Showing posts with label MobileStory. Show all posts
Showing posts with label MobileStory. Show all posts

Thursday, January 31, 2019

ഇര

ഞാനിവിടെ ഇരിപ്പു തുടങ്ങിയിട്ട് കാലംകുറെ ആയി. ഇവിടെയാകുമ്പോൾ സമാധാനപൂർണ്ണമായ ഒരിരുട്ടും തണുപ്പുമൊക്കെയുണ്ട്. ഈ വളപ്പിലെ എടുപ്പുകളൊക്കെ ആരു പണിയിപ്പിച്ചതാണെന്ന് അറിഞ്ഞുകൂട. മതിൽക്കെട്ടിനുള്ളിൽ നിറയെ വായു സഞ്ചാരവും ആവോളം ഇടവുമുണ്ട്. കിടക്കാൻ, ഇരിക്കാൻ, ഉറങ്ങാൻ, പെരുമാറാൻ, നടക്കാനിറങ്ങാൻ ഞാനൊരാൾക്ക് വേണ്ടതിലും കൂടുതൽ ഇടം.

നേരവും കാലവും തെറ്റിയ നേരങ്ങളിൽ ആരൊക്കെയോ എന്റെ സ്വൈര്യജീവിതം കെടുത്താൻ ഈ മതിൽ ചാടിക്കടന്ന് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നുണ്ട്. ചിലർ മതിലിൽ കയറിയിരുന്ന് നേരം പോക്കുകയും മതിൽപറ്റി നിൽക്കുകയും മറയാക്കിനിന്ന് മൂത്രമൊഴിക്കുകയുമൊക്കെ ചെയ്യാറുണ്ട്. മതിൽ ചാടുന്നവരുടെയും മതിലിലിരുപ്പുകാരുടെയും ശല്യം കാരണം വീട്ടിൽ കിടന്നുറങ്ങാനും മേല. അത്രയൊന്നും ബലവും ഈടും ഇല്ലാത്ത ഈ പഴഞ്ചൻ സെറ്റപ്പിനെ ഈ അപഥസഞ്ചാരികളും ഇരുന്നുവാഴികളും ചേർന്ന് വല്ലാതെ അലോസരപ്പെടുത്തുന്നു. വിശപ്പുകൊണ്ടും കൂടിയാണ് ഞാൻ പുറത്തിറങ്ങിയേക്കാമെന്നു വെച്ചത്.

ഒറ്റയ്ക്കുള്ള ഇരിപ്പിനൊരു മാറ്റം വേണമെന്നു തോന്നുമ്പോളെല്ലാം പുറത്തിറങ്ങാറുമുണ്ട്. അല്പം പ്രയാസമുള്ളതും ശ്രദ്ധ വേണ്ടതുമായ ശ്രമമാണത്. എന്നും ഒറ്റയ്ക്കായതിന്റെ പ്രശ്നം.

ജീവിതം പരമ ബോറാണ്. തീറ്റയും‌ വിശ്രമവും മാത്രം. സാഹസികമായി എന്തെങ്കിലും ചെയ്യണം. കുറെ ഭ്രാന്തന്മാരുടെ തല്ലുകൊണ്ടു മരിച്ച അപ്പൂപ്പനെ പോലെ. ചുരുങ്ങിയ പക്ഷം എന്റെ നിലനിൽപ്പിനെ അപകടത്തിലാക്കുന്ന ഒരുത്തനെയെങ്കിലും നല്ലൊരു പാഠം പഠിപ്പിക്കണം എന്ന് പലപ്പോഴും വിചാരിക്കാറുണ്ട്. എന്നാലേ ജീവിതത്തിനൊരു അർഥമൊക്കെ ഉണ്ടാവുകയുള്ളൂ എന്നും. ആ അതു പോട്ടെ.

വിശപ്പിന്റെ കാര്യത്തിനു ചിലപ്പോഴെങ്കിലും പുറത്തിറങ്ങാതെ വയ്യല്ലോ. പശിയടക്കാനുള്ളത് ഈ പരിസരത്തൊക്കെ അധികം അധ്വാനമില്ലാതെതന്നെ കിട്ടുമെന്നതാണ് ഏക ആശ്വാസം. തണുപ്പുണ്ട്. പകലത്തെ കത്തിക്കാളുന്ന വെയിൽ കരിച്ചു പൊഴിച്ച ഇലകൾ വല്ലാതെ വഴിയിൽ കൂടിക്കിടപ്പുണ്ട്. പോക്കുവെയിലിനു‌ സുഖമുള്ള ചൂടുണ്ട്. വിശപ്പിനുള്ള വക ലാക്കാക്കി കരിയിലമെത്തയുള്ള വഴിയിലേക്ക് ഇറങ്ങാൻ തുനിയവേയാണ് കണ്ടം വഴി ഓടി വന്ന്, ഭൂമി തകർക്കാൻ പാകത്തിൽ ചവിട്ടിക്കുലുക്കി ഒരുത്തൻ പാഞ്ഞു കയറിയത്.

മതിൽ ചാടി ഓടാനാണോ അതോ അവിടെ വന്ന് ഒളിക്കാനാണോ എന്നറിയാൻ ഞാൻ തിരികെ നോക്കും മുൻപേ പിന്നെയും കുറെ ആളുകൾ ഓടിവന്നു. ഇവന്മാരുടെ വരവ് കണ്ട് ഞാൻ ഭയന്നുപോയെന്ന് സമ്മതിച്ചേ തീരൂ.

പോണപോക്കിൽ എന്നെ ചവിട്ടിക്കൊല്ലുമല്ലോ. ഞാൻ തല‌പൊക്കി നോക്കിയതും കണ്ടത് വെളുത്തു കൊഴുത്ത ഒരു കാലാണ്. എന്റെ അരികിൽ നിന്നും അതു മാറും മുൻപേ ഞൊടിയിടയിൽ അതിൽക്കയറി വട്ടം പിടിച്ചു. ആ നിമിഷം ഭ്രാന്തന്മാരുടെ തല്ലുകൊണ്ട് ചത്തുപോയ കാർന്നോരെ ഓർമ്മ വന്നു. പിടുത്തം കിട്ടിയ കാലിന്റെ പത്തിയിൽ ഒറ്റ കടിയങ്ങ് കൊടുത്തു.

എന്റെ ഉച്ചിയിൽ നിന്നൊരു ഭാരം ഇറങ്ങിപ്പോകുന്നതു പോലെ തോന്നി. ജന്മം സഫലമാകുന്നെന്നു തോന്നിപ്പിച്ച ഒരു മൂർച്ഛയിൽ ഞാൻ സ്വയം മറന്നു. ‌കാലുകുടഞ്ഞ് എന്നെ എറിഞ്ഞ തക്കത്തിന് പോക്കുവെയിൽ വീഴാത്ത കരിയിലക്കൂട്ടങ്ങളിലേക്ക് ഞാൻ ഊളിയിട്ട് ഒളിച്ചു. ക്ഷീണം മാറിയിട്ട്, വല്ലതും തേടിത്തിന്നിട്ട് പയ്യെ താവളം തേടാം; മതിൽ അവന്മാർ പൊളിച്ചില്ലെങ്കിൽ.

©MS Raj/ inspired by jishnu through
#RandomWord2StoryChallenge with the word "മതിൽ"

Monday, October 22, 2018

മുനിയുടെ ശാപം

ശാപം കഴിഞ്ഞ ക്ഷീണത്തിൽ ഒരു തുടം വലിയചന്ദനാദി എണ്ണ കൊണ്ട് ജഡാഭാരം നനച്ച മഹർഷി മെഡിമിക്സ് സോപ്പും തോർത്തുമെടുത്ത് കുളിക്കാൻ പോയി.

അടുക്കളത്തിണ്ണയിൽ കൊരണ്ടിപ്പലകമേലിരുന്ന് അവിയലിനു നുറുക്കുകയായിരുന്ന അനസൂയ പിറുപിറുത്തു-
"ആ പാവത്തിനെ ശപിച്ചപ്പോ കെളവന്റെ കഴപ്പങ്ങ് തീർന്നു."

****

കാലചക്രത്തിന് ലെയ്ലാന്റ് എഞ്ചിന്റെ വേഗം കിട്ടി. അന്നും ജീവിതത്തിന്റെ ടേണിങ് പോയിന്റ് തേടിയാണ് അവളാ മുടിചൂടാമന്നന്റെ സവിധത്തിൽ‌ ചെന്നത്. ഒന്നു ഞെട്ടിയുണർന്നപ്പോഴേക്കും ആ പകലിനുണ്ടായിരുന്ന സൂര്യശോഭ മനസ്സിൽ നിന്നും അങ്ങ് അണഞ്ഞു പോയി. നാശം പിടിച്ച മറവിയെ മനസാപ്രാകി അവൾ ചോദിച്ചു..

"ഈ മാധവൻകുട്ടിക്കൊരു എരട്ടപ്പേരുണ്ടല്ലോ മക്കളേ, അതെന്തുവാ?"

Thursday, October 18, 2018

കടലിന്റെ ആഴങ്ങളിൽ..

നേരം വെളുക്കുന്നതിന്റെ കലപില ശബ്ദങ്ങൾ ഉയർന്നു തുടങ്ങിയിരുന്നു. ബേസ്മെന്റിൽ വണ്ടി പാർക്ക് ചെയ്ത് ലിഫ്റ്റ് കയറി. മനസ്സ് വല്ലാതെ കലങ്ങിയിരുന്നു. നെഞ്ചിൽ ഒരു കനം തൂങ്ങിയിരിക്കുന്നു. അതേ സമയം എന്തെല്ലാമോ ഭാരങ്ങൾ ഒഴിഞ്ഞും പോയിരിക്കുന്നു.

ഉറക്കക്ഷീണം ഉണ്ട്.. എന്നാലും ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല. എന്തൊരു രാത്രിയായിരുന്നു കഴിഞ്ഞു പോയത്.

ലിഫ്റ്റ് ഫ്ലോറിലെത്തി. വിജനമായ ഇടനാഴി കടന്നുചെന്ന് വാതിൽ തുറക്കാൻ എനിക്ക് തോന്നിയതേ ഇല്ല. ഉള്ളിൽ ഭയപ്പെടുത്തുന്ന ഒരു ശൂന്യതയുണ്ട്. ഇന്നു വരെ ഒട്ടും ശല്യപ്പെടുത്താതിരുന്ന, ഞാനാസ്വദിച്ചുകൊണ്ടേ ഇരുന്ന ആ ശൂന്യതയെ ഇനി മുതൽ വേദനയോടെ.. ഹോ!

വാതിൽ തുറന്നു. ആ മുറിയിൽ, അല്ല, അപ്പാർട്ട്മെന്റ് നിറയെ, ഓർമ്മകളിൽ മാത്രമുണ്ടായിരുന്ന ഒരു വാസന നിറഞ്ഞിരുന്നു. അതു ചോരാതിരിക്കാൻ പെട്ടെന്നുതന്നെ വാതിൽ ചാരി.

കാലുകൾക്ക് ചലനമറ്റപോലെ. ഒറ്റരാത്രി കൊണ്ട് സ്വർഗ്ഗം വരെ പോയി, ഉടനെ ഭൂമിയിൽ മടങ്ങി വന്നപോലെ. കുറെ നേരം കണ്ണടച്ച് അതേ നില്പു നിന്നു.

മനസ്സൊന്നു തണുത്തപ്പോൾ ആദ്യം കണ്ടത് മേശപ്പുറത്ത് കിടന്നിരുന്ന ഒരു കൊറിയർ ആണ്. ഇന്നലെ കിട്ടിയപ്പോൾ തുറന്നു നോക്കാൻ സാധിച്ചില്ല. ഫ്രം അഡ്രസ്സ് കണ്ടതേ ആകാംക്ഷാപൂർവ്വം തുറന്നു... ഇതെന്താ ലൈറ്റോ? ഓ!
അണ്ടർവാട്ടർ ഡൈവിങ് ഹെഡ്ലൈറ്റ് ആണ്.. ജർമ്മൻ മേഡ്.. ഒപ്പം ഒരു കുറിപ്പും..

Ram ,
Hope is everything. Talk freely. Tell her everything you wanted to say.
Best wishes for the reunion.
And do come soon, before the north east monsoon ruins the mood.

-Shantanu
Lakshadweep Diving Academy.

Sunday, July 22, 2018

മൺസൂൺ മാംഗോസ്

വീട്ടിലേക്കുള്ള വഴിയുടെ അരികിൽ വേലിച്ചെമ്പരത്തികളുടെ ഇടയിൽ ആ മാവിൻ തൈയെ വളരാൻ അനുവദിച്ചത് ആർക്കും ശല്യമില്ലാതെ അതവിടെ നിന്നു പിഴച്ചോളും എന്നു കരുതിയിട്ടു തന്നെയാണ്. ആ നിരയിൽഇപ്പോൾ നാലു മാവുകളുണ്ട്. ഈ പറഞ്ഞ മാവ് ഇക്കൊല്ലം കന്നി കായ്ച്ചു. വളർന്നു മൂന്നാൾ പൊക്കത്തിനു മേലെ ആയിട്ട്.

രണ്ടു മാങ്ങകളാണ് അതിൽ ആകെ ഉണ്ടായത്. നാടായ നാട്ടിലൊക്കെ മാവ് പൂത്തും കായ്ച്ചും പഴുത്തും കഴിഞ്ഞ് മഴയും മൂത്ത് കാലം തെറ്റിയ കാലത്തും ഈ മാങ്ങകൾ രണ്ടും അവിടെ തന്നെ നിന്നു. അതുകൊണ്ടു തന്നെ ശ്രദ്ധാകേന്ദ്രമായ ഈ മാങ്ങകളെ എന്നും ജോലി കഴിഞ്ഞു തിരികെ പോകുന്ന വഴിക്ക് നോക്കാറുണ്ടായിരുന്നു. രാത്രിയായെങ്കിൽ മൊബൈലിന്റെ ലൈറ്റിൽ നോക്കും. എങ്ങാനും പഴുത്തു വീണോ? അതോ അവിടെ തന്നെയുണ്ടോ?

കുറേ നാളായി ഇതേ കഥ ത‌ന്നെ തുടർന്നപ്പോൾ പഴുത്തു നിൽക്കുവാണെങ്കിൽ ഇവന്മാരെ വീഴ്ത്തിയിട്ടുതന്നെ കാര്യം എന്നു വിചാരിച്ച് മാവിനെ കൈ‌കൊണ്ട് പിടിച്ചു കുലുക്കിയും മാവിൽ പടർത്തിയ കൊടിയെ എടങ്ങേറാക്കാതെ തായ്ത്തടിയിൽ ചവിട്ടിയുലച്ചും പരിശ്രമിച്ചിട്ടും മാങ്ങകൾ അടരാതെ തന്നെ നിലകൊണ്ടു.

ഇന്ന്, ഞായറാഴ്ച, വെറുതേ ഒന്നു നടക്കാനിറങ്ങിയപ്പോൾ ആ പതിവു നോട്ടത്തിൽ ഒരു മാങ്ങ മാത്രമേ കാണാനായുള്ളു. നോക്കിയപ്പോൾ ദേ കിടക്കുന്നു, ചോട്ടിൽ ചുനയുണങ്ങാതെ ചുന്ദരൻ മാങ്ങയൊന്ന്. വൈകിക്കിട്ടിയ ആ കന്നി മൂവാണ്ടൻ മാമ്പഴം അപ്പഴേ കൊണ്ടുപോയി മുറിച്ച് അപ്പനുമമ്മയ്ക്കുമൊപ്പം കഴിച്ചു. മഴക്കാലമായതിനാൽ മധുരത്തിനല്പം‌ മങ്ങലുണ്ടായിരുന്നെന്നു‌ മാത്രം.

ശുഭം.