവായ അസൂയ തോന്നിയിട്ടുണ്ട്. പലപ്പോഴും അവർ സൂക്ഷിക്കുന്ന മൂല്യങ്ങൾ കാരണമാണ്. വളരെ സൗമ്യമായും ആർദ്രമായും ഇടപെടുന്ന ഒരു കൂട്ടുകാരി എനിക്കുണ്ട്. അസൂയയോടെ ഞാൻ അനുകരിക്കാൻ ശ്രമിക്കുന്ന ഒരു ഗുണമാണ് അത്.

Sudhi Arackal: ബ്ലോഗർ എന്ന നിലയിൽ മറ്റു ബ്ലോഗർമാരോട് ഇടപെടുന്നതിൽ തെറ്റ് സംഭവിച്ചതായി തോന്നിയിട്ടുണ്ടോ?
===ഇല്ല.

Sudhi Arackal: നല്ല രീതിയിൽ ഇടപെട്ടിട്ടും തെറ്റിദ്ധരിക്കപ്പെട്ടാൽ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത്?
===Sort out ചെയ്യാൻ ശ്രമിക്കാറുണ്ട്. അല്ലെങ്കിൽ വിട്ടു കളയും. അങ്ങനെ ചെയ്യേണ്ടി വരുന്നതിൽ വിഷമം തോന്നാറുണ്ട്.

Sudhi Arackal: രാജ് ഒരു സ്ത്രീവിരുദ്ധൻ ആണെന്ന ആരോപണം ഉയർന്നാൽ അതിനെ എങ്ങനെ പ്രതിരോധിക്കും?
===അല്ലെന്ന് സ്ഥാപിക്കാൻ എന്റെ പക്കൽ കാരണങ്ങൾ ഉറപ്പായും ഉണ്ടാവും. അതിനു മുൻപ് എന്തിന്റെ അടിസ്ഥാനത്തിൽ അങ്ങനെ തീർച്ചപ്പെടുത്തി എന്ന് അന്വേഷിക്കും.

Sudhi Arackal: ഏതെങ്കിലും ഒരു രാജ്യത്തെ നശിപ്പിക്കാൻ അവസരം കിട്ടിയാൽ തെരഞ്ഞെടുക്കുന്ന രാജ്യം?
===വല്ലാത്ത ചോദ്യം. എനിക്കറിയാവുന്ന ഒരു രാജ്യത്തെയും നശിപ്പിക്കണമെന്നില്ല.

Sudhi Arackal: അച്ഛനമ്മമാരെക്കുറിച്ച്?
===അച്ഛൻ - സോമൻ - ജോലി : കൃഷി, അമ്മ - ഓമന - ജോലി : ഞങ്ങളെ നോക്കൽ. അച്ഛനമ്മമാർക്ക് സ്വന്തം മക്കൾ ബെസ്റ്റ് ആവും. എന്റെ അച്ഛനമ്മമാർ എനിക്കും ബെസ്റ്റ്. വളരെ അണ്ടർസ്റ്റാൻഡിങ് ആയ ആൾക്കാരാണ് അവർ. എനിക്ക് ആദ്യമായി ഒരാളെ ഇഷ്ടപ്പെട്ടെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും ഞാൻ അച്ഛനോട് നേരെവിളിച്ച് പറയുകയായിരുന്നു.

Sudhi Arackal: ഒരു പെൺകുഞ്ഞിന്റെ അച്ഛനും ഒരു ആൺകു ൽഞ്ഞിന്റെ അച്ഛനും തമ്മിൽ ഭൗതീകതലത്തിൽ എന്തെങ്കിലും വ്യത്യാസം ഉള്ളതായി തോന്നിയിട്ടുണ്ടോ?
===ഞാ‌ൻ പെൺകുഞ്ഞിന്റെ അച്ഛൻ മാത്രമേ ആയിട്ടുള്ളൂ. താരതമ്യം അനുഭവത്തിൽ ഇല്ല.

Udayaprabhan: ജീവിതത്തിൽ ആരെയെങ്കിലും അനുകരിക്കണം എന്ന് തോന്നിയിട്ടുണ്ടോ ?
===യേശുദാസ് നെ പോലെ പാടാൻ പറ്റിയിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. ജി വേണുഗോപാലിനെ അനുകരിച്ചിട്ടുണ്ട്.

Udayaprabhan: തെറ്റായ ചില മുൻകാല തീരുമാനങ്ങൾ തിരുത്തുവാൻ അവസരം ലഭിച്ചാൽ ആദ്യം?
===നെടുമ്പാശ്ശേരി എയർപോർട്ടിലെ ജൂനിയർ എക്സിക്യൂട്ടീവിന്റെ ഇന്റർവ്യൂ അറ്റൻഡ് ചെയ്തേനെ.

Udayaprabhan: മറ്റുള്ളവരെ വെറുപ്പിക്കുന്ന സ്വന്തം സ്വഭാവം ഏത്? അത് തിരുത്തണമെന്ന് തോന്നിയിട്ടുണ്ടോ.?
===പല കാര്യങ്ങളിലും ഒരു മറുവശം കാണുന്നവനാണ് ഞാൻ. അത് പ്രകടിപ്പിക്കുമ്പോൾ മറ്റുള്ളവർ അതെന്റെ നിലപാടാണെന്ന് കരുതുന്നു. ഇവനെന്തിനും ഉടക്കാണല്ലോ എന്ന്. ശരിക്കും ഞാൻ അതല്ല; എന്റെ ഉടക്ക് അങ്ങനല്ലാാാ. അതുകൊണ്ട് തിരുത്താനുമില്ല.

Udayaprabhan: യാത്രയിൽ പരിചയപ്പെടുന്ന അപരിചിതരോട് സുഹൃദ്ബന്ധം നിലനിർത്താൻ ശ്രമിച്ചിട്ടുണ്ടോ.?
===അങ്ങനെ പരിചയപ്പെട്ട അപൂർവ്വം ചിലർ ഇപ്പോളും ഉണ്ട്. ഇപ്പോൾ അത്തരം സന്ദർഭങ്ങൾ കുറവാണ്.

Udayaprabhan: ഒരു ചടങ്ങിന് വേണ്ടി കഠിനാദ്ധ്വാനം ചെയ്തിട്ട് അർഹതപ്പെട്ട അംഗീകാരവും ബഹുമാനവും നന്ദിയും കിട്ടാതെ വരുമ്പോൾ തുടർ പ്രവർത്തനങ്ങൾ എങ്ങനെ?
===കടുത്ത നിരാശ ഉണ്ടാവാറുണ്ട്. പിന്നോട്ട് വലിക്കാറുണ്ട്. പിന്നെ ശീലമായി.

Udayaprabhan: ഒരു വ്യക്തിയെ പൂർണ്ണമായി മനസ്സിലാക്കുന്നതിന് മുമ്പ് ആ വ്യക്തിത്വത്തെ വിലയിരുത്താറുണ്ടോ.?
===ഇല്ല. നല്ല കൂട്ടായിക്കഴിഞ്ഞാവും നമുക്ക് ഒരിക്കലും ചേർന്നു പോകാനാകാത്ത പ്രശ്നങ്ങൾ ചിലർക്ക് ഉണ്ടെന്ന് മനസ്സിലാകുക. ഇന്റവ്യൂ ചെയ്തിട്ട് കൂട്ടുകൂടാൻ പറ്റില്ലല്ലോ.

Divya Sudhi: ജീവിതം =100% ആണെങ്കിൽ പേർസണൽ ലൈഫ് + ഒഫീഷ്യൽ ലൈഫിന്റെ അനുപാതം ?
===33% ഒഫീഷ്യൽ.

Devadas Samantharan: അണക്കെട്ടു നിർമ്മാണത്തിന് വന്നവരും പിന്നീട് ഇവിടെ കുറേ കാലം താമസിച്ചവരുമായി സൗഹൃദം ഉണ്ടായിരുന്നോ ?
===അവരുടെ പിൻതലമുറക്കാർ സഹപ്രവർത്തകരായി ഉണ്ട്.

Sudhi Arackal: കേരളത്തിൽ ഏറ്റവും കൂടുതൽ പൊതുമുതൽ കയ്യേറ്റം നടന്നിട്ടുള്ള ജില്ലയിൽ താമസിക്കുന്ന ആളെന്ന നിലയിലും റവന്യൂ ഉദോഗസ്ഥൻ എന്ന നിലയിലും കയ്യേറ്റത്തെ എങ്ങനെ നോക്കിക്കാണുന്നു?
===ഒരുകാലത്ത് കയ്യേറ്റം സർക്കാർ സ്പോൺസേഡ് ആയിരുന്നു. രണ്ടാം ലോകയുദ്ധം കഴിഞ്ഞുണ്ടായ വറുതിയുടെ ബാക്കിയുമായിട്ടാണ് എന്റെ അപ്പൂപ്പൻ ഇടുക്കിക്ക് വരുന്നത്. 1955 ൽ. അന്ന് അത് നിലനില്പിന്റെ സമരവും ഒപ്പം കേരളത്തിന്റെ രാഷ്ട്രീയ അതിരുകൾ കാക്കാനുള്ള അജണ്ട കൂടി ആയിരുന്നു. ഇന്നത്തെ ഫീച്ചേർഡ് കയ്യേറ്റങ്ങൾ എല്ലാം സ്വാർഥത മൂലമുള്ളതാണ്. കയ്യേറ്റങ്ങളെ പ്രായോഗികമായി ചെറുക്കാനുള്ള കയ്യൂക്കും ആൾബലവും റവന്യൂ വകുപ്പിനു ഇല്ല. അതേ സമയം വകുപ്പിന്റെ മുഖ്യ ചുമതല സർക്കാർ ഭൂമിയുടെ സംരക്ഷണം ആണു താനും. ഇതിനിടയിലുള്ള കളിയാണ് റവന്യൂക്കാരന്റെ ഔദ്യോഗിക ജീവിതം.

Sudhi Arackal: ഇഷ്ടപ്പെട്ട മലയാളം സാഹിത്യകാരൻ?
===പിന്നെയും ബഷീർ

Utopian: സ്വയം നിന്ദ തോന്നിയ ഒരു നിമിഷം?
===2008 ൽ ആണെന്ന് തോന്നുന്നു; ഒരു മദ്യപാനസദസ്സിൽ വെച്ച് ഇന്റിമേറ്റ് ഫ്രണ്ടിനെ വാക്കുകൾ കൊണ്ട് അപമാനിച്ചു. അവനതിനു ചുട്ടമറുപടി തന്നു. അതിനു ശേഷം ചെറുതല്ലാത്ത ആത്മനിന്ദ ഉണ്ടായി. പിന്നെ അങ്ങനെ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുന്നതിന് ആ സംഭവം കാരണമായി.

Utopian: തന്നെത്തന്നെ പുറത്ത് നിന്ന് വിലയിരുത്തിയാൽ കാണുന്ന മോശം സ്വഭാവം?
===വിട്ടുകളയേണ്ടതായ ചില കാര്യങ്ങളെ കൊണ്ടു നടക്കുക.

Utopian: ഏറ്റവും ഇഷ്ടപെട്ട കഥ, കവിത, നോവൽ (പേര് ഓർമ്മയുള്ളത്)
===പെട്ടെന്ന് ഓർത്തു പറയാൻ ഒരു കഥയോ കവിതയോ ഇല്ല. നോവൽ നിച്ചാത്തം by പി കണ്ണൻകുട്ടി.

Utopian: ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച വ്യക്തി(നോൺ ഫാമിലി) & പുസ്തകം?
===ഒരു വ്യക്തിയെ മാത്രമായി ചൂണ്ടിക്കാണിക്കാനാവില്ല. കഠിനാധ്വാനം, അർപ്പണ ബോധം എന്നിവ കൊണ്ട് അതാത് ഫീൽഡിൽ അതികായന്മാരായ പലരെയും ഇഷ്ടമാണ്. കഴിഞ്ഞ കൊല്ലം എന്നെ അതുപോലെ പ്രചോദിപ്പിച്ച ഒരു വ്യക്തി തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് ആണ്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലെ വിവരണങ്ങളിൽ നിന്നും. പുസ്തകം 2012 ൽ എനിക്കു ലഭിച്ച ആൽക്കെമിസ്റ്റ് തന്നെ.

Aarsha Abhilash: ഒരു സ്ത്രീ ആകാൻ കഴിഞ്ഞാൽ രാജിന് ആരാകാൻ ആണ് ഇഷ്ടം?
===ജയലളിതയെ പോലെ പവർഫുൾ ആയ എന്റെ അമ്മൂമ്മയെ പോലെ സ്നേഹമയിയായ ഒരു സ്ത്രീ.

Aarsha Abhilash: രാജിന് ചേരുന്ന ജോലി എന്ന് തോന്നിയിട്ടുള്ളത്?
===എഡിറ്റർ, അധ്യാപകൻ

Sudhi Arackal: ഏറ്റവും ഇഷ്ടപ്പെട്ട പുരുഷബ്ലോഗറും വനിതാ ബ്ലോഗറും?
===ഗുരു വിശാലമനസ്കനും കൊച്ചുത്രേസ്യയും. ലെജൻഡ്സ്.

Sudhi Arackal: അസൂയ തോന്നിയിട്ടുള്ള മലയാളം സാഹിത്യകാരൻ?
===പദ്മരാജൻ

Sudhi Arackal: പദ്മരാജന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ?
===ഇഷ്ടപ്പെടാത്തത് ഒന്നുമില്ല. പ്രത്യേക ഇഷ്ടം നമുക്കു പാർക്കാൻ മുതിരിത്തോപ്പുകൾ-നോട്. ഏറ്റവും ഇഷ്ടമെന്ന് അർഥമില്ല.

Sudhi Arackal: ഒരു മലയാളം സിനിമ സംവിധായകനെ അസിസ്റ്റ് ചെയ്യാൻ അവസരം കിട്ടിയാൽ ആരെ തെരഞ്ഞെടുക്കും?
===ജോഷി/ദിലീഷ് പോത്തൻ.

Sudhi Arackal: താങ്കളെ ഏറ്റവും വെറുപ്പിച്ച സുപ്രീം കോടതി വിധി ഏതാണ്?
===സുപ്രീം കോടതി വിധികളെ പുറമേ നിന്നു കണ്ടിട്ടുള്ള അറിവു വെച്ച് ബാബറി മസ്ജിദ് കേസിലെ വിധി നീതിപൂർവ്വമല്ലെന്ന് തോന്നിയിട്ടുണ്ട്.

Aarsha Abhilash: രാജിന്റെ പേര് രാജ് എന്നല്ലായിരുന്നു എങ്കിൽ എന്താകണം ആയിരുന്നു?
===അനുരാജ്.

Divya Sudhi: ഇന്നത്തെ ചോദ്യോത്തര പംക്തി അനുഭവം എങ്ങനെ ഉണ്ടായിരുന്നു ?
===I enjoyed a lot.

Divya Sudhi: മോളുടെ പേര് എന്താണ്?
===അൻവിത.

Utopian: ബ്ലോഗ് എഴുത്തിൽ എങ്ങനെ എത്തിപ്പെട്ടു?
===ബ്ലോഗ് വായിച്ച് വായിച്ച് എനിക്കും എഴുതാൻ മുട്ടി!

Utopian: 2.ബ്ലോഗ് എഴുതുന്നതിനെ എങ്ങനെ കാണുന്നു?
A. ടൈം പാസ്സ് /
B. സമയം കിട്ടുമ്പോൾ എഴുതുന്നു. എഴുതിയില്ല എങ്കിലും വല്യ വിഷമം ഒന്നുമില്ല
C. സീരിയസ് ആയി എഴുതുന്നു. ബ്ലോഗിനെ പ്രിയപ്പെട്ട എഴുത്ത് മാധ്യമം ആയി കാണുന്നു.
D. സ്വയം അടയാളപ്പെടുത്തലിന്റെ ഒരു വഴി - ആത്മാവിഷ്ക്കാരം.
===D പ്രധാനമായും. ഫേസ്ബുക്കിനെക്കാൾ തനിമയോടെ പെരുമാറാൻ പറ്റുന്ന മാധ്യമം എന്ന നിലയിൽ C യും സ്വീകാര്യം.

Divya Sudhi: താങ്കളുടെ കാഴ്ചപ്പാടുകൾ സ്വഭാവത്തെ എങ്ങനെ സ്വാധീനിക്കുന്നു?
===ഡിബേറ്റല്ല എന്റെ സ്വഭാവം. ഇത്തരം ഇന്റേണൽ ഡിബേറ്റുകൾ എന്നെ നന്നായി പരുവപ്പെടുത്തിയിട്ടുണ്ട് എന്നുറപ്പാണ്. കാഴ്ചപ്പാടുകൾ എന്ന് നിങ്ങൾ നിരീക്ഷിക്കുന്നത് ഞാൻ ഉത്തരം തേടുന്ന ചോദ്യങ്ങളാവാം. എന്തായാലും ഞാൻ തീർത്തും ഒരു പെസ്സിമിസ്റ്റ് അല്ല.

Sunday, March 15, 2020

ഇരുൾമാരി

ചുറ്റും ഇരുട്ടാണ്.
ആകാശത്തെ ഇരുട്ട് ഘനീഭവിച്ച്
മണ്ണിലേക്ക് ഇറ്റിറ്റു വീഴുന്നുണ്ട്.
കണ്മഷിയേക്കാൾ കറുപ്പും കൊഴുപ്പുമുള്ള
മണവും തണുപ്പുമില്ലാത്ത കരിച്ചാർ.
മണ്ണിന്റെ സൂക്ഷ്മസുഷിരങ്ങളിലേക്ക്
ഇറങ്ങാൻ സമ്മതിക്കാത്ത കട്ടിയുണ്ടതിന്.
നടക്കുമ്പോൾ ചെരിപ്പും കടന്ന് അത്
എന്റെ പാദങ്ങളിൽ പടരുന്നുണ്ട്.
മാനത്തു നിന്നു പൊഴിഞ്ഞ തുള്ളികൾ
കറുത്ത ആലിപ്പഴം പോലെ കിടക്കുന്നു.
അതിൽ വഴുതി കറുപ്പിന്റെ കയങ്ങളിലേവിടേക്കോ
വീണുപോകുമെന്ന് ഭയന്ന്
നടക്കാൻ തന്നെ എനിക്ക് മടിയാണ്.
മണ്ണും പയ്യെ ഇരുട്ടിന്റെ നിറത്തെ പുണരുന്നുണ്ട്.
അതങ്ങനെ പയ്യെ കറുപ്പാകുന്നത്
ഞാൻ കണ്ടിരുന്നു.
പച്ചിലകളിൽ കറുപ്പ് കളിതുടങ്ങുന്നതും
പ്രകാശവീചികളുടെ തുകയിൽ
കാളിമകലരുന്നതും ഞാൻ അറിഞ്ഞിരുന്നു.
എന്റെ ദേഹം കറുപ്പായിരുന്നെങ്കിലും
വെറുപ്പ് തോന്നുന്ന കറുപ്പതെല്ലെന്ന്
നിറം മാറവേ ഞാനുമറിഞ്ഞു.
അറിവ് നിറവാകും മുൻപ്
പല്ലും കണ്ണിന്റെ വെള്ളയും വരെ കറുത്തു.
അതുകണ്ട് ഒരുനുള്ളുമിക്കരി
ഊറിച്ചിരിച്ചു; ഒപ്പം കണ്മഷിയും.
സന്ധ്യകടന്നു രാത്രി വന്നതറിയാതെ
ഉറക്കം കൺകൂടണഞ്ഞ നേരമറിയാതെ
ഞാൻ ഉറങ്ങാൻ കിടന്നു.
പിന്നെയൊരിക്കലും നേരം പുലർന്നില്ല.
കറുപ്പിൽ ഞാനലിഞ്ഞത്
ഇരുട്ടിൽ ആരും കണ്ടില്ല.
ലോകത്തിന്റെ സകല ഇന്ദ്രിയങ്ങളും
കരിക്കറകൊണ്ട് മൂടിപ്പോയിരുന്നു.

Thursday, March 05, 2020

കനവിന്റെ അവസാനത്തെ എപ്പിസോഡ്

എന്റെ മഞ്ചം.
അതെന്റെ ഒരു സ്വപ്നമാണ്.
എന്റെ അവസാനത്തെ സ്വപ്നം.

ഓറഞ്ച് നിറമുള്ള പൂക്കൾ
ആ പരിസരത്ത് ഉണ്ടാവരുത്.
കണ്ണുകളെ കുത്തിനോവിക്കാൻ കെൽപ്പുള്ള
കനത്ത നിറമാണത്.

വെള്ളയിൽ നീലപൂക്കളുള്ള
ചേല വേണമെനിക്ക്.
അതിലൊതുങ്ങി വെൺകച്ചയ്ക്കു കീഴെ
ഒരു രഹസ്യം പോലെ ഞാൻ കിടക്കണം.

നിനക്കു മാത്രമറിയാവുന്ന ഒരു
പുഞ്ചിരിയുമണിയണം അന്ന്.
വരണ്ട ചുണ്ടുകൾക്കുമീതെ
നിനക്കു മാത്രം വായിക്കാവുന്നൊരു
പ്രണയമുദ്രയായ് അതു നിൽക്കണം.

അടയാൻ മടിച്ച, തലോടിയണച്ച കൺകളിൽ
നിന്നോടുള്ള കുസൃതിയുടെ നിഴലുണ്ടാവണം.

പെരുവിരൽ കെട്ടിയ
മരച്ചു വിളർത്ത കാൽത്തുമ്പിൽ
നിന്നെയാദ്യം‌ കണ്ടയന്നത്തെ
നാണത്തിന്റെ ഒരു സ്നേഹത്തന്മാത്ര
ബാക്കി വെയ്ക്കണം.

എങ്കിലുമന്ന്..
അന്നു നീ എന്നോടു മിണ്ടുകയേ അരുത്.
കാരണം,
നിന്റെ വാക്കിന് എന്നെ ഉയിർപ്പിക്കാനുള്ള ശക്തിയുണ്ട്.



Monday, February 10, 2020

കനിവുറവകൾ

പുറത്ത് അന്ധകാരമാണ്.
അജ്ഞതയുടെ ഒറ്റക്കരിമ്പടം കൊണ്ടു
സകലതും മൂടുന്ന അന്ധകാരക്കടൽ.
അതിൽനിന്ന് എന്റെ ഹൃദയത്തിലെ
നിനവിന്റെ നിലവറകളിലേക്ക്
വീതിയിലൊരു ചാലുകീറണം.
നിന്നെക്കുറിച്ചുള്ള ഓർമ്മകളെ, സങ്കല്പങ്ങളെ, സ്വപ്നങ്ങളെ
ഒഴുകിവരുന്ന ഇരുട്ടുകൊണ്ട് മുക്കിക്കളയണം.
കണ്ണീരിന്റെയത്ര കയ്പ്പില്ലെങ്കിലും
മടുപ്പിക്കുന്ന കടലുപ്പു കുടിപ്പിക്കണം.
അന്തമില്ലാത്ത തിരക്കുളിരിൽ
തളച്ച് ഇഞ്ചിഞ്ചായി കൊല്ലണം.
ശ്വാസത്തിനു പിടയുന്ന നിനവുകളുടെ പ്രാണൻ
കുമിളകളായി പൊങ്ങിപ്പൊട്ടുന്നത്
പുറത്താരും കേൾക്കാതിരിക്കാൻ
ഇടനെഞ്ചിലൊരു കൈ അമർത്തിപ്പിടിക്കണം.
ഒരു മൃദുസ്പർശനത്തിന്റെയോ സ്നിഗ്ധചുംബനത്തിന്റെയോ
ചൂടും ചൂരും ഓർമ്മയില്ലാത്ത
കൈത്തലം കൊണ്ടുവേണം നെഞ്ചമർത്താൻ.
ഇല്ലായ്കിൽ ആ ഓർമ്മക്കണികകൊണ്ട്
ഉള്ളിൽ നിനക്കുയിരുകിട്ടും.
ഹൃദയത്തിൽ നീ വെളിച്ചമായി നിറയും.

അത് വേദനയാണ്.
നിത്യനരകമാണ്.
പൊള്ളുന്ന ഓർമ്മകൾ നൽകുന്നത്
ഉണങ്ങാത്ത മുറിവുകളാണ്.
കാലാന്തരത്തിൽ പുഴുക്കൾ
മദിച്ചേക്കാവുന്ന മാരകവ്രണങ്ങൾ.

അതുകൊണ്ടു ഞാനെന്റെ പ്രാർഥന തിരുത്തട്ടെ:
ഉറവകളുടെ സത്യം വെളിവാകും മുൻപേ
എന്റെ സ്വന്തം ദാഹാഗ്നിയിൽ
ഞാൻ തന്നെ ദഹിച്ചമർന്നെങ്കിൽ!
പിന്നെയുമനങ്ങുന്ന പാതിവെന്ത മനഃശേഷിപ്പുകളിൽ
ഇരുൾനഞ്ചിറ്റിച്ചു ശാന്തിപകർന്നെങ്കിൽ!
സ്വച്ഛന്ദമൃത്യു.
Image courtesy : nowescape.com


Sunday, February 02, 2020

അതിവായന

എഴുതപ്പെടാത്ത വരികൾ വായിക്കാനുള്ള തിരക്കിൽ
നീ കാണാതെപോയ സ്നേഹാക്ഷരങ്ങളുണ്ട്.
ഒരു മാത്രയിൽ ഉയിരറ്റുപോയ സ്വരങ്ങളും
ഖരാദികളുടെ കടുപ്പംപേറിയ വ്യഞ്ജനങ്ങളും
അകമ്പടിക്കൊരുപിടി കൂട്ടക്ഷരങ്ങളും, പിന്നെ
വാശി മൂത്തു നീയെറിഞ്ഞുടച്ച ചില്ലുകളും.
നമ്മൾ-ലെ ചില്ലാണ് ആദ്യമുടഞ്ഞത്.
അവസാനത്തെ ഉമ്മയിൽ മ്മയും നിന്റെ സ്വന്തം.
ശേഷിച്ചതു നായാണ്.
നിന്റെ ശരികളുടെ പൂർണ്ണചന്ദ്രൻ ഉദിച്ചു നിൽക്കേ
ലോകം ആ കുളിരിൽ മയങ്ങി നിൽക്കേ
പെയ്യുന്ന നിലാവിൽ പൊള്ളലേറ്റ്
വേദനകൊണ്ട് കുരയ്ക്കുന്ന നായ.

എന്ന്,
വരികൾക്കിടയിൽ വായിക്കാതിരിക്കാൻ
ഒറ്റവരിയിൽ സ്വയം തളച്ച ഞാൻ.




picture courtesy : askideas.com

Friday, January 31, 2020

വൈകിയിറങ്ങുന്ന ചിലർ

പതിവുപോലെ ധൃതിയൊന്നുമില്ലാതെ ബാഗ് എടുത്ത് ഓഫീസിനു പുറത്തിറങ്ങി പഞ്ച് ചെയ്തതിനു ശേഷം ലിഫ്റ്റിനു നേരെ നടന്നു. നാലുനിലകളുടെ പടികൾ കയറി ഇറങ്ങുന്നത് ഈയിടെയായി കാൽമുട്ടുകളെ പിണക്കുന്നതുകൊണ്ടാണ്‌ ലിഫ്റ്റ് ഉപയോഗിക്കുന്നത്. മുകളിലെ നിലയിൽ നിന്നും ഊർന്നു വന്ന ലിഫ്റ്റിനു നിൽക്കാനും എന്നെ കയറ്റാനും മടിയുണ്ടോയെന്നു ഞാൻ സംശയിച്ചു. എന്നെക്കണ്ടപ്പോൾ ഉള്ളിൽ നിന്ന രണ്ടു യുവാക്കളുടെ സംസാരം ഒതുങ്ങി. അവരെ ഞാൻ ഓഫീസ് പരിസരങ്ങളിൽ പതിവായി കാണാറുള്ളതാണ്‌. ഞങ്ങൾ മൂന്നുപേർ മാത്രമാണ്‌ അതിനുള്ളിലുള്ളത് എങ്കിലും അവിടം ജനനിബിഡമാണെന്നും എന്നിട്ടും ഞങ്ങളെയാകെ ചൂഴ്ന്ന് ഒരു നിശബ്ദത തങ്ങി നിൽക്കുന്നുണ്ടെന്നും എനിക്കു തോന്നി.

താഴെ ലിഫ്റ്റ് വാതിൽ തുറന്നപ്പോൾ തെരുവിന്റെ ശബ്ദം നരിച്ചീറുകളെപ്പോലെ അതിനുള്ളിലേക്ക് ഇരച്ചുകയറി. എനിക്കു പിന്നാലെ പുറത്തു കടക്കവേ എന്നെക്കുറിച്ച് അവരെന്തെങ്കിലും അടക്കിപ്പിടിച്ചു സംസാരിക്കുണ്ടാകും. ഒരു പക്ഷേ അതിന്റെ സൗകര്യത്തിനു വേണ്ടിയാകണം പുറത്തിറങ്ങാൻ തിരക്കുകൂട്ടാതെ അവർ എനിക്കായി ക്ഷമിച്ചുനിന്നത്. അതിൽക്കവിഞ്ഞ് അവരെക്കുറിച്ചു യാതൊന്നും വിചാരിക്കാൻ മനസ്സിനെ അനുവദിക്കാതെ ഞാൻ ഇറങ്ങി നടന്നു.

നേരത്തെ അന്തിവെയിലിന്റെ ചൂട് അനുഭവിക്കേണ്ടി വരാറില്ലായിരുന്നു. ഈ പഞ്ചിങ്ങ് ഒരുതരം തളച്ചിടലാണ്‌. രണ്ട് വരകൾ അപ്പുറവും ഇപ്പുറവും വരച്ചിട്ട് ഓടിക്കളിക്കാൻ പരിധിവെയ്ക്കുന്ന ഒരു കളി പോലെ.. കാൽ നനച്ചു കുറുകെ നടന്നു പോകാവുന്ന ഒരു പുഴയ്ക്കുമീതെ മൂന്നടി വീതിയിലൊരു നടപ്പാലം പണിതപോലെ. ജോലിയുടെ ഒഴുക്കിനെ, സ്വാതന്ത്ര്യങ്ങളെ ഈ വരകൾക്കിടയിലേക്ക് പഞ്ചിങ്ങ് പരിമിതപ്പെടുത്തിക്കളഞ്ഞിട്ടുണ്ട്. ഞാനും അതിനോട് എങ്ങനെ പൊരുത്തപ്പെട്ടെന്ന് മനസ്സിലാകുന്നില്ല.

ഒന്നുമല്ലെങ്കിലും ഞാൻ കയറിച്ചെല്ലുന്ന നേരം അല്പം നേരത്തെയായല്ലോ എന്ന് ശ്രീമതി പറയാതെപറയുന്നുണ്ട്. അടുത്ത ക്വാർട്ടേഴ്സിലെ കുട്ടികൾ വന്നു തീർത്തില്ലായെങ്കിൽ ചില ദിവസങ്ങളിൽ കൗതുകത്തിനു അവളുണ്ടാക്കുന്ന നാലുമണിപ്പലഹാരങ്ങൾ രുചിക്കാൻ കിട്ടാറുണ്ട്. അടുത്തുള്ള രണ്ടു വീടുകളിലെയും കുട്ടികൾ കുടുംബമായി സിനിമ കാണാൻ പോയ ഒരു വൈകുന്നേരമാണ്‌ തണുത്തുപോയതെങ്കിലും അത്യന്തം രുചികരമായ പഴംപൊരി ആസ്വദിക്കാൻ സാധിച്ചത്. കാന്റീനിൽ നിന്നു കിട്ടുന്നതിനെക്കാൾ എന്തു ചേരുവ കൂടിയിട്ടാണ്‌ അതിത്ര രസികനാവുന്നത് എന്ന് അന്ന്‌ ഏറെ ഓർത്തിരുന്നു. വെളിച്ചെണ്ണയുടെയാകും.

ഇങ്ങനെ എന്തെല്ലാം കാര്യങ്ങളാവും ദൈനംദിന ജീവിതത്തിന്റെ രസമുകുളങ്ങളിൽ നിന്നും ഇക്കാലത്തിനിടെ അറ്റുപോയിട്ടുണ്ടാവുക. മുൻകാലങ്ങളിൽ ക്രമമായി സ്ഥാനക്കയറ്റങ്ങളും അതോടനുബന്ധിച്ചുള്ള യാത്രകളും പതിവായിരുന്നപ്പോൾ ഇങ്ങനെ നാനാവിധ രുചികൾ അറിയുവാൻ കഴിഞ്ഞിരുന്നു. ദേശങ്ങളുടെ, സംസ്കാരത്തിന്റെ, ഭാഷയുടെ, പെരുമാറ്റത്തിന്റെ, ഭക്ഷണത്തിന്റെ ഒക്കെ... ആ സമയമെല്ലാം ഇവളിതെവിടെ ആയിരുന്നു? ഇവൾക്കന്നു ശബ്ദമില്ലായിരുന്നോ? കുട്ടികളുടെ കലപിലകൾ ഞങ്ങൾക്കു ചുറ്റും ഇല്ലായിരുന്നപ്പോഴും? മൗനം ജനിപ്പിച്ച നിശബ്ദതയിൽ അവളുടെ നിശ്വാസം പോലും അലിഞ്ഞിരുന്നുവോ, മറഞ്ഞിരുന്നുവോ?


Picture Courtesy - https://enhues.bandcamp.com/

നഗരമാകട്ടെ വീടണയുന്ന ബഹളം നിറഞ്ഞ തിരക്കിലാണ്‌. തെരുവുകളിൽ ഇരുട്ടു പരക്കാൻ അനുവദിക്കാതെ കടകൾ പലനിറങ്ങളിൽ വെളിച്ചം നീട്ടിത്തുപ്പുന്നു. അവയെ ചവിട്ടിയരച്ചുകൊണ്ട് പായുന്ന മനുഷ്യരും വാഹനങ്ങളും. കൈകോർത്ത് പതിയെ നടക്കാമായിരുന്ന പാതയോരങ്ങൾക്കുപോലും ഇന്നെന്തൊരു വേഗമാണ്‌?! അതോ മുട്ടുവേദന എന്നെ പതുക്കെമാത്രം നടത്തുന്നതാണോ? കയ്യിൽ കോർത്തുപിടിക്കാൻ ഇപ്പോൾ ബാഗിന്റെ വള്ളി മാത്രമേയുള്ളെന്ന തിരിച്ചറിവാണോ? എന്തുതന്നെയായാലും എനിക്കു സാവധാനമേ നടക്കാനാവൂ.

മുപ്പതുകൊല്ലം മുൻപ്, ഡീസൽപ്പുകയുടെ മുഷിപ്പിക്കുന്ന മണം വഴിയിൽ നിറയുന്നതിനു മുൻപ് ഈ വഴികളിൽ ഉടനീളം നിരവധി മണങ്ങൾ ഉണ്ടായിരുന്നു. മണമില്ലാത്ത ഒരേയൊരു സ്ഥലം ലൈബ്രറിയുടെ പരിസരമായിരുന്നു. നല്ല ഗന്ധങ്ങളിൽ കേമം സ്വാമീസ് ഹോട്ടലിന്റെ സമീപത്തുകൂടി പോകുമ്പോൾ വന്നിരുന്ന നെയ്റോസ്റ്റിന്റെയും ഉഴുന്നുവടയുടെയും മണമാണ്‌. തെരുവോരങ്ങളിലെ ഉന്തുവണ്ടികളിൽ ആവികൊണ്ട് നിലക്കടല വേകുന്ന മണം. പാരാമൗണ്ടിൽ കോഴി മൊരിയുന്ന മണം. അമ്മൻകോവിലിലെ മഞ്ഞൾമണം. പിന്നെയും മണങ്ങൾ... മുല്ലപ്പൂവിന്റെയും അത്തറിന്റെയും അരിക്കടയുടെയും അനുസരണകെട്ട ഓടകളുടെയും വിയർത്തു തോർന്ന മനുഷ്യരുടെയും.

എനിക്കേതു മണമായിരുന്നിരിക്കണം? ദേഹമനങ്ങി ചന്തയിൽ പണിയുന്നവന്റെ വിയർപ്പു കുമിയുന്ന മണം ആവില്ലതന്നെ. അവൾ പറഞ്ഞതുവെച്ചു നോക്കുമ്പോൾ മുൻപെല്ലാം സിഗരറ്റിന്റെ മണമായിരുന്നു. എങ്കിലും അതിനിടയിൽ നിന്നും എന്റെ മീശയിലെ മണം അവൾ വേർതിരിച്ചെടുത്തിട്ടുണ്ട്. അപൂർവങ്ങളിൽ അപൂർവ്വമായി ആ ഗന്ധസ്മരണ അവൾ റീചാർജ്ജു ചെയ്യാറുണ്ടായിരുന്നു. അതോർത്തപ്പോൾ എനിക്ക് അറിയാതെ ചിരിവന്നു.

ഇരുപത്തഞ്ച് മിനിറ്റ് മാത്രം നടപ്പുദൂരമുള്ള ക്വാർട്ടേഴ്സിനെ ഇത്രയും കാലം മണിക്കൂറുകൾ അകലത്തേക്കു മാറ്റിനിർത്തിയത് എന്തായിരുന്നു? ഒന്നാം പ്രതി ലൈബ്രറി തന്നെ. ഭ്രമിപ്പിക്കുന്ന ഒരു ലോകം ഉള്ളിലൊളിപ്പിച്ച് തുറന്നിട്ട വാതിലുകളും ജാലകങ്ങളുമായി അത് വഴിയരികിൽ ഒരു ചെറിയ പുൽത്തകിടിക്കപ്പുറം നിന്നിരുന്നു. പിന്നെ മാർക്കറ്റും. പ്രത്യേകിച്ച് ആരോടും ബാധ്യത ഇല്ലാത്ത എന്നാൽ എല്ലാവരോടും സംവദിക്കുന്ന എല്ലാവരുടേതുമായ മാർക്കറ്റ് ഒരദ്ഭുതലോകമാണെന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്. സസ്യാഹാരിയുടെയും മാംസാഹാരിയുടെയും ധനികന്റെയും പട്ടിണിക്കാരന്റെയും എല്ലാമാണ്‌ മാർക്കറ്റ്. ഇന്ന് പച്ചക്കറികളോ മറ്റു സാമഗ്രികളോ വാങ്ങാനില്ലാത്തതിനാൽ ഗൂഢമായ സന്തോഷമുണ്ടായി എനിക്ക്.

കാക്കത്തൊള്ളായിരം ദൈവങ്ങളിൽ നിന്നും ഏറ്റവും ഇഷ്ടപ്പെട്ട നാലു പേരെ സ്വാർഥമായി തിരഞ്ഞുപിടിച്ച് ശ്രീമതി ചില്ലിട്ടു വെച്ചിരിക്കുന്ന പ്രേയർ ഏരിയായിൽ വിളക്കു തെളിയുന്നതിനു മുൻപേ ഞാൻ വീടെത്തി. ഇന്നും നേരത്തെ വന്നോയെന്ന് വാക്കുകളില്ലാത്ത ഒരന്വേഷണം വാതിൽക്കൽ വെച്ചു തന്നെ അവളുടെ മുഖത്തു നിന്നും വായിക്കാനൊത്തു. നിർഭാഗ്യവശാൽ ഇന്നത്തെ സായാഹ്നത്തിന്‌ പഴംപൊരിയുടെ മണം ഉണ്ടായിരുന്നില്ല. പകരം, പീറ്ററിന്റെ വീട്ടിൽ നിന്നു കൊടുത്തയച്ച കുമ്പിളപ്പം ഉണ്ടായിരുന്നു. ചൂടു ചായയും കൂട്ടി അതു കഴിക്കുമ്പോൾ മറന്നുപോയിരുന്ന ചില ബാല്യകാലഗന്ധങ്ങൾ പിന്നെയും മനസ്സിൽ മുളച്ചുപൊന്തി. രാത്രികളിൽ ഉച്ചത്തിൽ പ്രാർഥിക്കുന്ന പീറ്ററിനോടും കുടുംബത്തോടും ആദ്യമായി എനിക്കു സ്നേഹം തോന്നി. ഒപ്പം പഴംപൊരി ഉണ്ടാക്കുന്നതിനു പറ്റിയ ഏത്തപ്പഴം നാളെ ഉറപ്പായും വാങ്ങണമെന്ന് നിശ്ചയിക്കുകയും ചെയ്തു.

നുറുക്കുഗോതമ്പിന്റെ കഞ്ഞിയും കുടിച്ച് എന്നുമുള്ള ചാനൽ വാഗ്വാദങ്ങൾക്ക് അധികം ചെവി കൊടുക്കാതെ ഞാൻ കിടന്നു. മക്കൾ വിളിച്ചോ എന്നു മാത്രമാണ്‌ ഊണുമേശയിൽ വെച്ച് അവളോട് ഞാൻ അന്വേഷിച്ചത്. മകൻ വിളിച്ചിട്ടു രണ്ടും മകളോട് സംസാരിച്ചിട്ടു നാലും ദിവസമായെന്ന് അവൾ പറഞ്ഞപ്പോൾ മാത്രമേ ഞാനും അക്കാര്യം ശ്രദ്ധിച്ചുള്ളൂ. പക്ഷേ പേരക്കുട്ടികളുടെ നേഴ്സറി വിശേഷങ്ങളും കുട്ടിക്കളികളും അവൾക്കെന്നും പറയാനുണ്ട്.

കുറെ നാൾക്കകം എന്റെ ദിനചര്യകൾ ഇതിനെക്കാൾ ഒതുങ്ങിപ്പോകുമെന്ന ഓർമ്മയിൽ ഞാൻ ചെറുതായി നടുങ്ങി. നഗരത്തിരക്ക് വിട്ട് ഒരു വീട് വാടകയ്ക്ക് അന്വേഷിക്കുന്നുണ്ട്. അതിനേക്കാൾ എനിക്കിഷ്ടം വിശ്രമജീവിതത്തിനായി ദൂരെ എവിടെയെങ്കിലും ചെറിയ ഒരു വീടു വാങ്ങിക്കുകയാണ്‌. അവൾക്കും അതാവും ഇഷ്ടം.

ഇന്നെന്താ നേരത്തെ കിടന്നതെന്ന് ചോദിച്ചുകൊണ്ടാണ്‌ അവൾ കിടക്കയുടെ അരികിലേക്കു വന്നതും ഇരുന്നതും. ഞാൻ നേരത്തെ ഉറങ്ങിക്കളഞ്ഞെങ്കിലോ എന്നു ഭയന്നാവണം ഒരു കയ്യിൽ എന്നും കഴിക്കേണ്ട ഗുളികയും മറുകയ്യിൽ വെള്ളവുമായി അവൾ വന്നത്. വെള്ളം കുടിച്ച് ഗ്ലാസ് തിരികെ നൽകുമ്പോൾ എങ്ങുനിന്നോ ഉയർന്ന നറുനീണ്ടിയുടെ മണം അവളുടെ മുടിയുടെ മണത്തിനു വഴിമാറിക്കൊടുത്തു. പതിവുകൾ തെറ്റുന്നതിനു അടിവരയിട്ട് അവൾ എന്നോട് ഒന്നുകൂടി ചേർന്നിരുന്നു.

“നിന്റെ മാറിനു നിലാവിന്റെ കുളിരാണെന്ന് മകൾ പണ്ടു പറഞ്ഞിട്ടുണ്ട്.”

ഞാൻ അന്ന്‌ അതുവരെ.. അല്ലല്ല, ഏറെ നാളായിട്ട്‌.. അവൾക്കു മാത്രമായി എന്തെങ്കിലും പറഞ്ഞത്‌ ഇത്‌ മാത്രമായിരുന്നു. ഒരു വിസ്മയച്ചിരിയാണ്‌ ആ മുഖത്തു കണ്ടത്‌. പിന്നെയവൾ കിലുകിലെ ചിരിച്ചു. മകൾ പണ്ടെങ്ങോ പറഞ്ഞതിൽക്കവിഞ്ഞ്‌ ശ്രീമതിക്ക്‌ രാമച്ചത്തിന്റെ മണംകൂടി ഉണ്ടെന്ന്‌ ഞാനറിഞ്ഞു.

Sunday, January 19, 2020

പേരറിയാത്തവർ

പണ്ട് വല്ലപ്പോഴുമൊക്കെ പോകാറുണ്ടായിരുന്ന ഒരു കടയുണ്ട്. എന്നും അടഞ്ഞു മാത്രം കാണപ്പെടാറുള്ള നാലഞ്ച് ഷട്ടർ മുറികൾ നിരന്നിരിക്കുന്ന ഒരു കെട്ടിടത്തിലെ ഇടയ്ക്കുള്ള ഒരു മുറി. പച്ചക്കറിയും പലചരക്കും വിൽക്കുന്ന ഒറ്റഷട്ടർ മുറിയും അതിനു മുന്നിൽ വരാന്തയിലൂടെ മുറ്റം വരെ ഗ്രില്ലിട്ട് നീട്ടിയെടുത്തിരിക്കുന്നതുമായ ഒരു നാടൻ കട. ഗ്രില്ലിട്ട ഭാഗത്ത് പലവിധം പച്ചക്കറികൾ വില്പനയ്ക്കായി വെച്ചിരിക്കും. ഉള്ളിൽ പലചരക്കും.

ആ കടക്കാരന്റെ പേര് എനിക്കറിയില്ല. ആളൊരു മുസൽമാൻ ആണ്. മുൻപ് ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ ഏറ്റവും അടുത്ത് മാവേലി സ്റ്റോർ കഴിഞ്ഞാൽ ഉണ്ടായിരുന്ന കട ഇതാണ്. പലതവണയായി അവിടുന്നു സാധനങ്ങൾ വാങ്ങിയ കൂടെ അയാൾ എന്നെയും പരിചയപ്പെട്ടു. വീട്ടുകാരെ ഒക്കെ അങ്ങേർക്ക് അറിയാം. അപ്പോളൊന്നും പേരു ചോദിക്കാൻ ഞാനും ശ്രദ്ധിച്ചില്ല. നാട്ടുകാര്യങ്ങളും അതിന്റെ കമന്റും ഒക്കെയായി സംസാരിക്കാറുണ്ടെങ്കിലും എന്റെയുള്ളിൽ അയാൾ വെറുമൊരു കടക്കാരൻ മാത്രമായി നിലകൊണ്ടു. എനിക്കു വിളിക്കേണ്ടപ്പോൾ ഇക്കാ എന്ന് മാത്രം ഞാനയാളെ വിളിച്ചു.
മറ്റുകടകളിൽ പൊതുവേ പലവ്യഞ്ജനം പ്ലാസ്റ്റിക് കൂടുകളിലും മറ്റും കെട്ടി തരുമ്പോൾ ഇയാൾ പരമ്പരാഗത രീതിയിൽ കടലാസ് കുമ്പിളിൽ സാധനം പൊതിഞ്ഞ് ചണനൂൽ കൊണ്ട് കെട്ടി തന്നിരുന്നു.

അലങ്കോലമെന്ന് തോന്നിക്കുന്ന കടയിൽ നിന്നും ഓരോ കിടുപിടി സാധനങ്ങൾ അയാൾ കൃത്യമായി എടുത്ത് തരുന്നത് എന്നെ വിസ്മയിപ്പിച്ചിരുന്നു. അല്പം കഷണ്ടിയും അങ്ങിങ്ങു നരകളുമുള്ള അയാളുടെ മീശയും മുഖവും ഞാൻ മറന്നിരിക്കുന്നു. മുകളിലെ കുടുക്കുകളിടാത്ത അയഞ്ഞ ഫുൾകൈ ഷർട്ടും ധരിച്ച് അലസമായി ഉടുത്ത ലുങ്കിയിലാണ് ഇരുണ്ട നിറമുള്ള അയാളെ ഞാൻ കാണാറ്. ഇടയ്ക്കെല്ലാം എരിയുന്ന ഒരു സിഗരറ്റും ചുണ്ടിലുണ്ടായിരുന്നു എന്ന് ഓർമ്മിക്കുന്നു. പച്ചക്കറി അടുക്കിയ ഗ്രില്ലിട്ട ഭാഗം കടന്ന് ഷട്ടർ വരമ്പിന്റെ അടുത്തിട്ടിട്ടുള്ള മേശയ്ക്കു സമീപം നമുക്ക് നിൽക്കാം. മച്ചിൽ നിന്നും കെട്ടിത്തൂക്കിയ തുലാസിൽ ആടിക്കളിക്കുന്ന ഭാരക്കട്ടികളും കടലാസുകുമ്പിളുകളും എന്നെ ബാല്യത്തിലെ ഏതോ വ്യാപാരക്കാഴ്ചകളിലേക്ക് അന്നെല്ലാം എടുത്തെറിയുന്നുണ്ടാവണം.
ഒരിക്കൽ ഒരു സന്ധ്യാവേളയിൽ ഞാൻ സാധനങ്ങൾ വാങ്ങാനായി ചെല്ലുമ്പോൾ മേശയ്ക്കൽ അയാൾ പരിക്ഷീണിതനായി തലകുമ്പിട്ട് ഇരിക്കുന്നുണ്ടായിരുന്നു. അയാളുടെ അമ്മയെന്നു തോന്നിക്കുന്ന നന്നേ മെലിഞ്ഞ ഒരു വൃദ്ധയും കടയ്ക്കുള്ളിൽ ഉണ്ടായിരുന്നു. അയാളുടെ അതേ നിറമായിരുന്നു ആ അമ്മയ്ക്കും. പ്രായം പൊള്ളിച്ച ആ മുഖത്തെ കണ്ണുകൾ രണ്ടു കുഴികളിലേക്ക് ആണ്ടിരുന്നു. എന്നാൽ ചാരനിറം പടർന്ന ആ കണ്ണുകളിൽ ഒരു തിളക്കം കാണാമായിരുന്നു. ഞാൻ സാധങ്ങൾ ആവശ്യപ്പെട്ടപ്പോൾ അയാളെ ഒന്നു രണ്ടു വട്ടം വിളിച്ച് നിരാശയായ ആ ഉമ്മ അവ ഒന്നൊന്നായി എടുത്തു തന്നുതുടങ്ങി.

മുൻപെല്ലാം നല്ല തകൃതത്തോടെ സാധനങ്ങൾ തന്നിരുന്ന അയാൾക്ക് പകരം ഈ ഉമ്മ എടുത്തുതന്നാൽ നേരം കുറെ പിടിക്കുമല്ലോ എന്നെല്ലാം ഞാൻ വിചാരിച്ചു. എന്റെ മനസ്സു വായിച്ചിട്ടെന്നോണം, കടയിലെ അനക്കങ്ങൾ അറിഞ്ഞിട്ടാവാം, ബോധശൂന്യനെ പോലെ മേശയിൽ തലവെച്ചു കിടന്ന അയാൾ സാവധാനം എഴുന്നേറ്റു. അഴിഞ്ഞു പോകാറായ ലുങ്കി ഉടുത്ത് നന്നേ ക്ലേശിച്ച് അയാൾ നേരേ നിന്നു. എന്നോട് പഴയ പരിചയഭാവമൊന്നും കാണിക്കാതെ ഉമ്മയുടെ നേരേ തിരിഞ്ഞ് എന്തെടുക്കുവാ എന്നൊക്കെ ശബ്ദമുയർത്തി ചോദിച്ചു. അയാൾ മദ്യപിച്ചിട്ടുണ്ടാവണം. പാവം ആ ഉമ്മ ഒന്നും പറയാതെ ജോലി തുടർന്നു. ഉമ്മയോട് 'അങ്ങു മാറി നിൽക്ക് , മാറി നിൽക്കാനല്ലേ പറഞ്ഞത്' എന്നെല്ലാം ഉറക്കച്ചടവാർന്ന സ്വരത്തിൽ ഉച്ചത്തിൽ പറഞ്ഞിട്ട് എനിക്കു വേണ്ടുന്ന സാധനങ്ങൾ അയാൾ എടുത്തു തരുവാൻ തുടങ്ങി. ഉമ്മയാകട്ടെ മറുത്തൊന്നും പറയാതെ അയാളെ നീരസത്തോടെ നോക്കിക്കൊണ്ട് സൗകര്യപൂർവ്വം മാറിനിന്നുകൊടുത്തു. ഭാഗ്യത്തിനു കുറച്ചുമാത്രം വസ്തുക്കളേ എനിക്കന്ന് വാങ്ങാനുണ്ടായിരുന്നുള്ളൂ. ശേഷം അയാൾ കണക്കു കൂട്ടിയപ്പോൾ അയാളുടെ അവസ്ഥമൂലം എനിക്കു നഷ്ടം ഉണ്ടാകരുതെന്ന് കണ്ട് ഞാൻ മേശയ്ക്കരികിൽ ജാഗ്രതയോടെ നിന്നു. പണം കൊടുത്ത് അന്നു ഞാൻ പോന്നശേഷം വർഷങ്ങളായി അപൂർവ്വം അവസരങ്ങളിലേ ആ കടയിൽ കയറിയിട്ടുള്ളൂ.

ഇന്നലെ, വൈകിട്ട് ആ വഴി യാത്ര ചെയ്തപ്പോൾ അത്യാവശ്യം വേണ്ടുന്ന പച്ചക്കറിയും മറ്റും വാങ്ങാനായി ഞാൻ അവിടെ വണ്ടി നിർത്തി ഇറങ്ങി. എന്നെ നിരാശനാക്കിക്കൊണ്ട് അവിടെ എനിക്കു വേണ്ടുന്ന പച്ചക്കറികളൊന്നും ഇല്ലായിരുന്നു. പണ്ടേ വലിയ പകിട്ടില്ലാത്ത ആ കടയ്ക്ക് നന്നായി നോക്കിനടത്താത്തതിന്റെ എല്ലാ ഭംഗികേടും ഞാൻ കണ്ടു. പകുതിയോളം കാലിയാണ്. ഫ്രഷ് പച്ചക്കറി ഒന്നുമില്ല. കൂടുതൽ നാൾ ഇരിക്കുന്നതരം കുറെ കായ്കളും കിഴങ്ങുകളും ഉള്ളിയും മറ്റും ആണുള്ളത്. കറിപ്പൊടിക്കമ്പനിയുടെ ക്യു ആർ കോഡുള്ള ഒരു സ്റ്റിക്കർ കാണാവുന്ന ഒരിടത്ത് ഒട്ടിച്ചിട്ടുണ്ട്. അതിൽ 'ചങ്ങാതി സ്റ്റോഴ്സ്' എന്ന് ഇംഗ്ലീഷിൽ എഴുതിയിരുന്നു. ആ കടയ്ക്ക് ഒരു പേരുണ്ട് എന്നത് ഞാൻ അന്നു വരെ ശ്രദ്ധിച്ചിരുന്നില്ല. കയറിച്ചെന്നപ്പോൾ അന്നു കണ്ട ഉമ്മയാണ് കടയിലുള്ളത്. എന്റെ ഓർമ്മയിലെ ചിത്രത്തിനെക്കാൾ അല്പം കൂടി അവരുടെ അവസ്ഥ മോശമായിട്ടുണ്ട്. അവരുടെ കണ്ണിലെ വെള്ളിത്തിളക്കം നല്ലതോ ചീത്തയോ എന്നെനിക്ക് അപ്പോഴും മനസ്സിലായില്ല.

"ഇക്കാ എന്ത്യേ.?" ഇക്കയുടെ മിടുക്കുള്ള സപ്ലൈ ആണെങ്കിൽ വേഗമാകുമല്ലോ കാര്യങ്ങൾ എന്നോർത്ത് ഞാൻ തിരക്കി.
കഷ്ടിച്ചു മാത്രം കേൾക്കാവുന്ന സ്വരത്തിൽ ആ ഉമ്മാ അവ്യക്തമായ ഒരാംഗ്യം കലർത്തി എന്നോട് പറഞ്ഞു : ".. പോയി.."

നന്നായി കേൾക്കാഞ്ഞതു കൊണ്ടും കൂടിയാണ്; ഞാൻ ചോദിച്ചു - "എവിടെ പോയി?"

വല്ലാതെ ഇടറിയ സ്വരത്തിൽ മറുപടി അവർ പറയാൻ ആഞ്ഞപ്പോഴാണ് ഞാൻ അവരുടെ മുഖത്ത് നോക്കിയതും അവരുടെ ഭാവം എന്നെ സ്തബ്ധനാക്കിയതും അവരുടെ മറുപടി എന്നെ ഞെട്ടിച്ചുകളഞ്ഞതും - "മരിച്ചുപോയി!!"

ഒരു നിമിഷം ഞാൻ ഷോക്കടിച്ചതുപോലെ നിന്നു. അവരുടെ വാക്ക് അവസാനിക്കുമ്പോൾ ഉയരാൻ കെല്പില്ലാത്ത ഒരു തേങ്ങലിന്റെ സ്വരം ഞാൻ കേട്ടു. അജ്ഞാതമായ തിളക്കമുള്ള കുഴിഞ്ഞ കണ്ണുകളിൽ നീർ പൊടിയുന്നതുപോലെ. എന്റെ കയ്യും കാലും ഒരു നിമിഷം മരച്ചു. സാധനം വാങ്ങാൻ വന്നതാണെന്ന് ഞാൻ മറന്നു.

"അയ്യോ.. ഞാൻ അറിഞ്ഞില്ലായിരുന്നു.. എന്തു പറ്റി.. എന്ന്.. എത്ര നാളായി...."
എന്നിങ്ങനെ മൂന്നുനാലു ചോദ്യങ്ങൾ അവിവേകിയായ എന്റെ പാഴ്നാവിൽ നിന്നും പിന്നെയും വീണു.

"മഞ്ഞപ്പിത്തമായിരുന്നു.. ഒരു മാസം.. പെട്ടെന്ന്..."

അടർന്നടർന്നു വീണ മറുപടികൾ. അവ പിന്നെയും നീറുന്ന ഓർമ്മകളിലേക്ക് അവരെ കൂട്ടിക്കൊണ്ട് പോയിരിക്കാം. അവരുടെ കണ്ണുകൾ സജലങ്ങളായി, നീർമണികളാവാതെ, പൊഴിയാതെ വിങ്ങിവിങ്ങി നിന്നു.

എനിക്കവരെ ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നു. ഞാനോ? ആ പാവം വൃദ്ധയുടെ മുന്നിൽ നിഷ്പ്രഭനായ നിസ്സാരനായ ഒരു മൊണ്ണയായി നിന്നു. എനിക്കറിയാവുന്ന ക്ഷമാവാക്യങ്ങളൊന്നും അവരുടെ മുന്നിൽ ഏശില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു.

"ഒ.. ഒരു ചിക്കൻ മസാല" എങ്ങനെയോ ഞാൻ പറഞ്ഞൊപ്പിച്ചു.

അവരെ അഭിമുഖീകരിക്കാനാവാതെ, അതിന്റെ വില നൽകിയിട്ട്, ഇപ്പോഴും എന്തെന്ന് വിവേചിക്കാനാവാത്ത ഒരു മാനസികാവസ്ഥയിൽ ഞാൻ ആ പടിയിറങ്ങി.

പേരറിയാത്ത ആ കടക്കാരൻ എന്റെ ആരുമല്ല. എന്നിട്ടും ഞാൻ കരുതുന്നു എന്റെ ആരുമല്ല അയാളെങ്കിൽ പിന്നെ...?

© MS Raj 13/10/2019

Friday, January 17, 2020

മഴത്തുള്ളി

ചില സങ്കടങ്ങൾ മായ്ച്ചു കളയാൻ ചില സൗഹൃദങ്ങൾക്ക് ആകും.
മായ്ക്കാനാകാത്ത ചില സങ്കടങ്ങൾ തിളയ്ക്കുമ്പോൾ നിസ്സഹായതയോടെ നോക്കി നിൽക്കാനേ ചിലപ്പോൾ കഴിഞ്ഞെന്നും വരൂ. കനിവിറ്റുന്ന ഒരു വാക്കു തിരിച്ചു പറയാനാവാതെ, ഒരു നിമിഷത്തേക്കെങ്കിലും നിന്നെ പുണരാനാവാതെ, ശ്വാസം വിലങ്ങി ഞാൻ നിന്നിട്ടുണ്ട്. ചൂഴ്ന്നു നിന്ന നോവിൽ നിന്നും നിന്നെ പുറത്തെത്തിക്കാൻ എനിക്ക് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. എനിക്ക് ആകെ ഉള്ളത് നിന്നോടുള്ള സ്നേഹമാണ്. പ്രണയമാണ്. അഭിനിവേശമാണ്. അടങ്ങാത്ത കൊതിയും ദാഹവുമാണ്. എനിക്കു പെയ്തിറങ്ങാനും ആയിരം പച്ചനാമ്പുകളായി തളിർത്തുയരാനുമുള്ള ഭൂമീ, ഞാൻ ഉതിരുന്നത് നിനക്കായി മാത്രമാണ്. നിന്നിൽ പെയ്തു കുതിർന്നു പടരുന്നതാണെന്റെ ജന്മസാഫല്യം.

Wednesday, January 08, 2020

ഡെസ്റ്റിനി

രാത്രി വൈകിയപ്പോഴേക്കും തീരം തീർത്തും വിജനമായി. ബീച്ചിന്റെ ഇങ്ങേയറ്റത്തെ നേർത്ത മണൽത്തിട്ടയ്ക്കിപ്പുറം നാട്ടിയ അനേകം കനത്ത തൂണുകൾ പോലെ തെങ്ങുകൾ വരിയായി നിന്നു. അവയുടെ തലപ്പുകൾക്കിടയിലൂടെ തെളിഞ്ഞ ആകാശം ചോർന്നുവീണു. ഒപ്പം കുറെ നക്ഷത്രങ്ങളും. തണുപ്പുള്ള കാറ്റ് ഓലകളെ തൊടാതെ നിലംപറ്റിയൊഴുകി. അവൻ ആകാശത്തേക്കു തന്നെ നോക്കിക്കൊണ്ട് പറഞ്ഞു. "ഈ.. ആശയറ്റവര്.. ചിലപ്പോ ഒരു നക്ഷത്രത്തെ നോക്കി പറയില്ലേ, സ്റ്റാർ ഓഫ് ഹോപ് എന്നൊക്കെ.. പ്രത്യാശയുടെ താരകം? നമ്മൾ ദുഃഖത്തിലാകുമ്പോൾ നമ്മെ നോക്കി സാന്ത്വനിപ്പിക്കുന്നുവെന്നും കണ്ണു ചിമ്മുന്നെന്നുമൊക്കെ..?"

"ഉം.. അതിനു്?"

"അതൊക്കെ ചുമ്മാ.. കളിപ്പിക്കാൻ വെറുതെ പറയുന്നതാ!"

"സില്ലി. ഓർക്കാൻ തന്നെ രസമുള്ള കല്പനയല്ലേ അതൊക്കെ? ദൂരെ.. അങ്ങ് ദൂരെ നിന്നും പ്രത്യാശയുടെ ഒരു കിരണം വരുന്നു!"

"നമ്മെ നോക്കി ചിരിക്കുന്നതൊന്നുമല്ല മാഷേ. മറ്റാരെയോ നോക്കി ചിരിച്ചു. പ്രകാശവർഷങ്ങൾ താണ്ടി ഈ ദുനിയാവിലെത്തിയപ്പോ ആകാശോം നോക്കി, ഡെസ്പായി വായും പൊളിച്ചു നിന്നതു സാഹചര്യവശാൽ നമ്മളായിപ്പോയി എന്നല്ലേയുള്ളൂ? ന്നിട്ടാ നമ്മള് പറയുന്നെ റേ ഓഫ് കോപ്പെന്ന്!"


image courtesy : motaen.com

"ഹെയ് പെസ്സിമിസ്റ്റ് പുലീ.. എല്ലാം പാസ്റ്റിൽ നിന്നും വരുന്നതാണ്. ആ നക്ഷത്രം നിനക്കായി മിന്നിയതാണെന്ന് ഉറപ്പുണ്ടെങ്കിൽ, നീയറിയുന്നതിനു മുൻപ് ഈ റേ ഓഫ് ഹോപ് പണ്ടേ യാത്ര പുറപ്പെട്ടുകഴിഞ്ഞിരുന്നു എന്നാണു വിചാരിക്കേണ്ടത്. നീയിപ്പോൾ കേട്ട എന്റെ ശബ്ദം പോലും ഞാൻ പറഞ്ഞു കഴിഞ്ഞ് നിന്റെ ചെവിയിലെത്താൻ കുറെ മില്ലിസെക്കന്റ് എങ്കിലും എടുത്തിട്ടുണ്ടാവില്ലേ? നിന്റെ കാലിനെ തൊട്ട തിരയും, നിന്റെ വിയർപ്പാറ്റിയ കാറ്റും നിനക്കു പോകാൻ സ്റ്റോപ്പിലെത്തുന്ന ബസ്സും ഒക്കെ അങ്ങനെയാണ്. എവ്‌രിതിങ് ഇസ് അൻ എക്സ്റ്റെൻഷൻ ഓഫ്... ഓർ കണ്ടിന്യുവേഷൻ ഓഫ് ദി പാസ്റ്റ്. വി ആൾ ജസ്റ്റ് ഹാപ്പൻ ടു ബീ അ പാർട്ട് ഒഫ് ദെം. ഇന്നു നിന്നെ കാണുക, അറിയുക എന്നതൊക്കെ എന്റെ നിയോഗമായിരിക്കാം. ദാറ്റ്സ് വാട്ട് വീ കാൾ ഡെസ്റ്റിനി."

അവനെ വിശ്വസിപ്പിക്കാൻ പ്രയാസമാണ് എന്നെനിക്കറിയാമെങ്കിലും അതാണ് സത്യം. ഇന്നവനെ കണ്ടുമുട്ടാൻ എത്രയോ വർഷങ്ങൾക്കു മുൻപേ പുറപ്പെട്ടുപോന്ന ഒരു കിരണമല്ലേ ഞാനും?

Sunday, June 30, 2019

ലൂക്ക - കലർന്നു പടർന്ന നിറങ്ങൾ

[സ്പോയിലർ ഉണ്ട്‌.]

സിനിമ സംവിധായകന്റെ കലാരൂപമാണെന്ന്‌ പൊതുവേ പറഞ്ഞു കേൾക്കാറുണ്ട്‌. എനിക്കു തോന്നിയിട്ടുള്ളത്‌ എഴുത്തുകാരൻ ഡിസൈൻ ചെയ്തു വെയ്ക്കുന്നതിനെ സംവിധായകൻ പ്രേക്ഷകനു കാണിച്ചു കൊടുക്കുന്നു എന്നാണ്‌. അതിനാൽതന്നെ ഗൗരവമായി സമീപിക്കുന്ന സിനിമകളിൽ ഈ രണ്ട്‌ ഘടകങ്ങളെയും, തീയേറ്ററിലെ ഇരുട്ടിൽ ദൃശ്യമായും സംഭാഷണമായും സംഗീതമായും അനുഭവപ്പെടുന്ന ചലച്ചിത്രത്തെയും അതിനു നിദാനമായ എഴുത്തിനെയും, ഞാൻ ആസ്വദിക്കാറുണ്ട്‌. അരുൺ ബോസും മൃദുൽ ജോർജ്ജും ചേർന്നെഴുതി അരുൺ ബോസ് സംവിധാനം ചെയ്ത ‘ലൂക്ക’ എന്ന സിനിമയെ ഞാൻ സമീപിക്കുന്നത്‌ അങ്ങനെകൂടിയാണെന്ന്‌ ആമുഖമായി പറയാം.

ലൂക്ക എന്ന കലാകാരന്റെ മരണത്തിൽ നിന്നു തുടങ്ങുന്ന സിനിമ അയാൾ എന്തു സ്വഭാവക്കാരനാണ്‌, അയാളുടെ ജീവിതരീതി എന്താണ്‌, ഭൂതകാലം എന്താണ്‌ എന്നല്ലാം ഒരു നോവലിൽ വായിച്ചറിയുന്ന തരത്തിലാണ്‌ നാം അറിയുന്നത്‌. ലൂക്കയുടെ മരണം, അയാളുടെ ജീവിത പരിസരങ്ങളിലേക്ക്‌, വ്യവസ്ഥാപിത സിനിമാക്കാഴ്ചകൾക്കു പുറത്തുള്ള കൊച്ചിയിലേക്ക്‌ നമ്മളെ കൈപിടിച്ചു നടത്തുന്നുണ്ട്‌. ആ യാത്രകളിലെല്ലാം പ്രേക്ഷകന്റെ മുന്നിൽ വരുന്ന കഥാപാത്രങ്ങൾ ലൂക്കയെക്കുറിച്ചും താന്താങ്ങളെക്കുറിച്ചും വളരെയേറെ കാര്യങ്ങൾ നമ്മളോട്‌ പറഞ്ഞ്‌ പറഞ്ഞ്‌ അവസാനം നമ്മളും കുറെ കാര്യങ്ങൾ അറിഞ്ഞയിടത്ത്‌ തീയേറ്റർ വിടും. അതിനിടെ സംഗീതം, ചിത്രരചന, ഗാർഡനിങ്ങ്‌, ഇൻസ്റ്റലേഷൻസ്‌ എന്നീ കലാരൂപങ്ങൾക്കും പ്രണയം, വെറുപ്പ്‌, അനാഥത്വം, പലജാതി മാനസിക അസ്വാസ്ഥ്യങ്ങൾ, രതി(പാകത്തിന്‌) എന്നിവയ്ക്കും ഒരു കേസന്വേഷണത്തിനും സാക്ഷിയാവുകയാണ്‌ പ്രേക്ഷകർ.

ടൊവിനോ തോമസ്‌ അവതരിപ്പിക്കുന്ന ലൂക്കയും അഹാന കൃഷ്ണകുമാറിന്റെ നിഹാരികയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ജനനമരണങ്ങളിലേക്ക്‌ ലൂക്കയുടെ അസ്വാഭാവിക മരണമറഞ്ഞ്‌ നമ്മളും സഞ്ചരിക്കുന്നു. അതിനൊപ്പം അന്വേഷണോദ്യോഗസ്ഥനായ അക്ബർ എന്ന പൊലീസ്‌ ഇൻസ്പെകടറുടെ മാസങ്ങൾ മാത്രം പ്രായമുള്ളതും എന്നാൽ ശിഥിലവുമായ ദാമ്പത്യ ജീവിതവും സമാന്തരമായി നീങ്ങുന്നു.
വർണ്ണാഭമായ വിഷ്വലുകളും കലാസംവിധാനത്തിന്റെ ധാരാളിത്തവും കിനിയുന്ന ഫ്രെയിമുകളാണ്‌ ലൂക്കയും ലൂക്കയുടെ വീടും വർക്‌ഷോപ്പും കലാജീവിതവുമുള്ള രംഗങ്ങളിൽ. ദുരിതം പേറിയ മുൻകാല ജീവിതം തന്നിൽ ഏല്പ്പിച്ച ആഘാതങ്ങളെ കലാസപര്യ കൊണ്ടും തന്നെ സ്നേഹിക്കുന്നവർക്കു വേണ്ടി പ്രവർത്തിച്ചും ദുഃഖിച്ചും തന്നെ ബാധിക്കുന്ന മറ്റെല്ലാ വിഷമതകൾക്കും വഴിപ്പെട്ടും കഴിയുന്ന ലൂക്ക. റൊമാന്റിക് ആയും വിപ്ലവകാരി ആയും വ്യതിഥനായും അസാധ്യ കലാകാരനായും മാറിമറിയുന്ന ലൂക്ക. മറുപക്കത്ത് ശാസ്ത്രകുതുകിയും താൻ ആയിരിക്കുന്ന സാഹചര്യങ്ങളെയും കാണുന്ന സംഭവങ്ങളെയും എന്തിന്‌ ജീവിതം പോലും ഒരു രാസസമവാക്യം പോലെ ചിട്ടയുള്ളതാവണമെന്ന് കരുതുന്ന നിഹാരിക. നന്നായിട്ട് എന്നു പറഞ്ഞാൽ പോരാ, ആവശ്യത്തിലധികം ഇവർ സ്വയവും അല്ലാതെയും പരിചയപ്പെടുത്തുന്നുണ്ട്; അറിയിക്കുന്നുണ്ട്. അത്ര ആഴമുള്ള പാത്രസൃഷ്ടികളാണ്‌ അവർ രണ്ടും. സിനിമ പുരോഗമിക്കുമ്പോൾ തുടർന്നുള്ള കാര്യങ്ങൾ ക്രമമായി അനാവൃതമാകുന്നുമുണ്ട്. ലൂക്കയുടെ മരണം സംബന്ധിച്ച കേസിന്റെ അന്വേഷണത്തിന്റെ പ്രാരംഭത്തിൽ, ലൂക്കയുടെ മരണവും ജീവിതവുമാണ്‌ അറിയാൻ പ്രേക്ഷകനു താല്പര്യമെന്നിരിക്കേ, സി.ഐ അക്ബറിന്റെ ദാമ്പത്യത്തകർച്ചയും അവരുടെ ആസന്നമായ വിവാഹമോചനവും മോരുമായി കലരാത്ത മുതിര പോലെ ആദ്യ ഒരു മണിക്കൂറിലെ സിനിമയിൽ നിറയുന്നു. വക്കീലുമായും മേലുദ്യോഗസ്ഥനുമായും നടക്കുന്ന സംഭാഷണങ്ങൾ സി.ഐ അക്ബറിന്റെ ദാമ്പത്യതകർച്ചയെപറ്റി വാചാലമാകുന്നുണ്ട്. സിനിമയിൽ ഉള്ള ഏക കല്ലുകടി കേസ് അന്വേഷണം, പൊലീസുകാർ തമ്മിലുള്ള സംഭാഷണങ്ങൾ എന്നിവ മൂലം ആവർത്തിക്കുന്ന ചില വിവരണങ്ങളും അനാവശ്യ വലിച്ചു നീട്ടലുകളുമാണ്‌. ചില ഡയലോഗുകൾ പ്ലേസ് ചെയ്യുന്നതിനായി മാത്രം പടച്ചുണ്ടാക്കിയ സീനുകൾ കാണാം - പൊലീസ് രംഗങ്ങളിൽ.

ലൂക്ക എത്രകണ്ട്‌ ദുർബ്ബലമായ മനസ്സിന്റെ ഉടമയാണെന്നും കർമ്മമണ്ഡലം കൊണ്ട്‌ വ്യത്യസ്ഥയാണെങ്കിലും നിഹാരിക എങ്ങനെ ലൂക്കയിലേക്ക്‌ അടുക്കുന്നു എന്നുമെല്ലാം മനോഹരമായും വ്യക്തമായും അവതരിപ്പിച്ചിട്ടുണ്ട്‌. പ്രകൃതം കൊണ്ട്‌ തന്നെപ്പോലെ അല്ലാത്ത ഒരാളോട്‌ ഒത്തുപോകാം എന്നും മറ്റും തോന്നുന്ന ഒരിത്‌ നിഹ പറയുന്നതിനു മുൻപു തന്നെ പ്രേക്ഷകനു മനസ്സിലാകുന്നുണ്ട്‌. കൂട്ടുകാരിയുടെ ജന്മദിനം ലൂക്കയെ സന്ദർശിക്കുന്നതിനുള്ള ഒരു സുന്ദരമായ കള്ളമാണെന്നും ഒരു സാധാരണ പ്രേക്ഷകനു മനസ്സിലായേക്കാം. ബാല്യകൗമാരങ്ങളിൽ ലൂക്കയ്ക്കും നിഹാരികയ്ക്കും നേരിട്ട തിക്താനുഭവങ്ങൾ അവരുടെ വ്യക്തിത്വത്തെയും മനസ്സിനെയും എത്രകണ്ട്‌ മാറ്റിമറിക്കാൻ പര്യാപ്തമായിരുന്നെന്ന്‌ ചുരുക്കം കാഴ്ചകളിലൂടെ നമ്മെ കാണിച്ചു തരുന്നുണ്ട്‌. തൂങ്ങിമരിച്ചു നില്ക്കുന്ന അച്ഛന്റെ കാൽവിരലുകൾ സ്വന്തം കാലിൽ ഉരയുന്ന കാഴ്ചയ്ക്ക്‌ അവന്റെ ജന്മം തുലച്ചുകളയാനുള്ള ശക്തിയുണ്ട്‌. അമ്മാവന്റെ കൈ പിടിച്ചു വിജനവഴിയിലൂടെ നടക്കുന്ന കൊച്ചുനിഹാരികയുടെ കണ്ണുകളിലെ വികാരങ്ങൾ മതിയാകും അവളുടെ ഇൻസെക്യൂരിറ്റികളെ മുഴുവൻ അളന്നിടാൻ. പിന്നീടങ്ങോട്ട്‌ ഏതൊരു പ്രേക്ഷകനും ജെ.പി.എന്ന കഥാപാത്രത്തെ നിഹായുടെ കാഴ്ചപ്പാടിലേ സമീപിക്കാൻ പറ്റൂ. ഒരു രംഗത്തിൽ ജെ.പിയ്ക്ക്‌ കിട്ടുന്ന അടിക്ക്‌ കനം അത്ര പോരാ എന്ന്‌ തോന്നുന്നുണ്ട്‌. അടുത്തകാലത്ത്‌ സിനിമകളിൽ നാം കണ്ട ബാലപീഡകർക്ക്‌ കിട്ടിയ അത്രയല്ലെങ്കിലും അല്പം കൂടി നല്ല ശിക്ഷ അയാൾ അർഹിച്ചിരുന്നു; അയാളെത്ര കണ്ട്‌ പശ്ചാത്താപം ഉള്ളവനാണെങ്കിലും. കാരണം അയാൾ സ്വയം ധൈര്യപ്പെട്ടിരുന്നത്‌ നിഹാ അക്കാര്യങ്ങൾ ആരോടും പറയില്ല എന്നായിരുന്നു. ശിക്ഷിക്കലും പകവീട്ടലും അല്ല ‘ലൂക്ക’യുടെ വഴി എന്നതുകൊണ്ട്‌ നമുക്കത്‌ തല്ക്കാലം മറക്കാം.

ഇൻസ്പെക്ടറുടെ ദാമ്പത്യം കുളമാക്കിയ അയാളുടെ പൂർവ്വപ്രണയത്തിന്റെ ഓർമ്മകൾ ചിത്രത്തിന്റെ അവസാനത്തിലേക്ക്‌ എത്തുമ്പോൾ മണ്ണടിയുന്നതു കാണാം. തുടർന്ന്‌ അകന്നു കഴിയുന്ന ഭാര്യയുമായി രൂപപ്പെടുന്ന രസതന്ത്രത്തിന്റെ സൂചനയും തരുന്നുണ്ട്‌, അവരുടെ ഇടപെടലുകളിൽ വെളിച്ചം കടന്നുവരുന്നുണ്ട്‌. ഇതേ ഇരുത്തം അവരെ വിവരിക്കുന്ന മുൻരംഗങ്ങളിൽ ഉണ്ടായിരുന്നെങ്കിൽ എന്ന്‌ പ്രേക്ഷകൻ ആഗ്രഹിച്ചു പോകുന്നതിന്റെ ഒരു പ്രധാന കാരണം വിനീത കോശിയുടെ മാസ്റ്റർപീസ്‌ ഭാവമായ ദുഃഖപുത്രി ലുക്കാണ്‌. ഈ ട്രാക്കിന്റെ വിരസതയെ മറികടക്കുന്നത് ലൂക്ക - നിഹാ ജോഡികളുടെ ഊർജ്ജമുള്ള സാന്നിദ്ധ്യവും അവരുടെ അനുപമമായ സ്ക്രീൻ പ്രെസൻസും കൊണ്ടാണെന്ന്‌ ഉറപ്പ്‌. ടൊവിനോ സ്ക്രീനിൽ വന്നാൽത്തന്നെ അതൊരു നിറവാണ്‌. അതേ പ്രസന്നത അഹാനയ്ക്കും ലഭിച്ചിട്ടുണ്ട്‌.ഒരേകണ്ണാൽ എന്ന ഗാനം ശരിക്കും ലൂക്കയുടെയും നിഹാരികയുടെയും ആഘോഷമാണ്‌. ലൂക്കയായി മറ്റാരെയും സങ്കല്പിക്കാൻ പറ്റാത്തതുപോലെ തന്നെ, അത്‌ ചാർളിയുടെ ഒരു എക്സ്റ്റൻഷൻ ആയും കോളനി കമ്മട്ടിപ്പാടമോ വിയറ്റ്നാം കോളനിയോ ഒക്കെ ആയും പിന്നെ മറ്റു ചിലത്‌ മറ്റുചിലതായുമൊക്കെ തോന്നുന്നിയത്‌ ഒരുപക്ഷേ എന്റെ മാത്രം തോന്നലായേക്കാം. നിഹാരിക സ്വാതന്ത്ര്യം കൊതിക്കുന്ന, സാഹചര്യങ്ങളോട്‌ പടവെട്ടുന്ന, ലക്ഷ്യബോധമുള്ള പല ഹിറ്റ്‌ നായികാ കഥപാത്രങ്ങളുടെയും മിശ്രണം ആയിത്തോന്നി. ആ നിഴലുകളുണ്ടെങ്കിലും അവ ആഴമുള്ള കഥാപാത്രങ്ങളാണെന്ന്‌ തീർച്ച. അവയാണു സിനിമയുടെ ഏറ്റവും വലിയ മേന്മയും.

ശിവനും ലൂക്കയും തമ്മിലുള്ള അടുപ്പം എത്രയുണ്ടെന്ന് ലൂക്കയുടെ വീട്ടിലെ ശിവന്റെ പെരുമാറ്റം കൊണ്ട് വിശദമാകുന്നുണ്ട്. ഈ ബ്രില്ല്യൻസ് മറ്റു പലരംഗങ്ങളിലും നഷ്ടപ്പെടുന്നതിനാലാണ്‌ ലൂക്ക അനാവശ്യ വിവരണങ്ങളിലേക്കും ചർവ്വിത ചർവ്വണങ്ങളിലേക്കും വഴിതെറ്റുന്നത്. കഥയിലെ മരണങ്ങൾക്കു പിന്നിലെ രഹസ്യം വെളിപ്പെടുന്നത് മനോഹരമായ ആവിഷ്കാരമെന്ന് പറയാം. അത് സ്പൂൺ ഫീഡിങ്ങല്ല എന്നത് ചെറിയ ആശ്വാസമല്ല തരുന്നത്.

ലൂക്ക രക്ഷപ്പെടുത്തലുകളുടെ കൂടി കഥയാകുന്നു. മനസ്സിന്റെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞ് ഒന്നായവരുടെ പ്രണയത്തിന്റെ കഥയാണ്‌. അവയിൽ നിറയുന്ന വർണ്ണങ്ങളുടെയും അവയ്ക്കു പിന്നിലെ ക്രിയേറ്റിവിറ്റിയുടെയും കൂടി കഥയാണ്‌.

മൊത്തത്തിൽ ലൂക്ക ഒരു നല്ല സിനിമാനുഭവമാണ്‌. ടൊവിനോയ്ക്ക് നാളിതുവരെ ലഭിച്ച നല്ലൊരു വേഷവും. പൊളിറ്റിക്കൽ കറക്റ്റ്നെസ്സും രാഷ്ട്രീയവും സമീപനങ്ങളും ഒക്കെ ഇത്രയധികം വിശകലനം ചെയ്യപ്പെടുന്ന കാലത്ത് ഇത്ര ബാലൻസ്ഡ് ആയി അൺകൺവെൻഷണൽ ആയ മനുഷ്യബന്ധങ്ങളെയും അവയിലെ അസ്വസ്ഥതകളെയും വരച്ചിടുന്നുണ്ട്. സംഗീതവിഭാഗം സിനിമയുടെ ആകെ സുഖത്തെ സുന്ദരമാക്കുന്നു. മഴ മനോഹരമെങ്കിലും സിനിമയിൽ മഴയുടെ അതിപ്രസരം കാണാം; അക്ബറിന്റെ മഴകൾ എന്നമറ്റൊരു കുറിപ്പു തന്നെ എഴുതാൻ പാകത്തിൽ. സുന്ദരമായ ദൃശ്യങ്ങളാലും മെറ്റഫറുകളുടെ സമ്പന്നതയാലും അനുഗ്രഹീതമാണ്‌ ഈ ചിത്രം. പിന്നണിക്കാർ നാമെന്ത് കാണണമെന്ന് വിചാരിച്ചുവോ അതെല്ലാം ഈ സിനിമയിലുണ്ട്. ഒരൊറ്റ പരാതി മാത്രം - ലൂക്ക ഇപ്പോളും ഒരു എഡിറ്ററുടെ സിനിമ ആയിട്ടില്ല.


കുറിപ്പ്‌ - സിനിമയ്ക്കു മുൻപേ ഇതൊരു നോവലായി വായിക്കാൻ സാധിച്ചിരുന്നെങ്കിൽ. അതിന്റെ പേര്‌ ‘ലൂക്കയും അക്ബറും’ എന്നായിരുന്നെങ്കിൽ. ഒന്നുകൂടി നീട്ടിയാൽ ‘ലൂക്ക, അക്ബർ, ശിവൻ’ എന്നായിരുന്നെങ്കിൽ. ശിവൻ അത്ര കഥയില്ലാത്ത ഒരാളൊന്നുമല്ലല്ലോ!

(2) ഈ കുറിപ്പിൽ ചില പരാമർശങ്ങളും പ്രയോഗങ്ങളും പലതവണ വന്നിട്ടുള്ളതു ശ്രദ്ധിച്ചിട്ടുണ്ടാവും. സിനിമയിലെ പോലെ! ലേഖനം അല്പം നീണ്ടുകാണും - സിനിമ പോലെ!

© m.s. raj

Sunday, February 10, 2019

കുമ്പളങ്ങിയിലെ നനുത്ത രാത്രികൾ

കലാസൃഷ്ടികൾ കഥാപരിസരത്തെയും കാലത്തെയും അനശ്വരമായി അടയാളപ്പെടുത്തി വെയ്ക്കാനുള്ള ധർമ്മം കൂടി പേറുന്ന ആവിഷ്കാരങ്ങളാണ്. ഇടുക്കിയുടെ മണ്ണിൽ നിന്നും മഹേഷിന്റെ പ്രതികാരം വന്നതു പോലെ കാസർകോടും വൈക്കവും തൊണ്ടിമുതലും ദൃക്സാക്ഷിയും-ൽ അടയാളപ്പെടുത്തപ്പെട്ടതു പോലെ കൊച്ചിയുടെ സ്വന്തം കുമ്പളങ്ങിയിൽ നിന്നും സ്നേഹത്തിന്റെയും അതിരുകളില്ലാത്ത മാനവികതയുടെയും ഒരു‌ കഥയിതാ വന്നിരിക്കുന്നു - ശ്യാം പുഷ്കരൻ എഴുതി മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ്.

യുവത്വം നിറയുന്ന കഥയും താരനിരയും ഒളിഞ്ഞും തെളിഞ്ഞും നിൽക്കുന്ന വിപ്ലവകരമായ വിളിച്ചോതലുകളും കൊണ്ട് കുമ്പളങ്ങി നൈറ്റ്സ് മികച്ച ഒരു ദൃശ്യാനുഭവമാണ്. സഹോദരന്മാരായ സജി, ബോണി, ബോബി, ഫ്രാങ്കി എന്നിവരെയും ഷമ്മി-സിമി ദമ്പതികളുടെ കുടുംബത്തെയും ആസ്പദമാക്കിയാണ് കുമ്പളങ്ങിയുടെ കഥ വികസിക്കുന്നത്. സജിയുടെ ഇഴപൊട്ടിയ കുടുംബം അലസതയുടെയും കെടുകാര്യസ്ഥതയുടെയും കൂടാണ്. ഒരു ഇസ്തിരിക്കടയ്ക്കുള്ള പാർട്ണർഷിപ്പാണ് സജിയുടെ പിടിച്ചു നിൽപ്പ്. പഞ്ചായത്തിലെ ഏറ്റവും മോശമെന്ന് കരുതപ്പെടുന്ന ചുവരുകൾ മിനുക്കാത്ത, ജനലുകളും വാതിലുകളും ഇല്ലാത്ത ആ വീട്ടിൽ അവർ നാൽവരും വെച്ചുണ്ടും കുടിച്ചും കഴിയുന്നു. സമൂഹം അന്തസുള്ളതെന്ന് നിശ്ചയിച്ചിട്ടുള്ള ഒരു ടാഗ്‌ലൈനും ഇല്ലാതെ. അതേ സമയം‌ സിനിമയുടെ മറുവശത്ത് ആണത്തത്തിന്റെ എല്ലാ ഗരിമയോടും പകിട്ടോടും കൂടി ഷമ്മിയും വാഴുന്നു.

ഈ സാഹചര്യത്തിലാണ് ബോബി(ഷെയ്ൻ നിഗം)യുമായി ഷമ്മി(ഫഹദ് ഫാസിൽ)യുടെ ഭാര്യാസഹോദരിയായ ബേബിമോൾ(അന്ന ബെൻ) പ്രണയത്തിലാകുന്നത്. മലയാള സിനിമയും നമ്മുടെ സമൂഹവും എക്കാലവും പേറിയിട്ടുള്ള പല പൊതുബോധങ്ങളെയും ഉച്ചത്തിലും അല്ലാതെയും ഉടയ്ക്കുന്ന സംഗതികളാണ് പിന്നെ അരങ്ങേറുന്നത്. അത് ആണിന് ആണിനോടുള്ള കാഴ്ചപ്പാടുകളുടെ രൂപത്തിലും തുറന്നു പറച്ചിലുകളും തർക്കങ്ങളുമായെല്ലാം സിനിമയിലുടനീളം കാണാം. കറുമ്പനായ തന്റെ കൂട്ടുകാരനെ എങ്ങനെ സ്നേഹിക്കുമെന്ന് ബോബി ചങ്ങാതിയുടെ പ്രണയിനിയോട് ചോദിക്കുന്നതു തന്നെ 'ബാഹ്യസൗന്ദര്യ'ത്തിലുള്ള അവളുടെ വിശ്വാസം അളന്നുകൊണ്ടാണ്. ഇതേ പുരുഷൻ ഒരുമ്മയുടെ പേരിൽ കാമുകിയോട് ഞാനൊരാണാണ് എന്ന് ക്ഷോഭിച്ചു കളം വിടുന്നുമുണ്ട്. പിന്നീട് ട്രൂലവ്വിനെ പറ്റി അവനോട് അവൾ ആശങ്കപ്പെടുന്നുമുണ്ട്. തൊലിനിറങ്ങൾക്കും രൂപസൗകുമാര്യങ്ങളുടെ വാർപ്പു മാതൃകകൾക്കും അന്തസ്സിന്റെ അടയാളങ്ങൾക്കും സിനിമയിലുടനീളം നല്ല കിഴുക്കും കിട്ടുന്നുണ്ട്.


അച്ഛനമ്മമാരുടെ പുനർവിവാഹംകൊണ്ട് സങ്കീർണ്ണമായ കുടുംബത്തിൽ പിൽക്കാലത്ത് വന്നു കൂടുവെയ്ക്കുന്ന അനാഥത്വം യൗവ്വനത്തിന്റെ വിവിധ തലങ്ങളിലുള്ള ഈ നാലു സഹോദരങ്ങളെ എങ്ങനെയെല്ലാം ബാധിക്കുന്നുണ്ടെന്ന് ഒന്നാം പകുതി ന‌ന്നായി വിശദീകരിക്കുന്നു. കുടുംബത്തിനു നേതൃസ്ഥാനത്ത് ഒരാളില്ലാത്ത ആ വീട്ടിൽ മൂത്ത സഹോദരനായ സജി ആ സ്ഥാനത്തേക്ക് വരുന്നു- ബോബിക്ക് ബേബിയെ വിവാഹമാലോചിക്കാൻ പോകുന്ന വേളയിൽ. തങ്ങളെ ചൂഴ്ന്നു നിൽക്കുന്ന അസ്ഥിരതയുടെ അടയാളങ്ങളെ മായ്ച്ചു കളയാൻ അവസാന നിമിഷത്തിൽ വരെ സജിയും അനുജനും ശ്രമിക്കുന്നു. അപ്പോളും ഇല്ലായ്മയുടെ അടയാളമായ ആ തുരുത്തിൽ അവഹേളനത്തിന്റെ ദുർഗന്ധം വാരിപ്പൂശി അപമാനിതരാകാനായിരുന്നു നെപ്പോളിയന്റെ മക്കളുടെ വിധി. സൗബിൻ ഷാഹിറിന്റെ സജി എന്ന കഥാപാത്രം ഉജ്വലമായ അഭിനയം കാഴ്ചവെച്ച നിരവധി സന്ദർഭങ്ങൾ ഉണ്ടീ സിനിമയിൽ. പ്രഹസന തർക്കവും നീണ്ടുനിൽക്കുന്ന ചിരിയുടെ സീനും തമിഴനുമൊത്തുള്ള മദ്യപാനവും തുടർന്നുള്ള വൈകാരിക സന്ധിയും, ഇൻസ്പെക്ടറുടെ കയ്യിൽ നിന്നു അടികിട്ടുന്നതും , തമിഴന്റെ കൂരയിലേക്കുള്ള പ്രവേശത്തിലും സൗബിനിലെ ഇരുത്തം വന്ന നടനെ കാണാം. സാധാരണക്കാരനായ ഒരുവന്റെ മാനസികതകർച്ചയെ അളന്നു കാണിക്കുന്ന ഡിപ്രഷൻ മുഹൂർത്തങ്ങളിലെല്ലാം സജി എന്ന കഥാപാത്രത്തിന്റെ ആഴമറിയാം. ക്ലീഷെ മെലോഡ്രാമ ആയി‌മാത്രം ഒതുങ്ങേണ്ടിയിരുന്ന രംഗങ്ങൾ ഒരു തീയേറ്ററിലെ തന്നെ പ്രേക്ഷകരിൽ പലതരം പ്രതികരണങ്ങൾ സൃഷ്ടിക്കുന്നതു ശ്രദ്ധേയമാണ്. പാത്രസൃഷ്ടിയും സാഹചര്യങ്ങളും ആസ്വാദകരുടെ വിഭിന്നമായ തലങ്ങളിൽ തന്മയീഭവിക്കുന്നതിന്റെ പ്രതിഫലനം തന്നെയാണിത്.

സൗബിനൊപ്പം സഹോദരങ്ങളായി വേഷമിട്ട ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം, മാത്യു തോമസ് എന്നിവരും തിളക്കമാർന്ന പ്രകടനമാണു കാഴ്ചവെച്ചത്. സൂക്ഷ്മമായ നോട്ടങ്ങൾ കൊണ്ടും ശക്തമായ ശരീരഭാഷ കൊണ്ടും ഡയലോഗില്ലാത്ത ബോണിയെ ശ്രീനാഥ് ശ്രദ്ധേയമാക്കി. ഷെയ്ൻ ആകട്ടെ തന്റെ മുൻ ചിത്രങ്ങളിലൂടെ നേരിട്ട വിമർശനങ്ങളെയെല്ലാം ഭാവസമ്പുഷ്ടമായ പ്രകടനങ്ങൾ കൊണ്ട് തകർത്തെറിയുന്നുമുണ്ട്. നാണക്കാരനും നിഷ്ക്കളങ്കനുമായ ഇളയ അനുജനായ ഫ്രാങ്കിയുടെ അത്ര ചെറുതല്ലാത്ത വേഷം മാത്യു തോമസിന്റെ കയ്യിൽ ഭദ്രമാണ്.

ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങൾ സവിശേഷശ്രദ്ധയാകർഷിക്കുന്നു. ആണിന്റെ 'ബാഹ്യസൗന്ദര്യത്തിനു' 'വിനായകന്റെ ലുക്ക്' എന്നൊരു പര്യായം കാട്ടിക്കൊണ്ടാണ് സ്ത്രീനിലപാടുകൾ വിരിയുന്നത്. ബേബി-ബോബി പ്രണയവും അതുസംബന്ധിച്ച തുറന്നുപറച്ചിലുകളും അടുക്കളവർത്തമാനങ്ങളും അത്രയൊന്നും അന്യമല്ലാത്ത നേർക്കാഴ്ചകൾ ആകുമ്പോൾ തനിമയുള്ള റിയലിസ്റ്റിക് ആഖ്യാനമായി കുമ്പളങ്ങി നമുക്ക് അനുഭവപ്പെടുന്നു. നെപ്പോളിയന്റെ വീട്ടിൽ ഒരു ചിത്രമായി മാത്രം ഒതുങ്ങിപ്പോയ മാതൃത്വം ദൈവമാതാവിന്റെ തന്നെ ഛായയിൽ അവിടേക്കെഴുന്നള്ളുന്നത് ഹൃദ്യമായി. സുസ്ഥിരമായ കുടുംബ ചട്ടക്കൂടിൽ നിന്ന് കാമുകന് യഥാർഥ പൗരുഷം തിരിച്ചറിയിച്ചു കൊടുത്ത് സുവ്യക്തമായ നിലപാടുകളിലൂടെ നീങ്ങുന്ന ബേബിമോളും ആർജ്ജിച്ചെടുത്ത ആൺമേൽക്കോയ്മയെ അനിവാര്യമായ ഘട്ടത്തിൽ തച്ചുടയ്ക്കുന്ന 'ഉത്തമഭാര്യ'യായ സിമി(ഗ്രേസ് ആന്റണി)യും ഗംഭീരം. ഭാഷയ്ക്കും വാക്കുകൾക്കും അതീതമായ സ്നേഹം ബോണിക്കു സമ്മാനിക്കുന്ന വിദേശവനിത നൈല(ജാസ്മിൻ മെറ്റിവിയർ)യും തമിഴ് കുടുംബത്തിന്റെ സാന്നിദ്ധ്യവും പറയാതെ പറയുന്ന വിശ്വമാനവികതയുടെ പാവനത കൂടി ഈ കഥയ്ക്ക് അവകാശപ്പെട്ടതാക്കുന്നു. യേശുക്രിസ്തു നമുക്കറിയാത്ത ആളൊന്നും അല്ലല്ലോ - ഇത്രത്തോളം ബഹുസ്വരതയെ ഉൾക്കൊള്ളുന്നതും ലളിതവുമായ ഒരുവാചകം മലയാളസിനിമയിൽത്തന്നെ ഉണ്ടായിക്കാണില്ല.

പരത്തിപ്പറയാവുന്ന ഒരു കഥയെ അരിച്ചരിച്ചു കയറുന്ന അനുഭവമായാണ് സംവിധായകൻ മധു സി നാരായണൻ സ്ക്രീനിലെത്തിച്ചിരിക്കുന്നത്. ഓരോ‌ കഥാപാത്രങ്ങളെയും സമയമെടുത്ത് ക്രമമായാണ് പ്രേക്ഷകരുടെ മുന്നിൽ അനാവരണം ചെയ്തിരിക്കുന്നത്. സൈജു ശ്രീധരന്റെ എഡിറ്റിങ് സിനിമയുടെ വേഗത്തെയും ഒഴുക്കിനെയും ആവശ്യാനുസരണം നിയന്ത്രിക്കുകയും ചെയ്യുന്നു. സംഘർഷ രംഗങ്ങളിൽ സ്വീകരിച്ചിട്ടുള്ള ചടുലത തന്നെ അതിന്റെ മികച്ച ഉദാഹരണം.

ഇന്നിന്റെ ശബ്ദവും സംസാരവും രൂപവുമാണ് കുമ്പളങ്ങിയുടെ രാത്രികൾക്ക്. രാവിന്റെ സംഗീതം അവരുടെ ജീവിതവുമായി അത്രയും ചേർന്നു നിൽക്കുന്നു. എപ്പോഴും കൂടെയുള്ള വർണ്ണം വിരിയുന്ന സ്പീക്കർ അതിനു തെളിവാണ്. സുഷിൻ ശ്യാമിന്റെ സംഗീതം കഥയിലെ ജീവിതങ്ങളുമായി ഇഴയടുത്തിരിക്കുന്നു. ചെരാതുകൾ എന്ന ഗാനം ലാളിത്യവും അർഥവും ഭാവവുംകൊണ്ട് മനസ്സിൽ കയറിക്കൂടുന്നു. അതേസമയം കുമ്പളങ്ങിയുടെ ശൈലി കൊണ്ടോ ഫ്രീക്കൻ ഭാഷയുടെ ചടുലത കൊണ്ടോ ആവാം ചില സംഭാഷണങ്ങൾ തിരിയാതെ പോകുന്നുമുണ്ട്.

ഫഹദ് ഫാസിലും നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേർന്ന് നിർമ്മിച്ച കുമ്പളങ്ങിയിലെ രാത്രികൾ തീയേറ്ററിൽ അനുഭവിക്കേണ്ട വിസ്മയമാണ്. ജനപ്രിയ സിനിമയുടെ പിന്നണിയിൽ നിൽക്കുന്ന ഒരുകൂട്ടം ആളുകൾ കലയും കാര്യവും ഒത്തിണക്കുന്ന ഈ ശ്രമം തന്നെ ശുഭകരമാണ്. കഥയിലെ സോളമന്റെ മക്കളെയും ഷമ്മി-സിമി-ബേബിമാരെയും നാം എവിടെയെങ്കിലുമൊക്കെ വെച്ചു കണ്ടിട്ടുണ്ടാവും. നമ്മുടെ അയല്പക്കങ്ങളിൽ, കുടുംബങ്ങളിൽ, ചിലപ്പോൾ മുന്നിലെ കണ്ണാടിയിൽപ്പോലും. മിന്നുന്ന നക്ഷത്രങ്ങൾക്കു താഴെ, തോളോട് തോൾ ചേർന്നു നിൽക്കുന്ന കുറെ ജീവിതങ്ങൾക്കു ചാരെ കുമ്പളങ്ങിയിൽ കവര് പൂത്തിട്ടുണ്ട്; ചെന്ന് കണ്ടുവന്നാലും.

റേറ്റിങ് 4/5

Friday, February 08, 2019

പേരൻപ് : അർപുതമാനത് !

അദ്ഭുതം തോന്നിച്ച ഒരു സിനിമ. മനസ്സു നിറച്ച സിനിമ. പിന്തുടരുന്ന സിനിമ എന്നെല്ലാം ആമുഖമായി പറയാതെ റാമിന്റെ 'പേരൻപ്' എന്ന ചലച്ചിത്രത്തെക്കുറിച്ച് എഴുതിത്തുടങ്ങാനാവില്ല. തീയേറ്ററിൽ തന്നെ പേരൻപ് കാണണമെന്ന ആഗ്രഹത്തോടെ ചെല്ലുമ്പോൾ മുക്കാലും ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ. കൂടിയാൽ ഇരുപത്തഞ്ചു പേരുള്ളിടത്ത് അപൂർവ്വമായി മാത്രമേ സ്ത്രീകളുള്ളൂ. കൂടുതലും യുവാക്കൾ.
 
കുട്ടവഞ്ചി ഒഴുകിവരുന്നതുപോലെ സാവധാനമാണ് സിനിമ സ്ക്രീനിൽ വിടർന്നത്. തുടക്കം മുതൽ മമ്മൂട്ടി എന്ന താരത്തിനു പകരം അമുദവൻ മാത്രം തെളിഞ്ഞു വന്നു, ത്രസിപ്പിക്കുന്ന സംഗീതവും ജ്വലിക്കുന്ന വർണ്ണപ്പൊലിമയുമില്ലാതെ. കൊടൈക്കനാലിലെ മഞ്ഞിൽ പ്രേക്ഷകന്റെ മേനി കുളിരുന്നുണ്ട്. തടാകക്കരയിലെ ആ സ്വപ്നവീട്ടിനു ചുറ്റുമുള്ള പുല്ലിൽ സ്വർണ്ണവർണ്ണം ചാഞ്ഞു വീഴുന്നുണ്ട്. അമുദവനും പാപ്പായും നമ്മെ കാത്ത് അവിടെയുണ്ട്. പാപ്പാ എന്ന ആദ്യവിളിയിൽ ആ പേരു മനസ്സിൽ പതിയുന്നുണ്ട്. നേർത്ത മഞ്ഞിന്റെ ജാലകവിരി മാറി അമുദവനും പാപ്പായും മുന്നിൽ നിറഞ്ഞാടുന്നുണ്ട്, ഇന്നു വരെ കേൾക്കാത്ത പല കഥകളും പറയുന്നുണ്ട്.
 
വെറുക്കപ്പെട്ട അച്ഛനാണ് അയാൾ. സ്പാസ്റ്റിക് സെറിബ്രൽ പാൾസിയുടെ എല്ലാ പരിമിതികളിലും നിന്നുകൊണ്ട് പാപ്പാ അയാളെ അകറ്റാൻ ആവതു ശ്രമിക്കുന്നു. അയാൾക്കതു നന്നായി മനസ്സിലാകുന്നുണ്ട്. ഭാര്യ പിരിഞ്ഞു പോകുന്നതും മകൾ അടുക്കാതിരിക്കുന്നതും നെഞ്ചിനു മുകളിൽ അമർന്നിരിക്കുന്ന കല്ലുകൾ പോലെ അയാളെ ഭരിച്ച് അശക്തനാക്കുന്നു. വരാനുള്ള കഥകളറിയാതെ നമ്മളും.

 
സിനിമയുടെ തുടക്കത്തിൽ തീയേറ്ററിൽ മിന്നി നിന്നിരുന്ന മൊബൈൽ വെട്ടങ്ങൾ എപ്പോഴോ അണഞ്ഞു പോയിരുന്നു. വേഗം കുറഞ്ഞ, ബഹളങ്ങളില്ലാത്ത ഒരു‌ സിനിമയ്ക്കിടെ സാധാരണ ഉറച്ചും താഴ്ന്നും കേൾക്കാറുള്ള കുശുകുശുക്കലും കമന്റുകളുമില്ലാതെ മെല്ലെപ്പോകുന്ന ആ സിനിമ മാത്രം ഹാളിൽ സംസാരിച്ചു കൊണ്ടിരുന്നു. ഇടയ്ക്കിടെയുള്ള മൗനങ്ങളിൽപ്പോലും ഏറ്റവും വാചാലമായിത്തന്നെ.
 
മകളുടെ തിരസ്കാരത്തിൽപ്പെട്ടു കുഴങ്ങി മേൽക്കൂരയിൽ നിന്നും അവളെ എത്തി നോക്കുന്ന അച്ഛനിൽ, ഉപ്പൂറ്റിയും കഴിഞ്ഞു നിലം പറ്റി ഇഴയുന്ന അയാളുടെ പൈജാമയിൽ, അസ്പഷ്ടമായ ചുവടുവയ്പ്പുകളിൽ നിന്നെല്ലാം അമുദവനെ, അയാളിൽ നിന്നും പാപ്പയിലേക്കുള്ള ദൂരത്തെയും അതു നൽകുന്ന അനിശ്ചിതത്വങ്ങളെയും വായിച്ചെടുക്കാനാവും. ഒരാൾ വീടിനകത്തെങ്കിൽ മറ്റേയാൾ പുറത്ത് എന്ന മട്ടിൽ തികച്ചും വിഭിന്ന ധ്രുവങ്ങളിൽ നിന്ന് അവർ പരസ്പരം ചോദ്യചിഹ്നങ്ങൾ എറിഞ്ഞു. കലഹിച്ചു. ഒതുങ്ങിക്കൂടി. അമുദവന്റെ ഒപ്പം 'നെയിൽ പോളിഷ്' എന്നു പേരുള്ള കുതിര വന്നു കഴിഞ്ഞപ്പോളേക്കും ഞാനുമായും പാപ്പാ കൂട്ടുകൂടിയിരുന്നു.
 
പാപ്പാ! തിളക്കമുള്ള നിറങ്ങൾ വാരി അവൾ കൃത്യതയില്ലാതെ നഖങ്ങളിൽ വിതറി. ചിന്തകളിൽ ആ കൊഴുത്ത വർണ്ണങ്ങൾ ഇളം തണുപ്പോടെ പയ്യെ ഉണങ്ങിയിണങ്ങി. എനിക്കുറപ്പായിരുന്നു കുതിരയും അവളോട് അതുപോലെ ഇണങ്ങുമെന്ന്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിയുള്ള പ്രകൃതി വിസ്മയകരമായി ഇഴുകിച്ചേരുന്നുണ്ട് സ്ക്രീനിൽ; മായികവും ശാന്തവുമായ അതിന്റെ പരിസരവും നിർമലമായ ഒരു തടാകവും കൊണ്ട്. കാക്കയും കൊക്കും കുരുവിയും അർപ്പിക്കുന്ന സാന്നിധ്യം കൊണ്ട്. വെളിച്ചമില്ലായ്മയിൽ, പിശുക്കിയ വെട്ടത്തിൽ മാത്രം ദൃശ്യമാകുന്ന ഭാവഗാഥകളിൽ, ഇരുണ്ടതോ വിരസമോ ആയ നിറമുള്ള വസ്ത്രങ്ങളിൽ അമുദവനും പാപ്പായും പറയാതെ പലതും പറഞ്ഞു. അഞ്ജലി അവതരിപ്പിച്ച വിജയലക്ഷ്മി വരും വരെ.
 
ചിത്രത്തിന്റെ ദൃശ്യഭാഷയിലും മിതമായും ഏകാന്തമായും കേട്ടിരുന്ന പശ്ചാത്തല സംഗീതത്തിലും സംഭാഷണങ്ങളിലും വരെ പിന്നെ ഉണർവ്വു കാണാം. അമുദവൻ വിജിയെ വിവാഹം ചെയ്യുന്നതിലൂടെ, ആമോദം വമിക്കുന്ന വിവാഹഫോട്ടോയിലൂടെ, മൗനം മാറാലകെട്ടിയിരുന്ന ആ വീട്ടിൽ നിറയുന്ന പേരുവിളികളിലൂടെ, പാപ്പായും മറ്റുള്ളവരുമണിയുന്ന തിളക്കവും തെളിച്ചവുമുള്ള വേഷങ്ങളിലൂടെയെല്ലാം അൻപു നിറയുന്നു. വിജിയുടെ ഒപ്പം കാണപ്പെട്ട ബാബുവിന്റെ ആശങ്കകളുടെ പൊരുളറിയാതെ അല്പനേരം നമ്മൾ വിഹ്വലരായാൽ പോലും. വിജിയുമായി പിരിയേണ്ടി വരുന്ന സാഹചര്യത്തിൽ ആ തിരിച്ചടിയിൽ പോലും അവരെയും വെറുക്കാൻ നമ്മെ അനുവദിക്കാതെയാണ് അമുദവനോടൊപ്പം നാം ആ വീട്ടിൽ നിന്നും ഇറങ്ങുന്നത്. അത് പാപ്പായ്ക്ക് അങ്ങേയറ്റം വേദനാജനകമായ ഒരു വേർപിരിയലായിരുന്നിട്ടുകൂടി. നിങ്ങളുടെ കഷ്ടം എന്റേതിനെക്കാൾ എത്രകണ്ട് മോശമായിരിക്കും എന്ന വാചകത്തിൽ അമുദന്റെ തന്മയീഭാവശക്തിയും ബാബു-വിജിമാരുടെ മുഖങ്ങളിൽ നിറയുന്ന കുറ്റബോധവും യാചനയും കലർന്ന ഭാവങ്ങളും ചേർന്ന് അവസ്ഥാവിശേഷങ്ങളുടെ കടുംചായങ്ങൾ പകരുന്നുണ്ട്. ഉന്നതമായ മാനവികതയുടെ രത്നത്തിളക്കം കാണാം ആ രംഗത്തിൽ. പ്രകൃതിയുടെ ഭാവം മാറുന്നു. അവൾ ക്രൂരയാകുന്നു. എന്നാൽ നമ്മെ അതിശയിപ്പിച്ച് അമുദവൻ അതിനെയെല്ലാം ഹൃദയം കൊണ്ട് സ്വീകരിക്കുന്നു. ആർദ്രമായും കരുണയോടെയും സമീപിക്കുന്നു. അമുദവന് അങ്ങനെയല്ലാതാകാൻ ആവുമോ?
 
സമരങ്ങളുടെ കാലമാണു പിന്നെ. നഗരം. വിയർത്തോടി വന്ന്, തലചായ്ക്കാനിടം കാട്ടിത്തന്നു് വേഗം ഓടിമറയുന്ന പയ്യനിലൂടെ നഗരം അവരെ സ്വീകരിക്കുന്നു. മെർക്കുറി ദീപങ്ങളുടെ നിറമുള്ള രാത്രികൾ. ഏകാന്തയുടെ തടവറയിൽ നിന്നും ഏന്തിവലിഞ്ഞ് പാപ്പാ നേടുന്ന വെയിൽക്കാഴ്ചകൾ. ഏറെക്കുറെ അപ്രാപ്യമായ ഒരു ജാലകത്തിലൂടെയും ഒരു വിഡ്ഢിപ്പെട്ടിയിലൂടെയും അവൾ തുറന്നു കാണുന്ന പുതിയൊരു ലോകം. തടാകക്കരയിലെ ശാന്തതയെക്കാൾ സദാ ചിലയ്ക്കുന്ന നഗരത്തിൽ അവൾ പുതിയ നിറങ്ങൾ തേടി. ലോലിപോപ് അവളുടെ ചുണ്ടുകളിൽ ചായമായി. നെയിൽപോളിഷിന്റെ നിറങ്ങളെക്കാൾ ശോഭയാർന്നത്. ഒന്നുമറിയാതെ അമുദവൻ.
 
ഇതിനിടെ അവളുടെ വളർച്ചയിൽപ്പെട്ട് അമുദവൻ എടുത്തണിഞ്ഞ ശുശ്രൂഷകന്റെ വേഷം പ്രതിസന്ധിയിലാകുന്നു. അവൾ വലിയ പെണ്ണായി. അച്ഛനെ അച്ഛനുള്ള അകലമിട്ടു മാത്രം കാണണമെന്ന തിരിച്ചറിവുള്ളവളായി. സാനിറ്ററി പാഡ് വച്ചു നൽകിയിരുന്ന അച്ഛൻ മകളുടെ വളരുന്ന വ്യക്തിത്വത്തിന്റെയും ലൈംഗികതയുടെയും മുന്നിൽ സ്തബ്ധനാകുന്നു. ടി.വി സ്ക്രീനിൽ മുത്തം നൽകിക്കൊണ്ട് പരവശയാകുന്ന പാപ്പായെ കണ്ട് അയാൾ സംഭ്രമിക്കുകയോ നിസ്സഹായനാകുകയോ ഒക്കെ ചെയ്യുന്നുണ്ട്. അവളിൽ അവളുടേതു മാത്രമായ വിചാരങ്ങളുണ്ടായി. അച്ഛൻ എന്ന നിലയിൽ നിറവേറ്റാനാകാത്ത അവളുടെ ചോദനകൾക്ക് ഉത്തരം തേടാൻ അയാൾ ശ്രമിച്ച് സ്വയം അപമാനിതനാകുകയും ഒടുക്കം നിരാശനാകുകയും ചെയ്യുന്നു. പാപ്പായുടെ സ്വത്വം വെളിപ്പെടുകയായി. വിജി മുൻപേ പറഞ്ഞു വെച്ചിരുന്നുവെങ്കിൽകൂടിയും. അമുദവൻ ആ ലോകമറിഞ്ഞു. സ്വയം പരിചയിക്കാനും പാപ്പായെ പരിചയപ്പെടുത്താനും തുനിഞ്ഞു. ജീവിതം എല്ലാ രുചിഭേദങ്ങളോടും കൂടി അയാളും ഒപ്പം അവളും നുണഞ്ഞു.
 
സഹോദരീയെന്ന വിളിയോടെ ഭക്ഷണം കഴിക്കാൻ ശാസിക്കുന്ന കെയർ ഹോമിലെ ചെറുക്കനും അവനെക്കുറിച്ച് അവന്റെ അച്ഛൻ പറയുന്ന മറുപടിയും നാമറിഞ്ഞിട്ടുള്ള കഥകളുടെ മറുപക്കത്തുനിന്ന് ചില ചോദ്യങ്ങളെറിയുന്നുണ്ട്. തുടക്കത്തിൽ സ്വന്തം(?) വീട്ടിൽ നിന്നും പിന്നെ വാടക വീട്ടിൽ നിന്നുമെല്ലാം മകളെക്കൂട്ടി ഓടിയൊളിക്കേണ്ട ഗതികേടു വന്ന അമുദവന് ആ അച്ഛനെ മനസ്സിലാക്കാനെന്തു പ്രയാസം! അടിക്കാതെ അടക്കി നിർത്താനാവില്ലെന്ന് പറയുന്ന വാർഡനോട് എന്നും പൊരുതിനിൽക്കാനും അമുദവന് ആവില്ല തന്നെ.
 
യാദൃച്ഛികമായിട്ടാണു അഞ്ജലി അമീറിന്റെ മീര കഥയിൽ വരുന്നതെങ്കിലും നീണ്ടുപോകുന്ന ഒരു കഥാപാത്രമാകും അവളെന്ന് കരുതിയില്ല. വിലകുറഞ്ഞ നർമങ്ങൾക്കല്ലാതെ ഭിന്നലിംഗക്കാരെ സ്ക്രീനിൽ കാണുക വിരളമാണ്. ലൈംഗികതൊഴിലാളിയായ മീരയെ, അവളുടെ കുടുംബത്തെ അവഹേളനങ്ങൾകൂടാതെ അവതരിപ്പിച്ച് നിസ്സംശയം റാം കേമനാകുന്നു. അമുദവനൊപ്പം സെറ്റുസാരിയുടുത്ത് ആഹ്ലാദവതിയായി പോകുന്ന സീനിൽ, കൈകഴുകാനെന്ന അടവിൽ തീൻ‌മേശയിൽ നിന്നു വിരമിക്കുന്ന വേളയിൽ മീരയുടെ മനസ് നമ്മെ യഥാതഥമായി കാട്ടിത്തരുന്നുണ്ട്. അയാളെ എത്തേണ്ടിടത്തെത്തിച്ച് നീണ്ടുകിടക്കുന്ന ഒരു വഴിയിലേക്ക് ഏകാകിയായി മറഞ്ഞകലുന്നുണ്ട് കരളിൽ കനലൊളിപ്പിച്ച മീര. അവസാന രംഗത്തിൽ അമുദവനും പാപ്പായ്ക്കും മീര എന്താണെന്നും, അവരുടെ ജീവിതം എപ്രകാരമെല്ലാം മാറിയെന്നും വലിയ കാൻ‌വാസിൽ വരച്ചിടുന്നുണ്ട്, കണ്ടെത്താനുളള എല്ലാ ഉത്തരങ്ങൾക്കുമുള്ള സൂചനകളും സഹിതം.
 
പിന്നാമ്പുറക്കഥ വിശ്വസിക്കാമെങ്കിൽ ഈ സിനിമയിൽ മമ്മൂട്ടിയുടെ അത്രയൊന്നും ശ്രദ്ധിക്കപ്പെടാത്ത ഒരു സംഭാവനയാവും അഞ്ജലിയെ ഈ റോളിലേക്ക് നിർദ്ദേശിച്ചത്. തന്റെ വേഷം എത്ര ഭംഗിയായും കൃത്യമായുമാണ് അവർ ചെയ്തുവെച്ചത്. ഇതിനിടെ ഡോക്ടറായി സമുദ്രക്കനിയും വീട്ടുടമയായി ലിവിങ്സ്റ്റണും കൃത്യമായ പ്രകടനം കാഴ്ചവച്ചിട്ടു പോകുന്നുണ്ട്. പാപ്പാ ആയി കളം നിറഞ്ഞാടിയ സാധനയെ ഒരിടത്തും ഒരു അനുകമ്പ യാചനാപാത്രം ആക്കാതെയും ദുഃഖപുത്രിയുടെ പതിവുചമയക്കൂട്ട് അണിയിക്കാതെയും ശ്രദ്ധിച്ചിരിക്കുന്നത് സിനിമയെ വ്യത്യസ്തമാക്കുകയും കലാസൃഷ്ടി എന്ന നിലയിൽ യഥാർഥ വിഷയത്തിലേക്ക് ഫോക്കസ് ചെയ്യാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്. സാധനയുടെ ശ്രമങ്ങൾ ഈ ചിത്രത്തിന്റെ നട്ടെല്ലാവുന്നതായും അതിനെ ആസ്പദമാക്കിയാണ് മമ്മൂട്ടിയുടെ അമുദവൻ വികസിക്കുന്നതെന്നും കാണാം. മുൻ‌ഭാര്യയുടെ ശിഷ്ടജീവിതത്തിനു അമുദവൻ സാക്ഷിയാകുന്ന രംഗമൊക്കെ സിനിമയുടെ വൈകാരിക തലത്തെ വാചാലമാക്കുന്നു. പച്ചയും കഠിനവുമായ ജീവിതസമരങ്ങളെ പ്രകൃതങ്ങളും പ്രകൃതീഭാവങ്ങളും ചേർത്ത് അടുക്കടുക്കായി വിവരിക്കാൻ കെട്ടുറപ്പുള്ള തിരക്കഥയ്ക്ക് അനായാസം സാധിക്കുന്നു.
 
യുവാൻ ശങ്കർ രാജയുടെ മിതത്വമാർന്ന സംഗീതം, തേനി ഈശ്വറിന്റെ മാജിക്കൽ ഫ്രെയിംസ് എന്നിവ ചിത്രത്തിന്റെ ആഖ്യാനത്തെ അസ്സലായി പിന്താങ്ങുന്നുണ്ട്. ഭാവതീവ്രമായ ക്യാമറയിൽ ഇരുളും വെളിച്ചവും പാകത്തിനു യോജിപ്പിച്ചാണ് പല ഷോട്ടുകളും(പ്രധാനമായും രാത്രികളിൽ തടാകതീരത്തെ വീട്ടിൽ, നഗരത്തിലെ വീഥികളിൽ) ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിനു ലഭിക്കാവുന്ന പുരസ്കാരങ്ങളെക്കാൾ നാം ചർച്ച ചെയ്യേണ്ടതാണ് അതു മുന്നോട്ട് വെയ്ക്കുന്ന ശക്തമായ രാഷ്ട്രീയം. അതിൽ നിലപാടുകളും ചിന്തകളും പൊതുസമൂഹം നെറ്റിചുളിച്ചു മാത്രം കാണുന്ന ചില മറുവശങ്ങളുമുണ്ട്. ഭിന്നശേഷിയുടെ, രക്ഷാകർതൃത്ത്വത്തിന്റെ, ഒളിച്ചോട്ടങ്ങളുടെ, ഭൂമാഫിയയുടെ, ഊരുവിലക്കിന്റെ, പെൺസ്വകാര്യതയുടെ, ആർത്തവത്തിന്റെ, വ്യഭിചാരത്തിന്റെ, ലൈംഗികതൊഴിലിന്റെ, പല തലങ്ങളിലെ ലൈംഗികതയുടെ, സ്വയംഭോഗത്തിന്റെ.. അങ്ങനെ സിനിമ എന്ന മാധ്യമം ഇന്ത്യയിൽ അധികം ചർച്ചയ്ക്കു വെയ്ക്കാത്ത പലതിന്റെയും സത്യമായ രാഷ്ട്രീയം.
 
അവയെ തർക്ക രഹിതമായി അവതരിപ്പിക്കാനും തീയേറ്റർ വിടുന്ന പ്രേക്ഷകരിൽ എരിയുന്ന ചിന്തകളായി, ചർച്ചകളായി പടരുവാനും പര്യാപ്തമായ സൃഷ്ടിയൊരുക്കുക എന്ന കർത്തവ്യം പൂർണ്ണതയോടെ നിറവേറ്റിയ റാമിനാണ് എന്റെ കൂപ്പുകൈ. മമ്മൂട്ടീ, അങ്ങൊരു നടനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. സാധന, ഇനിയും ദൂരങ്ങൾ താണ്ടുക! അഞ്ജലിയുടെ വേഷം കഥയെ എത്ര ദീപ്തമാക്കിയോ അതുതന്നെയാണ് ആ അഭിനേത്രിക്കുള്ള പ്രശംസ. രണ്ടാം പാതിയിൽ നിറഞ്ഞാടിയ അഞ്ജലി അമീർ തികവാർന്ന പ്രകടനമാണു കാഴ്ചവെച്ചത്. മീര എന്ന കഥാപാത്രത്തിന്റെ എല്ലാ സംഘർഷങ്ങളും കടുത്ത ചായങ്ങൾക്കും പകിട്ടാർന്ന വേഷങ്ങളുടെ തിളക്കത്തിനുമിടയിലും സ്പഷ്ടവും ഭദ്രവുമായിരുന്നു.
 
പേരൻപ്പിന്റെ പ്രമേയം അത്രമേൽ‌ ആഴമുള്ളതും ഇതു സ്വീകരിച്ചിരിക്കുന്ന കഥനരീതി പരമശ്രേഷ്ഠവുമാകുന്നു. കണ്ണീരിറ്റാതെ കാണാം. ഹൃദയംകൊണ്ട് ആസ്വദിക്കാം. അവ നിങ്ങളെ പിന്തുടരുമെന്നുറപ്പ്. ഏനെൻട്രാൽ ഇയർകൈ പേരൻപാനത്.

റേറ്റിങ് : 5/5

Thursday, January 31, 2019

ഇര

ഞാനിവിടെ ഇരിപ്പു തുടങ്ങിയിട്ട് കാലംകുറെ ആയി. ഇവിടെയാകുമ്പോൾ സമാധാനപൂർണ്ണമായ ഒരിരുട്ടും തണുപ്പുമൊക്കെയുണ്ട്. ഈ വളപ്പിലെ എടുപ്പുകളൊക്കെ ആരു പണിയിപ്പിച്ചതാണെന്ന് അറിഞ്ഞുകൂട. മതിൽക്കെട്ടിനുള്ളിൽ നിറയെ വായു സഞ്ചാരവും ആവോളം ഇടവുമുണ്ട്. കിടക്കാൻ, ഇരിക്കാൻ, ഉറങ്ങാൻ, പെരുമാറാൻ, നടക്കാനിറങ്ങാൻ ഞാനൊരാൾക്ക് വേണ്ടതിലും കൂടുതൽ ഇടം.

നേരവും കാലവും തെറ്റിയ നേരങ്ങളിൽ ആരൊക്കെയോ എന്റെ സ്വൈര്യജീവിതം കെടുത്താൻ ഈ മതിൽ ചാടിക്കടന്ന് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നുണ്ട്. ചിലർ മതിലിൽ കയറിയിരുന്ന് നേരം പോക്കുകയും മതിൽപറ്റി നിൽക്കുകയും മറയാക്കിനിന്ന് മൂത്രമൊഴിക്കുകയുമൊക്കെ ചെയ്യാറുണ്ട്. മതിൽ ചാടുന്നവരുടെയും മതിലിലിരുപ്പുകാരുടെയും ശല്യം കാരണം വീട്ടിൽ കിടന്നുറങ്ങാനും മേല. അത്രയൊന്നും ബലവും ഈടും ഇല്ലാത്ത ഈ പഴഞ്ചൻ സെറ്റപ്പിനെ ഈ അപഥസഞ്ചാരികളും ഇരുന്നുവാഴികളും ചേർന്ന് വല്ലാതെ അലോസരപ്പെടുത്തുന്നു. വിശപ്പുകൊണ്ടും കൂടിയാണ് ഞാൻ പുറത്തിറങ്ങിയേക്കാമെന്നു വെച്ചത്.

ഒറ്റയ്ക്കുള്ള ഇരിപ്പിനൊരു മാറ്റം വേണമെന്നു തോന്നുമ്പോളെല്ലാം പുറത്തിറങ്ങാറുമുണ്ട്. അല്പം പ്രയാസമുള്ളതും ശ്രദ്ധ വേണ്ടതുമായ ശ്രമമാണത്. എന്നും ഒറ്റയ്ക്കായതിന്റെ പ്രശ്നം.

ജീവിതം പരമ ബോറാണ്. തീറ്റയും‌ വിശ്രമവും മാത്രം. സാഹസികമായി എന്തെങ്കിലും ചെയ്യണം. കുറെ ഭ്രാന്തന്മാരുടെ തല്ലുകൊണ്ടു മരിച്ച അപ്പൂപ്പനെ പോലെ. ചുരുങ്ങിയ പക്ഷം എന്റെ നിലനിൽപ്പിനെ അപകടത്തിലാക്കുന്ന ഒരുത്തനെയെങ്കിലും നല്ലൊരു പാഠം പഠിപ്പിക്കണം എന്ന് പലപ്പോഴും വിചാരിക്കാറുണ്ട്. എന്നാലേ ജീവിതത്തിനൊരു അർഥമൊക്കെ ഉണ്ടാവുകയുള്ളൂ എന്നും. ആ അതു പോട്ടെ.

വിശപ്പിന്റെ കാര്യത്തിനു ചിലപ്പോഴെങ്കിലും പുറത്തിറങ്ങാതെ വയ്യല്ലോ. പശിയടക്കാനുള്ളത് ഈ പരിസരത്തൊക്കെ അധികം അധ്വാനമില്ലാതെതന്നെ കിട്ടുമെന്നതാണ് ഏക ആശ്വാസം. തണുപ്പുണ്ട്. പകലത്തെ കത്തിക്കാളുന്ന വെയിൽ കരിച്ചു പൊഴിച്ച ഇലകൾ വല്ലാതെ വഴിയിൽ കൂടിക്കിടപ്പുണ്ട്. പോക്കുവെയിലിനു‌ സുഖമുള്ള ചൂടുണ്ട്. വിശപ്പിനുള്ള വക ലാക്കാക്കി കരിയിലമെത്തയുള്ള വഴിയിലേക്ക് ഇറങ്ങാൻ തുനിയവേയാണ് കണ്ടം വഴി ഓടി വന്ന്, ഭൂമി തകർക്കാൻ പാകത്തിൽ ചവിട്ടിക്കുലുക്കി ഒരുത്തൻ പാഞ്ഞു കയറിയത്.

മതിൽ ചാടി ഓടാനാണോ അതോ അവിടെ വന്ന് ഒളിക്കാനാണോ എന്നറിയാൻ ഞാൻ തിരികെ നോക്കും മുൻപേ പിന്നെയും കുറെ ആളുകൾ ഓടിവന്നു. ഇവന്മാരുടെ വരവ് കണ്ട് ഞാൻ ഭയന്നുപോയെന്ന് സമ്മതിച്ചേ തീരൂ.

പോണപോക്കിൽ എന്നെ ചവിട്ടിക്കൊല്ലുമല്ലോ. ഞാൻ തല‌പൊക്കി നോക്കിയതും കണ്ടത് വെളുത്തു കൊഴുത്ത ഒരു കാലാണ്. എന്റെ അരികിൽ നിന്നും അതു മാറും മുൻപേ ഞൊടിയിടയിൽ അതിൽക്കയറി വട്ടം പിടിച്ചു. ആ നിമിഷം ഭ്രാന്തന്മാരുടെ തല്ലുകൊണ്ട് ചത്തുപോയ കാർന്നോരെ ഓർമ്മ വന്നു. പിടുത്തം കിട്ടിയ കാലിന്റെ പത്തിയിൽ ഒറ്റ കടിയങ്ങ് കൊടുത്തു.

എന്റെ ഉച്ചിയിൽ നിന്നൊരു ഭാരം ഇറങ്ങിപ്പോകുന്നതു പോലെ തോന്നി. ജന്മം സഫലമാകുന്നെന്നു തോന്നിപ്പിച്ച ഒരു മൂർച്ഛയിൽ ഞാൻ സ്വയം മറന്നു. ‌കാലുകുടഞ്ഞ് എന്നെ എറിഞ്ഞ തക്കത്തിന് പോക്കുവെയിൽ വീഴാത്ത കരിയിലക്കൂട്ടങ്ങളിലേക്ക് ഞാൻ ഊളിയിട്ട് ഒളിച്ചു. ക്ഷീണം മാറിയിട്ട്, വല്ലതും തേടിത്തിന്നിട്ട് പയ്യെ താവളം തേടാം; മതിൽ അവന്മാർ പൊളിച്ചില്ലെങ്കിൽ.

©MS Raj/ inspired by jishnu through
#RandomWord2StoryChallenge with the word "മതിൽ"

Tuesday, December 25, 2018

ഫിക്ഷണൽ ട്രാവലോഗ് : 307.47

സച്ചരടു‌മുറിയാതെ സംഭവങ്ങൾ വിവരിക്കാനാവുന്നവർ കഥപറഞ്ഞാൽ നമ്മളാ കഥയിൽ ജീവിക്കും എന്നുറപ്പാണ്. എളുപ്പത്തിൽ മുഴുകിയിരുന്ന് ഒറ്റയടിക്കു വായിച്ചുതീർക്കാവുന്ന ഒരു പുസ്തകത്തെ പറ്റിയാ‌ണ് ഈ കുറിപ്പ്. ആശിഷ് ബെൻ അജയ് എന്ന യുവകഥാകാരന്റെ '307.47' എന്ന കൃതി.

മലയാളത്തിൽ 'ട്രാവലോഗ് ഫിക്ഷൻ' എന്ന പുതിയൊരു വിഭാഗം തുറന്നിടുന്നു ആശിഷ് ഈ രചനകൊണ്ട്. റിയൽ ആയ സാഹചര്യങ്ങളിലും പരിസരങ്ങളിലുമായി ഇഴചേർത്തു വെച്ച സാങ്കല്പികമായ ഒരു പാതയിലൂടെയാണ് 307.47 നമ്മെ അനുയാത്ര ചെയ്യിക്കുന്നത്. കഥാരംഭത്തിൽ അഭിഷേക് എന്ന നായകനിലൂടെ നാം നടത്തുന്ന ചെറിയ യാത്രകളുണ്ട്. കഥയുടെ രണ്ടാം പുറത്ത് തന്നെ യാത്രയെപ്പറ്റി ചില ഉദ്ബോധനങ്ങൾ തന്നുകൊണ്ടും സ്ഥലനാമങ്ങളും നിർമ്മിതികളും സമയസൂചികകളും വിന്യസിപ്പിച്ചുകൊണ്ടും സഞ്ചാരം നിരന്തരം നിറയുന്നുണ്ടീ കഥയിൽ. വടക്കൻ പറവൂരും പേട്ട റെയിൽവേ സ്റ്റേഷനടുത്തെ പഴയവീടും യാഥാർഥ്യത്തിന്റെ തലത്തിൽ നിൽക്കുമ്പോൾ തന്നെ ഒരു വിഭ്രമകാഴ്ചയിലെന്ന പോലെയാണ് പറവൂരിലെ‌തന്നെ ഇല്ലവും തമിഴത്തിയുടെ വീടും സെന്റ് സേവ്യേഴ്സ് ആശുപത്രിയുമൊക്കെ അനുവാചകന് അനുഭവപ്പെടുന്നത്.

ആദ്യം പറഞ്ഞതുപോലെ, ആശിഷ് തന്റെ പുസ്തകത്തിലൂടെ അനാവരണം ചെയ്യുന്ന ഒരു‌ മൂന്നാർ യാത്രയിലേക്ക് നമ്മളെയും ഒപ്പം ചേർക്കുന്ന ഒരു ഹിപ്നോട്ടിക് തന്ത്രമുണ്ടിതിൽ. അഭിയിൽ തുടങ്ങി അഭി വായിക്കുന്ന ഒരു കഥയിലൂടെ, ഒരു ചുവന്ന സ്വിഫ്റ്റ് കാറിൽ, പിന്നെയൊരു ജീപ്പിലുമായി നാം മൂന്നാറിലേക്ക് പോകുന്നു. ആ യാത്രയിലുണ്ടാകുന്ന ദുരൂഹമായ ചില അനുഭവങ്ങളും പിന്നെ പരിസമാപ്തിയോടടുക്കുമ്പോൾ കഥാകാരൻ നേരിൽ വന്നു സമ്മാനിക്കുന്ന മാജിക്കൽ ത്രില്ലുമാണ് ഈ കൃതിയുടെ ആകർഷണം. അത് '307.47' എന്ന പേരിൽ തുടങ്ങി ഒരു പിന്നാമ്പുറക്കഥയിലും പിന്നെയും ഒരുപുറം കൂടി നീളുന്ന വിസ്മയത്തിലേക്കു വരെ കൃത്യമായി ചെന്നെത്തുന്നുണ്ട്.

ഒരു നോവലെന്ന് വിശേഷിപ്പിക്കാനുള്ള ഘടനാപരമായ രൂപമല്ല ഈ കൃതിക്കുള്ളത് എന്ന് തോന്നുന്നു. ആശിഷ് അങ്ങനെ ഒരിടത്തും ഇതിനെ വിശേഷിപ്പിക്കുന്നുമില്ല. അനായാസം വായിച്ചു മറിക്കാവുന്ന സംഭാഷണങ്ങളും ആഖ്യാനശൈലിയും ഡിജിറ്റൽ വായനായുഗത്തിലെ സോഷ്യൽ മീഡിയാലിഖിതങ്ങളുടെ പൊതു സ്വഭാവത്തിൽ ഉള്ളവയാണ്. അഞ്ചു ഖണ്ഡങ്ങളിലും ആ ഭാഷയും വേഗവും ആശിഷ് സൂക്ഷിക്കുന്നുണ്ടെങ്കിലും മൂന്നാർ യാത്ര വരെ നമ്മെ കൊണ്ടെത്തിക്കുന്ന ആദ്യഘട്ടത്തിൽ ഏറെ സ്പൂൺ ഫീഡിങ് നടത്തുന്നതായും തോന്നി. കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനായി ഉണ്ടാക്കിവെച്ചതും ന്യൂട്രലാകാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നിഴലിക്കുന്നതുമായ സംഭാഷണങ്ങളും വിവരണങ്ങളും ഇവിടെ കാണാം.

അതേ സമയം, ഒരു ലോഞ്ചിങ് എപ്പിസോഡിൽ വായനക്കാർ അവശ്യം പരിചയിച്ചിരിക്കേണ്ട കഥാപാത്രങ്ങളെയും പരിസരങ്ങളെയും സാഹചര്യങ്ങളെയും വ്യക്തമായി സ്ഥാപിക്കാൻ ആശിഷിനു സാധിക്കുന്നുണ്ട്. പുസ്തകത്തിൽ ഇടയ്ക്കെല്ലാം വന്നുപോകുന്ന ചിത്രങ്ങൾ അത്തരം ബോധങ്ങൾ മൂർത്തമാകുന്നതിനു സഹായിക്കുന്നുമുണ്ട്. അവയിൽ ഏറ്റവും ശ്രദ്ധേയവും തീക്ഷ്ണവുമായത് നിഗൂഢ കഥാപാത്രമായ തമിഴത്തിയുടെ മുഖമാണ്. പുസ്തകം വായിച്ചുതീർന്നാലും വായനക്കാരുടെ മനസ്സിൽ ഉറപ്പായും നിൽക്കുന്ന രണ്ടു ഘടകങ്ങൾ ഒന്ന് തമിഴത്തിയും രണ്ട് ക്ലൈമാക്സും ആയിരിക്കും.

ഫിക്ഷണൽ യാത്രാവിവരണം ആണെങ്കിൽക്കൂടിയും വ്യക്തിപരമായി പരിചയമുള്ള പ്രദേശങ്ങളായ അടിമാലിക്കും മൂന്നാറിനും ചിന്നക്കനാലിനും ഇടയിലെ ഭീതിദമായ സ്ഥലങ്ങളെ ഞാൻ ഗൂഗിൾ മാപ്പിലെന്ന പോലെ മനസ്സിൽ സ്ഥാപിച്ചെടുത്തു. അത്രമേൽ വിജനവും നിഗൂഢവുമല്ലാ അവിടമെന്ന് അറിയാവുന്നതിനാൽ ഫിക്ഷൻ എന്ന വാക്കിനെ വല്ലാതെ ആശ്രയിക്കേണ്ടിയും വന്നു. എറണാകുളം-പാലക്കാട് റോഡ് അറിയാവുന്ന ഒരാൾക്ക് 'ട്രാഫിക്' എന്ന സിനിമയിലെ ഫിക്ഷണൽ റൂട്ട് എങ്ങനെ എന്നപോലെ. കഥയിൽ ഉളവാകുന്ന ദൃശ്യങ്ങളും‌ ക്രമമായി മുറുകി വിചിത്രമായ ആഖ്യാനസങ്കേതങ്ങളിലൂടെ അനാവൃതമാകുന്ന ത്രില്ലിങ് ക്ലൈമാക്സും കൊണ്ട് വ്യത്യസ്തമായ വായനാനുഭവം സമ്മാനിക്കുന്ന നോവൽ, അല്ല‌; പുസ്തകം. ചുരുക്കത്തിൽ തുടക്കക്കാരന്റെ പതർച്ചയില്ലാതെയാണ് ആശിഷ് 307.47 വിചിന്തനം ചെയ്തിരിക്കുന്നത്.

ഡ്രീം ബുക്ക് ബൈന്ററി 120 പേജുകളിലായി ഭേദപ്പെട്ട നിലയിൽ അവതരിപ്പിക്കുന്നുണ്ടെങ്കിലും ₹160 വിലയിട്ട് (₹50 ഷിപ്പിങ് ചാർജ്ജ് ഉൾപ്പടെ ആമസോണിൽ ₹200) ലഭിക്കുന്ന പുസ്തകം വിലകൂടിയതാകുന്നു. ആ ഘടകം മറന്നാൽ മൂന്നാർ മലനിരകളുടെ വന്യമായ വശ്യതയ്ക്കുള്ളിലേക്ക്, മൂടൽ മഞ്ഞിനും ചാറ്റൽ മഴയ്ക്കും കാറ്റിനുമിടയിൽ മിന്നാമിനുങ്ങുകൾക്കും ചീവീടുകൾക്കും അരികിലൂടെ വണ്ടിയോടിച്ചുചെന്ന് ആ തമിഴത്തിയെ കണ്ടുവരാം. അതിനായി കഥാകാരൻ ശുപാർശ ചെയ്യുന്ന, രാത്രിയിലെ ഇളംകാറ്റും ബാൽക്കണിയിലെ ചാരുകസേരയുടെ ഏകാന്തതയും നിർബന്ധമില്ല. ഓടിക്കൊണ്ടിരിക്കുന്ന ഒരു കെ.എസ്‌.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ്സായാലും മതി.

307.47 | fiction/Malayalam | Ashish Ben Ajay | 120 pages | ₹160

©m s raj

ഹത്യ

പശുവുള്ള വീടുകളിലെല്ലാം ഇങ്ങനെയാണോ എന്തോ? എന്നും എപ്പോഴും പണി തന്നെ പണി. രാവിലെ എണീക്കുമ്പോ തൊട്ട് രാത്രി കിടക്കുന്നതു വരെ. ഒരു വീട് നോക്കാൻ തന്നെ മുഴുക്കനെ ഒരാളു നിന്നിട്ട് പറ്റുന്നില്ല. ഉച്ചയ്ക്കത്തെ കറവയും കഴിഞ്ഞ് പാലും ഏൽപ്പിച്ചേച്ച് അത്യാവശ്യമുള്ള തുണികൾ തിരഞ്ഞെടുത്ത് അലക്കിക്കൊണ്ടിരുന്നപ്പോഴാണ് തല പൊട്ടിപ്പിളരുന്ന വേദന വന്നത്. അലക്കിയത് വിരിച്ചു കഴിഞ്ഞപ്പോഴേക്കും നിൽക്കാൻ മേലെന്നായി.

തല കറങ്ങുന്നോ വയറ്റീന്ന് ഉരുണ്ടുകയറുന്നോ! അടുക്കളയിലെ വേസ്റ്റ് വെള്ളം ഒഴുകുന്ന, മുറ്റത്തരികിലെ പാളയംകോടൻ വാഴയുടെ ചുവട്ടിൽ എത്തിയപ്പോഴേക്കും ഛർദ്ദിച്ചു കഴിഞ്ഞിരുന്നു. ആകെ തളർന്ന് ഒന്നു മയങ്ങി ഉണർന്നപ്പോഴേക്കും അല്പം ആശ്വാസമായി. പിള്ളേർ സ്കൂളിൽ നിന്നു വരാനും സമയമായി.

അവർക്ക് കൊടുക്കാൻ ഒന്നുമില്ലല്ലോ എന്നോർത്തത് അപ്പോഴാണ്. ഇന്നലെ ഹർത്താൽ ആയിരുന്ന കാരണം ഉണ്ടായിരുന്ന സ്നാക്സ് ഒക്കെ രണ്ടും കൂടെ ടിവിയും കണ്ടിരുന്നു തിന്നു തീർത്തു. രാവിലത്തെ അപ്പം മിച്ചമുണ്ട്. കടലക്കറി അല്പമേ ബാക്കിയുള്ളൂ. അത് പെണ്ണിനു കൊടുക്കാം. ഒരു മുട്ട ഇരിപ്പുണ്ട്. അതും പുഴുങ്ങി സവാള വഴറ്റി ഒരു സർക്കസ് കാണിച്ചാൽ ചെറുക്കനെ അതുവെച്ച് സമാധാനിപ്പിക്കാം.

പാൽ തിളച്ചപ്പോഴേക്കും വഴിയിൽ സ്കൂൾ ബസിന്റെ ഒച്ച കേട്ടു. അവന്റെ ബാഗെടുക്കാൻ ഞാൻ തന്നെ അത്രടം വരെ ചെന്നില്ലെങ്കിൽ അവൾക്കതൊരു നീരസമാകും, പിന്നെ അതുമതി അവനുമായി വഴക്കിടാൻ. വന്നപാടെ ബാഗുമെറിഞ്ഞ് ഷൂസും തട്ടിയൂരി അവൾ റിമോട്ടെടുത്ത് തമിഴ്പാട്ട് വെച്ചു. ആദ്യം റിമോട്ടെടുക്കുന്ന ആൾക്കാ‌ണ് ആദ്യത്തെ ഒരു മണിക്കൂറിനവകാശം. ഭാഗ്യത്തിന് ഇന്ന് സമാധാനപരമായി നിയമങ്ങൾ പാലിക്കുന്നുണ്ട്.

ഡ്രസ് മാറീട്ടു വന്നു കഴിക്കാൻ ആക്രോശിച്ചിട്ട് ഞാൻ അപ്പവും കറികളും എടുത്തുവെച്ചു. ചെറുക്കനു ഹോർലിക്സ് പച്ചവെള്ളം പോലെ ആറണം. അടുക്കളയിൽ നിന്നും എത്തിനോക്കിക്കൊണ്ട് ആവേശപൂർവ്വമാണ് ആദ്യമായിട്ട് കുണുങ്ങിക്കോഴി ഇന്നിട്ട മുട്ടയാണ് അതെന്ന മഹാസത്യം അവരോട് പറഞ്ഞത്. പഞ്ചായത്തിൽ നിന്നു കിട്ടിയ ആറ് കോഴിക്കുഞ്ഞുങ്ങളിൽ ചത്തുപോയ രണ്ടെണ്ണവും പൂച്ചപിടിച്ച ഒന്നും കഴിഞ്ഞ് മുഴുപ്പെത്തിയ കറുത്തതിന്റെ പേരാണ് കുണുങ്ങി.

ആറ്റിയ ഹോർലിക്സ് അവന്റെ സ്വന്തം മഗ്ഗിലാക്കി മേശപ്പുറത്തു വെയ്ക്കുമ്പോൾ; ദാണ്ടടാ, പെണ്ണ് തീറ്റയും നിർത്തിയിരു‌ന്ന് ഏങ്ങലടിക്കുന്നു. എന്താടീന്ന് ചോദിച്ചപ്പോ വലിയവായിൽ നിലവിളി.. "ന്റെ കുണുങ്ങിക്കോഴീന്റെ മുട്ടയെ കൊന്ന് ഈ വഴക്കാളിയമ്മച്ചി കറിവച്ചേ" ന്ന്!

(Jishnu നിർദ്ദേശിച്ച "മുട്ടക്കറി" എന്ന വാക്കിനെ അവലംബിച്ച് എഴുതിയത് )