Showing posts with label Onam. Show all posts
Showing posts with label Onam. Show all posts

Monday, August 24, 2015

ആഘോഷങ്ങളുടെ അതിരുകൾ


തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഓണാഘോഷപരിപാടിക്കിടെ ജീപ്പ് അപകടത്തിൽ ഒരു വിദ്യാർഥിനി പരിക്കേറ്റ് മരിച്ചത് അറിയാനിടയായി. അടൂർ മണക്കാല എൻജിനീയറിങ്ങ് കോളേജിൽ വിദ്യാർഥികൾ ഫയർ എഞ്ചിനും ക്രെയിനും ട്രാക്ടറും ഉപയോഗിച്ചും അവയിൽ അപകടകരമാം വിധം യാത്ര ചെയ്തും നടത്തിയ ഓണാഘോഷവും വാർത്തയിൽ നിറഞ്ഞു. ഈ രണ്ടു സംഭവങ്ങൾ എന്നിലുയർത്തിയ ചിന്തകളാണ്‌ ഏറെക്കാലത്തിനു ശേഷം ഇവിടെ ഒരു കുറിപ്പെഴുതുവാൻ എന്നെ പ്രേരിപ്പിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരത്തുകളും പൊതു സ്ഥലങ്ങളാണ്‌. നിങ്ങൾ ഒരു ഉൽസവത്തിന്‌ എത്ര പണം ചെലവാക്കണമെന്ന്‌, എങ്ങനെ ആഘോഷിക്കണമെന്ന്‌, അത് എത്രകണ്ട് നിയന്ത്രിക്കണമെന്ന് ഒരു സർക്കാരും നിബന്ധന വയ്ക്കുന്നില്ല. പക്ഷെ പൊതുസ്ഥലങ്ങളിൽ നമ്മുടെ ആഘോഷങ്ങൾക്ക് നാം അതിർവരമ്പുകൾ വയ്ക്കേണ്ടിയിരിക്കുന്നു എന്നതിൽ സംശയമില്ല. അവിടെല്ലാം നാം അറിയുകയും പാലിക്കുകയും ചെയ്യേണ്ടുന്ന ഒന്നുണ്ട് - അച്ചടക്കം. ആവേശലഹരിയിൽ ഈ വിദ്യാർഥികളും ആഘോഷങ്ങൾക്ക് അനുമതി നല്കിയ അദ്ധ്യാപകരും പൊതുജീവിതത്തിന്റെ അച്ചടക്കം ഉറപ്പാക്കേണ്ടിയിരുന്ന പൊലീസുകാർ അടക്കമുള്ള ഉദ്യോഗസ്ഥരും ആഘോഷങ്ങൾ അതിരു കടക്കുന്നതു നിയന്ത്രിച്ചില്ല; സാമൂഹ്യമായ അച്ചടക്കം പാലിച്ചില്ല.

പണമാണ്‌ ആഘോഷത്തിന്റെ അടിസ്ഥാന ശില, സോഷ്യൽ മീഡിയയാണ്‌ അതിന്റെ പാത, പ്രശസ്തിയാണ്‌ അതിന്റെ ഫലം. അല്ലെങ്കിൽ, എന്നാണ്‌ അപകടകരമായി വാഹനങ്ങൾ കൈകാര്യം ചെയ്യുന്നത് ഓണാഘോഷത്തിന്റെ ഭാഗമായത്? അഗ്നിശമനവാഹനം പൊതു സുരക്ഷയ്ക്കായുള്ളതാണ്‌. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാനായി ഉപയോഗിക്കേണ്ടത്. ആ വാഹനം ഓണാഘോഷ പ്രദർശനത്തിന്‌ ഉപയോഗിച്ചതിന്റെ യുക്തി എന്തുകൊണ്ടും പിടി കിട്ടുന്നില്ല. അതിലുമപ്പുറം ആ വാഹനത്തിന്റെ മുകളിലും പിന്നിലും അനേകം വിദ്യാർഥികൾ കയറി നിന്ന്‌ പൊതുനിരത്തിലൂടെ യാത്ര ചെയ്യുന്നതും അങ്ങേയറ്റം അപലപനീയമാണ്‌. എല്ലാറ്റിലും ഉപരി ഫയർ എഞ്ചിനിൽ നിന്നും വെള്ളം ചീറ്റിച്ച് മഴ പെയ്യിച്ച് തുള്ളിത്തിമിർത്തതിന്‌ നാടൻ ഭാഷയിൽ മെണപ്പ് എന്നേ പറയാനൊക്കൂ. അതിനായി ഫയർ എഞ്ചിന്‌ 10000/- രൂപയും വെള്ളം ചീറ്റിച്ച വകയിൽ 2000/- രൂപയും ട്രഷറിയിൽ അടച്ചു പോലും. ചെലവാക്കാൻ പണം ഉണ്ടെന്നു കരുതി ഇത്രയൊന്നും പോകരുത്. അതല്ലെങ്കിൽ നാളെ ഈ വിദ്യാർഥികളെക്കാൾ ക്രയശേഷിയുള്ളവർ പൂന്തോട്ടം നനയ്ക്കാനും പട്ടിയെ കുളിപ്പിക്കാനും വാട്ടർ തീം പാർക്ക് നടത്താനും നിത്യേനയെന്നോണം ഫയർ എഞ്ചിൻ വാടകയ്ക്കെടുത്താൽ നെറ്റി ചുളിക്കരുത്. ബീക്കൺ ലൈറ്റും കത്തിച്ച് മണിയും സൈറണും മുഴക്കി അഗ്നിശമന വാഹനങ്ങൾ പായുമ്പോൾ എന്തോ അപായം പിണഞ്ഞെന്ന്‌ ആധി കൊള്ളുന്നവർക്ക് ഏതോ ഈച്ചപ്പൻ മുതലാളിയുടെ പുൽത്തകിടി നനയ്ക്കാനാണ്‌ ഈ നെട്ടോട്ടം എന്ന ചിന്ത കാലക്രമേണ വന്നോളും.

പിന്നെ ട്രാക്ടറും ക്രെയിനും. അതിന്റെ മുതുകത്തും നെഞ്ചത്തും കയറി നിന്ന്‌ ആർത്തുല്ലസിച്ച് ആൺ-പെൺ ഭേദമെന്യേ പിള്ളേർ ഓണം ആഘോഷിച്ചതു കണ്ടപ്പോൾ മെതിയടിയിട്ടു വന്ന മാവേലിത്തമ്പുരാൻ പേടിച്ചിട്ടാണോ ആവോ, അടുത്തുള്ള വെയിറ്റിങ്ങ് ഷെഡ്ഡിൽ അഭയം തേടി. ഇനി കെ.എസ്.ആർ.ടി.സി.യുടെ കാര്യം. എന്തു ചെയ്തിട്ടും കര പറ്റാൻ ഗതിയില്ല്ലാതെ ആ സ്ഥാപനം പണ്ടേ തന്നെ സ്വകാര്യ യത്രകൾക്ക് ബസ് വാടകയ്ക്കു നല്കുന്നതാണ്‌. ആ സ്ഥിതിക്ക് ഓണം മാത്രമാക്കണ്ട, കോളേജ് ബസ് ആയിട്ട് പതിവായിത്തന്നെ ഒരെണ്ണം വാടകയ്ക്കെടുത്ത് ഓടിച്ചു കൂടേ? ഒന്നുമില്ലെങ്കിലും സ്ഥിരമായി നിശ്ചിത തുക കിട്ടുന്ന ഒരു സർവ്വീസ് എങ്കിലും മരണാസന്നമായ കോർപറേഷനു കിട്ടട്ടെ.

ഓണം ആഘോഷിക്കുന്നത് പൂക്കളമിട്ടും ഊഞ്ഞാലാടിയും നാടൻ കളികളിൽ ഏർപ്പെട്ടും സദ്യ ഉണ്ടുമൊക്കെ ആയിരുന്നെങ്കിൽ ഇപ്പോൾ അതങ്ങനെ അല്ലാതായെന്നു വേണം കരുതാൻ. ഭ്രാന്തമായി ക്യാമ്പസ്സിലൂടെ വാഹനമോടിച്ചും പൊതുമുതൽ വില നല്കി ദുരുപയോഗം ചെയ്തും റോഡു നിയമങ്ങൾ നഗ്നമായി ലംഘിച്ചും അപകടങ്ങൾ ഉണ്ടായേക്കുമെന്നറിഞ്ഞുകൊണ്ട് വാഹനങ്ങളും യന്ത്രങ്ങളും കൈകാര്യം ചെയ്തും... അതിന്‌ നമ്മൾ പകരം നല്കിയത് തെസ്നിയുടെ ചോരയാണ്‌, ജീവനാണ്‌.

ഇതെല്ലാം എന്തിനു വേണ്ടിയായിരുന്നു? ആരുടെ മുന്നിൽ ഹീറോയാകാൻ വേണ്ടിയായിരുന്നു? കൈ നിറയെ പണം , കരുത്തും ചേലുമുള്ള അല്ലെങ്കിൽ ശ്രദ്ധ കവരുന്ന വാഹനങ്ങൾ, സിരകളിൽ ലഹരി, ശരീരമാകെ കരുത്ത്, മനസ്സു നിറയെ തോന്ന്യാസവും. - ഇത്രയുമാണ്‌ അതു ചെയ്തതും ചെയ്യിപ്പിച്ചതും.

ഒരുകാലത്ത് കല്യാണസൊറ എന്ന വിവാഹ റാഗിങ്ങ് ആയിരുന്നു കേരളത്തെ പിടിച്ചു കുലുക്കിയ സാംസ്കാരിക അധഃപതനം. അതേ നാണയത്തിലും എന്നാൽ അതിലേറെ വ്യാപ്തിയിലുമാണ്‌ ഈ ആഘോഷാഭാസങ്ങൾ ഇവിടെ നടമാടുന്നത്. വിദ്യാർഥികളെയും യുവാക്കളെയും തെറ്റായ ആഘോഷങ്ങളിലേക്കും ശീലങ്ങളിലേക്കും നയിക്കുന്ന അവസ്ഥ ഇല്ലാതാവാൻ മാർഗ്ഗം ഒന്നേയുള്ളൂ. അതുപോലും ഞാൻ കടമെടുക്കുന്നത് അഗ്നിശമന സേനയുടെ തന്നെ ഒരു തീയണയ്ക്കൽ വിദ്യയിൽ നിന്നുമാണ്‌ - Cut the source. മേല്പ്പറഞ്ഞ വിധം വിദ്യാർഥികൾക്ക് ആവശ്യത്തിലധികം പണവും മറ്റു സൗകര്യങ്ങളും വന്നു ചേരുന്ന മാർഗ്ഗങ്ങൾ അടയ്ക്കുക. ആദ്യം കുടുംബത്തിൽ നിന്ന്‌, പിന്നെ കുടുംബത്തിനു പുറത്തു നിന്നും.

പിന്നെ ‘പ്രേമം’ സിനിമയെക്കുറിച്ച്. നിങ്ങൾ പ്രേമം സിനിമയിലെപ്പോലെ വേഷം ധരിച്ചതു കൊണ്ടോ ട്രെൻഡി ആയ പാട്ടുകളെ ഇഷ്ടപ്പെട്ടതുകൊണ്ടൊ ഇവിടെ ആരും കലിതുള്ളുന്നില്ല. പക്ഷേ ഹിറ്റാകുന്നതെല്ലാം അനുകരണീയമാണ്‌ എന്നൊരു അവസ്ഥ വരുന്നുണ്ട്, അതിലാണ്‌ അപകടം ഒളിഞ്ഞിരിക്കുന്നത്; അങ്ങനെ ഒരിടത്തും പഠിപ്പിക്കുന്നില്ലെങ്കിലും. Nothing is illegal if one hundred businessmen decide to do it എന്നു പറയാറുണ്ട്. കൂട്ടായ ഒരു പ്രവൃത്തി അത് എന്തു തന്നെയായാലും സ്വയം സധൂകരിക്കപ്പെടുന്ന ദുരവസ്ഥ. അത്യന്തം സാധാരണമായ ഒരു മുഖവും എന്നാൽ ശ്രദ്ധ കവരാൻ ഏറെ സവിശേഷതകളുമുള്ള ഒരു അദ്ധ്യാപികയെ പ്രണയിക്കാൻ ഇന്നാട്ടിലെ യുവാക്കൾക്ക് വച്ചു നീട്ടിയതിലൂടെ ‘പ്രേമം’ സിനിമ ചെയ്തത് അരുതാത്തതു ചെയ്യുവാനുള്ള കൗമാരത്തിന്റെ സഹജ വാസനയെ ഇളക്കിവിടുക തന്നെ. പിന്നെ മറ്റൊന്ന്‌ യുക്തി രഹിതവും പ്രഹസനവുമായ ഹിംസ. വിദ്യാർഥി ഗുരുവിനെ പ്രണയിക്കുന്നതും എന്നാൽ അതേ ടീച്ചറെപ്പറ്റി അശ്ലീലം പറഞ്ഞ പ്യൂണിനിട്ട് ഒന്നു പൊട്ടിച്ചിട്ട് അതേ വിദ്യാർഥി ‘മാത പിതാ ഗുരു ദൈവം’ എന്ന ആപ്തവാക്യം ഓതുകയും ചെയ്യുന്നിടത്ത് ആ യുക്തി രാഹിത്യവും പ്രഹസനസ്വഭാവവും തെളിയുന്നു(നിരീക്ഷണത്തിനും വാക്കുകൾക്കും കടപ്പാട്‌ ടി.പി. രാജീവൻ 24/08/2015-ൽ മലയാള മനോരമ ദിനപത്രത്തിൽ എഴുതിയ ലേഖനം). വില്ലനെ ആളറിയിക്കാതെയും അതുകൊണ്ടു തന്നെ താൻ ചെയ്ത കുറ്റമെന്തെന്നു ബോധ്യപ്പെടുത്താതെയും നായകനും കൂട്ടാളികളും മർദ്ദിക്കുന്നതും പുതിയ കാലത്തിന്റെ നായകവീര്യമാവാം. കുറഞ്ഞ പക്ഷം കലോൽസവ സ്റ്റേജിനടിയിൽ ബോംബു വെയ്ക്കുന്ന സാഹസമെങ്കിലും ‘പ്രേമം’ സിനിമ മൂലം പഠിതാക്കൾ ചെയ്യാതിരിക്കട്ടെ എന്നാശിക്കാം.

‘ഇവിടെ തുപ്പരുത്’ എന്നെഴുതിയ ഇടത്തു തന്നെ കാർക്കിച്ചു തുപ്പുന്നതു പോലെ നിയമങ്ങളെ, സാമാന്യ ശീലങ്ങളെ നിഷേധിക്കാനുള്ള ത്വരയ്ക്ക് അനല്പമായ പ്രേമത്തിന്റെ മാധുര്യം നല്കിയപ്പോൾ അതു തിരി കൊളുത്തിയത് ഒരുപാട് അരുതാഴികകളെ അധികം ആലോചനകൾക്കു പോലും വിധേയമാക്കാതെ പൊളിച്ചെഴുതാനുള്ള നീക്കങ്ങൾക്കായിരുന്നു. പെൺകുട്ടികൾ മുണ്ടുടുത്ത്‌ കോളേജിൽ വരുന്നതും ഇതിനാൽ അല്ലെന്നു പറയാനാവുമോ? കാരണം കലയല്ല ഭരിക്കുന്നത്, ട്രെൻഡാണ്‌!

നഷ്ടം എന്നും നഷ്ടപ്പെട്ടവർക്കു മാത്രമാണ്‌, അത് ആഘോഷമായാലും, ഹർത്താലായാലും. അതിനാൽ തെസ്നിയോട്‌ കേരളത്തിന്റെ മനഃസാക്ഷി മാപ്പു ചോദിക്കട്ടെ.

അരുതാഴികകൾ ആഘോഷമാകുമ്പോൾ പണവും സംഘബലവും ചേരുന്ന ഒരു കരിങ്കുപ്പായവും നന്മയെ മറയ്ക്കുന്ന ഒരു കറുത്ത കണ്ണടയും ഉണ്ടെന്ന്‌ നമുക്ക്‌ ഉറപ്പുവരുത്താം. ഖേദപൂർവ്വം ഓണാശംസകൾ!

Sunday, August 26, 2012

ഇടുക്കി സിവിൽ സ്റ്റേഷനിലെ ഓണാഘോഷം

ഇടുക്കി സിവിൽ സ്റ്റേഷനിലെ ഓണാഘോഷം

2012 ആഗസ്റ്റ് മാസം 24ആം തീയതി ഓഫീസിലേക്കു പോകുമ്പോൾ ഒരു കൗതുകം മനസ്സിൽ പൊന്തി വന്നു - ജില്ലാ കളക്ടർ ഇന്നു മുണ്ടാണോ ധരിക്കുക? ലളിതമായി സംസാരിക്കുകയും നർമ്മം പറഞ്ഞു ചിരിക്കുകയും ചെയ്യുന്ന അദ്ദേഹം മുണ്ടുടുക്കുമെന്ന ഊഹം ശരിയായി.

വൈറ്റാന്റ് വൈറ്റ് - ഏറെക്കാലമായുള്ള ഒരാഗ്രഹമായിരുന്നു. ആ മോഹത്തെ അലക്കിപ്പശമുക്കിയണിഞ്ഞുകൊണ്ട് രാവിലത്തെ ബസ്സുപിടിച്ചപ്പോൾ സ്ഥിരം സഹയാത്രികനായ അയല്പക്കം കാരൻ വിദ്യാർഥി ചോദിച്ചു: “ഇന്ന് ഓണാഘോഷമാണല്ലേ?” അവർക്കും ഇന്ന് ഓണാഘോഷം തന്നെ. “എന്നിട്ടു മുണ്ടില്ലേ?”
“മുണ്ട് ബാഗിലുണ്ട്. സ്കൂളിൽ ചെന്നിട്ടേ ഉടുക്കുന്നുള്ളൂ. ഇവിടുന്നേ മുണ്ടുടുത്തു പോയാൽ നാണക്കേടാവും.” ചുമ്മാതല്ല വടംവലി മൽസരത്തിൽ പങ്കെടുക്കാനുള്ളവർ നിർബന്ധമായും പാന്റ്സ് ഇടണമെന്ന് അവർക്ക് നിർദ്ദേശം കിട്ടിയത്. നാണം കെടുമെന്നുഭയന്നു മുണ്ടുടുക്കുന്നവർ.

ആരൊക്കെയോ ഇന്ന് കാലേകൂട്ടി ഓഫീസിലെത്തിയെന്നു തോന്നുന്നു. പൂക്കൾമൊക്കെ എപ്പഴേ റെഡി. അന്വേഷണകൗണ്ടറിനു മുന്നിലെ വിശാലമായ തറയിൽ വിടർന്നു കിടന്നു ഒരു സിമട്രിക് പൂക്കളം. അതിലും ആകർഷകം മുനയുള്ള അക്ഷരങ്ങൾ കൊണ്ട് അതിനുമേലെ ‘ഓണാശംസകൾ 2012’ എന്നെഴുതിയിരുന്നതാണ്‌.

ജില്ലാകളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തിൽ ഭദ്രദീപം കൊളുത്തി. എല്ലാ ജീവനക്കാർക്കും സന്ദർശകർക്കും കളക്ടർ ഓണാശംസകൾ നേർന്നു. തൊട്ടു പിന്നാലെ കളക്ടർ വിശേഷിപ്പിച്ച വി.ഐ.പി. എത്തി. സാക്ഷാൽ മാവേലി മന്നൻ വിത്ത് ഓലക്കുട ആൻഡ് അക്കമ്പനീഡ് ബൈ എ ലിറ്റിൽ വാമന!
മഹാബലി എയറുപിടിച്ചു നടന്നു സകലമാന ഓഫീസിലും കയറി കളക്ഷനെടുത്തു.; അല്ല ഓണാശംസ നേർന്നു. അനുഗ്രഹം നല്കി. ‘ഹാപ്പി ഓണം’ എന്ന് ഇംഗ്ലീഷ് പറയുന്ന ഒരു മാവേലിയെ ആദ്യമായാണു കണ്ടത്. കാരണം അന്വേഷിച്ചപ്പോൾ മൂപ്പർ പാതാളത്തിൽ സ്പോക്കൺ ഇംഗ്ലീഷ് പഠിക്കുന്നുണ്ടെന്നും കേരളത്തിൽ വരുമ്പോൾ ഇക്കാലത്തു പിടിച്ചു നില്ക്കാൻ ഇങ്ങനെ ചിലതില്ലാതെ വയ്യെന്നുമായിരുന്നു മറുപടി. അടുത്ത സംശയം മഹാബലിക്കു മൊബൈലുണ്ടോ എന്നതായിരുന്നു. ഉടൻ വന്നു ഉത്തരം - ഉണ്ടെന്നും അതിപ്പോൾ ഭാര്യ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും. അപ്പോ കുടുംബസമേതം അവിടെ സെറ്റിൽഡാണോ എന്ന ചോദ്യത്തിന്‌ അവിടെ പരമസുഖമല്ലേ എന്ന മറുപടി എന്തുദ്ദേശിച്ചായിരുന്നു എന്നു മാത്രം മനസ്സിലായില്ല.

ശേഷം ശ്രീമാൻ വാമനൻ കളക്ട്രേറ്റിന്റെ മൂന്നാമത്തെ പടിക്കെട്ടിൽ കയറിനിന്ന് മഹാബലിയുടെ കിരീടത്തിന്റെ തുമ്പത്ത് ചവിട്ടി ഒരു മിനിറ്റോളം ഒറ്റക്കാലിൽ നിന്നത് കാണികളെയും ഫോട്ടോഗ്രാഫർമാരെയും അതിയായി വിസ്മയിപ്പിച്ച ഒരഭ്യാസപ്രകടനമായി മാറി. വിധേയത്വഭാവം എന്നതിന്റെ നിർവ്വചനമായിരുന്നു അപ്പോൾ മാവേലിത്തമ്പുരാന്റെ മുഖം. ഒടുക്കം അവർ തമ്മിൽ ‘എല്ലാം കോമ്പ്രമൈസാക്കി’.

സ്ഥലം എം.എൽ.എ. എത്തിയപ്പോൾ ചെണ്ടക്കാർക്ക് ഒരു നവോന്മേഷം വന്നു. ആ നേരം എല്ലാം ഞാനിപ്പ ശരിയാക്കും എന്നമട്ടിൽ ഒരു കിടിലൻ മഴയും പെയ്തു.

മത്സരങ്ങളായിരുന്നു അടുത്ത ആകർഷണം. സ്പൂണിൽ നാരങ്ങയുമായി ഓട്ടം(സ്ത്രീകൾക്കു മാത്രം) നടത്തിയതു നടത്തത്തിൽ കലാശിച്ചു. ലീഡ് ‘സ്പൂൺ പാടിന്‌’ ഏറിയും കുറഞ്ഞും നിന്നു. നിന്ന നില്പ്പിൽ കണ്ണും പൂട്ടി കുടം കണക്കിന്‌ അടിച്ചുതള്ളുന്ന ചേട്ടന്മാരൊക്കെ ‘എന്നാലീയുറിയൊരുകുറിനീയൊന്നടി’യെന്നു പറഞ്ഞ് കണ്ണുംകെട്ടി വിട്ടപ്പോൾ നിന്നു തപ്പി. ടോം ക്രൂയിസിന്റെ പടം വെച്ച് സുന്ദരനു മീശവരയ്ക്കൽ മൽസരം നടത്തിയപ്പോൾ യുവതികളുടെ തള്ളിക്കയറ്റം ഉണ്ടാവാതിരുന്നതു ശ്രദ്ധേയമായി. നിവിൻ പോളിയുടെ പടം വെയ്ക്കാമായിരുന്നു എന്നാരോ പരിഭവം പറയുന്നതുകേട്ടു. സുന്ദരിക്കുപൊട്ടുകുത്തൽ മൽസരത്തിന്‌ പടമായി വെച്ച ഐശ്വര്യാ റായിയുടെ (വിവാഹത്തിനു മുൻപത്തെ) ചിത്രം ആരും കൈ വെയ്ക്കാത്ത നിലയിൽ പിറ്റേന്നു രാവിലെയും തൽസ്ഥാനത്തു കാണപ്പെട്ടു. കണ്ണുകെട്ടി ആനയ്ക്കു വാലുവരച്ച ചിലർ കണ്ണിലെ കെട്ടഴിഞ്ഞപാടേ വരവീണ സ്ഥാനത്തേക്ക് ഒന്നു നോക്കിയിട്ട് ‘അയ്യേ’ന്നൊരു ഭാവത്തോടെ ഉയരുന്ന ചിരിക്കിടയിലൂടെ ഊളിയിട്ടുമുങ്ങി.

ഒരുമണിയായപ്പോൾ ശീലം കൊണ്ട് വയറ്റിൽ അലാം മുഴ്അങ്ങി. മത്സരം നടക്കുന്നയിടത്തു നിന്നും കണ്ണുകൾ ഇരു ബ്ലോക്കുകൾക്കുമിടയിലെ റോഡിൽ കെട്ടിയിരിക്കുന്ന പന്തലിലേക്കു നീണ്ടു നീണ്ടു ചെന്നു. ഒടുക്കം ആ വിളി വന്നു. കളക്ടർ, എം.എൽ.എ. മുതലായവരും മറ്റ് ഉന്നതോദ്യോഗസ്ഥരും ആദ്യപന്തിക്കിരുന്നു. ഒപ്പം വിശന്നു വലഞ്ഞവരും. ആവേശം മൂത്ത് എന്നാലൊന്നു വിളമ്പാൻ കൂടിയേക്കാം എന്നും കരുതിച്ചെല്ലുമ്പോൾ വിളമ്പാൻ ആളുമിച്ചം. സദ്യവട്ടത്തിന്റെ ചുമതലയുണ്ടായിരുന്ന എ.ഡി.എം. വരെ മുണ്ടും മടക്കിക്കുത്തി അവിയലുപാത്രവുമായി ഓടിനടന്നു വിളമ്പുതകൃതി! അവിടെ നമുക്കെന്നാ റോള്‌?

കൈ കഴുകാതെ അടുത്ത പന്തിക്കിരുന്നു. ഏതു സദ്യയ്ക്കാണ്‌ സാധാരണ കൈ കഴുകിയിട്ട് ഇരിക്കാറ്‌? അത് പരസ്യമാക്കുന്നമട്ടിൽ ഉടൻ ഒരു അറിയിപ്പുവന്നു - എല്ലാവരും അവരവരുടെ ഓഫീസുകളിൽ പോയി കൈ കഴുകേണ്ടതാണ്‌. ദായത്, വി.ഐ.പി.കൾക്കൊഴികെ ആർക്കും ഉണ്ണുന്നിടത്ത് കൈ കഴുകാൻ ഏർപ്പാടു ചെയ്തിട്ടില്ലെന്നർഥം.

തോരൻ,മെഴുക്കുവരട്ടി, ഇഞ്ചിത്തീയൽ, അവിയൽ, കാളൻ, അച്ചാർ, സാമ്പാർ, പരിപ്പ്, അച്ചാറുപഴമ്പപ്പടമുപ്പേരിശർക്കരവരട്ടി.. എല്ലാം കലക്കി. ഗോതമ്പുപായസത്തിന്‌ മധുരം നെല്ലിട മുന്നിൽ നിന്നു. അടപ്രഥമൻ കൃത്യം. പച്ചമോരിന്റെയും കാളന്റെയും സാമ്പാറിന്റെയും കൊഴുപ്പുകണ്ട് ഞെട്ടിയവർ കാന്റീൻകാർ തന്നെ ചമച്ച സദ്യയോ ഇതെന്ന് അദ്ഭുതം കൂറി.

ഉണ്ട ക്ഷീണത്തിൽ അല്പം വിശ്രമം. എന്നാൽ വയറൊതുങ്ങും മുൻപേ വടംവലി മൽസരത്തിനു വിളിമുഴങ്ങി. ആവേശം വലിഞ്ഞു മുറുകി നില്ക്കുന്ന ഉദ്വേഗനിമിഷങ്ങൾക്കുപകരം ഏകപക്ഷീയവും ഹ്രസ്വവുമായ വലികളില്പ്പെട്ട് വടം ചേരയേപ്പോലെ ഓരോ വശത്തേക്ക് ഇഴഞ്ഞുപോയി.

തുടർന്ന് കാവിലെ പാട്ടുമൽസരം. കളക്ട്രേറ്റ് ഹാളിലെ സ്റ്റേജിലുയരുന്ന കരോക്കെ ട്രാക്കിൽ മനം നട്ട് ഇടതു കൈവിരലുകൾ കൊണ്ട് ഇടത്തു ചെവി മൂടി, കണ്ണുകളടച്ച്, ആസ്ഥാനഗായകൻ കുഞ്ഞുമോൻ സാർ തുടർച്ചയായ മൂന്നാം വർഷവും ‘ഓണപ്പൂവേ പൂവേ പൂവേ..’ എന്ന ഗാനം പാടിയപ്പോൾ മണി നാല്‌ . പലരും അപ്പോൾ വീട്ടിലേക്കു യാത്ര തുടങ്ങിയിരുന്നു. സെറ്റുസാരിയിലും വെള്ളമുണ്ടിലും ചെളിപുരളാതെ ഒതുക്കിപ്പിടിച്ചും സൂക്ഷിച്ചും അടുത്ത ഓണാഘോഷത്തിനും ഇതലക്കാതെ പറ്റിക്കണം എന്ന ചിന്തയുമായി... ബോണസ്സും അഡ്വാൻസും തന്ന ചിരിയുമായി... ഹാപ്പി ഓൺ-അം.

Wednesday, September 10, 2008