Showing posts with label Dave. Show all posts
Showing posts with label Dave. Show all posts

Friday, May 30, 2008

ഡേവ്‌ ഐബിയെമ്മില്‍

ബഹുരാഷ്ട്ര കമ്പനിയായ ഐ.ബി.എം നമ്മുടെ കൊച്ചീല്‍ ഒരു ഉദ്യോഗമേള നടത്തുന്നു. ഡിഗ്രി തൊട്ട്‌ എന്തു യോഗ്യതയും അവരു പരിഗണിക്കുമത്രേ. പൂര്‍വ്വപരിചയത്തെപ്പറ്റി വെല്യ ഡിമാന്‍റൊന്നുമില്ല. അങ്ങനെ ആ പരസ്യം ഇ-മെയില്‍ ആയി ഡേവിനും കിട്ടി. സംഗതി കൊള്ളാമല്ലോ. ഒരു കൈ നോക്കിയാലോ?

ഡേവിന്‍റെ അളിയനാണെങ്കില്‍ എറണാകുളത്താണു താമസം. തലേദിവസം ഓഫീസില്‍നിന്നു നേരേ അങ്ങോട്ടുപോയി അവിടെ തങ്ങി രാവിലെ ഇന്‍റര്‍വ്യൂ കൂടി ശനിയാഴ്ച വൈകുന്നേരം തിരുവല്ലായിലെ വീട്ടിലേക്ക്‌ പോകാം. എന്തുകൊണ്ടും അനുകൂല സാഹചര്യം. നല്ല അക്കാദമിക്‌ മികവ്‌, മികച്ച സംസാരപാടവം(ആശയവിനിമയശേഷി അല്ല), പിന്നെ പഠനം കഴിഞ്ഞു തൊഴിലില്ലാതെ നടന്ന കാലത്ത്‌ എങ്ങനെയോ ഒപ്പിച്ചെടുത്ത അല്‍പ്പം ജാവ പരിചയം. പോരാത്തതിന്‌ ഒന്നാംതരമൊരു കമ്പനിയിലെ എക്സ്പീരിയന്‍സുമുള്ളതിനാല്‍ ജോലി കിട്ടാന്‍ സാദ്ധ്യതയേറെ. ശമ്പളത്തിന്‍റെ കാര്യമൊക്കെ ആളും തരോമൊക്കെ നോക്കി കണക്കാക്കുമെന്നാണു പറഞ്ഞിരിക്കുന്നത്‌. എന്തായാലും ഇന്നുള്ളതിന്‍റെ എത്രയോ കൂടുതല്‍ കിട്ടുമായിരിക്കും? വിദേശകമ്പനിയല്ലേ? സ്വന്തം ജീവിതത്തില്‍ പാസ്പോര്‍ട്ടിന്‌ ഇന്നുവരെ യാതൊരുപയോഗവും വന്നിട്ടില്ല. ആ വിലപ്പെട്ട പുസ്തകത്തിന്‌ ഒരു പണികിട്ടിയാല്‍, ഐ മീന്‍, ഒരു ആണ്‍സൈറ്റ്‌ അസ്സ്സൈന്‍മെന്‍റ്‌! തള്ളേ വിദേശയാത്ര- ചിന്തകള്‍ ലുഫ്താന്‍സയിലും പസഫിക്‌ എയര്‍വേയ്സിലുമൊക്കെ പാറിപ്പറന്നു നടന്നു. പെണ്ണും പിടക്കോഴിയും കാറും വില്ലായുമൊക്കെയായി അങ്ങു ഫോറിനില്‍ സെറ്റില്‍ ചെയ്യുന്നതു വരെ ഡേവന്‍ സ്വപ്നം കണ്ടു. ഐ.ബി.എം അളിയാ ഐ.ബി.എം! ഓര്‍ത്തിട്ടു തന്നെ ത്രില്ലടിക്കുമ്പോള്‍ ഒരു കൈ നോക്കാതിരിക്കുന്നതെങ്ങനെ?

അങ്ങനെ എറണാകുളം പദ്ധതി ഉറപ്പിച്ചു.

*** *** *** *** *** ***

ആ ദിവസം സമാഗതമായി. ഡേവ്‌ ഐബീയെമ്മില്‍ ജോയിന്‍ ചെയ്യുന്നു!

ബാംഗ്ലൂരില്‍ ജോയിന്‍ ചെയ്യാനെത്തി. നെഞ്ചൊക്കെ വിരിച്ച്‌ എന്നാല്‍ ഒരു തുടക്കക്കാരന്‍റെ അങ്കലാപ്പോടെ മൂപ്പര്‍ ആ വിശാലമായ ഇടനാഴിയിലൂടെ തനിക്കു ചെന്നെത്തേണ്ട ആഡിറ്റോറിയം നോക്കി നടപ്പാണ്‌. തന്നെപ്പോലെ തന്നെ അന്നേദിവസം ജോലിക്കു ചേരേണ്ട കുറെപ്പേര്‍ അവിടെയും ഇവിടെയുമൊക്കെയായി നടപ്പുണ്ട്‌. കെട്ടും മട്ടുമൊക്കെ കണ്ടിട്ട്‌ അക്കൂട്ടത്തില്‍ മൂന്നാലു മലയാളിപ്പെണ്‍കൊടികളും ഉണ്ടെന്നു തോന്നുന്നു.

ഉം.. കൊള്ളാം. എല്ലാവരെയും ഒന്നു സ്കാന്‍ ചെയ്ത്‌ ഡേറ്റ സേവ്‌ ചെയ്തു വെച്ചു.

അങ്ങനെയങ്ങു നടക്കുമ്പോഴാണ്‌ ഒരു തോന്നല്‍. പുറകീന്നാരോ വിളിക്കുന്നുണ്ടോ? ഹേയ്‌, ഇവിടെ എന്നെ അറിയുന്ന ആരും തന്നെ ഇല്ലല്ലോ?

പക്ഷേ ശരിയാണ്‌. ആരോ വിളിക്കുന്നുണ്ട്‌. അതും തൊട്ടു പുറകില്‍ നിന്ന്‌ പേരെടുത്തൊരു വിളി! ഒപ്പം തോളത്തൊരു കയ്യും!

ഞെട്ടിത്തിരിഞ്ഞു നോക്കി. ആകെ ഒരങ്കലാപ്പ്‌. ആരാ എന്താ എന്നൊരു പിടിയുമില്ല. തലയൊന്നൂടെ കുടഞ്ഞു നോക്കിയപ്പോള്‍ ദേ സുത്തിയുടെ മുഖം മുന്നില്‍.

"ഡാ, എണീക്കെഡാ, നേരം എട്ടേകാലായി. നിനക്കിന്ന് ഓഫീസിലൊന്നും പോകണ്ടേ?"

അബദ്ധം മനസ്സിലായ ഡേവ്‌ ഉള്ളിലുണ്ടായ നിരാശ മറച്ചു വെയ്ക്കാതെ സുത്തിയോടു ചോദിച്ചു-

"നീയെന്നാത്തിനാ ഇപ്പഴേ വിളിച്ചെ? ഒന്നുവല്ലേലും ഞാന്‍ ഒന്നു ജോയിന്‍ ചെയ്തിട്ടു വിളിച്ചാ പോരാരുന്നോ?"

Sunday, May 11, 2008

നാമവിശേഷം - ഭാഗം 1

"ഡാ.. ഡേവച്ചായന്‍ പിന്നേം തൊടങ്ങീട്ടോ..." ഉച്ചകഴിഞ്ഞു മൂന്നേകാലിനു ശേഷം എന്‍റെ പതിവുള്ള കോട്ടുവായുത്സവത്തിനിടയില്‍ സുത്തീടെ വിളി.

"എന്നതാടാ? പൊടിയാടീല്‍ അവനു വേണ്ടീട്ടു മാത്രം എല്‍. ഐ.സിയുടെ പുതിയ ബ്രാഞ്ചു തുടങ്ങിയോ? അതോ ഇത്തവണയെങ്കിലും വായില്‍നോക്കി നടന്നു വല്ല പെണ്‍പിള്ളേരുടെയും കയ്യീന്നു തല്ലു വാങ്ങിയോ?"

കുറേക്കൂടി സംശയങ്ങളും ആശങ്കകളും മനസ്സില്‍ ഓടിയെത്തിയതാണ്‌. അതും പറഞ്ഞോണ്ടിരുന്നാല്‍ സുത്തി പറയാന്‍ വന്നതിന്‍റെ രസം പോകും.

"ബ്ലണ്ടറുകള്‍ വിളമ്പുവാനായി ഡേവച്ചായന്റെ ജന്മം ഇനിയും ബാക്കി..." സുത്തി വീണ്ടും പഴയ എല്‍.പി. സ്കൂള്‍ മോണോ ആക്റ്റ്‌ കാലഘട്ടത്തിലേക്കു തിരിച്ചു പോകുമോ എന്നു ഞാന്‍ ഒരുവേള ചിന്തിച്ചു പോയി. "എന്നതാന്നോ? എടാ ഇവിടെയെ പ്രതീക്‌ എന്നു പേരുള്ള ഒരു പാര്‍ട്ടി ഉണ്ടേയ്‌. ഒരു ദിവസം പുള്ളി ഡേവനോട്‌ ചോദിച്ചു, പുള്ളീടെ പേരു ഡേവിനറിയാമോന്ന്‌. അപ്പോ ഡേവ്‌ പറഞ്ഞു 'ആഹ്‌, പിന്നേ, എനിക്കറിയാം.... പ്രാകൃത്‌ അല്ലേ?'

അങ്ങനെയൊരു മോഡിഫിക്കേഷന്‍ ഒരുകാലത്തും പ്രതീക്‌ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. കക്ഷി ഒന്നു ഡിമ്മായെങ്കിലും ഡേവിനെ തിരുത്തി.

'ആ കോപ്പ്‌, 'ബാബൂ'ന്നു വിളിക്കും, വേണേ വിളി കേട്ടോണം' എന്നു പണ്ടാരാണ്ടു പറഞ്ഞ പോലെ കാര്യമൊക്കെ മനസ്സിലായെങ്കിലും ഡേവ്‌ പിന്നെ പ്രാകൃത്‌ എന്നു തന്നെയാണു വിളി. അതുപോലെ മറ്റൊരു പരിചയക്കാരന്‍ താഹയെ ഡേവ്‌ 'തായ' എന്നാണു വിളിക്കുന്നതു പോലും.

ഇത്തരത്തില്‍ ഡേവ്‌ പേരു നല്‍കിയ അനേകര്‍ എന്‍റെ ചുറ്റുമുണ്ട്‌. സുത്തിയുടെ സുത്യേവ്‌ എന്ന പേര്‌ ഡേവ്‌ ആദ്യകാലത്ത്‌ പറഞ്ഞിരുന്നത്‌ സുഖ്ദേവ്‌ എന്നായിരുന്നു. അതു പിന്നെ ഒരു സാമ്യം ഉണ്ടെന്നു വെയ്ക്കാം. കോഴിക്കോടുകാരന്‍ ബിനോജിന്‍റെ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന പേര്‌ ബിച്ചു എന്നാണെങ്കിലും പണ്ടു കളരി പഠിച്ചിരുന്നതിന്‍റെ ഓര്‍മ്മയ്ക്കായി 'ഗുരുക്കള്‍', 'മര്‍മ്മാണി' എന്നീ നാമധേയങ്ങളും ഡേവ്‌ അവര്‍കള്‍ ചാര്‍ത്തിക്കൊടുത്തതായിട്ട്‌ 'ഗുണ്ടുമോന്‍' എന്നൊരു വിസ്ഫോടനാത്മകനാമവും കൂടി ഉണ്ട്‌. മറ്റൊരു സഹപ്രവര്‍ത്തകനെ (അവന്‍റെ സ്വഭാവം കൊണ്ടാണെന്നു പറയപ്പെടുന്നു) പുളൂസ്‌ എന്നാണത്രേ വിളിക്കുക, അദ്ദേഹത്തിനത്‌ അത്ര ഇഷ്ടമല്ലെങ്കില്‍ക്കൂടിയും. ചിലപ്പോള്‍ അവിചാരിതമായിട്ടാണ്‌ പലര്‍ക്കും ഇരട്ടപ്പേരു വീഴുക. ഒരിക്കല്‍ ഒരു സഹവര്‍ക്കര്‍ നല്ല ടൈറ്റ്ഫിറ്റ്‌ ടീഷര്‍ട്ടും ജീന്‍സും ഇട്ട്‌ കറുത്തുകുറുകിയ ശരീരത്തിലെ മസ്സിലും പെരുപ്പിച്ച്‌ ഓഫീസിലോട്ടു കയറി വരുന്നതു കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞുപോയി - "ആസ്സനേയ്‌..." അതീപ്പിന്നെ ഡേവ്‌ ആ പാവത്തിനെ കൊച്ചിന്‍ ഹനീഫാന്നേ പറയൂ. ഡേവിന്‍റെ പേര്‌ എന്താണെന്നോ? അപ്പുക്കുട്ടന്‍! കാരണം അറിയണമെങ്കില്‍ 'ഇന്‍ ഹരിഹര്‍നഗര്‍' എന്ന സിനിമ കാണുക. ഏതാണ്ടാ ഒരു പ്രസരിപ്പും ഉത്സാഹവും മനോനിലവാരവുമൊക്കെയാണു കക്ഷിക്ക്‌!

ആരു ടോസ്സ്‌ നേടി എന്നു നേരിട്ടു ചോദിച്ച്‌ ഗൂഗിളിനെപ്പോലും വിറപ്പിച്ച താര അവള്‍ ഒരു തിര്‌വന്തോരംകാരിയാണെന്ന ഒറ്റക്കുറ്റത്തിന്‍റെ പേരില്‍ 'പയലേ' എന്നു വിളിക്കപ്പെട്ടു പോരുന്നു. പടര്‍ത്തിയിട്ട മുടിയുമായി സ്ഥിരം ഓഫീസില്‍ വരുന്ന മറ്റൊരു സ്ത്രീരത്നത്തെ വിശേഷിപ്പിക്കുന്നത്‌ വെളിച്ചപ്പാട്‌ ഉറഞ്ഞുതുള്ളുന്നതുപോലെ തലകുലുക്കിക്കൊണ്ട്‌ "ദേവീ..." എന്നാണ്‌. അങ്ങനെയാണു തന്‍റെ ഇരട്ടപേരെന്ന്‌ ഇന്നും ആ പെണ്‍കൊച്ചിനറിയില്ല.

ശരീരപ്രകൃതിയും ഇരട്ടപ്പേരുനിര്‍ന്നയത്തില്‍ ഒരു സുപ്രധാന ഘടകമാവാറുണ്ട്‌. പ്ലസ്‌ ടുവില്‍ എന്‍റെ ക്ലാസ്സ്‌മേറ്റായിരുന്ന അനീഷിനെ സ്നേഹംകൂടുമ്പോള്‍ 'റോളറേ' എന്നും 'അമ്മാവന്‍കല്ല്‌' എന്നുമൊക്കെയായിരുന്നു വിളിച്ചോണ്ടിരുന്നത്‌. ഞാനുള്‍പ്പെടുന്ന ഒരു ചെറുസംഘത്തിനുള്ളില്‍ മാത്രം 'ഇറച്ചിക്കോഴി' എന്ന്‌ ഒരു പെണ്‍കിടാവ്‌ അറിയപ്പെട്ടിരുന്നു. ഒരിക്കല്‍ ക്ലീന്‍ ഷേവ്‌ ചെയ്തു വന്നു കണ്ണാടിക്കാരനായ ദീപുവിനെ ഒരു കത്തനാരുടെ ഛായ ഉണ്ടായിരുന്നതുകൊണ്ട്‌ അച്ചന്‍ എന്നു വിളിച്ചു. ആ ക്ലാസ്സില്‍ രണ്ടു ദീപുമാരുണ്ടായിരുന്നതുകൊണ്ട്‌ ഇന്നും 'അച്ചന്‍ ദീപു' എന്നു പറഞ്ഞാല്‍ ആളെ പെട്ടെന്നു പിടികിട്ടും. പുള്ളി ഇപ്പോള്‍ കല്ലട ബസ്സിലെ സാരഥിയാണ്‌. ഏ.കെ. ജി പടി എന്ന സ്ഥലത്തു നിന്നും വന്നിരുന്ന എന്‍റെ കൂട്ടുകാരന്‍ ഏ.കേ.ജി. എന്നു തന്നെ അറിയപ്പെട്ടു. തിരിച്ചും സംഭവിക്കാറുമുണ്ട്‌ - ചില ഏരിയാകള്‍ ആളിന്‍റെ പേരിലാവും അറിയപ്പെടുക. അക്കാലത്ത്‌ ഇരട്ടയാര്‍-കട്ടപ്പന റൂട്ടിലെ ഒരു വളവ്‌ അറിയപ്പെട്ടിരുന്നത്‌ 'അമ്പിളി വളവ്‌' എന്നായിരുന്നു. എങ്കിലും, അമ്പിളിയുടെ വീട്‌ അവിടെയെങ്ങാനുമാണോ എന്ന്‌ ഇന്നും എനിക്കു നിശ്ചയം പോരാ.

യാതൊരു ലോജിക്കും ഇല്ലാതെയാണു ചില പേരുകള്‍ നല്‍കപ്പെട്ടിരിക്കുന്നത്‌ എന്നും കാണാം. ഒരുദാഹരണത്തിന്‌ എന്നെ ഡേവ്‌ ഫോണ്‍ ചെയ്യുമ്പോഴും മറ്റും വിളിക്കുന്നത്‌ 'അന്തോണീ'ന്നാണ്‌. എന്തിനാ? ആ!

അല്ല, ഇമ്മാതിരി പേരുകള്‍ ചിലപ്പോള്‍ യഥാര്‍ഥ പേരിനെക്കാള്‍ ഹിറ്റാവാറുണ്ട്‌. എന്‍റെ ആത്മാര്‍ത്ഥസുഹൃത്ത്‌ ജോബി വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കട്ടപ്പനയില്‍ നിന്നും കോട്ടയം സി.എം.എസ്സ്‌ കോളേജില്‍ പഠിക്കാന്‍ ചെന്നപ്പോള്‍ വീണ പേര്‌ - മൗഗ്ലി -ഇന്നും വാലിഡ്‌ ആണ്‌. അന്നും ഇന്നും ഹൈറേഞ്ചില്‍ നിന്നും നാട്ടുമ്പുറത്തു പഠിക്കാന്‍ ചെല്ലുന്നവന്‌ ഇതാണു സ്ഥിതി. ഈ മൗഗ്ലിവഴി പരിചയപ്പെട്ട ഒരു അരുണ്‍ പരക്കെ അറിയപ്പെട്ടിരുന്നത്‌ ലൂണാര്‍ എന്ന പേരിലാണ്‌. കുറേക്കാലം അവന്‍റെ യഥാര്‍ത്ഥ പേര്‌ അതു തന്നെയാണെന്നാണു ഞാന്‍ കരുതിയിരുന്നത്‌. മൂപ്പരിപ്പോള്‍ വക്കീലാണ്‌. ഇനി ചീഫ്‌ ജസ്റ്റീസായാലും ആ പേരുമാറുമെന്നും തോന്നുന്നില്ല! അതുപോലെ തന്നെ ഒരു ലാദന്‍ - അവന്‍റെ വീട്ടുകാര്‍ വരെ ഇപ്പോള്‍ പയ്യന്‍റെ ചെല്ലപ്പേരിനോട്‌ ഇണങ്ങിക്കഴിഞ്ഞു. ഫോണ്‍ ചെയ്യുമ്പോഴൊക്കെ 'ലാദനുണ്ടോ?' 'ലാദനൊന്നു കൊടുക്കാമോ?' എന്നൊക്കെയാണ്‌ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ചോദിക്കുക! ഈ പേരു വീണത്‌ സെപ്റ്റംബര്‍ 11-നു ശേഷമാണോ എന്നെനിക്കറിഞ്ഞുകൂടാ.

നേഴ്സറിയില്‍ പഠിച്ചിരുന്ന കാലത്ത്‌ സന്തോഷ്‌ എന്നു പേരുള്ള ഒരു പാവം പയ്യനുണ്ടായിരുന്നു എന്‍റെ ക്ലാസ്സില്‍. അവന്‌ ആ നാലുവയസ്സുതലയില്‍ ഏതോ ഒരുവന്‍ ചാര്‍ത്തിയ പേരാണ്‌ 'ഓച്ചിക്കുട്ടന്‍' അഥവാ 'ഓച്ചി'. പിന്നീടു ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്തൊരിക്കല്‍ വൈകുന്നേരം ഞാന്‍ പലചരക്കുകടയില്‍ സാധനം വാങ്ങാന്‍ പോയപ്പോള്‍ ഈ സന്തോഷ്‌ അവിടെ വരുകയും സാധനങ്ങള്‍ വാങ്ങുന്നതിനിടയില്‍ തലകറങ്ങി വീഴുകയും ചെയ്തു. അവിടെ കൂടി നിന്നവരെല്ലാം ചേര്‍ന്ന് ഈ കൊച്ചനെ എടുത്ത്‌ തിണ്ണയിലെ ബെഞ്ചില്‍ കിടത്തുകയും വീശിക്കൊടുക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. വിചിത്രമായ സംഭവമെന്തെന്നാല്‍ ഓച്ചി എന്ന ഇരട്ടപ്പേരല്ലാതെ അവിടെയുണ്ടായിരുന്ന ആര്‍ക്കും ഇവന്‍റെ യഥാര്‍ത്ഥ പേരറിഞ്ഞുകൂടായിരുന്നു എന്നതാണ്‌.

ചിലപേരുകള്‍ കാലവും ചില സംഭവങ്ങളും ചേര്‍ന്നു മായ്ച്ചുകളയാറുണ്ട്‌. ഉയരംകൂടിയ ഒരു കക്ഷിയുണ്ടായിരുന്നു ഞങ്ങളുടെ ഗ്രാമത്തില്‍. മൂപ്പിലാന്‍റെ ചെല്ലപ്പേരായിരുന്നു മോഴ. കാരണം അജ്ഞാതമാണു കേട്ടോ. അങ്ങേരുകല്യാണമൊക്കെ കഴിച്ചു ഒരു ചെറിയ ജോലിയൊക്കെയായി ഒതുങ്ങിയതോടെ ആ പേരൊക്കെയങ്ങു മാഞ്ഞുപോയി. പക്ഷെ ചിലപേരുകള്‍ ഏഷ്യന്‍ പെയിന്‍റ്‌സുപോലെ കാലങ്ങളോടു പൊരുതി നില്‍ക്കും. അത്തരം പേരുകാര്‍ ഒരുപാടുണ്ട്‌ നാട്ടില്‍.

Friday, April 04, 2008

മൈലേജ്‌

അങ്ങനെ സുത്തി തന്‍റെ ഒരു വലിയ ആഗ്രഹം സാക്ഷാല്‍ക്കരിക്കാന്‍ തയ്യാറെടുത്തു. ആ, ഒരു ബൈക്ക്‌ വാങ്ങുന്നതേ! സ്വന്തം ശരീരപ്രകൃതി കൂടി കണ്ടിട്ടാവും 150 സിസി ബൈക്കേ എടുക്കൂ എന്നാണു തീരുമാനം. ടിവിഎസ്‌ അപ്പാച്ചെയോടുള്ള താല്‍പര്യക്കുറവും റോഡിലേക്കു നോക്കിയാല്‍ ബജാജ്‌ പള്‍സറേ കാണാനുള്ളൂ എന്ന യാഥാര്‍ഥ്യവും ചേര്‍ത്ത്‌ അവ രണ്ടിനേം ആദ്യം തന്നേ ലിസ്റ്റില്‍ നിന്നും വെട്ടി. മിച്ചം വന്നത്‌ ഹോണ്ട യൂണികോണും ഹീറോ ഹോണ്ട സി.ബി.ഇസഡും ഹങ്കും. കൂട്ടിക്കിഴിച്ചു വന്നപ്പോള്‍ ഹങ്കിനാണു നറുക്കു വീണത്‌. പുള്ളി ഇച്ചിരെ വെറൈറ്റി വേണമെന്നുള്ള കൂട്ടത്തിലാന്നേ. അഞ്ഞൂറു രൂപാ മുടക്കി വണ്ടീം ബുക്കു ചെയ്ത്‌ ആദ്യരാത്രി സമാഗതമാവാന്‍ കാത്തിരിക്കുന്ന മണവാളനെപ്പോലെ സുത്തി സ്വപ്നം കണ്ടു നടന്നു.

ഇതിനിടെ വാങ്ങാന്‍ പോകുന്ന വണ്ടിയെപ്പറ്റി പല കമന്‍റുകളും കേട്ടു തുടങ്ങി. ഹീറോ ഹോണ്ട ഹങ്കിന്‍റെ മുന്‍വശവും പിന്‍വശവും രണ്ടു ടീമുകളാണ്‌ ഡിസൈന്‍ ചെയ്തത്‌ എന്നും അതിനാല്‍ ഇരുഭാഗങ്ങളും തമ്മില്‍ ഒരു സ്വരച്ചേര്‍ച്ചയില്ലെന്നും വരെ ആള്‍ക്കാര്‍ സുത്തിയോട്‌ കുശുമ്പു പറഞ്ഞു. പിന്‍സീറ്റ്‌ മഹാ പോക്കാ, അവിടെയുമിവിടെയുമെല്ലാം കൂര്‍ത്തും മുഴച്ചും നില്‍ക്കുന്ന മാതിരിയാ അതിന്‍റെ വെച്ചുകെട്ടലുകള്‍ എന്നൊക്കെ കേട്ടു. എന്നാലും, 'എന്തൊക്കെ സംഭവിച്ചാലും സീമേ, നിന്നെ ഞാന്‍ കെട്ടും.....' എന്ന മാതിരി നിലപാടില്‍ നിന്നുകൊണ്ടാണു സുത്തി വണ്ടി ബുക്ക്‌ ചെയ്തത്‌.

അങ്ങനൊരുനാള്‍ ഡേവും സുത്തിയും മറ്റു സഹപ്രവര്‍ത്തകരും തമ്മില്‍ വാഹനവിശേഷങ്ങളൊക്കെ പറഞ്ഞിരിക്കുമ്പോള്‍ ഡേവച്ചായന്‍ ഒരു ചോദ്യം:

"എടാ സുത്തീ, നീയേതു കളറാടാ ബുക്കു ചെയ്തേ? ചൊമലയാണോടാ..?"

സുത്തി ചോദ്യം കേട്ട പാടെ ഒന്നു പകച്ചെങ്കിലും ഉടന്‍ കാര്യം മന്‍സ്സിലാക്കി. ബുക്കു ചെയ്ത വണ്ടിയുടെ കളറൊന്നുമല്ല ഇവിടെ വിഷയം.

ട്രേന്‍....ങ്‌...ന്‍ (ഒരു ഫ്ലാഷ്ബായ്ക്ക്‌).

ഇന്നാളൊരു ദിവസം - ഒരു വ്യാഴാഴ്ച്ചയാണതു സംഭവിച്ചത്‌. മനസ്സുകൊണ്ട്‌ ഒരു കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ടൊന്നുമല്ല, അവന്‌ ആ ചൊമന്ന ഷര്‍ട്ട്‌ ഭയങ്കര ഇഷ്ടമാ. അതും നല്ല തീക്കളറ്‌. വെയിലത്താണേല്‍ കാഴ്ച്ചക്കാരനെ കണ്ണുപൊത്തിക്കുന്ന ഇനം. അതിന്‍റെ കൂടെ ആ വെള്ള പാന്‍ട്സിടുന്നതാ അവനിഷ്ടം. അതാവുമ്പോ നല്ല സുഖമാ. ചന്തീം തുടയുമൊക്കെ നല്ല ടൈറ്റ്‌ ഫിറ്റ്‌. പിന്നില്‍ രണ്ടു പോക്കറ്റ്‌. താഴേക്കു പോകുംതോറും ലൂസ്‌ അങ്ങനെ കൂടിക്കൂടിവരും. സുത്തിക്കാണെങ്കില്‍ ഈ വേഷം വ്യാഴാഴ്ച്ച ധരിക്കാനാണ്‌ താല്‍പര്യം. അതിന്‍റെ പിന്നില്‍ എന്തെങ്കിലും ഹിഡന്‍ അജന്‍ഡ ഉണ്ടോ എന്നറിയില്ല. ആ ദിവസം, അന്ന്‌ അന്ന്‌ സുത്തി - ഉണ്ണിക്കുടവയറനും തടിയനും ശരാശരി പൊക്കക്കാരനുമായ നമ്മുടെ സ്വന്തം സുത്തി - ഓഫീസിനു മുന്നില്‍ നിര്‍ത്തിയ ഓട്ടോയില്‍ നിന്നും തന്‍റെ വാഴപ്പിണ്ടിക്കാലുകള്‍ മുറ്റത്തേക്കിറക്കി വച്ചപ്പോള്‍ ... "ബെന്‍സ്‌ വാസ്സൂ...." എന്നൊരു വിളി.

ആരാ? ആ, ആരാണേലെന്നാ? അതു കൊള്ളേണ്ടടത്തു കൊണ്ടു.

അതാണു 'ചൊമലയാണോടാ' എന്നു അച്ചായന്‍ ചോദിച്ചപ്പോള്‍ സുത്തി ഓര്‍മ്മകളെ ഒന്നു റീവൈന്‍റ്‌ അടിച്ചത്‌.

ചിറി കോട്ടി, സ്വരത്തില്‍ ആവതു പുച്ഛം കലര്‍ത്തി സുത്തി മൊഴിഞ്ഞു: "അല്ല, ചൊമലയല്ല, കറപ്പാ!, എന്നാ? ഏഹ്‌?"

ഡേവ്‌ മേടിച്ചേ അടങ്ങൂ. ദേ വന്നു അടുത്ത ചോദ്യം: "ഹതെന്നാടാ ചൊമല എടുക്കാഞ്ഞേ?"

ഡേവച്ചായന്‍റെ മുഖത്തു വീണ്ടും ജഗദീഷ്‌ സ്റ്റൈല്‍ ചിരി. കണ്ണില്‍ ഇരയെക്കിട്ടിയ പൂച്ചയുടെ ത്രില്‍.

ഉടന്‍ വന്നു സുത്തിയുടെ മറുപടി, അതേ നാണയത്തില്‍-

"അതേ, ചൊമല വണ്ടിക്കേ മൈലേജ്‌ കൊറവാ, അതുകൊണ്ടാ കറപ്പുവണ്ടി ബുക്കു ചെയ്തെ."

ദേ, ആരും നിനച്ചിരിക്കാതെ അച്ചായന്‍ സീരിയസ്‌ ആകുന്നു. ആ മുഖത്തു സംശയത്തിന്‍റെ അലയൊലികള്‍ നിറഞ്ഞു. പിന്നെ വന്ന ചോദ്യം കേട്ട്‌ എല്ലാവരും പകച്ചു നിന്നു-

"അതെന്നാഡാ, കറത്ത വണ്ടിക്കല്ലേ മൈലേജു കൊറവ്‌?"

ഇനി നിങ്ങളു പറ, ആരാ ഹീറോ?

Thursday, February 28, 2008

അഞ്ചു രൂപ

വളച്ചുകെട്ട്‌ : ഈ ബ്ലോഗില്‍ നിങ്ങള്‍ കാണുന്ന കഥാപാത്രങ്ങള്‍ പലരും ഇന്നു ജീവിച്ചിരിക്കുന്നവരും എന്‍റെ അടുത്ത പരിചയക്കാരും എന്‍റെ സ്വഭാവം നന്നായി അറിയുന്നവരും ആകയാല്‍ പണ്ടുള്ള കാലങ്ങളില്‍ ഞാന്‍ അവരോടു കാണിച്ചിട്ടുള്ള മറ്റു തെറ്റുകുറ്റങ്ങള്‍ കണക്കിലെടുത്തും എന്‍റെ ഭാവിയെക്കരുതിയും താരതമ്യേന ചെറിയ ഈ പാപങ്ങള്‍ സദയം പൊറുത്തു മാപ്പാക്കി ഓലപ്പീപ്പിയെ അനുഗ്രഹിക്കണമേ എന്നു വിനയപുരസരം അപേക്ഷിച്ചു കൊള്ളുന്നു. ലളിതമായി പറഞ്ഞാല്‍ "പൊന്നളിയാ തല്ലല്ലേ.."

കര്‍ണാടകയിലെ സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ്‌ ട്രെയിനിംഗ്‌ കാലത്തെ അനുഭവങ്ങളില്‍ നിന്നും ഒരേട്‌. നായകന്‍ ഡേവ്‌. ആഴ്ച്ചയില്‍ അഞ്ചു ദിവസം നീളുന്ന കൊലക്കത്തി ക്ലാസ്സുകളൊക്കെ കഴിഞ്ഞു മനസ്സമാധാനമായി ഒന്നുറങ്ങാനും ടിവിയിലെ മലയാളം പടം കാണാനും തുണി അലക്കാനും അത്യാവശ്യം ഷോപ്പിങ്ങിനും ടൗണിലുള്ള ഹോട്ടലില്‍ പോയി മനസ്സിനിണങ്ങിയ ശാപ്പാടടിക്കാനും പിന്നെ ഒരു രണ്ട്‌ മഗ്‌ ബിയര്‍ അടിക്കാനുമായി വീതിച്ചു നല്‍കാറുള്ള ഒരു വാരാന്ത്യം.

അന്നും ഞങ്ങള്‍ - ഡേവച്ചായനും സുത്തിയും ഞാനും- പതിവുപോലെ ടൗണില്‍ പോയി. ഇടയ്ക്കും മുട്ടിനുമൊക്കെ ഞങ്ങളുടെ മുന്നില്‍ വന്നു പെടുന്ന പാവം പെണ്‍പിള്ളേരുടെ ഫാഷന്‍ ഭ്രമത്തെക്കുറിച്ചെല്ലാം ആത്മാര്‍ഥമായി വ്യാകുലപ്പെട്ടു. ഓരോ ജോഡി ജൗളി ഒക്കെ എടുത്തു. പതിവായി പോകാറുള്ള മലയാളി ഹോട്ടലില്‍ പോയി പൊറോട്ടയും ചിക്കനും മതിവരുവോളം കഴിച്ചു. വൈകിട്ട്‌ ആറു മണിയായപ്പോള്‍ തുടങ്ങിയ നടത്തമാണ്‌. അത്താഴമൊക്കെ കഴിഞ്ഞ്‌ ഉറ്റതോഴന്‍ ബിച്ചുവിനു പാഴ്സലും വാങ്ങി ഇറങ്ങിയപ്പോഴേക്കും മണി ഒന്‍പതു കഴിഞ്ഞു. ബിയര്‍ അടിച്ചാലോ എന്നൊരു പൂതി. ഡേവ്‌ ആണെങ്കില്‍ ആല്‍ക്കഹോളിന്‍റെ അംശമുള്ള സാധനങ്ങള്‍ അണുനശീകരണത്തിനു പോലും ഉപയോഗിക്കാത്ത ടൈപ്പ്‌. എന്നു പറഞ്ഞാലെങ്ങനെയാ..? മഗ്ഗിന്‌ ഇരുപതു രൂപ വെച്ചു ബിയര്‍ വില്‍ക്കുന്ന കടയുണ്ട്‌. അല്ല, ഒരു നാട്ടില്‍ ചെന്നാല്‍ കണ്ടു പിടിക്കാന്‍ എറ്റവും എളുപ്പമുള്ള ഒരു ജാതി സ്ഥാപനമാണല്ലോ മദ്യശാലകള്‍! അത്‌ എന്‍റെ കാര്യത്തിലും ശരിയായി എന്നു മാത്രം. ഡേവ്‌ പുറത്തു വെയിറ്റു ചെയ്തു. ഞങ്ങള്‍ വേഗം മടുമടാന്നു മൂന്നുനാലു മഗ്ഗ്‌ വീതം വാങ്ങി മോന്തി വരുമ്പോഴേക്കും പ്രിയ സഹപ്രവര്‍ത്തകന്‍ ഡേവ്‌ മടങ്ങിപോകുന്നതിനെക്കുറിച്ചു മാത്രം ചിന്തിച്ചു നില്‍പ്പായിരുന്നു.

സമയം ഒന്‍പതരയാകുന്നു. ഇനി നമ്മുടെ കൂട്ടിലേക്കു ബസ്സൊന്നുമില്ല. ഓട്ടോ വിളിക്കണം. പുതുമയുള്ള കാര്യമല്ല. ട്രാഫിക്‌ പോലീസിന്‍റെ പ്രീപെയ്ഡ്‌ പദ്ധതി ഉണ്ട്‌. കൂപ്പണിനു ഒരു രൂപ. പ്രീപെയ്ഡ്‌ എന്നു പറയുമെങ്കിലും വണ്ടിക്കൂലി ഡ്രൈവറുടെ കയ്യില്‍ തന്നെയാണു കൊടുക്കേണ്ടത്‌. അപ്പോള്‍ പിന്നെ അതെങ്ങനെ പ്രീപെയ്ഡ്‌ ആകും എന്നു ചോദിക്കരുത്‌, കാരണം അവിടെ എഴുതി വച്ചിരിക്കുന്നത്‌ അങ്ങനെയാണ്‌. കൗണ്ടറില്‍ പോയി ക്യൂ നിന്നു പോകേണ്ട സ്ഥലത്തേക്കുള്ള കൂപ്പണുമായി വന്നു. ഇപ്രകാരമാണെങ്കില്‍ എണ്‍പത്തഞ്ചു രൂപയ്ക്കു കാര്യം നടക്കും. അല്ലെങ്കില്‍ വെറുതെ ഡ്രൈവര്‍മാരുമായി കച്ചറയ്ക്കു പോകണം, കുറഞ്ഞതു നൂറ്റിയിരുപതു രൂപയെങ്കിലും കൊടുക്കേണ്ടതായും വരും. എന്തിനാ വെറുതെ, ല്ലേ?

അങ്ങനെ ഞങ്ങള്‍ ഓട്ടോയില്‍ കയറി യാത്രയാരംഭിച്ചു. ഓട്ടോ കത്തിച്ചു വിടുകയാണ്‌. ബിയറിന്‍റെ ചെറിയ ഒരു തരിപ്പുള്ളതു കൊണ്ടാണോ അതോ ഹൈറേഞ്ചില്‍ ജനിച്ചു വളര്‍ന്നു തണുപ്പിനോടും കാറ്റിനോടുമൊക്കെ നേരത്തെ തന്നെ സൗഹൃദം സ്ഥാപിച്ചതു കൊണ്ടാണോ എന്തോ, എനിക്കു വെല്യ തണുപ്പൊന്നും തോന്നിയില്ല. പതിവു പോലെ തന്നെ വണ്ടിയിലിരുന്നു ഡേവ്‌ വിടുവായത്തം വിളമ്പുന്നു. ഡേവ്‌, 'ആഴെടാ' എന്നൊക്കെ ആക്രോശിക്കുന്നതു കേട്ടാല്‍ 'ദൈവമേ, ഞങ്ങള്‍ ബിയര്‍ അടിച്ച നേരത്ത്‌ ലെവന്‍ പോയി ഹാട്ട്‌ അടിച്ചാ?' എന്ന് ആരും സംശയിച്ചു പോകും. ഡ്രൈവര്‍ ഭായി തിരിഞ്ഞിരുന്നിട്ടു "ഒന്നു മിണ്ടാതിരിക്കടാ, ശവികളെ.. ഞാന്‍ എന്‍റെ പണി മനസ്സമാധാനമായിട്ടൊന്നു ചെയ്തോട്ടെ" എന്നു പറയുമെന്ന് പല വട്ടം എനിക്കു തോന്നി. 'ഡാ, കോപ്പേ, മിണ്ടാതിരിയെടാ ..' എന്നും മറ്റും സുത്തി പറയുന്നുണ്ടെങ്കിലും അച്ചായന്‍ അതൊന്നും കാര്യമാക്കാതെ തകര്‍ക്കുകയാണ്‌. പിന്നെ തലയ്ക്കു വെളിവില്ലാത്ത ആളല്ലേയെന്നു വിചാരിച്ചു ഞങ്ങള്‍ മുട്ടു മടക്കി.

ഇറങ്ങേണ്ട സ്ഥലം അടുത്തപ്പോഴേക്കും കൃത്യം ചില്ലറ തന്നെ ഓട്ടോക്കാരനു കൊടുക്കേണ്ടതിന്‍റെ ആവശ്യകത സുത്തി ഡേവിനെ ഓര്‍മ്മിപ്പിച്ചു. തന്‍റെ കയ്യില്‍ അതെല്ലാം ഭദ്രമാണെന്നു ഡേവ്‌. സ്ഥലത്തെത്തി, ഞങ്ങള്‍ വണ്ടിയില്‍ നിന്നിറങ്ങി. വണ്ടിക്കാരനു നേരെ ഡേവ്‌ നീട്ടിയതു നൂറിന്‍റെ പെടയ്ക്കണ ഒരു നോട്ട്‌.! ഡ്രൈവര്‍ ബാക്കി നീട്ടിയതു വെറും പത്തു രൂപ. അഞ്ചു രൂപ എന്തിയേന്നു ഡേവ്‌. ഇവിടെ വരെ ഭാഷ ഒരു പ്രശ്നമല്ല. കാരണം, നെറ്റി ചുളിച്ച്‌, വലതു കൈപ്പത്തി മലര്‍ത്തി 'ഫൈവ്‌ റുപ്പീസ്‌?' എന്നു ചോദിച്ചാല്‍ ഏതു കാളവണ്ടിക്കാരനും കാര്യം മനസ്സിലാകുന്ന കാലമാണല്ലോ ഇത്‌.

കൂലി തൊണ്ണൂറു രൂപയാ എന്നയര്‍ഥത്തില്‍ നയന്‍റി റുപ്പീസ്‌ എന്നു ഡ്രൈവര്‍.
ഓട്ടോക്കൂലി എണ്‍പത്തഞ്ചു രൂപ എന്നാലേഖനം ചെയ്ത കൂപ്പണ്‍ കാട്ടി അല്‍പ്പം നീരസത്തോടെ 'നോ നയന്‍റി, ഒണ്‍ലി എയ്റ്റി ഫൈവ്‌' എന്നു ഡേവ്‌.
അപ്പോള്‍ ഡ്രൈവര്‍ഭായിയുടെ മറുപടി: 'നോ റിട്ടേണ്‍ ടിക്കറ്റ്‌ സാര്‍, പ്ലീസ്‌ ഗീവ്‌ നയന്‍റി'.

'റിട്ടേണ്‍ ടിക്കറ്റ്‌ ഒന്നും കിട്ടിയില്ലേല്‍ നമുക്കെന്നാ ചേതം? ഞാന്‍ എണ്‍പത്തഞ്ചേ കൊടുക്കൂ' എന്നു ഡേവിന്‍റെ സിദ്ധാന്തം.

സംഗതി കുഴയുന്നതു കണ്ടപ്പോള്‍ ഡ്രൈവര്‍ഭായി ലാംഗ്വേജ്‌ ഒന്നു മാറ്റിപ്പിടിച്ചു. ഇംഗ്ലീഷില്‍ കത്തിവെച്ചാല്‍ ഡേവ്‌ കത്തിക്കയറുമെന്നും താന്‍ പരാജിതനാവുമെന്നും അയാള്‍ ഭയന്നിരിക്കണം. ഹിന്ദി അറിയാത്ത ഡേവ്‌ ഒന്നു പരുങ്ങി. ഓട്ടോക്കാരന്‍ അപ്പോഴും തൊണ്ണൂറില്‍ ഉറച്ചു തന്നെ.

അപ്പോള്‍ ഡേവ്‌ ഞങ്ങളുടെ നേരേ തിരിഞ്ഞ്‌ ഒരു ഡയലോഗ്‌.."ഡാ, ഒരു പേനായിങ്ങു തന്നെ.. ഞാനിവന്‍റെ നമ്പരൊന്നു നോട്ട്‌ ചെയ്യട്ടെ..!" അതും പച്ചമലയാളത്തില്‍.

നമ്പരു നോട്ടു ചെയ്തിട്ടു ഇവനെന്നാ കാട്ടാനാ എന്നു ഞാനും സുത്തിയും ശങ്കിച്ചു. പക്ഷെ ആ നമ്പരിലൊന്നും ഓട്ടോക്കാരന്‍ വീണില്ല. കൊക്കെത്ര കുളം കണ്ടതാ?

'മേരാ പാസ്‌ പാഞ്ച്‌ രുപയെ നഹീ ഹൈ..' എന്നോ മറ്റോ അയാള്‍ പറഞ്ഞു. എനിക്കും സുത്തിക്കും ഈ കച്ചറ കണ്ടു മടുത്തു.

ഞാനും സുത്തിയും കൂടി അഞ്ചും പത്തും ഇരുപതുമെല്ലാം കൂടി തപ്പിപ്പിടിച്ച്‌ ഒരു പത്തറുപതു രൂപ ഡേവിന്‍റെ കയ്യില്‍ ഏല്‍പ്പിച്ചു. 'ഇതുകൊണ്ട്‌ എന്നാന്നു വെച്ചാല്‍ കാണിച്ചിട്ടു വാ' എന്ന് അച്ചായനോടും ആ ഡാഷിനോട്‌ ഞാന്‍ അപ്പോഴേ പറഞ്ഞതാ കൃത്യം കാശെടുത്തു വെയ്ക്കാന്‍' എന്ന് എന്നോടും പുലമ്പിക്കൊണ്ട്‌ സുത്തി കാമ്പസിനുള്ളിലേക്കു നടന്നു. പിന്നാലെ ഞാനും. ഗേറ്റു കടന്നു ഞങ്ങള്‍ കാത്തുനില്‍ക്കുമ്പോള്‍ എണ്‍പത്തഞ്ചില്‍ നിന്നും അണുവിട വ്യതിചലിക്കാന്‍ കൂട്ടാക്കാത്ത അച്ചായന്‍ ആദ്യം നല്‍കിയ നൂറും തിരികെ വാങ്ങി പേഴ്സില്‍ നിന്നും അവിടുന്നും ഇവിടുന്നുമെല്ലാമായി കൃത്യം എണ്‍പത്തഞ്ചു രൂപ ഓട്ടോക്കാരന്‌ ഒപ്പിച്ചുകൊടുത്തു.

ഇതിനോടകം സെക്യൂരിറ്റിച്ചേട്ടന്മാര്‍ എന്തോ വെല്യ അത്യാഹിതം നടന്ന മാതിരി വിസിലടി തുടങ്ങിയിരുന്നു. കാരണം, ഗേറ്റിനു മുന്നിലാണു വണ്ടി കൊണ്ടുവന്നിട്ടുകൊണ്ടു ലേലം വിളിക്കുന്നത്‌. വിജയശ്രീലാളിതനായി മുപ്പത്തിരണ്ടു പല്ലും കാട്ടി അച്ചായന്‍ ഗേറ്റുകടന്നു വരവേ ഡ്രൈവര്‍ഭായി സെക്യൂരിറ്റി ഗാര്‍ഡിനോട്‌ എന്തോ പറയുന്നതു ഞങ്ങള്‍ കേട്ടു. സംഗതി കന്നഡയായിരുന്നതിനാല്‍ ഒന്നും മനസ്സിലായില്ലെങ്കിലും അപ്പറഞ്ഞതു ഞങ്ങളെക്കുറിച്ചായിരുന്നെന്ന് 'കഞ്ചൂസ്‌' എന്നൊരു വാക്കു മാത്രം തിരിഞ്ഞതോടെ പിടികിട്ടി.

'എടാ, അവന്‍ പറഞ്ഞതു നമ്മളെക്കുറിച്ചാവുമോ? അല്ലായിരിക്കും അല്ലെ?' അച്ചായന്‍റെ ഈ ന്യായമായ സംശയത്തിന്‌ സുത്തി പറഞ്ഞ മറുപടി പല സിനിമകളിലും രാജന്‍ പി. ദേവ്‌ ഉപയോഗിക്കാറുള്ള ഒരു വിശേഷണമായിരുന്നു. ഒപ്പം, 'മിണ്ടാതെ വന്നോണം' എന്നൊരു താക്കീതും.

ഒരു നൂറ്റന്‍പതു മീറ്റര്‍ നടന്നു കാണും. അച്ചായനെന്തോ ഒരു വല്ലായ്മ. ഒരു ഭാരമില്ലായ്മ പോലെ. അവിടെയുമിവിടെയുമെല്ലാം തപ്പി നോക്കുന്നു. എന്താ പറ്റിയതെന്നു ഞങ്ങള്‍ ചോദിച്ചു. മിണ്ടാതെ തിരച്ചില്‍ തുടരുകയാണ്‌ അച്ചായന്‍. അവസാനം, ആ മരം കോച്ചുന്ന തണുപ്പില്‍, നേര്‍ത്ത മഞ്ഞില്‍ നക്ഷത്രങ്ങള്‍ കണ്ണുചിമ്മിയ ആ രാവില്‍ നിയോണ്‍ വിളക്കുകളുടെ പ്രഭാപൂരത്തില്‍ നിന്നുകൊണ്ട്‌ അവന്‍ ആ സത്യം ഉള്‍ക്കൊണ്ടു - തന്‍റെ പുന്നാര മൊബൈല്‍ നഷ്ടപ്പെട്ടിരിക്കുന്നു!

മൊബൈലിനെപ്പറ്റി: ഫിന്‍ലന്‍റില്‍ നിര്‍മ്മിച്ച്‌ ഗള്‍ഫില്‍ നിന്നു വാങ്ങി ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്ത സൊയമ്പന്‍ മൊഫൈല്‍(ഈ വാക്കിനു കടപ്പാട്‌: സുത്തി). ഡേവന്‍റെ വീട്ടില്‍ അതു കൊണ്ടുവന്ന സമയത്ത്‌ ആ സെറ്റ്‌ ഒന്നു കാണാന്‍ കൊതിച്ച്‌ അയല്‍ക്കരെല്ലാം അവന്‍റെ വീട്ടുവാതിക്കല്‍ ക്യൂ നിന്നിരുന്നു. അതിന്‍റെ ശബ്ദസൗകുമാര്യത്തെപ്പറ്റിയും ബാറ്ററിക്ഷമതയെപ്പറ്റിയും റേഞ്ചു പിടിക്കാനുള്ള വൈഭവത്തെപ്പറ്റിയുമെല്ലാം അച്ചായന്‍ ഡെയ്‌ലി വാചകമടിക്കാറുണ്ടായിരുന്നു. ഒരടിപൊളി നോക്കിയ. അതെ, ഇന്ത്യ കണ്ട ആദ്യകാല 3310-കളില്‍ ഒന്ന്‌! ഒറിജിനല്‍ ബാറ്ററിയുള്ളതു കൊണ്ട്‌ വിറ്റാല്‍ അഞ്ഞൂറു രൂപ കിട്ടിയേക്കും.

അച്ചായനെ വെട്ടിവിയര്‍ത്തു. ഒരു നിമിഷം കൊണ്ട്‌ അതിലുണ്ടായിരുന്ന എട്ടു രൂപാ ടോക്‌‍ടൈമിനെക്കുറിച്ചും സിം കാര്‍ഡ്‌ വല്ല തീവ്രവാദികളോ പെണ്‍വാണിഭക്കാരോ കൊണ്ടുപോയാലത്തെ ഭവിഷ്യത്തുകളെക്കുറിച്ചും ഓര്‍ത്ത്‌ ട്രാഫിക്‌ പോലീസുകാരനെപ്പോലെ നിന്നനില്‍പ്പില്‍ ഇടത്തും വലത്തും തിരിഞ്ഞു. തുടരെത്തുടരെ തലചൊറിഞ്ഞു. ഒപ്പം മനപ്രയാസം കൊണ്ടാവും രണ്ടുമൂന്നു തെറിയും പറഞ്ഞൂന്നു കൂട്ടിക്കോ.

അവസാനം എന്‍റെ ഫോണില്‍ നിന്ന്‌ അങ്ങോട്ടു വിളിച്ചു. നോ റിപ്ലെ. വീണ്ടും വീണ്ടും വിളിച്ചു. വിളിച്ചും നടന്നും ഞങ്ങള്‍ ബിച്ചുവിന്‍റെ റൂമിലെത്തി. കഥ കേട്ടപ്പോള്‍ ബിച്ചുവും ചിരിക്കണോ കരയണോ എന്നറിയാതെ നിന്നു.

എന്തായാലും അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും മറുപടി ഉണ്ടായി. അങ്ങേത്തലയ്ക്കല്‍ ഡ്രൈവര്‍ തന്നെ. ആ ഫോണ്‍ കൊണ്ടുത്തരാമോ എന്നു ഡേവിന്‍റെ വിനീതമായ അഭ്യര്‍ഥന. താനിപ്പോള്‍ ടൗണിലാണെന്നു ഡ്രൈവറുടെ മറുപടി. അതു സാരമില്ല, വണ്ടിക്കൂലി തന്നേക്കാം എന്ന്‌ അച്ചായന്‍.ഇത്രയും പറഞ്ഞും കേട്ടും ഡേവും ഞങ്ങളും ഒന്നു ശ്വാസമെടുക്കുമ്പോഴാണ്‌ സുത്തി ഒരു കാര്യം ശ്രദ്ധിച്ചത്‌. നൃത്തം പഠിച്ചിട്ടില്ലാത്ത ഗംഗ തമിഴ്പ്പാട്ടു പാടി നൃത്തം ചെയ്യുന്നു എന്നു പറഞ്ഞതു പോലെയാണു ഡേവച്ചായന്‍ നിന്നു ഹിന്ദി കീറുന്നത്‌.! എങ്കില്‍ നേരേ ഞങ്ങളിറങ്ങിയ സ്ഥലത്തേക്ക്‌ പോരേ എന്നും കൂടി ആശാന്‍ ഹിംഗ്‌ളീഷില്‍ പറഞ്ഞൊപ്പിച്ചു.

ഓട്ടോക്കാരന്‍ അവന്‍റെ വര്‍ഗ്ഗസ്വഭാവം ഇവിടെയും കാട്ടി. അങ്ങോട്ടു വരണമെങ്കില്‍ 150 രൂപാ കൊടുക്കണമെന്ന്‌! അല്‍പ്പം മുന്‍പ്‌ 85 രൂപ എണ്ണിക്കൊടുത്തു വന്ന റൂട്ട്‌ ആണ്‌. ശെരി തന്നേക്കാം, പോരേയെന്നു അച്ചായന്‍. ഓക്കെ, കമിംഗ്‌ സാര്‍ എന്നു ഡ്രൈവര്‍.ബിച്ചുവും അച്ചായനും കൂടി ഗേറ്റിങ്കല്‍ പോയി നില്‍പ്പായി. ഒരു പത്തു പതിനഞ്ചു മിനിറ്റു കഴിഞ്ഞപ്പോഴുണ്ട്‌ ഓട്ടോ വരുന്നു. അതില്‍ മുന്നിലും പിന്നിലുമായി ഒരെട്ടുപത്തു പിള്ളേര്‍.! അവരെല്ലാം കൂടി പാടിയാര്‍ത്തും കൂവിവിളിച്ചും കോളേജു പിള്ളേര്‍ ടൂറിനു പോകുമ്പോലെ ഒരു വരവായിരുന്നു.

എന്തായാലും ഡേവിന്‌ മൊഫൈല്‍ കയ്യില്‍ കിട്ടി. അതിന്‍റെ ബാറ്ററി കവര്‍ എങ്ങോ നഷ്ടപ്പെട്ടിരുന്നു. വൈകല്യം ബാധിച്ചതാണെങ്കിലും ഫോറിന്‍ മൊഫൈല്‍ അല്ലിയോ, കളയാന്‍ പറ്റുമോ?സാധനവും ഏല്‍പ്പിച്ച്‌ ഓട്ടോക്കാരനും സംഘവും പോകുന്നപോക്കിന്‌ നല്ല ഒന്നാംതരമൊരു കൂവല്‍ കൂടി അവിടെ നടത്തി. അച്ചായന്‍ മൊബൈല്‍ പരിശോധിച്ചു. വേറേ പരിക്കുകളൊന്നുമില്ല. ടോക്‍ടൈം അതുപോലെ തന്നെ ഉണ്ട്‌!

എന്തായാലും ആ വരവിന്‍റെ കൂലിയിനത്തില്‍ ഓട്ടോക്കാരന്‌ 200 ഇന്ത്യന്‍ രൂപാ കൊടുക്കുമ്പോള്‍ അച്ചായന്‍റെ മനസ്സില്‍ നന്ദിയായിരുന്നോ അതോ 'എനിക്കു കാശിനു വെല്യ ദെണ്ണമൊന്നുമില്ലെടാ, അഞ്ചു രൂപായല്ല അന്‍പതു പോലും എനിക്കു പുല്ലാണെടാ' എന്ന വിചാരമായിരുന്നോ എന്നറിഞ്ഞുകൂടാ.

വാല്‍ക്കഷണം:

(1) അടുത്ത ടൗണില്‍ പോക്കിന്‌ അച്ചായന്‍ തേടി നടന്ന്‌ 3310യുടെ കവര്‍ ഒപ്പിച്ചു. ഒരു 90 രൂപാ അതിനങ്ങു മുടക്കി. 'കടക്കാരന്‍ പറ്റിച്ചതാ' എന്ന്‌ അപ്പോഴും പറഞ്ഞു.

(2) പിന്നെ ഈയടുത്ത കാലത്ത്‌ മൂപ്പിലാന്‍ ഒരു സോണി എറിക്സണ്‍ W810i വാങ്ങി. അതും മേല്‍പ്പറഞ്ഞ പോലെ ഫിന്‍ലന്‍റില്‍ നിര്‍മ്മിച്ച്‌ ഗള്‍ഫില്‍ നിന്നു വാങ്ങി.. ഇല്ല, ഞാനൊന്നും പറയുന്നില്ല.

Wednesday, January 23, 2008

യുണിക്സ്‌ പഠനം

കാര്‍ന്നോന്മാരുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹവും ദൈവം തമ്പുരാന്‍റെ കൃപാകടാക്ഷവും നാവില്‍ സരസ്വതിയും ഒത്തു വന്ന ഒരു സുദിനത്തില്‍ കൊച്ചിയില്‍ വച്ചു നടത്തപ്പെട്ട ഒരു മല്‍സരപ്പരീക്ഷയുടെ ഫലമായി ഒരു വന്‍കിട ഐറ്റി കമ്പനിയിലേക്കു ഞാനുള്‍പ്പടെ ചില മലയാളി കുബുദ്ധികള്‍ തെരഞ്ഞെടുക്കപ്പെട്ടു.

തുടര്‍ന്നു ഓഫര്‍ ലെറ്റര്‍ എന്ന വീസ കിട്ടിയതിനു ശേഷം ആവശ്യമായ സര്‍ട്ടിഫിക്കറ്റ്‌ തരപ്പെടുത്തലുകളും ഒക്കെയായി ഏതാനും ദിവസങ്ങള്‍ കടന്നു പോയി. ദിവസങ്ങള്‍ ആഴ്ചകള്‍ക്കു വഴി മാറിയപ്പോള്‍ ഞങ്ങള്‍ കര്‍ണാടകയിലെ ട്രെയിനിംഗ്‌ സെന്‍ററില്‍ എത്തി ജോയിന്‍ ചെയ്തു.

ആദ്യമായി ഒരു സ്റ്റൈലന്‍ ജോലി കിട്ടിയതിന്‍റെ ഒരു അഭിമാനം എല്ലാ പയലുകളുടെയും മുഖത്തു ഫെയര്‍ ആന്‍ഡ്‌ ലവ്‌ലി പോലെ പറ്റിച്ചേര്‍ന്നിരുന്നു. പിന്നെ, ട്രെയിനിംഗ്‌ അല്‍പ്പം ബുദ്ധിമുട്ടായിരിക്കും, പാസ്സായില്ലെങ്കില്‍ പിരിച്ചു വിടും, കഷ്ടപ്പാടാണ്‌ ഫീല്‍ഡ്‌ എന്നിങ്ങനെയെല്ലാമുള്ള കിംവദന്തികളെ ഞങ്ങള്‍ ഓരോരുത്തരും വരാന്‍ പോകുന്ന നല്ല നാളെകളെക്കുറിച്ചുള്ള സുന്ദര സ്വപ്നങ്ങള്‍ കൊണ്ട്‌ വേട്ടയാടിത്തോല്‍പ്പിച്ചു.

ട്രെയിനിംഗ്‌ തുടങ്ങി. സംഗതി പ്രതീക്ഷിച്ചതുപോലെ അത്ര ഈസിയല്ല എന്നു ഓരോരുത്തര്‍ക്കും തോന്നിത്തുടങ്ങി. ഡെയ്‌ലി ആറേഴു മണിക്കൂര്‍ നീളുന്ന കത്തി. തിയറി ക്ലാസ്സേ..! പിന്നെ ഒരു ലോഡ്‌ അസ്സൈന്‍മെന്‍റുകള്‍. അവ നേരാംവണ്ണം ചെയ്തു തീര്‍ക്കണമെങ്കില്‍ പാതിരാവാകും. പോരാത്തതിനു മുട്ടിനു മുട്ടിനു ടെസ്റ്റ്‌. അതിലോ 65 ശതമാനം മാര്‍ക്കുണ്ടെങ്കിലേ ജയിക്കൂ..! പല പല സെമസ്റ്റെറുകളിലും മോഡറേഷന്‍ കാവിലമ്മയുടെ കൃപാകടാക്ഷം കൊണ്ട്‌ മാത്രം കടന്നു കൂടിയ നമ്മള്‍ക്കു അതൊരു എടുത്താല്‍ പൊങ്ങാത്ത ചുമടായിരുന്നു. വേറെന്തു വഴി? കുറുക്കുവഴിതന്നേ.! എന്‍റെ എതിരാളിയെ എനിക്കു തന്നത്താന്‍ തല്ലി വീഴ്ത്താന്‍ പറ്റിയില്ലെങ്കില്‍ ഞാനും എന്‍റെ കൂട്ടുകാരും കൂടി ചേര്‍ന്നു തല്ലി വീഴ്ത്തും. എന്നു വെച്ചാല്‍ നല്ല ആത്മാര്‍ത്ഥമായ കംബൈന്‍ഡ്‌ സ്റ്റഡി. ആരുടെയെങ്കിലും ഹോസ്റ്റല്‍ റൂമില്‍ അതങ്ങനെ വളരെ സുഭിക്ഷമായി നടക്കും. പിറ്റേന്നു ടെസ്റ്റ്‌ ഉണ്ടെങ്കിലാണ്‌ ഈ പഠനരീതിക്കൊരു അടിയന്തിര സ്വഭാവം കൈവരുന്നത്‌. ട്രെയിനിംഗ്‌ സെന്‍ററിന്‍റെ ഏറ്റവും അടുത്തായി ഹോസ്റ്റല്‍ റൂം ഉള്ള ബിച്ചു എന്ന ബിനോജിന്‍റെ താവളത്തിലാണ്‌ മിക്കവാറും ഈ ഓവര്‍നൈറ്റ്‌ സ്റ്റഡിചരിതം കെട്ടിയാടാറ്‌.

പ്രധാനമായി ഈ കഥയിലെ കഥാപാത്രങ്ങള്‍ നാലു പേരാണ്‌. ബിച്ചു ഫ്രം കോയിക്കോട്‌, സുത്യേവ്‌ @ സുത്തി ഫ്രം കൂത്താട്ടുകുളം, ഡേവ്‌ ഫ്രം തിരുവല്ല, പിന്നെ ഞാനും. അങ്ങനെയൊരു നാള്‍ പാതിരാ കഴിഞ്ഞ നേരത്ത്‌ ഞങ്ങളു നാലു പേരും കൂടി ഇന്‍ ഹരിഹര്‍ നഗറിലെ വിറ്റുകളും ബ്ലോഗാന്‍ കൊള്ളാവുന്നതും അല്ലാത്തതുമായ ആഭ്യന്തര പ്രശ്നങ്ങളും പിന്നെ കുറേയേറേ യുണിക്സ്‌ കമാന്‍റുകളും ഖൂട്ടിക്കുഴച്ച്‌.... സോറി, മനസ്സിന്‍റെ താളം ഒന്നു തെറ്റിപ്പോയി.. കൊണ്ടു പിടിച്ച സഹജഡീകരണ പഠനത്തിലാണ്‌. അത്യാവശ്യം കട്ട്‌ ഓഫ്‌ മാര്‍ക്ക്‌ നേടാനുള്ള അറിവ്‌ ആര്‍ജ്ജിച്ചുകഴിയുമ്പോള്‍ പഠനം വിശ്രമത്തിലേക്കും പിന്നീട്‌ ഉറക്കത്തിലേക്കും വഴിമാറുന്നതു സാധാരണ സംഭവം. കംബൈന്‍ഡ്‌ സ്റ്റഡി ഏതാണ്ടു വട്ടമെത്തിയതോടെ സുത്തി തൊട്ടടുത്ത ബ്ലോക്കിലുള്ള സ്വന്തം മാളത്തിലേക്കു വലിഞ്ഞു. ഞാനാണെങ്കില്‍ ഉറക്കത്തിനും പഠനത്തിനും ഇടയ്ക്കുള്ള ഒരു നൂല്‍പ്പാലത്തിലൂടെ കുടിയന്‍ ബൈജുവിനെപ്പോലെ പോകുന്നു. ഉറക്കം ബലികഴിച്ചിട്ട്‌ എനിക്കൊന്നും നേടാനില്ല. ഒന്നുകില്‍ നന്നായി പഠിക്കണം അല്ലെങ്കില്‍ നന്നായി ഉറങ്ങണം (ഈ രണ്ടും കെട്ട പരിപാടി നമുക്കു വേണ്ട.!) എന്ന വിശ്വാസപ്രമാണം നിമിത്തം പണി മതിയാക്കി കാമ്പസിന്‍റെ കിഴക്കേ മൂലയ്ക്കുള്ള ഹോസ്റ്റല്‍ ബ്ലോക്കിലേക്കു ഞാനും സൈക്കിള്‍ ചവിട്ടിപ്പോയി. അനധികൃതമായി ഡേവ്‌ അക്കാലത്തു ബിച്ചുവിന്‍റെ റൂമിലാണു താമസിച്ചു വരുന്നത്‌. ടിയാന്‍ പെന്‍റിംഗ്‌ ആയ പാഠഭാഗങ്ങള്‍ പിറ്റേന്നത്തേക്കു മാറ്റി വെച്ച്‌ റ്റിവിയില്‍ നിന്നും അനുയോജ്യമായ ചാനലുകള്‍ തിരഞ്ഞു സംഗീതവും നൃത്തവും ബയോളജിയും പഠിക്കുന്നു. ബിച്ചു എന്നു പറയുന്ന വിദ്വാന്‍ ഒരു പെര്‍ഫെക്‍ഷനിസ്റ്റും പഠനത്തിന്‍റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത ആളും ആയിരുന്നതു കൊണ്ട്‌ പുള്ളി മാത്രം ഇരുന്നു പഠിക്കുന്നുണ്ട്‌(ട്രെയിനിംഗ്‌ കഴിഞ്ഞപ്പോഴേക്കും അവനതിന്‍റെ ഗുണമുണ്ടായി എന്നതു വേറേ കാര്യം.!). ഒരു പത്തു തൊണ്ണൂറു ശതമാനം മാര്‍ക്കിനുള്ള വിവരങ്ങള്‍ തലയില്‍ ഫീഡ്‌ ചെയ്തു കഴിഞ്ഞപ്പോള്‍ ബിച്ചുവും മുട്ടു മടക്കി. ഉറക്കത്തിലേക്കു വഴുതി വീഴുന്ന നേരം ബിച്ചു ഓര്‍മ്മിപ്പിച്ചു: "ദേ, റ്റിവി നിര്‍ത്തിയേച്ചു കെടക്കണെ..".

"ആന്‍...ങ്‌.." എന്നൊരു വളിച്ച മൂളലായിരുന്നു മറുപടി.

രാവേറെയായി. മുടങ്ങാതെ ജലസേചനം നടക്കുന്നതു കൊണ്ട്‌ ഈറനായ പുല്‍ത്തകിടിയിലിരുന്ന് മണ്ഡൂകരാഗം മീട്ടിയ മാക്രിക്കുഞ്ഞന്‍ പോലും നിദ്രയിലാണ്ടു. മുറിയില്‍ ലൈറ്റുകള്‍ അണഞ്ഞിരുന്നില്ല. റ്റിവി അപ്പോഴും ഡാന്‍സ്‌ പാര്‍ട്ടി തുടര്‍ന്നു. പിറ്റേ ദിവസത്തെ പരീക്ഷയില്‍ നൂറുമേനി കൊയ്യുന്നതു സ്വപ്നം കണ്ടുറങ്ങിയ ബിച്ചു ഏതോ ഒരു ദുര്‍ബ്ബല നിമിഷത്തില്‍ നിദ്രാദേവിയുടെ ഗാഢാലിംഗനത്തില്‍ നിന്നു അല്‍പ്പമൊന്നു സ്വതന്ത്രനായപ്പോള്‍ വലതു കയ്യില്‍ റിമോട്ടും പിടിച്ചു കമിഴ്‌ന്നുകിടന്നുറങ്ങുന്ന ഡേവച്ചായനെയാണ്‌ കണ്ടത്‌. സുഖം പിടിച്ചു പോയ ആ കിടപ്പില്‍ നിന്നെഴുന്നേറ്റ്‌ സ്വയം ആ കൃത്യം ചെയ്യാനുള്ള മടി കാരണം, ബിച്ചു അച്ചായനെക്കൊണ്ടുതന്നെ റ്റിവി ഓഫ്‌ ചെയ്യിക്കാനുള്ള നടപടി ആരംഭിച്ചു.

"ഡാ..?" ബിച്ചുവിന്‍റെ വിളി.

പക്ഷേ, അച്ചായന്‍ നല്ല സുഖസുഷുപ്തിയില്‍ ആണ്ടു കിടക്കുന്നു. അസാധാരണമാം വിധം രോമാവൃതമായ മേല്‍പ്പടിയാന്‍റെ ആ കിടപ്പു കണ്ടാല്‍ വെള്ളത്തൊലിയുള്ള കരടി ബെഡ്ഡില്‍ കിടക്കുകയാണെന്നേ തോന്നൂ. നോ റെസ്പോണ്‍സ്‌. ഞാനൊന്നുമറിയുന്നില്ലത്രേ.

ബിച്ചു വിടാന്‍ ഭാവമില്ല. ഇടവിട്ടുള്ള കൂര്‍ക്കംവലിക്കിടയിലൂടെ വീണ്ടും വിളിച്ചു.

"അച്ചായോ.."

തരളിതമായ ആ വിളി കേട്ടാല്‍ ഹൃദയമുള്ള ഏതൊരച്ചായനും ഏതു പാതിരാത്രിയിലും ഉറക്കമുണര്‍ന്ന് "എന്നതാടിയേ.." എന്നു ചോദിച്ചു പോകും. ഇവനതിന്‍റെ പ്രായമകാത്തതു കൊണ്ടായിരിക്കും - ഒന്നും സംഭവിച്ചില്ല. അല്‍പ്പം കടുപ്പിച്ചൊന്നു വിളിച്ചാലോ?

"എടാ അച്ചായാ..റ്റിവി നിര്‍ത്തിയേച്ചു കെടക്കഡാ" ങേഹ്ഹേ...!

ഒരഞ്ചു സെക്കന്‍റു കഴിഞ്ഞു കാണും. കുലച്ചു നില്‍ക്കുന്ന പാളയംകോടന്‍ വാഴ വെട്ടു കൊണ്ടതിനു ശേഷം വീഴാന്‍ തുടങ്ങുമ്പോള്‍ കേള്‍ക്കുന്ന അതേ ഞരക്കത്തോടെ ഫുള്‍ അബോധാവസ്ഥയില്‍ അച്ചായന്‍ തല പൊക്കി ഉറക്കം ഹെല്‍മെറ്റ്‌ വെച്ച കണ്ണുകള്‍ കൊണ്ടു രംഗനിരീക്ഷണം നടത്തുന്നതു കണ്ടപ്പോള്‍ 'ഇനിയുള്ള കാര്യം അവന്‍ നോക്കിക്കൊള്ളും' എന്ന തനി മലയാളി നിസംഗ്ഗതയോടെ ബിച്ചു കമ്പിളിക്കടിയിലേക്കു വലിഞ്ഞു.

അച്ചായന്‍ എഴുന്നേറ്റ്‌ 'ഡേയ്‌' എന്നൊരു വിളി.

എന്നെ എന്തിനു വിളിക്കണം? ഇവനു റ്റിവി ഓഫാക്കിയേച്ചു കെടന്നാല്‍ പോരേ..?
"ഹാന്‍..ങ്‌..?" ബിച്ചുവിന്‍റെ സ്വരത്തില്‍ ചെറിയൊരു നീരസം.

യുണിക്സ്‌ പഠനത്തിന്‍റെ കെട്ടു വിടാതെ ഉറങ്ങിയുണര്‍ന്ന ഡേവ്‌, ഇടതു കയ്യില്‍ പിടിച്ച റിമോട്ടിലേക്ക്‌ ഉറ്റുനോക്കിക്കൊണ്ട്‌ അവന്‍റെ വണ്‍ മില്യണ്‍ ഡോളര്‍ ചോദ്യം ചോദിച്ചു-

"ഡാ.. റ്റിവി ഓഫ്‌ ചെയ്യാനുള്ള കമാന്‍റ്‌ ഏതാ..?"