Showing posts with label serial. Show all posts
Showing posts with label serial. Show all posts

Monday, September 05, 2016

കുറിഞ്ഞിമല - വാഗമൺ (തുടർച്ച)


പാലായ്ക്ക് ഉപ്പുതറ - വളകോട് - വാഗമൺ റൂട്ടിലാണ്‌ ഞങ്ങൾ പോയത്. കൊടും വളവുകളും കുത്തനെയുള്ള കയറ്റങ്ങളും നിറഞ്ഞ വഴിയാണ്‌. എന്നാൽ തിരക്കു തീരെ ഇല്ല. ഉൾപ്രദേശങ്ങളിലൂടെയാണ്‌ റോഡ് പോകുന്നത്. ചില സ്ഥലങ്ങളിൽ നിന്നാൽ വിശാലമായ തേയിലത്തോട്ടങ്ങളുടെ സുന്ദരക്കാഴ്ചകൾ കാണാം(പശുപ്പാറ).



ഇടയ്ക്ക് ഒന്നു രണ്ടിടത്ത് കാഴ്ച കാണാൻ നിർത്തി. കോട്ടയത്തിനുള്ള ലിമിറ്റഡ് സ്റ്റോപ് ആനവണ്ടിയുടെ മാസ് എൻട്രി അവിടെ നിന്നും കിട്ടിയതാണ്‌. അജയ്ന്റെ വീട്ടിൽ പോവുക എന്നേ ഉണ്ടായിരുന്നുള്ളൂവെങ്കിലും വാഗമൺ എത്താറായപ്പോൾ ഒരു പൂതി. സൂയിസൈഡ് പോയിന്റിൽ ഇതു വരെ പോയിട്ടില്ല.. ഇന്നൊന്നു കണ്ടാലോ? എന്തായാലും ഓടി വീട്ടിലേക്കു പോയിട്ട് കാര്യമൊന്നും ഇല്ല. അങ്ങനെ വാഗമൺ ടൗണും കടന്ന് ഏലപ്പാറ റൂട്ടിൽ വെച്ചു പിടിച്ചു. വഴി അവിടവിടെ പൊട്ടിപ്പൊളിഞ്ഞു നാശമായി കിടക്കുകയാണ്‌. പുൽമേടുകളിൽ എത്താനും തിരികെ വരാനും സഞ്ചരിച്ച ദൂരം കണക്കാക്കിയാൽ ഏലപ്പാറ വഴിക്ക് വരുന്നതായിരിക്കണം എളുപ്പമെന്നു തോന്നി.

പ്രശസ്തമായ വാഗമൺ മൊട്ടക്കുന്നുകളുടെ അങ്ങേയറ്റത്തുള്ള ചെരിവിലാണു സൂയിസൈഡ് പോയന്റ്. ടൗണിൽ നിന്നു അങ്ങോട്ടു പോകുന്ന വഴിയിലാണ്‌ പൈൻ കാട്ടിലേക്ക് തിരിയുന്നിടവും. മൊട്ടക്കുന്നുകളുടെ കവാടത്തിൽ ചെന്ന് 50 രൂപ കാറിനും രണ്ടുപേർക്കായി 20 രൂപ പാസും എടുത്ത് ഉള്ളിലേക്കു കടന്നു. മെറ്റലിട്ട റോഡാണ്‌. കമ്പനി ഉണ്ടെങ്കിൽ നടപ്പാണ്‌ സുഖം.

പണ്ടാരാണ്ട് ലാസ്റ്റ് വണ്ടി എപ്പോളും ഉണ്ടെന്നു പറഞ്ഞതു പോലെയാണ്‌ സൂയിസൈഡ് പോയിന്റിന്റെ കാര്യം. പല വഴികളുണ്ട്. മുൻപൊക്കെ പോകാമായിരുന്ന ചില ഇടങ്ങളിലേക്ക് ഇപ്പോൾ പ്രവേശനം തടഞ്ഞിരിക്കുന്നു. ഇടയ്ക്കെങ്ങോ എന്തോ അപകടം ഉണ്ടായത്രേ. യാതൊരു സുരക്ഷാ ക്രമീകരണവും ഇല്ലാത്തതു മാറ്റി നിർത്തിയാൽ സന്ദർശകരുടെ കരുതലില്ലായ്മയും അനാവശ്യ സാഹസികതയും തന്നെയാണ്‌ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അപകടങ്ങൾക്ക് കാരണം. പ്രവേശനം തടഞ്ഞുകൊണ്ട് ബോർഡ് വെച്ചിട്ടുണ്ട്. വേലിയും കെട്ടിയിരിക്കുന്നു.



കുറ്റിച്ചെടികൾക്കിടയിലൂടെ ചില നടപ്പാതകളുണ്ട്. ഇവ അംഗീകൃത വഴികൾ തന്നെയാണ്‌. ഞങ്ങളുടെ ലക്ഷ്യം സൂയിസൈഡ് പോയിന്റ് മാത്രമായിരുന്നതിനാൽ മഞ്ഞ് മുഖം മറച്ചു കളിക്കുന്ന മൊട്ടക്കുന്നുകളിലേക്ക് ഞങ്ങൾ നോക്കിയതേയില്ല. സമയം മൂന്നുമണി കഴിഞ്ഞിരുന്നു. റോഡ് അവസാനിക്കുന്നിടത്ത് വാഹനം നിർത്തിയിട്ട് നടപ്പു തുടങ്ങി. ചാറ്റൽ മഴയും കോടമഞ്ഞും പയ്യെ ശല്യക്കാരായി ഒപ്പം കൂടി.

ഇവിടെ സമയം ഞങ്ങൾക്ക് അനുകൂലമല്ലായിരുന്നു. പത്തു മീറ്റർ മുന്നിലെ കാഴ്ചകളെ പോലും മഞ്ഞ് മറച്ചു. ഫലപ്രാപ്തിയില്ലാത്ത ഒരു യാത്രയാണ്‌ ഞങ്ങൾ നടത്തുന്നതെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. എന്നിട്ടും ആ സ്ഥലമെങ്കിലും ഒന്ന്‌ അറിഞ്ഞിരിക്കണം എന്ന എന്റെ വാശിയിൽ ഞങ്ങൾ നടപ്പു തുടർന്നു.

എതിരെ വന്ന പയ്യന്മാരെല്ലാവരും അട്ടയെപ്പറ്റി മുന്നറിയിപ്പു നല്കി. അതിനാൽ ഞങ്ങൾ വളരെ ശ്രദ്ധിച്ചാണു നടന്നത് - പരമാവധി തെളിഞ്ഞ വഴിയിലൂടെയും അരികിലെ പുൽപ്പടർപ്പിൽ ചവിട്ടാതെയും ഒരിടത്തും നില്ക്കാതെയും(അട്ടയ്ക്ക് കാലിൽ കയറാൻ അവസരം നല്കരുതല്ലോ). വഴിയോരത്തും പുല്പ്പടർപ്പിലും നിന്നു കാഴ്ച കണ്ടവരെയും ഫോട്ടോയ്ക്കു പോസു ചെയ്തവരെയുമാണ്‌ അട്ട കടിച്ചത് എന്നു ഞങ്ങൾ കണക്കുകൂട്ടി. ഒരു ജണ്ടയിൽ കയറി നിന്ന് കാലിൽ കയറിക്കൂടിയ അട്ടകളെ തീപ്പെട്ടിക്കൊള്ളി കൊണ്ട് നേരിടുന്നവരെയും കണ്ടു. ഞങ്ങളുടെ കയ്യിലാണെങ്കിൽ അട്ടയെ നേരിടാൻ തക്കതായി ഒന്നുമില്ല. അതുകൊണ്ടു തന്നെ തെളിഞ്ഞ സ്ഥ്ലങ്ങളിൽ ചെല്ലുമ്പോൾ ഭയത്താൽ ഞങ്ങൾ സ്വന്തം കാലുകൾ പരിശോധിച്ചുകൊണ്ടിരുന്നു.

മലയുടെ അറ്റമെന്നു തോന്നിക്കുന്ന മഞ്ഞു നിറഞ്ഞ ഒരു മുനമ്പിൽ ഞങ്ങൾ നടപ്പ് അവസാനിപ്പിച്ചു. ഒരു കാഴ്ചയും കാണാനാവാതെ, ഒരു ഫോട്ടോ പോലും എടുക്കാനാവാതെ സൂയിസൈഡ് പോയിന്റ് സന്ദർശിച്ചു എന്ന പേരുമായി ഞങ്ങൾ തിരികെ നടന്നു. ഇനി ഇവിടെ വരുന്നെങ്കിൽ മഴയില്ലാത്തപ്പോൾ രാവിലെ വരണം എന്നു മനസ്സിലുറപ്പിച്ചു.

തിരികെ വണ്ടിയിലെത്തി. മുന്നിലെ വലതു ചക്രത്തിന്‌ കാറ്റുകുറവാണ്‌. പഞ്ചറാണ്‌, ട്യൂബ്‌ലെസ് ടയറായതുകൊണ്ട് കാറ്റു പോകാഞ്ഞതാണ്‌. വാഗമൺ ടൗണിലേക്കു പോകുന്ന വഴി പൊലീസ് തടഞ്ഞു. കഴിച്ചിട്ടുണ്ടോ എന്ന പൊലീസുകാരന്റെ ചോദ്യത്തിന്‌ ഞാൻ നിസ്സംശയം ഇല്ല എന്നു മറുപടി നല്കി. അജയ് സ്തബ്ധനായി എന്നെ നോക്കി.

“ഏഹ്.. ലൈസൻസില്ലേ?” പൊലീസുകാരന്റെ മുഖത്ത് അന്ധാളിപ്പ്.

“സോറി, കഴിച്ചിട്ടുണ്ടോ എന്നാ എനിക്കു തിരിഞ്ഞത്.. ലൈസൻസുണ്ട് സർ..“ അയാൾ ചിരിച്ചുകൊണ്ട് ഞങ്ങളെ പോകാൻ അനുവദിച്ചു.

ടൗണിൽ പോയി ടയറും നന്നാക്കി കുശാലായി ചായയും സുഖിയനും കഴിച്ച് ഈരാറ്റുപേട്ട വഴി പാലായ്ക്ക്. മാസ് എൻട്രി നടത്തിയ കെ.എസ്.ആർ.ടി.സി. ചെപ്പുകുളത്തിനു സമീപം തകരാറിലായിക്കിടക്കുന്നു. മാസ് എൻട്രി ഫ്ലോപ്പായി! ഒത്തുകല്യാണത്തിനു കഴിച്ച ഫ്രൈഡ് റൈസിന്റെയും ചിക്കന്റെയും പിടി വിടാഞ്ഞത് ഒന്നു കൊണ്ടു മാത്രമാണ്‌ ഈ യാത്ര നിരാശപ്പെടുത്താഞ്ഞത്. അപ്രതീക്ഷിതമായി നടത്തിയ യാത്രകളിൽ ഒരു ഗുണവും കിട്ടാതെ പോയ ഏക സംഭവവും ഇതു തന്നെ.

കുറിഞ്ഞിമല - വാഗമൺ

2016 ആഗസ്റ്റ് മാസം 12-ആം തീയതി. നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങണം എന്നു വിചാരിച്ചതാണ്‌. ഓരോരോ കാരണങ്ങൾ കൊണ്ട് സാധിച്ചില്ല. എന്നാലും 6 മണി കഴിഞ്ഞപ്പോൾ വീട്ടിൽ വന്നു. കസിൻ അജയ്(കഴിഞ്ഞ പോസ്റ്റിലെ അതേ അജയ്) കട്ടപ്പനയ്ക്ക് വരാമെന്നേറ്റിട്ടുണ്ട്. നിർമ്മലാസിറ്റിയിൽ, കല്യാണത്തണ്ട് മലയിൽ നീലക്കുറിഞ്ഞികൾ പൂത്തിരിക്കുന്നു!

വൈകിട്ട് സുഹൃത്ത് ജോസിന്റെ വീട്ടിൽ പോയി. നരിയമ്പാറയിൽ കാത്തു നിന്നു. പാലയിൽ നിന്നു വന്ന ബസ്സിറങ്ങിയ അജയ്‌നെയും കൂട്ടിയാണു പോയത്. കപ്പബിരിയാണിയും അനുബന്ധങ്ങളും ഉണ്ടായിരുന്നു. നാളെ ജോസിന്റെ സഹോദരി മെർലിന്റെ ഒത്തുകല്യാണമാണ്‌.

13 ശനി.

രാവിലെ കുറ്റീം പറിച്ച് കല്യാണത്തണ്ട് മല കയറാൻ പോയി. കപ്പബിരിയാണിയുടെ ക്ഷീണവും വൈകിയുള്ള ഉറക്കവും സ്വതവേയുള്ള മടിയും കാരണം അല്പം വൈകിയാണ്‌ എണീറ്റത്. അതിനാൽ അല്പം താമസിച്ചു. തൊടുപുഴ - പുളിയന്മല സ്റ്റേറ്റ് ഹൈവേ-33-ൽ കട്ടപ്പനയിൽ നിന്നും ഏകദേശം 8 കി.മീ ഈറ്റുക്കി റൂട്ടിൽ പോയാൽ നിർമലാസിറ്റിയിൽ എതാം. ഇടതു വശത്തേക്കുള്ള അമ്പലം റോഡിലൂടെ അല്പം കയറ്റം കയറിച്ചെല്ലുമ്പോൾ വീണ്ടും മലയുടെ മുകളിലേക്ക് ഒരു മൺ റോഡു കാണാം. നീലക്കുറിഞ്ഞി കാണാൻ സിമ്പിളായിട്ട് അതിലേ പോയാൽ മതി. ഇടുക്കി ഭാഗത്തു നിന്നു വരുന്നവർക്ക് നിർമലാസിറ്റിയിൽ എത്തുന്നതിനു മുൻപേ മറ്റൊരു വഴിയുണ്ട്, എന്നാലും ഇതാവും കൂടുതൽ സൗകര്യപ്രദം എന്നു തോന്നുന്നു. മൺപാത തുടങ്ങുന്നിടത്ത് കാർ ഒതുക്കി ഞാനും അജയും നടക്കാൻ തുടങ്ങി. ക്വാറി വേസ്റ്റ് ഒക്കെയിട്ട് വഴിയിലെ വഴുക്കൽ പ്രതിരോധിക്കാൻ ശ്രമിച്ചിട്ടുണ്ട്. അവിടെ ഏതാനും ജീപ്പുകാർ തമ്പടിച്ചിരുന്നു. മുകളിലേക്കു നടന്നു കയറാൻ വയ്യത്തവർക്ക് ടാക്സി വിളിക്കാം. റേറ്റ് ഞങ്ങൾ ചോദിച്ചില്ല.




കുറച്ചു കയറിയാൽ അതൊരു വെറും മൺ റോഡായി മാറും. ഏറ്റവും മുകളിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ചകൾ അപാരം! താഴെ നിർമ്മലാസിറ്റിയും വാഴവരയും ഒരു ചിത്രം പോലെ കിടക്കുന്നു. ഇടുക്കിക്കു നീളുന്ന റോഡിലൂടെ വാഹനങ്ങൾ പോകുന്നതു കാണാം. കട്ടപ്പന ഡയ്‌റി(മില്മ)യുടെ കെട്ടിടം താഴെ ഒരു വ്യവസായശാല പോലെ നിലകൊള്ളുന്നു. കാല്വരി മൗണ്ട്(10-ആം മൈൽ)നിപ്പുറമുള്ള ചെറുകിട തേയിൽത്തോട്ടങ്ങൾ ചിതറിയ പച്ചപ്പരപ്പുകൾ. ഹൈറേഞ്ചിന്റെ സസ്യസമൃദ്ധിക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന വീടുക്കളും ക്രിസ്ത്യൻ പള്ളികളും മറ്റു സ്ഥാപനങ്ങളും. അപ്പുറത്തുള്ള മലനിരകളിൽ പ്രകാശും തോപ്രാംകുടിയും എഴുകുംവയലുമെല്ലാം നിറയുന്നു. പക്ഷേ, ഒരിക്കലും ആ വശത്തേക്കു നോക്കാൻ നമുക്കു തോന്നുകില്ല. ഇങ്ങേച്ചെരുവിൽ അതിലും മനോഹരമായ ചിത്രമല്ലേ വരച്ചിട്ടിരിക്കുന്നത്! തൊട്ടുതാഴെ ഇടുക്കി ജലാശയത്തിന്റെ മനോഹര ദൃശ്യം. അങ്ങിങ്ങു ചെറു തുരുത്തുകളും ശ്യാമഹരിതമായ വനവും അങ്ങകലേക്ക് മേഘങ്ങളെ തൊട്ടുരുമ്മി നില്ക്കുന്ന മലനിരകളും പുൽമേടുകളും. അല്പം ഇടത്തേക്കു മാറി നോക്കിയാൽ ഇരുപതേക്കറും കാഞ്ചിയാറും പരിസരപ്രദേശങ്ങളും. ശരിക്കും ഒരു വിഹഗവീക്ഷണം തന്നെയാണ്‌ അവിടെ നിന്നും കാണുമ്പോൾ. നീലക്കുറിഞ്ഞി നില്ക്കുന്നയിടത്തേക്ക് മലയുടെ മുകളിലൂടെത്തന്നെ നീളുന്ന റോഡുണ്ട്. മലയുടെ ഉച്ചിയിൽ കാടിന്റെ അതിരുകൾ കാണിക്കുന്ന ജണ്ടകൾ കാണാമായിരുന്നു. ജണ്ടയ്ക്ക് ഇപ്പുറമുള്ള സ്ഥലങ്ങളിൽ ധാരാളമായി തീറ്റപ്പുല്ല് കൃഷി ചെയ്തിരുന്നു. മലയുടെ മുകളിൽ ആകെയുള്ള കൃഷി ഇതാണെന്നു തോന്നുന്നു.



റോഡില്ക്കൂടി ഞങ്ങൾ നടന്നു നീങ്ങി. കാർ നിർത്തിയിട്ടിടത്തു നിന്നും ജീപ്പുകൾ മലമ്പാത കയറി വരുന്നുണ്ട്. തുടരെത്തുടരെ ജീപ്പോടി വഴി നിറയെ ചെളി കുഴഞ്ഞു കിടന്നിരുന്നു. കറുത്ത നിറമാണ്‌ ആ മണ്ണിൻ, ഒപ്പം പാടത്തെ ചേറിന്റെ ഗന്ധവും.

നടന്നും ജീപ്പിലുമായി സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘങ്ങൾ അങ്ങോട്ട് എത്തിക്കൊണ്ടിരുന്നു. ബൈക്കുകളിൽ, ആ തെന്നിത്തെറിച്ച് വഴിയിലൂടെ മലമുകളിൽ എത്തിയ സാഹസികരും ഉണ്ടായിരുന്നു.

ചെളി നിറഞ്ഞ റോഡിന്റെ അങ്ങേയറ്റം ഒരു ചെറിയ പാറക്കൂട്ടമാണ്‌. അവിടെ വരെയേ ജീപ്പു ചെല്ലുകയുള്ളൂ. ഞങ്ങൾ കാർ നിർത്തിയിടത്തു നിന്നും ഉദ്ദേശം രണ്ടു കിലോമീറ്റർ കാണും ഇവിടെ വരെ. അവിടെത്തന്നെ ഒറ്റയ്ക്കും കൂട്ടായും നില്ക്കുന്ന കുറിഞ്ഞിച്ചെടികൾ കാണുമാറായി. ജലാശയത്തിന്റെ ഭാഗത്തേക്കുള്ള ചെരിവിലാണ്‌ കൂടുതൽ പൂക്കൾ ഉള്ളത്. ഞങ്ങൾ അപ്പോഴേ പരമാവധി പൂക്കളെ ക്യാമറയിൽ പകർത്താൻ തുടങ്ങിയിരുന്നു. ഇളം വയലറ്റ് നിറത്തിൽ കുലകുലയായി തലനീട്ടി നില്ക്കുന്ന കുറിഞ്ഞിക്കൂട്ടങ്ങൾ. അവിടെ വന്നവരെല്ലാവരും ഒറ്റയ്ക്കും കൂട്ടായും നിന്നു ഫോട്ടോ എടുക്കുന്നു. മൂന്നാറിലെ രാജമലയിൽ ഉള്ളതു പോലെ മല നിറയെ പരവതാനി പോലെ നിരന്നു കാണുന്നില്ലെങ്കിലും ആ മലയിൽ നിറയെ കൂട്ടം കൂട്ടമായി കുറിഞ്ഞികൾ നില്പ്പുണ്ടായിരുന്നു. മൂന്നാറിൽ കാണുന്നന്തിന്റെ ലക്ഷത്തിലൊന്നു പോലും ഇവിടെയില്ല താനും. നീലക്കുറിഞ്ഞിയുടെ നിറസമൃദ്ധി ഒരു ഫ്രെയിമിലേക്കൊതുങ്ങാൻ തക്കവിധം ഒരു കുന്നിന്റെ മുകളിൽ അവ കൂട്ടമായി വിരിഞ്ഞു നില്ക്കുന്നെന്നു മാത്രം.



പക്ഷേ ഇതിന്റെ മനോഹാരിത എന്നു പറയുന്നത് ആ പ്രദേശത്തിന്റെ ഭംഗിയാണ്‌. വെറും പുല്ലും കുറ്റിച്ചെടികളും മാത്രം വളർന്നു നില്ക്കുന്ന മലമുകളിൽ ഒരു നീലവസന്തം, കാടിന്റെ ഹരിതാഭ, ഇടുക്കി റിസർവ്വോയറിന്റെ നീലപ്പരപ്പ്, കുടവിരിച്ചു നില്ക്കുന്ന അനന്ത വിഹായസ്സ്, ഭൂമിയെ മേഘങ്ങളിൽ മുട്ടിക്കുന്ന നെടുങ്കൻ മലനിരകൾ, നിബിഡ വനത്തിനപ്പുറം മാമലകൾ പേറുന്ന പച്ചപ്പുല്മേടുകൾ, ലോകത്തിലെ ഏറ്റവും ശുദ്ധമായ വായു, ഉള്ളം കുളിർപ്പിക്കുന്ന കുസൃതിക്കാറ്റ്... ഇതെല്ലാം ഒരു കാഴ്ചയിൽ സമ്മേളിക്കുന്ന അപൂർവ്വതയാണ്‌ കല്യാണത്തണ്ടിന്റെ സവിശേഷത.


ഒരു നിമിഷം ഒരു ഓയിൽ പെയ്ന്റിങ്ങു പോലെ തെളിയുന്ന ചിത്രം അടുത്ത കാറ്റെത്തിക്കുന്ന മഞ്ഞിനാൽ മുഖപടമിട്ട് തിരശീലയുള്ള ഒരു ജാലകക്കാഴ്ചയുടെ മായാജാലം കാണിക്കും. വെറുതേ അവിടുത്തെ ഒരു കല്ലിൽ ചടഞ്ഞുകൂടി അകലേക്കു നോക്കിയിരുന്നാൽ മേഘസുന്ദരിമാരുടെ അലസനടനം കാണം. അപ്പോഴെല്ലാം കാറ്റ് കുളിരുള്ള കൈകൾ കൊണ്ട് നിങ്ങളെ ഇക്കിളിയാക്കും.

കാഴ്ചകളിലും അനുഭൂതികളിലും മതിമറന്നിരിക്കവേ അപകടം കാറുമൂടുന്നതു കണ്ടു; ജലാശയത്തിനക്കരെ, കാടിന്റെ മുകളിൽ. കാറ്റിന്‌ അല്പം കൂടി വേഗം കൂടി. പ്രസന്നമായി വെയിൽ തൂകി നിന്ന വാനം മിഴി പൂട്ടി. സന്ധ്യയായ പ്രതീതി. അഞ്ചു മിനിറ്റായില്ല, ആദ്യത്തെ തുള്ളി വീണു. കുട വണ്ടിയിൽ തന്നെ വച്ചിട്ടു പോന്നല്ലോ! ക്യാമറ ധൃതിപ്പെട്ട് ബാഗിലാക്കി. കയറി നില്ക്കാൻ ഒരു മരത്തിന്റെ നിഴലു പോലുമില്ല. മഴയെ വൃഥാ തടുക്കാൻ കർചീഫ് തലയിൽ ഇട്ടുകൊണ്ട് പറ്റാവുന്ന വേഗത്തിൽ ഓടി. ഇടയ്ക്കുവെച്ച് മഴയൊന്നു ശമിച്ചെങ്കിലും ഞങ്ങൾ ഇരുവരും പൂർണ്ണമായി നനഞ്ഞു കുതിർന്നു - ഒത്തുകല്യാണം കൂടേണ്ടതാണ്‌.

വണ്ടിയിൽ വന്നുകയറി. പറ്റുന്നതുപോലെ തലയും ദേഹവും തുടച്ചു. മഴ വീണ്ടും കസറാൻ തുടങ്ങുകയാണ്‌. ഹീറ്റർ ഓണാക്കിയിട്ട് നേരെ നരിയമ്പാറ പള്ളിയിലേക്കു വെച്ചു പിടിച്ചു. വഴിനീളെ മഴ കൊലവിളിച്ചുനിന്നു. ഭാഗ്യം അത്ര നേരമെങ്കിലും മഴയുടെ ശല്യമില്ലാതെ കുറിഞ്ഞിമല ആസ്വദിക്കാനൊത്തല്ലോ!


അവിടെയെത്തിയപ്പോളെക്കും ദേഹവും െസ്സുമെല്ലാം ഒരുവിധം ഉണങ്ങിക്കഴിഞ്ഞിരുന്നു. സമയം ഒരുമണി. ഒന്നാം പന്തി വിരുന്ന് തുടങ്ങിയിരുന്നു. ഓഫീസിലെ പരിചയക്കാരെയെല്ലാം കണ്ട് സംസാരിച്ചു നിന്നു. അടുത്ത ട്രിപ്പിനു കഴിക്കാൻ കയറി. ഭക്ഷണ ശെഷം അവിടെ കാണനുള്ളവരെയൊകെ കണ്ടു തീർത്ത് വാഗമൺ വഴി പാലായ്ക്ക്.. എങ്ങനെ ? വാഗമൺ വഴി..

Thursday, July 28, 2016

കുമരകം - 2

ഞങ്ങൾ ജലം കൊണ്ടു മുറിവേല്ക്കാൻ തയ്യാറായി ഇരിക്കവേ ആകാശത്തു മേഘങ്ങൾ ഒരു തായമ്പകയ്ക്കു വട്ടം കൂട്ടി. പൊടുന്നനെ തുള്ളിക്കൊരു കുടമെന്ന കണക്കിനു മഴ പെയ്യാൻ തുടങ്ങി. ആദ്യമൊക്കെ അവഗണിച്ചെങ്കിലും പടിഞ്ഞാറു നിന്നു വീശിയടിച്ച കാറ്റിൽ ബോട്ടിനുള്ളിലേക്കു മഴ നല്ല അസ്സലായി ചാഞ്ഞു പെയ്തു. നാലുചുറ്റും, കീഴിലും വെള്ളമായിരുന്നതു കൂടാതെ ഇപ്പോൾ ആകാശത്തു നിന്നും വെള്ളം..! നനഞ്ഞിരിക്കാൻ വയ്യാതെ ഗതികെട്ട് ബോട്ടിന്റെ വശങ്ങളിലെ മറ താഴ്ത്തി.


ട്‌ർ..ർ..ന്ന്‌ ബോട്ട് അപ്പോഴും ഓടിക്കൊണ്ടിരുന്നു. കാർഡ് ബോർഡ് പെട്ടിയിലടച്ച പൂച്ചക്കുഞ്ഞുങ്ങളുടെ അവസ്ഥയിൽ ഞങ്ങൾ ബോട്ടിലിരുന്ന്‌ വല്ലവിധേനയും കര പറ്റാൻ കാത്തിരുന്നു. പൊതിഞ്ഞുമൂടിയ ബോട്ടിൽ അര മണിക്കൂർ നേരം കൂടി പെരുമഴയത്ത് ഒരു പ്രയോജനവും ഇല്ലാതെ കായലിലൂടെ അലഞ്ഞശേഷം ഞങ്ങൾ കരപറ്റി.

ഭാഗ്യവശാൽ ബോട്ടിൽ കയറുമ്പോൾ ഒരു കുട കരുതിയിരുന്നു. ഞാൻ ആ കുട ചൂടി പുറത്തിറങ്ങി. കാർ ബോട്ട് കിടന്നതിനടുത്തേക്ക് കാർ കൊണ്ടു വന്നു. അപ്പോഴും തുള്ളിക്കൊരു കുടം കണക്കെപെയ്യുകയാണ്‌. വേറെ കുടയും കൊണ്ടു വന്ന്‌ ടീമിനെ മൊത്തം ബോട്ടിൽ നിന്നും ഇറക്കി, ബോട്ടുകാരന്റെ കണക്കും സെറ്റിൽ ചെയ്ത് കാറിൽ കയറി.

ഇനി??

ശാപ്പാട് അടിക്കണം. നേരം ഒന്നര കഴിഞ്ഞു. വിശന്നു തുടങ്ങിയിട്ടേ ഉള്ളൂ. തണ്ണീർമുക്കം ബണ്ട് കാണണം. അതിനു മുൻപ് തണ്ണീർമുക്കം കാരനായ സുഹൃത്ത് വർഗീസ് ചേട്ടനെ വിളിച്ചു. നമ്മടെ ലക്കെന്നു പറഞ്ഞാൽ മതിയല്ലോ, അവധിദിനമായിട്ടും അദ്ദേഹം ജോലിസ്ഥലമായ തിരുവനന്തപുരത്തു തന്നെയാണ്‌. എന്തായാലും മത്സ്യയിനങ്ങൾ വാങ്ങാൻ പറ്റുന്ന ഒന്നുരണ്ടു കടകളെപ്പറ്റിയുള്ള വിവരം തന്ന്‌ വർഗീസ് ചേട്ടൻ സഹായിച്ചു. എന്തുകൊണ്ടോ, തണ്ണീർമുക്കത്തു നിന്നും മീൻ വാങ്ങുന്നതിനോട് ചേട്ടനു യോജിപ്പില്ലായിരുന്നു. അങ്ങനെ ഞങ്ങൾ തണ്ണീർമുക്കത്തിനു വണ്ടി വിട്ടു.

കലശലായ മഴ അപ്പോഴും തകർക്കുകയാണ്‌. എങ്ങും വണ്ടി നിർത്താൻ തോന്നിയില്ല. സിനിമ, കറന്റ് അഫയേഴ്സ് എന്നിങ്ങനെ യുവത്വം തുളുമ്പുന്ന ചർച്ചകൾ പൊടിപൊടിക്കുന്നതു കൊണ്ട് ബോറടി തെല്ലുമില്ല. ചുമ്മാ വീട്ടിൽ കുത്തിപ്പിടിച്ചിരിക്കുന്നതിലും നല്ലത് കൂട്ടമായിട്ട് ഇങ്ങനെ അലയുന്നതു തന്നെയാണ്‌(വണ്ടിയിൽ ഇന്ധനവും കയ്യിൽ ചിക്കിലിയും വേണം, മാസാദ്യം ആയിരുന്നു എന്നത് പ്രത്യേകം ഓർമ്മിക്കുക). അതിനിടെ ‘ഓർഡിനറി’യിലെ പാട്ടു കേട്ടപ്പോഴാണ്‌ അതിന്റെ സംവിധായകനെപ്പറ്റി പരാമർശം ഉണ്ടായത്. പുള്ളി ഒരു ‘വൺ ടൈം വണ്ടർ’ ആയിരുന്നെന്നാണ്‌ ഞങ്ങളുടെ ഒരു ഇത്. പക്ഷെ സദസ്സിലേക്ക് എന്റെ ചോദ്യം മറ്റൊന്നായിരുന്നു - ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ ‘വൺ ടൈം വണ്ടർ’ ആരായിരുന്നു?? പല ഉത്തരങ്ങളും വന്നെങ്കിലും ക്വിസ് മാസ്റ്റർ ‘വെളിപ്പെടുത്തിയ’ ശരിയുത്തരം സരിത എന്നായിരുന്നു. സ്വയം മറന്ന ഞങ്ങളുടെ ചിരിയിലെ വനിതാപ്രാതിനിധ്യം 33% വും കടന്നു.

വണ്ടി ഓടിയോടി ബണ്ടും കടന്നങ്ങു പോയി. അജയ്-യുടെ പരിമിതമായ പ്രാദേശിക ജ്ഞാനം വെച്ച് ഒരു മീൻചന്ത, സാറി, ഫിഷ് മാർക്കറ്റ്(ഇതിനു നാറ്റം അല്പം കുറവുള്ള പോലെ) തപ്പുകയാണു ഞങ്ങൾ. ആലപ്പുഴ റൂട്ടിൽ അല്പം മുന്നോട്ടു പോയെങ്കിലും തിരികെ വന്ന് ആ കവലയിൽ തന്നെ മറഞ്ഞിരിക്കുന്ന ഒരു ചന്ത ഞങ്ങൾ കണ്ടെത്തി.

പിടയ്ക്കുന്ന കരിമീനും ഞുളയ്ക്കുന്ന കൊഞ്ചും ഇറുക്കുന്ന ഞണ്ടും പിന്നെ ഞങ്ങളുടെ താല്പര്യം അത്രയൊന്നും ആകർഷിക്കാതിരുന്ന വേറെന്തൊക്കെയോ മത്സ്യങ്ങളും അവിടെ ഉണ്ടായിരുന്നു. ഈ കരിമീൻ ടൂറിസം ഉണ്ടാക്കിയ ഒരു ഹൈപ്പ് ആണെന്നും അതൊരു വിശേഷമില്ലാത്ത പ്രലോഭനമാണെന്നും ഞങ്ങളുടെ മുൻചർച്ചയിൽ നിരീക്ഷിക്കപ്പെട്ടിരുന്നു. കൂട്ടത്തിൽ കരിമീൻ കഴിച്ചവർക്ക് ആർക്കും അതിനെന്തെങ്കിലും സൊയമ്പനാലിറ്റി ഉള്ളതായി തോന്നിയില്ലത്രേ. ചുമ്മാ ഒരു രസത്തിനു തിന്നാവുന്ന ഒരു മീൻ, അത്രന്നേ. എതിരഭിപ്രായമുള്ളവർക്ക്, കരിമീൻ പൊള്ളിച്ചതോ കത്തിച്ചതോ എന്തൊക്കെ പറ്റുമോ ഒക്കെ ഒരുക്കി വച്ചിട്ട് വന്നു കഴിക്കാൻ എന്നെ വെല്ലുവിളിക്കാവുന്നതും എന്റെ ധാരണ തെറ്റായിരുന്നു എന്നു തെളിയിച്ചതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാവുന്നതുമാണ്‌.


അതു കൊണ്ട്, ഞങ്ങൾ ചെമ്മീൻ മാത്രം വാങ്ങി. ഒരു കിലോ വെമ്പള്ളിക്കും, ഒരു കിലോ കഞ്ഞിക്കുഴിക്കും. പക്ഷേ അവിടെ ഞങ്ങൾക്കു കൗതുകമുണർത്തിയ കാഴ്ച പെടയ്ക്കണ കരിമീനൊന്നും അല്ലായിരുന്നു. മീൻ വൃത്തിയാക്കി തരാൻ അവിടെ സദാ കർമ്മനിരതരായ ഏതാനും ചേച്ചിമാർ ഉണ്ടായിരുന്നു. സാധാരണ വീട്ടുവേഷത്തിൽ, നിലത്തു പലകയിട്ടിരുന്ന്‌ മുന്നിലെ പ്ലാസ്റ്റിക്കിൽ നിരത്തിയിട്ടിരിക്കുന്ന ചെമ്മീനിൽ നിന്നും വേഗം വേഗം ഓരോന്നെടുത്ത്‌, ടപ്പേ ടപ്പേന്നു പൊളിച്ചു കയ്യിലടുക്കി, നിറയുമ്പോൾ മുന്നിലെ പാത്രത്തിലേക്കു തട്ടുന്നപണി ചെയ്യുന്നവർ. ഒരു കിലോ ചെമ്മീൻ ഒരുക്കാൻ ദാ ദാ ന്നു പറയുന്ന നേരം നേരം മതി, മോഹൻലാൽ പറഞ്ഞ പോലെ പൂവിറുക്കുമ്പോലെ. അത്ര കൈത്തഴക്കം. ഒരു പക്ഷേ ഞാൻ ഇക്കാഴ്ച അധികം കണ്ടിട്ടില്ലത്തതു കൊണ്ടുമാവാം. ചെമ്മീൻ മാത്രമല്ല, കയ്യിൽ കിട്ടുന്ന എന്തും, ഞണ്ടോ, കരിമീനോ നിസ്സാര സമയത്തിനുള്ളിൽ റെഡി ടു കുക്ക് പരുവത്തിലാക്കി കൊടുക്കുന്നു അവർ. പെടയ്ക്കണ കരിമീനെ വാങ്ങാൻ കിട്ടുമെന്നു പറഞ്ഞല്ലോ. അവറ്റോളെ ആ പെടയ്ക്കണ നിലയിൽ തന്നെ കശാപ്പു ചെയ്യുന്ന ദാരുണമായ കാഴ്ചയും ഉണ്ടവിടെ. ജന്തുസ്നേഹികൾ കേൾക്കണ്ട. കരിമീനെ എടുത്ത്, വാൽ പുറത്തേക്കു വരത്തക്കവിധം ഉള്ളം കയ്യിൽ പിടിച്ച്, നീണ്ടു നന്നേ കനം കുറഞ്ഞ കത്തികൊണ്ട് അതിന്റെ തൊലി അങ്ങു ചീന്തിയെടുക്കുവാണ്‌, പിന്നെ വായുടെ ഭാഗം തുരന്നു കളയുകേം ചെയ്യും. പിന്നെ അല്ലറ ചില്ലറ ചെത്തും വെട്ടും. നമ്മുടെ മീൻ വെട്ടാനുള്ള ഊഴം വരാനാണു ശരിക്കു കാത്തു നില്പ്. നിരവധി ആളുകൾ പല തരം മീൻ വാങ്ങി വൃത്തിയാക്കിച്ച് പാർസലാക്കി കൊണ്ടു പോകുന്നുണ്ടായിരുന്നു. ക്ലീനിങ്ങ് ചാർജ്ജ് കിലോ ഒന്നിന്‌ 20 രൂപയാണ്‌, അത് ബില്ലിൽ തന്നെ ചേർത്തു കൊടുത്താൽ മതി. ചേച്ചിമാരെ കസ്റ്റമേഴ്സ് ഡീൽ ചെയ്യേണ്ടതില്ല.

രണ്ടു കിലോ ചെമ്മീൻ സഞ്ചിയിലായി (വില 330 + 20). ഞങ്ങൾ തിരികെ യാത്ര തുടർന്നു. ഇപ്പോ സമയം കുറേക്കൂടി മുന്നേറിയിരുന്നു. മഴ ചെറിയതോതിൽ തുടർന്നു പോന്നതു കൊണ്ട് ബണ്ടിൽ നിന്ന്‌ ഒരു ഫോട്ടോ സെഷൻ നടന്നില്ല. ബണ്ടിലെ ഒരു വളവിൽ റോഡിന്റെ വീതിയെ വെല്ലുവിളിച്ച് ഒരു കെ.എസ്.ആർ.ടി.സി. കേറിയിങ്ങു വന്നു. ചിലർ വരുമ്പോൾ വഴീന്നു മാറിയില്ലെങ്കിൽ ചരിത്രമാവും എന്ന ട്രോൾ മെസേജ് ഓർത്തു പോയി. വഴിയരികിലെ ടാർപ്പോലിൻ കെട്ടിയ കുഞ്ഞു കടകളിൽ ഒന്നിൽ നിന്നും കാൽ കിലോ ഉണക്ക ചെമ്മീനും വാങ്ങി. പച്ച ചെമ്മീൻ നാളെ കട്ടപ്പന വരെ എത്തിക്കാൻ പറ്റാത്തതിനാൽ ഇത് അങ്ങോട്ടുള്ളതാണ്‌. വൈകുന്നേരങ്ങളിലെ കഞ്ഞി, മഴക്കാലത്തു സുലഭമായ ചക്കപ്പുഴുക്ക്, എന്തിനേറെ ഓഫീസിലേക്കുള്ള ചോറ്റുപാത്രത്തില്പോലും കാന്താരി ചേർത്ത ചെമ്മീൻ ചമ്മന്തി ഉണ്ടെങ്കിൽ ആസ്വാദ്യത വേറെ ലെവലാണ്‌!

യോദ്ധായിൽ ജഗതി പറഞ്ഞതു പോലെ വയറു കിടന്നു തിത്തെയ് പാടാൻ തുടങ്ങിയിരുന്നു. വിശപ്പു കെടുന്നതിനു മുന്നേ സെറ്റപ്പായ ഏതെലും റെസ്റ്റോറന്റിൽ വണ്ടി നിർത്തുക, മൂക്കറ്റം തട്ടുക എന്നൊരൊറ്റ അജണ്ടയേ ഇനി ബാക്കിയുള്ളൂ. അങ്ങനെ പോയിപ്പോയി പ്രശസ്തമായ ‘തറവാട്’ ഫാമിലി ഷാപ്പ് റെസ്റ്റാറന്റിൽ തന്നെ വണ്ടി ഒതുക്കി. കള്ളപ്പം, കപ്പ, പിന്നെ കരിമീൻ, ചെമ്മീൻ, കക്ക, ഞണ്ട് അങ്ങനെയങ്ങനെ ഒരു നീണ്ട ലിസ്റ്റ് വന്നു. കരിമീൻ നമ്മൾ പണ്ടെ വേണ്ടെന്നു വച്ചു, ചെമ്മീൻ കയ്യിൽ സ്റ്റോക്കുണ്ട്. അപ്പോ വേറെന്തെങ്കിലും പയറ്റാമെന്നായി. നാലുപേർക്കും ഓരോ കപ്പയും പിന്നെ ഒരു ഞണ്ടു കറിയും ഒരു താറാവു കറിയും പറഞ്ഞു. അതിൽ നില്ക്കില്ല എന്നറിയാമായിരുന്നു. അന്നു കൂടെ ഉണ്ടായിരുന്നവർക്ക് ഞണ്ട് എങ്ങനെ കഴിക്കണം എന്നൊരു ലൈവ് ഡെമോ ഞാൻ നടത്തിക്കാണിച്ചു. ഞണ്ടു തീറ്റയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചു തന്ന സഹധർമ്മിണിയെ മനസ്സിൽ ധ്യാനിച്ച് ഒരലക്കങ്ങട് അലക്കി. പൊരിപ്പൻ മസാലയും ഞണ്ടിൻ തോട്‌ ഏല്പ്പിച്ച പരിക്കുകളും കൊണ്ട് ആകെ എരിപൊരി പിമ്പിരി. എന്നിട്ടും തീർന്നില്ല, നാലു പേർക്കുമായി രണ്ടു കപ്പ കൂടെ പറഞ്ഞു. ഞങ്ങളുടെ മൂഡ്(ആക്രാന്തം) തിരിച്ചറിഞ്ഞ വെയിറ്റർ ‘ഒരു തലക്കറി ആയാലോ?’ എന്നു ചോദിച്ചു. ആ ചൂണ്ട സമയം അടുത്ത മീനുകളെപ്പോലെ ഞങ്ങളെല്ലാരുമങ്ങു കൊത്തിവിഴുങ്ങി.

കപ്പ നിരന്നു, തൊട്ടു പിന്നാലെ തലക്കറിയും വന്നു. ഞെട്ടിപ്പോയി - ഒരു വലിയ തളികയിൽ അത്ര വലുതല്ലെങ്കിലും രണ്ടു മീന്തല!! ചേട്ടാ, ഇതു ഫുള്ളാണോ? ഇതിന്റെ പകുതി മതിയാരുനല്ലോ എന്നു ഞാൻ പറഞ്ഞത് ഞങ്ങളെക്കൊണ്ടിത് കൂട്ടി(നോക്കി)യാൽ കൂടുമോ എന്ന സംശയം ഒന്നുകൊണ്ട് മാത്രമായിരുന്നു. “ഏയ്, അതു ചെറുതല്ലേ..” എന്ന വെയിറ്ററുടെ തള്ളിക്കളയലിനു കീഴ്പ്പെട്ട് ഞങ്ങൾ അങ്കം തുടർന്നു. എങ്ങനെ സഹിക്കും, വേമ്പനാട്ടു കായലു പോലെ കിടക്കുവാണ്‌ നല്ല ഇരുളൻ ചോപ്പു നിറത്തിൽ ചാറ്‌, അതിനിടെ ആഫ്രിക്കൻ പായലുപോലെ അങ്ങിങ്ങു കിടക്കുന്ന വെളുത്തുള്ളി, ഇഞ്ചി, കുടമ്പുളി എന്നിവയുടെ പീസുകൾ. കൊതുമ്പുവള്ളം പോലെ കിടക്കുന്ന ഉള്ളികഷണങ്ങൾ. രുചി പ്രവചിപ്പിക്കുന്ന മണം. കറിക്ക് ചൂടില്ല, എന്നുവെച്ചാൽ ഇരുന്നു ഉപ്പും പുളിയുമൊക്കെ സ്വാംശീകരിച്ച കറി. കപ്പയ്ക്കു ഇതിലും നല്ല ഒരു ജീവിത സഖിയെ കിട്ടാനില്ല! എങ്ങാനും തലക്കറി ബാക്കി വന്നാൽ പാർസലാക്കി വീട്ടിൽ കൊണ്ടുപോകാം എന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. വിധി (മീൻകറിയുടെ) മറ്റൊന്നായിരുന്നു. ലേശം പണിപ്പെട്ടിട്ടാണെങ്കിലും ഞങ്ങൾ കപ്പയും തീർത്തു; മീൻതലക്കറിത്താലം വടിച്ചും വെച്ചു. തലക്കറിക്ക് വെറും 250 രൂപയേ വിലയിട്ടുള്ളൂ.. അപ്പോ ബാക്കി ഐറ്റംസിന്റെ വില ഊഹിച്ചാൽ മതി.

സ്വതവേ ഭക്ഷണത്തോട് വിരക്തിയുള്ള ജ്യോ അന്ന്‌ ഒരു പാത്രം കപ്പയും ആനുപാതികമായി കറികളും കഴിച്ചു. രണ്ടാമതു വന്ന കപ്പയിൽ നിന്നും ഒരു പങ്കും അവളെ കഴിപ്പിച്ചു. സാധാരണ അവൾ കഴിക്കുന്നതു കണ്ടാൽ ഭക്ഷണത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരുടെ മൂഡ് പോകും. പക്ഷേ ഇന്ന്‌ കൊച്ചു തകർത്തു. നൃത്തം പഠിച്ചിട്ടില്ലാത്ത ഗംഗ തമിഴ്പാട്ടുപാടി നൃത്തം ചെയ്തൂന്നൊക്കെ കേട്ടിട്ടില്ലേ? സ്വന്തം ആമാശയത്തിന്‌ ഇത്ര കപ്പാസിറ്റിയുണ്ടെന്ന് ഏറെ നാളുകൾക്കു ശേഷം അവൾ തിരിച്ചറിഞ്ഞു. അജയ്-ഉം ജിഷ്ണുവും ഞാനുമൊക്കെ ഇത് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്നതു കാരണം അതിൽ കഥയില്ലാതായി.

കുടത്തിലെ കള്ളിന്റെ കാര്യം പറഞ്ഞില്ലല്ലോ. കുടമൊന്നിനു 90 രൂപയാണ്‌. ഞങ്ങളുടെ കൂട്ടത്തിൽ നിന്ന്‌ ആരും കള്ളു കുടിച്ചില്ലെന്ന്‌ ഔദ്യോഗികമായി പറയാം. ഞാൻ ഒരു പെറ്റ് ബോട്ടിലിൽ ഒരു ലിറ്റർ ഒഴിച്ചു കൊണ്ടുപോന്നു.

തീറ്റ കഴിഞ്ഞപ്പോഴേക്കും ഒരു പരുവമായി. നേരിയ ചാറ്റൽ മഴയത്ത് ഞങ്ങൾ മടക്ക യാത്ര നടത്തി. വല്ല വിധേനയും വെമ്പള്ളിയിൽ അജയ്-യുടെ വീട്ടിൽ ചെന്നു കേറി. ആന്റിക്ക് ഞങ്ങളെ ചായ കുടിപ്പിക്കാൻ നന്നേ നിർബന്ധിക്കേണ്ടി വന്നു. കുറേ നേരം ഞങ്ങൾ വിശ്രമിച്ചു. ചെമ്മീൻ ചീയുന്നേനു മുന്നെ ആറു മണിയോടെ നേരേ ഇടുക്കിക്കു വെച്ചു പിടിച്ചു.

പെയ്ത്ത് കുളമാക്കിയ റംസാൻ ട്രിപ്പ് അങ്ങനെ ശാപ്പാടിന്റെ പച്ചയിൽ ഉജ്ജ്വലമായി.


എപ്പിലോഹ് - 1) കഞ്ഞിക്കുഴിയിൽ ചെന്നു പറ്റിയിട്ട് ഞാൻ ആദ്യം തേടിയത് ആ പെറ്റ് ബോട്ടിലായിരുന്നു. അടപ്പു ഒരു സീല്ക്കാരശബ്ദത്തോടെ തുറന്നു, ശ്വാസം മുട്ടിയിരുന്ന കള്ള്‌ ഒന്നു മൂരി നിവർന്നു. നുരഞ്ഞു മൂത്തു കള്ളൻ! ഒരു കള്ളപ്പം റെസിപ്പീക്കുള്ളതു ഊറ്റിക്കൊടുത്തിട്ട് ഞാൻ അതപ്പഴേ അകത്താക്കി. കേടാകുന്ന ഭക്ഷണ പാനീയങ്ങൾ നമ്മൾ പാഴാക്കാതെ യഥാസമയം ഉപയോഗിക്കണം.

2) ഫുഡ്ഡടി തീർന്നില്ല. അന്ന്‌ അത്താഴത്തിന്‌ കപ്പബിരിയാണി ആയിരുന്നു. എനിക്കതു വർണ്ണിക്കാൻ മേല
!

3) പിറ്റേന്ന് ഓഫീസിലേക്കുള്ള പൊതിച്ചോറിൽ ചെമ്മീൻ ചാകര!

4) സത്യം പറഞ്ഞാൽ പിന്നെ കുറെ നാളിങ്ങോട്ട് ഞങ്ങളുടെ ജാതകത്തിൽ ഇഷ്ടഭക്ഷണ സമൃദ്ധി എന്നൊരു യോഗം തെളിഞ്ഞു നിന്നിരുന്നു.

5) അതായത് ആ വാരാന്ത്യം വേറൊരു ട്രിപ്പ്...

Wednesday, July 27, 2016

കുമരകം - 1

“റംസാനെന്താ പരിപാടി?”

“ഒന്നൂല്ലാ..”

“എങ്ങോട്ടേലും തെറിച്ചാലോ?”

“എങ്ങോട്ട്?”

“കുമരകം?? പാവപ്പെട്ടവന്റെ ഒരു വള്ളംകളി നടത്താം, എപ്പടി?”

ഡീലാകാൻ അധികം ആലോചിക്കാനുണ്ടായിരുന്നില്ല്ല, ‘pillers’ നു. ഈ പിള്ളേർസ് നമ്മൾ അഞ്ച്ചെട്ട് കസിൻസ് ഉൾപ്പെടുന്ന ഒരു വാട്സാപ്പ് ഗ്രൂപ് ആണ്‌. അതിൽ ഞാൻ, അജയ്, ജ്യോതി, ജിഷ്ണു എന്നിവരാണ്‌ മേല്പ്പറഞ്ഞ ആലോചന നടത്തിയത്.

അപ്രകാരം റംസാൻ തലേന്ന്, അതായത് ജൂലൈ 5 ചൊവ്വ, ജോലി കഴിഞ്ഞ് എളേപ്പന്റെ സ്ഥലമായ കഞ്ഞിക്കുഴി(ഇടുക്കി)യിൽ എത്തി. രാത്രി അവിടെ തങ്ങി. വീട്ടു വിശേഷം നാട്ടു വിശേഷം, മൊബൈൽ ഗെയിം, സിനിമ(സ്സെൻഡർ!) ഇത്യാദികൾ കഴിഞ്ഞുറങ്ങുമ്പോൾ നേരം പാതിരാ. നാളെ കുമരകത്തിനു എപ്പോൾ തിരിക്കും എന്ന് ആകുലതയ്ക്കു നേരെ ‘ഒറക്കം തെളിയുന്നേന്‌ അനുസരിച്ച്’ എന്നൊരു തർക്കു(ത്തരം) തട്ടിയേച്ച് ശിറുപിറൂന്നു പെയ്യുന്ന മഴയുടെ തണുപ്പിനെ പുറത്തു നിർത്തി ഒരു പുതപ്പിനടിയിലേക്കു നൂണ്ടു.

ഒരൊന്നര മണിക്കൂർ വൈകി ഏഴരയ്ക്കു വണ്ടിയെടുത്തു. ഒപ്പം ജിഷ്ണുവും ജ്യോതിയും. വെമ്പള്ളി(ഏറ്റുമാനൂർ)യിൽ നിന്നും അജയ്-യെ പൊക്കണം, അവിടുന്നു വേണം കുമരകത്തിനു പോകാൻ. രാവിലെ ഒന്നും കഴിക്കാൻ നിന്നില്ല, അത് വെമ്പള്ളിയിൽ നിന്നും ആകാം എന്നുകണക്കു കൂട്ടി.

കഞ്ഞിക്കുഴിയിൽ നിന്നും വണ്ണപ്പുറത്തേക്ക് കള്ളിപ്പാറ കഴിഞ്ഞുള്ള ഇറക്കം ഇറങ്ങുമ്പോൾ ഇന്നു വരെ ആ റൂട്ടിൽ കിട്ടിയിട്ടില്ലാത്ത ഒരു ദൃശ്യാനുഭവം കിട്ടി. വണ്ണപ്പുറം-തൊടുപുഴ എന്നിങ്ങനെ പരന്നു വിശാലമായിക്കിടക്കുന്ന താഴ്‌വാരത്തിനു മീതെ പാറിക്കളിക്കുന്ന പഞ്ഞിത്തുണ്ടുകൾ പോലുള്ള മഞ്ഞ്.. മേഘക്കുഞ്ഞുങ്ങൾ... കുമരകത്തു ചെല്ലുമ്പോഴേ തുറക്കേണ്ടി വരൂ എന്നു കരുതിയ ക്യാമറയെ അവിടെ വച്ചു വിളിച്ചെണീപ്പിച്ചു.


ഓള്രെഡി അല്പം ബിസി സ്റ്റേജിലാരുന്നെങ്കിലും അവിടെ നിന്ന്‌ ആ കുളിരു കൊണ്ട് ആ പ്രഭാതക്കാഴ്ച ആസ്വദിക്കാതിരിക്കാൻ ആവുമായിരുന്നില്ല. എന്തായാലും ആ കാഴ്ച ഞങ്ങളെ പത്തിരുപത് മിനിറ്റ് അവിടെ പിടിച്ചു നിർത്തുക തന്നെ ചെയ്തു. എറണാകുളത്തിന്റെ ഇങ്ങേയറ്റത്ത്, അതായത് തൃപ്പൂണിത്തുറ, കോലഞ്ചേരി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് പ്രത്യേകിച്ചും, ഹൈറേഞ്ചിലേക്കു പറന്നു കയറാൻ പറ്റിയ ഒരിടനാഴിയാണ്‌ ഈ റൂട്ട്. കഠിനമായ കയറ്റവും കൊടും വളവുകളും ഉള്ള തനി ഹൈറേഞ്ച് വഴിയാണ്‌. എങ്കിലും ഇടയ്ക്കു വിശ്രമിക്കാൻ പ്രേരിപ്പിക്കുന്ന ഇത്തരം കാഴ്ചകളും തനി ഹൈറേഞ്ച് നാടൻ ശാപ്പാടും ഒക്കെ കിട്ടുന്ന നിരവധിയിടങ്ങൾ അതിനു യുക്തമായ സ്ഥലങ്ങളിൽ തന്നെ രാത്രികളിൽ പോലും മിഴി തുറന്നു നിങ്ങളെ കാത്തിരിപ്പുണ്ടാവും. ഒരു വൈകുന്നേരം എറണാകുളത്തു നിന്നും ഇങ്ങു പിടിച്ചാൽ കള്ളിപ്പാറ കേറ്റം കേറിയിങ്ങെത്തുമ്പോൾ വണ്ടിയുടെ കിതപ്പാറ്റാൻ ഒന്നു നിർത്തുകയുമാവാം, മഞ്ഞിന്റെ അകമ്പടിയോടെ ചൂളം വിളിച്ചെത്തുന്ന മൺസൂൺ കാറ്റത്ത് തിളപ്പൻ കട്ടൻ കാപ്പിയും ഊതിക്കുടിച്ച്, ആ ചൂട് ഗ്ലാസ്സിൽ നിന്നും കയ്യിലേക്കു പകർന്ന് അങ്ങനെ നിക്കാം. പിന്നെ ഇടുക്കിയിലോ, പള്ളിവാസലിലോ, അങ്ങു മൂന്നാറിലോ ചെന്നെത്തും വരെ ഒരു റൊളർ കോസ്റ്റർ റൈഡിനുള്ള ഊർജ്ജം കിട്ടാൻ അതു മതി. അങ്ങനെ ഒന്നു നിക്കാൻ വേണ്ടി മാത്രം വന്നാലും അതൊരു മൊതലാ.

അത്തരം ഏകദിന സഞ്ചാരികൾ എന്നു തോന്നുന്ന ചിലർ അപ്പോൾ കുന്നുകയറി പോകുന്നുണ്ടായിരുന്നു. തൊടുപുഴയും കടന്ന്, നാലമ്പലങ്ങളുടെ രാമപുരത്തു കൂടി, ഉഴവൂരും മരങ്ങാട്ടുപിള്ളിയും കടന്ന്‌ ഞങ്ങൾ വെമ്പള്ളിയിൽ ചെന്നു. ആന്റി സൊയമ്പൻ കള്ളപ്പവും കടലക്കറിയും കരുതി വെച്ചിരുന്നു. അതിൽ ചൂടൻ ചായയുടെ തലോടൽ കൂടിയായപ്പോൾ രണ്ടുമണിക്കൂറിലധികം നീണ്ട യാത്രയുടെ മടുപ്പൊക്കെ മുൻപു കണ്ട മഞ്ഞു പോലെ മാഞ്ഞു പോയി.

ഇനിയാണ്‌ ശെരിക്കുള്ള യാത്ര കിടക്കുന്നത്. അജയ് റെഡിയായി വന്നയുടൻ ‘ലീല’യിൽ ബിജു മേനോന്റെ പുതുസ്വരത്താൽ വാഴ്ത്തപ്പെട്ട ‘കോട്ടയം പട്ടണ’ത്തെ കുറുകെ കടന്ന്, കുമരകത്തേക്കു പാഞ്ഞു.

രാവിലെ വെല്യ കുഴപ്പമില്ലാതെ നിന്ന കാലാവസ്ഥ മോശമാവുന്നതിന്റെ എല്ലാ സൂചനകളും വഴിക്ക് കിട്ടുന്നുണ്ടായിരുന്നു. കോട്ടയം പട്ടണം റംസാൻ പ്രമാണിച്ച് താരതമ്യേന നിർജീവമായിരുന്നു. ഈസ്റ്ററോ ക്രിസ്സ്മസ്സോ വല്ലതും ആയിരുന്നെങ്കിൽ ഉണർവ്വെന്താണെന്നു കാണിച്ചു തന്നേനെ. പണ്ട് അങ്ങനെയൊരു നാളിൽ കോട്ടയത്തു വന്നയൊരാൾക്ക് അവിടെ അടിച്ചു പൂസാകാത്ത രണ്ടേ രണ്ടു പേരെയേ കാണാൻ പറ്റിയുള്ളൂ എന്നൊരു കഥയുണ്ട് - ഒന്ന്‌ രാഷ്ട്ര പിതാവിന്റെ പ്രതിമയും മറ്റേത് പി.സി.ചാക്കോയുടെ പ്രതിമയും.

കുമരകത്തേക്കുള്ള യാത്രയിൽ അജയ് ഗൈഡിന്റെ സ്ഥാനം ഏറ്റെടുത്തു. ചൂണ്ടക്കാർ നിരനിന്നിരിക്കാത്തതെന്ത് എന്ന്‌ അജയ് വിസ്മയിച്ച ആറ്റിറമ്പുകൾ താണ്ടി താറാക്കൂട്ടം മേയുന്ന പാഴ്പ്പാടങ്ങൾ കടന്ന് വണ്ടി കുമരകത്തെത്തി. വന്ന കാര്യം ഇനിയെങ്കിലും പറയാതെ വയ്യ. പക്ഷി സങ്കേതത്തിലൂടെ ഒരു നടത്തം, മൂക്കറ്റം ശാപ്പാട്, പറ്റുമെങ്കിൽ വല്ല മീൻ ഐറ്റംസ് വാങ്ങി മടക്കം; അത്രേയുള്ളൂ.

എന്തായാലും ഞങ്ങളു ചെന്നപ്പോ മണി പന്ത്രണ്ടു കഴിഞ്ഞു. അന്വേഷണത്തിന്റെ ഒടുവിൽ ‘ബേദ് സാൻൿച്വറി കാണാൻ രാവിലെ വന്നിട്ടേ കാര്യമുള്ളൂ’ എന്നു കേട്ടു. നടക്കാനായിട്ട് കുമരകത്തോട്ട് പെട്രോലും കത്തിച്ചു വരേണ്ട കാര്യമില്ലാരുന്നല്ലോ എന്ന ചിന്തയിൽ, ഹൗസ് ബോട്ടിന്റെ വലിപ്പം പേഴ്സിനില്ല എന്ന ബോധ്യത്തിൽ ഞങ്ങൾ ഒരു ചെറിയ ബോട്ടെടുത്തു. ഒരു മണിക്കൂർ ഒന്നു കറങ്ങാൻ, ഫീസ് 500 Rs./hr.

ആദ്യം അജയും ഞാനും ബോട്ടിൽ കയറി. പിന്നെ ജ്യോതിയും. ഒടുവിൽ ജിഷ്ണു ബോട്ടിൽ കയറുമ്പോഴാണ്‌ ആ ഒരു നഗ്ന സത്യം ഞങ്ങൾ മനസ്സിലാക്കിയത് - ജിഷ്ണു വിന്‌ ജലയാത്ര ഭയമണ്‌. മസിലു പിടിച്ച്, പിച്ച വെച്ച്, ഇതെങ്ങാനും ചെരിയുമോ മറിയുമോ എന്ന ഭായത്താൽ ഉലയുന്ന ബോട്ടിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് അള്ളിപ്പിടിച്ച് ജിഷ്ണു വല്ല വിധേനയും യാത്ര തുടങ്ങി. പിന്നത്തെ പത്തു മിനിറ്റ്

‘അയ്യോ, ഈ ബോട്ടിനു വെള്ളക്കേടുണ്ടല്ലോ...’

‘അയ്യോ ഇതു വെള്ളം കേറുന്നതല്ല, ലവൻ മുള്ളുന്നതാണല്ലോ.’ എന്നൊക്കെ പറഞ്ഞങ്ങു കൂടി.

വിശാലമായ വേമ്പനാട്ടു കായലിലേക്കു ഞങ്ങൾ കയറുമ്പോൾ മാനം വല്ലാതെ ഇരുളാൻ തുടങ്ങിയിരുന്നു. ബോട്ടുകാരൻ ചേട്ടൻ യാത്രാനേരം ഒന്നര-രണ്ട് മണിക്കൂറാക്കിയാൽ നമുക്ക് കനാലു വഴിയൊക്കെ പോകാം, നാടൻ ഫൂഡ് അടിക്കാം എന്നൊക്കെ ചില ഓഫറുകൾ വെച്ചു. അങ്ങനെയെങ്കിൽ നമ്മൾ ഇപ്പോഴെ ഭക്ഷണം ബുക്ക് ചെയ്തിട്ട് പോകണം എന്നും പറഞ്ഞു. ഞങ്ങൾ ഒന്നാലോചിച്ചപ്പോൾ അതു തള്ളിക്കളയാമെന്നു വെച്ചു. കാരണം ബോട്ട് ചാർജ്ജ് ഇരട്ടിയാകും. നമുക്ക് യാതൊരു ഊഹവുമില്ലാത്ത സ്ഥലത്തെ ശാപ്പാട് ആകും. കൊല്ലുന്ന റേറ്റ് വാങ്ങിയെന്നുവരാം. അങ്ങനെ ഏറ്റു പോയാൽ പെട്ടു പോയേക്കും എന്നൊക്കെ കരുതി അതങ്ങു ഒഴിവാക്കി. നമുക്ക് ഒരു മണിക്കൂറിൽ ക്ലോസ് ചെയ്യാമെന്നു ചേട്ടനോടും പറഞ്ഞു. അങ്ങനെ യാത്ര ചെയ്യവേ ദൂരെ പാതിരാമണൽ ദ്വീപും പിന്നെ ഓരോ അതിരും കരയുമൊക്കെ ഞങ്ങളുടെ സാരഥി കാട്ടിത്തന്നു.

ഓളപ്പരപ്പിൽ ചലിക്കുന്ന ഓലപ്പുരകൾ പോലെ വഞ്ചിവീടുകൾ കറങ്ങി നടപ്പുണ്ടായിരുന്നു. ഞാൻ അവരോട് എന്റെ മുൻ വഞ്ചിവീട് യാത്രയുടെ വിശേഷങ്ങൾ കുളങ്ങര സാറിനെപ്പോലെ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു.

സവാരി ഒരു മുപ്പത്തഞ്ചു മിനിറ്റു കഴിഞ്ഞു കാണാണം... ഞങ്ങളുടെ യാത്രയിൽ കരിനിഴൽ വീഴ്ത്തിയ സംഭവത്തിന്റെ തുടക്കം അവിടെയായിരുന്നു... ഞങ്ങൾ ജലം കൊണ്ട് മുറിവേല്ക്കാൻ പോകയാണെന്ന് അപ്പോളറിഞ്ഞില്ല.

{...cont'd : click here}

Sunday, March 25, 2012

ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 11

ട്ടുച്ച. തിരികെപ്പോകണം. സാവധാനം എല്ലാവരും എഴുന്നേറ്റു. ഫോട്ടോസെഷന്‍. പിന്നെ ഇറങ്ങി വന്നവഴിയേ മടക്കം, കയറ്റം. തുരങ്കം പേറുന്ന മല മുന്നില്‍ കുത്തനെ ഉയര്‍ന്നു നില്‍ക്കുന്നു. മുകളില്‍ നിന്നു നോക്കിയിട്ടും ഡാമിലെ വെള്ളം കണ്ടു മതിയാവുന്നില്ല, ഇവിടെത്തന്നെ ക്യാമ്പ്‌ ചെയ്‌തുകളയാന്‍ തോന്നുന്നു! ശരിക്കും, അത്ര ആകര്‍ഷകമാണ്‌ അവിടം. തികച്ചും മറ്റൊരു ലോകത്തു ചെന്നതുപോലെ.

മരത്തിന്റെ മണ്‍തിട്ടയുടെ ഓരത്ത്‌ എഴുന്നു നില്‍ക്കുന്ന മരവേരുകള്‍ പിടിവള്ളിയാക്കി ഓരോരുത്തരായി തുരങ്കത്തിലേക്കിറങ്ങി. സ്റ്റീഫന്റെ മൊബൈല്‍ ഫോണ്‍ തുരങ്കത്തിലെ ഇരുട്ടിനെ പകര്‍ത്താനാരംഭിച്ചു. ഒഴുക്ക്‌ അല്‍പം മാത്രമേ ഉള്ളൂവെങ്കിലും വെള്ളത്തിലൂടെ ഒഴുക്കിനെതിരേ നടക്കുന്നത്‌ കാലിന്‌ അല്‍പം ആയസം തന്നു. അതൊഴിച്ചാല്‍ ഇങ്ങോട്ടേക്കു വന്നതു പോലെ തന്നെ മടക്കയാത്ര. കൂവലും ബഹളവും മേളവും. എല്ലാവരും നല്ല ഉത്സാഹത്തില്‍.

പിന്നെ കേട്ടതു പാട്ടുകളായിരുന്നു.

"മൂന്നു മുന മേലേ മൂന്നു കുളം കുത്തീനോ
രണ്ടു കുളം പൊട്ട ഒന്നില്‍ തണ്ണിയുമില്ലേ..."

പിന്നെ ഒരു ഫാസ്റ്റ്‌ നമ്പര്‍...

വായ്‌ത്താരി ഇങ്ങനെ:
"താരികം തന്നാരോ, താനാരോ താരികം തന്നാരോ...
(ലോ പിച്ച്‌) താരികം തന്നാരോ, തനാരോ താരികം തന്നാരോ"

"എന്തെടി പൂങ്കുറത്തീ നിനക്കിന്നു എന്തൊരു ചന്തോയം
എന്തെടി പൂങ്കുറത്തീ നിനക്കിന്നു എന്തൊരു ചന്തോയം?"

"ഓ! താരികം തന്നാരോ, താനാരോ താരികം തന്നാരോ... // ഹൊയ്‌ ഹൊയ്‌
താരികം തന്നാരോ, തനാരോ താരികം തന്നാരോ"

നിര്‍ഭാഗ്യവശാല്‍ ഈ പാട്ട്‌ ഇവിടെ തീര്‍ന്നു!!

പിന്നെ ഞങ്ങളെല്ലാവരും കൂടി ചാലക്കുടിച്ചന്തയ്‌ക്കു പോയി. "ആലായാല്‍ തറവേണം" എന്നുറക്കെ പ്രഖ്യാപിച്ചു.

കൂട്ടുചേരലുകളില്‍ എക്കാലത്തെയും ഹിറ്റ്‌, മോസ്റ്റ്‌ ഫാസ്റ്റ്‌ നമ്പര്‍, വായ്‌ത്താരി പാടുന്നവര്‍ ചിരിവന്നു പാട്ടുമുറിയുന്ന ആ ഗാനം

"ശ്യാമവര്‍ണ്ണ രൂപിണീ കഠോരഭാഷിണീ പ്രിയേ
പ്രേമലേഖനം തരുന്നു ഞാന്‍ നിനക്കു ശാരദേ
ലാല്ല ലാല്ല ലാല്ല ലാല്ല ലാലലാലലാലലാ...
ലാല്ല ലാല്ല ലാല്ല ലാല്ല ലാലലാലലാലലാ!"

അതു പെയ്‌തിറങ്ങിയപ്പോള്‍ മഞ്ഞക്കാട്ടിലേക്കായി പോക്ക്‌.

"ആ പോകാല്ലോ പോകാല്ലോ മഞ്ഞക്കാട്ടില്‌ പോകാല്ലോ!
മഞ്ഞക്കാട്ടില്‌ പോയാലോ മഞ്ഞക്കിളിയെ പിടിക്കാല്ലോ!!"

ഒന്നും പറയണ്ട! എന്നാ ഒരു മേളമായിരുന്നു. കൃത്യം പതിനേഴുമിനിറ്റ്‌ കൊണ്ട്‌ തുരങ്കം താണ്ടി ഇക്കരയെത്തി.

സജിച്ചേട്ടന്‍ ആകാംക്ഷാഭരിതനായി കാത്തി നില്‍ക്കുന്നുണ്ടായിരുന്നു.

ഞാന്‍ കൂട്ടുകാരോട്‌ ചോദിച്ചു: "എങ്ങനെയുണ്ടായിരുന്നു ഇന്നത്തെ ട്രിപ്പ്‌?"

"സെറ്റപ്പ്‌ ചേട്ടായീ... ഇത്രേം ഞങ്ങള്‍ പ്രതീക്ഷിച്ചില്ല. ദി ബെസ്റ്റ്‌ പാര്‍ട്ടോഫ്‌ അവര്‍ ട്രിപ്‌!"

ആ ത്രില്‍, സംതൃപ്‌തി ഒന്നു മാത്രം മതിയായിരുന്നു ഇവര്‍ക്കു ഞാന്‍ നല്‍കിയ ആതിഥേയത്വം ധന്യമാകാന്‍.

എല്ലാവരും ജീപ്പ്ല്‍ കയറി, വണ്ടി വളഞ്ഞു പുളഞ്ഞ കയറ്റം കയറി, മെയിന്‍ റോഡിലെത്തി, കട്ടപ്പനയ്‌ക്കു പാഞ്ഞു. സജിച്ചേട്ടന്‍ സ്റ്റിയറിംഗ്‌ വീലിനു പിന്നില്‍ തനി ഹൈറേഞ്ച്‌ ജീപ്പു ഡ്രൈവറായി. ഇടയ്‌ക്ക്‌ അല്‍പ ദൂരം മഴ ചാറി. എങ്ങും തങ്ങാതെ കൊച്ചുതോവാളയിലെത്തി. അധികം വൈകാതെ വീട്ടിലും.

ഊണ്‌, ചോറും പോത്ത്‌ ഉലര്‍ത്തിയതും പയറുതോരനും മോരുകറിയും.

ഇനി മടക്കയാത്രയ്‌ക്കുള്ള ഒരുക്കങ്ങള്‍.

റമീസിനു തിരുവനന്തപുരത്തേക്കു മടങ്ങണം. മാംഗ്ലൂര്‍ പോകേണ്ടവര്‍ക്ക്‌ എറണാകുളം സൗത്തില്‍ നിന്നാണു വണ്ടി - മാവേലി എക്‌സ്പ്രസ്സ്‌. മുല്ലപ്പെരിയാര്‍ ഒരു പ്രശ്‌നമായതിനാല്‍ കട്ടപ്പന - ബാംഗ്ലൂര്‍ കല്ലട പലക്കാട്‌ - കോയമ്പത്തൂര്‍ - സേലം എന്നിങ്ങനെ കറങ്ങിയാണു പോകുന്നതെന്നു ഞാന്‍ അറിഞ്ഞിരുന്നു. മാത്രവുമല്ല കുമളിയിലോട്ടൊന്നും അടുക്കാനും മേല. അതിര്‍ത്തിയിലൂടെ ഗതാഗതമില്ല, 144 പ്രഖ്യാപിച്ചതിന്റെ ക്ഷീണം വേറെ. നല്ലബുദ്ധിക്ക്‌ കാലേകൂട്ടി യശ്വന്ത്‌പുര്‍ എക്‌സ്പ്രസ്സിനു ടിക്കറ്റു ബുക്കുചെയ്‌തിരുന്നു. അത്‌ നോര്‍ത്തില്‍ നിന്നും. റോഡ്‌ യാത്ര റിസ്‌കാകുമെന്ന്‌ പണ്ടേ തോന്നിയത്‌ എന്തായാലും നന്നായി. അല്‍പനേരത്തെ വിശ്രമത്തിനു ശേഷം എല്ലാവരും പെറുക്കിക്കെട്ടലിന്റെ തിരക്കിലായി.

നേരത്തെ പറഞ്ഞു വെച്ചിരുന്ന പ്രകാരം കുറെ കുരുമുളകും ഏലക്കായും എല്ലാവരും പങ്കിട്ടെടുത്തു. കാലിഫോര്‍ണിയായിലുള്ള ആന്റിക്കോ അങ്കിളിനോയെന്നോ മറ്റോ പറഞ്ഞ്‌ ചിക്കു മാത്രം ഒന്നരക്കിലോ ഏലക്ക എടുത്തു. ഈ ഏലക്കാ കൊടുത്ത്‌ ചിക്കു അങ്ങോട്ടേക്കു പറക്കാനുള്ള പ്ലാനിലാണെന്ന്‌ റംസ്‌ ആരോപിച്ചു(ഉവ്വ, എന്നാല്‍പ്പിന്നെ ഇടുക്കിയിലെ ഏലക്കര്‍ഷകരെല്ലാം ഇതിനോടകം ചന്ദ്രനില്‍വരെ പോയേനെ!). കാലിഫോര്‍ണിയായില്‍ ചെന്നു ലാവിഷായിട്ടു നടക്കുമ്പോള്‍ ഡോളേഴ്‌സ്‌ മണിയോര്‍ഡറായി വരുന്നത്‌ സ്റ്റീഫനും മള്‍ട്ടിയും നിറ്റ്‌സും പകല്‍ക്കിനാവു കണ്ടു. പ്ലാസ്റ്റിക്‌ കൂട്‌ ഒട്ടിച്ചു കഴിഞ്ഞപ്പോള്‍ അതിന്റെ മേലെ എന്തോ ജപിച്ചൂതി മാനം കാണിക്കാതെ മൂടിപ്പിടിച്ചോണ്ടുപോയി ചിക്കു അതു ബാഗില്‍ വെച്ചു.

ഏഷ്യാനെറ്റ്‌ ഗള്‍ഫ്‌(വീട്ടിലെ ഡിഷ്‌ ആന്റിനായിലൂടെ ഓസിനു കിട്ടുന്നത്‌ ആ ചാനലാണ്‌, ഈയിടെ അതു മാറ്റി സൊയമ്പന്‍ ഡി.2എച്ച്‌. പിടിപ്പിച്ചു) ചാനലില്‍ വോഡഫോണ്‍ കോമഡിസ്റ്റാര്‍സ്‌. പഴയകാല സിനിമയുടെ സെറ്റപ്പില്‍ 'റാജസേഘരന്‍ തമ്പി മുതലാളിയുടെ' മകന്‍ പാവപ്പെട്ട ഒരു പെണ്ണിനെ പ്രണയിക്കുന്ന ക്യാമ്പസ്‌ പശ്ചാത്തലത്തിലുള്ള സ്‌കിറ്റ്‌. നായകന്റെ കൂട്ടുകാര്‍ കൈകള്‍ ആകാശത്തേക്കുയര്‍ത്തി 'ഹാ ഹാ ഹാ ഹാ' എന്നു കളിയാക്കിച്ചിരിക്കുന്ന രംഗങ്ങളിലെല്ലാം ഞങ്ങള്‍ ചിരിച്ചു മറിഞ്ഞു! പുറപ്പെടാന്‍ തയ്യാറായി നിന്നിട്ട്‌ ഇതു തീര്‍ന്നിട്ടേ പോകുന്നുള്ളൂ എന്നു തീരുമാനിക്കത്തവിധം ഞങ്ങളെ പിടിച്ചിരുത്തിക്കളഞ്ഞു അത്‌. അച്‌ഛനോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങി. "ഇനീം വരണം കേട്ടോ! ഇത്രദിവസം ഇവിടെയുണ്ടായിരുന്നിട്ടും കാര്യമായി എല്ലാവരോടും സംസാരിക്കാന്‍ പോലും സമയം കിട്ടിയില്ലല്ലോ. ഇനിയത്തെ തവണ ഒരു ദിവസം എങ്ങും പോകാതെ വീട്ടില്‍ തന്നെ കൂടണം" എന്ന്‌ അമ്മ പറഞ്ഞു. ആ ആരോപണം ശരിയായിരുന്നു, എന്നെ സംബന്ധിച്ചുപോലും.

പിന്നെ അച്‌ഛനോടും അമ്മയോടും (ചിക്കു ആടിനോടും) യാത്ര പറഞ്ഞിറങ്ങി. ഓട്ടോ ഏര്‍പ്പാടു ചെയ്‌തു നിര്‍ത്തിയിരുന്നു, അതിനാല്‍ വേഗം തന്നെ കട്ടപ്പനയിലെത്തി. തിരുവനന്തപുരത്തിനു ബസ്സെപ്പോഴാണെന്നു കെ.എസ്‌.ആര്‍.ടി.സി. കൗണ്ടറില്‍ തിരക്കി. ആറുമണിക്കേ തിരുവനന്തപുരത്തിനു ബസുള്ളൂ. രണ്ടു മണിക്കൂര്‍ കാക്കാന്‍ വയ്യെങ്കില്‍ കോട്ടയത്തിനോ എറണാകുളത്തിനോ പോയിട്ട്‌ ബസ്സിലോ ട്രെയിനിലോ പോകണം. കട്ടപ്പനയില്‍ നിന്നു നേരിട്ടു തലസ്ഥാനത്തേക്കു തെറിക്കാം എന്നതായിരുന്നു പണ്ടേയുള്ള പദ്ധതിയെങ്കിലും ഞങ്ങളൊന്നു വലിച്ചപ്പോള്‍ ഒപ്പം എറണാകുളത്തിന്‌ വരാമെന്നു റംസ്‌ തീരുമാനിച്ചു.


E.B.T. - മടക്കയാത്ര

ഇ.ബി.ടി. എന്ന ബസ്സില്‍ കട്ടപ്പനയില്‍ നിന്നും എറണാകുളത്തിന്‌. നാലുമണിവെയില്‍ ചൂടാറി നിന്ന്‌ തെളിഞ്ഞ മുഖത്തോടെ ഞങ്ങള്‍ക്കു യാത്രയേകി. എയര്‍ ബസാണ്‌, ഫാസ്റ്റ്‌ പാസഞ്ചര്‍, നല്ല പുത്തന്‍ വണ്ടി. സീറ്റിലിരിക്കാനുള്ളത്ര ആളേയുള്ളൂ. മള്‍ട്ടിക്കും റംസിനുമൊപ്പമാണു ഞാനിരുന്നത്‌. കട്ടപ്പന മുതല്‍ ഇടുക്കി വരെ യാത്ര ചെയ്‌ത സമയം കൊണ്ട്‌ മള്‍ട്ടി എന്ന 'റൊമാന്റിക്‌ വ്യക്തിത്വ'ത്തെ അടുത്തറിയാന്‍ എനിക്കു സാധിച്ചു. റംസ്‌ കുറെ നേരം കാഴ്‌ചകള്‍ കണ്ട്‌ കിഴക്കോട്ടും പടിഞ്ഞാട്ടും നോക്കിയിരുന്നു. മുന്നിലെ സീറ്റിലാണ്‌ ചിക്കുവും നിറ്റ്‌സും ഇരിക്കുന്നത്‌. ഞങ്ങളിരിക്കുന്നതിന്റെ ഇടതു വശത്ത്‌ സ്റ്റീവും. കുറെ നേരം ഉറങ്ങി. മള്‍ട്ടി ഫോണില്‍ പാട്ടുകേട്ടുകൊണ്ടിരുന്നു. കോതമംഗലം ആയപ്പോള്‍ സ്റ്റീവിന്റെ അടുക്കല്‍ ഒരു അച്ചായന്‍ വന്നിരുന്നു. പിന്നീടു ഞങ്ങള്‍ നോക്കിയപ്പോള്‍ അവര്‍ ഇരുവരും കാര്യമായ സംഭാഷണത്തിലായിരുന്നു. സ്റ്റീവ്‌ ആ അച്ചായനെ തമാശക്കഥകള്‍ കേള്‍പ്പിച്ചു വധിക്കുകയാണെന്നു ഞങ്ങള്‍ അടക്കം പറഞ്ഞു. ലോകകാര്യങ്ങളും ഐ.ടി.യും ഒക്കെയാണ്‌ അവര്‍ തമ്മില്‍ സംസാരിച്ചതെന്നു സ്റ്റീവ്‌ പിന്നീടു വെളിപ്പെടുത്തിയെങ്കിലും ഞങ്ങള്‍ക്കതത്ര വിശ്വാസമായില്ല. ഇടയ്‌ക്കു ഞാന്‍ ക്യാമറയെടുത്ത്‌ ഫോട്ടോകളെല്ലാം പലവുരുകണ്ടു. എന്നായിരിക്കും ഇതു പോലെ ഇനിയൊരു യാത്ര? അറിയില്ല. മനസ്സില്‍ ഒരു നഷ്‌ടബോധം തോന്നി. ആ ഒരു മൗനഭാവം എല്ലാവരുടെയും പെരുമാറ്റത്തില്‍ കാണാമായിരുന്നു. വന്നുചേര്‍ന്നപ്പോഴുള്ള പ്രസാദമൊക്കെ എങ്ങോ പോയ്‌മറഞ്ഞപോലെ.

എട്ടര ആയപ്പോള്‍ നോര്‍ത്തിലിറങ്ങി. ഒന്‍പതേകാല്‍ കഴിഞ്ഞാണ്‌ എന്റെ വണ്ടി. എന്നെ യാത്രയാക്കിയശേഷം റംസും കൂട്ടാളികളും മടങ്ങാം എന്നു വെച്ചു. മലബാര്‍ റെസ്റ്റോറന്റ്‌ തേടി ഞങ്ങളെ സ്റ്റീവ്‌ കുറെ നടത്തിച്ചു. കണ്ടത്‌ മലബാര്‍ ലോഡ്‌ജ്‌ മാത്രം. നേരം വൈകുന്നു. അതിനാല്‍ ഞാന്‍ ഒരു ചിക്കന്‍ ബിരിയാണിയും ഒരു കുപ്പി വെള്ളവും പാഴ്‌സല്‍ വാങ്ങി. സ്റ്റേഷനിലേക്ക്‌ എല്ലാവരും ഒന്നിച്ചു നടന്നു. അവിടെ അല്‍പം കാത്തുനില്‍പ്‌. വണ്ടില്‍ പത്തിരുപതു മിനിറ്റ്‌ താമസിച്ചാണെത്തിയത്‌. ഹസ്‌തദാനങ്ങള്‍ക്കും ആശ്ലേഷങ്ങള്‍ക്കും ശേഷം ഞാന്‍ വണ്ടിയില്‍ക്കയറി. സൈഡ്‌ അപ്പര്‍ ബെര്‍ത്താണെനിക്ക്‌. ബെര്‍ത്ത്‌ കണ്ടുപിടിച്ചു. തീവണ്ടിയുടെ ചില്ലുജാലകത്തിനപ്പുറത്തു പതിഞ്ഞ കൈത്തലങ്ങള്‍ക്കു മേല്‍ എന്റെ വിരല്‍പ്പാടുകള്‍ പതിഞ്ഞു. ഞങ്ങള്‍ക്കിടയില്‍ ഒരു ജനാലച്ചില്ലിന്റെയോ അതിനുമേറെ മറ്റെന്തിന്റെയെല്ലാമോ ഭൗതികമായ അതിരുകള്‍ വീണിരുന്നു. വിട സുഹൃത്തുക്കളേ! റംസ്‌ പറയുന്നതു പോലെ, 'ഇന്‍ശാ അള്ളാ, വീണ്ടും കാണാം.'

അതെ ദൈവം, അനുഗ്രഹിക്കട്ടെ, ഇനിയും ഇത്തരം സൗഹൃദക്കൂട്ടായ്‌മകള്‍ സന്തോഷം വിടര്‍ത്തുവാന്‍!
______________________________________
എപ്പിലോഗ്‌ അഥവാ വാലുകള്‍ :
1) താഴത്തെ സീറ്റില്‍ അല്‍പനേരമിരുന്നു, ആലുവാ സ്റ്റേഷനെത്തി. ഭക്ഷണം കഴിച്ചു. ബെര്‍ത്തില്‍ കയറി. കയ്യിലിരുന്ന ഇന്ത്യാ ടുഡേ വായിക്കാന്‍ തുടങ്ങിയപ്പോള്‍ വിളക്കണഞ്ഞു. പിന്നെ ഞാനും കിടന്നു.

2) റംസ്‌ തിരുവനന്തപുരത്തിനുള്ള ഒരു സൂപ്പര്‍ എക്‌സ്‌പ്രസ്സ്‌ ബസ്സില്‍ കയറി യാത്രയായി.

3) മള്‍ട്ടി, നിറ്റ്‌സ്‌, ചിക്കു, സ്റ്റീവ് സംഘം മാവേലിയില്‍ കേറി മാംഗ്ലൂരിനും. യാത്രയിലുടനീളം മള്‍ട്ടി ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകി ഇരുന്നു. ചിക്കു ഉറക്കം നടിച്ചു കിടന്ന് കാലിഫോര്‍ണിയായില്‍ ട്രെയിനൊക്കെ എങ്ങനാരിക്കും എന്നു കിനാവു കണ്ടു. നിറ്റ്സും ഉറക്കം നടിച്ചു - കണ്ട സ്വപ്നം വേറേ - ആ കല്ലിനിടയില്‍ കയറിനിന്ന സ്റ്റണ്ട് ഫേസ്‌ബുക്കില്‍ എത്ര ലൈക്ക് നേടും, അതിലാണെത്ര പെണ്ണെത്ര? ഇതിന്റെയൊക്കെ പ്രധാനകാരണം - ബസ്സിലെ ആ അച്ചാ‍യനുശേഷം സ്റ്റീവിന്റെ ഇര തങ്ങള്‍ തന്നെയെന്ന അവരുടെ തിരിച്ചറിവായിരുന്നു.

4) ബനസ്വാഡി സ്റ്റേഷനാണു ഞാന്‍ ഇറങ്ങേണ്ട സ്ഥലമായി വെച്ചിരുന്നത്‌; രാവിലെ യെശ്വന്ത്‌പുര്‍ ഇറങ്ങി ഇലക്‍ട്രോണിക്‌ സിറ്റി വരെ യാത്ര ചെയ്യുന്നത്‌ ഒരു മണിക്കൂറിലേറെ സമയം പാഴാക്കുമെന്നതിനാല്‍. ആറര ആയപ്പോള്‍ കമ്പാര്‍ട്ട്‌മെന്റിലെ ഓരോരുത്തര്‍ക്കും അനക്കം വെച്ചു. ഞാന്‍ ഇറങ്ങിപ്പോയി മുഖം കഴുകി, വാതില്‍ക്കല്‍ ചെന്നു നോക്കി. സ്ഥലം കണ്ടിട്ട്‌ ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശം പോലെയുണ്ട്‌. അല്‍പനേരം പ്രഭാതത്തിലെ സുഖമുള്ള കാറ്റേറ്റ്‌ നിന്നു. വണ്ടി ഏതോ സ്റ്റേഷന്‍ അടുക്കുന്നെന്നു തോന്നി. അതെ! വേഗം കുറയുന്നുണ്ട്‌. നോക്കുമ്പോള്‍ ഹൊസൂര്‍ സ്റ്റേഷനാണ്‌. അവിടെ നിര്‍ത്താനുള്ള പുറപ്പാടാണെന്നു തോന്നി, അങ്ങനെയെങ്കില്‍ ഇവിടെ ഇറങ്ങാം, ഏറ്റവും എളുപ്പമാണ്‌ ഇവിടെ ഇറങ്ങാനൊത്താല്‍. ഭാഗ്യം വണ്ടി നില്‍ക്കുകതന്നെ ചെയ്‌തു. പെട്ടെന്നു ബാഗുമെടുത്ത്‌ ഇറങ്ങി, പക്ഷേ വണ്ടി മിനിറ്റുകളോളം അവിടെത്തന്നെ കിടന്നു. ഒപ്പമിറങ്ങിയ രണ്ടു മലയാളികളുടെ കൂടെക്കൂടി. സ്റ്റോപ്പില്ലെങ്കിലും ഈ വണ്ടി പതിവായി ഇവിടെ നിര്‍ത്തുമെന്ന്‌ അവര്‍ പറഞ്ഞു. അവരുടെ ഒപ്പം ഓട്ടോ ഷെയര്‍ ചെയ്‌ത്‌ ബസ്‌സ്റ്റാന്‍ഡിലും അരമണിക്കൂറിനുള്ളില്‍ ഇലക്‍ട്രോണിക്‌ സിറ്റിയിലും എത്തിച്ചേര്‍ന്നു. പ്രതീക്ഷിച്ചതിലും രണ്ടുമണിക്കൂര്‍ നേരത്തെ.

5) ഈ യാത്ര കഴിഞ്ഞിട്ട്‌ മാസം രണ്ടര കഴിഞ്ഞു. തന്റെ ക്യാമറയിലെടുത്ത പടങ്ങള്‍ അയച്ചു തരാമെന്നു പറഞ്ഞിട്ട്‌ ആവശ്യമായ വിവരങ്ങളെല്ലാം വാങ്ങിയ റംസിന്റെ വാഗ്ദാനം ജലരേഖയായി. ദോഷം പറയരുതല്ലോ, ഈ പോസ്റ്റുകള്‍ക്കു വേണ്ടുന്ന ചില ചിത്രങ്ങള്‍ മെയിലില്‍ അയച്ചു തന്നു(അജചുംബനം തുടങ്ങിയവ).

6) ഈ യാത്രയ്‌ക്കു ശേഷം ഞാന്‍ കട്ടപ്പനയില്‍ പോയത്‌ ഫെബ്രുവരിയിലാണ്‌. ചെന്നപ്പോള്‍ കണ്ട കാഴ്‌ച! ആട്‌ പെറ്റിരിക്കുന്നു! തൂവെള്ള നിറത്തില്‍ ഒരു സുന്ദരി കുഞ്ഞാട്‌. എനിക്കൊന്നും അറിയാന്‍മേല!

7) വളരെ വൈകിയും തിരക്കുകളില്‍ ഉലഞ്ഞുമാണ്‌ ഈ പരമ്പര ഞാന്‍ എഴുതിയതും പ്രസിദ്ധീകരിച്ചതും. പല രീതിയില്‍ എനിക്കു ലഭിച്ച പ്രതികരണങ്ങളില്‍ നിന്നും അറിഞ്ഞ വസ്‌തുതകള്‍ കൂടി പങ്കു വെയ്‌ക്കാന്‍ ആഗ്രഹിക്കുന്നു. ഏറ്റവും ആകര്‍ഷകമായ ഭാഗം തുടക്കത്തിലെ 'കപ്പ പോസ്റ്റ്‌' ആണ്‌. അതിന്റെ പേരില്‍ കളിയായും കാര്യമായും 'കൊതിപ്പിച്ചു കളഞ്ഞല്ലോ രാജേ!' എന്നു പറഞ്ഞവരോട്‌ ഒരു വാക്ക്‌ - 'മാപ്പ്‌!'.

രണ്ടാമത്‌ രാമക്കല്‍മേടിന്റെ വിവരണം. ഒപ്പം, ഇടുക്കി ജലാശയത്തിന്റെ സമീപപ്രദേശങ്ങളെപ്പറ്റിയുള്ള ഭാഗം. ഇവ രണ്ടും എഴുതിയപ്പോഴും വളരെയേറെ ചാരിതാര്‍ഥ്യം തോന്നി. അതു നിങ്ങള്‍ക്കും ഇഷ്‌ടമായെന്നറിഞ്ഞപ്പോള്‍ എന്റെ തൃപ്‌തിക്ക്‌ ഇരട്ടിമധുരം.

Friday, March 23, 2012

ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 10

ടുക്കി റിസര്‍വോയറിന്റെ ഓരത്തെ കാനനക്കാഴ്ചകളിലേക്ക്‌ ഞങ്ങള്‍ കണ്ണും കാതും ക്യാമറയും തുറന്നു.

മലഞ്ചെരിവ്‌. തുരങ്കത്തിലൂടെ വന്ന വെള്ളം ദുര്‍ഘടമായ ഒരു അരുവിയായി താഴേക്കൊഴുകുന്നു. ഇടതിങ്ങി നില്‍ക്കുന്ന വന്മരങ്ങളും കുറ്റിച്ചെടികളും. താഴെ, താഴെ.... കുഞ്ഞോളങ്ങളിളക്കി ശാന്തമായി കിടക്കുന്ന ജലാശയം. വെള്ളത്തിന്‌ ഇരുണ്ട പച്ചനിറം. വനത്തിന്റെ നിറം. മറുകരെ വീണ്ടും വനം. നിബിഢവനം. പലനിരത്തില്‍ ഇലച്ചാര്‍ത്തുകള്‍, കുന്നുകള്‍. അതിങ്ങനെ സ്വസ്ഥമായി ശാന്തമായി സമൃദ്ധമായി പരന്നു കിടക്കുന്നു. ആനയും പോത്തും മറ്റനവധി പക്ഷിമൃഗാദികളും വിഹരിക്കുന്ന കാട്‌.

മഹാനഗരത്തിന്റെ വെറിപിടിച്ച ശബ്‌ദകോലാഹലങ്ങളില്ല, പൊടിയും പുകയുമേറ്റു വാടിയ വിഷക്കാറ്റില്ല, തിരക്കും മണിമന്ദിരങ്ങളുമില്ല, ശുദ്ധമായ പ്രകൃതി, ആഞ്ഞൊന്നു ശ്വാസം വലിച്ചാല്‍ ഉണര്‍വ്വ്‌ ഓരോ രക്തക്കുഴലിലൂടെയും തുള്ളിക്കുതിച്ചൊഴുകുന്നതറിയാം. അകലേക്കാണുന്ന മേഘം നിഴലിട്ടുമൂടിയ കാടുകളിലേക്ക്‌ ഒരു ബാലനെപ്പോലെ ഓടിയണയാന്‍ തോന്നിപ്പോകും.

തുരങ്കത്തിന്റെ അറ്റം ചെന്നവസാനിക്കുന്നത്‌ ആറേഴടി പൊക്കമുള്ള ഒരു കുഴിയുടെ വക്കത്താണ്‌. അതിലേ ഒഴുകിവരുന്ന വെള്ളം വീണ്‌ ഒരു ചെറിയ വെള്ളച്ചാട്ടം തീര്‍ക്കുന്നു. അതു പിന്നീട്‌ ചെരിഞ്ഞതും പാറകള്‍ നിറഞ്ഞതുമായ ഒരു അരുവിയായി താഴേക്കൊഴുകി ജലാശയത്തില്‍ ചെന്നു ചേരുന്നു. നൂറു മീറ്ററോളം താഴെയാണ്‌ ജലാശയം. തുരങ്കത്തിന്റെ അറ്റത്ത്‌ അരികില്‍ വളര്‍ന്നു നില്‍ക്കുന്ന മരത്തിന്റെ വേരില്‍ പിടിച്ച്‌ തിട്ടയുടെ പുറത്തേക്കു കയറണം, വെള്ളം വന്നു വീഴുന്നിടത്തേക്കിറങ്ങാനോ വലതു ഭാഗത്തേക്കു കയറാനോ വഴി ഇല്ല. അവിടെ ഇരിക്കാന്‍ പാകത്തില്‍ കല്ലുകളൊക്കെ ഉണ്ട്‌. അങ്ങിങ്ങു ബിയര്‍ ബോട്ടിലുകള്‍ പൊട്ടിക്കിടക്കുന്നുണ്ടായിരുന്നു. അവിടെ അല്‍പനേരമിരുന്നു. ഞാന്‍ രണ്ടാമത്തെ തവണ വന്നപ്പോള്‍ പാഴ്‌സല്‍ വാങ്ങിക്കൊണ്ടുവന്ന പൊറോട്ടയും ഗ്രീന്‍പീസ്‌ കറിയും സഹയാത്രികര്‍ക്കൊപ്പം ഈ പാറപ്പുറത്തിരുന്നാണു കഴിച്ചത്‌. വെള്ളം വന്നു വീഴുന്ന ഭാഗത്തേക്കു സാവധാനം ഞാന്‍ ഇറങ്ങി. ഒരടിയോളം വെള്ളം അവിടെ കല്ലുകള്‍ക്കിടയില്‍ കെട്ടിക്കിടപ്പുണ്ട്‌. അതിനപ്പുറം എവിടൊക്കെയോ അള്ളിപ്പിടിച്ച വേരിന്റെ ബലത്താല്‍ ഒരു നെല്ലി മരം നില്‍പ്പുണ്ട്‌. തീരെ ഇലകളില്ല. അങ്ങിങ്ങ്‌ ഒന്നു രണ്ടു കായ്‌കള്‍ കാണാം. ആദ്യത്തെ തവണ വന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന സിനീഷ്‌ എന്നു പേരുള്ള ഒരു വിദ്വാനാണ്‌ അതി വിദഗ്‌ധമായി ഇതില്‍ക്കയറി നെല്ലിക്കാ പറിച്ചത്‌(ഇദ്ദേഹമിന്ന്‌ മെഡി. റെപ്‌ ആണ്‌). എന്തായാലും ഞാന്‍ ഇറങ്ങിയതു വെറുതെയായില്ല. എപ്പോഴോ വീണുകിടന്ന ഒരു നെല്ലിക്കാ എനിക്കും കിട്ടി. വെയിലേറ്റ്‌ അത്‌ അല്‍പം വാടിയിരുന്നു. ആ വെള്ളത്തില്‍ കഴുകി ഞാന്‍ തന്നെ അതു തിന്നു. 2002 ലെ ഒരു ക്രിസ്‌മസ്‌ കാലത്തു നാവിലറിഞ്ഞ രുചി അപ്പോഴോര്‍മ്മ വന്നു. റമീസ്‌ ഒലിച്ചു വീഴുന്ന വെള്ളത്തില്‍ വടി ഇട്ടിളക്കി എന്തെല്ലാമോ കുസൃതികള്‍ കാട്ടുന്നുണ്ട്‌.

ഒന്നുഷാറാകാന്‍ ഏതാനും മിനിറ്റുകളേ വേണ്ടിവന്നുള്ളൂ. പടര്‍ന്നു കിടക്കുന്ന കുറ്റിച്ചെടികള്‍ക്കിടയിലൂടെ ചാഞ്ഞു താഴേക്കിറങ്ങുന്ന കട്ടുവഴിയിലൂടെ ഞാന്‍ മുന്‍പില്‍ നടന്നു. ഇറക്കമാണ്‌. വടി വേണ്ടി വരുന്നതു ചിലപ്പോള്‍ ഇനിയാണ്‌. അല്‍പമേ നടക്കാനുള്ളൂ എങ്കിലും കാട്‌ കാടു തന്നെ ആണല്ലോ. സ്ഥിരം ആളുകള്‍ നടക്കാറുള്ള വഴിയിലെ പോലെ കറുത്ത മണ്ണ്‌ ഇളകി കിടന്നു. അതിനു മീതെ പരശതം ഇലകള്‍ ഉണങ്ങിപ്പൊടിഞ്ഞ്‌ അസ്ഥിപഞ്ജരമായും.



“ദേ വെള്ളം!”

ഇടയ്ക്കൊരുവേള പച്ചിലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ തടാകത്തിന്റെ ഒരു നേര്‍ക്കാഴ്‌ച കിട്ടി. പക്ഷേ അതു കണ്ടു മയങ്ങി നില്‍ക്കാതെ അതിനടുത്തേക്ക്‌ എത്താനായിരുന്നു വ്യഗ്രത മുഴുവന്‍. കുത്തനെയിറങ്ങുന്ന ഒന്നുരണ്ടിടങ്ങളില്‍ സൂക്ഷിച്ചിറങ്ങണമെന്ന മുന്നറിയിപ്പു നല്‍കി. ചിക്കു വാതം പിടിച്ച ഒരു വൃദ്ധനെപ്പോലെ അത്യന്തം സാവധാനത്തിലാണ്‌ താഴേക്കുള്ള ഓരോ ചുവടും വെച്ചത്‌. അതിനാല്‍ അവന്‍ ഞങ്ങളെക്കാള്‍ പിന്നിലായിപ്പോയി. മരങ്ങളും കുറ്റിച്ചെടികളും തീരുന്ന വരമ്പോടു ചേര്‍ന്ന് ഒരു പാറയുണ്ട്‌. അതിന്റെ അങ്ങേയറ്റം ചെന്നു മുട്ടുന്നത്‌ വെള്ളത്തിലും! അതെ ഞങ്ങള്‍ ജലാശയത്തിന്റെ കരയിലെത്തിക്കഴിഞ്ഞു.

ഇടത്ത്‌, വലത്ത്‌,... നിരന്നു പരന്നു കിടക്കുന്ന തടാകം. ശാന്തം, വീശിയൊഴുകുന്ന തിരകളില്ലാതെ അലകളിളക്കി ചിരിക്കുന്നു. പച്ചനിറമുള്ള വെള്ളം ഭീതിപ്പെടുത്തുന്ന ആഴം തോന്നിപ്പിക്കും. മിതമായി വീശുന്ന കുളിരുള്ള കാറ്റ്‌. അങ്ങകലെ വനം പോലും നിശബ്‌ദം. വന്യമായ നിശബ്ദത എന്തെന്ന്‌ അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍ അറിയുകയായിരുന്നു. ഉച്ചയായതിനാല്‍ കിളികളുടെ പോലും ഒച്ച കേള്‍ക്കാനില്ല. സായാഹ്നങ്ങളില്‍ വനത്തിന്റെ ഓരത്തു ചെന്നു നിന്നാല്‍ കിളികളുടെ ചേക്കേറാനുള്ള ബഹളം കേള്‍ക്കാം. പാറപ്പുറത്തു വെറുതേ ഇരുന്നു. ആര്‍ക്കും ഒന്നും മിണ്ടാനില്ല. വെറുതേ മനസ്സു കൊതിക്കുന്നിടത്തേക്ക്‌ കണ്ണെത്താ ദൂരെ പടര്‍ന്നു നിക്കുന്ന ഇലച്ചാര്‍ത്തുകളിലേക്ക്‌, മാനത്തോടു കൊക്കുരുമ്മുന്ന പുല്‍മേടുകളിലേക്കെല്ലാം ദൃഷ്‌ടിയൂന്നി ഏതൊക്കെയോ ദിവാസ്വപ്‌നത്തില്‍ ഞങ്ങള്‍ സ്വയം മറന്നിരുന്നു. അങ്ങനെ എത്ര നേരം വേണമെങ്കിലും ഇരിക്കാവുന്ന ഒരു കാലാവസ്ഥയിലാണ്‌ ഞങ്ങള്‍ അവിടെ ചെന്നതെന്നു വേണം പറയാന്‍. നേരം ഉച്ചയായിട്ടും മേഘം കുടപിടിച്ചതിനാല്‍ വെയിലില്ല. സുഖമുള്ള ഒരു തണുപ്പുണ്ടുതാനും. യാന്ത്രികമായ ജീവിതത്തിനിടയില്‍ എന്നാണു നമുക്കിതുപോലെ 'സ്വസ്ഥത' അനുഭവിക്കാന്‍ നേരം? അതു ലഭിക്കുന്ന ഒരു സ്ഥലം ദാ ഇവിടെയാണ്‌ എന്നുറക്കെ വിളിച്ചു പറയാന്‍ തോന്നി.


“തടയാനാ തടയണ!”

ചെന്നു കയറിയ സ്ഥലത്തു പാറയാണെന്നും ആ കല്ലുകൂട്ടം വെള്ളത്തിലേക്കിറങ്ങിയാണു നില്‍ക്കുന്നതെന്നും പറഞ്ഞല്ലോ. അതിനപ്പുറത്തോട്ടും ഇപ്പുറത്തോട്ടു ഇറങ്ങിച്ചെല്ലാനോ നടന്നു കാണാനോ ഉള്ള വഴിയില്ല. ജലനിരപ്പ്‌ കയറിയും ഇറങ്ങിയും ചെടികള്‍ തീരെ ഇല്ലാതെ വനവുമായി വ്യക്തമായ ഒരു അതിര്‌ അതു സൃഷ്‌ടിച്ചിരുന്നു. ഇവിടെല്ലാം അപകടകരമായ ചെരിവാണ്‌. അതിനാല്‍ത്തന്നെ കരയോടു ചേര്‍ന്നു നില്‍ക്കുന്നിടത്തു നിന്നും രണ്ടോ മൂന്നോ അടി മാറിയാല്‍ തന്നെ വെള്ളത്തിനാഴമുണ്ടെന്നു കാണാം. അതിനാല്‍ കാലു കഴുകാന്‍ പോലും വെള്ളത്തിലിറങ്ങാമെന്ന്‌ ആരും വ്യാമോഹിക്കേണ്ട. അത്ര അപകട സാധ്യതയുള്ള പ്രദേശമാണിവിടം. ഞങ്ങളുടെ ആവേശവും സാഹസികതയും കരയില്‍ മാത്രമേ നില്‍ക്കൂ എന്നു സ്വയം ഉറപ്പുണ്ടായിരുന്നെങ്കിലും ഇതെഴുതുന്നതു വായനക്കാരുടെ അറിവിലേക്കു വേണ്ടി. വിനോദയാത്രികര്‍ കാണുന്ന കുളത്തിലും നദിയിലുമെല്ലാം ഇറങ്ങി മരണം വരിക്കുന്നതു സാധാരണമായ കാലത്ത്‌ അത്തരം പ്രലോഭനങ്ങളെ ചെറുക്കാനുള്ള വൈകാരിക അച്ചടക്കം യുവാക്കള്‍ക്കില്ലാതെ പോകുന്നതെന്തുകൊണ്ടെന്നു പലവട്ടം ഞാനും ചിന്തിക്കാറുണ്ട്‌. എസ്‌.എസ്‌.എല്‍.സി.ക്ക്‌ തൊട്ടു പിന്നിലത്തെ ബെഞ്ചിലിരുന്ന്‌ പരീക്ഷ എഴുതിയ ഒരുവന്റെ പടം ഒന്നുരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം പത്രത്തിന്റെ ഒന്നാം പേജില്‍ കണ്ടു ഞെട്ടിയ അന്നുമുതല്‍ മനസ്സിലുള്ള പേടിയും ഉല്‍ക്കണ്‌ഠയുമാണിത്‌. അതു പോട്ടെ, ഇവിടെ തടാകത്തിനു ഒരുപാടു വീതിയില്ല. ഞങ്ങള്‍ നിന്നിരുന്നതിന്റെ ഇടതുവശത്തേക്ക്‌, അതായത്‌ ഉത്ഭവസ്ഥാനത്തേക്ക്‌ നോക്കെത്താദൂരത്തോളം അതു പരന്നു കിടന്നു. വലതുഭാഗത്ത്‌ അല്‍പമകലെയായി ഈ വെള്ളത്തെ തടയുന്ന മൂന്ന്‌ അണകളിലൊന്ന്‌, ചെറുതോണി ഡാം കാണാം(ഇടുക്കി ആര്‍ച്‌ ഡാമും കുളമാവ്‌ ഡാമുമാണ്‌ മറ്റ്‌ രണ്ട്‌ അണകള്‍). ഞങ്ങള്‍ ഇറങ്ങിവന്ന മലയ്ക്കു മറഞ്ഞാണ്‌ ആര്‍ച്‌ ഡാം. അതിനാല്‍ അവിടെ നിന്നാല്‍ ചെറുതോണിഡാമിന്റെ മുക്കാല്‍ ഭാഗമേ കാണാനാവൂ. അക്കരെ ഭാഗത്ത്‌ ഡാമിനോട്‌ ചേര്‍ന്ന് എന്തൊക്കെയോ നിര്‍മ്മിതികള്‍ കാണാം. അണക്കെട്ടുകളില്‍ സന്ദര്‍ശനം അനുവദിക്കുന്ന ഓണം-ക്രിസ്‌മസ്‌ അവധിക്കാലങ്ങളില്‍ ജലാശയത്തിലൂടെയുള്ള സ്പീഡ്‌ ബോട്ട്‌ സവാരി പുറപ്പെടുന്നത്‌ അവിടെ നിന്നാണ്‌. ഇടുക്കി ജില്ലയിലെ ഒട്ടുമിക്ക ഡാമുകളും ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ബോട്ട്‌ സവാരി ഒരിടത്തും(തേക്കടി ഒഴികെ) ഇന്നുവരെ നടത്തിയിട്ടില്ല എന്നത്‌ വലിയ ഒരു കുറച്ചിലായി എനിക്കു തോന്നുന്നു. അതിനുമപ്പുറത്ത്‌ ഒരു മലമുകളില്‍ ഒരു വമ്പന്‍ ടവര്‍, മൊബൈലിന്റെയോ മൈക്രോവേവിന്റെയോ, തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇടത്തരം മഴക്കാറുമൂടിയ ആകാശമായിരുന്നു. വെള്ളിവെയിലില്‍ വെട്ടിത്തിളങ്ങുന്ന തടാകമല്ലായിരുന്നു ഞങ്ങളെ കാത്തിരുന്നത്‌. എങ്കിലും കാട്‌ അതിരിടുന്ന ആ ഭീമന്‍ ജലാശയം അതിന്റെ ഗാംഭീര്യം ഒട്ടും കുറയാതെ തന്നെ നിലകൊണ്ടു.

എല്ലാവരും കാഴ്‌ച കണ്ടും ഇടയ്‌ക്കെല്ലാം ഫോട്ടോയെടുത്തും ഇരിപ്പാണ്‌. അതിനിടെ ഈ ഡാമിനെക്കുറിച്ചുള്ള വസ്‌തുതകള്‍ - അറിയാവുന്നതെല്ലാം - ഞാന്‍ കൂട്ടുകാര്‍ക്കു വിവരിച്ചു കൊടുത്തു. ഇന്നത്തെ ഇടുക്കിഡാമിന്റെ സ്ഥാനത്തേക്ക്‌ മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ജോണിനു വഴികാട്ടിയ ചെമ്പന്‍ കൊലുമ്പന്‍ എന്ന ആദിവാസി, അന്നത്തെ ഭരണകര്‍ത്താക്കളുടെ, പ്രത്യേകിച്ചും ഇന്ദിരാ ഗാന്ധിയുടെ ഇച്‌ഛാ ശക്തി, ഈ പദ്ധതിയുടെ പേരില്‍ ഇവിടെയുണ്ടായ റോഡുകള്‍, തൊഴില്‍ ലഭ്യത, കുടിയിറക്ക്‌, ഹൈറേഞ്ചിലെ അന്നത്തെ 'ഹബ്‌' ആയിരുന്ന അയ്യപ്പന്‍കോവില്‍ എന്ന ഗ്രാമം അപ്പാടെ വെള്ളത്തില്‍ ആണ്ടുപോയത്‌, ഒപ്പം ജലാശയത്തിന്റെ പരിധിക്കുള്ളില്‍ പെട്ടുപോയ അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ്മ ശാസ്‌താ ക്ഷേത്രം, ഡാമില്‍ വെള്ളം പൊങ്ങുമ്പോള്‍ ശ്രീകോവിലിലേക്കു വഞ്ചിയില്‍ പോയി പൂജ നടത്തുന്ന ശാന്തി(ശ്രീകോവില്‍ നിലകൊള്ളുന്നത്‌ വളരെ ഉയരത്തില്‍ നിര്‍മ്മിച്ച ഒരു കല്‍ക്കെട്ടിനു മേലെയാണ്‌), ഡാം നിര്‍മ്മാണത്തിന്‌ സിമന്റു കൊണ്ടു വരാറുണ്ടായിരുന്ന മാക്‌ എന്നു പേരുള്ള ഭീമന്‍ ട്രക്കുകള്‍, കുട്ടികളെ ആ ട്രക്കുകള്‍ക്കുള്ളില്‍ പിടിച്ചിട്ടുകൊണ്ടു പോകുമെന്ന കിംവദന്തികള്‍, മനുഷ്യന്റെ രക്തം കലര്‍ന്നാല്‍ ഡാമിന്‌ ഉറപ്പുകൂടുമെന്നും അതിനായി തൊഴിലാളികളെ കൊന്നു ചോരവീഴ്‌ത്തിയെന്നുമുള്ള കെട്ടുകഥകള്‍. കേരളത്തിനു വേണ്ട വൈദ്യുതിയുടെ പകുതിയിലേറെയും നല്‍കുന്ന ഈ ജില്ലയില്‍ വൈദ്യുതീകരിക്കാത്ത വീടുകളുടെ അനുപാതം വളരെയേറെയാണ്‌. വ്യാവസായികമയി ഏറെ പിന്നാക്കം നില്‍ക്കുന്ന ഈ ജില്ലയിലെ ഏറ്റവും സാമ്പത്തികപ്രാധാന്യമുള്ള ഉല്‍പന്നവും കരണ്ടു തന്നെ. ചെറുതും വലുതുമായി ഡസന്‍ കണക്കിനു ജലസംഭരണികളും പുഴകളുമുള്ള ഈ ജില്ലയുടെ ചില ഭാഗങ്ങള്‍ ജലദൗര്‍ലഭ്യം മൂലം പൊറുതിമുട്ടുന്ന വാര്‍ത്ത വേനലിനു വളരെ മുന്‍പേ ജനുവരിയില്‍ തന്നെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്‌ മറ്റൊരു വൈരുദ്ധ്യം. ലോകപ്രശസ്‌ത ഹില്‍സ്റ്റേഷനായി മൂന്നാറും കേരളത്തിന്റെ ടൂറിസം മാപ്പില്‍ ചിരപ്രതിഷ്‌ഠ നേടിയ തേക്കടി, വാഗമണ്‍, രാമക്കല്‍മേട്‌ തുടങ്ങിയ പ്രദേശങ്ങളുമെല്ലാം ഉള്ളപ്പോഴും വിസ്‌തൃതിയുടെ നല്ലൊരു ശതമാനം വനവും ശേഷിച്ചവ കൃഷിസ്ഥലങ്ങളുമായിരുന്നിട്ടും വര്‍ഷാവര്‍ഷം വേനല്‍ച്ചൂടും തത്സംബന്ധിയായ വറുതികളും കൂടിവരുന്നത്‌ അന്നാട്ടുകാരനായ എനിക്ക്‌ ആശങ്കയോടെയല്ലാതെ കാണാനാവുന്നില്ല.


“എടാ ചിച്ചൂ, എന്താടാ നമുക്കീ ഐഡിയാ നേരത്തേ തോന്നാഞ്ഞത്?”
“എല്ലാത്തിനും അതിന്റേതായ സമയമുണ്ടെടാ സ്റ്റീഫാ!”
“എന്തു കുളിരുള്ള കാറ്റ്, അല്ലേ?”
“മനഃസമാധാനത്തിന്റെ ചൂ‍ളം വിളി പോലെ തോന്നുന്നു!”


ഡാം കണ്ടൊരാറംഗസംഘത്തിലേവരും
ആമോദമേറിയൊരു ഫോട്ടോയ്‌ക്കുമൊന്നിച്ചു
ക്ലിക്കുകള്‍ പത്തുരു ക്യാമറായെണ്ണവേ
കിട്ടിയ പിക്‍ചറില്‍ ഭേദമായുള്ളത്.


കഥകള്‍ പറഞ്ഞങ്ങനെ വെറുതേയിരിക്കാന്‍ വയ്യല്ലോ.

"പോകാം..?" ഒരു തണുത്ത പ്രതികരണം കിട്ടാനായി മാത്രമായിരുന്നു ആ ചോദ്യത്തിനു വിധി. പക്ഷേ സമയം... സമയമാണല്ലോ നമ്മളെ എപ്പോഴും വെല്ലുവിളിക്കുന്നത്‌!


ഇടുക്കി - പൊതുവിവരങ്ങള്‍: idukki.nic.in
ഡാം സംബന്ധിച്ച ആധികാരികവിവരങ്ങള്‍:
http://idukki.nic.in/dam-hist.htm
An old pic in timescontent
Another pic in timescontent
expert-eyes.org
structurae
http://en.wikipedia.org/wiki/Idukki_Dam

Tuesday, March 20, 2012

ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 9

"നമുക്കു നാരകക്കാനം വരെ ഒന്നു പോയാലോ?" സിറ്റിയിലെ കടയിലെ സജിച്ചേട്ടനോടാണ്‌ എന്റെ ചോദ്യം.

"ആയ്ക്കോട്ടെ!" എന്നുപറഞ്ഞു പുള്ളി ഉടനെ തയ്യാറായി ഇറങ്ങി. പട്ടണത്തില്‍ ചെന്നു ഡീസലും അടിച്ച്‌ ഇടുക്കിക്കുള്ള വഴിയെ ഞങ്ങളാറിനെയും കൊണ്ട്‌ ജീപ്പങ്ങനെ പോയി.

"അവിടെയെന്നാ കാണാനാ? ഡാം കാണാനാണോ?"

"ഏയ്‌ അല്ല, ഡാം ഇപ്പോള്‍ തുറന്നു കൊടുത്തിട്ടില്ല. സാധാരണ ക്രിസ്‌മസ്‌ കാലമാകുമ്പോള്‍ തുറക്കാറുള്ളത. ഇത്തവണ മുല്ലപ്പെരിയാര്‍ പ്രശ്നം ഉള്ളതു കൊണ്ടാവും.. എന്തോ... ഞങ്ങളു പോകുന്നത്‌ അവിടെ ഒരു തുരങ്കമുണ്ട്‌, അതു കാണാനാ!"

നാരകക്കാനം കഴിഞ്ഞാല്‍ ഇടുക്കി ഭാഗത്തേക്കുള്ള ആദ്യത്തെ സ്റ്റോപ്‌. അവിടെ നിന്നും താഴേക്കിറങ്ങുന്ന ഒരു ജീപ്പ്പുറോഡ്‌. വളഞ്ഞും പുളഞ്ഞും മലയുടെ നെഞ്ചിലൂടെ അതു ഇറങ്ങിച്ചെല്ലുന്നതു വേനലില്‍ ചെറിയൊരു നീര്‍ച്ചാലുമാത്രമായി മെലിഞ്ഞ ഒരു തോടിന്റെ കരയില്‍. വഴി അവിടെ തീരുന്നു. അപ്പോഴേക്കും ഇരുപത്തി രണ്ട്‌ കിലോമീറ്റര്‍ ഓഡോമീറ്റര്‍ എണ്ണിക്കഴിഞ്ഞിരുന്നു.

സന്ദര്‍ശകരുടെയെല്ലാം മുഖത്ത്‌ ഇതെങ്ങോട്ടാണീ പോക്കെന്ന ചോദ്യം വായിച്ചെടുക്കാമായിരുന്നു. ഞങ്ങളിറങ്ങിയതിന്റെ ഇടതുവശത്ത്‌ ചെറിയൊരു ചെക്ക്‌ ഡാമുണ്ട്‌. ആ കൈത്തോടിലൂടെ ഒഴുകി വരുന്ന വെള്ളം തടഞ്ഞു നിര്‍ത്തി ഇടുക്കിഡാമിലേക്ക്‌ വഴിതിരിച്ചു വിടുന്നു. ഇരുവശവും കല്‍ഭിത്തി കെട്ടി സംരക്ഷിച്ച ആ ചാല്‍ നീങ്ങുന്നത്‌ കോണ്‍ക്രീറ്റ്‌ തൂണുകള്‍ തട തീര്‍ത്ത ഒരു ഗുഹാമുഖത്തേക്കാണ്‌. അതിലേ ഒഴുകിവരുന്ന മരക്കഷണങ്ങളെയും മറ്റു തടഞ്ഞു നിര്‍ത്താനാണീ തൂണുകള്‍. അങ്ങിങ്ങു പൊന്തിവളര്‍ന്നു നില്‍ക്കുന്ന കുറ്റിച്ചെടികള്‍ക്കിടയിലൂടെ അഞ്ചടിയോളം പൊക്കമുള്ള കയ്യാലയുടെ താഴേക്ക്‌ ഊര്‍ന്നിറങ്ങി. പാദം മൂടാന്‍ തക്ക വെള്ളമേയുള്ളൂ. കുളിരുള്ള തെളിനീര്‍. ശങ്കിച്ചു നിന്ന കൂട്ടുകാരെ ഇറങ്ങാന്‍ സഹായിച്ചു. എല്ലാവരും താഴെയിറങ്ങി. 'സെറ്റപ്പ്‌ സ്ഥലം ചേട്ടായീ!' മള്‍ട്ടിയുടെ അഭിപ്രായത്തിന്‌ എല്ലാവരും തലകുലുക്കി. കോണ്‍ക്രീറ്റു തൂണുകള്‍ക്കപ്പുറം വാ പിളര്‍ന്നു നില്‍ക്കുന്നു തുരങ്കം!


ഇരുട്ടുകൊണ്ടുണ്ടാക്കിയ ഒരു കുഴല്‍ പോലെ തുരങ്കം കാണപ്പെട്ടു. ഏതാണ്ട്‌ ഒന്നര കിലോമീറ്റര്‍ നീളമുണ്ടിതിന്‌. ഇങ്ങു നിന്നു നോക്കിയാല്‍ മറ്റേയറ്റം പ്രകാശത്തിന്റെ ഒരു പൊട്ടുപോലെ കാണാം. ഞങ്ങള്‍ യാത്ര ചെയ്തുവന്ന ഇടുക്കി റോഡ്‌ കടന്നു പോകുന്ന മലയുടെ നെഞ്ചു തുരന്ന്‌ മറുവശത്തെ ഡാം റിസര്‍വ്വോയറിന്റെ ദിശയിലേക്കാണ്‌ ഈ തുരങ്കം പണിതിരിക്കുന്നത്‌.

'പോകണോ വേണ്ടയോ?' എന്നൊരു കണ്‍ഫ്യൂഷന്‍ സന്ദര്‍ശകരുടെയുള്ളില്‍ ഉണ്ടായിരുന്നു. മുന്‍പ്‌ രണ്ടുവട്ടം (2002 ലും 2003 ലും) ഇതിലൂടെ കടന്നുപോയിട്ടുള്ള എന്നെ അവര്‍ വിശ്വാസത്തിലെടുത്തു. നേരത്തെ അതിലേ പോയവരാരോ ഉപേക്ഷിച്ചു പോയ രണ്ടു നീളന്‍ വടികള്‍ കിട്ടി.

"അതെടുത്തോ.. വല്ല പാമ്പിനേം കണ്ടാല്‍ തല്ലിക്കൊല്ലാം."

"പാ.. പാമ്പോ? പാമ്പൊക്കെയുണ്ടാവുമോ?" സംഭ്രമം നിറഞ്ഞ ആ ചോദ്യം റംസിന്റെ വായില്‍ നിന്നാണു വീണത്‌.

"കാണാന്‍ സാധ്യതയില്ലാതില്ല. ഇന്നുവരെ കണ്ടിട്ടില്ല. കണ്ടാലത്തെ കാര്യമാണു പറഞ്ഞത്‌.' ഞാന്‍ തുടര്‍ന്നു. 'മറ്റൊന്ന്‌, ഇതില്‍ കുറെ വവ്വാലുകളുണ്ട്‌(നരിച്ചീറുകള്‍). നമ്മള്‍ കൂവിയും അലറിയും ഒച്ചവെച്ചു വേണം പോകാന്‍. അതുങ്ങ്നള്‍ അകന്നു പോകാന്‍ വേണ്ടീട്ടാണ്‌. പിന്നെ, വെള്ളം കാലുകൊണ്ട്‌ നന്നായി ഇളക്കി വേനം നടക്കാന്‍. മുന്‍പേ പറഞ്ഞപോലെ പാമ്പു വല്ലോം ഉണ്ടെങ്കില്‍ മാറിപ്പോയ്ക്കോളും. ചിലപ്പൊ വല്ല കുപ്പിച്ചില്ലും കാണ്ടേക്കാം. നോക്കി വന്നോണം. എതാണ്ട്‌ പകുതിയാകുമ്പോള്‍ തറ്യിലെ കല്ലുകള്‍ മുഴച്ചും കുഴിഞ്ഞുമൊക്കെയാണ്‌. വീഴാതെ നോക്കണം. കയ്യിലുള്ള വടികൊണ്ട്‌ തപ്പിക്കൊണ്ട്‌ നടന്നോണം. ഇത്രയുമാണ്‌ മുന്‍കരുതല്‍ നടപടികള്‍."

ഞാന്‍ ബാഗില്‍ നിന്നും ടോര്‍ച്ചെടുത്തു. എല്‍.ഇ.ഡി.ബള്‍ബിനു നല്ല പ്രകാശമുണ്ട്‌. സാഹസികതയുടേതായ ഒരു ത്രില്‍ വരണമെങ്കില്‍ പന്തം കത്തിച്ചു കൊണ്ടു പോകണം.

"അപ്പോള്‍ ശെരി... പേടിക്കാനൊന്നുമില്ല. നമ്മള്‍ തുടങ്ങുന്നു!!"

"കൂ... ഹൂ ഹാ... ഹൂയ്‌...യ്‌"

ആമോദത്തിമിര്‍പ്പിന്റെ ശബ്‌ദം മുഴക്കി ഞങ്ങളാറും തുരങ്കത്തിലേക്കു കടന്നു. ഏറ്റവും മുന്നില്‍ ഞാന്‍. കഷ്‌ടിച്ച്‌ ആദ്യത്തെ ഒരു അന്‍പതു മീറ്റര്‍ പിന്നില്‍ നിന്നുള്ള വെളിച്ചം കടന്നു വരും. പൂപ്പലോ പായലോ ഒക്കെ ഉണങ്ങിപ്പിടിച്ച്‌ തുരങ്കത്തിന്റെ ഭിത്തിയിലെ പാറകള്‍ ചാരനിറം പൂണ്ടുകാണപ്പെട്ടു. മേല്‍ത്തട്ടില്‍ കയ്യെത്തിച്ചു തൊടാവുന്നത്ര പൊക്കമേയുള്ളൂ. ഇടവും വലവും മേലും കീഴും പാറ തന്നെ പാറ. വെള്ളത്തിനൊപ്പം ഒഴുകിവന്നടിഞ്ഞ മണലും ചരലും തറയില്‍ കനം കുറഞ്ഞ ഒരാവരണം തീര്‍ത്തിട്ടുണ്ട്‌. മന്ദം ഒഴുകുന്ന വെള്ളം കാല്‍പാദങ്ങളില്‍ ഇക്കിളി കൂട്ടുന്നു. തുടക്കത്തിലെല്ലാം പരിഭ്രാന്തരായ പരല്‍മീനുകള്‍ കാലുകളില്‍ വന്നു മുട്ടിയിട്ട്‌ എങ്ങോട്ടൊക്കെയോ പരക്കം പാഞ്ഞു. ഇരുട്ടിലേക്കു കടന്നപ്പോള്‍ കുറെ വവ്വാലുകള്‍ പുറത്തേക്കു പറന്നുപോയി.


Just passed the gate.


ഇരുട്ടുകുഴല്‍


മുന്നിലേക്കു നീട്ടി ടോര്‍ച്ചടിച്ച്‌ പോകേണ്ട പാത നന്നായി നോക്കി മനസ്സിലാക്കി കൂവിയാര്‍ത്തു നീങ്ങി. ശേഷിച്ച വവ്വാലുകള്‍ ബഹളവും ഞങ്ങളുടെ കയ്യിലെ വെളിച്ചവും നിമിത്തം ഞങ്ങള്‍ക്കു മുന്‍പേ മറുവശത്തേക്കു നീങ്ങിക്കൊണ്ടിരിക്കും. പ്രകാശവീഥിയില്‍ അവയെല്ലാം ഇടയ്‌ക്കിടെ മിന്നി മറഞ്ഞുകൊണ്ടിരുന്നു. അസുഖകരമായ ഒരു ശബ്‌ദം പുറപ്പെടുവിച്ചുകൊണ്ട്‌ അവ പറന്നകലുന്നത്‌ അകലെക്കാണുന്ന വെള്ളപ്പൊട്ടിനിപ്പുറം നിഴല്‍ച്ചിത്രങ്ങളായിക്കണ്ടു.

"ഇതു കടിച്ചാല്‍ പേ പിടിക്കത്തില്ലേ?" മള്‍ട്ടി ഇതു ചോദിക്കുമ്പോള്‍ പച്ച വിരിപ്പിട്ട ആശുപത്രി മെത്തയില്‍ മലര്‍ന്നു കിടന്ന്‌ സുന്ദരിയായ ഒരു നേഴ്‌സിന്റെ പുഞ്ചിരിയില്‍ മയങ്ങി പൊക്കിളിനു ചുറ്റും പതിനാലു കുത്തിവെയ്‌പ്പു വാങ്ങുന്നതിന്റെ കഠോരമായ വേദനയായിരുന്നിരിക്കണം ഭാവനയില്‍.

ഓരോ ചുവടുവെയ്‌പ്പിലും വെള്ളത്തില്‍ മുങ്ങിയ നിലത്തെ കുഴികളും കൂര്‍ത്ത കല്ലുകളും കണ്ടെത്തി വേണം പോകാന്‍. ഒരു ഭീതിദമായ അനുഭവം എന്തെന്നാല്‍, ഭയത്തോടെ മനസ്സില്ലാ മനസ്സോടെ തുരങ്കത്തിലൂടെ നടപ്പുതുടങ്ങി, എതാണ്ടൊരു കാല്‍ ഭാഗം ദൂരം പിന്നിട്ടുകഴിയുമ്പോള്‍ പിന്നോട്ടൊന്നു വലിയാന്‍ തോന്നും. 'ഈ സാഹസം വേണോ? തിരിച്ചു പോയാലോ? ഇരുളടഞ്ഞ തുരങ്കം മുന്നിലിങ്ങനെ നീണ്ടു കിടക്കുന്നു. തിരികെപ്പോകാനാണെങ്കില്‍ വേഗം ചെന്നു കര പറ്റാം. മുന്നോട്ടു നടന്നാല്‍ ഏറെ ദൂരം കൂടി അസുഖകരമായ ഈ അന്തരീക്ഷത്തിലൂടെ നടക്കണം. തിരികെപ്പോയാലോ?' അതിശക്തമായൊരു തോന്നലാണിത്‌. ആദ്യതവണ മാത്രം, ഒരിക്കല്‍ മാത്രം തോന്നുന്ന ഒരു ഭയം. പക്ഷേ മുന്നോട്ടു തന്നെ നീങ്ങാന്‍ നമ്മളെ പ്രേരിപ്പിക്കുന്നതു രണ്ടു വസ്‌തുതകളാണ്‌ - ഒന്ന്‌ കൂടെയുള്ളവറുടെ ആവേശവും പ്രോല്‍സാഹനവും. രണ്ട്‌, എന്തായാലും ഇത്രയും ഇതിലൂടെ നടന്നു, എങ്കില്‍ പിന്നെ ഇതുമുഴുവനാക്കി ഇതുവരെ കാണാത്ത അക്കരക്കാഴ്‌ചകളും കണ്ടു മടങ്ങിക്കൂടേ? ആദ്യം പറഞ്ഞ ആവേശം തന്നെയാവും മുഖ്യമായും നമ്മളെ മുന്നോട്ടു നയിക്കുക.

പൊട്ടിയടര്‍ന്ന പാറയില്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പ്‌ മുറിപ്പാടുകള്‍ വീഴ്‌ത്തി ആഴ്‌ന്നിറങ്ങിയ തമരിന്റെ പാടുകള്‍ കാണാം. ഇടയ്‌ക്ക്‌ ഒന്നു രണ്ടുസ്ഥലത്ത്‌ മേലെ നിന്നും തുള്ളിതുള്ളിയായി വെള്ളം അരിച്ചിറങ്ങിയ അടയാളം. മലയിലെ പാറയുടെ അടുക്കുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങിയതാവണം. നമ്മള്‍ നടന്നു പോകുന്ന നേരത്ത്‌ ഈ സുനാപ്പിയെങ്ങാനും ഇടിഞ്ഞു താഴുമോ, ഇതിനുള്ളില്‍ നാം കുടുങ്ങിപ്പോകുമോ എന്നൊരു അനാവശ്യചിന്തയും സുനിശ്ചിതമാണ്‌. പ്രത്യേകിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ വന്ന കവാടവും അങ്ങേക്കവാടവും ഏതാണ്ട്‌ തുല്യദൂരത്തിലാണെന്നു കാണുമ്പോള്‍. ആ ചിന്തകള്‍ക്കൊന്നും അധികം ഇട കൊടുക്കാതിരിക്കാനും കൂടിയാണ്‌ ബഹളമുണ്ടാക്കി നടക്കുന്നത്‌. ഇരുട്ടു തരുന്ന സ്വാതന്ത്ര്യം - അതു ഞങ്ങളെ ലോകത്തിലെ ഏറ്റവും നല്ല കൂവല്‍ വിദഗ്‌ധരാക്കിക്കൊണ്ടിരുന്നു.


"നാം പാതി പിന്നിട്ടിരിക്കുന്നു" ആവേശപൂര്‍വ്വം ഞാന്‍ അറിയിച്ചു.

"ഏ? പകുതിയേ ആയൊള്ളോ?" ഫോട്ടോയില്‍ മാത്രം സാഹസികത കാണിക്കുന്ന നിറ്റ്‌സിന്‌ ഒരല്‍പം നിരാശ.

പോകെപ്പോകെ മറുവശത്തെ ദ്വാരം കൂടുതല്‍ വ്യക്തമായി വന്നു. തീക്ഷ്‌ണമായ വെളിച്ചത്തിന്റെ ഒരു പൊട്ട്‌ എന്നതു മാറി അകലെ തലനീട്ടി നില്‍ക്കുന്ന മരത്തിന്റെ ഇലകള്‍ ദൃശ്യമായി. അതുവരെ നമ്മെപ്പേടിച്ചു മുന്‍പേ പറന്ന വവ്വാലുകള്‍ ഭൂരിഭാഗവും വെറുപ്പിക്കുന്ന പകലിലേക്ക്‌ പറന്നകന്നു. ചിലവ തലയ്ക്കു മുകളിലൂടെ പ്രിയപ്പെട്ട ഇരുട്ടിലേക്കു തിരിച്ചു പറന്നു. തുരങ്കത്തിലേക്കെത്തിനോക്കുന്ന പ്രകാശം വീണ്ടും വശങ്ങളിലെ കല്ലുകളുടെ നിറം വെളിവാക്കി. ശക്തമായി തുരങ്കത്തിനുള്ളിലേക്കു കാറ്റുവീശുന്നുണ്ട്‌. ഏറ്റവും സുന്ദരം കാറ്റു തുരങ്കത്തിന്റെ വായില്‍ത്തട്ടിയകലുമ്പോള്‍ നേര്‍ത്ത ഒരു മൂളല്‍ പോലെ കേള്‍ക്കുന്ന സംഗീതമാണ്‌. തുരങ്കത്തിന്റെ മുഖം ഒരു മുളങ്കുഴലിന്റെ ഓട്ട പോലെ ആകൃതിയൊത്തതായിരുന്നെങ്കില്‍ ആ നാദം ഒരുപക്ഷേ കൂടുതല്‍ മധുരമായേനെ.


മറുകരയരികെ


അക്കരെ

വെളിച്ചം കാണേ അറിയാതെ നടപ്പിനു വേഗം കൂടും. ഇത്രനേരം നടന്ന ഇരുട്ടിനോടുള്ള അസഹ്യത മൂലം. മറുതലയ്ക്കല്‍ വരുമ്പോള്‍ ഒരു വലിയ പ്രതിസന്ധി കടന്ന മട്ടില്‍ വിജയാരവം ആരായാലും മുഴക്കിപ്പോകും! പിന്നെ അവിടത്തെ കാഴ്‌ചയില്‍ അല്‍പനേരം മതിമറന്നൊരു നില്‍പാണ്‌. മുന്നില്‍ കാണുന്നതു വനം, പരന്നു കിടക്കുന്നു തടാകം.

Monday, March 19, 2012

ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 8

സ്സലു ഹൈറേഞ്ച്‌ റോഡാണ്‌ തൂക്കുപാലം-പുളിയന്മല-കട്ടപ്പന റോഡ്‌. ഞങ്ങളുടെ ഡ്രൈവര്‍ ശ്രീ. റെജി പ്രകടമായ തഴക്കത്തോടെ ആ മുരടന്‍ ജീപ്പിനെ ആ വഴികളിലൂടെ തെളിച്ചു. വണ്ടി പുളിയന്മല എത്താറായപ്പോഴേക്കും ചര്‍ച്ചകള്‍ ഉച്ചസ്ഥായിയിലെത്തിയിരുന്നു - 'യാതു പടം കാണണം?' രണ്ടു സിനിമകളാണ്‌ പ്രധാനമായും കട്ടപ്പനയിലെ തീയേറ്ററുകളില്‍ ഓടുന്നത്‌. സാഗരായില്‍ വെനീസിലെ വ്യാപാരിയും ഐശ്വര്യായില്‍ അറബീം ഒട്ടകോം പി. മാധവന്‍ നായരും ഇന്‍ ഒരു മരുഭൂമിക്കഥ(ഏതു ചെറ്റയാണാവോ ഇത്രയും നല്ല പേര്‌ ഇതിനിട്ടത്‌! * ).

റിവ്യൂകള്‍ ഒക്കെ വീട്ടിലിരുന്നപ്പോള്‍ തന്നെ വായിച്ചിരുന്നു. രണ്ടും കുഴപ്പമില്ല എന്ന ഒരു അവലോകനമാണ്‌ റിവ്യൂ വായിച്ച മ..ഹാന്മാര്‍ തന്നത്‌. ആയതിനാല്‍ ഏതു പടം എന്ന കാര്യം ടോസ്സിലൂടെ തീരുമാനിക്കാം എന്നു നിശ്ചയിക്കുകയും ഒരു ഒറ്റരൂപാ നാണയം എടുത്ത്‌ ജീപ്പിന്റെ പിന്‍സീറ്റിലിരുന്ന മള്‍ട്ടി പണിതുടങ്ങുകയും ചെയ്തു. ബെസ്റ്റ്‌ ഒഫ്‌ ത്രീ. ആദ്യം വീണതു വെനീസിലെ വ്യാപാരി. രണ്ടാമതു അറബിയൊട്ടകം. ഉദ്വേഗത്തിന്റെ നിമിഷങ്ങള്‍!

മൂന്നാമത്‌ ... മൂന്നാമത്‌ അറബിയൊട്ടകം!!!

അങ്ങനെ രണ്ടാമതൊരാലോചനയില്ലാത്തവിധം അറബിയൊട്ടകം നമ്മള്‍ കാണുന്നു എന്നുറപ്പിച്ചു. ഐശ്വര്യാ തീയേറ്ററിനു മുന്നില്‍ ഞങ്ങളെ ഇറക്കി. വണ്ടിക്കൂലിയും കൊടുത്ത്‌ അയാളെ പറഞ്ഞുവിട്ടു തിരിഞ്ഞു നോക്കുമ്പോള്‍ അടുത്തകാലത്തൊന്നും കാണ്ടിട്ടില്ലാത്തത്ര വാഹനങ്ങളാണ്‌ തീയേറ്ററിന്റെ മുന്നില്‍. പുത്തന്‍ കാറുകള്‍, അസംഖ്യം ബൈക്കുകള്‍, ഓട്ടോകള്‍, പോഷ്‌ കാറുകള്‍. കട്ടപ്പനക്കാരൊക്കെ ഇത്ര പണക്കാരായോ?? ബ്ലോഗര്‍ നെറ്റി ചുളിച്ചു.

***** ***** *****

അറുപതു രൂപയ്‌ക്ക്‌ ബാല്‍ക്കണി ടിക്കറ്റെടുത്തു കയറുമ്പോഴേക്കും ടൈറ്റില്‍ കാട്ടിത്തുടങ്ങിയിരുന്നു. അവിടെ ഞാന്‍ ബാല്‍ക്കണീല്‍ കയറാത്തതാണ്‌. ഒന്ന്‌ അറുപതു രൂപാ കൊടുക്കാനുള്ള സെറ്റപ്പ്‌ ആ തീയേറ്ററിനില്ല. രണ്ട്‌ ആകാശത്തിരുന്നു ഭൂമീലോട്ടു നോക്കുന്നതു പോലെ വേണം സ്ക്രീനിലേക്കു നോക്കാന്‍. എന്തായാലും ഒരു ചങ്ങാതിക്കൂട്ടത്തിലായതു കൊണ്ട്‌ കൂടുതലൊന്നും ആലോചിച്ചില്ല.

പടം തുടങ്ങി. മോഹന്‍ലാല്‍ ഉറക്കം ഉണരുന്നു, പല്ലുതേക്കുന്നു, ഷര്‍ട്ട്‌ തേക്കുന്നു.... മലബാര്‍ ഗോള്‍ഡില്‍ പോയി ഒരു മോതിരം സെലക്റ്റ്‌ ചെയ്യുന്നു. ഇവിടം വരെ, കൃത്യമായി പറഞ്ഞാല്‍ ലക്ഷ്‌മി റായി(അവള്‍ടെ ഗ്ലാമറിന്‌ ഒരഞ്ചു മാര്‍ക്ക്‌!)ക്കുവേണ്ടി ആ മോതിരം ഉപേക്ഷിക്കാന്‍ സുമനസ്സായ നായകന്‍ ലാലേട്ടന്‍ ലോകത്തെങ്ങുമില്ലാത്ത 'ശുഷ്‌കാന്തി' കാണിക്കുന്ന ഭാഗം വരെ ഞങ്ങള്‍ സിനിമ ആസ്വദിച്ചു എന്നതാണു നേര്‌.

പിന്നെയങ്ങോട്ട്‌ മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന യാദൃശ്ചികതകള്‍. സ്വിമ്മിംഗ്‌ പൂളിലെ തുണി അലക്കല്‍. ഒരുപാടു പറയാന്‍ നിന്നാല്‍ ഞാന്‍ ആ സിനിമ മുഴുവന്‍ ഇവിടെ എഴുതേണ്ടി വരും! തമാശകള്‍! ഹ..ഹ..ഹഹഹഹ! ചിരിച്ചതല്ല, അട്ടഹസിച്ചതാ. അതിലെ തമാശകള്‍ കേട്ടും കണ്ടും ഞങ്ങള്‍ ആറുപേരും ചിരിക്കാന്‍ മറന്ന്‌ പലപ്പോഴും മുഖത്തോട്‌ മുഖം നോക്കി.

അതേ സമയം തൊട്ടുപിന്നിലെ നിരയില്‍ ഇരുന്ന ഒരുവന്റെ നിര്‍ത്താതെയുള്ള ചിരി ഞങ്ങളെ ക്ഷമയുടെ നെല്ലിപ്പലക കാണിച്ചു. പലപ്പോഴും എന്റെ അടുത്തിരുന്ന മള്‍ട്ടി പല്ലിരുമ്മി. തെന്നിത്തെന്നി എങ്ങാണ്ടോട്ടൊക്കെയോ കഥ(അങ്ങനെയൊന്നുണ്ടെങ്കില്‍) നീങ്ങുമ്പോള്‍ പിന്നിലെ ആ കശ്‌മലന്മാര്‍ ചിരിച്ചു മറിഞ്ഞ്‌ ഞങ്ങളുടെ ഉള്ള സ്വസ്ഥത കൂടി കെടുത്തുകയായിരുന്നു. പ്രിയദര്‍ശന്‍ എന്ന 'സെലിബ്രേറ്റഡ്‌ ഡിറക്‌ടര്‍' ഇത്രയും കാമ്പില്ലാത്ത ഒരു സിനിമയും കൊണ്ട്‌ എന്തിനു വന്നെന്നോര്‍ത്ത്‌ നായകനെയും സംവിധായകനെയും എന്തിന്‌ ഈജിപ്ഷ്യന്‍ ട്യൂണ്‍ മോഷ്‌ടിച്ചു പാട്ടുണ്ടാക്കിയ ചിരിക്കുട്ടനെയും വരെ പറ്റാവുന്നത്ര ചീത്തപറഞ്ഞും ഞങ്ങള്‍ നേരം പോക്കി. അതിനിടെ ദോഷൈകദൃക്ക്‌, ഞാന്‍, രണ്ടു 'ഗൂഫു'കളും കണ്ടെത്തി. ദോഷം പറയരുതല്ലോ ഒരു ഡയലോഗിന്‌, ഒരൊറ്റ ഡയലോഗിനു ഞാന്‍ ചിരിച്ചു. മരുഭൂമിയില്‍ വെകിളി പിടിച്ചു നില്‍ക്കുമ്പോള്‍ എങ്ങോട്ടു നോക്കിയാലും മണല്‍ മാത്രം കണ്ട്‌ കലികയറി മുകേഷിന്റെ കഥാപാത്രം പറയുന്നതു കേട്ടപ്പോള്‍: "ഇവിടെങ്ങും മണല്‍ മാഫിയായും ഇല്ലേ?" പിന്നെ, അടികൊണ്ട സുരാജിന്റെ കഥാപാത്രത്തെ വിവാഹവിരുന്നു നടക്കുന്ന വീട്ടില്‍ നിന്നു നീക്കം ചെയ്യുന്ന കാഴ്‌ചയും ചിരിപ്പിച്ചു.

ചന്ദ്രലേഖയിലെ തുണി പറിക്കലും സകലമാന പ്രിയന്‍ പടത്തിലും ഉള്ള ഒളിച്ചുകളി-ആള്‍മാറാട്ടം-അങ്കലാപ്പ്‌-അലങ്കോലം (വെട്ടത്തിലെ അലമ്പുമായി കൂടുതല്‍ അടുത്തു നിന്നു അവ), കാക്കക്കുയിലില്‍ കണ്ട നായകന്റെ പ്രാരാബ്‌ധങ്ങള്‍, അതിലെപ്പോലെ തന്നെ മുകേഷ്‌ ഒരു തട്ടിപ്പാണെന്ന തോന്നല്‍ ഒക്കെ പ്രിയദര്‍ശന്‍ സിനിമകളുടെ ഒരു റീക്യാപ്‌ പോലെ തോന്നിപ്പിച്ചു. ഊരും പേരും കുടുംബക്കാരെയും പോലും മനസ്സിലാക്കാതെ കല്യാണം കഴിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന നായകന്‍(അയാള്‍ക്ക്‌ മുട്ടി നില്‍ക്കുവാരുന്നെന്നു തോന്നുന്നു, കെട്ടാന്‍!), നായിക പ്രതിശ്രുത വരനു കാത്തുവെയ്‌ക്കുന്ന ഒരു സസ്‌പെന്‍സ്‌(അവള്‍ടെ കളര്‍ ഫോട്ടോസ്റ്റാറ്റ്‌ എടുത്തപോലെ ഉള്ള ഒരു സഹോദരി), അതറിയുമ്പോള്‍ എല്ലാ കണ്‍ഫ്‌യൂഷനും തീരുന്ന നായകന്‍, നിധികുംഭം കൊണ്ടു ചാടിവീണ്‌ ക്ലൈമാക്‌സില്‍ എല്ലാം ശുഭമാക്കുന്ന ഭാവനയുടെ വേഷം, ഒപ്പം വേഷമില്ലായ്‌മ(മാധവേട്ടനെന്നും എന്ന ഗാനരംഗം) എന്നിവയും ഈ ചിത്രത്തിന്റെ എടുത്തു പറയേണ്ടുന്നസവിശേഷതകളാണ്‌. (മേലെ പടം പരാമര്‍ശിച്ചിടത്ത്‌ * ഇട്ടതിന്റെ കാരണമെന്ത്‌ എന്ന ചോദ്യത്തിനും ഉത്തരം ഈ 3 ഖണ്ഡികകള്‍ തന്നെ)

ഇടവേളയില്‍ എന്തെങ്കിലും കൊറിക്കാന്‍ വാങ്ങാം എന്നുകരുതി പുറത്തിറങ്ങി. തീയേറ്ററിന്റെ ഗേറ്റ്‌ അടച്ചിട്ടുണ്ട്‌. അതായതു പടം തുടങ്ങിക്കഴിഞ്ഞാല്‍ പുറത്തുള്ളവര്‍ക്ക്‌ അകത്തേക്കും അകത്തുള്ളവര്‍ക്കു പുറത്തേക്കും പ്രവേശനമില്ല. ഒരു പ്രകാരത്തില്‍ നല്ലതാണെങ്കിലും ഇങ്ങനത്തെ ഒരു സിനിമ കാണുന്നവന്‌ മനസ്സുമടുത്താല്‍ ഇവിടെ നിന്നൊന്നു രക്ഷപ്പെടാന്‍ പോലും വഴിയില്ലല്ലോ ദൈവമേ എന്നു ഞാന്‍ ഓര്‍ത്തുപോയി. അതിലുപരി, ഇടവേളയില്‍ പ്രേക്ഷകരില്‍ നിന്നുള്ള സകല കച്ചവടവും തീയേറ്റര്‍ കാന്റീനു തന്നെ ലഭിക്കും എന്ന ക്രൂരമായ വാണിജ്യതാല്‍പര്യവും!

സ്വീറ്റ്‌ പൊറോട്ടയും മിക്‌സ്‌ചറുമൊക്കെ വാങ്ങുന്നതിനു ഞാന്‍ തിരക്കു കൂട്ടുമ്പോഴാണ്‌ ആ തല ഞാന്‍ മുന്നിലെ ആള്‍ക്കൂട്ടത്തില്‍ കാണുന്നത്‌. തൊട്ടു പിന്നില്‍ ചെന്നു നിന്നു 'തക്കായീ, തക്കായീ' എന്നു വിളിച്ചു. ഞെട്ടിത്തിരിഞ്ഞ്‌ അവന്‍ നോക്കി, ഇപ്പോ ഇവിടെ ആരാ തന്നെ അങ്ങനെ വിളിക്കാന്‍! കക്ഷി നേരത്തെ ഞാന്‍ വിളിച്ച അനിലാണ്‌. അപാര വണ്ടറായിപ്പോയി ആ കൂടിക്കാഴ്‌ച. വിശേഷങ്ങളൊക്കെ പങ്കുവെച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു - ഈ പടം കാണാന്‍ വരാനുള്ള ഓട്ടത്തിലായിരുന്നു അല്ലേ വിളിച്ചപ്പോള്‍! അതെയെന്ന വെളിപ്പെടുത്തലിനു പിന്നാലെ മറ്റൊരദ്ഭുതം കൂടി തേടിവന്നു, കുട്ടന്‍ എന്ന അരുണും ഉണ്ട്‌ അവന്റെ ഒപ്പം. തീയേറ്ററില്‍ കയറിയപ്പോള്‍ അവനെയും കണ്ടു. പടം കഴിഞ്ഞ്‌ ഇറങ്ങിയപ്പോള്‍ കുറേനേരം അവിടെ നിന്ന്‌ സംസാരിച്ചിട്ടാണു ഞങ്ങള്‍ പിരിഞ്ഞത്‌.

ബി.എസ്‌സി കാലഘട്ടത്തിലെ അതേ കുസൃതിക്കാരായ സഹപാഠികളായി ആ നേരമത്രയും ഞങ്ങള്‍ മാറുകയായിരുന്നു. കുട്ടന്‍ വിവാഹിതനായത്‌ അടുത്തകാലത്താണ്‌.

അനില്‍ ഇപ്പോഴും കെട്ടാച്ചരക്കായി നില്‍ക്കുന്നതിനെ ഞാന്‍ കളിയാക്കി - "എന്തോന്നടെ വയസ്സു മുപ്പത്തിനാലായില്ലേ? ഇനീം എന്തിനാ വൈകിക്കുന്നെ?" "മുപ്പത്തിനാലു നിന്റെ.... ഞാന്‍ പറയുന്നില്ല..!" (ഇന്‍ ഫാക്റ്റ്‌ അവന്‍ പറഞ്ഞായിരുന്നു, ഞാന്‍ എഴുതുന്നില്ല.) അടുത്ത ഗോളും എനിക്കിട്ടായിരുന്നു.

"ജെ.. എന്തിയേടാ ഇപ്പ? വിളിക്കാറൊക്കെ ഉണ്ടോ?"

"ജെ...യോ? അവളു രണ്ടു പിള്ളാരുമായി സ്വസ്ഥമായി കുടുംബജീവിതം നയിക്കുന്നു."

കണ്ടോടാ കുട്ടാ, ഇവനെ മാത്രമേ അവള്‍ നമ്മടെ കൂട്ടത്തീന്നു കല്യാണത്തിനു വിളിച്ചൊള്ളു.. അതെന്നാടാ അങ്ങനെ?"

"പോടേ... ക്ഷണം വന്നോരെല്ലാം ചെല്ലാതിരുന്നേനു ഞാനെന്നാ പെഴച്ചു? അല്ലാ, മറ്റേ മാളു ഇപ്പ എവടെയാ ഖത്തറില്‍ തന്നെയാണോ? ഇപ്പോ വിളിയൊന്നുമില്ലേ? പണ്ടൊക്കെ പതിവായി വിളിക്കുമാരുന്നല്ലോ? അവക്കു പിള്ളാരൊക്കെയായോ? പിന്നേ വേറൊരെണ്ണം ഒണ്ടാരുന്നല്ലോ തൂക്കുപാലത്തെ ... ഒരു കടയിലെ പെണ്ണ്‌... "

അവനെ മലര്‍ത്തിയടിക്കേണ്ടത്‌ എന്റെ ഗസ്റ്റുകളുടെ മുന്നില്‍ അഭിമാനത്തിന്റെ പ്രശ്നമായതിനാല്‍ ഞാന്‍ ഒരു ബ്രഹ്‌മാസ്‌ത്രം തന്നെ തൊടുത്തു. അനില്‍ സാമാന്യം ശക്തമായി എന്റെ വയറ്റത്തു തോണ്ടി. അപ്പോഴാണ്‌ അനിലിന്റെയും കുട്ടന്റെയും ഒപ്പം നിന്നിരുന്ന ഒരുവനെ ഞാന്‍ കണ്ടത്‌. അതോടെ വിഷയം മാറ്റി. താമസിയാതെ പിരിഞ്ഞു. എന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത അന്നാണ്‌ ഇതിനു മുന്‍പ്‌ ഇരുവരെയും നേരിട്ടു കണ്ടത്‌. അനില്‍ നെടും‌കണ്ടത്തെ ഒരു പ്രമുഖ ജ്വല്ലറിയില്‍ ജോലി ചെയ്യുന്നു. കുട്ടന്‍ ട്രാന്‍സ്പോര്‍ട്ടില്‍ കണ്ടക്ടറാണ്. അനില്‍ രണ്ടു വര്‍ഷം എന്റെ റൂം‌മേറ്റ് ആയിരുന്നു. ഞങ്ങളുടെ അയല്പക്കത്താ‍യിരുന്നു കുട്ടനും താമസം. എന്തും പറയാനും എത്രവേണമെങ്കിലും കളിയാക്കാനും പറ്റുന്ന കൂട്ടുകാര്‍. സ്നേഹിച്ചും സഹായിച്ചും സുഖത്തിലും കഷ്ടപ്പാടിലും കൂ‍ടെ നിന്ന മിത്രങ്ങള്‍. ഇന്നുവരെ പിണങ്ങാത്ത രണ്ടുപേര്‍. ഈ കൂട്ടുകാരെ കണ്ടില്ലായിരുന്നെങ്കില്‍ ആ സായാഹ്നം ഒരു വെറുക്കപ്പെട്ട അദ്ധ്യായമായി മാറിയേനെ.

***** ***** *****

ടൗണിലേക്കു നടക്കുമ്പോള്‍ സിനിമയെപ്പറ്റി ഒരു ചെറിയ ചര്‍ച്ച. ഇടുക്കിക്കവലയിലെത്തി.

"മള്‍ട്ടീ, നീ ടോസ്‌ ചെയ്‌ത ആ ഒരു രൂപാ കയ്യിലില്ലേ?"

"ഒണ്ട്‌."

"തലയ്‌ക്കു മൂന്നു വട്ടം ഉഴിഞ്ഞിട്ട്‌ ദോണ്ടെ ആ അമ്പലത്തിന്റെ കാണിക്കവഞ്ചീലോട്ട്‌ ഇട്ടേക്ക്‌, കയ്യില്‌ വെക്കണ്ടാ!" ബാക്കിയെല്ലാവനും മള്‍ട്ടിയെ നോക്കി അടക്കിച്ചിരിച്ചു.

"ഒരുത്തനും ചിരിക്കല്ലേ..! വീട്ടില്‍ ചെന്നു കഴിയുമ്പോള്‍ റിവ്യൂ വായിച്ച്‌ അഭിപ്രായം പറഞ്ഞവന്മാര്‍ ആരൊക്കെ എന്നതു കൂടി എന്നോടൊന്നു പറയണം." ചിരി നിന്നു.

ഒരോട്ടോ പിടിച്ച്‌ വീട്ടിലും വന്നു. ഇല്ലാത്ത കൂലി ചോദിച്ച ഓട്ടോക്കാരന്‌ നല്ല കനത്തിനൊരു ഡോസ് : "ചേട്ടനു പത്തു രൂപ കൂടുതല്‍ വേണമെങ്കില്‍ തരാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടല്ല. പക്ഷെ കൂലി അതാണെന്നു പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കത്തില്ല. കാരണം ഇന്നലെ, ഇന്നലേം കൂടി ഞാന്‍ ആ ചാര്‍ജ്ജിനു ഇവിടെ ഓട്ടോയ്‌ക്കു വന്നിട്ടുള്ളതാ!"

ചോദിച്ച കാശുകൊടുത്തു - കാരണം ഞങ്ങള്‍ ആറു പേരുണ്ട്‌, രാത്രിയില്‍ കൂലി കൂടുതല്‍ വാങ്ങുന്നതുമാണ്‌. പക്ഷേ ഞാന്‍ പറഞ്ഞ വസ്‌തുത അയാള്‍ ഒട്ടും അംഗീകരിക്കാന്‍ തയ്യാറായില്ല എന്നതു നടന്നു തുടങ്ങിയിട്ടും കുറെ നേരം എന്നെ വല്ലാതെ അലോസരപ്പെടുത്തി.

"വിട്ടു കള രാജ്‌മോന്‍ ചേട്ടാ..." റംസ്‌ ആശ്വസിപ്പിച്ചു.

"അല്ല... അയാള്‍ക്കു കാശുകൂടുതല്‍ വേണമെങ്കില്‍ അങ്ങനെ പറഞ്ഞാല്‍ പോരേ? നിങ്ങള്‍ക്കറിയാവുന്നതല്ലേ ഇന്നലെയൊക്കെ നമ്മളെത്രയാ ഓട്ടോയ്‌ക്കു കൊടുത്തതെന്ന്‌? എന്നാലും അത്രയുമാണ്‌ കൂലി എന്നു ആ കോപ്പന്‍ എന്തടിസ്ഥാനത്തിലാ പറയുന്നത്‌?"

ഒടുക്കം അത്രയെങ്കിലും പ്രതികരിച്ചല്ലോ എന്നതില്‍ ആശ്വാസം കണ്ടു. തിണ്ണമിടുക്കും സംഘടനാബലവും തങ്ങളെ നിരത്തുകളുടെ രാജാക്കന്മാരാക്കിയെന്നു വിചാരിച്ചുകൊണ്ട്‌ യാത്രക്കാരുടെ കീശയില്‍ കയ്യിട്ടു വാരുന്ന ഓട്ടോ____മക്കള്‍ ഇങ്ങനെ ഉണ്ടാക്കുന്ന കാശ്‌ കുടുംബത്തില്‍ ഉപകാരപ്പെടാതെ പോകട്ടെ എന്നു ശപിച്ചു കൊണ്ടും മനുഷ്യന്റെ ക്ഷമ പരീക്ഷിക്കാന്‍ ഇറങ്ങുന്ന ചപ്പടാച്ചി സിനിമകള്‍ ബോക്‌സോഫീസില്‍ എട്ടുനിലെ പൊട്ടട്ടെ എന്ന്‌ ആത്മാര്‍ഥമായി പ്രാര്‍ഥിച്ചുകൊണ്ടും ഈ ഭാഗം ചുരുക്കുന്നു. സാഹസികതയും നിഗൂഢതയും നിറഞ്ഞ മൂന്നാം ദിവസത്തെ യാത്ര, തികച്ചും വേറിട്ട ഒന്ന്‌. ഈ നാടുകാണലിനു മംഗളം ചൊല്ലാന്‍ അതിലും പോന്ന മറ്റൊരുയാത്രയുണ്ടോ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുക.

(NB: മരുഭൂമിക്കഥ എന്ന പടം ഇഷ്ടപ്പെട്ടവര്‍ ദയവു ചെയ്ത് മുകളിലെ അഭിപ്രായം എന്റെ പാഴ്‌ബുദ്ധിയില്‍ തോന്നിയ വേണ്ടാതീനമാണെന്നു കരുതണമെന്ന് അപേക്ഷിക്കുന്നു.)

Sunday, March 18, 2012

ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 7

മെട്ടിലിറങ്ങി. 2007 ഒക്ടോബറിനു ശേഷം ഇന്നാണവിടെ ഞാന്‍ ചെല്ലുന്നത്‌. ഒരു റൗണ്ട്‌ ചായയ്‌ക്കും കടിക്കും ശേഷം നേരേ വ്യൂപോയിന്റ്‌ ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു. സദാ കാറ്റു ചൂളം വിളിക്കുന്ന, മണ്ണിനു പോലും കുളിരുള്ള, മര്‍മ്മരം മുറിയാത്ത ഒരില്ലിക്കാട്‌. പിന്നെ ചെറിയൊരു നീര്‍ച്ചോല. കുറ്റിക്കാടുകള്‍ക്കിടയിലൂടെയുള്ള ദുര്‍ഘടമായ കയറ്റമുള്ള ഒരു നടപ്പുവഴി. ഒരു പത്തു മിനിറ്റു കൊണ്ട്‌ ഇത്രയും താണ്ടിച്ചെല്ലുന്നതു തുറസ്സായ മലഞ്ചെരിവിലേക്ക്‌. അക്കരെ മലയുടെ അടിവാരത്ത്‌, റോഡിന്റെ ഓരത്ത്‌ ഞങ്ങള്‍ വന്നതുള്‍പ്പടെ വാഹനങ്ങള്‍ കളിപ്പാട്ടത്തിന്റെ വലിപ്പത്തില്‍. മുല്ലപ്പെരിയാര്‍ വിഷയം കത്തി നില്‍ക്കുന്നതുകൊണ്ട്‌ സ്ഥലത്തു ക്യാമ്പ്‌ ചെയ്യുന്ന റിസര്‍വ്വ് പൊലീസിന്റെ വാന്‍ മാത്രം മൊത്തം രംഗത്തിനു കളങ്കമായി ഒരു മരച്ചുവട്ടില്‍ കിടക്കുന്നുണ്ടായിരുന്നു. മേലെ ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍. ഏറ്റവും മേലെ ശില്‍പി ജിനന്‍ രൂപകല്‍പന ചെയ്ത കുറവന്‍ കുറത്തി ശില്‍പം. ദൂരെയുള്ള മലകളില്‍ അലസമായി കറങ്ങുന്ന കാറ്റാടിയന്ത്രങ്ങള്‍. ഇവ സ്ഥാപിച്ചശേഷം ഞാന്‍ ആദ്യമായാണ്‌ ഇവിടെ വരുന്നത്‌.



കാടുകള്‍ താണ്ടി, മേടുകള്‍ കേറി..
പശ്ചാത്തലത്തില്‍ കുറവന്‍-കുറത്തി ശില്പം


RAMAKKALMEDU


കുറവന്‍-കുറത്തി ശില്പം - ഒരു പഴയ ചിത്രം

കല്യാണത്തണ്ട്‌ മലയുടെ മുകളില്‍ നിന്നു കിഴക്കോട്ടു നോക്കിയാല്‍ കാണുന്ന അതേ കാഴ്‌ചയാണ്‌ രാമക്കല്‍മെട്ടില്‍ നിന്നു പടിഞ്ഞാട്ടു നോക്കിയാല്‍. പട്ടണങ്ങള്‍ കാണപ്പെടില്ല എന്നു മാത്രം. അന്തമില്ലാതെ കിടക്കുന്ന ഹരിതഗിരിനിരകള്‍. സമീപത്തെ മലകളിലെ കാറ്റാടികളാണ്‌ ഒരു കൗതുകം. പക്ഷേ മറുവശത്ത്‌ നാം കാണുന്നത്‌ മറ്റൊരു ലോകം. മണ്ണിന്റെയും മരങ്ങളുടെയും നിറങ്ങള്‍ ഇടകലര്‍ന്ന ഒരു പരമ്പു വിരിച്ചിട്ടതുപോലെ തമിഴ്‌നാട്‌. ഞങ്ങള്‍ നില്‍ക്കുന്ന മലയോടെ കേരളവും പശ്ചിമഘട്ടവും തീരുന്നു. അങ്ങേ ചെരിവിനപ്പുറം കമ്പം, തേവാരം, കോമ്പൈ തുടങ്ങിയ അതിര്‍ത്തി പട്ടണങ്ങള്‍. മലമുകളില്‍ ഇപ്പോഴിങ്ങ്‌ ഉരുണ്ട്‌ താഴേക്കു വീഴുമെന്നു തോന്നിപ്പിച്ചുകൊണ്ട്‌ ഭീമന്‍ പാറകള്‍ പ്രകൃതി കൊടുത്ത ഏതോ ഊടിന്മേല്‍ ചാഞ്ഞു നിന്നു.


രാമക്കല്‍മേട്ടില്‍ ന്നിന്നുമുള്ള തമിഴകത്തിന്റെ ദൃശ്യം



മറ്റേ അഞ്ചംഗ നിരീക്ഷണസമിതി!


The view point below the peak

രാമക്കല്ല്‌. ഐതിഹ്യങ്ങളില്‍ നിറയുന്ന ശിലാശൃംഗം. സീതാപഹരണ കാലത്ത്‌ പത്നിയെത്തേടി കാടായ കാടുമുഴുവന്‍ അലഞ്ഞ ശ്രീരാമന്‍ ഇവിടെയുമെത്തുകയും ഈ മലയുടെ മേലെ നിന്നു ദൂരെ താഴ്‌വരയിലേക്കു നോക്കി ഏറിയ ദുഃഖഭാരത്താല്‍ സീതയെ ഉറക്കെ വിളിക്കുകയും ചെയ്‌തെന്നാണ്‌ വിശ്വാസം. സ്ഥലത്തിന്‌ ആ പേരു വരാന്‍ കാരണവും ഈ കഥ തന്നെ. ഇതിന്‌ അവലംബമെന്നോണം രാമക്കല്ലിന്റെ ഉച്ചിയില്‍ കാല്‍പാദം പോലുള്ള ഒരടയാളവും ഉള്ളതായി പറയപ്പെടുന്നു. ആ പാറയുടെ മുന്നില്‍ ഇന്നുവരെ വലിഞ്ഞു കയറാനുള്ള ഗട്‌സ്‌ കിട്ടാഞ്ഞതിനാല്‍ ഞാനതു കണ്ടിട്ടില്ല. രാമക്കല്ലിന്റെ കിഴക്കുവശം കുത്തനെ നില്‍ക്കുന്ന പാറകൊണ്ടുള്ള ഒരു ഭിത്തി പോലെ. നൂറുകണക്കിന്‌ അടി താഴെ കാണുന്ന മരങ്ങള്‍ വെറും പുല്‍ക്കൊടി പോലെ തോന്നിക്കുന്നു. കാലൊന്നിടറിയാല്‍ ആളു താഴേക്കു പതിക്കും. നോക്കിയാല്‍ത്തന്നെ തലകറങ്ങുമെന്നതു വേറെ കാര്യം. തവിടുപൊടിയായിട്ടേ ശവം പോലും കിട്ടൂ. ചെന്നു വീഴുന്നതോ തമിഴ്‌നാട്ടിലും. യാതൊരു സുരക്ഷാസംവിധാനവും ഇല്ലാത്ത ഇവിടെ പണ്ടുകാലങ്ങളില്‍ എത്രയോ ആത്മഹത്യകള്‍ നടന്നിരിക്കുന്നു!


The peak


The eastern edge of the peak

പാറക്കെട്ടില്‍ അങ്ങിങ്ങു തൂങ്ങിനില്‍ക്കുന്ന തേനീച്ചക്കൂടുകള്‍. താഴെ വനം. അതിനുമപ്പുറം കാര്‍ഷികസമൃദ്ധി വിളിച്ചറിയിക്കുന്ന പാടങ്ങളും തോട്ടങ്ങളും. ചെസ്സ്‌ബോര്‍ഡിലെ ചതുരങ്ങള്‍ പോലെ കൃഷിക്കളങ്ങള്‍. സൈന്യം വരി നില്‍ക്കുന്നതു പോലെ അടുങ്ങിക്കാണപ്പെടുന്നു തോട്ടങ്ങളിലെ മാവുകളും പുളിമരങ്ങളും. ഉഴുതിട്ട കളങ്ങള്‍ ചെമ്മണ്ണിന്റെ സൗന്ദര്യം ഉദ്‌ഘോഷിക്കുന്നു. പ്രൗഢിയോടെ തലപൊക്കിനില്‍ക്കുന്ന തെങ്ങിന്‍തോപ്പുകള്‍. അങ്ങിങ്ങായി കാണപ്പെടുന്ന കനാലുകളും ചെറിയ കുളങ്ങളും. ഇവയെ കീറിമുറിച്ചുകൊണ്ട്‌ പോകുന്ന ടാറിട്ട ഒരു റോഡ്‌. കുറെ നേരം അങ്ങനെ നോക്കി നില്‍ക്കുമ്പോള്‍ അതിലേ ഏതെങ്കിലും ഒരു വാഹനം പോകുന്നതു കാണാം. ചിലയിടങ്ങളില്‍ നിന്നും പുക ഉയരുന്നു. അങ്ങിങ്ങ്‌ പട്ടണങ്ങളും ഒറ്റപ്പെട്ട മലകളും കാണാം. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്നു തമിഴകം. അവിടത്തെ പച്ചപ്പിന്റെ ഓരോ തന്മാത്രയിലും നമുക്കു വായിച്ചെടുക്കാം മുല്ലപ്പെരിയാര്‍ എന്ന പദം.



പിന്നെയും കുന്നിന്മുകളിലേക്ക്...


“ഈ രാമക്കല്‍‌മേടൊക്കെ കണ്ടുപിടിച്ചവനെ കൊല്ലണം”

ചെയ്യാന്‍ പ്രത്യേകിച്ചൊന്നും ഇല്ല. കാലിടറാതെ ഓരോ മുക്കിലും മൂലയിലും പോകയും പറ്റാവുന്ന ഇന്ദ്രിയങ്ങള്‍ കൊണ്ടെല്ലാം ആ പ്രദേശത്തെ ആസ്വദിക്കുകയും തന്നെ. എടുത്തു പറയേണ്ടത്‌ ഒരു പാറയുടെ വിളുമ്പത്ത്‌ അഞ്ചുസന്ദര്‍ശകരും കൂടി കമിഴ്‌ന്നു കിടന്ന് കാഴ്‌ചകാണുന്ന പോസ്‌. കൂടാതെ ഉയര്‍ന്നു നില്‍ക്കുന്ന രണ്ടു പാറകള്‍ക്കിടയിലെ വിള്ളലില്‍ കയറിനിന്ന നിറ്റ്‌സിന്റെ അഭ്യാസ പ്രകടനവും.

അതൊരു പ്രകടനം തന്നെ ആയിരുന്നു. റമീസ്‌ ആണ്‌ അതിന്റെ ഫോട്ടോ എടുത്തത്‌ എന്നാണ്‌ എന്റെ ഓര്‍മ്മ. ആ പടമെടുക്കാന്‍ നിറ്റ്‌സ്‌ ആവശ്യപ്പെട്ടപ്പോഴേ അതിന്റെ ഉദ്ദേശം വെളിവാക്കപ്പെട്ടിരുന്നു - ഫേസ്‌ബുക്കിലിടണം! പറഞ്ഞതു പോലെ തന്നെ സംഭവിക്കുകയും നിറ്റ്‌സിന്റെ ഫേസ്‌ബുക്കിലെ ഒരു റെക്കോഡ്‌ ചിത്രമായി അതു മാറുകയും ചെയ്‌തു(അതിനു മുന്‍പേ ഓഫീസില്‍ മെയില്‍ വഴിയും ഈ പടം അത്യാവേശപൂര്‍വ്വം അവന്‍ പ്രചരിപ്പിച്ചിരുന്നു എന്നുകൂടി അറിയുക). '127 അവേഴ്‌സ്‌' എന്ന സിനിമയിലെ നായകനായി സ്വയം അവരോധിച്ചു കൊണ്ടുള്ള ആ പോസും അതിലുപരി ആ ചിത്രവും കലക്കനായി എന്നു സമ്മതിക്കാതെ വയ്യ. അതിന്റെ ഉള്ളുകള്ളി എന്താന്നു വെച്ചാല്‍, എതാണ്ട്‌ ഒരാള്‍ പൊക്കമുള്ള ഒരു വലിയ കല്ലിന്റെ മേലെ ഇരിക്കുന്ന രണ്ടു കല്ലുകള്‍, അതിനിടയില്‍ കയറി ഇരു കാലുകളിലും ശരീരഭാരം താങ്ങിക്കൊണ്ട്‌ 'അള്ളാ, ഞമ്മളിബ്‌ടെ കുരുങ്ങീക്കണല്ലാ!' എന്ന മുഖഭാവത്തോടെ പടിഞ്ഞാട്ടു തിരിഞ്ഞ്‌ ഒരു അലന്ന ലുക്ക്‌. സംഭവം ണപ്പ്‌! എന്നാല്‍ ലവനീ ഇരിക്കുന്നത്‌ അടിയിലെ കല്ലിന്‍ നിന്നും കേവലം രണ്ടോ മൂന്നോ അടി മാത്രം ഉയരെ ആണെന്നു മനസ്സിലാകണമെങ്കില്‍ ഒന്നുകില്‍ ആ സ്ഥലം പരിചയം വേണം, അല്ലെങ്കില്‍ വേറൊരാംഗിളിലുള്ള പടം വേണം(അങ്ങനെ ഒന്നെടുക്കാന്‍ അവന്‍ സമ്മതിച്ചേയില്ല). വിടവുണ്ടാക്കുന്ന കല്ലുകള്‍ ഇരിക്കുന്ന കല്ലിന്റെ കീഴെ നിന്നും പടം എടുത്തതിനാല്‍ എതോ ഗുദാമിലാണ്‌ ഇഷ്‌ടന്‍ കേറിനിക്കുന്നതെന്നു തോന്നിപ്പോകും - വെറും ഒപ്റ്റിക്കല്‍ ഇല്യൂഷന്‍! നിറ്റ്‌സ്‌ ഇത്‌ മാട്രിമോണി സൈറ്റുകളിലും അപ്‌ലോഡ്‌ ചെയ്യാന്‍ പോകുന്നു എന്നതാണ്‌ ഏറ്റവും പുതിയ വാര്‍ത്ത. കാരണം ഇന്നുവരെ തന്റെ ഒരു ചിത്രത്തിനും ലഭിക്കാതിരുന്ന സ്വീകാര്യത ഈ ചിത്രത്തിനു ലഭിച്ചു എന്നതുതന്നെ. എന്തായാലും വലന്‍റ്റൈന്‍സ്‌ ഡേ അടുത്തുള്ളതു കൊണ്ട്‌ ഇത്രയും കൂടി ഞാന്‍ പറഞ്ഞു വെച്ചേക്കാം - വയസ്സ്‌ 25, പൊക്കം 5' 11", ഭാരം 62 കിലോ, എന്തേലും ഒരു കുറവെന്നു പറയാന്‍ തലയിലെ മുടി... യേയ്‌.. ആറാഴ്‌ചയ്‌ക്കുള്ളില്‍ എന്തും സംഭവിക്കാവുന്നതു കൊണ്ട്‌ അതു കാര്യമാക്കേണ്ട, പിന്നെ മദ്യപാനം, പുകവലി, മുറുക്ക്‌, ഹാന്‍സ്‌-തമ്പാക്ക്‌-ശംഭു-പാന്‍പരാഗ്‌ എന്നീ ദുശ്ശീലങ്ങള്‍ ഒന്നും തന്നെയില്ല, അച്ഛന്‍ ബിസിനസ്സ്‌, അമ്മ ഹൗസ്‌വൈഫ്‌, അനിയന്‍ വിദ്യാര്‍ത്ഥി, മതം-ജാതി പ്രശ്‌നമല്ല, ഡിമാന്‍ഡുകളില്ല!!!


ഇതാണു ഞങ്ങ പറഞ്ഞ പടം, ഇതാണു പടം!

രാമക്കല്ലിന്റെ മേലെ കയറണോ എന്നു ഞാന്‍ ശങ്കിച്ചു. പിന്നെ ഏതോ ഒരു ധൈര്യത്തില്‍ കയറാമെന്നു വെച്ചു. വലിഞ്ഞു കയറണം. താരതമ്യേന കയറുന്നതെളുപ്പവും എന്നാല്‍ തിരിച്ചിറങ്ങല്‍ അപകടകരവുമാണ്‌. അതിന്റെ മുകളില്‍ നില്‍ക്കുന്നതൊരു അനുഭവം തന്നെയാണ്‌, വര്‍ണ്ണിക്കാനാവാത്ത വിധം. കല്ലിനു മുകളില്‍ കാല്‍പാദത്തോടു സാദൃശ്യമുള്ള ഒരടയാളം കണ്ടു. അവിടെ അപ്പോഴുണ്ടായിരുന്ന സംഘത്തോട്‌ ഇതാണോ രാമന്റെ കാല്‍പാടെന്നു ചോദിച്ചപ്പോള്‍ ഉറപ്പുള്ള ഒരു മറുപടി കിട്ടിയതുമില്ല. എന്തായാലും രാമക്കല്ലിനു മുകളില്‍ ആദ്യമായി കയറിയ ചാരിതാര്‍ഥ്യത്തില്‍ ഞാന്‍ തത്തിപ്പിടിച്ചിറങ്ങി. കൂട്ടുകാര്‍ എനിക്കു ചുവടുറപ്പിച്ചിറങ്ങാന്‍ സഹായിച്ചതിനാല്‍ സുരക്ഷിതനായി ഇറങ്ങാനൊത്തു.


Peer Review : Ramz 'n' Multi
(ടി-ഷര്‍ട്ടിലെ എഴുത്തുകള്‍ വ്യക്തിത്വത്തിന്റെ ചൂണ്ടുപലകകളാണ്)


THE VISITORS : Chikku, Ramz, Multi, Steve & Nitz


THE TEAM OF 6 INFOSCIONS


Chikku frozen while falling


Run with the wind


Bye Bye Ramakkalmedu!


Our Chariot

മണി അഞ്ചായി. കട്ടപ്പനയില്‍ പോയിട്ട്‌ ഫസ്റ്റ്‌ ഷോ കാണണമെങ്കില്‍ ഇപ്പൊഴേ പുറപ്പെടണം. മലയിറങ്ങി ജീപ്പിനരികെയെത്തി. അതിനിടയില്‍ തന്റെ പതനഗാഥകള്‍ ചിക്കു തുടര്‍ന്നുകൊണ്ടിരുന്നു. വണ്ടി കട്ടപ്പനയ്‌ക്കു തിരികെ. വഴിക്ക്‌ അനിലിനെ വിളിച്ചപ്പോള്‍ അവന്‍ മറ്റെങ്ങോ പോയെന്നറിഞ്ഞു. എങ്കില്‍ നോണ്‍-സ്റ്റോപ്‌ ടു കട്ടപ്പന എന്നുറപ്പിച്ചു നീങ്ങി. തൂക്കുപാലത്തെ പാലം കടന്ന് പുളിയന്മല റോഡിലേക്കു തിരിയുമ്പോള്‍ 'ടാ രാജ്‌മോനേ' ന്നൊരു വിളി. വളരെ അപ്രതീക്ഷിതം. എന്റെയും അനിലിന്റെയുമൊക്കെ സഹപാഠിയായിരുന്ന കുട്ടന്‍ എന്നു വിളിക്കപ്പെടുന്ന അരുണ്‍! ഞാന്‍ അതിശയിച്ചു പോയി. വണ്ടി നീങ്ങിക്കൊണ്ടിരുന്നതിനാല്‍ 'മെട്ടുവരെ പോയതാ, ഞാന്‍ വിളിക്കാം' എന്ന് ഓട്ടത്തില്‍ത്തന്നെ പറഞ്ഞു. ഇന്ന് കാണേണ്ട സിനിമയേത്‌ എന്നതായി പിന്നെ വാഹനത്തിലെ ചര്‍ച്ച.

ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 6

'ക്യാമ്പ്‌ ഫയറോ? ഈ തണുപ്പത്തോ?' എന്നൊരു ചോദ്യം എല്ലാ മുഖങ്ങളിലും വിരിഞ്ഞു നിന്നു. നടപ്പും മലകയറ്റവും ക്ഷീണിപ്പിച്ച ശരീരങ്ങളെ പുതപ്പുകൊണ്ടു മൂടിയുറക്കാനുള്ള നേരത്ത്‌ മഞ്ഞും തണുപ്പും കൊണ്ട്‌ തീ കായാന്‍! പക്ഷേ ഒരു റിസ്ക്‌ എടുക്കുമ്പോള്‍ ഒത്തുചേര്‍ന്നു ചെയ്യാന്‍ ആളുണ്ടെങ്കില്‍ റിസ്ക്‌ വെറും റസ്‌കാണെന്ന്‌ ആര്‍ക്കാണറിയാത്തത്‌?

ഒരു തീപ്പെട്ടിയുമെടുത്ത്‌ മുറ്റത്തിനു താഴത്തെ വഴിയിലേക്കു പോയി. തണുത്തു മരച്ചു കിടന്ന കരിയിലകള്‍ വാരിയിട്ട്‌ ഊതിയൂതി തീ പിടിപ്പിച്ചു വന്നപ്പോളേക്കും ബ്ലോഗറുടെ പാതി ഉത്സാഹം കെട്ടടങ്ങി. പിന്നെ കൊച്ചു കൊച്ചു ചുള്ളിക്കമ്പുകള്‍ക്കു തീ പിടിപ്പിച്ചു. അപ്പോഴേക്കും ക്ഷമകെട്ട്‌ ഓരോരുത്തര്‍ വീട്ടിലേക്കു കയറിപ്പോവുകയും പുതപ്പും പുതച്ചുകൊണ്ട്‌ തിരികെ ഇറങ്ങി വരികയും ചെയ്തു. ബ്ലോഗറുടെ തീവെയ്പ്പ്‌ സ്കില്ലിനു കിട്ടിയ പരസ്യമായ അടിയായി മാറി കൂട്ടുകാരുടെ ഈ പ്രവൃത്തി. സാവധാനം കനലുകള്‍ക്കു ശക്തിവന്നപ്പോള്‍ അല്‍പം കനം കൂടിയ മരക്കഷണങ്ങള്‍ തീക്കുണ്ഡത്തില്‍ വീണെരിഞ്ഞു. ബ്ലോഗറുടെ മാതാപിതാക്കള്‍ അട്ടിയിട്ടു വെച്ചിരുന്ന വിറകുകൂനയില്‍ നിന്നും കമ്പുകള്‍ ഒന്നൊന്നായി അപ്രത്യക്ഷമായിക്കൊണ്ടിരുന്നു.

***** ***** *****
കനലുകള്‍ ജീവിതത്തിലെ ഓരോ ഘട്ടങ്ങള്‍ പോലെയാണ്‌. എരിയുമ്പോള്‍ എന്തിനെയൊക്കെയോ ഇല്ലാതാക്കി ചൂടുതന്ന്‌ ഒടുവില്‍ ഒരു പിടി അനുഭവച്ചാരം മാത്രം ശേഷിപ്പിക്കുന്ന കനല്‍ ജീവിതത്തിന്റെ തന്നെ ഒരു ചീന്താണ്‌. ജ്വലിക്കുമ്പോള്‍ അതു ചൂടു പകരുന്നു, ചിലപ്പോള്‍ പൊള്ളിക്കുന്നു, ഇന്നിന്റെ വിശപ്പകറ്റുന്ന ആഹാരത്തിനെ പാകമാക്കുന്നു. ഒന്നു സത്യമാണ്‌ - കനലുകള്‍ മരവിപ്പിനുള്ള മരുന്നാണ്‌.

കഥകള്‍ ഒരുപാടു പറയുവാനുണ്ടായിരുന്നു. ആയിരത്തൊന്നു രാത്രികളില്‍ പറഞ്ഞാലും തീരാത്തത്ര കഥകള്‍. കുബേരന്റെ കലവറ പോലെ. സൗഹൃദത്തിന്റെ കാറ്റേറ്റ്‌ അനുഭവങ്ങളുടെ ചാരക്കൂനയ്‌ക്കടിയില്‍ കിടന്നിരുന്ന കനലുകള്‍ തെളിഞ്ഞു വന്നു. ബ്ലോഗര്‍ കഥ പറഞ്ഞു. സ്വപ്‌നങ്ങളെക്കാള്‍ സ്വപ്‌നഭംഗങ്ങളും മോഹങ്ങളെക്കാള്‍ മോഹഭംഗങ്ങളും വഴിനടത്തിയ ഒരു ശരത്‌കാലത്തിന്റെ കഥ. നെരിപ്പോടിലെ തീയണയാതെ തന്നെ കിടന്നു. കഥകള്‍ പിന്നെയും കേട്ടു - മള്‍ട്ടിയുടെ കഥ, റംസിന്റെ കഥ. ആര്‍ക്കാണു ലോകത്തില്‍ പറയാന്‍ കഥകളില്ലാത്തത്‌?

ക്യാമ്പ്‌ ഫയറിലെ കനലുകള്‍ കിതച്ചു ചത്തപ്പോള്‍ നേരം വെളുപ്പിനെ മൂന്നു മണിയോടടുത്തിരുന്നു. നാളെയും യാത്രയുണ്ട്‌. ഇപ്പോള്‍ വിശ്രമിക്കേണ്ടത്‌ ഇന്നത്തെ യത്നത്തിനു പകരമെന്നതിലുപരി വരുന്ന പകലത്തേക്കുള്ള കരുതലായി അപ്പോള്‍ മാറി.

***** ***** *****
ഞായറാഴ്‌ച. ഭൂമിക്ക്‌ അന്നും പതിവു നേരത്തു തന്നെ പ്രഭാതമായി. കിളികളും ഏറെക്കഴിഞ്ഞ്‌ അലാറങ്ങളും ചിലച്ചു. ഞങ്ങള്‍ പിന്നെയും മണിക്കൂറുകള്‍ കഴിഞ്ഞാണുണര്‍ന്നത്‌. മള്‍ട്ടിയെ ഉണര്‍ത്താന്‍ കിടക്കയിലിട്ട്‌ ചപ്പാത്തിക്കോലുരുട്ടുന്നതു പോലെ ഉരുട്ടേണ്ടി വന്നു. സ്റ്റീഫന്‍ ഇതു കണ്ടിരുന്നെങ്കില്‍, മള്‍ട്ടി ഇപ്പോള്‍ ചത്തെങ്ങാനും പോയാല്‍ നമ്മള്‍ 'ഉരുട്ടിക്കൊലയ്ക്ക്‌' അകത്താകും എന്നു തട്ടി വിട്ടേനെ. ഉറക്കം തെളിഞ്ഞിട്ടും അവന്‍ ഫോണിനോടെന്തൊക്കെയോ സ്വകാര്യം പറഞ്ഞുകൊണ്ട്‌ കിടന്നു. കുളിക്കാന്‍ പച്ചവെള്ളം പരീക്ഷിക്കാന്‍ സ്റ്റീവ്‌ തന്നെ മുന്നിട്ടിറങ്ങി. തൊലിക്കട്ടി ഏറ്റവും കൂടുതലുള്ളത്‌ അവനാണല്ലോ! ഇന്നലെ രാത്രി ആശാന്‍ പറഞ്ഞിരുന്നു, രാവിലെ തന്നെ എഴുന്നേറ്റ്‌ പള്ളിയില്‍ പോകണമെന്ന്‌. അവന്‍ എഴുന്നേറ്റു വന്നപ്പോഴേക്കും രണ്ടാമത്തെ കുര്‍ബാനയും കഴിഞ്ഞ്‌ വിശ്വാസികള്‍ വീട്ടില്‍ ചെല്ലേണ്ട നേരമായി.

കൊച്ചുതോവാളയില്‍ പോത്തിനെ വെട്ടുന്ന ദിവസമാണ്‌. മുന്‍നിശ്ചയപ്രകാരം സാധനം നേരത്തെ തന്നെ വീട്ടില്‍ എത്തിയിരുന്നു. എന്റെ കണ്ണുപതിയുന്നതിനും മുന്നേ, കഷണങ്ങളായി രൂപാന്തരം പ്രാപിച്ച്‌ പ്രെഷര്‍ കുക്കറില്‍ വെന്തും തുടങ്ങി. അപ്പമുണ്ടാക്കാന്‍ ഞാനും അടുക്കളയില്‍ കൂടി. അല്‍പം താമസിച്ചെങ്കിലും എല്ലാവരും ഉണര്‍ന്നു തയ്യാറായി വന്നപ്പോഴേക്കും അപ്പവും ഇറച്ചിക്കറിയും റെഡിയായിക്കഴിഞ്ഞു. വീണ്ടും തനതു ഹൈറേഞ്ച്‌ ശൈലിയില്‍ ഒരു പ്രാതല്‍.

***** ***** *****
ഭക്ഷണശേഷം ക്ഷീണവും വിശ്രമവും പത്രവും ടി.വിയും. നേരം പറന്നു പോയി. ഇതിനിടെ ഒറ്റയ്ക്കും പെട്ടയ്ക്കും സന്ദര്‍ശകര്‍ അതിലെയെല്ലാം കറങ്ങി. 'Chikku gets intimate with the goat' എന്നു റംസ്‌ സാക്ഷ്യപ്പെടുത്തിയ 'അജചുംബനം' അരങ്ങേറിയത്‌ ആ സമയത്താണ്‌. സംഭവം, ചിക്കു ആടിനൊരുമ്മ കൊടുത്ത തക്കത്തില്‍ റംസ് ക്ലിക്കു ചെയ്തു എന്നതാണ്. ..."


ആടിനൊരു...മ്മ!

ഉച്ചയൂണു കഴിഞ്ഞപ്പോഴാണ്‌ അന്നത്തെ യാത്രാ പരിപാടികളെക്കുറിച്ച്‌ ആലോചിച്ചതുപോലും. ഉറപ്പിച്ചു - രാമക്കല്‍മേട്‌. ബസ്സിനു പോകാമെന്നായിരുന്നു പദ്ധതി. അധികം താമസിയാതെ എല്ലാവരും പോകാന്‍ തയ്യാറായി ഇറങ്ങി. കവലയിലെത്തും മുന്‍പ്‌ സെന്റ്‌. ജോസഫ്‌സ്‌ സ്‌കൂളിന്റെ മുറ്റത്ത്‌ ഒരല്‍പനേരം. ബ്ലോഗില്‍ വായിച്ചും ചിത്രം കണ്ടും മാത്രം പരിചയമുള്ള ആ വിദ്യാലയമുറ്റത്തെ പൂമരത്തിന്റെ തറയില്‍ ഞങ്ങളിരുന്നു. ഫോട്ടോസ്‌. ഉടന്‍ തന്നെ കൊച്ചു തോവാളയില്‍. ഗ്രാമവാസികള്‍ സംയുക്തമായി പിരിവിട്ടു വാങ്ങിച്ച ബസ്സ്‌ 'കൊച്ചുതോവാള ട്രാന്‍സ്‌പോര്‍ട്ട്‌' പള്ളിമുറ്റത്ത്‌ പാര്‍ക്കു ചെയ്‌തിരിക്കുന്നു. ഞായറാഴ്‌ച സര്‍വ്വീസില്ലേ പോലും? അതിന്റെ പടമെടുക്കാന്‍ ഞാന്‍ അങ്ങോട്ടുപോയി. റംസിന്റെ ക്യാമറയില്‍ എന്റെ ആ പോക്കും പടമായി. താമസിയാതെ ഒരു ഓട്ടോയില്‍ കട്ടപ്പനയിലേക്ക്‌. അഞ്ചുപേര്‍ പിന്നിലും റംസ്‌ ഡ്രൈവര്‍ക്കൊപ്പം മുന്നിലും.


Kochuthovala Transport

സമയം വൈകിക്കൊണ്ടിരുന്നു. കട്ടപ്പനയില്‍ നിന്നു രാമക്കല്‍മേട്ടിലേക്ക്‌ 20 കി.മീ. ദൂരമുണ്ട്‌. ബസ്സില്‍ പോയാല്‍ ഞങ്ങളെത്തുമ്പോള്‍ വെയില്‍ ചായുമെന്നു ഭയന്നു. വണ്ടി വിളിച്ചു പോയേക്കാം എന്നു ക്ഷണത്തില്‍ തീരുമാനിച്ചു. സെന്‍‌ട്രല്‍ ജംഗ്‌ഷനില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന സുഹൃത്ത്‌ അരുണ്‍ മാത്യൂസിന്റെ അടുത്ത്‌ കാര്യം പറഞ്ഞു.(തലേന്ന് വെളുപ്പാന്‍ കാലത്തു വന്നിട്ട്‌ റംസ്‌ പോസ്റ്റായിരുന്നത്‌ ഈ കടയുടെ തിണ്ണയിലാണ്‌) ഞങ്ങള്‍ക്കു പോകാനൊരു വണ്ടി വേണം. "എന്നാ വണ്ടിയാ ഉദ്ദേശിക്കുന്നെ?" "ആഡംബരവണ്ടി ഒന്നും വേണ്ട, ജീപ്പായാലും മതി."

പത്തു മിനിറ്റു കഴിഞ്ഞില്ല ജീപ്പ് വന്നു. ശഠപഠേന്നു കയറി രാമക്കല്‍മേടിനു പുറപ്പെട്ടു. ഏലച്ചെടികളുടെ വിളനിലമായ പുളിയന്മലയിലേക്ക്‌ വളഞ്ഞു പുളഞ്ഞ റോഡു താണ്ടുമ്പോള്‍ തലേന്നു കണ്ട പട്ടണത്തിന്റെ വിദൂര ദൃശ്യം മറുവശത്തു നിന്നും ഞങ്ങള്‍ കണ്ടു. പുളിയന്‍മലയും ബാലഗ്രാമും കടന്നു തൂക്കുപാലം ആയി. എന്റെ സുഹൃത്തും സഹപാഠിയും പ്രദേശവാസിയുമായ അനിലിനെ ഒന്നു വിളിച്ചു. മെട്ടില്‍ നിന്നും തിരിച്ചു വരുമ്പോള്‍ തൂക്കുപാലത്തു വെച്ച്‌ കാണാമെന്ന്‌ തീരുമാനിച്ചു. ഇനി ഏഴു കി.മീ. കൂടി.