Showing posts with label Fantasy. Show all posts
Showing posts with label Fantasy. Show all posts

Sunday, April 19, 2020

പെണ്ണുകാണൽ


രാവിലെ അരമനസ്സോടെയാണു ഒരുങ്ങിയത്; അതിന്റെ എല്ലാ നീരസവും എനിക്കുണ്ടായിരുന്നു താനും. ഞായറാഴ്ചയായിട്ടു സുഖമായിട്ട് ഒരു കറക്കം കിട്ടുന്നതിന്റെ രസം ഒരു വശത്ത്. പെണ്ണുകാണൽ പോലെ ഒരു ബോറു പരിപാടിക്ക് കൂട്ടു പോകുന്നതിന്റെ ചളിപ്പ് മറ്റൊരു വശത്ത്. അതും ഒരനിയന്റെ തുണക്കാരനായിട്ട്. എന്തു ചെയ്യാനാ, വിളിച്ചാൽ ഒഴിവാക്കാൻ വയ്യാത്ത കേസായിപ്പോയി.

“ഒൻപതു മണിയായിട്ടും ആടി തൂങ്ങി നിന്നോ കേട്ടോ... സമയത്തു ചെല്ലണം എന്നൊരു വിചാരമില്ല..” ശ്രീമതി പരാതിപ്രവാഹം തുടരുകയാണ്‌.

“പിന്നെ... പെണ്ണുകാണാനല്ലേ പോകുന്നത്, കല്യാണം കഴിക്കാനൊന്നും അല്ലല്ലോ. കൃത്യം മുഹൂർത്തം പാലിക്കാൻ?” എന്റെ കൗണ്ടർ.

“ദേ.. നമ്മുടെ കുടുംബത്തിൽ തന്നെ വെയ്റ്റിങ്ങിൽ ഒരു പാർട്ടിയെ വഴിയിൽ നിർത്തിയിട്ട് ആദ്യം വന്ന കൂട്ടരെ പെണ്ണു കാണിച്ചിട്ടുണ്ട് കേട്ടോ.. അതു കൊണ്ട് പറഞ്ഞ സമയത്ത് തന്നെ ചെല്ലാൻ നോക്ക്. എങ്ങാനും പത്തു പതിനഞ്ച് മിനിറ്റിൽ കൂടുതൽ താമസിച്ചാൽ നേരത്തെ തന്നെ ഒന്നു വിളിച്ചു പറഞ്ഞേക്കണം.”

എന്തിനും ഏതിനുമുള്ള അവളുടെ ഉപദേശം എനിക്ക് ഈർഷ്യ ഉണ്ടാക്കുമെങ്കിലും ഇതിലും ഒരു പോയിന്റുണ്ടെന്ന് എനിക്കു തോന്നി. സ്വന്തം പെണ്ണുകാണൽ കഥകൾ പോലും ശോകം സീനുകളാണ്‌. അതുകൊണ്ട് ഇത് ഒരു ബോറു പരിപാടിയാണെന്ന ചിന്ത എന്നിൽ പിന്നെയും പിന്നെയും പൊന്തി വന്നു.

രസം അതല്ല, കൂടെ വരുന്ന വിദ്വാനു പെണ്ണുകാണലേ ഇഷ്ടമല്ല. പെണ്ണുകാണൽ പോട്ടെ, സാമ്പ്രദായികമായ കല്യാണമേ ഇഷ്ടമല്ല. 'ഒരു രക്തഹാരമങ്ങോട്ടിടും, ഒരെണ്ണം ഇങ്ങോട്ടിടും, പാർട്ടി സൂക്തങ്ങൾ ഉറക്കെ ചൊല്ലും' ഈ ലൈനാകും അവന്റെ കല്യാണം എന്ന് കുടുംബവൃത്തങ്ങളിൽ ഒരു ശ്രുതി പണ്ടേയുണ്ട്. അതു പക്ഷേ അവന്റെ പാർട്ടിപ്രേമം കൊണ്ടായിരുന്നു. ഇപ്പോ പാർട്ടിയോട് വലിയ പ്രേമമില്ലെങ്കിലും ആദർശവാനായി ജീവിച്ചവൻ അതിൽ നിന്നും ഒട്ടും പിന്നോട്ട് പോയിട്ടില്ല എന്നാണ്‌ എന്റെ ധാരണ. പറ്റുമെങ്കിൽ ഇഷ്ടൻ തന്നെക്കാൾ പ്രായമുള്ള ഒരാളെ തന്നെ കെട്ടിക്കൂടെന്നില്ല. സാമ്പ്രദായികരീതിയെ വെല്ലുവിളിക്കാൻ ഇവൻ എന്ത് കടുംകയ്യും ചെയ്യും എന്നുറപ്പുള്ള അപ്പനും അമ്മയും ഇരുകൂട്ടർക്കും ഒത്തു പോകാവുന്ന മാർഗ്ഗങ്ങൾ തേടുന്നതിന്റെ ഭാഗമാണ്‌ ഈ ആദ്യ പെണ്ണുകാണൽ.

ഒരു ലോഡ് വ്യവസ്ഥകൾ വെച്ചിട്ടാണ്‌ ഇവൻ ഈ ചടങ്ങിനു ഇറങ്ങി പുറപ്പെട്ടതു തന്നെ. തുണ പോകേണ്ടത് ഞാനാണെന്ന് അറിഞ്ഞപ്പോൾ ഒഴിവാകുന്നെങ്കിൽ ഒഴിവാകട്ടെ എന്ന മട്ടിൽ ഞാനും അവന്റെ മുന്നിൽ കുറെ ഉപാധികൾ വെച്ചു. അതിൽ ഒന്നാമത്തേത് അലസമായ താടിയും മുടിയും പാടില്ല എന്നതാണ്‌. രണ്ട്, അലക്കിയ ഡ്രസ്സ് ധരിക്കണം; വൃത്തി വേണം എന്നതാണ്‌. മൂന്ന് തലേദിവസം കള്ളു കുടിക്കരുത്.... അങ്ങനെയങ്ങനെ. മുടിയാനായി അവൻ എല്ലാം സമ്മതിച്ചു. കാരണം മറ്റുള്ള ആരുടെയെങ്കിലും കൂടെ പെണ്ണു കാണാൻ പോകുന്നത് മൃതിയേക്കാൾ ഭയാനകം ആകാമെന്നത് തന്നെ. എന്തായാലും കാണാൻ പോകുന്നവനും കൂട്ടു പോകുന്നവനും ഒരുപോലെ താല്പര്യമില്ലാതെ ഈ പ്രഹസനത്തിനു ഇറങ്ങിത്തിരിച്ചു.

പെണ്ണിനെ ഇവന് ഇഷ്ടപ്പെട്ടാൽ തിരിച്ചു വീട്ടിൽ വരുന്നതിനു മുൻപു ചെലവു ചെയ്തേക്കാമെന്നാണ് എന്റെ ഓഫർ. ‘ഇന്നതു മിക്കവാറും കിട്ടീതു തന്നെ’ (മുതലാളിയുടെ മുഖത്തു പുച്ഛം)എന്നുറപ്പിച്ചാണ്‌ അവനും.

“എടാ, നീയൊക്കെ ഇതേതു കാലത്താ ജീവിക്കുന്നത്? ഇത്ര വയ്യാഴിക ആരുന്നേൽ നിനക്ക് കോഫീ ഷോപ്പിലോ പാർക്കിലോ വല്ലോം വെച്ചു പെണ്ണുകണ്ടാൽ പോരാരുന്നോ? അല്ലെങ്കിൽ ഒരു ദിവസം വല്ല റെസ്റ്റോറന്റിലേക്കും വിളിച്ച് ഒന്നിച്ച് ആഹാരം കഴിച്ചാൽ പോരാരുന്നോ?”

“എന്റെ പൊന്നുചേട്ടായീ.. ഞാൻ വീട്ടിൽ ആവതു പറഞ്ഞതാ അങ്ങനെ വല്ലോം ആണെങ്കിൽ ഞാൻ നല്ല കംഫർട്ടബിൾ ആയേനേന്ന്.. അപ്പോ പറയുവാ, അതവർ ഇങ്ങോട്ട് പറയാതെ നമ്മളെങ്ങനാ അങ്ങോട്ട് ആവശ്യപ്പെടുന്നേന്ന്?”

“ഇതൊക്കെ ഒരു പ്രശ്നമാണോഡേ?”

“ഒന്നെടപെടാൻ പറഞ്ഞാൽ ചേട്ടായിക്ക് വയ്യല്ലോ?”

“പൊന്നനിയാ... പോരുമ്പോൾ ഇഷ്ടപ്പെട്ടാലും ഇല്ലേലും നിനക്കു ചെലവു ചെയ്യാം. മാപ്പ്. മേലിൽ ഇങ്ങനെ ഒരു കോനാകൃതി ഉണ്ടാവാതെ നിന്നെ ഞാൻ കാത്തുകൊള്ളുകയും ആവാം. വാക്ക്.” വണ്ടി പാഞ്ഞു.

ഡിങ്കഭഗവാന്റെ അനുഗ്രഹത്താൽ നേരം വൈകാതെയും കഷ്ടപ്പാടുകൾ കൂടാതെയും ഞങ്ങൾ സ്ഥലത്തെത്തി.ഒരു തുടക്കക്കാരന്റെ എല്ലാ പതർച്ചയോടും കൂടി ആ ചടങ്ങ് നടന്നു. മനുഷ്യരുടെ എല്ലാ സെൻസറുകളും പ്രവർത്തിക്കുന്ന സമയമാണ്‌ ഇത്തരം സമയങ്ങൾ. ഞായറാഴ്ച ആയിക്കൊണ്ട് അയല്പക്കങ്ങളിൽ എവിടെയോ ബീഫ് വേകുന്നുണ്ടെന്ന് അവിടെ ചെന്നിറങ്ങിയതേ മനസ്സിലായി. പോർച്ചിൽ കിടന്ന കാറിന്റെയും സ്കൂട്ടറിന്റെയും നമ്പർ ഹൃദിസ്ഥമാക്കിയത് ഞാനും അവനും ഒരുപോലെ കഴിഞ്ഞു എന്ന് പിന്നീടുള്ള ഞങ്ങളുടെ ചർച്ചയിൽ വെളിവായി. കാർഷികപരമായി ഒന്നും ഇല്ല എന്നു തൊടിയിലെ ശുഷ്കിച്ച വാഴകളും വാടിയ ചേനകളും കാട്ടിത്തന്നു. വീടിന്റെ ഇടതുവശത്തായി കിണർ ഉണ്ട്. വച്ചിരിക്കുന്നത് ശേഷികുറഞ്ഞ പമ്പ്സെറ്റ് ആണെന്നതിനാൽ കിണറിനു വലിയ ആഴമില്ലെന്നും വേനലിലും വെള്ളത്തിനു വലിയ പ്രയാസമില്ലെന്നും കണക്കു കൂട്ടി. ഇടത്തരം വലിപ്പമുള്ള ഒരു കറിവേപ്പ് മുറ്റത്തോട് ചേർന്നു പറമ്പിൽ ഉള്ളതായും അതിൽ നിന്നും പതിവായി ഇല നുള്ളാറുണ്ടെന്നും ലക്ഷണങ്ങൾ കൊണ്ട് വ്യക്തം. വീടിന്റെ ഏകദേശ പഴക്കം, വീട്ടുവളപ്പിന്റെ ഏകദേശ വിസ്തീർണ്ണം (സെന്റിൽ), അവിടെ നില്ക്കുന്ന മൂപ്പെത്താത്ത അഞ്ചോളം തേക്കുമരങ്ങൾ, മൂന്നു ജാതി, ഒരു ആഞ്ഞിലി എന്നിവ എന്റെ ഫസ്റ്റ് ലുക്കിൽ പെട്ടെപ്പോളേക്കും ഞങ്ങൾക്ക് അകത്തു കയറാനുള്ള ക്ഷണം വന്നു.

വീടിന്റെ പരിസരത്തും ഉള്ളിലുമായി പതിവുള്ള ഇറെഗുലാരിറ്റീസ് കാണൻ സാധിച്ചതിൽ ഇവരുടെ ലൈഫ് സ്റ്റൈലിൽ കൃത്രിമമായ ഒരു അഡ്ജസ്റ്റുമെന്റും ഞങ്ങളുടെ വരവ് പ്രമാണിച്ച് നടത്തിയിട്ടില്ല എന്നു വ്യക്തമായി. ഗൃഹനാഥനുമായി പത്തു വീതം ചോദ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നടത്തി. ഇങ്ങോട്ടുള്ള ചോദ്യങ്ങൾ പരമാവധി ഒഴിവാക്കാൻ അവന്റെ കുടുംബത്തെ പറ്റി വിക്കിപ്പീഡിയ പേജ് പോലെ ഞാൻ വിവരണം നല്കി. അതിനിടെ അവൻ ആ മുറി മുഴുവൻ ഒരു ഡിറ്റക്ടീവിനെ പോലെ നോക്കി വിലയിരുത്തുന്നുണ്ടായിരുന്നു. പ്രസന്റേഷൻ ബോധ്യപ്പെട്ടതിനാലാവണം അങ്ങേർ അവരുടെ കുടുംബത്തെപ്പറ്റി ഇങ്ങോട്ടും ഒരു ക്ലാസ് തന്നു. കേട്ടതു പോലെ ആൾ അധ്യാപകൻ തന്നെ. കുറെക്കാലമായി ചൊല്ലുന്ന പാഠം പോലെ ഉണ്ട് ആ വിവരണവും. ഭാര്യയെയും പരിചയപ്പെടുത്തിയ ശേഷം “തണുത്തത് എന്തെങ്കിലും കുടിക്കാൻ ആവാമല്ലേ” എന്ന മുഖവുരയോടെ നായികയെ വിളിച്ചു. ചമ്മലും മടിയുമൊക്കെ പതിറ്റാണ്ടു മുൻപേ പടിയിറങ്ങിപ്പോയവരുടെ കൂട്ടത്തിൽ നിന്നും ഒരു സ്മാർട്ട് പെണ്ണു വന്ന്‌ ട്രേയിൽ നിരത്തിയ ഗ്ലാസുകളിൽ ഓറഞ്ച് നിറമുള്ള ഏതോ ദ്രാവകം ഞങ്ങൾ ഇരുവർക്കും അച്ഛനുമായി നല്കി.

താങ്ക്സ് പറയാഞ്ഞതിനു ഞാൻ അവന്റെ നേരെ ഒന്നു നോക്കി. ടെൻഷനോ ചൂടോ കാരണം അവന്റെ മൂക്കിന്റെ തുമ്പത്ത് ഉരുണ്ടു കൂടിയ നേർത്ത വിയർപ്പു തുള്ളികളെ ഞാൻ മാത്രമേ കണ്ടുള്ളൂ. അവ യഥാസമയം നീക്കം ചെയ്യാൻ ഫാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നു. ദ്രാവകം ഒരു സിപ് എടുത്തിട്ട് ഗ്ലാസ് ഞാൻ താഴ്ത്തി പിടിച്ചു. ഒള്ളത് പറയണമല്ലോ നല്ല സൊയമ്പൻ ഓറഞ്ച് ജ്യൂസ് ആ സമയത്ത് എന്തുകൊണ്ടും ഒരു അനിവാര്യത ആയിരുന്നു. പറഞ്ഞു കൊടുത്തത് പോലെ കുട്ടിയുടെ മുഖത്തു നോക്കി ഉടനെ തന്നെ ഗ്ലാസ് എടുത്തു, അടുത്ത സെക്കന്റിൽ ഒന്നുകൂടി നോക്കി, കുട്ടി പോയി അമ്മയുടെ അടുക്കൽ നിന്നു, ഞങ്ങൾ ഇരുവരും ഒരു തവണ ഗ്ലാസ് മൊത്തി.

ക്രിട്ടിക്കൽ മൊമന്റ് ഇതാണ്‌ എന്നു തിരിച്ചറിഞ്ഞ് ഞാൻ അനിയനെ എല്ലാവർക്കുമായി പരിചയപ്പെടുത്തി. അതേ സമയം അച്ഛൻ അമ്മയെ വിളിച്ച് മൂപ്പരുടെ ഒപ്പം ഇരുത്തി. സുഖശീതളമായ ജ്യൂസ് നുകർന്നുകൊണ്ട് ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കുടുംബ വൃത്താന്തങ്ങളും വ്യക്തി വിവരങ്ങളും ചോദിച്ചറിഞ്ഞു. കാര്യം, പേരും പഠിപ്പും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും അറിയാമായിരുന്നതു കൊണ്ട് അതിന്റെ വിശദാംശങ്ങളാണ്‌ കൂടുതലും ചോദിച്ചത്. അവൻ വല്ലാതെ വീർപ്പുമുട്ടുന്നുണ്ടെന്ന് എനിക്ക് സാഹചര്യത്തിന്റെ പിരിമുറുക്കം കാരണം തോന്നി. പെട്ടെന്നുതന്നെ ചെറുക്കനും പെണ്ണിനും സ്വകാര്യമായി സംസാരിക്കാനുള്ള സമയം അനുവദിച്ചു. അതൊരു പത്തിരുപതു മിനിറ്റ് നീണ്ടതിനാൽ എനിക്ക് അവനോട് എന്തെന്നില്ലാത്ത അമർഷം തോന്നി. “എന്താ ചൂട്, അല്ലെ” എന്ന ക്ലീഷെ സംഭാഷണോദ്ഘാടന ഡയലോഗ് മുതൽ തുടങ്ങിയിട്ട് എന്റെ റേഞ്ച് പോകുന്ന ഒരു ഘട്ടമെത്തിയപ്പോളാണ്‌ പന്തികേടില്ലാത്ത ഒരു പുഞ്ചിരിയുമായി നായിക മെയിൻ സ്റ്റേജിലേക്കു തിരികെ വന്നതും പിന്നാലെ അവൻ പ്രവേശിച്ചതും. ഉള്ളിടത്തോളം കാര്യങ്ങൾ ഓകെ ആണെന്നു കണ്ട്, ‘വീട്ടുകാരുമൊക്കെയായി സംസാരിച്ച് ബാക്കി നടപടികൾ ആലോചിക്കാം’ എന്ന് എങ്ങും തൊടാതെ, എന്നാൽ പോസിറ്റീവ് ആയ ഒരു മറുപടിയും കൊടുത്ത് ഞങ്ങൾ ഇറങ്ങി.

തിരിച്ചുള്ള യാത്രയിൽ അവനിൽ സമ്മിശ്ര വികാരങ്ങൾ ആയിരുന്നു. എന്തായാലും ചെലവ് എന്റെ ആയതു കൊണ്ട്, നിനക്കു ആളെ ഇഷ്ടപ്പെട്ടു അല്ലെ എന്ന് ചോദിച്ചു.

“ഇഷ്ടപ്പെട്ടൂ...” എന്നാലും എന്തോ ബാക്കി നില്ക്കുന്നു എന്ന മട്ടിൽ ആയിരുന്നു മറുപടി.

“സംഭവം ഒക്കെ കണ്ടിടത്തോളം കൊള്ളാം. താല്പര്യം ഉള്ള രീതിയിലാ എല്ലാവരും സംസാരിച്ചെ. എന്നാലും എനിക്കൊരു...” അവനു പിന്നെയുമെന്തെല്ലാമോ അങ്കലാപ്പ്.

“അതിപ്പോ നീ തിരക്കിട്ടു ഒന്നും തീരുമാനിക്കണ്ട. വീട്ടുകാരും കൂടി വന്നു കാണണമല്ലോ. അന്നും നിങ്ങൾ തമ്മിൽ സംസാരിക്കൂ. വേണമെങ്കിൽ പിന്നെ എപ്പോളെങ്കിലും പുറത്തെവിടേലും വെച്ചു കാണൂ. നിങ്ങൾ തമ്മിൽ ഒരു സിങ്ക് ആകും എന്നു തോന്നുന്നെങ്കിൽ മാത്രം നമുക്ക് മുന്നോട്ട് പോയാൽ മതി. എന്തു പറയുന്നു.?”

“ഉമ്മ്..” മൂളലിൽ അവന്റെമറുപടി ഒതുങ്ങി.

മുൻ ധാരണ പ്രകാരം ഞാൻ ബാറിന്റെ പാർക്കിങ്ങിലേക്ക് വണ്ടി കയറ്റി.

ഓരോ തണുപ്പൻ ബിയർ ഉള്ളിലേക്കിറങ്ങാൻ തുടങ്ങിയപ്പോൾ അവൻ പറഞ്ഞു.

“ചേട്ടായീ, ഈ യാതൊരു പരിചയവും ഇല്ലാത്ത ഒരാളെ പരിചയപ്പെട്ട്, ‘ഇഷ്ഠപ്പെട്ട്’ ഒക്കെയും കെട്ടുക എന്നു പറഞ്ഞാൽ ഒരു സീനാണ്‌ അല്ലെ?”

എന്താണ്‌ അവന്റെ നീക്കമെന്നറിയാതെ ഞാൻ ഉഴറി.

“ആ, ആണ്‌.. എന്നാലും , അങ്ങനെ ഒക്കെ അല്ലെ പൊതുവിൽ കാര്യങ്ങൾ?”

“അപ്പോൾ എന്റെ ചോദ്യം ഇതാണ്‌.. ആ സ്ഥിതിക്ക് നമ്മൾ എന്തിനു ലൈഫിൽ കോമ്പ്രമൈസ് ചെയ്യണം?”

“കവി ഉദ്ദേശിച്ചത്?”

“നമുക്കീ ആലോചന ഡ്രോപ്പ് ചെയ്യാം?”

ഞാൻ ഞെട്ടി. “എന്നിട്ട്.. അല്ലല്ല.. എന്തിന്‌...?”

“ഇവളു വേറെ ആരെയേലും കല്യാണം കഴിക്കട്ടെ..!”

“നീ..??”

“ഞാൻ ഇന്നാളു ഒരു ആൾടെ കാര്യം പറഞ്ഞില്ലേ? ഓർക്കുന്നുണ്ടോ?”

ഉദ്വേഗം കാരണം ഞാൻ ബീയർ മഗ് വേഗം കാലിയാക്കി.

“ആ.. ഒണ്ട്! പണ്ട്. അതിനു്? ആ കേസ് മാര്യേജിലൊന്നും എത്തില്ല; തീർന്നു; തകർന്നു എന്നൊക്കെ നീ തന്നെയല്ലേ പറഞ്ഞത്? എന്നിട്ടിപ്പോ?”

“ഞാൻ അവളെ ഒന്നുകൂടി വിളിച്ചു സംസാരിക്കട്ടെ. അവളാകുമ്പോ, എനിക്ക് അവളെയും അവൾക്ക് എന്നെയും അറിയാം.. അതു തന്നെയല്ലെ അതിന്റെ ഒരു ഇത്..?”

ഞാൻ അല്പ നേരത്തേക്ക് ഒന്നും മിണ്ടിയില്ല. സംഭവം അവൻ പറഞ്ഞത് പോയിന്റാണ്‌.

“ഗുഡ് യാ. ആ സ്ഥിതിക്ക്... പിന്നെ.. ഒഴിച്ചുവെച്ച ബീയർ തണുപ്പു മാറും മുൻപേ അടിക്കുന്നതാണ്‌ ഇതിന്റെ ഒരത്!”

“ചേട്ടാ.. രണ്ടു ചിൽഡൂടെ പോന്നോട്ടെ. നാലു പൊറോട്ടയും ഒരു ബീഫ് റോസ്റ്റും ഒരു എഗ് ബുർജിയും കൂടെ!!”

(THE END)

Friday, January 31, 2020

വൈകിയിറങ്ങുന്ന ചിലർ

പതിവുപോലെ ധൃതിയൊന്നുമില്ലാതെ ബാഗ് എടുത്ത് ഓഫീസിനു പുറത്തിറങ്ങി പഞ്ച് ചെയ്തതിനു ശേഷം ലിഫ്റ്റിനു നേരെ നടന്നു. നാലുനിലകളുടെ പടികൾ കയറി ഇറങ്ങുന്നത് ഈയിടെയായി കാൽമുട്ടുകളെ പിണക്കുന്നതുകൊണ്ടാണ്‌ ലിഫ്റ്റ് ഉപയോഗിക്കുന്നത്. മുകളിലെ നിലയിൽ നിന്നും ഊർന്നു വന്ന ലിഫ്റ്റിനു നിൽക്കാനും എന്നെ കയറ്റാനും മടിയുണ്ടോയെന്നു ഞാൻ സംശയിച്ചു. എന്നെക്കണ്ടപ്പോൾ ഉള്ളിൽ നിന്ന രണ്ടു യുവാക്കളുടെ സംസാരം ഒതുങ്ങി. അവരെ ഞാൻ ഓഫീസ് പരിസരങ്ങളിൽ പതിവായി കാണാറുള്ളതാണ്‌. ഞങ്ങൾ മൂന്നുപേർ മാത്രമാണ്‌ അതിനുള്ളിലുള്ളത് എങ്കിലും അവിടം ജനനിബിഡമാണെന്നും എന്നിട്ടും ഞങ്ങളെയാകെ ചൂഴ്ന്ന് ഒരു നിശബ്ദത തങ്ങി നിൽക്കുന്നുണ്ടെന്നും എനിക്കു തോന്നി.

താഴെ ലിഫ്റ്റ് വാതിൽ തുറന്നപ്പോൾ തെരുവിന്റെ ശബ്ദം നരിച്ചീറുകളെപ്പോലെ അതിനുള്ളിലേക്ക് ഇരച്ചുകയറി. എനിക്കു പിന്നാലെ പുറത്തു കടക്കവേ എന്നെക്കുറിച്ച് അവരെന്തെങ്കിലും അടക്കിപ്പിടിച്ചു സംസാരിക്കുണ്ടാകും. ഒരു പക്ഷേ അതിന്റെ സൗകര്യത്തിനു വേണ്ടിയാകണം പുറത്തിറങ്ങാൻ തിരക്കുകൂട്ടാതെ അവർ എനിക്കായി ക്ഷമിച്ചുനിന്നത്. അതിൽക്കവിഞ്ഞ് അവരെക്കുറിച്ചു യാതൊന്നും വിചാരിക്കാൻ മനസ്സിനെ അനുവദിക്കാതെ ഞാൻ ഇറങ്ങി നടന്നു.

നേരത്തെ അന്തിവെയിലിന്റെ ചൂട് അനുഭവിക്കേണ്ടി വരാറില്ലായിരുന്നു. ഈ പഞ്ചിങ്ങ് ഒരുതരം തളച്ചിടലാണ്‌. രണ്ട് വരകൾ അപ്പുറവും ഇപ്പുറവും വരച്ചിട്ട് ഓടിക്കളിക്കാൻ പരിധിവെയ്ക്കുന്ന ഒരു കളി പോലെ.. കാൽ നനച്ചു കുറുകെ നടന്നു പോകാവുന്ന ഒരു പുഴയ്ക്കുമീതെ മൂന്നടി വീതിയിലൊരു നടപ്പാലം പണിതപോലെ. ജോലിയുടെ ഒഴുക്കിനെ, സ്വാതന്ത്ര്യങ്ങളെ ഈ വരകൾക്കിടയിലേക്ക് പഞ്ചിങ്ങ് പരിമിതപ്പെടുത്തിക്കളഞ്ഞിട്ടുണ്ട്. ഞാനും അതിനോട് എങ്ങനെ പൊരുത്തപ്പെട്ടെന്ന് മനസ്സിലാകുന്നില്ല.

ഒന്നുമല്ലെങ്കിലും ഞാൻ കയറിച്ചെല്ലുന്ന നേരം അല്പം നേരത്തെയായല്ലോ എന്ന് ശ്രീമതി പറയാതെപറയുന്നുണ്ട്. അടുത്ത ക്വാർട്ടേഴ്സിലെ കുട്ടികൾ വന്നു തീർത്തില്ലായെങ്കിൽ ചില ദിവസങ്ങളിൽ കൗതുകത്തിനു അവളുണ്ടാക്കുന്ന നാലുമണിപ്പലഹാരങ്ങൾ രുചിക്കാൻ കിട്ടാറുണ്ട്. അടുത്തുള്ള രണ്ടു വീടുകളിലെയും കുട്ടികൾ കുടുംബമായി സിനിമ കാണാൻ പോയ ഒരു വൈകുന്നേരമാണ്‌ തണുത്തുപോയതെങ്കിലും അത്യന്തം രുചികരമായ പഴംപൊരി ആസ്വദിക്കാൻ സാധിച്ചത്. കാന്റീനിൽ നിന്നു കിട്ടുന്നതിനെക്കാൾ എന്തു ചേരുവ കൂടിയിട്ടാണ്‌ അതിത്ര രസികനാവുന്നത് എന്ന് അന്ന്‌ ഏറെ ഓർത്തിരുന്നു. വെളിച്ചെണ്ണയുടെയാകും.

ഇങ്ങനെ എന്തെല്ലാം കാര്യങ്ങളാവും ദൈനംദിന ജീവിതത്തിന്റെ രസമുകുളങ്ങളിൽ നിന്നും ഇക്കാലത്തിനിടെ അറ്റുപോയിട്ടുണ്ടാവുക. മുൻകാലങ്ങളിൽ ക്രമമായി സ്ഥാനക്കയറ്റങ്ങളും അതോടനുബന്ധിച്ചുള്ള യാത്രകളും പതിവായിരുന്നപ്പോൾ ഇങ്ങനെ നാനാവിധ രുചികൾ അറിയുവാൻ കഴിഞ്ഞിരുന്നു. ദേശങ്ങളുടെ, സംസ്കാരത്തിന്റെ, ഭാഷയുടെ, പെരുമാറ്റത്തിന്റെ, ഭക്ഷണത്തിന്റെ ഒക്കെ... ആ സമയമെല്ലാം ഇവളിതെവിടെ ആയിരുന്നു? ഇവൾക്കന്നു ശബ്ദമില്ലായിരുന്നോ? കുട്ടികളുടെ കലപിലകൾ ഞങ്ങൾക്കു ചുറ്റും ഇല്ലായിരുന്നപ്പോഴും? മൗനം ജനിപ്പിച്ച നിശബ്ദതയിൽ അവളുടെ നിശ്വാസം പോലും അലിഞ്ഞിരുന്നുവോ, മറഞ്ഞിരുന്നുവോ?


Picture Courtesy - https://enhues.bandcamp.com/

നഗരമാകട്ടെ വീടണയുന്ന ബഹളം നിറഞ്ഞ തിരക്കിലാണ്‌. തെരുവുകളിൽ ഇരുട്ടു പരക്കാൻ അനുവദിക്കാതെ കടകൾ പലനിറങ്ങളിൽ വെളിച്ചം നീട്ടിത്തുപ്പുന്നു. അവയെ ചവിട്ടിയരച്ചുകൊണ്ട് പായുന്ന മനുഷ്യരും വാഹനങ്ങളും. കൈകോർത്ത് പതിയെ നടക്കാമായിരുന്ന പാതയോരങ്ങൾക്കുപോലും ഇന്നെന്തൊരു വേഗമാണ്‌?! അതോ മുട്ടുവേദന എന്നെ പതുക്കെമാത്രം നടത്തുന്നതാണോ? കയ്യിൽ കോർത്തുപിടിക്കാൻ ഇപ്പോൾ ബാഗിന്റെ വള്ളി മാത്രമേയുള്ളെന്ന തിരിച്ചറിവാണോ? എന്തുതന്നെയായാലും എനിക്കു സാവധാനമേ നടക്കാനാവൂ.

മുപ്പതുകൊല്ലം മുൻപ്, ഡീസൽപ്പുകയുടെ മുഷിപ്പിക്കുന്ന മണം വഴിയിൽ നിറയുന്നതിനു മുൻപ് ഈ വഴികളിൽ ഉടനീളം നിരവധി മണങ്ങൾ ഉണ്ടായിരുന്നു. മണമില്ലാത്ത ഒരേയൊരു സ്ഥലം ലൈബ്രറിയുടെ പരിസരമായിരുന്നു. നല്ല ഗന്ധങ്ങളിൽ കേമം സ്വാമീസ് ഹോട്ടലിന്റെ സമീപത്തുകൂടി പോകുമ്പോൾ വന്നിരുന്ന നെയ്റോസ്റ്റിന്റെയും ഉഴുന്നുവടയുടെയും മണമാണ്‌. തെരുവോരങ്ങളിലെ ഉന്തുവണ്ടികളിൽ ആവികൊണ്ട് നിലക്കടല വേകുന്ന മണം. പാരാമൗണ്ടിൽ കോഴി മൊരിയുന്ന മണം. അമ്മൻകോവിലിലെ മഞ്ഞൾമണം. പിന്നെയും മണങ്ങൾ... മുല്ലപ്പൂവിന്റെയും അത്തറിന്റെയും അരിക്കടയുടെയും അനുസരണകെട്ട ഓടകളുടെയും വിയർത്തു തോർന്ന മനുഷ്യരുടെയും.

എനിക്കേതു മണമായിരുന്നിരിക്കണം? ദേഹമനങ്ങി ചന്തയിൽ പണിയുന്നവന്റെ വിയർപ്പു കുമിയുന്ന മണം ആവില്ലതന്നെ. അവൾ പറഞ്ഞതുവെച്ചു നോക്കുമ്പോൾ മുൻപെല്ലാം സിഗരറ്റിന്റെ മണമായിരുന്നു. എങ്കിലും അതിനിടയിൽ നിന്നും എന്റെ മീശയിലെ മണം അവൾ വേർതിരിച്ചെടുത്തിട്ടുണ്ട്. അപൂർവങ്ങളിൽ അപൂർവ്വമായി ആ ഗന്ധസ്മരണ അവൾ റീചാർജ്ജു ചെയ്യാറുണ്ടായിരുന്നു. അതോർത്തപ്പോൾ എനിക്ക് അറിയാതെ ചിരിവന്നു.

ഇരുപത്തഞ്ച് മിനിറ്റ് മാത്രം നടപ്പുദൂരമുള്ള ക്വാർട്ടേഴ്സിനെ ഇത്രയും കാലം മണിക്കൂറുകൾ അകലത്തേക്കു മാറ്റിനിർത്തിയത് എന്തായിരുന്നു? ഒന്നാം പ്രതി ലൈബ്രറി തന്നെ. ഭ്രമിപ്പിക്കുന്ന ഒരു ലോകം ഉള്ളിലൊളിപ്പിച്ച് തുറന്നിട്ട വാതിലുകളും ജാലകങ്ങളുമായി അത് വഴിയരികിൽ ഒരു ചെറിയ പുൽത്തകിടിക്കപ്പുറം നിന്നിരുന്നു. പിന്നെ മാർക്കറ്റും. പ്രത്യേകിച്ച് ആരോടും ബാധ്യത ഇല്ലാത്ത എന്നാൽ എല്ലാവരോടും സംവദിക്കുന്ന എല്ലാവരുടേതുമായ മാർക്കറ്റ് ഒരദ്ഭുതലോകമാണെന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്. സസ്യാഹാരിയുടെയും മാംസാഹാരിയുടെയും ധനികന്റെയും പട്ടിണിക്കാരന്റെയും എല്ലാമാണ്‌ മാർക്കറ്റ്. ഇന്ന് പച്ചക്കറികളോ മറ്റു സാമഗ്രികളോ വാങ്ങാനില്ലാത്തതിനാൽ ഗൂഢമായ സന്തോഷമുണ്ടായി എനിക്ക്.

കാക്കത്തൊള്ളായിരം ദൈവങ്ങളിൽ നിന്നും ഏറ്റവും ഇഷ്ടപ്പെട്ട നാലു പേരെ സ്വാർഥമായി തിരഞ്ഞുപിടിച്ച് ശ്രീമതി ചില്ലിട്ടു വെച്ചിരിക്കുന്ന പ്രേയർ ഏരിയായിൽ വിളക്കു തെളിയുന്നതിനു മുൻപേ ഞാൻ വീടെത്തി. ഇന്നും നേരത്തെ വന്നോയെന്ന് വാക്കുകളില്ലാത്ത ഒരന്വേഷണം വാതിൽക്കൽ വെച്ചു തന്നെ അവളുടെ മുഖത്തു നിന്നും വായിക്കാനൊത്തു. നിർഭാഗ്യവശാൽ ഇന്നത്തെ സായാഹ്നത്തിന്‌ പഴംപൊരിയുടെ മണം ഉണ്ടായിരുന്നില്ല. പകരം, പീറ്ററിന്റെ വീട്ടിൽ നിന്നു കൊടുത്തയച്ച കുമ്പിളപ്പം ഉണ്ടായിരുന്നു. ചൂടു ചായയും കൂട്ടി അതു കഴിക്കുമ്പോൾ മറന്നുപോയിരുന്ന ചില ബാല്യകാലഗന്ധങ്ങൾ പിന്നെയും മനസ്സിൽ മുളച്ചുപൊന്തി. രാത്രികളിൽ ഉച്ചത്തിൽ പ്രാർഥിക്കുന്ന പീറ്ററിനോടും കുടുംബത്തോടും ആദ്യമായി എനിക്കു സ്നേഹം തോന്നി. ഒപ്പം പഴംപൊരി ഉണ്ടാക്കുന്നതിനു പറ്റിയ ഏത്തപ്പഴം നാളെ ഉറപ്പായും വാങ്ങണമെന്ന് നിശ്ചയിക്കുകയും ചെയ്തു.

നുറുക്കുഗോതമ്പിന്റെ കഞ്ഞിയും കുടിച്ച് എന്നുമുള്ള ചാനൽ വാഗ്വാദങ്ങൾക്ക് അധികം ചെവി കൊടുക്കാതെ ഞാൻ കിടന്നു. മക്കൾ വിളിച്ചോ എന്നു മാത്രമാണ്‌ ഊണുമേശയിൽ വെച്ച് അവളോട് ഞാൻ അന്വേഷിച്ചത്. മകൻ വിളിച്ചിട്ടു രണ്ടും മകളോട് സംസാരിച്ചിട്ടു നാലും ദിവസമായെന്ന് അവൾ പറഞ്ഞപ്പോൾ മാത്രമേ ഞാനും അക്കാര്യം ശ്രദ്ധിച്ചുള്ളൂ. പക്ഷേ പേരക്കുട്ടികളുടെ നേഴ്സറി വിശേഷങ്ങളും കുട്ടിക്കളികളും അവൾക്കെന്നും പറയാനുണ്ട്.

കുറെ നാൾക്കകം എന്റെ ദിനചര്യകൾ ഇതിനെക്കാൾ ഒതുങ്ങിപ്പോകുമെന്ന ഓർമ്മയിൽ ഞാൻ ചെറുതായി നടുങ്ങി. നഗരത്തിരക്ക് വിട്ട് ഒരു വീട് വാടകയ്ക്ക് അന്വേഷിക്കുന്നുണ്ട്. അതിനേക്കാൾ എനിക്കിഷ്ടം വിശ്രമജീവിതത്തിനായി ദൂരെ എവിടെയെങ്കിലും ചെറിയ ഒരു വീടു വാങ്ങിക്കുകയാണ്‌. അവൾക്കും അതാവും ഇഷ്ടം.

ഇന്നെന്താ നേരത്തെ കിടന്നതെന്ന് ചോദിച്ചുകൊണ്ടാണ്‌ അവൾ കിടക്കയുടെ അരികിലേക്കു വന്നതും ഇരുന്നതും. ഞാൻ നേരത്തെ ഉറങ്ങിക്കളഞ്ഞെങ്കിലോ എന്നു ഭയന്നാവണം ഒരു കയ്യിൽ എന്നും കഴിക്കേണ്ട ഗുളികയും മറുകയ്യിൽ വെള്ളവുമായി അവൾ വന്നത്. വെള്ളം കുടിച്ച് ഗ്ലാസ് തിരികെ നൽകുമ്പോൾ എങ്ങുനിന്നോ ഉയർന്ന നറുനീണ്ടിയുടെ മണം അവളുടെ മുടിയുടെ മണത്തിനു വഴിമാറിക്കൊടുത്തു. പതിവുകൾ തെറ്റുന്നതിനു അടിവരയിട്ട് അവൾ എന്നോട് ഒന്നുകൂടി ചേർന്നിരുന്നു.

“നിന്റെ മാറിനു നിലാവിന്റെ കുളിരാണെന്ന് മകൾ പണ്ടു പറഞ്ഞിട്ടുണ്ട്.”

ഞാൻ അന്ന്‌ അതുവരെ.. അല്ലല്ല, ഏറെ നാളായിട്ട്‌.. അവൾക്കു മാത്രമായി എന്തെങ്കിലും പറഞ്ഞത്‌ ഇത്‌ മാത്രമായിരുന്നു. ഒരു വിസ്മയച്ചിരിയാണ്‌ ആ മുഖത്തു കണ്ടത്‌. പിന്നെയവൾ കിലുകിലെ ചിരിച്ചു. മകൾ പണ്ടെങ്ങോ പറഞ്ഞതിൽക്കവിഞ്ഞ്‌ ശ്രീമതിക്ക്‌ രാമച്ചത്തിന്റെ മണംകൂടി ഉണ്ടെന്ന്‌ ഞാനറിഞ്ഞു.

Wednesday, January 08, 2020

ഡെസ്റ്റിനി

രാത്രി വൈകിയപ്പോഴേക്കും തീരം തീർത്തും വിജനമായി. ബീച്ചിന്റെ ഇങ്ങേയറ്റത്തെ നേർത്ത മണൽത്തിട്ടയ്ക്കിപ്പുറം നാട്ടിയ അനേകം കനത്ത തൂണുകൾ പോലെ തെങ്ങുകൾ വരിയായി നിന്നു. അവയുടെ തലപ്പുകൾക്കിടയിലൂടെ തെളിഞ്ഞ ആകാശം ചോർന്നുവീണു. ഒപ്പം കുറെ നക്ഷത്രങ്ങളും. തണുപ്പുള്ള കാറ്റ് ഓലകളെ തൊടാതെ നിലംപറ്റിയൊഴുകി. അവൻ ആകാശത്തേക്കു തന്നെ നോക്കിക്കൊണ്ട് പറഞ്ഞു. "ഈ.. ആശയറ്റവര്.. ചിലപ്പോ ഒരു നക്ഷത്രത്തെ നോക്കി പറയില്ലേ, സ്റ്റാർ ഓഫ് ഹോപ് എന്നൊക്കെ.. പ്രത്യാശയുടെ താരകം? നമ്മൾ ദുഃഖത്തിലാകുമ്പോൾ നമ്മെ നോക്കി സാന്ത്വനിപ്പിക്കുന്നുവെന്നും കണ്ണു ചിമ്മുന്നെന്നുമൊക്കെ..?"

"ഉം.. അതിനു്?"

"അതൊക്കെ ചുമ്മാ.. കളിപ്പിക്കാൻ വെറുതെ പറയുന്നതാ!"

"സില്ലി. ഓർക്കാൻ തന്നെ രസമുള്ള കല്പനയല്ലേ അതൊക്കെ? ദൂരെ.. അങ്ങ് ദൂരെ നിന്നും പ്രത്യാശയുടെ ഒരു കിരണം വരുന്നു!"

"നമ്മെ നോക്കി ചിരിക്കുന്നതൊന്നുമല്ല മാഷേ. മറ്റാരെയോ നോക്കി ചിരിച്ചു. പ്രകാശവർഷങ്ങൾ താണ്ടി ഈ ദുനിയാവിലെത്തിയപ്പോ ആകാശോം നോക്കി, ഡെസ്പായി വായും പൊളിച്ചു നിന്നതു സാഹചര്യവശാൽ നമ്മളായിപ്പോയി എന്നല്ലേയുള്ളൂ? ന്നിട്ടാ നമ്മള് പറയുന്നെ റേ ഓഫ് കോപ്പെന്ന്!"


image courtesy : motaen.com

"ഹെയ് പെസ്സിമിസ്റ്റ് പുലീ.. എല്ലാം പാസ്റ്റിൽ നിന്നും വരുന്നതാണ്. ആ നക്ഷത്രം നിനക്കായി മിന്നിയതാണെന്ന് ഉറപ്പുണ്ടെങ്കിൽ, നീയറിയുന്നതിനു മുൻപ് ഈ റേ ഓഫ് ഹോപ് പണ്ടേ യാത്ര പുറപ്പെട്ടുകഴിഞ്ഞിരുന്നു എന്നാണു വിചാരിക്കേണ്ടത്. നീയിപ്പോൾ കേട്ട എന്റെ ശബ്ദം പോലും ഞാൻ പറഞ്ഞു കഴിഞ്ഞ് നിന്റെ ചെവിയിലെത്താൻ കുറെ മില്ലിസെക്കന്റ് എങ്കിലും എടുത്തിട്ടുണ്ടാവില്ലേ? നിന്റെ കാലിനെ തൊട്ട തിരയും, നിന്റെ വിയർപ്പാറ്റിയ കാറ്റും നിനക്കു പോകാൻ സ്റ്റോപ്പിലെത്തുന്ന ബസ്സും ഒക്കെ അങ്ങനെയാണ്. എവ്‌രിതിങ് ഇസ് അൻ എക്സ്റ്റെൻഷൻ ഓഫ്... ഓർ കണ്ടിന്യുവേഷൻ ഓഫ് ദി പാസ്റ്റ്. വി ആൾ ജസ്റ്റ് ഹാപ്പൻ ടു ബീ അ പാർട്ട് ഒഫ് ദെം. ഇന്നു നിന്നെ കാണുക, അറിയുക എന്നതൊക്കെ എന്റെ നിയോഗമായിരിക്കാം. ദാറ്റ്സ് വാട്ട് വീ കാൾ ഡെസ്റ്റിനി."

അവനെ വിശ്വസിപ്പിക്കാൻ പ്രയാസമാണ് എന്നെനിക്കറിയാമെങ്കിലും അതാണ് സത്യം. ഇന്നവനെ കണ്ടുമുട്ടാൻ എത്രയോ വർഷങ്ങൾക്കു മുൻപേ പുറപ്പെട്ടുപോന്ന ഒരു കിരണമല്ലേ ഞാനും?

Monday, October 22, 2018

മുനിയുടെ ശാപം

ശാപം കഴിഞ്ഞ ക്ഷീണത്തിൽ ഒരു തുടം വലിയചന്ദനാദി എണ്ണ കൊണ്ട് ജഡാഭാരം നനച്ച മഹർഷി മെഡിമിക്സ് സോപ്പും തോർത്തുമെടുത്ത് കുളിക്കാൻ പോയി.

അടുക്കളത്തിണ്ണയിൽ കൊരണ്ടിപ്പലകമേലിരുന്ന് അവിയലിനു നുറുക്കുകയായിരുന്ന അനസൂയ പിറുപിറുത്തു-
"ആ പാവത്തിനെ ശപിച്ചപ്പോ കെളവന്റെ കഴപ്പങ്ങ് തീർന്നു."

****

കാലചക്രത്തിന് ലെയ്ലാന്റ് എഞ്ചിന്റെ വേഗം കിട്ടി. അന്നും ജീവിതത്തിന്റെ ടേണിങ് പോയിന്റ് തേടിയാണ് അവളാ മുടിചൂടാമന്നന്റെ സവിധത്തിൽ‌ ചെന്നത്. ഒന്നു ഞെട്ടിയുണർന്നപ്പോഴേക്കും ആ പകലിനുണ്ടായിരുന്ന സൂര്യശോഭ മനസ്സിൽ നിന്നും അങ്ങ് അണഞ്ഞു പോയി. നാശം പിടിച്ച മറവിയെ മനസാപ്രാകി അവൾ ചോദിച്ചു..

"ഈ മാധവൻകുട്ടിക്കൊരു എരട്ടപ്പേരുണ്ടല്ലോ മക്കളേ, അതെന്തുവാ?"

Sunday, October 15, 2017

ആബ്സിന്തെ കനവുകൾ

ആബ്സിന്തെ ബൊട്ടാണിക്കൽ നേഴ്സറി, ഇടുക്കി ജില്ല.

അതെ, നിങ്ങൾ കേട്ടത് ശരി തന്നെ. ആബ്സിന്തെ. വിദേശരാജ്യങ്ങളിൽ കിട്ടുന്ന വീര്യം കൂടിയ മദ്യം. ‘പ്രേമം’ സിനിമയിൽ ജോർജ്ജും കൂട്ടുകാരും ഒരന്തിക്ക് അടിച്ച് കിളി പാറിച്ച അതേ തീത്തൈലം..

നുമ്മടെ ഒരു ചങ്ക് ബ്രോ ആസ്ത്രേലിയായീന്ന് കെട്ടുംകെട്ടി വരുമ്പ ഒരെണ്ണം കൊണ്ടു തരാമെന്ന് പറഞ്ഞിരുന്നു. അക്കാര്യം മറ്റൊരു കനേഡിയൻ ചങ്കിനോട് പറഞ്ഞപ്പോൾ അതിന്റെ പ്രധാന ചേരുവയെപറ്റി ഒരു വാട്സാപ്പ് സംഭാഷണം ഉണ്ടായി. കാര്യമായ ഭേദഗതികളില്ലാതെ ആ സംഭാഷണം ഇതാ. ( സുരക്ഷയെ കരുതിയുളള മുന്നറിയിപ്പ് - ഇത് ആരും അനുകരിക്കാൻ പാടില്ല. അതു മൂലമുണ്ടാകുന്ന യാതൊരു കഷ്ടനഷ്ടങ്ങൾക്കും ഈ ബ്ലോഗോ ഞാനോ ഇതിലെ കഥാപാത്രങ്ങളോ സാക്ഷാൽ ഒടേതമ്പുരാനോ പോലും ഉത്തരവാദി ആയിരിക്കുന്നതല്ല.)

അവൻ(കനേഡിയൻ ചങ്ക്): The Truth behind Absinthe. The Chemical that’s taken all the blame for absinthe’s hallucinogenic reputation is called thujone, which is a component of wormwood.
ഞാൻ: what is wormwood?

അവൻ: It is a herb. (അതിന്റെ പടം അയച്ചു തന്നു, എന്നിട്ട് ..) Some people believe this can cure cancer and some other illness... Wormwood is actually used to eliminate intestinal worms, especially roundworms and pinworms

ഞാൻ: ഇതു നമ്മുടെ നാട്ടിൽ പിടിക്കുവോ..??
ഞാൻ: ഉണ്ടേൽ ഒരു തൈ കൊണ്ടുവാ
ഞാൻ: ലക്ഷ്മി തരുവിനു ശേഷം കേരളത്തിന്റെ ഭാവി ഇതിലാണ്.

അവൻ: ശരിയാ. വാറ്റി അടിക്കാം.... രോഗവും മാറും

ഞാൻ: I meant marketing.. ഇതു നെഴ്സറി ഉണ്ടാക്കി ഒരു ഒറ്റ വർഷം കൊണ്ട് വിൽക്കുക. രണ്ടാം വർഷം മുതൽ ആദായമെടുക്കാമെന്ന് വാങ്ങിക്കുന്നവരെ വിശ്വസിപ്പിക്കുക. ഫാർമ കമ്പനികൾ വാങ്ങിക്കോളുമെന്ന് അടിച്ചിറക്കുക. ഏലം പറിച്ചു കളഞ്ഞിട്ട് ആണെങ്കിലും ആൾക്കാർ ഇതു നടും. ഒരു കാലത്തു ഹൈറേഞ്ചുകാർ വാനില വാങ്ങിയതു പോലെ വന്നു വങ്ങിക്കോളും. കച്ചവടം മൂപ്പിച്ചു നടത്തി തയ്യെല്ലാം വിറ്റശേഷം കമ്പനി പൂട്ടി മുങ്ങുക. നമ്മൾ സ്കൂട്ട്. ചോദിച്ചാൽ നമ്മുടെ പാർട്ണർഷിപ്പ് പിരിഞ്ഞെന്നും അതിനാൽ നെഴ്സറി നിർത്തിയെന്നും പറയുക

അവൻ: ആട് - മാഞ്ചിയം ലൈൻ, സംഭവം കഴിയുമ്പോൾ രാജ്യം വിടണം, അല്ലേൽ നാട്ടുകാർ വീട്ടിൽ വന്നു പഞ്ഞിക്കിടും.

ഞാൻ: യു goat ഇറ്റ്

അവൻ: നമ്മൾ മുങ്ങിയാലും നമ്മുടെ ബന്ധുക്കളുടെ കാര്യം സ്വാഹ....

ഞാൻ: ഇതു വലിയ സംഭവമാണെന്ന് നമ്മൾ പരസ്യപ്പെടുത്താൻ പാടില്ല.. കരക്കമ്പി ആയിരിക്കണം നമ്മുടെ പ്രധാന മാർക്കറ്റിങ് സ്റ്റ്രാറ്റജി. നമ്മുടെ ഫ്ലക്സിലും ബോർഡിലും ഒന്നും ഈ സാധനത്തിനു പ്രാധാന്യം കാണരുത്. ഇതൊരു വിശേഷപ്പെട്ട ചെടി ആണെന്ന് മാത്രം പറഞ്ഞാൽ മതി

അവൻ: ഈ ചെടിക്ക് എന്തൊക്കയോ ഔഷധ ഗുണമുള്ളതാ. അപ്പോ ചെറുതായിട്ട് നമ്മൾ ബാക്ക്ഗ്രൗണ്ട് കളി വച്ചാൽ കരക്കമ്പി പറന്നു കളിച്ചോളും

ഞാൻ: വിരയ്ക്കു കൊള്ളാമെന്നു മാത്രമേ നമ്മൾ പറയാവൂ. ഇതുപയോഗിച്ചു ആരുടെ എങ്കിലും വിര മാറിയാൽ തന്നെ കാൻസർ കേസ് ജനം ഏറ്റെടുത്തോളും. അവർ എയ്ഡ്സിനു വരെ കൊള്ളാമെന്ന് വെച്ചു കാച്ചിക്കോളും

അവൻ: ലോകവ്യാപകമായി അംഗീകരിച്ച ഔഷധ ഗുണങ്ങൾ പരസ്യപ്പെടുത്താൻ

ഞാൻ: കാരണം നാളെ കേസ് വന്നാലും പ്രൂഫൊള്ള ഫലമേ നമ്മൾ വാഗ്ദാനം ചെയ്യാവൂ. കാൻസറിന്റെ കാര്യം വാക്കാൽ മാത്രമേ പറയാവൂ. അതും ഉണ്ടത്രേ ചേർത്ത് പറഞ്ഞാൽ മതി

ഞാൻ: നാല് വാട്സാപ്പ് മെസെജ് നാസയുടെ ചെലവിൽ ഇറക്കിയാൽ മതി.. ഒപ്പം ഇത് ** ഫാർമസി ച്യവനപ്രാശത്തിൽ ചേർക്കുന്ന രഹസ്യ ചേരുവ ആണെന്നും കീച്ചിയേക്കണം

അവൻ: അതേ....നിയമപരമായി നമ്മളെ ഒരു ***ഉം ചെയ്യാൻ പറ്റരുത്
അവൻ: ക്യാൻസർ കാര്യം നമ്മുടെ വിശ്വസ്ത സുഹൃത്തുക്കൾ വഴി ഇറക്കാം. പിന്നെ ഇല്ലാത്ത ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ വക കുറച്ച് മെസ്സേജുകളും

ഞാൻ: എന്നാപ്പിന്നെ വെള്ളം സൗകര്യമുള്ള റോഡ് സൈഡിലെ പരന്ന സ്ഥലം രണ്ടു വർഷത്തേക്ക് പാട്ടത്തിനു കിട്ടുമോന്നു നോക്കട്ടേ? ഈ കുന്ത്രാണ്ടത്തിന്റെ നേഴ്സറി തുടങ്ങാൻ??

അവൻ: ഹഹാ... അതേയ്, വെള്ളം വേണമെന്നില്ല. സാധാരണ കര നിലം മതി. ഞാൻ നോക്കി. ഡ്രൈ ലാൻഡ് എന്നാ പറഞ്ഞിരിക്കുന്നത്

ഞാൻ: വെള്ളം വേണമെന്നെ. മൂന്നു നേരം സ്പ്രിംഗ്ലർ വെച്ച് എമ്പാടും വെള്ളം ചീറ്റിച്ചാലേ നെഴ്സറിക്ക് ഒരു ഗുമ്മുണ്ടാകൂ

അവൻ: സ്പ്രിംഗ്ലർ വെക്കുന്നുണ്ടെങ്കിൽ പിന്നെ പച്ച നെറ്റ് കൂടി വിരിക്കാം.

ഞാൻ: ഗ്രാന്റ്. പച്ച നെറ്റും നാല് ബംഗാളികളും. മഹാരാഷ്ട്രയിൽ ഇതു കൃഷി ചെയ്യുന്ന തോട്ടത്തിൽ നിന്നുമാണ് അവന്മാരെ വരുത്തിയതെന്ന് പറയാം. കേരളീയർക്ക് മഹാരാഷ്ട്രാന്നു പറഞ്ഞാൽ ബോംബെ, കൂടിയാൽ പൂനെ. അത്രേയുള്ളൂ.

ഞാൻ: ഹോ എടാ നമ്മളെ ഇനി പിടിച്ചാൽ കിട്ടത്തില്ല

അവൻ: മുന്തിയ ഇനം കാർ, കൂളിംഗ് ഗ്ലാസ്സ് എല്ലാം വേണം. ജാഡ ഒട്ടും കുറയാൻ പാടില്ല. നല്ല കിളി പോലത്തെ ഒരു പെങ്കൊച്ചിനെ മാസം 2000 രൂപ കൊടുത്ത് ഓഫീസിൽ ഇരുത്താം

അവൻ: ഓ.... നമ്മൾക്ക് അങ്ങ് സുഖിക്കണം.

ഞാൻ: ഏഹ്..?? നീ പ്രമുഖ നടനു പറ്റിയതൊക്കെ ഇത്രവേഗം മറന്നോ!

അവൻ: ശേ.. അതിനല്ല.. മുതലാളിമാരായിട്ട് ഇരുന്നു സുഖിക്കണമെന്ന്.

ഞാൻ: ഹോ എന്റെ അകവാളു മിന്നി.. അങ്ങനെ നോക്കിയാൽ രണ്ട് കൊടുക്കണോ.. പിരിച്ചു വിടുമ്പോൾ സ്റ്റേറ്റ് ലെവൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ മാനേജരുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് തരാമെന്ന് പറഞ്ഞാൽ മതി. പിന്നെ ഡ്യൂട്ടി‌സമയത്ത് പ്ലസ്ടുവിനു യൂണിഫോം ആയി ഉപയോഗിച്ച പാൻറ്റ്സും ഓവർകോട്ടും ഇടാൻ പറയണം. കയ്യിലെപ്പോളും അസുസിന്റെ ഒരു ടാബും ഒരു റൈറ്റിങ് പാഡും കരുതാനും പറയണം. ഐപാഡ് ഇല്ലേലും സാരമില്ല. ചെലവാ.

അവൻ: അത് മതി.....

ഞാൻ: പാഡ് വെച്ച് അവൾ വേണമെങ്കിൽ ബംഗാളികൾക്ക് വാട്സാപ്പ് അയച്ചു കളിച്ചോട്ടെ. അംബേട്ടന്റെ ഒരു സിമ്മും എടുത്ത് കൊടുത്തേക്കാം, വിത്ത് അൺലിമിറ്റഡ് നെറ്റ്.

അവൻ: അതേ. പിന്നെ വരുന്ന നാട്ടുകാരെ മുഴുവൻ അവൾ കൊഞ്ചി കൊഞ്ചി സാറേ എന്നു വിളിക്കണം. സകല ഞോഞ്ഞന്മാരെയും ഇളിച്ച് കാണിക്കുകേം ചെയ്യണം. ടാക്റ്റിക്കാണ്, പ്രമുഖ വ്യാപാരികൾ തൊട്ട് മുറുക്കാൻ കടക്കാർ വരെ ചെയ്യുന്നതാ.

ഞാൻ: നമ്മടെ ഡാഡി ഗിരിജയുടെ ഫാർമ കമ്പനിയിലേക്ക് എല്ലാ ദിവസവും ഈ ചെടി ലോഡ് പോകുന്നത് നമ്മൾ കസ്റ്റമേഴ്സിന്റെ മുന്നിൽ ഫേക്ക് ചെയ്യണം. "അടുത്തയാഴ്ച രണ്ടു ടൺ വേണമെന്നൊക്കെ ഇപ്പോൾ പറഞ്ഞാലെങ്ങനെയാ" എന്നൊക്കെ ഫാർമ കമ്പനിയുടെ പർചേസ് മാനേജരോട് കറങ്ങുന്ന കസേരയിൽ ഇരുന്ന് നമ്മുടെ കസ്റ്റമേഴ്സ് കാൺകെ ഫോണിലൂടെ തട്ടിക്കേറണം.

അവൻ: ഇതിലെ തേരാ പാരാ നടക്കുന്ന രണ്ടു ഊള സായിപ്പുമാരെ കള്ളും കഞ്ചാവും കൊടുത്ത് ആറു മാസം അവിടെ നിർത്താം. നാസയിലെ വിദഗ്ധര് ആണെന്ന് കാച്ചാം..

ഞാൻ : കലക്കും. ഇനി കാൻസർ ക്ലെയിം എന്ന വകുപ്പിൽ ക്ലച്ച് പിടിച്ചില്ലേലും പേടിക്കാനില്ല. അബ്സിന്തെയിൽ ഉപയോഗിക്കുന്നതാണെന്ന് കേട്ടാൽ വനമേഖലയോടു ചേർന്നുള്ള പ്രദേശങ്ങളിൽ നല്ല സെയിൽ‌സ് കിട്ടും. ലോക്കൽ ഈപ്പച്ചന്മാർ ഇരുട്ടുവാക്കിനു വന്നു വാങ്ങിച്ചോണ്ട് പൊക്കോളും.

അവൻ: ലോകത്തിലെ ഏറ്റവും നല്ല ആബ്‌സിന്ത് കിട്ടുന്ന സ്ഥലമായി രണ്ടു വർഷം കൊണ്ട് കേരളത്തിനെ നമുക്ക് മാറ്റണം

ഞാൻ: യേസ്.. വേൾഡ് ആബ്സിന്ത് ഹബ്. പറ്റിയാൽ സോമവേദത്തിൽ ആബ്സിന്ത് ഉണ്ടാക്കുന്നതിനെക്കുറിച്ച് പരാമർശം ഉണ്ടെന്നും സിന്ധു നദീതട സംസ്കാരത്തിന്റെ ശേഷിപ്പുകളിൽ ആബ്സിന്ത് അരിക്കുന്ന അരിപ്പ കിട്ടിയെന്നും ഒക്കെ കീച്ചാം.

അവൻ: വേറെ ലെവലായി!! പിന്നെ ആളുകേറാൻ, നമ്മുടെ നേഴ്സറിയിൽ ഒരു ഫ്രീ ടോയ്‌ലറ്റ് വെച്ചാൽ വഴീക്കൂടി പോകുന്ന ടൂറിസ്റ്റ് വണ്ടിയൊക്കെ ഓസിനു ശങ്ക തീർക്കാൻ നിര്ത്തിക്കോളും. പ്രസ്ഥാനത്തിൽ തിരക്കും തോന്നും!

ഞാൻ: അത് പൊളിച്ചു. ഓരോ വിസിറ്ററിനും വേനപ്പച്ച, തൊട്ടാവാടി എന്നി ഔഷധചെടികളുടെ മേൽത്തരം ടിഷൂ കൾചർ തൈ കോപ്ലിമെന്റായി കൊടുക്കാം.

അവൻ: ഒരു നോട്ടീസും.

ഞാൻ: ഷുവർ. ടോയ്‌ലറ്റ് ഡെയ്‌ലി കഴുകാൻ നിലവിലുള്ള ബംഗാളികളിൽ നിന്ന് ഒരാളെ തന്നെ വെക്കാം. അവനു ഡെയ്‌ലി അൻപതു രൂപ കൂടുതൽ കൊടുത്തേക്കാം.

ഞാൻ: പിന്നെ, പ്രസ്ഥാനത്തിൽ ഒരു സെൽഫീ പോയിന്റ് വേണം. ഏത് ആംഗിളിൽ ഫോട്ടോ എടുത്താലും നമ്മുടെ ബോർഡ് ഫ്രെയിമിൽ വരണം.

ഞാൻ: മറ്റൊരു കിടിലൻ ഐഡിയാ ഉണ്ട്. വീട്ടിൽ തിളപ്പിക്കുന്ന കുടിവെള്ളത്തിൽ രണ്ടു ദിവസത്തിലധികം പ്രായമില്ലാത്ത ഒരു തളിരു ഇട്ട് തിളപ്പിച്ചാൽ ആദ്യം പറഞ്ഞ മാതിരി ഉദരരോഗ പ്രതിവിധിക്കു ഉത്തമമാണെന്ന് പറയണം. മെയിൻ പോയിന്റായിട്ട് ശുക്ലവർദ്ധനവിനും കേമമാണെന്ന് കീച്ചിയേക്കണം.

അവൻ: ശുക്ല വർദ്ധനവ് - അത് ഉറപ്പായും വേണം.

ഞാൻ: അങ്ങനെയായാൽ സെയിത്സ് പിടിച്ചാൽ കിട്ടാതാകും.

അവൻ: സ്തനങ്ങളുടെ വലിപ്പം കൂട്ടാൻ കൂടി നല്ലതാണെന്ന് കാച്ചിയേക്കാം. പെണ്ണുങ്ങളും മേടിക്കട്ടെ.

ഞാൻ: അയ്യോ ആശാനേ! പർട്ടിക്കുലർ സെറ്റ് ഒഫ് കസ്റ്റമേഴ്സിനു യൂണിവേഴ്സലി അക്സപ്റ്റബിളായിട്ടുള്ള ആർത്തവ വേദന കുറയ്ക്കും എന്നായാലോ. ഒരു പ്രായം കഴിഞ്ഞ എല്ലാം വീഴും.

അവൻ: സമയം ദീർഘിപ്പിക്കും തുടങ്ങി സകലമാന തള്ളലും കരക്കമ്പി ആയി ഇറക്കാം.

ഞാൻ: സിവനേ!! ആ പിന്നെ, നമ്മുടെ ജൈവകൃഷിയിലേക്കിറങ്ങിയ നടനെ ഒക്കെ കാശു കൊടുത്തിട്ടായാലും ഇടയ്ക്കിടെ സ്പോട്ടിൽ വരുത്തണം. എന്നിട്ട് കുളമാവ് വനത്തിൽ പാഴ്തൈ കളയാൻ പോകുന്ന കൂട്ടത്തിൽ ആ വണ്ടിയേൽ കേറ്റി വിടണം. കണ്ടാൽ മൂപ്പിൽസ് തൈകളെല്ലാം ഹോൾസെയിലായിട്ട് വാങ്ങിക്കൊണ്ട് പോവാണെന്ന് നാട്ടുകാർക്ക് തോന്നണം.

അവൻ: ഹവാഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ എന്ന് പറഞ്ഞ് രണ്ടു പേരെ ഇടയ്ക്ക് കൊണ്ടുവരാം.

ഞാൻ: “ബോട്ടണി - ക്യൂറേറ്റിവ് ഹെർബ്സ്” വിഭാഗം മേധാവിയും പിന്നെ ഡീനും ആയിക്കോട്ടെ.

അവൻ: ഡീനോ..??

ഞാൻ: അയ്യോ യൂത്തനല്ല!

അവൻ: ഓ... മറ്റേ ഡീൻ!!

ഞാൻ: വ്വാ തന്നെ.

അവൻ: (കാനഡായിലെ കുറെ സായിപ്പുമാരുടെയും ഒരു ചുന്ദരിപ്പെണ്ണിന്റെയും ഗ്രൂപ്പ് പോട്ടം കാണിച്ചിട്ട്) ഇവന്മാര് പോരെ?? വട്ടച്ചിലവും കുപ്പിയും കൊടുത്താൽ മതി.

ഞാൻ: ആ പെണ്ണിന്റെ ടിക്കറ്റ് ഞാൻ വഹിക്കാം‌. ആ രണ്ടു താടിക്കാരെയും കൂട്ടിക്കോ. പിന്നെ ആ എബി മാത്യുവും പോന്നോട്ടെ. (ആറാംതമ്പുരാൻ.jpg)

ഞാൻ: അതേയ്, ഇടുക്കി ഡാം ഓപ്പണാകുകയും പൂജാ, ഓണം, ക്രിസ്മസ് തുടങ്ങിയ അവധി ഒക്കെ വരുമ്പോൾ ***, ***, *** തുടങ്ങിയ നമ്മുടെ സിനിമയിലെ കെട്ടു കോലങ്ങളെ ഒക്കെ കാശു കൊടുത്ത് എഴുന്നള്ളിച്ചു നിർത്തണം. പുതിയ ഒരുത്തി ഉണ്ടല്ലോ, ചുമ്മാ ചിരിക്കാൻ മാത്രം അറിയാവുന്ന.. ആ അവളൊക്കെ വന്നാലേ യൂത്ത് ഇടിച്ചു നിൽക്കൂ. അതിന്റെ ഒക്കെ പിക് എടുത്ത് ഫ്രെയിം ചെയ്ത് ഓഫീസിലെ ഭിത്തിയിൽ തൂക്കണം.

അവൻ: സീരിയൽ റാണിമാരെ ഇറക്കാം. മന്ത്രിമാരുടെ കൂടെ നിൽക്കുന്ന ഫോട്ടോയും വേണം.

ഞാൻ: അങ്ങനാണെങ്കിൽ കരിക്ക് മസ്റ്റ്. മറ്റേ ബോംബെ, ചെന്നൈ ഒക്കെ വിദേശത്താണെന്നു പറഞ്ഞ ടീംസിനെ ഒന്നും വേണ്ട.

അവൻ: അയ്യോ കുഴപ്പമില്ലന്നേ. ഇവരൊക്കെ വന്നിട്ടു ഫുൾ മേക്കപ്പിൽ കമാന്നു മിണ്ടാതെ തൈയും തലോടി നിന്നാൽ മതി. ഒരു ഗ്രിപ്പിന് കാനഡയിലെ രണ്ടു യൂണിവേഴ്സിറ്റിയിൽ നിന്ന് നമുക്ക് കോണസാണ്ടർ അവാർഡ് കിട്ടുന്നതിന്റെ ഫോട്ടോയും ഉണ്ടാക്കാം.

ഞാൻ: നമുക്ക് പ്രസ്ഥാനം സണ്ണിചേച്ചിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചാലോ??

അവൻ: ഡേയ് നമ്മൾ തുടങ്ങുന്നതു കോഴിഫാം അല്ല.

ഞാൻ: എന്നാൽ നമ്മുടെ ആശാനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാം. പ്രസംഗിക്കുന്ന മൈക്കിനു മുന്നിൽ മൈക്കു കാരന്റെ പേരിനു പകരം നമ്മുടെ സ്ഥാപനത്തിന്റെ പേരു വെക്കും. സ്ത്രീ തൊഴിലാളികളെയും ഖദറുകാരെയും മൂപ്പരു നാല് തെറി പറഞ്ഞാൽ പബ്ലിസിറ്റിക്ക് പിന്നെ നമ്മുടെ കയ്യീന്ന് അഞ്ചിന്റെ പൈസാ മുടക്ക് വരില്ല.

അവൻ: മഞ്ഞ ചാനലുകാരെ വിളിക്കണം. അവന്മാർ വാർത്ത ആക്കിക്കോളും.

ഞാൻ: ലോക്കലു മതി . രണ്ടേ രണ്ടേണ്ണം.

ഞാൻ: വിവാദം ആയിക്കഴിയുമ്പോൾ അന്തിവെളിച്ചപ്പാടന്മാരൊക്കെ ചർച്ചിക്കാനുളള വിഡിയോ ഫുട്ടേജ് കിട്ടാൻ പിന്നാലെ നടക്കും . അന്നേരം ലോക്കൽ ചാനലുകാരനും ഒരു പത്രാസൊക്കെ കിട്ടിക്കോട്ടെ.

അവൻ: എന്നാപ്പിന്നെ ലോക്കല് ഊളകൾ മതി. രണ്ടു ഫുള്ളു കൊടുത്താൽ ഓകെ.

അവൻ: പിന്നെ സകല ചോട്ടാ നേതാക്കൾക്കും കവട്ട ജവാൻ മേടിച്ചു കൊടുത്ത് നമ്മുടെ ആളാക്കണം.

ഞാൻ: പോരുംപ്പോ ആബ്സിന്തെയുടെ പത്ത് കാലിക്കുപ്പി കൊണ്ടുപോരെ. അതിൽ ഒഴിച്ചു കൊടുക്കാം.

ഓരോന്നിലും നേരിയ ഡോസ് ഉറക്കഗുളികയും കലക്കണം. എന്നാലെ യെവന്മാർ വീഴൂ. ഓസിനു അടിച്ചടിച്ചു മുടിഞ്ഞ കപ്പാസിറ്റി ആയിരിക്കും.

അവൻ: ആനമയക്കി കലക്കാം.

അവൻ: വിദ്യാർഥികളെ ആകർഷിക്കാൻ സ്കൂളുകൾക്ക് ഫ്രീ പിക്നിക് സംവിധാനം, ക്ലാസ്സ് വിത്ത് പ്രൊജക്ടർ.

ഞാൻ: അതിൽ നാം നാടിന്റെ ജൈവ സമ്പത്ത് തിരിച്ചു പിടിക്കുന്നതിനെ പറ്റി മാത്രം പറയണം. വീണ്ടും തൊട്ടാവാടി, വേനപ്പച്ച, ഫ്രീ നോട്ടീസ്..

ഞാൻ: ജപ്തി നോട്ടീസിന്റെ കോപ്പി തരുന്ന ചെറുകിട കർഷകർക്ക് കേന്ദ്രത്തിന്റെ എന്ന പേരിൽ 25% ഇളവ് കൊടുക്കാം. പിന്നെ ആ കൊടിക്കാരുടെ ശല്യം പേടിക്കേണ്ട.

ഞാൻ: ഇതെല്ലാം ആ പെങ്കൊച്ച് സിങ്കിൾ ഹാൻഡഡ് ആയിട്ട് ചെയ്യേണ്ടി വരുമല്ലോ.

അവൻ: അതിനു അവൾക്ക് ഡെയ്‌ലി ചായയും കടിയും നാലുമണിക്ക്. കമ്പനി വക.

ഞാൻ: കൊള്ളാം അളിയാ. നമ്മടെ അച്ഛാദിൻ ആയെന്നാ തോന്നുന്നത്!

ശുഭം.

Monday, December 06, 2010

കാഴ്ചയ്ക്കിപ്പുറം

രണ്ടു വാഴയും ചുമന്നോണ്ട്‌ ജോയി മുറ്റത്തേക്കു കയറിവന്നു - "ഇനിയിപ്പോ കമാനത്തേല്‍ വാഴയില്ലെന്നുവേണ്ട!"
"ആ ഭിത്തീലോട്ടു ചാരി വെച്ചേക്ക്‌.... ആ.. അല്ലേ വേണ്ട, ദേ, ആ തൈത്തെങ്ങിന്റെ ചോട്ടിലോട്ടു വെച്ചാ മതി. അവിടാവുമ്പോ വെയിലില്ല." തോളില്‍ക്കിടന്ന തോര്‍ത്ത്‌ ഒന്നു കുടഞ്ഞെടുത്ത്‌ മാധവന്‍ കഴുത്തിലെ വിയര്‍പ്പു തുടച്ചു. മാധവന്റെ മകള്‍ അമ്പിളിയുടെ കല്യാണത്തിന്റെ ഒരുക്കങ്ങളാണ്‌.

"ശ്രീധരാ, പടുതാ കെട്ടാം?"

"ആവാല്ലോ. ഉത്സാഹിച്ചാ സന്ധ്യക്കു മുന്‍പേ തീര്‍ക്കാം. പിന്നെ അലങ്കാരമൊക്കെ രാത്രീല്‍ പിള്ളാരു ചെയ്തോളും!"

പന്തലിന്റെ കഴുക്കോല്‍ പൈപ്പ്‌ കെട്ടിയുറപ്പിക്കുന്നതിനിടയില്‍ ശ്രീധരന്‍ പറഞ്ഞു.

"അപ്പുറത്തെ പൈപ്പ്‌ കുറച്ചൂടെ പുറകോട്ടു നീട്ടിയിടണേ. പടുതാ കുറച്ച്‌ ഇറങ്ങിക്കിടന്നോട്ടെ." ശ്രീധരനു നിര്‍ദ്ദേശം നല്‍കി മാധവന്‍ തിരിഞ്ഞു. "... മഴ പെയ്യാതിരുന്നാല്‍ രക്ഷപെട്ടു."

തിണ്ണയോടു ചേര്‍ന്ന് മടക്കി അടുക്കിവെച്ചിരുന്ന നീലപ്പടുതാകളില്‍ ഒന്ന്‌ മാധവന്‍ എടുത്തോണ്ടുവന്നു.

"അല്ലേലും നിനക്കിതിന്റെ വല്ല കാര്യോമുണ്ടോടാ മാധവാ? ആ സ്കൂളിലെങ്ങാനും വെച്ചു നടത്തിയാപ്പോരാരുന്നോ? ഇതിപ്പോ പന്തലിടണം, അലങ്കരിക്കണം, അഴിക്കണം.. എന്തുമാത്രം പണിയാ?"

മാധവന്‍ ചിരിച്ചു. "അമ്മാവനങ്ങനെ പലതും പറയാം. ഒരു കല്യാണമാവുമ്പോള്‍ അതൊരു വീടിന്റെ ഉത്സവമാകണേല്‍ ഇങ്ങനെ ചിലതൊക്കെ വേണം. അലങ്കാരോം ആളും പന്തലും ഒക്കെ. നോക്കിയേ, ഇപ്പോത്തന്നെ രണ്ടൂന്നു ദിവസമായിട്ട്‌ ഇവിടെ ആളും ബഹളോം നിന്ന നേരമില്ല. വീടിനും പരിസരത്തിനും ആ ഉണര്‍വ്വു വരണമെങ്കില്‍ ഇങ്ങനെ ചെലതൊക്കെ ഇണ്ടായേ പറ്റൂ."

"ഹാ.. അതും നേരാ." അമ്മാവന്‍ പത്തി മടക്കി. എന്നിട്ടു പുതിയൊരു വെറ്റിലയില്‍ ചുണ്ണാമ്പു തേച്ചു പിടിപ്പിക്കാന്‍ തുടങ്ങി.

മറ്റന്നാളാണ്‌ മാധവന്റെയും ലക്ഷ്മിയുടെയും മകള്‍ അമ്പിളിയുടെ കല്യാണം. ഇന്നു പന്തലു തീര്‍ത്തിട്ട്‌ നാളെകൊണ്ട്‌ ഡെക്കറേഷന്‍ സമാധാനമായി തീര്‍ക്കാനുള്ള തിരക്കിലാണ്‌ മാധവനും സുഹൃത്തുക്കളും.

"അല്ല! ഇതാര്‌? വല്‍സലേച്ചിയോ? ഇപ്പഴാന്നോ എത്തുന്നെ? ഇന്നലേ വരുമെന്നു ഞങ്ങളോര്‍ത്താരുന്നു. വീട്ടുമുറ്റത്തേക്കു കയറിവന്നവരെക്കണ്ട്‌ മാധവന്‍ ഉറക്കെപ്പറഞ്ഞു.

"ഓ എന്നാ പറയാനാ മാധവോ, പിള്ളാര്‍ക്കു ജോലിയൊക്കെയുള്ളതല്ലിയോ? ഇട്ടെറിഞ്ഞേച്ചു പോരാമ്പറ്റുവോ?"

"മൂപ്പീന്നെവിടെ?"

"നാളെയെ വരത്തൊള്ളു."

"ആ വല്‍സലേച്ചിയോ.. വാ കേറിവാ.." ലക്ഷ്മി അവരെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി.

"എവിടെ മണവാട്ടിപ്പെണ്ണ്‌?"

"കൂട്ടുകാരുടെ ഒപ്പം ഇരിപ്പുണ്ടായിരുന്നു.. അമ്പിളീ. അമ്പിളീ.." ലക്ഷ്മി നീട്ടിവിളിച്ചു. "അവളവിടെയുണ്ട്‌. ചേച്ചി അകത്തേക്കു ചെല്ല്‌. ഞാനാ കാപ്പീടെ കാര്യമൊനു നോക്കട്ടെ." ലക്ഷ്മി തിരക്കിട്ട്‌ അടുക്കളയിലേക്കു നീങ്ങി.

"അവളെ ഒന്നു കണ്ടിട്ട്‌ ഞാനും വരാടീ!"

********************

രാത്രി. തിരക്കൊഴിഞ്ഞു. വന്നുചേര്‍ന്ന കുട്ടികളൊക്കെ കളിച്ചു തളര്‍ന്നുറങ്ങി. കുറെ ചെറുപ്പക്കാര്‍ പന്തലിന്റെ ഒരു മൂലയ്ക്കു ചീട്ടുകളിച്ചുകൊണ്ട്‌ ഇരിക്കുന്നുണ്ട്‌. അവര്‍ മാത്രം ഇടയ്ക്കെല്ലാം ഒച്ചയിടുന്നു.

"കെടക്കുന്നില്ലേ?" ലക്ഷ്മി മാധവനോട്‌ അന്വേഷിച്ചു.

"ഉം. അവളു കിടന്നോ?"

"എപ്പഴേ... എല്ലാരും കൂടെ നേരത്തെ നിര്‍ബ്ബന്ധിച്ചു കെടത്തി." ഒന്നു ശങ്കിച്ചു നിന്നിട്ട്‌ ലക്ഷ്മി ചോദിച്ചു. "ഇന്നു രണ്ടെണ്ണം വീശിയിട്ടുണ്ടെന്നു തോന്നുന്നു - മണക്കുന്നു."

"ഹും... ഒരല്‍പം."

"ഹാ.. ഇനിയിപ്പോ അതിന്റെ ഒരു കുറവേയുള്ളൂ."

അലക്ഷ്യമായ ഒരു ചിരിയോടെ മാധവന്‍ പറഞ്ഞു: "അതെ, ഇനിയാ കുറവൊക്കെ അറിയാന്‍ പോകുന്നത്‌. " അല്‍പനേരം മാധവന്‍ ആലോചനയിലാണ്ടു.
"നീ ഓര്‍ക്കുന്നുണ്ടോടീ സ്ലേറ്റിലെഴുതിയ മാര്‍ക്കും പൊക്കിപ്പിടിച്ച്‌ അവളീ കടവെറങ്ങി വരുന്നത്‌...!?"

"ങും.."

"പിള്ളാരൊക്കെ പെട്ടെന്നങ്ങു വളര്‍ന്നു. നമക്കൊക്കെ പെട്ടെന്നു വയസ്സായി... ഹാ..! നീ അവളോട്‌ കാര്യങ്ങളൊക്കെ ഒന്നു പറഞ്ഞു കൊടുത്തേക്കണം. നമ്മുടെ വീടുപോലെയല്ലെന്നും നമ്മടടുത്തു കാണിക്കുന്ന വാശിയൊന്നും അവിടെച്ചെന്നു കാണിക്കരുതെന്നും. ഇപ്പോഴും കുഞ്ഞാന്നാ അവള്‍ടെ വിചാരം..!!"

ഒരു ഗദ്ഗദം മാധവന്‍ തൊണ്ടയില്‍ അമര്‍ത്തിപ്പിടിച്ചു. "... അവളു പോയാല്‍ നമ്മളു തന്നെയാകുമല്ലോ!"

ലക്ഷ്മിയുടെ കണ്ണില്‍ ഗ്യാസ്‌ ലൈറ്റ്‌ പ്രതിഫലിച്ചു.

"വന്നു കിടക്ക്‌.. നാളേം ഒരുപാടു പണീള്ളതാ." മാധവനു മുഖംകൊടുക്കാതെ ലക്ഷ്മി അകത്തേക്കു കയറി.

*********************

നിറപറയും നിലവിളക്കും നാടും നാട്ടുകാരും സാക്ഷി നില്‍ക്കെ അമ്പിളി സുമംഗലയായി. മുടി നിറയെ മുല്ലപ്പൂ ചൂടി, പട്ടിന്റെ ചേലണിഞ്ഞ്‌, പൊന്നിന്റെ തിളക്കത്തില്‍ മിന്നി അവളും ശാന്തഗംഭീരനായി വരനും മണ്ഡപത്തില്‍ ഇരുന്നു. നിറഞ്ഞ മനസ്സോടെ മാധവന്‍ എല്ലാത്തിനും മേല്‍ക്കൈയ്യായി നിന്നു.

സദ്യ തുടങ്ങി. വരന്റെ പാര്‍ട്ടി ആദ്യം ഉണ്ടു. പരിപ്പുകറിയുടെയും സാമ്പാറിന്റെയും പിന്നെ പായസത്തിന്റെയും പരിമളം ഉയര്‍ന്നു. ശേഷിച്ച ചിലരും നാട്ടുകാരും മറ്റു ബന്ധുക്കളും രണ്ടാമതും മൂന്നാമതുമായി ഇരുന്നു.

"ഒരു മുപ്പതു പേര്‍ക്കൂടെ ഇല ഇടേണ്ടിവരും." തെല്ലൊരു സംശയത്തോടെ മാധവന്‍ കലവറക്കാരനോടു പറഞ്ഞു.

"ഓ അതു സാരമില്ല, മുപ്പതോ അന്‍പതോ വന്നോട്ടെ. എന്നാലും സാധനം മിച്ചമാ!" കലവറക്കാരന്റെ ഉറപ്പ്‌ മാധവനെ സമാധാനിപ്പിച്ചു.

ഊണു കഴിച്ചവര്‍ മുറ്റത്തിന്റെ അരികിലും പരിസരത്തുമൊക്കെ വട്ടം കൂടി നിന്നു കുശലം പറഞ്ഞു. വാനം പ്രസന്നമായി നീലക്കുട പിടിച്ചു. ക്യാമറാ ഫ്ലാഷുകളും വീഡിയോഗ്രാഫറും കലപില കൂട്ടി. അലങ്കരിച്ച ബോട്ടുകള്‍ കടവത്ത്‌ ഇളംകാറ്റ്‌ അയവിറക്കിക്കൊണ്ട്‌ അലസം കിടന്നു. ജോയി ഒരുപറ്റം ചെറുപ്പക്കാരെക്കൊണ്ട്‌ കള്ളുഷാപ്പ്‌ ലക്ഷ്യമാക്കി തുഴഞ്ഞുപോയി.

എല്ലാവരും ഊണു കഴിഞ്ഞു. "രണ്ടരയ്ക്കു മുന്നേ എറങ്ങണമ്ന്നാണ്‌.." ആരോ ഓര്‍മ്മിപ്പിച്ചു.
അച്ഛനമ്മമാരുടെ കാല്‍ക്കല്‍ വീണ്‌ വധൂവരന്മാര്‍ അനുഗ്രഹം തേടി. അമ്മയോടു യാത്ര പറഞ്ഞപ്പോള്‍ അവളുടെ മിഴി നനഞ്ഞു. വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി. ലക്ഷ്മിയുടെ ഉള്ളൊന്നു പിടഞ്ഞു -പിരിഞ്ഞു നിന്നിട്ടില്ലല്ലോ അവള്‍!

"നന്നായി വരും!" മാധവന്‍ പറഞ്ഞു. "..മുത്തച്ഛനെ ഓര്‍ത്തോണം!" മകളെ ഓര്‍മ്മിപ്പിച്ചു.

കവിളില്‍ ഒരു സ്നേഹചുംബനം. കൈകള്‍ വേര്‍പെട്ടപ്പോള്‍ അമ്പിളി ഒന്നേങ്ങിക്കരഞ്ഞു. കണ്‍കോണില്‍ ഇറ്റിവന്ന നീര്‍ക്കണം മാധവന്‍ പുറംകൈ കൊണ്ടു തുടച്ചു.

'പോയ്‌ വരൂ, മോളേ!' അച്ഛന്റെ മൗനം അവള്‍ക്കു യാത്രാമൊഴി ചൊല്ലി.

ആളും ആരവവും ഒതുങ്ങി. വിരുന്നുകാര്‍ ഒന്നൊന്നായി പോയിക്കൊണ്ടിരിക്കുന്നു. മാധവന്‍ പന്തലിലെ ഒരു കസേരയില്‍ വന്നിരുന്നു.

"പണിക്കാരാരേലും ഊണു കഴിക്കാനുണ്ടോ ജോയീ?"

"എല്ലാരും കഴിച്ചതാ മാധവേട്ടാ!" എന്നു ജോയി പറഞ്ഞെങ്കിലും അവിടെ നിന്ന മുഷിഞ്ഞ വേഷമിട്ട ഒരാളോട്‌ തിരക്കി.

"അതേയ്‌, ഊണു കഴിച്ചതല്ലേ?"

അപരിചിതന്‍ തിരിഞ്ഞു നോക്കി. ചെമ്പിച്ചു പടര്‍ന്ന മുടിയും മുഷിഞ്ഞ ഷര്‍ട്ടും പാന്റ്‌സും. പരിക്ഷീണമായ മുഖം. കയ്യില്‍ ഒരു പഴയ ബാഗ്‌ തൂക്കിപ്പിടിച്ചിരിക്കുന്നു. കല്യാണപ്പാര്‍ട്ടീടെ കൂടെയൊന്നും വന്നയാളല്ല. വല്ല പാവപ്പെട്ട വഴിപോക്കനുമാവും.

"എന്താ മിണ്ടാത്തെ? കഴിച്ചതല്ലേല്‍ വാ, ഇങ്ങോട്ടിരുന്നോ!"

അപരിചിതന്‍ സംസാരിക്കാതെ മാധവനെ നോക്കി നിന്നു.

"മാധവേട്ടാ ഏതാ ഈ കക്ഷി?" ജോയി വിളിച്ചു ചോദിച്ചപ്പോള്‍ മാധവന്‍ എഴുന്നേറ്റു വന്നു. തന്നെ കണ്ണിമയ്ക്കാതെ നോക്കുന്ന അപരിചിതനോട്‌ ചോദിച്ചു:

"ആരാ..? എവിടുന്നാ..?"

ആ യുവാവിന്റെ മുഖത്ത്‌ ദീനമായ ഒരു സന്തോഷം വിടര്‍ന്നു. അവന്‍ പതുക്കെ മാധവന്റെ കണ്ണില്‍ നോക്കി വിളിച്ചു:

"ഓപ്രേറ്റര്‍...!!"

ഒരു നിമിഷം അവിശ്വസനീയതയോടെയും പിന്നെ അതിരറ്റ ഉത്സാഹത്തോടെയും മാധവന്‍ അവനെ നോക്കി. പിന്നെ ഗാഢം പുണര്‍ന്നു. എന്നിട്ടു വീട്ടിലേക്കു നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു:

"ലക്ഷ്മീ.. ഇതാരാ വന്നേക്കുന്നേന്നു നോക്കിയേ.. നമ്മടെ... നമ്മടെ ഉണ്ടാപ്രി വന്നേക്കുന്നു...!!"

Thursday, August 05, 2010

ബ്ലോഗര്‍ മാട്രിമോണി ഡോട്‌ കോം

കശാപ്പുകാരന്‍ വിലപറയുന്നതിനു മുന്‍പ്‌ മാടിനെ നോക്കുന്നതുപോലെ എന്റെ കസിനെ അയാള്‍ നോക്കി. 'എന്തോരു മനുഷ്യനാടോ ഇയാള്‍, ആളെ കണ്ടിട്ടില്ലാത്തു പോലെ ഇത്ര നോക്കാന്‍?' ചോദിക്കണമെന്നുണ്ടായിരുന്നു. അരുണിന്റെ മുഖത്തെ അങ്കലാപ്പും അസ്വസ്ഥതയും എനിക്കു വായിച്ചെടുക്കാമായിരുന്നു. പെണ്ണിന്റെ അപ്പന്‍ മിലിട്ടറിക്കാരനാണ്‌. കേട്ടപ്പോഴേ ഇതു വല്ല കൂതറകേസും ആയിരിക്കുമെന്ന്‌ ഞാന്‍ പറഞ്ഞതാ.

"ചുമ്മാ ഇരിക്കാതെ ഇതൊക്കെ എടുത്തു കഴിക്ക്‌.." ഇങ്ങേരടെ ഒരു സൗണ്ട്‌! ഞാന്‍ വീണ്ടും ഞെട്ടി. ആദ്യം ഞെട്ടിയത്‌ 10 മിനിറ്റ്‌ മുന്‍പായിരുന്നു. അല്‍പം എയറൊക്കെ എടുത്തു പിടിച്ച്‌ സുസ്മേരവദനരായി അരുണിനെ ഒപ്പം നടത്തി ഗേറ്റ്‌ കടന്നു വന്ന വരവിന്‌ കൂട്ടില്‍ കിടന്ന അല്‍സേഷ്യന്‍ നായ - ആ നായിന്റെ മോന്‍ ഒരു കുര. ഒന്നല്ല, ഒരൊന്നൊന്നര കുര. വെറുതെ ഞെട്ടീന്നു പറഞ്ഞാല്‍ പോരാ. പെണ്ണു വീട്‌ എത്തുന്നതിനു 10 മിനിറ്റ്‌ മുന്‍പ്‌ NH-212ന്റെ സൈഡില്‍ വണ്ടി നിര്‍ത്തി മൂത്രശങ്ക തീര്‍ത്തതുകൊണ്ട്‌ പുതിയ ലൂയി ഫിലിപ്പ്‌ നനയാതെ കഴിഞ്ഞു. ഈ അല്‍സേഷ്യനും മിലിട്ടറി ആണെന്നാ തോന്നുന്നത്‌ - എന്തൊരു ശൂരത്വം!. നിര്‍ത്താതെ കുര. ഇടിവെട്ടുന്ന ബാസ്‌. കൂടും പൊളിച്ചു പണ്ടാരമെങ്ങാനും ചാടി വീണാല്‍ കോടി പുതപ്പിച്ചു കിടത്താന്‍ വീട്ടുകാര്‍ക്ക്‌ പല്ലും നഖോം പോലും കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട. ഉടനെ വന്നു രണ്ടാമത്തെ വെടിശബ്ദം.

"കോട്ടയത്തൂന്നു രാവിലെ വിളിച്ച..??" വീണ്ടും ഞെട്ടി.'റിട്ടയേഡ്‌ കേണല്‍ രാഘവന്‍ സര്‍ അല്ലേ' എന്ന് ചോദിക്കാന്‍ മനസ്സില്‍ കരുതിയിരുന്നത് ആവിയായി. നോക്കിയപ്പോള്‍ ആജാനുബാഹുവായ ഒരു മനുഷ്യന്‍ സിറ്റൗട്ടില്‍. വീട്ടില്‍ മീന്‍കറി വെക്കുന്ന മണ്‍ചട്ടിയുടെ നിറം. പട്ടാളത്തില്‍ വെടിമരുന്ന് ഇടി ആയിരുന്നിരിക്കണം ഡ്യൂട്ടി. തവിട്ടു നിറം കലര്‍ന്ന കണ്ണുകള്‍. ആളെ കൊല്ലുന്ന മീശ. അല്ല, ഈ റിട്ടയേഡ്‌ മിലിട്ടറിക്കാരന്മാര്‍ക്കെല്ലാവര്‍ക്കും കപ്പടാമീശ വെച്ചിരിക്കണം എന്നു നിയമം വല്ലോം ഉണ്ടോ? ഇതിനിടയില്‍ കൂടി ഇയാള്‍ക്ക്‌ ആവശ്യമായ ഓക്സിജന്‍ എങ്ങനെ അകത്തെത്തുന്നു? അതോ ഇനി വീരപ്പന്റെ വല്ല..? ഏയ്, മൂപ്പര്‍ നമ്മടെ ജാതി ആവാന്‍ വഴിയില്ലല്ലോ. എന്റെ ചിന്തകള്‍ കാടു കയറി.

"കേറിവാ... " വീണ്ടും പെണ്ണിന്റപ്പന്റെ സിംഹഗര്‍ജ്ജനം. അതൊരു ക്ഷണമായിട്ടല്ല ആക്രോശമായിട്ടാണ്‌ അരുണിനും തോന്നിയതെന്ന്‌ അവന്‍ ഇടതു കയ്യിലെ വിരലുകള്‍ തെരുതെരെ കൂട്ടിപ്പിടിക്കുന്നതു കണ്ടതോടെ എനിക്കുറപ്പായി. ‘വിട്ടോടാ, ഈ ബന്ധം നമുക്കു വേണ്ട’ എന്നു വിളിച്ചു കൂവി തിരിഞ്ഞോടാന്‍ തോന്നി. അങ്ങനെ ഓടിയാല്‍ പിന്നെ ഒപ്പം ഓടിപ്പോകുന്നത്‌ എന്റെ മാനം കൂടി ആയിരിക്കും. കാരണം അരുണിന്റെ മുന്നില്‍ അനേകം പെണ്ണുകാണല്‍ നടത്തി എക്സ്‌പീരിയന്‍സ്ഡ്‌ ആയ ആളാണു ഞാന്‍. പിന്നെ അവന്റെ ചേട്ടന്‍ സ്ഥാനത്ത്‌ നില്‍ക്കുന്നതിന്റെ ഒരു ഗെറ്റപ്പ്‌ നമ്മള്‍ വിടരുതല്ലോ.

ഹും.. എന്തെല്ലാം പെര്‍ഫോമന്‍സായിരുന്നു? മലപ്പുറം കത്തി, മാങ്ങാത്തൊലി... എന്താന്നോ? ആദ്യമായി പെണ്ണുകാണാന്‍ പോവല്ലേ എന്നോര്‍ത്തപ്പോ രാവിലെ അവനൊരു പൂതി. കാര്‍ ഒന്നു പുതിയതാക്കണം. അതിനു കാര്‍ പുതിയതാണല്ലോ. 1000കി.മീ. പോലും ഓടിയിട്ടില്ല. അവനപ്പോ അതു പോര. അത്രേ ഓടീട്ടുള്ളു എന്നു നാട്ടുകാര്‍ക്ക്‌ പ്രത്യേകിച്ച്‌ പെണ്ണുവീട്ടുകാര്‍ക്ക്‌ അറിയില്ലല്ലോ. അതു കൊണ്ട്‌ ഒരു ഇമ്പ്രഷന്‍ സ്റ്റെപ്പെന്ന നിലയില്‍ കഴിഞ്ഞയാഴ്ച മാത്രം കിട്ടിയ നമ്പര്‍ പതിപ്പിച്ച പ്ലേറ്റ്‌ രണ്ടും അഴിച്ചുമാറ്റി. താല്‍ക്കാലിക നമ്പര്‍ അപ്പോഴും ഗ്ലാസിലുണ്ടായിരുന്നതിനാല്‍ വണ്ടി പുതുപുത്തന്‍ തന്നെ. അരുണ്‍ തന്നെയാണ്‌ രാവിലെ കാര്‍ വാഷൊക്കെ ഇട്ടു കുളിപ്പിച്ച്‌ കുട്ടപ്പനാക്കി ഇട്ടതും. അല്ലെങ്കില്‍ സിനിമാ കാണാനും മീന്‍ വാങ്ങാന്‍ പോകാനുമൊക്കെ വണ്ടി എടുത്തോണ്ടു പോയിട്ട് എയറുപോലും നോക്കുകേലാത്തവനാ. ഇത്രേം കേട്ടപ്പോ ഈ കാര്‍ Audi Q7 ആണെന്നു വിചാരിച്ചു പോയാല്‍ തെറ്റി. വെറും സാദാ Alto.

പെണ്ണുകാണലിലേക്കു തിരികെ വരാം. മൊത്തത്തില്‍ സെറ്റപ്പ് കൊള്ളാം(വീട്ടുകാരനൊഴികെ). നല്ല വീട്.‌ സുന്ദരമായി ഒരുക്കിയിരിക്കുന്ന സ്വീകരണ മുറി. പതുപതുത്ത സോഫയില്‍ ഞാനും മണവാളപരമായ വിനയത്തോടെ 'ഹാഫ്‌-സീറ്റ്‌' പൊസിഷനില്‍ അരുണും ഇരുന്നു. ഒരു പൊണ്ണന്‍ ടിവി. ഹോം തീയേറ്റര്‍ സിസ്റ്റം. ഇവിടെ കമ്പ്ലീറ്റ്‌ ഒച്ചപ്പാടിന്റെ ആള്‍ക്കാരാണോ? അപ്പോളാണ്‌ വേറൊരു സാധനം കണ്ടത്‌. ഭിത്തിയില്‍ തൂങ്ങുന്ന ഒരു തോക്ക്‌!!

ഥള്ളേ..!

'പട്ടാളത്തിലെ ജോലി തീര്‍ന്നെങ്കിലും അമ്മാവന്‍ വെടിവെപ്പ്‌ നിര്‍ത്തീട്ടില്ല, അല്ലിയോ' എന്നു 'ലേലം' സിനിമയില്‍ മെത്രാനോട്‌ എം.ജി. സോമന്‍ ചോദിക്കുന്ന ഈണത്തില്‍ ഒരു വാചകം പൊന്തി വന്നതാ. ആയുസ്സിനെ കരുതി അതു വിഴുങ്ങി. ആദ്യം പട്ടി, പിന്നെ അപ്പന്‍, ഇപ്പോ ദേ തോക്കും. ഇക്കണക്കിന് വാ‍യിനോക്കിക്കൊണ്ട് ഒരുത്തനും ഈ പഞ്ചായത്ത് വാര്‍ഡില്‍പോലും വരാന്‍ സാധ്യതയില്ല.

പൊന്നുമോനെ അരുണേ, വീട്ടില്‍ നിന്നിറങ്ങുന്നതിനു മുന്നേ നീയെന്നതാ പറഞ്ഞെ? പെണ്ണിന്റെ അപ്പന്‍ മിലിട്ടറി ആയതുകൊണ്ട് കാര്യങ്ങള്‍ എല്ലാം നല്ലപടിക്ക്‌ നടന്നാല്‍ അവന്‍ മിലിട്ടറി റമ്മില്‍ നീന്തും പോലും. ഇയാള്ടെ ലക്ഷണം കണ്ടിട്ട്‌ ക്വാട്ട കിട്ടുന്നതു മുഴുവന്‍ കാന്റീനില്‍ വെച്ചു തന്നെ തീര്‍ക്കുന്ന ഇനം ആണെന്നു തോന്നുന്നു.

"ശ്രീലതേ..." വീണ്ടും ആക്രോശം. അരുണിന്റെ നോട്ടത്തിന്റെ അര്‍ഥം എനിക്കറിയാം - പെണ്ണിനെ ആണോ പെണ്ണിന്റെ അമ്മയെ ആണോ വിളിച്ചതെന്ന്‌. സംശയത്തിനു വിരാമമിട്ടുകൊണ്ട്‌ ഒരു ട്രേയില്‍ പലഹാരവുമായി വൈകുന്നേരം 7.30 നു കാണിക്കുന്ന സീരിയലിലെ ഒരു കഥാപാത്രത്തെ പോലെ പെണ്ണിന്റെ അമ്മ കടന്നു വന്നു. പെണ്ണ് അപ്പന്റെ ഷേപ്പ് ആവരുതേ എന്നൊരു പ്രാര്‍ഥന അരുണിന്റെ കണ്ണില്‍ തെളിഞ്ഞു നിന്നു.

അപ്പന്‍ അന്വേഷണം തുടര്‍ന്നു: "ഇതാരാന്നാ പറഞ്ഞെ?"

ചോദ്യം ആരോടാണെന്ന ഒരു കണ്‍ഫ്‌യൂഷന്‍ ഉണ്ടായെങ്കിലും മൂത്തോരടെ സ്ഥാനത്ത്‌ ചെന്ന ആളായതിനാല്‍ ആ വള്ളിയില്‍ ഞാന്‍ തന്നെ കയറിയങ്ങു പിടിച്ചു.

"എന്റെ പേര്‌ രാജ്‌. ഇതെന്റെ കസിനാണ്‌. ന്നു പറഞ്ഞാല്‍ അച്ഛന്റെ പെങ്ങടെ മോന്‍. പേര്‌ അരുണ്‍. ബാംഗ്ലൂരിലാണ്‌ ജോലി."

അരുണിന്റെ മുഖത്തെ ചിരിയുടെ വോള്‍ട്ടേജ്‌ 10v കൂടി പെണ്ണിന്റെ അച്ഛന്റെയും അമ്മയുടെയും നേര്‍ക്ക്‌ തിരിഞ്ഞിട്ട്‌ വീണ്ടും പഴയ വോള്‍ട്ടതയിലേക്ക്‌ വന്നു. അപ്പോള്‍ ബോണ്‍വിറ്റ ഭരണിക്ക്‌ കയ്യും കാലും മുളച്ച ഷേപ്പുള്ള ഒരു പന്ത്രണ്ടുകാരന്‍ പയ്യനും വന്ന് കേണലിന്റെ സൈഡില്‍ ഇരുന്നു. അവന്റെ കെട്ടും മട്ടും കണ്ടാല്‍ കയ്യിലിരിക്കുന്ന PSPക്ക്‌ വെളിയില്‍ ഒരു ലോകമുണ്ടെന്ന വിചാരമുള്ളതായി തോന്നുന്നില്ല. കണ്ടിട്ട്‌ ഒരു കുഞ്ഞളിയന്‍ മട്ടുണ്ട്‌ കെട്ടോടാ അരുണേ. മൂപ്പിലാന്റെ പരിചയപ്പെടുത്തല്‍ അതു ശരിവെച്ചു.

"എന്നാ പരുവാടി പയ്യന്‌?" വീണ്ടും ഗര്‍ജ്ജനം. പിന്നില്‍ പുഞ്ചിരിക്കുന്ന മുഖവുമായി ആ സ്ത്രീ നില്‍ക്കുന്നതു കൊണ്ട്‌ മനസ്സാനിധ്യം വിടാതെ എനിക്ക്‌ സംസാരിക്കാന്‍ പറ്റുന്നുണ്ട്‌.

"സോഫ്റ്റേറ്‌ എഞ്ചിനീയറാ. എന്നെപ്പോലെ തന്നെ.(ആ സെന്റന്‍സ്‌ വേണ്ടാരുന്നെന്ന്‌ തോന്നി - എങ്ങാനും എന്നെ കണ്ടിട്ട്‌ അങ്ങേര്‍ക്ക്‌ വല്ല വശപ്പെശകും തോന്നിയാലോ? അല്ല, അതിനു സാധ്യത ഏറേ ആണേ.) ഇപ്പോ മൂന്നു വര്‍ഷമായി അവിടെ."

അല്‍പം നേരം മൗനം. ഗ്യാപ്‌ ഫില്‍ ചെയ്യാനായി ഞാന്‍ വീണ്ടും പറഞ്ഞു തുടങ്ങി - "ഇവന്റെ വീട്ടില്‍ മൂന്നു പിള്ളേരാ. മൂത്തതു രണ്ട്‌ പെങ്ങമ്മാരാ. രണ്ട്‌ പേരുടേം കല്യാണം കഴിഞ്ഞു..." ഹൊ! അതങ്ങു പറഞ്ഞു തീര്‍ന്നപ്പോ തള്ളേടെ മുഖത്തെ സന്തോഷം ഒന്നു കാണണാരുന്നു. അവരുടെ വീടിന്റെ മുന്നില്‍ വരെ സൂനാമി വന്നിട്ട്‌ തിരിച്ചു പോയപോലെ!! ഓരോരോ മെന്റാലിറ്റികളേ.. ഞാനും അപ്പനും പരസ്പരം കുടുംബപുരാണം പങ്കുവെച്ച്‌ കളിച്ച്‌ ഒരു അഞ്ചെട്ട്‌ മിനിറ്റും കൂടി അങ്ങു പോയി.

മുന്നിലെ ടീപ്പോയില്‍ കുഴലപ്പം, ഞാലിപ്പൂവന്‍ പഴം, കായ വറുത്തത്‌, ലഡു എന്നിവ നിരന്നു. കുഴലപ്പം, ലഡു എന്നീ പലഹാരങ്ങള്‍ കാരണം എന്റെ ജീവിതത്തില്‍ ചില അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതാകയാല്‍(അവ മറ്റൊരിക്കല്‍ പറയാം) ഞാന്‍ മറ്റ്‌ ഇനങ്ങളിലേക്ക്‌ നോക്കി. ഈ കര്‍ക്കടമാസത്തില്‍ തണുപ്പും പിടിച്ച്‌ അങ്ങേരടെ ഒരു പഴം എന്നു ചിന്തിച്ച്‌ ഒരു ഉപ്പേരിക്കഷണം(ആദ്യ വാരല്‍ ആയതു കൊണ്ട്‌ 'എനിക്കിതൊന്നും ഇഷ്ടമല്ല സാറെ' എന്ന ഭാവത്തില്‍ ഒന്നേയൊന്നു മാത്രം) ഞാന്‍ എടുത്തു കടിച്ചു. തല്‍സമയം ബസ്‌സ്റ്റാന്‍ഡിലെ മൂത്രപ്പുരയ്ക്കു മുന്നില്‍ ക്യൂ നിക്കുന്നവന്റെ മാതിരി ഒരക്ഷമാഭാവം അരുണിന്റെ മുഖത്ത്‌ നിഴലിക്കുന്നതു ഞാന്‍ കണ്ടു. 'ഒന്നടങ്ങി ഇരിക്കെടാ, അവള്‍ അകത്ത്‌ ഒരുങ്ങുന്നതേ ഉള്ളൂ' ഞാന്‍ അവനെ കണ്ണു കൊണ്ട്‌ കാണിച്ചു. ആദ്യത്തെ പെണ്ണുകാണല്‍ അല്ലേ? പെണ്ണു കാണുന്നതും ബാറില്‍ കേറുന്നതും ഒരു പോലാ. ആദ്യത്തെ ഒന്നു രണ്ട്‌ തവണ ഭയങ്കര ടെന്‍ഷനും ചളിപ്പും ഒക്കെ ആയിരിക്കും. പിന്നെ എല്ലാം സ്മൂത്ത്‌ ആണെന്നേ.

കാലമാടന്‍ കേണല്‍ വിടാന്‍ ഭാവമില്ല. "എഞ്ചിനീയറു പണി അല്ലാതെ വേറെന്നാ വകുപ്പൊക്കെ ഒണ്ട്‌ അരുണിന്‌?"

മൂപ്പരെന്താ ഉദ്ദേശിച്ചത്‌? അധിക വരുമാനത്തിനുള്ള സ്രോതസ്സോ അതോ ഇവന്റെ ഹോബികളോ? അതോ ഇവന്റെ ബാംഗ്ലൂര്‍ ജീവിതത്തെക്കുറിച്ച്‌ വല്ല ഹിന്റും ഒപ്പിച്ചെടുക്കാനുള്ള ചൂണ്ടയുമാണോ? ഉവ്വ. കൊത്തീതു തന്നെ. അരുണ്‍ കേറി പിടിക്കുന്നതിനു മുന്നെ ഞാന്‍ ഇടപെട്ടു.

"ആ, അതു പിന്നെ നേരമ്പോക്കിനാണേല്‍ അത്യാവശ്യം ഷെയറൊക്കെ ഉണ്ട്‌. പിന്നെ കൊറച്ച്‌ മ്യൂച്ചല്‍ ഫണ്ട്‌. പിന്നെ ബാംഗ്ലൂരല്ലേ ജീവിതച്ചെലവു കൂടുതലാ. ഇവന്‍ താമസിക്കുന്നത്‌ ഫ്രണ്ട്‌സിനൊപ്പമാ. പിന്നെന്നാ, രണ്ടൂന്നു ബ്ലോഗ്‌ ഉണ്ട്‌. അതും കുറെ കലാപ്രവര്‍ത്തനോം ഒക്കെയായി ഇങ്ങനെ ഒതുങ്ങിക്കഴിയുന്നു."

കാടും പടലും തല്ലി ഒരു വിധത്തില്‍ ഞാന്‍ പറഞ്ഞു നിര്‍ത്തി. 'അലക്കി ഇഷ്ടാ' എന്ന അഭിനന്ദനം ഒരു നോട്ടമായി അരുണില്‍ നിന്നും എന്റെ നേര്‍ക്ക്‌ നീണ്ടുവന്നു. കലാകാരന്മാരായ ആണുങ്ങളെ പെണ്ണുങ്ങള്‍ക്ക്‌ പൊതുവെ ഇഷ്ടമാണെന്ന് തളത്തില്‍ ദിനേശന്‍ വഴിക്ക്‌ അരുണിന്‌ അറിവു കിട്ടിയിട്ടുള്ളതാകുന്നു. പക്ഷേ ഇതു പറയുമ്പോ എന്തായിരുന്നു എന്റെ മനസ്സില്‍ എന്ന് എനിക്കറിയാം.

ഒന്ന്‌ : ഷെയറ്‌, ഞാന്‍ പറയണ്ടല്ലോ... വല്ലവിധേനയും ഒരു അക്കൗണ്ട്‌ ഒക്കെ ഒപ്പിച്ച്‌ ഓഹരിവ്യാപരം തുടങ്ങി. ഒരു മാസം കൊണ്ട്‌ വാങ്ങുന്ന ശമ്പളത്തിന്റെ ഇരട്ടി കടമായപ്പോ ആ കട പൂട്ടി.

രണ്ട്‌ : മ്യൂച്ചല്‍ ഫണ്ട്‌, ഓഫീസിലെ എക്സ്റ്റന്‍ഷന്‍ ഫോണില്‍ വന്ന ഒരു വിളിയിലെ കിളിനാദവുമായി സൊള്ളി സൊള്ളി മുപ്പതിനായിരം കൊടുത്ത്‌ ഒരു മ്യൂച്ചല്‍ ഫണ്ടില്‍ ചേര്‍ന്നു. പിന്നെ ആ വഴിക്ക്‌ തിരിഞ്ഞു നോക്കീട്ടില്ല.

മൂന്ന്‌ : ജീവിതച്ചെലവ്‌, ഒരു കുപ്പി ബിയറിനെന്താ വില.. വിസ്കിയും ബ്രാന്‍ഡീം പറയേം വേണ്ട. അവസാനം വന്നു വന്ന്‌ ഓള്‍ഡ്‌ മങ്ക്‌ റമ്മില്‍ എത്തി നിക്കുന്നു ജീവിത നിലവാരം. കൂട്ടുകാരുടെ കൂടെ താമസം. ഞാന്‍ കൂടുതല്‍ വിവരിക്കേണ്ടല്ലോ.

നാല്‌ : കലാപ്രവര്‍ത്തനം. പ്ലസ്‌-ടുവിനു പഠിക്കുമ്പോള്‍ ക്ലാസ്സില്‍ ഇരുന്ന് ടീച്ചറിന്റെ കാര്‍ട്ടൂണ്‍ വരച്ചതിനു പിടിക്കപ്പെട്ട അന്നു തുടങ്ങിയതാ. ഫോട്ടോഗ്രാഫി എന്നൊക്കെ പറഞ്ഞാല്‍ മരിക്കും. സകല സമയോം നെറ്റിലാ. 'നല്ല നല്ല ചിത്രങ്ങള്‍' തേടിപ്പിടിക്കാന്‍ മിടുക്കനാ. അതെന്നിട്ട്‌ ലോകത്തിന്റെ നാലു മൂലയ്ക്കുമുള്ള കൂട്ടുകാര്‍ക്ക്‌ മെയിലയയ്ക്കും.

"ഈ ബ്ലോഗൊക്കെ അത്ര നല്ല ഏര്‍പ്പാടാണോ?" തൊലച്ചു - അതിയാന്റെ ഒരന്വേഷണം. ഇയാളു ചുമ്മാ വെടിപറഞ്ഞിരിക്കാതെ പെണ്ണിനെ വിളിക്കു കൂവേ!

"ആ, കുഴപ്പമില്ല. മാസം ഒരു അഞ്ചെട്ട്‌ പോസ്റ്റെങ്കിലും വരും. രണ്ട്‌ ബ്ലോഗ്‌ പുറത്തും ഒരെണ്ണം കമ്പനി നെറ്റ്‌വര്‍ക്കിലുമാ. കമന്റ്‌ കിട്ടുന്നതിന്‌ അനുസരിച്ചിരിക്കും. ഫീല്‍ഡ്‌ ഇപ്പൊ അല്‍പം ഡള്ളാ. റിസഷനൊക്കെ അല്ലാരുന്നോ? ഇപ്പോ മാറിവരുന്ന ലക്ഷണം കാണുന്നുണ്ട്‌. നമ്മള്‍ അതില്‍ എത്രമാത്രം നമ്മുടെ ടൈം ഇന്‍വെസ്റ്റ്‌ ചെയ്യുന്നൂന്ന് അനുസരിച്ചിരിക്കും അവിടുന്നുള്ള റിട്ടേണ്‍. രാജേട്ടനും ഉണ്ടായിരുന്നു - ഫോട്ടോബ്ലോഗുള്‍പ്പടെ. കല്യാണം ഒക്കെ കഴിഞ്ഞ്‌ തിരക്കായപ്പോ മെയിന്റയിന്‍ ചെയ്യാന്‍ ബുദ്ധിമുട്ടായി. ഇപ്പോ വെറുതെ കിടക്കുവാ."

ഇത്തവണ അരുണ്‍ കേറിയങ്ങു കൊഴുപ്പിച്ചു. അത്രയ്ക്കു വേണാരുന്നോടാ എന്നയര്‍ഥത്തില്‍ കാച്ചിയ എന്റെ നോട്ടം അവന്‍ ഡിസ്മിസ്‌ ചെയ്തു.

"ഓഹ്‌ അതു ശരി. അല്ലേലുമതെ, ഒരു പ്രസ്ഥാനമാകുമ്പം നമ്മളത്‌ നേരെ ചൊവ്വേ നടത്തിക്കൊണ്ട്‌ പോയില്ലേലേ... അല്ലിയോ?"

കെഴങ്ങന്‍ കേണലേ ഇയാളെന്നാ ധരിച്ചു വെച്ചേക്കുന്നെ. മൂന്നു ബ്ലോഗെന്നു പറഞ്ഞാല്‍ ബാംഗ്ലൂര്‌ വാടകയ്ക്കു കൊടുക്കാന്‍ പാകത്തില്‍ കിടക്കുന്ന മൂന്നുനില കെട്ടിടം ആണെന്നോ?

ഉള്ളില്‍ ഒരു ചിരി പൊന്തി വന്നു. മോനെ അരുണേ, നിന്റെ ഒണക്കബ്ലോഗില്‍ പൊട്ടിച്ച ഉണ്ടയില്ലാ വെടി കേണലിന്റെ സൈന്യത്തെ കീഴടക്കിയെടാ. മിലിട്ടറി റം കിനാവുകള്‍ യാഥാര്‍ഥ്യമാകുമോടാ ഗൊച്ചു ഗള്ളാ..! എന്റെ മനസ്സില്‍ For CSD supply only എന്ന വാക്യം മിന്നി മറഞ്ഞു.

അതു വരെ മിണ്ടാതിരുന്ന പയ്യന്‍ PSP താഴെ വെച്ചിട്ട്‌ അരുണിന്റെ നേരെ നോക്കി - "അങ്കിള്‍, അങ്കിളിന്റെ ബ്ലോഗിന്റെ പേരെന്നാ?"

സംശയപൂര്‍വ്വം ഞാന്‍ കേണലിന്റെ മുഖത്തു നോക്കി. പുള്ളിക്കാരനു വല്ലോം കത്തിയോ? ഇല്ലെന്നു തോന്നുന്നു. രണ്ടും കല്‍പ്പിച്ച്‌ അരുണ്‍ പേരു പറഞ്ഞു - അവന്റെ സ്വന്തം ഫാക്ടറീടെ പേരുപറയുന്നമട്ടില്‍.

"എത്ര ബ്ലോഗ്‌ ഉണ്ടെന്നാ പറഞ്ഞെ..?" ഈ ചോദ്യം കൊച്ചുണ്ടാപ്രി വക. അപ്പന്റെ ക്രോസ്‌ വിസ്താരം ഈ ഫാസ്റ്റ്‌ ഫുഡ്‌ കണ്ടെയ്‌നര്‍ ഏറ്റെടുത്ത ലക്ഷണമാടാ അരുണേ!

"മൂ... അല്ല രണ്ട്‌." അരുണിന്റെ ശബ്ദം ഇടറുന്നു.

"എന്നും അതില്‍ വര്‍ക്കു ചെയ്യുമോ?" ഉണ്ടാപ്രി തുടര്‍ന്നു.

"ഇല്ല, വല്ലപ്പോഴും മാത്രം."

"ആവറെജ്‌ ഫീഡ്ബായ്ക്ക്‌?" അവന്റെ...!!

അരുണ്‍ നിന്നുവെട്ടി വിയര്‍ത്തു. "പെ.. പെര്‍ പോസ്റ്റ്‌, ഒരു ആറ്‌ ഏഴ്‌..!"

ഉണ്ടാപ്രി PSPയും പൊക്കിപ്പിടിച്ചോണ്ട് ചാടിത്തുള്ളി. "അയ്യേ....!! പപ്പാ പപ്പാ... എനിക്കു പോലും നാലു ബ്ലോഗൊണ്ട്‌! ഒരു റ്റിന്റുമോന്‍ തമാശ പോസ്റ്റ്‌ ചെയ്താല്‍ എനിക്കു കിട്ടും മിനിമം അന്‍പതു കമന്റ്‌... ഈ അങ്കിളിന്‌ ഒന്നും അറിയൂല്ലാ...!! ഹ ഹ..!!"

മിലിട്ടറി മാമന്‍ ഇരിപ്പിടത്തില്‍ നിന്നു സാവധാനം എണീറ്റു. മൂപ്പിലാന്റെ മുഖത്ത്‌ ഒരു ഡ്രാക്കുളച്ചിരി. തോക്കെടുക്കാനുള്ള ഭാവമെന്നു മനസ്സിലാക്കിയ ഞാനും അരുണും സോഫയില്‍ നിന്നും ചാടി എഴുന്നേറ്റു. ചിപ്സ്‌ നിരത്തിയ ട്രേ തട്ടി മറിഞ്ഞു.

"ഓടിക്കോടാ..." ഞാന്‍ അരുണിനോട്‌ അലറി. മുന്നിലോടി വാതില്‍ക്കലെത്തിയ അരുണ്‍ സഡന്‍ബ്രേക്കിട്ടു നിന്നു. മുന്നില്‍ അല്‍സേഷ്യന്‍.

"ഭും..." വെടിയാണോ പട്ടിയുടെ കുരയാണോ. പതാ നഹി. എടുത്തിട്ടു കുടഞ്ഞപോലെ ഞാന്‍ ഞെട്ടി.

പതിയെ എല്ലാം വ്യക്തമായി വന്നു. "ചേട്ടാ എണീക്ക്‌, എത്ര നേരമാ ഈ ഉറങ്ങുന്നെ. ഇന്ന് അരുണിനു പെണ്ണു കാണാന്‍ പോകുന്ന കാര്യം മറന്നോ? അവന്‍ ദേ ഒന്‍പതാകുമ്പോ റെഡി ആകുമെന്ന്."

"പെണ്ണു കാണാനും പോകുന്നില്ല ഒരു $&#@*8%@!~നും പോകുന്നില്ല. ആ കോപ്പനോട്‌ വേണെങ്കി കുഞ്ഞമ്മാവനെയും കൂട്ടി പൊക്കോളാന്‍ പറ. ഹല്ല പിന്നെ."

പത്നി എന്നെ ഒരു നിമിഷം മിഴിച്ചു നോക്കി.

'കൊച്ചുവെളുപ്പാങ്കാലം വരെ ബ്ലോഗിനകത്തു കേറി അങ്ങിരിക്കും, എന്നിട്ട്‌ ഉറക്കത്തില്‍ മൊത്തം പിച്ചും പേയും പറച്ചിലും ഞെട്ടലും. ഒരു ദിവസം കമ്പ്യൂട്ടറും കുന്ത്രാണ്ടോം എല്ലാം കൂടെ ഞാനെടുത്തു ചുടും....' എന്നൊരു ഹാര്‍ഷ്‌ കമന്റും പോസ്റ്റ്‌ ചെയ്തിട്ട്‌ ഭാര്യാജി അടുക്കളയിലേക്കു തിരിച്ചുനടന്നു.

Wednesday, March 25, 2009

കൊഴിയുന്നതും തളിര്‍ക്കുന്നതും

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-13
തുടക്കം
കഴിഞ്ഞ കഥ

ഒരു നിമിഷത്തെ നിശ്ശബ്ദത!

എല്ലാവരും ആ വാര്‍ത്ത കേള്‍ക്കെ പ്രതിമ കണക്കെ നിന്നു. അനഘയുടെ അച്ഛന്‍ സകല നിയന്ത്രണങ്ങളും വിട്ടുപൊട്ടിക്കരഞ്ഞു; നിലകിട്ടാതെ തളര്‍ന്നു വീണു. ആരൊക്കെയോ താങ്ങിപ്പിടിച്ചു ബെഞ്ചില്‍ കിടത്തി. തുടര്‍ന്ന് വൈദ്യസഹായത്തിനായി ഡോക്ടറുടെ മുറിയിലേക്കു കൊണ്ടുപോയി. ഒന്നിനുമാവാതെ ഞാന്‍ നിന്നു.

അനഘ എന്നൊരാളില്ല എന്ന സത്യം ഉള്‍ക്കൊള്ളാന്‍ ആരും തയ്യാറായില്ല. 'ബോധം തെളിയുമ്പോ ഞാന്‍ നിത്യമോളോട്‌ എന്തു പറയും' എന്നു ആകുലപ്പെട്ടു തളര്‍ന്നിരിക്കുന്ന നിത്യയുടെ അച്ഛന്റെ ചിത്രം മറ്റൊരു വേദനയായി.

നിത്യയുടെ വീട്ടുകാര്‍ അനന്തരനടപടികള്‍ക്കു മുന്നിട്ടിറങ്ങി. ഒപ്പം ഞങ്ങളും കൂടി. എത്രയും വേഗം തന്നെ ബോഡി നാട്ടിലേക്കെത്തിക്കാനുള്ള ശ്രമമായി പിന്നീട്‌. കോയമ്പത്തൂര്‍ സിറ്റി പൊലീസില്‍ നിത്യയുടെ അമ്മാവന്റെ ഒരു പരിചയക്കാരന്‍ ഇന്‍സ്പെക്ടര്‍ ഉണ്ടായിരുന്നതിനാല്‍ പൊലീസ്‌ നടപടികള്‍ അത്യന്തം സുഗമമായി നടന്നു. രാവിലെ തന്നെ പുറപ്പെടാനുള്ള കണക്കിനു കാര്യങ്ങള്‍ നീക്കി. അനഘയുടെ അച്ഛന്റെ നില ഒന്നുരണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മെച്ചപ്പെട്ടു. ജീവിത്തില്‍ ഒരുപാടു പ്രതിസന്ധികള്‍ കണ്ട ആ മനുഷ്യന്‍ ഈ ആഘാതത്തില്‍ പക്ഷേ, ആകെ തകര്‍ന്നിരുന്നു. അപകടം നടന്നപാടെ, ദുബൈയില്‍ അനഘയുടെ സഹോദരന്‍ അജിതിനെയും ഭര്‍ത്താവ്‌ രാഗേഷിനെയും വിവരം അറിയിച്ചിരുന്നു. രാഗേഷ്‌ ഉടന്‍ തന്നെ തിരിക്കുമെന്ന് അറിയിച്ചിരുന്നു; അജിത്‌ വരുന്നകാര്യം ഉറപ്പു പറഞ്ഞിട്ടില്ലായിരുന്നു. മരണം നടന്നതായി ഇരുവരെയും അറിയിച്ചുകഴിഞ്ഞു. ഉടനെ തന്നെ, അവര്‍ ഒന്നിച്ചു വരാനുള്ള ശ്രമങ്ങള്‍ തുടങ്ങി.

നാട്ടില്‍ നിന്നു പിന്നീടു പുറപ്പെട്ടവരും ഇതിനിടെ ആശുപത്രിയില്‍ എത്തി. അനഘയുടെ കുഞ്ഞിനെ അടുത്തുള്ള വീട്ടിലാക്കിയത്രെ. അമ്മയ്ക്കു പനിയാണെന്നും അച്ഛന്‍ അമ്മയെക്കൂട്ടി വരാന്‍ പോയതാണെന്നുമാണ്‌ ആ നാലുവയസ്സുകാരനോട്‌ പറഞ്ഞിരിക്കുന്നത്‌. ആ കുഞ്ഞുമനസ്സിനു അമ്മയില്ലാതാകുന്നത്‌ എത്രത്തോളം ഉള്‍ക്കൊള്ളാനാകും? ഭര്‍ത്താവ്‌ രാഗേഷിനും സഹോദരന്‍ അജിതിനും അനഘയുടെ വിയോഗം എത്ര വേദനാജനകമായിരിക്കും? പ്രദീപ്‌ ഇതറിയുമ്പോള്‍ എങ്ങനെ പ്രതികരിക്കും? നിത്യയുടെ ഉള്ളില്‍ താന്‍ അനഘയെ കുരുതികൊടുത്തെന്ന തോന്നല്‍ ഉണ്ടാകുമോ? പലവിധ അനാവശ്യചോദ്യങ്ങള്‍ സ്വസ്ഥത കെടുത്താന്‍ വേണ്ടിമാത്രമായി ഉള്ളിലുയര്‍ന്നു.

*** *** ***

"അനഘേടെ കുഞ്ഞിന്റെ പേരെന്താ വിനോദേട്ടാ..?" ഇടയ്ക്കെപ്പോഴോ ഞാന്‍ ചോദിച്ചു.

അറിയില്ല എന്നര്‍ത്ഥമാക്കുന്ന മൗനത്തിന്റെ പരിസരത്തുനിന്ന് നാട്ടില്‍നിന്നു വന്ന ഒരാള്‍ പറഞ്ഞു-'അഖില്‍'.

"ഡാ, എന്തു പറയും, പ്രദീപിനോട്‌?"

എനിക്കുത്തരമില്ലായിരുന്നു. "എന്തായാലും കല്യാണത്തിന്റെ അന്നു വെളുപ്പാങ്കാലത്തു തന്നെ അവനെ വിളിച്ച്‌ ഈ വാര്‍ത്ത അറിയിക്കണ്ട. ഒന്നുവല്ലേലും അവന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിവസമല്ലേ?"

"ഉം..." ഞാനും അതു ശരിവച്ചു.

"...എന്നാലും അവന്‍ അറിയും. നാട്ടുകാരും അയലോക്കംകാരുമൊക്കെ പറഞ്ഞ്‌?.. ആഹ്‌.. അറിയട്ടെ. എന്തായാലും ഇപ്പോ നമ്മളായിട്ടു വിളിച്ചറിയിക്കണ്ട." എനിക്കൊന്നും പറയാനില്ലായിരുന്നു.

".. രാജേ, ബോഡി ഇപ്പോത്തന്നെ കിട്ടും. നീ എങ്ങനെയാ തിരിച്ചു പോവ്വാന്നോ അതോ? പോണെങ്കി റെയില്‍വേ സ്റ്റേഷന്‍ ഇവിടടുത്താ! നാട്ടിലേക്കു പോകാനാണെങ്കി ചെല്ലുമ്പോ എന്തായാലും ഉച്ചയെങ്കിലും ആകും, പിന്നെ ഇന്നു തന്നെ തിരിച്ചു പോക്കുനടക്കില്ല. തിരിച്ചു വിടുവാണേല്‍ ഞാന്‍ നിന്നെ സ്റ്റേഷനില്‍ കൊണ്ടാക്കാം, അല്ലേല്‍ ബസ്സു കിട്ടുവോന്നു..."

ഒന്നും ആലോചിക്കാനില്ലായിരുന്നു- "ഞാനും നിങ്ങടെകൂടെ വരുവാ വിനോദേട്ടാ."

എന്നെ അങ്ങനെ പറയിപ്പിച്ചതെന്താണെന്ന് അറിയില്ല.

*** *** ***

ആംബുലന്‍സില്‍ അനഘയുടെ ഒപ്പമിരിക്കണമെന്നു അച്ഛന്‍ വാശിപിടിച്ചു. തളര്‍ന്നു പരവശനായ ആ മനുഷ്യനെ വീണ്ടും രോദനങ്ങളിലേക്കു തള്ളിവിടാന്‍ ആര്‍ക്കും മനസ്സു വന്നില്ല. കൂടെ വന്ന ബന്ധുക്കള്‍ ആംബുലന്‍സിലും രണ്ടു സമീപവാസികളോടൊപ്പം അച്ഛന്‍ കാറില്‍ ഞങ്ങളുടെയൊപ്പവും കയറി. എന്റെയും വിനോദിന്റെയും ലഗേജ്‌ ബൂട്ടില്‍ ഒതുക്കി വെച്ചു. അപ്രതീക്ഷിതമായി ഇടയ്ക്കു നിന്ന യാത്ര പുനരാരംഭിക്കാന്‍ വിനോദ്‌ ഡ്രൈവര്‍ സീറ്റിലമര്‍ന്നു. ആ ടി-ഷര്‍ട്ടിലും ഹാഫ്‌ പാന്റ്സിലും തന്നെയായിരുന്നു അപ്പോഴും വിനോദ്‌ എന്നതു ഞാന്‍ കണ്ടില്ലെന്നു നടിച്ചു. സകലമൂഡും പോയിരുന്നെങ്കിലും അനിവാര്യമായ ഒരു യാത്ര. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിന്റെ കവാടം കടന്ന് മൗനമായി ഞങ്ങളുടെ വാഹനവ്യൂഹം റോഡിലേക്കു നീങ്ങി. ഈ പ്രഭാതത്തിന്‌ പതിവിലേറെ ശാന്തത.

കേരളം ലക്ഷ്യമാക്കി ആ നാലു വാഹനങ്ങള്‍ വരിയായി നീങ്ങി. ആരും ഒന്നും മിണ്ടിയില്ല, പോകേണ്ട വഴിയെക്കുറിച്ച്‌ പിന്നിലിരുന്ന ഒരാള്‍ ഇടയ്ക്കിടെ നിര്‍ദ്ദേശം തന്നതല്ലാതെ. അനഘയുടെ അച്ഛന്‍ സീറ്റില്‍ ചാരിക്കിടന്ന് തളര്‍ന്നു മയങ്ങുകയാണ്‌. വിന്‍ഡോ ഗ്ലാസ്‌ ഉയര്‍ത്തിവെച്ച്‌ അതില്‍ നിന്നു തൂക്കിയിട്ടിരിക്കുന്ന ഡ്രിപ്‌ ബോട്ടിലില്‍ നിന്നും അദ്ദേഹത്തിന്റെ വലതു കൈയ്യിലേക്ക്‌ തുള്ളികള്‍ ഒഴുകുന്നു...

കാറിനുള്ളില്‍ ഏസിയുടെ നേര്‍ത്ത തണുപ്പ്‌. ഞാന്‍ അലക്ഷ്യമായി പുറത്തേക്കു നോക്കിയിരുന്നു. റോഡരികത്തെ കുറ്റിച്ചെടികളും നിര്‍ത്തിയിട്ടിരുന്ന ട്രക്കുകളും കടകളും പോസ്റ്റുകളും എല്ലാം ഞങ്ങളുടെ ഗതിവേഗമനുസരിച്ച്‌ പിന്നോട്ട്‌ പാഞ്ഞു പോയി. സൈഡിലെ കണ്ണാടിയില്‍ക്കൂടി ആംബുലന്‍സ്‌ പിന്തുടരുന്നതു കാണാം. എല്ലാ കാഴ്ചകളും ശബ്ദങ്ങളും എന്തിന്‌, കാറിനുള്ളിലെ ശീതളിമയും എന്നെ മരണത്തെക്കുറിച്ചു മാത്രം ഓര്‍മ്മിപ്പിച്ചു.

പ്രദീപിന്റെ വീട്ടില്‍ കല്യാണ ഒരുക്കങ്ങളെല്ലാം കഴിഞ്ഞ്‌ ഇപ്പോള്‍ ആള്‍ക്കാര്‍ പുറപ്പെടാന്‍ തയ്യാറാവുന്നുണ്ടാവും. മുതിര്‍ന്നവര്‍ തങ്ങള്‍ക്കു കിട്ടുന്ന ബഹുമാനവും സ്നേഹവും ആസ്വദിച്ചും ലോകകാര്യങ്ങള്‍ പറഞ്ഞും നിര്‍ദ്ദേശങ്ങള്‍ കൊടുത്തും ചുറ്റിപ്പറ്റി നില്‍ക്കും. കുട്ടികള്‍ ഓടിക്കളിച്ചും പലനാള്‍ കൂടി കണ്ടുമുട്ടുന്ന ബന്ധുക്കള്‍ വിശേഷങ്ങള്‍ പങ്കുവെച്ചും സൊറപറഞ്ഞും ആഘോഷത്തിമിര്‍പ്പിലായിരിക്കതേസമയം അനഘയുടെ വീട്ടില്‍, കുടുംബത്തിന്റെ അത്താണിയായി ഉയര്‍ന്നു വന്ന മകള്‍ നഷ്ടമാവുന്നത്‌ നിസ്സഹായനായി നോക്കിനില്‍ക്കേണ്ടി വരുന്ന അച്ഛന്‍. ജീവിതത്തിലെ നാലുവര്‍ഷങ്ങള്‍ ഒപ്പം സ്നേഹം പങ്കുവെച്ച്‌ അവസാനം ഒരു കുഞ്ഞിനെ രാഗേഷിനു തന്നിട്ടു പോകുന്ന ഭാര്യ. ഉഴറിനടന്ന ജീവിതപാതയില്‍ കൈ പിടിച്ചു നടത്തിയ അജിതിന്റെ സഹോദരി. ആശയുടെ വഴിമുട്ടിയപ്പോള്‍ കൈപിടിച്ചു നടത്തിയ സ്നേഹമയിയായ ചേച്ചി. അപ്രതീക്ഷിതമായി അമ്മയെ മരണം തട്ടിക്കൊണ്ടു പോകുമ്പോള്‍ പകച്ചുനില്‍ക്കുന്ന അഖിലിന്റെ പിഞ്ചുബാല്യം.... നഷ്ടമാകുന്നത്‌ ഒരു ജീവന്‍ മാത്രമല്ലല്ലോ! മരണമേ നീയെത്ര ക്രൂരനാണ്‌? കള്ളനെപ്പോലെ വന്നു നീ എന്തൊക്കെയാണ്‌ ഇല്ലാതാക്കുന്നത്‌?

*** *** ***

ഒരു വേനല്‍മഴയ്ക്കു തയ്യാറായി അകാശം മൂടിക്കെട്ടി നിന്നു. വിഷാദത്തിന്റെ കരിനിഴല്‍ വീണ ആ വീടിനു മുന്നില്‍ വാഹനങ്ങള്‍ വന്നു നിന്നു. ആംബുലന്‍സിനു ചുറ്റും ആള്‍ക്കാര്‍ കൂടി. വെള്ളത്തുണിയില്‍ പൊതിഞ്ഞ അനഘ്യുടെ മൃതദേഹം പുറത്തേക്കെടുത്തപ്പോള്‍ എവിടെനിന്നൊക്കെയോ തേങ്ങലുകള്‍ അണപൊട്ടുന്നതു ഞാന്‍ കേട്ടു. കൂടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് അച്ഛനെ കാറില്‍ നിന്നിറക്കി. ഒരുനാള്‍ ഈ വീട്ടിലേക്ക്‌ രാഗേഷിന്റെ കൈപിടിച്ച്‌ മംഗല്യവതിയായി കയറിവന്നവള്‍ ഇന്നു മൗനത്തിന്റെ വെള്ളപുതച്ച്‌ മരവിച്ച ശരീരമായി കടന്നു വരുന്നു. അതുകണ്ട്‌ എന്തെന്നറിയാതെ അനഘയുടെ കുരുന്ന് ആരുടെയോ ഒക്കത്തിരുന്ന് ഏങ്ങിക്കരയുന്നു. വിറങ്ങലിച്ച തറയില്‍ കിടത്തിയ അവളുടെ ദേഹത്തിനരികെ നിശ്ചേതനായി ഇരിക്കുന്ന അച്ഛന്റെ മടിയില്‍ അമ്മയുടെ വിളറിയ മുഖത്തേക്കുനോക്കിക്കൊണ്ട്‌ അഖില്‍.

അധികനേരം അവിടെ നില്‍ക്കാന്‍ മനസ്സുവന്നില്ല. ഞാന്‍ പുറത്തേക്കിറങ്ങി.

വിനോദേട്ടന്‍ എവിടെ നിന്നോ മുന്നില്‍ പ്രത്യക്ഷപ്പെട്ടു- "രാജേ, ഇനി നമ്മളിവിടെ നിക്കേണ്ട കാര്യമില്ലല്ലോ! ഇന്നലെ വൈകിട്ടു പുറപ്പെട്ടതല്ലേ. പതുക്കെ നീങ്ങിയാലോ?"

"ങാ..." എനിക്കങ്ങനെ അലസമായി മൂളാനേ കഴിഞ്ഞുള്ളൂ.

"എങ്കില്‍ വാ, പോയേക്കാം. അടക്കം പുറത്തൂന്നു വരാനുള്ളോരു വന്നിട്ടേ ഒണ്ടാവൂ."

'... മഴ പെയ്യില്ലാന്നു പ്രതീക്ഷിക്കാം. അപ്പോ, സൂമാരന്‍ ചേട്ടാ, ഇറങ്ങുവാ. പിന്നെ കാണാം.' എന്ന് അടുത്തു നിന്ന ആളോട്‌ പറഞ്ഞ്‌ വിനോദേട്ടന്‍ കാറില്‍ കയറി.

"ഇവിടുന്ന് പ്രദീപിന്റെ വീട്ടിലേക്ക്‌ എന്തോരം ദൂരമൊണ്ട്‌?"

"ങ്‌... വണ്ടിക്കാണേല്‍ ഒരു പത്ത്‌-പതിനഞ്ച്‌ മിനിറ്റ്‌. ആ പിന്നെ, കല്യാണപ്പാര്‍ട്ടി വീട്ടില്‍ എത്തി. വീടുകേറല്‍ കഴിഞ്ഞുവത്രേ. ഇപ്പോ വിളിച്ചാരുന്നു. വിവരങ്ങളൊക്കെ പ്രദീപ്‌ രാവിലെ തന്നെ അറിഞ്ഞിരുന്നു. ഉടനെ ഇങ്ങോട്ടുവരുന്നെന്ന് പറഞ്ഞു..."

പറഞ്ഞു തീര്‍ന്നില്ല, പ്രദീപിന്റെ കാര്‍ റോഡിന്റെ ഓരം ചേര്‍ന്നു വന്നുനിന്നു. പുതുമണവാളന്റെ വേഷത്തില്‍ ഡ്രൈവിംഗ്‌ സീറ്റില്‍ നിന്ന് പ്രദീപ്‌ ഇറങ്ങി. ഉടന്‍ ഞങ്ങള്‍ ഇരുവരും പ്രദീപിനെ സമീപിച്ചു. അവന്‍ ആകെ അസ്വസ്ഥനായി കാണപ്പെട്ടു. ഞങ്ങളെ കണ്ടപാടേ ഓടിവന്ന് വിനോദേട്ടനെ വട്ടം കെട്ടിപ്പിടിച്ചു.

"എടാ... നീയില്ലായിരുന്നെങ്കില്‍... ഇത്രേമൊക്കെ...! അതും ബിന്‍സി ആശൂത്രീ കിടക്കുമ്പോ.. എങ്ങനെ നന്ദി പറയുമെടാ നിന്നോട്‌..? രാജേ... നീ കല്യാണം പോലും കൂടാന്‍ നിക്കാതെ...! താങ്ക്സ്‌ ഡാ!" പ്രദീപ്‌ കരയുമെന്ന് തോന്നി.

വിനോദേട്ടന്‍ പ്രദീപിന്റെ തോളത്തുകൈയിട്ട്‌ ആളൊഴിഞ്ഞ ഒരിടത്തേക്കു കൊണ്ടുപോയി. "ഡാ, നീ വിഷമിക്കാതെ. കഴിഞ്ഞതു കഴിഞ്ഞു. ഇനിയിപ്പോ എന്തു ചെയ്യാമ്പറ്റും?" തോളില്‍ ഒരു തട്ടലായി, സൗഹൃദം പ്രദീപിനാശ്വാസമേകി. എനിക്കും ഒരു ശ്വാസംമുട്ടല്‍. എന്റെ കൈത്തലം പ്രദീപ്‌ കൂട്ടിപ്പിടിച്ചു-"രാജേ, അവള്‍ എന്റെ കല്യാണത്തിനു വരുമ്പഴാടാ..." ഒരു തുള്ളി കണ്ണീര്‍ പ്രദീപിന്റെ കണ്‍കോണില്‍ നിന്നും എന്റെ കൈയ്യില്‍ വീണു.

"സാരമില്ല മാഷേ..!"

പ്രദീപ്‌ അനഘയെ കാണാന്‍ പോകുന്നതു ഞങ്ങള്‍ നോക്കിനിന്നു.

"രാജേ, അവനിപ്പോഴും അവളോട്‌ എത്ര സ്നേഹമാണെന്ന് കണ്ടോ? പരിചയമെന്നോ സ്നേഹമെന്നോ പ്രേമമെന്നോ സൗഹൃദമെന്നോ എന്തു പേരിട്ടു വിളിക്കും? ഷി വാസ്‌ ക്വയറ്റ്‌ അണ്‍ലക്കി റ്റു ഗെറ്റ്‌ ഹിം ഇന്‍ ഹര്‍ ലൈഫ്‌..."

റബ്ബര്‍ത്തോട്ടങ്ങളിലൂടെ കാര്‍ നീങ്ങുമ്പോള്‍ ഞാനോര്‍ത്തു- പ്രണയം - ആദ്യപ്രണയം - ഇത്രമധുരതരമാണോ?

*** *** ***

അന്ന് പ്രദീപിന്റെ വീടു സന്ദര്‍ശിച്ചു. വിനോദേട്ടന്റെ കൂടെ ആശുപത്രിയില്‍ പോയി. പിറ്റേന്ന് കോട്ടയത്തു നിന്നും ഞാന്‍ ബാംഗ്ലൂരിനു ബസ്സുകയറി.

തമിഴ്‌നാട്ടിലെ ഹൈവേയിലൂടെ ബസ് പായുകയാണ്. പുറത്തെയിരുട്ടിലേക്ക് കണ്ണുനട്ടിരുന്ന് മുഷിഞ്ഞ ഞാന്‍ സാവധാനം വീണ്ടും ഉറക്കത്തിലേക്കു വഴുതി. നേരം വെളുത്തുവരുന്നു. ഹൊസൂര്‍ എത്താറായപ്പോഴേക്കും ഒരു പെണ്‍കുഞ്ഞിന്റെ ജനനവാര്‍ത്ത എന്നെത്തേടിവന്നു.

"ഈശ്വരാ രക്ഷിക്കണേ! കണ്‍ഗ്രാറ്റ്‌സ്‌ വിനോദേട്ടാ..! അപ്പോ ഇതിന്റെ ചെലവു പിന്നെ!!"

അടുത്ത സന്ദര്‍ശകയ്ക്ക്‌ ഭൂമിയും ആകാശവും കാഴ്ചയൊരുക്കവേ ഞാന്‍ യാത്ര തുടര്‍ന്നു.

Friday, March 20, 2009

ഇല വാടി, ഇതള്‍ വാടി

[ ഓലപ്പീപ്പിയിലെ അന്‍പതാം പോസ്റ്റ് ]

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-12
തുടക്കം
കഴിഞ്ഞ കഥ

ഞാന്‍ ആദ്യമായി കാണുകയാണ്‌ അനഘയെ! ആ മുഖത്തേക്ക്‌ ഒരു ഞൊടി നോക്കാനെ കഴിഞ്ഞുള്ളൂ- താരാട്ടുകേട്ട്‌ ഉറങ്ങുന്ന ഒരു കുഞ്ഞിനെപ്പോലെ. ഓക്സിജന്‍ മാസ്കും ബ്ലഡ്‌ബാഗും തലയില്‍ മഞ്ഞുകൊണ്ടുള്ള തൊപ്പി പോലെ ഡ്രെസ്സിങ്ങും! മുഖം നല്ലവണ്ണം കാണാന്‍ പറ്റുന്നില്ല. കാലിന്റെയും കൈയ്യിന്റെയും തോളിന്റെയും പരുക്ക്‌? ഒന്നും വ്യക്തമല്ല. വേണ്ട, എനിക്കെല്ലാം കൂടി കാണണ്ട. ചുറ്റും വെള്ളക്കുപ്പായമിട്ട നേഴ്സുമാരും അറ്റന്‍ഡര്‍മാരുമെല്ലാം എന്തോ, എന്നെ വല്ലാതെ മുഷിപ്പിച്ചു. ഒരു നോക്കു കണ്ടിട്ടു ഞാന്‍ പിന്‍വാങ്ങി. അനഘയെ സാവധാനം ഐ.സി.യുവിലേക്കു കൊണ്ടുപോയി. തളര്‍ന്ന ഹൃദയത്തോടെ നിന്ന എനിക്ക്‌ അവിടെനിന്നു എത്രയും വേഗം കടന്നുകളഞ്ഞാല്‍ മതിയെന്നു തോന്നി.

നെഞ്ചിലെന്തോ കനംതൂങ്ങുന്നതുപോലെ. ഉടനെ അവിടെ കണ്ട ബെഞ്ചിലിരുന്നു. മനസ്സില്‍ വല്ലാത്ത ശൂന്യത. ആരെല്ലാമോ അനഘയുടെ പിന്നാലെ നടന്നു നീങ്ങി. ഞാന്‍ പതുക്കെ കണ്ണുകളടച്ചു, എപ്പോഴും ചൊല്ലുന്ന മന്ത്രം മനസ്സിലുയര്‍ന്നു: "ഈശ്വരാ രക്ഷിക്കണേ..!"

*** *** ***

"ഡാ, ഒറങ്ങുവാന്നോ..?" വിനോദിന്റെ സ്വരം എന്നെ ഞെട്ടിച്ചു. ഞാന്‍ ഗാഢമായ ഏതോ ചിന്തകളില്‍ ആയിരു‍ന്നിരിക്കണം, അല്ലെങ്കില്‍ മയക്കത്തില്‍.

"... ഞങ്ങള്‍ ഡോക്ടറെ കണ്ടു..." ഓ! ഞാന്‍ അതന്വേഷിക്കാന്‍ മറന്നല്ലോ. വിനോദ്‌ തുടര്‍ന്നു: "... തല്‍ക്കാലം ജീവനുണ്ട്‌ എന്നു മാത്രമേ അവര്‍ പറയുന്നുള്ളൂ. തലയുടെ വലതു വശത്തിനും വലത്തെ തോളിനുമാണ്‌ സാരമായ പരുക്ക്‌. പിന്നെ കയ്യുടെയും കാലിന്റെയും ഫ്രാക്ചറും... നാല്‍പത്തെട്ടു മണിക്കൂര്‍ കഴിയാതെ ഒന്നും പറയാന്‍പറ്റില്ലെന്നാ...." ബാക്കി കേള്‍ക്കാന്‍ മനസ്സുവന്നില്ല. ഈ അസുഖകരമായ അന്തരീക്ഷത്തില്‍ എങ്ങനെ കഴിയുന്നു ആശുപത്രിജീവനക്കാരും മറ്റും? അങ്ങനെ കുറച്ചുപേര്‍ ഇല്ലായിരുന്നെങ്കിലോ എന്നു തിരിച്ചൊരു ചോദ്യവും അപ്പോള്‍ പൊങ്ങിവന്നു.

"ദേ, അതാ അനഘേടെ അച്ഛന്‍! അവരു വന്നിട്ടു കുറച്ചുനേരമായതേയുള്ളൂ. പുള്ളിക്കാരന്‍ ആകെ തകര്‍ന്നിരിക്കുവാ. പിന്നെ, കൂടെ ആള്‍ക്കാരൊക്കെയുണ്ട്‌. അവര്‍ നാലഞ്ചുപേരു വന്നിട്ടൊണ്ട്‌. കുറെപ്പേര്‍ നാളെ വരുമ്ന്നാ പറഞ്ഞേക്കുന്നെ. പ്രദീപിന്റെ അയല്‍പക്കത്തെ ഒരാളുണ്ട്‌. ആ പിന്നെ, അവനേം ഞാന്‍ വിവരങ്ങളൊക്കെ അറിയിച്ചു. അവനെന്നാ ടെന്‍ഷനാണോ എന്തോ!" വിനോദ്‌ ഇടയ്ക്കു നിര്‍ത്തി. ഒരു ദീര്‍ഘനിശ്വാസം എടുത്തു.

പെട്ടെന്നു ഞങ്ങള്‍ നിന്നിരുന്നിടത്തെ ലൈറ്റെല്ലാം കെട്ടു. ഒരഞ്ചു സെക്കന്റ്‌ നേരത്തേക്ക്‌ ആരും ഒന്നും മിണ്ടിയില്ല. ആ ഇരുട്ടും നിശ്ശബ്ദതയും എന്നെ ഭയപ്പെടുത്തി. ഇടനാഴിയുടെ അങ്ങേയറ്റത്തുനിന്നും അരണ്ടവെളിച്ചം ബദ്ധപ്പെട്ട്‌ അവിടേക്കു കടന്നു വരാന്‍ ശ്രമിച്ചു. സി.എഫ്‌.എല്‍ ലാമ്പ്‌ മിന്നിക്കത്തിയപ്പോഴും അലക്ഷ്യമായി എങ്ങോട്ടോ നോക്കിക്കൊണ്ട്‌ മൂപ്പരെന്റെയടുത്തു തന്നെയുണ്ട്‌. എന്റടുത്ത്‌ ആരുമില്ലായിരുന്നെങ്കില്‍ ഞാന്‍ വെളിച്ചം വരുന്ന ഭാഗത്തേക്ക്‌ ഓടിയേനെ. അറിയാതെ ഒരു ഭയം എന്നെ ഗ്രസിക്കുന്നതായി ഞാനറിഞ്ഞു.

"വിനോദേട്ടാ, ശരത്‌ എവിടെ?"

"ഞാന്‍ അവനെ പറഞ്ഞുവിട്ടു. ഇനിയിപ്പോ നമ്മളെല്ലാമില്ലേ. അവന്‍ വന്നതു എത്ര ഉപകാരമായീന്നു നോക്ക്യേ? അല്ലെങ്കില്‍ നമ്മളിവിടെ വരുന്നവരെ നിത്യേടെ വീട്ടുകാര്‍ തന്നെ എല്ലത്തിനും ഓടണമായിരുന്നു. എല്ലാം അവന്‍ കൈകാര്യം ചെയ്തു, അവന്റെ ആരുമല്ലായിരുന്നിട്ടു പോലും. ഇങ്ങനത്തെ ആള്‍ക്കാരെ അധികമൊന്നും ഇക്കാലത്തുകിട്ടില്ല.... എന്നിട്ടും പൊയ്ക്കോളാന്‍ പറഞ്ഞിട്ടു കൂട്ടാക്കതെ നിന്ന അവനെ നിര്‍ബ്ബന്ധിച്ചാ പറഞ്ഞയച്ചെ..."

"എങ്കില്‍ പിന്നെ നമക്കും പൊയ്ക്കൂടെ?" ആ ചോദ്യം വളരെ സംശയത്തോടെയാണു ഞാന്‍ ചോദിച്ചത്‌. അങ്ങനെയൊരു ചോദ്യം- അതു ശരിയായോ?

"ങാ..! പോകാം. എന്തായാലും വൈകി. അല്‍പം കൂടി കഴിയട്ടെ."

ഒന്നാലോച്ചിട്ട്‌ എന്നോടു ചോദിച്ചു- "അല്ല, ഇനി ചെന്നാലും കല്യാണത്തിനു പോക്കൊന്നും നടക്കില്ല. നീ തിരിച്ചു പൊയ്ക്കോ. പോകുന്നോ? ഉച്ചയാകുന്നേനു മുന്നെ ബാംഗ്ലൂരെത്താം."

എനിക്കൊരു തീരുമാനമെടുക്കാന്‍ പറ്റുന്നില്ല. വിനോദേട്ടന്റെ കൂടെ നാട്ടില്‍ പോയി നാളെ പ്രദീപിനെ കണ്ടിട്ട്‌.. ഏയ്‌.. നാളെത്തന്നെ തിരിച്ചു പോക്കു നടക്കില്ല. മടക്കം മറ്റന്നാളാക്കിയാലോ? “പതുക്കെത്തീരുമാനിക്കാം..!”

"വന്നേ.. ദേ അവിടെന്തോ വിഷയം...!!!" വിനോദേട്ടന്‍ എന്റെ കയ്യില്‍ പിടിച്ചു വലിച്ചപ്പോള്‍ ഞാനും തിടുക്കത്തില്‍ പിന്നാലെ നടന്നു. എല്ലാവരും കൂട്ടം ചേര്‍ന്ന് ഐ.സി.യുവിന്റെ മുന്നില്‍ നില്‍ക്കുന്നു. രണ്ടു നേഴ്സുമാര്‍ കൂടി തിടുക്കത്തില്‍ അകത്തേക്കു പോയി. മറ്റൊരാള്‍ വന്ന് ആരുടെയോ കയ്യിലിരുന്ന മരുന്നുപൊതികള്‍ വാങ്ങി.

മൗനവും ആകുലതയും അവിടെ തിങ്ങിനിന്നിരുന്നു. കൂടെ നില്‍ക്കുന്നവരുടെയെല്ലാം മുഖത്ത്‌ കനത്ത ഉദ്വേഗവും പിരിമുറുക്കവും. എല്ലാവരും ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുന്നോ? അനഘയുടെ അച്ഛന്‍ അല്‍പം മാറി ഒരു ബെഞ്ചിലിരിക്കുന്നു. അവ്യക്തമായി എന്തൊക്കെയോ പറയുന്നു, കരയുന്നു. 'എന്റെ മോള്‍.. എന്റെ പൊന്നുമോളെ... എന്റെ കുഞ്ഞിനൊന്നും... കൊച്ചുമോന്‌.. മോന്‌.. ആരൂല്ലാണ്ടാക്കല്ലേ..!!' കൂടെ രണ്ടു പേര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. ഒരച്ഛന്റെ പ്രാണവേദനയ്ക്കുമുന്നില്‍ ഏതാനും വാക്കുകള്‍ക്കും തലോടലുകള്‍ക്കും എന്തുവില?? തളര്‍ന്നവശനായി അദ്ദേഹം ബെഞ്ചില്‍ ചാരിയിരുന്നു. ഒരാള്‍ തോര്‍ത്തുകൊണ്ട്‌ വീശിക്കൊടുത്തു. ഭിത്തിയില്‍പതിച്ചിരുന്ന ഒരു സ്റ്റിക്കറില്‍ നിന്നും 'വാഴ്ക വളമുടന്‍' എന്നു വായിച്ചു.

പൊടുന്നനെ ചില്ലുവാതില്‍ തുറന്നുവന്ന് ഒരു നേഴ്സ്‌ പതിഞ്ഞസ്വരത്തില്‍ അറിയിച്ചു: "അനഘാവൊടെ റിലേറ്റിവ്‌സ് യാരാവതു ഇരുന്താ .... വന്തു പാക്കലാം..."

കൂടിനിന്നിരുന്നവര്‍ എല്ലാവരും ഒന്നിളകി. എല്ലാവരും അകത്തു കയറാന്‍ തിടുക്കമിടുന്നതു പോലെ. എങ്കിലും രണ്ടുപേര്‍ ചേര്‍ന്ന് അച്ഛനെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. ചെരിപ്പൂരിയിടാന്‍ ആരോ ഓര്‍മ്മിപ്പിച്ചു. കൂടെ വിനോദും കയറി. ഒരു മിനിട്ടിനകം എല്ലാവരും പുറത്തുവന്നു. തിടുക്കത്തില്‍ വരുന്നതുപോലെ! വിനോദേട്ടന്‍ എന്റെ ചെവിയില്‍ പറഞ്ഞു-"സംഗതി പ്രശ്നമാണെന്നാ തോന്നുന്നേ, പെട്ടെന്നെന്തോ ഒരു പിടച്ചില്‍ പോലൊക്കെ ഉണ്ടായി. എല്ലാരെം ഇറക്കി, അപ്പോത്തന്നെ!!!"

ഘനീഭവിച്ച ഏതാനും മിനിട്ടുകള്‍ കൂടി. മൂന്നര കഴിഞ്ഞു, സമയം. വെളുക്കാന്‍ ഇനിയും ഒരുപാടു സമയം ബാക്കി കിടക്കുന്നതുപോലെ ഒരു തോന്നല്‍.

ഒരിക്കല്‍ക്കൂടി ചില്ലുവാതില്‍ തുറന്നു. സ്തെത്‌ കൈയ്യില്‍ ചുരുട്ടിപ്പിടിച്ച്‌ ആദ്യം പുറത്തേക്കിറങ്ങിയ ഡോക്ടര്‍ പറഞ്ഞു-"എങ്കളാലെ... കാപ്പാത്ത മുടിയലെ...!!!"

അനന്തരം?

Monday, March 16, 2009

ടേക്ക്‌ ഡൈവേര്‍ഷന്‍

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-11

തുടക്കം
കഴിഞ്ഞ കഥ

എന്‍. എച്ച്. 7 - സേലം ബാംഗ്ലൂര്‍ റൂട്ട്‌. വെയില്‍ മാഞ്ഞു; റോഡില്‍ ട്രാഫിക്‌ തീരെ കുറവാണ്‌. ബസ്സുകളും ട്രക്കുകളും ഹുങ്കാരശബ്ദം മുഴക്കി പോകുന്നു. കാറില്‍ മുഴങ്ങുന്ന പതിഞ്ഞപാട്ട്‌ ആസ്വദിച്ച്‌, റോഡിലേക്കു തന്നെ കണ്ണും നട്ട്‌ അയത്നലളിതമായി വിനോദ്‌ വണ്ടിയോടിക്കുന്നു.

"ഒരുപാടു സ്വപ്നം കാണല്ലേ! തല്‍ക്കാലം ഡ്രൈവിങ്ങില്‍ ശ്രദ്ധിക്ക്‌!" ഞാന്‍ പറഞ്ഞു.

"ഇപ്പോഴല്ലേടോ സ്വപ്നം കാണാന്‍ പറ്റൂ. അച്ഛനാകാന്‍ പോകുന്നതിന്റെ ത്രില്‍ നിനക്ക്‌ അറിയാന്‍ മേലാഞ്ഞിട്ടാ. എത്രയും വേഗം നാട്ടിലൊന്നെത്തിയാല്‍ മതി എന്നാ എന്റെ ചിന്ത!"

എനിക്ക്‌ വിനോദേട്ടന്റെ മനസ്സിലെ തിരത്തള്ളല്‍ മനസ്സിലാക്കാമായിരുന്നു. സീറ്റില്‍ അമര്‍ന്നിരുന്ന് ഞാന്‍ മൂപ്പരുടെ ഡ്രൈവിങ്ങ്‌ ആസ്വദിച്ചു. ഈ രാത്രി ഇങ്ങേരെ ഉറക്കാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്വം എനിക്കാണല്ലോ എന്നോര്‍ത്ത്‌ മുന്‍പത്തെ ബിയറിന്റെ ആലസ്യത്തെ ഞാന്‍ മന:പൂര്‍വ്വം അവഗണിച്ചു.

പുതിയ ഒരു രാവിനെ വരവേല്‍ക്കാന്‍ പ്രകൃതി ചായം ചാലിച്ചു. നല്ല ചെമന്ന ആകാശം. എനിക്കൊരു ഫോട്ടോയെടുക്കാന്‍ തോന്നി. ബാംഗ്ലൂരിലെ കോണ്‍ക്രീറ്റ്‌ കാടുകള്‍ക്കിടയില്‍ ഇത്തരമൊരു ദൃശ്യം കിട്ടില്ല. പിന്നെ ഫോട്ടം പിടിക്കാന്‍ വണ്ടി നിര്‍ത്തിച്ചു- വേണ്ട. നേര്‍ത്ത ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട്‌ സ്വിഫ്റ്റ്‌ പറന്നു.

പെട്ടെന്നു വിനോദിന്റെ ഫോണ്‍ ചിലച്ചു. ഇന്‍ഡിക്കേറ്ററിട്ട്‌ വേഗം കുറച്ച്‌ വണ്ടി ഇടത്തോട്ടൊതുക്കി.

"ആ പ്രദീപാ..!" എന്നും പറഞ്ഞ്‌ ഫോണെടുത്തു സാവധാനം പുറത്തിറങ്ങി. അല്‍പം കഴിഞ്ഞ്‌ പിന്നാലെ ഞാനും.

എന്തെല്ലാമോ അന്തംവിട്ട രീതിയില്‍ സംസാരിച്ചിട്ട് പുള്ളി വേഗം കാറില്‍ വന്നു കയറി. പാട്ടു നിര്‍ത്തി.

എന്താഎന്തു പറ്റിയെന്നു ഞാന്‍ ചോദിക്കുന്നതിനു മുന്‍പു തന്നെ ധൃതിയില്‍ ഇത്രയും എന്നോടു പറഞ്ഞു: " പ്രദീപിന്റെ ഫ്രണ്ടൊണ്ടല്ലോ? അനഘ, കോയമ്പത്തൂരിലുള്ള...? പുള്ളിക്കാരിക്ക്‌ ഒരു ആക്സിഡന്റ്‌..!! ഇവളും ഇവള്‍ടെ ഒരു കൂട്ടുകാരിയും കൂടി സ്കൂട്ടറില്‍ പോയപ്പോ സ്കിഡ്‌ ചെയ്തതോ മറ്റോ ആണത്രേ.. ബസ്സിനടിയില്‍ പോയെന്നാ അറിയാന്‍ കഴിഞ്ഞത്‌. കൂട്ടുകാരിക്കും പരിക്കുണ്ട്‌. അല്‍പം സീരിയസാണത്രെ. ഹോസ്പിറ്റലില്‍ നിന്നു പ്രദീപിനെയാ വിളിച്ചു പാഞ്ഞത്‌. അനഘേടെ വീട്ടില്‍ അറിയിച്ചിട്ടുണ്ട്‌. അവര്‍ അവിടുന്നു പുറപ്പെട്ടു. എന്നാലും അവരു വരുമ്പോ സമയമെടുക്കില്ലേ. അതുകൊണ്ട്‌ നമ്മളവിടെ എത്രേം വേഗം എത്തിയേ പറ്റൂ."

ഞാന്‍ അല്‍പനേരം സ്തബ്ധനായി ഇരുന്നുപോയി. അപ്രതീക്ഷിതമായ ഒരു ദുരന്തവാര്‍ത്ത കേട്ടതുപോലെ. വണ്ടി സ്റ്റാര്‍ട്ടാക്കി, എഞ്ചിന്‍ നന്നായി റെവ്‌-അപ്‌ ചെയ്തു. ഇപ്പോ പറക്കാന്‍ പോവ്വാണെന്ന് എനിക്കു തോന്നി. വണ്ടി എടുക്കാന്‍ ഒരുങ്ങിയതാണ്‌. അപ്പോള്‍ പെട്ടെന്ന് ഓര്‍ത്തപോലെ ഫോണെടുത്ത്‌ വിനോദേട്ടന്‍ ഡയല്‍ ചെയ്തു:

"ശരത്തേ, നീയെവിടാ? വീട്ടിലുണ്ടോ? ....... എടാ, ഒരു അത്യാവശ്യക്കേസ്‌!! എന്റെയൊരു ഫ്രണ്ട്‌ ഒരു അക്സിഡന്റായി, ഇന്നു വൈകിട്ട്‌, കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ്‌ ഹോസ്പിറ്റലിലാണെന്നാ കേട്ടത്‌. .... പേരോ?... അനഘ, അവിടെ എസ്‌.ബി.ഐയിലാ ജോലി. .... ഒന്നന്വേഷിച്ചു വിവരം പറയാമോ?.. ഞങ്ങള്‍ സേലം അടുക്കാറായി.. എത്രയും വേഗം എത്താം.. എന്തെങ്കിലും അത്യാവശ്യ... ഓകെഡാ... ആ വിളി... ബൈ."

പറഞ്ഞുനിര്‍ത്തി, അല്പനേരം ആശാന്‍ നിശ്ശബ്ദനായിരുന്നു. "രാജേ ആ വെള്ളമിങ്ങെടുത്തേ.."

ഞാന്‍ കുപ്പിയിലെ വെള്ളം നല്‍കി. മടുമടാന്നു മൂന്നാലിറക്കു കുടിച്ച്‌ കുപ്പി സീറ്റിനരികില്‍ വെച്ചു. "സീറ്റ്‌ ബെല്‍റ്റിട്ടോ.." എന്നും പറഞ്ഞ്‌ സ്വയം ബെല്‍റ്റുധരിച്ചു.

"ഭാഗ്യം, അവന്‍-ശരത് - വീട്ടില്‍ തന്നെയുണ്ടായിരുന്നു. ഇവന്റെ വീട്‌ ആശുപത്രീടെ അടുത്തെങ്ങുമാണേല്‍ മതിയാരുന്നു... ദൈവമേ ഒന്നും വരുത്തല്ലേ!"

ഇതെല്ലാം കേട്ട്‌ ഞാനും വെള്ളം കുടിച്ചു പോയി. സ്വിഫ്റ്റ്‌ ഒന്നുകൂടി കരുത്താര്‍ജ്ജിച്ചു, സാവധാനം മുന്നോട്ടുനീങ്ങി. വിനോദേട്ടന്‍ വലതു വശത്തുകൂടി പിന്നിലേക്കൊന്നു പാളിനോക്കി സാവധാനം വണ്ടി ട്രാക്കിലാക്കി. വ്യക്തമായ ഒരു മൂളലോടെ വേഗമെടുത്തു. 'പ്ഡക്‌' എന്ന ശബ്ദത്തോടെ ഗിയര്‍ മുന്നേറി. അതീവശ്രദ്ധയോടെ വിനോദേട്ടന്‍ വണ്ടി പറപ്പിച്ചു.

*** *** ***

മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ്‌ ശരത്തിന്റെ വിളി വന്നു. ആളെ കണ്ടെത്തി എന്നും സംഗതി അല്‍പം സീരിയസ്സാണ്‌ എന്നും അവന്‍ ആദ്യമേ പറഞ്ഞു. "റോഡിന്റെ ഡിവൈഡറില്‍ സ്കൂട്ടര്‍ തട്ടി മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്നത്‌ ഒപ്പം താമസിക്കുന്ന പെണ്‍കുട്ടിയാണ്‌ - നിത്യ- അവളാണു വണ്ടി ഓടിച്ചിരുന്നത്‌. അതിന്റെ കൈയ്ക്കും കാലിനും ഫ്രാക്ചറുണ്ട്‌. ഈ അനഘയ്ക്ക്‌ ഹെല്‍മെറ്റ്‌ ഇല്ലായിരുന്നുവത്രെ. റോഡില്‍ തലയടിച്ചാണു വീണത്‌, കൂടാതെ തോളിനും കാലിനും പരുക്കുണ്ട്‌. നിത്യേടെ വീട്ടുകാര്‍ സംഭവം അറിഞ്ഞയുടന്‍ എത്തി. ഇവിടെ അവര്‍ക്കു നല്ല ഹോള്‍ഡാ. പിന്നെയുള്ള കാര്യങ്ങളെല്ലാം അവരാണ്‌ നടത്തിയത്‌. അനഘയ്ക്ക്‌ എമര്‍ജന്‍സി ഓപ്പറേഷന്‍ വേണ്ടിവരും, രക്ഷപ്പെടാനുള്ള സാധ്യതയെപറ്റി ഇപ്പോള്‍ പറയാനാവില്ല എന്നാണ്‌ ഡോക്ടര്‍മാര്‍ പറയുന്നത്‌. എത്രയും വേഗം ഒപ്പറേഷന്‍ നടത്താനുള്ള അറേന്‍ജ്‌മെന്റ്‌സ്‌ ചെയ്യുന്നുണ്ട്‌. ബ്ലഡ്‌ ഒക്കെ ഞങ്ങള്‍ രണ്ടു കൂട്ടരും ചേര്‍ന്ന് ഏര്‍പ്പാടു ചെയ്തു. " ഇതായിരുന്നു വിളിയുടെ സാരം. വിവരങ്ങളെല്ലാം പ്രദീപിനെ അറിയിച്ചു. ഒപ്പം അനഘയുടെ വീട്ടുകാരെ വിളിച്ചു. കൂടുതല്‍ വിശദീകരിച്ചില്ലെങ്കിലും അത്യാവശ്യവിവരങ്ങള്‍ മാത്രം പറഞ്ഞു.

വീട്ടില്‍ വിളിച്ചിട്ട്‌ ഒരു സുഹൃത്തിനൊരു അത്യാവശ്യമുണ്ടായി. അതുകൊണ്ട്‌ കോയമ്പത്തൂരില്‍ അല്‍പം താമസമുണ്ട്‌. മിക്കവാറും നാളെ പകലേ എത്തുവൊള്ളൂ എന്നു മാത്രം പറഞ്ഞു. ബിന്‍സിയോട്‌ അംസാരിച്ചു, ടെന്‍ഷനൊന്നുമില്ലല്ലോ, അല്ലെ മോളേ എന്നു എന്നു വിനോദേട്ടന്‍ ചോദിക്കുമ്പോള്‍ പലവിധ ടെന്‍ഷനുകള്‍ക്കു നടുവിലാണല്ലോ ഈ മനുഷ്യന്‍ നില്‍ക്കുന്നതെന്നു ഞാനോര്‍ത്തു.

ആകെപ്പാടെ പിരിഞ്ഞുമുറുകിയ അന്തരീക്ഷമായിരുന്നു ഞങ്ങള്‍ക്കു ചുറ്റും അപ്പോള്‍. പിന്നെ എന്തിനും ഒരു സഹായത്തിനു ശരത്‌ അവിടെ ഉണ്ടല്ലോ എന്നൊരു ചിന്തയായിരുന്നു ഏക ആശ്വാസം.

*** *** ***

ഇരുനൂറിലേറെ കി.മീ. ദൂരം നിര്‍ത്താതെയുള്ള ഡ്രൈവിങ്ങ്‌. കഷ്ടിച്ചു മൂന്നു മണിക്കൂറെടുത്തില്ല!അത്രയും സ്പീഡില്‍ അത്രയും തഴക്കത്തോടെ ആരും വണ്ടിയോടിക്കുന്നതു ഞാന്‍ കണ്ടിട്ടില്ല, അങ്ങനെയൊരു യാത്ര നടത്തിയിട്ടുമില്ല.

ഹോസ്പിറ്റലിലെത്തി. ട്രോമ കെയര്‍ വിഭാഗത്തില്‍ അന്വേഷിച്ചു, എമര്‍ജന്‍സി ഓപ്പറേഷനു കൊണ്ടുപോയി എന്നറിഞ്ഞു. ഉടനെ തന്നെ ശരത്‌ പ്രത്യക്ഷപ്പെട്ടു. കണ്ടപാടെ "കാര്യങ്ങളെല്ലാം വേഗം അറെന്‍ജ്‌ ചെയ്യാന്‍ പറ്റി. പിന്നെ കാത്തുനിക്കാതെ ഉടനെതന്നെ തീയേറ്ററില്‍ കയറ്റി. ഇപ്പോ രണ്ടുമണിക്കൂറാകുന്നു." എന്നാണു പറഞ്ഞത്. എത്ര കാര്യമായിട്ടാണ് അവന്‍ ഇവിടെ എത്തിയത്. അവന്റെ നല്ല മനസ്സിന് ആയിരം നന്ദി പറഞ്ഞു.

നിത്യയുടെ വീട്ടുകാരെ കണ്ടു. അവള്‍ ഐ.സി.യു. വില്‍ ആണ്‌. ജീവന്‌ അപകടമൊന്നുമില്ല. വീഴ്ച പറ്റിയതു കൊണ്ട്‌ 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ ഇട്ടിരിക്കുകയാണ്‌. വേദന അറിയാണ്ടിരിക്കാന്‍ മയക്കിക്കിടത്തിയിരിക്കുന്നു. അവളുടെ മാതാപിതാക്കള്‍ കയറി കണ്ടുവത്രെ.

പ്രദീപിനെയും അനഘയുടെ അച്ഛനെയും വിനോദേട്ടന്‍ വിളിച്ചു കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ഓപ്പറേഷനു കയറ്റി എന്നു അനഘയുടെ അച്ഛനോടു പറഞ്ഞു. അദ്ദേഹം ആകെ തളര്‍ന്നതു പോലെ തോന്നി. അച്ഛനല്ലേ! പ്രദീപും വളരെ പിരിമുറുക്കത്തിലാണെന്നു തോന്നി. കല്യാണത്തലേന്ന് അവനു ദേ ഈ സമ്മര്‍ദ്ദം. ഏതു നേരത്താ ഭഗവാനേ ഓരോന്നൊക്കെ വരുത്തി വെയ്ക്കുന്നത്‌? എന്നെയാണെങ്കില്‍ ആ അശുപത്രിയുടെ അന്തരീക്ഷം വല്ലാതെ തളര്‍ത്തി. കരച്ചിലുകളും കഷ്ടതകളും വേദനകളും മാത്രമുള്ള ഒരു ലോകം. എന്തോ ഒരു തടവറയിലകപ്പെട്ടതു പോലെ. ഓപ്പറേഷന്‍ തീയേറ്ററിന്റെയും സര്‍ജിക്കല്‍ വാര്‍ഡിന്റെയുമെല്ലാം അരികില്‍ നിന്ന് ഇറങ്ങിയോടാന്‍ തോന്നി.

"രാജേ.." ശരത്തിന്റെ വിളി എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി. "വാ, സമയമിത്രയും ആയില്ലേ? നമക്കു വല്ലതും കഴിക്കാം. നമ്മള്‍ ഇപ്പോ ഇവിടെ നിന്നിട്ട്‌ ഒരു കാര്യവുമില്ല."

പുറത്തു പോയി ദോശ കഴിച്ചു. വിനോദേട്ടനു നല്ല ക്ഷീണമുണ്ടായിരുന്നെന്നു തോന്നുന്നു. മൂപ്പര്‍ രണ്ടു ദോശ കഴിച്ചു. സ്ട്രെസ്സിന്റെയും ഡ്രൈവിങ്ങിന്റെയുമായിരിക്കണം ആ മുഖം ആകെ ഇരുണ്ടിരുന്നു. ഇടയ്ക്ക്‌ ഒന്നു രണ്ടു തവണ ബിന്‍സിയെ വിളിച്ചു. നാളെ രാവിലെ വരാമെന്നു പലതവണ വാഗ്ദാനം ചെയ്തു.

പ്രദീപ്‌ വീണ്ടും വിനോദേട്ടനെ വിളിച്ചു. "ഡാ, നിന്നേ നിര്‍ബ്ബന്ധിക്കുവാണെന്നു കരുതരുത്‌. നീ ഇന്നൊന്നു അവിടെ നിക്കണം. അറ്റ്‌ ലീസ്റ്റ്‌. ... എനിക്കു വേണ്ടി.. എനിക്കറിയാം.. അവള്‍.. അവള്‍ എന്റെ കല്യാണത്തിനു പുറപ്പെടുവാരുന്നെടാ.. റെയില്‍വേ സ്റ്റേഷനിലേക്കു വരുന്ന വഴിയാ... കല്യാണക്കുറീലെ നമ്പരുകണ്ടാ ആരോ എന്നെ...." അങ്ങേത്തലയ്ക്കല്‍ പ്രദീപിന്റെ സ്വരം മുറിഞ്ഞു. വിനോദ്‌ എന്തെല്ലാമോ പറഞ്ഞാശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

കുറെനേരം കഴിഞ്ഞപ്പോള്‍ എനിക്കും വന്നു പ്രദീപിന്റെ വിളി- "രാജെ, നിന്നോടെന്താ പറയെണ്ടതെന്നറിയില്ല. അവിടെ ഉണ്ടാവണം, ഏതുകാര്യത്തിനും... കല്യാണത്തിനു വരുന്നതിലും എനിക്കു സന്തോഷം അവിടെ നിങ്ങളു രണ്ടാളും.... പിന്നെ എനിക്ക്‌ വിനോദിനെ നിര്‍ബ്ബന്ധിക്കാന്‍ പറ്റില്ലല്ലോ..."

"ഹെയ്‌.. പ്രദീപ്‌ മാഷേ, ടെന്‍ഷനാകാതെ, ഞങ്ങളൊക്കെയില്ലെ ഇവിടെ.. മാഷ്‌ സന്തോഷമായിട്ടിരി, നാളത്തെ ദിവസത്തിന്റെ മൂഡു കളയാതെ.." ഞാന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ച് കുഴഞ്ഞു.

തെരുവുവിളക്കുകളുടെ മഞ്ഞവെളിച്ചത്തില്‍ മുറ്റത്ത്‌ പാര്‍ക്കുചെയ്തിരുന്ന വാഹനങ്ങള്‍ക്കരികെ ഞാന്‍ വെറുതെ നിന്നു. ശരത്‌ അരികെ വന്നു.

"എന്നാലേ, നിങ്ങളു വിശ്രമിച്ചോളുട്ടോ. ന്തെങ്കിലും ആവശ്യണ്ടായാ ഞാന്‍ വിളിക്കാം. ഇത്രടം വരെ വണ്ടിയാത്ര ചെയ്തു വന്നതല്ലേ?"

വിനോദേട്ടനും വണ്ടിക്കുള്ളില്‍ ഉണ്ടായിരുന്നു. മുന്‍സീറ്റ്‌ ചെരിച്ചു വെച്ച്‌ ഞാനും പതുക്കെ ഒന്നു ചാഞ്ഞു. വെളുപ്പിനെ ഒരു രണ്ടു മണിയായിക്കാണും, ശരത്‌ ഹോസ്പിറ്റലിനുള്ളില്‍ നിന്നും വിളിച്ചു.

"ഓപ്പറേഷന്‍ കഴിഞ്ഞു, ഇപ്പോ പുറത്തേക്കു കൊണ്ട്വരും..!!"

കാറില്‍ നിന്നും ഇറങ്ങി ഞങ്ങളിരുവരും അകത്തേക്കോടി. ചീഫ്‌ സര്‍ജന്‍ പുറത്തു വന്നു .ഉദ്വേഗത്തോടെ നിന്ന ഞങ്ങളെ നോക്കി "ഉത്തരവാദിത്വപ്പെട്ട രണ്ടു പേര്‍ എന്റെ മുറീലോട്ടു വരണം, പത്തുമിനിട്ടു കഴിഞ്ഞ്‌..."

മറ്റു ഡോക്ടര്‍മാരുമായി എന്തോ സംസാരിച്ച്‌ വെളുത്ത ഇടനാഴിയിലൂടെ വെള്ളക്കോട്ടിട്ട ആ സംഘം നടന്നുനീങ്ങി. തീയേറ്ററിന്റെ വാതില്‍ തുറക്കപ്പെട്ടു. ഒരു സ്ട്രെച്ചര്‍ സാവധാനം പുറത്തേക്കു വന്നു.

എന്നിട്ടെന്തായി?

Friday, March 13, 2009

കല്യാണം കൂടാനായി...

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-10

തുടക്കം
കഴിഞ്ഞ കഥ

"തേയ്‌, ഞാനേ.. ഒരു മൂന്നരയൊക്കെ ആകുമ്പോളെ ഇറങ്ങത്തൊള്ളൂ... പോരെ?" വിനോദിനോട്‌ ഞാന്‍ ഫോണില്‍.

"ആ... മതി മതി! നമക്കേ, ഒരു നാലാകുമ്പോളേക്കും അവിടുന്ന് സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ പറ്റില്ലേ?"

"ഓ. അതിനെന്താ. ഞാന്‍ ഏതാണ്ട്‌ റെഡിയായിക്കഴിഞ്ഞു. നേരെ എന്റെ ജംങ്ങ്‌ഷനില്‍ വന്നാ മതി. ഹൊസൂര്‍ റോഡില്‍ തന്നെ വെയിറ്റ്‌ ചെയ്തോ, ഞാന്‍ അങ്ങോട്ടു വന്നോളാം..."

"ഓകെ. ഒരു മൂന്നേമുക്കാലുകഴിയുമ്പോളേക്കും ഞാന്‍ അങ്ങെത്താം."

"അപ്പൊ ശരി, പറഞ്ഞപോലെ. ഞാനിപ്പോത്തന്നെ ഇറങ്ങി."

പ്രദീപിന്റെ കല്യാണമാണ്‌ നാളെ. ബാംഗ്ലൂരില്‍ നിന്ന് പ്രത്യേക ക്ഷണിതാക്കള്‍ വിനോദേട്ടനും ഞാനും. ഞായറാഴ്ചയാണ്‌ കല്യാണം എന്നതിനാല്‍ ശനിയാഴ്ച രാവിലെ വീട്ടിലെത്തി വൈകിട്ടു പ്രദീപിന്റെ വീട്ടിലേക്കു ചെല്ലാം. വരന്റെ പാര്‍ട്ടിയോടൊപ്പം പുറപ്പെട്ട്‌ കല്യാണത്തില്‍ സംബന്ധിക്കാം, എറണാകുളത്തു വന്ന് അവിടെനിന്നു ബസ്സിനു ബാംഗ്ലൂരിലേക്കും എന്നതാണു പ്ലാന്‍.

അങ്ങനെയിരിക്കേയാണു വിനോദേട്ടന്‍ വിളിക്കുന്നത്‌. മൂപ്പരു നേരത്തെ, അതായതു വെള്ളിയാഴ്ചയ്ക്കു മുന്നേതന്നെ നാട്ടില്‍ പോകാനിരുന്നതായിരുന്നു. ഭാര്യയുടെ പ്രസവത്തീയതി അടുത്തതിനാല്‍ ഒരാഴ്ച്ച ലീവെടുത്താണു പോക്ക്‌. പക്ഷേ ജോലി സംബന്ധമായ അത്യാവശ്യം കാരണം ശനിയാഴ്ചയും കൂടി ഓഫീസില്‍ പോകേണ്ടിവരുമെന്നു മനസ്സിലായതോടെ എന്നോടും കൂടി ഒപ്പം കൂടാന്‍, അതായത്‌ ശനിയാഴ്ച പോകാമെന്നു നിര്‍ദ്ദേശിച്ചു. വീട്ടില്‍ പോകാതെ നേരെ വിനോദേട്ടന്റെ വീട്ടില്‍ പാതിരാ കഴിയുന്ന നേരത്ത്‌ ചെന്ന് ഉറങ്ങി രാവിലെ ഫ്രഷായി നേരെ കല്യാണവീട്ടിലേക്ക്‌. ഭാഗ്യത്തിനു പുള്ളിക്കാരന്റെ ഔദ്യോഗിക പരിപാടികള്‍ ഉച്ചകഴിഞ്ഞപ്പോഴേക്കും തീര്‍ന്നതിനാല്‍ സന്ധ്യയ്ക്കുമുന്‍പുതന്നെ യാത്ര തിരിക്കാമെന്നായി.

മൂന്നേമുക്കാല്‍ കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ മെയിന്‍ റോഡില്‍ ചെന്നു നിന്നു. അല്‍പം കഴിഞ്ഞപ്പോള്‍ കാള്‍ വന്നു:

"അതേയ്‌, വിനോദേട്ടാ, ഞാന്‍ ആ നീല ഗ്ലാസിട്ട ആ ബില്‍ഡിങ്ങില്ലേ? അതിന്റെ മുന്നിലുണ്ട്‌."

"ഓകെ.!"

കറുത്ത സ്വിഫ്റ്റ്‌ എന്റെ അരികില്‍ വന്നു നിന്നു.

"ബാഗ്‌ പൊറകിലത്തെ സീറ്റില്‍ വെച്ചോ രാജേ..!"

"ശെരി ശെരി." പിന്‍ഡോര്‍ തുറന്ന് ബാഗ്‌ സീറ്റില്‍ വെച്ചു. വിനോദേട്ടന്റെ രണ്ടു ബാഗുകള്‍ അവിടെ നേരത്തെ തന്നെയുണ്ട്‌. ഞാന്‍ കയറിയ ഉടനെ പുള്ളി ചോദിച്ചു-

"അപ്പോ വിട്ടേക്കാം?"

"ഓകെ."

"വന്നിട്ട്‌ ഒത്തിരി നേരമായാരുന്നോ?"

"ഏയ്‌, ഇല്ല. ഒരഞ്ചു മിനിറ്റ്‌. പിന്നെ, എന്താരുന്നു ഓഫീസില്‍ ഇന്ന്‌?"

"അയ്യോ, ഒന്നും പറയണ്ട. ഞാന്‍ അടുത്താഴ്ച ലീവല്ലേ. അപ്പോ സെര്‍വര്‍ അഡ്മിനിസ്റ്റ്രേഷന്റെ കാര്യങ്ങളൊക്കെ പറഞ്ഞേല്‍പ്പിക്കാന്‍ നിന്നതാ. അതൊരു പുലിവാലായാരുന്നു. ഞാന്‍ ഈ സംഗതിയെല്ലാം കാലേകൂട്ടി ഞങ്ങടെ ടീമിലുള്ള ഒരു പെണ്ണിനെ പഠിപ്പിച്ചു വെച്ചിരുന്നതാ. നമ്മടെ സമയം! ഇന്നലെ ആ പെണ്ണു ബാത്രൂമില്‍ തെന്നി വീണു കാലിനു പൊട്ടല്‍. വേറെ ഒരുത്തനുണ്ടായിരുനതു ലീവ്‌. പിന്നെ ഇന്നവനെ വിളിച്ചു വരുത്തി അത്യാവശ്യം കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. ഈ നേരമായപ്പോഴേക്കും ഇങ്ങെത്താന്‍ കഴിഞ്ഞതു ഭാഗ്യം!"

"അതു ശരി.."

"മാത്രോമല്ല, ഞാന്‍ അവിടെ ചെന്നിട്ട്‌ ബിന്‍സീനെ ആശുപത്രീല്‍ അഡ്മിറ്റ്‌ ചെയ്യാനാ ഇരുന്നത്‌. ചൊവ്വാഴ്ചയാ ഡേറ്റ്‌ പറഞ്ഞിരിക്കുന്നത്‌, എന്നാ ശനിയാഴ്ച തന്നെ അഡ്മിറ്റ്‌ ചെയ്യാംന്നുങ്കരുതി ഇരിക്കുവാരുന്നു. കുഴപ്പമില്ല, വീട്ടുകാര്‍ നോക്കിക്കോളും. പിന്നെ കല്യാണത്തിനു പോകുന്നതിനു മുന്നേ നമുക്കൊന്നു കേറി കണ്ടേച്ചും പോകാം."

"തീര്‍ച്ചയായും."

"ഈ വേഷം കൊള്ളാമല്ലോ? ടീ ഷര്‍ട്ടും ബെര്‍മുഡയും. സായിപ്പാന്നോ?"

"പൊന്നുമോനെ, ഞാന്‍ ലോങ്ങ്ട്രിപ്പിലെല്ലാം ഇതാണിടാറ്‌. ചുമ്മാ പാന്റ്സിലും ജീന്‍സിലും കേറിയിരുന്നു പുഴുങ്ങി ഉറക്കമിളച്ചിരുന്നു ഡ്രൈവു ചെയ്യുന്നതെന്തിനാ? ഇതാവുമ്പോ കംഫര്‍ട്ടബിളല്ലേ?"

"ഉം.. രണ്ടെണ്ണം അടിക്കുന്നില്ലേ, അതോ ഇപ്പോത്തന്നെ അടിച്ചിട്ടുണ്ടോ?"

"ഹേയ്‌.. ഇല്ലേയില്ല. ഡ്രൈവുചെയ്യുമ്പോള്‍ മദ്യം അടുപ്പിക്കത്തില്ല. അതൊക്കെ അതിന്റേതായ സമയത്ത്‌."

"അതു നല്ല കാര്യം തന്നെ."

ഞങ്ങളങ്ങനെ മിണ്ടീം പറഞ്ഞും യാത്ര തുടര്‍ന്നു. ബാംഗ്ലൂരു മുതല്‍ പൊന്‍കുന്നം വരെ മൂപ്പരു തന്നെ വണ്ടി ഓടിക്കണമല്ലോ എന്നു ചിന്തിച്ചപ്പോള്‍ ഡ്രൈവിങ്ങ്‌ അറിയാത്തതില്‍ എനിക്കു ലജ്ജ തോന്നി.

"എങ്ങനെ ഇത്രേം ദൂരം ഒറ്റയ്ക്കു വണ്ടിയോടിക്കും?"

"ഒറ്റയ്ക്കല്ല്ലല്ലോ. നീയില്ലേ."

"അതല്ല മാഷെ, ഒന്നു കൈമാറി ഓടിക്കണമെന്നു വെച്ചാല്‍ ആരുമില്ലല്ലോന്ന്!"

"ഓ.. അതൊരു വിഷയമല്ല മോനെ. ഉറക്കം വരാത്തിടത്തോളം ഞാന്‍ എത്ര കിലോമീറ്റര്‍ വേണേലും വണ്ടിയോടിക്കാം. നല്ല റോഡും നിര്‍ത്താതെ പാട്ടും ഉണ്ടായാ മതി. ഞാന്‍ പോകുന്ന സമയത്ത്‌ മിക്കവാറും ഇടയ്ക്കു നിര്‍ത്തിയിട്ട്‌ ഒന്നു രണ്ടു മണിക്കൂറൊക്കെ ഉറങ്ങിയിട്ടാ പോകാറ്‌. ഹം... ഇപ്പോ നാലു മണിയായില്ലേ. നമുക്ക്‌ ഒരു പത്തു പതിനൊന്നു മണിക്കൂര്‍ എസ്റ്റിമേറ്റ്‌ ചെയ്യാം. മൂന്നു മണിക്കു നമ്മള്‍ വീട്ടില്‍ ചെല്ലും! ഒരു നാലു മണിക്കൂര്‍ ഉറങ്ങി എട്ടു മണിയാകുമ്പോളേക്കും നമുക്ക്‌ വീട്ടീന്നെറങ്ങാം. പിന്നെ പെട്ടെന്നൊന്നു ആശൂത്രീലും പോയി ഒന്‍പതാകുമ്പോ പ്രദീപിന്റെ വീട്ടിലും ചെല്ലാം. പോരേ?"

"പിന്നെന്താ? വെല്‍ പ്ലാന്‍ഡ്‌ ആണല്ലോ?" ഞാന്‍ വിനോദേട്ടനെ ഒന്നു പൊക്കി.

"ആകാതെ പറ്റുമോ, രായപ്പാ..!"

ചന്ദാപുര എത്തിയപ്പോള്‍ ഒന്നു നിര്‍ത്തി.

"ഡാ, നിനക്കു ബിയര്‍ വേണോ?" വിനോദേട്ടന്റെ ചോദ്യം.

"ഏയ്‌ വേണ്ട." ഞാന്‍ നിഷേധിച്ചു.

"എടാ, വാങ്ങിച്ചു കഴിക്കുന്നേ കഴിച്ചോ. എന്നെ നോക്കണ്ട, കേട്ടോ? നീ ചുമ്മാ ബോറടിച്ചിരിക്കുവല്ലേ. പിന്നെ ബിയറടിച്ചിട്ട്‌ കാറിന്റെ ഗ്ലാസ്‌ താഴ്ത്തിയിട്ടിട്ട്‌ കാറ്റുകൊണ്ടിരുന്നു യാത്ര ചെയ്യുന്നതിന്റെ സുഖം എന്താണെന്നു ചെക്ക്‌ ചെയ്യുകേം ചെയ്യാം."

ഞാന്‍ ശങ്കിച്ചു നിന്നു.

"ചെന്നു മേടീരെടാ. ദേ, അവിടെ, ഉം.. ദേ ഞാനും വരാം!"

രണ്ടുകുപ്പി മരച്ച പൊന്മാന്‍ ശക്തന്‍(കിങ്ങ്‌ഫിഷര്‍ സ്ട്രോങ്ങ്‌) വാങ്ങി.

ഇതിനിടെ വിനോദേട്ടന്റെ വീട്ടില്‍ നിന്നു വിളിച്ചു. ബിന്‍സിയെ അഡ്മിറ്റ്‌ ചെയ്തെന്ന് അറിയിക്കാനായിരുന്നു. വിനോദേട്ടന്‍ ഒരു ചായകുടി ഒക്കെ കഴിഞ്ഞ്‌ ഉഷാറായി വീണ്ടും വണ്ടിയെടുത്തു. സ്വിഫ്റ്റ്‌ പതുക്കെ വേഗമാര്‍ജ്ജിച്ചു തുടങ്ങി. ഞാനും റോഡിലേക്കും ഇടയ്ക്കെല്ലാം വിനോദേട്ടന്റെ ആസ്വദിച്ചുള്ള ഡ്രൈവിങ്ങിലേക്കും ശ്രദ്ധിച്ചുകൊണ്ടിരുന്നു. അച്ഛനാകാന്‍ പോകുന്നതിലുള്ള ഉത്സാഹം വിനോദേട്ടന്റെ മുഖത്തു തെളിഞ്ഞു നിന്നിരുന്നു. ഇടയ്ക്ക്‌ ഒരു താരാട്ടു പാട്ട്‌ കേട്ടപ്പോള്‍ ആ പാട്ട്‌ പഠിച്ചുവെച്ചോളാന്‍ ഞാന്‍ മൂപ്പരോട്‌ പറഞ്ഞു.

"പഠിക്കേണ്ടകാര്യമില്ല. ഇതെനിക്കറിയാമെടാ, ഇതു ഞാന്‍ ബിന്‍സിയെ പാടിക്കേള്‍പ്പിക്കാറുള്ളതാ!"

ബിയറിന്റെ തണുപ്പ്‌ പയ്യെപ്പയ്യെ ഉള്ളു കുളിര്‍പ്പിച്ചു.

*** *** ***

"പ്രദീപേ, കാര്‍ ഡെക്കറേഷനു വണ്ടി എപ്പഴത്തേക്കാ എത്തിക്കണ്ടെ?"

"എന്നതാ ആന്റീ, കേട്ടില്ല.." സിറ്റൗട്ടില്‍ സംസാരിച്ചിരുന്നവരുടെ ഇടയില്‍ നിന്നും പ്രദീപ്‌ വാതില്‍ക്കലേക്കു നോക്കി.

"വണ്ടി ഡെക്കറേഷന്‍ എപ്പളാന്ന്?"

"ഏഴുമണിക്ക്‌ മുന്നേ ചെല്ലാനാ പറഞ്ഞേക്കുന്നെ. സജിയെയോ അനിലിനെയോ വിടാം." പ്രദീപ്‌ ഉറക്കെ പറഞ്ഞു. കസിന്മാരാണ്‌ അനിലും സജിയും. ഇരുവരും പന്തലില്‍ കല്യാണഒരുക്കങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നു.

ഹാളിലൂടെ ഓടിക്കളിച്ചു ബഹളം വെയ്ക്കുന്ന കുട്ടികളോട്‌ "ആ മിറ്റത്തെങ്ങാനും പോയി കളിക്ക്‌ പിള്ളാരെ" എന്ന് ശാസിച്ചും "അനിലോ സജിയോ ആരേലും പൊക്കോളും ചേച്ചീ.." എന്ന് ആരോടോ വിളിച്ചു പറഞ്ഞും ആന്റി അകത്തേക്കുപോയി.

"ആരാടാ നാളത്തെ നിന്റെ ഡ്രൈവര്‍?" കൂടിയിരുന്ന അമ്മാവന്മാരിലൊരാള്‍ ചോദിച്ചു.

"അനിലും സജീം കൂടിയാ മല്‍സരം. രണ്ടുപേരില്‍ ഇന്നു രാത്രീലത്തെ ഗുലാന്‍പെരിശില്‍ ജയിക്കുന്നയാള്‍ക്ക്‌ നാളെ സ്റ്റിയറിങ്ങ്‌..!" -പ്രദീപ്‌.

"അതു ന്യായമായ മല്‍സരം. ഗുലാന്‍പെരിശെങ്ങനെയാന്നോ ആവോ, എന്നാലും ഡ്രൈവിങ്ങില്‍ അനില്‍ മിടുക്കനാ!" ഇളയമ്മാവന്റെ വക അനിലിനു ബൊക്കെ.

രാജേന്ദ്രന്‍ ചേട്ടന്‍ ഏറ്റുപിടിച്ചു - "അതു പിന്നെ ഇന്നാള്‌ കൊച്ചുമോളടെ കുഞ്ഞിനേം കൊണ്ട്‌ ആശൂത്രീപോയപ്പോ കണ്ടതല്ലായോ? ആ രാത്രീല്‌ എത്ര തഴക്കത്തോടെയാ അവനാ ജീപ്പ്‌..."

ഫോണ്‍ പോക്കറ്റില്‍ കിടന്ന്‌ ചിലച്ചു. പരിചയമില്ലാത്ത നമ്പര്‍. വെടിവട്ടത്തില്‍ നിന്ന് മാറിനിന്ന് സംസാരിക്കാനായി പയ്യെ എഴുന്നേറ്റപ്പോള്‍ 'ഒരുക്കങ്ങളെത്രയായി എന്നെറിയാനുള്ള വിളിയാണോടാ?' എന്നു കുസൃതി നിറഞ്ഞ ഒരന്വേഷണം പിന്നാലെ വന്നു. അല്ലെന്ന് ആംഗ്യം കാണിച്ച്‌ പ്രദീപ്‌ ഫോണെടുത്തു.

"ഹലോ.."

"....."

"അതെ പ്രദീപാണ്‌, ആരാ വിളിക്കുന്നത്‌?"

"................."

"ഉവ്വ്‌. യാ....ഐ നോ.. മൈ ഫ്രണ്ട്‌..!!"

"................"

"ഓ.. വാട്‌..? വ്‌..വെന്‍ .....? വിച്‌ ഹോസ്പിറ്റല്‍ ഇസ്‌ ദിസ്‌..?"

"......................................."

"ഓഹ്‌.. ഗോഡ്‌..! ഹൗ ഇസ്‌ ദ്‌ കണ്ടിഷന്‍ നൗ? "

"....................."

"ഓഹ്‌..അന്‍ഡ്‌ വാട്‌ എബൗട്‌ ദ്‌ അദര്‍ പെഴ്സണ്‍?"

"...."

"ഓ..ഓകെ."

"........................."

"യാഹ്‌, ഐ നോ. ഐവില്‍ മേക്‌ ദ്‌ അറേഞ്ജ്മെന്റ്‌സ്‌... ഓകെ. എനിതിങ്ങ്‌ അര്‍ജന്റ്‌ പ്ലീസ്‌ കാള്‍ മീ ഓകെ?"

"...."

"ഓകെ.. താങ്ക്സ്‌ ഫോര്‍ ഇന്‍ഫോമിങ്ങ്‌..."


നിന്ന നില്‍പില്‍ പ്രദീപ്‌ വെട്ടിവിയര്‍ത്തു. പന്തലില്‍ കൂടിയിരുന്നവര്‍ ആരും വാചകമടിയുടെ ബഹളത്തില്‍ അങ്ങോട്ടു ശ്രദ്ധിച്ചില്ല. ഒരു ഞൊടി ശങ്കിച്ചു നിന്ന ശേഷം പ്രദീപ്‌ ഫോണെടുത്ത്‌ തിടുക്കത്തില്‍ ഡയല്‍ ചെയ്തു.

Tuesday, March 10, 2009

വിനോദകാണ്ഡം

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-9

തുടക്കം
കഴിഞ്ഞ കഥ

നേരം മൂന്നേകാല്‍.

“എന്തൊരു ചൂട്” ബെഡ്ഡിലേക്കു മറിയുമ്പോള്‍ മനസ്സിലോര്‍ത്തു. ഇന്നലെ വൈകിട്ട് ഓഫീസില്‍ നിന്നും വന്നപ്പോള്‍ മുതല്‍ നിര്‍ത്താതെ കറങ്ങുന്ന ഫാന്‍ ആണ്. ഈ വര്‍ഷം ഉഷ്ണം നേരത്തെയാണെന്നു തോന്നുന്നു.

ടെറസ്സില്‍ അലക്കി വിരിച്ച തുണി ഇതിനകം ഉണങ്ങിക്കാണും. പിന്നെ എടുക്കാം. നാട്ടില്‍ പോയിട്ടു വരുന്നതിന്റെ പിറ്റേ വാരാന്ത്യങ്ങളെല്ലാം ഇങ്ങനെയാണ്. മുറി വൃത്തിയാക്കലും തുണിയലക്കും ശനി-ഞായര്‍ ദിവസങ്ങളിലെ പകലുറക്കവും ഒക്കെ കഴിഞ്ഞയാഴ്ചത്തെ കുടിശിഖ കാണുമല്ലോ.

ഊണിനു സാമ്പാറും പയറുതോരനും ആയിരുന്നു. ശാപ്പാടു കഴിഞ്ഞ് ഒന്നുറങ്ങണമെന്ന് ഓര്‍ത്തതാണ്. കമ്പ്യൂട്ടറിന്റെ പാതിയടഞ്ഞ ലിഡ് ഉയര്‍ത്തി, അതിനെ ഉണര്‍ത്തി. രവീന്ദ്രന്‍ മാഷിന്റെ പാട്ടുകള്‍ ഒരു റൌണ്ട് കറങ്ങി പ്ലേലിസ്റ്റിന്റെ താഴെവന്നു നില്‍ക്കുന്നു. ഡൌണ്‍ലോഡ് ചെയ്യാനിട്ടിരുന്ന ഫയലുകള്‍ തീര്‍ന്നിരുന്നു. പുതിയ മെയിലൊന്നും ഇല്ല. ആരൊക്കെയോ ചാറ്റില്‍ ചെമപ്പും പച്ചയും കാട്ടി നില്‍ക്കുന്നു. പെട്ടെന്നു തന്നെ ചാറ്റില്‍ നിന്നും ലോഗൌട് ചെയ്തു. ചാറ്റാന്‍ ഒരു മൂഡില്ല. പെട്ടെന്നോര്‍ത്തപ്പോള്‍ കഴിഞ്ഞദിവസം കണ്ട രണ്ട് ജോലിപ്പരസ്യത്തിന്റെ ലിങ്കുകള്‍ സുഹൃത്തിനയച്ചു. അതിന്റെ സ്റ്റഡിമെറ്റീരിയല്‍ കയ്യിലുണ്ടായിരുന്നതും അയച്ചു കൊടുത്തു. വൈകിട്ടെങ്ങാനും വിളിച്ചും കൂടി പറഞ്ഞേക്കാം. അല്ലെങ്കില്‍ ചിലപ്പോ ശ്രദ്ധിച്ചെന്നു വരില്ല. പതുക്കെ ഒന്നു മയങ്ങാം എന്നു കരുതി കമ്പ്യൂട്ടര്‍ മടക്കി വെച്ചപ്പോള്‍ ഫോണ്‍ അടിക്കുന്നു.

ദാരപ്പാ എന്നൊരു ആകാംക്ഷയോടെ എടുത്തു നോക്കി.

"Vinod Bglr"

"ഹലോ!”

“ഹലോ രാജല്ലേ?”

“അതെ.. എന്തുണ്ട് വിനോദേട്ടാ വാര്‍ത്തകള്‍?”

“ആ.. അപ്പോ, മനസ്സിലായി അല്ലെ? എന്തു വാര്‍ത്ത? സുഖം തന്നെ. എവിടാ ഇപ്പോ?”

“ഞാന്‍ റൂമില്‍ തന്നെയുണ്ട്, ഊണൊക്കെ കഴിഞ്ഞ് ചുമ്മായിരിക്കുന്നു. മാഷെവിടാ?”

“ഞാന്‍ വീട്ടില്‍ തന്നെ. ഇപ്പോ പ്രദീപ് വിളിച്ചാരുന്നു. രാജിന്റെ കാര്യം പറഞ്ഞു. അപ്പോ വെറുതെ വിളിച്ചതാ. എന്താ പരിപാടികളൊന്നുമില്ലേ ശനിയാഴ്ചയായിക്കൊണ്ട്?”

“ഓ.. യെന്നാ പരിപാടി? വെറുതെയിങ്ങനെ. വൈകിട്ട് ചിലപ്പോ സിറ്റിക്കൊന്നിറങ്ങും. അത്യാവശ്യമൊന്നുമില്ല. ചിലപ്പോ..”

“എന്നാപ്പിന്നെ ഇങ്ങോട്ടു പോരുന്നോ? ഞാന്‍ ഇവിടെ തന്നേയേ ഉള്ളൂ. നമ്മക്കൊന്നു കാണുവേം ചെയ്യാം. രാജെന്നെ കാണാനിരിക്കുവാന്നു പ്രദീപ് പറഞ്ഞാരുന്നു..”

ഞാനല്പം കണ്‍ഫ്യൂഷനിലായി. പോകണോ വേണ്ടയോ? പോണം. പക്ഷേ, ഇന്നു തന്നെ, ഇപ്പൊ തന്നെ പോകണോ?

“എന്താ ആലോചിക്കുന്നെ? വേറേ എന്തേലും പ്രോഗ്രാം ഉണ്ടേ വരണമെന്നില്ല. ..”

“ഞാന്‍ വരാം. എനിക്കു പ്രോഗ്രാമൊന്നുമില്ല.”

“വണ്ടിയുണ്ടോ? അതോ ബസ്സിനാണോ വരുന്നത്?”

“ബസ്സിലാ വരുന്നത്.”

“എന്നാ ഞാന്‍ സില്‍ക് ബോര്‍ഡില്‍ വന്നു നിക്കാം. എനിക്കു ഉടനെ ബൊമ്മനഹള്ളി വരെ വരേണ്ട ഒരു കാര്യമുണ്ട്.”

“...ആ.. ഹ്മ്... ഓകെ. എങ്കില്‍ ഞാന്‍ അവിടെ കാണാം. ഞാന്‍ പെട്ടെന്നിറങ്ങാം. അവിടെ വന്നിട്ടു വിളിക്കാം. പരമാവധി അര മണിക്കൂര്‍.”

*** *** ***

പറഞ്ഞസ്ഥലത്തു തന്നെ വിനോദെത്തി. എന്റെ കുറ്റിനാട്ടിയ നില്പു കണ്ടാല്ത്തന്നെ അറിയാം ഞാനാരെയോ കാത്തു നില്‍ക്കുവാണെന്ന്. എന്റെയടുത്ത് വണ്ടി നിര്‍ത്തിയിട്ട് ചോദിച്ചു:

“രാജ്...?”

“അതെ.”

“കേറ്.”

“പിന്നെ എന്നാ ഒണ്ട്?” അതായിരുന്നു വിനോദിന്റെ ആദ്യചോദ്യം. പിന്നെപ്പിന്നെ വീട്, വീട്ടുകാര്‍, ജോലി, ബാംഗ്ലൂര്‍ ജീവിതം, സാമ്പത്തിക മാന്ദ്യം, പ്രദീപ് അങ്ങനെ കുറെ കാര്യങ്ങള്‍.

വളരെ അനായാസം ഇടപെടുന്ന ഒരു മനുഷ്യന്‍. എന്നെ ആദ്യം കാണുകയായിരുന്നെങ്കിലും അങ്ങനെ ഒരു തോന്നലേ ഇല്ല മൂപ്പരുടെ ഇടപെടാലിറ്റിയില്‍. ഞാനാണെങ്കില്‍ ഒന്നു കംഫര്‍ട്ടബിളാവാന്‍ തന്നെ നല്ല നേരമെടുക്കും. ഞാന്‍ ഇമ്പ്രെസ്സ്ഡ്!

ജയനഗറിലെ വിനോദിന്റെ വാടകവീട്. ഒരു ബെഡ്‌റൂം, ഒരു ഹാള്‍, അടുക്കള. രണ്ടായി തിരിച്ചിരിക്കുന്നതുകൊണ്ട് ഒരു ബെഡ്‌റൂം കൂടിയുള്ളതു പോലെ തോന്നി. അത്യാവശ്യം ഫര്‍ണിച്ചറെല്ലാം ഉണ്ട്. അകത്തേക്കു കടന്നതും വിനോദെന്നോട് ഇരിക്കാന്‍ പറഞ്ഞു. അതെനിക്കു വളരെ ഫോര്‍മല്‍ ആയിത്തോന്നി. അപ്പോഴാണ് മൂപ്പര്‍ പറയുന്നത് പുള്ളീടെ ഭാര്യ അവിടെയില്ലെന്ന്.

“പുള്ളിക്കാരി എന്തിയേ? ജോലിക്ക് പോയതാണോ?”

“അതെ. ഞാന്‍ കൊടുത്ത ഒരു ജോലിക്കു പോയതാ! പ്രസവത്തിനേ! നാട്ടില്‍ കൊണ്ടാക്കിയിട്ട് ഞാന്‍ ഇന്നു രാവിലെ ഇങ്ങു വന്നതേയുള്ളൂ. ശാപ്പാടു കഴിച്ച് കിടന്നുറങ്ങി. ഉച്ചകഴിഞ്ഞ് എഴുന്നേറ്റു. ഒറ്റയ്ക്കിരുന്നു ബോറടിച്ചപ്പോള്‍ രാജിനെ വിളിക്കാംന്നു കരുതി.”

ഒന്നുനിര്‍ത്തി വിനോദ് തുടര്‍ന്നു.

"പെട്ടെന്ന് ഒറ്റയ്ക്കായപോലെ ഒരു തോന്നല്‍! രണ്ടെണ്ണം അടിച്ചിട്ട്‌ ഒന്നു കിടന്നുറങ്ങാമെന്നു വെച്ചാലും ഒരു മൂഡില്ല. പെണ്ണുമ്പിള്ള പറഞ്ഞിട്ടാ പോയത്‌, ഞാനിവിടില്ലെന്നോര്‍ത്ത്‌ വെള്ളമടി ആഘോഷമാക്കിയേക്കരുതെന്ന്... അവള്‍ക്കു ശരിക്കും എന്നെ പേടിയുണ്ട്‌ അക്കാര്യത്തില്‍... ഹ.. ഹ്ഹ..!!"

"എന്നിട്ടെന്തു തീരുമാനിച്ചു? നാലെണ്ണമടിച്ച്‌ പോത്തുപോലെ കിടന്നു ഒന്നുറങ്ങിക്കൂടായിരുന്നോ? ക്ഷീണമൊക്കെ പമ്പ കടന്നേനേമല്ലോ? ഏഹ്‌?"

"കലിപ്പന്‍ അടിക്കാന്‍ ഒരു മൂഡില്ല രാജെ. മാത്രോമല്ല, സാധനം പോയി വാങ്ങിക്കൊണ്ടുവരുവേം വേണം. അത്ര ആവശ്യമില്ല. എന്നാ രണ്ടു ബിയര്‍ മരപ്പിച്ചത്‌ ഇരിപ്പുണ്ട്‌. ഞാന്‍ എടുത്തോണ്ടു വരാം."

നല്ലതുടക്കം തന്നെ. ഞാന്‍ മനസ്സിലോര്‍ത്തു. ആദ്യമായിട്ട്‌ ഒരു വീട്ടില്‍ വരുമ്പോള്‍ കുടിക്കുന്ന സംഗതി ബിയര്‍. ഇയാളൊരു മുഴുക്കുടിയന്‍ വല്ലോമാണോ? ആളെ കണ്ടാലങ്ങനെ ഒന്നും പറയില്ല. ചിലപ്പോള്‍ കള്ളനെ കണ്ടാല്‍ കള്ളനാണെന്നു തോന്നുകേയില്ലല്ലോ? തിരിച്ചും. അങ്ങനെ വല്ലോമായിരിക്കും...

"ദേ, ഇതേയുള്ളൂ." വിനോദേട്ടന്റെ സ്വരം എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി. വലതു കയ്യില്‍ രണ്ടു കുപ്പിയും ഇടതു കയ്യിലെ പ്ലേറ്റില്‍ കുറെ മിക്സ്ചറുമായി നായകന്‍ വന്നു. കുടിക്കബിള്‍സും തിന്നബിള്‍സും ടീപോയിന്മേല്‍ വച്ചു. കീചെയിന്‍ കൊണ്ട്‌ വെടിപ്പായി ബിയര്‍ തുറന്നു.

"എഡ്‌!"

ടിക്‌! "ചിയേഴ്സ്‌!" കുപ്പിക്ക്‌ മുടിഞ്ഞ തണുപ്പ്‌. ബിയര്‍ അകത്ത്‌ ഉറഞ്ഞാണോ കിടക്കുന്നത്‌?

"പ്രദീപിന്റെ ആകസ്മികസുഹൃത്തുമായുള്ള ആദ്യകൂടിക്കാഴ്ചയ്ക്ക്‌ ഈ ബിയര്‍ ഡെഡിക്കേറ്റ്‌ ചെയ്യുന്നു!"

റിമോട്ടെടുത്ത്‌ ടിവി ഓണ്‍ചെയ്തു. ഹോം തിയെറ്ററിലൂടെ ആംഖോം മെ തെരീ ഒഴുകിവന്നു. ഉഷ്ണം അത്ര കനത്തിട്ടില്ലെങ്കിലും ഈ അള്‍ട്രാചില്‍ഡ്‌ ബിയര്‍ ഒരു സുഖമാണ്‌. തൊണ്ട ചീത്തയാവാതിരുന്നാല്‍ മതിയായിരുന്നു.

"എന്തെങ്കിലും സംസാരിക്ക്‌ രാജെ... എന്താഡോ ആലോചിക്കുന്നത്‌? വൈകിട്ടു ഗേള്‍ഫ്രന്‍ഡിനെ കാണാന്‍ പോകുന്ന കാര്യമാണോ?"

ഇങ്ങേരു ചൂണ്ടയിടുവാണല്ലോ. "ഹേ..യ്‌". ഞാന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.

"എന്നോട്‌ പ്രദീപ്‌ പറയുവാ താന്‍ നല്ല ഒരു കമ്പനിയാണെന്ന്. എന്നാ കമ്പനി എന്നു ഞാന്‍ അവനോട്‌. കള്ളിനും കപ്പയ്ക്കും കത്തിക്കും കൂട്ടാവുന്ന കമ്പനിയാണെന്ന് അവന്‍! എന്നാലതൊന്നു കണ്ടേക്കാമല്ലോ എന്നു ഞാനും. പിന്നെ എന്റെ വീട്ടില്‍ വരുന്ന ആദ്യദിവസം തന്നെ എങ്ങനെ പാമ്പാക്കി വിടും എന്നോര്‍ത്താ ഇന്നു വേണ്ടെന്നു വെച്ചത്‌. അപ്പോ ഈ ബിയര്‍ വരാന്‍ പോകുന്ന പാര്‍ട്ടികളുടെ ഒരു ട്രെയിലര്‍ ഷോയാണെന്നു കൂട്ടിയാ മതി.!! കെട്ടോ!"

സംഗതി കുളമാകുമെന്ന് എനിക്കു തോന്നി. "അയ്യൊ..! ഞാന്‍ അത്ര വല്യ അടികാരനൊന്നുമല്ല. കഴിക്കും, അത്രേയുള്ളൂ. അല്ലാതെ വിനോദേട്ടനെപ്പോലെ എസ്റ്റാബ്ലിഷ്ഡ്‌ കുടിയനൊന്നുമല്ല." ഞാന്‍ നയം വ്യക്തമാക്കി. അല്ല, ഒരു ഫാള്‍സ്‌ ഇമേജ്‌ പതിയരുതല്ലോ.

"അത്‌ എന്തെങ്കിലുമാകട്ടേ. അതു എനിക്കു തന്നത്താന്‍ നിശ്ചയിക്കാന്‍ ഒരവസരം തരണേന്നേ ഞാന്‍ പറഞ്ഞൊള്ളൂ. അതിനു കുഴപ്പമില്ലല്ലോ? ഹ്‌.. ച്‌!!" ബിയറിന്റെ ഗ്യാസ്‌ ഒരേമ്പക്കമായി പുറത്തേക്ക്‌.

"ഓകെ. നമക്കു കാണാം."

"നിങ്ങള്‍ എത്ര തവണ കണ്ടു, നാട്ടില്‍ വെച്ച്‌? രണ്ടോ അതോ മൂന്നോ?" വിനോദേട്ടന്റെ കണ്ണുകള്‍ ചുരുങ്ങി എന്റെ മുഖത്തിനു നേരെ നിന്നു.

"മൂന്ന്." ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയെപ്പോലെ ഞാന്‍ മറുപടി നല്‍കി.

"ഹ്‌...മം..." നീട്ടിയൊന്നു മൂളി മൂപ്പര്‍ സോഫയിലേക്കൊന്നു ചാഞ്ഞു. അരമിനിറ്റ്‌ എന്തോ ആലോചിക്കുന്നതു പോലെ കിടന്നു. പിന്നെ നിവര്‍ന്നിരുന്ന് ബിയര്‍ ഒരു കവിള്‍ കൂടി അകത്താക്കി ഇങ്ങനെ ചോദിച്ചു-

"പ്രദീപുമായി ഇടപെട്ടു കഴിഞ്ഞപ്പോള്‍ രാജിനെന്തു തോന്നി?"
എന്നിട്ട്‌ ഉത്തരത്തിനായി കാതുകൂര്‍പ്പിച്ച്‌ കണ്ണുനട്ടിരുന്നു. ഇതെന്താ ഇങ്ങനൊരു ചോദ്യം എന്നു ഞാന്‍ അന്തം വിട്ടു.

"കൊള്ളാം. സിമ്പിള്‍ ഒരു മനുഷ്യന്‍." വിനോദേട്ടന്‍ പിന്മാറുന്നില്ല. ഞാന്‍ തുടര്‍ന്നു.

"എന്നോടു കുറെ കഥകളൊക്കെ പറഞ്ഞു. പണ്ടത്തെ ഒരു ലൈനും പുള്ളിക്കാരിയെ കല്യാണം വിളിക്കാന്‍ പോയതുമൊക്കെ. കുറെ കഷ്ടപ്പെട്ടിട്ടുണ്ട്‌ എന്നു തോന്നുന്നു. എന്തായാലും ഉറപ്പാണ്‌ - പുള്ളി ഇപ്പോ ജീവിതത്തില്‍ വളരെ സന്തോഷവാനാണ്‌."

“മുന്‍പ് അങ്ങനെയല്ലാത്ത ഒരു കാലമുണ്ടായിരുന്നു രാജേ. കഷ്ടപ്പാടിന്റെയും മന:സംഘര്‍ഷങ്ങളുടെയും ജീവിതസമരങ്ങളുടെയും ഒക്കെ ഒരു കാലം. പക്ഷേ, അവനുണ്ടല്ലോ, അവന്‍ ഒരു അപാര മനുഷ്യനാടാ. തീയില്‍ കുരുത്തതാ അവന്‍. അവനൊക്കെ ജീവിതത്തില്‍ പരാജയപ്പെട്ടാല്‍ പിന്നെ ആരു ജയിക്കാനാ?”
ബാക്കി..?

Sunday, March 08, 2009

ഒരു സുഹൃത്ത് ജനിച്ചു

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-8

തുടക്കം
കഴിഞ്ഞ കഥ

“ഇനി ബാംഗ്ലൂരേയ്ക്ക് എന്നാ?”

“ഞായറാഴ്ച തിരിക്കും. തിങ്കളാഴ്ച രാവിലെ പണിക്കു കേറണം.”

"എവിടുന്നാ ട്രെയിന്‍?”

“ട്രെയിനിനല്ല, കട്ടപ്പനേന്നു നേരിട്ട് ബസുണ്ട്. അതിനു പോകുന്നതാ എളുപ്പം.”

“ഓ, ശരി. ഞാനോര്‍ത്തു, ഇനി കോട്ടയത്തൂന്നോ എറണാകുളത്തൂന്നോ എങ്ങാനും ട്രെയിനിനാണു യാത്രയെങ്കില്‍ കാണാമല്ലോന്ന്‌.”

“കാണുന്നതിനെന്താ, ഞാന്‍ ഇനീം ഇതിലെയൊക്കെ വരാം. എന്തായാലും പ്രദീപ് പോണേനു മുന്‍പ് നമുക്ക് ഒന്നുകൂടി കൂടണം. പിന്നെ, ബാംഗ്ലൂരെ ആ കക്ഷിയെ എനിക്കുകൂടി ഒന്നു പരിചയപ്പെടുത്തി തരണം”

“വിനോദിനെയല്ലേ, അത് ഞാന്‍ അങ്ങോട്ടു പറയാനിരിക്കുകയായിരുന്നു. ഒരു കാര്യം ചെയ്യാം, ഞാന്‍ വിനോദിന്റെ നമ്പര്‍ തരാം. എന്നിട്ട് ഇടയ്ക്കു വിളിക്കുമ്പോല്‍ പറയാം. ഓക്കെ.?”

“മതി മതി, ധാരാളം മതി.”

പ്രദീപ് മൊബൈല്‍ എടുത്ത് വിനോദിന്റെ നമ്പരിനായി പരതി. “പണ്ടുകാലത്തായിരുന്നെങ്കില്‍ എനിക്കിങ്ങനെ നമ്പര്‍ കോണ്ടാക്റ്റ്സില്‍ പോയി നോക്കെണ്ടി വരത്തില്ലാരുന്നു. എന്റെ ആവശയ്ത്തിനുള്ള ഒരുമാതിരിപ്പെട്ട നമ്പരൊക്കെ എനിക്കു മന:പാഠമായിരുന്നു. ഈ സെല്ഫോണ്‍ ഉപയോഗം തുടങ്ങിയതില്‍ പിന്നെ നമ്പരൊന്നും ഓര്‍ത്തു വെയ്ക്കേണ്ട.... ആ ഇന്നാ, വിനോദിന്റെ നമ്പര്‍ നയന്‍-ഡബിള്‍-എയിറ്റ്-സിക്സ്.... ”

അപ്പോഴാണ്, മുന്‍പ് തോന്നിയ ഒരു കൌതുകം തുറന്നു ചോദിച്ചാലോ എന്നെനിക്കു തോന്നിയത്. തെല്ലു സങ്കോചത്തോടെയാണെങ്കിലും “അതേയ്, ഗള്‍ഫുകാരനൊക്കെയാണെങ്കിലും, ഇതെന്നാ ഈ നോകിയ 1108 കൊണ്ടുനടക്കുന്നത്? ഞാന്‍‌ നിങ്ങളുടെ കയ്യില്‍ ഒരു വമ്പന്‍ ഫോണാണു പ്രതീക്ഷിച്ചത്. അതോ ഇതു നാട്ടില്‍ വന്നപ്പോ തല്‍ക്കാലത്തേക്കു വാങ്ങിയതാണോ?”

പ്രദീപ് സുന്ദരമായൊന്നു ചിരിച്ചു. “എന്റെ പൊന്നു സുഹൃത്തേ, നമുക്കവിടെയും ഇവിടെയും ഒരൊറ്റ ഹാന്‍ഡ്സെറ്റേ ഉള്ളൂ. അക്കരെ കടന്ന് ആദ്യം വാങ്ങിയത് ഇതുപോലെ തന്നെ താണയിനം ഒരു സെറ്റായിരുന്നു. ഒരു 3315. ഏതാണ്ട് ഒന്നരക്കൊല്ലം മുന്പ് വരെ അതു തന്നെയായിരുന്നു കയ്യില്‍. ഒരു ദിവസം അതു സ്വിമ്മിങ് പൂളില്‍ വീണു. അതോടെ അതിന്റെ പണി പൂട്ടി. അന്നെല്ലാവരും പറഞ്ഞു- പോയി നല്ല ഒരു സെറ്റ് വാങ്ങാന്‍. എവടെ? ഞാന്‍ പോയി ഇതു വാ‍ങ്ങി. നമ്മടെ ഉദ്ദേശംന്നു വെച്ചാ ഇവടന്നു പറഞ്ഞാ അവടെ കേക്കണം, അവടന്നു പറഞ്ഞാ ഇവടെ കേക്കണം, പിന്നെ അത്യാവശ്യം എസ്സെമ്മെസ്സും. അല്ലതെ നമക്കു വാപ്പും ബ്ലൂടൂത്തും ജിപിആറെസ്സും ക്യാമറയുമൊന്നും മൊബൈലില്‍ വേണ്ടാ. ചുമ്മാ മൊബൈല്‍ അത്ര തന്നെ.”

മതിയായോ എന്നയര്‍ത്ഥത്തില്‍ എന്നെ ഒന്നിരുത്തി നോക്കിയിട്ട് തുടര്‍ന്നു: “പിന്നെ ഇവടെ വന്നപ്പോ ഒരു ലൈഫ്ടൈം കണക്ഷന്‍ ഞാനങ്ങെടുത്തു, പോകുമ്പോ വീട്ടിലേപ്പിച്ചിട്ടു പോകും..!”

“ഓകെ..” ബോദ്ധ്യപ്പെട്ടിരിക്കുന്നു. അതേസമയം ഞാനോര്‍ത്തു- അപ്പോപ്പിന്നെ ഈ സ്കൂളിലൊക്കെ പഠിക്കുന്ന പിള്ളേര്‍ എന്തിനാ പതിനഞ്ചും ഇരുപതും ഇരുപത്തയ്യായിരോം ഒക്കെ വിലയുള്ള സ്മാര്‍ട്ഫോണും കൊണ്ടു നടക്കുന്നത്?

“എന്നാ ശെരി നമ്മക്കെഴുന്നേക്കാം?” ബില്ലുകൊടുത്തു കഴിഞ്ഞപ്പോള്‍ ഉണ്ടായ ‘ഗ്യാപ്’ നിറയ്ക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു. കുറെ നേരമിരുന്നു കഥ പറഞ്ഞതിന്റെയും സൂപ്പര്‍ ശാപ്പാട് അടിച്ചതിന്റെയും ആലസ്യം കാരണം പെട്ടെന്നു എഴുന്നേക്കാന്‍ ശരീരത്തിനും മനസ്സിനും മടി. പോക്കുവെയിലില്‍ തിളങ്ങിനിന്ന കായലിന്റെ കാറ്റേറ്റ് അല്പനേരം ഷാപ്പിനു പുറത്തു നിന്നപ്പോള്‍ എന്തെന്നില്ലാത്ത ഉന്മേഷം. ചുമ്മാതല്ല, ദൈവത്തിന്റെ സ്വന്തം നാട് എന്നു പറയുന്നത് അല്ലേന്ന് ചോദിച്ചപ്പോള്‍ പ്രദീപ് പറഞ്ഞു - “എത്ര നാളുണ്ടെന്നു കണ്ടറിയാം.”

“അപ്പോ വിട്ടേക്കാം?” പോക്കറ്റില്‍ നിന്നും കാറിന്റെ കീയെടുത്തുകൊണ്ട് പ്രദീപ്.

“വണ്ടി ഓടിക്കാന്‍ പ്രശനമൊന്നുമില്ലല്ലോ അല്ലേ?” തെല്ലൊരാശങ്കയോടെ ഞാന്‍ .

“ഓടിക്കാന്‍ പറ്റത്തില്ലെങ്കി ഓടിക്കാന്‍ വയ്യഡേ, നമക്കു ഇച്ചിരെ കഴിഞ്ഞു പോകാം, അല്ലെങ്കി നീ ഡ്രൈവ് ചെയ്യ് എന്നു ഞാന്‍ ഓപ്പണായിട്ടു പറയും.”

“ഞാന്‍ ഡ്രൈവ് ചെയ്തതു തന്നെ! അതെന്തായാലും നടക്കില്ല. കാരണം ചന്തുവിന് ഡ്രൈവിങ് അറിയില്ല.!”

“അയ്യേ, അതൊക്കെ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാട്ടോ! ചെറുപ്രായത്തില്‍ തന്നെ പഠിച്ചിരിക്കണം ഡ്രൈവിങ് ഒക്കെ.”

ഗ്ഗ്‌ളു .. ഗ്ഗ്‌ളു എന്നൊരു ശബ്ദത്തോടെ നീലനിറമുള്ള ഐ-ടെന്‍ പൂട്ടുതുറന്നു.ബീജ് നിറമുള്ള അകത്തളത്തില്‍ കാര്‍ പെര്‍ഫ്യൂമിന്റെ വാസന തങ്ങിനിന്നിരുന്നു. സ്റ്റാര്‍ട്ട് ചെയ്യാനൊരുങ്ങിയതും പ്രദീപിനൊരു കാള്‍.

“ഹലൊ..”

“...”

“അല്ല, ഇവിടെ കുമരകത്ത്. ഒരു കമ്പനിക്കാരന്‍ ഒരു ട്രീറ്റ് കൊടുക്കാന്‍ വന്നതാ....”

“...”

“ഞാന്‍ അന്നു പറഞ്ഞില്ലേ, രാജ്, ബാംഗ്ല്ലൂരില്‍ ഉള്ള..?... ഏ?.. അതു തന്നെ- കട്ടപ്പന.”

“....”

“എന്നതാ? .. ഏയ്.. ഇല്ലില്ല.. പോവ്വാ.. പുറപ്പെടാന്‍ തുടങ്ങുവാരുന്നു. ....... ഇല്ല, വിളിച്ചില്ല. വൈകിട്ടാട്ടെ, ഇപ്പോ ഓഫീസിലാരിക്കും... അപ്പോ ഞാന്‍ ചെന്നിട്ടു വിളിക്കാം. കെട്ടോ.... ആം...”

ആ സംസാരം ശ്രദ്ധിക്കാതിരിക്കാനാവുമായിരുന്നില്ല. കാള്‍ തീര്‍ക്കുമ്പോള്‍ പ്രദീപിന്റെ മുഖത്തു അതുവരെ ഞാന്‍ കാണാത്ത ഒരു പ്രകാശം പടരുന്നതു കണ്ടു.

“അര്‍ച്ചന.. അല്ലല്ല, ‘ആര്‍ച്ച‘ ആയിരുന്നിരിക്കണം അല്ലേ?”

“ഹൂ എത്സ്?” പ്രദീപിന്റെ മുന്‍പത്തെ സന്തോഷത്തിന്‍ മാറ്റുകൂടിയതും ഞാന്‍ കണ്ടു.

“എന്തിനാ ആര്‍ച്ച എന്ന് ഫോണില്‍ പേരു സേവ് ചെയ്തിരിക്കുന്നത്? അതു പുള്ളിക്കാരീടെ പെറ്റ് നെയിം ആണോ? അല്ല ഒരു ആകാംക്ഷ കൊണ്ടു ചോദിക്കുന്നതാ!”

“എടാ ഭയങ്കരാ, അതു പെറ്റ് നെയിമും മണ്ണാങ്കട്ടീം ഒന്നുമല്ല. എ-എ-ആര്‍-സി-എച്-എ എന്നെഴുതുമ്പോ അതു കോണ്ടാക്റ്റ് ലിസ്റ്റില്‍ ആദ്യം വരും. അതിനു വേണ്ടി അങ്ങിട്ടെന്നേയുള്ളൂ.”

“എന്റെ പൊന്നേ, എന്തൊരു ലോജിക്! അതിന്റെ കാര്യമില്ലല്ലോ, റീസന്റ് കാള്‍ ലിസ്റ്റില്‍ എപ്പോളും കാണില്ലേ?”

സ്റ്റീരിയോയില്‍ പാട്ടു പരതിക്കൊണ്ടിരുന്ന പ്രദീപ് ‘മതിയെടാ ആക്കിയത് ‘ എന്നര്‍ഥമാക്കുന്ന ഒരു നോട്ടം നോക്കി വണ്ടി മുന്നോട്ടെടുത്തു.

പാട്ടുപോലെ പിന്നെയും പിന്നെയും പ്രദീപിനെ കിനാവിന്റെ പടികടന്ന് ആ പദനിസ്വനങ്ങള്‍ വരുന്നുണ്ടായിരുന്നിരിക്കണം. പൊന്‍‌കുന്നത്തു നിന്നും എത്രയും വേഗം കട്ടപ്പനയ്ക്കുള്ള ബസു പിടിക്കണം എന്ന ചിന്തയില്‍ ഞാന്‍ പുറത്തേക്കു നോക്കിയിരുന്നു. കാറ് കോട്ടയത്തിനുള്ള വഴിയേ ഞങ്ങളെയും കൊണ്ട് പാഞ്ഞു.

എന്നിട്ട് ?

Saturday, February 14, 2009

കഥയില്ലാതെ

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-7

കഴിഞ്ഞ കഥ

“പ്രേമിച്ചിട്ടില്ലേന്നോ? എന്തര് ച്വാദ്യങ്ങളണ്ണാ..!” ഞാന്‍ നീട്ടിയൊന്നു ചിരിച്ചു. എന്റെ ആക്കലില്‍ പ്രദീപ് ഒന്നുലഞ്ഞെന്നു തോന്നി. ഞാന്‍ സീരിയസ്സായി. “പ്രേമിക്കാത്ത ആമ്പിള്ളാരുണ്ടോ മാഷെ? സ്കൂളില്‍ പഠിക്കുന്ന കാലത്ത് വെളുത്തു കൊലുന്നനെയുള്ള ആ പെണ്‍കുട്ടിയുടെ കമ്മലിലെ ചുവന്ന കല്ലില്‍ കണ്ണുടക്കിയ കാലം മുതല്‍ ഞാനും താനുമൊക്കെ നിശ്ശബ്ദമായും ഉറക്കെയുമൊക്കെ ഓരോരുത്തരെ പ്രണയിക്കുകയല്ലേ...”

“അപ്പം കഴി!” പ്രദീപിനെ ഞാന്‍ ഓര്‍മ്മിപ്പിച്ചു. “..ആ പിന്നെ, സ്നേഹിക്കാന്‍ ഏതു മരങ്ങോടനും പറ്റും. അതു തിരിച്ചു കിട്ടുന്നവനാണ് ശെരിക്കും ആപ്പീസര്‍. ഇപ്പൊ എന്തോന്ന് അങ്ങനെയൊക്കെ പ്രതീക്ഷിക്കാന്‍? എല്ലാം ഒരു അഡ്ജസ്റ്റ്മെന്റ്. മൊബൈല്‍ ഫോണിലെ റിങ്ടോണിന്റെ അവസ്ഥയാ മനുഷ്യനും ബന്ധങ്ങള്‍ക്കും. ഔട്ട്ഡേറ്റഡ് ആണെന്നു തോന്നുക പോലും വേണ്ട, ചുമ്മാ ഡിലീറ്റ് ചെയ്തു കളയും. എനിക്കു പേടിയാ മാഷേ, സത്യത്തില്‍, പ്രേമിക്കാന്‍!”

“ഓ.. എന്നുവെച്ചാല്‍ രാജ് ഇന്നുവരെ ആരേം ഇഷ്ടപ്പെട്ടിട്ടില്ല എന്നാണോ?”

“ആരു പറഞ്ഞങ്ങനെ? ഞാന്‍ പറഞ്ഞില്ലെ, ഒരാളെ ഇഷ്ടപ്പെടാനും അല്ലെങ്കില്‍ രഹസ്യമായിട്ടെങ്കിലും പ്രണയിക്കാനോ ആരുടെയും അനുവാദം വേണ്ടല്ലോ? എഹ്.? ”

“പോഡേ, പോഡേ, വെളവെറക്കാതെ പോഡേ. എടോ, തന്റെ മൊഖത്തെ ഓഞ്ഞ ഇളി കണ്ടാലറിയാം താനെന്തോ ഒളിപ്പിക്കുന്നുണ്ടെന്ന്. ഇത്രെം നാളത്തെ പരിചയം കൊണ്ട് പറയുന്നതാ, താന്‍ നൊണ പറഞ്ഞാല്‍ ‘ദേ ഇപ്പറഞ്ഞതു നൊണയാണേ’ന്ന് നിന്റെ മുഖത്തു തെളിഞ്ഞുവരും!”

“ഓ.. തോറ്റു. പക്ഷേ ഞാന്‍ അങ്ങനെ ഒരു ഫുള്‍ സെറ്റപ്പ് പ്രേമത്തിലൊന്നും പെട്ടിട്ടില്ല മാഷേ....” പ്രദീപ് ഇടയ്ക്കു കയറി-“ഏ? അതെന്നാ ഈ ഫുള്‍ സെറ്റപ്പ് പ്രണയം? അപ്പോ ബാംഗ്‌ളൂര് എന്തെങ്കിലും ഡിങ്കോള്‍സിഫിക്കേഷന്‍..?”

“പ്‌ഭാ...! ഇതെന്നാ ഇങ്ങേര്‍ക്കു കള്ളു തലയ്ക്കു പിടിച്ചോ? എന്റെ അര്‍ച്ചനച്ചേച്ചീ..! നിങ്ങടെ ജീവിതം കട്ടപ്പൊക! എന്റെ പൊന്നുക്ണാപ്പേ... നമ്മടെ ഒരു സെറ്റപ്പിനൊത്ത ഒരു ആളെ കാണാഞ്ഞിട്ടു തന്നെയാ.” അടുത്ത കൊട്ട് എവിടെയാ എന്നയര്‍ത്ഥത്തില്‍ ഞാന്‍ പ്രദീപിന്റെ മുഖത്തേക്കു നോക്കി.

“പ്ലീസ്, എലാബറേറ്റ് ഓണ്‍..”

“നമ്മടെ സെറ്റപ്പെന്നു പറഞ്ഞാ നമ്മടെ പേഴ്സനല്‍ പ്രിഫറന്‍സുകള്‍. എന്നു പറഞ്ഞാല്‍ ഈ ചുമ്മാ ഒരു നേരമ്പോക്കിനു വേണ്ടി പെണ്ണുങ്ങളുടെ പിന്നാലെ പോകുന്നത്..ഏയ്.. അതൊന്നും അത്ര സുമാറുള്ള കാര്യവല്ല എന്നാ എന്റെയൊരഭിപ്രായം. പിന്നെ അങ്ങനെ വെറുതെ കമ്പനിയടിച്ചു നടക്കാനായിരുന്നെങ്കില്‍ കോളേജില്‍ പഠിച്ചിരുന്ന കാലത്തു തന്നെ ആകാമായിരുന്നല്ലോ. അന്നു കരുതിയിരുന്നത് സ്വന്തം കാലില്‍ നിക്കാനും ഒരു കുടുംബം നോക്കാനുമുള്ള ആമ്പിയറായാലേ ഒരു പെണ്ണിനെ ഇഷ്ടപ്പെടാനുള്ള ധാര്‍മ്മികാവകാശം ഉണ്ടാകൂ എന്നായിരുന്നു. പിന്നെ ജോലിയും വരുമാനവുമെല്ലാമായിക്കഴിഞ്ഞ്ഞപ്പോളേക്കും അങ്ങനെ സ്വന്തം ഇഷ്ടപ്രകാരമല്ല ഇമ്മാതിരി കാര്യങ്ങള്‍ ഒക്കെ നടത്തുന്നത് എന്നു തോന്നി.”

“കോളേജില്‍ പഠിച്ചിരുന്ന കാലത്തേ നീയിങ്ങനെയൊക്കെ ചിന്തിച്ചോ? ഭയങ്കരനാണല്ലോ നീ? ആദര്‍ശവാദിയാ?”

“ആക്കാതെ മാഷേ, ഒരു വശത്ത് ആദര്‍ശമോ മണ്ണാങ്കട്ടയോ എന്തു കുന്തമോ അത്. പിന്നെ ആത്മാര്‍ഥമായി പറഞ്ഞാ ഇച്ചിരെ പേടിയും ഉണ്ടായിരുന്നു എന്നു കൂട്ടിക്കോ. കോളേജില്‍ എല്ലാവരും സുഹൃത്തുക്കള്‍. അതിനെടേക്കൂടെ ഞാന്‍ ഏതേലും ഒരുത്തിയെ തപ്പിപ്പിടിച്ചു ലൈനാക്കി ഏതെങ്കിലും ഒരു തൂണിന്റെയോ മരത്തിന്റെയോ ചോട്ടില്‍ പോയി നിന്നു നേരം കളഞ്ഞാരുന്നെങ്കി ഇന്നോര്‍ക്കാന്‍ ഒരു പക്ഷേ മാനസമൈനേ വരൂ എന്ന പാട്ടു മാത്രമേ കാണത്തൊള്ളാരുന്നൊള്ളൂ. ഞാന്‍ കണ്ടിട്ടുള്ള കോളേജ് ലൈനുകള്‍ മിക്കതും ഫ്രന്‍ഡ്‌ഷിപ് കില്ലേഴ്സ് ആയിരുന്നു. നമ്മളെന്തിന് പെണ്ണുകമ്പനിക്കായി ബാക്കിയുള്ളവരുമായ ഇന്ററാക്‌ഷന്‍ കളയണം? പിന്നെ, ഒരു ജീവിതമാര്‍ഗ്ഗവും സെറ്റപ്പുമൊന്നുമില്ലാതെ എങ്ങനാ ഒരു പ്രേമബന്ധമൊക്കെ...?”

“അതു ചോദ്യം. അല്ല, തമാശയ്ക്കു പോലും ഒരു സെറ്റപ്പ് കോളേജില്‍ ഇലാരുന്നു അല്ലെ? നിന്നെപ്പോലെ ഒരു ഗിടുതാപ്പന്‍ വ്യക്തിത്വത്തിന് ഉറപ്പായും കാണേണ്ട ഒരൈറ്റമാണല്ലോ അത്..? എന്നതേലുമാട്ടെ, അപ്പോ കോളേജങ്ങനെ തീര്‍ന്നു എന്നു ഞാന്‍ കരുതിക്കൊള്ളാം. പിന്നെയും കടന്നുപോയല്ലോ വര്‍ഷം പലത്? ഇക്കാലമൊന്നും ആരോടും ഒര് ‘ഇതു’തോന്നിയില്ലേടാ ഉവ്വേ?”

കുടത്തില്‍ വീണ്ടും കള്ളു നിരന്നു. ഒപ്പം പ്ലേറ്റില്‍ കരിമീന്‍ ഫ്രൈയും കപ്പയും. “പതുക്കെ പിടിച്ചാ മതി കെട്ടോ.” എന്നെ ഒന്നോര്‍മ്മപ്പെടുത്തി പ്രദീപ് വീണ്ടും കഥയ്ക്കു കാതോര്‍ത്തു.

അതു കേക്കാത്ത പോലെ പുതിയ സെര്‍വ് ഞാന്‍ എടുത്തൊന്നു പിടിച്ചു. ചൂണ്ടുവിരല്‍ കൊണ്ട് മാങ്ങാ അച്ചാറില്‍ ഒന്നു മുക്കി നക്കി. “സൊയമ്പന്‍ അച്ചാര്‍!.” എരിവാസ്വദിച്ചു-“ശ്..ശ്ശ്.. ” എന്നിട്ടൊന്നു കൂടി മോന്തി ഞാന്‍ തുടര്‍ന്നു:

“ഹ്ഹേയ്.. പിന്നെ ആരോടെങ്കിലുമൊക്കെ ഒരു ‘ഇതു’ തോന്നിയില്ലേല്‍ ശരിയാവില്ലല്ലോ. തോന്നിയിട്ടുണ്ട്. ചിലരെ കാണുമ്പോ കക്ഷി കൊള്ളാമല്ലോ എന്നൊക്കെ തോന്നാറില്ലെ? അമ്മാതിരി. പിന്നെ ചിലപ്പോ അതും കഴിഞ്ഞ് ചില ആള്‍ക്കാരോട് ഒരു ‘വല്ലാത്ത അട്രാക്‍ഷന്‍’ തോന്നില്ലേ? അതും ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും ഒരു ലൈഫ് ആകുമെന്നു തോന്നിയില്ല. നമുക്ക് ഒക്കില്ല എന്നു തോന്നുന്ന ഒരു കേസ് നമ്മളു പിടിക്കുന്നതെന്തിനാ? അതുകൊണ്ട് ഇതുവരെ അങ്ങനെ ഒന്നും നടന്നില്ല. ഒരു ഫ്രീ ബേഡിനെപ്പോലെ അസ്സലായി വായിനോക്കി ജീവിക്കുന്നു. നല്ല കേസുവല്ലോം കണ്ടാ പിടിച്ചേക്കാം. ഒരു ‘നോ റിസ്ക്’ പ്രണയമൊക്കെയേ ന്നമ്മളു താങ്ങുവൊള്ളൂ മാഷെ. വിപ്ലവം തീരെ വയ്യ.”

“തിങ്കിങ് ഇന്‍ ബ്രോഡ് സ്പെക്ട്രം! ന്ന്വച്ചാല്‍ പ്രേമിച്ചു കഴിഞ്ഞാ പിന്നെ കെട്ടാതെ പറ്റില്ല എന്ന്.. അതായതു ‘ആത്മാര്‍ഥത’ എന്നു പറയുന്ന സാധനം. ഓക്കെ. നല്ലതു തന്നെ. പിന്നെ ഒരു വശത്തു ധൈര്യക്കൊറവ്. ഒരു മുട്ടിടി. പൊന്നുമോനെ ‘മെലിഞ്ഞു നിക്കുന്നവന്‍ വലിഞ്ഞടിക്കു’മെന്നാ പറയാറ്. നീയൊക്കെ കച്ചമുറുക്കിയിറങ്ങിയാലൊണ്ടല്ലോ ഈപ്പറഞ്ഞ ആദര്‍ശോം പേടീമൊക്കെ വെള്ളത്തീ വരച്ച വര പോലെയാകും. അതൊക്കെ ഇപ്പ തോന്നുന്നതാ. പിന്നെ ഇമ്മാതിരി കാര്യങ്ങളില്‍ അധികമാരുടേം സെന്റിമെന്റ്സും ഹൃദയസ്പന്ദനവും അവതാളത്തിലാക്കണ്ട എന്നൊരു വിചാരമുള്ളതു നല്ലതൊക്കെത്തന്നെ. പക്ഷേ അങ്ങനെ വിചാരിച്ചുകഴിഞ്ഞാ ചെലപ്പോ തത്ത്വോം കെട്ടിപ്പിടിച്ച് ഇരുന്നുപോകാനും മതി. നിനക്കു പ്രേമത്തിന്റെ രുചി അറിയണോ, കളത്തിലോട്ടെറങ്ങ്. ദാറ്റ്സാള്‍, ബാക്കി പിന്നാലെ വന്നോളും!”

“ഉവ്വ! കളത്തിലിറങ്ങി! മാങ്ങാത്തൊലി! മത്തങ്ങാക്കുരു! ആദ്യമേ പണിയൊക്കെയൊന്നു സെറ്റിലാകട്ടെ. ഇപ്പോ അങ്ങു കേറിയതല്ലേയുള്ളൂ. ഒന്നു പയറ്റിത്തെളിഞ്ഞ് കാലുറയ്ക്കട്ടെ...”

പ്രദീപ് ഇടയ്ക്കു കയറി-“ഏ? ഏ...? എന്തുവാ..? ആദ്യം കോളേജു പറ്റത്തില്ല. ജീവിതമാര്‍ഗ്ഗം വേണം. പിന്നെ നോ-റിസ്ക് ബന്ധം വേണം. പിന്നെ ഇപ്പോ ദേ, അവനു ജോലി കൊറച്ചൂടെ സെറ്റില്‍ ആക്കണം പോലും. നിനക്കൊന്നും പ്രേമിക്കാന്‍ വിധിയില്ലെടാ. ചുമ്മാ സ്വപ്നം കാണാനേ പറ്റൂ. അവസാനം ഒരു അറേഞ്ജ്ഡ് കല്യാണത്തിന്റെ ഒടുക്കം നിന്റെ തിളങ്ങുന്ന ഈ ബാച്ചിലര്‍ കുപ്പായം ഊരിവെച്ചിട്ട് നീ മണിയറയിലേക്കു തലകുനിച്ചു നടന്നുപോകും. മണ്ടങുണാപ്പന്‍! എന്‍‌ജൊയ് മാന്‍, ഈച് ആന്‍ഡ് എവ്‌രി മൊമെന്റ് ഒഫ് ബാച്ലര്‍ ലൈഫ് ഇസ് പ്രെഷ്യസ്. എ‌ന്‍‌ജോയ് ഇറ്റ് റ്റു ദ് ഫുള്ളസ്റ്റ്. എത്സ് യു വില്‍ റിഗ്രറ്റ് ഇറ്റ് ലേറ്റര്‍. ഇറ്റ്സ് ദ് ഓണ്‍ലി ടൈം വെന്‍ യു കന്‍ ഡൂ വാ...ട്ടെവര്‍ യു ലൈക്..!!”

“ആന്നോ..? ആന്നെങ്കിലും ഏതു തരികിടയും കേറിയങ്ങു പിടിക്കാന്‍ പറ്റുമോ മാഷേ?”

“അതില്ല. ഞാന്‍ പറഞ്ഞത് ഈ യൂത്തിങ്ങനെ വേസ്റ്റാക്കരുതെന്നാ. അസ് എ ഗുഡ് ഫ്രണ്ട്ട് , ഹൌ കന്‍ ഐ ലീഡ് യു റ്റു സംതിങ് റോങ്ങ്?”
പിന്നെ എന്തു പറഞ്ഞു?